മലയാള ഭാഷാ വ്യാകരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മലയാള ഭാഷാ വ്യാകരണം

രചന:ഹെർമ്മൻ ഗുണ്ടർട്ട് (1868)
[ 5 ]
A

GRAMMAR

of the

MALAYALAM LANGUAGE

by the

rev. h. gundert, ph. d.



SECOND EDITION, COMPLETED


മലയാള

ഭാഷാവ്യാകരണം



൨ാം അച്ചടിപ്പു


MANGALORE
PRINTED BY PLEBST & STOLZ, BASEL MISSION PRESS
1868

[ 7 ]
Preface.

In submitting the present work to the Public, the Editor begs leave to offer some explanatory remarks.

1. The author of this Grammar is the Rev. H. Gundert, late of the Basel Evangelical Mission in Malabar and Canara. To acquaint himself with the character and religious views of the people, to reach and benefit the masses, to nourish the young Church by a sound literature and Christian lyrics, and to translate the Bible out of the original tongues, he read and studied thoroughly whatever he could get hold of in Malayalim{{{1}}} Poetical and Prose writings, and embodied the result of his researches in a Malayalim Grammar and Dictionary, which latter work will D. V. appear ere long. For a quarter of a century Dr. Gundert directed his chief energies to the accomplishment of this aim, continually enriching the materials of the Grammar even after he had left the country, so that this work can fairly claim to be considered a scrupulous exponent of the Malayalim language, in its ancient and modern dialects.

Dr. Gundert edited a portion of this work at Tellicherry in 1851, carrying it as far as Section 552. 2 [old number 545. 2.]; and in 1860, when Inspector of Government Schools in Malabar and Canara, he published the "First Catechism of Malayalim Grammar", which was corrected by himself and handed over by the Editor to his successor in office, Mr. L. Garthwaite, in 1865.

The want of a more complete Grammar for the Government Schools having been felt, Dr. Gundert was repeatedly urged to finish the present work. Though burdened with literary and other labours at home, he not only carefully revised the above mentioned lithographed edition [ 8 ] of 1851, but also carried the work on from Section 552. 2, to Section 569. Not finding time however to complete the whole, he sent the manuscript with necessary instructions to the Editor, in the beginning of 1866.

When the lithographed portion was ready for the press, the Editor was asked to insert English headings similar to those in Rev. Mr. Würth's "Short Grammar of the ancient dialect of the Canarese Language". Alive to the difficulty of terminology, he reluctantly undertook it, and this contributed to prevent the earlier completion of his editorial duties.

When about 150 pages of this book had been printed, the work was for some months brought to a standstill by the printing for the Government, of a new edition of the “First Catechism of Malayalam Grammar", in the revision and enlargement of which however the printed sheets of this larger Grammar did good service.

2. About the Grammar itself the Editor desires to make the following remarks:- It is arranged in three parts, viz: Orthography, Etymology, Syntax, with an Appendix on Rhetorical figures of speech and Compounds. Etymology comprises the Noun, Verb and Particle, the different uses of which are severally treated in the Syntax. To the Noun belong: Noun proper, Pronoun, Definite and Indefinite Numerals, Adjectives and Adjectival Participles. To the Verb belong: Adnounal and Adverbial Participles and Verbal Nouns, while under the head of Particles, Particles proper and Copulatives are treated. Some may be inclined to think that useless repetitions occur here and there, but on closer examination they will find that Forms (Etymology) and their several Bearings and Uses (Syntax) must materially differ and require a systematic repetition in order to give a clear insight into the structure of a language.

The Rules have not been laid down a priori, or derived from any existing Grammar, nor have the examples been improvised to fit the Rules, but the latter as well as the former are the result of a most scrupulous and careful perusal of Native Poetry, Prose writings, Judicial and other Government Papers as well as the common language. A list of the Granthams from which quotations have been made, is appended [ 9 ] to the book. The Editor thus believes himself justified in hoping that this Grammar will be found in consistence with the modern philosophical and inductive treatment of linguistic works.

The English grammatical terms are taken from Latin, the mother of all European Grammars, and by far the greatest part of the Malayalim terms from the Sanscrit Grammarian Pāņini and his school. Some expressions have been borrowed from the Tamil Nannool and a few terms were coined under the force of circumstances. Special attention has been paid to Roots and Derivations, to the Verbs ആക, എൻക and a number of Auxiliary and Defective Verbs, as well as to Particles, the importance of which has not hitherto been sufficiently set forth.

3. The part which the present Editor has in this work is only of a secondary character. He had before him Dr. Gundert's Manuscript in English with copious examples partly translated. Desirous to let the author speak as much as possible, he has given the headings more largely than originally intended, and could not withstand the temptation of quoting examples more copiously. This has been done to bear out the Rules and their exceptions, and thus to assist students and teachers. He hopes to have entered into the spirit of the work and to have treated the sequel as much as possible in accordance with the original plan. A few deviations and additions, which appeared called for, have been made with the assistance of other writings by the same author, and are so insignificant that the Editor would have desisted from putting his name to this work, had he not been anxious to save the author from any blame, for which he alone must be held answerable.

4. In conclusion the forbearance of the reader is asked for the many errors which have crept into the print. The scientific character of this work, requiring many uncommon and difficult combinations of letters, its novelty, the introduction of the final half u (്), the interspersion of English, for some time the want of a good corrector, the distance of the Press from the residence of the Editor and similar difficulties, have each contributed its quota. Besides this the compositor numbered several subdivisions of Sections by mistake separately, and thereby threw the subsequent Sections and all the reference-paragraphs [ 10 ] in them into confusion, by which some mischief has been done before
it was noticed. If this work were not a Grammar where the most
scrupulous accuracy is required, about two-thirds of the Table of Errata
at the end of the book might have been dispensed with. Our readers are
requested to be kind enough to correct their copies before use.

The Editor is fully conscious of defects and discrepancies, which
it is hoped will be removed in a new edition.

E. Diez

B. Ev. Miss. Soc.

March 1868. [ 11 ] മുഖവുര

വ്യാകരണം​ ഇല്ലാത്ത ഭാഷ ലോകത്തിൽ ഇല്ല; മലയാളഭാഷക്കും വ്യാകരണം ഇല്ലെന്നല്ല. ഇത്രോടം അതിനെ കണ്ടു കിട്ടാഞ്ഞതൊ നമ്മുടെ ഈ ഭാഷയെ തുഛ്ശീകരിച്ചു വ്യാകരണം ചമപ്പാൻ പ്രയാസംനിമിത്തം മടിച്ചു സംസ്കൃതത്തിൽ അധികം രസിച്ചതിന്നാലും അത്രെ. മലയാളിവിദ്വാന്മാർ ഏറിയ ഗ്രന്ഥങ്ങളെ വായിച്ചു കാവ്യാദികളെ പഠിച്ചതിന്നാൽ ഒരു വക അവ്യക്തവ്യാകരണത്തെ മനസ്സിൽ സംഗ്രഹിച്ചിട്ടു ചില പദ്യങ്ങളെ ചമച്ചു പഠിപ്പിച്ചു പോന്നു. ഇങ്ങിനെ മലയാളവിദ്യ വില കുറഞ്ഞു മലയാളവിദ്വാന്മാരും ചുരുങ്ങിയതിന്നാലും വ്യാകരണം സാധാരണ അവകാശം ആകയാലും ബാസൽ ജൎമ്മൻ മിശ്യൊനിലെ ആൎയ്യനായ ഹെൎമ്മൻ ഗുൻദൎത്ത് പണ്ഡിതർ ഇരുപത്തഞ്ചിൽ ചില്വാനം കൊല്ലം അദ്ധ്വാനിച്ചു ഈ ഭാഷാവ്യാകരണത്തെ ചമച്ചത്. അവർ തമിഴ് സംസ്കൃതാദി ഭാഷകളിലെ നിപുണതയോടു ആദ്യപത്രികയിൽ കാണിച്ച ഏറിയ ഗ്രന്ഥങ്ങളെയും, ഹൎജ്ജിതീൎപ്പുകളെയും വായിച്ചു, നാടോടിയതും താണതുമായ വാക്കുകളെയും വേണ്ടുവോളം ഗ്രഹിച്ചും അതാതിന്നു വേണ്ടും ഉദാഹരണങ്ങളെ ചേൎത്തും അവറ്റാൽ സൂത്രങ്ങളെയും സങ്കല്പിച്ചു. ൫൬൯ നിധാനങ്ങൾ അവരുടെ കൃത്യം അത്രെ. ശേഷമുള്ളത് ആയവരുടെ എഴുത്തുകളിൽനിന്നു എടുത്തു ഇതിൽ ചേൎത്തിരിക്കുന്നു എന്നറിവിൻ.

ഈ വ്യാകരണത്തിന്നു അക്ഷരകാണ്ഡം, പദകാണ്ഡം, വാചകകാണ്ഡം എന്നീ മൂന്നു മുഖ്യമായ പ്രകരണങ്ങൾ ഉണ്ടു. പദകാണ്ഡത്തിൽ നാമം, ക്രിയ, അവ്യയം എന്നിവറ്റിൻ്റെ രൂപങ്ങളെ കാണിക്കുന്നതിന്നൊത്തവണ്ണം വാചകകാണ്ഡത്തിന്നു അതിൻ്റെ പ്രയോഗങ്ങളെ കാണിച്ചത്. ശേഷം മുമ്പിൽ [ 12 ] നില്ക്കുന്ന അനുക്രമണിക കണ്ടാൽ തെളിയും. ആയത് ആവൎത്തനം എന്നു തോന്നുകിലും കാൎയ്യത്തെയും അതിൻ്റെ സൂഷ്മങ്ങളെയും ചിന്തിക്കുന്നവൎക്കു അങ്ങിനെ തോന്നാ. ഇപ്പോഴത്തെ കാലത്തിൽ അനേക പാഠങ്ങളെ കഴിക്കേണ്ടുന്നതിന്നാൽ ഗ്രന്ഥങ്ങളെ മനോപാഠം ചെയ്യാതെ ഭാഷയുടെ ഭാവരീതികളെ ഗ്രഹിക്കുക തന്നെ ആവശ്യം. വിശിഷ്ടപദ്യങ്ങളിൽനിന്നു അല്പാല്പം മനോപാഠം കഴിച്ചാൽ മതി.

ഈ പ്രബന്ധം ചമക്കുന്നതിൽ പലപ്രയാസങ്ങളും വിഘ്നങ്ങളും സംഭവിച്ചതിന്നാൽ ഇതിലെ തെറ്റുകൾ എല്ലാം പുസ്തകത്തിൻ്റെ അവസാനത്തിലെ ശുദ്ധപത്രികയിൽ കാണിച്ചിരിക്കുന്നു. വ്യാകരണത്തിന്നു വേണ്ടും വിശേഷ സൂക്ഷ്മംനിമിത്തം ചെറിയ തെറ്റുകളെയും കുറിപ്പാൻ മടിച്ചില്ല. പദാന്തത്തിലെ വിരാമം ( . ) തേഞ്ഞുപോയ അര ഉകാരത്തെയും കൂട കാണിക്കുന്നു. പുസ്തകത്തെ വായിക്കുമ്മുമ്പെ, കാണിച്ച തെറ്റുകളെ തിരുത്തി, അബദ്ധങ്ങളെ നീക്കേണ്ടിയത. [ 13 ] മലയാള ഭാഷാവ്യാകരണം.

INTRODUCTION.

1. മലയാള ഭാഷ ദ്രമിളം എന്നുള്ള തമിഴിൻ്റെ ഒരു ശാഖ ആകുന്നു. അതു തെലുങ്കു, കൎണ്ണാടകം, തുളു, കുടകു മുതലായ ശാഖകളെക്കാൾ അധികം തമിഴരുടെ സൂത്രങ്ങളൊടു ഒത്തു വരികയാൽ, ഉപഭാഷയത്രെ; എങ്കിലും ബ്രാഹ്മണർ ൟ കേരളത്തെ അടക്കിവാണു, അനാചാരങ്ങളെ നടപ്പാക്കി, നാട്ടിലെ ശൂദ്രരുമായി ചേൎന്നു പൊയതിനാൽ, സംസ്കൃതശബ്ദങ്ങളും വാചകങ്ങളും വളരെ നുഴഞ്ഞു വന്നു, ഭാഷയുടെ മൂലരൂപത്തെ പല വിധത്തിലും മാറ്റി ഇരിക്കുന്നു.

2. ഇങ്ങിനെ കാലക്രമത്തിൽ ഉണ്ടായ കേരള ഭാഷയുടെ വ്യാകരണം ചമെപ്പാൻ സംസ്കൃത വ്യാകരണവും തമിഴു നന്നൂൽ മുതലായതും നോക്കീട്ടു വേണം; എങ്കിലും ഭാഷയിൽ ആക്കിയ മഹാ ഭാരതം രാമായണം പഞ്ചതന്ത്രം വേതാള ചരിത്രം ചാണക്യസൂത്രം രാമചരിതം മുതലായതിൻ്റെ പദ്യവും, കേരളോല്പത്തി കണക്കസാരം വൈദ്യശാസ്ത്രം തുടങ്ങിയുള്ളതിൻ്റെ ഗദ്യവും അനുഭവത്തിന്നും ഉദാഹരണത്തിന്നും പ്രമാണം എന്നു തൊന്നി ഇരിക്കുന്നു.

3. വ്യാകരണം ൩ കാണ്ഡമാക്കി ചൊല്ലുന്നു. ഒന്നാമത: അക്ഷരകാണ്ഡം; രണ്ടാമത: പദകാണ്ഡം; മൂന്നാമത: വാചകകാണ്ഡം തന്നെ. [ 14 ] I. അക്ഷരകാണ്ഡം ORTHOGRAPHY.

I. അക്ഷരങ്ങൾ. ON LETTERS.

4. മലയായ്മ എഴുതി കാണുന്ന അക്ഷരങ്ങൾ രണ്ടു വിധം.
ഒന്നു പുരാണമായി നടപ്പുള്ള വട്ടെഴുത്തു (കോലെഴുത്തെന്നും ചൊല്ലുന്നു).
അതിപ്പോഴും ചോനകൎക്കു പ്രമാണം; തമിഴെഴുത്തേ ആശ്രയിച്ച
ത തന്നെ. രണ്ടാമത സംസ്കൃത ഗ്രന്ഥങ്ങളിൽ മുമ്പെ നടപ്പായ ആ
ൎയ്യ എഴുത്തു; അത ഇപ്പോൾ സൎവ്വസമ്മതം എന്നു പറയാം.

5. Malayalam vowels. മലയാള സ്വരങ്ങൾ (ഉയിരുകൾ)
൧൨ ആകുന്നു.

(ആൎയ്യ) അ ആ ഇ ൟ ഉ ഊ എ ഏ ഐ ഒ ഓ ഔ

ഇവറ്റിൽ എ ഒ ൟ രണ്ടുഹ്രസ്വങ്ങൾ സംസ്കൃതത്തിൽ ഇ
ല്ലായ്കയാൽ, അവറ്റെ തള്ളി, ഋ ൠ ഌ ൡ അം അഃ എന്നിങ്ങി
നെ മലയായ്മയിൽ നടപ്പല്ലാത്ത ആറും ചേൎത്തു കൊണ്ടതിനാൽ,
സ്വരങ്ങൾ ൧൬ ഉണ്ടെന്നു കേൾ്ക്കുന്നു. (35. നൊക്കുക)

6. Malayalam consonants. മലയാള വ്യഞ്ജനങ്ങൾ (മേയ്കൾ)
൧൮ ആകുന്നു.

Surds. ഖരങ്ങൾ (പല്ലിനം) ആറും

(ആൎയ്യ) ക ച ട ത പ റ

Nasals. അനുനാസികങ്ങൾ (മെല്ലിനം) ആറും

(ആൎയ്യ) ങ ഞ ണ ന മ ൻ

Semivowels or Medials. അന്തസ്ഥകൾ (ഇടയിനം) ആറും

(ആൎയ്യ) യ ര ല വ ഴ ള

ഇവറ്റിൽ റ ൻ ഴ ൟ മൂന്നും സംസ്കൃതത്തിൽ ഇല്ല. പിന്നെ
സംസ്കൃത വ്യാകരണത്തിൽ ലകാരത്തിന്നും ളകാരത്തിന്നും വി
ശേഷം ഇല്ല.

7. The classes of sanscrit consonants. സംസ്കൃത വൎഗ്ഗങ്ങൾ
അഞ്ചും ഇപ്പോൾ മലയായ്മയിലും അവലംബിച്ചിരിക്കുന്നു; അ [ 15 ] തിൽ ഖരങ്ങൾ്ക്കും അനുനാസികങ്ങൾ്ക്കും ഇടയിൽ ഉള്ള ൧൫ വ്യഞ്ജ
നങ്ങൾ ആവിതു:

അതിഖരം മൃദു ഘൊഷം
sharp sonant aspirated.
Gutturals. കണ്ഠ്യം
Palatals താലവ്യം
Cerebrals മൂൎദ്ധന്യം
Dentals ദന്ത്യം
Labials ഓഷ്ഠ്യം
Sibilants പിന്നെ ഊഷ്മാക്കൾ -ഷ -സ -ഹ

എന്നീ നാലും, ക്ഷകാരത്തെ കൂട്ടിയാൽ, അഞ്ചും എന്നു ചൊ
ല്ലുന്നു.

ഇങ്ങിനെ ൨൦ സംസ്കൃതാക്ഷരങ്ങളും മുൻ ചൊല്ലിയ ൧൮ട്ടും
ആകെ ൩൮ വ്യഞ്ജനങ്ങൾ എന്നു പറയാം.

8. a. Method of writing the vowels following a consonant അ
കാരമല്ലാതെ ഉള്ള സ്വരങ്ങളെ വ്യഞ്ജനങ്ങളോടു ചേൎത്തുച്ചരിക്കു
ന്ന വിധത്തെ ദീൎഘം, വള്ളി, പുള്ളി, മുതലായ കുറികളെ വരെച്ചു
കാട്ടുന്നു.

ഉദാഹരണം:

ക കാ കി കീ കു കൂ കൃ കെ കൈ കൊ കൌ

8. b. Method of writing semi-Consonants സ്വരം കൂടാതെ അ
ൎദ്ധാക്ഷരമായുള്ളത കുറിപ്പാൻ.

ൿ-ൺ-ൻ-മ-യ-ർ-ൽ-ൾ-ഴു- എന്നിവറ്റിൽപോലെ വ
രനീട്ടലും, ട഻പ഻ മുതലായതിലുള്ള മീത്തലെ കുത്തും മതി

9. Reduplication ദ്വിത്വത്തിന്നു-ക്ക-ങ്ങ-ച്ച-ട്ട-ൎയ്യ-ല്ല-വ്വ തു
ടങ്ങിയുള്ള അടയാളങ്ങൾ ഉണ്ടു. [ 16 ] Anuswāram അനുനാസികങ്ങൾ്ക്കു പകരം അനുസ്വാരം ചേ
ൎക്കുന്ന വ്യഞ്ജനങ്ങൾ ആകുന്നിതു: ങ്ക-ംഗ-മ്പ-ംബ- മുതലാ
യവ.

Medials പിന്നെ ക്യ-ക്ര-ക്ല-ക്വ-ൎക്ക ഇങ്ങിനെ അന്തസ്ഥ
കൾ നാലും ചേൎക്കുന്ന പ്രകാരം പ്രസിദ്ധമല്ലൊ ആകുന്നതു.

II. സ്വര വിശേഷങ്ങൾ. PROPERTIES OF VOWELS.

a. ഹ്രസ്വസ്വരങ്ങൾ. Short Vowels.

10. ഹ്രസ്വസ്വരങ്ങളടെ ചില വിശേഷങ്ങളെ ചൊല്ലുന്നു.
ഹ്രസ്വമാകുന്നതു ലഘുസ്വരം (കുറിൽ)

11. അകാരം-ഗ-ജ-ഡ-ദ-യ-ര എന്ന മൃദുക്കളോടു ചേ
ൎന്നു വന്നാലും, അൻ-അർ-എന്ന പദാന്തങ്ങളിലും എകാരത്തി
ൻ്റെ ഉച്ചാരണം കലൎന്നിട്ടു കേൾക്കുന്നു— (ഉ-ം. ചെടയൻ-ജട)

അതു ചില ഗ്രന്ഥങ്ങളിൽ അധികം എഴുതി കാണുന്നു. ഉം-അ
രെ ചെർ-അരചർ; കെന്തകം-ഗന്ധകം; തെചമി-ദശമി-വൈ-ശ. ഓഷ്ഠ്യങ്ങ
ളോടു സംബന്ധിച്ചു വന്നാൽ, ഒകാരം ആശ്രയിച്ച സ്വരം കേ
ൾക്കുന്നതും ഉണ്ടു. (ബഹു, ബൊഹു, ഓളം, ഓളൊം)

12. പദാന്തമായ അകാരം രണ്ടു വിധം. ഒന്നു ശുദ്ധ അ
കാരം.

(ഉ-ം. ചെയ്ത-പല.), ഒന്നു തമിഴിലെ ഐകാരക്കുറുക്കത്തൊടു
ഒത്തു വരുന്ന താലവ്യാകാരം തന്നെ. (ഉം-തല-തലെക്കു; പറ-പറെഞ്ഞു)

13. രേഫാദിയായ ചില ശബ്ദങ്ങളിൽ അകാരം തമിഴുനട
പ്പിൽ എന്ന പൊലെ മുന്തി വരും. (രാക്ഷസർ-അരക്കർ; രംഗം-
അരങ്ങു)-ചിലതിൽ ആദിയായ അകാരം കെട്ടു പോയി (അരാവുക-
രാവുക-അരം)

14. ഇകാരം ചിലതു പദാന്തത്തിലെ യകാരത്തിൽനിന്നു
ണ്ടായതു (കന്ന്യ-കന്നി; സന്ധ്യ-അന്തി; ആചാൎയ്യൻ-ആശാരി). തമിഴധാ
തുക്കളിലേ ചില അകാരങ്ങളും അതിലാഘവത്താൽ ഇകാരമായി
പോയി (ഉം. കടാ-കടച്ചി-കിടാ; കനാ-കിനാ; പലാ-പിലാവു) [ 17 ] 15. രേഫത്തൊടു ഉകാരമല്ല ഇകാരം തന്നെ നാവിന്നു
വിഹിതം (ഇരുവർ-ഇരിവർ; പെരും, പെരിം; ഇരുക്ക-ഇരിക്ക; വൎഷം-വരി
ഷം; കാൎയ്യം, കാരിയം; സൂരിയൻ). എങ്കിലും ഓഷ്ഠ്യങ്ങളുടെ മുമ്പിൽ ഉ
കാരം അധികം ഇഷ്ടം (പൊന്നിൻപൂ-പൊന്നുമ്പൂ; നിൎവ്വഹിക്ക-നിറുവഹിക്ക-
കേ-രാ-) ചിവക്ക, ചുവക്ക-ധാതു ചെം.

16. ഇകാരവും ചില ശബ്ദാദികളിൽ ഉച്ചാരണാൎത്ഥമായി മു
ന്തി വരുന്നു. (13. ലവംഗം-ഇലവംഗം; ഉരസ്സുമിലാക്കായി- കേ-രാ; ഇരാശി;
ഢക്ക-ഇടക്ക-. ചിലതിൽ അതു കെട്ടു പോയി (ഇരണ്ടു-രണ്ടു; ഇരാ-
രാ- ധാതു ഇരു തന്നെ).

17. പദാന്തമായ ഉകാരം രണ്ടു വിധം. ഒന്നു നിറയുകാ
രം (മുറ്റുകാരം). ഉം-ശിശു-തെരു; മറ്റെത അരയുകാരം (ഉകാരക്കുറുക്കം) സ
കല സ്വരങ്ങളിലും ലഘുവായുള്ളത; അതുകൊണ്ടു ആയതിനെ
നിത്യം എഴുതുമാറില്ല (കൺ, കണ്ണു, കണ്ണ, കണ്ണ-നാൾ, നാളു, നാള.) തെക്ക
ർ അത അകാരമായിട്ടു ഉച്ചരിച്ചും പോയിരിക്കുന്നു. അത തെറ്റെ
ന്ന ഓരോരൊ സമാസത്താലും പുരാണ ഗ്രന്ഥങ്ങളുടെ നടപ്പി
നാലും നിശ്ചയിക്കാം. (ഉ-ം. ആർ-ആര-ആരു പോൽ; നാൾ-നാളുകൾ;
മേൽ-മേലുവെന്നു-മ-ഭാ-കെട്ട-കെട്ടുകഥ ഇത്യാദി). മീത്തൽ തൊട്ടു കുറിക്കു
ന്നത വടക്കെ ചിലദിക്കിലും തുളുനാട്ടിലും മൎയ്യാദ ആകുന്നു. (കണ്ണ
പൊന്ന).

18. ഉകാരവും (16) ര ല റ ൟ മൂന്നിന്നും ശബ്ദാദിയിൽ
ഉച്ചാരണാൎത്ഥമായി മുന്തി വരുന്നു: ലോകം-ഉലോകം; രൂപ്പിക-ഉറുപ്പിക
ചിലപ്പോൾ ആദിയായ ഉകാരം കെട്ടു പോയി (ഉവാവ-വാവു; ഉലാ
വുക-ലാവുക).

Changes of രാ, രൂ, രേ, ലോ etc. into അര etc.

19. a.) ര-ല-ആദിയായ പദങ്ങൾ ചിലതിൽ ദീൎഘസ്വ
രം രണ്ടു ഹ്രസ്വങ്ങളായി പിരിഞ്ഞും-രാ-അര; രൂ-ഉരു; രേ-ഇ
ര; ലോ-ഉല-എന്നിങ്ങനെ ഭിന്നിച്ചും പോകും (ഉം-രാജാ, അരചൻ-
ലാക്ഷാ, അരക്കു-രൂപം, ഉരുപം, ഉരുവു-രേവതി, ഇരവതി-ലോകം, ഉലകം, ഉലകു-
രൂമി, ഉറുമി.

b.) എനിക്ക-തനിക്ക-എന്നവറ്റിൽ ഇകാരം തന്നെ ബന്ധ [ 18 ] സ്വരം; നമുക്കു-നിണക്ക-എന്നവറ്റിൽ ഉകാരവും അകാരവും
അതു പോലെ പ്രയൊഗിച്ചു കാണുന്നു.

Changes of ന്തു & ഉ into എ & ഒ

20. ഇ-ഉ-എന്നവ-ട-ല-റ-ള-ഴ- മുതലായതിൻ്റെ മുമ്പി
ൽ നില്ക്കുമ്പോൾ, പിന്നത്തേ അകാരം കലൎന്നു വന്നിട്ടു-എ-ഒ.
എന്ന ഒച്ചകളോളം ദുഷിച്ചു പൊന്നു. (ഇടം-എടം; ഇടവം-എടവം; ഇ
ല-എല; ഇറ-എറ; ഇളയ-എളയ; പിഴ-പെഴ—പുടവ-പൊടവ; പുലയൻ-പൊ
ലയൻ; ഉറപ്പു-ഒറപ്പു; മുളം-മൊളം; പുഴ-പൊഴ) ൟ വകയിൽ ധാതുസ്വരം
തന്നെ പ്രമാണം; ചിലതിൽ രണ്ടും നടപ്പു (ചെറു, ചെററു, ചിറുറു.)
ചിലവു-തുടങ്ങുക-തുടരുക-എന്നവറ്റിന്നു ചെൽ തൊടു എന്നവ
ധാതുക്കളായിരുന്നിട്ടും നടപ്പു വേറെ ആയി.

21. എകാരം ആദ്യമായതു മിക്കവാറും യ എന്നതു പൊ
ലെ ഉച്ചരിക്കയാൽ, (ഉം-എപ്പോൾ, എവിടെ) അതു ചിലപ്പോൾ സം
സ്കൃത യകാരത്തിന്നു പകാരമായി നില്ക്കുന്നു (എയ്തെമപുരത്തിലാക്കി-
കേ-രാ; പ്രശസ്തമായുള്ളൊരേശസ്സു; ചൂഴക്കണ്ടിട്ടെഥേഷ്ടം; മരിച്ചാളെദൃഛ്ശയാ)

22. ശബ്ദാദിയിൽ അതിന്നു യകാരത്തിൻ ഒച്ചകലരാത്ത
ചില വാക്കുകൾ ഉണ്ടു (എന്നു, എടാ, എടൊ ) ഇവറ്റിൽ അകാരം
തന്നെ മൂലം (കൎണ്ണാടകം-അനുതമിഴ-അടാ) അതു പോലെ എന്നിയെ
(സംസ്കൃത-അന്ന്യേ).

23. ചില എകാരങ്ങൾ ഇകാരത്തിൽനിന്നു (ചേറ്റു, ചിറ്റു-
20), ചിലത അകാരത്തിൽനിന്നും ജനിക്കുന്നു (കെട്ടു, കട്ടു-പെടുക
പടുക-പാടു.); താലവ്യാകാരത്തിൽ നിന്നുണ്ടാകുന്നവയും ഉണ്ടു (12
മലെക്കൽ-അടെച്ചു).

24. ഒകാരം ചിലതു ഉകാരത്തിൽ നിന്നും (20), ചിലതു
വകാരത്തിൽനിന്നും ജനിക്കുന്നു. (ഒല്ലാ-വല്ലാ; ഒശീർ-വശീർ; ഒളിവു-വെ
ളിവു)— എകാരത്തിൽനിന്നും ഓഷ്ഠ്യം മുമ്പിൽ ഉണ്ടാകും (ചൊവ്വ-ചെ
വ്വായി).

25. ഋകാരം മലയാളത്തിൽ ഇല്ലാത്തത എങ്കിലും ഇർ-
ഇരു-ഇറു-ഉർ-ഉരി- എന്നവറ്റിന്നു പകരം പാട്ടിലും എഴുതി കാ [ 19 ] ണുന്നു. (കുളൃത്തു-ഉർ; എതൃത്തു-ഇർ; തൃക്കൈ-ഇരു; നൃത്തി-ഇറു; മധൃത്തു-ഉരി.)
ഋകാരം തത്ഭവങ്ങളിൽ * പല വിധേന മാറിപ്പോകുന്നു (ഋഷഭം-ഇ
ടവം-ഗൃഹം, കിരിയം-വൃത്തി, വിരുത്തി-ഇരിഷിമാർ-ദനാ; മൃഗം. വിരിയം; കൃമി-
കിറിമി; അമൃത-അമർതു-മ. മ-അമറേത്ത; ശൃംഖല-ചങ്ങല; കൃഷ്ണൻ-കിട്ടണൻ-
കിട്ടു.)

b.) ദീൎഘസ്വരങ്ങൾ (നെടിൽ) Long Vowels.

26. ആകാരം ശബ്ദാന്തത്തിൽ പലപ്പൊഴും ലഘുവാ
യ്തീൎന്നു (കൃപാ, കൃപ-വേണ്ടാ, വേണ്ട-ഇല്ലാ, ഇല്ല-മാ, അരമ-തേങ്ങാ, തേങ്ങ)-
അതുറപ്പിക്കെണ്ടും. ദിക്കിൽ വകാരം തുണ നില്ക്കും. (പിതാ-പിതാവ)
വാചകത്തിൻ്റെ അവസാനത്തിലോ അകാരം ചിലപ്പോൾ ദീ
ൎഘിച്ചു കാണുന്നു. (എന്നറികാ-അറിക.)-

27. ൟകാരവും ഊകാരവും പലതും ശബ്ദാന്തത്തിൽ
ഹ്രസ്വമായി പോകുന്നു (ലക്ഷ്മീ.ലക്ഷ്മി, ജംബൂ-ജംബു.)- വാചകാന്ത
ത്തിൽ ദീൎഘത്വം ദുൎല്ലഭമല്ല (അല്ലീ-ആകുന്നൂ-വീരൻ ഉരെക്ക ക്കേട്ടൂ-രാ-ച-)
വിടുവിക്ക-വീടിക്ക എന്നും, ഉകുക്ക-ഊക്ക എന്നും വരും.

28. ഏകാരം ചിലതു ഹ്രസ്വത്തിൽ നിന്നും (ഏടം-ഏന്ത്രം),
ചിലതു താലവ്യാകാരത്തിൽ നിന്നും ജനിക്കുന്നു. (അവനെ, തമിഴ-
അവനൈ; കൎണ്ണാടകം-അവന), ചിലത അയ എന്ന തിങ്കന്നു ആകു
ന്നു. (ഉടയ-ഉടേ; കുറയ-കുറേ-). ൟ വക ശബ്ദങ്ങൾ്ക്ക ചിലപ്പോൾ
പുള്ളി കെട്ടും കാണുന്നു. (നമ്മയും അയക്ക-യകാരത്തിൻ മുമ്പിൽ)

29. ഐകാരം ചില ശബ്ദാദിയിങ്കലും അകാരത്തോളം മ
ങ്ങി പോകുന്നു. (ഐമ്പതു-ആയമ്പാടി-ഐമ്പാടി =അമ്പതു-അമ്പാടി)- ശ
ബ്ദമദ്ധ്യത്തിൽ അയി എന്നും ഐ എന്നും ഇങ്ങിനെരണ്ടു പ്ര
യോഗങ്ങളും പാട്ടിൽ എഴുതി കാണുന്നു. (കൈ-കയ്യി; തൈർ-തയർ; പ
യിമ്പാൽ-പൈമ്പാൽ; വൈൽ-വയൽ-കൃ-ഗാ; ത്രൈലോക്യം-ഇത്രയിലോക്യവും
കേ-രാ; കയിതവം-രാ-ച-) ച എന്ന താലവ്യത്തിൻ മുമ്പിൽ ഐകാ
രത്തിന്നു നല്ല സ്ഥിരതയില്ല. (കൈക്ക, കൈച്ചു, കച്ചു). നകാരം പരമാ
കുമ്പൊൾ ഞകാരമാകിലുമാം. (ഐന്നൂറു-അഞ്ഞൂറു) [ 20 ] 30. ശബ്ദാന്തത്തിലേ ഐകാരം എല്ലാം താലവ്യാകാരമാ
യ്പോയി. (13,) എങ്കിലും അറിഞ്ഞുതില്ലൈ എന്നും മറ്റൊന്നല്ലൈ എന്നും പാട്ടിലുണ്ടു.

31. ഓകാരം പലതും അവ ഉപ, എന്നവറ്റിൽ നിന്നു
ജനിക്കുന്നു. (ഉപചാരം-ഒശാരം; യവനകർ-ചോനകർ; വാഴുന്നവൻ-വാഴു
ന്നോൻ; കച്ചവടം- കച്ചോടം; ശിവപുരം-ചോവരം; സ്വാതി-ചൊതി)

32. ഔകാരം ശുദ്ധ മലയാളത്തിൽ ഇല്ല എന്നു തോ
ന്നുന്നു (അവ്വണ്ണം-ഔവ്വണ്ണം; ആവനം-ഔവ്വനം; കമുങ്ങു, കഴുങ്ങു-കൌങ്ങു) എ
ന്നവറ്റിൽ അത ഓഷ്ഠ്യങ്ങളുടെ മുമ്പിലെ അകാരത്തിൻ്റെ വികാരം.

c. അനുസ്വാര വിസൎഗ്ഗങ്ങൾ. Anuswāra & Visarga.

33. അനുസ്വാരം മലയായ്മയിൽ നാസിക്യമായ സ്വ
രമല്ല, അമ എന്നതിന്നു പകരമേ ഉള്ളു. അതിൻ വിവരം വ്യ
ഞ്ജനങ്ങളിൽ കാണ്ക (45).

34. വിസൎഗ്ഗം ചില സംസ്കൃതവാക്കുകളിൽ ശേഷിച്ചു
(നമഃ, ദുഃഖം); അതു നാട്ടുഭാഷയിൽ ഇല്ലായ്കയാൽ, അന്തഃപുരം എ
ന്നതു ചിലൎക്കു അന്തപ്പുരമായി.

35. തമിഴിൽ നടക്കുന്ന ஃ എന്ന ആയ്തം മലയാളത്തി
ലും ഉണ്ടെന്നു ചിലർ വാദിക്കുന്നു. അതു പണ്ടുണ്ടായിരിക്കും ഇ
പ്പോൾ അതിൻ്റെ ഉച്ചാരണം മാഞ്ഞു പോയി. വിസൎഗ്ഗത്തിൽ
എന്ന പോലെ ദ്വിത്വം മാത്രം അതിൻ്റെ കുറിയായി ശേഷിച്ചിരിക്കുന്നു.

ഓരോ സ്തുതികളിൽ അകാരാധിയായി ൧൩ സ്വരങ്ങൾ അ
താത ശ്ലോകാരംഭത്തിൽ കാണുന്നതിങ്ങനെ:

അയ്യോ-ആവോളം- ഇഛ്ശ-ൟരേഴു-ഉള്ളം-ഊതും- എൺ- ഏണാങ്കൻ-ഐ
മ്പാടി- ഒന്ന- ഓരോ- ഔവന- അക്കഴൽ.

അല്ലെങ്കിൽ: പച്ച-പാൽ-പിച്ച-പീലി-പുഞ്ചിരി-പൂതന-പെരും-പേ
ടി-പൈതൽ-പൊൻ-പോയി-പൌരുഷം-ഇപ്പാർ. [ 21 ] III. വ്യഞ്ജന വിശേഷങ്ങൾ. PROPERTIES OF CONSONANTS.

a. ഖരങ്ങൾ. Surds.

36. മലയായ്മയിൽ തമിഴിൽ എന്ന പോലെ അഞ്ചു ഖര
ങ്ങൾ്ക്കും പദാദിയിലും ദ്വിത്വത്തിലും മാത്രം ഉറച്ചുള്ള ഉച്ചാരണം
ഉണ്ടു; പദമദ്ധ്യത്തിൽ മൃദുക്കളെ പോലെ ഉച്ചരിച്ചു കേൾ്ക്കുന്നു.

ക — കാരം, തക്കം എന്നവറ്റിൽ ഖരം പ്രകാരം എന്നതിൽ മൃദു
ച — ചരണം, അച്ചു ,, ,, ,, ,, അരചൻ ,, ,, ,,
ട — ടങ്കം , നട്ടു ,, ,, ,, ,, അടങ്ങു ,, ,, ,,
ത — തപം , പത്തു ,, ,, ,, ,, പതം ,, ,, ,,
പ — പരം , തപ്പു ,, ,, ,, ,, അപരം ,, ,, ,,

37. കകാരം തത്ഭവപദങ്ങളിൽ സവൎണ്ണങ്ങൾക്കു പകരം
നില്ക്കുന്നു, (ശംഖ-ചങ്കു; ഗൃഹം-കിരിയം; ഘനം- കനം; ക്ഷേമം-കേമം; പ
ക്ഷം-പക്കം).

38. മൃദൂച്ചാരണം നിമിത്തം പദമദ്ധ്യത്തിലെ കകാരത്തി
ന്നു (36) ഓരോ ലയവും മാറ്റവും വരുന്നു (മുകൾ-മോൾ; ചകടു-ചാ
ടു; പകുതി-പാതി; അരികത്തു-അരിയത്തു; പിലാവിൻഅക-അവ; പുരുഷകാ
രം-പുരുഷാരം; പൂജാകാരി-പൂജാരി; വേണാട്ടുകര-വേണാട്ടര; ആകും-ആം; പോ
കും-പോം; മഹാകാളൻ-മഹാളൻ) ചില വകാരങ്ങളും കകാരമായി ചമ
യും (ചുവന്ന-ചുകന്ന; സേവ-ചേക)

39. ചകാരം സവൎണ്ണങ്ങൾക്കും ഊഷ്മാക്കൾക്കും പകരം ആ
യ്വരും (ഛായ-ചായം; ജലം-ചലം; ഝടിതി-ചടിതി; ശ്രാദ്ധം-ചാത്തം; ശ്ലാഘ്യാ
ർ-ചാക്കിയാർ; ഷഡംഗം-ചടങ്ങു; സേവകർ-ചേവകർ; നസ്യം-നച്ചിയം; ക്ഷാ
ത്രർ-ചാത്തിരർ; ക്ഷാരം-ചാരം; തക്ഷൻ-തച്ചൻ; പിന്നെ ദ്യൂതം-ചൂതു; ആദിത്യ
ൻ-ഉദയാദിച്ചപുരം).

40. ഇ, എ-എന്ന താലവ്യസ്വരങ്ങളുടെ ശക്തിയാൽ തകാ
രവും ചകാരമായ്വരും, (തെള്ളു-ചെള്ളു; ചിത്തനാഗം-തുത്ഥനാഗം; പരിതു-
പരിചു). കൎണ്ണാടകത്തിൽ പോലെ കകാരത്തോടും മാറുന്നുണ്ടു (ചീര-
തമിഴു-കീര; ചേരം-കേരളം; തൃക്കെട്ട-ജ്യേഷ്ഠ). പദാദിചകാരം ലോപിച്ച
തും ഉണ്ടു (ചിറകു-ഇറകു; ശ്രേണി-ഏണി; ജ്യേഷ്ഠ-ഏട്ട; ശ്രവിഷ്ഠ-അവിട്ടം; ശ്ര
വണം-ഓണം. [ 22 ] 41. പദമദ്ധ്യത്തിൽ മൃദൂച്ചാരണം നിമിത്തം (36) ശകാ
രം അതിക്രമിച്ചു കാണുന്നു (അരചു-ശു; പരിച-പലിശ; സൂചി-തൂശി;
കലചൽ-ശൽ; പൂചു-പൂശു; കുറെച്ചെ-കുറെശ്ശെ; ചീല-ശീല, മടിശ്ശീല; ച്ചേരി-
ശ്ശേരി-). അച്ചൻ എന്നതോ അതിഖരമായിട്ടു അഛ്ശൻ എന്നായി.

സകാരവും മലയാളവാക്കുകളിൽ നുഴഞ്ഞു (ഉരുസുക, അലസൽ,
കുടുസ്സ്, തുറസ്സ്).

42. ടകാരം സവൎണ്ണങ്ങൾക്കും ഷകാരത്തിന്നും പകരം
(ശണ്ഠ-ചണ്ട; ഢക്ക-ഇടക്ക; ഖണ്ഡം-കണ്ടം; മേഷം-മേടം; പൂൎവ്വാഷഢം-പൂരാടം;
ഗോഷ്ഠം-കോട്ടം) ഷഡ്ഭാഗം രാട്ട മുതലായവറ്റിൽ ളകാരം അധികം
നടപ്പു. (ഷൾ-രാൾ). പിന്നെ മലയാള ടകാരം പലതും ണളകാരങ്ങ
ളിൽ നിന്നുജനിച്ചവ (ഇരുട്ടു-ൾ്ത്തു; കാട്ടുക-ൾ്ത്തുക; കേട്ടു-കേൾ്ത്തു)

43. തകാരം സവൎണ്ണങ്ങൾക്കും സകാരത്തിന്നും പകരം
വീഥി-വീതി; ദ്രോണി-തോണി; സന്ധ-ചന്ത; സൂചി-തൂശി; സസ്യം-) കൎണ്ണാടകം-
സസി)= തൈ; ഹസ്തം-അത്തം; ചികിത്സിക്ക-ചികില്ത്തിക്ക; സേവിക്ക-തേവിക്ക-
(വൈ-ശ)-; മാനസം-മാനതം; മുക്ത-മുത്തു(രാ ച.) താലവ്യശക്തിയാൽ അ
തു ചകാരം ആകും (പിത്തള-പിച്ചള; ഐന്തു-അഞ്ചു; ധരിത്തു-ച്ചു)- പി
ന്നെ സകാരത്തോടും മാറുന്നു. (മൂത്തതു-മൂസ്സതു; വായിൽ, വാചിൽ-വാതി
ൽ; താളം-സാളം; തമ്പ്രാക്കൾ-സമ്പ്രാക്കൾ)

44. പദമദ്ധ്യത്തിൽ മൃദൂച്ചാരണം നിമിത്തം ചിലപ്പോൾ
ലോപം വരും (താമൂതിരി-താമൂരി; നമ്പൂതിരി-നമ്പൂരി) അദ്ഭുതം-ആത്മാ-
സൽ-മുതലായവറ്റിൽ ലകാരം വരുന്നു (ഡ്,=ട്ട്ൾ എന്ന പോലെ 42).

45. പകാരം സവൎണ്ണങ്ങൾ്ക്ക പകരം: (ഫലകം-പലക; ബ
ന്ധം-പന്തം; ഭട്ടൻ-പട്ടൻ; കുംഭം-കുമ്പം.). പദമദ്ധ്യത്തിൽ മൃദൂച്ചാരണം
നമിത്തം വകാരം ആകും, ലോപിച്ചു പോകയും ആം. ഉപാദ്ധ്യായൻ-
വാദ്ധ്യാൻ; പാടു-തറവാടു, നിലവാടു, കീഴ്പട്ടു-കീഴോട്ടു; ദ്വീപു-തീവു).

b. ഊഷ്മാക്കൾ. Sibilants.

46. ഊഷ്മാക്കൾ പൂൎവ്വമലയാളത്തിൽ ഇല്ല, അതുകൊണ്ടു
തത്ഭവങ്ങളിൽ ച, ട, (ഴ) ത, യ-എന്നവ വരും; ലയങ്ങളും ഉ
ണ്ടു-(39) 42. 43. 56-66. ശാസ്താ-ചാത്തൻ; സ്വാതി-ചോതി; ശുഷ്കം-ചുക്കു; കാഷ്ഠം-
കാട്ടം; കുഷ്ഠം-കുഴുട്ടം; വിഷ്ണു-വിണ്ണു; ഹംസം-അന്നം; കംസൻ-കഞ്ചൻ) [ 23 ] 47. വിശേഷാൽ പദാദിസകാരം മുതലായതു ലോപിച്ചു
പോകും. (സഹസ്രം-കൎണ്ണാടകം: സാവിരം-ആയിരം; സീസം-ൟയം; സീഹ
ളം-ൟഴം; സന്ധ്യ-അന്തി). അതു പോലെ ശ്ര 40; പിന്നെ ഹകാരം
(ഹിതം-മാലോകൎക്കിതം-മാ-ഭാ; ഹാരം-മാറത്തു ചേരുന്നൊരാരം-കൃ-ഗാ; കാഹളം-
കാളം; ആഹ്നികം-ആന്യം; ഗ്രഹണി-കിരേണി.)

48. ഇപ്പോഴോ-ശ-സ-ൟ രണ്ടും ചില മലയാള വാക്കു
കളിലും നുഴഞ്ഞിരിക്കുന്നു (41); ഷകാരം ഴകാരത്തിന്നു വേണ്ടി
കാണുന്നതും ഉണ്ടു. (ഊഷത്വം, ഊഴർ; മൂഷികം-മൂഴികൻ); ഹകാരം ഒ
ഹരി മുതലായതിൽ അറവി പാൎസികളിൽനിന്നു ഉണ്ടായതു.


c. അനുനാസികങ്ങൾ. Nasals.

49. അനുനാസികങ്ങൾ മൃദൂച്ചാരണമുള്ള ഖരങ്ങളോടു ചേ
ൎന്നു വരുന്ന പല ദിക്കിലും ഖരത്തിന്നു തൻ്റെ തൻ്റെ പഞ്ച
മദ്വിത്വം വികല്പിച്ചു വരുന്നു.

ംക- ങ്ങ (മൃഗം-കൾ, മൃഗങ്‌കൾ, മൃഗങ്ങൾ; സിംഹം-ചിങ്കം, ചിങ്ങം; ചെം
കലം-ചെങ്ങലം; കുളം കര-കുളങ്ങര.)

ഞ്ച- ഞ്ഞ (നെഞ്ചു-നെഞ്ഞു; കടിംചൂൽ-കടിഞ്ഞൂൽ; അറിഞ്ചു-അറിഞ്ഞു.

ണ്ഡ- ണ്ണ (ദണ്ഡം-ദണ്ണം.) ഇവ്വണ്ണം നിന്ദ, കുഡുംബം എന്നവ ഉച്ചാരണത്തി
ൽ-നിന്ന-കുഡുമ്മം-എന്ന പോലെ.

ന്തു- ന്നു (വന്തു-വന്നു; പരുന്തു-പരുന്നു.)

ന്ദ- ന്ന (ചന്ദനം-തത്ഭവത്തിൽ-ചന്നനം വൈ-ശ)

ംബ- ന്മ (അംബ-അമ്മ.) സംബന്ധിച്ചു-തമ്മന്തിച്ചു വൈ. ശ-സമ്മന്തി)

ൻെ- ന്ന (എൻറാൻ-രാ. ച-എന്നാൻ; മൂൻറു-മൂന്നും; ഇൻറു-ഇന്നു).

50. ങകാരം ദ്വിത്വം കൂടാതെ സംസ്കൃതവാക്കുകളിലേ ഉ
ള്ളു. (ദിങ്മുഖൻ-ശൃംഗം-ശാൎങ്ഗം)

51. ഞ ന ൟ രണ്ടും യകാരത്തിന്നും പകരം ആകുന്നു.
(ഞാൻ പണ്ടു യാൻ; ൡണ്ടു-കൎണ്ണാടകം യണ്ഡ്രി; ഓടിന-ഓടിയ; ചൊല്ലിനാ
ൻ-യാൻ; നുകം-യുഗം; നീന്തു-കൎണ്ണാടകം-ൟന്തു)

52. ണകാരം പലതും ള ഴ എന്നവറ്റിൽനിന്നു ജനിക്കു
ന്നു. (കൊൾന്തു-കൊണ്ടു; വീഴ്‌ന്തു-വീണു; തൊൾനൂറു-തൊണ്ണൂറു; ഉൾ-ഉണ്മോഹം[ 24 ] പ. ത; ഉൺ്നാടി-കൃ. ഗാ; വെൾ-വെണ്ണീറ, വെണ്ണിലാവു.) ഖരം പരമായാൽ
ണകാരം മാഞ്ഞു പോകിലും ആം (വെൺ്കുട-വെങ്കുടം; കാണ്പു-കാമ്പു; എ
ണ്പതു-എമ്പതു)

53. ൻ ന ൟ രണ്ടിന്നു പണ്ടു ഭേദം ഉണ്ടു, ഇപ്പോൾ ഒ
ർ അക്ഷരം തന്നെ എന്നു തോന്നുന്നു. നകാരം പദാദിയിലും
തവൎഗ്ഗികളോടും നില്ക്കുന്നതു; ൻകാരം പദമദ്ധ്യത്തിലും പദാന്ത
ത്തിലും റകാരത്തോടും തന്നെ (നകാരം: നല്ല-എന്തു; ൻകാരം: ആടിന. എ
ൻ്റെ-ഞാൻ) പിന്നെ ൻ എന്നുള്ളതു പലപ്പോഴും ലകാരത്തോടു മാ
റുന്നു. (നല്മ-നന്മ; പൊൻപൂ. പൊല്പൂ; ഗുദ്മം, ഗുല്മം-ഗുന്മം.) തെൻകു (തമിഴ-
തെറ്ക്കു) തെല്ക്കു, തെക്കു; നോൻ-(തമിഴ-നോറ്ക്ക) നോല്ക്ക.

54. മകാരം അനുനാസികങ്ങളുടെ ശേഷം വകാരത്തിന്നു
പകരം നില്ക്കുന്നു (ഉൺവാൻ, തിൻവാൻ-ഉണ്മാൻ, തിന്മാൻ എന്നു വരു
മ്പോലെ, അപ്പന്മാർ അതിന്മണ്ണം എന്നവയും ഉണ്ടാം 59.)

d. യ-വ-എന്ന ഉയിൎവ്യഞ്ജനങ്ങൾ. Semivowels. യ. വ.

55. യകാരം താലവ്യസ്വരങ്ങളോടും, വകാരം ഓഷ്ഠ്യസ്വരങ്ങ
ളോടും, * സംബന്ധിച്ചതാകകൊണ്ടു, രണ്ടിനാലും സന്ധിയി
ലും മറ്റും വളരെ പ്രയോഗം ഉണ്ടു. വിശെഷാൽ വകാരം പലതും
താലവ്യസ്വരങ്ങളാൽ യകാരമായ്പോകും (തീവൻ-തീയൻ; അറിവിക്ക-
യിക്ക; നെടുവിരിപ്പു-നെടിയിരിപ്പു; പറവാൻ-പറയാൻ; 21. 28. 29. 51.)

56. ചില യകാരങ്ങൾ ചകാരാദികളിൽനിന്നുണ്ടായി (വായി
ക്ക-വാച്; പയി-പൈ-പചി; അരയൻ, ചൻ; ദശമുഖൻ-തെയമുകൻ ര. ച.
അയൻ-അജൻ; രായർ-രാജാ; പേയി-പിശാച്; ചതയം-ശതഭിഷൿ; ആയിലി
യം-ആശ്ലേഷം). മറ്റ ചിലവ ചകാരങ്ങളായി പോയി (യവനക-ചോ
നക; യാമം-ചാമം-വൈ-ശാ)

പദാദിയിലേ യകാരം സ്വരമായി ചമയും 21 (യമൻ, എമൻ;
ശൈശവം കഴിഞ്ഞെവ്വനം വന്നു സ. ഗോ=യൌ) [ 25 ] 57. അൎദ്ധയകാരം (യ) എഴുതാത്തതിനാൽ, ചില സംശ
യങ്ങൾ ജനിക്കുന്നു. നാ- എന്നതു ചിലർ ആകാരാന്തം എന്നു
ചൊല്ലുന്നു; അങ്ങിനെ അല്ല-നായി, നായ്ക്കൾ എന്നു പറയേ
ണ്ടതു; അത ഉച്ചാരണത്തിലും എഴുത്തിലും പലപ്പോഴും ലോ
പിച്ചു പോകുന്നു. (പാമരം-പായ്മരം; വാവിട്ടു—വായ്‌വിട്ടു; തേങ്ങായി-തേങ്ങാ-
തേങ്ങ) പുരാണത്തിൽ-യി-എന്ന് എഴുതുമാറുണ്ടു (ചെയ്യ=ചെയിയ)
ആയ്പോയി-ആയിപ്പോയി-എന്നീ രണ്ടും ശരി.

58. വകാരം ഉച്ചാരണവേഗത്താൽ പലപ്പോഴും ലോ
പിച്ചു പോകും. (കൂട്ടുവാൻ-കൂട്ടാൻ; വരുവാൻ-വരാൻ; ഉപദ്രവം-ഉപദ്രം; എ
ല്ലാവിടവും-എല്ലാടവും; വരുവിൻ-വരീൻ; വിടുവിക്ക, വിടീക്ക.) 45. 55.
ഓഷ്ഠ്യസ്വരം ആകയും ചെയ്യും. (24-31.)

59. അതു വിശേഷാൽ മകാരത്തോടു മാറുന്നു. (54.) മസൂ
രി-വസൂരി; അമ്മാമൻ-അമ്മോൻ; വണ്ണ-മണ്ണ; വിന-മിന; വിഴി-മിഴി; വീ
ശ-മീശ.


e. രലാദികൾ. Liquids. ര. ല. ഴ. ള.

60. a. റ. ര. എന്ന റകാരവും രേഫവും തമ്മിൽ നന്ന അ
ടുത്ത അക്ഷരങ്ങൾ ആകയാൽ-ർ എന്ന അൎദ്ധാക്ഷരം രണ്ടി
ന്നും പറ്റുന്നു (മാറ് -മാർ; കൂറു-ഇളങ്കൂർതമ്പുരാൻ; വേറു-വേൎപ്പെടുക)— പി
ന്നെ സംസ്കൃതത്തിലേ അൎദ്ധരേഫം രി-റു-എന്നാകും (അരിക്ക പു
ത്തിരൻ മ. ഭാ.-നിൎവ്വഹിക്ക-നിറുവഹിക്ക-15) പലതും ലോപിച്ചു പോ
കും (മൎദ്ദളം-മദ്ദളം)

60. b. ക്രൎക്കാദികളുടെ തത്ഭവങ്ങളിൽ റകാരം തന്നെ നടപ്പു
(പ്രകാരം-പിറകാരം; ആശ്രയം-ആച്ചിറയം; ഗുല്ഗുലു-കുറുക്കുലു) ശ്രോണി-ചു
റോണി; മൂത്രം-മൂത്തിറം; സൎവ്വാംഗം-തറുവാങ്കം-(വൈ-ശാ)

61. റകാരം ഖരങ്ങളിൽ കൂടിയതാകകൊണ്ടു, ദ്വിത്വം വരു
വാനും (വയറ-വയറ്റിൽ) അനുനാസികത്തോടു ചേരുവാനും (എൻ്റെ)
സംഗതി ഉണ്ടു. പദാന്തത്തിൽ ചില രേഫങ്ങളും റകാരമായി
പോകയും ആം. (നീർ, നീറ്റിൽ) പറ്റ.റും എന്നിങ്ങനെ ഒരു കുത്തു
ചേൎത്തു കൊണ്ടു ൩ റകാരങ്ങളെ എഴുതും (ര. ച.=പറ്റ അറും) [ 26 ] 62. പല റകാരങ്ങളും-ൻ-ല-എന്നവറ്റിൽനിന്നുണ്ടായി
(നിൽ-നിറുത്തു, നൃത്തു; വിൽ-വില്ത്തു, വിറ്റു; നൽ-നൽന്തു-നൻറു, നന്നു; മുറ്റം-
മുൻ; തീറ്റുക-തീൻ.)

63. പദാദി രേഫത്തിന്നു-ഒന്നുകിൽ-അ-ഇ-ഉ-എന്ന
വ മുന്തി വന്നു. (13. 16. 18. 19.) അല്ലായ്കിൽ അതു ലോപിച്ചു
പോയി. (രുധിരം-ഉതിരം.) ഇപ്പോഴോ പദാദിരേഫം സാധുവാ
കുന്നു.

64. രേഫം ചിലപ്പോൾ ലകാരത്തോടു മാറുന്നു (പരിച-
പലിശ; ചീല-ചീര; പൎയ്യങ്കം-പല്ലക്കു; ഇരഞ്ഞി (തുളു) ഇലഞ്ഞി (തമിഴു.) ചകാര
ത്തോടും ദകാരത്തോടും പടുവാക്കിൽ ചേൎച്ച ഉണ്ടു. (രാമൻ-ചാമൻ; ര
യിരു-ദയിരു; രണ്ടു-ലണ്ടു-ചണ്ടു, ദണ്ടു-)

65. a. അൎദ്ധലകാരം സംസ്കൃതത്തിലേ അൎദ്ധ-ത-വൎണ്ണ
ങ്ങൾക്കും (44) തമിഴിലേ അൎദ്ധറകാരത്തിന്നും പകരം വരും. (ഉം. ഉ
ൽകൃഷ്ടം, മത്സരം, ഉൽപത്തി, ആത്മാ ഇങ്ങനെ അൎദ്ധതകാരം; അത്ഭുതം, തത്ഭവം,
പത്മം ഇങ്ങനെ അൎദ്ധദകാരം; തല്പരാദികൾ തമിഴിൽ തറ്പരം മുതലായതത്രെ)
നോല്ക്ക 53

65. b. ലകാരം ദ്വിത്വഖരങ്ങളുടെ മുമ്പിൽ ചേരുമ്പോ
ൾ ലയിച്ചു പോകിലുമാം (ശില്പം-ചിപ്പം; കാല്ക്കൽ-കാക്കൽ; പാ (ൽ) ച്ചോ
റു; മേ (ൽ) ത്തരം; ക (ൽ) ത്തളം. (പ. ത.); വാതില്ക്കൽ-വാതിക്കൽ-വാതുക്കൽ;
കോയിക്കൽ; വല്ക്കുക-വക്കുക) അപ്രകാരം മുൻജന്മം-മുൽജന്മം-മുജ്ജന്മമായ്‌വരും-
തെക്കു എന്ന പോലെ-(53).

66. ഴ-ള- എന്നവ തമ്മിൽ നന്ന അടുത്തവ ആകയാൽ,
ൾ എന്ന അൎദ്ധളാരം ഴകാരത്തിന്നായും വരും. (എപ്പോഴു-എപ്പോൾ-
എപ്പോഴും-എപ്പോഴേക്കു; പുകൾ-പുകഴ്‌പ്പൂണ്ടു; തമിഴു-തമിൾ). തത്ഭവങ്ങളിൽ
ഴകാരം ഡ-ഷ-ള-എന്നവറ്റിന്നു പകരം ആയ്ക്കാണും. (നാഡി-
നാഴി; ദ്രമിഡം-തമിഴ; സീഹളം-ൟഴം; അനുഷം-അനിഴം; ഇലഴക്കണൻ ര.
ച. ലക്ഷ്മണൻ; ക്ഷയം-കിഴയം-വൈ. ശാ) ണകാരത്തിൽനിന്നും ജ
നിക്കും (കാഴ്ച-കാണ്ച, തമിഴു കാട്ചി) യകാരത്തോടും സംബന്ധം ഉണ്ടു
(മക്കത്തായം-ഴം) ആളി എന്നതിൽനിന്നു ആയ്മ-ആഴ്മ-).

67. ളകാരം സംസ്കൃതത്തിൽ ലകാരത്തിൽനിന്നുണ്ടാകും.
(മലം-കോമലം, കോമളം); അതു ട-ഡ-എന്നവറ്റിന്നും പകരം നി [ 27 ] ല്ക്കും (42 ഖഡ്ഗം-ഖൾ്ഗം) ണ-ഴ-കാരങ്ങളോട സംബന്ധം (52. 66)

68. a പദാദിയിൽ ളകാരം ഇല്ല (എങ്കിലും മഹാളോകർ, ളോ
കർ എന്ന് ഒരു പക്ഷം ഉണ്ടു); പിന്നെ ക്ര, ൎക്കാദികളിൽ റകാരം
വരുമ്പോലെ (60 b.), ക്ലാദികളുടെ തത്ഭവങ്ങളിൽ ളകാരം നടക്കും
ഉം-കിളേചം (ക്ലേശം), ചുക്കിളം-(ശുക്ലം).

68. b അൎദ്ധളകാരം ദ്വിത്വഖരങ്ങളുടെ മുമ്പിൽ ലയി
ച്ചു പോകും (മക്ക (ൾ) ത്തായം, കൾ്ക്ക-കക്ക-65); ഴകാരവും കൂട അങ്ങി
നെ തന്നെ. (കമിഴ്ക്ക-കമിക്ക-കമിച്ചു-കമിഴ്ത്തി-കമുത്തി-കേ-രാ; പോഴ്തു-
പോതു.)

IV. പദാംഗങ്ങൾ. ON SYLLABLES.

69. ഓരോരൊ പദത്തിൽ എത്ര സ്വരങ്ങൾ ഉണ്ടെന്നാ
ൽ അത്ര പദാംഗങ്ങൾ ഉണ്ടു. അതിൽ സ്വരാന്തമായതു തുറന്ന
പദാംഗം (ആ-താ-പോ), വ്യഞ്ജനാന്തമായതു അടെച്ച പദാംഗം (മൺ,
മുൻ, കൽ, കാർ, വാൾ, കീഴ) ചെയ്യുന്നു എന്നതിൽ (ചെയ-യുൻ-നു) മൂന്നു
പദാംഗങ്ങൾ ഉണ്ടു; അതിൽ നടേത്തവ അടെച്ചവ, പിന്നേതു
തുറന്നതു.

70. പദാംഗം ദീൎഘം എന്നു ചൊല്ലുന്നതു അതിലേ സ്വ
രം ദീൎഘം എന്നു വരികിലും (ചാ-മീൻ), അതിൻ്റെ തുടൎച്ചയിൽ ര
ണ്ടു വ്യഞ്ജനങ്ങൾ കൂടുകിലും തന്നെ (മിന്നു: മിൻ-നു) ശേഷമുള്ളതു
ഹ്രസ്വപദാംഗം. ആകയാൽ പ്രത്യുപകാരാൎത്ഥം എന്നതിൽ:

(പ്ര — ത്യു— പ— കാ— രാ— ൎത്ഥം

ഒന്നാം പദാംഗം തു
ടൎച്ചയാലും നാലമതു സ്വരനിമിത്തവും, അഞ്ചാമത് രണ്ടു ഹേ
തുക്കളാലും ദീൎഘമാകുന്നവ; ശേഷം മൂന്നും ഹ്രസ്വങ്ങൾ തന്നെ.

71. ൟ ചൊന്നതു ഏകദേശം യുരൊപ ഭാഷകളെ അ
നുസരിച്ചിട്ടുള്ളതു; സംസ്കൃതത്തിലും തമിഴിലും അധികം സൂക്ഷ്മമാ
യിട്ടുള്ള പ്രയോഗം കൂടെ ഉണ്ടു. മാത്ര എന്നതു ഒരു നൊടി ആ
കുന്നു; അതിൽ ഹ്രസ്വസ്വരം ഒരു മാത്രയും, ദീൎഘം രണ്ടും. ഐ,
ഔ ആകുന്ന പ്ലുതം മൂന്നു മാത്രയും ഉള്ളവ എന്നു ചൊല്ലുന്നു. അ [ 28 ] രയുകാരവും വ്യഞ്ജനങ്ങളും ഓരോന്നു അര മാത്രയുള്ളവ അത്രെ.

72 വ്യഞ്ജനങ്ങൾ അധികം കൂട്ടി ചെല്ലുന്നതു ശുദ്ധ മല
യായ്മയിൽ അല്ല, സംസ്കൃതത്തിൽ മാത്രം വിഹിതമാകുന്നു. അ
തുകൊണ്ടു ൟവക പദാംഗങ്ങൾക്ക മലയാളതത്ഭവങ്ങളിൽ തേപ്പു
വരുന്നു (പങ്ക്തി-പന്തി; മാണിക്യം-മാണിക്കം, ശുഷ്കം-ചുക്കു) സ്വരം ചേ
ൎത്തു വ്യഞ്ജനങ്ങളെ വേർപിരിക്കിലും ആം (ദുൎയ്യോധനൻ-ദുരിയോധ,
നൻ മ. ഭാ; വൎഷിച്ചു-വരിഷിച്ചു; ശുല്കം-ഉലകു. (ശാസ); ആൎദ്ര-(തിരുവ്) ആതിര;
അഗ്നി-അക്കിനി (മ. മ.).

73. ചില വാക്കുകളിൽ ദീൎഘസ്വരത്തോട് ഏകവ്യഞ്ജനം,
ഹ്രസ്വസ്വരത്തോട് വ്യഞ്ജനദ്വിത്വം ഇങ്ങിന രണ്ടു പക്ഷ
ങ്ങൾ കാണുന്നു. (ഓച-ഓശ-ഒച്ച; നീയും-നിയ്യും ഒല്ല-ഓല;ഇല്ല-ൟല; എടു
ത്തു-കൊള്ളു-എടുത്തോളു; പുഷ്യം-പൂയം; അക്കോൽ-ആ കോൽ; വേഗം-വെക്കം)
രണ്ടിലും മാത്രാസംഖ്യ ഏകദേശം ഒക്കുന്നു.

V. സന്ധി JUNCTION OF LETTERS OR EUPHONY.

a. സ്വരസന്ധി. Junction of Vowels.

General Rules.

74. സംസ്കൃതത്തിൽ ഉള്ളതു പോലെ മലയാളത്തിൽ സം
ഹിതാക്രമം കാണ്മാനില്ല. രണ്ടു പദങ്ങളിലേ സ്വരങ്ങൾ തങ്ങളി
ൽ കൂടുന്നേരത്തു (മഹാ-ൟശ്വരൻ-മഹേശ്വരൻ; സൂൎയ്യ-ഉദയം-സൂൎയ്യോദയം.)
എന്ന പോലെ സ്വരയോഗം ഉണ്ടാകയില്ല. ഒന്നുകിൽ പദാന്ത
മായ സ്വരം ലയിച്ചു പോകുന്നു, അല്ലായ്കിൽ യ-വ-എന്ന വ്യ
ഞ്ജനങ്ങളിൽ ഒന്നു സ്വരങ്ങളുടെ നടുവിൽ നില്ക്കേണ്ടു. സംസ്കൃ
താചാരവും ദുൎല്ലഭമായി കാണുമാറുണ്ടു. (ദമയന്ത്യെന്നല്ലാതെ-ദ-ന-സുഖാ
സനേഷ്വിരിക്കും ഭാഗ).

75. പദാന്തമായ അകാരത്തിന്നു പണ്ടു വകാരം തന്നെ
ഉറപ്പു. (അ-വ്-ഇടം=അവിടം; പലവാണ്ടും, പലവുരു, ചെയ്ത-വാറെ-കേ-ഉ,
മിക്കവാറും, ഒക്കവെ, പതുക്കവെ, നുറുങ്ങിനവുടൽ-ര. ച. കൂട-വ്-ഏതാനും മ. ഭാ.-)
എങ്കിലും താലവ്യാകാരത്തിന്നു യ തന്നെ വേണ്ടു (തല-യ-ഉം=തല
യും; ചെയ്കയില്ല)-യകാരം ഇപ്പോൾ അധികം അതിക്രമിച്ചു കാണു
ന്നു. (വേണ്ടയോ, അല്ലയോ, വന്നയാൾ) [ 29 ] 76. പാട്ടിൽ അകാരം പലതും ലയിച്ചു പോകും.

അ — അ = അറികമരേശ്വര-മ-ഭാ. വരുന്നല്ലൽ

അ — ഇ = അല്ലിഹ, ആയുള്ളിവൻ-കെ-രാ.

അ — ഉ = വെണ്ണ കട്ടുണ്ണി

അ — എ = ചെയ്കെന്നു, ഓൎക്കെടോ, നല്ലവെല്ലാം. ര-ച.

അ — ഏ = ഇല്ലേതുമേ പ-ത.

അ — ഐ = ഇല്ലൈക്യം കൈ-ന.

അ — ഒ = വിൽ മുറിഞ്ഞൊച്ച അ-ര.

77. ഇ-ൟ-എ-ഏ-ഐ-എന്ന താലവ്യസ്വരങ്ങളുടെ
തുണ യകാരം തന്നെ (വഴി-യരികെ)-ഇ-യി-എന്നതിന്നു ചില
പ്പോൾ ദീൎഘയോഗം കൊള്ളിക്കാം. (നൊക്കീല്ലല്ലോ-മ-ഭാ.=നോക്കിയി
ല്ല; ചൊല്ലീല്ലയോ).

78. അരയുകാരത്തിന്നു ഏതു സ്വരം എങ്കിലും പരമാകു
മ്പോൾ നില്പില്ല. (അവന്നല്ല-എനിക്കില്ല-കണ്ടെടുത്തു).

നിറയുകാരം തുടങ്ങിയ ഓഷ്ഠ്യസ്വരങ്ങളുടെ തുണയോ വ
കാരം തന്നെ (തെരു-വും; പൂവും; ഗോമായുവും; തിരുവെഴുത്തു)- ചിലതിൽ
രണ്ടു നടപ്പുണ്ടു. (അതുവും-അതും; പോകുന്നുവൊ-പോകുന്നൊ; കണ്ടുവെന്നു-
കെ-രാ-കണ്ടെന്നു; വരുന്നു വെങ്കിൽ-വരുന്നെങ്കിൽ-)

79. ഋകാരം സ്വരങ്ങളിൽ പരമാകുന്നതിൻ്റെ ദൃഷ്ടാന്തങ്ങൾ ആവിതു.

അ — ഋ- മറ്റുള്ളതുക്കളും കൃ-ഗാ.

ഉ — ഋ- അങ്ങൃഷി-കേ-രാ; നാലൃണം. മ-ഭാ. കുടും പൊഴുതുതൃക്കുകൾ. ഭാഗ.

പിന്നെ ഒരൃഷി (ഒരു ഋഷി) രാജരൃഷി (രാജൎഷി) രണ്ടും കാണുന്നു; മ-ഭാ-മഹായിരുഷികൾ-കേ-ഉ.

സ്വരത്തിൻ മുമ്പിൽ ഋകാരത്തിന്നു വകാരം തന്നെ തുണ- ഉ-ം വിധാതൃവും-ഭാഗ.

80. ആകാരത്തിന്നു വകാരം തന്നെ പുരാണ തുണ
(പിതാവും-വാവെന്നു-കൃ. ഗാ; താവെനിക്ക. കൃ. ഗാ; അന്യഥാവാക്കി, വൃഥാവാക്കി-
കേ-രാ)-എങ്കിലും യകാരം അധികം അതിക്രമിച്ചിരിക്കുന്നു. (ദിവാ
യെന്നും നിശായെന്നും-കെ-രാ; ദിവാവിങ്കൽ എന്നുണ്ടു താനും; ഭക്ത്യായവൻ [ 30 ] മ. ഭാ; ലഭിയായിവൾ- തിരിയായിവൻ കേ-രാ; വരായല്ലൊ അ-ര; ഒല്ലായിതു-മ-
ഭാ; ആക്കൊല്ലായേ- കൃ-ഗാ; വേണ്ടാ എന്നതു കുറുകി പോയിട്ടും ഉണ്ടു
(വേണ്ടല്ലൊ-ദ. നാ-).

81. ഏകാരം പലതിന്നും പാട്ടിലും നാട്ടിലും ലോപം വരും
(കുറയാതെയിരുന്നു-കുറയാതിരുന്നു-കൃ-ഗാ, കാണട്ടെല്ലാവരും കെ-രാ. പിമ്പട
ക്കാം-വ്യ-മാ)

82. ഒകാരത്തിന്നും ഓഷ്ഠ്യത്വം നിമിത്തം വകാരം തന്നെ
തുണ. (ഗോ-വ-ഉ-ം=ഗോവും) എങ്കിലും യകാരം കൂടെ കാണുന്നു.
(ഉണ്ടോയെന്നു-അയ്യോയെന്നു- കൃ. ഗാ.).

b. വ്യഞ്ജനസന്ധി Function of Consonants.

I. Euphony in final & initial Consonants.

83. മലയായ്മയിൽ വ്യഞ്ജനങ്ങൾക്ക നിത്യ സംഹിതയില്ല,
എങ്കിലും തമിഴിലും സംസ്കൃതത്തിലും ഉള്ള സന്ധിപക്ഷങ്ങൾ ദു
ൎല്ലഭമായിട്ടും, സമാസത്തിൽ അധികമായിട്ടും കാണും.

84. അതിൻ്റെ ഉദാഹരണങ്ങൾ:

ൺ + ച = മഞ്ചിറ (പഴയതു വെൺഞ്ചവരി-രാ-ച)

ൺ + ത = വിണ്ടലം

ൺ + ദ = എണ്ഡിശ-പ. ത. എണ്ടിചയിലും ര. ച.

ൻ + ക = ആലിങ്കീഴ്.

ൻ + ച = അവഞ്ചൊന്ന കൃ. ഗാ. ആലിഞ്ചുവട്ടിൽ പൊഞ്ചരടു- കെ-രാ-

ൻ + ഞ = അവഞ്ഞാൻ ചാണ.

ൻ + ത = ഞാൻ-ഞാന്താൻ.

ൻ + പ = എമ്പോറ്റി (വില്വ)

ൻ + ഖരം = മുല്ക്കാഴ്ച, പൊല്ക്കലം-പൊൽച്ചോറു (പൊഞ്ചരടു) മുല്പുക്കു, തിരുമുല്പാടു, പില്പാടു

മ + ക = പെരിങ്കോയിലകം

മ + ച = വരികയുഞ്ചെയ്തു

മ + ത = വരുന്തൊറും

മ + ന = പഴന്നുകൎന്നു, ചാകുന്നേരം [ 31 ] യ + ച = കച്ചീട്ടു (കൈ)

ർ + സ്വരം = നീരോലിച്ചു, നീറായി

റ + വ്യഞ്ജനം = ചേൎപ്പടം-കൂൎപ്പാടു-കൂൎവ്വാടു

ൽ + ഖരം = മുന്നി(ൽ)ത്തളി; വട(ൽ)ക്കുഴ; മണ(ൽ)ത്തിട്ട-കട(ൽ)
പ്പുറം

ൽ + ത = മേറ്റരം പൊറ്റുടി ര. ച. ഇപ്പോൾ. മേത്തരം, പൊൽ
ത്തുടി

ൽ + ധ = തമ്മിൽധൎമ്മം-തമ്മിദ്ധൎമ്മം-മ. ഭാ.

ൽ + മ = വാന്മേൽ ഭാഗ വിരന്മേൽ ചാണ മേന്മേൽ നാന്മറകൾ-
നെന്മണി

ൾ + ത = മക്ക(ൾ)ത്തായം-മഞ്ഞ(ൾ ത്തുകിൽ-) ൾ്ത=ട എന്നു വ
രും ഉം. അയ്യനടികുടിരുവടി ശാന രിചകടോറും ര. ച.

ൾ + മാന = ഉണ്മോഹം-ഉണ്നാടി-എണ്മണി

(ഴ്)ൾ + സ്വരം = ഇപ്പോഴിവിടെ കെ. രാ. കാണുമ്പൊഴൊട്ടുമേ പ. ത.

ഴ് + ന. വാഴുന്നാൾ വാഴനാൾ വാണാൾ ര. ച.

II. Euphony in Final.

85. അം എന്ന പദാന്തം ഉം എന്നതിൻ മുമ്പിൽ അവ
ആകും (പാപം, പാപവും; ഓട്ടം ഒഴുക്കം=ഓട്ടവൊഴുക്കവും; വസ്ത്രവെല്ലാം. ദ-നാ)
പിന്നെ ആക എന്ന ക്രയയോടു ചേൎന്നു വരുമ്പോൾ, ലോപി
ച്ചും പോകും (വശമായി-വശായിതു-വേ-ച; ഛിന്നഭിന്നായി-വിധെയാക്കി-നാ
നാവിധാക്കി) അനേകം തത്ഭവങ്ങളിലും അത അരയുകാരമായ്പോയി
(അക്ഷം-അച്ച; ശംഖം-ശംഖ; ദ്വീപം-ദ്വീപ; മന്ഥം-മന്ത)

III. Euphony in final Vowels & initial Consonants.

86. സമാസത്തിൽ പദാദിവ്യഞ്ജനസംക്ഷേപം സംഭവി
ക്കുന്നതും ഉണ്ടു, അതിനാൽ ചില ദിക്കിൽ (†) സ്വരദൈൎഘ്യവും
വരുന്നു. ഉദാഹരണങ്ങളാവിതു.

ക- എറിഞ്ഞള കേ-രാ, വെച്ചൂടും (കൂടും), ചെയ്യാതെകണ്ടു=ചെ
യ്യാണ്ടു.

†- ചെയ്തുകൊള്ളാം= ചെയ്തോളാം (73)

†- ജയിച്ചൊളുക= വെച്ചോണ്ടു [ 32 ] †- ചെമ്പുകൊട്ടി= ചെമ്പോട്ടി; ചെരിപ്പുകുത്തി= ചെരിപ്പൂത്തി;
അമ്പുകുട്ടി= അമ്പൂട്ടി

ന- അങ്ങുനിന്നു= അങ്ങുന്നു, അതിങ്കന്നു

†- എഴുന്നുനില്ക്ക= എഴുനീല്ക്ക- രാ. ച. എഴുനീല്ക്ക; എറ നാടു =
ഏറാടു; വെണ നാടു= വെണാടു

യ- വീട്ടെജമാനൻ-(21), വാട്ടമറ്റെമഭടർ

വ- കൊണ്ടുവാ = കൊണ്ടാ, കൊണ്ടന്നു; തരവേണം= തരേണം

†- ഇട്ടുവെച്ചു= ഇട്ടേച്ചു-(വെച്ചേച്ചു)

†- കൊടുത്തുവിട്ടു = കൊടുത്തൂട്ടു- (ചാണ); ചൊല്ലിവിട്ടതും = ചൊ
ല്ലൂട്ടതും-കൃ-ഗാ; രണ്ടുവട്ടം= രണ്ടൊട്ടം-കണ-സാ

†- നല്ലവണ്ണം= നല്ലോണ്ണാം-വാ 73

†- ചില-വ-ഇടത്തും= ചിലേടത്തും കേ-രാ, പലേടത്തും

അരു- എഴുന്നരുളുക = എഴുന്നള്ളുക-എഴുന്നെള്ളുക

87. Doubling of Consonants പദാദികളായ ഖരങ്ങൾ്ക്കും (ജ-ഞ-ഭ-
ശ-സ- എന്നവറ്റിന്നും) സന്ധിയാൽ പലപ്പോഴും ദ്വിത്വം വരും-എ
വിടെ എല്ലാം എന്നാൽ:

1.) ഗുരുസ്വരത്തിന്നു പരമാകുമ്പോൾ: പിലാ-ക്കീഴ്; തീ-പ്പറ്റി;
പൂ-പ്പൂത്തു; ശബ്ദത്തേക്കേട്ടു; അവനേസ്സേവിച്ചു- മ-ഭാ എന്നേ-ഭരവും ഏല്പിച്ചു-ചാ
ണ; ഇവിടേസ്സുഖം-കെ-രാ; കൈ-ത്താളം.

2.) താലവ്യസ്വരത്തിൽ പിന്നെ:

മഴക്കാലം-പടജ്ജനം-അരഞ്ഞാൺ-ഒറ്റശ്ശരം-പുള്ളിപ്പുലിത്തോൽ-പോയിപ്പ
റ-പോയ്ത്തൻ്റെ-കന്നിഞ്ഞായറു- ചാണ- നന്നായിച്ചെയ്തു — നന്നായ്ത്തൊഴുതു-വെ-
ച. പേപ്പട-പൊട്ടിത്തെറിക്കുന്ന തീക്കനല്ക്കട്ട ശി-പു; എങ്കിലും മുലകുടി-വഴിപോ
ക്കൻ-എന്നും മറ്റും ചൊല്ലുന്നു.

3.) താലവ്യാകാരമല്ലാത്തതിലും കൂടക്കൂടെ ഉണ്ടു: ലന്തക്കായി-
കൊള്ളക്കൊടുക്ക-ഭയപ്പെട്ടു-ചെയ്യപ്പെട്ടു-ചെയ്തപ്പോൾ; എങ്കിലും മരിച്ചപിൻ,
എന്ന പോലെ, അകതാർ-

4.) നിറയുകാരത്തിൽ പിന്നെ:

പുതുച്ചൊൽ-പതുപ്പത്തു-ചെറുപ്പിള്ളർ കൃ. ഗാ-മുഴുഞ്ഞായം-കേ. രാ-തൃത്താ
ലി. (=തിരു); ചിലതിന്നു അതില്ല. (മറുകര-ചെറുപൂള)

അരയുകാരത്തിൽ പിന്നെ എത്രയും ദുൎല്ലഭമായി ദ്വിത്വം കാ
ണുന്നു. (മുത്തുക്കുല-മ-ഭാ; മുത്തുക്കുട. കെ-രാ.) [ 33 ] 5.) ർ-ൽ-ൾ-എന്നവറ്റിൻ്റെ ശേഷം എതിൎത്തല, പോൎക്കളം,
സ്വൎല്ലോകം; പാല്ക്കടൽ, നല്ക്കുളം, മുമ്പിൽത്തന്നെ കേ രാ; ഉൾക്കൊണ്ടു, ഉൾത്താർ, പു
ഴ്‌ക്കരമൂലം വൈശ=പുഷ്കര).

88. പെടുക-പാടു-വടി-എന്നവറ്റോടു ദ്വിത്വം ഉള്ള സ
മാസങ്ങൾ തന്നെ നടപ്പു (മേല്പെട്ടു, പുറപ്പാടു, വെടിപ്പാടു, മേല്പടി, മേ
പ്പടി, മേൽപ്പൊടി,) എങ്കിലും പഴയതു ചിലതു ദ്വിത്വം കൂടാതെ ആ
കുന്നു. (വഴിപാടു, ഇടപാടു, നടപടി, പിടിപെടുക, മേല്വട്ടു=മേലോട്ടു).

IV. Euphony in final Consonants & initial Vowels.

89. ൺ-ൻ-മ-യ-ൽ-ൾ. ൟ അൎദ്ധാക്ഷരങ്ങൾ ധാതു
വാകുന്ന ഹ്രസ്വപദാംഗത്തെ അടെക്കുമ്പോൾ സ്വരം പരമാ
കിൽ ദ്വിത്വം വരും.

ൺ: മൺ = മണ്ണിട്ടു.

ൻ: പൊൻ = പൊന്നെഴുത്തു; മുൻ=മുന്നെ; പിൻ=പിന്നിൽ (കാലിൻ=
കാലിന്നിണ)

മ: നം = നമ്മാണ; സ്വം=സ്വമ്മെടുത്തു.

യ: പൊയ = പൊയ്യല്ല; മെയ=മെയ്യെന്നു.

ൽ: വിൽ = വില്ലാൽ; നൽആന=നല്ലാന.

ൾ: മുൾ = മുള്ളിൽ; എൾ=എള്ളും; വെൾ വെള്ളോല.

ഇതി അക്ഷരകാണ്ഡം സമാപ്തം. (4—89).


II. പദകാണ്ഡം ETYMOLOGY.

90. Explanation. അക്ഷരങ്ങൾ ചേൎത്തു ചൊല്ലുന്നത പ
ദം തന്നെ. പദത്തിന്നു രൂപം അനുഭവം ൟ രണ്ടു വിശേഷം;
അനുഭവം ചൊല്ലേണ്ടതു വാചകകാണ്ഡത്തിൽ തന്നെ. പദകാ
ണ്ഡത്തിൽ ചൊല്ലുന്നതു നാമരൂപവും ക്രിയാരൂപവും തന്നെ;
ഇവറ്റിന്നു തമിഴിൽ പേൎച്ചൊൽ വിനച്ചൊൽ എന്നു പേരുകൾ
ഉണ്ടു. പിന്നെ എണ്ണവും ഗുണവും കുറിക്കുന്ന വിശേഷങ്ങൾ
(ഉരിച്ചൊല്ലുകൾ) ആ രണ്ടിന്നുള്ളവയും അവ്യയങ്ങളും പറയേണ്ടു;
ഒടുക്കം ഹാ കൂ ഇത്യാദി അനുകരണശബ്ദങ്ങൾ ഉണ്ടു. [ 34 ] A. നാമരൂപം (പേൎച്ചൊൽ)

The Properties & Accidents of Nouns.

A.) NOUN-SUBSTANTIVE നാമം.

I. ത്രിലിംഗങ്ങൾ The 3 Genders.

91. മലയായ്മയിൽ പുല്ലിംഗവും സ്ത്രീലിംഗവും സബുദ്ധി
കൾ്ക്കേ ചൊല്ലുകയുള്ളു; അതുകൊണ്ടു സംസ്കൃതത്തിൽ പുല്ലിംഗമാ
കുന്ന വൃക്ഷം സ്ത്രീലിംഗമാകുന്ന പൂർ എന്നീ രണ്ടും നപുംസകം
അത്രെ. അബുദ്ധികൾ ചിലവറ്റിന്നു ബുദ്ധി ഉണ്ടെന്നു വെ
ച്ചു ലിംഗം സങ്കല്പിച്ചിട്ടും ഉണ്ടു. (ഉ-ം. സൂൎയ്യൻ-ചന്ദ്രൻ, മംഗലനായുള്ള
തിങ്കൾ. കൃ-ഗാ. ധ്രുവൻ, വിന്ധ്യഹിമവാന്മാർ, കേ. രാ-ഭൂമി ആകുന്ന ദേവി.)

92. The Masculine Gender. പുല്ലിംഗത്തെ മിക്കവാറും കുറി
ക്കുന്ന പ്രത്യയം അൻ എന്നത ആകുന്നു. (പുത്രഃ—പുത്രൻ; മകു-മക
ൻ)- ചില നപുംസകങ്ങൾ്ക്കും ആ പ്രത്യയം തന്നെ കൊള്ളിക്കാം
(പ്രാണൻ, മുഴുവൻ, പുത്തൻ)

93. The Feminine Gender. സ്ത്രീലിംഗത്തിന്നു നാലു പ്ര
ത്യയങ്ങൾ ഉണ്ടു.

1.) ആൾ എന്നതു കുറുക്കയാൽ, ഉണ്ടായ ആൾ (മകൾ).

2.) ത്തി പ്രത്യയം (ഒരുവൻ- ഒരുത്തി). താലവ്യസ്വരത്താലെ-
ച്ചി-ആകും (ഇടയൻ, ഇടച്ചി 40 ആശാരി, ച്ചി; പടുവായിട്ടു നായർ, നായര
ച്ചി). മൂൎദ്ധന്യത്താലെ, ട്ടി, ആകും (പെൺ, പെണ്ടി-പാണൻ, പാട്ടി-തമ്പു
രാൻ, രാട്ടി ൾ്ത്തി-എന്ന പോലെ). റവൎണ്ണത്തോടു-റ്റി-ആകും (വേലൻ-
വേല്ത്തി=വേറ്റി).

3.) ഇ (തോഴൻ-ഴി, മലയി, പറയി, ബ്രാഹ്മണി).

4.) സംസ്കൃതനാമങ്ങളിൽ ഉള്ള ആ-കുറുകിയതു-അനുജൻ,
അനുജ-(ജത്തി എങ്കിലുമാം). ജ്യേഷ്ഠ (ജ്യേഷ്ഠത്തി). ഇഷ്ടൻ, ഇഷ്ട-പ്രി
യൻ, പ്രിയ ഇത്യാദി.

94. The Neutral Gender. നപുംസകത്തിന്നു-അം (85). ഉ-
ൟ രണ്ടു പ്രമാണം (വൃക്ഷം, മരം-അതു, കുന്ന) [ 35 ] II. ബഹുവചനം. The Plural Number.

95. ഒരുമ, പന്മ ആകുന്ന ഏകവചനം ബഹുവചനം
ൟ രണ്ടേ ഉള്ളു. ബഹുവചനത്തിന്നു-കൾ-അർ-ൟ രണ്ടു പ്ര
ത്യയങ്ങൾ വിശേഷം.

96. Ending in കൾ, ക്കൾ. കൾ പ്രത്യയത്തിലെ കകാര
ത്തിന്നു -ആ-ൠ-ഊ-ഓ-നിറയുകാരം എന്നീ പദാന്തങ്ങളാൽ
ദ്വിത്വം വരും (ഉ-ം-പിതാക്കൾ, പിതൃക്കൾ-കിടാക്കൾ-നൃക്കൾ-ഭ്രൂക്കൾ-പൂക്ക
ൾ-ഗൊക്കൾ-ഗുരുക്കൾ-തെരുക്കൾ, കഴുക്കൾ).

എങ്കിലും ജ്യാക്കൾ, ജ്യാവുകൾ, ത-സ. പൂവുകൾ, കൃ-ഗാ- ഗോ
വുകൾ. ഭാഗ. തെരുവുകൾ-കഴുവുകൾ. കേ. രാ. മജ്ജാവുകൾ വൈ.
ച. എന്നവ കൂടെ നടക്കുന്നു. പിന്നെ രാവുകൾ (കൃ. ഗ.) കാവുക
ൾ-പാവുകൾ-എന്നതേ പ്രമാണം.

97. താലവ്യസ്വരങ്ങളിൽ പരമാകുമ്പൊൾ, കകാരത്തിന്നു
ദ്വിത്വം ഇല്ല. (സ്ത്രീകൾ, തീയത്തികൾ, തൈകൾ, തലകൾ, കായ്കൾ). എങ്കിലും
നായ്ക്കൾ എന്നതു നടപ്പായി. (നായികൾ എന്നു ത്രിപദാംഗമായും ഉണ്ടു—
കൃ. ഗാ. ചെന്നായ്കൾ. മ. ഭാ.)

98. അരയുകാരത്താലും അൎദ്ധരലാദികളാലും ദ്വിത്വം ഇല്ല
(സമ്പത്തുകൾ, കാലുകൾ, കാല്കൾ,. കേ. രാ; പേരുകൾ, പേർകൾ-നാളുകൾ, നാൾക
ൾ). ചില സംസ്കൃതവാക്കുകളിലേ അരയുകാരം നിറയുകാരം പോലെ
ആയിതാനും (സത്ത-സത്തുകൾ, സത്തുക്കൾ, മഹത്തുക്കൾ-മ.ഭാ. ബുദ്ധിമത്തുക്കൾ
അ. രാ. വിദ്വത്തുക്കൾ. ചിര-സുഹൃത്തുക്കൾ-കേ. രാ.) പിന്നെ ചിശാചുകൾ
കേ. രാ. പിശാചുക്കൾ, പിശാചങ്ങൾ-പിശാചന്മാർ നാലും നട
പ്പു. സ്വാദു അരയുകാരാന്തമായി ദുഷിച്ചു പോയി. (സ്വാദുകൾ-
വൈ. ച. സന്ധുകൾ എന്ന പോലെ.) ദിൿ മുതലായതിന്നു ദിക്കുകൾ
തന്നെ വന്നാലും, ഋത്വിൽ എന്നതിന്നു ഋത്വിക്കൾ കേ. രാ.
തന്നെ സാധുവാം-മകു എന്നതിങ്കന്നു മക്കൾ എന്ന പോലെ.

99. Ending in ങ്ങൾ അംകൾ എന്നത അങ്ങൾ ആകും
(49). മരം, മരങ്ങൾ; പ്രാണൻ മുതലായതിൽ അൻ അപ്രകാ
രമാകും (പ്രാണങ്ങൾ, ജീവങ്ങൾ, കൃ. ഗാ, കൂറ്റൻ, കൂറ്റങ്ങൾ. കൃ. ഗാ; ശുനകൻ.
ശുനകങ്ങൾ കേ. രാ) പിന്നെ ണ്കൾ എന്നതു കാണ്മാനില്ല. ആ [ 36 ] ങ്ങൾ (ആങ്ങള) പെങ്ങൾ എന്നും ആണുങ്ങൾ-പെണ്ണുങ്ങൾ എ
ന്നും വെവ്വേറെ അനുഭവത്തോടെ പറകയുള്ളു. അൽ എന്നതു
കൂടെ നാസിക്യമായി പോയി. (പൈതൽ-പൈതങ്ങൾ). പിന്നെ കി
ടാക്കൾ അല്ലാതെ കിടാങ്ങൾ എന്നതും ഉണ്ടു.

Ending in അർ, അവർ, അവർകൾ & മാർ & ൎകൾ.

100. അർ പ്രത്യയം സബുദ്ധികൾ്ക്കേ ഉള്ളു; അത അൻ
അ-മുതലായ ഏകവചനങ്ങളോടു ചേരുന്നു. (അവൻ, അവൾ-അവർ;
പ്രിയൻ, പ്രിയ-പ്രിയർ; മാതു-മാതർ-കൃ. ഗ; പിള്ള, പിള്ളകൾ-പിള്ളർ-മ. ഭ; മ
കൾ എന്നതിന്നു മക്കൾ മകളർ ൟ രണ്ടുണ്ടു-മ. ഭാര). മങ്കയർ, മടന്ത
യർ, അരുവയർ, അമരനാരിയർ, തരുണിയർ ര. ച. ഇങ്ങനെ
സ്ത്രീലിംഗം പല വിടത്തും. പിന്നെ മിത്രർ, മിത്രങ്ങൾ എന്ന ന
പുംസകരൂപവും ഉണ്ടു.

101. അവർ എന്നതു സബുദ്ധികൾക്ക ബഹുമാനിച്ചു
ചൊല്ലുന്നു. (രാജാവവർ, രാജാവവർകൾ) അതു സംക്ഷേപിച്ചിട്ടു
ആർ എന്നാകും (പരമേശ്വരനാർ, ഭഗവാനാർ, നമ്പിയാർ, ദേവിയാർ, നല്ലാർ)

102. മാർ എന്നതും അതു തന്നെ അതു മുമ്പെ വാർ (തെലുങ്കു വാ
ര= അവർ) എന്നും അൻ പ്രത്യയത്താലേ (54) മാർ എന്നും ആയി.
ഇങ്ങിനെ-പുത്രനവർ-പുത്രൻവാർ, പുത്രന്മാർ; ഇപ്പൊൾ അതു
സൎവ്വസബുദ്ധികൾ്ക്കും ഏതു പദാന്തത്തോടും പറ്റുന്നു (ഭവാന്മാർ,
ഭാൎയ്യമാർ, ഭാൎയ്യകൾ-പുത്രിമാർ-ജീവന്മാർ-കോയില്മാർ, ന്മാർ-കോവിൽന്മാർ കേ. ഉ
മന്ത്രിമാർ-, മന്ത്രികൾ-വില്ലാളിമാർ-ര. ച. കച്ചേൽമുലത്തയ്യൽമാർ ഭാഗ. അ എന്ന
സ്ത്രീലിംഗത്തിൻ്റെ ബഹുവചനങ്ങൾ ആവിതു (ഗുണപതികളാം
പ്രമദകൾ-കേ-രാ; നിരാശരും, നിരാഗകളും കെ രാ; പിന്നെ പൌരമാർ-കൃ-
ഗാ; പതിവ്രതമാർ-കേ-രാ- ഇത്യാദി) ദേവതമാർ, ദെവതകൾ ദൈവ
തങ്ങൾ എന്നു ചൊല്ലിക്കേൾപു.

103. അർ-കൾ- ൟ രണ്ടും കൂട്ടി ചൊല്ലുന്നു- (അവൎകൾ, പി
ള്ളൎകൾ- പാ) രാജൎകൾ കേ-രാ; അരചൎകൾ മ-ഭാ). അതിൽ രേഫം ലോപി
ച്ചും പോകും (ദേവകൾ, അമരകൾ-കേ-രാ. അസുരകൾ-മ-ഭാ- ശിഷ്യകൾ, ഭ
ട്ടകൾ കേ. ഉ. വൈദ്യകൾ- അമാത്യകൾ-മ-ഭാ- ചിത്തകൾ (സിദ്ധർ) ര. ച; വിഷ്ണു [ 37 ] ദൂതകൾ. ഭാഗ. അതു പോലെ തന്നെ പിതാമാതുലന്മാൎകൾ-വ്യ. മാ; ഗണിക
മാൎകൾ; വാളേലും മിഴിമാൎകൾ - കേ രാ.

104. Ending in കൾ-മാർ- ക്കന്മാർ (രാജാക്കണ്മാർ-ശാസ) എ
ന്നിങ്ങിനെ ചേൎത്താൽ അധികം ഘോഷം തന്നെ; അതിപ്പൊൾ
ക്കന്മാർ എന്നായി (ഗുരുക്കന്മാർ) പിതാക്കന്മാർ എന്നതിന്മണ്ണം പെ
രുമാക്കന്മാർ, തമ്പ്രാക്കന്മാർ യുവാക്കൾ എന്നും ചൊല്ലുന്നു. (ആൾ,
ആൻ എന്ന പദാന്തം ഒരു പോലെ 93, 2) അതു സ്ത്രീലിംഗത്തിന്നും വ
രുന്നു (ഭാൎയ്യാക്കന്മാർ. മ. ഭാ; കന്യാക്കന്മാർ. കേ. രാ. ഗുണപ്രസിദ്ധാക്കൾ രാജാ
ക്കൾ) ഭാഗ. നപുംസകത്തിലും ഉണ്ടു (ഭൂതങ്ങൾ-ഭൂതാക്കൾ- വേ- ച- ഭൂതാക്കന്മാർ).

105. Rare Plurals. സാധാരണമല്ലാത്ത ബഹുവചനരൂപം
ആവിതു ÷ ഒന്നു തെലുങ്കിൽ എന്ന പോലെ രെഫത്തിന്നു ല
കാരത്തെ വരുത്തുക (മൂത്തവർ, മൂത്തോർ, മൂത്തോൽ, വാഴുന്നോൽ; രണ്ടും
സ്ഥാനവാചി. മറ്റെതു മൾ പ്രത്യയം തന്നെ. കൈമൾ, കയ്മൾ
(കമ്മന്മാർ) തമ്മൾ (എമ്മൾ-എന്മൾ കിടാവ) എന്നവറ്റിൽ അത്രെ.


III. വിഭക്തികൾ The Cases.

106. സംസ്കൃതത്തെ അനുസരിച്ചു മലയായ്മയിൽ വിഭക്തി
കൾ (പെറ്റുമകൾ) ഏഴ എന്നു പറയുന്നു.

അതിൽ ഒന്നാമതു പ്രഥമ, കൎത്താവ എന്നു പേരുകൾ ഉ
ള്ളതു; നേർവിഭക്തി എന്നും ചൊല്ലാം.

സംബോധനകൾ ആകുന്ന വിളി അതിൻ്റെ ഒരു വികാ
രം; ശേഷം എല്ലാം വളവിഭക്തികൾ അത്രെ.

107. The Oblique Cases. വള വിഭക്തികൾ ചില നാമങ്ങളിൽ
പ്രഥമയോടു ഓരോ പ്രത്യയങ്ങളെ വേറുതെ ചേൎക്കയാൽ ഉണ്ടാ
കും (മകൻ-ഏ; വില്ലാൽ; കണ്ണ-ഇൽ)- ചിലതിൽ നേർവിഭക്തിക്ക ഒര ആ
ദേശരൂപം വരും- (ഞാൻ-എൻ- ദേശം ദേശത്ത വീടുവീട്ടു കൺ- കണ്ണിൻ)

108. വളവിഭക്തികളുടെ വിവരം

1.) ദ്വിതീയ (കൎമ്മം) ഏ-പ്രത്യയം (താലവ്യാകാരവും മതി ഉ-ം
കണ്ണനപ്പുകണ്ണു-കൃ-ഗ വാനച്ചുമന്തമല ര. ച. [ 38 ] 2.) തൃതീയ (കരണം) ആൽ-പ്രത്യയം-അതിൻ്റെ ഭേദം സാ
ഹിത്യ വിഭക്തി-ഒടു ഓടു-പ്രത്യയം (അങ്ങൊടു എന്നത അങ്ങിടയാ
കുന്ന സപ്തമി പോലെ പ്രയോഗം ഉ-ം അരചനുടൻ ര. ച.=ഒടു.

3.) ചതുൎത്ഥി (സമ്പ്രദാനം) കു-പ്രത്യയം. നേർവിഭക്തി താൻ,
ആദേശരൂപം താൻ-ൻ-അന്തമായാൽ, കു-അല്ല-നു-പ്രത്യയം
ഇഷ്ടം ഉ-ം നകൎക്കും നാട്ടിന്നും ര. ച.

4.) ഷഷ്ഠി (സംബന്ധം) ചതുൎത്ഥിക്കു തക്ക വണ്ണം (ഉടയ) ഉടെ
(അതു-തു-ൟ രണ്ടു പ്രത്യയങ്ങളുള്ളതു-ഉ-ം താൻ, തന്നുടെ, തനതു)
പിന്നെ തൻതു എന്നതു തൻ്റ എന്നാകും (62) ഉ-ം-തൻ്റനു
ജൻ. കേ-രാ അതിനോടു-ഏ-അവ്യയം നിത്യം ചേൎപ്പാറുണ്ടു (തൻ്റെ)
ൟ-ൻറു-എന്നതിൽനിന്നു ചതുൎത്ഥിയുടെ രണ്ടാം പ്രത്യയമാകു
ന്ന-നു-എന്നതു ജനിച്ചതാകുന്നു.

5.) സപ്തമി (അധികരണം) ഇല്ലം ആകുന്ന-ഇൽ, കാൽ ആ
കുന്ന-കൽ, അത്തു-ഇടെ-ഊടെ-അകം-മേൽ-(മൽ)- കീഴ് മുതലാ
യ സ്ഥലവാചികൾ പ്രത്യയങ്ങളാകുന്നു- (ഉ-ം- ദേശത്തിൽ, മലെക്ക
ൽ, നെഞ്ഞത്തു-നെഞ്ചിടെ, മന്നിട. ര. ച. വാനൂടെ, നാടകം, വാന്മേൽ, വേൎമ്മലേ
ത്തോൽ, പിലാക്കീഴ്.)

ഇൻ-തു-ൟ രണ്ടു പ്രത്യയമുള്ള ആദേശരൂപം കൂടെ സ
പ്തമിയുടെ വികാരം എന്നു ചൊല്ലാം (ദേശത്തു-ദേശത്തിൻ)

ഏ-കു-ൟ രണ്ടും ചേൎത്താൽ സ്ഥലചതുൎത്ഥി ജനിക്കും ദേ
ശത്തിലേക്കു; ദേശത്തേക്ക; പണ്ടു ഇതില്ക്കു-രാ- ച- അടവില്ക്കായി- കേ-രാ)

6.) പഞ്ചമി-നിന്നു-എന്ന വിനയെച്ചം സപ്തമിയോടു ചേ
ൎന്നിട്ടു പ്രത്യയമാം (ദേശത്തിൽ നിന്നു, ദേശത്തുന്നു-അവങ്കൽനിന്നു-അവങ്ക
ന്നു-പുണ്ണുന്നു.) [ 39 ] IV. രൂപവകകൾ Declensions.

a. മലയാള രൂപവകകൾ Malayalam Declensions.

109. നാമരൂപങ്ങൾ വിശേഷാൽ രണ്ടു വകയാകുന്നു-
കുവക-നുവക-എന്നിങ്ങിനെ ചതുൎത്ഥി രൂപത്തിന്നു തക്ക പേരു
കൾ ഇടാം.

110. I. a. The first Declension. കുവകകൾ ഒന്നാം കുവക
യിൽ സകല ബഹുവചനങ്ങളും അടങ്ങുന്നു.

൧ാം കുവക.

Nominative പ്രഥമ പുത്രർ പുത്രന്മാർ മക്കൾ
Vocative സംബോധന ഹേ പുത്രരെ! ഹേ പുത്രരേ! ഹേ മക്കളേ!
Accusative or Objective ദ്വിതീയ പുത്രരെ പുത്രന്മാരെ മക്കളെ
Instrumental തൃതീയ പുത്രരാൽ പുത്രന്മാരാൽ മക്കളാൽ
Social സാഹിത്യ പുത്രരോടു പുത്രന്മാരോടു മക്കളോടു
Dative ചതുൎത്ഥി പുത്രൎക്കു പുത്രന്മാൎക്കു മക്കൾ്ക്കു (ഭുവനങ്ങൾക്കു ര. ച.)
Ablative പഞ്ചമി പുത്രരിൽനിന്നു കമ്മാളരിങ്കന്നു കേ-ഉ. പുത്രന്മാരിൽ നിന്നു മക്കളിൽനിന്നു
Genitive or Possessive ഷഷ്ഠി പുത്രരുടെ പുത്രരെ പുത്രന്മാരുടെ മക്കളുടെ-മക്കടെ
Locative സപ്തമി പുത്രരിൽ പുത്രന്മാരിൽ മക്കളിൽ

ദ്വിതീയയിൽ-പുത്രര-മക്കള; ഷഷ്ഠിയിൽ-പുത്രരെ, മക്കടെ,
മക്കളെ എന്നിങ്ങനെ കൂട ഉണ്ടു. മേൽ-നിമിത്തം-പ്രകാരം-എ
ന്നവറ്റോടു-ഇൻ-പ്രത്യയം ദുൎല്ലഭമായി കാണുന്നു- (ഉ-ം-മരങ്ങളി
ന്മേൽ, രാജാവിൻ, ഗുണങ്ങളിങ്കൽ സന്തോഷിച്ചു) [ 40 ] 111. II. രണ്ടാം കു.വകയിൽ-അൾ-ഇ-ൟ-ഐ-ൟ
അന്തമുള്ളവ അടങ്ങുന്നു.

൨ാം കുവക

പ്ര മകൾ പുത്രി വാ, വായ പേ. തീ കൈ
ദ്വി മകളെ പുത്രിയെ വായെ തീയെ സ്ത്രീയിനെ കേ. ഉ. കൈയെ- കയ്യിനെ
മകൾക്കു പുത്രിക്കു വായ്ക്കു നായിന്നു പ. ത. പേക്കു ര. ച. തീക്കു കൈക്കു
മകളുടെ പുത്രിയുടെ (പുത്രീടെ വെ. ച) വായുടെ തീയുടെ കൈയുടെ
മകളിൽ പുത്രിയിൽ വായിൽ തീയിൽ കൈയിൽ കൈയുൾ ര. ച.
ഭൂമിയിങ്കൽ പുത്രീങ്കൽ കേ. രാ. തീക്കൽ കൈക്കൽ
തൊണിക്കൽ, കൊണിക്കൽ, അറുത്തിക്കൽ മ. മ.

ആദേശരൂപം പുലിയിനാൽ -കേ-രാ- ചതിയിനാൽ ര. ച. നരിയിൻ-
പ. ചൊ. മുതലായതിൽ ഉണ്ടു. കയ്യിന്നു വീണ്ടു എന്നത-കൃ-ഗാ- പഞ്ചമി
സംക്ഷേപം. സംബോധനയിൽ- സ്വാമീ-തോഴീ- കൃ-ഗാ-തമ്പുരാട്ടീ-
എടീധൂളീ, പൊട്ടീവിലക്ഷണേ പ. ത. എന്നിങ്ങനെ ദീൎഘിച്ചസ്വരവും-
എടാ മഹാ പാപി; ഹേ ദേവി-ദേ-മാ- എന്ന ഹ്രസ്വവും ഉണ്ടു. ഉള്ള
വൾ എന്നതിന്നു ഉള്ളോവേ തന്നെ സംബോധന (പതിവ്രതാ, കു
ലകറയായുള്ളൊവെ-കേ-രാ-) ഭ്രാന്തി സന്ധി മുതലായവറ്റിന്നു ഭ്രാന്ത
സന്ധുകൾ എന്നവ തന്നെ തത്ഭവങ്ങൾ. [ 41 ] 112. III. മൂന്നാം കുവക താലവ്യാകാരാന്തം.

൩ാം കുവക.

പ്ര മല ഇവിടെ സഭ (സഭാ)
ദ്വി മലയെ സഭയെ
തൃ മലയാൽ സഭയാൽ (കൃപയിനാൽ കേ. രാ.)
മലെക്കു ഇവിടെക്ക സഭെക്ക ബാപ്പേക്കു
മലയിൽനിന്നു ഇവിടെ നിന്നു
മലയിങ്കന്നു ഇവിടുന്നു സഭയിങ്കന്നു
മലയുടെ സഭയുടെ കോട്ടെടെ- വ്യ. മാ
സീതെടെ കേ- രാ. സംഖ്യടെ. ത. സ.
മലയിൽ, മലയിങ്കൽ. എവിടയിൽ സഭയിൽ (ബാധെക്കൽ)
മഴയത്തു - മറയത്തു - മലെക്കൽ, മാളികക്കീഴു മലയിന്മീതു ര. ച. ഇവിടത്തു സഭയിങ്കൽ (ആലെക്കൽ)
സ്ഥല ച. പുരക്കലേക്ക-മലയിലേക്ക ഇവിടത്തേക്ക സഭയിങ്കലേക്ക

ഇതിന്നു ആകാരാന്തത്തോടു പോർ ഉണ്ടു - (ഭാൎയ്യ; ഭാൎയ്യാവ്;-ന-ള;
കന്യെക്കു, കന്യാവിനു. കൃ. ഗാ; മഹിമയിൽ, മഹിമാവിനെ-ദയാവിൻ മ-ഭാ)

ആയ അന്തത്തോടും ഉരുസൽ ഉണ്ടു: കായ് - തേങ്ങാ - തെങ്ങ, തെ
ങ്ങെക്കു; കുമ്പളങ്ങായും, കുമ്പളങ്ങയു ; മുന്തിരിങ്ങയുടെ - കടുവയെ - കേ. രാ. സം
ബോധന സംസ്കൃതത്തിൽ പോലെ (ഹേ പ്രിയെ, ഭദ്രേ, പരമദുഷ്ടേ,
തത്തേ - ദ. നാ. അമ്മേ - ഉ. ര. മാതളേ - കൃ. ഗാ. കാൺ കുടിക്കറയേ. ര. ച. ഇത്യാദി [ 42 ] 113. I. b. The Second Declension. നുവകകൾ ഒന്നാം നുവ
ക-അൻ-ആൻ-ഒൻ-അന്തമായുള്ളവ (നാത്തൂൻ-കൂടെ).

൧ാം നുവക.

പ്ര മകൻ,-മൂത്തവൻ, മൂത്തോൻ . . . . പുരാൻ
ദ്വി മകനെ,. . . . . . . . . . പുരാനെ
മകന്നു; മകനു. . . . . . . . . പുരാന്നു, പുരാനു
വേന്തനിക്കു, തനയനിക്കു ര. ച. . . .
മകനിൽനിന്നു, ങ്കന്നു. . . . . . . പുരാനിൽനിന്നു
മകൻ്റെ (പുത്രനുടെ,) . . . . . . പുരാൻ്റെ
അന്തകനതു ര. ച. പുത്രനുടയ പ. ത. . . ഹിമവാനുടെ. ഭാ. ഗ.
മകനിൽ. . . . . . . . . . പുരാനിൽ
(പുത്രങ്കൽ-അവന്മേൽ) . . . . . . (ഭവാങ്കൽ)

ഒന്നാമതിൻ്റെ സംബോധന ഹേ മകനേ! എന്നും സം
സ്കൃതപദങ്ങളിൽ-പുരുഷ- പ്രിയ- എന്നും- കണ്ണാ-കാന്താ- - മന്നവാ-മന്നാ
അരക്കർ അരചാ-എന്നും ആകും

രണ്ടാമതിന്നും തമ്പുരാനേ, തമ്പുരാ, നൽപ്പിരാ. കേ. രാ. ഇവ നടപ്പു
ള്ളവ. ഉള്ളവൻ എന്നതിന്നു ഉള്ളോവേ എന്നു സംബോധന
ലിംഗഭേദം കൂടാതെ നപുംസക ബഹുവചനമായും കേൾക്കുന്നു.
വചനതുല്യവെഗികളായുള്ളോവേ എന്നു കേ. രാ. കുതിരകളോടു വിളിച്ചത പി
ന്നെ ഉള്ളോയേ. കൃ. ഗ. വീരായോ. ര. ച. ശൂരരിൽ മമ്പുടയോ ഇതു കേൾ ര.
ച. എന്ന സംബോധനകളും ഉണ്ടു. [ 43 ] 114. II. a. രണ്ടാം നുവക അൎദ്ധവ്യഞ്ജനം താൻ, ഉകാ
രം താൻ, ആകാരം താൻ അന്തമുള്ളവ.

൨ാം നുവക. ൧ാം വകുപ്പു.

പ്ര: കൺ മീൻ കായി വേർ വിൽ കാൽ മുൾ വിളക്കു നെഞ്ചു
വള. കണ്ണിൻ മീനിൻ കായിൻ വേരിൻ വില്ലിൻ കാലിൻ മുള്ളിൻ വിളക്കിൻ നെഞ്ചിൻ
ദ്വി. കണ്ണെ മീനെ കായെ വേരെ വില്ലെ കാലെ മുള്ളെ- വിളക്കെ നെഞ്ചെ
കണ്ണിനെ നായിനെ നേരിനെ വില്ലിനെ മുള്ളിനെ
ച. കണ്ണിന്നു മീനിന്നു കായിന്നു വെരിന്നു വില്ലിന്നു കാല്ക്കു മുള്ളിന്നു ഒന്നിന്നു നെഞ്ചിന്നു
കായ്ക്കു ഊൎക്കു വാതില്ക്കു മേല്ക്കു ആൾ‌്ക്കു-എൾ‌്ക്കു ഒന്നുക്കു ഉലകക്കു മൂവുലകിക്കു ര. ച.
ഷ. കണ്ണിൻ്റെ മീനിൻ്റെ കായിൻ്റെ വേരിൻ്റെ വില്ലിൻ്റെ കാലിൻ്റെ മുള്ളിൻ്റെ ഒന്നിൻ്റെ
കായുടെ വേരുടെ കാലുടെ തോളുടെ
സ. കണ്ണിൽ മീനിൽ കായിൽ വെരിൽ വില്ലിൽ വാതുക്കൽ കാലിൽ കാല്ക്കൽ മുള്ളിൽ- വിളക്കിൽ നെഞ്ചിൽ നെഞ്ചിടെ
കണ്ണിങ്കൽ പിണ്ണകം വാനകം വായ്ക്കൽ വേരിങ്കൽ വാതില്ക്കൽ ചൊല്ക്കൽ കട്ടിന്മെൽ കഴല്ക്കൽ കാന്മെൽ വെയിലത്തു ഉള്ളൂടെ വിളക്കത്തു കടവത്തു നെഞ്ചത്തു കൊമ്പത്തു നെഞ്ചകം ഉടലകത്തു ര. ച ഉലകിനിൽ ര. ച.
[ 44 ] ഇതോടു സകാരാന്തവും ചേരുന്നു. മനസ്സ (മനഃ) മനം, മനത്തി
നിൽ ര. ച, വയസ്സ (വയത്തിൽ വൈശ) ശിരസ്സ (ശിരങ്ങൾ പത്തു രാ. ച).
ധനുസ്സ (ധനുർ, ധനുവ) ആശീസ്സ (ആശി.) മുതലായവ.

II. b. 2.) ഇനി വളവിഭക്തിയിൽ വകാരമുള്ളവ.

൨ാം നുവക ൨ാം വകുപ്പു.

പ്ര തെരു പിതാ, പിതാവ - വിധാതൃവും. ഭാഗ.
വള തെരുവിൻ പിതാവിൻ.
തെരുവിന്നു പിതാവിന്നു-ജടായൂന്നു. രാ. ക.
(പോലുക്കു, നടുക്കു) (രായ്ക്കു. മ. ഭാ.)
തെരുവിൻ്റെ പിതാവിൻ്റെ
പശുവുടെ. കെ. ഉ. വീരകെ തൂടെ. വെ. ച.
തെരുവിൽ പിതാവിൽ, രാവിലെ
തെരുവിങ്കൽ തെരുവത്തു വെ. ച. തെരുവൂടെ നടുവൂടെ കെ. രാ. മാതാവിനിൽ ഭാഗ പിതാവിങ്കൽ, പിലാക്കൽ. നിലാവത്തു പിലാക്കീഴ്, മാക്കീഴ്

98.) നിറയുകാരം കുറുകി പോയ പദങ്ങളും (സ്വാദ-ദുസ്വാദോ
ടെ വൈ. ച).

അരയുകാരം നീണ്ടുവന്നവയും ഉണ്ട. (അപ്പു-അപ്പുവും-കെ. രാ.)

ആകാരാന്തം അൻ-അം-അ-ഉ-എന്നാകും (രാജാ, രാജൻ-ബ്ര
ഹ്മാവിന്നു, ബ്രഹ്മനു-കൃ. ഗാ. ബ്രഹ്മരോടു-ആത്മാവിൽ, ആത്മത്തിൽ-കൃ. ഗാ. ആ
ത്മത്തിന്നു മ. ഭാ. ഊഷ്മാവ, ഊഷ്മെക്കു-സീമാവോളം, സീമെക്കു കേ. രാ; മാ. താ-മ
ലൎമ്മാതിനെ) സകാരാന്തവും ആകാരാന്തമാകും (വിശ്രവസ്സ, വിശ്ര
വാ. മാ. ഭ; ത്രിശിരാക്കൾ ഉ. ര.)

3.) ഒടുക്കം ആദേശരൂപത്തിൽ ടു. റു. എന്നവറ്റിന്നു ദ്വി
ത്വം വന്നുള്ളവ. [ 45 ] II. c. ൨ാം നുവക ൩ാം വകുപ്പു.

പ്ര. വീടു. ചോറു. വയറു; വയർ. മാറു, മാൎവ്വു-മാർ.
വള. വീട്ടു, വീട്ടിൻ. ചോറ്റു,ചോറ്റിൻ. വയറ്റിൻ. മാറിൻ.
ച. വീട്ടിന്നു. ചോറ്റിന്നു. വയറ്റിന്നു. മാറിന്നു.
പ. (നാട്ടുന്നു - കേ രാ). വയറ്റിങ്കന്നു.
ഷ. വീട്ടിൻ്റെ. ചോറ്റിൻ്റെ. വയറ്റിൻ്റെ.
സ. വീട്ടിൽ, ചോറ്റിൽ. വയറ്റിൽ. മാറിൽ - കൃ - ഗാ.
വീടകം വീടകത്തു. (കൂറ്റിങ്കൽ). വയറ്റത്തു. മാൎവ്വത്തു (മ. മ)

ആറു - ആറ്റിങ്കര, ആറോടു സമം - മ - ഭാ; കയറ്റിനാൽ - കയറിനു - കേ. രാ;
കൂറ്റിൽ, കൂറിൽ - ഇങ്ങിനെ രണ്ടും നടപ്പു. പിന്നെ - വീടിൻ്റെ, തവിടി
ൻ്റെ - എന്നും ചൊല്ലും; നീരിൽ - എന്നല്ലാതെ നീറ്റിൽ - (മ - മ.) എന്നും,
മോരിൽ, മോറ്റിന്നു എന്നും ചൊല്ലിക്കേൾപു.

115. III. മൂന്നാം-നുവക അമന്തങ്ങൾ (85). ഇത അര
യുകാരന്തത്തോടു മാറുന്നു (അമൃതിന്നു. കേ - രാ; മന്തിന്നു - മ - ഭ; ഉരഗു പെ
രുമാൾ - കൃ - ച; നഗരിൽ - വേ ച; കുശലുകൾ). പിന്നെ കൎണ്ണാടകത്തിൽ
പോലെ വുകാരാന്തവും ആകും. (ആദരവോടെ, ആദരവാൽ).

൩ാം നുവക.

പ്ര. മരം തുലാം
സംബോധന. ഹേ ഹൃദയ അന്നമേ- . . . . . .
വള. മരത്തു- ത്തിൻ, മര . . . . . . . തുലാത്തിൻ, തുലാ.
ദ്വി. മരത്തെ, ( - ത്തിനെ) . . . . . . .
ച. മരത്തിന്നു . . . . . . . . . . തുലാത്തിന്നു.
പ. മരത്തിൽനിന്നു. മരത്തിങ്കന്നു ലോകത്തുന്നു - വൈ. ച. . . . . . . . . . .
ഷ. മരത്തിൻ്റെ ( - ത്തിനുടെ) ചിനമതു ര - ച.
സ. മരത്തിൽ, - ത്തിങ്കൽ, നെറ്റിത്തടത്തിടെ . തുലാത്തിൽ.
തോട്ടത്തൂടെ, അകത്തൂട്ടു. . . . . . .
സ്ഥല ച. മരത്തേക്ക, - ത്തിലേക്കു. . . . . . .
[ 46 ] സാഹിത്യ വിഭക്തിയിൽ അം തന്നെ സ്ഥിരമായും കാണുന്നു.
(ഉ - ം. ഇമ്പമോടെ, സുഖമോടെ, നലമോടു, വന്മദമോടു, തിങ്ങിന കോപമോടു, ഹാ
സ്യമോടെ) - ഏകപദാംഗമുള്ള അമന്തത്തിൽ മകാരത്തിന്നു ദ്വിത്വം
വരും (89. സ്വം) സ്വമ്മിനെ, സ്വമ്മോടു - ഖമ്മുകൾ - ഇങ്ങിനെ അൎദ്ധ
വ്യഞ്ജനാന്തം പോലെ.

b. സംസ്കൃതരൂപാംശം Sanscrit Cases.

116. സംസ്കൃതനാമങ്ങളെ മലയായ്മയിൽ ചേൎത്തു കൊണ്ടാ
ൽ, പലവറ്റിലും പ്രഥമ മാറാതെ ഇരിക്കും. ഇങ്ങിനെ ഗോധു
ൿ (ഹയാരാന്തം) ദൃൿ (ശകാര), വാൿ (ചകാര), ഭിഷൿ - സമ്രാൾ - സ
മ്രാട്ടല്ലൊ, സമ്രാട്ടിൻ, (ജകാര), മരുത്ത (തകാര.), ദേവവിത്ത. (ദകാര),
സമിത്ത (ധകാര.), മഹാൻ, ഭവാൻ, (തകാര.), വിദ്വാൻ (സകാര.), രാ
ജാ (നകാര.,) പിതാ (ഋകാര.), സഖി (ഇകാര.) പ്രിയ സഖാവ, വരസഖന്മാർ
എന്നും ഉണ്ടു - കേ, രാ.) - പിന്നെ രേഫാന്തം ഗീഃ - ഗീർ ആകും (ഗീരു
കൊണ്ടു. കെ - രാ). അന്ത്യദീൎഘങ്ങൾ കുറുകിലും ആം. (ഭവതി, ഭാൎയ്യ. 26. 27)

സംബൊധനകൾ. നിഖിലേശ്വര - മാതളേ, മതിനേരാനനേ - പ
തേ, സഖേ, ദയാനിധേ - ഗുരോ, വിഭോ - സ്വാമിൻ, രാജൻ.

117. ദ്വിതീയ. ശീഘ്രം, വേഗം, അല്പം, ഇത്യാദിയിൽ അവ്യയ
മായിട്ടു (ഭവന്തം തൊഴുന്നേൻ. കൃ. ഗാ). മലർമാതാം. അ - രാ.

തൃതീയ. ദിവസേന, ദുഃഖേന, സുഖേന, സാമാന്യേന, ക്രമേണ ശാസ്ത്രപ്ര
മാണേന, മനസാവാചാകൎമ്മണാ, മുദാ - യദൃഛ്ശയാ - ആസ്ഥയാ, കാംക്ഷയാ, ആജ്ഞ
യാ, ഭക്ത്യാ - ബുദ്ധ്യാ.

118. ചതുൎത്ഥി. കൃഷ്ണായ - കുത്ത്രേ, ഗണ പതയേ, ഗുരവേ - ദെവ്യൈ -
നാന്മുഖായ (പ്രഹ്ല). വൈയ്യവായ ര. ച.

പഞ്ചമി: ക്രമാൽ - ക്ഷണാൽ - ആദരാൽ - ബലാൽ - സാക്ഷാൽ - വിസ്തരാൽ -
വിശേഷാൽ - ദൈവവശാൽ - വിധിവശാൽ - ഗുരുമുഖാൽ - തഃ (ദാരിദ്ര്യതോലജ്ജിത
ത്വം വേ - ച.)

ഷഷ്ഠി: നൃണാം, അല്പമതീനാം, ജഗതാം.

119. സപ്തമി. ദൂരേ, മദ്ധ്യേ, ദേശേ, ആകാശമാൎഗ്ഗേ, പക്ഷേ, ദിനേദി
നേ, അന്തൎഭാഗേ, പുലൎകാലേ, സമയേ, ആത്മനി, ഹൃദിമനസി (മാനസേ), രഹസി
ദിശി, ദിശി, രാത്രൊ, വിധൌ, സന്നിധൌ; ദശായാം, യസ്മിൻ; തസ്മിൻ, സൎവ്വേഷു,
ഭൂതേഷു. [ 47 ] മലയായ്മ പ്രത്യയത്തോടും കൂടെ ഭുവിയിൽ (രാ. ച.) ജഗതിയിൽ, വ
യസിയിൽ, നിശിയിങ്കൽ, പ്രത്യുഷസ്സിങ്കൽ, ദിശിയൂടെ - കേ - രാ ദിശികളിൽ. ഭാഗ.
ഇത്യാദികൾ കാണ്മാനുണ്ടു.

B. പ്രതിസംജ്ഞകൾ Pronouns.

120. നാമങ്ങൾ്ക്ക പ്രതിയായി ചൊല്ലപ്പെടുന്നവ പ്രതിസം
ജ്ഞകൾ തന്നെ. അവറ്റിൽ അലിംഗങ്ങളായ ഞാൻ-നീ-താ
ൻ-എന്നീ മൂന്നും പുരുഷപ്രതിസംജ്ഞകൾ ആകുന്നു.

a. പുരുഷപ്രതിസംജ്ഞകൾ Personal Pronouns.

121. ഞാൻ (യാൻ ര. ച. 51) എന്നതിൻ ആദേശരൂപം
ഹ്രസ്വത്താൽ ജനിക്കുന്നു (യൻ, എൻ)- ബഹുവചനം രണ്ടു വി
ധം: ഇങ്ങേ പക്ഷത്തെമാത്രം കുറിക്കുന്ന ഞാങ്ങൾ- എന്നതും; മ
ദ്ധ്യമപുരുഷനെയും ചേൎത്തു ചൊല്ലുന്ന-നാം-എന്നതും തന്നെ.


Declension of ഞാൻ

പ്ര ഞാൻ (യാൻ) ഞാങ്ങൾ, എങ്ങൾ നമ്മൾ - നാം (നോം)
വള എൻ - (എന്നിഷ്ടം) ഞങ്ങൾ, എങ്ങൾ നമ
ദ്വി എന്നെ ഞങ്ങളെ, എങ്ങളെ നമ്മെ
എനിക്ക (ഇനിക്ക, എനക്ക) ഞങ്ങൾക്കു, എങ്ങൾക്കു നമുക്കു, നോക്കു കേ. ഉ. (നമക്കു)
എന്നിൽനിന്നു (എങ്കന്നു - ൮. ന. കീ) ഞങ്ങളിൽനിന്നു നമ്മിൽനിന്നു
എൻ്റെ (എന്നുടെ) ഞങ്ങളുടെ (എങ്ങടെ) നമ്മുടെ(നോമ്പടെ)
എന്നിൽ, എങ്കൽ-എന്മേൽ ഞങ്ങളിൽ, നമ്മളിൽ നമ്മിൽ എമ്മിൽ ര. ച.

എനിക്കു എന്ന പോലെ ചോനകർ നുവകയിലും ദീനിക്കു, സു
ല്ത്താനിക്കു എന്നും മറ്റും ചൊല്ലുന്നു (ഠിപ്പു)

122. മദ്ധ്യമ പുരുഷൻ്റെ പ്രതിസംജ്ഞ [ 48 ] Declension of നീ

നീ (പണ്ടു - യീ നിങ്ങൾ, നിങ്ങൾ (നീം)
നിൻ (നിന്നനുജൻ) നിങ്ങൾ
നിന്നെ നിങ്ങളെ
നിന്നാൽ നിമ്മോടു. ര. ച.
നിനക്ക, നിണക്കു നിങ്ങൾക്ക
നിൻ്റെ. നിന്നുടെ നിങ്ങളുടെ - നിങ്ങടെ
നിന്നിൽ, നിങ്കൽ നിങ്ങളിൽ നിമ്മിലും ര. ച.

അതിന്നു സംബോധന പോലെ (പു.) എടാ, (സ്ത്രീ) എടി എന്നും
ബഹുമാനിച്ചും ബഹുവചനത്തിലും എടോ എന്നും ചൊല്ലുന്നു
കേട്ടു കൊൾകെടോ ബാലന്മാരേ പ. ത.)

123. താൻ Declension of താൻ

താങ്ങൾ, താങ്കൾ, തങ്ങൾ (താം)
വള തൻ (തൻ പിള്ള) തങ്ങൾ (തമ)
തനിക്കു (തനക്കു) തങ്ങൾക്കു (തമുക്കു)
തൻ്റെ, തന്നുടെ (തനതു വക) (തൻ്റനുജൻ) തങ്ങളുടെ (തങ്ങടെ) താങ്കളുടെ (മാനവാചി) (തമ്മുടെ)
തന്നിൽ, തങ്കൽ) തങ്ങളിൽ തമ്മിൽ

124. Sanscrit forms സംസ്കൃതത്തിൽ അഹം-ത്വം-എന്നതി
ൻ്റെ ഷഷ്ഠികൾ പാട്ടിൽ നടപ്പാകുന്നു (മമ-മേ—മൽ; തവ-തേ-
ത്വൽ) പിന്നെ ബഹുവചനം അസ്മൽ (അസ്മജ്ജാതി - അസ്മാതി) യുഷ്മ
ൽ. തൻ്റെ എന്നതോ സ്വ - സ്വന്ത - ആത്മ - മുതലായവ തന്നെ

125. b. അ - ഇ Demonstrative & എ Interrogative Pronouns.

* ചുട്ടെഴുത്തുകളും ചോദ്യപ്രതിസംജ്ഞകളും ചൂണ്ടിക്കാട്ടുന്ന ചു
ട്ടെഴുത്തുകളും ചോദ്യപ്രതിസംജ്ഞയും ചൊല്ലെണ്ടതു. [ 49 ] അ - ഇ - ഉ - ൟ മൂന്നും ചുട്ടെഴുത്തുകളാകുന്നു; അതിൽ മൂന്നാമ
ത അപ്രസിദ്ധം.

ചോദ്യാക്ഷരം ആകുന്നത എ-എന്നതു. ഇവറ്റെ നാമങ്ങ
ളോട ചേൎപ്പാൻ രണ്ടു വഴി ഉണ്ടു: ഹ്രസ്വത്തോടു വ്യഞ്ജനദ്വി
ത്വം-ദീൎഘത്തോടു ഒറ്റ വ്യഞ്ജനം-എന്നുള്ള പ്രകാരം തന്നെ (73)
ദീൎഘമാവിതു: ആ മനുഷ്യൻ-ൟ സ്ത്രീ-ഏവഴി-ഏസമയത്തിങ്കലും 20- അതി
പ്പോൾ അധികം ഇഷ്ടം.

126. പുരാണ നടപ്പാവിത- അപ്പോയ പെരുമാൾ-അഫ്ഫലങ്ങൾ
(കേ. രാ.) ഇമ്മലനാടു (കേ. ഉ.); അക്കണക്കു, ഇഗ്ഗാനം, ഇത്തരം, അന്നേരം, അ
യ്യാൾ; ഇവ്വാൎത്ത, ഇശ്ശാസ്ത്രം-പിന്നെ അപ്രകാരം-ഇക്രൂരത— എസ്ഥലത്തു, എഫ്ഫ
ലം (കൃ. ഗാ.) എപ്പാടു ര. ച. എമ്മാത്രം വിശെഷാൽ.

അ-ചുട്ടെഴുത്തു. ഇ-ചുട്ടെഴുത്തു ചോദ്യപ്രതിസം
ജ്ഞകൾ.
അപ്പോൾ ഇപ്പോൾ എപ്പോൾ
അത്തിര (അത്ര) ഇത്ര എത്ര
(സപ്ത) അത്രയിൽ (തൃ) ഇത്രയാൽ (വള) എത്രത്തോളം
അവിടെ ഇവിടെ എവിടെ
അവ്വിടം ഇവ്വിടം എവ്വിടം
അന്നു (അൻറു) ഇന്നു എന്നു (എന്നെക്കു)
അങ്ങു ഇങ്ങു എങ്ങു

ഇവറ്റൊടു: നിന്നു, നോക്കി, പെട്ടു, എന അനെ
ൟ വിനയെച്ചങ്ങളെ ചേൎത്താൽ:

അങ്ങുന്നു ഇങ്ങൊക്കി എങ്ങോട്ടു
അങ്ങനെ ഇങ്ങെനെ (ര. ച.) എങ്ങനെ

മുതലായവ ഉളവാകും.

c. ചൂണ്ടുപേരുകളും ചോദ്യപ്രതിസംജ്ഞകളും. Demonstrative
& Interrogative (Pro) Nouns.

127. അൻ-അൾ-അർ-തു-അ-ൟ അഞ്ചു പ്രത്യയങ്ങളെ
കൊണ്ടു നാമങ്ങളെ ഉണ്ടാക്കുന്നീപ്രകാരം. [ 50 ]

ചൂണ്ടു പേർ ചൂണ്ടുപേർ ചോദ്യപ്രതിസംജ്ഞ
ഏ. പു അവൻ (ഓൻ, ആൻ). ഇവൻ. ഏവൻ (യാവൻ)
സ്ത്രീ അവൾ (ഓൾ, ആൾ). ഇവൾ. ഏവൾ (യാവൾ)
ബ. പു. സ്ത്രീ അവർ (ഓർ, ആർ). ഇവർ. ഏവർ (യാവർ) യാർ ആർ
ഏ. ന. അതു. ഇതു. ഏതു (യാതു)
ബ. ന അവ (അവകൾ). ഇവ. ഏവ (യാവ)

പിന്നെ ഉതു (ഊതു) എന്നതു സമാസങ്ങളിൽ ശേഷിച്ചു കാ
ണ്മാനുണ്ടു (നന്നൂതു - വരുവൂതു - വന്നുതെ - മന്ദിരം ചാരത്തോ ദൂരത്തൂതോ - കൃ - ഗാ).

128. ഇവറ്റിൻ്റെ വിഭക്തികൾ മീത്തൽ കാണിച്ച പ്ര
കാരം അത്രെ; ചില വിശേഷങ്ങൾ ഉണ്ടു താനും: അതിന്നു - അതി
ൻ്റെ - എന്നല്ലാതെ: അതുക്കു - അതിനുടെ എന്നതും ഉണ്ടു. പിന്നെ അ
തിൽ എന്ന പോലെ അതിറ്റ എന്ന ആദേശത്തോടും ഒരു തൃതീ
യ ഉണ്ടു. (ഇതിറ്റാൽ അല്പം പോലും - അതിറ്റാൽ എത്ര - വേ ച.) പിന്നെ
നപുംസകത്തിൻ്റെ ബഹുവചനം രണ്ടു വിധം ഒന്നു - വ - മ
റ്റെതു കൎണ്ണാടകത്തിൽ പോലെ വു എന്നാകുന്നു.

Demonstrative Pronoun. Indefinite Pronouns
ബ. ന. പ്ര. അവ (അവകൾ). പലവു (പല)
ചിലവു (ചില)
എല്ലാവും എല്ലാമും.
(ര. ച.) എല്ലാം
വള. അവറ്റു. പലവറ്റു. എല്ലാവറ്റും, എല്ലാ
റ്റും
ദ്വി. അവറ്റെ.
അവറ്റിനെ (കെര)
പലവറ്റെ. എല്ലാറ്റെയും.
എല്ലാറ്റിനെയും.
തൃ. അവറ്റിനാൽ.
അവറ്റോടു.
പലവറ്റാൽ.
പലവാൽ ര. ച.
പലവറ്റോടു.
എല്ലാറ്റിനാലും.
എല്ലാറ്റോടും.
ച. അവറ്റിന്നു.
ഇവറ്റെക്കു. നള.
പലവറ്റിന്നു. എല്ലാറ്റിന്നും.
ഷ. അവറ്റിൻ്റെ പലവറ്റിൻ്റെ എല്ലാറ്റിൻ്റെയും.
സ. അവറ്റിൽ.
അവറ്റിങ്കൽ.
(ഇവകളിൽ. കേ. രാ.)
മറ്റെവറ്റിൽ - വയിൽ -
പൈ. ശ.
പലവറ്റിൽ.
പലറ്റിലും (ഭാഗ)
എല്ലാറ്റിലും.
എല്ലായിലും.
[ 51 ] പിന്നെ അതുകൾ - അവയെ, അവെക്കു - എന്നു ചില പുതിയ നടപ്പു
കൾ ഉണ്ടു. തക്കവ എന്നതിന്നു തക്കോ എന്നും ചൊല്വു (237)

129. d. Interrogative Pronoun ഏ എന്ന ചോദ്യാക്ഷരം നടപ്പ
ല്ലായ്കയാൽ, ഏതു എന്നതു നാമവിശേഷണമായ്‌വന്നു. (ഉം - ഏതു
ദേവൻ, ഏതൂ - സ്ത്രീ, ഏതു - വഴി).

ചോദ്യനാമം ആയതോ എന്തു-എന്നത്രെ (ഉ-ം. ഇതെന്തു-ഇതെ
ന്തിന്നു.) - അതിന്നു ഏൻ എന്ന മൊഴി പഴകി പോയി (ഏൻ ചെയ്‌വേ
ൻ - പൈ). - അതു - ഇതു - എന്നവയും നാമവിശേഷങ്ങളായി നട
ക്കുന്നു (അതു പൊഴുതു. പ. ത. അതേ പ്രകാരം, അതതു ജനങ്ങൾ, അതാത വഴി.

130. e. Indefinite Pronoun ഇന്ന എന്ന ഒരു നാമവിശേഷ
ണം ഉണ്ടു. (ഇന്ന പ്രകാരം - ഇന്നിന്ന വസ്തുക്കൾ - ഇന്നവൻ - ഇന്നവൾ ഇന്നതു).

131. f. Sanscrit Pronouns (& Adverbs.) സംസ്കൃതത്തിൽനിന്ന
എടുത്തവ ആവിതു: തൽ - ഇദം. ഏതൽ - കിം - എന്ന നപുംസക
ങ്ങൾ. പിന്നെ തൽപുത്രൻ - തത്സമയം ഇത്യാദി സമാസങ്ങൾ -
ഏഷ ഞാൻ. (ഇഞ്ഞാൻ). തത്ര - അത്ര - കുത്ര, (അവിടെ മുതലായതു). ത
തഃ - അതഃ. കുതഃ (അവിടുന്നു - മുതലായതു). പിന്നെ യഛ്ശബ്ദാദികൾ
(യതഃ - യാതൊന്നിങ്കൽനിന്നു). യദാ, തദാ - യഥാ, തഥാ - യാവൽ, താവ
ൽ - തുടങ്ങിയുള്ളവ.

c. പ്രതിസംഖ്യകൾ Indefinite Numerals.

132. പ്രതിസംജ്ഞകളോടു നന്ന ചേൎന്നതു സൎവ്വനാമങ്ങളാ
കുന്ന പ്രതിസംഖ്യകൾ തന്നെ; അവ ചുരുക്കി ചൊല്ലുന്നു.

133. a. Generality. ഉ - പ്രത്യയത്തോടുള്ള ചോദ്യപ്രതിസം
ജ്ഞ - അസീമവാചി - (ഉ-ം ഏവനും, ഏതും, എങ്ങും, എന്നും, എപ്പോ
ഴും, എന്നേരവും, ആരും, എത്രയും,)

134. ഉം എന്നല്ലതാതെ - ആകിലും, എങ്കിലും ആനും, ഏ
നും (249) എന്നവ ചേൎക്കാം (ഉ-ം ആരാകിലും, ഏവനായാലും, എന്തെങ്കിലും,
എങ്ങാനുംനിന്നു വന്നു. മ. ഭാ. എങ്ങേനും).

135. ആരാനും - ഏതാനും - എന്നവറ്റിൽ ഉമ്മെ തള്ളുന്ന
തും ഉണ്ടു. (സുമിത്രനാരാൻ. കേ. രാ; ആരാനെ - ആരാനോടു - ആൎക്കാൻ - വ്യ. മ;
ആരാൻ്റെ കുട്ടി. പ. ചോ. ഏതാൻ വിഷമം. കേ. രാ). പിന്നെ ഏതാണ്ടൊരു
ജന്തു എന്നു പടുവായിട്ടു ചൊല്ലുന്നു; വാൻ എന്നും ആക്കിയിരിക്കുന്നു (ആ [ 52 ] രുവാൻ. പ. ത. എങ്ങനെവാൻ-കൈ. ന. എന്നുവാൻ സംഗതി കൂടുന്നു ഏവൎക്കുവാൻ
പ. ത.) പിന്നെ ദുൎല്ലഭമായി ആൽ എന്നതും അപ്രകാരം ചേരും
(എങ്ങനെ വരുന്നാൽ അതും കാണാം സ. ഗോ.)

136. ഒരു എന്നതു സംഖ്യയായും പ്രതിസംഖ്യയായും ന
ടക്കുന്നു. അതിൽ സ്വരം പരമാകുമ്പൊൾ, ഓർ എന്നു ദീൎഘിച്ചു
വരും (ഓരൊര). ലിംഗപ്രത്യയങ്ങളാൽ ഒരുവൻ (ഒരുത്തൻ). ഒരുത്തി
ഒരുവൾ - മ ഭാ. ഒരുവി - കേ - രാ). എന്നു. (ഒൻറു) എന്നവ ഉണ്ടാകും. അ
തിൻ സപ്തമി-ഒന്നിൽ-ഒന്നിങ്കൽ എന്നു മാത്രമല്ല-ഒരുകാൽ-(ഒ
രിക്കൽ) എന്ന സമയവാചിയും-ഒന്നുകിൽ-എന്ന സംഭാവനാവാ
ചിയും ഉണ്ടു.

137. ഒരു എന്നതേ ചോദ്യപ്രതിസംജ്ഞയോടു ചേൎത്തിട്ടു,
യാതൊന്നു-ഏതൊന്നു-യാതൊരുത്തൻ-യാവൻ ഒരുത്തൻ-തുട
ങ്ങിയുള്ളവ ചൊല്ലുന്നു.

138. ആവൎത്തിച്ചു ചൊല്കയാൽ ഉണ്ടാകുന്നിതു-ഓരോരൊ-
ഓരൊ ഓരോര. (ഇവ ഓരൊ ഓരൊ കഴഞ്ചു കൊണ്ടു വൈ-ശ). ഓരൊരുത്ത
ൻ-ഓരൊരുത്തർ ഓരൊന്നു (ഓരോരൊന്നു. കേ - രാ - മുഷ്ടികൾ ഒന്നൊന്നെ -
കൃ - ഗ). പിന്നെ ചുട്ടെഴുത്തിൽനിന്നുള്ളതു - അതതു - അതാതു (129).

139. സൎവ്വനാമങ്ങളിൽ പ്രസിദ്ധമുള്ളതു - എല്ലാം, (എല്ലാവും -
എല്ലയില്ലാത്തതു). എല്ലാവനും എല്ലാവരും. (എല്ലാരും - വൈ. ച.) എന്നവ
സബുദ്ധികൾ്ക്കു പറ്റും. നപുംസകത്തിൻ്റെ വിഭക്തികൾ മീത്ത
ൽ (128) കാണ്ക. അതിൻ്റെ സപ്തമി എല്ലാറ്റിലും എന്ന ഒഴികെ
എല്ലായിലും (ഭാഗ - എല്ലാലും - കേ - ര.) എല്ലാവിടവും (എല്ലാടത്തും, എല്ലാടം.
കേ - രാ.) എന്നവയും ആകുന്നു - പണ്ടു എല്ലാപ്പോഴും (ത. സ.) എന്നു
ള്ളത എല്ലായ്പോഴും എന്നായി.

140. b. Entirely പിന്നെ - ഒക്ക - ആക - എന്നവ - ഉം - എ. എ
ന്ന അവ്യയങ്ങളോടും വളരെ നടപ്പു (ഒക്കയും, ഒക്കവെ). മുഴുവൻ - മു
റ്റും (മുറ്റൂടും - മുച്ചൂടും എന്നായി). തോറും - എന്നവയും, സൎവ്വവും (സൎവ്വതും
ഠി.) സകലം - കേവലം - വിശ്വം ഇത്യാദി സംസ്കൃതപദങ്ങളും ഉണ്ടു.

141. c. Conjecture or supposition ഏകദേശതയെ കുറിക്കുന്ന
മികു ധാതുവിൻ്റെ പേരെച്ചം തന്നെ - മിക്ക, മിക്കവൻ, മിക്കതും
മിക്കവാറും (ആറു). [ 53 ] 142. d. Multitude ആധിക്യത്തെ കുറിക്കുന്നു-ഏറ-വളര-പെ
രിക-തോന-ൟ വിനയെച്ചങ്ങളും ഏറ്റം (ഏറ്റവും) പാരം (ഭാരം)
തുലോം മുതലായ പേരുകളും തന്നെ.

143. e. Paucity അല്പതയെ ചൊല്ലുവാൻ-കുറയ കുറെച്ച-
(കുറെശ്ശ) ഒട്ടു-ഒട്ടൊട്ടു-ഇത്തിരി. (ഇച്ചിരി). തെല്ലു, ചെറ്റും അസാരം
എന്നവ ഉണ്ടു.

144. f. Difference അന്യതെക്കു രണ്ടു പ്രധാനം: ഒന്നു മറു
എന്നുള്ളതു (മറുകര ഇത്യാദി). അതു ശേഷം എന്നതിനോട് ഒക്കുന്നു.
ആദേശരൂപം ആയ മറ്റു പ്രഥമയായിട്ടും നടക്കുന്നു (ഇപ്പശുവെ
ന്നിയെ മറ്റു വേണ്ടാ- കൃ - ഗാ). മറ്റുള്ള (മറ്റുറ്റ. കേ - രാ.)-മറ്റെയവൻ-മ
റ്റവർ-മറ്റെതു-മറ്റെവ. (മറ്റെതറ്റിന്നു - വ്യ - മ.) മറ്റൊരുത്തൻ (അ
ന്യ ഒരുത്തൻ്റെ).

145. രണ്ടാമത ഇതരത്വം (Diversity) കുറിക്കുന്നിതു - വെറു -
അവ്യയമായിതു വേറെ - പിന്നെ നാമവിശേഷണം വെറിട്ടു
വേറെയുള്ള- ആവൎത്തിച്ചിട്ടു വെവ്വേറെ എന്നും തന്നെ.

146. g. Boundlessness അസീമതയോടു ചേരുന്ന പേരെച്ച
ങ്ങൾ വല്ല (വല്ല പ്രകാരവും, വല്ലപ്പോഴും). വല്ലവൻ - വർ - തും - വാച്ച
വൻ - വാച്ചതും - (വാശ്ശവൻ) കണ്ടവർ - കണ്ടതു - എന്നിവ.

147. h. Variety നാനാത്വത്തിന്നു പല (പല വഴി=നാനാവിധം
പല വിടത്തും, പലേടത്തും) പലർ, പലതു, പലവു (128) എന്നതുണ്ടു -
അതിന്നു താഴെ ഉള്ളതു ചില (ചിലെടുത്തും.) ചിലർ, ചിലതു, ചില
വ എന്നതു തന്നെ.

D. സംഖ്യകൾ Definite Numerals.

148. a. Malayalam Numerals മലയാള സംഖ്യാനാമങ്ങളെ ചൊ
ല്ലുന്നു.

I. Cardinals.

ന ൧. ഒന്നു ല (ന്ധ) ൩൦. മുപ്പതു
ന്ന ൨. (ഇ) രണ്ടു പ്ത ൪ധ - ൪൦ - നാല്പതു
ന്യ ൩. മൂന്നു ബ ൫ധ - ൫൦ - ഐമ്പതു, അമ്പതു
ഷ്ക്ര ൪. നാൾ നാങ്കു ത്ര ത്നധ - ൬൦ - അറുപതു
[ 54 ]
ഝ്ര ൫. അഞ്ചു രൂ ൭ധ - ൭൦ - എഴുപതു
ഹാ ൬, ആറു ൮ധ - ൮൦ - എണ്പതു (എമ്പതു)
ഗ്ര ൭. ഏഴു ൯ധ - ൯൦ - തൊണ്ണൂറു
പ്ര ൮. എട്ടു ൧൦൦. നൂറു
ദ്രെ ൯. ഒമ്പതു ൧൦൮ - നൂറ്റെട്ടു
(ധ) ൧൦. പത്തു ൧൧൦. നൂറ്റി(ൽ)പ്പത്തു
(ധ൧) ൧൧. പതിനൊന്നു ൧൧൦ - നൂറ്റൊരുപതു
(ധ൨) ൧൨. പന്തിരണ്ടു, പന്ത്രണ്ടു ൧൬൦. നൂറ്ററുപതു
൧൩. പതിമൂന്നു (ധ൩) പതിമ്മൂന്നു ൨൦൦. ഇരുനൂറു (൨ൻ). ഇരുന്നൂറു
൧൪. പതിനാലു (പതിനാങ്കു) ൨൧൮. ഇരുനൂറ്റൊരുപത്തെട്ടു മ. ഭാ.
൧൫. പതിനഞ്ചു ൩൦൦. മുന്നൂറു.
൧൬. പതിനാറു ൪൦൦. നാനൂറു
൧൭. പതിനേഴു ൫൦൦. അഞ്ഞൂറു
൧൮. പതിനെട്ടു ൬൦൦. അറുനൂറു (അറന്നൂറു ത. സ.)
൧൯. പത്തൊമ്പതു ൭൦൦. എഴുനൂറു
(൨ധ) ൨൦. ഇരുപതു (ഇരി) ൮൦൦. എണ്ണൂറു
(൨ധ൧) ൨൧. ഇരിപത്തൊന്നു ൯൦൦. തൊള്ളായിരം.
൧൦,൦൦൦. പതിനായിരം ൧,൦൦൦. ആയിരം
(പത്തായിരം) ൯,൦൦൦. ഒമ്പതിനായിരം ഭാഗ.
(ഒരുപതായിരം) ൧,൦൦,൦൦൦. നൂറായിരം
൧൧,൦൦൦ പതിനൊരായിരം (ഉ. ര.) ലക്ഷം
൩൦,൦൦൦. നുപ്പതിനായിരം നായർ ൧,൦൦,൦൦,൦൦൦ കോടി
കേ. ഉ. ൧൧,൦൦,൦൦,൦൦൦ പതിന്നൊന്നു കൊടി
൬൦,൦൦൦. അറുപതിനായിരം ൩൩,൦൦,൦൦,൦൦൦ മുപ്പത്തുമുക്കോടി
(അറുപതായിരം) ൮൦,൦൦,൦൦,൦൦൦എൺപതിൻകൊടി ര. ച
൧൦,൦൦,൦൦,൦൦,൦൦൦ ആയിരം കൊടി
൬,൬൦,൦൦,൦൦,൦൦,൦൦൦ അറുപത്താറായിര
ക്കോടി കേ. ഉ.
൧,൦൦,൦൦,൦൦,൦൦,൦൦,൦൦,൦൦,൦൦൦ പത്തു ലെ
ക്ഷം കോടി (കേ. രാ)

149. Roots of Cardinals ഇവറ്റിൻ്റെ ധാതുക്കൾ.

1.) ഒർ (136)

2.) ഇരു-ൟർ-(ൟരായിരം-പന്തീരാണ്ടു, പന്തിരു കുലം- ഇരുവർ)

3.) മു-മൂ-ൻ-(മുക്കാതം, മുത്തിങ്ങൾ, പതിമൂവാണ്ടു, മൂവായിരം-മൂവർ) [ 55 ] 4.) നാൽ (നാന്മുഖൻ, നാല്വർ, നാലർ, പതിനാല്വർ).

5.) ഐ, ഐം (ഐങ്കുടി-അഞ്ഞാഴി-ഐയാണ്ടു, മുന്നൂറ്റയിമ്പതു. കേ.
രാ. ഐയായിരം-ഐവർ, മുപ്പത്തൈവർ,)

6.) അറു (അറുമുകൻ, അറുവർ, ദ്വിതീയ, ആറിനെ).

7.) എഴു (എഴുവർ)

8.) എൺ, എണ്ഡിശ, എണ്ണായിരം, എണ്ണുരണ്ടായിരത്തെണ്മർ,)

9.) കൎണ്ണാടകം തൊമ്പത, (൯-൯൦-൯൦൦-ൟ മൂന്നിന്നും മുൻ അന്നൎത്ഥ
മുള്ള തൊൾ തന്നെ ധാതുവാകുന്നു)

10.) പക്ഷേ പങ്ക്തിയുടെ തത്ഭവം (പങ്ക്തിസ്യന്ദനൻ=ദശമുഖൻ,
കേ. ര. പന്തിരണ്ടു-പന്തിരു, പന്തീർ) പതിൻ, പത്തു-ഇവ ആദേശരൂ
പങ്ങൾ (അപ്പതി ദിക്കു. കേ. ര.)

൧൦൦-നൂറു എന്നതു പൊടി തന്നെ-(നൂറ്റു പേർ-നൂറ്റുവർ - നൂ
റ്റവർ).

൧൦൦൦-ആയിരം-കൎണ്ണാടകം-സാവിരം-സംസ്കൃതം-സഹസ്രം
(ആയിരത്താണ്ടു).

ലക്ഷം കോടി എന്നിവ സംസ്കൃതം അത്രെ.

150. Compound Numerals ൟ സംഖ്യകൾ സപ്തമിയുടെ അ
ൎത്ഥം കൊണ്ടുള്ള ആദേശരൂപങ്ങളാൽ-അന്യോന്യം ചേൎന്നി
രിക്കുന്നു-(ഉ-ം-പതിനൊന്നു എന്നാൽ പത്തിലുള്ള ഒരു നൂറ്റൊ
ന്നുനൂറ്റിലുള്ള ഒന്നു ആയിരത്തെഴുനൂറ്റി(ൽ) ത്തൊണ്ണൂറ്റഞ്ച്
ഇരിപത്തൊരായിരത്തറനൂറു- ത. സ. ആയിരത്ത എന്നല്ലാതെ
ആയിരൊനഞ്ഞൂറു നായർ കേ. ഉ.എന്നും കെൾക്കുന്നു.

151. ഉയൎന്നസംഖ്യകളെ ചേൎക്കുന്നതിൻ്റെ ചില ഉദാഹ
രണങ്ങളെ ചൊല്ലുന്നു.

മുന്നൂറ്റിന്മേൽ മുപ്പത്തൊമ്പതു (339) ആയിരത്തിന്മേൽ ഒരുപതു മ
ക്കൾ. ഭാഗ. (10, 10)

സഹസ്രത്തിൽ പുറം അറന്നൂറശ്വങ്ങൾ (കേ. രാ) 1,600

നാലായിരത്തിൽ പുറം തൊള്ളായിരം (6900)

എണ്ണായിരത്തിൽ പരം തൊള്ളായിരത്തെണ്പത്തു നാലു (8, 984. മ. ഭാ) -

പതിനായിരത്തറുനൂറ്റിന്നുത്തരം അറുപത്തുനാലു (10, 664)

ലക്ഷത്തിൽ പരം നൂറ്റിരുപതു. (1, 00, 120).

മുപ്പത്തിരികോടി (കെ - രാ). [ 56 ] ഒമ്പതുകോടിക്കു മേൽ ഐമ്പത്തൊന്നു ലക്ഷം യോജന (ഭാഗ. 9,51,00,000)

നൂറുകൊടിസഹസ്രത്തിൽ ഏറയുന്നാലു ലക്ഷത്തറുപതിനായിരം
(11,00,04,60,000).

പതിനൊരായിരത്തറുനൂറുകോടിക്കധിപൻ (കേ-രാ)

നാലു കോടിയിൽപുറം 24,6,34,512 ക. സ.

152. ഏറ-പുറം-പരം-മുതലായവ ചേൎക്കുന്നതു പോലെ
കുറയ എന്ന വാക്കും നടക്കുന്നു

(പത്തു കുറയ 400 തണ്ടു=390; അര കുറയ ഇരുപതു തീയ്യതി = 19 II ത. സ.)

153. II. Vulgar Fractions ചില്ക്കണക്കു - ഏകാരത്താലെ
ചേൎത്തു വരുന്നു. (ഒന്നേകാൽ-ആറേമുക്കാൽ) എങ്കിലും ഒന്നര -എഴര ഇ
ത്യാദികളും ശരി-പിന്നെ പത്തിൽച്ചില്വാനം, നൂറ്റിച്ചില്വാനം
എന്നാകുന്നു.

154. ചില്ക്കണക്കു-പാതി (പകുതി) അര-അൎദ്ധം (II.); കാൽ-
പാദാംശം-ചതുരംശം (I.); മുക്കാൽ III; അരക്കാൽ- (അഷ്ടമാംശം,
എട്ടാലൊന്നു) - വീശം-മാകാണി (1/16) -അരവീശം (1/32)-മാ(1/20)-
അരമ (1/40)-ഇരുമാ (1/10)-നാലുമാ (⅕)-കാണി (1/80)-അരക്കാണി
(1/160)-മുന്തിരി (1/320)-ഇലി 1/21,600 (ത. സ.)

പിന്നെ ഷഷ്ഠാംശം-ഷൾ‌്ഭാഗം (⅙).

155. ചില്ക്കണക്കിൻ്റെ വേറെ വിധം-തൃതീയയുടെ അനു
ഭവത്താൽ തന്നെ. (ഉം-അതിൽ പതിനാറാലൊന്നു 1/16) ഇരിപതാലൊന്നു (ത.
സ.) ഇത്യാദി.

പിന്നെ ഒരു വിധം പഞ്ചമിയുടെ അനുഭവം

(ദ്വാദശാൽ ഒന്നു- 1/12 - വ്യ - മാ)-അഞ്ചിൽ ഇറങ്ങിയ-രണ്ടു (⅖=എട്ടു മാ) - നാ
ലിൽ ഇറങ്ങിയ പത്തു (10/4=ചതുരംശങ്ങൾ പത്തു) ത. സ.

ഒടുക്കം കാലിന്നു നാലൊന്ന എന്നും (കേ - രാ - പൈശ - വ്യ - മ-), ഷ
ഷ്ഠാംശത്തിന്നു ആറൊന്ന എന്നും ചൊല്ലന്നു (ത. സ.) രാശ്യഷ്ടമാംശം
എന്തെന്നാൽ രാശിയിൽ എട്ടൊന്നു-ഇങ്ങനെ വൃത്തത്തിൽ ആ
റൊന്നിൻ്റെ ജ്യാവ എന്നും മറ്റും ചൊല്ലുന്നു (ത. സ.)

156. III. Distributives ഹരണസംഖ്യകൾ ആവിത.

ഒരൊന്നു-ൟരണ്ടു-മുമൂന്നു-നന്നാലും-അയ്യഞ്ചു-പതുപ്പത്തു-പപ്പാതി-ഇത്യാദി.
അല്ലായ്കിൽ വീതം എന്നതു ചേൎക്കാം-ഇരുപതു വീതം പണം-ഇരു [ 57 ] പതീതു പണം എന്നിങ്ങിനെ (കൈ രണ്ടിന്മേലും പതിനൊന്നീതു മൎമ്മം ഉണ്ടു
മ-മ. ഇവ ഒക്ക കഴഞ്ചീതു കൊണ്ടു മ. മ.)

അതു പോലെ കണ്ടു എന്നതും പ്രയോഗിപ്പൂ (ഇവ കഴഞ്ചി ര
ണ്ടു കണ്ടു കൂട്ടുക - വൈ - ശ).

പിന്നെ കൊണ്ടു എന്നതു (അത ഉരി കൊണ്ടു സേവിക്ക - വൈ - ശ)

ഒടുക്കം ഇച്ച എന്ന ഒരു പ്രത്യയം നടപ്പാകുന്നു. (നൂറിച്ച നെല്ലു -
പത്തിച്ച നാഴിച്ചയരി - ഇടങ്ങാഴിച്ച - മൂഴക്കിച്ച - അസാരിച്ച - എന്നു തുടങ്ങിയു
ള്ളവ) - ഉ-ം. എത്ര കളഞ്ഞു അത്രച്ചവരി - ത - സ. ഇവ ഓരൊന്നു ഉഴക്കിച്ച കൊൾ്ക -
വൈ - ശ.)

157. IV. Multiplicatives ഗുണനസംഖ്യകൾ ആവിതു:

ൟരാറു = 12, മൂവേഴു = 21, മുതലായവ.

ഇറ്റു പ്രത്യയവും നടക്കുന്നു. (128-പതിറ്റുരണ്ടു=20; പതിറ്റടി-മു
പ്പതിറ്റാൾ്ക്കോ)

പിന്നെ പത്തിൽ പെരുക്കിയ പത്തു=100 (മ. ഭാ.)

21, 870 കരികൾ വേണം, മുമ്മടങ്ങതിൽ അശ്വവും കാലാളും അഞ്ച മട
ങ്ങു (മ. ഭാ) - പതിന്മടങ്ങിച്ചു - നാന്മടങ്ങു (ത. സ.)

ആയിരം വട്ടം ചതുൎയ്യുഗം പോകിൽ. പ്രഹ്ല-മുന്നൂറു വട്ടം-കേ. രാ.

എത്രാവൃത്തി-പത്താവൃത്തി-ത. സ.

158. V. Numeral Adverbs പിന്നെ ക്രിയാവിശേഷണങ്ങൾ
ഒരിക്കൽ, ഒരു പ്രാവശ്യം.

പത്തു രണ്ടൊരു വട്ടം-മൂവേഴു വട്ടം.

ഇരു പത്തൊരു തുട. (മ. ഭാ.)

പലതുടയും ചെന്നു. ഭാഗ. രണ്ടു മൂന്നൂടെ (മ. ഭാ.)

ആറു രണ്ടെട്ടും ഒന്നും പടി=21.

നൂറ്റെട്ടുരു-2 മാത്രയാംവണ്ണം പത്തുരു (വൈ- ച.)

159. VI. Ordinals പൂരാണനാമങ്ങൾ ആകുന്ന സ്ഥാനസം
ഖ്യകൾ (ആകും) ആം എന്ന പേരെച്ചത്തെ ചേൎക്കയാൽ ഉണ്ടാ
കും (എത്രാം സ്ഥാനം-ത-സ-അത്രാമതു-ഒന്നാം-രണ്ടാം-നൂറാം-ആയിരാം)

അതിനൊട്ടു ലിംഗപ്രത്യയങ്ങൾ ചേരും (ഒന്നാമൻ-രണ്ടാമൻ-മൂ
ന്നാമൻ, മൂന്നാളൻ, നാലാമൻ-എട്ടാമൻ-പത്താമൻ)

അതിൽ ഇപ്പോൾ അധികം നടപ്പു-അവൻ-അവൾ-എന്നു
ചേൎക്കുന്നതു തന്നെ (അഞ്ചാമവൻ, ആറാമവൾ ഇത്യാദി) [ 58 ] നപുംസക സമാസവും ശരി (ഒന്നാമതു-ഒന്നാമത്തേവൻ 182) ന
പുംസകം തന്നെ ക്രിയാവിശേഷണമായും ഉണ്ടു (അവൻ പതിനെ
ട്ടാമതും വരും മ. ഭാ)

160. b. Sanscrit Numerals സംസ്കൃത സംഖ്യകൾ ആവിത.

Cardinals Ordinals
ഏകം. . . . . . . . പ്രഥമം (സ്ത്രീ. പ്രഥമ
ദ്വി . . . . . . . . ദ്വിതിയം ,, ദ്വിതീയ
ത്രി . . . . . . . . തൃതിയം ,, തൃതീയ
ചതുർ . . . . . . . ചതുൎത്ഥം ,, ചതുൎത്ഥി
പഞ്ചം. . . . . . . . പഞ്ചമം ,, പഞ്ചമി
ഷഷ് . . . . . . . . ഷഷ്ഠം ,, ഷഷ്ഠി
സപ്തം . . . . . . . . സപ്തമം ,, സപ്തമി
അഷ്ടം . . . . . . . . അഷ്ടമം ,, അഷ്ടമി
നവം . . . . . . . . നവമം ,, നവമി
ദശം . . . . . . . . ദശമം ,, ദശമി

ഏകാദശ-ദ്വാദശ-(ദ്വാദശർ-തൃ-ഗ-)-ത്രയോദശ-ചതുൎദ്ദശ-പ
ഞ്ചദശ-ഷോഡശ-വിംശതി-ചതുഷ്ഷഷ്ടി-ശതം-(ശതതമം)- സ
ഹസ്രം-അയുതം- ശതസഹസ്രം (ലക്ഷം, നിയുതം) പ്രയുതം-കോടി.

161. Methods of Numeration പിന്നെ ആയിരം കോടി =അൎബ്ബുദം;
൧,൦൦൦ അൎബ്ബുദം=അബ്ദം; ൧൦൦൦ അബ്ദം=ഖൎവ്വം- ഇവ്വണ്ണം മുമ്മൂന്നു സ്ഥാ
നം വിട്ടു-നിഖൎവ്വം — പത്മം — മഹാപത്മം — ശംഖം — ജലധി (വെള്ളം)-അന്ത്യം-
മദ്ധ്യം-പരാൎദ്ധം-എന്നു ൧൮ സ്ഥാനം ഉണ്ടു- (കാ. സ) ഇവറ്റിന്നു
സൎവ്വസമ്മതമായ നിശ്ചയം വന്നില്ല.

മറ്റൊരു വഴിയാവത: ഒരുപതു നൂറായിരമാം കോടി എന്നതിൽപി
ന്നെ മഹാകോടി ഉണ്ടു-അതും ഏഴു സ്ഥാനങ്ങൾ്ക്ക ചൊല്ലിയനന്ത
രം-ശംഖം-മഹാശംഖം-പൂവ-മഹാപൂവ-കല്പം-മാകല്പം-കാനം - മാകനം - ലക്ഷം
മാലക്ഷം - തേണ്ടു - മഹാതേണ്ടു - ധൂളി - മാധൂളി - ജലം - (വെള്ളം) - മഹാജലം (മാവെ
ള്ളം) ഇങ്ങിനെ ൧൮ട്ടും ഉണ്ടു (ക, സാ)

ഉ-ം - അറുനൂറയുതം തേർ - അമ്പതു നിയുതം രഥം - ദേ - മാ - അയുതം നൂറു നൂ
റായിരം കൊടി അയുതങ്ങളും കേ - രാ - ആയിരം പത്മം നൂറുശംഖങ്ങളും അൎബ്ബുദശ

തങ്ങൾ സീ - വി - ഇരിപത്തൊന്നു വെള്ളം പട മ. ഭാ [ 59 ] E. സമാസരൂപം*


Formation of Compound Nouns.

162. General remarks നാമവിശേഷണത്തിന്നു വേണ്ടി സം
സ്കൃതത്തിൽ ഗുണവചനങ്ങൾ ഉണ്ടു-ആ വക മലയാളത്തി
ൽ ഇല്ലായ്കയാൽ, ക്രിയാപദം കൊണ്ടു താൻ, സമാസം കൊണ്ടു
താൻ, നാമങ്ങളെ വിശേഷിപ്പിക്കും-(ഉം-കറുത്ത കുതിര എങ്കിൽ, ക്രി
യാപദത്താലും; വെള്ള കുതിര എങ്കിൽ, സമാസത്താലും നാമവിശേ
ഷണം വന്നതു - സംസ്കൃതം - കാളഃ, ശ്വേതഃ- എന്നിവ ഗുണവച
നങ്ങൾ.

ഗുണവചനങ്ങൾക്ക അതിശായനം ആകുന്ന അൎത്ഥത്തോ
ടു കൂട താരതമ്യം വരുന്നതു പോലെ, മലയായ്മ പദങ്ങളിൽവരാ-
പാട്ടിലെ കൂടക്കൂടെ കാണ്മൂ-(ഉ-ം-എന്നെക്കാൾ മഹത്തരം മേഘം-പ. ത-
ഇതിന്ന ഉചിതതരം ഔഷധം-പ-ത-സുന്ദരതരമായ മന്ദിരം-മ-ഭാ-രാമമാഹാത്മ്യംഗു
ഹ്യതമം അ. രാ. പ്രിയതമ, പ്രേഷ്ഠ-കേ-രാ.) ആ അൎത്ഥം ഉള്ള അതി ഉ
പസൎഗ്ഗം മലയായ്മയിൽ ഒട്ടു ചേരും (അതിധൎമ്മിഷ്ഠൻ, കേ. രാ. അതിക
ഠിനം)- അതിനല്ലതു (ഉ - രാ)

163. I. The first Noun retaining its Nominative form സമാസ
രൂപം ചില പദത്തിൽ പ്രഥമയോടു ഒക്കും: ഉ-ം-നരിപ്പൽ-തീക്കൽ-
ഐന്തലനാഗം - മഴക്കാലം- മലനാടു- താമരയിതൾ- രക്തധാരപ്പുഴ- പേരൂരയ്യൻ-
പെണ്കുല-ഉൾ്ത്താർ-നടുക്കൂട്ടം-മാടപ്പിറാക്കൂട്ടം പ. ത. പിലാവില-രാക്കൺ (൮൪ലി
ലെ ഉദാഹരണങ്ങൾ നോക്കുക.

ചില അകാരാന്തങ്ങൾക്ക ആകാരംവരും (സഭാനടുവിൽ. ജ
രാനര-മങ്കാമുഖം കൃ. ഗ) - മുന്തിരിങ്ങാലത- മുന്തിരിങ്ങപ്പഴം-മുന്തിരിങ്ങാപ്പഴം - ങ്ങാ
യ്പഴം-(112)

164. II. The first Noun dropping or retaining മ-ൻ-ർ-അൻ-
അം-അർ-എന്ന പ്രത്യയങ്ങളിൽ അകാരമെ നില്പു -ഉ-ം- സമുദ്രനീ
ർ - കാമത്തീ-അകതാർ-മരക്കലം-വട്ടപ്പലിശ-മുപ്പതിനായിര-പ്രഭു-മാരമാൽ-കാട്ടാ
ളപതി (കേ. രാ.) [ 60 ] മ-ൻ-ർ-ലോപിക്കാത്തവയും ഉണ്ടു (ഉ-ം കോലം വാഴ്ച = കോല
സ്വരൂപം-മരംകയറ്റം (കേ. ഉ.) കുളങ്ങര-(കുളക്കര)-ഇടങ്കൈ, മുഴങ്കാൽ-കാലൻ
പുരി-മന്നവൻനിയോഗം-ചേരമാന്നാടു-ഉമ്പർകോൻ-അരികൾകുലം-ദേവകൾ ദേ
വൻ (ഇതങ്കൾ വാനരവീരൻ, ഉന്നതങ്ങൽ വിഭീഷണൻ, തിറങ്കൾ സൂൎയ്യദേവൻ. ര. ച.)

വിശേഷാൽ സ്വരം പരമാകുമ്പോൾ, അകാരത്തിന്നു സ്ഥി
രത പോരാ-(നീലഅഞ്ജനം) അതുകൊണ്ടു (75 പോലെ) വ-യ-ഉ
റപ്പിന്നു വരും (കലവറ-നിലവറ-അരികുലവരചൻ ര. ച. പാട്ടയോല, മദയാ
ന, മിത്രയാപത്ത-കേ. രാ).

അല്ലായ്കിൽ പ്രത്യയം നില്പൂ-(പണയമോല, മൂത്രമടെപ്പു, രാമനാട്ടം,
കാലനൂർ)

അല്ലായ്കിൽ പ്രത്യയം (85 പോലെ) മുഴുവൻ ലോപിച്ചു പോം
വെളിച്ചെണ്ണ-പുണ്യാഹം (കേ. ഉ.) ഭയങ്കരാറായി (കേ. രാ.) പട്ടോല-കള്ളൊപ്പു-
കൃഷ്ണാട്ടം).

165. III. The first Noun rejecting final അ and ഉ and affixing
അൻ, അം, മ അകാരാന്തങ്ങൾക്കും ഉകാരാന്തങ്ങൾക്കും മറ്റും സ
മാസവിഭക്തിയിങ്കൽ-അൻ-അം-മ എന്നവ വരും.

1.) മുള്ളൻചേന, തെക്കൻകാറ്റു, വടക്കൻപെരുമാൾ, പൊന്നെഴുത്തൻചേ
ല, പരുക്കൻമുണ്ടു, വേരൻപിലാവു.

2.) കലങ്കൊമ്പു, കാളക്കൊമ്പു, ഏഴിലമ്പാല, മലമ്പുലി, മലഞ്ചുള്ളി, മലങ്കര:
പുഴങ്കര, പനങ്കുല.

3.) പുളിഞ്ചാറു, ചീങ്കണ്ണൻ, പൂങ്കോഴി, (പൂവങ്കോഴി) പൂന്തേൻ, ചിങ്ങൻവാഴ-
വിശേഷാൽ ചുണ്ടങ്ങ, ചുരങ്ങ, മാങ്ങ, വഴുതിനിങ്ങ-തുടങ്ങിയ കായ്കളു
ടെ പേരുകളിൽ.

166. IV. The first Noun accepting a Substitute വേറൊരു സ
മാസരൂപമായതു വളവിഭക്തിയുടെ ആദേശരൂപം തന്നെ (107)

1.) തു-വലത്തുഭാഗം, ഏലത്തരി, കൂവളത്തില, വീട്ടുകാൎയ്യം-കപികുലത്തരചൻ
(ര. ച.) വങ്കാട്ടാന-ആറ്റുവെള് തളിപ്പറമ്പത്തു മതിലകം, വളൎഭട്ടത്തുകോട്ട ൟഴ
ത്തുദീപു കേ. ഉ.

2.) പഴകിയ മാതിരി-ചെമ്പു, ചെപ്പെടു-വേമ്പു, വേപ്പില-ഇരിപ്പെഴുകു-കന്നു
കറ്റുകുളമ്പു-പിൻ, പിറ്റന്നാൾ-ആണ്ടു, ആട്ടക്കണി-നഞ്ചു, നച്ചെലി-കുരങ്ങു, ക
രക്കരചർ-(ഭാഗ.) കുരുന്നു-കുരുത്തോല.

3.) ഇൻ-തെക്കൻദിക്കു (ര. ച.) കിഴക്കിൻപുറം ( -ക്കുമ്പുറം)-ഉഴുന്നുംമണി ക
ടുകിന്മണി-പൊന്നിൻതളിക-ആട്ടുമ്പാൽ-വൈ. ശ. ഇത്യാദി. [ 61 ] V. 167. The Termination of the first Noun affixing: ഏ ഏ പ്ര
ത്യയം കൂടെ നടപ്പു (മുക്കൊലേപ്പെരുവഴി-മുന്നേവണ്ണം-ആയിരത്താണ്ടേആയു
സ്സു-നാലുപന്തീരാണ്ടേക്കാലം നാലുനാളേപ്പനി.

അതു വളവിഭക്തിയോടു ചേരും-(വലത്തേപ്പെരുവിരൽ, ഇവിടത്തേ
വൃത്താന്തം, കോവിലകത്തേമന്ത്രം, ഏഴുമാസത്തേക്കിടാവു, നാലുദേശത്തേലോകർ,
വണ്ടിനത്തേലീല-കൃ. ഗ. കാരക്കായുടെ അകത്തേക്കുരു-വൈ. ശ- അരികത്തേവീടു,
ചാരത്തേമന്ദിരം, അങ്ങനത്തേമഴ, ഒടുക്കത്തേ പണ്ടത്തേപ്പോലെ, ഒരാണ്ടത്തേഅനു
ഭവം, ഇപ്പോഴത്തേ-നടയത്തേപ്പൊടി, നടേത്തേപ്പദം-കോഴിനെഞ്ഞത്തേ എല്ലു.

ഇതിനാൽ ദുൎല്ലഭമായൊരു സ്ഥലചതുൎത്ഥിയും സപ്തമിയും ജ
നിക്കും (ഉ-ം-പത്തുനാളെത്തേക്കുള്ളിൽ കേ. രാ. അന്നേത്തയിൽ, അന്നേത്തേൽ-
ശീലാവ.)

ഏ ചിലപ്പോൾ മുന്തിയും വരും (അന്നേത്തേരാത്രി, ഉച്ചെക്കേത്തഭക്ഷ
ണം, മുമ്പേത്തപോലെ).

VI. 168. The Locative of the first Noun affixing: ഏ ഏ പ്ര
ത്യയം സപ്തമിയോടും ചേരും ഇൽ, കൽ, മേൽ) അഗ്രത്തിങ്കലേവര-ത. സ.
പാലവേൎമ്മലേത്തൊലി-വൈ. ശ. വീട്ടിലേവസ്തു, കണ്ണിലേവ്യാധി, മുമ്പിലേജ്ജന്മം,
ഉള്ളിലേക്കണ്ണു, കുസുമംതന്നിലേമണം. കൃ. ഗാ.

ത്തു എന്നതോടും കൂടെ-(രാവിലെത്തേഭോജനം.

VII. 169. The Sanscrit Method of cementing Nouns into Com-
pounds. സംസ്കൃത സമാസങ്ങളുടെ രീതിയും സംഹിതാക്രമവും (74)
മലയായ്മയിൽ അല്പം നുഴഞ്ഞു കാണുന്നു. അതിന്നുദാഹരണങ്ങ
ളാവിത്.

1.) സംസ്കൃതപദം പരമാകുമ്പോൾ (ജരാനരാദികൾ-ദേ. മാ-ആര
ണാദികൾ. കൃ. ഗാ. ഇത്തരാദികൾ ഭാഗ-പട്ടുതൊപ്പിക്കുപ്പായാദിലാഭം. തി. പ. ചെ
ന്താമരാക്ഷൻ. ഭാഗ. മന്നവാജ്ഞയാ- ചാണ-മന്നവോത്തമൻ. നള-കാണാവകാശം
മാറാദ്ധ്യയനം. കൈ. ന.)

2.) മലയാള പദം പരമാകുമ്പോൾ (അനേകായിരം-മ. ഭാ.) വിശേ
ഷാൽ ചില സകാരാന്തങ്ങൾ തന്നെ (രക്ഷോവെള്ളം=രക്ഷസ്സുകളാകു
ന്ന വെള്ളം-കേ. രാ. മനോതാഴ്മ=മനത്താഴ്മ-എങ്കിലും യശസ്സുകേടു-കേ.
രാ. തുടങ്ങിയുള്ളവ.) [ 62 ] F. നാമവിശെഷണ ധാതുക്കൾ Roots of Adjectives.

a. Roots of Adjectives combining with Nouns.

170. എല്ലാ ക്രിയാപദങ്ങളും നാമവിശേഷണത്തിന്നു കൊ
ള്ളാം, എങ്കിലും സമാസരൂപം കൊണ്ടു ചേരുന്ന ചില ധാതുക്ക
ളെ മാത്രം ഇവിടെ ചൊല്ലുന്നു-അവറ്റിന്നു ക്രിയാഭാവം മാഞ്ഞു
മറഞ്ഞു പോയി ഗുണവചനം പോലെ നടപ്പുണ്ടു.


I. The Root remaining unchanged.

ഉ-ം-നൽ ധാതു - അതിന്നു ഭാവികാലം നല്ലൂ, (നല്ലൂതു, നന്നൂതു) -
സമാസപ്രയോഗമോ നല്ക്കുളം-നൽപൊന്മകൻ-നന്മൊഴി ഇത്യാദി.

ചെവ്, ചെം ചെങ്കൽ, ചെഞ്ചാറു, ചെന്തീ, ചെന്നായി, ചെമ്പൊൻ-
ചെവ്വായി (ചൊവ്വ)
വെൾ, വെൺ വെണ്കൽ, വെണ്ണ (വെൾനെയി), വെണ്നിലാവ്, വെ
ണ്പറമ്പു, വെണ്മഴു-വെള്ളീയം, വെള്ളുള്ളി-
പൈ (പചു) പൈപ്പുല്ലു-
കരു കരുനൊച്ചി, കരുമീൻ-
വൽ, വൻ വങ്കടൽ, വഞ്ചതി, വന്തീ, വന്നദി, വമ്പിഴ, വന്മാരി, (ഭാ
വി, വലിയൂ. ത. സ.)
പെരു പെരുനാൾ, പെരുവിരൽ, പെരിക്കാൽ.
ചിറു, ചെറു ചെറുവിരൽ (ഭാവി - ചെറിവൂ. ത. സ)
കുറു കുറുനരി - കുറുക്കൈ (കേ. രാ.) കുറുവടി
നിടു, നെടു നിടുവാൾ, നെടുവീൎപ്പു.
വെറു വെറുനിലം-
ഇള ഇളനീർ, ഇളമാൻ.
മുതു മുതുക്കുല, മുതുമാൻ
പുതു, പുൻ പുന്നെൽ പുഞ്ചിരി-പുതുമഴ-പുതുക്കൊട്ട
പഴ പഴമൊഴി-പഴയരി-
തൺ തണ്ടാർ (താർ), തണ്ണീർ (നീർ), തണ്കുരുതി ര. ച.
തിൺ തിൺ്തുട (കൃ. ഗാ)
കടു, കൊടു കടുവായ് -കൊടുപ്പിടി, കൊടുവെയിൽ
അരു അരുമറകൾ (മ. ഭാ) അരുവയർ ര. ച.
ഒൺ ഒൺ ചെവികൾ ര. ച.
[ 63 ] II. The Root affixing മ.

171. സമാസത്തിൽ പലതിന്നും വിശേഷാൽ ഖരം പരമാ
കുമ്പോൾ മ-കൂടെ വരും (165) അതു ഭാവികാലത്തിൻ്റെ രൂപമാ
യും തോന്നുന്നു.

പൈ — പൈങ്കിളി, പൈന്തേൻ, പൈമ്പൊൻ.

കരു — കരിങ്കൽ, കരിമ്പടം

പെരു — പെരിങ്കായം, പെരുന്തല, പെരിമ്പറ

കുറു — കുറുങ്കാടു, കുറുമ്പന

നിടു — നിടുങ്കാലം, നിടുമ്പുര.

നറു — നറുന്തേൻ, നറുമ്പാൽ.

വെറു — വെറുങ്കാൽ, വെറുഞ്ചോറു, വെറുമ്പാട്ടം-

ഇള — ഇളങ്കൂറു, ഇളഞ്ചക്ക, ഇളന്തല, ഇളമ്പാകം

പഴ — പഴഞ്ചോറു, പഴന്തുണി, പഴമ്പിലാവ്

കടു, കൊടു — കടുമ്പകൽ, കൊടുങ്കാറ്റു

അരു, പരു — പരുമ്പുടവ, അരുങ്കള്ളൻ, അരുന്തൊഴില്കൾ (ര. ച.)

III. The Root affixing തു.

172. ചിലതിന്നു സമാസത്തിൽ സ്വരം പരമാകുമ്പോൾ
തു വരും (166)

പചു — പച്ചില.

നിടു, കടു — നിട്ടോട്ടം, നെട്ടൂർ-കട്ടെറുമ്പു

ചിറു, വെറു — ചിറ്റാട, ചിറ്റുള്ളി-വെറ്റില.

പുതു, മുതു — പുത്തരി, പുത്തില്ലം, പുത്തൂർ-മുത്തപ്പൻ

IV. The short Vowel of the Root becoming long.

173. ചിലതിൽ വിശേഷാൽ സ്വരം പരമാകുമ്പോൾ ധാതു
സ്വരം ദീൎഘിച്ചുവരും.

ചെവ് — ചേവടി (അടി).

കരു — കാരകിൽ, കാരീയം-കാൎക്കടൽ, കാർവണ്ടു.

പെരു — പേരാൽ-പേരൊലി-പേർമഴ-മ-ഭാ.

നിടു — നീഴ്ക്കണ്ണാർ-കൃ-ഗാ.

അരു — ആറുയിർ ആരോമൽ. [ 64 ] b. Nouns formed of Roots of adjectives.

I. Adjective-Participles.

174. ചിലതിന്നു-അ-ചുട്ടെഴുത്തിനാൽ പേരെച്ചം ഉണ്ടാകും.

ഉ-ം-നല്ല-ഇളയ-പഴയ-തുയ്യ-ഉടയ-(വല്ല 146.)

അതു ഭൂതകാലത്തിൽ പോലെ-ഇയ-ഇന-എന്നും ആകും.

ഉ-ം-പെരിയ, വലിയ, ചെറിയ, കുറിയ, നിടിയ, പുതിയ, എളിയ, കൊടിയ,
അരിയ, ഇനിയ, രാ. ച. നേരിയ-അഴകിയ, വളൎവ്വിയ, ഇതവിയ, തിറവിയ, കന
വിയ, ര. ച. ചെവ്വിന (ചൊവ്വുള്ള)-കഠിന.

ശേഷം ചിലതിൽനിന്നും പൂൎണ്ണക്രിയാപദം ജനിക്കുന്നു.

ഉ-ം-ചുവക്ക, വെളുക്ക, കറുക്ക, മൂക്ക.

എന്നതിനാൽ ചുവന്ന, വെളുത്ത, കറുത്ത-മുതലായ പേരെച്ചങ്ങ
ൾ നടക്കുന്നു.


II. Personal Nouns.

175. അൻ-അൾ-തു-എന്ന പ്രത്യയങ്ങളാൽ നാമങ്ങൾ ഉള
വാകും.

ഉ-ം-നല്ലവൻ, വൾ, തു-പെരിയവൻ, വൽ, തു-പഴയവൻ, വൾ, തു-തീയതു-ഉട
യവൻ, ഉടയൻ-ര. ച.

നപുംസകത്തിൽ ഭൂതകാലത്തിൻ കുറിയെ തള്ളുന്നതും ഉണ്ടു.

ഉ-ം-(പുതിയതു) പുതുതു-ചെറുതു, വലുതു, നിടുതു, കുറുതു, കടുതു, അരുതു-ഇങ്ങ
നെ എളുതായി, പഴതാം, വെറുതെ, അഴകുതല്ല ര. ച.

വലിയോന്ന് എന്ന നപുംസകവും ഉണ്ടു (237)

176. വേറെ പുരുഷനാമങ്ങളുടെ രൂപം ചുരുക്കി ചൊല്ലുന്നു:

ചെറിയവൻ, ചെറുമൻ, മി (സ്ത്രീ), ചെറുക്കൻ; കുറുക്കൻ; മിടുക്കൻ, ക്കി (സ്ത്രീ);
നെട്ടൻ; നെടുങ്കൻ; വമ്പൻ (മൂപ്പൻ); വെളുമ്പൻ, മ്പി (സ്ത്രീ); എളിയൻ; പെരിയൻ,
രാ. ച; നല്ലൻ, നന്നു, (നല്ന്തു , നൻറു) - നല്ലാർ - (സ്ത്രീ. ബ.)

III. Abstract Nouns.

177. ഭാവനാമങ്ങൾ്ക്കു-മ-പ്രത്യയം പ്രധാനം-(സംസ്കൃതത്തിൽ
മഹിമ-നീലിമ-ഇത്യാദി ഗുണങ്ങളെ പോലെ.)

നന്മ, തിന്മ, തൂമ, പെരുമ, പഴമ, പുതുമ, പുന്മ, തിണ്മ, വെണ്മ, ചെറുമ, കൊടുമ,
ഇളമ, പശിമ, (പചുമ)-അരുമ, മിടുമ. [ 65 ] മറ്റുള്ള പ്രത്യയങ്ങൾ.

അ — വെള്ള (262)

ത — പച്ച (254)

വ — ചെവ്വ (ചെമ്മ)

വു — ചൊവ്വു.

പു — വമ്പു (തണുപ്പു)

പ്പം — വലിപ്പം, എളുപ്പം, നിടുപ്പം, ചെറുപ്പം, പെരിപ്പം, അരിപ്പം,
(രാ. ച.) കടുപ്പം - ഇമ്പം.

ക്കം — പുതുക്കം, പഴക്കം.

ക്കു — മിടുക്കു.

അം — നലം, നല്ലം, തിണ്ണം.

അൻ — പുത്തൻ.

അൽ — തണൽ.

IV. Personal Nouns for the 1st and 2nd Person.

178. തമിഴിൽ നാമവിശേഷണങ്ങളെ കൊണ്ടു ഉത്തമ മദ്ധ്യ
മ പുരുഷന്മാരെ ഉദ്ദേശിച്ചു ചൊല്ലാം-നല്ലേൻ, നല്ലീ, നല്ലീർ-എന്നി
ങ്ങിനെ തന്നെ-അതു മലയായ്മയിൽ ഇല്ലെങ്കിലും-അടിയേൻ, അടി
യൻ, ചതുൎത്ഥി അടിയനു, അടിയത്തിന്നു, അടിയങ്ങൾ-എളിയങ്ങൾ്ക്കു ര. ച. എന്നതു
ഉത്തമ പുരുഷ വാചിയായ്നടക്കുന്നു. (നിങ്ങൾ എല്ലാവരും എന്നുള്ള) എ
ല്ലീരും എന്നതും പാട്ടിൽ ഉണ്ടു (പൈ.)


G. തദ്ധിതനാമങ്ങൾ* Derivative Nouns.

179. Difinition തദ്ധിതനാമങ്ങൾ ആകുന്നതു-ഓരോരൊ നാ
മങ്ങളാൽ പുതിയ നാമങ്ങൾ ഉളവാകുന്നവ തന്നെ-അവ രണ്ടു
വിധം പുരുഷനാമം-ഭാവനാമം-എന്നിവ.

a. Personal Nouns. 1. Termination അൻ-ഇ-ത്തി.

180. പുരുഷനാമങ്ങൾ്ക്കു-അൻ (പു)-ഇ-ത്തി-(സ്ത്രീ) എ
ന്നുള്ള തദ്ധിതം പ്രമാണം. [ 66 ]

1.) (സ്ത്രീ) ഇ ഉള്ളവ
കൂൻ-കൂനൻ, കൂനി, (കൂനിച്ചി)
മല-മലയൻ, മലയി-(പാഴ്) പാഴൻ, പാഴി.
കാൽ-ചട്ടുകാലൻ, -ലി.
തോഴൻ, തോഴി-തൊണ്ടൻ, തൊണ്ടി.
കള്ളൻ, കള്ളി, കള്ളത്തി-കൂത്തി, കൂത്തിച്ചി.
പുല്ലിംഗ വിൽ, വില്ലൻ-ഓത്തു-ഓത്തന്മാർ.
(കൂട്ടം). കൂട്ടർ-അറുമുഖൻ, മുക്കണ്ണർ.
പകയൻ-വാനരപടയർ ര. ച.
കുടച്ചെവിയൻ-ചെന്തീക്കനല്ക്കണ്ണൻ.
ആയിരന്നാവൻ-ആയിരങ്കണ്ണൻ-നാല്ക്കൊമ്പന്മാർ.
സ്ത്രീലിംഗ പൂച്ചക്കണ്ണി, മൈക്കണ്ണിമാർ-വണ്ടാർകുഴലി (ലിയാൾ,
ലാൾ). മല്ലവാർകുഴലിമാർ.
(സ്ത്രി) ത്തി ഉള്ളവ ഇന്ന് അധികം നടപ്പു.
കുറവൻ, കുറത്തി.
മാരയാൻ, മാരാൻ, മാരാത്തി.
തീവു. (ദ്വീവു)-തീവൻ, തീയൻ, തീയത്തി.
ആ (പശു). ആയവൻ, ആച്ചി.
കൊതി-കൊതിയൻ, കൊതിച്ചി.
ചെമ്പൻ, മ്പിച്ചി, കരിമ്പൻ, മയിലൻ, ലിച്ചി
പൊട്ടിക്കണ്ണൻ, ണ്ണിച്ചി.
3.) അൻ ദുൎല്ലഭമായി ആദേശരൂപത്തോടും വരും.
മുന്നൂറ്റുൻ, അഞ്ഞൂറ്റൻ, അറുനൂറ്റൻ-തൂമ തങ്കിന
മനത്തൻ. ര. ച.
4.) ബഹുവചനത്താൽ ഉണ്ടായവ:
മൂത്തോരൻ-നായരിച്ചി എന്നാകുന്നു.

2. Termination അവൻ, അവൾ, അവർ etc.

181. അവൻ (ഓൻ)-അവൾ-അവർ (ഓർ) എന്നവ
യും തദ്ധിതങ്ങളാം.

വിണ്ണവർ, വാനവർ (പിണ്ണർ) മറയോർ (മറകളാം
വേദങ്ങൾ ഉള്ളവർ) പകയവർ മ. ഭാ.

ചെഞ്ചെടയോൻ (ചെടയൻ=ജട)

ൟഴവർ (ൟഴമാം സിംഹളത്തിലുള്ളവർ)

ഇതു സംസ്കൃതനാമങ്ങളിലും ഉണ്ടു. [ 67 ] കാരണവർ, അനന്തരവർ, ചേകവർ (=സേവ)

കേശവൻ (കേശി). കുംഭിമുഖവൻ - നീലവർ (അ. രാ).

മൂൎക്ക്വവർരാജാ - കുശലവന്മാർ - ഉരഗവർ-

അനിമിഷവർ - നിരായുധവർ. (കേ. ഉ).

3. Copulative Links preceeding Terminations in:

അവൻ, അവൾ, അതു etc.

182. ഇപ്പറഞ്ഞ തദ്ധിതങ്ങളും നപുംസകവും സമാസരൂ
പത്തോടു ചേരും.

1.) ഒന്നു - തു — എന്നതു (166)
കാട്ടവർ (കാടർ) - വെളുത്തേടത്തവൻ (വെളുത്തേടൻ) -
ദൂരത്തോൻ (കൃ. ഗാ.) - ഇവ്വിടത്തവൻ - എവിടത്തോൻ
മ. ഭാ - അരികുലത്തവർ. ര. ച.
2.) പിന്നെ - ഏ — എന്നതു (167)
പിന്നേയവൻ, പിന്നേവൻ (ഭാ. ഗ.) മുന്നേവൻ - മു
ന്നേതു, പണ്ടേതു, മേലേതു, നടേതു, തെക്കേതു, വട
ക്കേതു, കിഴക്കേതു, പടിഞ്ഞാറേതു, കീഴേതു, കീഴേവ,
പിന്നേവറ്റിങ്കൽ. (ചാണ.), അങ്ങേയവർ, അങ്ങ
യോർ. (എന്മകൻ എങ്ങോൽ. കൃ. ഗാ. കൎണ്ണൻ എങ്ങോ
ൻ - എങ്ങോർ മ. ഭാ).
3.) ത്തേ നടെത്തേതു - മുന്നത്തേതു - അകലത്തേതു (ത. സ.)
അകത്തേതു (വൈ - ശ.) തെക്കുഭാഗത്തേതു (കേ. ഉ).
4.) ഏത്ത പിന്നേത്തതു. (കേ. രാ.) പന്തീരാണ്ടേത്തേതു (കേ. ഉ).
5.) ഇലേ കലേ - മുമ്പിലേയവൻ, മുമ്പിലേവ (ക. സ.) പിമ്പിലേ
തു. (ര. ച.) കണ്ണിലേതു (വ്യാധി - വൈ - ശ.) മദ്ധ്യ
ത്തിങ്കലേതു - വറ്റെ (ത. സ) അഗ്രത്തിങ്കലേവറ്റെ,
നടുവിലേതു. ഭാഗ.
6.) ഷഷ്ഠി ചതുൎത്ഥി തദ്ധിതങ്ങൾ.
നമ്മുടേതു (ഉടയതു). അവൻ്റേതു - എല്ലാറ്റിൻ്റേതു (ത.
സ.) തൻ്റേതിങ്കന്നു. (ത. സ.) തന്നുടയവർ (വൈ. ച.)
അവരേതത്രേ, അന്തിക്കേത്തേതു (കേ. ഉ.)

4. Termination ആൻ, ആൾ, ആർ.

183. അവൻ, അവൾ, അവർ - എന്നവ പണ്ടു സംക്ഷേ [ 68 ] പിച്ചിട്ടു - ആൻ, ആൾ, ആർ - എന്നു മാറി വന്നു - അത് ഇ
പ്പോൾ (101) ബഹുമാനവാചിയായി നടക്കുന്നു.

ഉം - കണിയൻ, കണിയാൻ, കണിയാർ - കന്നിയാൾ.
സ. ഗോ. അടിയാർ, കുടിയാർ, നായനാർ; ഭഗവാനാ
ർ, ദേവിയാർ, കത്തനാർ (കത്തൻ, കൎത്താ) കഞ്ചത്താ
ർ (കംസൻ).

അതും സമാസരൂപത്തോടു ചേരും (182)

പു. ഏ പഴയ പാട്ടിൽ നീലമേഘ നിറത്തനൻ
പു. ബ. വീട്ടാർ, നാട്ടാർ, (മ. ഭാ.) - മണിക്കിരാമത്താർ (പൈ) -
സിംഹത്താൻ (കേ. രാ.) ചിങ്ങത്താൻ - നാഗത്താന്മാ
ർ, (കേ - രാ)
സ്ത്രീ. ഏ പൊന്നിറത്താൾ, അന്നനടയാൾ, (കാൎക്കറുനിറത്തിയ
നിശാചരി. ര. ച).
ദന്തീന്ദ്രഗാമിനിയാൾ, പെണ്മണിയാൾ,
പൂഞ്ചായലാൾ, പൈങ്കിളിമൊഴിയാൾ,
ഇന്ദുനേർമുഖിയാൾ, മയ്യല്ക്കണ്ണാൾ,
ചൊല്ക്കണ്ണാൾ, കാറൊത്തകുഴലാൾ, മെല്ലിടയാൾ നീഴ്‌
മിഴിയിനാൾ, കനത്തമനത്തനൾ ര. ച.
സ്ത്രീ. ബ പൂഞ്ചായലാർ, കണ്ടിക്കാൎക്കുഴലാർ, മെല്ലിടമാർ, മൈ
ക്കണ്ണാർ — പേടമാന്മിഴിമാർ, കച്ചണിമുലമാർ.

184. 5. Termination ഇ for the 3 Genders ഇ - തദ്ധിതം ത്രി
ലിംഗം ആയി നടക്കും.

കാൽ - കാലി(എരുമപ്പെൺ) കന്നുകാലികൾ - നാല്ക്കാലി.

കരുവില്ലി - തറുവാടി.

വിശേഷാൽ സംസ്കൃത തത്ഭവപദങ്ങളിലും നാലുവൎണ്ണികൾ.

(പു. സ്ത്രീ) ചങ്ങാതം - ചങ്ങാതി തോന്നിയവാസി.
പാപം - പാപി. (പാവൻ - കൃ. ഗ.) അവൾ വീയു
മ്പോൾ മാപാപി വീയൊല്ലാ (കൃ. ഗാ.)
കോപം - കോപി. (ഉദ്യതകോപിയായിവൾ എടുത്തി
വൾ - കേ. രാ.)
മികെച്ച പാതകിയാകുന്ന കൂനി. (കേ - രാ.)

185. 6. Sanscrit Terminations. ഇ (പു.) ഇനി (സ്ത്രീ) എന്നവ
സംസ്കൃതത്തിൽ പോലെ. [ 69 ] ലോഭം, ലോഭി, ലോഭിനി, (ലുബ്ധത്തി.)

അമ്പലവാസിനി. (സിച്ചി എന്നും കേൾ്ക്കും.)

അഹങ്കാരി, രിണി - ചോരൻ, രിണി.

186. വൽ - മൽ - എന്നവയും സംസ്കൃതം ഗുണം - ഗുണവാൻ (പു)

ഗുണവതി. (സ്ത്രീ) ഗുണവൽ, ഗുണവത്തു (ന.)

ധനവാൻ - ഭാഗ്യവാൻ ഇത്യാദി.

ബുദ്ധി - ബുദ്ധിമാൻ - ബുദ്ധിമതി, ബുദ്ധിമത്തു.

ബന്ധുമാൻ (മ. ഭാ.)

ഇതിൽ നപുംസകബഹുവചനം പുല്ലിംഗത്തിന്നു വേണ്ടി
നടക്കും.

ഭാൎയ്യാവത്തുക്കൾ. മ. ഭാ ശ്രീമത്തുകൾ.) സത്തുകൾ,
സത്തുക്കൾ എന്ന പോലെ 98.

ഏകവചനമോ.

പരമാത്മാവു പല പല ഗുണവത്തായി (ജ്ഞ. പാ.)
വിധിവത്തായി ചെയ്തു. (കേ. രാ.) വിധിവത്തായ വ
ണ്ണം എന്നിങ്ങിനെ.

ശാലി — എന്നതിന്നും ആ അൎത്ഥം തന്നെ ഉണ്ടു
(ഗുണശാലി, വീൎയ്യശാലി = വീൎയ്യവാൻ)

187. കാരം (ന) - കാരൻ, കാരി, (പു) - കാരി, കാരത്തി
(സ്ത്രീ) - കാരർ, കാർ (ബ.) എന്നവ സംസ്കൃതത്തിലും മറ്റും നടപ്പു.

കാരം ഓങ്കാരം, ഹുങ്കാരം (ഹുങ്കൃതി) മുതലായ ശബ്ദവാ
ചികൾ - അഹങ്കാരം (അഹങ്കൃതി) — പിന്നെ
പുരുഷകാരം (പുരുഷാരം) - കൊട്ടകാരം, കൊ
ട്ടാരം.
കാരൻ കാരി രഥകാരൻ (സ) - വേലക്കാരൻ (രി - രത്തി - സ്ത്രീ)
അതിന്നു സമാസവിഭക്തിയും ഉണ്ടു -
തറവാട്ടുകാരൻ, നാട്ടുകാരത്തി) - സങ്കടക്കാർ, കൊച്ചി
ക്കാരൻ, കൊല്ലക്കാർ.
കാരി (സ. പു.) - പൂജാകാരി, പൂശാരി - മൂശ(ക)ാരി - ജ്യോതി
ഷ(ക)ാരി - മുഹൂൎത്തകാരി (മൂൎത്താരി).

188. 7. Terminations in ആളൻ, ആളി, ആൾ ആളം (ന)
ആളൻ, ആളി (പു) എന്നവ ആളുക എന്ന ക്രിയാപദത്താൽ ഉ
ള്ളവ. [ 70 ]

അളൻ മലയാളം - മലയാളൻ, മലയാളി (സ്ത്രീലിംഗം ഇല്ല)
കാട്ടാളൻ, കമ്മാളർ (കൎമ്മം), കാരാളർ.
ഇറവാളൻ, കരിമ്പാളൻ, ഉള്ളാളൻ.
ആളി തലയാളി, പടയാളി, പോരാളി - മുതലാളി, ഇരപ്പാളി,
ഊരാളി, ചൂതാളി, വില്ലാളി (വില്ലാൾ. മ. ഭാ.) - പിഴ
യാളികൾ (കേ. രാ)
ആൾ മേലാൾ (പു. ഏ) മേലാർ. (ബ)

189. b. Abstract Nouns. ഭാവനാമങ്ങൾ്ക്കു.

1.) I. Malayalam Terminations. മ - തന്നെ പ്രധാനം (177)
അടിമ - കുടിമ - ആണ്മ.
മേൽ, മേന്മ - കോൻ, (കോന്മ) കോയ്മ.
തോഴമ, തോഴ്മ = തോഴം
2. ആയ്മ എന്നതു ആളിയാൽ ഉത്ഭവിച്ചതു (188) മലയായ്മ (മലയാ
ഴ്മ) കൂട്ടായ്മ (കൂട്ടാളി) ചിറ്റായ്മ - (ചിറ്റാൾ) കാരായ്മ
(കാരാണ്മ) - കൂറ്റായ്മ. (കൂറ്റാൻ)

പിന്നെ രാജായ്മ, നായ്മസ്ഥാനം (കേ. ഉ.) തണ്ടായ്മ, മേലായ്മയും മതിയാ
യ്മയും (ഠിപ്പു) ആചായ്മ (കേ. ഉ.)

3.) തനം — തമിഴിൽ അധികം നടപ്പു

ഇരപ്പത്തനം - ഇരപ്പാളിത്തനം - കള്ളത്തനം - കഴുവേറിത്തനം, മിടുക്കത്തനം -
എന്നിവ ഗ്രന്ഥങ്ങളിൽ കാണാ - വേണ്ടാതനം പാട്ടിൽ ഉണ്ടു.

II. Sanscrit Abstract Nouns and Termination.

190. സംസ്കൃത ഭാവാനാമങ്ങൾ വളരെ നടക്കുന്നു.

1.) ത്വം ഗുരുത്വം, ലഘുത്വം, (ലഘുത്തം പ്രഭുത്വം; യജമാന
ത്വം, എന്നിങ്ങനെ മാത്രമല്ല - മലയാള നാമങ്ങളിലും
ചേരും: ചങ്ങാതിത്വം, (ചങ്ങായിത്തം) ഉണ്ണിത്വം കി
ടാത്വം, ഊഴത്വം, പൊണ്ണത്വം, താന്തോന്നിത്വങ്ങൾ -
(ശിലാ) ആണത്വം - പൊട്ടത്തം പ. ത. ഇത്യാദികൾ.
2.) ത ശൂരത, ക്രൂരത, - എന്ന പോലെ മിടുമത. (മ. ഭാ)
എന്നും ഉണ്ടു -(= മിടുമ, മിടുക്കു).

3.) മാനുഷം, മൌഢ്യം, സൌന്ദൎയ്യം, ധൈൎയ്യം, ഐശ്വൎയ്യം എന്നിങ്ങിനെ വൃ
ദ്ധിയുള്ള തദ്ധിത രൂപവും ഉണ്ടു.

ഇതി നാമരൂപം സമാപ്തം (91 - 19.) [ 71 ] The Inflections of Verbs.

B. ക്രിയാരൂപം (വിനച്ചൊൽ)

I. Roots of Verbs.

191. a. Pure Roots. മലയാള ഭാഷയുടെ ധാതുക്കളെ ഇന്നെ
വരെ ആരും ചേൎത്ത ആരാഞ്ഞു കൊണ്ട പ്രകാരം തോന്നുന്നില്ല.
ധാതുവിൻ്റെ സ്വരൂപം ചുരുക്കത്തിൽ പറയാം; ഓരൊന്നു ഒരു
പദാംഗം താൻ, രണ്ടു ഹ്രസ്വപദാംഗങ്ങൾ താൻ ഉള്ളതാകുന്നു-
(ഉ-ം-നൽ-പൈ-പെരു-കടു-ഇത്യാദികൾ 170.)

192. ദീൎഘധാതുക്കൾ ദുൎല്ലഭം തന്നെ-മാറു-നാറു-പൂകു-മുത
ലയാവറ്റിൻ്റെ ധാതുക്കൾ-മറു-നറു-പുകു-എന്നവയത്രെ-കാ
ൺ-ചാ-വേ-എന്നവറ്റിന്നും ഭൂതകാലത്തിൽ ദീൎഘം ഇല്ല.

193. സ്വരങ്ങളിൽ ഇ-എ-എന്നവയും-ഉ-ഒ-എന്നവയും
പലപ്പോഴും ഒക്കും (ഉം-വെൾ-വിൾ, വിളങ്ങു-പുത, പൊതി, പൊത്തു) മറ്റും
ചിലസ്വരവികാരങ്ങളും ഉണ്ടു (പുരി-പിരി, പുരളു, പിരളു-ചിര, ചുര-15
തിളങ്ങു, തുളങ്ങു, തെളങ്ങു-ചെവ് , ചിവ് , ചുവ് -പടു, പെടു, 23-ഒലു, വലു, വല്ല്, ഒല്ല്.)

194. ചില ധാതുക്കളിൽ വ്യഞ്ജനങ്ങളെയും രണ്ടു വിധത്തി
ൽ ചൊല്ലാം- അൎത്ഥത്തിന്നു ഭേദം വരാ.

ടു — ൾ, ൺ — നിടു, നിൾ, നീളു — നടു, നണ്ണു.

റു — ൽ, ൻ — നിൽ, നിറുത്തു — പിൻ, പിറ - തോൻ, തോറ്.

തു — ൻ, — പുതു, പുൻ — മുതു, മുൻ.

195. b. Verbal Nouns forming the Case. ഇപ്പോൾ ഉള്ള ക്രി
യാപദങ്ങൾ മിക്കതും ധാതുക്കളല്ല. ധാതുക്കളാൽ ഉളവാകുന്ന ക്രി
യാനാമങ്ങളിൽ ജനിച്ചവ അത്രെ അതിൻ്റെ ദൃഷ്ടാന്തങ്ങൾ
ആവിതു.

1.) ഇ — അ - ക്രിയാനാമങ്ങളാൽ ഉണ്ടായവ.

ധാതു പടു - പടി (പടിയുക) പട. (പടെക്ക)

തുറു-തുറി(ക്ക;) പൊടു-പൊടി (ക്ക) ഇത്യാദി

പറു - പറ (ക്ക) - (പാറു) [ 72 ] 2.) വ്യഞ്ജനദ്വിത്വം താൻ ദീൎഘസ്വരം താൻ ഉള്ളവ.

വറു - വറ്റു നറു - നാറു.
തുൾ - തുള്ളു. പുകു - പൂകു.
ഞെടു - ഞെട്ടു. (ഞെടുങ്ങു)
പൊടു - പൊട്ടു. പൊരു - പോരു.

3.) അനുനാസികയോഗങ്ങൾ ഉള്ളവ.

ങ്ങു — പതു - പതുങ്ങു. (പതിയു) തൊട് - തുടങ്ങു.
ഞ്ചു — ഉരി - ഉറിഞ്ചു (ക)
ണ്ടു — ചുര - ചുരണ്ടു (ക) - പരണ്ടു (ക).
ന്തു, ന്നു — മുട - മുടന്തു (ക) - (മുട്ടു) പൊരു - പൊരുന്നു (ക.)
മ്പു — തുൾ - തുളുമ്പു, വെതുമ്പു, തേ - തേമ്പു

4.) അർ - അൽ - അൾ - ഉൾ - കു - തു - മുതലായ പ്രത്യയങ്ങൾ
ഉള്ളവ.

അർ വൾ — വളർ; തൊട - തൊടർ; തിക് - തികർ, തീർ
അൽ ചുഴ് — ചുഴൽ (ചൂഴു - ചുറ്റു.)
അൾ { വറു — വറൾ (വറ്റു); തിരൾ
ഇരു — ഇരുൾ (ഇരാ)
കു തിരു — തിരുകു; പഴകു; ചൊരുകു; പൊളുക (പൊള്ളു).
തു കരു — കരുതു; ചെരുതു; വഴുതു

ശേഷം ക്രിയാനാമവും (251) ക്രിയോല്പാദനവും (288) നോക്കുക

c. Divisions of Verb — Strong and Weak.

196. ധാതുക്കളിൽനിന്നു എങ്ങനെ ഉളവായെങ്കിലും ക്രിയാ
പദങ്ങൾക്ക എല്ലാം രൂപം രണ്ടു വിധം ആകുന്നു. ഒന്നിന്നു പ്ര
കൃതിയോടുള്ള കകാരദ്വിത്വം തന്നെ കുറി ആകയാൽ, ബലക്രി
യ എന്നു പേർ ഇരിക്ക (ഉ-ം - കൊടുക്ക, കേൾക്ക); മറ്റേതു ഒറ്റ കകാ
രം താൻ, വെറുമ്പ്രകൃതി താൻ ഉള്ളതാകയാൽ, അബലക്രിയ
ആക (ഉ-ം - പോകു, കെടു).

Intransitive and Transitive.

അൎത്ഥത്താലും രണ്ടു വിധം ഉണ്ടു - ഒന്നു - തൻവിന=അക
ൎമ്മകം - (ഇരിക്ക, വരിക), മറ്റെതു പുറവിന=സകൎമ്മകം (തരിക,
കൊടുക്ക) - തൻവിനകൾ മിക്കതും അബലകളും, പുറവിനകൾ അ
ധികം ബലക്രിയകളും ആകുന്നു. [ 73 ] II. ത്രികാലങ്ങൾ. The 3 Tenses.

The Tenses and their affixes.

197. ക്രിയെക്കുള്ള കാലങ്ങൾ ആവിത്: രണ്ടു ഭാവികൾ -
വൎത്തമാനം ഒന്നു - ഭൂതം ഒന്നു - ആകെ മുക്കാലങ്ങളെ കുറിപ്പാൻ
നാലു വികാരങ്ങൾ തന്നെ - ഇവ വിധിനിമന്ത്രങ്ങളോടു കൂടെ
(238-244) മുറ്റു വിനയത്രെ. അതിൽ ഒന്നാം ഭാവിക്കു - ഉം എ
ന്നതും, രണ്ടാം ഭാവിക്കു - വു - പ്പു - എന്നവയും, വൎത്തമാനത്തിന്നു -
ഇന്നു - എന്നതും, ഭൂതത്തിന്നു - ഇ - തു - ന്തു - ൟ മൂന്നും തന്നെ പ്ര
ത്യയങ്ങൾ ആകുന്നു.

198. Affixes for the 3 Persons. പണ്ടുള്ള ത്രിപുരുഷപ്രത്യയ
ങ്ങൾ കാലദോഷത്താലെ ലോപിച്ചു പോയി - ശേഷം ദ്രമിളഭാ
ഷകളിൽ ഇന്നും ഇരിക്കയാൽ, അവ മലയായ്മയിലും ഉണ്ടായിരു
ന്നു എന്നു അനുമിക്കാം. അവ പുരാണവാചകങ്ങളിലും പാട്ടിലും
മറ്റും ശേഷിച്ചു കാണുന്നു. പ്രഥമപുരുഷൻ ആൻ - അൻ - അ
നൻ ആൾ അൾ ആർ, ഓർ, അർ - മദ്ധ്യമപുരുഷൻ ആയ് -
ആൻ - (ൟർ) ഉത്തമപുരുഷൻ ഏൻ, എൻ - ആൻ, അൻ - ഓം
എന്നിങ്ങിനെ.

I. ഭാവി കാലങ്ങളുടെ രൂപം The 2 Future Tenses.

I. The affixes of the first Future Tense.

199. ഒന്നാം ഭാവിയുടെ രൂപം എന്തെന്നാൻ - ഉം പ്ര
ത്യയം ക്രിയാപ്രകൃതിയോടു ചേൎക്കും; അതു ബലക്രിയകളിൽ എ
ല്ലാം - ക്കും - എന്നാകും (ഉ-ം-കെടുക്കും, കേൾക്കും) - അബലക്രിയകളിൽ
കും എന്നും -ഉം എന്നും വരും (ഉ-ം-കെടും, പോകും)

200. ഭാവിയിൽ കും വന്നുള്ളവ ചുരുക്കം തന്നെ.

1.) ദീൎഘധാതുവുള്ളവ:

ആകും, പോകും, ചാകും, പൂകും, നോകും, വേകും, (അവറ്റിന്നു ആം പോം -
ചാമ്മാറു. കൃ. ഗ; കോയിൽപൂം - നോമ്പൊൾ വൈ. ശ എന്നീ രൂപം കൂടെ
സാധുവാകുന്നു) [ 74 ] ഏകും - വൈകും - നല്കും - മാഴ്കും - പിന്നെ തുകും, തേകും; രാകും, മുതലായവ
റ്റിൽ - വും എന്നും കേൾക്കുന്നു - ഇവ ആകാദികൾ തന്നെ.

2.) രണ്ടു ഹ്രസ്വങ്ങളുള്ളവ ചിലവ

ഇളകും - ഉതകും - പഴകും - മുടുകും, കഴുകും, മുഴുകും, മെഴുകും, വഴുകും.

പെരുകും, ചൊരുകും - കുറുകും, മറുകും, മുറുകും - ഇങ്ങനെ - കു - ഉറപ്പാകു
ന്ന ക്രിയകൾക്ക ഇളകാദികൾ എന്നു പേർ ഇരിക്ക.

മറ്റെവ ചുടും - ഉഴും - തൊഴും - പോരും - പേറും - മുതലായവ തന്നെ.

II. The second Future Tense.

201. രണ്ടാം ഭാവിയുടെ രൂപം ആവിത്:

1.) ഉ - ഊ - എന്നുള്ളവ

ഉള്ളു, ഒക്കു, ൟടു (ചെയ്തീടു) - കൂടു - നല്ലൂ - പോരൂ - വരൂ - ഒടുങ്ങൂ - നിറുത്തൂ - ത.
സ. കൂട്ടൂ - കൊള്ളൂ, കൊള്ളൂ - കൃ. ഗാ. മുതലായവ അബലകളിലും:

ആക്കൂ - (അ. ര. ) കേൾക്കൂ (പ. ത.) അടക്കു മുതലായ ബലക്രിയകളി
ലും തന്നെ.

2.) അബലക്രിയകളിൽ പദാംഗം അധികം വരാത്ത ഇടങ്ങ
ളിൽ - വു - തന്നെ വരും - ആവു - പോവു - കളവു, കഴിവു, കൊൾവു, ചെല്വു (ചെ
ല്ലൂ) - പൂവു. കൃ. ഗാ - അനുനാസികങ്ങളാൽ - ഉണ്മു, തിന്മു, എണ്മു, കാണ്മൂ, എ
ന്നവ ഉളവാകും. (54)

ബലക്രിയകളിൽ -പ്പു, കൊടുപ്പു, വെപ്പു (വയ്പു. ത.) മുതലായവ.

The personal affixes of the first and second Future Tenses.

202. ഭാവിയുടെ പുരുഷന്മാരെ ചൊല്ലുന്നു.

പ്ര. ഏ. നല്കുവൻ.
നല്കുവോൻ.
ഏകുവൾ. കേ. രാ.
കൊടുപ്പാൻ.
കൊടുപ്പോൻ
കൊടുപ്പാൾ.
മ - ഏ - കൊല്ലുവാ
യെന്നു കൃ. ഗ. അറി
വായല്ലോ
പൂണ്പായി ര. ച.
(സ്വരം പരം ആയാ
ലേ ആയ്)
ചൊല്ലുവാ നീ-
ഉ. എ. പൂണ്മേൻ. കൃ. ഗാ.
ആവേൻ - പറവൻ.
വീഴ്വൻ, ചൊല്ലുവൻ.
കിടാകുവൻ
കൊടുപ്പേൻ, വെപ്പൻ
കിടപ്പൻ, കുടിപ്പൻ.
[ 75 ]
ബ. ചൊല്വർ, ചൊല്ലുവാർ
ചൊല്വോർ, നല്കുവർ,
മുടിവർ. പോരുവർ,
ൟടുവർ, എന്മർ
രക്ഷിപ്പോർ, പെടുപ്പർ
(കോഴപ്പെടുപ്പർ)
ബ. (ഇല്ല) ബ. തീൎപ്പൻ, ജീവിപ്പിപ്പൻ.
രക്ഷിക്കുവൻ. വേ. ച.
കാണ്മനോനാം. കൃ. ഗാ.
ഇരിപ്പോം, വസിച്ചീടു
വോം,
ചൊല്വോം, കൊൾ്വോം,
ഒടുക്കുവോം - രാ - ച.

II. വൎത്തമാനകാലങ്ങളുടെ രൂപം The 2 Present Tenses.

I. The affixes of the first Present Tense.

203. വൎത്തമാനം ഒന്നാം ഭാവിയിങ്കന്നു ഉളവായതു. അ
തിലേ ഉ - കു - ക്കു - എന്നവറ്റോടു ഇൻറ, ഇന്നു - ൟ അവ്യയം
ചേൎക്കയാൽ, അകിൻറു, വാഴ്കിൻറു, വാഴിൻറു, ചെയ്യിന്നു. വൈ.ശ;
ഇരിക്കിന്നു. കേ - രാ; കുറെയിന്നു - രാ. ച. മുതലായവ ഉണ്ടായി.
പിന്നെ മറവിനയിൽ അല്ലാതെ (277) വൎത്തമാനത്തിലേ ഇകാരം
ഉകാരമായി പോയതാൽ, ഭാവിയുടെ - ഉ-ം പ്രത്യയം - ഉന്നു - എ
ന്നാകിൽ, വൎത്തമാനമായ്വന്നു എന്നു ചൊല്ലാം - (ഉ-ം - ആകുന്നു - ഇളകു
ന്നു - കെടുന്നു - ഉഴുന്നു - കെടുക്കുന്നു - കേൾക്കുന്നു.)

The personal affixes of the first Present Tense.

204. വൎത്തമാനത്തിൻ്റെ പുരുഷന്മാരെ ചുരുക്കി ചൊല്ലുന്നു

പ്ര. ഏ. പോകുന്നാൻ.
ചാകുന്നാൾ.
(സംസ്കൃ. ധാവതി -
അസ്തി - നാസ്തി)
മ. ഏ. പോകുന്നാ
യോ. വൈ. ച.
(സംത്വംഅസി)
ഉ. ഏ. കൊടുക്കുന്നേൻ
ചൊല്ലുന്നേൻ
(സം. വന്ദേ - അസ്മി
കരോമി)
ബ. പോകുന്നാർ
അറിയുന്നോർ
സംസ്കൃ. വദന്തി)
ബ. ചൊല്ലുന്നോം -
പോകുന്നോം (വരകി
ന്നോം. രാ. ച.) തൊ
ഴുന്നേങ്ങൾ കൃ. ഗാ.
(സ. ഉപാസ്മഹേ)
[ 76 ] II. The affixes of the second Present Tense.

205. വൎത്തമാനത്തിൻ്റെ രണ്ടാം രൂപം തമിഴിൽ ഒഴികെ
ശിലാശാസനത്തിലേ കാണ്മു - ഉ-ം - ചൊല്ലാനിൻറു - ആളാനിൻറു - നടത്താ
നിൻറു - എന്നല്ലാതെ ചെല്ലായിനിൻറു എന്നും ഉണ്ടു - അതിൻ്റെ അ
ൎത്ഥം ആവിതു - ചെന്നു തീരാതെ നിന്നിരിക്കുന്നു എന്നാകയാൽ,
ചെല്ലുന്നു എന്നത്രെ.


III. ഭൂതകാലത്തിൻ്റെ രൂപം The past Tense or Perfect.

I. The personal affixes of the Past Tense.

206. ഭൂതകാലത്തിൻ്റെ രൂപം ചൊല്ലുമ്മുമ്പെ പുരുഷ
ന്മാരെ പറയുന്നു.

പ്ര. ഏ. കൊടുത്താൻ -


കൊടുത്താൾ
ഏകിനാൻ -
മരുവിനാൾ ആയാൾ,
ആയിനാൾ (ആനാൻ)
പുക്കാൻ, പുക്കനൻ -
മറെന്തനൻ - രാ. ച.
മൊഴിഞ്ഞനൻ രാ. ച.
മ. ഏ. കേട്ടായല്ലൊ -


കണ്ടായോ -

വെന്നായല്ലി


അറിഞ്ഞായോ
ചെയ്തായി ര. ച.
ശമിപ്പിച്ചായല്ലോ -
നീ ചെയ്താൻ. മ. ഭാ.


നീ ചൊന്നാൻ ര. ച.
ഉ. ഏ. കൊടുത്തേൻ കൊടുത്ത
നേൻ. ര. ച. നിന്നേ
ൻ, ചൊന്നേൻ.
ചൊല്ലിയേൻ, നേൻ

പോയേൻ, യിനേൻ -


ഞാൻ അംഗീകരിച്ചീടി
നാൻ. കേ. രാ.
ഞാൻ കേട്ടീടിനാൻ
(നള)
ബ. ചൊന്നാർ, വന്നാർ -
കൊണ്ടാർ - ആയിനാർ
കൊടുത്താർ -
തന്നവർ -
നിറെന്തനർ പൊഴി
ന്തനർ. രാ. ച.
ബ. കൊണ്ടീരോ ബ. നാം വാണാൻ (ചാണ)
കൊടുത്തോം
ഇരുന്നോം
പുക്കോം ര. ച.
ന. ബ. വീഴ്‌ന്തന, പോയിന,
അറിയിത്തന- രാ. ചാ.
[ 77 ] II. The affixes of the past Tense.

207. I. ഇ affix ഭൂതത്തിന്നു ഒന്നാം കുറി - ഇ - എന്നാകു
ന്നു അതു വിശേഷാൽ അബലക്രിയകൾക്കു കൊള്ളും - അതി
ന്നു സ്വരം പരം ആകുമ്പോൾ - യ - എന്നതല്ലാതെ നകാരവും ചെ
രും (ഉ-ം - ചൊല്ലിയേൻ, ചൊല്ലിനേൻ; തിങ്ങിയ, - ന; കരുതിയ, - ന - ചെയ്തീടിനാ
ൽ). ഇകാര ഭൂതം വേണ്ടുന്ന ദിക്കുകൾ നാലു സൂത്രങ്ങളെ കൊ
ണ്ട് അറിയിക്കുന്നു.

208. I, 1. പ്രകൃതിയുടെ വ്യഞ്ജനദ്വിത്വത്തിൽ പിന്നെ ഇ
കാരഭൂതമുള്ള അബല ക്രിയകൾ:

1.) തങ്ങു — തങ്ങി
മിഞ്ചു — മിഞ്ചി
മണ്ടു — മണ്ടി
ചിന്തു — ചിന്തി
നമ്പു — നമ്പി
കലമ്പു — കലമ്പി
2.) കാച്ചു — കാച്ചി
വെട്ടു — വെട്ടി
കുത്തു — കുത്തി
തുപ്പു — തുപ്പി
തുമ്മു — തുമ്മി
തെറ്റു — തെറ്റി
3.) എണ്ണു — എണ്ണി
മിന്നു — മിന്നി
(എങ്കിലും
ഉൺ — ഉണ്ടു
തിൻ — തിന്നു
എൻ — എന്നു)

- ള്ളു -ല്ലു - ഈ രണ്ടു ദ്വിത്വങ്ങളെ 210. കാണ്ക.

209. I, 2. ദീൎഘസ്വരത്തിൽ താൻ, രണ്ടു ഹ്രസ്വങ്ങളിൽ താ
ൻ - യ - ര - ലഴങ്ങൾ അല്ലാത്ത വ്യഞ്ജനം പരമാകുമ്പോൾ, ഇഭൂതം
തന്നെ പ്രമാണം.

1.) കൂചു — കൂചി
ഏശു — ഏശി
കൂടു — കൂടി
ഓതു — ഓതി
മേവു — മേവി
ലാവു — ലായി
മാറു — മാറി
2.) അലസു — അലസി
ഉരുസു — ഉരുസി
മുരുടു — മുരുടി
കരുതു — കരുതി
മരുവു — മരുവി
ചിതറു — ചിതറി
3.) നാണു — നാണി
(എങ്കിലും
പൂൺ — പൂണ്ടു
കാൺ — കണ്ടു)

210. I, 3. 1.) തുള്ളു മുതലായ വറ്റിന്നു - ള്ളി - തന്നെ നിയതം
(എങ്കിലും കൊൾ - വിൾ - കൊണ്ടു, വിണ്ടു.)

2.) തല്ലു (വല്ലു) - എന്നതിൽ അല്ലാതെ - ല്ലി - എന്ന ഭൂതം ഇല്ല -
(ചൊല്ലി എന്നു ഒഴികെ ചൊന്നു എന്നും ഉണ്ടു.) [ 78 ] 3.) കാളു - അരുളു - തുടങ്ങിയുള്ളവറ്റിൽ - ളി - പ്രമാണം - (എങ്കി
ലും വീളു - നീളു - ആളു - വറളു - ഇത്യാദികളിൽ - ണ്ടു - എന്നത്രെ) വാ
ളു - വാളി (പിതെച്ചു) വാണ്ടു (ചെത്തി) മാളു - മാളി - മാണ്ടു - പൂളു, വടക്കെ പൂണ്ടു,
തെക്കേ പൂളി.

4.) കോലു ആയതിന്നു കോലി എന്നല്ലാതെ - ഞാലു - അകലു -
മുതലായതിൽ ഇകാരമരുതു.

വാലുക എന്നതിൽ സംശയം ഉണ്ടു.

5.) ഊരു - ഊരി എന്ന് ഒഴികെ - രി - ഭൂതത്തിന്നു നിശ്ചയം പോ
രാ; അനുഭവം പ്രമാണം (ഈരി തെക്കൎക്കും, രെറൎന്നു വടക്കൎക്കും ഉണ്ടു.
വാരി എന്നല്ലാതെ വാൎന്നു എന്നും അൎത്ഥഭേദത്തോടെ നടപ്പു. ചാരി
എന്ന് ഒഴികെ ചാൎന്നു എന്നും പണ്ടേ ചൊല്വു; നേരിയ എന്നും
ഉണ്ടു. (174).

211. I, 4. ഭാവിയിൽ - കു - ഉറപ്പാകുന്ന ആകാദികൾ ഇളകാ
ദികൾ്ക്കും (200) അവറ്റിലും തിങ്ങാദികളിലും ഉളവായ കാരണ ക്രിയ
കൾ്ക്കും കക്കാദികൾ്ക്കും - ഇകാരഭൂതം പ്രമാണം - ശേഷം ബലക്രിയ
കളിൽ ഇകാരമരുതു.

1.) ആകു ആയി (ആകി)
ര. ച.
ആക്കു ആക്കി
പോകു പോയി പോക്കു പോക്കി
(എങ്കിലും ചത്തു 222 നൊന്തു 218 വെന്തു)
തൂകു തൂകി
(കിടാകു -
കിടായി)
ചീകു, ചീകി)
തേകു — വു തേകി — വി തേക്കു തേക്കി
2.) ഇളകു ഇളകി ഇളക്കു ഇളക്കി
മറുകു മറുകി
3.) തിങ്ങു തിങ്ങി തിക്കു തിക്കി
തൂങ്ങു തൂങ്ങി തൂക്കു തൂക്കി
വിളങ്ങു വിളങ്ങി വിളക്കു വിളക്കി
പതുങ്ങു പതുങ്ങി പതുക്കു പതുക്കി
പൊങ്ങു പൊങ്ങി പൊക്കു പൊക്കി
[ 79 ]
4.) കക്കു കക്കി (രക്തം കക്കിനാ
ൻ - കേ. രാ )
മിക്കി
ചിനക്കു ചിനക്കി നക്കു നക്കി
താക്കു താക്കി മിക്കു
നോക്കു നോക്കി

212. II. തു affit ഭൂതത്തിന്നു രണ്ടാം കുറി - തു - എന്നാകുന്നു.
തുകാരഭൂതം വിശേഷാൽ ബലക്രിയകൾ്ക്കും പുറവിനകൾക്കും കൊ
ള്ളുന്നു. അതു വേണ്ടുന്ന ദിക്കുകൾ നാലു സൂത്രങ്ങളെ കൊണ്ടു
പറയുന്നു.

213. II, 1. തു - രണ്ടു ജാതി അബലകളിൽ തന്നെ പ്രമാണം.

1.) എയ്യാദികൾ:

എയ്യു — എയ്തു, ചെയ്തു, നെയ്തു, പെയ്തു,

കൊയ്യു — കൊയ്തു, പൊയ്തു,

വീയു — വീതു, (എങ്കിലും വീശു - വീശി)

പണിയു — (പണി ചെയ്തു.) പണിതു (എങ്കിലും തൃക്കാൽ പണി
ഞ്ഞു) = തൊഴുതു

2.) രു - ഴു - എന്നവറ്റോടു രണ്ടു ഹ്രസ്വങ്ങൾ ഉള്ള ചില ധാ
തുക്കൾ:

രു — പൊരു — പൊരുതു; പെരുതു (പെരുകി)

(എങ്കിലും തരു, വരു - തന്നു, വന്നു 222)

ഴു — ഉഴു — ഉഴുതു; തൊഴുതു.

(എങ്കിലും എഴു - എഴുന്നു - 217 സൂത്രലംഘി തന്നെ)

214. II, 2. ത്തൂ - ബലക്രിയകൾ്ക്കു - ത്തു - തന്നെ വേണ്ടതു.

1.) ആ - ഊ - ഒ - ഓ - ൟ അന്ത്യങ്ങൾ ഉള്ളവ.

കാത്തു; പൂത്തു, മൂത്തു; ഒത്തു, നൊത്തു; കോത്തു, തോത്തു.

2.) ർ - ഋ - ഴ - ൟ അന്ത്യങ്ങൾ ഉള്ളവ.

പാൎത്തു - തീൎത്തു - ചേൎത്തു - ഓൎത്തു - വിയൎത്തു.

എതിൎത്തു - എതൃത്തു മധൃത്തു മ. ഭാ. (മധുരിച്ചു) - കുളൃത്തു, (കുളുൎത്തു, കുളിൎത്തു).

ൟഴ്ക്കു - ൟഴ്ത്തു - വീഴ്ത്തു.

3.) 211 ആമതിൽ അടങ്ങാത്ത - ഉ - പ്രകൃതികൾ.

പകുത്തു - എടുത്തു - തണുത്തു - പരുത്തു.

പൊറുത്തു - അലുത്തു - പഴുത്തു. [ 80 ] 4.) നാമങ്ങളാൽ ഉളവായ ചില - അ - പ്രകൃതികൾ.

ഉരക്ക (ഉരം) ഉരത്തു; മണത്തു, കനത്തു ബലത്തു (കേ. രാ) മികത്തു-
കൃ. ഗാ.

215. II, 3. ച്ചു - താലവ്യാന്ത്യബലക്രിയകളിൽ - ത്തു - താലവ്യ
മായി മാറി - ച്ചു - എന്നാകും.

1.) കടിക്ക, കടിച്ചു മുതലായ - ഇ - പ്രകൃതികൾ.

(എങ്കിലും അവതരിത്തു - രാ.ച.) - ഇതിൽ സംസ്കൃതക്രിയകളും ഹേ
തുക്രിയകളും മിക്കതും കൂടുകയാൽ, - ഇച്ചു - ഭൂതവക എല്ലാറ്റിലും വി
സ്താരമുള്ളതു.

2.) താലവ്യാകാരത്താൽ ഉണ്ടായ - എ - പ്രകൃതികൾ.

വിറ - വിറെക്ക - വിറെച്ചു - അയക്ക, അയച്ചു.

എങ്കിലും ഉരെച്ചു എന്നല്ലാതെ ഉരെത്താൻ - കേ. രാ. ഉരത്താൾ മ. ഭാ.
എന്നതും പാട്ടിലുണ്ടു.

പക്ഷേ മികത്തു എന്നതും മികെച്ചു എന്നതോട് ഒക്കും.

വെക്ക, വെച്ചു, വച്ചു എന്ന് ഒഴികെ - വൈക, വൈതു, വൈവൻ എ
ന്നുള്ളതും പുരാണഭാഷയിൽ ഉണ്ടു (പൈ)

3.) ൟ - ഐ - പ്രകൃതികൾ.

ചീക്ക, ചീച്ചു:

കൈക്ക, കൈച്ചു - കച്ചു;

തൈക്ക, തയ്ക്ക, തക്ക, തച്ചു.

4.) യ - പ്രകൃതികൾ - മേയ്ക്ക, മേച്ചു (വട്ടെഴുത്തിൽ മേയിച്ചു). ചായ്ക്ക,
ചാച്ചു; വായ്ക്ക, വാച്ചു.

ൟ വകെക്ക 211 ആമതിൽ അടങ്ങിയ ചില ക്രിയകൾ സൂ
ത്രലംഘികൾ ആകുന്നു.

(തിക്കു, തിക്കി - പിന്നെ തേയു, തേക്കു, (തേച്ചു = ഉരെക്ക, പിരട്ടുക)
എന്നും - തേകു, തേക്കു, തേക്കി ( = പാച്ചുക) എന്നും ഇങ്ങിനെ തുല്യങ്ങ
ൾ ആയാലും വിപരീതമുള്ള ധാതുക്കൾ ഉണ്ടു.)

216. II, 4. ട്ടു, റ്റു ടു - റു - എന്നവറ്റോടു രണ്ടു ഗ്രസ്വങ്ങൾ
ഉള്ള അബലകളിലും, ൾ - ൽ - എന്നവറ്റോടുള്ള ബലക്രിയകളി
ലും തു - എന്നതു - ട്ടു - റ്റു - എന്നാകും. [ 81 ]

1.) നടു — നട്ടു (നട്തു)
ചുടു — ചുട്ടു
പെടു — പേട്ടു
തൊടു — തൊട്ടു
3.) അറു — അറ്റു (അറ്തു)
പെറു — പെറ്റു.
ഇറു — ഇറ്റു-
തുറു — തുറ്റു.
2.) കേൾ്ക്ക — കേട്ടു (കേൾ്ത്തു)
കൾ്ക്ക, കക്ക കട്ടു
4.) വില്ക്ക — വിറ്റു (വില്ത്തു)
ഏല്ക്ക — ഏറ്റു.
തോല്ക്ക — തോറ്റു.
വല്ക്ക, വക്ക — വറ്റു.
നോൻ (53) - നോല്ക്ക - നോറ്റു.

സൂത്രലംഘിയായ്തു നില്ക്ക - നിന്നു - തന്നെ - എങ്കിലും എഴുന്നു
നില്ക്ക, എഴുന്നീല്ക്ക, എഴുന്നീറ്റു (എഴുനിന്നരുൾ. രാ. ച. എഴുനിന്നവൻ.
ഭാഗ.

217. III. ന്തു affix ഭുതത്തിന്നു മൂന്നാം കുറി - ന്തു - എന്നാകു
ന്നു. അതു വിശേഷാൽ അകൎമ്മകങ്ങൾ്ക്ക കൊള്ളുന്നു (ഉ-ം- സൂത്ര
ലംഘികളായ ഇരുക്ക, ഇരിക്ക-ഇരുന്നു, നിന്നു 216, എഴുന്നു 213 ഈ മൂന്നും
അകൎമ്മകങ്ങൾ).

ന്തു - ഭൂതത്തിന്നു ഇകാരഭൂതത്തോടു കൂടകൂട ഉരുസൽ ഉണ്ടു.
ഇതിൻ്റെ രൂപത്തെയും നാലു സൂത്രങ്ങളെ കൊണ്ടു ചൊല്ലുന്നു.

218. III, 1. ന്തു - ന്തു - ഭേദം വരാതെ ശേഷിച്ചതു രണ്ടു ക്രിയ
കളിൽ അത്രെ.

വേകു വെന്തു 211, 1.
നോകു നൊന്തു 211, 1.
പുകു (പുക്കു) പുകുന്താൻ, ര. ച. പുകന്താൻ (പാട്ടു)
മികു (മിക്കു) മിക്കുന്ത തു ര. ച.

219. III, 2. ന്നു. ന്തു - ന്നു - എന്നായ്വന്നതു (211, 214, 4
ഈ സൂത്രങ്ങളിൽ അടങ്ങാത്ത - അ - പ്രകൃതിയുള്ള ബലക്രിയക
ളിൽ:

നികക്ക നികന്നു (നേണു) ചുമക്ക ചുമന്നു
കിടക്ക കിടന്നു അളക്ക അളന്നു
പരക്ക പരന്നു അമ്പരക്ക അമ്പരന്നു
പിറക്ക പിറന്നു (പിറത്തു. രാ. ച.) വിശക്ക വിശന്നു
[ 82 ] 220. III, 3. ഞ്ചുഞ്ഞു. താലവ്യാന്തമുള്ള അബലകളിൽ - ന്തു -
താലവ്യമായി മാറി - ഞ്ചു, ഞ്ഞു - എന്നാകും.

1.) കരിയു — കരിഞ്ഞു (പണിഞ്ഞു, 213, 1. പണിന്തു - കേ - രാ - തെളിന്തു -
രാ. ച.)

2.) ചീയു — ചീഞ്ഞു (വീയു, വീതു 213)

3.) പറയു — പറഞ്ഞു (നിനെന്തു - രാ. ച.)

4.) പായു — പാഞ്ഞു, മേഞ്ഞു, തോഞ്ഞു (=മുക്കി, ചേൎന്നു) ആരാഞ്ഞു, (ആരാ
യ്‌ന്തു-ശാസ.)

221. III, 4. ൎന്നു ദീൎഘസ്വരത്തോടു താൻ, രണ്ടു ഹ്രസ്വങ്ങ
ളോടു താൻ - രലാദികൾ - ഉള്ള അബലകൾ്ക്കു - ന്തു - ഭൂതം വരുന്നതി
വ്വണ്ണം:

1.) രു - ൎന്തു, ൎന്നു - ചേരു - ചേൎന്നു, തീരു - തീൎന്നു, ചോരു - ചോൎന്നു (എങ്കി
ലും പോരു, പോന്നു) 210. 5, നുകരു, നുകൎന്നു; പടരു, പടൎന്നു.

അണ്ണാന്തു എന്നതു - അണ്ണാന്നു (തമിൾ ചിലർ അണ്ണാൎന്നു എന്നു എഴു
തുന്നു.)

2.) - ന്നു - ലു - ല്‌ന്തു, ൻ്റു, ന്നു ആലു, ആന്നു; ഞാന്നു; ഞേന്നു;
210. 4. അകലു, അകന്നു; ചുഴന്നു.
- ല്ലുന്നു - ന്നു ചെല്ലു, ചെന്നു, കൊന്നു 210. 2.
- ന്നു - ൻ്റു, ന്നു തിന്നു; എന്നു 208, 3.
3.) - ണ്ടു - ളു - ൾ്ന്തു, ണ്ടു ആളു, ആണ്ടു; നീണ്ടു; വീണ്ടു 210. 3.
വറളു, വറണ്ടു; ഇരുണ്ടു.
- ള്ളു - ണ്ടു വിണ്ടു; കൊണ്ടു 210, 1.
- ൺ - ണ്ടു ഉണ്ടു 208, 3. പൂണ്ടു; കണ്ടു 209.
4.) - ണു - ഴു - ഴ്‌ന്തു, ണു ചൂഴു - ചൂഴ്‌ന്തു (രാ. ച.) ചൂണു; വീഴ്‌ന്തു (വീ
ഴുന്നു) വീണു; ആണു; കേണു; നൂണു -
അമിഴു - അമിണ്ണു; കവിണ്ണു; പുകണ്ണു രാ.
ച. (പുകഴ്‌ന്തു - മ. ഭാ.) പുകഴ്ന്നു, മ. ഭാ;
മകിഴ്ന്നവൻ. കൈ. ന. (മകിഴ്‌ന്തു. രാ.
ച.) ഉമിണ്ണു (ഉമിഞ്ഞു ഭാഗ.)

222. IV. The vowel of the root becoming short. ഭൂതത്തിന്നു നാ
ലാമത് ഒരു കുറി ചുരുക്കമേ ഉള്ളു - ധാതു ദീൎഘത്തെ ഹ്രസ്വമാക്കുക
തന്നെ - (വേകു, നോകു - വെന്തു, നൊന്തു - 211, 1. കാൺ, ചാ - കണ്ടു 221, 3.
ചത്തു 211, 1. വാ, താ, - വന്നു - തന്നു 213, 2). [ 83 ] 223. V. കു affix ഭൂതത്തിന്നു അഞ്ചാമത് ഒരു കുറി - തു - എന്ന
തിന്നു പകരം പ്രകൃത്യന്തമായ കകാരത്തെ ഇരട്ടിക്ക തന്നെ-
(പുകു-പുക്കു, പുക്കാർ (പുക്കി) -തകു-മികു-തക്ക, മിക്ക, മിക്കുള്ള. (കെ. രാ.)


III. വിനയെച്ചങ്ങൾ (ക്രിയാന്യൂനം.)

Adverbial Participles.

224. വിനയെച്ചങ്ങൾ മൂന്നുണ്ടു. അതിൽ ഭൂതകാലത്തിന്നു
ള്ളതു മുൻവിനയെച്ചം എന്നും; ഭാവിക്കുള്ളതു പിൻവിനയെച്ചം
എന്നും ആക; വൎത്തമാനത്തോടു ചെരുന്ന നടുവിനയെച്ചം മേ
ലാൽ പറയും (241.)


I. Adverbial Past Participles.

225. a. Malayalam മുൻവിനയെച്ചതിൻ്റെ രൂപം മുഴുവ
ൻ ഭൂതകാലത്തോട് ‍ഒക്കുന്നു, എങ്കിലും ഭൂതകുറിയാകുന്ന - ഇ - ഉ -
എന്ന അന്ത്യ സ്വരങ്ങൾ നന്ന ചുരുങ്ങി പോം; അതു കൊണ്ടു:

1.) യി - എന്നതിന്നു - യ - വരും (പോയ്ചുടും - ആയ്ക്കൊണ്ടു).

2.) അരയുകാരം സ്വരം പരമാകിൽ ലോപിച്ചും പോം (വന്നെ
ടുത്തു-)

3.) സംക്ഷേപങ്ങളും ഉണ്ടു.

1. പിൻ വരുന്ന ക്രിയകളോട് (വാഴിച്ചു കൊള്ളു = ച്ചോളു - വായിച്ചു
കൂടാ = ച്ചൂടാ, തന്നുവെച്ചു = ന്നേച്ചു, കൊണ്ടരിക മ. ഭാ.) 86.

2. മുൻ വരുന്ന നാമങ്ങളോടു (അങ്ങു പട്ടു=ങ്ങോട്ടു, വഴിയെ നോ
ക്കി=വൈയോക്കി, എങ്കൽനിന്നു=എങ്കന്നു) 126.

226. b. Sanscrit മുൻവിനയെച്ചത്തിന്നു സംസ്കൃതത്തിൽ
ക്ത്വാന്തം ല്യബന്തം എന്നു പേരുകൾ ആകുന്നു. (ഉ-ം. ഉക്ത്വാ=
വചിച്ചിട്ടു; ത്യക്ത്വാ,=വിട്ടിട്ടു; കൃത്വാ=ചെയ്തിട്ടു; നത്വാ=കുമ്പിട്ടിട്ടു; ആകൎണ്ണ്യ =
കേട്ടിട്ടു; ആഗമ്യ)=വന്നിട്ടു ൟ രൂപം ചില മലയാളക്രിയകൾ്ക്കും വൈ
ദ്യശാസ്ത്രത്തിൽ ദുൎല്ലഭമായി വന്നു കാണുന്നു. (ഇടിത്വാ-പൊടിത്വാ).


II. Adverbial Future Participles.

227. a. Malayalam പിൻവിനയെച്ചം-രണ്ടാം ഭാവിയി
ലെ-വു-പ്പു-എന്നവറ്റോടു- (ആൽ എന്നൎത്ഥമുള്ള) ആൻ ആകുന്ന
പ്രത്യയം ചേൎക്കയാൽ, ഉണ്ടാകുന്നു. [ 84 ] 1.) അബലക്രിയകളിൽ ചിലതിൽ ൨ രൂപം ഉണ്ടു.

ആകുവാൻ, ആവാൻ-പൂകുവാൻ, പൂവാൻ - നല്കുവാൻ - പുല്വാൻ. ശൈ. പു -
വൈകുവാൻ, വൈവാൻ. 2 കേ. രാ — കുറയുവാൻ - വെ. ച. കുറവാൻ. മ. ഭാ - തി
കവാൻ - അറിവാൻ - വീവാൻ, വീയുവാൻ - കവരുവാൻ, കവൎവ്വാൻ - കൊല്ലുവാൻ, കൊ
ല്വാൻ, വെല്വാൻ - പുകഴുവാൻ, പുകഴ്വാൻ. കൃ. ഗാ - കാണുവാൻ, കാണ്മാൻ (കാഴ്മാ
ൻ). ഉണ്മാൻ, തിന്മാൻ - പൂണുവാൻ (പൂണ്മതിന്നു) വീളുവാൻ (മീഴ്‌മാൻ - രാ. ച.)

2.) വകാരം ചിലപ്പോൾ കെട്ടു പോകും.

വരുവാൻ, വരാൻ- ചാടാൻ. പ. ത. വണങ്ങാൻ. കൃ. ച.

3.) ബലക്രിയകളിൽ - 211. ആമതിൽ ചൊല്ലിയവ.

ആക്കുവാൻ, തിക്കുവാൻ, ഇളക്കുവാൻ.

ശേഷമുള്ളവ: മരിപ്പാൻ, (മരിക്കുവാൻ, മരിക്കാൻ). നില്പാൻ (നിപ്പാൻ, നിക്കാ
ൻ). കൾ്പാൻ, കപ്പാൻ (കപ്പതിന്നു. കേ. രാ)

4.) കൂട്ടുവാൻ എന്നതിന്നു കൂട്ടുവാനുള്ളതു കറി എന്ന് അൎത്ഥം ജ
നിക്കയാൽ, നാമരൂപമായും നടക്കും. -(ഉ-ം. കൂട്ടുവാൻ്റെ-പിന്നെ തി
ന്മാനിൽ=വെറ്റിലയിൽ)

228. b. Sanscrit സംസ്കൃതത്തിൽ ഒക്കുന്നതു - തും - അന്തം ത
ന്നെ - ഉ-ം. കൎത്തും=ചെയ്‌വാൻ - യോദ്ധും അടുത്താൻ (ദേ. മ.) ശ്രോതും - വക്തും -
തത്ര വസ്തും ഉണ്ടത്യാഗ്രഹം (അ. രാ.) ഭൊക്തു കാമൻ - മ. ഭാ.

IV. പേരെച്ചങ്ങൾ (ശബ്ദന്യൂനം)

Adjective Participles.

229. 1. Adjective present and past Participles വൎത്തമാന ഭൂത
ങ്ങളാൽ ഉണ്ടാകുന്ന പേരെച്ചങ്ങൾ്ക്ക - അ - എന്ന ചുട്ടെഴുത്ത ത
ന്ന‌െ കുറി ആകുന്നു.

വ: (ആകിന്ന) ആകുന്ന. . ഭൂ- ആയ (ആകിയ, ആകിന) ആയിന, ആന
പോകുന്ന . . . . . പോയ, പോയിന (പോന - രാ. ച.)
മുഴണ്ടുന്ന (മുഴങ്ങുകിന്ന. ര. ച. മുഴങ്ങിയ
കൊടുക്കുന്ന . . . . . കൊടുത്ത
ചെയ്യുന്ന . . . . . . ചെയ്ത
വളരുന്ന. . . . . . വളൎന്ന (വളൎന്തന, ചിവന്തന. രാ ച)
ഏറുന്ന. . . . . . . ഏറിയ (ഏറിന)
പൂകുന്ന . . . . . . പൂകിയ, പുക്ക.
[ 85 ] 230. 2. Adjective future Participles ഭാവിയുടെ പെരെച്ചങ്ങ
ൾ്ക്ക രൂപം അധികവും പ്രയോഗം കുറഞ്ഞും കാണുന്നു.

1.) ഒന്നാം ഭാവിരൂപം തന്നെ മതി.

ആകും - ആം - കൊടുക്കും. (ആകും കാലം - ആമ്പോൾ - പോമ്പോലെ. ഭേ. മ -
കൊടുക്കുന്നേരം)

2.) പാട്ടിൽ അതിനോടു ചുട്ടെഴുത്തും കൂടും.

ചൊൽ പൊങ്ങുമപ്പൂരുഷൻ. മ. ഭാ. വിളങ്ങുമന്നാൾ - വിളങ്ങുബ്രാഹ്മണൻ
(വിധ)

3.) രണ്ടാം ഭാവിരൂപം - ഓളം - ഒരു - ആറു - എന്നു ഇങ്ങനെ
സ്വരാദ്യങ്ങളായ നാമങ്ങൾ്ക്ക മുന്നെവരും.

ആവോളം — ആകുവോളം — ആവോരു വേല

പോവോളം — പോകുവോളം.

വരുവോളം; കാണ്മോളം; കാണ്മാറു - കൃ. ഗാ. എമ്പൊരു രാ. ച.

തികവോളം - തികയോളം; മറവോളം - യോളം,

മരിപ്പോളം; ഇരിപ്പൊരു നദി.

4.) രണ്ടാം ഭാവി രൂപത്തോടു ചുട്ടെഴുത്തു കൂടുന്ന ഒരു പദം ഉ
ണ്ടു - (വേണ്ടുവ) - സംക്ഷേപിച്ചിട്ടു - വേണ്ട - എന്നത്രെ).


3. Personal Nouns.

231. a. Formed of the adjective present and past Participles ലിംഗ
പ്രത്യയങ്ങളാൽ ഉണ്ടാകുന്ന പുരുഷനാമങ്ങൾ ആവിതു.

നടക്കുന്നവൻ, വൾ, തു — വർ, വ

വന്നവൻ, വൾ, തു — വർ, വ (വന്നോ)

(വന്നോൻ, വന്നോൾ — ചത്തോർ)

പെറ്റോർ എന്നല്ലാതെ പണ്ടു പെറ്റാർ, ഉറ്റാർ, നല്ലുറ്റാർ എന്നും
മറ്റും സംക്ഷേപിച്ചു ചൊല്ലും 183. ആയതു എന്നല്ലാതെ ആ
യ്തു — എന്നും നടക്കും.

പിന്നെ നപുംസകത്തിൻ്റെ പണ്ടുള്ള രൂപമാവിതു: കിടന്ത
മ, വാഴ്‌ന്തമ, നടന്തമ മുതലായതു തന്നെ.

232. b. Formed of the adjective future Participle ഭാവിപേരെച്ച
ത്താൽ ഉണ്ടാകുന്ന പുരുഷനാമങ്ങൾ വളരെ നടപ്പല്ല.

1.) വാഴുമവൻ, വാഴ്വവൻ - ഇടുമവൻ, ഇടുവോൻ - ആകുമവൻ, ആമവൾ. മ. ഭാ.

ഉണ്ടാമവർ - കൈ. ന. (=ഉണ്ടാകുന്നവർ). [ 86 ] 2.) താങ്ങുവോർ, താങ്ങോർ-പിണങ്ങുവോർ-ആവോർ. കൃ. ഗാ. ചെയ്‌വോർ-
കൊൾ്വവർ , വാഴ്വവർ-രാ. ച - ചൊല്ലുവോർ, ചൊല്വോർ-കളവോർ-
പൊരുവോർ-പുണൎവ്വോൻ. (കാൺപവർ-ര. ച.) കാണ്മവർ, ഉണ്മോർ, എ
മ്പോൻ രാ. ച. വെടിവവർ.

3.) വാഴുവൻ-അറിവൻ, തരുവൻ-ഈടുവൻ എന്നിങ്ങിനെ പണ്ടുള്ളവ.

4.) ഇരിപ്പവൻ, കേൾ്പോർ, നിനെപ്പവർ, നടപ്പോർ, ഒപ്പവർ.


4. Neuter Nouns.

233. a. Formed of adjective future Participle ഭാവിനപുംസകം
അധികം നടപ്പു.

വരുമതു—തോന്നുമതു-കൊള്ളുമതു

വേണ്ടുവതു—(വേണ്ടതു) ഈടുവതു (വൎദ്ധിച്ചീടതു.)

കളവതു, പറവതു, എന്മതു

എല്പിപ്പതു, കിടപ്പതു, സഹിപ്പതു.

ഇരിപ്പവ (ഇരിപ്പൊ. 237)

വിശേഷിച്ചു ചതുൎത്ഥി പിൻവിനയെച്ചെത്തൊട് ഒക്കുന്ന
അൎത്ഥമുള്ളതാകയാൽ, പാട്ടിൽ വളരെ നടപ്പു.

(പൂവതിന്നു, വീഴ്വതിന്നു, തിന്മതിന്നു, കൊല്ലിപ്പതിന്നു).

234. b. Of adjective present perfect and future participles with
Demonstrative Pronoun ഇ before the affix ത്രികാലനപുംസകത്തിൽ-

ഇ-ചുട്ടെഴുത്തും കൊള്ളാം (ആവിതു-നോവിതു-വൈ. ശ-കൊൾ്വിതു-വ
ന്നിതു-തോന്നീതില്ല-വൈ. ച-അകലിന്നിതു, കരുതീതു, വെല്വിതു രാ. ച.)

235. c. Of adjective present perfect and future Participles with
Demonstra-tive Pronoun ഉ before the affix ത്രികാലനപുംസകത്തിൽ-

ഉ-ചുട്ടെഴുത്തും കൊള്ളാം. (ഉ-ം. അറിയുന്നതു-തീൎന്നതു-അടുപ്പുതു, പോവുതു
രാ. ച. നടന്നുതേ- ചമഞ്ഞുതെ-കണ്ടുതില്ല.)

ഭാവി- തുടങ്ങുവുതു, ആടുവുതു-രാ. ച,

പിന്നെ സംക്ഷെപിച്ചിട്ടു-എന്തു വേണ്ടുതു തഞ്ചുതില്ല (മുകുന്ദ)-വലു
തു, ചെറുതു എന്നപോലെ.

236. ഊ- (ഉവു) ഭാവിനപുംസകത്തിൽ മാത്രം നടപ്പു (നന്നൂതു എ
ന്ന പോലെ) ആവൂതു, വരുവൂതു, പറവൂതു, (തൊഴുവൂതും ചെയ്തു. ദേ. മ. നോവൂതും
ചെയ്യും-വൈ. ശ-തരുവൂതാക-കേ. ഉ).

അതു സംക്ഷെപിച്ചിട്ടു-മിണ്ടൂതും "ചെയ്യാതെ" കൃ. ഗാ. എന്നും,
വിരിച്ചിട്ടു-ആകുവീതും ചെയ്തു- കാച്ചുവീതും ചെയ്ക-എന്നും വരും- ഉപദേശി
പ്പൂതു-പൊറുപ്പൂതിന്നു. കൃ. ഗാ. [ 87 ] 237. d. Of adjective Particilpes with the affixes ഒൻ, ഒന്ന് — ഓ-
വേറൊരുനപുംസകം ആവിതു-ഒൻ, ഒന്ന്-എന്നുള്ളതു-അതു
ചില ക്രിയൾ്ക്ക മാത്രമേ കൊൾ്വു-സ്വരം പരമാകുമ്പോഴേ നടപ്പു-
ആവൊന്നല്ല (=ആവതല്ല)-വേണ്ടുവൊന്ന് -ഉള്ളോന്നല്ല-ഉള്ളൊന്നതു (=ഉള്ളതു) വ
ലിയൊന്നായി- ത. സ. ഉള്ളൊന്നാകിലും ഇല്ലൊനാകിലും (പൈ).

നശിപ്പൊന്നു മ. ഭാ. ഇരിപ്പൊന്നു. ത. സ, തുയർ എന്മൊന്നു. രാ. ച. ഇങ്ങ
നെ ഭാവികൾ.

ഭൂതവൎത്തമാനങ്ങളുടെ ഉദാഹരണങ്ങൾ ആവിതു-ഉളവായൊ
ന്നിതൊക്കയും-ഹ-ന-നിൎമ്മിച്ചൊന്ന് ഉ. രാ-ചെയ്തൊന്ന് -കൃ. ഗാ—ഈടുന്നൊന്ന് -
(കൃ. ഗാ.)

ഇതിന്നു ഒരു ബഹുവചനം പോലെ ആകുന്നിതു:

ഇരിപ്പോ ചിലവ. വ്യ-പ്ര. ഇരുന്നോ ചിലവ. ത. സ. തക്കോ ചില കൎമ്മം. വില്വ-എ
ളിയോ ചിലപിഴ; എതിരിട്ടൊചിലനക്തഞ്ചരർ. രാ. ച. എന്നുള്ളതു വിചാരി
ച്ചാൽ, ഒന്ന് എന്നതു ദീൎഘസ്വരമുള്ളതു എങ്കിലും സംഖ്യാവാചി
യത്രെആകുന്നു എന്നു സ്പഷ്ടം.


V. വിധിനടുവിനയെച്ചം മുതലായവ.

Imperative. Infinitive. Optative.

238. I. Imperative വിധിയാകുന്നതു നിയോഗ രൂപം
(തമിഴിൽ ഏവൽ); അതു മദ്ധ്യമപുരുഷനത്രെ പറ്റും. അതിൽ ഏക
വചനത്തിന്നു വെറും പ്രകൃതി തന്നെ മതി. 211 ആമതിൽ അ
ടങ്ങിയ ചിലക്രിയകളിൽ മാത്രം-കു-ക്കു-എന്ന് ഇവ ചേരും.

ഉ-ം. പോ-ഇരു. (ഇരി) കൊടു, കേൾ-വാ-താ-പറ-അറി-നില്ലു, നിൽ. (മ.
ഭാ.) കൊൾ, വാങ്ങിക്കൊ-കേ. ഉ. നല്കു -ഇളക്കു-നോക്കു-വെക്കു (വൈ).

239. വിധിബഹുവചനം രണ്ടാം ഭാവിയോടു-നിങ്ങൾ എ
ന്നൎത്ഥമുള്ള-ഇൻ-എന്നതേ ചേൎക്കയാൽ ഉണ്ടാം.

വരുവിൻ (വരീൻ) നോക്കുവിൻ (211)
പോവിൻ, കൊൾ്വിൻ ഇരിപ്പിൻ (ഇരിക്കുവിൻ)
പറവിൻ കേൾ്പിൻ
കാണ്മിൻ നില്പിൻ (നില്ക്കിൻ, നിക്കിൻ 227 -3.)
ചെയ്വിൻ (ചെയ്യുവിൻ)
[ 88 ] 240. സംസ്കൃതവിധികൾ ചിലവ പാട്ടിൽ നടപ്പാകുന്നു.

(ഉ-ം. ജയ-ജയ-രക്ഷ-ഭവ-പ്രസീദ-ശൃണു-കുരു-ദേഹി, പാഹി, ത്രാഹി, ബ്രൂഹി.

ബഹുവചനം-ഭവത-കുരുത-ദത്ത).

II. Infinitive ഭാവരൂപം.

241. a. Original (ancient) Form നടുവിനയെച്ചത്തിൻ്റെ
ആദ്യ രൂപം ഒന്നാം ഭാവിയിൽ നിന്നു ഉളവാകുന്നതു.

ഉം-എന്നതിന്നു പകരം-അ-ചേൎക്കയാൽ തന്നെ

ആക. . . . ആക്ക.

പോക . . . കൊടുക്ക.

നോക . . . നോക്ക.

പറയ . . . വരെക്ക.

തര. . . . ഓൎക്ക (പണ്ടു - ഓരെണം - എന്നും ഉണ്ടു.)

അറിയ . . . ഇഴുക (എന്ന് ഒഴികെ-ഇഴ-കൃ. ഗാ.)

242. b. Modern Form നടുവിനയെച്ചത്തിൻ പുതിയ രൂപം
ആവിത് — സകല ക്രിയയോടും ബലക്രിയകളൊടും- ക- എന്നതു
ചേൎക്കുക.

(കൊള്ള) കൊള്ളുക, കൊൾ്ക കൊടുക്ക, കൊടുക്കുക
(അറിയ) അറിക, അറിയുക
(ചെല്ല) ചെല്ക, ചെല്ലുക
(പുണര) പുണൎക, പുണരുക
(വീഴ) വീഴ്ക, വീഴുക
(തര) തരിക, തരുക ഉണ്ണുക, ഉണ്ക
കഴുകുക, പുല്കുക, പുല്ക തിന്നുക, തിങ്ക

243. III. Optative. ൟ പുതിയ വിനയെച്ചം (വിയങ്കോൾ ആകു
ന്ന) നിമന്ത്രണവും ആയ്നടക്കുന്നു.

ഞാൻ, നാം, നീ, അവൻ, അവർ കൊൾ്ക; ഞങ്ങൾ, നിങ്ങ
ൾ, അവൾ, അവർ, കൊടുക്കുക-അതു നില്ക്ക - നിങ്ങൾ അറിക,
(എന്നറിക 26).

244. IV. Optative and Permissive Imperative. ആദ്യ രൂപത്തോ
ടു-ട്ടെ-എന്നതു ചേൎക്കയാൽ ഉത്തമപ്രഥമപുരഷന്മാൎക്കുള്ള നിമ
ന്ത്രണവും അനുജ്ഞയും ഉണ്ടാകുന്നു. [ 89 ]

ഞാൻ, നാം — പൊകട്ടെ — അവൻ, അവർ വരട്ടെ.
അത് — ഇരിക്കട്ടെ — (അസ്തു-സംസ്കൃ).

(ഇതു-ഒട്ടു-എന്ന ഒരു തമിഴ്‌ക്രിയയാൽ ഉണ്ടായ്ത് എന്നു തോന്നു
ന്നു-പോക ഒട്ടു=പോകട്ടു എന്നിങ്ങിനെ.)


VI. സംഭാവനാദികൾ.

Conditional, Concessive etc.

245. a. 1st Conditional ഒന്നാമത്തെ സംഭാവനാരൂപം
മുൻ വിനയെച്ചത്തോട് (225) — ആൽ — പ്രത്യയം ചേൎക്കയാ
ൽ ഉണ്ടാം.

ആയാൽ (ആയിനാൽ-ആനാൽ)

ചെയ്താൽ-ഊതിയാൽ (ഈടിനാൽ)

പുക്കാൽ . . . കൊടുത്താൽ

മുൻ വിനയെച്ചം താൻ എങ്കിലും, ഏകാരം കൂടീട്ടെങ്കിലും സം
ഭാവനയുടെ അൎത്ഥമുള്ളതു തന്നെ.

246. 1st Concessive ആയ്തിനോടു-ഉം- ചേൎത്താൽ, അനു
വാദകം ആയ്തീൎന്നു.

ആയാലും, ചെയ്താലും, കൊടുത്താലും.

അതും നിമന്ത്രണമായ്വരും (അറിഞ്ഞാലും=അറിക), (Precative)

പിന്നെ മുൻവിനയെച്ചത്തോടു തന്നെ ഉം-എങ്കിലും, ഇട്ടും- എ
ങ്കിലും ചേൎത്താൽ, അനുവാദകമായി.

247. b. 2nd Conditional രണ്ടാമത്തെ സംഭാവന പു
തിയ നടുവിനയെച്ചത്തിൽ (242) അകാരത്തെ തള്ളി-ഇൽ-പ്ര
ത്യയം ചേൎത്താൽ ഉണ്ടാം.

ആകിൽ, നോകിൽ, വരികിൽ, ചൊല്കിൽ. (ചെല്ലുകിൽ) വെക്കിൽ
(വൈക്കിൽ) ഉണ്ണുകിൽ (ഉണ്കിൽ)-കൊടുക്കിൽ.(ഒന്നുകിൽ 136)

2nd Concessive ആയതിനൊടു-ഉം-കൂടിയാൽ, അ
നുവാദകമായി.

ആകിലും, ചെയ്കിലും, ചെല്കിലും, കൊടുക്കിലും.

248. c. Contracted and rare forms of conditional and concessive
ൟ രൂപത്തിന്നു ചില വികാരങ്ങൾ സംഭവിക്കും. [ 90 ] മുമ്പെ സംക്ഷേപത്താൽ തന്നെ:

ഏറിലേ-മ. ഭാ. (ഏറുകിലേ) - ആയീടിൽ, ആയിൽ ര. ച.

കണ്ടീടിലാം-കേ. രാ-തുടങ്ങിൽ-വൈ. ശ.

മടങ്ങിലും (കൃ. ഗാ.)- ചെയ്തീടിലും.

പിന്നെ ഭാവിരൂപത്തോടു ഒത്തുവരും.

വരുവിൽ-ഇരിപ്പുവിൽ (ഇരിപ്പൂൽ-വൈ-ച.)

ആക്കുകിൽ, രക്ഷിക്കുവിൽ-വേ.ച. ചെല്ലൂൽ-പ-ചൊ-നടത്തൂലേ. വൈ. ച.

കൊടുക്കൂലും, പുളിക്കൂലും, ഇരിപ്പൂലും. (ല. പാ. സ.)

തിന്നൂലും-പ. ചൊ-പെടൂലും-കെ. രാ.

249. d. Ancient forms of conditional and concessive പുരാണ
സംഭാവനാരൂപംതമിഴിൽ ശേഷിച്ചിരിക്കുന്നു.

(ആകിൽ) ആയിൽ. (എങ്കിൽ) എനിൻ-ആയിനും-എനിനും

അവ സംക്ഷേപിച്ചും—ആനും, ഏനും-എന്നു വരും

(134)-ആരേനും എന്ന പൊലെ ആരേലും

(എലിലും) എന്നും കേൾ്ക്കുന്നു.

250. e. Accessorial and Intentional വഴി എന്നൎത്ഥമുള്ള-ആറു
പേരെച്ചങ്ങളോടു ചേൎന്നു വരുന്ന ഒരു നടപ്പുണ്ടു.

ഉ-ം-ചെയ്യുന്നവാറു, ചെയ്തവാറു.

അതിനാൽ രണ്ടു രൂപങ്ങൾ ജനിക്കും.

I. Accessorial (Adverb of Time).

1.) ഭൂതപേരെച്ചത്താൽ കാലവാചിയാകുന്നതു ഒന്നു.

ചെയ്തവാറെ — ചെയ്താറെ

ആയവാറെ — ആയാറെ, എന്നാറെ

മരിച്ചവാറെ — മരിച്ചാറെ


II. Intentional (Adverb of Purpose).

2. ഭാവി പേരെച്ചത്താൽ അഭിപ്രായവാചിയാകുന്നതു.

ആകുമാറു, ആമാറു (ആമ്മാറു)

കാണുമാറു, കാണ്മാറു

വരുമാർ (കേ. രാ.) മരിക്കുമാറു, മരിപ്പാറു (230-3) [ 91 ] VII. ക്രിയാനാമങ്ങൾ. Verbal Nouns.

I. Abstract Nouns.

251. a. Modern form of Infinitive ക്രിയാനാമങ്ങളിൽ മുമ്പെ
ചൊല്ലേണ്ടിയതു ഭാവനാമങ്ങൾ തന്നെ.

അതിൽ ഒന്നു നടുവിനയെച്ചത്തിൻ്റെ പുതിയ രൂപം അ
ത്രെ (242).

ചെയ്ക: (തൃ) ചെയ്കയാൽ; (സ) ചെയ്കയിൽ.

252. b. Forms with the Affix രണ്ടാമതു തമിഴ് കൎണ്ണാടങ്ങളി
ലും നടുവിനയെച്ചരൂപമായി നടപ്പപ്പൊരു അൽ-എന്നതു:

കത്തൽ, തുപ്പൽ,

വരൽ, വിടൽ, (ആകൽ-ആൽ), ചെയ്യൽ (ചേൽ), മേൽ. (=മിയ്യൽ)

ബലക്രിയയാലേ. അടുക്കൽ, വിളിക്കൽ, വിതെക്കൽ, കാവൽ.

253. തൽ- വിശേഷാൽ താലവ്യാകാരത്താൽ-ച്ചൽ-എന്നു
പരിണമിച്ചു നടക്കുന്നു.

1.) മീത്തൽ (പൈതൽ-കാഴത്ൽ, കാതൽ)

2.) തികെച്ചൽ (തികയൽ), കുറച്ചൽ (കുറവു)

മുഷിച്ചൽ, ചീച്ചൽ (ചീയൽ), പാച്ചൽ, മേച്ചൽ; കൂച്ചൽ (കൂചൽ)

3.) തൂറ്റൽ (തൂറുക), പാറ്റൽ ചാറ്റൽ

4.) ചുളുക്കൽ (-ങ്ങുക.) പക്കൽ (പകുക) 223 എന്ന പോലെ

254. ത-പ്രത്യേകം രലാദികൾ്ക്കു ഹിതം.

1.) ചീത്ത—കുറെച്ച, കടെച്ച-പച്ച. (177)

2.) ചേൎച്ച, തീൎച്ച (-ർ) ഇടൎച്ച (-റു.)

3.) അഴല്ച, ഉഴല്ച

4.) ഇരുൾ്ച, വറൾ്ച

5.) കാഴ്ച (-ൺ)-വാഴ്ച, വീഴ്ച, പുകഴ്ച.

255. രണ്ടാം ഭാവികണക്കേ ഉള്ള-പ്പു, പു-

1.) പിറപ്പു-മരിപ്പു-ഒപ്പു-വെപ്പു-നില്പു, കെല്പു, നോൻ്പു, (വൻപു)

2.) അറിവു-അളവു, ചാവു, നോവു.

ബലക്രിയകളാലെ-നിനവു-കാവു

256. അം, അവു, ആ-എന്നവ വിശേഷാൽ അബലക്രി
യകളിൽ. [ 92 ] അകലം, പകരം, നീളം, എണ്ണം, കള്ളം. (ആമളം. രാ. ച.)

കളവു, വരവു, ചെലവു, ഉളവു, ഉഴവു-അളവു

രാ, ഇരാ, (ഇരവു) - (തമിഴ് ഉണാ=ഉണവു; ഉളവു, ഉളായിതു. ഭാഗ)

257. a. വി, വ-എന്നവ ബലാബലക്രിയകളുടെ ഭേദം ഒഴി
ച്ചു ഉള്ളവ:

ഉതവി, പിറവി, മറവി, കേൾ്വി (കേളി), വേൾ്വി (വേളി), തോല്വി (തോ
ലിയം, തോല്യം എന്നതിൽ-അം-പ്രത്യയം കൂടെ വന്നതു)

ഉറവ് (ഉറവു)-ഉണൎവ്വ (=ൎവ്വു)-തീൎവ്വ.

258. b. തി-ബലാബലകളിലും ഒരു പോലെ:

മറതി, കെടുതി, പകുതി, വിടുതി, പൊറുതി, വറുതി, വെന്നി. (വെല്ന്തി-
പെൻറി)

259. തു, ത്തു-പ്രകൃതിക്കു തക്ക വികാരങ്ങളോടും കൂടെ:

1.) കൊയ്ത്തു, നെയ്ത്തു — ചൊലുത്തു - എഴുന്നരുളത്തു, പരത്തു

2.) ഊത്തു; ഓത്തു, കരുത്തു (ത് തു)

3.) പൂച്ചു (പൂചൽ)

4.) പൊരുട്ടു (ൾ്ത്തു), ആട്ടു, പാട്ടു, കൂട്ടു (ട്തു)

5.) മാറ്റു (റ്തു)

6.) പോക്കു, നോക്കു, ചാക്കു, 223 (253. 4) എന്ന പോലെ.

260. തം, ത്തം-വികാരങ്ങളോടും കൂടെ.

1.) നടത്തം, പിടിത്തം, അളത്തം

2.) അച്ചം, ( -ഞ്ചു)-വെളിച്ചം വെട്ടം (ൾ്ത്തം)

3.) ആട്ടം, ഓട്ടം, നേട്ടം, കൂട്ടം, വാട്ടം.

4.) ഏറ്റം, കുറ്റം, തോറ്റം

5.) ആക്കം ( - കു)-ഉറക്കം, മുഴക്കം, ചുരുക്കം. ( -ങ്ങു)

261. പ്പം, വം-(177 എന്ന പോലെ)

അടുപ്പം, കുഴപ്പം, ഒപ്പം-ചെല്വം (ചെല്ലം)

262. മ-ഗുണനാമങ്ങളിൽ പോലെ (177)

ഓൎമ്മ (ഓൎച്ച), കൂൎമ്മ (കൂൎച്ച), വളൎമ്മ-തീൎമ്മ, തോല്മ, വെമ്മ, ഉളവാമയെ
ല്ലാം (231)

263. താലവ്യങ്ങളാം-അ, ഇ-എന്നവ.

1.) കൊട (പെണ്കൊട=കൊടുക്ക)-നില-പട-പക-വക-വള-വിത.

2.) പൊടി (ടു) - കളി (കൾ) - കുടി - (കുടു) [ 93 ] 264. c. The short Vowel of the root becoming long ധാതുസ്വ
രത്തിൽ ദീൎഘം (173 എന്ന പോലെ)

പാഴ്, പാടു; തീൻ, ൟടു, നീടു; ഊൺ, ചൂടു; കേടു, ഏറു; പോർ, കോൾ.
ഇങ്ങിനെ പണ്ടുളവായവ.

നാടു (നടു) - കാടു (കടു) - വീടു (വിടു)- കൂടു. (കുടു)-താറു (തറ്റുടുക്ക).

265. d. The crude state of Verb (Base) ക്രിയാപ്രകൃതിയും മതി:

വെട്ടു, തല്ലു-ചൊൽ, പുകൾ (ഴ്) -അടി, പിടി, കടി, ചതി,

266. e. Rare forms ദുൎല്ലഭമായി നടക്കുന്ന ക്രിയാനാമരൂപ
ങ്ങൾ ആവിത്:

1.) അൻ — ഉളൻ (ഉളനാക-മ. ഭാ.) മുഴുവൻ, പുത്തൻ. 177.

2.) അർ — ചുടർ, ഉളരാക-പിണർ-മുകറു ( =മുകം).

3.) ടു, ൾ — ചുമടു (ചുമ)-തകിടു, ചെവിടു, പകടു, മീടു, മുകൾ

4.) മ്പു — കെടുമ്പു, ചിനമ്പു (ചിറു, ചിൻ)-വെടുമ്പു.

267. f. Forms resembling Compounds സമാസം പോലെ ഉള്ള
ക്രിയാനാമങ്ങൾ.

1.) ഇൽ (=ഇടം) വെയിൽ (വേ) - വായിൽ, വാതിൽ-കുടിഞ്ഞിൽ,
തുയിൽ (തുയിർ)
2.) ഉൾ ഇരുൾ (ഇരവു) പൊരുൾ, അരുൾ.
3.) പടി,- പാടു നടവടി (നടപ്പു) തിരിപ്പടി (തിരിപ്പു) തികവടി,
തികവാടു, നിറപടി.
4.) മാനം തേമാനം, ചേരുമാനം, തീരുമാനം, കുറമാനം,
പൊടിമാനം, ചില്വാനം.
5.) തല നടുതല, വിടുതല, മറുതല,
6.) വാരം (അരം) മിച്ചവാരം, മിച്ചാരം-പതവാരം (പതാരം) തങ്ങാ
രം, ഒപ്പരം, നൊമ്പരം, (നൊമ്പലം)
7.) ആയ്ക, ആയ്മ, (189) എന്നവ ഇല്ലായ്കയെ കുറി
ക്കയല്ലാതെ (286) ഉണ്ടാകുന്നതെയും
തരും.
ഉ-ം. വരായ്ക, വരാഴിക=വരവു; കൊള്ളായ്മ-
എന്നതിന്നു വടക്കിൽ കൊള്ളാത്തതു, തെ
ക്കിൽ കൊള്ളാകുന്നതു എന്നിങ്ങിനെ ര
ണ്ടു പ്രയോഗം ഉണ്ടു.
[ 94 ] 268. g. Sanscrit forms സംസ്കൃതത്തിൽ-തി-അനം-ൟ കൃദ
ന്തങ്ങൾ തന്നെ അധികം നടപ്പു.

(ഉ-ം. ഗമിക്ക, ഗതി, ആഗമനം-അനുസരിക്ക,
അനുസരണം-വിസ്മരിക്ക, വിസ്മൃതി)

269. II. Personal Nouns ഇനി പുരുഷനാമങ്ങളെ ചൊല്ലുന്നു.
പലതും ഭാവനാമങ്ങളോടു-a. With affix അൻ-പ്രത്യയം (180)
ചേൎക്കയാൽ ഉണ്ടാകും.

1.) മൂപ്പൻ, (255) വെപ്പൻ-കെല്പർ. (തിരിപ്പു) തിരിപ്പൻ. (232)

2.) കരുത്തൻ (258) പാട്ടൻ-വഴിപോക്കൻ, ഓത്തന്മാർ.

3.) കേടൻ (263)

4.) വിളമ്പൻ (264) ഇണങ്ങർ.

പ്രത്യേകം-ഇകാരപ്രകൃതിയാൽ—മടിയൻ, ചതിയൻ, മുടിയൻ, മൂക്കു
പറിയൻ, മൂക്കുപതിയൻ, തലമുറിയൻ (=ശിരശ്ഛേദ്യൻ) കുടിയൻ,
നെല്ക്കൊറിയൻ ഇത്യാദികൾ.

270. മറ്റു ചിലവ ഭാവിപേരെച്ചങ്ങളോടു ഒക്കും (232,3)

വാഴുവൻ, മുക്കവർ (മുക്കോർ) ഓതിക്കോൻ.

271. Affix ഇ-പ്രത്യയം (184) അബലക്രിയകളിൽ വളരെ നടപ്പു.

പോറ്റി-കാണികൾ—താന്തോന്നി, മാറ്റി (മാറ്റിത്വം)-മണ്കുത്തി, മരങ്കയ
റി, ചെമ്പുകൊട്ടി, കഴുവേറി, ഞെരിപ്പൂതി, കോട്ടമുട്ടി, കോടഞ്ചി, നാടോടി,
നായാടി, കള്ളാടി, കൂത്താടി, തിന്നി, ചൂഴി, മാങ്ങനാറി, നൂറ്റിക്കൊല്ലി (രാ.
ച.) വാതങ്കൊല്ലി, ൟരങ്കൊല്ലി, ആളക്കൊല്ലി, മുറികൂട്ടി, ഉച്ചമലരി, കാനന
പൂകികൾ, കുന്നുവാഴികൾ, അമ്പലംവിഴുങ്ങി-കൂലിക്കുകുത്തികൾ, കേ. ഉ - ആ
ളി (188)-ൟരായി.

272. b. Used as adjectives to form Compounds അൻ- ഇ -ൟ
രണ്ടു വക നാമവിശേഷണത്തിന്നും കൊള്ളാം:

(ഉ-ം 1.) നരയൻകിഴങ്ങു — പതിയൻശൎക്കര — ചിരിയൻഓല — പുളിയൻവാ
ഴ. (165 പോലെ)

2.) ഞാലിക്കാതു-കുത്തിക്കാതു- കേ. രാ.

273. c. Sanscrit forms സംസ്കൃതത്തിൽ-തൃ-താ- എന്ന കൃദ
ന്തം അധികം നടക്കുന്നു.

(- കൎത്താ, ഭൎത്താ, വിധാതാ-ദാതാ-സ്രഷ്ടാ-മോക്താ) [ 95 ] VIII. മറവിന (നിഷേധക്രിയ)

Negative Verbs.

274. മുൻപറഞ്ഞ ക്രിയാപദം അല്ലാതെ ക്രിയയുടെ അൎത്ഥ
ത്തെ നിഷേധിക്കുന്ന ഒരു മറവിനയും ഉണ്ടു. അതു സാമാന്യേ
ന നടക്കാത്തത് എങ്കിലും ദ്രമിളഭാഷകൾ്ക്ക എല്ലാം പണ്ട് ഉള്ളതാ
കുന്നു.

I. Negative Future Tense.

275. a. Weak Verb അതിൻ്റെ പ്രധാനരൂപം ഭാവി ആ
കുന്നു. ഇങ്ങനെ-വരൂ, പോരൂ-എന്നവറ്റെ നിഷേധിപ്പാൻ
വരാ, പോരാ-എന്നവ ഉണ്ടു. ൟ ഭാവിഅബലക്രിയകളിൽ അ
ധികം കേൾ്ക്കും.

(ഉ-ം. പഴഞ്ചൊല്ലിൽ-ആകാ, പോകാ, ചാകാ, തൂങ്ങാ, നീങ്ങാ, കാണാ,
കിട്ടാ, തോന്നാ,; പാട്ടിൽ-തൊഴാ, വെൎവ്വിടാ, ദഹിച്ചീടാ-അറിയാ, പറയാ, വരാ,
തരാ) എന്നത് ഒഴികെ, വാരാ, താരാ (കൃ. ഗാ.) എന്നു ദീൎഘം കൂടി വന്ന
വയും, ഇല്ല, അല്ല, വേണ്ട-എന്നിങ്ങിനെ കുറുകി പോയവയും ഉണ്ടു.
(26)-പാട്ടിൽ നടക്കുന്ന രൂപം-ഒരുത്തരും ഇല്ലായിതു—ആയുധം തുടവി
ടായുതില്ല. രാ. ച.

276. b. Strong Verbs ബലക്രിയകളുടെ കുറി പുരാണമറവി
നയിൽ നില്ക്കാത്തതു.

ഉ-ം. പട നില്ലാ-മ. ഭാ; കേളാ-കേ. രാ; പൂവാ, ഒവ്വാ-(കൃ. ഗാ). കൊടാ-പിരി
ഞ്ഞാൽ പൊറാ (അ. രാ.)-നരയാ, ഇളയാ, ഫലിയാ (വൈ. ശ.)-കോപിയാ, (കേ. രാ).

ഇരാ, ഇരിയാ, ൟ രണ്ടും ഒക്കും (കേ. രാ.)

ഇപ്പൊഴത്തെ വാക്കിൽ-ക്ക-തന്നെവേണ്ടതു - കൊടുക്കാതെ. നള.
പഴഞ്ചൊല്ലിൽ ഇരിക്കാ, കക്കാ, ഇടിക്കാ, അടിക്കാ, എന്നിവ്വണ്ണം- നടക്കാ
എന്നതല്ലാതെ നടവാ എന്ന തമിഴ്‌രൂപം പാട്ടിലും ഇല്ല-നടായ്കയാൽ
മ. ഭാ. കടാതെ (കടക്കാതെ) -മറായ്ക-(മറക്കായ്ക) മറവാതെ. മ. ഭാ. എന്നിങ്ങി
നെ പ്രകൃതിയിലേ അകാരത്തിന്നു (219) ലോപം വരുന്നതേഉള്ളു.

277. c. The personal Affixes മറഭാവിയുടെ പുരുഷന്മാരെ ചൊ
ല്ലുന്നു. [ 96 ]
ഏ. പ്ര. പറയാൻ
അഴിയാൻ
മ. കേളായല്ലോ ഉ. കൊള്ളേൻ എന്നുമേ
നല്കൻ (കൃ. ഗാ)
ഒഴീയേൻ, ഒഴിഞ്ഞി
രിയേൻ (ര. ച)
ഉള്ളാൾ, ഉറങ്ങാൾ
കുടിയാൾ (വൈ)
ബ. ,, അറിയാർ, വിടാർ,
നില്ലാർ, (കൃ. ഗാ.)

II. Negative Present Tense.

278. ഈ മൂലരൂപത്തിൽ ത്രികാലങ്ങൾ ഉളവായ പ്രകാരം
ശേഷം ദ്രമിളഭാഷകളിൽ കാണ്മാൻ ഇല്ല. വൎത്തമാനം ആവി
തു: ഇന്നു-ആയതു കൂടിയ മറഭാവി; അതു ദുൎല്ലഭമായി-ഉന്നു-എ
ന്നാകും.

അബ-കൂടായിന്നു (ഭാഗ.) പറ്റായിന്നു, ചെയ്യായിന്നു-അരുതായിന്നു (മാ.ഭാ)

താരായിന്നു (കൃ. ഗാ.)അറിയായിന്നു (ര. ച.) പോകായിന്നു (പ. ക.)

ബല-സ്പൎശിയായുന്നു ത(. സ.) പൂജിയായുന്നു. (ദേ. മാ.)-വധിക്കായിന്നു-
(വ്യ-മാ).

III. Rare Negative Future Tense.

279. മൂലരൂപം പോരാ എന്നു വെച്ചു വേറെ ഭാവിരൂപ
ങ്ങളെയും ചിലർ നിൎമ്മിച്ചിരിക്കുന്നു-(ഉ-ം-കൂടായുമ്പോൾ-ത. സ-ഏതും
കളയായ്വൂ. ത. സ)

IV. Negative Past Tense.

280. വൎത്തമാനത്തിൽ യകാരം ചേൎന്നു വരികയാൽ ആരാ
യുന്നു, ആരാഞ്ഞു-എന്നതിന്നു ഒത്ത വണ്ണം ഭൂതം ജനിക്കും-വ
ൎത്തമാനഭാവികളെക്കാൾ ഇത് അധികം കേൾ്ക്കുന്നു

അബ. a. Weak verbs വരാഞ്ഞു, വാരാഞ്ഞു. (കൃ. ഗാ.) ഉണ്ണാഞ്ഞു, പറയാ
ഞ്ഞു, അന്യായപ്പെടാഞ്ഞു (കേ. ഉ.)
ബല. b. Strong verbs കൊടാഞ്ഞു (ഉ.രാ.) പൊറാഞ്ഞു (മ. ഭാ.) കേളാ
ഞ്ഞു, സഹിയാഞ്ഞു (കോ. ഉ.) നടക്കാഞ്ഞു-(കേ. രാ.)
c. Personal affixes ഭൂതത്തിൻ്റെ പുരുഷന്മാർ ആവിതു.
പ്ര. ഏ. കൊടാഞ്ഞാൻ
പറയാഞ്ഞാൾ (കൃ. ഗാ).
ബ. കൊടാഞ്ഞാർ (കൃ. ഗാ.)
കൊള്ളാഞ്ഞാൽ (മ. ഭാ.)
വാരാഞ്ഞാർ (കൃ. ഗാ.)
[ 97 ] 281. d. Different Forms ഭൂതത്താൽ ഉത്ഭവിച്ച രൂപങ്ങൾ
ആവിത്.

1.) Adverbial past Participle മുൻവിനയെച്ചം: വശാഞ്ഞു ഇത്യാദി

2.) Adjective past Participle ഭൂതപേരെച്ചം: നല്കാഞ്ഞമൂലം. ഉ.രാ.

അതിൻ പുരുഷനാമങ്ങൾ-തൊഴാഞ്ഞതും (പ. ത.) കൊടാഞ്ഞതിൻ്റെ
ശേഷം (കെ. രാ.) സഹിയാഞ്ഞവർ. (മ. ഭാ.)

3.) First Conditional ഒന്നാം സംഭാവന: വരാഞ്ഞാൽ (തെറ്റായി
ട്ടുള്ളതു ഒന്നു തരികാഞ്ഞാൽ കേ. ഉ.)-കൊടാഞ്ഞാൽ (ഉ. രാ.) കല്പിയാഞ്ഞാ
ൽ (വ്യ. മ.)-പരിചയിക്കാഞ്ഞാൽ (കേ. രാ.) ഇരിക്കാഞ്ഞാൽ.

4.) First Concessive ഒന്നാം അനുവാദകം- വരാഞ്ഞാലും, കേളാ
ഞ്ഞാലും (മ. ഭാ.)

282. V. Old adjective future Participle ഭാവിയുടെ പഴയ
പെരെച്ചം മൂലരൂപത്തൊടു ഒക്കും.

(ഉ-ം-ആടാചാക്യാർ-നേടാപ്പൊൻ, കണ്ണെത്താക്കുലം-പ. ചൊ. കൊല്ലാക്കുല.
(മ-ഭാ.) കണ്ണില്ലാജനം (വൈ. ച.) പറ്റാവിശേഷം. (പൈ) എണ്ണപോ
രാവിളക്കു (കേ. രാ.) ഉപ്പില്ലാച്ചോറു, അറിയാവണ്ണം, മൂവാമതി. (രാ. ച.)

അതിനാൽ ജനിപ്പതു— :

1.) Rare Personal Nouns ദുൎല്ലഭമായ പുരുഷനാമം.

മാറ്റാൻ (മാറ്റലൻ-മാറ്റിക്കൂടാത്തവൻ) ഒന്നലാർ, ഒന്നാർ, പൊല്ലാർ, മരുവാ
ർ. രാ. ച. (മരുവാതവർ, മരുവലർ).

2.) Neuter Nouns ഒരു നപുംസകം-അൎത്ഥം മുറ്റുവിന പോലെ.

വരാതു, അടങ്ങാതു, വിടാതു (പ. ചോ.) ഇല്ലാതു.

ഇതിന്നു-ത്തു-എന്ന് ഒരു. പുതിയ നടപ്പുണ്ടു (ആൎക്കില്ലാത്തു-അ.
രാ. അല്ലാത്തു (തത്വ) തട്ടത്തൂ (ത. സ.)

നപുംസക ബഹുവചനമാവിതു പൊല്ലാ പേചുക. രാ. ച.

3.) Common adverbial Participles മുൻവിനയെച്ചത്തെക്കാളും
(280. 1.) അധികം സാധാരണമായ ഒരു വിനയെച്ചം-
കാലാൎത്ഥം അറ്റു പോയ ക്രിയാവിശേഷണം തന്നെ.

ഇല്ലാതാക്കുക-വരാതിരിക്ക-അല്ലാതുള്ള (വ്യ. മാ) ഇളകാത് ഉറെക്ക (അ. രാ.)

283. Common adverbial Participle with the particle ഏ ഈ
ചൊന്ന സാധാരണ വിനയെച്ചത്തിന്നു-ഏ-അവ്യയം കൂടിവ
ന്ന രൂപം സകല മറവിനരൂപങ്ങളിലും നാടോടിയതു.

അബ. വരാതെ-ഉഴാതെ.(കേ. രാ) ചെയ്യാതെ. (ചെയ്യാതെകണ്ടു-ചെയ്യാണ്ടു)[ 98 ]
തീണ്ടാതിരിക്ക, തീണ്ടാരിക്ക-വൈകാതെ എന്നല്ലാതെ വൈകിയാതെ
എന്നും ഉണ്ടു. (ഭ. മ.)
ബല. ഓരാതെ, നില്ലാതെ-തോലാതെ (ചാണ) എടാതെ (കേ. ഉ.) ഇരാതെ.
(കേ. ര) ഇരിയാതെ. (മ. ഭാ )-ഗ്രഹിയാതെ-മറയാതെ-കടാതെ-(അ
രാ.)-ഇപ്പോഴോ—ഓൎക്കാതെ, നില്ക്കാതെ, എടുക്കാതെ മുതലായവ.

284. VI. New Adjective future Participle ഭാവിയുടെ രണ്ടാം
പേരെച്ചം ആവിത.

വരാത-കൊടാത-എന്നല്ലാതെ വരാത്ത (വരാതെഉള്ള) കൊടുക്കാത്ത ഈ പുതി
യവ തന്നെ.

Personal Nouns അവറ്റിൻ പുരുഷനാമങ്ങൾ ആവിത് —:

ചെയ്തീടാതോർ (വൈ. ച.) അടാതോർ (രാ. ച) വരാതതു, നശിയാതതു (കൈ. ന.)
നില്ലാതൊർ (കൃ. ഗാ.)-ഇരിയാതവർ-ഉണ്ടാകാതവർ (ഉണ്ടാതവർ-വൈ. ശ.)

ഇപ്പോഴോ: ഉടാത്തവൻ ഉടുക്കാത്തവൻ, നില്ക്കാത്തവർ, ഇരിക്കാത്തവർ.

285. VII. Infinitive നടുവിനയെച്ചംആയതു.

വരായ്ക-പറ്റായ്ക -കൊടുക്കായ്ക-(കൊടായ്ക) പൊറായ്ക-തോലായ്ക എന്നല്ലാതെ
തോലിയായ്ക (ഉ. രാ.) ഒവ്വായ്ക (രാ. ച.)

അതിനാൽ ജനിപ്പതു:—

1. Imperative and Precative വിധി നിമന്ത്രണങ്ങളും.

കോഴപ്പെടായ്ക, ചാകായ്ക, ചൊല്ലായ്ക-മരിയായ്ക.(ഉ. രാ.) ഓരായ്ക, പേടിയായ്ക.
(കൃ. ഗാ.) മറായ്ക (മറക്കല്ലേ) സന്തതി ഉണ്ടാകായ്ക. (മാ. ഭാ.) ഉരിയാടാഴിക
(വൈ. ശ.)

2. Second Conditional രണ്ടാം സംഭാവന.

വരായ്കിൽ, കൊളുത്തായ്കിൽ, (വൈ. ശ.) കുടിയായ്കിൽ, ശമിയാഴികിൽ, ഇ
ണങ്ങായികിൽ. രാ, ച.

പഴയ രൂപമാവിതു (248 പോലെ) സമ്മതിയാകിൽ, കേളാവാവിൽ(പൈ).

3. Second Concessive രണ്ടാം അനുവാദകം —

വരായ്കിലും-ഉറെയായ്കിലും. (അ. രാ)=ഉറെക്കായ്കിലും.

286. VIII. Forms derived from the 2nd future രണ്ടാം ഭാവിയിൽ
നിന്നു (278) ഉണ്ടായവ: —

1. Imperative Plural വിധി ബഹുവചനം.

വരായ്വിൻ-പോകായ്വിൻ-ഭയപ്പെടായ്വിൻ- മ. ഭാ. (പേടായുവിൻ. കൃ. ഗാ.)-ഓ
ടായ്വിൻ-കുഴിച്ചിടായ്വിൻ (കേ. ഉ.) നിനയായ്വിൻ, നില്ലായ്വിൻ, ഖേദിയായ്വിൻ. കൃ. ഗാ.

2. Adverbial future Participle പിൻവിനയെച്ചം. [ 99 ] വരായ്വാൻ, വരുത്തായ്വാൻ പറ്റായ്വാൻ. മ. ഭാ. വീഴായ്വാൻ. (വീഴായുവാൻ. കൃ.
ഗാ. (അറിയായ്വാൻ.

3.) Adjective future Participle (Dative) ഭാവിയുടെ പേരെച്ച
ചതുൎത്ഥി.

വരായ്വതിന്നു (=വരായ്വാൻ) ചാകായ്വതിന്നു-അടായ്വതിന്നു. മ. ഭാ. (=അടുക്കാ
യ്വാൻ) കൊടായ്വതിനു-രാ. ച.

ഇത പാട്ടിൽ പിൻവിനയെച്ചമായുള്ളതു.

287. Abstract Nouns ഇനി ഭാവനാമങ്ങൾ:—

1.) വരായ്ക, (തൃ) ചെയ്യായ്കയാൽ, മരിയായ്ക കൊണ്ടു (ചാണ)

2.) ആകായ്മ (266. 7. കായ്ക്കായ്മ.)

3.) ഇല്ലായ്ത്തം (259).

288. IX. Sanscrit forms സംസ്കൃതത്തിൽ മറവിന ഇല്ല-പറഞ്ഞ
തും അവിചാൎയ്യ പുറപ്പെട്ടു (കേ. ര.) എന്നിങ്ങനെ ചൊല്ലിയതു വിചാരിയാ
തെ എന്ന രൂപത്തൊടു ഒക്കും താനും.

IX. ക്രിയോല്പാദനം.

Formation of Verbs.

289. 1. Malayalam Verbs ക്രിയാ പ്രകൃതികളായി നടക്കുന്ന
ധാതുക്കൾ എത്രയും ചുരുക്കം തന്നെ. ധാതുക്കൾ്ക്ക വെവ്വേറെ പ്ര
ത്യയങ്ങൾ വന്നതിനാൽ, ഇപ്പോഴത്തെ ക്രിയാനാമങ്ങളും, അവ
റ്റാൽ പുതുക്രിയകളും ഉണ്ടായി (195).

290. a. Frequentatives ങ്ങു-പ്രത്യയത്താൽ നാനാത്വവും പു
നരൎത്ഥവും ജനിക്കുന്നു (ഉ-ം-മിനുങ്ങു, പലവിധത്തിലും പിന്നെ
യും പിന്നെയും മിന്നുക എന്നത്രെ)-ആകയാൽ ഈ ജാതി സമ
ഭിഹാരക്രിയകൾ തന്നെ.

ഞള്ളു, ഞളുങ്ങു-ചൂളു, ചുളുങ്ങു-പാളു, പളുങ്ങു.

അതുപോലെ-എന-ആകുന്ന നടുവിനയെച്ചം (311) ചേ
ൎക്കയാൽ വലിങ്ങന, ചെറുങ്ങന, നെടുങ്ങന, പെരുങ്ങന മുതലായ ക്രിയാവി
ശേഷങ്ങൾ ഉണ്ടാകും.

291. b. Intensives ഭൃശാൎത്ഥം ഉള്ള വൎണ്ണനക്രിയകൾ്ക്ക ഉദാ
ഹരണങ്ങൾ: [ 100 ] കുതികുതിച്ചു മണ്ടുന്നകുതിരകൾ. (കേ. രാ.) മുഖം വെളുവെളുത്തു വരുന്നു. (വൈ.
ശാ)-ചുളുചുളുക്ക-കിറുകിറുക്ക-അംഗം നുറുനുറുങ്ങി വീഴും. മ. ഭാ. മേഘമദ്ധ്യത്തിൽ
മിന്നുമിന്നുന്നതും (കേ. രാ)

292. 1. c. Substantivial Derivatives അനേകം ക്രിയകൾ നാമ
ജങ്ങൾ അത്രെ. അവറ്റെ 5 സൂത്രങ്ങളെ കൊണ്ടു ചൊല്ലുന്നു.

ഇക്കന്തങ്ങൾ പ്രത്യേകം നാമജങ്ങളിൽ കൂടുന്നു. അ
തിന്നു ഉദാഹരണങ്ങൾ ആവിതു — :

1.) ഉ നാമങ്ങളാൽ (114) ഒന്നു, ഒന്നിച്ചു—കുഴമ്പു-മ്പിക്ക,
കെടുമ്പിക്ക, കല്ലിക്ക, ഉപ്പിക്ക, ചെമ്പിച്ചു, മഞ്ഞളിച്ചു, കേ
മിച്ചു, വമ്പിച്ചു.
2.) അം നാമങ്ങളാൽ (115) തേവാരം-രിക്ക, മധുരിക്ക, മതൃക്ക,
ഓക്കാനിക്ക; പാരിച്ച-പുകാരിക്ക, കപലാരിക്ക, കരുവാ
ളിക്ക (ആളം 188)-ചലം-ചലവിക്ക മുതലായ പല
തത്ഭവ ക്രിയകളും (സംസ്കൃതം-ദുഃഖിക്ക, സുഖിക്ക ഇ
ത്യാദി)
3. അൻ നാമങ്ങളാൽ (113) മദ്യപൻ-പിക്ക.
4.) അ നാമങ്ങളാൽ (112) മൂൎച്ച, ൎച്ചിക്ക (കൃ. ഗാ.) ഒരുമിക്ക,
ഓമനിക്ക, ഉപമിക്ക, ഈറ്റിക്ക-ഓൎമ്മിക്ക—
5.) ഇ നാമങ്ങളാൽ (111) തടി-ടിക്ക, ഇരട്ടിക്ക, തൊലിക്ക-
പാതിച്ച വണ്ണം. പിന്നെ അബലകളായ തൊലി
യുക, മൊഴിയുക-കരിയുക, കരിക്ക.
6.) അൽ നാമങ്ങളാൽ (252) പൂതലിക്ക. പൊടുക്കലിക്ക, നിഴലി
ക്ക, വഴുക്കലിക്ക, മറുതലിക്ക-ൟഷലിക്ക, (ഭാഗ.)

293. 2. അക്ക-ക്രിയകളും ചിലതു നാമജങ്ങൾ തന്നെ.

1.) കനം-കനക്ക ഇത്യാദികൾ. (214, 4.) മുഖപ്പു-ബലത്തൊരുമ്പെ
ട്ടു-കേ. രാ.

2.) ചുമ-ചുമക്ക, തുരക്ക, നിരക്ക (219)

294. 3. എക്ക ക്രിയകളും, അതിനോടു ഒത്തുള്ള അബലക
ളും (291, 5-ഇക്ക, ഇയുക-എന്ന പോലെ).

മറ, മറയുക, മറെക്ക-ചുമ, ചുമെക്ക-തള, തളെക്ക-ചുറ, ചുറയുക, ചുറെക്ക-
നില, നിലെക്ക-പുക, പുകയുക, പുകെക്ക.

295. 4. ഉക്ക ൎക്ക ക്രിയകൾ.

കുരു, കുരുക്ക-കുളിർ, കുളിൎക്ക-എതിർ, എതിൎക്ക. [ 101 ] 296. 5. അബലകളായ ചില-ഉ-പ്രകൃതികൾ.

(അല്ലൽ-അല്ലലും ചായലാർ. കൃ. ഗാ. അഴകിയ, നേരിയ, ചെവ്വിന 174.)

297. d. Casual verbs ഹേതുക്രിയകൾ്ക്ക അൎത്ഥമാവിത് - ക്രിയാ
പ്രേരണം, ക്രിയെക്കു സംഗതി വരുത്തുക എന്നത്രെ. അവറ്റി
ൻ രൂപങ്ങളെ 7 സൂത്രങ്ങളെ കൊണ്ടു ചൊല്ലുന്നു.

1. ഒന്നു ധാതുസ്വരം നീട്ടുക തന്നെ.

(ഉ-ം. തങ്ങുക - ആയതിനാൽ തങ്ങുമാറാക്ക എന്നൎത്ഥമുള്ള താങ്ങുക.)

അനേക ധാതുക്കളിൽ ൟ അൎത്ഥപൎയ്യയം സ്പഷ്ടമാകയില്ല.

(മറു - മാറുക, നറു - നാറുക, പുകു - പൂകുക (195. 2.)

298. 2. അബലക്രിയയെ ബലക്രിയ ആക്കുക.

1.) ആകാദികൾ-ഇളകാദികളും 200.

ആക്കു, പോക്കു, ഉരുക്കു; ഇളക്കു (ഇ - ഭൂതം)

2.) തിങ്ങാദികൾ 211 -തിക്കു - അടങ്ങു, അടക്കു ( -ഇഭൂതം)

3.) പകു, കെടു, തൊടു - പകുക്ക, കെടുക്ക, തൊടുക്ക (തു - ഭൂതം.)

4.) വളർ, തീർ, വീഴ്, വളൎക്ക, തീൎക്ക, വീഴ്ക്ക, (വീഴ്ത്തുള്ള കൂറ - കൃ. ഗാ)

കമിഴ്ക്ക, കമിച്ചു (വൈ. ശ.)

5.) നന, അണ, നനെക്ക, അണെക്ക (ചു - ഭൂതം)

299. 3. ത്തു-എന്നതിനെ ബലാബലക്രിയകളോടു ചേൎക്ക.

1.) തികക്കാദികൾ (219)-നികത്തു, കിടത്തു; ഇരുക്ക, നില്ക്ക-
ഇരുത്തു, നിറുത്തു, (നില്പിക്ക).

2.) രഴാദി അബലകൾ.

വരു, വളരു - വരുത്തു, വളൎത്തു.

വീഴു, താഴു, കമിഴ് -വീഴ്ത്തു, താഴ്ത്തു, കമിഴ്ത്തു.

3.) ഹ്രസ്വപദാംഗമുള്ള ചില ധാതുക്കൾ.

പെടു — (പെടുക്ക) പെടുത്തു.

ചെൽ — ചെലുത്തു (ചെല്ലിക്ക).

കൊൾ — കൊളുത്തു (കൊള്ളിക്ക)

തുറു — തുറുത്തു.

4.) വാടു, കൂടു — വാട്ടു, കൂട്ടു (ട്ത്തു)

കാണു, ഉൺ — കാട്ടു, ഊട്ടു.

വീളു, ഉരുളു — വീട്ടു, ഉരുട്ടു. [ 102 ] 5.) ആറു, ഏറു — ആറ്റു, ഏറ്റു. (റ്ത്തു)

തിൻ, (തീൻ) — തീറ്റു.

ഞേലു, അകൽ — ഞേറ്റു, അകറ്റു.

6.) കായു, — കാച്ചു-(കായ്ത്തു).

300. 4. പ്പു-വു. എന്ന ക്രിയാനാമങ്ങളാൽ ഇക്കന്തനാമജ
ങ്ങൾ ഉണ്ടാക്ക.

1.) (കൾ്ക്ക). കക്ക, ഒക്ക, പൂക്ക-കപ്പിക്ക, ഒപ്പിക്ക, പൂപ്പിക്ക.

ഇങ്ങിനെ ബലക്രിയകളിൽ നിന്നത്രെ.

2.) അറി — അറിവിക്ക, അറിയിക്ക.

ഇടു, ചെയി — ഇടുവിക്ക, ഇടീക്ക, ചെയ്യിക്ക.

പെറു, തരു — പെറുവിക്ക, തരുവിക്ക.

3.) ശേഷം അബലക്രിയകൾക്ക-ഇക്ക-തന്നെ മതി.

കാൺ, — കാണിക്ക, ചൊല്ലിക്ക, വാഴിക്ക.

301. 5. ചില ധാതുക്കൾ്ക്കും രണ്ടു മൂന്നു തരമായിട്ടു ഹേതുക്രി
യകൾ ഉണ്ടാകും-ഉ-ം.

കാൺ — കാണിക്ക, കാട്ടുക, കാട്ടിക്ക

നടക്ക — നടത്തുക, നടത്തിക്ക, നടപ്പിക്ക

വരിക — വരുത്തുക , വരുവിക്ക, വരുത്തിക്ക

അടങ്ങു — അടക്കിയും അടക്കിപ്പിച്ചും (=അടക്കിച്ചും)-കേ. ഉ.

സത്യം ചെയ്യിപ്പിച്ചാൻ-മ. ഭാ. (=ചെയ്യിച്ചു); രാജാവിനെ കൊല്ലിപ്പി
ച്ചു (ചാണ); പട്ടം കെട്ടിപ്പിക്ക.

302. 6. വാഴിക്ക-എന്നു പറയേണ്ടിയ ദിക്കിൽ-അരിയിട്ടു വാഴു
ന്നീത്തിടുക-എന്നിങ്ങിനെ (കേ. ഉ.) ക്രമം തെറ്റിയ ചില രൂപങ്ങളും
കാണ്മാനുണ്ടു.

303. 7. പല ഹേതുക്രിയകൾ്ക്കും അൎത്ഥം അകൎമ്മകം അത്രെ.

ഉം-നുരു മ്പിച്ചു പോക. (നള); മിന്നിച്ചു പോയി; പൊട്ടിച്ചു വന്നു; വൈകിച്ചു
പോയി-ഞെട്ടിച്ചു (കൃ. ഗാ.)-അലറിച്ചിരിക്ക. (ഭാഗ.) ഞാലിച്ച മുല (കേ.രാ.)-കൊ
ഞ്ഞിപ്പറക, കൊഞ്ഞിച്ചുപറക മുതലായവ.

ഇവ സമഭിഹാരവൎണ്ണനക്രിയകളുടെ ഒരു ഭേദം അത്രെ
(289-290)

304. II. Sanscrit Verbs സംസ്കൃതക്രിയാരൂപം മലയായ്മയി [ 103 ] ൽ നന്നെ ദുൎല്ലഭമായി നടക്കുന്നു. വൎത്തമാനം (204) -ത്വ-യ-വി
നയെച്ചങ്ങൾ (226. 287)-തും (228)-വിധി (240-244)-മുതലായതു മുന്നം
സൂചിപ്പിച്ചിരിക്കുന്നു. ഇനി പേരെച്ചങ്ങളൊട് ഒത്തു വരുന്ന
ചില കൃദന്തങ്ങളെ ചൊല്ലുന്നു.


a. Sanscrit adjective Participles.

305. 1.) അൽ വസൻ (പു) വസന്തി, വസതി. (സ്ത്രീ) വ
സൽ (ന)=വസിച്ചിയങ്ങുന്ന. മിളൽ-കുണ്ഡ
ലം (കൃ. ഗാ.)-ഭവിഷ്യത്ത്, ഭവിഷ്യൽ (ന)=
ഭവിപ്പാനുള്ളത്.
2.) മാന-ആന കുൎവ്വാണൻ (പു)=കുൎവ്വൻ=ചെയ്തീയങ്ങുന്ന-
ശ്രൂയമാണൻ=കേൾ്ക്കപ്പെടുന്നവൻ.
3.) ത പതിതം = വീണതു - കൃതം = ചെയ്യ
പ്പെട്ടതു-ശ്രുതം, സ്ഥിതം, ഉക്തം, ജാതം,
സിദ്ധം, ബദ്ധം, പൃഷ്ടം, സൃഷ്ടം.
ൟ വക പലവും കൎമ്മത്തിൽ അല്ല ഭാവത്തി
ൽ അത്രെകൊള്ളിക്കാം-ഉ-ം. അഹങ്കൃതരായി
ഭീതരായ്നിന്നു-നിൎഭീതരായി-ലുബ്ധൻ-സുഖിത
യായി.
4.) ന ഭിന്നം=ഭേദിക്കപ്പെട്ടതു ഛിന്നം, ഖിന്ന
ൻ, ഛന്നൻ, -ഭഗ്നം-പൂൎണ്ണം=പൂരിതം വി
സ്തീൎണ്ണം, വിഷണ്ണൻ.
5.) തവൽ ഉക്തവാൻ = വചിച്ചിട്ടുള്ളവൻ കൃത
വാൻ.
6.) തവ്യ-അനീയ-യ കൎത്തവ്യം, കൃത്യം; കാൎയ്യം=(ചെയ്യപ്പെടു
വാൻ യോഗ്യം)-വക്തവ്യം, വചനീയം,
അവാച്യം - ഗ്രാഹ്യം, ത്യാജ്യം - അവജ്ഞേയ
ൻ-നിന്ദ്യൻ, വന്ദ്യൻ, അവദ്ധ്യൻ.

306. b. Derivatives from Sanscrit Nouns ശേഷം സംസ്കൃത
ക്രിയകൾ മലയായ്മയിൽ പൂകുന്നതു നാമജങ്ങൾ ആയിട്ട
ത്രെ—വിലസുക (വിലസനം)-കവളുക (കബളം)-കെന്തുക (ഗന്ധം) ക
നക്ക (ഘനം)-ഉഷെക്ക (ഉഷഃ)-ഇങ്ങിനെ അല്പം ചിലത് ഒഴിച്ചു
ള്ള സംസ്കൃതനാമജങ്ങൾ എല്ലാം ഇക്കന്തങ്ങൾ അത്രെ (291). [ 104 ] 307. അവ ഉണ്ടാകുന്ന വഴിയാവതു.

1.) അം. നാമങ്ങളാൽ - സന്തോഷം, -ഷിക്ക, -ഷിപ്പിക്ക,
-ക്രോധം, ക്രോധിക്ക, - ശേൗചം, ശൌചിക്ക-താമ
സം, -സിക്ക, -സിപ്പിക്ക-സംഭവം,- വിക്ക - അഹംഭാ
വിക്ക (ഭാഗ)-സ്ത്രോത്രം, സ്തോത്രിക്ക.
ചിലതിൽ ധാതു സ്വരത്തിന്നു വന്ന വൃദ്ധി
ലോപിച്ചും പോകും: ഉദയം, ഉദിക്ക - ആശ്രയിക്ക,
ആശ്രിച്ചു-ഉപനയിക്ക, ഉപനിക്ക-രോദിക്ക, രുദിച്ചു. (കേ.
രാ.)
വൎഗ്ഗിക്ക എന്നതല്ലാതെ വൎജ്ജിക്ക എന്നതും
വേറെ അനുഭവത്തോടെ ഉണ്ടു. യോഗിക്ക, യോ
ജിക്ക-ഭോഗിക്ക, ഭുജിക്ക-ആലോചിക്ക, വിലോകിക്ക-ശോ
കിക്ക, ശോചിക്ക-എന്നവ രണ്ടും ഉണ്ടു.
2.) ത കൃദന്തത്താൽ (304, 3) ക്രുദ്ധിക്ക-സമ്മതിക്ക, (സ
മ്മതം, സമ്മതി.)
3.) ഇ-തി നാമങ്ങളാൽ (267)-സന്ധി, വിധി-സന്ധിക്ക,
വിധിക്ക; കൃതിക്ക, സ്തുതിക്ക, സൃഷ്ടിക്ക. (സൃജിക്ക. ഭാഗ) പ്ര
വൃത്തിക്ക, നിവൃത്തിക്ക (നിവൎത്തിക്ക)-സിദ്ധിക്ക (സാധി
ക്ക), പുഷ്ടിക്ക.
4.) അനം നാമങ്ങളാൽ-വൎദ്ധനം, വൎദ്ധിക്ക-പരിഹസനം,
പരിഹസിക്ക-വിശ്വസനം, വിശ്വസിക്ക - അനുരഞ്ജ
ന, അനുര‍ഞ്ജിപ്പിക്ക - സംഭാവനം, സംഭാവിക്ക-സ
മൎപ്പണം, സമൎപ്പിക്ക-വിലപനം, വിലപിക്ക.
എങ്കിലും വിലാപം എന്നതിനാൽ വിലാപിക്ക, പ്രലാ
പിക്ക-സഞ്ചരിക്ക, വിചാരിക്ക-അനുസരിക്ക, സംസാരി
ക്ക-അനുവദിക്ക,വാദിക്ക-എന്നിങ്ങിനെ രണ്ടും ന
ടപ്പു.
5.) (തൃ) താ എന്ന കൎത്തൃനാമത്താൽ (272)-മോഷ്ടാ-മോ
ഷ്ടിക്ക, (മോഷിക്ക).
6.) സൂത്രലംഘിയായതു: മോഷണം, മോഷണിച്ചീടു
ക. കൃ. ഗാ-വചനിക്ക. പൈ- അതു പോലെ പ്ര
മാണം, പ്രമാണിക്ക (എങ്കിലും നിൎമ്മാണം, നിൎമ്മി [ 105 ]
ക്ക, അനുമിക്ക, ഉപമിക്ക). വൈഷമ്യം, വൈഷമിക്ക;
ധാവതി ചെയ്ക, ധാവതിപ്പിക്ക. ഭാഗ.
7.) സമാസക്രിയകൾ: അലങ്കരിക്ക, സല്ക്കരിക്ക, തിര
സ്കരിക്ക, നമസ്കരിക്ക, ശുദ്ധീകരിക്ക, എന്നതു
പോലെ-ശുദ്ധമാക്ക, ശുദ്ധിവരുത്തുക, ദാനംചെയ്ക-മു
തലായ മലയാളസമാസങ്ങൾ ഉണ്ടു.

308. c. Their Transitive and Intransitive Bearing ൟ സംസ്കൃ
തനാമങ്ങൾ പലതിന്നും അകൎമ്മകസകൎമ്മതാല്പര്യങ്ങൾ രണ്ടും
ഉണ്ടു. (ഉ-ം. എനിക്ക് ലഭിച്ചു-ഭൎത്താവിനെ ലഭിക്കും ദേ. മാ—ബ്രാഹ്മണരെദഹി
ക്ക. മ-ഭാ. (=ദഹിപ്പിക്ക) -തമ്മിൽ യോഗിച്ചു; അവനെ യോഗിച്ചു- ജനത്തിന്നു നാ
ശം അനുഭവിക്ക; ജനം നാശത്തെ അനുഭവിക്ക).


x. ഊനക്രിയകൾ

Defective Verbs.

309. a. Definition ധാതുക്കൾ മിക്കവാറും പൂൎണ്ണക്രിയകൾ ആ
യ്നടക്കുന്നില്ല. കാലദോഷം നിമിത്തം മൂലക്രിയകൾ തേഞ്ഞുമാ
ഞ്ഞു, നാമജങ്ങൾ മുതലായവ അതിക്രമിച്ചു വന്നു. ചിലതിൽ മു
റ്റുവിന മാത്രം നടപ്പല്ലാത്തതു; എച്ചങ്ങൾ നടക്കും.

ഉ-ം. ഉറു-ധാതുവിൽ‍ ശെഷിച്ചതു മുൻവിനയെച്ചം-ഉറ്റു-
പേരെച്ചം-ഉറ്റ-ഉറ്റവർ-ഉറ്റാർ. (അറിവുറും അരചൻ. രാ. ച.) ഭാവ
നാമം-ഉറുതി എന്നിവ.

ഇറു, ഇറ്റിറ്റു മുൻവിനയെച്ചം.

തറു, തറ്റു, താറു.

പകു, പകുതി, പകുക്ക.

നടുവിനയെച്ചം മെല്ല, മെല്ലേ-മെല്ലിച്ച.

ഇങ്ങിനെ ഉള്ളവ ഊനക്രിയകൾ അത്രെ.

310. ഉൗനക്രിയകളുടെ ഒരു ജാതി ആകുന്നതു ചില വൎണ്ണ
നക്രിയകൾ തന്നെ. (290)-ധാതു ആവൎത്തിച്ചുള്ള നടുവിനയെച്ചം
തന്നെ.

വെളുവെള - കറുകറേ-തുറുതുറേ — തെരുതെര-വെതുവെത-കിലുകില-തെളുതെള
തെളി കടഞ്ഞു മ. ഭാ. പൊടുപൊട കരക-പരുപര കുത്തുന്ന രോമങ്ങൾ-കേ. രാ.

311. b. The Inflections of 10 Defective Verbs ഇനി ഓരോരൊ [ 106 ] പ്രയോഗം നിമിത്തം വാചകകാണ്ഡത്തിൽ വിവരിച്ചു ചൊല്ലേ
ണ്ടുന്ന ഊനക്രിയകൾ പത്തിൻ്റെ രൂപത്തെ ചുരുക്കി പറ
യുന്നു:

312. 1. "എൻ" ധാതു.

വൎത്തമാനം (ഇല്ല)
ഭാവി എന്നും, എന്മു (എന്മർ കൃ. ഗാ)
ഭൂതം എന്നു (എന്നാൻ, എൻറാൻ, എന്നനൻ രാ. ച. എന്നാർ)
മുൻവിനയെച്ചം എന്നു
പിൻവിനയെച്ചം എന്മാൻ
സംഭാവനകൾ 1.) എന്നാൽ 2.) എങ്കിൽ
അനുവാദകങ്ങൾ 1.) എന്നാലും 2.) എങ്കിലും
നടുവിനയെച്ചം എന—അന—എനവെ—അനെ
പേരെച്ചം (ഭൂ) എന്ന, എന്നുള്ള—എന്നവൻ, —വൾ, —തു
ടി (ഭാ) എന്നും-എന്മതു, എന്നുള്ളതു (എൻപതു) എന്മേടം, എന്മോളം
അപത്ത് എമ്പൊന്നും അണയാതെ രാ. ച.

313. 2. "ഉൾ" ധാതു.

ഭാവി ഉണ്ടു, ഉള്ളു (ഉള്ളൂതു)
പേരെച്ചം ഉള്ള (ഒള്ള)—ഉള്ളവൻ, —വൾ, —തു; ഉള്ളോൻ (237) —
ദുൎല്ലഭം: ഉളൻ പു. ഏ. (മലയജവാസിതമാറുളൻ കൃ. ശാ.)'
പരലോകത്തുളർ, വിണ്ണുള്ളാർ-പു. ബ. ഉള - ന. ബ. (ത.
സ.) തലയുളവറുത്തു (രാ. ച.)
ഭാവനാമം ഉളവു-ഉളർ, ഉളൻ-ഉണ്മ.

314. 3. 4. "ഇൽ" "അൽ" ധാതുക്കൾ.

ഉൾ എന്നതോടു സമമായ ഇൽ, ആകു എന്നതോടു ഒക്കുന്ന
അൽ-ൟ രണ്ടു ധാതുക്കളിൽ മറവിനയെ ശേഷിച്ചുള്ളു.

മൂലരൂപം (ഭാവി) ഇല്ലാ, ഇല്ല-ൟല. (ഇ
ല്ലൈ കൃ. ഗാ.)
അല്ല അല്ലാ. (അല്ലൈ)
ഭാവി ഇല്ലായും അല്ലായും (വ്യാ. പ്ര)
വൎത്ത. ഇല്ലായിന്നു (വ്യ-മാ=നാ
സ്തി))
[ 107 ]
ഭൂതം. ഇല്ലാഞ്ഞു (ഇല്ലയാഞ്ഞു-
രാ. ച.)
അല്ലാഞ്ഞു.
ഭാ. പഴയ പേരെച്ചം. ഇല്ലാ. (ന) ഇല്ലാതു. അല്ലാ. (പു. ബ. അലർ
281. 1)
ഭാ. രണ്ടാം പേരെച്ചം ഇല്ലാത. (ഇല്ലയാത) ഇല്ലാ
ത്ത
അല്ലാതെ, അല്ലാത്ത (283)
ഇല്ലായും, ഇല്ലയായ്‌വിതു
സാധാരണ വിനയെച്ചം. ഇല്ലാതെ (ഇല്ലയാതെ) അല്ലാതെ (282)
മുൻ വിനയെച്ചം ഇല്ലാഞ്ഞു അല്ലാഞ്ഞു.
ക്രിയാനാമം. ഇല്ലായ്ക-യ്മ-യ്ത്തം. അല്ലായ്ക–യ്മ– (286)
സംഭാവന ഇല്ലാഞ്ഞാൽ-യ്കിൽ. അല്ലാഞ്ഞാൽ-യ്കിൽ (അല്ല
യായ്കിൽ മ. ഭ. ആകിലും
അല്ലായിലും രാ. ച.)
പിൻവിനയെച്ചം. ഇല്ലായ്‍വാൻ. അല്ലായ്‍വാൻ.

315. 5. "വേൺ" (വെൾ) ധാതു.

വൎത്തമാനം — (വേണുന്നു) വേണ്ടുന്നു (പാട്ടിൽ)
ഭൂതം — വേണ്ടി. (വേണ്ടീല്ല)
1ാം ഭാവി — വേണും (കേ. രാ) വേണം (ചെയ്യവേണം, ചെയ്യേണം-പോ
കേണം, പൊണം-വേ-ച.)
2ാം ഭാവി — വേണ്ടു (വേണ്ടുവല്ലോ)
വിനയെച്ചം — വേണ്ടി-കഴിക്കേണ്ടുവാൻ
പേരെച്ചം — വേണുന്ന, വേണ്ടുന്ന-വേണ്ടിയ (വേണ്ടിന. രാ. ച) വേണ്ടും,
വേണ്ടുവ, വേണ്ട.
നടുവിനയെച്ചം — വേണ്ട (വേണ്ടപ്പെട്ടവർ, വേണ്ടത്തക്ക)
ക്രിയാനാമം — വേണ്ടുക (ഗുണിക്കേണ്ടുകയാൽ. ത. സ).
സംഭാവന — വേണ്ടുകിൽ (അറിയേണ്ടിൽ. കൈ-ന)
മറവിന — വേണ്ടാ, വേണ്ട. (വേണ്ടല്ലോ)
ഭൂതം — വേണ്ടാഞ്ഞു-വേണ്ടാഞ്ഞാൽ.
പേരെച്ചം — വേണ്ടാതു-വേണ്ടാത്ത
വിനയെച്ചം — വേണ്ടാതെ.
ക്രിയാനാമം — വേണ്ടായ്ക (വേണ്ടാഴിക. വൈ. ശാ)
[ 108 ] 316. 6. "അരു" ധാതു.

അരുതു (അരിയതു 175) അരുധാതുവിൻ്റെ നപുംസകം
അത്രെ. ആയതിന്നു മലയാളികൾ മറവിനയെ സങ്കല്പിച്ചതു
ഇവ്വണ്ണം.

വൎത്തമാനം അരുതായിന്നു (കൃ. ഗാ.) എന്തിതരുതായിതു രാ. ച.
ഭൂതം. അരുതാഞ്ഞു
പേരെച്ചം അരുതാത, അരുതാത്ത; അരുതായും
വിനയെച്ചം അരുതാതെ.
ക്രിയാനാമം. അരുതായ്ക, യ്മ. (അരായ്ക–കാണരായ്ക-കാണരുതായ്മ)
സംഭാവന അരുതാഞ്ഞാൽ-അരുതായ്കിൽ (അരുതാകിൽ)

317. 7. "വൽ" ധാതു.

ഭാവി വല്ലും-വല്ലൂ
(വൎത്തമാനം വല്ലുന്നൂതു-കൃ-ഗാ.)
(ഭൂതം വല്ലീല്ല കൃ. ഗാ.)
ഉ-പു-ഏ- വല്ലെൻ (എങ്ങനെ ചൊല്ല വല്ലെൻ=കൂടും).
ബ- വല്ലോം-രാ-. ച.
പേരെച്ചം- (വല്ലുവ) വല്ല-വല്ലവൻ.
(വല്ലും വല്ലായ്മ ചെയ്തു-കേ. ഉ.)-വല്ലുവോർ (മന്ത്ര)
മറവിന വല്ലാ, ഒല്ലാ, ഒല, (ഓട്ടംവല്ലാ-ചെയ്യൊല്ലാ)
ഉ-പു-ഏ- വല്ലേൻ (കാണ വല്ലേൻ=കൂടാ)
പ്ര-പു-ബഹു- വല്ലാർ
ഭൂതം- വല്ലാഞ്ഞു (കേ. രാ.) പോകൊല്ലാഞ്ഞു (കൃ. ഗാ.)
പേരെച്ചം വല്ലാത്ത, ഒല്ലാത്ത
ക്രിയാനാമം വല്ലായ്മ, ഒല്ലായ്മ.

318. 8. "തകു" ധാതു.

ഭാവി തകും, (രാ. ച) - തകൂ (കൃ. ഗാ.)
പേരെച്ചം-(.ഭൂ.) തക്ക (223)-തക്കവൻ, -വൾ, -തു
പേരെച്ചം (ഭാ)- തകും-തകവോർ (രാ. ച.)
നടുവിനയെച്ചം തക്ക. (ഒക്കത്തക്കവെ)
[ 109 ] ഇതു പോലെ "-മികു-" ധാതു.
ഭാവി മികും (രാ. ച.)
പേരെച്ചം മിക്ക, മിക്കുള്ള.
ക്രിയാനാമം മികവു (മികുതി)

319. 9. "പോൽ" ധാതു.

ഭാവി പോലും
നടുവിനയെച്ചം പൊല, പോലവെ.

320. 10. വഹിയാ (വഹ്യാത. ഭാഗ) എന്നൎത്ഥത്തോട് മേലാ
എന്ന മറവിന തെക്കിൽ കേൾ്പാനുണ്ടു-ക്രിയാനാമം-മേലായ്ക (=
അരുതായ്ക).

ഇതി ക്രിയാരൂപം സമാപ്തം (191-319)


c. അവ്യയരൂപം Particles*

(INDECLINABLES)

321. Definition അവ്യയം ആകുന്നതു നാമത്തിന്നും ക്രിയെ
ക്കും വരുന്ന പ്രകാരം അക്ഷരവ്യയം മുതലായ മാറ്റങ്ങൾ വരാ
ത്തപദം അത്രെ; തമിഴിൽ ഇടച്ചൊൽ എന്നും; വിനയുരിച്ചൊൽ
എന്നും ചൊല്ലിയവ ഏകദേശം ഒക്കും.

322. Four kinds of Particles മലയാള അവ്യയങ്ങൾ മിക്കതും
ക്രിയയിൽനിന്നുണ്ടായി. രണ്ടാം ജാതി നാമത്താൽ ഉണ്ടായവ; മൂ
ന്നാം ജാതി നല്ല അവ്യയങ്ങൾ തന്നെ; നാലാമത് അനുകരണ
ശബ്ദങ്ങൾ.

I. Particles derived from Verbs ക്രിയോത്ഭവങ്ങൾ.

323. a. Adverbial Past Participles ക്രിയോത്ഭവങ്ങളിൽ ഒ
ന്നാമതു മുൻവിനയെച്ചങ്ങൾ തന്നെ: (225) ഉ-ം.

ആയ-എന്നു (തെറ്റന്നു, പെട്ടെന്നു, പെട്ടന്നു,).

ഇട്ടു (ആയിട്ടു).

പെട്ടു, പട്ടു. (മേപ്പട്ടു, വടക്കോട്ടു, പിറകോട്ടു).

ഇതിന്നു സ്ഥലചതുൎത്ഥി ആകുന്നതു: (എങ്ങോട്ടേക്കു, മേല്പട്ടേക്കു-
മ. ഭാ- കീഴ്പെട്ടേക്കുരുണ്ടു, കിഴക്കോട്ടേക്കൊഴുകി. ഭാഗ.) ഒരുമിച്ചു, ഒന്നിച്ചു, കൂടി - ഒ [ 110 ] ഴിഞ്ഞു-ഒഴിച്ചു-പെരുത്തു, പേൎത്തു-വീണ്ടു, മടങ്ങി, തിരിച്ചു, വിരഞ്ഞു-ചുറ്റി-പറ്റി
കൊണ്ടു, തൊട്ടു, കുറിച്ചു മുതലായവ.

മറവിനയുടെ വിനയെച്ചങ്ങൾ പലവും: കൂടാതെ, ഇല്ലാതെ, അ
ല്ലാതെ. (അണയാതെ കളക-മ. ഭാ = ദൂരെ) ഇത്യാദികൾ.

324. b. Infinitives രണ്ടാമത്തെവക നടുവിനയെച്ചങ്ങൾ
തന്നെ. അതിൽ പലവറ്റിന്നു-ഏ- തന്നെ വരും- ചിലതിന്നു-
ത്തു-എന്ന ഒരു സപ്തമി പോലെയും ഉണ്ടു.

ഉ-ം. ചുടുചുട നോക്കി-മ. ഭാ. കുമിര കുമിര. (309 ആമതിൽ ചൊല്ലിയവ).

എന, അനെ (നിട്ടന, വട്ടന, മുറുക്കനെ, ചിക്കനെ, മുഴുന്നെന, വെറുങ്ങന, ക
ടുക്കന, മുതലായവ) എഴ=ആക (തെളിവെഴ, നലമെഴ=നന്നായി. രാ. ച.) കൂട,
കൂടെ-പോല, പോലവെ, പോലെ-ചാല, ചാലവും-ചേണ (ചേൺ), കനക്ക, ഏറെ,
വളരെ, പെരിക-പറ്റ, അടയ, ആക (മുമ്പാകെ)-ഒഴികെ-പോകെ-അറ-കുറയ-
ചുഴലവെ-നിരക്ക, നീളെ, പരക്കെ, അകല (അകലത്തു) തിരിയ-വിരയ-(വിരിയ) -
പതുക്കെ-മെല്ലവെ, മെല്ലെ-ആഴ-താഴ, താഴേ താഴത്തിറങ്ങി (വേ. ച)-ചാരവെ, ചാ
ത്തു-അണയ, അണയത്തിരുത്തി-അരികെ, അരികവെ (മ. ഭാ.) അരികത്തു, അരി
കിൽ (അരുവിൽ എന്നതു നാമസപ്തമി).

പടപട, തകതക-മുതലായ ഒച്ച കുറിപ്പുകൾ പലതും നടുവിന
യെച്ചങ്ങൾ എന്നു തോന്നുന്നു.

325. c. Conditional-like Particles സംഭാവന എന്നു തോന്നു
ന്നതു-കാൾ (കാണിൽ, കായിൽ) എന്നതത്രെ-അതു കാട്ടിലും (പാൎക്കിലും)
എന്നതു പോലെ നടക്കുന്നു.

ഒന്നുകിൽ, ആനും, ഏനും (136,249) എന്നവയും ഇതിൽ കൂടുന്നു.

326. d. Verbal Nouns used as Particles ക്രിയാനാമങ്ങളും
അവ്യയങ്ങളായി നടക്കും.

ഓമൽ (ആരോമൽ) അടുക്കൽ (അടുക്കെ) നിച്ചെൽ-മീത്തൽ-മുന്നൽ-ചുറ്റും-
വില്പാടു (=പിന്നെ).

ഭാവിരൂപം പൂണ്ടുള്ള തോറും, പോലും എന്നവയും പക്ഷെ ഇ
തിൽ ചേരും.

II. Particles derived from Nouns നാമോത്ഭവങ്ങൾ.

327. a. Nominative നാമോത്ഭവങ്ങളാകുന്നവ മിക്കതും
പ്രഥമകൾ അത്രെ. [ 111 ] ഓളം, ഓടം, (അത്രോടം) മാത്രം-പാരം-പോൾ (പൊഴുതു, പോതു) ശേഷം, അ
നന്തരം, ഉടൻ. (ഉടനെ) ഒടുക്കം, നിത്യം-വെക്കം, വേഗം-പിന്നോക്കം-വണ്ണം, പ്ര
കാരം ആറു, വഴി-പടി-ആശ്ചൎയ്യം, നിശ്ചയം, -അന്യോന്യം, പ്രത്യേകം-കേവലം-
ഭയങ്കരം-തിണ്ണം-

328. ഏ- ചേൎക്കയാൽ അവ്യയാൎത്ഥത്തിന്നുറപ്പു വരും.

മീതെ, ഊടെ, പിന്നെ, പിമ്പെ-മുന്നെ, മുന്നമെ, മുമ്പെ-നേരെ, എതിരെ-ഇ
ടെ, വേറെ, പാടെ, പഴുതെ, വെറുതെ, ദൂരമെ, ദൂരവെ, ദൂരെ-കാലമെ, കാലെ (കാല
വെ-വേ. ച.) കാലത്തു-പണ്ടെ-നടെ-ഇന്നലെ-നാളെ നന്നെ, ചെമ്മെ.

ആദേശരൂപമോ-തന്നെ-എന്നതു.

329. b. Locative സപ്തമികൾ പലതും അവ്യയങ്ങൾ ആ
കും-ദൂരത്തു-അകത്തു-പുറത്തു-കീഴിൽ, മേലിൽ, വേഗത്തിൽ, എളുപ്പത്തിൽ-ഒരിക്ക
ൽ, വഴിക്കലെ-(വഴിക്കെ)-സംസ്കൃതം അന്യേ (എന്നിയെ, എന്നി).

330. c. Instrumental തൃതീയകൾ- മുന്നാലെ, മുമ്പിനാൽ, പിന്നാ
ലെ-മേലാൽ-അമ്പോടു, നലമോടു.

331. d. Dative ചതുൎത്ഥികൾ വിശേഷാൽ കാലവാചികൾ
അത്രെ- ഉച്ചെക്കു, പാതിരാക്കു, വരെക്കു, ഓളത്തേക്കു-അന്നേക്കു, എന്നെക്കും, മേ
ല്ക്കുമേൽ.

III. Particles proper നല്ല അവ്യയങ്ങൾ.

332. a. Malayalam നല്ല അവ്യയങ്ങൾ ആയവ.

ഉം-ഓ-ഏ-ൟ (അല്ലീ) ആ (-അതാ)-എനി, ഇനി, ഇന്നി, ഇന്നും.

b. Sanscrit സംസ്കൃതത്തിൽ: പുനഃ, പുനർ-അപി, ച, ഏവം-അഥവാ-
ആശു-ഇഹ-സദാ, തദാ, (131 ചൊല്ലിയവ)-അന്യഥാ-അനേകധാ-യഥാവൽ, വൃഥാ
വൽ, സൂൎയ്യവൽ (വിധിവത്തായി 186.)

333. Sanscrit Prefixes സംസ്കൃതത്തിലെ (പ്രാദി) ഉപസൎഗ്ഗ
ങ്ങൾ ചിലതു മലയായ്മയിലും പ്രയോഗം ഉള്ളവ.

പ്രതി (ദിവസം പ്രതി).

അതി (അതിയോളം, അതിയായി, അതികൊടുപ്പം. മ. ഭാ. 132).

അവ (അവ കേടു)

ഉപരി (ഉപരി നിറഞ്ഞു. മ. ഭാ.)

ദുഃ, ദുർ, (ദുൎന്നടപ്പു മുതലായവ).

334. Compounds of an adverbial character അവ്യയീഭാവങ്ങളാ
കുന്ന സമാസങ്ങൾ പാട്ടിൽ നടക്കുന്നു. [ 112 ] ശങ്കാവിഹീനം വന്നു-ശീ-വി; സകോപം അടുത്തു; സസമ്മദം-കേ. രാ; മുയച്ചെ
വി സമൂലമെ കൊണ്ടു. വൈ. ശാ-യഥാക്രമം, യഥാമതി, യഥോചിതം, യഥാവസ്ഥം;
പ-ത; യഥാശാസ്ത്രമായിട്ടു. കേ-രാ; വിധിപൂൎവ്വം-മദ്ധ്യേമാൎഗ്ഗം ഇത്യാദികൾ.

IV. Expressives (Interjections) അനുകരണശബ്ദങ്ങൾ.

Expressing:

335. അനുകരണശബ്ദങ്ങൾ നാനാവിധമായിരിക്കുന്നു;
അവറ്റിന്നു രൂപഭേദം ചൊല്ലുവാൻ ഇല്ല. എല്ലാം വിവരിപ്പാൻ
സ്ഥലവും പോരാ; വിശേഷമായ ചിലതിനെ പറകേ ഉള്ളൂ.

336. a. Calling ഹേ-ഹാ-ഇതാ, ഇതോ-അതാ, അതോ-അല്ലയോ, അ
ഹോ-(അയിസുമുഖ. ചാണ; അയേ സഖേ-പ-ത-) ഇവറ്റിന്നു സംബോ
ധനാൎത്ഥം മികച്ചതു-(അയ്യയ്യോ നന്നു നന്നു മടിയാതെ ചൊല്ലേണം. മ. ഭ.)

337. b. Astonishment and Joy ആശ്ചൎയ്യക്കുറിപ്പു: ശിവശിവ-
ഹരഹര-ചിത്രം-ശില്പം-(ഞാലുന്നു കാണ്ക പാപം. കൃ. ഗ.) ഹന്ത-ഹാ-ആഃ-അ
പ്പാ, അച്ചാ, അച്ചോ, (കണ്ടാൽ അഛ്ശോ പ്രമാണം-വ്യ-മാ; അച്ചോ ചെന്നു. മ. ഭാ)
നിങ്കഴുത്തിൽ അച്ചോ യമപാശം പതിച്ചു. കേ. രാ.

സന്തോഷത്തിൽ ഹു, ഹീ - എന്നുള്ളവ.

338. c. Pain and Grief വേദനക്കുറിപ്പാവിതു -ഹാ-അയ്യോ,
അയ്യയ്യോ, പാപം (സോമ) അയ്യോ പാപമേ കൂടിച്ചാക. ചാണ-എന്നെ അബദ്ധം
(ഹാ ഹാഹ രാഘവ ഹാഹാഹ ലക്ഷ്മണ. കേ. രാ.) അയ്യം വിളിച്ചു; ൟ എന്നു ചൊല്ലു
ന്നോർ, കാൾ എന്നു കൂട്ടിനാർ (കൃ. ഗാ.)-അഹോയമ്മഹാ പാപം ആഹേഹ ഹതോ
സ്മ്യഹം, -ഹന്ത ഹതോഹം ഇതി. (മ. ഭാ.) പോരിൽ വന്നു ഹാ ഹാ താനും ഹു ഹു എ
ന്നവൻ താനും (മ. ഭാ)-കഷ്ടം ആഹന്ത കഷ്ടം-ദുഃഖങ്ങളെ എന്തൊരു കഷ്ടം-അ
നുഭവിക്കുന്നു-ഏവൻ-അയ്യോ പറഞ്ഞിതും ൟശ്വര (ചാണ.)

339. d. Contempt ധിക്കാരക്കുറിപ്പു-ചി, ചീ, ശി-എ, ഏ-പീ എ
ന്നു ചൊല്ലും (കൃ. ഗാ.) ധിഗസ്തു നിദ്രയും ധിഗസ്തു ബുദ്ധിയും ധിഗസ്തു ജന്മവും (കേ.
രാ)-പേ പറഞ്ഞീടിനാൾ കൂപറഞ്ഞീടിനാൾ (കൃ. ഗാ.)

340. e. Assent and Doubt സമ്മതക്കുറിപ്പു-ഒം-ഉവ്വ-ഒഹോ-നി
ശ്ചയം-

സംശയക്കുറിപ്പു. ഹും-

341. f. Imitation of sound (Imitatives) ഒലിക്കുറിപ്പുകൾ ത
ന്നെ ഓരൊ ശബ്ദങ്ങളെ അനുകരിക്കുന്നു- ഉ-ം-കൂ-(കൂവിടുക, കൂക്കു [ 113 ] വിളി)-ചീളെന്നു. ഭാഗ; വിശേഷാൽ ൟരടുക്കൊലികൾ പലതും ഉണ്ടു
(309) ഝള-ഝള എന്ന് ആടി-കള കള എന്നു മുഴങ്ങി-പട പട എന്നു വീണു-
കിലി കിലി ശബ്ദം (അ. രാ.)-ചിലു ചില ചിലമ്പി-അടികൾ ഞെടു ഞെട മുതുകിൽ
ഏല്ക്കും (ചാണ)-309 ആമതും നോക്കുക.

ഇതി അവ്യയ രൂപം സമാപ്തം (320-340).


III. വാചകകാണ്ഡം SYNTAX.

A. കൎത്താവ്—ആഖ്യാതം—പൊരുത്തം.

ON THE SUBJECT, PREDICATE AND AGREEMENT.

I. കൎത്താവ് The Subject.

342. വാചകം ആകുന്നതു-കൎത്താവ്-ആഖ്യാതം-ഈ
രണ്ടിൻ്റെ ചേൎച്ച. ആഖ്യാതം നാമം എങ്കിലും ക്രിയ എങ്കിലും ആ
കും-(ഉ-ം ഞാൻ വരും- അവൻ ഭാഗ്യവാൻ-എന്നതിൽ-ഞാൻ-അവൻ-ഈ ര
ണ്ടും കൎത്താക്കൾ; വരും-ഭാഗ്യവാൻ-എന്നവ ആഖ്യാതങ്ങൾ അത്രെ).

343. At the end of determinate Sentences നിയമം സൂത്രം മുത
ലായ ഖണ്ഡിത വാക്യങ്ങളിൽ കൎത്താവ് അടിയിൽ നില്ക്കി
ലും ആം.

ഉ-ം പട്ടിണിനമ്പിക്കു ശംഖും കുടയും അല്ലാതെ അരുത് ഒർ ആയുധവും. ഒരു
ത്തരെ കൊല്ലുവാൻ ഒരുത്തരെ സമ്മതിപ്പിക്കേണ്ട ഞങ്ങൾ. ഇപ്രകാരമാകുന്നു ഉണ്ടാ
യിരിക്കുന്നതു. വരാത്തതും വരുത്തും പണയം. എത്രയും സമ്മാനിക്കേണ്ടും ആളല്ലോ
രാജാവ് (കേ. ഉ). ചൊന്നതു നന്നല്ല നീ (ചാണ). മാൽ മാറ്റുവൻ അടിയേൻ (ര. ച).
തേജോരൂപമായുരുണ്ടു, പെരിക വലിയൊന്നായിട്ടിരിപ്പോന്നു ആദിത്യബിംബം
(ത. സ.)

344. Repeated at the end of Sentences കഥാസമാപ്തിയിൽ ക
ൎത്താവെ ബഹുമാനാൎത്ഥമായി ആവൎത്തിച്ചു ചൊല്കിലും ആം.

ഉ-ം എന്നരുളി ചെയ്തു ചേരമാൻ പെരുമാൾ. എന്നു കല്പിച്ചു ശങ്കരാചാൎയ്യർ.
(കേ. ഉ). അവൾ അഭിവാദ്യം ചെയ്തു തൊഴുതു യാത്രയും ചൊല്ലി നിൎഗ്ഗമിപ്പത്തിന്നാശു
തുനിഞ്ഞു ശകുന്തളാ (മ. ഭാ). [ 114 ] 345. Not expressed കൎത്താവെ ചൊല്ലാത്ത വാചകങ്ങൾ
ഉണ്ടു; അതിൻ കാരണങ്ങൾ: ഒന്ന് അവ്യക്ത കൎത്താവ്.

(ഉ-ം എന്നു പറയുന്നു; അൎത്ഥാൽ പലരോ, ചിലരോ).

മറ്റെതു അതിസ്പഷ്ടകൎത്താവു.

ഉ-ം പൃത്വീപാലന്മാരായാൽ സത്യത്തെ രക്ഷിക്കേണം-ഉ-രാ-(അൎത്ഥാൽ അ
വർ.) കഴുതയെ കണ്ടു പുലി എന്നു വിചാരിച്ചു-(അൎത്ഥാൽ അതു പുലി എന്നു).
എന്നുടെ കൎമ്മം എന്നു (മ. ഭാ.)=എന്തെന്നു.

II. ആഖ്യാതം The Predicate.

346. When the Predicate is a Noun, the Copula or other Verbs
are omitted ആഖ്യാതം നാമമാകുമ്പൊൾ സംബന്ധക്രിയ വേണ്ടാ.

ഉ-ം തുണയില്ലാത്തവൎക്കു ദൈവം തുണ-(അൎത്ഥാൽ ആകുന്നു.) അൎത്ഥം അനൎത്ഥം.
കാമം കാലൻ, വിശ്വം മായാമയം (ബ്ര. പു). ബുല്ബുദം പോലെ കായം. എന്തിതു ചൊ
ല്വാൻ.

ആകുന്നു എന്നതല്ലാതെ ആകും, ആവു, ആകട്ടെ എന്ന
വയും ഊഹിക്കാം.

ഉ-ം സൎവ്വവ്യാധിയും ശമം (വൈ. ശ.=ശമിക്കും). അതിന് ആർ എന്നു തിര
ഞ്ഞു(അ. ര.) അതും എങ്കിൽ അങ്ങനെ എന്നു ചൊന്നാൻ (ചാണ). അത് ഒക്കയും ഒ
ത്ത വണ്ണം നിണക്ക് (ഭാഗ). നമസ്കാരം, നമസ്കാരം നിണക്കെപ്പോഴും (കൃ. ഗാ). അതി
ൻ്റെ ഹേതു. മഹോദരത്തിന്നു ലക്ഷണം (വൈ. ശ=ആവിതു).

ഉണ്ടു, ലഭിക്കുന്നു, മുതലായതും ലോപിച്ചു പോം.

ഉ-ം എന്നാൽ ശുഭം. അതുകൊണ്ടെന്തു ഫലം. എന്തിതു കുടിക്കയാൽ (ചാണ).
(ചെയ്‌വാൻ പണി. ചൊല്വാൻ അവകാശം. ഉണ്ണി ചെറുപ്പം; നിണക്കറിവില്ലൊട്ടും
(മ. ഭാ), അല്ലായ്കിൽ തൊലി പാരം.

പിന്നെ ചോദ്യത്തിൽ

സൌഖ്യമോ നിങ്ങൾ്ക്ക എല്ലാം? അതു പൊറുതിയോ (മ. ഭാ). കേവലം ഇങ്ങനെ
ആക്കുമാറോ (കൃ. ഗാ.)

അതു പോലെ പോക വരിക, മുതലായതും ലോപിക്കും.

ഉ-ം സീതയെ കാണാതെ ഞാൻ അങ്ങോട്ടില്ല ഒന്നു കൊണ്ടും (കേ രാ). പിതൃ
ലോകം തന്നെ നമുക്കു (അൎത്ഥാൽ പൂകുമാറുണ്ടു).

സംബന്ധക്രിയെക്കു പകരം തന്നെ, അത്രെ, അല്ലോ, മുത
ലായവയും നില്പു.

(ഉ-ം നീ തന്നെ, ഞാൻ (അ-രാ). [ 115 ] III. പൊരുത്തം The Agreement.

347. Subject and Predicate must agree in Gender and Number
ആഖ്യാതത്തിന്നു കൎത്താവോ‌ടു ലിംഗവചനങ്ങളിലും ആവോളം
പൊരുത്തം വേണം.

ഉ-ം അവൻ സുന്ദരൻ. അവൾ സുന്ദരി. അതു നല്ലതു. അവർ നല്ലവർ.

348. The Predicate may be a Neuter Singular എങ്കിലും ആഖ്യാ
തത്തിന്നു പലപ്പോഴും നപുംസകത്തിൽ ഏകവചനം മതി.

ഏ: ഉ-ം ചങ്ങാതി നന്നെങ്കിൽ നിന്നോളം നന്നല്ലാരും. ബ്രാഹ്മണൻ വലുതല്ലോ
(മ. ഭാ). പിതാവെക്കാൾ വലുത് ഒരുത്തരും ഇല്ല (കെ. രാ). അവർ പ്രധാനമായി
(കേ. ഉ). ശിവനും പാൎവ്വതിയും പ്രത്യക്ഷമായി (മ. ഭാ). നിവാസികൾ പ്രതികൂലമാ
ക (വ്യ. ശ) അൎത്ഥത്തെക്കാളും പ്രിയം ആത്മജൻ (കൈ. ന) സാമ്യമവൎക്കു മറ്റാരു
ള്ളു (സഹ). ഐവരും തുല്യമല്ല (മ. ഭാ.)

ബ: ചെറുതായ സുഷിരങ്ങൾ (ചാണ.) ദുഃഖപ്രദമായുള്ള വഴികൾ (വില്വ). ഭ
ക്തിവൎദ്ധനമായ സ്തോത്രങ്ങൾ. ആൎദ്രമായുള്ള മനസ്സുകളായി (കൃ-ഗാ). ക്രൂരമാം ഗന്ധ
ങ്ങൾ (നള).

ആക്കുക എന്നതിന്നും ആ പ്രയോഗം തന്നെ.

ഉ-ം അവരെ വിധേയമാക്കി (കേ. ഉ). ദേവികളെയും വിധേയമാക്കി (ഭാഗ).
അവരെ നഷ്ടമാക്കുവാൻ (അ. ര)= നഷ്ടമാം നീയും ഞാനും (പ. ത.)

349. The Predicate agreeing with the Subject (in Poetry) സം
സ്കൃതത്തെ അനുസരിച്ചുള്ള വിപരീത നടപ്പു പ്രത്യേകം പാ‌‌ട്ടി
ൽ ഉണ്ടു.

ബ: ഉ-ം അന്തകൻ തൻവശരല്ലൊ മനുഷ്യകൾ (ഉ. രാ.) ലോകങ്ങൾ ആനന്ദവ
ശങ്ങളായി (നള.) ബഹുവിധങ്ങളായ ഭോജ്യങ്ങൾ (ദേ. മ.) ഗുണപ്രകാശങ്ങളാം സ്തവ
ങ്ങൾ (വില്വ) പുണ്യകളായ നാനാകഥകൾ (മ. ഭാ.) പ്രജകൾ ഗുണയുക്തകൾ (ഭാഗ).
സല്ഗുണമാരായ നല്പ്രജകൾ (കേ. രാ).

ഏ: അവൻ്റെ ദയ ഉത്തമ. മുക്തി അവര. നൂതനയായൊരു ചേല. ദത്തയായ
ധേനു (കൃ. ഗാ.) ഉഗ്രയായുള്ള വാക്കു, ക്രൂരയായ മതി-(കേ. രാ).

350. Exceptions to the foregoing rule ശേഷം പൊരുത്ത ക്രമ
ത്തിന്നു ഓരോരൊ ഹേതുക്കളാൽ ഭംഗം വരുന്നതീവ്വണ്ണം

1.) The honorary Plural with Sing. Number ഏകവചനത്തി
ന്നു ബഹുവചനാൎത്ഥം ബഹുമാനത്താൽ വരും. [ 116 ] കൃപാചാൎയ്യർ ചൊന്നാൻ. വമ്പനാം ഭീഷ്മർ-മ. ഭാ. ദാരങ്ങളായിവൾ-കേ. രാ.
അന്ധനായുള്ളൊരു നമ്മെ. ഇഞ്ഞങ്ങൾ കൈതൊഴുന്നെൻ (കൃ. ഗാ.) പെങ്ങൾ-ഗുരുക്ക
ൾ-പണിക്കർ- തമ്പ്രാക്കൾ.

2) Collective Nouns with Plur. Number ഏകവചനത്തോടും വൃ
ന്ദാൎത്ഥത്താൽ ബഹുവചനം ചേരും

ഉ-ം ഉത്തമരായ ജനം. വാഴ്ത്തിനാർ കാണിജനം (കേ. രാ.) സുന്ദരീജനം
ചൊന്നാർ. നാരീജനം മിക്കതും പരവശമാർ. രണ്ടു പരിഷയും സന്നദ്ധരായാർ.
സൈന്യം തിരിച്ചു മണ്ടിനാർ (മ. ഭാ). ദുഷ്ടരാം ശത്രുക്കൂട്ടം (കേ. രാ). അക്ഷരൂപങ്ങ
ളായി ചതിച്ച കൂട്ടം (നള.) അധിപതിമാരുടെ പേരും ഇവ. ധരിപ്പതിന്നാളായ പുരു
ഷന്മാർ (ഭാഗ.) വധിക്കേണ്ടും പേരിൽ അയക്കേണ്ടതാരെ (കേ. രാ)? സഭാസത്തിൽ
ഒരുത്തമൻ (വ്യ-മാ.) ദേവഗന്ധൎവ്വസിദ്ധന്മാർ ഒന്നിലും പ്രതിയോധാവില്ല (കേ. രാ.)
ആണിൽ മാണിക്യമായ നളൻ (ദ. നാ.)

ചിലർ സുകൃതി തോന്നിക്കും അതിൽ ഒന്നായത്ത് ൟ ദശരഥൻ-(കേ-രാ) ഏതിതി
ൽ അവൾ്ക്കിഛ്ശ. നേരിട്ടതിൽ ഓടാതവർ എല്ലാരെയും പിളന്താൻ-(ര. ച.)

3.) Numeral adjectives with Sing. Number സംഖ്യാവാചിക
ളോടെ ഏകവചനം വളരെ നടപ്പു.

ആയിരം തിങ്കൾ തൻകാന്തി (കൃ. ഗാ.) നാലു വേദം. ആറു ശാസ്ത്രം. നൂറാൾ. പ
ല ഗ്രാമവും. കുഴിച്ചു വെച്ച വരാഹൻ എടുത്തു (= ആയിരം). ഏതാനും ചില ഏടു (കേ. ഉ)

4.) Distributive Diction with Sing. Number വിഭജനവാചക
ത്തിൽ ഏകവചനം ഉപയോഗിക്കും.

ഉ-ം തങ്ങൾ തങ്ങൾ വിട്ടിൽ പോയി. ൟ രണ്ടു സല്ഫലം നല്കിനാർ (നള).

5.) Feminine meaning applying to Masculine Nouns പുല്ലിഗ രൂ
പത്തോടു സ്ത്രീലിംഗാൎത്ഥം ചേരും.

ഒരു പെണ്ണെട്ടുകാലൻ. പാൎവ്വതി വലിയ തമ്പുരാൻ. റാണിമഹാരാജാവു (തി. പ)
നിണക്കു കൎത്താവായിരിക്കും കൈ കേയി (കേ. ര.)

6.) Neuter Nouns put for Personal Nouns നപുംസകരൂപം
സ്ഥാനനാമങ്ങളിൽ പുരുഷവാചിയായും കാണും

ഉ-ം കോലംവാഴ്ചയെക്കണ്ടു. പുറവഴിയാം കോവിലെക്കൂട്ടി. തിരുമങ്ങലത്തോടു
പറഞ്ഞു. 64 ഗ്രാമത്തെയും പുറപ്പെടുവിച്ചു. (കേ. ഉ.) വലിയ മേലെഴുത്തു (തി. പ.)

7.) The Neuter applied to rational beings നപുംസകം സ
ബുദ്ധികൾ്ക്കും പറ്റും.

വേദവിത്തുകളാകിയ ഭൂസുരർ (186)—പരമാത്മാവ് സദസത്തും മഹത്തും പല
പല ഗുണവത്തും നിത്യൻ (ജ്ഞാനപാന). ഘോരങ്ങളായൊരു രക്തബീജന്മാർ (ദേ. മ). [ 117 ] 8.) Irrational Beings personified അബുദ്ധികളെ പുരുഷീ
കരിക്കാം.

a. ദൃശ്യങ്ങളാവിതു.

മത്തനായ വൃഷഭം (കെ. രാ.) ധൃഷ്ടനാം അന്നം (നള). കാള-അവൻ-അതു;-
കാകന്മാർ-അവർ-അവ (പ. ത.) ഗോക്കൾ വന്നാർ (മ. ഭാ.) മീനൻ മിഴുങ്ങിനാൻ
(കൃ. ഗാ.) ഭീമരായ കൂമന്മാർ. കപികൾ ഏവരും. (സീ. വി.) കുതിരകൾ ഓടി തുട
ങ്ങിനാർ. അന്ധകാരങ്ങൾ കൂടിനാർ; ഘോരമാം കാട്ടു തീ ദഹിച്ചാൻ (നള.)-ദേവിക്കു
സമരൂപമായ സിംഹം (ദേ. മാ.) ശൈലാഢ്യനായ വിന്ധ്യൻ. പൎവ്വതോത്തമനായ
മഹേന്ദ്രത്തിൽ (മ. ഭാ.) ഗ്രഹങ്ങൾ അവരവർ (തി. പ.)

b.അദൃശ്യങ്ങളാവിതു-പു: ധൎമ്മവും അധൎമ്മവും എന്നിവർ ഇരിവ
രും(വൈ. ച.) പാപങ്ങൾ എന്നോടു തോറ്റ്; ഓടിനാർ (കൃ. ഗാ.) ദുഷ്ടനാം കലി
യുഗം (നള). ഗൎഭസ്ഥനായ ജീവൻ. ബുദ്ധീന്ദ്രിയാദ്യങ്ങളെ ദാസരാക്കി (കൈ. ന).

സ്ത്രീ: ചിന്തയാകുന്നതു കാൎയ്യവിനാശിനീ (ശീവി.) നിദ്രാതാൻ മങ്ങിനാൾ‍ (കൃ. ഗാ.)

351. The Subject is a Neuter Singular in case of doubt കൎത്താവി
ന്നു സംശയഭാവത്താൽ ഏകവചനനപുംസകത്വം വരും.

ഉ-ം. കൊന്നതു ചെട്ടിയല്ല; അൎത്ഥാൽ കൊന്നത് ഏവൻ എന്നാൽ, ഏവരെന്നാ
ൽ, ഏതെന്നാൽ. അടുത്തതു ഭരതനല്ലയോ (കേ. രാ.) പുത്രീപുത്രാദികളിൽ മൂത്തതു—
അതിന്നു സാക്ഷി ഇവരെല്ലാവരും—


B. നാമാധികാരം SYNTAX OF NOUNS.

352. നാമാധികാരം ക്രിയാധികാരം അവ്യയാധികാരം ഇങ്ങ
നെ മൂന്നു ഭാഗങ്ങൾ ഉള്ളതിൽ നാമാധികാരത്തിന്നു ൩ അദ്ധ്യാ
യങ്ങൾ ഉണ്ടു. അതിൽ ഒന്നു-സമാനാധികരണം—എന്നു
ള്ളതു കൊണ്ട് അനേക കൎത്താക്കളെ കോത്തു ചേൎക്കുന്ന പ്രകാ
രവും, ഒരു നാമത്തോടു പൊരുന്നുന്ന വിശേഷണങ്ങളെ ചേ
ൎക്കുന്ന പ്രകാരവും ഉപദേശിക്കുന്നു. പിന്നെ ആശ്രിതാധിക
രണം എന്നതിൽ വിഭക്തികളുടെ അനുഭവത്തെ വിവരിച്ചു
ചൊല്ലുന്നു. മൂന്നാമതിൽ പ്രതിസംജ്ഞകളുടെ ഉപയോഗം
ചൊല്ലിക്കൊടുക്കുന്നു. [ 118 ] I. സമാനാധി കരണം Co-ordination.

1. അനേക കൎത്താക്കൾ. MANY SUBJECTS.

353. With Particle ഉം രണ്ടു മൂന്നു കൎത്താക്കളെ ഉം എന്നു
ള്ള അവ്യയം കോത്തു ചേൎക്കാം.

ഉ-ം അഛ്ശനും മകനും വന്നു —

354. By a Compound Noun-Plural സമാസത്താൽ ബഹു
വചനമാക്കി ചേൎക്കാം.

ഉ-ം അമ്മയപ്പന്മാർ, അപ്പനമ്മാമന്മാർ, പുണ്യപാപങ്ങൾ.

ഉമ്മെ ചേൎത്താൽ, ഏകവചനവും കൊള്ളാം.

മുരശുമിഴുകു പറപടഹങ്ങളും (നള) മാതാഭഗിനീ സഹോദര ഭാൎയ്യയും.

355. With Demonstrative Pronoun ഇ കൎത്താക്കളെ വെറുതെ
കോത്തു ഇ ചുട്ടെഴുത്തു കൊണ്ടു സമൎപ്പിക്കാം.

ഉ-ം ബ്രാഹ്മണർ ക്ഷത്രിയർ വൈശ്യർ ഇവരിൽ. വട്ടക സ്രുവം ചമതക്കോൽ
ഇവ. (കേ. ഉ.) അരി മലർ അവിൽ ഇവകൾ (നള.) ഗിരി ഗംഗാ സമുദ്രം ഇവറ്റി
ങ്കൽ (മ. ഭാ.)

ഇങ്ങനെ മുതലായ പദങ്ങളും ചേൎക്കാം.

ഉ-ം ഇങ്ക്രീസ്സ് പറിന്ത്രിസ്സ് ഒല്ലന്ത പറങ്കി ഇങ്ങിനെ നാലു വട്ടത്തൊപ്പിക്കാർ.
ആന തേർ കുതിരകൾ ഇത്തരത്തോടു (കേ. രാ.) കുങ്കുമം കളഭം എന്നിത്തരം (നള.)

ഞാനും മൂസ്സയും പീടികെക്കു മഞ്ചപ്പുവും അണ്ണപ്പു എന്നവനും കൂടി അവരെ
വിട്ടിലേക്ക് ഇങ്ങനെ പോകയും ചെയ്തു (ഇപ്രകാരം കൎത്താക്കളെയും അ
വരവരുടെ ക്രിയയേയും വേർപിരിച്ചും കോക്കാം)

356. Summed up with Numeral attributives എന്നു-ഒക്കയും-
എല്ലാം-ആക-മുതലായ സംഖ്യാവാചി കൊണ്ടും സമൎപ്പിക്കാം.

ഉ-ം തന്നുടെ പിതാഗുരു എന്നിവൎകളെ (ഹ. വ.) മംഗലത്താലപ്പൊലി മംഗലച്ചാ
മരങ്ങൾ എന്നിവ (കേ.രാ.) പെരിഞ്ചെല്ലൂർ പയ്യനൂർ എന്നിങ്ങനെ ഉണ്ടാകും സ്ഥല
ത്തിങ്കൽ (കേ. ഉ.)

മസൂരി കുഷ്ഠം ഇങ്ങനെ മഹാവ്യാധികൾ ഒക്കയും (കേ. ഉ.) തീയർ മുക്കുവർ മു
കവർ എന്നിവർ എല്ലാം. ഇങ്ങനെ എല്ലാം ഉള്ള അനുഗ്രഹം—

പുത്രമിത്രകളത്രം എല്ലാവൎക്കും. നാടുകൾ കാടുകൾ എങ്ങും (കേ. രാ.) ഐഹികം
പാരത്രികം രണ്ടിന്നും വിരോധം (നള). ഋഗ്വേദം യജുൎവേദം സാമവേദം അധൎവ്വ
വേദം ആക നാലു വേദങ്ങളും (തത്വ). കാമനും ക്രോധന്താനും ലോഭവും മോഹ
ന്താനും നാലരും (നള.) [ 119 ] 357. The foregoing connected by ഉം ഇവ ഓരോന്നോടും ഉ
മ്മെ ചേൎക്കിലുമാം.

ഉ-ം തനയൻ ഉണ്ടായതും, ഉണ്ടായവാറും, വന്ന പ്രകാരവും എന്നിവ ചൊന്നാൽ
(മ. ഭാ.) തീൎമ്മുറിയിൽ മുദ്രയും വിത്തസംഖ്യയും സാക്ഷി എന്നിവ കാണായ്കിൽ (വ്യ. മാ.)
പൊന്നും ഭൂമിയും പെൺ എന്നിവ ചൊല്ലി (കേ. രാ). കാൎയ്യബോധവും നേരും ലാ
വണ്യവും സൎവ്വമസ്തമിച്ചിതോ (നള).

358. Cases affixed വിഭക്തി പ്രത്യയങ്ങൾ സമൎപ്പണനാ
മത്തിന്നു വരിക ന്യായം.

1.) ഉ-ം കൃതത്രേതദ്വാപരകലി എന്നിങ്ങനെ ൪ യുഗത്തിങ്കലും (കേ. ഉ.) ഗു
ന്മനും അതിസാരവും വിഷം കൈവിഷം സൎവ്വ രോഗത്തിന്നും നന്നു (വൈ. ശാ.)

2.) പദ്യത്തിൽ മുന്നേത്ത നാമങ്ങൾ്ക്കും വിഭക്തിക്കുറികാണും.

ഉ-ം പക്ഷിവൃക്ഷാദികൾ്ക്ക് എന്ന് ഒക്കയും പറയുമ്പോൾ. ആട്ടിന്നും മൃഗാദിക
ൾ്ക്ക് എന്നിവ പതിനാറു വയസ്സ് (വൈ. ച). 395. കാണ്ക.

359. Use of the Social കൎത്താക്കളിൽ ഗൌരവഭേദം ഉണ്ടെ
ങ്കിൽ സാഹിത്യവിഭക്തി ഹിതമാകുന്നു.

ഉ-ം അവൾ കുട്ടിയുമായി വന്നു. കുട്ടിയോടെ-449.

360. Use of ആദി, മുതലായ ഇത്യാദികൾ തരത്തെ കുറിക്കു
ന്ന ഏകദേശവാചകത്തിൽ ആദി എന്നതേ ഉപയോഗിക്കും.

1.) ഉ-ം ധാന്വന്തരം സഹസ്രനാമം ആദിയായുള്ള ൟശ്വരസേവകൾ (കേ.
ഉ.) തലച്ചോറു വറണ്ടതും, തല കനക്കുന്നതും ഇതാദിയായുള്ള തലവ്യാധികൾ നൂറു പ്ര
കാരവും ഇളെക്കും (വൈ. ശ.) ഇത്തരം ആദിയായ വാക്യം (കേ. രാ.)—(ഗാത്രമാ
ദിയായെല്ലാം (വൈ. ച.) വജ്രമാദിയായവ. ഇഞ്ചി മഞ്ഞൾ ഇത്യാദി ഒക്കയും നാര
ദനാദികൾ, യുധിഷ്ഠിരനാദികൾ (മ. ഭാ.) ഇന്ദ്രാദിയെക്കാൾ മനോഹരൻ (നള). ഇ
ങ്ങനെ ഏകവചനവും സാധു—

2. ഊണും ഉറക്കം തുടങ്ങിനതെല്ലാമേ (കൃ. ഗാ.) പറ തുടക്കമായുള്ളവ മുഴക്കി
(ര. ച.) സിംഹപ്രഭൃതിമൃഗങ്ങൾ പശ്വാദികൾ (വേ. ച.) ആദിത്യപ്രമുഖന്മാർ (മ. ഭാ.)

3.) നായർ മുതലായ വൎണ്ണക്കാർ (കേ. ഉ.) വീണകൾ തിത്തി എന്നിത്തരം
മുതലായുള്ള വാദ്യവൃന്ദം (കേ. രാ.) കൈക്കൽ മുതലായി ഏതും കണ്ടില്ലാ ഇവർ മുതലാ
യി 10 ആളുകളോളം.

4.) വാസവൻ മുമ്പായവാനവർ. മുത്തുകൾ മുമ്പായ ഭൂഷണം സന്തതി മു
മ്പായ മംഗലങ്ങൾ (കൃ. ഗാ.) താരമുമ്പാം നാരിമാർ (കേ. രാ.)

5.) മൂവായിരം തൊട്ടു മുപ്പത്താറായിരത്തെയും (കേ. ഉ.) സംസ്കാരമാദികൎമ്മങ്ങ
ളെ പുണ്യാഹപൎയ്യന്തം ആകവേ ചെയ്ക (അ. രാ.) [ 120 ] 6.) ഞാനും മറ്റും തൎക്കത്തിലും മറ്റും തോറ്റു ഇതിഹാസങ്ങൾ പുരാണങ്ങൾ
എന്നിവ മറ്റും (മ. ഭാ.)

361. അതുപോലെ ശേഷം എന്നതും സമാസരൂപേ
ണ നടക്കും.

ഉ-ം സാമശേഷം എന്നാൽ ദാനം ഭേദം ദണ്ഡം ൟ മൂന്നത്രേ.

2. നാമവിശേഷണ വിവരം ATTRIBUTIVE COMBINATIONS.

a. ശബ്ദന്യൂന സമാസാദികളാലേ നാമവിശേഷണം

Adjectival Etc. Attributives.

362. Position നാമവിശേഷണം പേരേച്ചത്താൽ വന്നാലും സമാസത്താൽ വ
ന്നാലും (162) അതു കൎത്താവിൻ്റെ
മുമ്പിൽ നില്പു.

363. 1. Adjectives Participles ആകുന്ന, ആയ, ആം നാമവി
ശേഷണത്തിന്നു വിശേഷാൽ കൊള്ളാകുന്നതു ആകുന്ന ആയ
ആം ഇന്ന പേരേച്ചങ്ങൾ തന്നെ.

ഉ-ം ആശയാകുന്ന പാശം. സത്യവാനായ മന്ത്രി. ഉമ്പർസേനാധിപനാകിയ
ദേവൻ. ഉത്തമമായിട്ടുള്ള രാജ്യം. മുഖ്യനാകും ദുൎയ്യോധനൻ. ദൂതനാം എൻ്റെ (-നള.)

Expressing Comparison and Apposition ഉപമാനത്തിന്നും നാമ
ധേയത്തിന്നും പ്രത്യേകം ആകുന്ന ആം ൟ രണ്ടു പറ്റും.

(യുദ്ധസ്ഥലമാകുന്ന സമുദ്രം= യുദ്ധാൎണ്ണവം-മ. ഭാ. ആധിയാം രാഹു. ഭേദമാം
ഉപായം (നള).

364. Apposition എന്ന, എന്നുള്ള-ൟ പേരേച്ചങ്ങൾ വ്യക്തി
നാമങ്ങൾ്ക്കും മുഴുവാചകങ്ങൾക്കും കൊള്ളാം.

ഉ-ം സൂചീമുഖി എന്ന പക്ഷി. നീ ജീവിച്ചിരിക്കെണം എന്നുള്ള ആഗ്രഹം.

365. Several attributes joined either അനേക വിശേഷങ്ങൾ
ഉള്ള ദിക്കിൽ.

1.) by ഉം ഒന്നുകിൽ ഉമ്മെ കൊണ്ടു ചേൎപ്പു.

(രക്ഷിപ്പവനും ശിക്ഷിപ്പവനും ആയ രാജാ. ഉമ്പരിൽവമ്പും മുമ്പുമുള്ള നീ. ഭട്ട
ത്തിരി എന്നും സോമാതിരി എന്നും അക്കിത്തിരി എന്നും ഇങ്ങിനെ ഉള്ള പേരുകൾ
(കേ. ഉ.) [ 121 ] 2.) or by converting adjective Participles into adverbial Participles
അല്ലായ്കിൽ മുമ്പെ പേരെച്ചങ്ങളെ വിനയെച്ചങ്ങളാക്കി മാറ്റൂ.

(ഉ-ം സത്യവാനായി ധൎമ്മജ്ഞനായി ദിഗ്ജയമുള്ള രാജാവ്. യോഗ്യനായ്പൂജ്യനാ
യി ഭാഗ്യവാനായുള്ളവൻ- ചാണ. ചാൎന്നു ചേൎന്നുള്ള ഭൂപാലർ. മ. ഭാ.)

366. Two adjective Participles are an Exception ദുല്ലൎഭമായിട്ടു
രണ്ടു പേരെച്ചങ്ങളും കൊള്ളാം.

(ഉ-ം മല പോലെ തടിച്ചുള്ളൊരളവില്ലാത വാനരൻ-കേ.രാ. നിണക്കുള്ള വ
ലുതായ പണി.)

ഇതു വിശേഷാൽ നല്ല (174) മുതലായവറ്റിൽ പറ്റും.

(നല്ലൊരു കുലച്ച വില്ലു-ചെയ്ത നല്ല കൗെശലം-കുറ്റമറ്റുള്ള നല്ല ബാലൻ-
കേ. രാ. തെളിഞ്ഞു പുതു വെള്ളം. കൎത്തവ്യമല്ലാത്ത വല്ലാത്ത ദിക്കു (ശി. പു).

367. 2. Compound Nouns നാമവിശേഷണത്തിന്നു രണ്ടാമ
ത്തേ വഴി സമാസം തന്നെ. (നാമസമാസത്തിന്നും ധാതു സ
മാസത്തിന്നും ഉദാഹരണങ്ങളെ 163 170 നോക്കുക.)

രണ്ടു മൂന്നു സമാസങ്ങളെ ചേൎക്കുന്നതിവ്വണ്ണം.

നൽപൊന്മകൻ. പെരിയനാല്ക്കൊലെപ്പെരുവഴി (കേ. രാ.) നരച്ചവൃദ്ധക്കാക്ക
ക്കള്ളൻ്റെ (പ. ത.) തൂവെൺനിലാവു (കൃ. ഗാ.) നിൻ ഓമൽപുറവടി (സ്തു).

രണ്ടു വഴികളെയും ചേൎപ്പു.

ഉ-ം പാരം മെലിഞ്ഞുള്ള വെള്ളക്കുതിരകൾ (നള).

368. The different cases being the cement ഓരൊ വിഭക്തികളും
സമാസരൂപേണ ചേരും.

1.) സപ്തമി 168.

കാട്ടിലേ പെരുവഴിയമ്പലം (നള.) ചെഞ്ചീരത്തണ്ടിന്മേലേത്തൊലി.

ഏകാരം കൂടാതെയും.

ക്ഷത്രിയകുലത്തിങ്കൽ ദുഷ്ടരാജാക്കൾ (കെ. ഉ.) പഞ്ചവൎണ്ണത്തിൽ ഒരു കൃത്രിമക്കി
ളി. (മ. ഭാ.) 16 വയസ്സുപ്രായത്തിൽ പത്മാവതി എന്നു പേരായിട്ട് ഒർ ഇടച്ചി. സു
ന്ദരിയിൽ അനുരാഗകാരണാൽ (വെ. ച.) കുലയാനമുമ്പിൽ കുഴിയാനയെ പോലെ
(=മുമ്പിലുള്ള)

2.) ഷഷ്ഠി കേവലം സമാസവിഭക്തി; വളവിഭക്തിയും ഒ
ക്കും (481 486.)

3.) തൃതീയചതുൎത്ഥിസമാസങ്ങൾ ദുൎല്ലഭം [ 122 ] (പട്ടാലണകൾ-മുത്തിനാൽകുടകൾ. കേ. രാ.)

സാഹിത്യ സമാസം.

അവനോടെ ചേൎച്ചയാൽ. ദേവകളോടു പോരിൽ (മ. ഭാ.)

ചതുൎത്ഥി.

കവികുലത്തരചൎക്കരചൻ. (ര. ച.)

പഞ്ചമിസമാസം:

രാമങ്കൽനിന്നൊരു പേടി=നിന്നുള്ള (അ. രാ.)

369. 3. Adjectives converted into Adverbs നാമവിശേഷണ
ത്തെ ക്രിയാവിശേഷണമാക്കി മാറ്റുക തന്നെ മൂന്നാമത്തേ
വഴി—

1.) In Computation എണ്ണക്കുറിപ്പിൽ.

ഉ-ം പൊന്നും പണവും കൊടുത്താർ അസംഖ്യമായി (ചാണ=അസംഖ്യമായ
പൊന്നു). സഖികളും അസംഖ്യമായി യാത്ര തുടങ്ങി (നള). ദ്രവ്യങ്ങൾ അറ്റമില്ലാത
വണ്ണം നല്കി. നാഗങ്ങൾ അറ്റമില്ലാതോളം ഉണ്ടിവർ സന്തതി. പെരുമ്പട മതിക്ക
രുതാതോളം (മ. ഭാ ) അതിന്നു വൈഷമ്യം എണ്ണരുതാതോളം ഉണ്ടു (ചാണ.)

2.) With negative adverbial Participles മറവിനയെച്ചത്തിൽ.

അവൻ ഊടാടി നടക്കാതെ ഇല്ലൊരു പ്രദേശവും. നിന്നോട് ഒന്നും പറയരു
താതെ ഇല്ല (ദേ. മാ.) ആറുണ്ടു ഗുണം ഉപേക്ഷിക്കരുതാതെ പുംസാം. പത്തു പേർ
ഉണ്ടു ഭുവിധൎമ്മത്തെ അറിയാതെ (മ. ഭാ.) അവനു സാദ്ധ്യമല്ലാതെ ഒന്നും ഇല്ല
(ചാണ.)

3.) When reporting how one has seen or heard കണ്ടും കേട്ടും കൊ
ള്ളുന്ന പ്രകാരത്തെ ചൊല്ലുമ്പോൾ.

ഉ-ം വചനം അതികടുമയോടും കേട്ടു. (ചാണ=അതികടുമയുള്ള). അവനെ ഭം
ഗിയോടും കണ്ടു. നാദം ബ്രഹ്മാണ്ഡം കുലുങ്ങുമ്പടി കേട്ടു. (മ. ഭാ.) രാക്ഷിയുടെ വാ
ക്കു ഘോരമായി കേട്ടു. (കേ. രാ.)

4.) When telling names, attributes etc. പേർ മുതലായ ഗുണങ്ങ
ളെ ചൊല്കയിൽ.

ഉ-ം ഒരു ഋഷി നിതന്തു എന്ന പേരായി ഉണ്ടായാൻ (മ. ഭ.) ദാസികൾ 500 ആ
ഭരണ ഭൂഷിതരായിരിക്കുന്നെനിക്കു (കേ. ര.) നാളവേണം അഭിഷേകം ഇമയായി രാ
മനു (അ. രാ.)

370. 4. Adjective Participles converted into personal Nouns and
following the subject പേരെച്ചത്തെ പുരുഷനാമമാക്കി (231)
കൎത്താവിൻ പിന്നിൽ ഇടുക തന്നെ നാലാമത്തേ വഴി. [ 123 ] 1.) Neuter Singular നപുംസകം.

ഉ-ം ആട്ടുനെയി പഴയതു (വൈ. ശ.) അപഹരിച്ചാർ അൎത്ഥം ഉള്ളതെല്ലാം.
പടചത്തതാഴിയിലിട്ടു. (മ. ഭാ.) മുതൽ പോയതെത്ര ഉണ്ടു (വ്യമാ). വൈരം തീൎപ്പാ
ൻ ശക്തി വേണ്ടുന്നതില്ല (കേ. രാ=വേണ്ടുന്ന ശക്തി). ദക്ഷിണ വേണ്ടുന്നത് എന്തു
(കൃ. ഗാ.) കണ്ണുനീർ ഇന്നുണ്ടായതാറുമോ (മ. ഭാ.) വൎത്തമാനം കേട്ടത് ഒട്ടും ഭോഷ്ക
ല്ല. (നള.) ദേഹം ഏകമായുള്ളതനേകമായി. വിപ്രനു പ്രതിഗ്രഹം കിട്ടിയ പശു
രണ്ടുണ്ടായതു മോഷ്ടിപ്പാൻ (പ. ത.) സേനകൾ ശേഷിച്ചതൊക്കവേ മണ്ടിനാർ
(ശി. പു.)

2.) Neuter Plural നപുംസക ബഹുവചനം.

സംഖ്യകൾ ഒന്നു തുടങ്ങി പത്തോളം ഉള്ളവ (ത. സ.) ചേലകൾ നല്ലവ വാരി
(കൃ. ഗാ.) അശ്വങ്ങൾ നല്ലവ തെരിഞ്ഞു (നള.) മാരിനേരായ ശരങ്ങൾ വരുന്നവ ഗദ
കൊണ്ടു തട്ടി (മ. ഭാ.) ബാണങ്ങൾ ഉടലിടെനടുമവയും പൊറുത്തു (ര. ച.)

3.) Masculine Plural പുല്ലിംഗ ബഹുവചനം.

ആറു ശാസ്ത്രികൾ വന്നവരിൽ ഒരുത്തൻ (കേ. ഉ.) കൊന്നു ഞാൻ വീരർ വന്ന
വർ തമ്മെ എല്ലാം (കേ. രാ.) വേന്തർ നമ്മോട് എതിൎത്തവർ ആർ ഉയിൎത്തോർ (ര.
ച.) യോഗ്യർ വരുന്നവരെ ക്ഷണിപ്പാൻ (ചാണ.)

371. 5. The Sanscrit Method അഞ്ചാമത് വഴി സംസ്കൃതന
ടപ്പു പോലെ പേരെച്ചം കൂടാത്ത സമാനാധികരണം തന്നെ-
ഇതു പ്രയോഗിക്കുന്ന ദിക്കുകൾ ആവിതു.

1.) Vocative സംബോധനയിൽ.

ഉ-ം ബാലപ്പൈങ്കിളിപ്പെണ്ണേ തേന്മൊഴിയാളേ! (ചാണ.) വാഴ്ക നീ ഉണ്ണിയു
ധിഷ്ഠിര! (മ. ഭാ.) പൊട്ടീവിലക്ഷണേ! തമ്പുരാൻ തിരുവടികാത്തരുളുന്ന നാഥ!
(പ. ത.) ഉണ്ണിയെ കണ്ണ നീ നോക്കിക്കൊ‍ൾ്ക (സ. ഗോ.)

2.) Appositions (proper Names) നാമധേയങ്ങളെ ചേൎക്കയിൽ.

of places ഒന്നു സ്ഥലനാമങ്ങൾ.

പെരിഞ്ചെല്ലൂർ ഗ്രാമം. ഋഷവാൻഗിരീ. ദണ്ഡകംവനം. കൎമ്മഭൂമിമലയാളം. കോ
ലംനാടു. കോലംവാഴ്ച. മലയാളം ഭൂമിയിങ്കൽ.

of persons പിന്നെ പുരുഷനാമങ്ങൾ.

നിങ്ങളെ പുത്രൻ എൻ ഭ്രാതാവു രാമൻ. (കേ. രാ.) രാമവൎമ്മ ആറാം മുറ മഹാ
രാജാവ് (തി. പ.) എൻ പുത്രൻ ഉദയവൎമ്മൻ. ഉള്ളാടൻ ചേനൻ. വേലൻഅമ്പു.
കേളുനായർ. ജ്യോത്സ്യൻപപ്പുപിള്ള. വാനരരാജൻബാലി.

ശേഷം ചിലതു.

മേടമിരാശി (പൈ.) അന്നുരാത്രി. നാല്ക്കൊമ്പനാന (കേ. രാ.) 165 – കള്ളത്തി
പ്പശു; തുള്ളിച്ചിപ്പെൺ. (പ. ചൊ.) [ 124 ] 3.) Poetical description of Qualities കവികളുടെ ഗുണവൎണ്ണ
നത്തിങ്കൽ.

ഉ-ം ഉഗ്രൻ ദശാസ്യൻ. വീരൻ ദശമുഖൻ (ഉ. രാ.) നിൎല്ലജ്ജൻ ദുൎയ്യോധനൻ;
അവൾ പെറ്റവൻ ഒരു നന്ദനൻ (മ. ഭാ.) മാങ്കണ്ണിസീത (കേ. രാ.) ബ്രഹ്മസ്വം പ
ശുവിനെ (പ. ത.) വില്ലാളിഫല്ഗുനൻ (സ. ഗോ.)

ജന്മനാശാദിഹീനൻ കന്മഷവിനാശനൻ നിൎമ്മലൻ നിരുപമൻ കൃഷ്ണനങ്ങെഴു
ന്നള്ളി (മ. ഭാ.) ഏകനായി ആദ്യന്തഹീനനായി നിഷ്കളൻ നിരഞ്ജൻ നിൎഗ്ഗുണ
ൻ നിത്യൻ പരൻ സൎവ്വവ്യാപിയായിരിപ്പവനത്രെ പരമാത്മാവ് (വില്വ).

4.) Agreement of cases in Poetry പദ്യത്തിൽ വിഭക്തിപ്പൊരുത്ത
വും വന്നു പോകും.

ഉ-ം മന്ദിരേ മനോഹരേ (നള)

5.) Personal pronouns പ്രതിസംജ്ഞകളിൽ.

ഞാൻ ഒരു പുരുഷൻ താൻ കണ്ടിരിക്കവേ (ചാണ.) ഏഷ ഞാൻ .... 523
കാണ്ക.


b. സംഖ്യകളാലെ നാമവിശേഷണം.

Definite Numeral Attributives

372. Position; 1. Cardinals preceding the Noun സംഖ്യാനാമവും
അളവുതരങ്ങളെ കുറിക്കുന്ന നാമവും മുന്നിലാക്കി പ്രധാനനാമ
ത്തോടെ വിഭക്തിപ്രത്യയം ചേൎക്കുക തന്നെ ഏറ്റം നടപ്പു.

1.) Singular Number ഏകവചനത്തോടെ (349. 3)

ആയിരം ഉപദേശം അഞ്ചനൂറായിരം തേർ (ദെ. മ.) അമ്പതു കോടിപ്പണം
(നള). ൟരേഴുപതിനാലു ലോകത്തിലും. കോടിസൂൎയ്യനും (പ്രഹ്ല)

2.) Plural Number ബഹുവചനത്തോടെ.

ഉത്തമഗുണരായുള്ളൊരെട്ടു മന്ത്രികൾ അനേകമായിരം പശുക്കൾ (കേ. രാ.)
അമ്പതു ലക്ഷം പശുക്കളെ (നള)

3.) Names of Materials and Collectives Singular Number തരനാമ
ത്തോടെ ഏകവചനം.

ഒരു തുള്ളി വെള്ളം. ഒരു ചുള ഉള്ളി. രണ്ടു മുറി തേങ്ങാ. നൂറു പ്രകാരം ചെവി
യിലേ വ്യാധി എല്ലാം (വൈ. ശ.) 10 ഇടങ്ങഴി നെല്ലു. നാല്പിടി നെല്ലിനെ യാചിച്ചു
(കൃ. ഗാ.) മൂവാണ്ടുകാലം പിരിഞ്ഞു-(ശി. പു.) കാല്ക്ഷണം കാലം കളയാതെ. 6 നാഴിക
നേരം. എട്ടു പലം. 5000 സംവത്സരം കാലം (ദേ. മാ). പുകുകിന്നു 524 പണം വില
(ക. സാ.) 2 പണം കൂലി. നൂറ്ററുപതു കാതം ഭൂമി. മുക്കാതം വഴി നാടു-(കേ. ഉ.) നൂ [ 125 ] റ്റെട്ടുകാതം വഴി (നള). എഴുനൂറു യോജന ലങ്കാരാജ്യം ചുട്ടു. (മ. ഭാ.) എന്നു രണ്ടു കൂ
ട്ടം വിചാരം (വൈ. ച.) പന്ത്രണ്ടു നടപ്പു കൂലിച്ചേകം-(കേ. ഉ.)

4.) Collectives—Plural Number തരനാമത്തോടെ ബഹു
വചനം.

നാലുപേരമാത്യന്മാർ നാലു പേർമക്കൾ. എട്ടു പേരസുരകൾ ചത്താർ‍ ഒരേഴു
പേർ പാപികളായ സുയോധനന്തമ്പിമാർ. (മ. ഭാ.) അഞ്ചു വഴി ക്ഷത്രിയരെയും. മൂ
ന്നില്ലം വാഴുന്നോർ (കേ. ഉ). ആറെണ്ണം കുട്ടികൾ. ദുഷ്ടന്മാർ ഒരു കൂട്ടം നായന്മാർ മൂ
ന്നു കൂട്ടം ദോഷങ്ങൾ (പ. ത).

5.) Two Plurals രണ്ടു ബഹുവചനത്തിനാൽ ഘനം ഏറിവരും.

ഉ-ം ഇരിവർ ഏറാടിമാർ. നാലർ കാൎയ്യക്കാർ. മുപ്പത്തൈവർ പരദേവതമാർ
(കേ. ഉ.) എണ്മർ വസുക്കൾ. (കൃ. ഗ.)

373. Enlarged in Poetry by ഉം and adjective Participles പദ്യ
ത്തിൽ ഉമ്മെ കൊണ്ടും പേരെച്ചങ്ങളെ കൊണ്ടും വിസ്താരം വരു
ത്തിചേൎക്കും.

ഉ-ം എട്ടും ഇരിപതുമായി വയസ്സുകൾ (കേ. രാ=28.) എണ്പതും എട്ടും വയസ്സു ചെ
ല്വു (ഭാഗ). നാല്പതും അഞ്ചും അക്കാതം വഴിയുള്ള ഗ്രാമേ (ചാണ). 12 പേരായ സേ
നാപതികൾ (കേ. രാ). ൟരേഴെന്നെണ്ണം പെറ്റീടുന്ന പാർ എല്ലാം (കൃ.ഗാ) ൟരേ
ഴാം പാരും (ര. ച.) 70 ജാതിയുള്ള കൺവ്യാധി (വൈ-ശ. അല്ലെങ്കിൽ 369 പോലെ
തൊണ്ണൂറ്റാറുതരം വ്യാധി കണ്ണിലെതു).

374. Formed into Compounds ഏറ്റം നടപ്പുള്ള നാമങ്ങളെ സ
മാസത്താലെ ചുരുക്കി ചേൎപ്പു (149) ഉ-ം ഒരാൾ. പന്തീരാണ്ടു. പന്തിരു
കുലം. നാല്പത്തീരടി സ്ഥാനം. എെങ്കുടി കമ്മാളർ. ൟരേഴുലകു. മൂവടി പ്രദേശത്തെ
(ഭാ. ഗ.) ഇരുപത്തെണ്കുടം പൈമ്പാൽ (കൃ. ഗ.) മുന്നാഴി അരി. മുന്നാഴി മോരിൽ (വൈ)
പതിന്നാഴിത്തേൻ (കേ. രാ.) അഞ്ഞൂറ്റാണ്ടു. അനേകായിരത്താണ്ടു.(മ. ഭാ.) പത്താനബ
ലമുള്ളോരും അയുതസംഖ്യാബലമുള്ളോരും കോടിസംഖ്യകളായിമുപ്പത്തീരായിരത്താ
ണ്ടു (കേ.രാ).

375. One or two Numerals (Cardinals) may be superadded ഒരു
നാമത്തെ വിശേഷിപ്പാൻ ഒന്നു രണ്ടു സംഖ്യകളെ വെറുതെ
ചേൎക്കാം.

ഉ-ം ഒന്നു രണ്ടാൾ (പത=ഒരാളോ രണ്ടാളോ). രണ്ടുമൂന്നടി വാങ്ങി (നള.) നാ
ലഞ്ചു നാഴിക; അഞ്ചാറു മാസം (വേ. ച.) അഞ്ചെട്ടു വട്ടം (കേ. രാ.) ഏഴെട്ടു പത്തു ദി
നങ്ങൾ കഴിഞ്ഞു. (കൃ. ഗാ).

അതുപോലെ.

പത്തു നൂറാൎത്തു; പത്തു നൂറായിരം കത്തിനാൻ. (മ.ഭാ.) [ 126 ] ഉം ചിലപ്പോൾ ചേരും.

ആയിരം എണ്ണൂറും മുന്നൂറും നൂറും ഏഴഞ്ചും മൂന്നൊന്നും തലയുള്ളോർ (മ. ഭാ.)

ഓ ചേൎത്താൽ.

എട്ടോ പത്തോ നന്ദനന്മാർ (പ. ത.)

376. 2. Definite Numerals following the Noun നാമത്തിൽ
പിന്നെ സംഖ്യയെ ചൊല്ലുന്നതും കൂടെ നടപ്പാകുന്നു.

1.) Especially Pronouns വിശേഷാൽ പ്രതിസംജ്ഞകളോടെ

ഉ-ം ഞാൻ ഒരുത്തനെ പോരൂ (അ. രാ.) ഞാൻ ഏകൻ മരിപ്പതു (ഉരാ.) നിങ്ങൾ
ശതത്തെയും കൊല്ലുക. ബുദ്ധിതാൻ ഒന്നുതന്നെ സൎവ്വവും ജയിക്കുന്നു (ചാണ.) അതൊ
ന്നു ഒഴികെ. ആയ്തു രണ്ടു.

2.) Nouns implying an amount തുകയുടെ അൎത്ഥത്തോടും മറ്റും.

ഉ-ം കണ്ണു രണ്ടും. ലോകങ്ങൾ പതിനാലും. പറഞ്ഞതു രണ്ടും (കേ. രാ.) ശിരസ്സു
പത്തുള്ളോൻ (ര - ച). ആഴികൾ നാലിലകം. ആഴികൾ ഏഴിൻ്റെ ആഴം - (കൃ. ഗ.)
പത്നിമാർ പതിമൂവർ (ഭാഗ.) വല്ലഭമാർ പതിനാറായിരത്തെണ്മർ എല്ലാവരും; വസു
ക്കൾ എണ്മരും (മ. ഭാ.)

തേർ ഒരു കോടിയോടും. (ദേ. മാ.) ചെന്നു വയസ്സാറു പതിനായിരം. യോജന
വഴികൾ മൂന്നര. പായസം എട്ടാലൊന്നു (കേ. രാ). പഴമുളകുമണി ഇരുനൂറു (വൈ.)
രാജ്യം തരുന്നു പാതിയും. പ്രാണൻ പാതി പോയി. കാലം ഒന്നിന്നു. പണം ഒന്നുക്കു.

377. 3. The chief Noun preceding and the descriptive Noun follow-
ing the Cardinal Noun പ്രധാനനാമം സംഖ്യയുടെ മുമ്പിലും, തര
നാമം പിന്നിലും നില്ക്കുക തന്നെയും ന്യായം.

ഉ-ം ഭൂഷണം നൂറു ഭാരം. (മ. ഭാ.) കൎണ്ണാടകം 700 കാതം വാഴുന്ന രായർ. (കേ. ഉ.)
കുഷ്ഠം 18 ജാതിയും ഗുന്മം 5 തരത്തിന്നും നന്നു. വയറ്റിലേമൎമ്മം 3 ജാതിയും. കുറുക്കു
ലു 5 പലം. ത്രിഫല മൂന്നു പലം. കുരുന്നു ഇരിപിടി. ശംഖു ഒരു പണത്തൂക്കം (വൈ
ശ.) അമ്മമാർ 3 പേരും (കേ. രാ.) പുത്രന്മാർ ഒരു പോലെ വീൎയ്യവാന്മാരായി, ഒരു
നൂറു പേർ ഉണ്ടായി (ചാണ.) പാന്ഥന്മാർ ഒരു വിധം (നള).

378. The Cardinal Noun ഒന്നു dropped സംഖ്യാവാചിയായ ഒ
ന്നു ലോപിച്ചും പോകും.

ഉ-ം ഉരി തേനും. ഉഴക്കുപഞ്ചതാരയും. പശുവിൻനെയി നാഴി വീഴ്ത്തി (വൈ. ശ.)

അളവു നാമം ലോപിക്കിലുമാം (നൂറു നെല്ലു. എട്ടു നീർ. എണ്ണ രണ്ടു)-
അതിസ്പഷ്ടമായി വിവരിക്കിലുമാം (നീർഇടങ്ങഴി പന്തിരണ്ടു നീർ വൈ. ശ.)

379. 4. Ordinals സ്ഥാനസംഖ്യകൾ്ക്ക് (159) ഉദാഹരണങ്ങൾ.

രണ്ടാം വരം. നാലാം മുറ തമ്പുരാൻ. അഞ്ചാമതൊരു വേദം. മൂന്നാമതാം പുരു [ 127 ] ഷാൎത്ഥം (നള). ഗാന്ധൎവ്വവിവാഹം അഞ്ചാമത് എത്രയും മുഖ്യം (മ. ഭാ.) രണ്ടാമതാകി
യ മാസം. നാലാമതാം മാസം (ഭാഗ.)

380. 5. Distributives ഹരണസംഖ്യകൾ്ക്ക (156) ഉദാഹര
ണങ്ങൾ.

ഇവ ഓരൊന്നു കാല്പണത്തൂക്കം പൊടിച്ചു; ചന്ദനം ചുക്കും ഇവ എൺ്പലം കൊ
ൾ്ക. ഇവ സമം കൊൾ്ക. ഇവ ഓരൊന്നു ആറാറു കഴഞ്ചു കൊൾ്ക (വൈ. ശ.) പുത്രരെ
ഓരൊന്നിൽ ഉല്പാദിപ്പിച്ചു പതുപ്പത്തവൻ-(കൃ. ഗ.) സങ്ക്രമത്തിന്നു മുമ്പിലും സങ്ക്രമം ക
ഴിഞ്ഞിട്ടും പതിനാറീതു നാഴിക; തുലാസങ്ക്രമത്തിന്നു മേല്പ്രകാരം പതുപ്പത്തുനാഴിക-
(തീ. പ.)


C. പ്രതിസംഖ്യകളാലേ നാമവിശേഷണം.

INDEFINITE NUMERAL ATTRIBUTIVES.

381. Joined without the aid of adjective Participles മേൽപറഞ്ഞ
അളവുതരനാമങ്ങൾ (371) സംഖ്യാവാചികളായി പേരെച്ചം കൂടാ
തെ ചേരുന്നു.

1.) Preceding the chief Noun പ്രധാനനാമം അവസാനിക്കും.

മേത്തരം കല്ലു-(പ. ത.) ഒക്ക ഇവണ്ണം ബഹുവിധം കൎമ്മങ്ങൾ-(സഹ.) യാതൊ
രു ജാതിശീലം, യാതൊരു ജാതികൎമ്മം (ദേ. മാ.) അവൻ്റെ വക പണ്ടങ്ങൾ.

2.) Following the chief Noun പ്രധാനനാമം മുഞ്ചെല്ലും.

ആളുകൾ ഉണ്ടു സംഘം (കൃ. ച.) കാമക്രോധങ്ങൾ ആയ വീചികൾ പലതരം;
പെറ്റാൾ ഗോക്കളെ ബഹു വിധം. (മ. ഭ.) പുഷ്പങ്ങൾ തരം തരം കണ്ടു (കേ. രാ).

382. Numerals of universality may follow or precede the Noun
സൎവ്വനാമങ്ങൾ (139) മുന്നിലും പിന്നിലും ചേൎന്നു വരും.

1.) എല്ലാമരങ്ങളും. സൎവ്വലോകവും. സകല മനുഷ്യരും. അഖിലവും വന്നകാ
ൎയ്യങ്ങൾ (ഉ. രാ.) എല്ലാം ഗ്രഹിക്കാം വിശേഷങ്ങൾ. (നള).

2.) ഇന്നവ എല്ലാം ഒക്ക ഞങ്ങളെ കേൾ്പിക്ക. (വില്വ). വിരല്ക്കെല്ലാം (വൈ.
ച.) ചിലൎക്കെല്ലാം (മ. ഭാ.)— —മക്കൾ്ക്ക് ഒക്കവെ (മ. ഭാ.) അസ്ഥികൾ ഒക്കപ്പാ
ടെ 360 (വൈ. ച.) ഇവർ ഒക്കയും ഇങ്ങനെ ഒക്ക ഭവിച്ചു (കേ. ഉ.)— —വംശം
ആക മുടിപ്പാൻ. ഇതാകവെ. ധീരത അറവെ കൈവിട്ടു (ര. ച.) ഉള്ള പൊരുൾ
അടയ കൊണ്ടു (മ. ഭ.) ദ്വാദശസംവത്സരം മുഴുവൻ വൃത്താന്തങ്ങൾ മുഴുവൻ (മ.
ഭാ.) ബ്രഹ്മാണ്ഡം മുഴുവനെ വിഴുങ്ങി. ശത്രുഗണങ്ങളെ നിശ്ശേഷം ഒടുക്കി (കേ.
രാ.) വംശം അശേഷവും (മ. ഭാ.) എന്നോടുള്ളതത്രയും ഇത്യാദി.

383. Use of Indefinite Numerals formed with the Pronouns എ:എ
പ്രതിസംജ്ഞയാലുള്ള അസീമവാചിയുടെ പ്രയോഗം പലതും. [ 128 ] 1.) സ്വാമികാൎയ്യം എക്കാൎയ്യവും, വൃത്താന്തങ്ങൾ എപ്പേൎപ്പെട്ടതും
(കേ. ഉ.) അതെപ്പേരും. ദുരിതങ്ങൾ എപ്പേരും (മ. ഭാ.)

2.) ഏതൊരു വൈദ്യനും. ഏതും ഒരു കുറവെന്നിയെ (മ. ഭാ.) ഏതും അ
പത്ഥ്യം ഒല്ലാ (വൈ. ശ.) ഏതുമേ ശങ്ക കൂടാതെ (ചാണ.)— —ആവതെന്തപ്പോഴെ
തും (വൈ- ച.)

ഞങ്ങൾ ആരും വന്നില്ല. ആരും അകമ്പടി കൂടാതെ (അ. രാ.)

3.) എത്ര എങ്കിലും ലാഭം കിട്ടാതെ (മ. ഭാ.) ഏതെങ്കിലും ഒർ ഉദ്യോഗം
ചെയ്ക.

ആരുവാൻ ഒരു ശാസ്ത്രി ബ്രാഹ്മണൻ (പ. താ.) ആരുവാൻ എനിക്കൊ‌
രു രക്ഷിതാവുള്ളു (നള).

ഏതാനും പ്രജകൾ (പ. ത.) ഏതാനും പിഴകൾ പിഴച്ചീടിൽ (കേ. രാ.)
ഏതാനും- ഒരു ദുഃഖം ഉണ്ടു (ദേ. മാ.)ഏതാനും ചില വൎത്തമാനങ്ങൾ (കേ. ഉ.)— —
അൎത്ഥം ഏതാനും; നമ്മൾ ആരാനും-(ചാണ).

എന്തുവാൻ ഒരുത്തൻ്റെ മായയോ-എന്തുവാൻ ഭവിച്ചായം (നള.) അവ
ൾ്ക്ക എന്തുവാൻ ഇങ്ങനെ ജാതകം (ശി. പു.)

384. Indefinite Numerals expressing Multitude ആധിക്യത്തെ
(142) കുറിക്കുന്ന വിധങ്ങൾ ആവിതു.

1.) Preceding the Noun പ്രതിസംഖ്യ മുന്നില്ക്ക.

a. പെരിക കാലം. വളരെ ദ്രവ്യം. അധികം പൊന്നു. വിസ്താ
രം ധനം. തുലോം ദുൎന്നിമിത്തങ്ങൾ— —പെരുതു നീ ചെയ്ത കരുമകൾ എല്ലാം
(മ. ഭാ.)

b. അനേകം ആയിരത്താണ്ടു. അനേകമനേകം രാജാക്കന്മാർ (കേ. ഉ.)
പിന്നെ വീരർ അനേകം പായ്ന്താർ. വൈയവന്മാർ അനേകങ്ങൾ (രാ. ചാ.)

c. മിക്കതും അറിവുണ്ടാം. മിക്കതും തീരും പാപം (കേ. രാ.) ഒക്ക മിക്കതും
നക്ഷത്രങ്ങൾ (ഭാഗ.)

2. Following the Noun പ്രതിസംഖ്യ പിന്നില്ക്ക.

ക്രുദ്ധത പാരം. ദുഃഖം തുലോം. അഹോരാത്രം മിക്കതും (ഭാന.) പൊല്ക്കുടം
ഉള്ളവ മിക്കതും (കൃ. ഗാ.) അരക്കർ മിക്കതും (രാ. ച.) അസുരപ്പട എല്ലാം മിക്കതും
ഒടുങ്ങി—രക്തബീജന്മാർ അസംഖ്യം ഉണ്ടായി. (ദേ. മാ.)

385. Indicating Variety നാനാത്വവാചികൾ. അവ്വണ്ണം
തന്നെ.

1.) പലവും ആശീൎവ്വചനാദികൾ ചെയ്തു, (മ. ഭാ.) പലവുലകായി (കൈ.
ന.) ഇവ പല മഹാദോഷം ഒന്നും ഇല്ല (നള.) മറ്റും പലപല വിക്രമം ചെയ്തു (മ. [ 129 ] ഭാ.) ഇവ പലവും ഉര ചെയ്തു (മ. ഭാ.) വീടുകൾ പലതിലും (കേ. രാ.) വഴി പലതുണ്ടു
(നള.) മറവാക്യങ്ങൾ പലവാകിലും (കൈ. ന.)

2.) ചില വിശേഷങ്ങൾ നീ സൃഷ്ടിച്ച ജന്തുക്കൾ ഇച്ചിലർ; മന്ത്രികൾ ഇഷ്ടം
പറയും ചിലർ (മ. ഭാ.)

3.) വല്ല സങ്കടവും; വല്ലതും ഒരു രാജ്യം (നള.) വല്ലതു മവൎക്കൊരു വിപ
ത്തുണ്ടാം (കേ. രാ.) വല്ലൊരു വഴി കാട്ടു (ഭാഗ.)

വാശ്ശജാതി എങ്കിലും (പ. ത.)

386. Indicating Paucity അല്പതാവാചികൾ.

1.) ചെറുതു കാലം കൊണ്ടു (കേ.രാ.) ചെറ്റേടം (വൈ. ച.) അസാരം
കഞ്ഞി. കുറയ ദിവസം. തെല്ലുണ്ടു പരാധീനം (പ. ത.) ഇത്തിരി നേരം (മ.
ഭാ.) ൟഷൽ പ്രസംഗപശ്ചാത്താപം (ഭാഗ.)

2.) ചിത്തശുദ്ധി ചെറുതുണ്ടായി (8. വ.) വിദ്യ ചെറ്റില്ല (അ. രാ.) ഔപമ്യം
കാണാ ലേശം (കേ. രാ.)

3.) പാൽ ഒട്ടു കുടിച്ചു ശേഷം തളിച്ചു. (കൃ. മ.) അറിഞ്ഞതു ഒട്ടൊട്ടു ചൊല്ലാം
(ഭാഗ.) എത്രനാൾ ഒട്ടു പൊറുത്തു (കൃ. ഗാ.) ഒട്ടുമേ കാലം പോരാ (മ. ഭാ.)

4.) കാരണം കുറഞ്ഞൊന്നു പറയാം. (കേ. ഉ.) ദോഷം ഇല്ലെടോ കുറഞ്ഞൊ
ന്നു (കേ. രാ.)

5.) വരാഹൻ ചെലവിന്നു മാത്രം കുറയ എടുത്തു. അത്ര മാത്രം ധനം കിട്ടി
(നള.) അത്ര മാത്രമാകിലും ഭോജനം തരിക (ശി. പു.) ഒരു കാതം മാത്രമേ വഴിയുള്ളു
(പ. ത.)

ദൎശിക്ക മാത്രത്താലെ (ഭാഗ)=കാണ്കമാത്രമെ മൂലം (മ. ഭാ.)

387. Indicating Difference അന്യതാവാചികൾ.

1.) മറ്റേവ രണ്ടും (കൈ. ന.) മറ്റെക്കരം. മറ്റാധാരമില്ല. മറ്റും ഒരു
പക്ഷം. (ഭാഗ.) ചോറുമ്മറ്റും വേണ്ടുന്നതൊക്കയും (359, 6.) മറ്റുള്ള വൎണ്ണകൎമ്മം മറ്റു
ള്ള ജാതിക്കില്ല. മറ്റില്ലുടയവർ. (മ. ഭാ.) തന്റെ മറ്റുള്ള പണികളും (ചാണ.)—ആ
വശ്യം മറ്റില്ലൊന്നും (പ. ത.) നീ ഒഴിഞ്ഞാരെയും കണ്ടില്ല മറ്റു ഞാൻ (മ. ഭാ.)

2.) ഇതിനെ ഒഴിച്ചിനി വേറുണ്ടോ വിനോദവും (കൈ. ന.) സംഗങ്ങ
ൾ അന്യങ്ങൾ എല്ലാം ഒഴിഞ്ഞു (ഭാഗ)=അന്യസംഗങ്ങൾ.

3.) ശേഷം കഥാമൃതം (മ. ഭാ=കഥാശേഷം.) ശേഷം ബ്രാഹ്മണൎക്കും
(കേ. ഉ.)

ഇതിൻ മേലെടം കഥ എല്ലാം; (ചാ. ണ.) പാണ്ഡവചരിത്രം മേലെടം (മ. ഭാ.)

388. Use of the Indefinite Numerals ഒന്നു: ഒന്നു എന്നുള്ള
പ്രതിസംഖ്യയുടെ പ്രയോഗം. [ 130 ] 1.) ഒരു ജാതിയും വരാ മരണം. (മ. ഭാ.) ഒന്നേ നമുക്കുള്ളു പുത്രൻ (ശിപു.)

2.) നിന്നുടെ ബന്ധുത്വം ഒന്നു കൊണ്ടു സമസ്തസമ്പത്തുണ്ടായി (നള=മാത്രം.)

3.) വിശേഷാൽ മറവിനയോടെ.

കൎമ്മങ്ങൾ ഒന്നിനാലും വരാ (കൈ. ന.) അതൊന്നും തിന്നാതെ. ചൊല്ലിനവ ഒ
ന്നിലും ഇല്ല (ര. ച.) അവർ ഒന്നുമേ കേൾ്ക്കയില്ല ഞാൻ പറഞ്ഞവ (മ. ഭാ=ഏതു
മേ) ഇവ ഒന്നിൽ പാടുപ്പെട്ടില്ല (വൈ. ച.) മറ്റും തങ്ങളെ കുറ്റം ഒന്നറികയുമില്ല
(മ. ഭാ.) കാരണം എന്തതിന്നുള്ളതൊന്നു (ര. ച.)

4.) കോപ്പുകൾ ഓരോന്നു തീൎക്ക (നള) ഓരൊ മരങ്ങളും (527) കാണ്ക.

389. Questions in the Singular made plainer by ഒന്നു അതു പ്ര
ത്യേകം ചോദ്യത്തിൽ ഏകവചനത്തെ സ്പഷ്ടമാക്കുന്നു.

ഉ-ം എന്തൊന്നാകുന്നിതു. എന്തു ഭവാൻ ഒന്നു ഞങ്ങൾ ചെയ്യേണ്ടു
(മ. ഭാ.) എന്തൊരു ചിത്രം. എന്തൊരു കാരണം. ഒരുവർ ആർ ഉള്ളതെനിക്കു തുല്യ
രായി (മ. ഭാ.)

എല്ലാം added to the Plural Nouns ബഹുവചനക്കുറി ആകു
ന്നത് എല്ലാം എന്നതു തന്നെ.

എന്തെല്ലാം നാമം നരകങ്ങൾ്ക്ക (വില്വ.) എതെല്ലാം ദിക്കിൽ (നള)

390. Conferring honour when joined to attributives ഒരു: ഒരു എ
ന്നതു ഘനവാചിയായി നാമവിശേഷണത്തിൽ കൂടും.

1.) ഉ-ം പടെക്കപ്പെട്ടൊരു കേരളം. സൎവ്വജ്ഞനായിരിപ്പൊരു ശങ്കരാചാൎയ്യർ. എ
ന്നുടെ പുത്രിയായൊരു നിന്നെ (ഉ. രാ.) ബോധമില്ലാത്തൊരെന്നെ (ഹ. കി.) പൂജ്യ
നായുള്ളൊരു ഞാൻ (ചാണ).

2.) Summing up സംഖ്യകളോടു തുകക്കുറിയായി.

ഉം. നാലൊരാണ്ടു. സന്യാസികളായൊരമ്പതു പേരും (ഭാഗ.) ഒരു നൂറായിരം
പശുക്കൾ തടുത്തോരു നാലരെ (കേ. രാ.)

3.) Pleonasm പദ്യത്തിൽ പേരേച്ചങ്ങളുടെ പിന്നിലും ബഹു
വചനമുമ്പിലും നിരൎത്ഥമായിവരും.

ഉ-ം ഗമിച്ചൊരനന്തരം. ചെയ്തൊരളവിൽ. ദുഷ്ടയായിരിക്കുന്നൊരവൾ വയറ്റി
ൽ (കേ. രാ.) ചീൎത്തൊരു വീരന്മാർ (വൈ. ച.) പുറത്തുള്ളൊരു കരണങ്ങൾ (മ. ഭാ.)
നാഥനായുള്ളോരു ആരുള്ളു നിൻ പാദസേവ ചെയ്യാത്തവർ (ഹ. കീ.=ഉള്ളൊരു
നിൻ.)

391. Attributive Phrases പദങ്ങൾ മാത്രമല്ല ചില വാചക
ങ്ങളും നാമവിശേഷണമായ്വരും—വിശേഷാൽ മറവിനയുള്ളവ
തന്നെ. [ 131 ] ഉ-ം ഒന്നല്ല ആൾ. ഒന്നല്ല കാണൊരു കൊടുങ്കാടു പാപങ്ങൾ (ഹ. കീ.) ഒന്നു
രണ്ടല്ലല്ലൊ മുന്നം നീ എന്നുടെ നന്ദനന്മാരെ കുലപ്പെടുത്തു (കൃ. ഗാ.) ആണുമല്ല പെ
ണ്ണുമല്ലാത്തവൻ (കേ. രാ.) സംഖ്യയില്ല സുന്ദരികളും. പേരറിയുന്നില്ല രണ്ടു ബാല്യ
ക്കാർ.

392. The foregoing partly used as Adverbs മേൽ പറഞ്ഞവ
പലതും ക്രിയാവിശേഷണമായും നടക്കും.

ഉ-ം ഒട്ട തിയായിട്ടുള്ള ധനാഗമം. ഒട്ടതു സംക്ഷേപിക്കാം (മ. ഭാ.) എന്നാകി
ൽ ചേരും ഒട്ടെ (കൃ. ഗ.) ഒട്ടുമേ എളുതല്ല ഒട്ടേറ തിരിയാതവൻ (ഠി). അവൾ വദി
ക്കയില്ലെതുമേ (നള.) യുവാവേറ്റം (മ. ഭാ.) ഏറി വരും തുലോം (സഹ.) ദയകുറയും
തുലോം (വൈ. ച.)-ചെറ്റു നരച്ചു (ര. ച.) നീ നുറുങ്ങു വിടുകിൽ. കുറഞ്ഞൊന്നു പാ
ൎത്തു (നള) ഇത്യാദികൾ.


3. നാമവിശേഷണത്തിൽ വിഭക്തിപ്പൊരുത്തം.

NOUNS AND ATTRIBUTIVES AGREEING IN CASES.


393. നാമത്തിന്ന് എത്ര വിശേഷണം സംഭവിച്ചാലും വി
ഭക്തിപ്രത്യയം ഒരു പദത്തിനേ വരുന്നുള്ളു എന്നു മുമ്പിലേ. ഉദാ
ഹരണങ്ങളാൽ അറിയാം. എങ്കിലും സംസ്കൃതത്തിൽ എന്ന പോ
ലെ (370. 4.) മലയായ്മയിലും വിഭക്തിപ്പൊരുത്തം ദുൎല്ലഭമായി കാ
ണ്മാനുണ്ടു.

394. Numeral Adjectives and Indefinite Numerals ഇപ്രകാരം
വരുന്നതു സംഖ്യാവാചികളിലും സൎവ്വനാമങ്ങളിലും തന്നെ; എ
ല്ലാ വിഭക്തികൾ്ക്കല്ല താനും. ദ്വിതീയ, ചതുൎത്ഥി, സപ്തമി ഈ മൂന്നി
ന്നത്രെ വിഭക്തിപ്പൊരുത്തം വരിക ഞായം—

1.) Accusative ദ്വിതീയ.

മാതരെ എല്ലാരെയും (ര. ച.) ഇവറ്റെ എല്ലാറ്റെയും; ഗണിതങ്ങളെ മുഴുവനെ
(ത. സ.) അവരെ എപ്പേരെയും; പെണ്ണുങ്ങളെ രണ്ടു പേരെയും (കേ. രാ.) അവര ര
ണ്ടാളെയും ; രാത്രിസഞ്ചാരികളെ നിങ്ങളെ എല്ലാം (കേ. രാ — പക്ഷേ സം
ബോധന.)

എങ്കിലും.

ഇവ രണ്ടിനെയും. മറ്റെവ നാലിനെയും (ത. സ.) ദുഷ്ടന്മാർ പലരെയും (പ.
ത.) ഉള്ളോർ ആരെയും (കൃ. ഗാ.) ജനങ്ങളും ഒക്കവെ വരുത്തി (കേ. രാ.) വങ്കടൽ
ഒക്കെ കടന്നു (സി. വി.) മുതലായവയും പോരും. [ 132 ] 2.) Dative ചതുൎത്ഥി.

ജീവന്മാൎക്കെല്ലാവൎക്കും (കൈ. ന.) മറ്റുള്ളൊൎക്ക എല്ലാൎക്കും. (കൃ. ഗാ.) ഇതിന്നെ
ല്ലാറ്റിന്നും (കേ. രാ.) നിങ്ങൾ്ക്കു മൂവൎക്കും (നള.) അവൎകൾ്ക്കിരുവൎക്കും (മ. ഭാ.) രാജാക്ക
ൾ്ക്ക് ഒരുവൎക്കും (ഉ. രാ.) പഠിച്ചതിന്നൊക്കെക്കും. ഒക്കെക്കും കാൎയ്യത്തിന്നും (കേ. രാ.)
അവൎക്കാൎക്കുമേ (മ. ഭാ.)

എങ്കിലും.

മാനുഷർ എല്ലാവൎക്കും (വില്വ.) രാക്ഷസർ എല്ലാൎക്കും (കേ. രാ.) പഴുതുകൾ എല്ലാ
റ്റിന്നും (ത. സ.) ഇവ എല്ലാറ്റിന്നാധാരം (ഭാഗ.) നാമിരിവൎക്കും (കേ. രാ.) മറ്റവർ
ഇരിവൎക്കും. പൈതങ്ങൾ രണ്ടിന്നും (കൃ. ഗാ.) മുതലായവയും പോരും.

3.) Locative സപ്തമി.

ക്ഷേത്രങ്ങളിൽ എല്ലാറ്റിലും (വില്വ.) ൟ ഭുജകളിൽ എല്ലായിലും (ത. സ.) അ
വരിൽ എല്ലാരിലും അനുജൻ (മ. ഭാ.) പുത്രരിൽ എല്ലാരിലനുജൻ. (ചാണ.) അവരി
ൽ ഏവരിലും അഗ്രജൻ. (ഭാഗ.) വിഷയങ്ങളിൽ ഒന്നിങ്കലും (ഹ. കീ.) കൈയിന്മേൽ
രണ്ടിലും (പത.) കൈകളിൽ രണ്ടിലും (കൃ. ഗാ.) പാരിൽ ഏഴിലും വൎഷങ്ങളിൽ ഒ
മ്പതിലും (ഭാഗ.)

എങ്കിലും.

പതിനാലു ലോകങ്ങൾ എല്ലാറ്റിലും (ഹ. വ.) അതെല്ലാറ്റിലും. (മ. ഭാ.) പുരാ
ണങ്ങൾ ഉള്ളവ എല്ലാറ്റിലും നല്ലതു (ഭാഗ.) മുതലായവയും ഉണ്ടു.

395. The remaining Cases ശേഷം വിഭക്തികളിൽ പോരുത്തം
വരാ-പക്ഷേ തൃതീയക്കു ഉദാഹരണം ഉണ്ടാകും (-പാപകൎമ്മങ്ങളാ
ൽ ഒന്നിനാലും നല്ലതുണ്ടായ്വരാ-കേ. രാ—എയ്തുശരങ്ങളാൽ ഇരിപത്തഞ്ചാൽ. ര. ച.)

ശേഷിച്ച ദൃഷ്ടാന്തങ്ങളെ വിചാരിച്ചാൽ-പേൺപിറന്നോർ എല്ലാ
രോടും (പൈ.) അബ്ധികൾ രണ്ടിനോടും (ഭാഗ.) ഇങ്ങനെ സാഹിത്യവും.

ഭൂമ്യഗ്രങ്ങൾ രണ്ടിങ്കന്നും (ത. സ.) ഇങ്ങനെ പഞ്ചമിയും.

കൎണ്ണങ്ങൾ രണ്ടിൻ്റെയും. ഏവ ചില രണ്ടിൻ്റെ (ത. സ.) ഇങ്ങനെ ഷ
ഷ്ഠിയും ചേൎന്നു കാണുകേ ഉള്ളു.

396. ഒക്ക used for എല്ലാം ഒക്ക എന്നതിന്നു ചില പ്രയോ
ഗങ്ങളെ മീത്തൽ കണ്ടുവല്ലൊ (393. 1., 2.,)-അധികം നടപ്പുള്ള
തോ എല്ലാം എന്നതിന്നു കൊള്ളുന്നതത്രെ.

ആ പൂജെക്ക് ഒക്ക, മുമ്പു നാലു ദിക്കിലും ഒക്ക.(മ. ഭ.) ജ്യാക്കളെ ഒക്ക കൂട്ടി (ത.
സ.) പ്രാണികൾ്ക്കൊക്കയും (കെ. രാ.) എല്ലാരെയും ഒക്ക. പോയവൎക്കൊക്കവെ (മ. ഭാ.)
പ്രാണികൾ്ക്കെല്ലാം ഉള്ളിൽ എന്ന പോലെ (മ. ഭാ.) 357. 2. 381, 2.

ഇതി സമാനാധികരണം സമാപ്തം (352-395.) [ 133 ] II. ആശ്രിതാധികരണം Dependence.

397. The use of Cases ഇനി വിഭക്തികളുടെ ഉപയോഗം പ
റയുന്നു.

1.) ആയത് ഓരൊന്നു ക്രിയയെ എങ്കിലും, നാമത്തെ എങ്കി
ലും ആശ്രയിച്ചു നില്ക്കുന്നതാകയാൽ, ആശ്രിതാധികരണം എ
ന്നു പേർ ഉണ്ടു.

1. പ്രഥമ NOMINATIVE.

398. It is the Subject പ്രഥമ കൎത്താവ് തന്നെ: മുഴുവാചക
ത്തിന്നും തിരിക്കുറ്റി പോലെ ആകുന്നു; ശേഷം പദങ്ങൾ എ
ല്ലാം അതിനെ ആശ്രയിച്ചു നില്ക്കുന്നു. (അതിൻ ഉപയോഗം 341 — 344
നോക്കുക.)

399. The Vocative a variation of the Nominative സംബോ
ധനയായതു പ്രഥമയുടെ ഭേദം അത്രെ. അതു ക്രിയെക്കു മുമ്പി
ൽ താൻ, പിന്നിൽ താൻ വരൂ.

ഉ-ം ചിന്തിപ്പിൻ ഏവരും. (സീ. വി.) പ്രിയേ ക്ഷമിച്ചാലും (നള.) മനം കല
ങ്ങാതെ മകനേ പോയാലും (കേ. രാ.) ൟശ്വരന്മാരേ പറഞ്ഞീടുവിൻ (ശി. പ.)
370. 1.)

a. പ്രഥമയുടെ അവ്യയീഭാവം The Nominative used adverbially

400. പ്രഥമ അവസ്ഥാവിഭക്തിയായും നടക്കുന്നു. അ
തു സപ്തമിയോടും ചതുൎത്ഥിയോടും തുല്യമായ്വരുന്നു. സ്ഥലം പ്രമാ
ണം, കാലം, പ്രകാരം, ഇവറ്റെ കുറിക്കുന്ന ദിക്കുകളിൽ പ്രഥമ ത
ന്നെ അവ്യയം പോലെ നടക്കുന്നു (326).

401. 1. Indicating space, place, locality etc. സ്ഥലക്കുറിപ്പു എങ്ങ
നെ എന്നാൽ.

1.) Noting Expanse നീളെ പരന്നുള്ളതിനെ ചൊല്കയിൽ
തന്നെ (432, 4.)

ഉ-ം ഞാൻ ഭൂചക്രം ഒക്ക ഭ്രമിച്ചു. പാരിടം നീളെ തിരഞ്ഞു (നള.) ജഗദശേഷ
വും നിറഞ്ഞിരിപ്പൊരു ഭഗവാൻ (മ. ഭാ.) ഭുവനങ്ങൾ എങ്ങും നിറഞ്ഞോനേ! മന്നിടം
എങ്ങുമേ (കൃ. ഗാ.) മേലെങ്ങും, ശരീരം എല്ലാടവും, സൎവ്വാഗം തേക്ക, (വൈ. ശ.) കാ [ 134 ] ടും മലയും നദികളും എങ്ങുമേ ഓടി. സേനയെ നാലു ദിക്കുമയച്ചു (കേ. രാ.) എണ്ഡി
ശയും മണ്ടിനർ (ര. ച.) പല ദിക്കും സഞ്ചരിച്ചു (നള.) തീൎത്ഥങ്ങൾ ഒക്കവെ ചെന്നു
ചെന്നാടിയാടി (കൃ. ഗാ.)

ഇടവലമുള്ളവർ. രണ്ടു ഭാഗവും നിന്നു (മ. ഭാ.) ഏറിയ ആൾ ഇരുപുറവും വീ
ണു (ഠി.) ഞാൻ മറ്റെപ്പുറം വൎത്തിക്കയില്ല (മ. ഭാ.) ഗിരിക്കു വടക്കു ഭാഗമേ (ഭാഗ.)
കിഴലൂരും കരുമ്പട്ടൂരും ഉള്ള ലോകർ (കേ. ഉ.) പൈയനൂർ വാഴുന്ന മന്നവൻ (പൈ.)
സുരമാനുഷപശുപക്ഷികൾ രൂപം എല്ലാം അഭേദമായി വിഷ്ണു വൎത്തിച്ചീടു (വില്വ.)

2.) Noting way, course, limit etc. മാൎഗ്ഗപൎയ്യന്താദികളിൽ.

കടല്വഴിയും മലവഴിയും വരുന്ന ശത്രുക്കൾ (കെ. ഉ.) ആകാശമാൎഗ്ഗമേ കൊണ്ടു
പോയി (കേ. രാ.) വീരന്മാർ പോം വഴി പോയാൻ (കൃ. ഗാ.) ആറു നീന്തും, കടവടു
ത്താൽ; കരയണഞ്ഞു (പ. ചൊ.) അക്കരക്കടപ്പാൻ അപ്പുറം ചെന്നു, വല്ലേടവും പോ
യി (ചാണ.) കാശി മുതൽ രാമേശ്വരം വരെ സഞ്ചരിച്ചു. കന്യാകുമാരി പൎയ്യന്തം.

3.) തോറും.

a. ബഹുവചനത്തൊടെ.

രാജ്യങ്ങൾതോറുമയച്ചു. കൈകൾതോറും ജേഷ്ഠന്മാരെ എടുത്തു. ശാഖകൾതോ
റും നനെക്ക (മ. ഭാ.) ദ്വീപങ്ങൾതോറും പോയി-(ചാണ). കൎണ്ണങ്ങൾ തോറും നടന്ന
വാൎത്ത (കൃ. ഗ.) ഇന്ദ്രിയങ്ങൾതോറും അപ്പതുപ്പത്തു നാഡികൾ (വൈ. ച.)

b. ഏകവചനത്തൊടെ.

അവറ്റിന്തീരംതോറും വായ്ക്കുന്ന വൃക്ഷങ്ങൾ. തോട്ടംതോറും (ഉ. രാ.)

402. 2. Indicating Measure പ്രമാണക്കുറിപ്പായതു.

1.) നടന്നു നാലഞ്ചടി (കൃ. ച.) ബ്രാഹ്മണൎക്കു 6 അടി തിരിക. (കേ. ഉ.) നാലു നാ
ൾ വഴി ദൂരം (ഠി.) കൂവീടു മണ്ടി (മ. ഭാ. പത്തു യോജന ചാടുവൻ. നൂറു വില്പാടു ഏ
റികിൽ (കേ. രാ.) ചാൺ വെട്ടിയാൽ മുളം നീളും. ചാൺ പദംനീങ്ങാതെ (കൃ. ഗാ.)
അരവിരൽ ആഴം മുറികിൽ (മമ.) എെവിരലമൎത്തു താഴ്ത്തി (മ. ഭാ.) ഒരു വിരൽ താ
ഴെ പലകമേൽ വെള്ളം 11 ആൾ നിന്നു (വ്യമ.) ദ്വാദശയോജന നീളമുണ്ടാനയും, 4
ആന പ്രമാണം ആഴവും, 3 നാഴിക വഴി ചതുരവും ആയിട്ടൊരു ചിറ (മ. ഭാ.)

2.) അവറ്റിൻ സ്ഥാനത്തിങ്കന്നു ഒരു സ്ഥാനം കരേറ്റി (ത. സ.) അതിൽ ഒ
ർ എണ്മടങ്ങു വലിയ (ര. ച.)

3.) ഒന്നലറി. കനിഞ്ഞൊന്നു തൃക്കൺ പാൎത്തു (അ. രാ.) ബന്ധു ആറു കരയു
ന്നതു. പത്തു നൂറാൎത്തു (മ. ഭാ.)

നാലഞ്ചു ഖണ്ഡിച്ചു (പ. ത.) വൃത്തത്തെ 24 ഖണ്ഡിക്ക. 24 താൻ, ഏറ താൻ പ
കുക്ക (ത. സ.) തല നൂറു നുറുക്കി (കൃ. ഗാ.)

4.) അണു മാത്രമപമാനം (മ. ഭാ.) പിതൃവാക്യം അണു മാത്രം പോലും അതി
ക്രമിക്ക. (കേ. രാ.) അതു പ്രസംഗം പോലുമറിഞ്ഞില്ല. കുണ്മണി പോലും കുറഞ്ഞില്ല
ഭീമൻ; മെരുവും കടുകമുള്ളന്തരം ഉണ്ടു നമ്മിൽ (മ. ഭാ.) [ 135 ] 403. 3. Indicating Time കാലക്കുറിപ്പ്

1.) Long time നെടുങ്കാലത്തിന്നു.

ഉ-ം രാവും പകലും. ഏഴഹോരാത്രം പൊരുതു. (ഉ. രാ.) യുദ്ധം പകൽ ചെയ്തു
(കേ. രാ.) പകൽ കക്കുന്നവനെ രാത്രി കണ്ടാൽ. ഇരിപ്പത്തുമൂവാണ്ടെക്കാലം വാണു (മ.
ഭാ.) അനേക കല്പങ്ങൾ യാതന ഭുജിക്ക (കേ. രാ.) നൂറുകോലംവാഴ്ച വാണു കൊൾ്ക
(കേ. ഉ.) 1000 യുഗം കൎമ്മങ്ങൾ അനുഷ്ഠിച്ചു (കൈ. ന.) ദ്വാദശി നോറ്റു (ഹ. കീ.)
മിടുക്കരാം മേൽനാൾ. (മ. ഭാ.)

2.) Short time ക്ഷണാദികളിൽ.

ചിലപ്പോൾ. പത്താം ദിവസം (നള.) ഇന്നലെ ഇന്നേരം വന്നാൻ (കൃ. ഗാ.)
ൟ നാളുകൾ ജനിച്ചവർ. ൟ 3 നക്ഷത്രം ജനിച്ച ആളുകൾ (തി. പ.) ചിത്രപിറന്ന
വർ (കൃ. ഗാ.) ഞാൻ നിമിഷം വരും (ഉ. രാ.) വൃക്ഷം ഒറ്റ കാച്ചു (വ്യമ.)

3.) Determinate time കാലപ്രമാണം.

ഇന്നു തൊട്ടിനിമേൽ. അന്നു മുതൽ. കുറഞ്ഞൊന്നു മുമ്പെ (കേ. ഉ.) 2 നാഴിക മു
മ്പെ (ശി. പു.) നാഴിക നേരം പോലും മൂത്തവൻ. കൃഷ്ണനിൽ മൂന്നു മാസം മൂത്തിതു
65 ദിവസം ആയുസ്സുണ്ടു. അവൾ്ക്ക 7 മാസം ഗൎഭമായി. ഏക വത്സരം വയസ്സന്തരം ഉ
ണ്ടു തമ്മിൽ (മ. ഭാ.) കാല്ക്ഷണം വൈകാതെ. കാണി നേരം പോലും-(ചാണ.) 12
ദിവസം ഒന്നര പാടം സേവിക്ക - (വൈ. ശ.)

ആണ്ടുതോറും. മാസം മാസം പോയി കണ്ടു. വെച്ചതു വെച്ചതു തോറ്റു. വെച്ച
തു വെച്ചതുവെന്നു (മ. ഭാ.)

404. 4. Denoting manner, mode പ്രകാരക്കറിപ്പു.

1.) Adverbs ക്രിയാവിശേഷണങ്ങളായവ.

ഓരൊരൊ തരം വരും അല്ലൽ-(കേ. ഉ.) പറഞ്ഞ പ്രകാരം. തോന്നും വണ്ണം.
വൈരിയെ വല്ല ജാതിയും ചതിക്ക (നള.) നാനാജാതി ഭാഷിക്കും (ഭാഗ.) ചിലരെ
പലവഴി താഴ്ത്തുവാൻ (കൈ. ന.)

2.) Adverbialized Nouns സംസ്കൃതത്തിലെ അവ്യയീഭാവം
പോലെ (333.)

കരയും ഭാവം നിന്നു. മന്ദേതരം ചെന്നു. ആരോടു സമം ഒക്കും (മ. ഭാ.) ഭക്തി
പൂൎവ്വകം വീണു നിൎമ്മൎയ്യാദം അപഹരിച്ചു (വില്വ.) ഗാഢം പുണൎന്നു, പ്രൗെഢം പറ
ഞ്ഞു-(കൃ. ച.) ഗതസന്ദേഹം, ആരൂഢാനന്ദം, ഊഢമോദം. യഥാശക്തി. ഭയങ്കരം
ത്രസിച്ചു (കേ. രാ.) നിന്നെ ചക്രാകാരം തിരിപ്പിക്കും (നള.)

3.) Terms of Cause കാരണവാചികൾ.

ഞാന്മൂലം (ഉ. രാ.) ആയതു കാരണം (നള.) ഒരു ദുഷ്ടൻ കാരണമായി. ബന്ധു
നിമിത്തം വരും വിപത്തു (ചാണ.) കാളി മുഖാന്തരം വെട്ടി (വൈ. ച.)

405. 5. Other adverbialized Nouns നിശ്ചയവിസ്മയാദിനാമ [ 136 ] ങ്ങൾ ചിലതു വാചകത്തോടെ സമാനാധികരണത്തിൽ ചേൎന്നു
വരുന്നതു കൂടെ പ്രഥമയുടെ അവ്യയീഭാവപ്രയോഗം തന്നെ.

ഉ-ം അവൻ കൊല്ലും നിശ്ചയം. ഭാവിച്ചു നിൎണ്ണയം (നള.) പോയിസ്വാ
മിയുടെ കാലാണസത്യം. ചെയ്താർ നിസ്സംശയം അവർ കില്ലില്ല കൊല്ലും (സ
ഹ.) മരിച്ചീടും പൊളിയല്ല പ്രേമത്താലല്ലൊ നാശം എല്ലാൎക്കും വന്നു ഞായം (മ.
ഭ.) രാജാവെ പോലെ പ്രജകൾ വന്നു ഞായം (കേ. രാ.) എന്നെഴുതി ഞായം (കേ. ഉ.)
ഇത്തരം എത്ര കഷ്ടം ദുഷ്ടൎക്കു തോന്നി ഞായം (വില്വ.) നല്കിനാൻ പാട്ടാങ്ങു ചെയ്യുന്നോ
ർ എന്നു ഞായം (കൃ. ഗാ.)

പട്ടാൻ കഷ്ടം. (മ. ഭാ.)


b. പ്രഥമയോടുള്ള ക്രിയാസമാസങ്ങൾ.

Nominative Nouns and Verbs forming into compound Verbs.

406. ഒരു കൂട്ടം ക്രിയകൾ പ്രഥമയോടു ചേൎന്നു വന്നാൽ,
അതിന്നു അവ്യയശക്തിയോ സപ്തമി മുതലായ വിഭക്തികളുടെ
താല്പൎയ്യമോ വരുവാറുണ്ടു. ഏവ എന്നാൽ.

407. 1. With Intransitive Verbs മുമ്പെ അകൎമ്മകക്രിയകൾ.

പിറക്ക മനുഷ്യജന്മം പിറക്ക (=ജന്മമായി.) ഈ പെൺ പിറ
ന്നവൾ. പുനൎജ്ജന്മം ഉലൂകമായി പിറക്ക (പ. ത.)
വരിക നിണക്കു നരകം കൈ വരും (കേ. രാ=കൈക്കൽ.)
വാഞ്ഛിതം കൈ വന്നു കൂടി (കൃ. ഗാ.). നിൻ ആലോ
കനം സംഗതി വന്നു. ദുഷ്ടൎക്കു സ്വൎഗ്ഗം വഴി വരാ.
യോഗം വരേണം സുരേശത്വം (നള.) പകലറുതി വ
ന്നു (മ. ഭാ.) അമ്പലം കേടു വന്നു (വ. ത.) നശിക്കേ
ഫലം വരും (മ. ഭാ.) ബലം ധനം ആയുസ്സും ഫലം
വരും (ശിപു.)
പോക കൂടയാത്ര പോകുന്നേൻ സ്വൎഗ്ഗത്തിൽ (കേ. രാ.) പെ
രുവഴി പോക. യാത്രയും പുറപ്പെട്ടാർ (നള.) പട പു
റപ്പെടുവൻ (കേ. രാ=പടെക്കു.) ദേശാന്തരം ഗമിക്ക
(മ. ഭാ.) വീട്ടിലുള്ളത് എല്ലാം മോഷണം പോയ്പോകും.
ഇരിക്ക അവർ അടിയന്തരം ഇരുന്നു. തപസ്സിരുന്നു (കേ. ഉ.)
കൂട്ടിരിക്ക (കേ. രാ—സുഗ്രീവൻ മൂപ്പുവാഴട്ടെ (കേ.
രാ.) ഇളമയായി.)
ഉണ്ടു ഞാൻ തുണ ഉണ്ടു. കൈവശമുള്ളതു. അവർ കാവലുണ്ടു
(കേ. രാ.) ദൈവം സാക്ഷി ഉണ്ടു (നള.)
[ 137 ]
നില്ക്ക നാം രണ്ടു പക്ഷം നില്ക്ക. തുണ നില്ക്ക.
കിടക്ക തരി കിടക്കുന്ന രാജ്യം (കേ. രാ.) പട്ടിണി കിടക്ക.
തിരിക പക്ഷം തിരിക (=ത്തിലേക്കു.) പോർ തിരിനില്ലു നി
ൽ (മ. ഭ.) ചക്രംതിരിക (മ. ഭാ.) വട്ടം തിരിക. ന
ഷ്ടം തിരിഞ്ഞു. ഉരുത്തിരിഞ്ഞു. പാൽഉണ്ണി തിരിഞ്ഞു.
കൂടുക പട കൂടുക. അവർ കൂട്ടം കൂടി (മ. ഭാ.). അവളെ പി
ടി കൂടി (പ. ത.)
കെടുക നാണം കെട്ടാൻ. വശം കെട്ടാൾ (മ. ഭാ.)
അറുക ഉയിരറ്റാൻ (ര. ച.) മംഗലം വേരറ്റ പാപി (കൃ. ഗ.)
ആടുക നീരാടി. തീൎത്ഥങ്ങളാടി. കടലാടും. നായാടും. ഒന്നുരി
യാടി (മ. ഭാ.) ഇന്ദ്രനെ കലശമാടീടിനാർ. മലകളെ
അമ്മാനയാടുവാൻ (കേ. രാ.) കാടൂടാടും. പൂഴിച്ചൊറാ
ടി (കൃ. ഗാ.)
കളിക്ക ചൂതു കളിച്ചു. ജലത്തിൽ തോണി കളിച്ചു ഞാൻ (ശി
പു.)
നടക്ക രാപ്പെരുമാറ്റം നടന്നു തുടങ്ങി (കൃ. ഗ.) പണി നട
ന്നു, പാടു നടക്ക, കാല്നട നടക്കവെ (കേ. രാ.)
പോരുക തുണ പോരും. അതിന്നായി വട്ടം പോന്നീടു (കേ. രാ.)
പൊരുക ചൂതു പൊരുന്നവൻ. ഇവരോടല്ല പൊരുവാൻ (മ. ഭാ.)
തോല്ക്ക അവനോടു ചൂതു തോറ്റു (മ. ഭാ-ചൂതിങ്കൽ വെല്ക. കൃ. ഗ.)
പാൎക്ക പാടുപാൎക്ക. പട്ടിണിപാൎക്ക. അന്യായംപാൎക്ക. ബ്രഹ്മാ
വ് ചെവിപാൎക്കുന്നു-(മ. ഭാ.)
ഉണരുക അവൻ ഉറക്കം ഉണൎന്നു. പള്ളിക്കുറുപ്പുണൎക (മ. ഭാ.)

408. 2. With Transitive Verbs പിന്നെ സകൎമ്മക ക്രി
യകൾ.

ചെയ്ക ഉടമ്പെല്ലാം പൊടിച്ചെയ്യാം. (ര. ച.) പൊറളാതിരി
യെ നീക്കം ചെയ്ക. ഭൂമിയെ പ്രദക്ഷണം ചെയ്ക-(കേ.
ഉ.) വേദങ്ങളെ അദ്ധ്യയനം ചെയ്തു (മ. ഭ.)
കഴിക്ക പെണ്ണിനെ വേളി കഴിച്ചു. വിവാഹം. കഴിക്ക (പ.
ത.) കഥ, കൊമ്പു, കെട്ടു; യാഗം, ദിവസം, ഉപ്പും പു
ളിയും കഴിക്ക.
വരുത്തുക ചന്ദ്രഗുപ്തനെ പഞ്ചത്വം വരുത്തുവാൻ (ചാണ.) ദേ
വിയെ വശംവരുത്തു (കേ. രാ.) ദൂതഭാവം ഭംഗം വരു
ത്തുക. അരചരെ അറുതി വരുത്തുക (മ. ഭാ.) ജന
[ 138 ]
ത്തെ നാശം വരുത്തുക (നള.) തേരിനെ അഴിവു വരു
ത്തുക. ദേവാലയങ്ങളെ അശുദ്ധിവരുത്തുക. ജനത്തെ
ബോധം വരുത്തുക. നിന്നെ സമ്മതി വരുത്തി കൂടാ
(കേ. ഉ.). ഖേദം വരുത്തുകയില്ല ഞാനാരെയും (മ. ഭാ.)
ചേൎക്ക അവരെ പഞ്ചത്വം ചേൎത്താൻ (മ. ഭാ.) ദേവകൾ്ക്ക ഭ
യം ചേൎത്താൻ (ഭാഗ.)
കൂട്ടുക അവനെ പ്രഹരം കൂട്ടിനാർ (ചാണ.) അനേകസംഭാ
രം ഉരുക്കൂട്ടി-(പ. ത.).
വെക്ക ദ്രവ്യങ്ങൾ ഓരൊന്നെ കാഴ്ച വെച്ചു (നള.) അതിനെ
തിരുമുൽക്കാഴ്ച വെക്ക (കേ. ഉ.). കാണിക്ക വെച്ചേൻ
ധനം 1000 വട്ടം മേരുവെ വലം വെപ്പൻ. വീരനെ മൃ
ഗങ്ങൾ ഇടം വെച്ചു (കേ. ര.) ഭൂമിയെ വലത്തു വെ
ച്ചു (കൃ. ഗ.) അതിനെ നിധി വെച്ചു. അവരെ കാവൽ
വെച്ചു (മ. ഭാ.). പരദേവതമാരെ കുടിവെച്ചു. നിന്നെ
മാല വെക്കും (ദ. നാ.). ഉത്തരീയം മുളവെച്ചു (നള.)
ഇവ കഷായംവെച്ചു, വെവുവെച്ചു (വൈ. ശ.). അവ
നെ കറിവെച്ചു (കേ. രാ.). അതിനെ പണയം വെക്ക.
ഇടുക അവനെ മാലയിടുക. (നള.) എന്നെ ആണയുമിട്ടു (അ.
ര.) തൃക്കാലാണയിടുക. കാളയെ കയറിട്ടു.
കൊൾക നിയൊഗം കുറിക്കൊണ്ടു (നള.) മോദം ഉൾക്കൊണ്ടു-
(ചാണ.) തപോബലം കൈക്കൊണ്ടു (വില്വ.) അവ
ൻ്റെ കണ്മുനയെ കൈക്കൊള്ളാതെ (കൃ. ഗ.) രാജ്യം
നീ നീർക്കൊള്ളെണം. പോവതിന്നെന്നെ വിടകൊൾ്ക
(മ. ഭാ.) ക്ഷത്രിയധൎമ്മം വിടകൊള്ളുന്നേൻ (സഹ.)
കൊടുക്ക ഉടൽ കാളിക്കു പൂജ കൊടുത്തു (ഭാഗ.) ചോറു ബലി
കൊടുത്തു. ദക്ഷിണഗുരുവിനു ജീവനും നല്കി. അംഗു
ഷ്ഠം ദക്ഷിണചെയ്തു. (മ. ഭാ.) മൂവടി പ്രദേശം നീർ
തരിക-(ഭാഗ=മൂവടിക്കു നീർകൊടുക്ക.) ഏതാനും ഉ
ഭയം ജന്മം കൊടുത്തു.
പ്രാപിക്ക ദേവനെ ശരണം പ്രാപിക്കുന്നേൻ (അ. രാ=ഇവ
ൻ്റെ ശരണത്തെ പ്ര. കേ. രാ.) രുദ്രനെ ശരണം ഗ
മിക്ക. (ഭാഗ.)
കാണ്ക ആരെ സ്വപ്നം കണ്ടു. അവൾ ബ്രാഹ്മണനെ കിനാ
വു കണ്ടു.
തൊഴാദികൾ കാലിണ തൊഴുതു. മുട്ടറ്റം തൊഴുക. അടികുമ്പിട
(കൃ. ഗ.) അവരെ കൈവണങ്ങി (മ. ഭാ.) എന്നു വിട
[ 139 ]
യും തൊഴുതു. (വില്വ.) അവരെ അഞ്ജലിക്കൂപ്പിക്കൊ
ണ്ടു (പ. ത.)

വാൾ ഉറയൂരി. വില്ലിനെ കുലയേറ്റി. അന്തണരെ ശ്രാദ്ധം ക്ഷണിച്ചു (കേ. ര.)
സംഘത്തെ യോഗം തികെച്ചു. എന്നെച്ചെണ്ടകൊട്ടിച്ചു (പ. ത.) ഇത്യാദികൾ.

409. 3. Some of the chief Nouns joining Verbs അതിന്നു മുഖ്യ
മായ ചില നാമങ്ങളെയും ചൊല്ലട്ടേ.

തുണ തുണ നില്ക്ക, ചെല്ലുക. ശിഷ്യകൾ തുണ പോരും; ൟ
ശ്വരനവൎക്കു തുണ ഉണ്ടു (മ. ഭാ.) അവർ തുണപോയ
വർ (കേ. രാ.) ഭവാന്മാരെ ആധാരമുള്ളു. —
സുരർ സഹായം വന്നാലും (കേ. ര.)
അടി കുമ്പിടുക, പണിഞ്ഞു (ര. ച.). അടി വണങ്ങി.
കൈ കൊൾ്ക, വരിക, വിടുക; കൎമ്മം കൈപിരികയില്ല (വി
ല്വ) നാടു കൈവെടിഞ്ഞു (കൃ. ഗ.) തൊഴുക, വണങ്ങി.
കൺ കണ്ണുറങ്ങെൻ (പൈ.) കണ്മിഴിച്ചാൻ. തൃക്കണ്പാൎത്തു.
വായി ഇതു വായ്പാടീല്ല. തുള്ളിയെ വായ്ക്കൊൾ്വാൻ (കൃ. ഗ.)
വട്ടം തിരിക, വട്ടംചുഴലും കഴം. തീക്കൊള്ളിവട്ടം ചുഴറ്റി
(കേ. ര.)
വഴി പോക, തെറ്റുക-
യാത്ര പോക, പുറപ്പെടുക, അവനെ യാത്രഅയക്ക (ഉ. രാ.)
യാത്ര തൊഴുതു. (ശി. പു.)
വേർ വേരൂന്നി നില്ക്ക - ദോഷങ്ങളെ വേരറുക്കുക. വെർമുറി
ക്ക-(കൃ. ഗ.)
വിട കൊടുക്ക-കൊൾ്ക, വഴങ്ങുക, തരിക, വാങ്ങുക, തൊഴുക.
പട്ടിണി പാൎക്ക, കിടക്ക, കരക (ശിപു.)
മാല ഇടുക, വെക്ക, അവനെ മാല വേൾ്ക്ക (ദ. നാ.)
കാലം രാമൻ കാലംവൈവാൻ (കേ. രാ.) ഇരിവരും കാലം
കഴിഞ്ഞാൽ (വ്യ. മ.)
ചെലവു ദ്രവ്യത്തെ ചെലവഴിക്ക, ചെലവറുക്ക.
കുടി വെക്കു, ഇരുത്തുക, നീങ്ങുക, ഉള്ളിൽ കുടിപ്പുക്കു (ര. ച.)

2. ദ്വിതീയ ACCUSATIVE OR OBJECTIVE.

The Nominative form suffices.

410. It is the Object. ദ്വിതീയ കൎമ്മം തന്നെ. അതു പ്രത്യേ
കം സകൎമ്മകക്രിയകളോടു ചേരുന്നു. വ്യക്തിയില്ലാത്ത അബു [ 140 ] ദ്ധികളിലും മറ്റും ദ്വിതീയയുടെ രൂപം തന്നെ വേണ്ടാ; പ്രഥമാ
രൂപവും മതി.

ഉ-ം ജീവങ്കളക; പ്രാണൻ കളയുന്നു (കേ. ര.) ആളറുത്ത ചോര നല്കുവാൻ
(ഭാഗ.). ആളയച്ചീടിനാൻ (ശി. പു=ആളെ.)

411. Some Transitive Verbs governing the Accusative ദ്വിതീയ
ചേരുന്ന സകൎമ്മകക്രിയകൾ ചിലതിനെ പറയുന്നു.

അവരെ സഹായിച്ചു (അവരോടു, അവൎക്ക എന്നും ചൊല്ലിക്കേൾ്പു.)

ദൈവത്തെ വിശ്വസിച്ചീടുവിൻ (മ. ഭാ-സപ്തമിയും സാധു.)

പറഞ്ഞതു സമ്മതിച്ചു (ചതുൎത്ഥിയും സാധു.)

എല്ലാം ക്ഷമിക്ക — (എല്ലാം കൊണ്ടും ക്ഷമിക്ക; ഇതിന്നൊക്കെയും ക്ഷമിക്ക.
കേ. രാ.)

ഭാൎയ്യമാരെ തളിച്ചു (ചാണം.) (പനിനീർ കട്ടില്ക്കൽ തളിച്ചു (കൃ. ഗാ.) ജലത്തി
നാൽ തളിച്ചു (മ. ഭാ.)-)

ബാലിയെ പേടിച്ചു.

അസത്യവാദിയെ ഭയപ്പെടും (പഞ്ചമിയും 470.)

ഭക്തരെ പ്രതികൂലിപ്പാൻ (ഭാഗ.)

അവനെ എതൃത്തു (=സാഹിത്യം.)

412. Some Compound Verbs governing different cases സമാസ
ക്രിയകൾ ചിലതിന്നു രണ്ടു പക്ഷം ഉണ്ടു.

അവരെ നാനാവിധം വരുത്തി (406) എന്നല്ലാതെ കല്പിച്ചതിന്നു നീക്കം വ
രുത്തു. (കേ. ഉ.)

അവനെ കുലചെയ്തു. ദേവകീ തൻ കുലചെയ്വതിനായി (കൃ. ഗ.)

അവനെ അഭിഷേകംചെയ്തു എന്നല്ലാതെ, അഭിഷേകം ചന്ദ്രകേതുവിനു
ചെയ്തു (ഉ. ര.) അവന്തൻ അഭിഷേകം ചെയ്തു-(മ. ഭ.)

നിന്നുടെ രക്ഷചെയ്തു (നള.) രാമന്നനുഗ്രഹം ചെയ്തു (കേ. രാ.)

ഇങ്ങനെ ചതുൎത്ഥി ഷഷ്ഠികളും നടക്കും.

413. Some Intransitive Verbs occurring with Accusative അക
ൎമ്മക ക്രിയകൾ ചിലവ സാഹിത്യവും സപ്തമിയും വേണ്ടുന്ന
ദിക്കിൽ കൎമ്മത്തെയും പ്രാപിക്കുന്നു.

1.) Many Verbs of going, arriving, approaching etc. ഗമനാദി
കൾ പലതും. [ 141 ] a. അവനെ ചേൎന്നു, ചെന്നണഞ്ഞു (കൃ. ഗ.) എന്നെ അടുത്തു. എന്നെ അനുസ
രിക്ക. നിന്നെ പിരിഞ്ഞു—(444.) ഭൂപനെ വേർ പിരിയാതെ (വേ. ച.) ഇവരെ ഒ
ക്കയും അകന്നു (കേ. രാ.)—എന്നിങ്ങിനെ സാഹിത്യപക്ഷത്തിൽ.

b. പുഴകടന്നു, ദുൎഗ്ഗതികടക്കും (വൈ. ച.) വിമാനം, കപ്പൽ, അശ്വം ഏറി; ഗ
ജത്തിൻ കഴുത്തേറി (മ. ഭാ.) അവിടം പുക്കു-(ഉ. ര.) സ്വൎഗ്ഗം പുക്കു; നഗരമകം പു
ക്കു (മ. ഭ.) ഭവനം പൂകി, ഗൃഹം പ്രവേശിച്ചു (കേ. രാ.)—ഊരെ, ഭൂപനെ പ്രാപി
ച്ചു-രാജ്യങ്ങളിൽ നിന്നെ പ്രാപിപ്പിക്കും-(നള.) നാകത്തെ ഗമിച്ച (കേ. രാ.) മോ
ക്ഷത്തെ സാധിക്ക (വില്വ.) ഇങ്ങനെ സപ്തമിപക്ഷത്തിൽ.

2.) The Object has partly or wholly the meaning of a Verb കൎമ്മ
ത്തിന്നു ക്രിയയുടെ അൎത്ഥം താൻ, അൎത്ഥാംശം താൻ വരുന്ന
ക്രിയകൾ.

ഉ-ം ജാതിസ്വഭാവമാം ശബ്ദത്തെ ശബ്ദിച്ചാൽ (കേ. ര.) മഹാ ദു:ഖം ദു;ഖിച്ചു
(നള.)— അഞ്ജനവൎണ്ണത്തെ വിളങ്ങി (മ. ഭ.) കത്തി മീൻ നാറും. ചാരിയതു മണ
ക്കും (പ. ച.) അപ്പം പഴക്കം മണത്തു.

414. Some Verbs of worshipping, saluting etc. are active and
neutral തൊഴാദികൾ ചിലതു (406.) അകൎമ്മകവും സകൎമ്മകവും
ആയ്വരും.

ഭഗവാൻ്റെ പാദം കൂപ്പി (വില്വ.) ഹനുമാനെ പോറ്റി എന്നു വീണാൾ (കേ.
ര.) കൈകൾ കൂപ്പി; ദേവനെ കൂപ്പി (നള.) നിന്നെ വണങ്ങുന്നേൻ (പ. ത.) കാക്ക
ൽ വണങ്ങ; നിലത്തു വണങ്ങ; (കൃ. ഗ.) വിപ്രൎക്കു വണങ്ങിനാൻ (കേ. ര.)

415. Some Verbs of saying, speaking, asking etc. have two Objects
ദ്വികൎമ്മങ്ങൾ ചിലതുണ്ടു. മൂന്നു വകയിൽ ചൊല്ലാദികൾ
തന്നെ.

1.) പിതാവ് എന്നെ പരുഷവാക്കു ചൊല്ലും (കേ. ര.) ഭ്രാന്തുണ്ടിവൎക്കെന്നു
ചൊല്ലുവോർ എങ്ങളെ. ഇല്ലാത്തതിന്നു ഇവൾ എന്നെപ്പറയുന്നോൾ (കൃ. ഗ.) ഇഷ്ടവാ
ക്കു പറഞ്ഞൊരു നമ്മെ കഷ്ടവാക്കു പറഞ്ഞവൻ തന്നെ (സ. ഗോ.) എന്നെ ചി
ല ദുൎവ്വചനങ്ങൾ ചൊന്നാൻ. (മ. ഭാ.) ഭാൎയ്യയെ കുറ്റമല്ലാതെ പറകയില്ല (ശീല.) ഭഗ
വതിയെ ഞാൻ പെ പറഞ്ഞു (ഭാഗ.) എന്നിങ്ങിനെ പുരുഷദ്വിതീയയും
വരും.

2.) അഭിമതങ്ങളെ വസിഷ്ഠനെ പ്രാൎത്ഥിച്ചു. നിന്നെ ഞാനിരക്കുന്നു. (കേ.
രാ.) ശാപമോക്ഷത്തെ അപേക്ഷിച്ചു. നകുലനെ പ്രാൎത്ഥിച്ചു (=നകുലനെ നല്കു
വാൻ. മ.ഭാ.) [ 142 ] 3.) ആയതും എന്നെ ഉപദേശിച്ചു (ചാണ=എന്നോടു 440 എനിക്ക്
(457.3) —

അതു പോലെ രാജനെ അതു മറെച്ചാൻ (ചാണ.) മൽക്രോധത്തെ എ
ന്തു ചെയ്വു (മ. ഭ.) — 1,00,00 ശരം എയ്താൻ കൃതാന്തനെ; 7 അമ്പുസൂതനെയും
എയ്താൻ (ഉ. രാ.)

416. Chiefly Casual Verbs in ഇക്ക have two Objects ഇക്കന്ത
ഹേതുക്രിയകൾ (299.) പ്രത്യേകം ദ്വികൎമ്മകങ്ങൾ തന്നെ.

1.) അറിയിക്കാദികൾ.

വിശേഷം എന്നെ അറിയിക്ക=എന്നോടു, എനിക്ക് - വസ്തുത അവനെ ഉണൎത്തി
പ്പു. വൃത്താന്തം മഹിഷിയെ കേൾ്പിച്ചു-(കെ. ഉ.) മന്ത്രം അവനെ ഗ്രഹിപ്പിച്ചു (നള.)
അസ്ത്രാദികളെ പുത്രനെ അഭ്യസിപ്പിച്ചു (ചാണ.) സൂതനെ വേദം പഠിപ്പിച്ചു (മ. ഭ.)
ഞണ്ടിനെ ശ്രവിപ്പിച്ചു (പ. ത.)

2.) ഗമിപ്പിക്കാദികൾ.

ഭൂപനെ നാകം ഗമിപ്പിച്ചു-(കേ. ര.) അവനെ യമലോകം പൂകിച്ചു. അസുര
നെ നഷ്ടത ചേൎപ്പാൻ (മ. ഭാ.) എന്നെ വൈകുണ്ഠലോകം ചേൎത്തീടേണം (പ.) ഇതു
പട്ടണം പ്രവേശിച്ചു (പ. ത.)

3.) ശേഷിച്ചവ.

ഗജത്തെ പൊന്നണിയിക്ക (അ. ര.) വസ്ത്രം ബിംബത്തെച്ചാൎത്തും (കേ. ഉ.) ബാ
ലനെ കാമിനിവേഷം ചമയിച്ചു (ശി. പു.) കുമ ഊട്ടീടുന്നു ചിലരെ നീ (കൃ. ഗ.) ചെ
യ്തതെല്ലാം അവനെ അനുഭവിപ്പിക്കും (കേ. ര.) സുരന്മാരെ കൃഷ്ണനെ ഭരമേല്പി
ച്ചു (മ. ഭ.) ഇരിമ്പു സ്നേഹിതനെ ഏല്പിച്ചു. അവനെ ശൂലാരോഹണം ചെയ്യിപ്പി
ച്ചു (പ. ത.)

417. Verbs with two Objects may employ the Instrumental കൊ
ണ്ടു ദ്വികൎമ്മങ്ങളോടെ തൃതീയക്കുറിയാകുന്ന കൊണ്ടു എന്നതും
നടക്കും.

ഉ-ം ഇവ ഒട്ടകങ്ങളെ കൊണ്ടു വഹിപ്പിച്ചു. (നള.) അവനെകൊണ്ടു യാഗത്തെ
ചെയ്യിച്ചു. സ്വഭൃത്യരെ കൊണ്ടു പ്രവൃത്തിപ്പിച്ചു (കേ. ര.) അവനെക്കൊണ്ടു ഒക്കയും
സൃഷ്ടിപ്പിച്ചാൻ. പാമ്പിനെക്കൊണ്ടു കടിപ്പിച്ചു. (മ. ഭാ.) ബ്രാഹ്മിണിയെക്കൊണ്ടു പാ
ടിപ്പൂതും (കേ. ഉ.) അവരെ കൊണ്ടു തണ്ടെടുപ്പിച്ചു (ഭാഗ.)

418. The Instrumental ആൽ however is rarely used ഇതിന്നു
ആൽ എന്നതു ദുൎല്ലഭം.

നീചനെ എടുപ്പിച്ചു ഭൃത്യന്മാരാൽ (ഉ. രാ.) അവനെ പാമ്പിനാൽ കടിപ്പെടുത്തു
(മ. ഭാ.) [ 143 ] സംസ്കൃതപ്രയോഗമായ്തു.

അവനെ അഗസ്ത്യേന നശിപ്പിച്ചു. നക്രേണ കാല്ക്കു കടിപ്പിച്ചു. (ഹ. വ.)

419. Nouns of likes and dislikes require the Accusative ക്രിയ
കളോടല്ലാതെ പ്രിയാപ്രിയനാമങ്ങളോടും ദ്വിതീയ ചേരും.

ഉ-ം ഭജനമില്ല ദേവന്മാരെ ( = ഭജിക്ക.) ഇഷ്ടം ഇല്ലേതും എനിക്ക നാ
ല്വരെയും (ദ. ന.) കുമാരനോളം പ്രിയം എന്നുള്ളിൽ ആരെയും ഇല്ല. (അ. ര.) ആ
രെയും മാനം ഉണ്ടാകയില്ല (സഹ.) ഭൃത്യന്മാരെ വിശ്വാസം നമുക്കില്ല (നള.)
ദേവകളെ സ്നേഹം ഒട്ടേറയില്ല. ദേവവൈരികളെ ദ്വേഷം ഇല്ല. നമ്മെ കൂ
റുള്ളോർ (മ. ഭാ.) ജനനിക്കു സൂതനോളം കൂറ് ആരെയും ഉണ്ടാകയില്ല (കേ. ര.) ത
പസ്സിനെ കാംക്ഷ ഉള്ളു മമ. നിന്നെ സ്നേഹം വ്യാസനു പാരം (ഭാഗ.)— നമ്മേ
ദ്വേഷമേ ഉണ്ടായ്വരും വീരൎക്കു. സജ്ജനത്തിന്നു നിന്ദയില്ല ദുൎജ്ജനത്തെയും (മ. ഭ.)
ഉൾത്താരിൽ ഉണ്ടേറ്റംധിക്കാരം നമ്മെ എല്ലാം (കൃ. ഗ.) നാണമില്ലാരെയും
(കൃ. ച.) രാമചന്ദ്രനെ ഉള്ള ഭീതി (അ. ര.) ആരെയും
പേടി കൂടാതെ. ആരെയും ഭേദം കൂടാതാതാസ്ഥ (പ. ത.) സപ്തമിയെ 500 കാണ്ക.

420. These dispositions are pointed out by the adverbial parti-
ciple കുറിച്ചു ഈ വിഷയാൎത്ഥം വരുത്തുവാൻ കുറിച്ചു എന്നതും
നടക്കും.

ആരെക്കുറിച്ചു പ്രീതി (ദേ. മാ.) ദുൎജ്ജനത്തെ കുറിച്ചുള്ള വിശ്വാസം (അ. രാ.)
എന്നെ കുറിച്ചു പൊറുത്തു കൊള്ളെണം. നിങ്ങളെക്കുറിച്ചു സന്തുഷ്ടൻ (മ. ഭാ.) എ
ന്നെ കുറിച്ചനുഗ്രഹം ചെയ്ക-(നള.)

ഭീമസേനനെക്കുറിച്ചു വൈരം (മ. ഭാ.) ഒരുത്തരെ കുറിച്ചപമാനമില്ല അസൂയ
യും ഇല്ല (കേ. ര.) നിന്നെക്കുറിച്ചില്ല ശങ്ക. (നള.)

കാൎയ്യസാദ്ധ്യത്തെക്കുറിച്ചുദ്യോഗം (പ. ത.) അവരെക്കുറിച്ചഭിചാരം ചെയ്ക. (ചാ
ണ.) ദേവനെക്കുറിച്ചു തപസ്സു തുടങ്ങി (ഉ. രാ.) ശങ്കരന്തന്നെ തപസ്സു ചെയ്തു. എ
ന്നിങ്ങിനെ വെറും ദ്വിതീയയും.

421. പ്രതി, വിഷയം, തൊട്ടു convey the same meaning പ്രതി
മുതലായതിന്നും ഈ താല്പൎയ്യം ഉണ്ടു.

1.) ആശ്രമം പ്രതി പോയാൻ (=ആശ്രമത്തെക്കുറിച്ചു.) കോപമാം പ്ര
തി. അശ്വം പ്രതിവാദം ഉണ്ടായി തമ്മിൽ (മ. ഭാ.)—

2.) പ്രാണികൾ വിഷയമുള്ളനുകമ്പ (മ. ഭാ.) ജന്തുക്കൾ വിഷയമായി
കൃപ ആൎക്കുമില്ല. (ഹ. പ.) നാരായണ വിഷയം പ്രതിദ്വേഷി. (ഭാഗ.)

3.) എന്നെ തൊട്ട് ഇന്നും അൻ്പു പുലമ്പെണം (കൃ. ഗാ.) [ 144 ] 3. തൃതീയ INSTRUMENTAL.

a. ആൽ പ്രത്യയം With the affix ആൽ

422. It is the Subject in the Passive construction തൃതീയ ആ
കുന്നത് കരണം തന്നെ. അതു പടുവിനയോടു ചേൎന്നിട്ടു കൎമ്മ
ത്തിൽ ക്രിയ എന്നുള്ള അധികരണം സംഭവിക്കുന്നതിൽ കൎത്താ
വായും വരും.

ഉ-ം പരശുരാമനാൽ പടെക്കപ്പെട്ട ഭൂമി എന്നതിൽ രാമൻ തന്നെ ക
ൎത്താവ; അവൻ പടെച്ച ഭൂമി കൎമ്മം തന്നെ. ഈ പ്രയോഗം സംസ്കൃ
തത്തിൽ ഏറ്റം നടപ്പെങ്കിലും മലയായ്മയിൽ ദുൎല്ലഭമത്രെ.

ഉ-ം നദിയാൽ ശോഭിത ദേശം. പാമ്പിനാൽ ദഷ്ടം (bitten) വിരൽ (മ. ഭാ.)
ദിവ്യരാൽ ഉപേക്ഷ്യൻ. ഏവരാലും അവദ്ധ്യൻ (അ. ര.)

423. Verbs expressing possibility, feasibility have either Instru-
mental or Dative കഴിവിനെ ചൊല്ലുന്ന ക്രിയകളോടു തൃതീയ താ
ൻ ചതുൎത്ഥി ചേരും.

ഉ-ം മനുഷ്യരാൽ ശക്യമല്ല ജയിപ്പാൻ (കേ. രാ.) ഞങ്ങളാൽ സാദ്ധ്യമല്ലാത്ത
തു (കേ. ഉ.) അവരാൽ കൎത്തവ്യം എന്തു. എന്നാൽ കഴിയാത്തു. ൟച്ചയാൽ അരുതാ
ത്ത കൎമ്മം (വില്വ.)—പാരിൽ ഉഴല്വതേ ഞങ്ങളാൽ ഉള്ളു. നമ്മാൽ എടുക്കാവതല്ല
(ഭാഗ.) ആരാലും അറിഞ്ഞു കൂടായ്കയാൽ (മ. ഭാ.) നിന്നാൽ അറികയാൽ (തത്വ.)
ഏവരാലും അറിയാത വണ്ണം (ര. ച.)

424. Intransitive Verbs denoting cause and effect കാരണം ഫ
ലം ൟ അഭിപ്രായം ഉള്ള അകൎമ്മകങ്ങളോടും ചേരും.

ഉ-ം അൎത്ഥത്താൽ വലിപ്പമുണ്ടാം (പ. ത.) ഇവരാൽ ഉണ്ടുപദ്രവം നാട്ടിൽ. കൊ
ന്നാൽ ഫലമുണ്ടു തോലിനാൽ (കേ. രാ.) രാഘവനാൽ ഇവനു മുടിവുണ്ടു (ര. ച.)
ആരാലും പീഡ കൂടാതെേ (ഭാഗ.)അന്യരാൽ മൃത്യുവരാതെ. അൎജ്ജുനനാലുള്ള ഉത്തരാ
വിവാഹം (മ. ഭാ.) ഇരിമ്പാലുള്ളതു (വൈ. ച.) അവൻ കയ്യാൽ എന്മൂക്കു പോയി
(പ. ത.) വിഷാദേന കിം ഫലം (നള.)

425. Transitive Verbs with Instrumental ആൽ സകൎമ്മകങ്ങ
ളോടെകൊണ്ട എന്നത് അധികം നടപ്പെങ്കിലും, ആൽ എന്നതും
കരണമായി നടക്കുന്നു.

ഉ-ം വാളാലേ വെട്ടി (ഭാഗ.) കത്തിയെ നാവിനാൽ നക്കി (കേ. രാ.) ഖേദം
തീൎത്തു വാക്യങ്ങളാൽ (വേ. ച.) ഭോജ്യങ്ങളാൽ ഭിക്ഷ നല്കി (മ. ഭാ.) ചൊല്ലേണം
കേരളഭാഷയാലെ. തമിഴാലേ അരുളിച്ചെയ്തു (കൈ. ന.) [ 145 ] വിശേഷിച്ചു കൈയാൽ-ചൊല്ലാൽ എന്നു കേൾ‌്ക്കുന്നു.

ഉ-ം അവൻ്റെ കൈയാൽ തീൎത്തതു. ഇന്ദ്രൻ്റെ ചൊല്ലിനാൽ ചെയ്തു. ദൂതൻ്റെ
ചൊല്ലാലേ പോയി (കൃ. ഗാ.) വിധീവിധിയാൽ ചെയ്തു. അവനനുവാദത്താൽ എങ്കി
ൽ (മ. ഭാ.) 12 കാരണവരാൽ കല്പിച്ച കല്പന (കേ. ഉ.) മുനിമാരാൽ വഹിച്ചു വരാൻ
ചൊല്ലിനാൾ (ഭാഗ.) 416 കാണ്ക.

426. ആൽ has the meaning of ഇരിക്കേ ആൽ (ആകൽ) എ
ന്നതിന്നു ഇരിക്കേ എന്നൎത്ഥവും ഉണ്ടു. 10 തലകളാൽ ഒന്നറുത്തു (അ.
രാ.) എന്നതിൽ പത്തു തലകൾ ഇരിക്കേ എന്ന താല്പൎയ്യം വന്നു-അതു
കൊണ്ടു.

1.) Implying part of something വിഭാഗാൎത്ഥവും കൊള്ളുന്നു.
(494.)

കാലത്താൽ=കാലംതോറും. തൂവലാൽ ഒന്നു പറിച്ചു. (മ. ഭ.) ബ്രഹ്മസ്വത്താൽ
ഓരോ ഓഹരി (കേ. ഉ.) തലയാൽ ഒക്കക്കീറി വകഞ്ഞു (ര. ച.) നാലാൽ ഒരുത്തൻ
(നള.) മേനിയാൽ പാതി നല്കി (കൃ. ഗ.) അതിനാൽ മുക്കഴഞ്ചീതു കുടിക്ക. (വൈ.
ശ.) ഇവറ്റാൽ ശിഷ്ടം ജീവൻ (അ. ര.)

2.) What passes through കൂടി കടക്കുന്നതു.

എൻ ജീഹ്വാഗ്രമാൎഗ്ഗേണ കേൾ്ക്ക. (നള.)

427. a. It denotes measure പിന്നെ പ്രമാണത്തെയും കുറി
ക്കുന്നു.

1.) ഉ-ം ആനക്കോലാൽ മുക്കോൽ (കേ. ഉ=കോല്ക്കു.) പറഞ്ഞ മാൎഗ്ഗത്താൽ ന
ടന്നു പോയി (കേര=ഊടെ.) നാവാൽ ലുബ്ധൻ. ൟ ഗുണങ്ങളാൽ സമൻ (ഭാഗ.)
അവൾ്ക്കു മനത്താലും ഉടലാലും പിഴയില്ല. (ര. ച.)

2.) A Period വേണ്ടിയ കാലത്തെയും കുറിക്കുന്നു.

ഒമ്പതിനായിരത്താണ്ടിനാൽ തന്തല ഒമ്പതു ഹോമിച്ചു (ഉ. ര.) നിമിഷമാത്ര
ത്തിനാൽ കാവനൂൎക്കയച്ചു. (കേ. രാ.)

3.) It coincides with the Social സാഹിത്യത്തോടും ഒക്കും.

പെരിമ്പുഴയാൽ ഇക്കരെക്കും അക്കരെക്കും. വേദിയരാൽ വേദം കൊണ്ട് ഇട
ഞ്ഞു (കേ. ഉ.) കണ്ണുനീരാലേ പുറപ്പെട്ടാൻ (ബാ. രാ.)

428. b. It imparts the character of Adverbs of manner ഒടുക്കം
അതു വണ്ണം പ്രകാരം എന്ന അവ്യയശക്തിയുള്ളതു. (329.)

ഒട്ടു പിന്നാലെ ചെന്നു. മുമ്പിനാൽ വേണ്ടുന്നത്. (അ. രാ.) നാമങ്ങൾ കേൾ്ക്ക
ക്രമത്തിനാൽ (കേ. ര.) സത്യേന ചൊല്ലുവിൻ. (വ്യ. മ.) ആറുകൾ കുതിക്കയാൽ
തരിച്ചു ( = കുതിച്ചു കടന്നു.) [ 146 ] 429. Other terms of cause, motive ശേഷം കാരണക്കുറിക
ൾ ആയവ 403. 3. കാണ്ക.

1.) നിമിത്തം—ഉ-ം മോഹം നിമിത്തം ഉണ്ടായി. എൻ നിമിത്തം. അ
തിന്നു ചതുൎത്ഥിഭാവവും ഉണ്ടു. എന്നുടെ സൎവ്വനാശം നിമിത്തമല്ലീ വന്നു. അ
ഭിഷേകം നിമിത്തമായി സംഭാരം (കേ. രാ.)

2.) മൂലം (519. കാണ്ക.) ഒക്കയും നശിക്കും സീതാമൂലം (കേ. രാ.)
നിന്മൂലം ആപത്തു വരും (പ. ത.) ബോധമില്ലായ്കമൂലം; എന്മൂലം വന്നു (കൃ. ഗ.)=
ചതുൎത്ഥിഭാവം-വിഷയാൎത്ഥവും ഉണ്ടു-ഉ-ം ഭിക്ഷുകന്മൂലമായി ചൊന്നാർ
(കൃ. ഗ.)

3.) ഹേതു എന്നുടെ ഹേതുവായിട്ടുള്ള കോപം (കേ. ര.) എന്തൊരുസങ്കടം
ഹേത്വന്തരേണ (കേ. ഉ.)

4.) ഏതു സംഗതിയായി-തമ്മിൽ ഉറുപ്പിക സംഗതിയായി ഏതാനും വാക്കു
കൾ ഉണ്ടായി ചെയ്കകാരണമായി (മ. ഭാ.)

5.) അവൻ വഴിയായിട്ടു കിട്ടി.

6.) സന്തോഷ പൂൎവ്വം വളൎത്തു (പ. ത.)

7.) ചതുൎത്ഥിയും കാരണപ്പൊരുളുള്ളതു-അതിനു വിഷാദിച്ചു (കേ.
ര.)-460 കാണ്ക.


b. വിനയെച്ചങ്ങളാലേ തൃതീയ (കൊണ്ടു)

Adverbial Participles used Instrumentally.

430. 1. a. All adverbial past Participles കരണകാരണാദി
പ്പൊരുൾ എല്ലാം മുൻവിനയെച്ചത്തിന്നും ഉണ്ടു — ഉ-ം വല്ലതു ചെ
യ്തും വധിക്ക (ചാണ=വല്ലതിനാലും.) എന്നറിഞ്ഞു സന്തോഷിച്ചു=എന്നതിനാൽ. കേ
ട്ടതു വിചാരിച്ചു ദുഃഖിക്കുന്നു എന്തു ചിന്തിച്ചു വന്നു നീ (കൃ. ഗ.) എന്നെ മാനിച്ചു പാ
ൎക്കും (മ. ഭാ=എന്നിമിത്തം)-പ്രത്യേകം പറ്റുന്നവ കണ്ടു-ഇട്ടു മുതലാ
യവ-എന്നതു കണ്ടു മദിക്കൊല്ല (കൃ. ഗ.) കൈയിട്ടെടുത്തു-ഇത്യാദികൾ.

431. 2. b. ചൊല്ലി ചൊല്ലി എന്നതു.

1.) Any idea, thought, notion തൻ്റെ മനസ്സിൽ തോന്നിയ കാ
രണാഭിപ്രായങ്ങളെ കുറിക്കുന്നു.

ഉ-ം ക്ലേശം അതു ചൊല്ലി ഉള്ളിൽ ഉണ്ടാകായ്ക (മ. ഭാ.) പിതാവിനെ ചൊല്ലി
തപിക്ക. എന്നെ ചൊല്ലി ക്ഷമിക്കേണം (=കുറിച്ചു 418.) നിങ്ങളെ ചൊല്ലി ഞാൻ
ചെയ്യുന്ന പാപം. (അ. രാ.) ഭരതനെ ചൊല്ലി ഭയം ഉണ്ടു രാമനു. അസ്ഥി രോമം [ 147 ] തൊലി ഇവ ചൊല്ലിയും നായാട്ടിൽ കൊല്ലും (കേ. രാ=ഇവറ്റിനു വേണ്ടി.) അമാ
ത്യനെ ചൊല്ലി ജീവിതം ഉപേക്ഷിക്ക (ചാണ.)

2.) Any cause യാതൊരു ഹേതുവിനെയും അറിയിക്കും.

കലഹം ഉണ്ടായ്വരും വല്ലതും ചൊല്ലി (ചാണ.) നാടു ചൊല്ലി പിണക്കം ഉണ്ടു.
അടിയനെ ചൊല്ലി ഇതിന്നെല്ലാറ്റിന്നും അവകാശം വന്നു. (കേ. രാ.)

432. 3. കൊണ്ടു കൊണ്ട് എന്നതു.

1.) Has two Objects ദ്വികൎമ്മങ്ങളോടു ചേരുന്നു-416 കാണ്ക.

2.) Is instrumental with Transitive Verbs സകൎമ്മകങ്ങളോടെ
കരണമായതിനെ വരുത്തും.

ഉ-ം കൺ കൊണ്ടു നോക്കി. ആത്മാവു കൊണ്ടു വരിച്ചു (നള.) പാറകൾ കൊ
ണ്ടെറിഞ്ഞു (കൃ. ഗ.) അമ്പു കൊണ്ടെയ്തു (ര. ച.) തൃച്ചക്രം കൊണ്ടു കണ്ഠദേശത്തിങ്കൽ
എറിഞ്ഞു (ഭാഗ.)

433. Is sometimes nearly a Pleonasm അതു ചിലപ്പോൾ ഏ
കദേശം നിരൎത്ഥമായിവരും.

1.) With Intransitive and Causal Verbs അകൎമ്മകങ്ങളുടെ ഹേ
തുക്രിയകളോടെ.

വേദം കൊണ്ടു മുഴക്കി വിപ്രന്മാർ (കേ. ര.) എങ്ങളെ കൊണ്ടിനി കേഴിക്കൊ
ല്ലാ (കൃ. ഗാ.) പൈതലെ (അല്ലെങ്കിൽ പൈതല്ക്കു) കേഴുമാറാക്കുക.

2.) When=accusative ദ്വിതീയയെ പോലെ.

കോടി കൊണ്ടുടുത്തു. (നള.) പൊടി കൊണ്ടണിഞ്ഞു (മ. ഭാ.) മത്സ്യങ്ങൾ കൊണ്ടു
വിതെച്ചു (കൃ. ഗ.) ദുൎജ്ജനങ്ങളെ കൊണ്ടു ദുഷിക്ക. (പ. ത.) വരദ്വയം കൊണ്ടു വരി
ച്ചു (കേ. ര.) ആണി കൊണ്ടു തറെച്ചു (മ. ഭ.) അമരർ പൊഴിന്തനർ പൂവു കൊണ്ടെ
മെയി കൊണ്ടു തുണ്ടിച്ച ശകലങ്ങൾ (ര. ച.)=മലയാളം കൊണ്ടു 4 ഖണ്ഡമാക്കി
(കേ. ഉ.)

3.) When=Nominative പ്രഥമയെ പോലെ

മലയാളം 160 കാതം കൊണ്ടു 17 നാടുണ്ടു (കേ. ഉ.)

4.) With accumulated terms of Cause അതിപൂൎണ്ണമായ കാര
ണക്കുറിപ്പിനാൽ.

കൎമ്മം ചെയ്ക കൊണ്ടിതു വരാൻ ബന്ധം (ശി. പു.) ധിക്കരിക്കയാലത്രെ കൂട്ടാക്കാ
യ്വതിന്നു (ഭാഗ.)-ഇങ്ങനെ തൃതീയാചതുൎത്ഥികളെ ചേൎക്കയാൽ കാര
ണത്തെ അതിസ്പഷ്ടമാക്കും.

5.) With accumulated terms of fullness അതിപൂൎണ്ണനിറവുകുറി
പ്പു-433. 5., കാണ്ക. [ 148 ] 434. With Intransitive Verbs denoting cause and effect കാരണം
ഫലം ൟ പൊരുളുള്ള അകൎമ്മകങ്ങളോടും (422-പോലെ.)

ഉ-ം അമ്പു കൊണ്ടു മരിച്ചു. മോതിരക്കൈകൊണ്ടു ചൊട്ടു കൊള്ളെണം. ദേ
വത്വം കൊണ്ടു കാമൻ മരിച്ചില്ല. പാപങ്ങൾ വനവാസത്തിനെക്കൊണ്ടു പോയി.
എന്തു നമ്മെ കൊണ്ടുപകാരം (കേ. രാ.) മുക്തിക്കു നാമങ്ങൾ കൊണ്ടു പോരും (ശി.
പു.) കല്ലു കൊണ്ടോമനം. എന്തെനിക്കതു കൊണ്ടു (മ. ഭ.) അനുജ്ഞ കൊണ്ടു പോ
യാൻ (ഭാഗ.) ൟ കാൎയ്യം കൊണ്ടും ദാരിദ്ര്യം തീരും (നള.) നൂറുണ്ടായിതൊന്നു കൊ
ണ്ടേ (ക‌ൃ. ഗ.)

435. With Passive Verbs (seldom) പടുവിനയോടും (421)
അതുദുൎല്ലഭമായി ചേരും

ഉ-ം ദുരാഗ്രഹം കൊണ്ടു ബദ്ധൻ (നള.) നൈ കൊണ്ടു സിക്തമായുള്ള തീതീ (കൃ.
ഗ.) പൈദാഹങ്ങൾ കൊണ്ടു മൂൎഛ്ശിതൻ (നള.)

436. Government of certain Intransitive, Causal and Passive Verbs
of being full, filled etc. നിറക,-മൂടുക,-അടയുക,-മറക,-ൟ ക്രിയ
കൾ്ക്കും അടുത്ത പുറവിനകൾ്ക്കും പടുവിനകൾ്ക്കും 5 പ്രകാരത്തിൽ
അധികരണം ഉണ്ടു.

1.) കൊണ്ടു.

പൊടികളെ കൊണ്ട് നിറഞ്ഞാകാശം. കൊപേന നിറഞ്ഞ ചിത്തം. ഇരുൾ
കൊണ്ട് ആവൃതനായി സൂൎയ്യൻ. (കേ. ര.) സ്വൎണ്ണം കൊണ്ടു നിറഞ്ഞു ഗേഹം. താൻ
പേടി കൊണ്ടു മൂടുക (കൃ. ഗ.) ദേവിയെ ശരങ്ങൾ കൊണ്ടു മൂടി (ദേ. മാ.) രശ്മികൾ
കൊണ്ടംഗം മൂടു. നാടും. കാടും പൊടി കൊണ്ടു മൂടി (ശി. പു.) പൂഴികൊണ്ട് അതി
ന്മീതെ മൂടിപ്പോക; വിശ്വം തൻ്റെ കീൎത്തി കൊണ്ടു പരത്തുക.

2.) ആൽ.

പക്ഷികളാൽ നിറഞ്ഞ കാനനം. ഫലത്തിനാൽ നിറഞ്ഞു പൊഴിഞ്ഞ മാവു. വീ
രരാൽ ലങ്ക,-ഇരിട്ടിനാൽ രാത്രി. (കേ. ര.) തെക്കും വടക്കും ഒക്കപ്പരന്നു ജനങ്ങളാൽ.
സൈന്യങ്ങളാൽ ദ്വാരം പൂൎണ്ണമായി (നള)=സ്ഥാവരൗെഘങ്ങളാൽ മൂടിക്കിടന്നു ഭൂമി.
(ഭാഗ.) പക്ഷി ശരങ്ങളാൽ മൂടി.;—പുഷ്പങ്ങളാൽ തിങ്ങിയിരിക്കുന്ന വൃക്ഷം. (കൃ. ഗാ.)

3.) സപ്തമി.

പൂരിച്ചു വാദ്യഘോഷം 3 ലോകത്തും (മ. ഭാ.) ഉള്ളത്തിൽ സന്തോഷം പൂരിച്ചാ
ൻ. പാടി ചെവിയിൽ നെഞ്ചു നിറെക്കുന്നു. ചൂൎണ്ണം പെട്ടകത്തിൽ (കൃ. ഗ.) പാരിൽ
ഇരിട്ടടേച്ചെറ്റം. ഇരുൾ നിറഞ്ഞു ഭുവി (ശി. പു.) മന്നവന്മാർ മന്ദിരേ ചുറ്റും നി
റഞ്ഞു. (നള.) കണ്ണിൽ ജലം നിറക. എള്ളിൽ എണ്ണ. ഘ്രാണം ദേശത്തിൽ. ആശീ
ൎവ്വദിച്ചു മനസ്സിൽ മംഗലം നിറെച്ചു (കേ. രാ.) [ 149 ] 4.) Cases of condition, state അവസ്ഥാവിഭക്തി-400.

1. അവർ അരമന എല്ലാം നിറഞ്ഞിരിക്കുന്നു. വനം ചോലയും പുഷ്പങ്ങളും എ
ല്ലാം നിറഞ്ഞ (കേ. രാ.) വെണ്ണയും ചോറും ആ കിണ്ണം നിറെച്ചു (പാ.) സൗെരഭ്യം
ആ ദ്വീപു പരക്കുന്നു.

5.) തൃതീയയും സപ്തമിയും.

ചാമരങ്ങൾ എന്നിവ കൊണ്ടു പുരിയിൽ എങ്ങും നിറഞ്ഞിതു. പുരത്തിൽ കരച്ച
ലെക്കൊണ്ടു പൊരുത്തു (കേ. രാ.) ഇണ്ടൽ കൊണ്ടുള്ളത്തിൽ മൂടുക. (കൃ. ഗ.) ചേത
സി ഭക്ത്യാ നിറഞ്ഞു വഴിഞ്ഞു (ഭാഗ.)

437. The Instrumental denoting qualifying measure അതു പ്ര
മാണത്തെക്കുറിക്കുന്നു (425. 1.)

ഉ-ം ചൊല്ലു കൊണ്ടു നല്ല നല്ല (കൃ. ഗ.) ബലം കൊണ്ട ഒപ്പമില്ല (ര. ച.) വപു
സ്സു കൊണ്ടു നിന്നതേ ഉള്ളു. മനസ്സു കൊണ്ടു രാഘവനെ പ്രാപിച്ചു. ബലം കൊണ്ടും
വയസ്സു വിദ്യകൾ കൊണ്ടിട്ടും ഇളയ ഞാൻ (കേ. ര.) താതനും ഞാനും ഒക്കും ഗുരു
ത്വം കൊണ്ട (അ. ര.)

ഭാൎഗ്ഗവതുല്യൻ എല്ലാം കൊണ്ടും. പൊറുക്കയുള്ളു നമുക്കവരോടു എല്ലാം കൊണ്ടും
(മ. ഭാ.) വല്ലീല്ല ഒന്നു കൊണ്ടും. ചെയ്യരുതൊന്നു കൊണ്ടും (കൃ. ഗ.)

ൟ അൎത്ഥം ചതുൎത്ഥിയായാലും വരും. പോൎക്ക് ഇരിവരും ഒക്കും
(ര. ച.) 453— പിന്നെ ഉണ്മയെ പാൎക്കിൽ നുറുങ്ങേറുമവൻ (കൃ. ഗ.)

438. Denoting the time required to bring an action to its close
ക്രിയാനിവൃത്തിക്കു വേണ്ടിയ കാലത്തെ കുറിക്കുന്നു (425. 2.)

പത്തു ദിനം കൊണ്ടു പുക്കു. നാലഞ്ചു വാസരം കൊണ്ടു കല്പിച്ചതു (നള.) (മു
ന്നം) യമലോകം ൟ ജന്മം കൊണ്ടേ കാണ്മാൻ (വില്വ.) മുക്കാലും 3 ഘടികയും
കൊണ്ട് രാക്ഷസക്കൂട്ടം ഒടുക്കി. (കേ. ര.) 34 മാസം കൊണ്ട് ഒടുങ്ങുവോരു രാജസൂ
യം. പകൽ കൊണ്ടു ഒടുക്കി. അരനാഴിക കൊണ്ടു പുക്കു. അല്പകാലം കൊണ്ടു തീ
രും (മ. ഭാ = അല്പകാലാന്തരാൽ—ദേ. മാ.) നിമിഷം കൊണ്ടു സല്കരിച്ചു (സോമ)
ശുഭമുഹൂൎത്തം കൊണ്ടു പുറപ്പെട്ടാൻ (ഉ. രാ.)

2. അതു പോലെ കൂടി എന്നതും നടക്കും.

ഉ-ം മൂന്നു വത്സരം കൂടി പെറ്റിതു ശകുന്തള (മ. ഭ.) പലനാൾ കൂടിക്കാണുന്നി
പ്പോൾ (പ. ത.)

439. Expressing intention upon an object (about) വിഷയാഭി
പ്രായങ്ങളും കൊണ്ട എന്നതിനാൽ വരും.

ഉ-ം. കണ്ണനെക്കൊണ്ടുള്ള വാൎത്ത (കൃ. ഗ.) പൊരുളുകൾ കൊണ്ടു പറഞ്ഞു.
എന്നെക്കൊണ്ടു പാടി, ചിരിച്ചു (കേ. ര.) എന്നെക്കൊങ്ങു ഒരു കുറ്റം ചൊല്വാൻ.
നാരിയെക്കൊണ്ടു പിണക്കം ഉണ്ടാകായ്വാൻ (മ. ഭാ=ചൊല്ലി 427.) [ 150 ] b. നിലംക്കൊണ്ടു വ്യവഹാരം. ധനം കൊണ്ടു പിശുക്കുകൾ (വൈ. ച.)

നീചനെക്കൊണ്ടു പൊറുതിയില്ല. (മ. ഭാ=കുറിച്ചു) ഞങ്ങളെ കൊണ്ടിനി
വേണ്ടതു ചെയ്താലും (കൃ. ഗ.)

440. 4. Other adverbial Participles അതിന്നു വേറെ വിനയെ
ച്ചങ്ങളും പറ്റും.

1.) തൊട്ടു (419. 3.)

അതിർ തൊട്ടു പിശകി (വ്യ. മ.) കാരണം തൊട്ടു വൈരം ഭവിച്ചാൽ (പ. ത.)
നെഞ്ഞു തൊട്ടുള്ള രോഗം (വൈ. ശ.)—സങ്കടം ഇതു തൊട്ടു പിണഞ്ഞു കൂടും. ചെ
യ്ത കാൎയ്യം തൊട്ടു ചീറൊല്ലാ (കൃഗ.)

2.) പറ്റി.

അവനെ പറ്റി കാൎയ്യം ഇല്ല. എന്നെ പറ്റി പറഞ്ഞു.

3.) കുറിച്ചു.

വിപ്രനെക്കുറിച്ചു പ്രലാപങ്ങൾ ചെയ്തു. (പ. ത.) 419. കാണ്ക.

4.) ബ്രഹ്മചാരിയെ പ്രസംഗിച്ചു കേട്ടു (ഭാഗ.)

c. സാഹിത്യം SOCIAL.

441. ഒടു-ഓടു എന്നവ സഹാൎത്ഥത്തിന്നു പ്രമാണം. അ
തിൽ ഒന്നാമതു പാട്ടിൽ നടക്കേ ഉള്ളു (വിരവിനൊടു നരപതികൾ. നള.)
സപ്തമിയുടെ അൎത്ഥവും ഉണ്ടു. (അങ്ങോടിങ്ങോടു പാറി. മ. ഭാ.)

442. Expressing Proximity ഓടു സാമിപ്യവാചി തന്നെ.

ഉ-ം വാനോടു മുട്ടും. കുന്തം നെഞ്ചോടിടപെട്ടു (ര. ച.) പടിയോടു മുട്ടല്ല. ക
ണ്ണോടു കൊള്ളുന്നത് പുരികത്തോടായി (പ. ചൊ.) വിളക്കോടു പാറുക. നിന്നോടെ
ത്തുകയില്ല. പേടി നമ്മോടടായ്വതിന്നു (മ. ഭ.) ഗജങ്ങളോടടുത്താൽ (പ. ത.) വാ
യോടടുപ്പിച്ചു. കുതിരകളെ രഥത്തോടു കെട്ടി (കേ. ര=തേരിൽ പൂട്ടി.) തൂണോടു ചാ
രി. തന്നോടു ചേൎന്നു. ഫലം അവനോടു പറ്റുക (വില്വ.) മെയ്യോടു മെയ്യും ഉരുമ്മും.
മെയ്യോടണെച്ചു (കൃഗ=മാൎവ്വിൽ അണച്ചു.)

നീചരോടഭിമുഖനായി (ചാണ.) കുറഞ്ഞൊരു ദൂരം മുനികളോടു. കേ. രാ=
ചതുൎത്ഥിപഞ്ചമി.)

ആപത്തോട് അനുബന്ധിക്കും സമ്പത്തു. അവനോടനുഗമിക്ക (കേ. രാ=
ദ്വിതീയ.)

443. Denoting Limit പൎയ്യന്തത്തെയും കുറിക്കുന്നു.

പഴുത്ത തേങ്ങ മുതലായി വെളിച്ചിങ്ങാന്തമോടെത്ര (വ്യ. മ.) കോലം തുടങ്ങി വേ [ 151 ] ണാട്ടോടിടയിൽ (കേ. ഉ.) ദക്ഷിണസൂത്രാഗ്രത്തിങ്കന്നു പൂൎവ്വ സൂത്രാഗ്രത്തോട് ഒരു
കൎണ്ണം കല്പിച്ചു (ത. സ.)

Two Socials ഇട എന്നതിനോട് രണ്ടു സാഹിത്യങ്ങളും ചേരും.

ൟശകോണോടു നിരൃതികോണോടിടയുള്ള കൎണ്ണം. ഇഷ്ട പ്രദേശത്തോടിടെ
ക്കു (ത. സ.) ചുണ്ടൂന്നിയോടു പെരുവിരലോടു നട്ടുവരയിൽ. മുലയോടു മുലയിടയിൽ
നോം (വൈ. ശ.) മുടിയോടടികളോടിടയിൽ (ര. ച.) മുടിയോടടിയിട മുഴുവൻ.
അടിമുടിയോടിടയിൽ (ചാണ.) തിരുമലരടിയോടു തിരുമുടിയോട തിരുവുടൽ
(ഹ. കീ.)

444. Used with Verbs of speaking etc. ചൊല്ലാദികളിൽ
പുരുഷസാഹിത്യം നടപ്പള്ളതു (413.)

ഉ-ം ഇവ്വണ്ണം എന്നോടു നിന്നോടു ചൊല്ലുവാൻ അവർ പറഞ്ഞയച്ചു (നള.)
അവനോടുത്തരം ചൊല്ലി (കൃ. ഗ.) നിന്നോടു പറഞ്ഞു തരും (ദേ. മാ.)

അവരോടു കഥയെ ധരിപ്പിച്ചു. (414) ഭൂപതിയോടു കേൾ്പിച്ചു. ഭവാനോടു ഗ്ര
ഹിപ്പിച്ചു (നള.) പുത്രനോടു പഠിപ്പിച്ചു. താതനോടയപ്പിച്ചു കൊണ്ടു (കേ. രാ.) അവ
നോടു പലവും ഉപദേശിച്ചു (ചാണ.) അവനോടിതിൻ മൂലം ബോധം വരുത്തുവാൻ
(പ. ത.) എന്നോടു നിയോഗിച്ചു (ഉ. രാ.) പോത്തോടു വേദം ഓതി (പ. ചൊ.)

ഇതിന്നു ചതുൎത്ഥിയും നടക്കുന്നു.

(ഞങ്ങൾ്ക്കു അരുൾ ചെയ്ക. മമ കേൾ്പിക്ക (മ. ഭാ.) തമ്പിക്കു ബുദ്ധി പറഞ്ഞു
(കേ. ര.)

ചിലപ്പോൾ അവനെ നോക്കി ഉരചെയ്തു (മ. ഭ.)

445. Preferable to all, with Verbs of asking, receiving etc. ഇര
ക്കുന്നതിന്നും വാങ്ങുന്നതിന്നും പഞ്ചമിയെക്കാൾ സാഹിത്യം നല്ലൂ.

ഉ-ം എന്നോടു ചോദിച്ചു, അൎത്ഥിച്ചു. മൂവടിയെ മാബലിയോടിരന്നു (ര. ച.) 413.

സൌമിത്രിയോടു വില്ലു വാങ്ങി (സീവി.) ഭാൎയ്യയോടാശിസ്സ് പരിഗ്രഹിച്ചു. (മ.
ഭാ.) അയനോടു വരം കൊണ്ടു (കേ. ര.) എന്നോടു മേടിച്ചു. നിങ്ങളോടെ താനും
ഗ്രഹിച്ചു. രാമനോടനുജ്ഞ കൈക്കൊണ്ടു (അ. രാ.)

പ്രജകളോടൎത്ഥം പറിക്ക (സഹ.) അവനോടു നാടു പിടിച്ചടക്കി (കേ. ഉ.)
ലുബ്ധനോടൎത്ഥം കൈക്കലാക്കിയാൽ (പ. ത.)

ശാസ്ത്രം അവനോടു പഠിച്ചു. (മ. ഭ.)

446. a. Denoting good or evil done to some body ഒരുവങ്കൽ
ഗുണദോഷങ്ങളെ ചെയ്യുന്നതിന്നും ൟ വിഭക്തി കൊള്ളാം.

ഉ-ം. താതനോടു ചെയ്ത അപരാധം (ഭാഗ.) നിങ്ങളോടു ഒരു ദോഷം ചെ
യ്തു. ജനത്തോടു വിപ്രിയം ചെയ്ക (നള.) ജനനിയോടപമതി ചെയ്യാതെ (കേ. ര.) [ 152 ] ചാപല്ല്യം എന്നോടു കാട്ടുന്നു (-ശി. പു.) എന്തു നിന്നോടു പിഴെച്ചു (മ. ഭാ.) എല്ലാരോ
ടും കണ്ണെറിഞ്ഞു. ഞങ്ങളോടിങ്ങനെ തീച്ചൊരിഞ്ഞാലും (കൃ. ഗ.)

ഇങ്ങനെ ചതുൎത്ഥി.

വസിഷ്ഠനു വിപ്രിയം ചെയ്ക (കേ. രാ.)

സപ്തമിയും,

പിതാവ് പുത്രരിൽ പലതും ചെയ്തിടും. (കേ. രാ.)

447. b. The meaning "concering" is rare ആകയാൽ വിഷ
യാൎത്ഥവും ചുരുക്കമായ്‌വരും.

അടിയനോടു പ്രസാദിക്ക (കേ. ഉ=എങ്കൽ, കുറിച്ചു) അടിയങ്ങളോടു രോ
ഷം (ഭാഗ.) എന്നോടു കോപം പൂണ്ടാൻ (മ. ഭാ.) മൂപ്പരവൈരിക്കവനോടപ്രിയമാ
യില്ല (കാൎത്ത. അ.) എന്നോടു കാരുണ്യമില്ല. നിന്നോടാശ കെട്ടു (കേ. ര.) വൈരം
എന്നോടുണ്ടു. നിന്നോടു പ്രണയം (കൃ. ഗ.) രാജാവോടില്ല സംശയം ഏതും (ചാ
ണ.) എനിക്കു നിന്നോടു ഒരു ശങ്കയും ഇല്ല (കേ. രാ.)

448. Denoting Opposition, war etc. വിരോധയുദ്ധാദിക
ൾ്ക്കും സാഹിത്യം വേണ്ടു. (ദ്വിതീയയും ദുൎല്ലഭമായി ചേരും. അരക്ക
രെപൊരുതാർ (ര. ച.) നിന്മൂലം നമ്മെ പൊരുന്നു. കൃ. ഗ.)

അവനോടു പോർ പൊരുവാൻ (കൃ. ഗ.) രാജാവോടു മറുത്തു. നമ്മോടു ക്രു
ദ്ധിക്കൊല്ല (നള.) നന്മോടു പകപ്പിടിത്തോർ (ര. ച.) എന്നോടു വെറുപ്പവർ. പല
രോടു എതൃനില്പാൻ (മ. ഭാ.) എന്നോടു എതിർ പറകിൽ (പൈ.) ഭൂസുരരോടു ദ്വേ
ഷിച്ചു (വൈ. ച.) രാമനോടു പ്രതിയോധാവില്ല. അവനോടു വൈരങ്ങൾ തീൎക്ക
(കേ. ര.) അവനോടണഞ്ഞ് ഏശുവാൻ (കൃ. ഗ.) അവനോടു ചെന്നേല്ക്ക; പടകൂടു
ക. നിങ്ങൾ ദേവകളോടു ജയിക്കയില്ല. അവനോടു ചൂതു തോറ്റു പോയാൻ (മ.
ഭാ.) നെടിയിരിപ്പോടു തടുത്തു നില്പാൻ. (കേ. ഉ.) രാമൻ നമ്മോടഴിയാൻ (ര. ച.)

449. Denoting Separation വേർപാടും-കൂടെ സാഹിത്യത്തി
ൻ്റെ അൎത്ഥം.

രാഘവനോടു വിയോഗം (അ. രാ.) അതിനോടു വെറുത്തു. ബന്ധനത്തോടു
വേൎവ്വിടുത്തു. പാമ്പോടു വേറായ തോൽ. നീരോടു വേറായ മീൻ. തേരോടും
ധീരതയോടും വേറായ്‌വന്നു (കൃ. ഗ.) നിന്നോടു പിരിഞ്ഞു ഞാൻ (മ. ഭാ.) പാപങ്ങളോ
ടു വേറുപെട്ടേൻ (വില്വ.) ദൂതനെ ഉടലോടു തല തന്നെ വേറു ചെയ്തു. ഉടമ്പുയിരോ
ടു വേൎപ്പെടുപ്പതു (ര. ച.) അകല്ച, മൌൎയ്യനോടു ചാണക്യനുണ്ടു (ചാണ.)

പിന്നെ ദ്വിതീയ (411. 1.)

വാനരൻ കൂട്ടം പിരിഞ്ഞു പോയി (പ. ത.) നിന്നെ വേറിട്ടു പോക. (കേ. ര.)

ചതുൎത്ഥിയും.

നളനു കലി വേറായി (മ. ഭാ.) [ 153 ] പഞ്ചമിയും.

കൂറ അരയിന്നു വേറായില്ല. (മ. ഭാ.)

450. Denoting Likeness തുല്യതെക്കു സാഹിത്യവും (ചതു
ൎത്ഥിയും (454) പ്രമാണം.

എന്നോട് ഒത്തോർ (കേ. ര.) നീന്നോട് ഒപ്പവർ ആർ (ര. ച.) നളനോടു തു
ല്യൻ (നള.) നിന്നോട് ഔപമ്യം കാണാ (കേ. ര.) തീയോട് എതിർ പൊരുതും താ
പം (കൃ. ച.)

തുള്ളുന്ന ഇലകളോട് ഉള്ളം വിറെച്ചു (ഭാഗ=ഇലകളെ പോലെ.)

451. a. The social used adverbially അതും ആലെക്കണക്ക
(നെ 426.)

b. അവ്യയശക്തിയുള്ളതു.

വായു വേഗത്തോടടുത്തു. അവനോട് അരുമയോടു പൊരുതു. അരുവയരോട
തിസുഖമോട് അഴകിനോടു മേവിനാർ (മ. ഭ.) മോദേന ചൊല്ലി (നള.) ശോകേന
വനം പുക്കാൻ (ദേ. മാ.) താപസൻ തപസാ വാഴും (മ. ഭാ.) ബന്ധുത്വമോടു വാണു
(പ. ത.) നലമോടു ചൊന്നാൾ മകനോടു. പ്രാണഭയത്തോടു മണ്ടുന്നു. കാറ്റു പൂമ
ണത്തോട് വീശുന്നു (കേ. രാ.) ആശ്വാസമൊടു കൈക്കൊണ്ടു (വേ. ച.) തളൎച്ചയോ
ടും. ദുഃഖഭാവത്തോടും നില്ക്കുന്നു. (സോമ.)

കുണ്ഠിതത്തോടിരിക്ക (നള.) പ്രാണനോടിരിക്ക (കേ. ര.) നിന്നെ ജിവനോടു
ക്കവെ.

ഓടെ ഏറ്റം നടപ്പും

ധൎമ്മത്തോടെ പാലിച്ചു (ദേ. മാ.) അല്ലലോടെ പറഞ്ഞു (നള.) ചെന്നു ചെവ്വി
നോടെ (കൃ. ഗ.) നേരോടെ ചൊല്ലുവിൻ (വേ. ച.)

452. The social having the meaning of the Instrumental ആലി
ൻ്റെ അൎത്ഥം മറ്റ് ചില വാചകത്തിലും ഉണ്ടു.

ഉ-ം. കടലോടു പോയാർ (പൈ=വഴിയായി.) എന്നോടു ചിരിച്ചു പോയി=എ
ന്നാൽ ചിരിക്കപ്പെട്ടു. ഇതു നിന്നോടു പകൎന്നു പോയി (കേ. രാ.)

453. Proximity, intimacy and fellowship expressed by different
words added to the social സാമീപ്യമല്ലാതെ ഉറ്റ ചേൎച്ചയും സ
ഹയോഗവും കുറിക്കേണ്ടതിന്നു ചില പദങ്ങളെ കൂട്ടുന്നുണ്ടു.

1) കൂട, കൂടെ എന്നത്.

അവനോടു കൂട പോന്നു. ഗമിച്ചാലും വിശ്വാമിത്രൻ്റെ കൂട (കേ. ര.) പിള്ളരെ
ക്കൂട കളിച്ചാൽ (പ. ചൊ.) ആളിമാരെ കൂടെ മേളിച്ചു (ശി. പു.) നമ്മോടു സാകം
ഇരിക്ക (മ. ഭാ.) [ 154 ] 2.) കൂടി.

ആശ്ചൎയ്യത്തോടും കൂടി ചോദിച്ചു (വില്വ)

3.) ഒരുമിച്ചു.

ദമയന്തിയോട് ഒരുമിച്ചു സ്വൈരത്തോടെ വാണു (നള.) ഞങ്ങളെ ഒരുമിച്ചു
ണ്ടായിരുന്നവൻ നിങ്ങളോട് ഏകീകരിച്ചു ഞാൻ പോരുന്നു (പ. ത.)—

4.) ഒന്നിച്ചു.

നിന്നോട് ഒന്നിച്ചു വസിക്കും (നള.) ഭാൎയ്യയൊട് ഒന്നിച്ചു മേവും (വേ. ച.)

5.) ഒക്ക, ഒത്തു.

മങ്കമാരോട് ഒക്കപ്പോയി (ശി. പു.) ഋഷികളോട് ഒത്തതിൽ കരേറി (മത്സ്യ.)
ജനങ്ങളോടു ഒത്തു തിരിഞ്ഞു (കേ. ര.)

6.) ഒപ്പം (പടുവാക്കായി ഒപ്പരം.)

ഞങ്ങളോട് ഒപ്പം ഇരുന്നാലും (ചാണ.)

7.) കലൎന്നു.

പൌരന്മാരോടു കലൎന്നു. ഘോരസേനയുമായിട്ടു ചെന്നു (കൃ. ഗ.)

8.) ഏ.

പടയോടേ അടുത്തു വന്നു (കേ. ര.) വേടരോടേ വസിച്ചു. ബുന്ധുക്കളോടേ സു
ഖിച്ചു വാണു (നള.) പുക്കിതു പടയോടേ (മ. ഭ.) മന്ത്രി എന്ന പേരോടേ നടക്ക
(പ. ത.)

454. Adverbial Participles used instead of the Social ഓടു എ
ന്നതിന്നു പകരം ചിലവിനയേച്ചങ്ങളും പ്രയോഗിക്കാം.

1.) ഉ-ം ആയി.

വാളുമായടുത്തു (ചാണ.) തുഴയുമായി നിന്നു (മ. ഭ.) ദണ്ഡുമായി മണ്ടും (കൃ. ച.)
മാമരവുമായുള്ള കൈ. വന്നാർ വിമാനങ്ങളുമാകിയെ (ര. ച.) മരുന്നിനെ പഞ്ചതാ
രയും പാലുമായി കുടിക്ക (വൈ. ച.)

ആരുമായിട്ടു യുദ്ധം (വൈ. ച.) കൌരവരും പാണ്ഡവരുമായി വൈരം
ഉണ്ടായി. അവരുമായിട്ടേ ഞങ്ങൾ്ക്കു ലീലകൾ ചേൎന്നു കൂടൂ. സേനയുമായി ചെന്നു (കൃ.
ഗ.) ഇയ്യാളുമായിട്ടു കണ്ടു (നള.)

മൂവരുമായി പൎണ്ണശാല കെട്ടി വസിച്ചു (ഉ. രാ.)=അൎത്ഥാൽ താൻ
ഇരുവരോടു കൂട, ആകെ മൂവരും.

കാഴ്ചയുമായിട്ടു പാച്ചൽ തുടങ്ങി (കൃ. ഗ.) എന്നതിന്നു ചതുൎത്ഥീഭാവം.

2.) കൂടി,-ചേൎന്നു,-ഒന്നിച്ചു,-ആയൊക്ക.

ഉ-ം അവൾ തൂണും ചേൎന്നു നിന്നു (പ. ത.) വിപ്രരും താനും കൂടി അത്താഴം
ഉണ്ടു (മ. ഭാ.) വാനോർ മുനികളും ഒക്കവെ ഒന്നിച്ചു. ബ്രഹ്മിഷ്ഠന്മാരായൊക്ക നാം
വസിക്ക (കേ. ര.) [ 155 ] 3.) പൂണ്ടു,-ഉൾ്ക്കൊണ്ടു,-കലൎന്നു,-ഉയന്നു,-ഉറ്റു,-ആൎന്നു,-
ഇവറ്റിന്ന് അവ്യയീഭാവം (446.)

ദാസ്യഭാവം പൂണ്ടു, ദാസ്യഭാവേന (മ. ഭാ.) വിഭ്രമം കൈക്കൊണ്ടു (അ. ര.)
മോദം ഉൾ്ക്കൊണ്ടു, മന്ദഹാസം പൂണ്ടുരെച്ചു (വില്വ.) ൟൎഷ്യ കലൎന്നു ചൊല്ലി. മാനമി
യന്നു വരിക (മ. ഭാ.) കനിവുറ്റു, സന്തോഷം ആൎന്നു പറഞ്ഞു (ചാണ.)

4. ചതുൎത്ഥി. DATIVE.

455. Denotes drawing near a place ചതുൎത്ഥിയുടെ മൂലാൎത്ഥം
ഒരു സ്ഥലത്തിന്നു നേരെ ചൊല്ലുക അത്രെ.

ഉ-ം കടല്ക്കു=പടിഞ്ഞാറോട്ടു, കോട്ടെക്കു ചെന്നു. ദിക്കിനുപോയി (നള.) രാ
ജധാനിക്കു നടന്നു (ഭാഗ.) യമപുരത്തിനു നടത്തി. കാലനൂൎക്കയക്ക (ര. ച.) ആ
കാശത്തിന്നെഴുന്നെള്ളി (കേ. ഉ.)

കുറിക്കു വെച്ചാൽ മതില്ക്കു കൊൾ്ക. വള്ളിക്കു തടഞ്ഞു (പ. ചൊ.) തലെക്കു തല
കൊണ്ടടിക്ക. (മ. ഭാ.) കവിൾ്ക്കുമിടിക്ക; തലെക്കും മേല്ക്കും തേക്ക. മൂൎത്തിക്കു ധാരയി
ടുക (മമ.) ലാക്കിന്നു തട്ടി (ചാണ) കഴുത്തിന്നു കൊത്തി. കാല്ക്കു കടിപ്പിച്ചു. വാൾ
അരെക്കു ചേൎത്തു കെട്ടുക. പാശം കഴുത്തിന്നു കെട്ടി (ക. ര.) പുരെക്കു തീ പിടിച്ചു-
കൈക്കു പിടിച്ചാശ്ലേഷം. വെള്ളത്തെ കരെക്കേറ്റി (പ. ത.) സഞ്ചി അരെക്കു കെ
ട്ടി. കരെക്കെത്തിച്ചു, കരെക്കണയും. പുരിക്കടുത്തു, തീക്കടുത്തു (മ. ഭ.) ഇവ മു
തലായവറ്റിൽ സാഹിത്യവും സാധു (438.)

456. Adverbs of Place require the Dative ദിഗ്ഭേദങ്ങളെ ചൊ
ല്ലുന്ന നാമങ്ങളോടു ചതുൎത്ഥി ചേരുന്നതു.

ഉ-ം നദിക്കു പടിഞ്ഞാറെ. പമ്പെക്കു നേരെ കിഴക്കെപ്പുറം. മേരുശൈലത്തി
ന്മേല്ക്കു നേരെ അസ്തഗിരിക്കു കിഴക്കായി (കേ. ര.) ആഴിക്ക് ഇക്കരെ വന്നു—അ
കം,-ഇടെ,-മീതെ,-മുമ്പെ,-പിന്നെ,-നേരെ, മുതലായവ 505 കാ
ണ്ക—കത്തിക്കു ചോര കണ്ടു—പുല്ല് ഇടെക്കിടെ സ്വരൂപിച്ചു (പ. ത.) മേല്ക്കു
മേൽ. നാൾ്ക്കുനാൾ. പള്ളിക്കും മടത്തിലേക്കും കൂടി ഒരു തപ്പാൽ വഴി ദൂരം ഉണ്ടു.

457. കാലത്തിന്നു കൊള്ളിക്കുമ്പോൾ.

1.) Moment ക്ഷണനേരം കുറിക്കും.

ഉച്ചെക്ക് അന്തിക്ക്, അന്നു മുതല്ക്ക്, നീർ വെന്തു പാതിക്കു വാങ്ങി (വൈ. ശ=
പാതിയാകുമ്പോൾ.) അവധിക്കു വന്നു; വേളിക്കു പാടുക (പ. ത.)

2.) Period വേണ്ടിയ കാലം. (434.)

നാഴികെക്കു 1000 കാതം ഓടും വായു (സോമ.) 14 സംവത്സരത്തിന്നു കൂടി സീ
തെക്കുടുപ്പാൻ പട്ടുകൾ (കേ. ര=കൂടി 435,2)—ആയിരത്താണ്ടേക്കു മുറിവു പോറായ്ക.

(മ. ഭാ.) [ 156 ] 3.) Interval രണ്ടു നേരങ്ങൾ്ക്കന്തരം.

വിവാഹം കഴിഞ്ഞതിന്നു ഇപ്പോൾ 15 വൎഷം ഗതം (നള.) ചൊന്നൊരവധിക്കു
വത്സരം ഇന്നിയും ഒന്നിരിക്കുന്നു (കേ. ര.) ഇതില്ക്കും ഒരാണ്ടു മുമ്പെ (ര. ച.)

458. ഏക്കു is the Dative of Time ഏക്കു എന്നതു കാലചതു
ൎത്ഥി തന്നെ.

ആമ്പോഴേക്കു. 14 ആണ്ടേക്കും ഭരിച്ചു കൊള്ളെണം (കേ. ര.) ജരനര 10,000
ത്താണ്ടേക്കില്ല. ഇരിക്കാം 22 നാളേക്കു (മ. ഭാ.) അത്രനാളേക്കും അഭ്യസിച്ചിരിക്ക
(കൈ. ന.) എത്രനാളേക്കുള്ളു (ഉ. ര.) എല്ലാ നാളേക്കും നല്കി (ഭാഗ.) മറ്റന്നാളേക്കു
സംഭരിക്ക (പ. ത.)

459. Denoting qualifying Measure തൃതീയയെ പോലെ (434)
അതു പ്രമാണത്തെയും കുറിക്കുന്നു.

ഉ-ം ചതുരനായാൻ മന്ത്രങ്ങൾ്ക്ക്. ആഭിജാത്യത്തിന്നു അവന് അന്തരമില്ല. ഗ
ദെക്കധികൻ. അസ്ത്രങ്ങൾ്ക്കു മുമ്പൻ, എല്ലാറ്റിനും ദക്ഷൻ (മ. ഭ.) വിക്രമത്തിന്നു നിന
ക്കൊപ്പരില്ല (കേ. ര.)

Measure, calculation ഇങ്ങനെ അളവിന്നും ഗണിതത്തി
ന്നും പോരും.

അതിന്നു മാത്രം കുറയും (=അത്രേക്കു.) നെയ്ക്ക് ഇരട്ടിപാലും വീഴ്ത്തി (വൈ. ശ.)
വഴിക്കു കണ്ടുള്ള ജനങ്ങൾ. (കേ. ര.)

നൂറ്റിന്നും മൂന്നു (വ്യമ=പലിശ) നിമിക്ക് ഏകവിംശൻ; ബ്രഹ്മാവിന്നു മുപ്പ
ത്തെഴാമൻ ദശരഥൻ (കേ. ര; ഇങ്ങനെ സന്തതിക്രമത്തിൽ.)

460. Expressing Likeness തുല്യതെക്കും കൊള്ളാം (445.)

മിന്നൽ പിണരിന്നു തുല്യം. അവന്ന് എതിരില്ലൊരുത്തനും (നള.) അവൾ്ക്കൊത്ത
നാരി. ഇടിക്കുനേർ. നിണക്കു സമൻ (മ. ഭാ.) പുഷ്പത്തിന്നു ഉപമിക്ക (വൈ. ച.)
സീതെക്കു നേരൊത്തവൾ (കേ. ര.)

2.) Difference പിന്നെ അന്യത.

ദേഹം നിണക്ക് അന്യമായി (തത്വ) അതിന്നു മറ്റെപ്പുറം വൎത്തിക്ക (മ. ഭ.)
പഞ്ചമിയും സാധു (463-469)

3.) Degree താരതമ്യവും. 479.

461. Required to denote design, plan, intention അഭിപ്രായ
ഭാവങ്ങൾ്ക്ക ചതുൎത്ഥി പ്രമാണം.

1.) ഉ-ം പടെക്കു ഭാവിച്ചു. പടെക്കു ഒരുമ്പെട്ടു, വട്ടം കൂട്ടി. പോൎക്കു സന്നദ്ധ
ൻ (കൃ. ഗ.) അതിന്നുത്സാഹി. വെള്ളത്തിന്നു പോയി. ചൂതിന്നു തുനിഞ്ഞു, തുടങ്ങി (ന
ള.) തപസ്സിന്നാരംഭിച്ചു (ഭാഗ.) നായാട്ടിന്നു തല്പരൻ. ഭിക്ഷെക്കു തെണ്ടി നടന്നു. [ 157 ] (ശി. പു.) പൂമലെരെ തെണ്ടി. (കൃ. ഗ.) പൂവിന്നു വനം പുക്കു (മ. ഭ.) വേട്ടെക്കു
പോയാലും (കേ. ര.) വെണ്ണെക്കു തിരഞ്ഞു നടക്കു (കൃ. ഗ.) ആവലാദിക്കു വന്നു (പ.
ത.) ഓരായ്കതിന്നു നീ (മ. ഭ.)

2.) വേളിക്കു മോഹിച്ച (ശീല.) രാജസേവെക്കു മോഹം (=സപ്തമി.) വൃദ്ധി
ക്കു കാമിച്ചു (പ. ത.)

3.) കാൎയ്യത്തിന്നു കഴുതക്കാൽ പിടിക്ക (പ. ചൊ=കാൎയ്യത്തിന്നായി.) നാട്ടി
ലേ പുഷ്ടിക്കിഷ്ടി ചെയ്ക (പ. ത.) ജീവരക്ഷെക്ക സത്യം ചൊല്ക (മ. ഭാ.) നെല്ലു പൊ
ലുവിനു കൊടുത്തു. പുത്രോല്പത്തിക്കേ ചെയ്യാവതു (ക. ന.)—ചാത്തത്തിന്നു ക്ഷണി
ച്ചു ചൂതിന്നു വിളിച്ചു.

4.) ഒന്നിന്നും പേടിക്കേണ്ടാ (പ. ത.) ഒച്ചെക്കു പേടിക്കുന്നവൾ. യുദ്ധത്തി
ന്നു അഞ്ചി (ര. ച.) ദുഃഖിക്കുന്നതിന്നു ഭയമുള്ള (വൈ. ച.) (470.)

462. Expressing Worthiness, Want യോഗ്യതയും ആവശ്യതയും.

ഉ-ം അതിന്ന് ആൾ. നിണക്ക് ഒത്തതു ചെയ്ക (കേ. ര.) ഇതിന്നു ചിതം, യോ
ഗ്യം, ഉത്തമം. എല്ലാ പനിക്കും നന്നു. കണ്ണിന്നു പൊടിക്കു മരുന്നു (വൈ. ശ.) അവ
നു പറ്റി. അതിന്നു തക്കം (പ. ത.) കപ്പല്ക്കു പിടിപ്പതു (കേ. ഉ.) ജാതിക്രമത്തിന്നടു
ത്തവണ്ണം (ശി. പു.) അവറ്റിന്നു പ്രായശ്ചിത്തം ചെയ്തു. കാലൻ്റെ വരവിനു നാൾ ഏ
തു (വൈ. ച.)

എനിക്കു വേണം. യുദ്ധം ഏവൎക്കുമാവശ്യം (പ. ത.) അരക്കനെ പാചകപ്ര
വൃത്തിക്കു കല്പിച്ചു (ശി. പു.)—എനിക്ക് എന്തു ചെയ്യാവതു, ചെയ്യാം, ചെയ്തു കൂടും.
അവസ്ഥെക്കു ചേരുന്നവ ചൊല്ലും (പ. ത.) മോക്ഷത്തിന്ന് എളുതല്ല (വില്വ.) അതി
ന്നു പാരം ദണ്ഡം (=വൈഷമ്യം.)

ബ്രാഹ്മണൎക്കു അസാദ്ധ്യം (മ. ഭ=തൃതീയ.) പരമാത്മാവ് അവനുജ്ഞേയൻ
(വില്വ.) സജ്ജനങ്ങൾക്കു പരിഹാസ്യനായി (പ. ത.)

463. Indicating Ownership and authority ഉടമയും അധികാ
രവും.

1.) ഉ-ം എനിക്കുണ്ടു. നാണക്കേടതിന്നില്ല (മ. ഭ.) മൃഗങ്ങൾ്ക്കു രാജാവ് സിം
ഹം. അവന്നു ദൂതൻ ഞാൻ (ദേ. മാ.)

ഇങ്ങിനെ ഷഷ്ഠിയോട് ഒത്തു വരും.

അവനു ലഭിച്ചു, സാധിച്ചു, കിട്ടി, അറിഞ്ഞു. കീൎത്തി ഭൂപനു വളൎന്നു (വെ.
ച.) അവനു വിട്ടു പോയി, മറന്നു. നൃപന്മാൎക്കു വിസ്മൃതമായി (നള.)

2.) അവനു കൊടുത്തു, എനിക്കു തന്നു. മക്കൾ്ക്കു ദ്രവ്യം സമ്പാദിക്ക. അതിനു
ദേവകൾ അനുഗ്രഹിക്ക (കേ. ര.) യാത്രെക്കനുവദിക്ക (നള.)

എങ്കിലും സാഹിത്യവും പറ്റും (അനന്തരവനോടു കൊടുത്തിട്ടുണ്ടാ
യിരുന്നു.) [ 158 ] ചൊല്ലറിയിക്കാദികൾ അതിനോടു ചേരും.

അരചന്നറിയിക്ക (ര. ച.) എനിക്കു മാൎഗ്ഗം ഉപദേശിച്ചു (നള.) അവനു കാ
ണിച്ചു (കേ. ര.) പുത്രൎക്കു അസ്ത്രാദി ശിക്ഷിച്ചു പഠിപ്പിച്ചാൻ (ചാണ.) കുമാരൎക്കു നീ
തിയെ ധരിപ്പിപ്പതു. അവൎക്കഭ്യസിപ്പിച്ചു (പ. ത.) നിങ്ങൾക്കു ബോധിപ്പിക്കും (മ.
ഭാ.)—അരക്കർ ഇതു ദശമുഖന്നുരചെയ്താർ (ര. ച.) 440. കാണ്ക.

3.) നാട്ടിന് അഭിഷേകം ചെയ്തു (മ. ഭ; കേ. ര.) സപ്തമി പോലെ
499.

464. The Dative has Genitive meaning ചതുൎത്ഥി പലപ്പോഴും
ഷഷ്ഠിയോട് ഒക്കും.

ഉ-ം ഇവറ്റിന്നു പൊരുൾ (ക. സാ)=ഇവറ്റിൻ അൎത്ഥമാവിത്. പാരിനു നാ
ഥൻ പരീക്ഷിതൻ (മ. ഭാ.) വേടൎക്കധിപതി ഗുഹൻ (കേ. ര.) അവൎക്കു പേർ കേട്ട
രുൾ. എന്തു ഞങ്ങൾ്ക്കു കുറവൊന്നു കണ്ടതു. മറ്റുള്ള ജനങ്ങൾ്ക്ക കുറ്റങ്ങൾ പറയും (മ.
ഭാ.) മലമകൾ്ക്കമ്പൻ. വേദങ്ങൾ നാലിനും കാതലായി (കൃ. ഗ.) സങ്കടം ഞങ്ങൾക്കു തീ
ൎക്ക. (അ. രാ.) പുത്രനു ശോകമകറ്റി. ഉറക്കം ഉണൎന്നു പോം ഗുരുവിന്നു (മ. ഭാ.) ഭൂപതി
ക്കു ബുദ്ധി പകൎന്നു (നള.) ലോകൎക്കു ബാഷ്പങ്ങൾ വീണു തുടങ്ങി. ഒഴുകി കണ്ണുനീർ
കുതിരകൾ്ക്കെല്ലാം (കൃ. ഗ.) ഭരതനു കൊള്ളാം അഭിഷേകത്തിന്നു (കേ. ര.)

465. Denoting Retaliation, Retribution etc. ("instead of, for")
ചതുൎത്ഥി പകരം വരുന്നതിനെയും അറിയിക്കും.

ശപിച്ചതിന്ന് അങ്ങോട്ടു ശപിച്ചു (മ. ഭാ.) ഒന്നിന്നൊന്നായി പറഞ്ഞു പല തരം
(ചാണ.) അഞ്ഞാഴി നെല്ലിന്നു ഇരുനാഴി അരി (ത. സ.) മാസപ്പടിക്കു നില്ക്ക (ഠി.)
കൂലിക്കു പണി എടുത്തു.

Resembling the Nominative of Condition (adverb) പ്രഥമയുടെ
അവസ്ഥാപ്രയോഗത്തോടും തുല്യത ഉണ്ടു (399.)

നൂറുലക്ഷത്തിന്നു ഒരു കോടി. മറകൾ നാലുണ്ടു കുതിരകൾ്ക്കിപ്പോൾ (മ. ഭാ=കു
തിരകളായി.) എട്ടാമതിന്നൊരു കഥ ചൊല്ക (വെ. ച.) മൂന്നാമതിന്നുയൎത്തിയകാൽ (ഭാ.
ഗ.) അവനിൽ സക്തി അനൎത്ഥത്തിന്നായി വരും (പ. ത.)

466. Conveying Motive ("for") പിന്നെ കാരണം ഏക
ദേശം പകരത്തോട് ഒക്കും.

അതിന്ന് നിന്നെ കൊല്ലും (പൈ.) വീരർ മരിക്കുന്നതിന്നു ശോകിക്കൊല്ല (മ.
ഭാ.) വെള്ളം ഒഴുകുന്നതിന്നു ചെരിപ്പഴിക്ക (പ. ചൊ.) ആ സംഗതിക്കു കുഴങ്ങി. പ
ടെച്ചവൻ്റെ കല്പനെക്കു (ഠി=ആൽ.) ഖേദമില്ലെനിക്കതിന്നു (ഭാഗ.) ഡംഭിന്നു യാഗം
ചെയ്തു (വൈ. ച.) അതിന്നു നില്ലായ്കിൽ മരുന്നു (വൈ. ശ.) കയറിന് എന്തിന് പി
ശകുന്നു (കേ. ര.) പെരുന്ധൂളിക്ക് ഒന്നും അറിയരുതാതായി (ര. ച.) [ 159 ] With Conditional സംഭാവന കൂടെ ചേരും.

ഹരിച്ച ശേഷം ഒന്നു വരികിൽ ആദിത്യൻ ഗ്രഹം, രണ്ടിന്നു ബുധൻ, മൂന്നിന്നു
രാഹു (തി. പ=മൂന്നു വരികിൽ)

467. Two Datives in one Sentence ഒരു വാചകത്തിൽ രണ്ടു
ചതുൎത്ഥികൾ പലവിധത്തിലും കൂടും.

ഉ-ം ഊണിന്നു കൊള്ളാം എനിക്കു. അൎത്ഥമാഗ്രഹിപ്പവൎക്കു ശ്രേയസ്സായുള്ളതിന്നു
തടവുകൾ ഉണ്ടാം (പ. ത.) അതിന്നു കോപം ഇല്ലെനിക്കു. ശില്പശാസ്ത്രത്തിന്നവനൊ
ത്തവൻ ആർ? (ചാണ.) സങ്കടം ഒന്നിനും ഇല്ലൊരുവൎക്കുമേ. പാടവം പാരം വാക്കി
ന്നു നിണക്കു. ഭൃത്യാദികൾ്ക്കു പൊറുതിക്കു കൊടുക്ക. കൎമ്മത്തിന്നദ്ധ്യക്ഷ എനിക്കു (മ
. ഭാ.) ഇതിന്നു തപിക്കുന്നെന്തിനു. ഭക്ഷണത്തിന്നെനിക്ക് എത്തി. ജനനിക്കും അതി
ന്നനുവാദം. മൂലാദിക്കേ മനസ്സ് എനിക്കുള്ളൂത് (കേ. രാ.) നിന്തിരുവടിക്ക് ഒട്ടുമേ
കീൎത്തിക്കു പോരാ (ഉ. രാ. പ. ത.) ദണ്ഡത്തിന്നു യോഗ്യത ഇവൎക്കു (വില്വ.) ഇത്തരം
വൎഷം നൂറ്റിന്നന്ത്യമാം ബ്രഹ്മാവിനും (ഭാഗ.) ജനത്തിന്നു വിദ്യെക്കു വാസന ഇല്ല.
(പ. ത.) ആ പ്രവൃത്തിക്കു കൌശലം എനിക്കു (നള.)

468. The Sanscrit Dative (meaning Design and Bestowal) ex-
pressed in Malayalam by Particles, adverbial Participles etc. സംസ്കൃ
ത ചതുൎത്ഥിക്കു അഭിപ്രായസമ്പ്രദാനശക്തികൾ മുഖ്യമാക കൊ
ണ്ടു, അതിന്നു ഭാഷാന്തരത്തിൽ കൂടക്കൂടെ മലയായ്മചതുൎത്ഥി പോ
രാതെ വരും; അതിന്നു പൂൎണ്ണത വരുത്തുന്ന പ്രയോഗങ്ങൾ ആ
വിതു.

1.) ഏ-നിഷ്കളാത്മകനേ നമഃ. വേദമായവനേ നമഃ (കൃ. ഗ.)

2.) ആയി.

അടല്ക്കായടുത്തു. പോൎക്കായി ചെന്നു (ര. ച.) രാവണൻ ചോറുണ്ടതിന്നായി മ
രിക്ക (കേ. ഉ.) അതിനായി കോപിയാതെ (മ. ഭ.)

ആയ്ക്കൊണ്ടു.

ഭവാനായ്ക്കൊണ്ടു നല്കി (മ. ഭ.) ഉന്നതിക്കായിക്കൊണ്ടു പ്രയത്നം ചെയ്തു (നള.)
നിന്തിരുവടിക്കായ്ക്കൊണ്ടു നമാമി. (ഭാഗ.)—തെക്കിൽ പ്രത്യേകം നടപ്പുള്ള
തു-മാംസത്തിന്നായും വിനോദത്തിന്നായിട്ടും കൊല്ലും. രാമനായിട്ട് അപ്രിയം
ഭാവിക്ക (കേ. ര.)

ആ മാറു-തപസ്സിന്നാമാറ് എഴുന്നെള്ളി (കേ. ഉ.)

3.) കുറിച്ചു-ചൊല്ലി-കൂലിയെക്കുറിച്ചു. ഇത്തരം എന്നെ ചൊല്ലി വേല
കൾ ചെയ്തു (മ. ഭാ.) [ 160 ] 4.) എന്തു.

എന്തു കാമമായി തപസ്സു ചെയ്തു (വില്വ.) എന്തൊരു കാൎയ്യമായി പെരുമാറുന്നു.
(ഭാഗ.) അതിൻ പൊരുട്ടു വന്നു. നിമിത്താദികളും (427.)

5.) അൎത്ഥം.

അശനാൎത്ഥം (ചാണ.) അഭിഷേകാൎത്ഥമാം പദാൎത്ഥങ്ങൾ (കേ. ര.) ലോകോപ
കാരാൎത്ഥമായി (മ. ഭാ.) രാമകാൎയ്യാൎത്ഥം ഉണൎന്നു. (അ. ര.) വിവാഹം ചെയ്തു അൎത്ഥാ
ൎത്ഥമായി; ജീവരക്ഷാൎത്ഥമായി (വേ. ച.)

6.) വേണ്ടി.

ഗുരുക്കൾ്ക്ക് വേണ്ടി (=ഗുരുക്കളെ നിനെച്ചു) (പ. ചൊ.) അവനു വേണ്ടി മരിക്ക
(=മിത്രത്തെ ചൊല്ലി മരിക്ക, മിത്രകാൎയ്യത്താൽ മരിക്ക.) ദൂതനായീടെണം ഞങ്ങൾക്കു
വേണ്ടീട്ടു (നള.) നിണക്കു വേണ്ടി ഇതൊക്കയും വരുത്തി (കേ. ര.)

പിന്നെ വേണ്ടി എന്നതിനാൽ ഒന്നിൻ്റെ സ്ഥാനത്തിൽ
നില്പതും വരും.

ഉ-ം എനിക്കു വേണ്ടി അങ്ങിരിക്ക. താതനു വേണ്ടി മറുക്കിൽ രഘുപതിക്കു
വേണ്ടി വനവാസം കഴിക്ക (കേ. ര.)


5. പഞ്ചമി. ABLATIVE.

a. അപാദാനം. Ablative (Removal, Origin.)

469. Sanscrit Examples പഞ്ചമിയാകുന്ന അപാദാനം മലയാ
യ്മയിൽ ഇല്ല; വിനയെച്ചത്താലത്രെ വരും. സംസ്കൃതത്തിലെ
ഉദാഹരണങ്ങളെ ചൊല്ലാം.

1.) ഉദയാൽ പൂൎവ്വവും അസ്തമാനാൽ പരവും; സങ്ക്രമാൽ പരം പതുപ്പത്തു നാ
ഴിക (തി. പ.) ചെന്ന വാസരാൽ മൂന്നാം നാൾ (മ. ഭാ.) സ്നാനാദനന്തരം (അ. ര.)

2.) മോഹാദന്യമായി (കൃ. ച.) ത്വദന്യയെ കണ്ടില്ല (കേ. രാ.)

3.) ബുദ്ധിഭ്രമാൽ ബുധജനം ക്ഷമിക്ക. സാഹസാൽ ചെയ്ത തപസ്സു (ഉ. ര.)

ചൊന്നാൻ പരിഹാസാൽ (ഭാഗ.) ൟശ്വരാജ്ഞാബലാൽ (പ. ത.)

Adverbial Ablatives denoting a former cause പൂൎവ്വഹേതുക്കളെ
കുറിക്കുന്ന അവ്യയപഞ്ചമികൾ പലതും ഉണ്ടു (വേഗാൽ,-ശാപബ
ലാൽ,-അനുഗ്രഹാൽ,കൎമ്മവശാൽ,-ഓടിനാർ പേടിയോടാകുലാൽ. (മ. ഭാ.)

470. The suffix ഇൻ of poetical Tamil is rare പഞ്ചമിക്കു
ചെന്തമിഴിൽ ഇൻ എന്നതു ഉണ്ടു. അതു മലയായ്മയിൽ എത്ര
യും ദുൎല്ലഭം. മുടിയിന്നടിയോളവും (സ്തു.) മേലിന്നിറങ്ങുക (മ. ഭ.) [ 161 ] Locative sufficing ചിലപ്പോൾ സപ്തമി തന്നെ മതി.

ആസംഗത്തിൽ വേറായൊരു സംഗം (നള.)

ഏകാരവും പോരും.

സത്തേ ചിത്തന്യമാകിൽ, ചിത്തേ സത്തന്യമാകിൽ (കൈ. ന.)

അവസ്ഥാവിഭക്തിയും.

രഥം ഇറങ്ങിനാൻ (കേ. ര.)

471. ഇരുന്നു and other adverbial Participles ഇരുന്നു മുതലാ
യ വിനയെച്ചങ്ങളെ പറയുന്നു.

1.) എങ്ങിരുന്നിഹ വന്നു (വൈ. ച.) പരരാഷ്ട്രങ്ങളിലിരുന്നു വന്നു (കേ. ര.)
ഇതു കൊടുന്തമിഴ്‌നടപ്പു.

2. അവനെ വിട്ടോടി. സ്വപ്നം കണ്ടിട്ടുണൎന്നവനെ പോലെ. നിദ്ര പോ
യുണൎന്നപിൻ (കൈ. ന.) അവൾ പെറ്റുണ്ടാകുവോർ (മ. ഭാ.)

472. Certain Terms of Place and Time തൊട്ടു, തുടങ്ങി, ആദി,
മുതൽ സ്ഥലകാലക്കുറിപ്പുകൾ.

1.) തൊട്ടു തുടങ്ങി മുതലായവ.

കാരണം ആദിതൊട്ട് ഏകിനാൻ (കേ. ര.) ആനനം തൊട്ടടിയോളവും. അടി
മലർ തൊട്ടു മുടിയോളവും (=ഓടു.) പോയന്നു തൊട്ടുള്ള വൃത്താന്തം (കൃ. ഗാ.) പൂരുവി
ങ്കന്നു തൊട്ടു ഭരതൻ തങ്കലോളം നേരം (മ. ഭ.)

ഇന്നു തുടങ്ങി സഹിക്കെണം. അന്നു തുടങ്ങി (നള.) ഇപ്പോൾ തുടങ്ങീട്ടു (മ. ഭ.)
കൌമാരവയസ്സിൽ തുടങ്ങി (പ. ത.) അസ്തമിച്ചാൽ തുടങ്ങി ഉദിപ്പോളവും (വൈ. ശ.)

2.) അതു പോലെ മുതൽ, ആദി എന്നവയും കൊള്ളിക്കാം.
കഴിഞ്ഞു 10 മാസം അഛ്ശൻ കഴിഞ്ഞതു മുതൽ (ചാണ.) വടക്കേതാദിയായിട്ടു
അവറ്റിൻ പേരും ചൊല്ലാം (ഭാഗ.)

രണ്ടാമതാകിയ മാസം മുതൽ തൊട്ടു (ഭാഗ.) ഇന്നെക്കു രണ്ടു കൊല്ലം മുതൽ.

473. Especially by the adverbial Participle നിന്നു ഇപ്പോൾ
പ്രത്യേകമായി നടക്കുന്നതു നിന്നു എന്നുള്ള വിനയെച്ചം.

1.) With Locative meaning അതും ചിലപ്പോൾ സപ്തമിയു
ടെ അൎത്ഥത്തോടും കാണും.

(ഉ-ം കാളിയൻമേൽനിന്നു നൃത്തം കുനിച്ചു. ഉച്ചത്തിൽനിന്നലറി (മ. ഭാ.) പാ
കത്തിൽനിന്നു (ചാണ=പാകത്തോടെ.) തിന്മെയിൽനിന്നുള്ള വന്മുസലം (കൃ. ഗ.)
കൊവിൽക്കൽനിന്നു വിചാരിക്ക. കോയില്പാട്ടുനിന്നു മുതലായ സ്ഥാനനാമങ്ങൾ.)

2.) Denoting Separation, Departure പഞ്ചമിയുടെ അൎത്ഥമായാ
ൽ വിയോഗവും പുറപ്പാടും കുറിച്ചു നില്ക്കും. [ 162 ] മോഹങ്ങൾ മാനസത്തിങ്കൽനിന്നു കളക (അ. രാ.) കെട്ടുന്നഴിച്ചു വിട്ടു (പ. ത.)
നിന്ദിത വഴിയിൽനിന്നു ഒഴിക. പുറ്റിന്നു ചീറി പുറപ്പെടും (കേ. ര.) ഉദരെനിന്നു
(നള.) ചന്ദ്രങ്കൽനിന്നു ആതപം ജ്വലിച്ചിതോ (ശി. പു.) കടലിൽനിന്നു കരയേറ്റി
(കൃ. ഗ.) രക്ഷിച്ചാനതിങ്കന്നു (മ. ഭാ.) അവനെ നാട്ടുന്നു പിഴുക (ദ. ന.) മൂഢതയിൽ
നിന്നു അവളെ മാറ്റി. കഴുത്തുന്നു നീക്കി (ചാണ.) നാലു ദിക്കിലുംനിന്നു വരുന്നു.
(ശി. പു.) പത്തു ദിക്കുന്നും (അ. രാ.)

മലയിങ്കന്നും കടലിൽനിന്നും (കേ. ഉ.) കാട്ടിലും നാട്ടിലും നിന്നു വന്നുള്ള (കേ.
രാ.) എന്നിങ്ങിനെ രണ്ടു പഞ്ചമികളുടെ സംയോഗം.

474. നിന്നു joined to different affixes and words ഇൽ, കൽ,
എന്നവറ്റോട മാത്രമല്ല നിന്നു എന്നതു ചേരും.

1.) വിരലിന്മേൽനിന്നഴിച്ചു. ആസനത്തിന്മേൽനിന്നിറങ്ങി (ചാ
ണ.) വിമാനത്തിന്മേൽനിന്നു താഴത്തിറങ്ങി (ഉ. ര.) ആനമേൽനിന്നു (കൃ. ഗ.)

കൂപത്തിന്മീതെനിന്നു നോക്കി (പ. ത.)

2.) വീടുകൾ തോറും നിന്ന് ഓടി വന്നു. (ശി. പു.) മറ്റുള്ളിടങ്ങൾ തോറും നി
ന്നാട്ടിക്കളഞ്ഞു (ഭാഗ.)

3.) അവിടെ നിന്നോടി (നള.)

4.) സഭാതൻനിന്നു പോക (കൃ. ഗ.) അതിൻ പുറത്തുനിന്നു (കേ. ര.)

5.) എങ്ങുനിന്നു വന്നു (കൃ. ഗ.) പടിഞ്ഞാറുനിന്നും തെക്കുനിന്നും കാറ്റുണ്ടാക. (തി. പു.) പത്നിമാർ സ്വയാനങ്ങൾ നിന്നും ഇറങ്ങി (കേ. ര.) ഇക്കരനിന്നു നോക്കും
(പ. ചൊ.)

6.) സംസ്കൃതപഞ്ചമി സപ്തമികളോടെ.

പുഷ്പകാഗ്രാൽനിന്നു ചാടി (ഉ. ര.) ബ്രഹ്മണിനിന്നു. സമുദ്രാന്തരെനിന്നു കരേ
റി (ഭാഗ.)

475. Is term of Distance ദൂരതയുടെ അൎത്ഥമുണ്ടു.

മരത്തിൽനിന്നരക്കാതം ദൂരവേ (പ. ത.) അൎക്കമണ്ഡലത്തിങ്കൽനിന്നു ലക്ഷം
യോജന മേലെ ചന്ദ്രൻ്റെ നടപടി (ഭാഗ.) ഇവിടുന്നു ഒന്നര യോജന തന്നിൽ ഒ
രു മുനി ഉണ്ടു (കേ. ര.) അതിങ്കൽനിന്ന് ൯ വിരൽ മീതെ (വൈ. ച.)

May signify Difference അന്യതയുടെ അൎത്ഥവും പറ്റും.

വൎഗ്ഗക്രിയയിങ്കന്നു വിപരീതമാകുന്നതു മൂലീകരണം (ത. സ.) (ഇതിന്നു സ
പ്തമിയും 464 ചതുൎത്ഥിയും 454 മതി.)

476. In Sanscrit the Ablative is chiefly used to express fear etc.
ഭയത്തിന്നു സംസ്കൃതത്തിൽ പഞ്ചമി പ്രധാനം. [ 163 ] അധമന് അശനാൽ ഭയം. മദ്ധ്യമന്മാൎക്ക മരണത്തിങ്കൽനിന്നു ഭയം. ഉത്തമൎക്കു
അപമാനത്തിൽനിന്നു (മ. ഭാ.) അഛ്ശങ്കൽനിന്നതിഭീതരായി (കേ. ര.) ചക്രത്തിൽ
നിന്നു ഭയപ്പെടും (നള.)

ദ്വിതീയ (418.) കുറിച്ചു (419.) ചൊല്ലി (428.)

ചതുൎത്ഥി (456, 4.) സപ്തമി (500, 4.) എന്നവയും കൊ
ള്ളാം.

477. Social equivalent to Ablative സാഹിത്യം ഉള്ളേടത്തും പ
ഞ്ചമി കാണും.

1.) In separation വേറുപാട്ടിൽ. (445.)

മസ്തകത്തിങ്കന്നു വേറിട്ടു വീണു. ഋണത്തിങ്കൽനിന്നു വേർപെടുത്തു (മ. ഭ.)

2.) In accepting പരിഗ്രഹണത്തിൽ (442.)

അവങ്കന്നു ഗ്രഹിച്ചു കൊണ്ടന്നു. അവങ്കൽ നിന്നു വേണ്ടിച്ചു (കേ. രാ=അനുജ
നോടതു വേണ്ടിച്ചു.) എങ്കൽനിന്നു എൻ്റെ വിദ്യ വാങ്ങിക്കൊൾ്ക (മ. ഭ.)

എങ്കൽനിന്നു കേട്ടു. വീരങ്കൽനിന്നു ഗ്രഹിക്ക (നള)=നിന്നോടു വൃത്താന്തം
കേട്ടു (കേ. ര.)

478. Birth, Origin etc. expressed by Ablative; yet Locative is
more common ജനനത്തിന്നും ഉല്പത്തിക്കും പഞ്ചമി സാധു എങ്കി
ലും സപ്തമി അധികം നടപ്പു.

1.) പാദതലത്തിൽ നിന്നുണ്ടായി ശൂദ്രജാതി (കേ. ര.) വിരിഞ്ചൻ്റെ
പെരുവിരൽ തന്മേൽനിന്നുണ്ടായി (മ. ഭാ.)

2.) വക്ഷസ്സിൽനിന്ന് ഉണ്ടായി ക്ഷത്രിയജാതി. ചതുൎത്ഥ നാരിയിൽ ഒരു വൈശ്യ
നു ഞാൻ ജനിച്ചു. അവൾ വയറ്റിൽ ജനിച്ചു നീ (കേ. ര.) വംശത്തിൽ പിറന്നു. കളത്ര
ത്തിൽ സന്തതി ഉണ്ടാക്കി (മ. ഭാ.) പുത്രരെ ഓരൊന്നിൽ ഉല്പാദിപ്പിച്ചു. പതുപ്പത്തവ
ൻ. ഉത്തമ കുലത്തിൽ മുളെച്ചു (കൃ. ഗ.) അവളിൽ മകനുണ്ടാം (പ. ത.) നിങ്കൽ പി
റക്കുന്നു (ശീല.) തണ്ടാരിൽമാതു=താരിൽനിന്നു പിറന്നവൾ.

3.) സഞ്ചോദനത്തിങ്കൽ ഭവിക്കും ഹുങ്കാരം. വിക്രയങ്ങളിൽ ലാഭം ഉണ്ടാക്കി
(നള.) തസ്കരൻ പ്രമത്തങ്കൽ. വൈദ്യൻ വ്യാധിതങ്കലും ജീവിച്ചീടുന്നു (മ. ഭാ.)

479. പോക്കൽ used for Ablative പഞ്ചമിയുടെ അൎത്ഥങ്ങൾ
ചിലതു പോക്കൽ എന്നതിന്നും ഉണ്ടു.

1.) നിൻ പോക്കൽ മുറ്റും ഇനിപ്പിരിയാതെ (ചാണ.) തൻപോക്കലുള്ളപരാ
ധം (ഭാഗ.) എൻപോക്കലുള്ള ദുരിതം (ഹ. കീ.)

2.) പക്കൽ എന്നതിനോടു ഒക്കും.

മൃത്യുവിൻ പോക്കൽ അകപ്പെടും ഏവനും (മ. ഭ.) [ 164 ] 3.) അവൻ പോക്കൽ നല്കി (ചാണ.) ധാതാവിൻ പോക്കൽ നിന്നു
ണ്ടായി. വ്യാസൻ പോക്കൽനിന്നു ശുകനുള്ള ജ്ഞാനപ്രാപ്തി (മ. ഭ.)=473. ആചാ
ൎയ്യൻ പോക്കൽനിന്നു കേട്ടു (ഹ. കീ.) ചാരന്മാർ പോക്കൽനിന്നു ഗ്രഹിച്ചാൻ (ചാ
ണ)=472. കള്ളർപോക്കൽനിന്നു രക്ഷിക്കുന്നു (വ്യ. പ്ര.)=468 ഭീതി രാഘവൻ പോ
ക്കൽനിന്നുണ്ടായ്വരാ (അ. ര.)=471

b. താരതമ്യവാചകങ്ങൾ. Degrees of Comparison.

1. Comparative.

480. In Sanscrit expressed by the Ablative, and in Malayalam by
ഇൽ താരതമ്യാൎത്ഥം സംസ്കൃതത്തിൽ പഞ്ചമിക്കുള്ളതു. ഉ-ം മരണാ
ൽ പരം ആത്മപ്രശംസ (മ. ഭ.) മലയായ്മയിൽ അതിന്നു ഇൽ സപ്ത
മി പ്രധാനം.

1.) അതിൽ വലുതായ. കഴകത്തഴിവിൽ കുറഞ്ഞ ദ്രവ്യം (കേ. ഉ.) പണ്ടേതിൽ
തഴെച്ചിതു രാജ്യം (കേ. ര.) മുന്നേതിൽ കുറഞ്ഞ ധൎമ്മം (ഭാഗ.) ആ മെയ്യിൽ കിഴിഞ്ഞ
മൈ (കൃ. ഗ.) തന്നിൽ എളിയതു (പ. ചൊ.) അധമരിലധമൻ. ഗൃഹത്തിലിരിക്കയി
ൽ മരിക്ക നല്ലൂ (മ. ഭാ.)

2.) അതിൽ ശതഗുണം നന്നു (ശി. പു.) അതിൽ ഇരട്ടി ദ്രവ്യം (ന്യ. ശ.) കൃഷ്ണ
നിൽ മൂന്നു മാസം മൂത്തതു ബലഭദ്രർ (മ. ഭാ.) അതിൽ ശതാംശം ഉല്ക്കൎഷം ഇല്ലാത്ത
നാം (പ. ത.) രാശിയിൽ ഇരട്ടിയായിരിക്ക (ത. സ.)

3.) എന്നിലും പ്രിയംഭൂമിയോ വല്ലഭ (കേ. ര.) പലറ്റിലും ഇക്കഥ നല്ലൂ
(ഭാഗ.)

481. മേൽ, മീതെ, കീഴ് എന്നവറ്റാൽ രണ്ടാമത് താരതമ്യ
വാചകം.

1.) ചാണ്മേൽ നിടുതായ (കൃ. ഗ.)

2.) ശൎമ്മസാധനം ഇതിന്മീതെ മറ്റൊന്നും ഇല്ല. തക്ഷകനെ കൊല്ലുകിൽ
അതിന്മീതെ നല്ലതില്ലേതും (മ. ഭാ.) സേവയിൽ മീതെ ഏതുമില്ല (ഭാഗ.)

3.) ബ്രാഹ്മണബലത്തിന്നു കീഴല്ലൊ മറ്റൊക്കയും (കേ. ര.)

482. (കാണിൽ) കാൾ (കായിൽ, കാളിൽ) കാട്ടിലും-കാട്ടി
ൽ-കാണെ-എന്നവ മൂന്നാമതു താരതമ്യവാചകം.

1.) ഇതിനെക്കാൾ ദുഃഖം ഇനിയില്ല (കേ. ര.) നമ്മെക്കാൾ പ്രഭു (പ. ത.) കാ
റ്റിനെക്കാൾ വേഗം ഓടും (ചാണ.) അതിനെക്കാൾ വെന്തു പോകുന്നതത്രെ ഗതി
(മ. ഭാ.) ഇന്ദ്രാദിയെക്കാൾ മനോഹരൻ. (നള.)

2.) അവനെക്കാളും മഹാദുഃഖം പ്രാപിക്ക. തീയിനെക്കാളും പ്രതാപവാൻ (ന
ള.) അവനിൽ എനിക്ക് വാത്സല്യം എൻ ജീവനെക്കാളും (പ. ത.) മുക്തിയെക്കാളും [ 165 ] മുഖ്യമായതു ഭക്തി (വില്വ.) വായുവിന്നു എന്നെക്കാളും ബലം ഏറും. ശിക്ഷാരക്ഷ മുന്നി
ലേക്കാളും നടക്കെണം (വേ. ച.)

3.) മുമ്പിലേത്തേക്കായിൽ ശക്തൻ (കേ. ഉ.) ബലം ഭവാന്നേറും രിപുവി
നെക്കാളിൽ (ചാണ.)

4.) ദാസഭാവത്തെക്കാട്ടിൽ നല്ലതു മൃതി (നള.) ഭൃത്യനു നാശം വരുന്ന തെക്കാ
ട്ടിലും ആത്മനാശം ഗുണം (പ. ത.)

5.) വാപ്പ നടത്തിയതിനെക്കാണെ അധികമായിട്ടു പട നടത്തി. നീ എന്നെ
ക്കാണെ പഴമ അല്ല (ഠി.) ഇങ്ങനെ ചോനകപ്രയോഗം.

6.) അന്നുണ്ടായതു ഓൎത്താൽ ഇന്നേടം സുഖമല്ലൊ (മ. ഭാ.)

483. 4. Positive and Superlative formed by adding different
Particles (Adverb) to ഇൽ — ഇൽ മുതലായവറ്റോടും ഓരൊ അവ്യ
യങ്ങൾ ചേരും.

1.) അവറ്റിൽ പരം ബലം ഇല്ലാൎക്കും (പ. ത.) ലക്ഷത്തിൽപ്പരം (152.)

2.) പറഞ്ഞതിൽ ഏറ്റം ധനങ്ങൾ (നള.) മുന്നേതിൽ ഏറ്റം ഞെളിഞ്ഞാൾ.
പണ്ടേതിൽ ഏറ്റവും ഇണ്ടൽ പൂണ്ടു (കൃ. ഗ.) ജീവിതത്തെക്കാട്ടിൽ ഏറ്റം പ്രിയം
(നള.)

3.) അഞ്ചു നാഴികയിൽ ഏറ ഇരിക്കൊല്ല (വൈ. ശ.) മേഘത്തിന്ന് എന്നെ
ക്കാട്ടിൽ ബലം ഏറെ ഉണ്ടു (പ. ത.)

4.) ഉള്ള ജനങ്ങളിൽ എത്രയും ബഹുഭോക്താ ഭീമൻ (മ. ഭാ.)

5.) അതിൽ അതിപ്രിയൻ അരിയ രാമൻ (കേ. രാ.) ദണ്ഡിയെക്കാൾ അതി
ഭീഷണമായി (കൃ. ഗ.) ഉത്തമരിൽ അത്യുത്തമൻ (ഭാഗ.) അതി=162.

484. 2. The Sanscrit Superlative സംസ്കൃതാതിശായനത്തി
ൻ്റെ ഉദാഹരണങ്ങൾ 162. കാണ്ക.

1.) പ്രാണനെക്കാൾ പ്രിയതമമാം (കൈ. ന.) വൃക്ഷം എത്രയും മഹ
ത്തരം (പ. ത.)

2.) ഇവറ്റിൽ ശ്രേഷ്ഠം ധ്യാനം രണ്ടാമതു ജപം (ഹ. പ.)

3.) ഇവ രണ്ടിൽ വെച്ചുത്തമമായത് എന്തു. (ഹ. വ.) പുരുഷന്മാ
രിൽ വെച്ചു നിന്ദിതൻ അവന്തന്നെ (ഭാഗ.)

485. 3. Comparison made താരതമ്യം.

1.) By Dative ചതുൎത്ഥിയാലും വരും.

യശസ്സുകൾ്ക്ക് എല്ലാം യശസ്സിതായതും. പരദേവകൾ്ക്കും പരദേവന്തന്നെ. ഉത്തമ
ൎക്കുമുത്തമൻ ഭവാൻ. സകല ഭൂതങ്ങൾ്ക്കിവൻ ഭൂതപരൻ (കേ. ര.) നീ പഠിച്ചുള്ളതെല്ലാ
റ്റിനും നല്ലതു എന്തു (ഭാഗ.) [ 166 ] 2.) By Instrumental തൃതീയയാലും വിഭാഗാൎത്ഥം കൊണ്ട
ത്രെ (426.)

കാൎയ്യാകാൎയ്യവും അവരാൽ നിണക്കേറു (മ. ഭ.=അവരിൽ.)

6. ഷഷ്ഠി. POSSESSIVE OR GENITIVE.

486. In pure Malayalam not governed by a Verb.—Sanscrit usage
ഷഷ്ഠി വിഭക്തികളിൽ കൂടിയതല്ല, സമാസരൂപമത്രെ എന്നൊരു
പ്രകാരത്തിൽ പറയാം. (ഉ-ം എല്ലാ കണ്ണിൻ്റെ വ്യാധിയും വൈ. ശ.=കൺ
വ്യാധികൾ എല്ലാം.) ഇങ്ങനെ പറവാൻ കാരണം: ശുദ്ധ മലയായ്മ
യിൽ ഷഷ്ഠി ഒരു ക്രിയാപദത്തെയും ആശ്രയിച്ചു നില്ക്കുന്നതല്ല.
അപ്രകാരം വേണ്ടി വന്നാൽ ചതുൎത്ഥിയെ ചേരൂ (458.)
സംസ്കൃത പ്രയോഗങ്ങൾ ചിലതു പറയാം.

മമ കേൾ്പിക്കേണം (മ. ഭാ=എനിക്കു.) ഭാഗ്യമല്ലൊ തവ (നള.) സതീനാം അതി
പ്രിയം (വേ. ച.) വല്ലവീനാം ദ്രവ്യമില്ല (കൃ. ച.) ഒന്നുമേ മമ വേണ്ടാ (വേ. ച.)
കേൾ്ക്ക നല്ലൂ തവ (ചാണ.) തവ യുവരാജത്വം തരുന്നു (കേ. രാ=നിണക്കു.)

487. Examples of imitating Sanscrit usage ൟ സംസ്കൃതപ്ര
യോഗത്തെ മലയായ്മയിലും ആചരിച്ചു തുടങ്ങിയ ഉദാഹരണ
ങ്ങൾ ചിലതുണ്ടു.

1.) തേരിതു ഭഗവാൻ്റെ ആകുന്നു. (മ. ഭ.=ഭഗവാൻ്റെതാകു
ന്നു എന്നത്രെ സാധു.) മനുഷ്യൻ്റെ മന്നിടം തന്നിലെ വാസം (നള=മനു
ഷ്യനു.) രാജ്യം നമ്മുടെ ആകുന്നു (കേ. ര.) ദേഹം നിൻ്റെ എന്നും, ഇന്ദ്രിയങ്ങൾ എ
ന്നുടെ എന്നും; എൻ്റെ അല്ല (തത്വ.)

2.) ഇതിനെക്കാൾ "എൻ്റെതു, നമ്മുടെതു" എന്നു മുതലാ
യ പ്രഥമാപ്രയോഗം അധികം നല്ലതു. ഉ-ം കൎമ്മം മാനസത്തിൻ്റെ
തല്ലയോ വൃത്തി (കൈ. ന.) ജ്യേഷ്ഠനുടയത്, നിങ്ങളുടയതിവ ഒക്ക (മ. ഭാ.)-"ഉട
യ" എന്നതിനോടു ദ്വിതീയ ചേരുന്നതു ഇപ്പോൾ പഴകി പോ
യി (ഇരുപതാകിന കരങ്ങളെ ഉടയോൻ. (ര. ച.) ആർ എന്നെ ഉടയതു (ഭാഗ.
ചതുൎത്ഥി പ്രമാണം തന്നെ. ഞാൻ ഇതിന്നുടയവൻ (പ. ത.) അടിയാരാം
ഞങ്ങൾക്കുടയ നിന്തിരുവടി (മ. ഭാ.)

3.) കൂടെ, അടുക്കെ, മുതലായ വിനയെച്ചങ്ങളുടെ മു
ന്നിൽ ഷഷ്ഠിയും ഇപ്പോൾ നടപ്പായി വരുന്നതു.

ഉ-ം എൻ്റെ കൂടെ (453,1.) പുത്രൻ്റെ അടുത്തു ചെന്നവൾ (കേ. രാ.) കടലുടയ
നികട ഭുവി (പ. ത.) അതിൻ്റെ മൂന്നാം ദിവസം. [ 167 ] 488. The Genitive is chiefly "Possessive" then "Genitive" (descent)
ഷഷ്ഠിയുടെ മുഖ്യാൎത്ഥം സ്വാമിഭാവം തുടങ്ങിയുള്ള സംബന്ധം
തന്നെ. അതിനോടു ചേരുന്നതു ജന്യജനകഭാവം തന്നെ. (മര
ത്തിൻ്റെ കായി, അവൻ്റെ അമ്മ, ഇതിൻ്റെ കാരണം.)

489. Two distinctions of Genitive ഷഷ്ഠിക്കു കൎത്താവിനാലും വി
ഷയത്താലും ഇങ്ങനെ രണ്ടു വിധത്തിൽ സംബന്ധാൎത്ഥം ഉണ്ടു.

1.) Subjective Genitive പാണ്ഡവരുടെ നഗരപ്രവേശനാദിയും (മ. ഭാ.)
അവരുടയ സഖികളുടെ കൂട്ടം (നള.) ആമലകൻ്റെ തപസ്സിൻ പ്രഭാവങ്ങൾ (വില്വ)
ഇങ്ങനെ കൎത്തൃസംബന്ധം.

2.) Objective Genitive അവനുടയ ചരിതം (പ. ത.=അവനെ കൊണ്ടുള്ള
ചരിതം.) ഉറുപ്പികയുടെ വാക്കുണ്ടായോ? ആ പീടികയിൽ എത്ര ഉറുപ്പികയുടെ കച്ച
വടം ഉണ്ടു. നിന്നുടെ വൎത്തമാനം. ഭാൎഗ്ഗവഗോത്രത്തിൻ്റെ പരപ്പു (മ. ഭാ.) സുഗ്രീവ
നുടെ ഭീതി (കേ. രാ=സുഗ്രീവൻ നമ്മെ കൊല്ലും എന്നുള്ള ഭീതി.) മക്കളെ സ്നേഹം
(419.) നിന്നുടെ വിയോഗം. ഭക്തന്മാരുടെ മറുപുറത്തു (മ. ഭാ.) നീലകണ്ഠൻ്റെ ഭക്തൻ
(ശി. പു.) രമണൻ്റെ മാൎഗ്ഗണം (നള.) ഇങ്ങനെ വിഷയസംബന്ധം.

490. Two Genitives സമാസരൂപങ്ങളെ ഉമ്മെ കൊണ്ടു ചേ
ൎക്കുമാറില്ല. അതു കൊണ്ടു ഒർ അധികരണത്തിലുള്ള രണ്ടു ഷഷ്ഠി
കൾ്ക്കും ഉ-ം എന്നതു പണ്ടു സാധുവായുള്ളതല്ല.

1.) Ancient usage അച്ചനും ഇളയതിൻ്റെയും കുടക്കീഴാക്കി (കേ. ഉ.) രാമ
നും കാർവൎണ്ണനും വായിൽ ദന്തങ്ങൾ പൊന്നു വന്നു. നീലക്കണ്ണാരും അമ്മമാരും മുട്ടു
പിടിച്ചാൻ (കൃ. ഗ.) പടെക്കും കുടെക്കും ചളിക്കും നടു നല്ലൂ (പ. ചൊ.)

2.) Modern usage പിന്നെ നാലും അഞ്ചും ഉള്ള വൎഗ്ഗാന്തരം ഒൻപതു. (ത
സ.) എന്നല്ലാതെ മൂന്നിൻ്റെയും നാലിൻ്റെയും വൎഗ്ഗാന്തരം ഏഴു എന്നും പ
റയാം. മ്ലേഛ്ശൻ്റെയും അമാത്യൻ്റെയും കൂടിക്കാഴ്ച (ചാണ.) നാഥൻ്റെയും ജനക
ൻ്റെയും ജനനീടെയും ചേഷ്ട (വേ. ച.) താപസന്മാരുടെയും വാഹിനിമാരുടെയും
മഹാത്മവംശത്തിൻ്റെയും ഉത്ഭവസ്ഥാനം (മ. ഭാ.) എന്നിങ്ങനെ പുതിയ ന
ടപ്പു.


7. വളവിഭക്തിയുടെ ആദേശരൂപങ്ങൾ.

THE SUBSTITUTES OF OBLIQUE CASES.

491. 1. ത്തു-Locative-ത്തു എന്നതു സമാസരൂപമായിട്ടല്ലാ
തെ (166, 1) സപ്തമിയായും നില്ക്കും. വിശേഷാൽ അമന്തങ്ങ
ളിൽ. [ 168 ] 1.) Term of Location ഗോപുരദ്വാരത്തു പാൎത്തു (നള.) ആലിൻവേരുകൾ
നിലത്തൂന്നി. കോലാപ്പുറത്തു കിടന്നു (പ. ത.) ദൂരത്തിരിക്ക. സമീപത്തുണ്ടു. കൈവ
ശത്തുള്ളതു. ഇങ്ങിനെ ആധാരാൎത്ഥം.

2.) Dative Locative പിന്നെ സ്ഥലചതുൎത്ഥിയുടെ അൎത്ഥം.

ൟഴത്തു ചെന്നു. യോഗത്തു വരുത്തി. തീരത്തണെച്ചു (കേ. ഉ.) നിലത്തു വ
ണങ്ങി. പിറന്നേടത്തു ഗമിക്ക. (കേ. ര.) കൂത്തരങ്ങത്തു പുക്കു. പരലോകത്തു ചേ
രുവൻ. വെളിച്ചത്തു കാട്ടുന്നു (മ. ഭാ.) വെളിച്ചത്തു വാ. നിൻ വശത്തു വരാ (കൃ.
ഗ.) വശത്തായി വന്നു. (ദേ. മാ.) ലോകത്ത് എഴുന്നരുളി (നള.)

3.) Term of Time കാലാൎത്ഥം

അറ്റത്തു വന്നാൻ, കാലത്തനൎത്ഥം അനുഭവിക്ക. (പ. ത.) ഒടുക്കത്തു കൈവല്യം
വരും (ദേ. മാ.) പുറത്താക്കി നിമിഷത്തവർ (കേ. ര.) നേരത്തു പെറും ഗോക്കൾ.
കാലത്തു വിളയും കൃഷി (ദ. നാ.) കാലത്തെ നേരത്തെ എഴുനീല്ക്കും (ശീല.)

4.) Term of Measure പ്രമാണക്കുറിപ്പു.

സ്ഥാനത്തെളിയോൻ (പ. ചൊ)=കൊണ്ടു. 436,1.

5.) Occurring in Nouns ending in ഉ — ഉകാരാന്തങ്ങളിൽ
നടക്കുന്നവ.

അന്തിക്കിരുട്ടത്തു (കൃ. ച.) കോണത്തിരിക്ക. കടവത്തെത്തും. (പ. ചൊ.) മാറ
ത്തു ചേൎത്തു=മ. പാഞ്ഞു. തെരുവത്തു വാണിയം ചെയ്തു. സരസ്സിൻവക്കത്തു (പ. ത.)
നാലു വക്കത്തും കാത്തു (മ. ഭാ.) വെയിലത്തു കിടക്ക (വൈ. ച.) കാറ്റത്തു ശാഖാഗ്ര
ഫലം പോലെ. ആ കൊമ്പത്തു 2 ഫലം. പാത്രം അടുപ്പത്തു വെച്ചു (നള.) മൂക്കത്തു
കൈ വെച്ചു. വിളക്കത്തു നോക്കി (ശി. പു.) വയറ്റത്തു കൊണ്ടു (മ. മ.) ഇങ്ങിനെ
അത്തു എന്നതു. നാട്ടഴിഞ്ഞതു (കേ. ഉ.) എന്നുള്ളതും സപ്തമീഭാവ
ത്തെ വരുത്തുവാൻ മതി.

492. 2. ഇൻ-Possessive Singular. ഇൻ എന്നതു സമാസ
രൂപമായും (166, 3) ഷഷ്ഠിക്കുറിപ്പായും നടക്കും. തമിഴിൽ പഞ്ച
മിയായും ഉണ്ടു. (470.)

1.) അന്നത്തിൻ പൈതലെ (കൃ. ഗ.) കണക്കിന്നതിവേഗവും (വ്യ. മാ.) ശ്വാ
സത്തിൻവികാരം (വൈ. ച.) പൊന്നിൻപാത്രങ്ങൾ (മ. ഭാ.) പൊന്നിൻ കിരീടം
(സ. ഗോ.) ചെമ്പിൻ പാവ (വില്വ.) ധാതാവിന്നരുളപ്പാടു. തൃക്കാലിന്നിണ (പ. ത.)
കരിമ്പിൻ തോട്ടം (പ. ചൊ.) കേരളഭൂമിയിൻ അവസ്ഥ (കേ. ഉ.)

Two Possessives വിശേഷാൽ രണ്ടു ഷഷ്ഠികൾ കൂടുന്നേടത്തു
വരും.

ശ്വാവിൻ്റെ വാലിൻവളവു (പ. ത.) പിതാവിൻ്റെ ശ്രാദ്ധവാസരത്തിൻനാൾ
(ശി. പു.) [ 169 ] 2. Plural ബഹുവചനത്തിൽ ദുൎല്ലഭമത്രെ.

നല്ലാരിൻമണികൾ (കൃ. ച.) ഇവറ്റിൻ ഇല. (വൈ. ശ.) തിന്ന മത്സ്യങ്ങളി
ന്നെല്ലുകൾ (പ. ത.)

493. Has also Dative Bearing ഇൻ ചിലപ്പോൾ ചതുൎത്ഥി
യോട് ഒക്കും.

ബന്ധം എന്തിവറ്റിന്നു എന്നോടു പറ (മ. ഭ.) ധൎമ്മം നിന്നധീനമല്ലയോ (പ.
ത.=നിണക്കു.) ഇങ്ങിരിപ്പതിൻ തരമല്ല (കേ. രാ.) ഞാൻ ഇതിൻപാത്രം എങ്കിൽ.
(അ. രാ.) വാനിടം പൂവതിൻവാഞ്ഛ. ധൎമ്മിഷ്ടരാജാവിൻനാട്ടിലെ നമ്മുടെ വാസ
ത്തിൻ ചേൎച്ച ഉള്ളു (കൃ. ഗ.)

494. 3. എൻ etc. ഇൻ എന്ന പോലെ-എൻ, നിൻ, ത
ൻ മുതലായവ നടക്കും.

കാളതൻ മുതുകേറി. പശുതൻ മലം (മ. ഭാ.) രാമന്തന്നാണ (അ. രാ.) നിന്നൊ
പ്പമുള്ളതാർ (ര. ച.)

495. 4 അൻ, അർ, കൾ-അൻ, അർ മുതലായ പ്രഥമാരൂ
പങ്ങൾ കൂടെ വളവിഭക്തികളായി നടക്കും (164).

1.) അൻ-പുരുഷോത്തമൻ അനുഗ്രഹാൽ (ഹ. ന.) ഗോവിന്ദൻ വരവു (മ.
ഭാ.) മുപ്പുരം എരിച്ചവൻ തൃക്കഴൽ (വില്വ) കണ്ണൻകുഴൽ വിളി (കൃ. ഗ.) നിടിയോൻ
തലെക്കു (പ. ചൊ.) അണ്ടർകോൻമകൻ (ഉ. രാ.)

2.) അർ, കൾ. മന്നവർ കണ്മുമ്പിലെ (കൃ. ഗാ.) കൂടലർകുലകാലൻ. അ
സുരകൾകുലപ്പെരുമാൾ. കീചകനാദികൾവിധം (മ. ഭാ.) ജന്തുക്കളന്തൎഭാഗെ (വില്വ.)
സ്വൎഗ്ഗവാസികൾകണ്ണു കലങ്ങുന്നു വിണ്ണവർ നായകൻ. വിബുധകൾഅധിപതി. മങ്ക
മാർമണിയാൾ. ജാരന്മാരധീനമായി (പ. ത.) പലർകൈയിൽ ആക്കൊല്ല (പൈ.)
മൂത്തോർവാക്കു (പ. ചൊ.)

3.) ആർകുലം (പൈ.) ഞാൻ കാലം (പ. ചൊ.) നാംകുലം (രാ. ച.) ഒരുത്തി
മക്കൾ തമ്മിൽ സ്പൎദ്ധിച്ചാൽ (കൈ. ന.) ഒരുത്തിചൊൽ കേട്ടു (കേ. ര.) പന്നഗംവാ
യിലേ പൈതലെ വീണ്ടു കൊൾ (കൃ. ഗ.)

4.) 5. ഏ.-ഏ കൂടെ നില്ക്കും.

നാട്ടാരേകൈയിൽ (വില്വ.) പുലയരേബന്ധം (പ. ചൊ.)—ഇപ്പടയേവേന്തൻ
(ര. ച.)—കടല്ക്കരേ ചെന്നു (പ. ത.) നദിതന്നിരുകരേയും വന്നു (മ. ഭാ.) സങ്കട
വങ്കടൽ തൻകരേയേറുവാൻ (ഭാഗ.)


8. സപ്തമി LOCATIVE.

496. ആധാരാൎത്ഥമുള്ള സപ്തമിക്കു രണ്ടു രൂപങ്ങൾ പ്രധാ
നം. ഇൽ, കൽ എന്നവ തന്നെ. അവ ഏകദേശം ഭേദം കൂടാതെ
വരും-ഉ-ം. [ 170 ] 1.) Term of Place സ്ഥലവാചി (436, 3)

രാജ്യത്തിൽ വാണു (ഭൂമി വാണു.) നാവിൽ വാണീടു വാനരക്കൂട്ടത്തിൽ വാഴുക.
(കേ. രാ.) കോവിൽക്കൽ പാൎക്ക. വലയിലടിപെട്ടു (പ. ത.)

Expressing Surface (on, upon) അന്തൎഭാഗത്തെ കുറിക്ക ഒഴികെ
മേൽഭാഗത്തിന്നും കൊള്ളാം.

മെത്തയിൽ ശയിക്ക (കേ. ര.) മുതുകിലേറി, കഴുത്തിൽ കരേറി, (കൃ. ഗ.) കമ്പ
ത്തിൽ കയറി (പ. ചൊ.) രണ്ടും ഇടന്തോളിൽ വെച്ചു കൊണ്ടു (കേ. ര.) ചുമലിൽ
അമ്മയെ എടുത്തു. പ്രയുത നരന്മാരിൽ ചുമന്നിട്ടുള്ള പൊന്നു (മ. ഭാ.) പിഴയാതവങ്ക
ൽ പിഴ ചുമത്തി (കേ. രാ.) കല്ലിൽ നടന്നിട്ടു നോകുന്നു കാൽ. ചവിട്ടിനാൻ മെയ്യിൽ.
വയറ്റിൽ അടിച്ചു. കൈകൾ മേനിയിൽ ഏറ്റു. (കൃ. ഗ.) ദേഹത്തിൽ വൎഷിച്ചാൻ ശ
രങ്ങളെ (കേ. ര.) വേർ തലയിൽ കെട്ടുക (വൈ. ശ.) നെറുകയിൽ ചുംബിച്ചു (ഉ. ര.)
തീക്കൽ വെച്ച പാൽ; തേരിലേറി (കൃ. ഗ.)

2.) Term of Time സമയവാചി.

സ്രാവം ആദിയിങ്കലെ ഒഴിവൂ (വൈ. ശ.) ദേഹനാശെ കാണും (അ. രാ.) പടെ
ക്കൽ കാണാം (പ. ചൊ.) തേരും അഴിച്ചാൻ നിമിഷത്തിൽ. ചൂതിങ്കൽ ചതി ചെയ്തു
(മ. ഭാ.) മദ്ധ്യാഹ്നത്തിലാമാറു (ഭാഗ.)

3.) Term of occurrence സംഗതിവാചി.

എന്തു പിഴ അതിൽ (കേ. ര.) വിരുദ്ധങ്ങളാം ഇവ ഒന്നിങ്കലെ സംഭവിക്കുന്നു
(വില്വ.) സത്യത്തിൽ പിഴെച്ചു; ധൎമ്മത്തിൽ പിഴയായ്വാൻ (മ. ഭാ.)

497. Term of Place with different shades of meaning സ്ഥല
വാചികൾ്ക്ക ഓരോരൊ അൎത്ഥവികാരങ്ങൾ വരും.

1.) സ്ഥലചതുൎത്ഥി പോലെ 507. കാണ്ക.

2.) മേത്ഭാഗാൎത്ഥം 496,1.

3.) Term of Proximity സാമീപ്യാൎത്ഥം പ്രത്യേകം-കൽ-(=ഓടു
ചതുൎത്ഥി.)

പുരത്തിൽ ക്രോശമാത്രം അടുത്തുണ്ടൊരു ഗോഷ്ഠം (മ. ഭാ.) നാഥങ്കലടുത്തു, കത
വിങ്കൽ നില്ക്കുന്നു (കേ. രാ.) സിംഹാസനം തലെക്കൽ വെപ്പിച്ചു (മ. ഭാ.) ദേവകൾ
പുഛ്ശത്തിങ്കൽനിന്നു അസുരകൾ തലെക്കൽ കൂടീടിനാർ (ഭാഗ.) കിണറ്റിങ്കലടുത്തു
(പ. ത.) വാതുക്കൽ, പടിക്കൽ, കാക്കൽ, പാദപങ്കജെ വന്ദനം ചെയ്തു (നള.) നിങ്കഴ
ലിൽ ചേൎപ്പു (കൃ. ഗ.)

4.) Verbs of wearing, dressing etc. ഉടുക്ക, കെട്ടുക മുതലായവ

മുത്തു മാറിലണിഞ്ഞു; മാല അവൻ്റെ കഴുത്തിൽ അലങ്കരിച്ചു (ചാണ.) കൊങ്ക
കളിൽ കുങ്കുമം അലങ്കരിച്ചു (മ. ഭ.) പ്രേതത്തെ വസ്ത്രാദികൊണ്ടലങ്കരിക്ക (മൂടുക എ
ന്ന പോലെ) (436) തൂണിൽ വരിഞ്ഞു (പ. ത.) മുഷിഞ്ഞ ശീല അരയിൽ കെട്ടി (കേ.
രാ.) വയറ്റിൽ തളെച്ചു (വൈ. ച.) [ 171 ] 5.) Term of Rear പിൻഭാഗാൎത്ഥം.

വൃക്ഷം ഒന്നിൽ മറഞ്ഞു നിന്ന് എയ്തു (കേ. ര.)

498. Instrumental Bearing of the Locative തൃതീയയുടെ അൎത്ഥ
ങ്ങളും സപ്തമിയിൽ കാണും.

1.) Term of Instrumentality, Means കരണവാചി.

തളികയിൽ, ഇലയിൽ ഉണ്ക. വില്ലിൽ തൊടുത്ത ശരങ്ങൾ (കേ. രാ.) മുപ്പുരം തീ
യിൽ എരിച്ചതു (മ. ഭാ.) ഭക്ഷ്യത്തെ കണ്ണിൽ കാണവെ കാട്ടി (കൈ. ന.) കണ്ണിൽ
കണ്ടതെല്ലാം (കൃ. ച.) കണ്ണിണയിൽ കാണുമതു (ര. ച.)

ആറിൽ ഗുണിപ്പു. ഇവറ്റെ പത്തിൽ പെരുക്കി (ത. സ.) അഞ്ചിൽ പെരുക്കി
യൊരഞ്ചു=25 (കേ. ര.)

2.) What passes through കൂടിക്കടക്കുന്നതു (426, 2.)

പുരദ്വാരത്തിങ്കൽ പുറപ്പെടും; പുക്കും സഞ്ചരിക്ക (കേ. ര.) കല്ലിലും മണ്ണിലും ഇ
ട്ടിഴെച്ചു. (കൃ. ച.)

What passes along പിന്നെ കൂട്ടിചേൎത്തിട്ടു.

ദ്വീപിങ്കന്നു കപ്പലിൽ കൂടി വന്നു (കേ. ഉ.) വാതുക്കൽ കൂടി എറിഞ്ഞു (പ. ത.)

499. Term of Superiority (related to Term of share) വിഭാഗാ
ൎത്ഥം ചേൎന്ന നിൎദ്ധാരണത്തിങ്കലും സപ്തമി പ്രമാണം.

ഉ-ം 1.) നാലു പേരിലും മുമ്പൻ രാമൻ. അരക്കരിൽ നൂറ്റിനെക്കൊന്നു വില്ലാ
ളിമാരിൽ മികെച്ച നീ (കേ. ര.) അതിൽ മൂത്തവൻ. കൊണ്ടതിൽ പാതി വില (പ.
ചൊ.) സാലത്തിലല്പം (നള.) എല്ലാവരുടെ വസ്തുവിങ്കലും ഷൾഭാഗം (കേ. ഉ.) മീനി
ൽ കുറിച്ചി കൊള്ളാം, ഇറച്ചിയിൽ മുയൽ (വൈ. ശ.)-ആൽ എന്ന പോലെ
425,1.

2.) ഇൽ ചിലപ്പോൾ ഇൻ പ്രത്യയത്തോടും ഒക്കും.

ഇതിൽ ശേഷത്തെ പറക (മ. ഭാ=ഇതിൻ്റെ.) നീതിശാസ്ത്രത്തിൽ മറുകര ക
ണ്ടവൻ (പ. ത.)

3.) Superiority made conspicuous by വെച്ച്-നിൎദ്ധാരണത്തിന്നു
വെച്ച് എന്നതിനാൽ ഉറപ്പു വരും.

ഉ-ം ഗുഹ്യങ്ങളിൽ വെച്ച് അതിഗുഹ്യമായിരിപ്പോന്നു (ദേ. മാ.) തത്തകൾ രണ്ടി
ൽ വെച്ച് ഏതു തോറ്റു (വേ. ച.) ജന്തുക്കളിൽ വെച്ചു മാനുഷൎക്കു ചെറ്റു വൈശിഷ്യം
ഉണ്ടു. ഭവാന്മാരിൽ വെച്ചേകൻ (ഭാഗ.) സ്ത്രീകളിൽ വെച്ചത്ഭുതാംഗി (മ. ഭാ.)

500. Term of Pervasion, Penetration വ്യാപനത്തിൻ്റെ
അൎത്ഥവും ഉണ്ടു.

ഉ-ം. തേനിൽ അരെച്ചുപാലിൽ പുഴുങ്ങി, പാലിൽ കുഴമ്പാക്കി, മോരിൽ കുടിപ്പിച്ചു.

Interchangeable with Social അതുകൊണ്ടു സാഹിത്യത്തോടും
ചേരും. [ 172 ] ഉ-ം കടലിൽ കായം കലക്കി, ചോരയെ ചോറ്റിൽ, (ചോറ്റിന്നു നെയി കൂട്ടി.)
ശേഷത്തിൽ കൂട്ടുക. (ത. സ.) അഗ്നിയെ മാതരിൽ ചേൎത്താൻ ചങ്ങാതിക്കൈയിൽ തൻ
കയ്യും ചേൎത്തു (കൃ. ഗ.) വിഷത്തിൽ കലൎന്നന്നം (കേ ര.) മന്നവന്മാരിൽ ചെന്നു ചേ
ൎന്നുള്ള ദുൎമ്മന്ത്രി (പ. ത.) ശവം എടുത്ത് അംഗത്തിൽ ചേൎത്തു (മ. ഭാ.)

മറ്റെ വില്ലിതാ എങ്കൽ ഇരിക്കുന്നു (കേ. ര=പക്കൽ)

501. Related to Ablative പഞ്ചമിയോടും വളരെ ചേൎച്ചകൾ
ഉണ്ടു.

1.) When expressing Production ജനനത്തിൽ. (478.)

പാർ എല്ലാം ൟരേഴും നിങ്കൽ എഴുന്നൂതും നിങ്കൽ അടങ്ങുന്നൂതും (കൃ. ഗ.)
കൊന്നതിൽ കൃതഘ്നത ഫലം; കുസൃതികളിൽ അനുഭവം ഇതു (ചാണ.)

2.) സങ്കടേ രക്ഷിക്ക (പ. ത.)

3.) When expressing Difference and Comparison ഭേദാൎത്ഥത്തി
ലും താരതമ്യത്തിലും (480.)

തങ്ങൾക്കു മറ്റുള്ളോരിൽ ഭേദം ഉണ്ടു (പ. ത.)

502. The Locative expresses Manner and Measure പ്രകാരപ്ര
മാണങ്ങളെയും സപ്തമി അവസ്ഥാവിഭക്തിയെ പോലെ കു
റിക്കും (402, 404.)

1.) Manner പ്രകാരം എന്നാൽ.

ഇപ്പരിചിലാക (പ. ത.) വല്ല കണക്കിലും, കാണാം അനേക പ്രകാരത്തിൽ
(നള.) ഓരൊ തരത്തിലെ വന്നവതരിച്ചു. ഓരൊ രസങ്ങളിൽ ചോറും കറികളും ഉണ്ടു
(മ. ഭാ.) ബഹുളധൂളി എന്ന രാഗത്തിൽ ചൊല്വൂ (കേ. ഉ.) തെളിവിൽ പാടി, ഉച്ച
ത്തിൽ ചിരിച്ചു. ഭംഗിയിൽ നടന്നു, മേളത്തിൽ കളിച്ചു. ആണ്മയിൽ സ്വൎഗ്ഗം പൂക (മ. ഭാ.)
നേരിൽ വെള്ളയിൽ പറഞ്ഞു, ശിക്ഷയിൽ ചെയ്തു. വടിവിൽ വിളങ്ങുന്നു. അവ്യയ
രൂപവും കാണ്ക (329.)

2.) Measure പ്രമാണം എങ്കിലോ.

ഒട്ടു പരപ്പിൽ പറക. മല പോലെ പൊക്കത്തിൽ കൂട്ടി (മ. ഭാ.) തക്കത്തിൽ ഒ
രുമിച്ചു പൊക്കത്തിൽ പറക്ക. (പ. ത.) നെല്ലിക്കയോളം വണ്ണത്തിൽ ഗുളികയാക്കി.
ഒരു മുളം വട്ടത്തിൽ ഒരു മുളം ആഴത്തിൽ കുഴിച്ചു (വൈ. ശ.) നീളത്തിലുള്ളൊരു വീ
ൎപ്പു (കൃ. ഗ)=നെടുവീൎപ്പു.

503. Conveying the meaning of having been within, in etc, ഉള്ള
പ്പോൾ എന്നൎത്ഥത്തോടും സപ്തമി കാണും.

കുഞ്ഞിയിൽ പഠിച്ചതു (പ. ചൊ.) രജ്ജുഖണ്ഡത്തിലേ പന്നഗബുദ്ധി പോലെ (അ. ര.)
ശുക്തിയിൽ വെള്ളി എന്നും, രജ്ജുവിൽ സൎപ്പം എന്നും കല്പിക്കും (കൈ. ന.) ദീനരി
ൽ തനിക്ക വന്നത് എന്നു വെച്ചുദ്ധരിക്ക (വൈ. ച.) പോഴും-പോഴും ഇവ നാലിങ്ക
ലും അസത്യം പറയാം (മ. ഭാ.)=in 4 cases. [ 173 ] 504. Expressing Position, Station, Title ചില സ്ഥാനനാമങ്ങ
ളിൽ സപ്തമി പ്രഥമയെ പോലെ നടപ്പു. അങ്ങുന്നു=നീ. ഭട്ടതി
രിപ്പാട്ടു നിന്നു എഴുന്നെള്ളി (കേ. ഉ.) അതിൻ ദ്വിതീയയോ: നമ്പൂതിരിപാട്ടി
ലെ വരുത്തി (കേ. ഉ.) തിരുമുമ്പിലെ വാഴിച്ചു. ചതുൎത്ഥിയൊ: വെട്ടമുടയ കോ
വില്പാട്ടിലേക്ക് 5000 നായർ. ഷഷ്ഠിയോ: തിരുമുല്പാട്ടിലെ തൃക്കൈ-തിരുമനസ്സി
ലെ അടുക്കൽ. ബഹുവചനമോ: മണ്ടപത്തിൻ വാതുക്കലുകൾ (തി. പ.)

505. May express Property, Authority, Bestowal ഉടമ, അധി
കാരം, ദാനം ഇവറ്റിന്നും സപ്തമി പോരും.

1.) എന്നിലുള്ള ദ്രവ്യം (പ. ത.) പറമ്പിൽ അധീശൻ ആർ (വ്യ. മ.) ശൂദ്രാദി
കൾ്ക്ക് ശ്രവണത്തിങ്കലധികാരം ഉണ്ടു (ഭാഗ. വ്യ.) വസുന്ധരനിങ്കലായി (കേ.
രാ.) നാടും നഗരവും തങ്കലാക്കി (നള.) അഭിഷേചിച്ച് പട്ടണേ. യൌവരാജ്യത്തിൽ
(കേ. രാ.)

പിന്നെ ൟ അൎത്ഥത്തിന്നു ചേരുന്നതു "പക്കൽ" താൻ
"സാഹിത്യം" താൻ (ധൎമ്മജന്മാവോടുള്ള പൊരുൾ (മ. ഭാ.)

2.) രാമൻ ഭൂമിയെ എങ്കൽ നിക്ഷേപമായി തന്നു (കേ. ര.) രാജ്യം പുത്രങ്ക
ലാക്കി (അ. രാ.) രാജ്യഭാരത്തെ പുത്രരിൽ ആക്കികൊണ്ടു അവങ്കൽ കളത്രത്തെ
വെച്ചു (=സമൎപ്പിച്ചു. ചാണ.) ഗ്രാമത്തിങ്കൽ രാജാംശം കല്പിച്ചു. ക്ഷേത്രത്തിൽ കൊ
ടുത്തു (കേ. ഉ.) നിങ്കലെ ദത്തമായ മനസ്സ് (അ. രാ.) ദ്രവ്യം കയ്യിൽ സമൎപ്പിച്ചു (=സ
ല്പാത്രങ്ങൾക്കൎപ്പണം ചെയ്തു. പ. ത.) ബ്രഹ്മണി സകലവും സമൎപ്പിക്ക. രാജ്യം തനയ
ങ്കൽ സമൎപ്പി
ച്ചു. ഭരതൻ കയ്യിൽ മാതാവെ ഭരമേല്പിക്ക (കേ. രാ.) തനയൎക്കു സമൎപ്പിച്ചു (ഭാഗ.)

3.) നീചരിൽ ചെയ്യുന്ന ഉപകാരം (പ. ചൊ.) കൃതഘ്നങ്കൽ ചെയ്ത ഉപകാരം;
എന്തയ്യോ കൃപാലേശം എങ്കൽ ഇന്നരുളാത്തു (കേ. രാ)

506. The Locative expresses chiefly the relation to an object വി
ഷയാധാരത്തിന്നും സപ്തമിതന്നെ പ്രമാണം (419-21. 439
എന്നവ കാണ്ക.)

1.) as Inclination, Preference ഇഛ്ശാൎത്ഥം.

അവങ്കൽ സുസ്ഥിതം ഇവൾ ചിത്തം പതിക്ക് ഇവളിലതു പോലെ (കേ. രാ.)
ൟശ്വരങ്കൽ മനം വരാ (വൈ. ച.) ദേവങ്കൽ ഉറപ്പിച്ചു മാനസം; അവങ്കലെ മാന
സം ചെന്നൂതായി; ചിത്തം അവങ്കലാവാൻ; അവനിൽ മാനസം പൂകിപ്പാൻ; എങ്ങ
ളിൽ വശം കെട്ടാൻ (കൃ. ഗ.) ദുൎമ്മാൎഗ്ഗങ്ങളിൽ മനസ്സ് ഉണ്ണികൾ്ക്ക് (പ. ത.) ദൃഷ്ടികൾ
പറ്റുന്ന് അന്യങ്കൽ (നള.) അവങ്കൽ മനം മഗ്നമായി; മോഹം മണ്ണിൽ; കാമം അവ
റ്റിങ്കൽ; ഒന്നിങ്കൽ സക്തി; മായയിൽ മോഹിക്കരുത്; ഭാവം നാരീജനെ; അവനിൽ [ 174 ] രാഗം; രസം എല്ലായിലും (മ. ഭാ.) വിഷയങ്ങളിൽ തൃഷ്ണയും വൈരാഗ്യവും. ഒന്നിലും
കാംക്ഷയില്ല. ഭോഗത്തിലഭിരുചി (വില്വ.) നിങ്കൽ പ്രേമം. ശാസ്ത്രങ്ങളിൽ താല്പൎയ്യം.
വീണാപ്രയോഗത്തിലിഛ്ശ (നള.) എങ്കൽ കൂറു. ഇവളിൽ ഏറ്റം സ്നേഹശാലി. കേൾ്ക്ക
യിലാഗ്രഹം. (വേ. ച.) കാണ്കയിലാശ (ര. ച.) ധൎമ്മത്തിലാസ്ഥ (പ. ത.)-ഇന്ധന
ങ്ങളിൽ തൃപ്തി വരുമാറില്ലഗ്നിക്കു; അന്തകന്നലം ഭാവം ഇല്ല ജന്തുക്കളിൽ (മ. ഭാ.) മൊ
ഴിയിങ്കൽ സന്തോഷിച്ചു.

2.) as Thought, Reflection etc. ചിന്താവിചാരാദികൾ.

ശിവനിൽ ചിന്തിപ്പാൻ (വൈ. ച.) ഒരുത്തങ്കലും വിശ്വാസം ഇല്ല, മന്നവങ്കൽ
ബഹുമാനം ഇല്ല (നള.) എങ്കൽ ഇളക്കമില്ലാത ഭക്തി (ദേ. മാ.) അതിൽ ആശ്ചൎയ്യം
തോന്നും (മ. ഭാ.) ഇഷ്ടാനിഷ്ടപ്രാപ്തികൾ രണ്ടിലും സമൻ (അ. രാ.) ശബ്ദത്തിൽ അ
ത്ഭുതം പൂണ്ടു (പ. ത.)

3.) as Favour etc. കൃപാദികൾ.

ദീനരിൽ കൃപ (പ. ത.) എങ്കൽ പ്രസാദിക്ക. തങ്കൽ തോഷിക്കും (കേ. രാ.) അ
മ്പരിൽ അമ്പൻ (മ. ഭാ.) ധൎമ്മിഷ്ടങ്കൽ കോമളൻ (നള)=സാഹിത്യം

4.) as Dislike, Fear, Grief etc. അപ്രിയഭയക്ലേശാദികൾ.

പരലോകെ ഭീരുവായി. വിനയവും ഭയവും വിപ്രരിൽ (വൈ. ച.) പോരിൽ ഭ
യം (നള.) ആരിതിൽ പേടിയാതു? ശുക്രനിലെ പേടി. (അപമാനത്തിങ്കൽ ഖേദിയാ
തെ മ. ഭാ=ചതുൎത്ഥി.) ചാകുന്നതിൽ ക്ലേശം ഇല്ലെനിക്കു (പ. ത.) രാമങ്കൽ വിപ
രീതം ചെയ്വാൻ (അ. രാ.) അതിൽ ദുഃഖം; അതിങ്കൽ ശോകം ഉണ്ടാക (ഭാഗ.) അവ
ങ്കലുള്ള കോപം (കേ. രാ.) അവങ്കലേ ശത്രുത.

507. Expressing Motion towards a place ഒരു സ്ഥലത്തേക്കുള്ള
ഗതിയെയും കുറിപ്പാൻ സപ്തമി തന്നെ മതി.

ഉ-ം. തോട്ടത്തിൽ ആന കടന്നു (പ. ചൊ.) മന്ദിരങ്ങളിൽ പുക്കാർ (കേ. രാ.)
കോവിൽക്കൽ ചേന്നു, സിംഹേ ചെന്നു (പ. ത.) ചിത്തം അധൎമ്മത്തിൽ ചെല്ലാ; ഗോ
ക്കൾ ശാലെക്കൽ വന്നാർ (മ. ഭാ.) മുരട്ടിൽ വീഴും; മണ്ണിടെ വീണു (ര. ച.) ഭൂമിയിൽ
പതിക്ക; പാതാളത്തിൽ ഇറങ്ങി (കേ. രാ.) ശസ്ത്രം പ്രയോഗിച്ചാൻ അവൻ്റെ ദേഹ
ത്തിങ്കൽ (കേ. രാ.) പരസ്ത്രീകളിൽ പോകാ (ദ. നാ.)

കാട്ടിലാക്കി (നള.) കിണറ്റിൽ തള്ളി വിട്ടു (മ. ഭാ.) നരകെ തള്ളീടും (കേ. രാ.)

508. The meaning of Motion is being expressed by എന്നിയെ
ഗതിയുടെ അൎത്ഥത്തെ വരുത്തുന്നവ:

1.) ഏ ചേൎന്ന സപ്തമി-(അതു സമാസാൎത്ഥമുള്ളതു (168.)

നീരിലേത്തിങ്കൾ, പുലിവായിലേപൈതൽ (കൃ. ഗാ.) നിങ്കലേസ്നേഹം കൊണ്ടു
(വില്വ.) നിങ്കലേസഞ്ചയത്തിന്നാഗ്രഹം (പ. ത.) [ 175 ] പിന്നെ ഗത്യൎത്ഥമാവിതു-എ.

അവളെ ജാരൻ തങ്കലെ നിയോഗിച്ചു (പ. ത.) പരൻ തങ്കലെ ലയിപ്പോളം (ഭാ
ഗ.) കാതിലെ ചൊന്നാലും. ഏതിലേയും പായും (പ. ചൊ.) മാലതി തങ്കലെ വണ്ടു
ചാടും (കൃ. ഗ.) സൎവ്വലോകം തങ്കലെ അടക്കികൊണ്ടു (ഉ. രാ.) സ്ഥാനം പന്നിയൂർ
കൂറ്റിലെ അടങ്ങി (കേ. ഉ.)

അദ്ദിക്കെ പോവാൻ. എദ്ദിക്കെ പോയവൻ (കൃ. ഗ.) 126.

2.) നോക്കി-മുതലായ വിനയെച്ചങ്ങൾ (അങ്ങോക്കി=അ
ങ്ങുപട്ടു 126.)

പിന്നോക്കി മണ്ടുന്നു. വിണ്ണിനെ നോക്കി നടന്നാൻ (കൃ. ഗ.) വഴിയോക്കി ഓ
ടി. വായു അകത്തു നോക്കി വലിക്കും (മ. മ.) പുരം നോക്കിപ്പോയാർ (മ. ഭാ.)

പട്ടു (പെട്ടു) വടക്കോട്ടു, തെക്കോട്ടു, വെള്ളത്തിലോട്ടു നോക്കി.

ദ്യോവിനെ മുന്നിട്ടു പോയി (മ. ഭാ.) പശ്ചിമദിക്കിനെ മുന്നിട്ടു. വാനിടം മുന്നി
ട്ടു പോകത്തുടങ്ങിനാർ (കൃ. ഗാ.)

നേരിട്ടു (521) അവൻ്റെ മെയ്ക്കിട്ടു വീണു (Arb.)

3.) ആമാറു (468, 2.)

ഹിമവാങ്കലാമാറു ചെന്നു (ദേ. മാ.) ജനനീസമീപത്താമാറ് എറിഞ്ഞു (കേ. രാ.)
തേരിലാമാറു കരേറി; അവരെ മുന്നിലാമാറു വരുത്തി (മ. ഭാ.) അവളുടെ മുന്നിലാമാറു
ചെന്നു; തട്ടിന്മേലാമാറു ചാടി (നള.)

തെരുവിലേക്കാമാറു ഗമിക്ക (നള.) ഇന്ദ്രപ്രസ്ഥത്തിലേക്കാമാറു വന്നു (മ. ഭാ.)

മുഖത്തിലാമാറു നോക്കി (കൃ. ഗാ.) രാജ്യം അവങ്കലാമാറു സമൎപ്പിച്ചു. കഴുത്തിലാ
മാറകപ്പെട്ട പാശം (ഭാഗ.) ഭാൎയ്യാകയ്യിലാമാറു നല്കി (പ. ത.) ബലം അകത്താമാറ
ടങ്ങിക്കിടക്ക (കേ. രാ.) തേരിന്മേലാമാറു നോക്കി (സ. ഗോ.)

4.) ചതുൎത്ഥി തന്നെ.

തെക്കു ദിക്കിനായ്ക്കൊണ്ടു നടക്കൊണ്ടാർ (മ. ഭാ.)

5.) കൊണ്ട.

മലയോടു കൊണ്ടക്കലം എറിയല്ല (പ. ചൊ.) ആയവൻ കയ്യിൽ കൊണ്ടക്കൊ
ടുത്തു (പ. ത.) ആശ്രമത്തിങ്കൽ അവളെക്കൊണ്ടയാക്കി പോന്നീടുക. (ഉ. രാ.)

6.) കൊള്ള.

ആ രാജ്യം കൊള്ള പടെക്കു പോയി. അവനെക്കൊള്ള പട കൊണ്ടുപോയി
(ഠി.) അമ്പുമാറത്തു കൊള്ളത്തറപ്പിച്ചു (കേ. രാ.) ഭഗവാനെക്കൊള്ള (=ആണ-കേ. ഉ.)

7.) നിലയം പ്രതി പോയി (ഭാഗ.) 421.

509. The Locative Dative denoting സ്ഥലചതുൎത്ഥി തന്നെ
ഗതിയുടെ അൎത്ഥത്തിന്നു പ്രമാണമായതു. [ 176 ] 1.) Motion ദ്വീപാന്തരത്തേക്കു പോയി; മേത്ഭാഗത്തേക്ക് എറിഞ്ഞു. (കേ. ഉ.)
അകത്തേക്ക് എറിഞ്ഞു (പ. ത.) ദ്വീപത്തിങ്കലേക്ക് എഴുന്നെള്ളി (മ. ഭാ.) പ്രദേശ
ത്തേക്ക് ചെന്നു (നള.) വംശത്തിലേക്ക് ആപത്തു വരും. (മ. ഭാ.) ഇല്ലത്തേക്കാമാറു
പോന്നു വിപ്രൻ (സ. ഗോ.) 508,3.

2.) Authority അധികാരാൎത്ഥം ഇങ്ങനെ.

സ്വരൂപത്തിങ്കലേക്ക് അടങ്ങി (കേ. ഉ.) സൎക്കാരിലേക്ക് ഒഴിഞ്ഞു കൊടുത്തു.

രണ്ടു രാജ്യത്തിങ്കലേക്കും അഭിഷേകം ചെയ്തു. (=നാട്ടിന്നഭിഷേകം, രാജ്യത്തി
ലഭിഷേകം-മ. ഭാ.) നന്ദരാജ്യത്തിങ്കലേക്ക് നീ രാജാവു; മന്ത്രിയാകുന്നതു ഞാൻ
(ചാണ.)

3.) Mastership വിഷയപ്രമാണാൎത്ഥങ്ങൾ ഇവ്വണ്ണം.

ആൎക്കു വാസന ഏറും ധനുസ്സിങ്കലേക്ക്? തേരിലേക്കധികനായ്വന്നു യുധിഷ്ഠിരൻ
(മ. ഭാ.)

ജ്യോതിഷത്തിങ്കലും മന്ത്രവാദത്തിന്നും സാമൎത്ഥ്യം ഏറും അതിങ്കലേക്ക്
അതിതല്പരൻ (ചാണ.) എന്നതിനാൽ സപ്തമിക്കും ചതുൎത്ഥിക്കും ഉള്ള
ചേൎച്ച തെളിയും (458.)

4.) Coinciding with pure Datives ശുദ്ധചതുൎത്ഥിയോടും ഒക്കും.

കഴുത്തേക്കും തലെക്കും പുറത്തേക്കും മുറികൾ ഉണ്ടായിട്ടു ചോര ഒലിയുന്നു.

510. Two Locatives in one sentence ഒരു വാചകത്തിൽ രണ്ടു
മൂന്നു സപ്തമികൾ കൂടും.

ഉ-ം അവളിൽ കനിവുണ്ടായി മനസ്സിൽ (നള.) യുവാക്കളിൽ താല്പൎയ്യം ഏവ
നിൽ നിന്നുടെ മാനസെ (വേ. ച.)


9. അകമാദി അവയവങ്ങളോടു ചേരുന്ന വിഭക്തിവിവരം.

CASES JOINED WITH THE NOUN-PARTICLES അകം ETC.

511. അവയവങ്ങളായി ചമഞ്ഞ പല നാമങ്ങളും ഇന്നി
ന്ന വിഭക്തികളോടു ചേരുന്ന പ്രകാരം പറയുന്നു. ആയവ മു
മ്പെ വളവിഭക്തിയോടും പിന്നെ ഷഷ്ഠി ചതുൎത്ഥി സപ്തമികളോ
ടും ഇണങ്ങി കാണുന്നു.

512. Forms of Locative സപ്തമിയുടെ രൂപവികാരങ്ങൾ ആ
യതു.

1. (Into) അകം.

I. Terms of Inside, Into, Between etc കാടകം ചെന്നു. നാകമകം പു
ക്കു (കേ. രാ.) രൂപത്തെ മനക്കാണ്പകം ചേൎത്തു (നള.) കൎണ്ണങ്ങൾ്ക്കകം പുക്കു (പ. ത.) [ 177 ] (Within) അകത്തു.

മന്നിടം തന്നകത്തു (കൃ. ഗ.) എണ്ഡിശയകത്തും (കേ. ര.) കൈനിലയകത്തു മേ
വി. (മ. ഭ.) ഉടലിൻ്റകത്തേ (പാ.) പീടികയുടെ അകത്തു, വനത്തകത്തു (രാമകഥ)
ൟറ്റുശാലയകത്തു പുക്കു (സ. ഗോ.) വലെക്കകത്തു പുക്കു (പ. ത.) കോട്ടെക്കകത്തു.
പൎണ്ണശാലക്കകത്തില്ല (കേ. രാ.) വായ്ക്കും ചെവിക്കും നേരെ അകത്തു (മമ.)

ആഴികൾ നാലിലകത്തുള്ള ലോകർ (കൃ. ഗാ.)

Used as term of Time കാലവാചിയായുള്ള പ്രയോഗം ആ
വിതു.

ഓരാണ്ടകം ഭൎത്താവെ പിരിഞ്ഞു വാണേൻ (ഉ. രാ.) മൂന്നുനാളകമേ ശമിക്കും
(വൈ. ശാ.) നാഴികെക്കകമേ. 12 ദിവസത്തിലകമേ. 2 ദിനത്തിലകത്തു. (പ. ത.)
ഞാൻ വീഴുന്നതിൻ്റെ അകത്തു കൊത്തി. പൊലീസ്സ് മുപ്പതു നാളിലകത്തു (അ. രാ.)

Be caught (meet) അകപ്പെടുക എന്നതു.

കണ്ണിലകപ്പെടും (മ. ഭാ.) കണ്ണിലാമാറകപ്പെട്ടു (കേ. രാ.) ദൃഷ്ടിക്കകപ്പെടും (പ.
ത.) എന്നിങ്ങിനെ.

2. (Place between) ഇട, ഇടെ.

നെഞ്ചിടെ തറെക്കും (വൈ. ച.) നെറ്റിത്തടത്തിടെ തറെച്ചു. കരത്തിടെ മരം
എടുത്തു (ര. ച.) മാൎഗ്ഗത്തിന്നിടയിടെ (പ. ത.) നമ്മുടെ ഇവിടെ, എൻ്റെ അവിടെ വ
ന്നവർ, നിൻ്റെ അവിടെനിന്നു. മരത്തിന്നിടയിൽ മറഞ്ഞു (കേ. രാ.) അതിന്നിടയി
ൽപ്പെട്ടു (പ. ത.)—ഗോകൎണ്ണം കന്യാകുമാരിക്കിട ചേരമാന്നാടു (കേ. ഉ.)—മുടിയോ
ടടിയിടെ അലങ്കരിച്ചു. (ചാണ.) കോലം തുടങ്ങി വേണാട്ടോടിടയിൽ (കേ. ഉ.) ഇ
ങ്ങനെ സാഹിത്യത്തോടും കൂടെ (439.)

Used as Term of Time കാലവാചിയായുള്ള പ്രയോഗം.

ഒരു നൊടിയിടെ (ര. ച.) മുഹൂൎത്തത്തിന്നിടെക്ക് തരുന്നുണ്ടു (മ. ഭാ.) അതി
ന്നിടയിൽ (പ. ത) ധനുമകരങ്ങൾ്ക്കിടയിൽ (കേ. രാ.) ഇതിന്നിടെ 10 ദിവസത്തിലക
ത്തു (=ഇതിൻ മുമ്പെ.)

3. (In, Into, Within) ഉൾ.

വീട്ടിലുൾപ്പുക്കു (പ. ത.) ശിലയും കയ്യുള്ളേന്തി (ര. ച.) ആഴിക്കുള്ളുണ്ടായ വിൺ
(കൈ. ന.)—കോട്ടെക്കുള്ളിൽ കേറി (വൈ. ച.) കണ്ണാടിക്കുള്ളിൽ കാണും. അടു
ക്കളെക്കുള്ളിൽ (കൃ. ച.) ജടെക്കുള്ളിൽ (കേ. രാ.) ദേഹത്തിനുള്ളിലേ ചാടി (കൃ. ഗാ.)

പതിനഞ്ചു നാളുള്ളിൽ എത്തേണം (കേ. രാ.) ഇങ്ങനെ കാലവാചി.

513. (Place between-Inside, Through ഊടു എന്നതിന്നു-ഉൾ,)
ഇൽ, കൂടി, എന്നു മുതലായ അൎത്ഥങ്ങൾ ഉണ്ടു. [ 178 ] 1.) അങ്ങൂടു=അവിടെ.

അങ്ങൂടകം പൂവതിന്നു (കേ. രാ.) അമ്പു നെറ്റിയൂടു നടന്നു (ര. ച.) കാറ്റൂടാടുക.

നാടികളൂടേ നിറഞ്ഞുള്ള വായു (വൈ. ച.) അസ്സമീപത്തൂടേ എഴുന്നെള്ളി
(കേ. ഉ.) ആനനത്തൂടേ വസിക്ക (മ. ഭാ.)

2.) What passes through കൂടിക്കടക്കുന്നതിൻ്റെ അൎത്ഥം പ്ര
മാണം.

നീരുടേ ഒഴുകുന്ന മാൻകിടാവ് (ഭാഗ.) വെയിലൂടേ ചൂടോടെ നടന്നു. വളൎന്ന
പുല്ലൂടേ തേർ നടത്തി. കാട്ടിൻ വഴിയൂടേ ഓടി. വീഥിയൂടേ ചെല്ക (കേ. രാ.) നാ
സികയൂടേ വരും ശ്ലേഷ്മം. കവിളൂടേ പുറപ്പെടും (വൈ. ശ.)

അതിനൂടേ വന്നു (ഭാഗ.) കാനനത്തൂടേ പോം. കാട്ടൂടേ പോം (കൃ. ഗാ.) പു
രദ്വാരത്തൂടെ നടന്നു (കേ. രാ.) കഥാകഥനം എന്ന മാൎഗ്ഗത്തൂടേ ഗ്രഹിപ്പിച്ചു (പ. ത=
മാൎഗ്ഗേണ.)

അകത്തൂട്ടു പുക്കു (കൃ. ഗാ.) അകത്തൂട്ടു പോയാലും (മ ഭാ.) വലത്തൂട്ടായി
ട്ടു പോകുന്നു (ഭാഗ.)

3.) With Possessive ഷഷ്ഠിയോടു ചേൎച്ച ദുൎല്ലഭം.

ആധാരം ആറിൻ്റെയൂടെ വിളങ്ങും ജീവൻ (പാ.)

4.) With Locative സപ്തമിയോടു.

അമ്പു കവചത്തിലൂടു നടത്തും (ര. ച.) സൂൎയ്യമണ്ഡലത്തിലൂടെ വീരസ്വൎഗ്ഗം
പ്രാപിച്ചു (വൈ. ച.) പൂങ്കാവിലൂടെ നടന്നു (നള.) ഉള്ളിലൂടെഴും ആശ (ഭാഗ.)
മാൎഗ്ഗമായ്തന്നിലൂടെ പോവോർ (വില്വ.) പാഥയിലൂടെ നടന്നു (കേ. രാ.)

ജ്ഞാനം വൃത്തിയിങ്കലൂടെനിന്ന് അജ്ഞാനത്തെ ദഹിക്കും (കൈ. ന.)

5.) As Term of time കാലവാചിയായി.

പതിനാറു വയസ്സിലിങ്ങൂടും. 32 വയസ്സിലിങ്ങൂട്ടു (വൈ. ശ.=അകമേ.) ഒരു വ
ൎഷത്തൂടെ സിന്ധുവോളം പോയി (ഭാഗ.)

514. II. Terms of Middle- midst, between നടു.

ബാഹ്ലികദേശത്തിൻ്റെ നടുവിൽചെന്നു (കേ. രാ =ഊടെ.) പട തൻനടുവിൽ
പുക്കു (ദേ. മാ.) രണ്ടു കീറ്റിന്നും നടുവിൽ (പ. ത.) നദിക്കും പൎവ്വതത്തിന്നും നടുവി
ൽ (കേ. രാ.)

അഗ്നിയുടെ നടുവേ ചെന്നു. പുഴനടുവേ ചിറ കെട്ടി (മ. ഭാ.)

പെരുവഴിമദ്ധ്യെ (ഭാഗ.) ദുൎജ്ജനങ്ങടെ മദ്ധ്യെ വസിക്ക (പ. ത.) അതി
ന്മദ്ധ്യെ.

പറയുന്നതിൻ്റെ മദ്ധ്യെ. നില്പതിൻ മദ്ധ്യെ വിളങ്ങി (ഭാഗ=ഇടയിൽ, പോൾ.)

ഇങ്ങനെ കാലവാചി:നിങ്ങൾ പോയിട്ട് അവൻ കൂടുന്ന വരെ നടുവെ എത്ര
രാത്രി കഴിയും? [ 179 ] 515. III. Terms of what is above, surface മേൽ മുതലായവ.

1. തൂണ്മേൽ, തൂണിന്മേൽ. പാണ്ടി മേലിരുത്തി (കേ. രാ.) കൽമലമേൽ (കേ.
ഉ.) മെത്തമേലേറി; തേരിലും ആനമേലും യുദ്ധം ചെയ്തു; ഊക്കു തന്മേൽ തട്ടിക്കൊണ്ടു
(മ. ഭാ.) അടുപ്പിന്മേൽ തന്മേൽ; കാച്ചതു (പ. ചൊ.) സിംഹത്തിൻ മെയ്മേൽ (ചാണ.)

പുഷ്പകത്തിൻ മേലേ സഞ്ചരിക്ക. (ഉ. രാ.) നീൎക്കു മേലേ (പൈ.)

അനുഭവം ചിലപ്പോൾ സപ്തമിയോടു ഒക്കും.

വലങ്കൈ മേൽ വാളും പിടിച്ചു (മന്ത്ര.) അമ്പു നെറ്റിമേൽ ചെന്നു തറെച്ചു
(കേ. ര.) വസ്തുവിന്മേൽ ഷൾഭാഗം (കേ. ഉ.) കോലിന്മേൽ കടിച്ചു തൂങ്ങി (പ. ത.)

2. (Top, Summit) മുകൾ.

മരത്തിന്മുകൾ ഏറി (നള.) മഹേന്ദ്രത്തിന്മുകളിൽ കരേറി. (ഉ. രാ.) മാല്യവാന്മു
കൾ തന്മേൽ (മ. ഭാ.) വൃക്ഷത്തിൻ്റെ മുകളിൽ ഉറങ്ങും (കേ. രാ.) കഴുവിന്മുകൾ ഏ
റ്റി (ശീല.)

3. (Above, upon) മീതു, മീതെ.

മല മീതു (ര. ച.) വീരന്മീതെ എറിഞ്ഞു. ശിരസ്സിന്മീതെ (കേ. രാ.) വെള്ളത്തി
ന്മീതെ പോവാൻ കപ്പൽ (പ. ത.) വിഷ്ടരത്തിന്മീതെ ഇരുത്തി. നാടിക്കുമീതെ (കൃ.
ഗാ.) ഊഴിക്കു മീതിട്ടാൻ (ര. ച.) മൂവൎക്കും മീതെ നില്പതു പരബ്രഹ്മം (ഹ. വ.) പുരെ
ക്കു മീതെ. തലെക്കു മീതെ. പരന്തിന്നു മീതെ പറക്ക (പ. ചൊ.)

മേഘങ്ങടെ മീതെ. എന്നുടെ മീതെ കുറ്റങ്ങൾ ഏല്പിച്ചു (കേ. രാ.)

ഉടലിൽ മീതിരുന്നു (ര. ച.) ശുശ്രൂഷയിൽ മീതെ (മ. ഭാ. 481.)

4. ശേഷമുള്ളവ.

ഗജോപരി വന്നു (ദേ. മാ.) കുതിരപ്പുറം ഏറി (വേ. ച.) അരയന്നം തെരു
വിൻ്റെ മേത്ഭാഗേ ചെന്നു (പ. ത.) ഊഴി മിചെ വീഴ്ന്തു (രാ. ച.)

516. IV. Terms of what is below (under, below, beneath etc.) കീഴ്

1. കട്ടില്ക്കീഴൊളിച്ചു (പ. ത.) മാക്കീഴ് (പ. ചൊ.) എന്നുടെ കുടക്കീഴ് (കേ. രാ.)
കാലിണക്കീഴ്; ആൽക്കീഴ് (ര. ച.) വൃക്ഷത്തിൻ കീഴും നിന്നാൾ (മ. ഭാ.) സൎവ്വരും
തന്നുടെ കീഴായി (ഭാഗ.)

കുടം തങ്കീഴേനില്ക്ക (കൃ. ഗ.) ഞെരിപ്പിൻ കീഴേയിട്ടു വാട്ടി (വൈ. ശ.)

അതിന്നു കീഴെ വെപ്പു. (ക. സാ.) ഇതിന്നു കീൾ പറയുന്നു (തി. പ.) നീച
ന്മാർ കുലത്തിന്നു കീഴായ്ജനിക്ക (കേ. രാ.) കണക്കാല്ക്കു കീഴേ (മ മ.) 481, 3.

ആലിൻ്റെ കീഴിൽ. പതിക്കീഴിൽ. പിതാവിൻ്റെ കീഴിൽ. ബ്രഹ്മക്ഷത്രങ്ങൾ
കീഴിൽ കേ. രാ.)

2. നെല്ലിയതിൻ താഴത്തു (വില്വ.) ലിംഗത്തിൻ്റെ താഴെ വീണ്ടും
വൈ. ശ.) അൎദ്ധരാത്രിക്കു താഴെ സംക്രമം വന്നു (തി. പ.=മുമ്പേ.) ഊഴിയിൽ താഴെ
തീ തട്ടാ (മ. ഭാ.)— കട്ടിലിൻ അധോഭാഗെ (പ. ത.) [ 180 ] 517. V. Terms of outside (without, beyond) പുറം.

1. കുതിരപ്പുറം 509,4. ഗേഹത്തിന്നു പുറത്തു വന്നു. അതിൽ പുറത്തു നി
ന്നു (കേ. ര.) കുറ്റിക്കു പുറമെ (വ്യ. മാ.)

ഈ യുഗത്തിൻ അപ്പുറം കഴിഞ്ഞ വൃത്താന്തം (കേ. രാ=മുമ്പെ.) നാലു നാ
ളിലപ്പുറം (നള=മുൻ.) മൂന്നു നാൾ്ക്കിപ്പുറം വരും (ശി. പു.)

2. അതിൽ പരം (483.1.) ദേവാദികൾ്ക്കും പരം (മ. ഭാ.)

518. VI. Terms of Company (with, along with, together etc.)
പക്കൽ.

1. തന്നുടെ പക്കൽ തന്ന ലോഹം (പ. ത.) താതൻ വിഷ്ണുപക്കൽ പ്രാപിച്ചു
(ഹ. കീ.) എൻ്റെ പക്കൽ വിശ്വാസം വെച്ചു. സ്നേഹിതൻ്റെ പറ്റിൽ കൊടു
ത്തു (പ. ത.) പോക്കൽ (479.)

2. With Possessive "കൂടെ" എന്നത സാഹിത്യത്തോടു ചേരു
ന്നതല്ലാത്ത (453,1.) ഷഷ്ഠിയും കൊള്ളാം.

വീരൻ്റെ കൂടെ പോന്നു. ഭരതൻ്റെ കൂടി പുറപ്പെട്ടു (കേ. രാ.) തൽകൂടെ മരി
ച്ചു. (പ. ത.)

3. With Locative പിന്നെ സപ്തമിയോടെ.

ഓകിൽ കൂടെ വാൎത്തു (പ. ത.) കപ്പലിൽ കൂടി വന്നു (കേ. ഉ.) ദുഷ്പഥങ്ങളിൽ
കൂടി ഗമിക്ക (നള.) വാതുക്കൽ കൂടി എറിഞ്ഞു (പ. ത.)=ഊടെ 513,2.

519. VII. Terms of Proximity (nigh, near, close, contiguous etc.)
സാമീപ്യവാചികൾ പലതും ഉണ്ടു.

1. ചാരവേ.

അവൻ്റെ ചാരവേ ചെന്നു (ശീല.) വെള്ളത്തിൻ്റെ ചാരത്തു. അമ്മമാർ
ചാരത്തു ചെന്നു (കൃ. ഗാ.) മാധവഞ്ചാരത്തു; ശൈലത്തിഞ്ചാരത്തു; സൎപ്പത്തിൻ ചാര
ത്തു (കൃ.) തന്നുടെ ചാരത്തിലാക്കി (കേ. രാ.)

2. എന്നരികേ വന്നു. (കൃ. ഗാ.) മലയരികേ. പണമരികേ (പ. ചൊ.)
എൻ്റെ അരികിൽ ഇരുന്നു കൊൾവാൻ; ആറുകളരികിലും (കേ. ര.) ചെന്നിതു ഭീഷ്മ
രുടെ അരികത്തങ്ങു (മ. ഭാ.)—നിൻ്റെ അരികത്തിരിക്ക (കേ. ര.)

3. വീട്ടിനടുക്കൽ (പ. ത.) രാമൻ്റെ അടുക്കേ നില്ക്ക (കേ. ര.) പാദത്തി
ങ്കലടുക്കേ വെച്ചു (ഭാഗ.)

4. ഗുരു സമീപേ ചെന്നു. ഭൈമീസമീപത്തണഞ്ഞു (നള.) നദിക്കു സ
മീപത്തും. വഴിക്കു സമീപത്തിൽ. പറവൂരുടെ സമീപത്തു (കേ. ഉ.)

5. പശുവിൻ്റെ അണയത്തു (കേ. ഉ.) മന്നവനന്തികേ ചെന്നു.
അഛ്ശൻ്റെ അന്തികത്തിൽ ചെന്നു (പ. ത.) മാതൃപാൎശ്വേ ചെന്നു (നള.) കടലു
ടയ നികടഭുവി (പ. ത.) [ 181 ] 520. VIII. Terms of Circumference (round about, all around) ചൂ
ഴാദികൾ.

1. മന്നവൻ്റെ ചുറ്റും (കേ. രാ.) അരയുടെ ചുറ്റും (വൈ. ശ.) ഭൂപതിക്കു
ചുറ്റും (ര. ച.)

ജംബുദ്വീപിനെ ചുറ്റി ലവണാംബുധി ഉള്ളു (ഭാഗ.)

2. ഗിരിക്കു ചൂഴവും (കേ. രാ.) ദാനവാരിക്കു ചൂഴും വന്നു (ഭാഗ.) മലെക്കു
ചൂഴവെ നമ്മുടെ ചൂഴും (കൃ. ഗാ.)

3. നക്ഷത്രമാലകൾ മേരു ചുഴല പരന്നു (കേ. രാ.) നരപതിയുടെ ചുഴല
വും (ചാണ.)

521. IX. Terms of Direction, Opposition (towards, against etc.)
നേർ.

1. തൻ നേരേ വരുന്ന ശൂലം. അതിന്നേരേ തേരും കൂട്ടി. അതിനുടെ നേരേ
അടുത്തു. മിഴികൾ്ക്കു നേരേ തൊടുത്തു, (മ. ഭാ.) രാമനു നേരേ തെളിക്ക തേർ. ഭാനുവി
നു നേരായി പറന്നു (കേ. രാ.) അതിനു നേരേ ചെന്നു (ഭാഗ.) ശക്രൻ്റെ നേ
രേ നോക്കി (നള.) യുദ്ധത്തിൽ എന്നോടു നേരേ നില്പാൻ (മ. ഭാ.) പുരെക്കു നേരേ
നിന്നു ഇവരോടു നേരായി നില്പതിന്നു (ഭാഗ.) വിപ്രരെ നേരിട്ടു മൂത്രിക്കൊല്ലാ
(വൈ. ച.) നായ്ക്കളെ വഴിക്കാരുടെ നേൎക്കു വിടുന്നു.

2. എതിർ സവ്യസാചിക്കെതൃചെന്നു (മ. ഭാ.) ഇടിയോടെതിരിട്ടു=തന്നോ
ടു നേരിട്ടു (ഭാഗ.)

522. X. Terms of Limit (until, till, as far as etc.) ഓളം മു
മ്പെ സ്ഥലവാചിയായതു.

1. Term of Place അതിനോളം (മ. ഭാ.) കീഴേതിനോളം (ത. സ.) ഇങ്ങ
നെ വളവിഭക്തിയോടു ചേരും. ഗോകൎണ്ണപൎയ്യന്തം (കേ. ഉ.) ഉദയം
വരേ (തി. പ.)

2. Term of Time കാലവാചി.

കന്നിഞ്ഞായറ്റോളം ചെല്ലും (വൈ. ശ.) ഇന്നെയോളവും (ഉ. രാ.)

3. Term of Measure പ്രമാണവാചി.

നൂറ്റോളം (ത. സ.) കുന്നിക്കുരുവോളം വണ്ണത്തിൽ ഗുളിക കെട്ടുക (വൈ. ശ.)
മേരുവിനോളം വളൎന്നു (അ. രാ.) പുല്ലോളം (വില്വ.)

4. Term of Comparison ഉപമാവാചി.

ഇവരോളം വൈദഗ്ദ്ധ്യം ഇല്ലാൎക്കും (മ. ഭാ.) അസത്യത്തിന്നോളം സമമായിട്ടു
ഒർ അധൎമ്മമില്ല (കേ. രാ.) [ 182 ] 5. With Locative സപ്തമിയോടെ.

പാദത്തിലോളം ഉരുണ്ടു വന്നു (ചാണ.) മാൎവ്വിലോളം കരേറ്റി (കൃ. ഗ.) ഇട
യിലോളം (ര. ച.) തലയോട്ടിലോളം ചെന്നു (വൈ. ച.) തങ്കലോളം (മ. ഭാ.)

523. XI. Terms of being before മുന്നാദികൾ.

1. in Space സ്ഥലവാചികളുടെ പ്രയോഗം.

രാവണന്മുൻ (ര. ച.) എന്മുന്നൽ നില്ക്ക (ര. ച.) അവന്മുന്നൽ വീണു
(കേ. രാ.) മന്നവന്മാരുടെ മുന്നലാമാറു വന്നു (കൃ. ഗ.)

എൻ്റെ മുമ്പിൽ വരിക, (കേ. രാ.) ലോകർ മുമ്പിൽ. സജ്ജനം മുമ്പിൽ കാ
ട്ടുവാൻ (കൃ. ഗാ.) അവളുടെ മുന്നിൽ പ്രശംസിച്ചു (നള.) എന്മുന്നിൽ നില്ക്കയില്ല
(മ. ഭാ.) എന്മുന്നിൽ നിന്നു നിന്ദിച്ചു (പ. ത.)

എൻ്റെ മുമ്പാകെ. നമ്മുടെ സാക്ഷാൽ (നള.)

2. in Time കാലവാചികളെ പ്രയോഗം.

അവനു മുൻ രാജ്യഭാരം ചെയ്തു (തി. പ.) ഇതില്ക്കു മുൻ (ര. ച.)

പുലൎച്ചെക്കു മുമ്പെ (നള.) കുറയ നേരത്തിന്നു മുമ്പെ (വൈ. ശ.) അന്തിക്കു
മുമ്പെ കാണലാം (പ. ത.) ഇതില്ക്കും ഒരാണ്ടു മുമ്പെ (ര. ച.) മുറി ഉണ്ടാകുന്ന കുറെ
ദിവസം മുമ്പെ.

അസ്തമിപ്പതിന്മുമ്പെ, ഇമെക്കുന്നതിന്മുമ്പെ (മ. ഭാ.)

ഉദിക്കുന്നതിന്മുന്നമേ (നള.)

തുടങ്ങുന്നേടത്തു നടേ (ത. സ.=മുമ്പെ) ചൊല്ലി തുടങ്ങുന്നേടത്തെ നടേ (മ.
ഭാ.) അപ്പുറം 511.

524. XII. Terms of distance back പിന്നാദികൾ്ക്ക്.

1. in Place സ്ഥലപ്രയോഗമാവിത്.

എൻ പിന്നെ വരും (ര. ച.) മുന്നിലും അവൻ പിന്നിലും വന്നു സേവി
ച്ചാർ. ശത്രു നിൻ പിമ്പെ വരും (കേ. രാ.) ആനയുടെ പിമ്പെ ചെന്നാർ (കൃ.
ഗ.) മുനിക്കു പിമ്പെ (ര. ച.) മൃഗത്തിൻ പിമ്പെ നടന്നു (മ. ഭാ.)

തൻ്റെ പിറകിൽ നടന്ന. കുലയാനക്കൊമ്പൻ്റെ പിറകിൽ (പ. ത.)

പോരെണം എൻ പിന്നാലെ. തൻ പാട്ടിന്നു പിന്നാലെ പാടി (കൃ. ഗ.)
രഥത്തിൻ പിന്നാലെ ഓടി. പശുവിൻ പിന്നാലെ വൃഷഭം (കേ. രാ.) അവളുടെ
പിന്നാലെ ചെന്നു (മ. ഭാ.)

പറക്കുന്നതിൻ വഴിയെ പായുക. (പ. ചൊ.)

2. and in Time കാലപ്രയോഗം.

അതിൻ പിന്നാലെ. അഞ്ചുനാളെക്കും പിന്നെ ഉണ്ടാം (വൈ. ശ.) തു
ലാപ്പത്തിൽ പിറ്റേനാൾ (കേ. ഉ.) ദിനത്തിൻ്റെ പിറ്റേനാൾ (നള.) അ
തിൻ്റെ പിറകിൽ. [ 183 ] അതിന്നനന്തരം (കേ. രാ.) അതിൻ്റെ ശേഷം അതിൽശേഷം (മ. ഭാ.)
തദനു ചൊല്ലിനാൾ (ശീ വി.)

525. XIII. Terms of Cause കാരണവാചികളോടു പലപ്പോ
ഴും പ്രഥമ മതി. (403. 3.)

ഞാന്മൂലം ഗ്രാമം മുടിഞ്ഞു (മ. ഭാ.) മോഹം നിമിത്തം (429, 1.)

പിന്നെ വളവിഭക്തി ചേരും. തന്മൂലം (മ. ഭാ.)

ഷഷ്ഠിയും സാധു. നിന്നുടെ മൂലം വിപത്തു വരും (കേ. രാ.) തവമൂലമാ
യി ദുഃഖിച്ചു. (നള.)

526. XIV. Cases used with "ആണ" ആണ എന്നതു വള
വിഭക്തിയോടു ചേരുന്നതു.

എന്നാണ പൊയ്യല്ല. (പ. ത.) സ്വാമിയുടെ കാലാണ സത്യം. രാമദേവനാണ.
ഗുരുവാണ (ര. മ.) നമ്മാണ (കൈ. ന.) നിന്നാണ. പൊന്നപ്പൻ തന്നാണ (പൈ.)
പെരിയ വില്ലാണ. ശാൎങ്ശത്താണ ഉരുപുണ്യത്താണ. ജനകജയാണ. എൻ്റെ ക്ഷ
ത്രധൎമ്മത്തിന്നാണ (കേ. രാ.)

ഇതി ആശ്രിതാധികരണം സമാപ്തം (397-526.)


III. പ്രതിസംജ്ഞകളുടെ പ്രയോഗം The Use of Pronouns.

527. General Remarks പ്രതിസംജ്ഞകൾ നാമങ്ങൾ തന്നെ
ആകയാൽ, സമാനാധികരണത്തെയും ആശ്രിതാധികരണത്തെ
യും വിവരിച്ചു ചൊല്ലിയതു ഇവറ്റിന്നും കൊള്ളുന്നു. അവറ്റി
ന്നു പ്രത്യേകം പറ്റുന്ന ചില വിശേഷങ്ങൾ ഉണ്ടു താനും.

528. വാക്കുകളുടെ സംബന്ധത്താൽ തെളിവു മതിയോളം
വന്നാൽ പ്രതിസംജ്ഞകളെക്കൊണ്ട് ആവശ്യമില്ല. പരശുരാമൻ
അമ്മയെ കൊന്നു (കേ. ഉ.) എന്നതു മതി; തൻ്റെ അമ്മ എന്നൎത്ഥം വരും.
വാക്കു കേട്ടു നേർ എന്നോൎത്തു (വെ. ച = അതുനേർ) ഇപ്പുരം സ്വൎഗ്ഗതുല്യം. പു
ത്രരിൽ ആൎക്കു വേണ്ടു (ചാണ.) രാമനോടയപ്പിച്ചും കൊണ്ടു നടന്നു. (കേ. രാ.)=തങ്ങ
ളെ തന്നെ.)


1. പുരുഷപ്രതിസംജ്ഞകൾ. PERSONAL PRONOUNS.

529. a. Polite forms (honorifics) പുരുഷപ്രതിസംജ്ഞകളി
ൽ പല ഭേദങ്ങളും ഉണ്ടു. [ 184 ] 1.) "ഞാൻ" എന്നതല്ലാതെ-"നാം-നോം-നമ്മൾ-ഞങ്ങൾ"
എന്നവ മാനവാചികളായി നടക്കും.

നോം കല്പിച്ചു തരുന്നുണ്ടു എന്നു പെരുമാൾ പറഞ്ഞു (കേ. ഉ.) കൈകേയി ന
മ്മെയും മുടിക്കും (കേ. രാ.) നമ്മളാർ ചെന്നിങ്ങു കൊണ്ടു പോന്നീടാതെ നമ്മുടെ രാ
ജ്യത്തിൽ വന്നതു (ഉ. രാ.) നിന്നൊട് ഒരുത്തനെ ഞങ്ങൾ എതൃക്കുന്നു (മ. ഭാ.)

2.) "അടിയൻ"-അടിയങ്ങൾ (178.)

3.) "ഇങ്ങും" (I-So. M. you?) മുതലായവ,

അപ്പശു ഇങ്ങത്രെ യോഗ്യമാകുന്നു (കേ. ഉ.=എനിക്കു.) പുത്രൻ ഇങ്ങേകൻ
പോരും. ഇങ്ങൊട്ടേതും ഉപകരിയാഞ്ഞാലും (കേ. ര.=നമുക്കു.) ഇവൾ വഴുതി
പോം എന്നു നിനെക്കേണ്ടാ (കേ. രാ.=ഞാൻ.) ഇക്കുമാരി (നള.) ഇജ്ജനം
തന്നുടെവാണി (കൃ. ഗ=എൻ്റെ.) ഇജ്ജനങ്ങൾക്ക് കൺ കാണ്കയില്ല (പ. ത=
നമുക്കു.) സംസ്കൃതപ്രയോഗം! ഏഷ തൊഴുന്നേൻ (കൃ. ഗ.) ഏഷ ഞാൻ=
ഇഞ്ഞാൻ (കാമം നൃപനു കുറയും ഇഞ്ഞങ്ങളിൽ-വെ. ച.)

4.) (you) അങ്ങു മുതലായവ.

അങ്ങുള്ള മദത്തെക്കാൾ ഏറയില്ലെനിക്കു (മ. ഭാ.) അങ്ങുള്ള നാമം (ചാണ.) അ
ങ്ങെത്തൃക്കൈ (കേ. ഉ.) എവിടെ നിന്നങ്ങെഴുന്നെള്ളത്തു (ഭാഗ.)-അങ്ങുന്നു ഞങ്ങളോ
ടു കല്പിച്ചു. രാജാവിൻ തിരുവുള്ളത്തിൽ ഏറ്റാലും (=നിങ്ങളുടെ.)

5.) ശ്രീയാകുന്ന "തിരു" "തൃ" (His, her Majesty etc.) എന്ന
തും മാനവാചിയാകുന്ന പ്രതിസംജ്ഞ.

എട്ടു തൃക്കൈകളോടും (ദെ. മാ=അവളുടെ.) തമ്പുരാൻ നിരുനാടുവാണു
(കേ. ഉ.) രക്ഷിക്കും അവൻ തന്തിരുവടി (ഉ. രാ.) തന്തിരുവടിയായ കൃഷ്ണൻ
(മ. ഭാ.) നിന്തിരുവടി നിയോഗത്താൽ (=നിങ്ങളുടെ.)

6.) "എടോ" (Please etc.) എന്ന മാനവാചി (122.) ബഹുവ
ചനത്തിലും നില്ക്കും.

കേട്ടു കൊൾ്കെടോ ബാലന്മാരെ (പ. ത.) ഒന്നിലും പ്രതിയോദ്ധാവില്ലെടോ രാമ
നോടു (കേ. രാ.) എന്നതിലും മറ്റും അതു-ഓൎത്താൽ, വിചാരിച്ചാൽ
നിരൂപിക്ക, മുതലായ പദങ്ങളെ പോലെ സാവധാനവിചാര
ത്തെ ഉപദേശിച്ചു കൊടുക്കുന്നു.

530. The dual form നാം നാം എന്നത് ഒരു വിധത്തിൽ
ദ്വിവചനം തന്നെ.

ഉ-ം. പോക നാം. നമ്മളെ പാലിക്കും (നള=എന്നെയും നിന്നെയും.)

നമ്മോടുരചെയ്ക മാമുനേ. ചന്ദ്രൻ നമ്മളെ നിയോഗിച്ചു (പ. ത.) എന്ന
തിൽ മാനവാചിയായി (എന്നെ എന്ന പോലെ അത്രെ.) [ 185 ] "നാം, ഇങ്ങു" എന്നവ മന്ത്രികൾ മുതലായ പണിക്കാർ
ചൊന്നാൽ സ്വാമിക്കും പറ്റും. ഇങ്ങെ തിരുമനസ്സുണ്ടെന്നു വരികിൽ അതു
നമുക്കു വരേണം (കേ. ഉ.)

അല്പം ചിലദിക്കിൽ മാത്രം നാം എന്നതു ഞങ്ങളോട് അൎത്ഥം
ഒത്തതു. നിങ്ങൾ ഇന്നമ്മോടു കൂടിക്കളിക്ക വേണം (കൃ. ഗ=ഞങ്ങളോട്)

531. b. The different uses of "താൻ" താൻ എന്നതിന്നു പല
പ്രയോഗങ്ങളും കാണുന്നു.

1.) In the meaning of "one's own etc." തൻ്റെ കാൎയ്യം എന്നതു
സ്വകാൎയ്യം ആത്മകാൎയ്യം എന്നതിനോടു തുല്യം. നിജസമർ
(മ. ഭാ=തങ്ങളോടുസമർ.) താൻ ഉണ്ണാദേവർ (പ. ചൊ.) തന്നെത്താൻ പുകഴ്ത്തുന്ന
വൻ. പുത്രന്മാർ തനിക്കുതാൻ പെറ്റൊന്നും ഇല്ല (മ. ഭാ.) ഞങ്ങൾക്കു രാജാവു ഞ
ങ്ങൾ തങ്ങൾ (കൃ. ഗ.)

പിന്നെ താൻ ബഹുവചനാൎത്ഥത്തോടും നില്ക്കും. തനിക്കുതാൻ
പോന്ന ജനങ്ങൾ (കേ. രാ.) തന്നെത്താൻ മറന്നുള്ള കാമുകന്മാർ (മ. ഭാ.) തന്നെത്താ
നറിയാതോർ ആർ ഉള്ളു (കൈ. ന.)

2.) It may stand for "he" ചില ദിക്കിൽ "അവൻ" എന്നതി
നോടു പകൎന്നു നില്ക്കും. ബ്രാഹ്മണർ മറ്റൊരുത്തനെ വാഴിച്ചു താൻ മക്കത്തി
ന്നു പോകയും ചെയ്തു (കേ. ഉ.) ഇവിടെ അവൻ എന്നാൽ പുതുതായി വാ
ഴിച്ചവന്നു കൊള്ളിക്കും; താൻ എന്നാൽ മുമ്പെത്ത പെരുമാൾ എ
ന്നത്രെ.)

3.) It substitutes the unexpressed Subject വ്യക്തമല്ലാത കൎത്താ
വിനു സാധാരണാൎത്ഥമുള്ള താൻ കൊള്ളുന്നു.

താൻ പാതി ദൈവം പാതി. തന്നിൽ എളിയതു തനിക്കിര. തനിക്കു താനും പു
രെക്കു തൂണും (പ. ചൊ.) തന്നുടെ രക്ഷെക്കു താൻ പോരും (നള.) തന്നുടെ ജാതി
തന്നെക്കണ്ടുള്ള സമ്മാനം (മ. ഭാ.)

4.) It assumes the meaning of "each one, every one" അതുകൊ
ണ്ടു താൻ, "അവനവൻ" എന്നുള്ള അൎത്ഥത്തോടും ബഹുവ
ചനങ്ങളെ ചേൎന്നും കാണുന്നു.

താനറിയാതെ നടുങ്ങും എല്ലാവരും (ചാണ.) അന്യദേവന്മാർ എല്ലാം തന്നാലാ
യതു കൊടുത്തീടുവോർ (വില്വ.) തന്മുതൽ കാണുന്നോർ തന്നുടെ വൈരികൾ എന്നു
തോന്നി (കൃ. ഗ.) എല്ലാൎക്കും സ്വധൎമ്മത്തിൽ രതി (കേ. ര.)

532. Duplication makes it Reflective with Distributive meaning
വിഭാഗാൎത്ഥത്തോടു ദ്വിൎവ്വചനം വളരെ നടപ്പു. [ 186 ] 1.) നരന്മാർ താന്താൻ ചെയ്ത പുണ്യദുരിതം ഒക്ക ഭുജിക്കേണം താന്താൻ
(കേ. രാ.) താന്താൻ കുഴിച്ചതിൽ താന്താൻ (പ. ചൊ.) സ്ത്രീകൾക്കു താന്താൻ പെറ്റ
പുത്രർ ഇല്ലെങ്കിൽ. (മ. ഭാ.)

2. താന്താൻ്റെ ഭവനത്തിന്നു വരുവാൻ (കേ. രാ) താന്താൻ്റെ ജീ
വനോളം വലുതല്ലൊന്നും (ചാണ.) താന്താങ്ങൾക്കു ബോധിച്ചതു. അവർ ഒക്ക താന്താ
ങ്ങളുടെ ദിക്കിൽ പോയി (കേ. ഉ.)

സംസ്കൃതമൊ നിജനിജ കൎമ്മങ്ങൾ (കേ. രാ.)

3.) എല്ലാരും തൻ്റെതൻ്റെ ഭവനമകമ്പുക്കാർ (വില്വ.) പരന്തും കി
ളികളും ഒക്കവെ തന്നെതന്നെ പോറ്റി രക്ഷിക്കുന്നു (പ. ത.) തങ്ങൾ തങ്ങ
ടെ ഗേഹം തോറും പോയവൎകളും. ദേവകൾ എല്ലാം തങ്ങൾ തങ്ങൾക്കുള്ളൊ
രു പദം നല്കും. (ഹ. വ.) തങ്ങളിൽ തങ്ങളിൽ നോക്കാതെ. തങ്ങളാൽ തങ്ങ
ളാലായ സല്ക്കാരവും തങ്ങൾ തങ്ങൾക്കുള്ള കോപ്പും (മ. ഭാ.)

4.) Joined to the 2nd Person മദ്ധ്യമപുരുഷനോടെ.

തങ്ങൾ തങ്ങൾക്കാശയുള്ള പദാൎത്ഥങ്ങൾ തങ്ങൾ തങ്ങൾ ചുമന്നീടുവിൻ (മ. ഭാ.)

533. Distributive meaning rendered by അവനവൻ, ഓരൊ
ന്നു etc ആ അൎത്ഥം വേറെ രണ്ടു പ്രയോഗത്താലും വരും.

1.) "അവനവൻ" (129.)

അവരവൎക്ക അതത പേർ കോടുത്തു. അവരവരുടെ നേരും നേരുകേടും (കേ. ഉ.)
അവരവരെ അതിനധിപതികൾ ആക്കി (ചാണ.) അവയവ നദിയും മലകളും
കടന്നു (മ. ഭാ.)

2.) "ഓരൊന്നു" മുതലായവ (138.)

ഇത്തരം ഓരൊന്നു ചൊല്ലി. നാല്പതു മാലകൾ ഒന്നെക്കാൾ ഒന്നതിസുന്ദരമായി
(കൃ. ഗ.) ഒന്നിന്നൊന്നൊപ്പം മരിച്ചിതു കാലാൾ (മ. ഭാ.) എല്ലാരും ഒന്നിന്നൊന്നു കൈ
കോത്തു പിടിച്ചു വന്നു (കേ. രാ.) പതുപ്പത്തു. (379.)

534. Reciprocal action or relation expressed by താൻ കൎമ്മവ്യതി
ഹാരമാകുന്ന അന്യോന്യാൎത്ഥത്തിന്നും താൻ എന്നതു പ്ര
മാണം.

1.) നളനും ദമയന്തിയും തമ്മിൽ ചേൎന്നു (നള.) ഗരുഡനും ദേവസമൂഹവും
തമ്മിൽ ഉണ്ടായ യുദ്ധം. ബലങ്ങൾ തമ്മിൽ ഏറ്റു. തമ്മിൽ നോക്കീടിനാർ (മ. ഭാ.)
ഒന്നിച്ചു തമ്മിൽ പിരിയാതെ (വേ. ച.) വെള്ളാളർ തമ്മിൽ കലമ്പുണ്ടാക്കി (കേ. ഉ.)
കളത്രവും മിത്രവും തമ്മിൽ വിശേഷം ഉണ്ടു (പ. ത.)

2.) ഇരുവർ തങ്ങളിൽ ചേൎന്നു. തങ്ങളിൽ കടാക്ഷിച്ചു ചിരിച്ചു (നള.) ഇവ
തങ്ങളിൽ അകലത്താക (കേ. ഉ.) തങ്ങളിൽ പറഞ്ഞൊത്തു (പ. ത.) തങ്ങളിൽ നിര [ 187 ] ന്നു സഖ്യം ചെയ്തു (ഉ. രാ.) രണ്ടമ്മമക്കളവർ തങ്ങളിൽ (കേ. രാ.) മുമ്പിലേവ തങ്ങ
ളിൽ പകൎന്നു വെപ്പു (ത. സ.) വാക്കിന്നു തങ്ങളിൽ ചേൎച്ചയില്ല. (ചാണ.) ജീവൻ ത
ങ്ങളിൽ ത്യജിക്കാവു (നള.)

3.) ആത്മജന്മാർ അന്യോന്യം തച്ചു കൊന്നു ഭക്ഷിച്ചാർ (മ. ഭാ=അ
ന്യൻ അന്യനെ.) അന്യോന്യം പഠിച്ചു. അനോന്യം ഒന്നിച്ചിരുന്നു (ഉ. രാ.)
അന്യോന്യം ഉപമിക്കാം (പ. ത.) ത്രിവൎഗ്ഗം അന്യോന്യം വിരുദ്ധം ആക.

സ്പൎദ്ധയും പരസ്പരം വൎദ്ധിച്ചിതു എല്ലാവൎക്കും (മ. ഭാ.)

4.) കഴുതയും കാളയും ഒന്നോടൊന്നു സംസാരിച്ചു.

535. To express Reciprocity of 1st and 2nd Person ഉത്തമമ
ദ്ധ്യമപുരുഷന്മാരിൽ അന്യോന്യത പറയുന്നീവണ്ണം.

1.) ഞങ്ങൾ തമ്മിൽ പറഞ്ഞു (നള.) ഞാനും തമ്പിയും തമ്മിൽ ജയം
ചൊല്ലി പറന്നു (കേ. രാ.) ഇവൎക്കൊന്നിന്ന് ഒന്നില്ല തമ്മിൽ (പാ.)

2.) നിങ്ങൾ തങ്ങളിൽ കലഹം ഉണ്ടാകാതിരിക്ക. തങ്ങളിൽ കോപി
യായ്ക (മ. ഭാ.) നിങ്ങൾ നാലരും കൂടി തങ്ങളിൽ പ്രേമത്തോടെ (നള.) ഞങ്ങളും നി
ങ്ങളും കൂട്ടം അന്യോന്യം ഉണ്ടാവാൻ കാരണം ഇല്ല (കേ. രാ.)

3.) നമ്മിൽ സഖ്യം ഉണ്ടാക. ഭേദം നമ്മിൽ എത്ര. സമാഗമം തമ്മിൽ ഉ
ണ്ടായി (മ. ഭാ.) സ്നേഹിക്ക വേണം ഇന്നമ്മിൽ. ചെമ്മെ പിണങ്ങും ഇന്നമ്മിൽ. വേ
റിട്ടു പോയതിന്നമ്മിൽ. നമ്മിൽ പറഞ്ഞതു (കൃ. ഗ.) ചേരാ നമ്മിൽ പിണക്കത്തിന്നേ
തുമേ (കേ. രാ.) പിരിയുന്നത് എമ്മിൽ (ര. ച.)

4.) ഞാനും തമ്പിയും വേൎവ്വിട്ടു പോയി ഞങ്ങളിൽ കാണാതെ (കേ. രാ.)
സമ്മതികേട് ഇന്നു നമ്മോടല്ല. (കൃ. ഗ.) ഇങ്ങിനെ സാഹിത്യവും.

5.) നിങ്ങളിൽ സഖ്യം ചെയ്തീടുവിൻ (ഉ. രാ.) നിങ്ങളിൽ ചേരും ഏറ്റം
(അ. രാ.) നിമ്മിൽ വേറായിന കാലം (ര. ച.)

536. Duplication of Terms of Reciprocity അന്യോന്യവാ
ചികളുടെ ഇരട്ടിപ്പു ദുൎല്ലഭമല്ല.

നീയും നരേന്ദ്രനും മോദിച്ചു തങ്ങളിൽ തങ്ങളിൽ വാഴേണം (നള.) തങ്ങളിൽ
തങ്ങളിൽ ചൊല്ലിചൊല്ലി. (കൃ. ഗ.)

തമ്മിൽതമ്മിൽ വിരുദ്ധമാക (കേ. രാ.) ഭാൎയ്യാഭൎത്താക്കൾ തമ്മിൽ അന്യോന്യം രാ
ഗം ഇല്ല (ഹ. വ.) അന്യോന്യം അങ്ങവർ തങ്ങളിൽ വെല്ലുവാൻ (കേ. രാ.) നാലരും
അന്യോന്യം ഓരൊന്നു നോക്കി തുടങ്ങി. നിങ്ങളിൽ തങ്ങളിൽ ചേരുവാൻ (നള.)

537. താൻ serves as Apposition to Nouns (Postpositive article)
താൻ ഘനവാചിയായൊരു നാമവിശേഷണമായി നട
ക്കും. ഒരു എന്നത് (389.) നാമത്തിൻ്റെ മുമ്പിൽ വരും പോലെ,
താൻ എന്നതു നാമത്തിൻ പിന്നിലത്രെ. [ 188 ] 1.) Singular ഏകവചനം.

ഭഗവാനും ദേവി താനും (മ. ഭാ.) വിഷ്ണുതന്മുമ്പിൽ (വില്വ.) ഇവൾ തന്നെ വേ
ൾപ്പാൻ. നിൎമ്മലനാം അവന്തൻ്റെ മകൻ. ഹിമവാൻ തന്മേൽ. അദ്രി തങ്കൽ (മ.
ഭാ.) മാതാവു തന്നുടെ ദാസി. ദിവിതന്നിൽ (കേ. രാ.) ഒരുവന്തൻ്റെ മേനി. അവന്ത
ന്നോടു പറവിൻ (കൃ. ഗ.) മുതലായവ.

2.) Plural ബഹുവചനത്തോടെ താൻ.

ബ്രാഹ്മണർ തന്നുടെ പാദം (സഹ.) നിങ്ങൾ താൻ ആർ (കേ. രാ.) അരചർ
തൻ കോൻ (ര. ച.) പൂക്കൾ തൻനാമങ്ങൾ (കേ. ര.) എൻപാദങ്ങൾ തന്നോടു ചേ
രും. വീരർ തൻ വേദങ്ങൾ തന്നെ ആരാഞ്ഞു. ചെമ്പുകൾ തന്നിൽ നിറെച്ചു (ഭാഗ.)

3.) താം.

അപ്സരികൾ താമും. മൂവർ തമ്മെയും (മ. ഭാ.) ദേവകൾ തമുക്കു. (ര. ച.) അമ്മ
മാർ തമ്മെയും വന്ദിച്ചു (കേ. രാ.) തോഴികൾ തമ്മുടെ ചാരത്തു (കൃ. ഗ.) ഋഷികൾ
തമ്മോടു (മത്സ്യ.) രാമനും തമ്പിയും അവർ തമ്മാലുള്ള ഭയം. (കേ. രാ.)

4.) തങ്ങൾ.

നമ്പൂതിരിമാർ തങ്ങടെ ദേശം (കേ. ഉ.) രാക്ഷസർ തങ്ങളാൽ ഉണ്ടായ ദണ്ഡം
(കേ. രാ.) ഇങ്ങനെ കഴിക്കയും മരിക്കയും തങ്ങളിൽ ജീവിതത്യാഗം സുഖം (നള=
എന്നീരണ്ടിൽ.) ഗുരുഭൂതന്മാരവർ തങ്ങളുടെ ഗുണം (മ. ഭ.)

538. താൻ used adverbially (as Particle)—(alone etc.) താൻ എ
ന്നതിന്നു ചില അവ്യയപ്രയോഗങ്ങളും ഉണ്ടു.

1.) താൻതന്നെ=താനെ.

താന്തന്നെ സഞ്ചരിച്ചു (ഏകനായി.) നീ താനെ തന്നെ കാനനേ നടപ്പാൻ
(നള.) മന്നവൻ താനെ തന്നെ ചെന്നു (മ. ഭാ.) എങ്കിൽ ഞാൻ താന്തന്നെ മന്നവൻ
(ചാണ.) എങ്ങനെ താനെ സൌഖ്യം ലഭിപ്പു (കേ. ര.) താനെ ഞാൻ എത്ര നാൾ പാ
ൎക്കേണ്ടു (പ. ത.)

2. ബഹുവചനത്തിൽ.

ഗോക്കളും ഗോശാലെക്കൽ തങ്ങളെ വന്നാർ (മഹാ. ഭാ.)

3.) അവർ തനിച്ചു ഭൂമിയിൽ പതിച്ചു. തമയനെ തനിച്ചു തന്നെ ചെന്നു കാ
ണേണം (കേ. ര.)

4.) സ്വയം: തോണിയിൽ സ്വയം കരേറിനാൻ (കേ. ര.)

539. It emphasizes എത്ര and such-like words "എത്ര" മുതലാ
യ പദങ്ങളോട് ഒന്നിച്ചു "താൻ" കേമം വരുത്തുന്ന അവ്യയമാ
യി വരും. [ 189 ] എത്ര താൻ പറഞ്ഞാലും, എത്ര താൻ ചെയ്തീടിലും മറ്റൊന്നിൽ മനം വരാ. എ
ത്ര താൻ ഇക്കഥ കേൾക്കിലും എത്ര താൻ വിപത്തുകൾ വന്നിരിക്കിലും (കേ. ര.)
പേൎത്തു താൻ പറഞ്ഞാലും (കൃ. ഗ.) ഏണങ്ങളോടു താൻ ഒന്നിച്ചു പോയിതോ (=പ
ക്ഷെ.) ഞങ്ങൾ അറിഞ്ഞതു ചൊല്ലേണമല്ലൊ താൻ (കൃ. ഗ=എങ്ങനെ ആ
യാലും.) എല്ലാരും ഒന്നു താൻ ഉര ചെയ്താൽ (പ. ത.)

540. It expresses: either-or; neither-nor; whether-or etc. "താ
ൻ-താൻ" എന്നതു എങ്കിലും, ആകട്ടെ, ഓ, ഉം. ൟ അൎത്ഥങ്ങൾ
ഉള്ളതാകുന്നു.

1.) With Nouns നാമങ്ങളോടെ.

എണ്ണ താൻ നെയി താൻ വെന്തു. അതു 2 നാൾ താൻ 3 നാൾ താൻ നോം (മമ.)
ഒന്നിൽ അര താൻ കാൽ താൻ കൂട്ടുക (ത. സ.) പാലിൽത്താൻ നീറ്റിൽത്താൻ എഴു
തുക (വൈ. ശ.) എങ്കൽ താൻ ഭഗവാങ്കൽതാൻ ഭക്തി (വില്വ.) തള്ളെക്കു താൻ പെറു
വാൾക്കു താൻ ചില്ലാനത്താൽ ഒന്നു കൂടി (ക. സാ.)

2.) Wound up with the Demonstrative ഇ-ഇക്കൊണ്ടു സമൎപ്പി
ച്ചിട്ടു (354.)

ഭീതി താൻ ശോകം താൻ മുഖവികാരം താൻ ഇതൊന്നും ഇല്ലഹോ. ശാസ്ത്രയു
ക്തി താൻ ലൌകികം താൻ ജ്ഞാനനിശ്ചയങ്ങൾ താൻ പിന്നെ ഇത്തരങ്ങളിൽ നി
ന്നോട് ആരുമേ സമനല്ല (കേ. ര.)

3.) With Verbs ക്രിയകളോടെ.

പഠിക്ക താൻ കേൾക്ക താൻ ചെയ്താൽ (അ. രാ.) ഗുണ്യത്തിൽത്താൻ ഗുണകാര
ത്തിൽത്താൻ ഒരിഷ്ടസംഖ്യ കൂട്ടിത്താൻ കളഞ്ഞു താൻ ഇരിക്കുന്നവ (ത. സ.)

541. It expresses: although-yet; not-but; yet etc. "താനും" എ
ന്നതു "എന്നിട്ടും" എന്നുള്ള അൎത്ഥത്തോടും കൂടി വാചകാന്തത്തിൽ
നില്ക്കും.

ഉ-ം. സ്വൎണ്ണം നിറെച്ചാലും ദാനം ചെയ്വാൻ തോന്നാ താനും (വൈ. ച.) കാമി
ച്ചതൊന്നും വരാ നരകം വരും താനും (വില്വ.) എന്നു സ്മൃതിയിൽ ഉണ്ടു താനും (ഹ.
വ.) വന്ദ്യന്മാരെ വന്ദിച്ചു കൊൾക നിന്ദ്യന്മാരെ നിന്ദിക്കേണ്ടാ താനും (മ. ഭ.) അന്നി
തൊന്നും അറിക താനും ഇല്ല. (കേ. ര=പോലും, എങ്കിലും.)

2. അ-ഇ-ചുട്ടെഴുത്തുകൾ. DEMONSTRATIVE PRONOUN.

542. അവൻ may stand for the unexpressed Subject "അവ
ൻ" എന്നതു മുമ്പിൽ പറഞ്ഞ നാമത്തെ അല്ലാതെ, അവ്യക്ത
മായി സൂചിപ്പിച്ചതിനെയും കുറിക്കും. [ 190 ] ഉ-ം. ധ്യാനിച്ചീടുകിൽ അവനു പാപങ്ങൾ ഒക്ക തീൎന്നു (ഭാഗ.) ഇതിൽ ആർ
എങ്കിലും എന്നത് അവ്യക്ത കൎത്താവ് തന്നെ. 30 നാളിലകത്തു വന്നീ
ടായ്കിൽ അപ്പോഴവനെ വധിക്കും (അ. രാ.) അവരുടെ കൂട്ടത്തിൽ ചാടാൻ അവകാ
ശം വന്നാൽ, അവൻ്റെ ജന്മം വിഫലമായീടും (ശീല.)

543. Demonstrative Letters stand with ചുട്ടെഴുത്തുകൾ നാമ
ങ്ങളോടല്ലാതെ.

1.) Pronouns, Definite Numerals, Particles പ്രതിസംജ്ഞ, സം
ഖ്യ, അവ്യയം, എന്നവറ്റോടും ചേരും.

ഉ-ം. ൟ എന്നിൽ. ഇന്നാം എല്ലാം. (കൃ. ഗ.) ൟ ഞങ്ങൾക്ക് എല്ലാം (മ. ഭാ.)
ഇന്നീ പോകിലോ (കേ. ര.) ഇന്നിങ്ങൾ ആരും (കൃ. ഗ.)

ൟ നാലും. ഇവ പന്ത്രണ്ടു മൎമ്മത്തിലും (മമ.)

അപ്പിന്നെയും പിന്നെയും; ഇപ്പോലെ; അപ്പോലെ (കൃ. ഗ.)

2.) Adjective Participles പേരെച്ചങ്ങളോടും ചേരും.

അപ്പോയ പെരുമാൾ. ആ പറയുന്ന ജനം (കേ. ഉ.) ആ കൊണ്ടുവന്നവൻ
(=അന്നു.) ൟ ശപിച്ചത് അന്യായം (=ഇങ്ങനെ) (മ. ഭാ.)

3.) Verbs (seldom) ക്രിയാപദത്തോടും ദുൎല്ലഭമായി ചേരും.

വെപ്പാനായി നാം ഇത്തുടങ്ങുകിൽ. ബാണങ്ങളല്ലൊ ഇക്കാണാകുന്നു. എന്തിത്തു
ടങ്ങുന്നൂതു (കൃ. ഗാ.)

544. അതു, ഇതു used adjectively സംസ്കൃതപ്രയോഗം പോ
ലെ, "അതു, ഇതു" എന്നവ നാമവിശേഷങ്ങളായും വരും.

1.) അതു കാലം. അതേ പ്രകാരം (129.) ഇതു ദേഹം. ഇതെൻ്റെ ജീവനും
തരുവൻ (=ൟ എൻ്റെ.) അതാതു ദിക്കിൽ. ചെറുതു കലഹം ഉണ്ടായി (മ. ഭാ.)
എന്ന പോലെ തന്നെ (371, 5.)

2.) ഫലം ഇതൊ വേണ്ടു (കേ. ര.) സല്ക്കഥയിതു കേൾക്ക (വില്വ.)

3.) ബഹുവചനം.

അവയവ നദിയും കലകളും കടന്നു (മ. ഭാ.) ഇവ ഒമ്പതു മൎമ്മത്തിലും (മമ.)
ഇവ മൂന്നു നീരിലും (വൈ. ശ.)

545. അതു used as an Honorific "അതു" എന്നുള്ള ഘനവാ
ചി, താൻ എന്ന പോലെ (531) നടക്കും.

1.) അവർ=ആയവർ.

അതികപടമതികളവർ (നള.) നൃക്കളവരെ നോക്കിനാൻ (മ. ഭാ.) അതുപോ
ലെ നമ്പിയവർ=നമ്പിയാർ (101.) [ 191 ] 2.) May stand with any Noun അതു എന്നതു ഏതു നാമത്തി
ന്നും കൊള്ളും.

നാളതു. രാമദൂതൻ വാലതു തണുക്കേണം (കേ. ര.) ഉച്ചയതാമ്പോൾ (കൃ.
ച.) ക്ഷേത്രമഹിമാവതു (വില്വ.) അസ്ത്രശസ്ത്രങ്ങളതിൽ അഭ്യസിച്ചുറെക്ക (ഉ. രാ.)
വമ്പന്മാരതിൽ മുമ്പനതാകും ഉമ്പർകോൻ (സ. ഗോ.)

3.) Preceeding a Noun നാമത്തിന്മുമ്പിലെ അതു.

സന്നയാക്കിനാൻ അതുമായകൾ എല്ലാം രാമൻ (കേ. ര.) ഇക്കണ്ടവി
ശ്വവും അതിന്ദ്രാദിദേവകളും (ഹ. കീ.)

4.) As Pleonasm അതു നിരൎത്ഥമായും വരും.

ഭൂപാലരുമതായി (=ഉമായി) ചതുരനതായീടുന്ന ലക്ഷ്മണൻ, സരസമതാം വാ
ക്കുകൾ (ബാ. രാ.) നമ്മൾ ആരാനും കണ്ടുവതെങ്കിൽ (കൃ. ച=കണ്ടുവെങ്കിൽ.)

546. ഇന്ന stands at the head of a dependent clause (indirect
question) ചോദ്യത്തിന്നു അവ്യക്തമായ ഉത്തരം വരുന്ന ദിക്കിൽ
ഇന്ന എന്നുള്ള പ്രതിസംജ്ഞ പറ്റും.

1.) ആൎക്കു പെണ്ണിനെ കൊടുക്കുന്നു? ഇന്നവൎക്കെന്നു ദൈവം എന്നിയെ അറി
ഞ്ഞീല. ഇന്ന നേരത്തെന്നും, ഇന്നവരോടെന്നും, ഇന്നവണ്ണം വേണം എന്നും ഇല്ലേ
തുമേ. ഭോജ്യങ്ങൾ ഇന്ന ദിക്കിൽ ഇന്നവ എന്നും, അതിൽ ത്യാജ്യങ്ങൾ ഇന്ന ദിക്കിൽ
ഇന്നവ എന്നും എല്ലാം അരുൾ ചെയ്ക (മ. ഭാ.) ഇന്നവൻ ഇന്നവനായ്വന്നതു. ഒർ ഒ
മ്പതു വെച്ചത് ഇന്നവൎക്ക എന്നു പറവിൻ (ചാണ.) ഇന്നതു കല്ലെന്നും ഇന്നതു മുള്ളെ
ന്നും ഏതുമേ തോന്നാതെകണ്ടു നടന്നു (വേ. ച.) ഇന്നവനും തമ്പിമാരും കൊണ്ടാർ
(കേ. ഉ.)

2.) "ഇങ്ങനെ" "ഇത്ര" മുതലായവയും മതി.

ഉ-ം പോർ ഇങ്ങനെ എന്നു പറവാൻ പണി (മ. ഭാ.=ഇന്നവണ്ണം)
ശൃംഗാരം ഇങ്ങനെ ഉള്ളൂതെന്നു ചൊന്നാൻ. എങ്ങനെ ഇങ്ങനെ എന്നു ചൊല്വൂ (കൃ. ഗ.)

അതെപ്പടി. എന്നിൽ ഇല്ല ഇപ്പടി എന്നുരെപ്പതിന്നു (ര. ച.)

ഇത്തിര ബലം എന്നതളവില്ല (കേ. ര.) ഇത്ര ഉണ്ടെന്നതു കണ്ടില്ല (കൃ. ഗ.)

3. ചോദ്യപ്രതിസംജ്ഞ INTERROGATIVE PRONOUN.

547. I. ആർ, ഏതു, എന്തു? etc. ചോദ്യപ്രതിസംജ്ഞ.

1. Standing at the head of a sentence വാചകത്തിൻ്റെ ആ
രംഭത്തിൽ നില്പു.

ആർ നിന്നെ വിളിച്ചു? ഏതു നന്നു? എന്തു ഞാൻ പ്രത്യുപകാരമായി ചെയ്താൽ
മതിയാവാനുള്ളതു (കേ. ര.)? എന്തൊന്നു 389. [ 192 ] 2. At the end of a sentence വാചകാന്തത്തിലും.

സത്യമായുള്ളൊരു ഞാനായത് ഏവൻ (കൃ. ഗ.)? ദുഷ്കൎമ്മമകറ്റും ദൈവം ഏതു
മന്ത്രമാകുന്നത് എന്തു (ഹ. വ.)? യുദ്ധം ആരുമായി (വൈ. ച.)? തണ്ണീർ തരുവതാർ?
(ഉ. രാ.)

3. Two Interrogative Pronouns in a sentence രണ്ടു ചോദ്യം ഒരു
വാചകത്തിലും കൊള്ളാം.

അവൻ എവിടെ ഏതുവരെ ഉണ്ടായിരുന്നു (where? and how long?)

548. Authoritative Interrogation in a dependent clause (indirect
question) നേരെ ചോദിച്ചാലല്ലാതെ അധികൃതമായ ചോദ്യത്തി
ന്നും ഈ പ്രതിസംജ്ഞ നടപ്പു. ഉ-ം.

അദ്ദേഹം ആർ എന്നും, എന്തെന്നു പേർ എന്നും, അദ്ദേശം ഏതെന്നും, എല്ലാം
ഗ്രഹിക്കെണം (നള.) അത ഏകദേശം ഇന്നതിനോടു ഒക്കും. (546.)

549. ഏതു, എന്തു, യാതു are also adjectives "ഏതു" (യാതു)
"എന്തു" എന്നവ നാമവിശേഷണങ്ങളും ആകുന്നു (129.) ഏതു
നായി (which) എന്നു ചോദിച്ചാൽ, ഒരു സംഖ്യയിൽ നിൎദ്ധാരണം
ജനിക്കുന്നു. എന്തുനായി (what) എന്നാൽ നായിൻ്റെ ഗുണം ഏത എ
ന്ന താല്പൎയ്യം തന്നെ വരും. ഉ-ം.

ശപിച്ചത് ഏതു മുനി (മ. ഭാ.)? ഏതൊരു കാലത്തിങ്കൽ, ആരുടെ നിയോഗ
ത്താൽ, ഏതൊരു ദേശത്തുനിന്നു, എന്തൊരു നിമിത്തത്താൽ ചമെച്ചു ഭാഗവതം (ഭാഗ.)?
ഇവർ ഏതൊരു ഭാഗ്യവാൻ്റെ മക്കൾ (കേ. ര.)?

യാതൊരേടത്തുനിന്നുണ്ടായി ദേവി. യാതൊരു ജാതി രൂപം എന്നിവ എല്ലാം
അരുൾ ചെയ്ക (ദേ. മാ.) യാതൊരു വിധിക്കു തക്കവണ്ണം അൎച്ചിച്ചാൽ, ഏതൊരു സ്ഥാ
നത്തെ പ്രാപിക്കുന്നു ഇതെല്ലാം അരുളിച്ചെയ്യേണം (ശി. പു.) ഏതെല്ലാം കാടും മല
യും കയറുന്നു.

550. II. വാൻ emphatizes a question വാൻ എന്നതിനാൽ
ചോദ്യത്തിന്നു ആശ്ചൎയ്യാൎത്ഥം വന്നു കൂടുന്നു. (135.)

ഇത്ര കാരുണ്യം ഇല്ലാതെയായി എന്തുവാൻ? എന്തൊരു ദുഷ്കൃതം ചെയ്തുവാൻ
(നള.)? എന്തേതുവാൻ എന്നു ശങ്കിച്ചു (ശി. പു.) ഏവൎക്കുവാനുണ്ടു? എന്നുവാൻ സംഗ
തി കൂടുന്നു (പ. ത.)

നീക്കുമോവാൻ ഒരുത്തൻ ദൈവകല്പിതം (പ. ത.)?

551. III. A statement and its explanation connected by a ques-
tion (=viz) ഒരു വാചകത്തിൽ ചൊല്ലിത്തീരാത്ത അൎത്ഥം മറ്റൊ
രു വാചകത്തിൽ പറയുമ്പോൾ, രണ്ടു വാചകങ്ങൾക്കും ഒരു
ചോദ്യം കൊണ്ടു സംയോഗം വരുത്താം. ഉ-ം. [ 193 ] അഞ്ചു നീൎക്ക അനന്തരവർ വേണ്ടാ; ആൎക്കെല്ലാം: രാജാക്കന്മാൎക്കും ബ്രാ
ഹ്മണൎക്കും സന്യാസികൾക്കും. (കേ. ഉ.) "എന്നാൽ" എന്നതും ചേൎത്തു വെ
ക്കും. ഉ-ം പദാൎത്ഥം മൂന്നും ഏതെന്നാൽ (തത്വ.) ഇതു മറ്റുള്ളവരോ
ടല്ല തന്നോടത്രെ ചോദിക്കുന്ന ഭാവമാകുന്നു

552. IV. To interrogate about Cause, Motive etc. ഹേതുവെ
ചോദിപ്പാൻ പല വഴികളും ഉണ്ടു.

1. Intrumental തൃതീയ.

എന്തുകൊണ്ടു. വന്നിരിക്കുന്നത് എന്തു നിമിത്തമായി (കേ. ര.) എന്തു
ചൊല്ലി. എന്തെന്നു. എന്നിട്ടു.

2. Dative ചതുൎത്ഥി.

എന്തിന്നൊരുത്തിയായ്വസിക്കുന്നു (കേ. ര.) എന്തിനായ്ക്കൊണ്ടരുതു (ഭാഗ.)

3. Nouns of cause കാരണാദി നാമങ്ങൾ.

അരുതായ്വതിനെന്തൊരു കാരണം; ആഗമിച്ചതിനെന്തു കാരണം നിങ്ങൾ എ
ല്ലാം. (പ. ത.) എഴുന്നെൾവാൻ എന്തു കാരണം. (കേ. രാ.) മുഖം വാടുവാൻ മൂലം എ
ന്തു (ദേ. മാ.) 433, 4.

4. With finite Verb എന്തു മുറ്റുവിനയോടെ "എന്തു"

ചിറകെന്തു കരിഞ്ഞു പോയി (കേ. രാ.) നീ എന്തിങ്ങനെ ഖേദിക്കുന്നു. (ഉ. രാ.)
കാലം എന്തിത്ര വൈകി (പ. ത.)

5. With Adverbial future Participle എന്തു പിൻവിനയേച്ച
ത്തോടെ "എന്തു"

എന്തിതു തോന്നുവാൻ (നള.) എന്തിതു തോന്നീടുവാൻ ഇന്നെനിക്കയ്യോ കഷ്ടം
(=ഇതു തോന്നിയതു എന്തു കൊണ്ടു.) എന്തിങ്ങു വരാൻ, പടയോടെ വരുവാൻ എന്തി
പ്പോൾ (കേ. രാ.) എന്തറിയാതവരെ പോലെ കേഴുവാൻ (മ. ഭാ.)

6. O, Ho, etc. what! "എന്തേ"

a.) ഇച്ചെയ്യുന്നതെന്തേ പോറ്റി. (പ. ത.) ഉണ്ടായ സന്തോഷം എന്തേ ചൊ
ല്വു (സോമ.) ചാരത്തു പോരിങ്ങു ദൂരത്തെന്തേ, മനം ഇങ്ങനെ വന്നൂതെന്തേ (കൃ. ഗ.)
അവർ എന്തേ വരാഞ്ഞു (പ. ത.)

b.) പുത്രനെ ഭരിച്ചീടുവാൻ എന്തേ (മ. ഭാ.) സകല ജീവന്മാരും മുക്തരാകാ
യ്വാൻ എന്തേ (കൈ. ന.)

553. V. ഏവൻ etc. used as Indefinite Numerals "ഏവൻ"
മുതലായവ പ്രതിസംഖ്യകളും ആകും (133; 383.)

1. "ഉ-ം"

ഏവനും പിഴ വന്നു പോം ലോകത്തിൽ, ഏതുമില്ലെന്നതാൎക്കും വരാ പിന്നെ
(കേ. രാ.) ഒരിക്കൽ ഉണ്ടേവനും ആത്മനാശം (കൃ. ച.) [ 194 ] 2. "ആനും, വാൻ" ഇത്യാദികൾ.

ശത്രുക്കൾ ഏതാൻ പറഞ്ഞിട്ടോ, ദൂരത്തെങ്ങാനോ ചാരത്തു തന്നെയൊ (കേ. രാ.)

3. Without suffix വെറുതെ. ഉ-ം

വേശ്മരക്ഷാൎത്ഥം ത്യജിക്കേണം ഏവനെ (പ. ത=ഏവനെയും.) ആർ ഇന്നു
വരാഞ്ഞാൽ, മറ്റെന്തില്ലയാഞ്ഞു (കൃ. ഗാ.) നമ്മൾ ആർ ഒക്ക പരിഹാസ്യരാകും (മ. ഭാ.)
ഏതരി പേടിയാത്തു (കേ. രാ.) ചെറ്റും ഏതൊന്നില്ല (മൈ. മ.)

4. Repeated ആവൎത്തിച്ചിട്ടു (അതതതു എന്ന പോലെ.)

ഏതേതു വേണ്ടെതെല്ലാം (ഭാഗ.) ഏതേതോരവയവം താവകം കാണുന്ന എൻ ന
യനം നീങ്ങുന്നില്ല (കേ. രാ.)

554. VI. "യാവൻ, യാതു etc." Demonstrative Pronouns repre-
sent the Relative Pronouns സംസ്കൃതത്തിലെ യഛ്ശബ്ദം മലയാ
ളത്തിൽ ഇല്ല. അതിൻ്റെ താല്പൎയ്യം "യാവൻ, യാതു" മുതലായ
ചോദ്യപ്രതിസംജ്ഞെക്ക് ഉണ്ടു താനും. വിശേഷാൽ സാധാര
ണാൎത്ഥമുള്ള വാചകങ്ങളിൽ തന്നെ.

1. Occuring without Verb യഛ്ശബ്ദം ചിലപ്പോൾ ക്രിയ കൂ
ടാതെ ഉള്ളതു.

ഉത്തമ സ്ത്രീകൾ എത്ര പേർ അവൎക്കെല്ലാം നീ ഉത്തമ (കേ. രാ.) ബലഹീനനും
യാവനു ചിതം സമാശ്രയം (പ. ത.) മറ്റെന്തിപ്പൈതൽ മയക്കി നിന്നുള്ളതും തെറ്റെ
ന്നു ചൊല്ലുവിൻ (കൃ. ഗാ.) എങ്ങനെ മനസ്സിനു ചേരുന്നതെങ്ങനെ ചെയ്ക. (പ. ത.)
വലിയ ശരോന വ്യാസത്തെക്കാൾ എത്ര ചെറുതു ചെറിയ ശരോനവ്യാസം, ചെറിയ
വൃത്തത്തെശരത്തേക്കാൾ അത്ര ചെറുതു വലിയ വൃത്തത്തിങ്കലേ ശരം (ത. സ.) യാതൊ
ന്നു കണ്ടതു അതു നാരായണ പ്രതിമ, യാതൊന്നു ചെയ്തതു അതു നാരായണാൎച്ചകൾ
(ഹ. കീ.)

2. With finite Verb മുറ്റുവിനയോടേ വരും.

ഉ-ം. യാതൊന്നിനെ കൊണ്ടു ഹരിക്കുന്നു, അതിന്നു ഹാരകം എന്നു പേർ (ക.
സ.) ആദിത്യൻ യാതൊരു കാലം ഉള്ളു കേവലം, അത്ര നാളും രാജാവായ്വാഴ്ക (ഉ. രാ.)
യാതൊരളവുഭാവേന സംബന്ധം ഉണ്ടായ്വരൂ, അത്ര നാളേക്കും ആത്മാവിന്നു സംസാ
രം എത്തും (അ. രാ.) യാതൊരു പുമാൻ പരമാത്മാനം ഉപാസിപ്പൂ അവൻ ബ്രഹ്മ
ത്തെ പ്രാപിക്കും (വില്വ.) യാതൊരു ചിലരാൽ ഇങ്ങല്ലൽ കൂടാതെ നില്പാൻ പാരിച്ച
ങ്ങവദ്ധ്യത്വം, സുഗ്രീവനതിലില്ല കൂടും (കേ. രാ.) യാവൻ ഒരുത്തൻ മോഹം കൊണ്ടു
കാൎയ്യം സാധിപ്പാൻ പുറപ്പെടുന്നു, അവന്നാപത്തു വരും (പ. ത.) യാവൻ ഒരുത്തൻ
വധിക്കായിന്നു, അവൻ ഫലം ലഭിക്കുന്നു (വ്യ. മ.) യാവൻ ഒരുത്തൻ പൂജയാകുന്നത്,
അവൻ്റെ പുണ്യങ്ങൾ ഭസ്മമാം (ദേ. മാ.) എങ്ങനെ എന്നാൽ എൻ്റെ ഭയം തീരും,
അങ്ങനെ ചെയ്ക; എത്ര ദിക്കു പറഞ്ഞു ഞാൻ, അത്ര ദിക്കുമന്വേഷിപ്പിൻ (കേ. രാ.) [ 195 ] ധൎമ്മാൎത്ഥകാമങ്ങൾ മൂന്നുമനുഷ്ഠിച്ചാൽ എന്തു ഫലമുള്ളതു, അതു വരും ധൎമ്മം ഒന്നും വ
ഴി പോലെ ചെയ്താൽ (കേ. രാ.) യാവൻ ഒരുത്തൻ്റെ മൂൎദ്ധാവെ തൊടുന്നതു ഞാൻ,
അപ്പോഴെ മരിച്ചവൻ വീഴേണം (കൃ. ഗാ.) വിന്ദുക്കളെ ഉണ്ടാക്കൂ. അത്ര ഏറ സംഖ്യ
ഉണ്ടായി അത്ര സൂക്ഷ്മം (ത. സ. the more.) എങ്ങനെ നീ നശിച്ചീടും, അങ്ങനെ ത
ന്നെ നശിക്കുമവൎകളും (കേ. രാ.) എപ്പോഴു ഞങ്ങളെ കൈവെടിഞ്ഞു കണ്ണൻ, അപ്പോ
ഴെ ഞങ്ങളോ നിന്നടിയാർ (കൃ. ഗാ.)

555. 3. With conditional യഛ്ശബ്ദപ്രയോഗത്തിൽ സംഭാ
വനയും ചേരും. ഉ-ം.

എത്ര ഉണ്ടപേക്ഷ എന്നാൽ, അതു കൊണ്ടു പോക. (ഉ. രാ.) എത്ര ചൊറുണ്ണാം
എന്നാൽ, അത്രയും ഉണ്ടാക്കീടാം; എങ്ങനെ മരിക്കേണ്ടു എന്നതു ചൊന്നാൽ, അങ്ങ
നെ മരിപ്പൻ (മ. ഭാ.) എങ്ങനെ ഭവാനരുളീടുന്നൂതെന്നാൽ, അങ്ങനെ തന്നെ നന്നാ
യി ഭവിക്കും (കേ. രാ.) രശ്മികൾ എന്തെല്ലാം തൊടും എന്നാൽ, തൊട്ട വസ്തു ശുദ്ധമാ
യ്വരും (മ. ഭ.) തത്തൽ സ്വജാതിയിൽ ഏവൻ പ്രധാനൻ എന്നാൽ അവർ ഏതേതു
വേണ്ടതു എല്ലാം കറന്നീടിനാർ (ഭാഗ.)

4. With concessive അനുവാദകവും വരും. ഉ-ം.

ആർ ഒരുവനും യാചിച്ചാൽ എങ്കിലും ആയവനെ കുല ചെയ്യരുതു; എത്ര താൻ
യത്നിച്ചാലും അത്രയല്ലുള്ളു ബലം (കേ. രാ.)

556. They occur in sentences of obvious meaning (following
Sanscrit usage) സംസ്കൃതനടപ്പിനെ അനുസരിച്ചിട്ടു വ്യക്തിയുള്ള
അൎത്ഥത്തോടും യഛ്ശബ്ദപ്രയോഗം ഉണ്ടു. ഉ-ം.

മനുരാജാവു ഏതൊരു കാലത്തിങ്കൽ രക്ഷിച്ചിരുന്നത്, അന്നു വ്യവഹാരവും
ദ്വേഷവും ഉണ്ടായില്ല (വ്യ. മാ=പണ്ടു മനു രക്ഷിക്കും കാലത്തിൽ) മഹ
തിയായിരിക്കുന്ന ധീയുള്ളു യാവൻ ഒരുത്തന്ന് അവൻ മഹാധീയാകുന്നതു (വ്യ. പ്ര.)
ഇന്ദ്രൻ പുലോമജയോടു ചേൎന്നതും പത്മാലയൻ വാണിയോടു ചേൎന്നതും യാതൊരു
ത്തൻ നിയോഗത്താൽ, അവൻ ഹേതുവായി നിങ്ങളിൽ തങ്ങളിൽ ചേരുവാൻ (നള.)

Chiefly in praises, incantations etc. വിശേഷാൽ സ്തുതികളിൽ ഉ
ദാഹരണങ്ങൾ കാണാം.

യാതൊരു ദേവനിൽ ഭക്തിയില്ലായ്കയാൽ പാതകം മൎത്ത്യനു സംഭവിക്കുന്നതും,
യാതൊരു ദേവനെ ധ്യാനിക്ക കാരണാൽ ദ്വൈതഭ്രമം ശമിച്ചാനന്ദലാഭവും, യാതൊ
രു ദേവൻ സമീപസ്ഥനാകിലും ജാതഭ്രമന്മാൎക്കു ദൂരസ്ഥനായതും .... അങ്ങനെ എല്ലാം
ഇരിക്കും മഹാ ദേവൻ ഇങ്ങുള്ളിലുള്ളവൻ നമ്മുടെ ദൈവതം (ശി. പു.) യാതൊരു ദേ
വി സുകൃതികൾ മന്നിരെ ശ്രീദേവിയായതും പാപികൾ മന്ദിരെ അലക്ഷ്മിയാകുന്നതും
പണ്ഡിതന്മാരുള്ളിൽ ബുദ്ധിയാകുന്നതും, യാതൊരു ദേവി സകല ഭൂതങ്ങളിൽ ശക്തി
സ്വരൂപിണിയായ്വസിക്കുന്നതും, യാതൊരു ദേവി ആനന്ദരൂപിണിയായ്വസിക്കുന്നതും,
അങ്ങനെ ഉള്ള ദേവിക്കു നമസ്കാരം (ദേ. മാ.) [ 196 ] 557. The Demonstrative Pronoun preceeds the Relative Pronoun
സംസ്കൃതത്തിൽ പോലെ യഛ്ശബ്ദം തഛ്ശബ്ദവാചകത്തിൽ പി
മ്പിലും വരും.

ഭാൎയ്യയാകുന്നതവൾ ഏവൾ മന്ദിരദക്ഷ, ഭാൎയ്യ ആകുന്നവൾ ഏവൾ സല്പ്രജാവതി,
ഭാൎയ്യ ആകുന്നവൾ ഏവൾ വല്ലഭപ്രാണ, ഭാൎയ്യ ആകുന്നവൾ അതിഥിപ്രിയ ഏവൾ
(മ. ഭാ.) ഹൃദയത്തിങ്കൽനിന്നു നാഡികൾ പുറപ്പെട്ടു ദേഹം ഒക്കയും വ്യാപിച്ചിരിക്കു
ന്നിതു സൂൎയ്യരശ്മികൾ ജഗത്തെല്ലാം വ്യാപിച്ചു നിറയുന്നത് എങ്ങനെ എന്ന പോലെ
(വൈ. ച.)


ഇതി പ്രതിസംജ്ഞോപയോഗം സമാപ്തം (527 557.)


ഇതി സമാപ്തശ്ചൈഷ നാമാധികാരപാദഃ (352 557.) [ 197 ] C. ക്രിയാധികാരം.

SYNTAX OF VERBS.


I. ചതുൎവ്വൎഗ്ഗം DIVISION OF VERBS.

Verbs Intransitive, Transitive, Negative and Causal.

558. മലയാളക്രിയകൾ (അൎത്ഥഭേദത്താൽ) തൻവിന, പുറ
വിന (196)മറവിന (274) ഹേതുക്രിയ (297) ഇങ്ങനെ നാലു
വിധമുള്ളവ.

1. VERBS INTRANSITIVE WITH TRANSITIVE MEANING.

തൻവിനകൾ പലതും പുറവിനയുടെ അൎത്ഥത്തെയും പ്രാ
പിക്കുന്നു.

ഉ-ം ചാടുക (എടുത്തു ചാടിയ പൂച്ച) മാറുക (തേറിയോനെ മാറല്ല.) പി
രിക (അവനെ പിരിഞ്ഞു) വളയുക (കോട്ടയെ) ദേവകൾ പെയ്യുന്ന പൂമഴ;
മേഘങ്ങൾ ചോര ചൊരിഞ്ഞു (മ. ഭാ.) അസുരകൾ ശരങ്ങളെ വൎഷിച്ചാർ
(ദേ. മാ.) അവനെ ആൎക്കും പീഡിച്ചു കൂടാ; അഗ്നി വനം ദഹിച്ചു (=പീഡി
പ്പിക്ക, ദഹിപ്പിക്ക.)

Particularly Verbs of obtaining etc. വിശേഷാൽ ലഭിക്കാദികൾ.

ഉ-ം കള്ളനെ കിട്ടി, കുറുക്കൻ ആമയെ കിട്ടി; ഭൎത്താവിനെ ലഭിക്കും; മോക്ഷ
ത്തെ സാധിക്ക; (ഞാനതിന്നു സാധിപ്പൻ മ. ഭാ.) എനിക്കു ബൊധിച്ചു; അതിനെ
ബൊധിച്ചാലും; ജനത്തിന്നു നാശമനുഭവിക്ക (മ. ഭാ.) അവൻ ദുഃഖത്തെ അനുഭവി
ക്കും; വേഷം കണ്ടാൽ രാജത്വം തോന്നും; കൎമ്മം കണ്ടോളം ഹീനജാതിത്വത്തെയും
തോന്നും (ഭാഗ.)

2. TRANSITIVE VERBS ARE USED INTRANSITIVELY.

559. പുറവിനകൾ ചിലതും തൻവിനകളായും നടക്കുന്നു.

ഉ-ം വഴിയെ അടെക്ക; ബാലി പോയവഴി അടെച്ചില്ല (കേ. രാ.) വളച്ചു ന
ടക്ക; തിരിച്ചു പോക; ഇരുൾ മൂടി; ഒളിച്ചുകൊൾക; ഒളിച്ചു വെക്ക; നിലം നടക്ക
മുതലായവ. [ 198 ] Verbs without Nominative.

560. പ്രഥമയില്ലാത്ത ക്രിയകൾ ചിലതുണ്ടു.

a.) Chiefly Verbs of obtaining etc. വിശേഷാൽ ലഭിക്കാദികൾ
അതിൽ കൂടും.

ഉ-ം പാപികളായവൎക്കു നാകത്തെ ലഭിക്കിലോ (കേ. രാ= ലഭിച്ചു കൂടുകിൽ) അ
വളെ എത്തീല്ല യയാതിക്കു (മ. ഭാ.) നിണക്കതിന്നെത്തുക (വില്വ.) വസിപ്പതിന്നെത്തു
ക ഭവതിക്കു; നിണക്കെന്നെ കിട്ടുകയില്ല (അ. രാ.)

b.) Verbs denoting incidents to the body ദേഹവികാരങ്ങളും പ
ലപ്രകാരത്തിൽ.

ഉ-ം എനിക്കു വിശക്കുന്നു, ദാഹിക്കുന്നു; അവൾക്കു മെയ്യിൽ എങ്ങും വിയൎത്തു കൂടി
(കൃ. ഗാ.) തനിക്കു ചുടും; അച്ചിക്കു പൊള്ളും; ചെമ്മെ പിണങ്ങും ഇന്നമ്മിൽ (കൃ. ഗാ.)
നാദത്തിനാൽ പാരം മുഴങ്ങിച്ചമഞ്ഞു ദിശി ദിശി (കേ. രാ.)

c.) Verbs denoting incidents to the soul ദേഹീവികാരങ്ങൾ്ക്കും
കാണാം.

ഉ-ം എത്രയും ഭയമായിച്ചമഞ്ഞു ഞങ്ങൾ്ക്കിപ്പോൾ (മ. ഭാ.) ഓളം എടുക്കുന്നൂതെ
ന്നുള്ളിൽ (കൃ. ഗാ.) മക്കൾ ഇല്ലാതെ തപിക്കും എനിക്കു (കേ. രാ.)

d) Verbs of enduring, bearing, forbearing etc. സഹിക്ക, പൊറുക്ക.

ഉ-ം ഭൂമിക്കും സഹിയാ; ഇതു കേട്ട് എനിക്കു സഹിക്കുന്നില്ല; ചെവിക്കു സഹി
ക്കുന്നില്ല (കേ. രാ.)

എനിക്കു പൊറുക്കയില്ല (ഉ. രാ.) ധൎമ്മജപ്രഭാവം കണ്ടു പൊറുത്തില്ലെനിക്ക
യ്യോ (മ. ഭാ.)

3. VERBS CAUSAL MAY DENOTE SPONTANEOUS ACTION.

561. ഹേതുക്രിയകളെ കൊണ്ടു മനസ്സോടെ വരുത്തുന്ന
പ്രവൃത്തികളെ മാത്രമല്ല സ്വതേ ഉണ്ടാകുന്നവയും വൎണ്ണിക്കാം.

ഉ-ം അവൾ ദൃഷ്ടിയും ചുകപ്പിച്ചു ദേഹവും വിറപ്പിച്ചു, കണ്ണും ചുവത്തി വിറെ
ച്ചു (മ. ഭാ.)

And voluntary action referring to oneself.

തനിക്കു താൻ വരുത്തുന്നവയും വൎണ്ണിക്കാം.

ഉ-ം പശു കറപ്പിക്കയില്ല (പ. ത.) ൫൦൦ നായരും തൊഴുതയപ്പിച്ചു പോന്നു
(കേ. ഉ.)

In Compound Causal Verbs the last only has the CAUSAL FORM.

562. ചില ഹേതുക്രിയകൾ ഒരു വാചകത്തിൽ കൂടിയാൽ [ 199 ] എല്ലാറ്റിന്നും ഹേതുരൂപം വരേണ്ടതല്ല; ക്രിയാസമാസത്താൽ
അതിൻ്റെ ഭാവം ശേഷമുള്ള ക്രിയക്കും വരും.

ഉ-ം മുക്കിക്കുളിപ്പിച്ചു (ശീല.) അവരെ വിമാനത്തിൽ ഏറ്റി സുഖിച്ചു വസിപ്പി
ച്ചാൻ (ഉ. രാ) അവരെ കൊണ്ടു നമ്പിയാരെ വെട്ടിക്കൊല്ലിച്ചു വലിച്ചു നീക്കിക്കളയിച്ചു
(കേ. ഉ.) എച്ചിൽ എടുപ്പിച്ചടിച്ചു തളിപ്പിച്ചു (മ. ഭാ.) ദാനവൻ വഹ്നിഎരിഞ്ഞു കുത്തി
ജ്വലിപ്പിച്ചു (ഭാഗ.). (573 കാണ്ക.)

Except when following Sanscrit Usage എങ്കിലും സംസ്കൃതസൂ
ക്ഷ്മതയെ അനുസരിച്ചുള്ള ഉദാഹരണങ്ങളും ഉണ്ടു.

ഉ-ം നന്നായി പറഞ്ഞനുനയിപ്പിച്ച് അവളെ കുളിപ്പിച്ചലങ്കരിപ്പിച്ചുടൻ ചെമ്മെ
ഭുജിപ്പിച്ച് അമ്പഹം രമിപ്പിച്ചു (ഭാഗ.) ആനയെകൊണ്ട് അവരെ കുത്തിച്ചു കൊല്ലി
ച്ചു ചീന്തിച്ച് എറിയിച്ചാൻ (മുദ്ര.)

4. IN COMPOUND NEGATIVE VERBS THE LAST ONLY HAS THE
NEGATIVE FORM.

563. അതു പോലെ തന്നെ ക്രിയാസമാസം ഉള്ള ദിക്കു മറ
വിനയുടെ ഭാവവും അതിൻ്റെ രൂപം ഇല്ലാത്ത ക്രിയകൾക്കും
വരും.

ഉ-ം തലചാച്ചു കൊടുക്കാതെ (കേ. ഉ.) നിന്നുടെ നാക്ക് എന്തിപ്പോൾ നീറായ്ക്കീ
റി വീഴാത്തു (കേ. രാ.)

അതുകൊണ്ടു മറവിനയും മറവിനയല്ലാത്തതും ഒരു വാചക
ത്തിൽ കൂടിയാൽ മറവിന മുന്നിട്ടു നില്ക്കുക തന്നെ ന്യായം. എ
ല്ലാടവും ഈ നടപ്പു കാണുന്നില്ല താനും.

ഉ-ം നന്നായുറച്ചിളകാഞ്ഞിതു പുഷ്പകം (ഉ. രാ.=തേർ ഇളകാതെ ഉറെച്ചു.)

II. ത്രികാലങ്ങൾ THE THREE TENSES.

The Finite Verb in three Tenses has four peculiarities.

564. ത്രികാലങ്ങളിലെ മുറ്റുവിന ൪ വിധത്തിലുള്ളതു:

1. ത്രിപുരുഷപ്രത്യയങ്ങൾ ഉള്ളതു (198.)

ഉ-ം നല്കുന്നോൻ, നല്കിയാൻ, നല്കുവൻ (202. 204. 206.) ഞങ്ങളും ആകുന്നതു
ചെയ്താർ (മ. ഭാ.)

2. പ്രത്യയങ്ങളില്ലാതെ എങ്ങും നടപ്പുള്ളതു.

(അവൻ നല്കുന്നു, നല്കി, നല്കും.) [ 200 ] 3. സംസ്കൃതത്തിൽ എന്ന പോലെ ചെയ്ക, ആക എന്നുള്ള
ക്രിയകളോടു സമാസമായ്‌വന്നതു ഉ-ം.

കാണുക ചെയ്യുന്നു, — യ്തു, —യ്യും; കാണ്മൂതും, കാണ്കയും ചെയ്തു കാണാകുന്നു,
കാണുകയുമായി (ദൎശയാഞ്ചകാര, ദൎശയാമാസ, ദൎശയാംബഭൂവ.)

4. പേരേച്ചന്നപുംസകങ്ങൾ (234 236.)

1. The Present Tense.

565. വത്തമാനത്തിന്നു.

1. DENOTES CHIEFLY AN ACTION PASSING AT THE TIME, IN
WHICH IT IS MENTIONED.

മുഖ്യമായ താല്പൎയ്യമാകുന്നതു ഇപ്പോൾ നടക്കുന്ന ക്രിയ ത
ന്നെ. ഉ-ം മുടുകുന്നിത് എന്മനം (അ. രാ.)

2. IT COMES UP THE MEANING OF THE FUTURE.

പിന്നെ ഭാവിയുടെ അൎത്ഥം തന്നെ അടുത്തതു.

ഉ-ം ഞാൻ വരുന്നു (= വരും നിശ്ചയം) ശാസ്ത്രം ഞാൻ എന്നുമേ തീണ്ടു
ന്നൊന്നല്ല (കൃ. ഗാ.) കാല്ക്കിയായ്‌വന്നുടൻ ദുഷ്ടരെ നിഗ്രഹിക്കുന്നവൻ; കാട്ടിൽ നടക്കു
ന്ന നേരം ധൎമ്മം തന്നെ നിന്നെ പരിപാലിച്ചീടും (കേ. രാ.)

3. IT HAS THE POWER AND MEANING OF THE FUTURE.

ഭാവിക്കുള്ള ശക്ത്യൎത്ഥവും ഉണ്ടു.

ഉ-ം എങ്ങനെ ഞാനറിയുന്നു (മുദ്ര= അറിവാൻ കഴിയും) ഇല്ലാത്തതു എ
ങ്ങനെ നല്കുന്നു; അതു മറക്കുന്നെങ്ങനെ; ൧൪ സംവത്സരം എങ്ങനെ പിരിഞ്ഞിരി
ക്കുന്നു (കേ. രാ.)

4. UNATTAINABLE DESIRES MAY BE EXPRESSED BY THE FUTURE
AND PRESENT.

സാദ്ധ്യമല്ലാത്ത ആഗ്രഹത്തിന്നും ഭാവിയും വൎത്തമാനവും
പറ്റും.

ഉ-ം (മരിച്ചവനെ ചൊല്ലി തൊഴിക്കുമ്പോൾ) ഹാ ഹാ നിണക്കു വേണ്ടുന്നതല്ലീ
വിധം (ശി. പു.)

In animated narrations it is substituted for the Past Tense (Engl.
Imperf.)

566. കഴിഞ്ഞ വിവരങ്ങളെ പറയുമ്പോഴും വൎത്തമാനത്തി
ന്നു ചിലപ്രയോഗങ്ങൾ ഉണ്ടു. [ 201 ] 1. TO DESCRIBE PAST EVENTS AS IF THEY WERE PASSING NOW.

കഴിഞ്ഞവ ഇപ്പോൾ കാണുന്നതു എന്നപോലെ വൎണ്ണിക്കു
കയിൽ തന്നെ.

ഉ-ം (ശവത്തെ) മുറുക തഴുകിനാൻ; കേഴുന്നിതു ചിലബന്ധുക്കൾ, വീഴുന്നിതു
ചിലർ, ഓടുന്നിതു ചിലർ, തങ്ങളെ താഡിച്ചു മോഹിച്ചിതു ചിലർ (മ. ഭാ.) അവൻ
വളൎന്നു, പഠിച്ചു, ഷോഡശക്രിയ ചെയ്തു, ലോകരും പുകഴ്ത്തുന്നു, പ്രജകൾ്ക്ക് ആനന്ദം
വളരുന്നു, അക്കാലം ജനകൻ അന്തരിച്ചു (ഹ. പ.)

2. TO DESCRIBE AN ACTION OF LONG DURATION AND NOT YET
COME TO ITS CLOSE.

കഴിഞ്ഞതു ഇന്നെ വരെ നടക്കുകയിൽ തന്നെ.

ഉ-ം അന്നു തൊട്ടിളെക്കാതെ ഞാനതു ജപിക്കുന്നേൻ. (ശി. പു.)

3. TO DESCRIBE CUSTOM, HABIT ETC.

ഭാവിക്കുമുള്ള നിത്യത്വാൎത്ഥത്താൽ തന്നെ.

ഉ-ം മണിമഞ്ചത്തിന്മേൽ ഉറങ്ങുന്ന രാമൻ വെറുനിലത്തിനു കിടന്നു (=നി
ത്യം ഉറങ്ങുവാൻ ശീലിച്ച.) തുള്ളുന്ന മുയലുകളുടെ മാംസം (കേ. രാ.) ഗാനം
മുഴങ്ങുന്ന ദിക്കിൽ കരച്ചൽ അല്ലാതെ ഒരു ഘോഷമില്ല (=മുമ്പെ മുഴങ്ങുമാറു
ള്ള.) പറഞ്ഞൊഴിക്കുന്ന ഗുരു എന്തിങ്ങനെ പറഞ്ഞതു (കേ. രാ.)

4. CONTEMPORANEOUSNESS OF ACTION.

സമകാലത്വത്താൽ തന്നെ.

ഉ-ം അവൻ കിടന്നുറങ്ങുന്ന സമയത്തിൽ ഒരുത്തൻ പുക്കു (എന്നുള്ളതിൽ
അവരുടെ ഉറക്കം ഇവൻ്റെ പ്രവേശം ഈ രണ്ടു ക്രിയകൾ
പണ്ടു കഴിഞ്ഞവ എങ്കിലും സമകാലത്വമുള്ളവ തന്നെ.) ഇക്കുലകേ
ൾ്ക്കുന്നേരം അക്ഷാകുമാരൻ അങ്ങു നില്ക്കുന്നു സമീപത്തിൽ—അവനെ നോക്കി രാജാ.
(കേ. രാ.)

2. The Past Tense.

567. ഭൂതകാലത്താൽ.

1. IT REPRESENTS AN ACTION AS PAST WITHOUT ANY REFERENCE
TO THE PRESENT TIME ETC. (= AORIST.)

വെറുതെ കഴിഞ്ഞതു പറയുന്നു.

ഉ-ം അവൻ പോയി; എന്തു നീ മിണ്ടാഞ്ഞു? (മ. ഭാ.)

2. IT DESCRIBES PAST EVENTS.

വൎണ്ണനത്തിലും അതു കൊള്ളാം. (566,1 ഉപമേയം.) [ 202 ] ഉ-ം ഇണ്ടൽ പൂണ്ടു ചമഞ്ഞാർ, കണ്ണടച്ചീടിനാർ, കണ്ണുനീർ തൂകിനാർ, കൈ
ത്തിരുമ്മീടിനാർ, കൺചുവത്തീടിനാർ, കൈയലച്ചീടിനാർ മെയ്യിൽ എങ്ങും; കംസൻ
വിശ്വസിച്ചീടിനാൻ, വിസ്മയിച്ചീടിനാൻ, നിശ്ചയിച്ചീടിനാൻ നീളനീളെ (കൃ. ഗാ.)

3. IT DESCRIBES ACTIONS STILL LASTING AT THE TIME, WHEN
THEY ARE MENTIONED.

ഇന്നേവരെ എത്തുന്ന ക്രിയകൾക്കും ഭൂതകാലം പറ്റും.

ഉ-ം ഉറങ്ങിയോ? എന്നതിനാൽ ഇപ്പോൾ നിദ്ര ഉണ്ടോ? എന്നുള്ളതും
വരും. എത്ര നാൾ ഇനി വേണ്ടു എന്നറിഞ്ഞില്ല (നള=അറിയാ) മറ്റുള്ളോർ
ചുറ്റും കിടന്നതു കണ്ടാൽ (കൃ. ഗാ.)

4. IT MAY EXPRESS A DOUBTLESS PRESENT (TENSE) AND
FUTURITY.

സംശയം വരാത്തവൎത്തമാനത്തിങ്കലും ഭാവിയിങ്കലും ഭൂതകാ
ലം കൊള്ളാം.

ഉ-ം ധരണിയെ രാമ നിണക്കു തന്നേൻ ഞാൻ (കേ. രാ. ഭരതൻ്റെ വാ
ക്കു; പുനൎവ്വിചാരം ഇല്ലെന്നൎത്ഥം) രാജാധിപത്യം നിണക്കു തന്നേൻ (അ.
രാ.) ചത്തു നിങ്ങൾ ഇന്ന് എന്നു പറഞ്ഞു മുഷ്ടിയും ഓങ്ങി; ഘോരകൎമ്മങ്ങൾ ചെയ്ക
കൊണ്ടല്ലോ ഇവൻ കെട്ടു (കേ. രാ. ചാവും കേടും തട്ടിയപ്രകാരം തോ
ന്നുന്നു.)

5. AND IS MUCH USED AFTER CONDITIONALS.

അതുകൊണ്ടു സംഭാവനയുടെ അനുഭവത്തിൽ ഭൂതം വളരെ
നടപ്പു.

ഉ-ം മുച്ചെവിടു കേട്ടാൽ മൂലനാശം വന്നു, ചെയ്താൽ ഗതിവരും ശാപവുംതീൎന്നു
(വില്വ.) കൊടുക്കിൽ എൻപ്രഭാവം ഏറ്റവും ഉണ്ടായിതു, (കൃ. ഗാ.) അതെയ്തു കീറു
കിൽ വിശ്വാസം വന്നുമെ (കേ. രാ.) കണ്ടുള്ളോർ ഉണ്ടായ്‌വന്നാകിൽ കണ്ണുനീർ ഇന്നുമേ
മാറാഞ്ഞിതും, മാറിൽ എഴുന്നൊരു ചൂടില്ലയാഞ്ഞാകിൽ മാറാതെ വീണൊരു കണ്ണുനീ
രാൽ നീറുമന്നാരിമാർ നിന്നൊരു കാനനം ആറായി പോയിതു മെല്ലമെല്ലെ (കൃ. ഗ.)
രാമൻ തീയിൽ പതിക്കുമോ എങ്കിൽ പതിച്ചു ലക്ഷ്മണൻ അവനു മുമ്പെ എന്നുറെക്ക
(കേ. രാ.) നിൻകടാക്ഷം എങ്കൽ ഉറ്റുപറ്റുമാകിലോ കുറ്റം അറ്റുപോയിതു (അഞ്ച.)
ചേല ഞാൻ യാചിച്ചു നിന്നാകിൽ തന്നിതു താൻ (കൃ. ഗാ.) പിതാവരുൾചെയ്താൽ
അനുഷ്ഠിതം ഇതു (കേ. രാ.)

And also after Concessives ഇങ്ങിനെ അനുവാദകത്തോടും
ചേരും. ഉ-ം കളഞ്ഞാലും വന്നിതു കാൎയ്യഹാനി, വന്നാലും കാൎയ്യംപോയി (കേ. രാ.) [ 203 ] 6. IN DEPENDANT PARTS OF A SENTENCE (BEFORE CONDITIONALS)
IT ASSUMES THE MEANING OF THE FUTURUM EXACTUM.

രണ്ടു ഭാവിക്രിയകളിൽ ഒന്നു മറ്റേതിന്നു മുമ്പെ നടക്കേണ്ട
താകയാൽ ഭവിഷ്യഭൂതത്തിൻ്റെ അൎത്ഥം ജനിക്കും.

ഉ-ം വേറിട്ടൊരു കാൎയ്യം നീ ചെയ്തുവെങ്കിൽ (If you do, or will have done.)
നിന്നെ കൊല്ലും നിശ്ചയം. ഭരതൻ താൻ എന്നോടപേക്ഷിച്ചാൻ എങ്കിൽ കൊടുപ്പൻ
ജീവനും; രാമനെ കണ്ടില്ലെങ്കിൽ രണ്ടു മാസമേ ഇനി ജീവനം എനിക്കുള്ളു (കേ. രാ.)
ആരാനും ഇന്നു ഭക്ഷണം കൊടുത്താകിൽ അവനെ കൊല്ലും, ചിന്തിച്ച ദിക്കിൽ ഞാൻ
എത്തുന്നതുണ്ടു (നള.)

7. IT MAY EXPRESS IMPOSSIBLE AND UNDELAYABLE WISHES.

അസാദ്ധ്യമായതോ താമസം വരേണ്ടാത്തതോ ആഗ്രഹി
ച്ചാലും ഭൂതം കൊള്ളാം.

ഉ-ം അവൻ അന്നു (ഇന്നു) മരിച്ചു എങ്കിൽ കൊള്ളായിരുന്നു.

3. The First Future Tense.

Expresses what is likely once to take place.

568. ഭാവികാലത്താൽ ഇനി വരുന്ന ക്രിയയെ ചൊല്ലുന്നു.

ഉ-ം ഇങ്ങനെ ഉള്ളവൎക്കു കൊടുത്താൽ കിട്ടാ (കേ. ഉ.) ഇവ എല്ലാം ഇളയാ, അല്ലാ
തത് ഇളെക്കും (വൈ. ശാ.)

എങ്കിലും ഭാവി.

1. IT MAY EXPRESS THE DOUBTFUL PRESENT (TENSE) AND
FUTURITY.

സംശയമുള്ള വൎത്തമാനത്തിന്നും ഭൂതത്തിന്നും കൊള്ളിക്കാം
(= അപ്രകാരം ഉണ്ടായിരിക്കും.)

ഉ-ം കുളത്തിൻ്റെ അടുക്കെ കൂടുമ്പോൾ ഏകദേശം 9 മണിരാത്രി ആകും എന്നു
തോന്നുന്നു. നിങ്ങൾ പോയിട്ടു അവനൊരുമിച്ചു കൂടുന്നവരെ നടുവെ എത്ര രാത്രിക
ഴിയും? ഒരു മണിയിൽകുറെ അധികം നേരം കഴിയും will have passed.)

2. IT IS THE TENSE FOR ETERNAL ACTIONS [AND OCCUPATIONS.]

നിത്യവൎത്തമാനത്തിന്നും ഇതേ പ്രമാണം.

ഉ-ം ഞാനും വിഷ്ണുവും മോക്ഷത്തെ കൊടുക്കും, മറ്റുള്ളോർ തന്നാൽ ആയതു
കൊടുത്തീടുവോർ, സൎവ്വഭീതി തീൎത്തു രക്ഷിക്കും ദുൎഗ്ഗാദേവി, വിഘ്നങ്ങളെ കളയും ഗണാ
ധിപൻ, സമ്പത്തുകളെ കൊടുക്കും ലക്ഷ്മി, ഐശ്വൎയ്യം നൽകും അഗ്നി. . . . (വില്വ.)
ജന്തുക്കൾ മോക്ഷത്തെ വരായല്ലൊ (ഭാഗ.) [ 204 ] 3. IT EXPRESSES HABIT, REPEATED ACTIONS, AND EVENTS
EXTENDING THROUGH SOME TIME.

അതും കഥയിങ്കൽ ശീലവാചി.

ഉ-ം ഇങ്ങനെ പിന്നെയും ഉണ്ടാകും പിന്നെയും നിഗ്രഹിക്കും അങ്ങനെ 21
വട്ടം കൊന്നുമുടിച്ചു; അന്നന്നു ചെന്ന് ഏല്ക്കും (കേ. ഉ.) പിന്നെയും മാറിപോകും
പിന്നെയും വന്നു മുട്ടും (പ. ത.) ചിലർ പോൎക്കു തിരി എന്നുരെപ്പോർ, ചിലർ നടം
കുനിപ്പോർ (രാ. ച.) പിതാവെന്നെ കണ്ടാൽ
എടുത്തുലാളിച്ചു മുദാ പിടിച്ചണച്ചിരു
ത്തും അങ്കത്തിൽ (കേ. രാ.) കാട്ടികൊടുക്കും പുരാ (മുദ്ര.) കളിക്കും പിള്ളരും കളിക്കുന്നി
ല്ലിപ്പോൾ (കേ. രാ=മുമ്പെ നിത്യം കളിച്ചു കണ്ടപിള്ളർ)=566,3.

4. IT IS THE SUBJUNCTIVE MOOD.

ഉണ്മയിൽ അല്ല അനുമാനത്തിൽ മാത്രം നടന്ന ക്രിയയെ
ഭാവി തന്നെ കുറിക്കും.

ഉ-ം അമൃതം പോയപ്പോഴെ യുദ്ധം ചെയ്യാതെ നിന്നാൽ ആപത്തു ഭവിക്കുമോ
(കേ. രാ. would have happened) ജഗത്തിൽ എങ്ങാനും ഒരുത്തൻ ചെയ്യുമോ (കേ. രാ.
would have done?) കണ്ടാൽ ജനത്തിൻ്റെ ചിത്തം പിളൎന്നു പോം (നള.) അല്ലായ്കിൽ
ഇങ്ങനെ ചൊല്ലായ്ക എന്നു ചൊല്ലീടുമല്ലോ നൃപൻ (ഭാഗ. would have said.)

4. The Second Future Tense.

569. രണ്ടാം ഭാവിയുടെ താല്പൎയ്യങ്ങളോ.

1. IS A REAL FUTURE.

ഒന്നാം ഭാവിയോട് ഒക്കും.

ഉ-ം മമ സങ്കടം അറിയിപ്പൂ (വില്വ.) സ്രാവം ഒന്നരയാണ്ടു ചെല്വൂ (വൈ.
ശാ.) എങ്ങനെ കൊടുപ്പു ഞാൻ? (മ. ഭാ.) ഹന്ത ഞാൻ എന്തു ചെയ്വൂ (നള.)

Especially with the Conditional "ഏ" വിശേഷാൽ സംഭാവ
നാൎത്ഥമുള്ള ഏകാരത്തിൽ പിന്നെ ഈ ഭാവി നടപ്പുള്ളതു. (811 കാണ്ക)

ഉ-ം ദക്ഷിണ ചെയ്തെങ്കിലേ വിദ്യകൾ പ്രകാശിപ്പു (മ. ഭാ.) ഹേതു ചൊല്ലിയേ
വാതിൽ തുറപ്പു ഞാൻ (ശി. പു=നീ ചൊല്ലിയാൽ ഒഴികെ ഞാൻ തുറക്കയില്ല) എന്നെ
ദുഷിച്ചേയിവൻ പറവു പണ്ടും (മ. ഭാ.) 749.

2. IS A LASTING PRESENT.

നിത്യത കുറിക്കും.

ഉ-ം ൪ ദിക്കിലും ൪ ദിഗ്ഗജങ്ങൾ നില്പു (ഭാഗ.) ചെട്ടി നാഴിയും കോലും എടു
ത്തളപ്പു; നാലു വഴിയും കാണ്മു (പൈ.) എന്നു കേൾ്പൂ, കേൾ്പുണ്ടു, എന്നു നീ കേൾ്പി
ല്ലേ? (കേ. രാ.) [ 205 ] And thus a Future of habit ഇങ്ങനെ ശീലവാചിയായും വരും.

ഉ-ം നാല്വരും പിരിയാതെ നടപ്പൂ (ഭാഗ=നടപ്പാറായി) അവരെ പോല
ഞാൻ ഉണ്ടോ കാട്ടൂ (കൃ. ഗാ.)

3. IS A FUTURE OF POSSIBILITY AND NECESSITY.

പിന്നെ ഔചിത്യവും ആവശ്യതയും വരും.

ഉ-ം ദേവിയുടെ ദുഃഖം എന്തൊന്നു ചൊല്വു, നിങ്കനിവില്ലായ്കിൽ എങ്ങനെ
ജീവിപ്പൂ (കൃ. ഗാ.)

And always used in arithmetical rules ഇങ്ങനെ ഗണിതസൂത്ര
ങ്ങളിൽ പല പ്രകാരേണ ഉപയോഗമായി വരും, ഉ-ം.

മീതെ, കീഴെ വെപ്പൂ, പെരുക്കൂ, കൂട്ടൂ. ഗുണിപ്പൂ (ക. സാ.)

4. IS USED TO EXPRESS THE IMPERATIVE AND PRECATIVE.

വിധിനിമന്ത്രണങ്ങൾക്കും കൊള്ളിക്കാം ഉ-ം.

1st Person: ഇനി കോലത്തിരിയെ കാണ്മൂ (കേ. ഉ=ഞാൻ കാണേണം)
കണ്ടുനിൎണ്ണയിച്ചീടു നാം (കൃ. ഗാ.) ചെല്വൂ നാം; പാഞ്ചാലനെ കൊല്ലൂ മകനേയും വി
ധിക്കേണം (മ. ഭാ.) പ്രിയ പോയേടം ആരായ്വൂ ഞാൻ (കൃ. ഗാ.) ഇങ്ങനെ ഉത്ത
മപുരുഷനിൽ.

2nd Person: എൻ പിഴ നീ പൊറുപ്പൂ; ചെന്നു നീ ചൊല്വൂ (കൃ. ഗാ.) ൧൨൦൦
തറയിൽ നായർ വാഴ്ചയായിരുന്നു കൊള്ളൂ; നിങ്ങൾ രക്ഷിച്ചേപ്പൂ (കേ. ഉ.) ഇങ്ങ
നെ മദ്ധ്യമപുരുഷനിൽ

3rd Person: ബ്രാഹ്മണന്മാർ പ്രദിക്ഷണം ചെയ്തു കൊൾ്വു (കേ. ഉ.) ഇങ്ങ
നെ പ്രഥമപുരുഷനിൽ ഉപയോഗിക്കും.


III. വിനയെച്ചങ്ങൾ (ക്രിയാന്യൂനങ്ങൾ)

THE TWO ADVERBIAL PARTICIPLES.

570. വിനയെച്ചങ്ങൾ രണ്ടുണ്ടു; മുൻവിനയെച്ചവും (ഭൂത
ക്രിയാന്യൂനം) പിൻവിനയെച്ചവും (ഭാവിക്രിയാന്യൂനം) തന്നെ (224-227 കാണ്ക.)

A. മുൻ വിനയെച്ചം (ഭൂതക്രിയാന്യൂനം.)

THE ADVERBIAL PAST PARTICIPLE

(“GERUNDIUM”).

571. മുൻ വിനയെച്ചത്തിൻ്റെ പ്രയോഗം നാനാവിധമു
ള്ളതു. [ 206 ] 1. IT EXPRESSES ACTION PRECEDING THOSE OF THE FINITE VERB
AND OTHER PARTS OF THE VERB, WHICH SHOW A BREAK IN THE
SENTENCE.

പ്രധാനക്രിയെക്കും വാചകമദ്ധ്യത്തിങ്കലെ മുറ്റുവിനെക്കും
മറ്റും മുഞ്ചെല്ലുന്ന ക്രിയയെ കുറിപ്പാനായി സംസ്കൃതക്ത്വാന്തം
(ത്വാ) പോലെ മുൻവിനയെച്ചം പ്രയോഗിച്ചു വരുന്നു. കാല
ശക്തിയോടു ക്രിയകളുടെ തുടൎച്ചയെ കുറിക്കും.

a) Describing sequel of action.

ഉ-ം കഴുതയെന്നറിഞ്ഞു എയ്തു കൊന്നു. അകത്തു ചെന്നു വാതിരി അടെച്ചു വടി
എടുത്തു കൊണ്ടു നന്നെ അടിച്ചാൽ. അവർ വന്നു പണം കൊടുത്തു പുറപ്പെട്ടു പോയി
(=വരികയും, കൊടുക്കയും, പുറപ്പെടുകയും, പോകയും ചെയ്തു.)

b) The last Verb by its Tense imparts a colour to the Participle.

അവസാനക്രിയ ഭാവിയോ മറ്റോ ആയാൽ ശേഷം മുൻ
വിനയെച്ചങ്ങൾക്കു ഭാവ്യൎത്ഥവും മറ്റും ജനിക്കും.

ഉ-ം അവർ വന്നു പണം കൊടുത്തു പുറപ്പെട്ടു പോകും (=വരും, കൊടു
ക്കും, ഇത്യാദി) വീണു കിടക്ക തക്കവണ്ണം (=വീഴതക്കവണ്ണം, കിടക്കത
ക്കവണ്ണം) അറയിൽ ചെന്നിരിപ്പിൻ (=ചെല്ലുവിൻ, ഇരിപ്പിൻ) ഇന്ന
വൻ കണ്ടു കാൎയ്യം എന്തെന്നാൽ (=കാണേണം, ചെയ്യെണം) (563 ഉ
പമേയം)

c) Exceptions from the identity of Subject.

സമകൎത്താവു പ്രമാണമെങ്കിലും ഓരോ അപവാദങ്ങൾ ഉ
ണ്ടു. വിശേഷിച്ചു ഇട്ടു എന്നൎത്ഥം ജനിക്കുമ്പോൾ.

ഉ-ം യുദ്ധം കഴിഞ്ഞു പുരപ്രവേശം ചെയ്തു (ശി. പു)=കഴിഞ്ഞിട്ടു തിരിയ വ
ന്നിങ്ങു വിലോകിപ്പാനുണ്ടോ? (കേ. രാ.) ചേടിമാർ ചൂഴറ്റു വന്നു തുടങ്ങിനാൾ (കൃ.
ഗാ.) ഞാൻ പിറന്നു (പിറന്നിട്ടു) ൬ മാസം ആയി. (ആയി, ആയിട്ടു ഉപ
മേയം.)

2. BESIDES THE TEMPORAL IT HAS ALSO AN INSTRUMENTAL
SIGNIFICATION.

572. a.) കാലാൎത്ഥം അല്ലാതെ കാരണാൎത്ഥവും നടപ്പു.

ഉ-ം ചോര വയറ്റിൽ നിറഞ്ഞു മരിക്കും (മ. മ.) ദേഹം നുറുങ്ങി പതിച്ചാരിരി
വരും (സീ. വി.) നീ പിരിഞ്ഞു ഞാൻ സങ്കടം കൊള്ളുന്നതു (കേ. രാ.) പലതും പറ
ഞ്ഞു പകൽ കളയുന്ന നാവു (വി. ന. കീ. with talking) നിന്നെ—കണ്ടേ നിന്നുത് [ 207 ] എന്തൊഴിൽ (രാ. ച. seeing thee). എന്തു ചൊല്ലി വിവാദവും (=ഉണ്ടു. വ്യ. മാ.
what about). ദുൎവ്വാക്കു കേട്ടിറങ്ങി പോകയില്ല (ചാണ. on account of). ഞേന്നു ചാ
വെൻ (പയ. by). നീന്തിതളൎന്നു (കൃ. ഗാ. by) അവന്നു ആഭരണം വിറ്റു ഒരു ലാഭം
വേണമോ? ചാണ. by) ചതിച്ചു ഞാൻ എത്ര വസ്തു പറിച്ചേൻ (രാ. മ. by cheating)
എത്ര കൊതിച്ചു നമുക്കു ലഭിച്ചൊരു പുത്രിക്കു (ശി. പു. after being so long desired).
മന്നവനയച്ചിങ്ങു വരുന്നു ഞങ്ങൾ (കേ. രാ. sent by). ശാപം തട്ടി ഭസ്മശേഷനായി
(നള.) ഭിമൻ്റെ തല്ലു നിൻ്റെ തുടമേൽകൊണ്ടു ചാക (ഭാര). ഞാൻ പറഞ്ഞോ മുന്നം
അമ്മയെ പ്രാപിച്ചു (സഹ. താൻ പറഞ്ഞെല്ലൊ മദനപരവശാൽ-എന്നതിന്നു
ത്തരം.) കൊണ്ടും കൊടുത്തും നരന്മാൎക്കു ചാൎച്ചകൾ ഉണ്ടായ്‌വരും (ഭാര. by marrying)
പട്ടാങ്ങ് എന്നു തേറി പൊട്ടരായ്പോകൊല്ലാ (കൃ. ഗാ. don't be so foolish as to believe)
(575. 728. ഉപമിക്കേണ്ടതു.)

b.) It serves often for the Conditionals.

ആകയാൽ സംഭാവനാൎത്ഥമുള്ളതു തന്നെ (628.)

ഉ-ം അതു തിന്നു സുഖം കാണും (=തിന്നാൽ) തെങ്ങ് വിധങ്ങൾ തിരിഞ്ഞു
തീൎക്കേണം (=തിരിഞ്ഞാൽ, തിരിഞ്ഞേ.)

Chiefly with restrictive ഏ ("except") വിശേഷിച്ചു ക്ലിപ്താൎത്ഥ
മുള്ള ഏകാരത്തൊടു സംഭാവനാൎത്ഥം ഉളവാം.

ഉ-ം കുടിച്ചേ തൃപ്തിയുള്ളു (പ. ത.) കൊന്നു തിന്നേ ശമം വരും (പ. ത.) ശീലം
ചിഹ്നം ആരാഞ്ഞേ അറിയാവു (കൈ. ന.) ചൊല്ലിയെ തുറപ്പു ഞാൻ, നാള പുലൎന്നേ
തുറപ്പു ഞാൻ (ശീല. until—or). ഈ ദണ്ഡം തീൎത്തേ പോയിക്കൂടും (കേ. ഉ.) അവ
രുടെ പ്രഥ പൊരുതേ അടങ്ങുവ് (കേ. രാ.) പറഞ്ഞേ സുഖം വരൂ; മുത്തു രത്ന
വും സുവൎണ്ണത്തോട് എത്തിയേ ശോഭിച്ചീടും (നള.) (661. 812, 1. 569, 1.
കാണ്ക.)

So especially after 'except' എന്നിയെ ചേൎക്കയാലും.

ഉ-ം പാൽ കുടിച്ചെന്നിയേ താഴുന്നോനല്ല; നിങ്ങൾ വന്നെന്നി (കൃ. ഗാ.)
(784. 851. കാണ്ക)

With negative Participles മറവിനയെച്ചത്താലും ഈ അൎത്ഥം
ജനിക്കുന്നു.

ഉ-ം ഔഷധം കൊടുക്കാതെ വൈഷമ്യം ഉണ്ടാം (വേ. ച. 578, 2 കാണ്ക)

ഉം ചേൎത്തിട്ടും "though".

ഉ-ം വൈരികളോടു വല്ലതും ചെയ്തും ഇല്ലൊരു കുറ്റം ഉള്ളിൽ (രാ. ച.) [കൊ
ണ്ടും കൊടുത്തും (a) അൎത്ഥത്താൽ ചേരാ.] (635, 1. കാണ്ക.) [ 208 ] 3. VERY OFTEN IT SERVES AS MERE ADVERB OF MODE.

573. മുൻവിനയെച്ചം നടുവിനയെച്ചം പോലെ 610. പ്ര
കാരക്കുറിപ്പായിട്ടു നടക്കുന്നു. അതിനാൽ സമകാലത്തിൽ നടന്ന
൨ വിശേഷങ്ങൾ ഒന്നായി ചേൎക്കും; അവസാനക്രിയക്കു വിന
യെച്ചത്താൽ വിശേഷണം വരുന്നു.

ക്രിയാവിശേഷണങ്ങൾ മിക്കതും വിനയെച്ചങ്ങൾ അത്രെ.

ഉ-ം ആയി-നന്നായി 663 ഇത്യാദി ആട്ടിനെ വെട്ടിക്കൊന്നു കൊണ്ടു
പോയി വെച്ചുതിന്നു (പ. ത.) നീ പല്ലു മുറുക്കി കടിച്ചാൽ (പ. ത= മുറുക്കത്തോടു.)
കൂടിവന്നു (came together) കൂടവെ പുറപ്പെട്ടാർ (കേ. രാ.) കണക്കറ്റു കരഞ്ഞു
(കേ. രാ.=ഇല്ലാത്തോളം.) കുടിച്ചു ചാക; be drowned പറഞ്ഞയക്ക; വഴിതെ
റ്റി നടത്തുക (562) നാറ്റിനോക്കി smelled at it (ഇതിൽ: നോക്കി സാധാര
ണക്രിയയും നാറ്റി അതിൻ്റെ വിശേഷണവും തന്നെ.) ബഹു
വിധം പ്രസംഗിച്ചാക്ഷേപിക്കുന്നേരം (ഭാര.) സുഹൃത്തുകളെ തണുത്തു നോക്കി (കേ. രാ.)

It denotes even consequence ഫലവാചിയായും നടക്കും.

ഉ-ം താൻചത്തു മീൻപിടിച്ചാൽ (പഴ. so as to die ചാകുംവണ്ണം.) വെളുത്ത
ലക്കുന്ന രജകൻ (കേ. രാ. "വെളുക്കേ അലക്ക" എന്നതു അധികം വെടിപ്പു.

Some Verbs exist only in this Adverbial form.

ചില ക്രിയാപദങ്ങളിൽനിന്നു മുൻവിനയെച്ചമേ ശേഷി
പ്പുള്ളു (323 കാണ്ക.)

ഉ-ം ഒന്നിച്ചു, തനിച്ചു മുതലായവ

Adverbs may be further defined by another Adverb, chiefly of the
Infinitive form.

മുൻവിനയെച്ചത്തെ പിൻനടുവിനയെച്ചങ്ങളെ കൊണ്ടു
വൎണ്ണിക്കുന്നു (പ്രതിസംഖ്യകളും ആം 132-147.)

ഉ-ം ചൊല്ലുന്നതുണ്ടു കനക്കച്ചുരുക്കി ഞാൻ-പെരിക നന്നായി (ഭാര.)

4. MANY COMPOUND VERBS ARE ACCORDINGLY FORMED BY THIS
ADVERBIAL OF MODE OR MANNER. THE CLOSENESS OF THEIR CON
NECTION IS SUCH, THAT IN MANY CASES THE VERBAL PARTICIPLE
REMAINS, EVEN WHEN THE FOLLOWING VERB IS CHANGED INTO A
SUBSTANTIVE.

574. പ്രകാരവാചിയായ ഈ വിനയെച്ചത്താൽ ഏറിയ
സമാസക്രിയകൾ ഉളവാകുന്നു (സഹായക്രിയകൾ 720-758 കാണ്ക.) [ 209 ] ഉ-ം കെട്ടിപിടിക്ക, തൊട്ടുകളിക്ക, അടിച്ചുതളിക്ക മുതലായവ.

ഈ സംബന്ധബലാൽ ക്രിയാപദം നാമരൂപമായി മാറി<lb />യാലും വിനയെച്ചം പലപ്പോഴും മാറാതു.

ഉ-ം നിൻകേട്ടുകേളി (ഭാര.) അവൻ്റെയും നിൻ്റെയും കൂടികാഴ്ച (ചാണ.)<lb /> തൊട്ടുകുളിക്കാർ തീണ്ടിക്കുളിക്കാർ, അടിച്ചുതളിക്കാർ.

ഏറിയജാതി തൊഴിലുകൾ അതിൽ പെടുന്നു.

ഉ-ം കെട്ടിപ്പാച്ചൽ, കെട്ടിയാട്ടം (= വെള്ള കെട്ടി ആടുക) വെട്ടിയടക്കം,<lb /> (taking possession of lands by conquering) പൂശിപ്പെട്ടി (കേ. ഉ.) പീടിക കെട്ടിവാ<lb />ണിഭം (shopkeeping).

5. THIS SHADE OF MEANING, ADVERBIAL PARTICIPLES ARE<lb /> INTENDED TO GIVE, MUST BE EXPRESSED BY AUXILIARIES; ESPECIALLY<lb /> BEFORE NEGATIVE AND CAUSATIVE VERBS.

575. മുൻവിനയെച്ചം കുറിക്കേണ്ടും അൎത്ഥതാല്പൎയ്യങ്ങളെ ഗ്ര<lb />ഹിക്കുന്നതു ചിലപ്പോൾ പ്രയാസം.

ഉ-ം രത്നത്തെ കാമിച്ചു, ചത്തുകിടക്കുന്ന സൎപ്പത്തിൻ ചാരത്തു ചെല്ലും പോലെ<lb /> (കൃ. ഗ. ഇതിൽ: കാമിച്ചു എന്ന വിനയെച്ചം ചത്തുകിടക്കുന്ന എന്ന പേ<lb />രെച്ചത്തോടു ചേൎക്കൊല്ലാ; ഗദ്യത്തിൽ കാമിച്ചിട്ടു എന്നതിനാൽ<lb /> സംശയം തീരും) പറഞ്ഞ് എന്തിനികാരിയം? (ഭാര=പറഞ്ഞിട്ട്.) കൊന്നെ<lb />ന്തൊരു ഫലം (ഭാര=കൊന്നിട്ടു, കൊന്നാൽ-താഴേ നോക്ക.)

ആകയാൽ വിശേഷിച്ചു മറവിനഹേതുക്രിയകളോടെ സ<lb />ഹായക്രിയകളെ ചേൎത്തു, അൎത്ഥവികാരങ്ങളെ കല്പിക്കേണ്ടതു വി<lb />ശേഷിച്ചു “ഇട്ടു“ എന്നത് കാലത്തിലും ഹേതുവിലും ഉള്ള മുമ്പു<lb /> കുറിക്കുന്നു (728 കാണ്ക.)

ഉ-ം കൂടിവന്നു (573=ഒരുമിച്ചു) കൂടിട്ടു വന്നു (=കൂടിയ പിൻ.) ഇമ്മാ<lb />സം തികഞ്ഞിട്ടു നിന്നെ ഞാൻ കണ്ടില്ലെങ്കിൽ (കേ. രാ.) ആരുമെ കൈകൊള്ളാഞ്ഞിട്ട്<lb /> അഞ്ചാമനോടു ചൊന്നാൻ (ഭാര.) ഭരതൻ വന്നിട്ടു ഗമിക്കാം (കേ. രാ. as soon as).<lb /> എന്നു നിരൂപിച്ചിട്ടു ഒത്തതു ചെയ്ക; തത്വബോധം ഉദിച്ചിട്ട് അവളെ ഉപേക്ഷിച്ചാൻ<lb /> (ഭാര.) സങ്ക്രമത്തിന്നു മുമ്പിലും സങ്ക്രമം കഴിഞ്ഞിട്ടും (തി. പ.)

ചോദ്യത്തിൽ.

ഉ-ം മണ്ണു തിന്നുന്നത് എന്തിന്നു? വെണ്ണയും പാലും ഞാൻ തരാഞ്ഞിട്ടോ? ചോ<lb />റില്ലയാഞ്ഞോ? (കൃ. ഗ.) ഈ ബുദ്ധിയുണ്ടായ്ത് - ആരാനും പറഞ്ഞിട്ടോ? (ഭാഗ.)

സ്വസ്ഥനായി വസിച്ചിട്ടു എന്തുകാൎയ്യം? (നള.) അതിപ്പോൾ പറഞ്ഞിട്ടെന്തു<lb /> ഫലം? (കേ. രാ=പറകയാൽ-മീതേ കാണ്ക.) [ 210 ] "ഉടൻ" എന്നതിനാൽ പദ്യത്തിൽ സമശക്ത്യാൎത്ഥം ജനി
ക്കും (855, 2.)

ഉ-ം പഠിക്കുന്ന പുമാൻ അഖിലപാപങ്ങൾ നശിച്ചുടൻ ബ്രഹ്മാനന്ദം പ്രാപി
ക്കും (രാമ. as soon as, immediately).

6. REPETITION OR CONTINUATION OF AN ACTION MAY BE
EXPRESSED BY A REPETITION OF THE SAME VERB (though more
generally by certain auxiliaries—see below)

576. ക്രിയാവൎത്തമാനവും തുടൎച്ചയും വിനയെച്ചയിരട്ടിപ്പി
നാൽ കല്പിക്കാം. പൊതുവിലോ "കൊള്ളുക" 725, "വരിക"
747, "പോരുക" 748. എന്നീ സഹായക്രിയകളെ മുൻവിന
യെച്ചത്തോടു ചേൎത്തു സാധിപ്പിക്കും. (859, 1 കാണ്ക.)

ഉ-ം (തപ്പിതപ്പി നടന്നുനടന്നു (ശീല. went on feeling=തപ്പികൊണ്ടു.)
വെന്തു വെന്തുരുകുന്നു (കേ. രാ.) കണ്ടു കണ്ടിരിക്കവേ (വേ. ച. whilst he looked on)
തമ്മിൽ തച്ചുതച്ചവർ (ഭാര.) ആട്ടി ആട്ടി കളയേണം (ഭാര.) വിട്ടുവിട്ടിറങ്ങുമ്പോൾ
(ഭാഗ.) മന്ത്രികൾ മന്ത്രിച്ചു മന്ത്രിച്ചു യന്ത്രിച്ചു (ചാണ.) പെറ്റു പെറ്റീടുന്ന മക്കൾ
(കൃ. ഗാ=ഒന്നോടൊന്നു=പെറ്റുവരുന്ന) സദാ ചെയ്തു ചെയ്തിരിക്കേണം
(വേ. ച. ചെയ്തു പോരെണം) പാശങ്ങൾ ഓരൊന്നു കൊണ്ടന്നു കെട്ടിക്കെട്ടി
(കൃ. ഗാ. continued to bind with new and more ropes) നടുവിനയെച്ചം
609, b. ഉപമേയം.

7. IT PRECEDES THE FINITE VERB WITH THE CASES GOVERNED
BY IT, YET THE OBJECT OF THE FINITE VERB IS OFTEN PLACED BEFORE
THE GERUNDIUM (CHIEFLY WHEN EXPRESSIVE OF MODE).

577. a.) മുറ്റുവിനെക്കും അതിനോടു ചേരുന്ന വിഭക്തികൾ്ക്കു
മുമ്പിലും മുൻവിനയെച്ചം നില്ക്ക നൃായം.

ഉ-ം വന്നു ഭൂമിയെ ആക്രമിച്ചു.

b.) എന്നിട്ടും മുറ്റുവിനെക്കുറ്റകൎമ്മം പലപ്പോഴും തലെക്കലും,
മുൻവിനയെച്ചം മുറ്റുവിനെക്കു മുമ്പിലും കാണ്മാറുണ്ടു; വിശേ
ഷിച്ചു പ്രകാരാൎത്ഥത്തിൽ (573 കാണ്ക.)

ഉ-ം ഭൂമിയെ വന്നാക്രമിച്ചു (നള.) ഈശനെ ചെന്നു വണങ്ങി (നള.) അസു
രരെ പൊരുതു കൊന്നു (ശബ.=പൊരുതിട്ടു അസുരരെ കൊന്നു.) അതു
ദയ ഉണ്ടായിട്ടു പറയേണം.

വൃത്താന്തം എന്നെ പറഞ്ഞറിയിക്കേണം (അറിയിക്ക ൨ ദ്വിതീയയോടു.)

അദ്ദേഹത്തിനോടു-എത്രശത്രുക്കൾ വന്നു-യുദ്ധം ചെയ്തു; ഗളനാളം-ചക്രം എ
റിഞ്ഞു-ഖണ്ഡിച്ചു (അ. രാ.)-585, c. നോക്കാം. [ 211 ] Nay, in Poetry the Adverbial Participle is even frequently placed
after the Finite Verb.

c.) എന്നാൽ പദ്യത്തിൽ മുൻവിനയെച്ചം അവ്യയീഭാവ
ത്തോടു മുറ്റുവിനയെ (വിധിയിൽ അധികമായിട്ടു) അനുഗമിക്ക
നടപ്പു.

ഉ-ം അവിടെ ഇരിക്ക പോയി (രാ. മ.) കരേറുക ഭവാൻ മുതിൎന്നു (മത്സ്യ.=
മുതിൎച്ചയോടെ.) കേൾ സംക്ഷേപിച്ചു (ഹ. ന. കീ.) കഥചൊല്വൻ ചുരുക്കി
ഞാൻ കൂടക്കൂടെ അങ്ങനെ വായിക്കാം.)

വിശേഷിച്ചു മറവിനയെച്ചങ്ങളായ മടിയാതെ, പാരാതെ,
ഓരാതെ ഇത്യാദി ബലകളും (283, 2) അറിയാതെ മുതലായ അ
ബലകളും (283, 1) തന്നെ 578, 2, c. കാണ്ക.

8. THE NEGATIVE ADVERBIAL PARTICIPLES.

578. മറവിനയുടെ മുൻപിൻ വിനയെച്ചങ്ങളുടെ പ്രയോ
ഗത്തെ പറയുന്നു.

1. THE FIRST NEGATIVE ADVERBIAL PARTICIPLE HAS CHIEFLY THE
TEMPORAL AND CAUSAL SIGNIFICATION.

"ആഞ്ഞു" (എന്നന്തമുള്ള മറമുൻവിനയെച്ചം 281, 1 (280)
സാമാന്യേന കാലാൎത്ഥവും കാരണാൎത്ഥവും ഉള്ളത്.

a.) കാലാൎത്ഥം.

ഉ-ം കാമഭ്രാന്തി സഹിയാഞ്ഞു-അന്യകൈപിടിച്ചു (കേ. ഉ.) ഇത്തരം സഹിയാ
ഞ്ഞിട്ടത്തലോടു ബാലൻ തൻ്റെ ഭവനത്തിൽ ചെല്ലും നേരം (വേ. ച. when). കേട്ടു
കേളാഞ്ഞു പറഞ്ഞു (ഭാര.) സാന്ത്വനം ഫലിയാഞ്ഞു കോപിച്ചു രക്ഷോനാഥൻ
(കേ. രാ.)

b.) കാരണാൎത്ഥം (ഇട്ടു 575 ചേൎക്കേണ്ടിവരും.)

ഉ-ം ദശരഥൻ രാമനെ ആകാഞ്ഞു കൈവിട്ടു എന്നല്ല (കേ. രാ.=ആകാ
ഞ്ഞിട്ടു for his being evil—Dir. Caus.) കണ്ടില്ലാഞ്ഞല്ലീ അത്തൽ പിടിച്ചു (കൃ. ഗാ.
because.) വിദ്യകൾ-മനസ്സിൽ കൊള്ളാഞ്ഞു നിറഞ്ഞു പൊങ്ങിയങ്ങുരസ്സിൽ ഉണ്ടായി
മുഴ (കേ. രാ.)

ഭവാനെ കരുതാഞ്ഞിട്ടിങ്ങനെ വന്നതു (വേ. ച.) 579, b.

2. THE SECOND NEGATIVE ADVERBIAL PARTICIPLE IS A REAL
ADVERB (=POSITIVE INFINITIVE).

"ആതെ" അന്തമുള്ള മറപിൻവിനയെച്ചം ഉള്ളവണ്ണം
(283, 323) അവ്യയം തന്നെ. [ 212 ] a.) Its temporal power.

കാലാൎത്ഥം. (579, b.)

ഉ-ം കണ്ണുനീർ കൊണ്ടവൻ ചൊല്ലാതെ ചൊല്ലിനാൻ (കൃ. ഗാ. not by - but).
അറിഞ്ഞറിയാതെ പിഴച്ചതുണ്ടെങ്കിൽ (കേ. രാ.)

To avoid confusion, Negative Participles with temporal power ought, as
much as possible, to be placed before the Positive Verbal Participle ruled by
the same Subject.

മീതെ (575) സൂചിപ്പിച്ച പ്രയാസത്തെ ഒഴിക്കേണ്ടതിന്നു
കാലാൎത്ഥമുള്ള മറ മുൻവിനയെച്ചം ആകുന്നേടത്തോളം സമക
ൎത്താവുള്ള തിട്ടവിനയെച്ചത്തിന്നു മുമ്പെ നില്ക്കേണ്ടതു.

ഉ-ം അവൻ കല്യാണം ചെയ്യാതെ ഒരുത്തിയെ കൊണ്ടുവന്നു പാൎപ്പിച്ചു (with
out marrying; or did not . . . but only) എന്നാൽ അവൻ ഒരുത്തിയെ കൊ
ണ്ടുവന്നു കല്യാണം ചെയ്യാതെ പാൎപ്പിച്ചു തെറ്റല്ല എന്നു വരികിലും, തൽ
കാല അമ്പരപ്പിന്നു ഇട ഉണ്ടു.

Yet in Poetry it is often placed after the finite Verb.

പദ്യത്തിങ്കലോ പിന്നെ പിന്നേയും മുറ്റുവിനയെ പി
ഞ്ചെല്ലും.

ഉ-ം ചൊല്ലു നീ മടിയാതെ ഭാര. 577. c. ഉപമേയം.

b.) Its conditional bearing.

സംഭാവനാൎത്ഥത്തിൽ കാലാൎത്ഥത്തോടേ കലൎന്നു കാണും.

ഉ-ം ശീലം അറിയാതെ സ്ഥലം കൊടുക്കരുത് ഗ്രാമ്യം=അറിയാഞ്ഞാൽ
579, b.

ആറേഴുമാസം കഴിയാതെ ചെയ്യരുതു (ശി. പു.) 572, b.

c.) It occurs mostly with the power of an Infinitive (in the adverbial sense and is resolvable by "so that".

അവ്യയീഭാവത്തിൽ തന്നെ (573 എന്ന പോലെ.)

ഉ-ം പൊരുതു ഗംഗയും തരിക്കാതെ കണ്ടു (712) തടുത്തു നിൎത്തെണം (കേ. രാ=
തരിക്കായ്വാൻ 582.) ഇളകാതെ വമ്പടനിൎത്തിനാൻ (ഭാര=ഇളകായ്വാൻ.)
നിങ്ങൾ ശേഷിയാതെ ബ്രഹ്മാണ്ഡം ദഹിക്കും (ഭാര.) ഉരുണ്ടു പോകാതെ പിടിച്ചു സം
ഗാഢം-നീന്തിനാർ (കേ. രാ. lest) ഗോക്കളെ വായുസഞ്ചാരം പോലും തട്ടാതെ സൂ
ക്ഷിച്ചു (പ. ത.). ഞാൻ ആരും കാണാതെ വന്നു; വൈകല്യം വരാതെ ചെയ്യാം; സം
ശയം കൂടാതെ നശിച്ചുപോകും; മരിച്ചു മരിയാതെ (ഭാര=ജീവന്മൃതം) ശങ്ക കൂടാ
തെ വന്നു (lit. "so that no fear came to him"=fearlessly). [ 213 ] d.) It is used as Imperative in Southern Composition.

തെക്കേപാട്ടുകെട്ടിൽ (തമിഴ് അനുസരിച്ചിട്ടു) വിധിയായിട്ടു
നടക്കുന്നു.

ഉ-ം ഏറപ്പറഞ്ഞു പോകാതെ ദുരാത്മാവേ (ചാണ.) അധൎമ്മം ചൊല്ലാതെ നീ
(ഉ. രാ.) പായാതെ നില്ലു നീ (ഭാര) പതിക്കു ശോകങ്ങൾ വളൎത്താതെ നീയും എരിയു
ന്ന തീയിൽ ചൊരിയാതെ ഘൃതം (കേ. രാ. it is not for you to . . . nor ought you.)

ഇതിന്നും മറവിനയാൽ ഒരു വിശേഷണം.

ആകാതെ പോകാതെ ഭോജനനാഥ (കൃ. ഗ. don't become wicked).

e.) Two Negatives are generally joined by ഉം, ഉം.

രണ്ടു മറമുൻവിനയെച്ചങ്ങളെ ഉം—ഉം കൊണ്ടു ചേൎക്ക ക്രമം.

ഉ-ം നല്ലവണ്ണം അറിയാതേയും കാണാതേയും ഒരു കാൎയ്യം ചെയ്യരുത്.

എങ്കിലും: എഴുനീറ്റു ഒന്നുമേ മിണ്ടാതെ നോക്കാതെ തന്നിടം പുക്കിരുന്നു
(ചാണ.) എന്നും വായിക്കുന്നു (590, b. നോക്കാം.)

9. THE FIRST ADVERBIAL PARTICIPLE IS ALSO FOUND, HOWEVER
RARELY, AS THE OBJECT SIGNIFICATIVE OF PERCEPTION BY THE SENSES.

579. കേൾ്ക്കാദികളിൽ ദുൎല്ലഭമായിട്ടു കൎമ്മമായും നടക്കുന്നു മുൻ
വിനയെച്ചത്തെ.

a.) Without a Subject (=Passive).

കൎത്താവില്ലാതെയും (കൎമ്മത്തിൽക്രിയ.)

ഉ-ം അവരെ നിരുത്സാഹേന കണ്ടു (ചാണ.) ചൊല്ലി (അരുൾ ചെയ്തു) കേട്ടു;
എന്നു കേട്ടു; എഴുതി കെട്ടി; വായിച്ചു കേട്ടു; പിരിഞ്ഞറിഞ്ഞുതില്ലൊരു നാളും ഇനി
പിരിഞ്ഞിരിപ്പാനും അരുതു ദൈവമേ (ഭാര.) നിന്നെ പിരിഞ്ഞു പൊറുക്കുന്നതു എങ്ങ
നെ (രാമ.) ഗുഹാമാൎഗ്ഗം അടഞ്ഞു കണ്ടനേരം (ചാണ.) തന്നെ ബിംബിതനായിട്ടു
കണ്ടു (കൃ. ഗാ.) പുത്രിയെ ജീവിച്ചു കാണ്മാൻ (നള.)

b.) Sometimes with a Subject.

കൎത്താവോടു കൂടയും കാണാം.

ഉ-ം ശ്രോത്രീയൻ ചൊല്ലി ധരിച്ചു (നള.) വിപ്രൻ പറഞ്ഞു ധരിച്ചു ഞാൻ
(നള.) നാദം ഘോഷിച്ചു കേൾക്കുന്നു (കേ. രാ.) ചാണക്യൻ പ്രതിജ്ഞ . . . . . .
ചാരന്മാർ പറഞ്ഞ് ഒക്ക കേട്ടാൻ (ചാണ.) ബാലി പറഞ്ഞിട്ടു കേട്ടു ഞാൻ (കേ. രാ.)
ഇങ്ങനെ വന്നകപ്പെട്ടിട്ടറിവല്ലെനിക്ക് ഒരു നാളിലും (നള.) ഗുരുവരുളിച്ചെയ്തു കേട്ടു (ഭാര.) പാണ്ഡനും കേരളനും അടുത്തുകാൺ (ഭാര.) പ്രപഞ്ചവും ഈശനും ഞാൻ കേ
വലം ഒന്നായ്ക്കണ്ടേൻ (ഭാഗ.) സാധുക്കൾ ചൊല്ലി കേൾ്പു. കുടം വെള്ളം നിറഞ്ഞു കണ്ടു
(=കുടത്തിൽ.) [ 214 ] Especially with Negative Participles.

വിശേഷിച്ചു മറവിനയെച്ചങ്ങളോടേ.

ഉ-ം "ആതെ" നിൻ കഴൽ വണങ്ങിടാതെ പൊറുക്കുമോ? (പ. ത.) അവ
നെ ബോധം കൂടാതെ കണ്ടു (കൃ. ഗ.) ഭൂമിസംപൎക്കം കൂടാതെ കാണായി (നള.) ക
ണ്ണനെ കാണാതെ ഉണ്ടോ പൊറുക്കാവൂ? (കൃ. ഗ.) 578, 2.

"ആഞ്ഞു" വെന്തു പൊറാഞ്ഞു ചെന്നു (ഭാര.) 578, 1.

സൂചകം: "നിരുത്സാഹേന, കൂടാതെ, അടഞ്ഞു" മുതലായ
അവ്യയങ്ങളും കൎമ്മമായി നടക്കുന്നു.

10. ATTEMPT TO EXPLAIN THE USE OF THIS ADVERBIAL PARTI
CIPLES INSTEAD OF THE INFINITIVE.

580. നടുവിനയെച്ചത്തിൻ്റെ സ്ഥാനം മുൻ വിനയെച്ചം
ആക്രമിപ്പാൻ പല സംഗതികൾ ഉണ്ടു. മറവിനയുടെ ഭാവിയാ
ലും, മുൻവിനയെച്ചത്തിൻ്റെ പരന്ന പ്രയോഗത്താലും, കൎണ്ണ
രസത്താലും ആയ്തു നുഴഞ്ഞു വന്നു. വിശേഷിച്ചു പിൻവിന
യെച്ചം തുണയായി നിന്നു 585. നടുവിനയെച്ചവും മുൻവിന
യെച്ചാൎത്ഥവും അപഹരിക്കയും ചെയ്തു 610.

എങ്ങനെയെന്നാൽ ചെയ്തു അഥവാ ചെയ്വാൻ തുടങ്ങി എന്നത്
പുരാണനടപ്പിൽ ചെയ്യതുടങ്ങി അത്രെ. എനിക്കറിഞ്ഞുകൂടാ തമിഴിൽ അ
(റിയക്കൂടാ തന്നെ 585, a. b. 751. സഹായക്രിയാദ്ധ്യായവും കാണ്ക.)

പാൽ തൂകകണ്ടു (കൃ. ഗാ=തൂകി.) കുത്തു കൊള്ളക്കണ്ടു (ചാണ.) തല്ലുവരക്കണ്ടു
(ഭാര.) രഘുവരനെയും വരുത്തുവാൻ അരുൾ ചെയ്യക്കേട്ടു വരുത്തി സൂതനും
(കേ. രാ.) മുതലായ ഉദാഹരണങ്ങൾ ഉണ്ടു. — 609, 612 കാണ്ക.

സാധാരണമായിട്ടു: തമ്മിൽ വിവാദിപ്പതു കേട്ടു (പ. ത.) അവർ കളിക്കു
ന്നതു കണ്ടു ഇത്യാദികൾ ക്രമപ്രകാരമുള്ള രൂപം — (595 കാണ്ക.)

The Verbal Participle is even treated as a Noun.

നാമം പോലേത്ത പ്രയോഗവും ഉം ചേൎത്തു ജോതിഷത്തി
ലും മറ്റും കാണ്കയാൽ നടുവിനയെച്ചത്തിന്നു (ക്രിയാനാമത്തി
ന്നും) പകരം നില്ക്കുന്നു എന്നു പറയാം.

ഉ-ം ശുക്രൻ നിന്നാൽ ശയന സൌഖ്യവും വിശേഷ വസ്ത്രങ്ങൾ ലഭിച്ചും ഫലം
ലഭിക്കയും; അന്യദേശവാസവും ഉണ്ടായും ഫലം—സമ്പത്ത് ഉണ്ടായും നല്ല
സ്ഥാനത്തെ പ്രാപിച്ചു ബഹുമാനാദി ശ്രേയസ്സ് അനുഭവിച്ചും ഫലം (തി. പഞ്ച.) [ 215 ] B. പിൻവിനയെച്ചം (ഭാവിക്രിയാന്യൂനം.)

THE ADVERBIAL FUTURE PARTICIPLE

(SUPINUM).

It may be compared to the Sanscrit and Latin Supinum and is
wrongly called Infinitive.

581. പിൻവിനയെച്ചം സംസ്കൃതത്തിലേ തും അന്തമുള്ള
തിനോടു ഒക്കുന്നു (228) ഉ-ം യാതും നിയോഗിച്ചു (പ. ത.) പുരാണനടു
വിനയെച്ചത്തെ 585 ആക്രമിക്കയാൽ ഇതിന്നു സാധാരണമാ
യി നടുവിനയെച്ചം പറഞ്ഞു വരുന്നത് സമ്മതിക്കേണ്ടതല്ല.

1. ITS ORIGINAL POWER IS TEMPORAL, "BEING ABOUT TO" (INTEN
TION).

പിൻവിനയെച്ചത്തിൻ്റെ മൂലാൎത്ഥം ആകട്ടെ സംഭവിക്കാറാ
കുന്ന ക്രിയയെ കുറിക്കുക തന്നെ. (കാലാഭിപ്രായാൎത്ഥങ്ങൾ.)

അകൎമ്മകങ്ങളിൽ (Intr. V.)

ഉ-ം മരിപ്പാൻ മൂന്നു നാൾ അണഞ്ഞാൽ (മ. മ. 3 days before death) പുലരു
വാൻ ഏഴു നാഴിക ഉള്ളു (till വിപരീതം: പുലൎന്നിട്ടു since) ഇങ്ങനെ കാ
ലാൎത്ഥത്തിലും

പറവാൻ വന്നു (dicturus venit). ചാവാൻ പോകുന്നു.

നാശം അവന്നു വരായ്വാൻ (ഭാര. lest) ഇങ്ങനെ അഭിപ്രായാൎത്ഥത്തി
ലും നടക്കും.

സകൎമ്മകങ്ങളിൽ (Trans. V.)

ഉ-ം രാജാക്കന്മാർ വന്നെതിൎക്കും ഈ ഭൂമി അടക്കുവാൻ.

But also bare consequence വെറും ഫലത്തേയും കുറിക്കും.

ഉ-ം രാവണൻ സീതയെ കൊണ്ടുപോയി—രാക്ഷസകുലം മുടിച്ചീടുവാൻ
(കേ. രാ.)

2. BUT IN GENERAL IT STANDS LIKE THE DATIVE BEFORE VERBS
AND NOUNS OF DESIGN, REASON FOR WILLINGNESS ETC. AND IS IN
POETRY CONTINUALLY CHANGING WITH THE FUTURE OF THE RELA
TIVE PARTICIPLE NEUTER, DATIVE CASE.

582. അഭിപ്രായം, ഇഷ്ടാനിഷ്ടം, നിപുണത, അവശതാ
ദികാരണങ്ങളും കുറിക്കുന്ന നാമക്രിയകളോടു ചതുൎത്ഥിയുടെ ഭാ
വത്തിൽ നില്ക്കുന്നു. ആയതു പാട്ടിൽ പലപ്പൊഴും പേരെച്ച
ത്തിൻ്റെ ഭാവിനപുംസകചതുൎത്ഥിയോടു കലൎന്നു നടക്കുന്നതു
(233.) ഉ-ം. [ 216 ] a.) Before certain Verbs.

ഓരൊ ക്രിയകളോടും (580 ഉപമേയം)

ചോദിപ്പാൻ തുനിഞ്ഞു. പോവാൻ കല്പിച്ചു. വേദം പഠിപ്പാനാക്കി. ചെയ്‌വാൻ
(= ചെയ്‌വതിന്നു-ദുൎല്ലഭമായിട്ടു-ചെയ്യുന്നതിന്നു) കല്പിച്ചു. അറുപ്പാൻ ഒരു
മ്പെട്ടു (ഭാഗ= വധത്തിന്നു കോപ്പിട്ടു) പറവാൻ ഭാവിച്ചു. (ഉപമേയം:
ഊണിന്നു ഭാവിച്ചു കേ. രാ.)

നാണീടൊല്ലാ നാവിൽ വാണീടുവാൻ (പ. ത. don't disdain to preside over
my tongue). രാജ്യഭാരം വഹിക്ക എന്നതിൽ സൌഖ്യം ഏറും വനത്തിങ്കൽ വാണീടു
വാൻ (രാമ. more pleasant to—than=ദണ്ഡമത്രെ രാജ്യഭാരം വഹിപ്പതു ദണ്ഡകവാ
സത്തിനേറ്റം എളുതല്ലോ രാമ.)

അത്തൽ എത്തായ്‌വാൻ അനുഗ്രഹിക്ക (ഭാഗ. 578, 2 c. കാണ്ക.)

ഭാ: ന: ച: ഖണ്ഡിപ്പതിന്നു വാൾ ഓങ്ങി. നിങ്ങൾക്കു ഞങ്ങളെ കാണ്മതിന്നു
ലഭിക്കയില്ല (നള.). നെല്ലു കാപ്പതിന്നവൻ ചെന്നു (ഭാര.) [വൃത്തിസമാപ്തിക്കു പോക
(ഭാര.) ഇത്യാദിക്രിയാനാമപ്രയോഗം ഉപമേയം] (583, 2, a. ഉ
പമേയം.)

ഉണ്ടു, ഇല്ല, വരും മുതലായവ മതിയാകും.

ഉ-ം ചിലതു ചോദിപ്പാനുണ്ടു. കാൎയ്യങ്ങൾ പലവുണ്ടു നിങ്ങളാൽ സാധിപ്പാനും
(ഭാര.) ഒന്നു തന്നീടുവതിന്നില്ല (ഭാര.). എനിക്കേ കാണ്മാനുള്ളു. കാണ്മാനില്ല. വിശ്വ
സിപ്പാൻ നന്നു. വരും 746, 2 കാണ്ക.

ആകുന്നു എന്നതും കാണുന്നു.

ഉ-ം നേരം പുലരാൻ ആകുന്ന വരെക്കും (പൊലീ.)

b.) Before certain Nouns, to which ആക etc. may be joined.

ഓരൊ നാമങ്ങളോടും അദ്ധ്യാരോപത്തിൽ നില്ക്കും.

ഉ-ം ചെയ്‌വാൻ ആശ (=ചെയ്‌കയിൽ ആശ ഉണ്ടേറ്റവും (കൃ. ഗാ. 583, 2,
d; 613) നില്പാൻ യോഗ്യന്മാർ. കൊല്ലുവാൻ പ്രയാസം (അപ്രകാരം കൊല്ലു
ന്നത് പ്രയാസം) കാണ്മാൻ പരാധീനം. വൎണ്ണിപ്പാൻ ദണ്ഡം. വെന്നീടുവാൻ സാ
ദ്ധ്യം. ചതിപ്പാൻ നാരിമാൎക്കും ദ്വിജന്മാൎക്കും നൈപുണ്യം (വേ. ച.) പിന്നെ വമ്പൻ
വാഴുവാൻ അവകാശം (കേ. ഉ. മന്ത്രം ജപിപ്പതിന്നവകാശം ഹ. ന. കീ.) പ്ര
വേശിപ്പാൻ മനസ്സെങ്കിൽ (നള.)

അതിന്നു ആക. (അല്ല) ഉണ്ടു (ഇല്ല) അത്രേ, തന്നേ (346)
ചേൎക്കാം, എന്നാൽ അദ്ധ്യാരോപം നീങ്ങും.

1. അത്രേ: ജയിപ്പാൻ പണിയത്രേ (817). [ 217 ]

2. അല്ല: ചൊല്വാൻ എളുതല്ല (പ. ത.) തിരിച്ചു പോരുവാൻ ഉചിതമല്ല
(കേ. രാ.)
അന്യദാരങ്ങളെ നിരോധിപ്പാൻ ഞായമല്ലല്ലോ (കേ. രാ.=തടു
ക്കയിൽ)
3. ഇല്ല: ഇവൾ്ക്കാരും തുല്യത ചൊല്വാനില്ല; അല്പായുസ്സുള്ള മർത്യരെ കാ
ണ്മാനില്ല (കേ. രാ.) അംഗനാശത്തെ ചെയ്വാൻ വിധിയില്ല. അ
ശ്വസഞ്ചോദനം ചെയ്വാൻ എനിക്കാരും എതിരില്ല (നാള.)
നടപ്പാൻ വശം ഇല്ല.
4. ഉണ്ടു: സേവിപ്പാൻ ചിതം ഉണ്ടോ (പ. ത.) ഉപേക്ഷിച്ചാൽ ഉണ്ടൊരു
ഗുണം വരാൻ . . . . . അൎത്ഥാൽ: പിന്നെ സങ്കടം വരാൻ
ഇല്ല-നാള.) പൂവാൻ ഞങ്ങൾ്ക്കു മടിയുണ്ടു (ഭാര.)
5. ആക: ക്ലേശത്തെ സഹിപ്പതിന്നാളായിരിക്ക (വേ. ച.=സഹിപ്പാൻ
ആൾ ആക) ആവോർ 669 കാണ്ക.

എന്തു 552, 5.

അജ്ഞാനികളെ പോലെ ഖേദിപ്പാൻ എന്തു ഭവാൻ? (ഭാര.) രക്ഷിപ്പാൻ എന്തു
നല്ലൂ (ശബ.)

എന്തൊരു കാരണം തക്ഷകൻ വരായ്വാൻ? (ഭാര.) ഇല്ലായ്വാൻ എന്തുസംഗതി?
(വരായ്വതിന്നു 286, 3 കാണ്ക.)

c.) When Nouns govern this Supine it is either in consequence of
an ellipsis or because the Noun is originally a Verbal form. (No Noun
can really govern this Adverbial Participle without the intervention of a
Relative Participle).

എന്നാൽ അദ്ധ്യാരോപത്താലും (ഉണ്ടു ഇത്യാദി) കൃദന്തങ്ങ
ളാലും (സാദ്ധ്യം ഇത്യാദി) അല്ലാതെ നാമാധികാരമില്ല.

ഉ-ം അങ്ങനെ പറവാൻ കാരണം; അൎത്ഥാൽ എന്തെന്നാൽ അഥവാ
പറവാനുള്ളകാരണം. ആകയാൽ പേരെച്ചബലാൽ അത്രെ നാമാധി
കാരമുള്ളതു. ഉ-ം വരുത്തുവാനുള്ള സംഗതി, അറിവാനുള്ള വരം, പണി എടുപ്പാ
നുള്ള ശക്തി (the reason for calling them, the gift to know, power to work).

എന്നിട്ടും: ആശ്രമത്തിന്നു പോവാൻ മാൎഗ്ഗം നീ കാട്ടിത്തന്നീടുക (ഹ. ന. കീ.)
വൈദീകധൎമ്മം അറിഞ്ഞീടുവാൻ അരുൾ ചെയ്യേണം (ശബ.) കാണായ്വാൻ മൂലം
ചൊല്ലാം (ഭാര.) നിന്നെ കാണ്മതിന്നാശയാലെ (രാമ.) എന്നും മറ്റും നടപ്പു
(എന്തു b. നോക്ക.)

3. THE AUXILIARIES ADDED IN MODERN LANGUAGE TO RENDER
THE DATIVE COMPLETE ARE, ALSO FOUND WITH THIS PARTICIPLE.

583. ഈ ചതുൎത്ഥി ശക്തിക്കു ഇപ്പോഴത്തേ നടപ്പിൽ സ
ഹായക്രിയകളാൽ പൂരണം വരുത്തുന്നു. ഉ-ം [ 218 ] 1. a.) ആയി, ആയിട്ടു, ആയ്ക്കൊണ്ടു (664.)

ഉ-ം ഭുജിപ്പാനായി നല്കി (ഭാര.) കാപ്പാനായ്ക്കല്പിച്ചു; പഠിപ്പാനായിട്ടുവന്നു;
നകരം പൂവാനായി (അഥവാ: നകർ പൂവിതെന്നു) മുതൃത്താൻ (രാ. ച.)

നിഗ്രഹിപ്പാനായ്ക്കോണ്ടവതരിച്ചു മുതലായവറ്റിനു ശ്രാവ്യത കുറയും.

b.) വേണ്ടി (791.)

ഉ-ം രക്ഷിപ്പാൻ എന്നെവേണ്ടി കൊന്നു (കേ. രാ. I killed them to save me)
ഉണ്ടാക്കുവാൻ വേണ്ടി, ചെയ്വാൻ വേണ്ടി [തേക്കേനടപ്പു, എന്നാൽ ശ്രുതി
കഷ്ടം അത്രെ.

2. THEIR SUBSTITUTES ARE:

ഇതിന്നു പകരം നടക്കുന്നവ ഏവ എന്നാൽ. ഉ-ം

a.) ഭാവിനപുംസകചതുൎത്ഥികൾ 582, a. അവറ്റിന്നു "ആ
യി" ചേൎത്തു കാണുന്നു.

ഉ-ം ഭാരം തീൎപ്പതിന്നായി പിറന്നിതു കൃഷ്ണൻ (പദ്യം.) ഭൂമിപാലിപ്പാൻ അഭി
ഷേകം ചെയ്വതിന്നായി ഭാവിച്ചനേരം (ഹ. പ.)

b.) വേണം എന്നും, വേണ്ടുന്നതിന്നു, വേണ്ടതിന്നു ഇത്യാദി
കൾ (789, 2, b; 791; 793. കാണ്ക.)

ഉ-ം കൊടുക്കേണം എന്നു ഭാവിച്ചു, വരിക്കേണം എന്നവൾ്ക്കാഗ്രഹം (നള.)
കാണേണം എന്നു കൊതിക്കുന്നു (ഉ. രാ.) വാഴേണം എന്നൊരുമ്പെട്ടാൽ (ഉ. രാ.) ത
നുവിനകൾ ഒഴിവതിനു വേണ്ടീട്ടു (പ. ത.)

They are a ready help to avoid repetition of the same form.

രൂപാവൎത്തനം ഒഴിപ്പതിന്നും കൊള്ളാം:

ഉ-ം ഇതു മാറ്റേണ്ടതിന്നു ഒരു വഴി വിചാരിക്കേണം എന്ന് അവനോടു ക
ല്പിപ്പാനായ്ക്കൊണ്ടു വളരെ അപേക്ഷിക്കുന്നു.

c.) ആറു with Relative Participles.

ആറു (594, 3 നോക്ക) എന്നതു പേരെച്ചങ്ങളോടു ചേൎത്താൽ:
വെച്ചൂട്ടുമാറുകല്പിച്ചു (കേ. ഉ.)

d.) Nouns expressive of desire prefer to rule a Locative.

ഇഛ്ശാൎത്ഥമുള്ള നാമങ്ങൾ്ക്കു ക്രിയാനാമസപ്തമി പ്രമാണം.

ഉ-ം നിങ്ങൾ്ക്കു ജീവിക്കയിൽ ഇഛ്ശ ഉണ്ടെങ്കിൽ (രാമ.) ദോഷം ചെയ്കയിൽ
ഭീതി (രാമ.)

നിങ്ങൾ ആർ എന്നറികയിലാഗ്രഹമുണ്ടുമേ (വേ. ച.) 582, b. 613 കാണ്ക.

നാമകൃദന്തപ്രഥമയും സാധു.

ഉ-ം നിൻ പാദശുശ്രൂഷമമാഗ്രഹം (നള.) മൽപ്രാണധാരണം വാഞ്ഛയുണ്ടെ
ങ്കിൽ (നള. if you with me to live) എനിക്കൊട്ടു യാത്രയും ഭാവമില്ല (നള.) [ 219 ] e.) കൊല്ലുവാന്മാത്രമുള്ള വിപ്രിയം (കേ. രാ. displeasing enough to induce
to murder).

f.) വെന്തുപോം എന്നോൎത്തൊരു ഭീതി (ഭാര. പ്രസാദം ലഭിപ്പാൻ ഭീതി.
ഭീര.)

4. IN A FEW CASES THIS SUPINE BECOMES A REAL NOUN.

584. പിൻ വിനയെച്ചം എത്രയും ദുൎല്ലഭമായിട്ടു ക്രിയാനാമ
മാകുന്നു (227, 4 കാണ്ക.)

ഉ-ം എനിക്കു തിന്മാൻ കൊടുക്കുന്നു (=തിന്മാനുള്ളതു വളരെ കിട്ടി=ഭോ
ജ്യം) കൂട്ടുവാൻ, കൂട്ടാൻ (=കറി.)

വിഭക്തികളോടും നടക്കുന്നു.

ഉ-ം അത്താഴത്തിന്നു നല്ലവണ്ണം കൂട്ടുവാനും മറ്റും ഉണ്ടാക്കി (ശീല.) സാ
ധാരണമായിട്ടു കൂട്ടുവാൻ്റെ ഇത്യാദി കേൾ്ക്കുന്നു സംസ്കൃതത്തിൽ:
കഥയിതു മുഷിച്ചൽ ഇല്ല (ചാണ=കഥിപ്പാൻ)

5. THE RELATIONSHIP BETWEEN THE FIRST AND SECOND PARTI
CIPLES MAY BE LEARNED FROM THE FOLLOWING CIRCUMSTANCES:

585. മുൻ പിൻവിനയെച്ചങ്ങൾ്ക്കു തമ്മിലുള്ള സംബന്ധ
ത്തെ വിവരിപ്പാൻ തുനിയുന്നു (580, 610 കാണ്ക.)

a.) തുടങ്ങാദികൾ്ക്കു പുരാണത്തിൽ നടുവിനയെച്ചത്താലേ
അന്വയം ഉള്ളു: നേടതുടങ്ങിനാർ (പയ.) ചെയ്യത്തുടങ്ങി, കേഴത്തുടങ്ങിനാർ
മുതലായവ ആവോളം കൃഷ്ണഗാഥയിൽ കാണാം. ഇപ്പോഴും തല്ലു
തുടങ്ങിനാൻ (പദ്യം). അടിപിടി തുടങ്ങി (പടു ഭാ.) മുതലായ ക്രിയാപ്രകൃതി
കൾ (265) നടക്കുന്നു. എന്നാൽ പിൻവിനയെച്ചം ആ സ്ഥാ
നത്തെ അപഹരിച്ചു എന്നേ വേണ്ടു; അടിപ്പാൻ തുടങ്ങി ഇത്യാദി
കളെ വളരെ കേൾ്ക്കുന്നു.

മുൻവിനയെച്ചത്തെയോ ക്രിയാരംഭം കഴിഞ്ഞു എങ്കിലും ശ
ങ്കാവിഹീനം പ്രയോഗിച്ചു വരുന്നു.

ഉ-ം കരഞ്ഞു തുടങ്ങി (ശബ.) ഒരു ബ്രാഹ്മണൻ നാരങ്ങ പറിപ്പാൻ
തുടങ്ങുമ്പോൾ (കൊച്ചിതമ്പുരാൻ്റെ പരിചാരകർ ശാസിച്ചിട്ടു) അതു
കേളാതെ പറിച്ചു തുടങ്ങി (എന്നു പറഞ്ഞു. കൊ. കേ. ഉ.) എന്നാൽ ആ
യവർ വിരോധിക്കുമ്പോൾ ബ്രാഹ്മണൻ പറിച്ചു കൊണ്ടിരുന്നു
താനും. 571, 1, a. and 585, c. ആകൎഷണ ബലാൽ ൟ മുൻവി
നയെച്ചപ്രയോഗം ഏറിവന്നു എന്നു പറയാം. [ 220 ] b.) കഴിവിനെ കുറിക്കുന്ന ക്രിയകളെ ഇരുവിനയെച്ചത്തോ
ടു അന്വയിക്കും; എന്നാൽ കൂടും, കൂടാ എന്നതിന്നു മുൻവിനയെ
ച്ചവും; കഴിയും കഴിയാ തുടങ്ങിയുള്ളവറ്റിന്നു പിൻവിനയെച്ചവും
പ്രിയം (സഹായക്രിയകൾ 751. 754. മുതലായവ കാണ്ക.)

c.) (European languages would prefer the second Adverbial where the
Malayali finds it more natural to use the first).

അഭിപ്രായാൎത്ഥമല്ല (581, 1) അപേക്ഷാൎത്ഥം (787) മുന്തിവ
ന്നാൽ, മലയാളകാലാനുക്രമത്തിന്നു മുൻവിനയെച്ചമേ പറ്റു.
571, 1. 577, b.

ഉ-ം ദയ ചെയ്തു തരേണം; മനസ്സുണ്ടായിട്ടു എന്നെ രക്ഷിക്കേണം (be so good
as to give; be pleased to care for me തരുവാൻ ദയ ചെയ്യേണം; എന്നെ രക്ഷി
പ്പാൻ മനസ്സുണ്ടാകെണം എന്നിങ്ങനെ ആകാ.

വിശേഷിച്ചു മറവിന പ്രയോഗത്തിൽ "ആതെ" സാധാ
രണമായി "ആയ്വാൻ" എന്ന പ്രത്യയത്തിന്നു പകരം നില്ക്കു
ന്നു (578, 2, c.)

ഉ-ം പോയി ആരുമേ അറിയായ്വാൻ (ഭാര.) ആരുമേ കാണായ്വതിന്നു (ഭാര.)
എന്നതിന്നു ഇപ്പോൾ അറിയാതെ, കാണാതെ ഹിതമായ്പോയി.

IV. പേരെച്ചങ്ങൾ.

THE ADJECTIVE PARTICIPLES.

A. ശബ്ദന്യൂനങ്ങൾ. THE RELATIVE PARTICIPLES.

1. POINTS OF DIFFERENCE BETWEEN ADVERBIAL AND ADJECTIVE
PARTICIPLES.

586. ക്രിയാവിശേഷണത്തിൽ നാമവിശേഷണത്തിന്നു
എന്ന പോലെ വിനയെച്ചത്തിൽ പേരെച്ചത്തിന്നു വിശേഷം
ഉണ്ടു. വിനയെച്ചത്താൽ ക്രിയയെ വിശേഷിപ്പിക്കും പ്രകാരം
പേരെച്ചത്താൽ നാമവിശേഷണം നടക്കുന്നു. വിനയെച്ചം
മുറ്റുവിനയുടെ മുമ്പിൽ എങ്ങനെ, അങ്ങനെ പേരെച്ചം കൎത്താ
വിൻ്റെ മുമ്പിൽ നില്ക്കെണം (162. 362-365. കാണ്ക.) ഇവ
ത്രികാലങ്ങൾക്കു "അ" ചുട്ടെഴുത്തു ചേൎത്തുണ്ടാകുന്നവയത്രെ. [ 221 ] ഉ-ം ഞാൻ വരുന്ന. വന്ന ദിവസം=വരുന്നു, വന്നു ആ ദിവസം (the day, on which I came=I came and on that very day-വരുന്നു-ഉ+ അ=വരുന്ന, വന്നു-ഉ+അ=വന്ന 229. 230, 2 കാണ്ക.) നഗരത്തിൽ കലഹം ചെയ്ത (=ചെയ്തു, ആ) മനുഷ്യൎക്കു ശിക്ഷ വന്നു.

2. THEIR CONSTRUCTION IS RESOLVABLE BY "WHO, WHICH", OR INDICATIVE “THAT,” OR BY PARTICIPLES, OR BY NOUNS (THIS PARTICIPLE, STANDS FOR ALL THE CASES OF THE ENGLISH RELATIVE PRONOUN).

587. രണ്ടു മൂന്നു പദങ്ങളെ ഒന്നാക്കികെട്ടുന്ന ഉപയോഗമാവിതു — ഉ-ം (Cfr. wearing clothes, falling sickness etc.)

1.) വൎത്തമാനം- ചിരിക്കുന്ന ഒച്ച കേട്ടു; (the voice of laughter) കാൎയ്യം ആകക്കെടുന്ന ശോകം (കേ. രാ) വന്മദം പെരിയ ദുൎമ്മതേ (ഭാര. 174 കാണ്ക.) മറ്റുള്ളവര ഉപദ്രവിച്ചു ദ്രവ്യം കൊണ്ടു പോകുന്ന കള്ളൻ. കമ്പത്തെ കൊണ്ട് പാരിടം തന്നുടെ സംഭവം തന്നെയും പാലനവും ഇല്ലായ്യ തന്നെയും ആചരിച്ചിട്ടുവാൻ കല്യത കോലുന്ന ചില്ലിയുമായി (കൃ. ഗാ. eyebrows, the moving whereof would suffice to save or annihilate this world) താതനെ പിരിയുന്ന ദുഃഖം (ഭാര. the pain of leaving a father) (229 കാണ്ക.)

ഭാവ്യർത്ഥം. നാളെ പോകുന്ന ആൾ (the person, who will leave tomorrow).

2.) ഭൂതം-ജനിച്ചരാശി; (the sign under which he is born) കെട്ടിയ മരത്തിനു കുത്തുമരുതു (പഴ.) ദ്വാദശി നോറ്റ ഫലം (ഹ. ന. കീ the reward for fasting) ശസ്ത്രങ്ങൾ ഏറ്റ നോവു (ഭാര. pain caused by) ഇണപെറ്റ സഹജൻ കേ. രാ. twin brother) കേണിതു മരിച്ച ശങ്കയാൽ (കേ. രാ. they wept fearing D. may be dead already) കുരങ്ങു ചത്ത കുറവൻ (പഴ. the K. whose money) രാജാവ് പശുവിനെ കൊടുത്ത ബ്രാഹ്മണൻ the Br. to whom) ദേവി തൻ ചൊല്ല് എല്ലാം നെഞ്ചകം പൂകിന കുഞ്ചൻ (കൃ. ഗാ. K. into whose heart all her words had entered). കട്ട മുതൽ (stolen goods). ഇരുന്ന ഭൂമിയെ ഉപേക്ഷിക്കാം (one may give up the country in which one lived) അവർ നിന്നൊരു ദേശവും, വന്നൊരു വേലയും കൂടിമറന്നു (കൃ. ഗാ.) മാനിനെ കൊന്നൊരു മാംസം (കൃ. ഗ.) നമ്മെ പിരിഞ്ഞുള്ള വേദന (കൃ. ഗാ. pain of separation from us) മുറിഞ്ഞുള്ള താപം (ഭാര.) വന്ന സംഗതി (the reason why one has come) (229 കാണ്ക.)

സ്പഷ്ടഭൂതം: വില്ല് ഒരുനാളും തൊട്ടിട്ടില്ലാത ഭൂദേവൻ (ഭാര.)

നിഷേധഭൂതം: (ദുൎല്ലഭം)-ആരുമേ അറിയാഞ്ഞൊരു ദേശത്തിൽ (കേ. രാ. പൂണാഞ്ഞു എന്നുള്ളു വേദന) (281, 2 (കാണ്ക)

3.) ൧ാം ഭാവി (ശീലഭാവി): വൈരാഗ്യം വരും കഥ (ഭാര.) ഉള്ളിൽ നടുങ്ങും കടത്തില വാളുകൾ (ഭാര=നടുങ്ങുമാറ്റുള്ള), തപമിയലും ഋഷിമാരെ [ 222 ] വിശ്വസിപ്പാൻ വേല (പ. ത.) പാടും വീണ. ആടുംചൂതു (the dice with which or which) (230, 1 കാണ്ക) ക്രൂരത ചെയ്യും പേർ എയ്യുന്ന പെരുമാൾ (കേ. രാ.)

ഭൂതാൎത്ഥം: പണ്ടു ഞാൻ കൈലാസത്തെ ഇളക്കുന്നേരം — ശപിച്ചേൻ(കേ. രാ.)

ദുൎല്ലഭം: വേദ പാലകരായി വിളങ്ങുമബ്രാഹ്മണർ തന്നുടെ പാതം (വില്വ. 230, 2 കാണ്ക)

സ്പഷ്ടഭാവി (സഹായക്രിയകളോടെ): ബോധിപ്പിപ്പാനുള്ള അവസ്ഥ; (the story, which is or was to be told) വരുവാനുള്ള കാ‌ൎയ്യം മുമ്പിൽ വിചാരിക്കരുതു (don't make plans about future things). കീഴിൽ കഴിഞ്ഞതും വൎത്തമാനവും മേലിൽ ഉണ്ടാവാനിരിക്കുന്ന വാൎത്തയും (ഹ. ന. കീ.)

4.) ൨ാം ഭാവി-സൎവ്വജ്ഞരായിപ്പൊരു ശങ്കരാചാൎയ്യർ; മിഥിലവാഴ്‌വരചൻ (രാ. ച.) ജനിപ്പൊരു വിനപ്പാടും മരിപ്പൊരു പിണിപ്പാടും (കൃ. ഗ. 230, 3 കാണ്ക).

നിഷേധ ഭാവിയുടെ പഴയ പേരെച്ചം (282 കാണ്ക.)

താൻ ഉണ്ണാതേവർ; നേരില്ലാ കള്ളമൊഴിയാളുടെ ശീലം (പ. ത.) താൻ നേടാപ്പൊന്നി (പഴ.) കുലാക്കുല ചെയ്തു (ഭാര=മരിച്ചു മരിയാതെ 578, 2). അഞ്ചാറു ദിവസം മണം പോകാ കുറുമൊഴി ( ദേ. മാ.)

നിഷേധ ഭാവിയുടെ രണ്ടാം പേരെച്ചം (284 കാണ്ക.) ഞാൻ ചൊന്ന ദേശവും ചൊല്ലാത ദേശവും (കേ. രാ.) പണ്ടെന്നും കാണാതൊരുത്തനെ കാണായി; പണ്ടെന്നും കാണാത-വേലകൾ (കൃ. ഗ.) ഇതിൽ ചൊല്ലാതുള്ള കഥകൾ (the stories not contained in this work) (ഭാര.) ഉണ്ട ഉണ്ണി ഉണ്ണാത്ത ഉണ്ണി (പഴ.)

"ഇനി" എന്നതു ചേൎക്കിൽ സംശയാൎത്ഥം തീരെ നീങ്ങും.

ഇനി വരാതവണ്ണം (850, 1 കാണ്ക.)

3. PASSIVE RELATIVE PARTICIPLES ARE NOT ABSOLUTELY REQUIRED.

588. പടുവിനയുടെ പേരെച്ചം ശുദ്ധ മലയാളത്തിൽ വേണ്ടാ.

പിടിച്ചനരി, കൊന്ന മനുഷ്യൻ എന്നതിൽ ഒരു മനുഷ്യൻ കൊന്നു എന്നും ഒരു മനുഷ്യനെ കൊന്നു എന്നും ഉള്ള ഉഭയാൎത്ഥം ജനിച്ചാലും അവനെ കൊന്ന മനുഷ്യൻ, the man who killed him അവൻ കൊന്ന മനുഷ്യൻ the man whom he killed (=അവനാൽ കൊല്ലപ്പെട്ട മനുഷ്യൻ) എന്നതിനാൽ വാദം തീരും. അവർ ഓരോരൊ തറ കാപ്പാനായി കല്പിച്ച നായന്മാർ (അൎത്ഥാൽ മേൽ അധികാരികൾ അവരെ കല്പിച്ചാക്കി കല്പി=ക്കപ്പെട്ട). എന്നിങ്ങനെ സംസ്കൃതാദി ഭാഷകളിലേ പ്രയോഗം അത്യാവശ്യം അല്ല. കൎമ്മത്തിൽ ക്രിയയുടെ അതിപ്രയോഗ [ 223 ] ത്താൽ ശ്രുതികഷ്ടം ഭവിക്കുന്നത് കൂടാതെ മലയാള ഭാഷാഭാവം പോയ്പോകും (പെടുക 641.)

4. GENERALLY SPEAKING NO NOUN CAN BE PRECEDED BY MORE THAN ONE RELATIVE PARTICIPLE, THE ATTRIBUTES PRECEDING IT, BEING REGARDED AS ITS MODIFICATION, MUST BE CHANGED INTO ADVERBIALS.

589. നാമങ്ങൾക്കു വിശേഷണത്തിന്നു ഓരേ പേരെച്ചം മതി. പേരെച്ചത്തിലുള്ള ക്രിയാഭാവേന ഓരൊ പേരെച്ചത്തെ വിശേഷിക്കേണ്ടും പേരെച്ചം വിനയെച്ചമായി മാറുക വിധി.

ഉ-ം നന്നായുറച്ചിളകാത്തൊരു നിശ്ചയം വന്നു (ചാണ.) ഞാൻ പിറന്നു വളൎന്ന വീട്ടിൽ (അൎത്ഥാൽ: ആ വീട്ടിൽ ജനിക്കയും വളരുകയും ചെയ്തതു, എന്നാൽ ഈ വളൎത്തൽ പിറന്നന്നേ ആ വീട്ടിൽ തന്നെ നടന്നതു.) നിനയാതെ കണ്ടു പിടിച്ച മീൻ: നിനയാതെ എന്നതു കണ്ടു എന്ന വിനയേച്ചത്തെയും, കണ്ടു എന്നതു പിടിച്ച എന്ന പേരെച്ചത്തേയൂം വിശേഷിപ്പിക്കുന്നു (265, 2 ഉപമേയം.)

രണ്ടു നിഷേധങ്ങളിൽ ഒന്നാമത്തേതു ക്രിയാവിശേഷണമാകും.

ഉ-ം ശക്തിയും ഇല്ല ഭക്തിയുമില്ലാതോൎക്ക (പ. ത= ശക്തിയും ഭക്തിയുമില്ലാതോൎക്ക) Legitimate Exceptions:

590. എന്നാൽ ഈ വിധാനത്തിന്നു വിരോധമുള്ള ചില അപവാദങ്ങൾ പ്രമാണമായി നടക്കുന്നു. a.) സംസ്കൃതാകൎഷണത്താൽ ഗദ്യത്തിൽ കാണുന്ന ഓരൊ നടപ്പു മലയാളഭാഷാഭാവത്തിന്നു പ്രതികൂലം അത്രെ. സംസ്കൃത ഇംഗ്ലിഷ് ഭാഷാഭാവത്തെ അല്ല അവറ്റിൻ രീതിയെ അനുസരിച്ചു ഭാഷാന്തരീകരിക്കയാൽ ഈ അബദ്ധം പ്രമാണമായി പോകും എന്നു ക്ലേശിക്കുന്നു ഉ-ം നിണക്കുള്ള വലുതായ പണി (വലുതായ നിൻ്റെ പണി). തുണികളെ നെയ്യുന്ന (നെയ്യുന്നതായി) നമ്മുടെ അടുത്ത വീട്ടുകാരൻ. മണ്ണു മുതലായതു തേച്ചു കളയാതെ ഒന്നിന്നും കൊള്ളരുതാത്ത(തായി) കുത്തു പിടിച്ച പയറും ഈ മൂന്നിൽ ഒടുക്കത്തേ ഉദാഹരണത്തെ ഒരുപ്രകാരത്തിൽ സമ്മതിക്കാം. അതിൻ്റെ ശ്രുതികഷ്ടം ഉം ചേൎത്താലും നീങ്ങാ. [ 224 ] b.) പദ്യസമ്പ്രദായത്തിന്നു വിശേഷിച്ചു ഭാവിപേരെച്ചം അനുകൂലം ആകുന്നു (366 കാണ്ക.)

ഭൂ-ഭാ. വ. ചൊല്ലിന സമ്മതിയാകിയ നന്മൊഴി; വീണകൾ വേണുക്കൾ താളങ്ങൾ എന്നുള്ള ചേണുറ്റ വാദ്യങ്ങൾ (കൃ. ഗാ.) ദോഷം കാണുമ്പോൾ അകലുന്ന നിൎമ്മലമായ സേതുസ്നാനവും ചെയ്തീല (വേ. ച.) പെൺപുലിയെ കണ്ടുള്ള കരുത്തില്ലാത മാൻ (കേ. രാ.)
ഭാ-വ. ഭൂ. നിന്നുടെ ചരിത്രമാകുന്ന ധന്യമാം ചട്ട (നള.) ദിക്കുകൾ നടുങ്ങും നല്ലട്ടഹാസങ്ങൾ (കൃ. ഗാ. shouts making resound) മതിത്തെല്ലി

നെ കുറ്റം ചൊല്ലും കുറ്റമറ്റുള്ള പെൺ (ശീല.) (641. ഒന്നാം ഉദാഹരണം.)

ആചാരമല്ലാത്ത വല്ലാത്ത മോഹങ്ങൾ (ശീല. 578, e. ഉപമേയം.)

c.) പ്രതിസംഖ്യകൾ ചേരുമ്പോഴും.

ഉ-ം കേളി ഏറുന്ന മറ്റുള്ള നൃപന്മാർ (381 — 392 കാണ്ക.)

d.) പ്രതിസംജ്ഞകൾ കൂടുകിലും (e. f.)

ഉ-ം ആണ്ടു തികഞ്ഞൊരു (390) തന്നുടെ പുത്രൻ (ശി. പു.) അല്പ സൌഖ്യം കൊതിച്ചെന്നുടെ മാനിനി (നള.)

e.) ചില പേരെച്ചങ്ങൾ സമാസരൂപേണ ഗുണവാചകങ്ങളായി പോയതിനാലും (d. f.)

ഉ-ം അവനുടെ കെട്ടിയ പെൺ (പ. ത.) എൻ്റെ പെറ്റമ്മ അവളുടെ ഉടുത്ത പുടവ (ഭാര) തന്നുടെ വളൎത്ത മാതാ. (596 കാണ്ക) അവളുടെ "അന്തിക്കു മേൽ കഴുകുന്ന വെള്ളം" (ശീല her evening-wash water).

f.) നാമഷഷ്ഠിയുമായി കൂടക്കൂടെ (d. e.)

ഉ-ം എന്നുള്ള ഹംസത്തിൻ്റെ വാക്കു; കല്യമായുള്ള നളൻ്റെ കഥാമൃതം (നള.) വെള്ളിലയുടെ ഇടിച്ചു പിഴിഞ്ഞനീർ (വൈ. ശാ.) 368, 389. കാണ്ക.

5.) THE MOST IMPORTANT CONJUNCTIONS (OF EUROPEAN LANGUAGES) ARE EXPRESSED BY NOUNS (ABSOLUTE OR OTHER CASES) JOINED TO RELATIVE PARTICIPLES.

591. പേരെച്ചം പല നാമങ്ങളോടു ചേരുന്നതിൽ മുഖ്യമായവ അഞ്ചു കൂട്ടമായി പറയാം. (സ്ഥലസമയകാരണപ്രകാരവാചികളായ ഉഭയാന്വയീകങ്ങൾ തന്നെ-വിഷയാൎത്ഥവും ഉണ്ടു.)

a.) Place "where".

സ്ഥലവാചികളോടു പേരെച്ചങ്ങൾ ചേരുന്നു. [ 225 ] ഉ-ം അവരുള്ളവിടെ (ഭാര=ഇട=ഇടം where). ഒട്ടു ഞാൻ അറിഞ്ഞേടം പറയാം (ചാണ. as far as). വയറുള്ളേടം എല്ലാം നോം (വൈ. ശാ. the whole abdomen). തടവുകാരൻ വന്നു ഞങ്ങൾ ഇരുന്ന സമീപം ഇരുന്നു (പോലീ.) 592, 8.

ഓളം (592, 10. 593, 1. 594, 4. ഉപമേയം.)

കണ്ടോളം പവിത്രം (ഭാര.= ഇടത്തോളം.) തിരഞ്ഞോളം കണ്ടു കൂടാതെ ദേവൻ (ഭാര nowhere or seek where you like).

b.) Time "when, whilist, as, after" etc.

592. സമയവാചികളോടു പേരെച്ചങ്ങൾ മൂന്നും ചേരും-ഉം.

1. അകം : മൂന്നു ഘടികയും മുക്കാൽ ഘടികയും ചെല്ലുന്നതിന്നകം കൊന്നു (കേ. രാ. within, between=കൊണ്ടു.)
2. അന്നു: (തല ഉള്ളന്നും പഴ.) ഉള്ളന്നും നില്ക്ക (persevere) ബാലനായ്പണ്ടിവൻ ചാല നടന്നന്നേ (കൃ. ഗാ.) മരിച്ചീടിനാൾ പാമ്പു കടിച്ചന്നേ; ചെറിയന്നേ; ബാലനായിരുന്നന്നേ; കൂപത്തിൽ തള്ളിവിട്ടന്നേയുള്ള വൈരം (ഭാര.) കണ്ടന്നേ ഉള്ളോൻ; ഹംസം പറഞ്ഞു കേട്ടന്നേ വരിച്ചു ഞാൻ (നള.) from the time when; already etc. since.
3. അനന്തരം: ഞാൻ മരിച്ചനന്തരം, പറഞ്ഞിരുന്നനന്തരം, ഇറങ്ങിയനന്തരം (കേ. രാ. after) പോയന്തിന്നനന്തരം, കൊന്നതിന്നനന്തരം (സീ. വി. അതു നിരൎത്ഥകംവന്നൊരനന്തരം, നീങ്ങാഞ്ഞൊരനന്തരം (ഭാര. ഒരു നിരൎത്ഥകം when he did not yield) അടുക്കും ദശാന്തരേ (സീ. വി.) സുഖിച്ചു വാണീടും ദശാന്തരേ (രാമ.)
4. അവസരം: പുറപ്പെട്ടു പോരുന്നവസരേ തമ്പിയും കൂട പുറപ്പെട്ടു (കേ. രാ.) പോരുന്നവസരത്തിൽ നിന്ദിച്ചു just when).
5. അളവു: (മരുന്നു) കൊടുപ്പളവിൽ ഉരിയാടയ്ക (വൈ. ശ. as long, as often). ആണ്ടു ചെന്നളവു, അതു കേട്ടളവു (രാ. ച.) ചോദിച്ചളവു (കേ. രാ.) കണ്ടോരളവിൽ (ഒരു). വരുണൻ വഴി മൂളാഞ്ഞളവു (ഉ. രാ.) ചന്ദ്രാദിത്യന്മാർ ഉള്ളളവും (as long as shall exist.)
6. ആറെ: (ഭൂതം) ചൊല്ലിയാറെ (having said=after) ഇത്യാദി (ആറു 594, 3. കാണ്ക.)
7. ഇട: പോകുന്ന ഇടയിൽ (whilst).
[ 226 ]
8. ഇടം (as long as) ഇങ്ങനെ പോരുന്ന ദിവ്യന്മാർ നിന്നേടം മംഗലമായിട്ടേ വന്നു കൂടും (കൃ. ഗാ.) (591)
9. ഉടനെ: വന്നഉടനെ (= വന്നുടൻ as soon as, since=വന്നിട്ടു 575) ബോധം ലഭിച്ചുടന്തന്നെ നോക്കി (കേ. രാ.) 855.
10. ഓളം (സ്പഷ്ടഭാവി) (591; 593, 1; 594, 4.) നാം കീഴുറ്റു ചൂഴുറ്റു ചെന്നോളം കോഴപ്പെടുപ്പരെ (കൃ. ഗാ. as long as). ജീവിപ്പോളം നോം (വൈ. ശാ.) നാലു പക്ഷങ്ങൾ പോവോളം പാൎക്ക നാം (കേ. ഉ. till) മരിക്കുവോളം (=മരിപ്പോളം) ഇരുട്ടുവോളം (ആവു=ആകും), ഓളത്തിന്നു, ഓളത്തേക്കു.

കാലാൎത്ഥം ഉറപ്പിപ്പതിന്നു "നേരം, കാലം" ചേൎക്കാറുണ്ടു. നോവോളം നേരം അട്ടകൊളുത്തി (വൈ. ശാ. till). പറഞ്ഞതു ഫലിപ്പോളം നേരം പ്രയത്നം ചെയ്തീടും; മുടി ഭരതനും, അടവി രാമന്നും-തരുവോളം നേരം അടങ്ങൊല്ലാ; മൂവരും മറയോളം നേരം ഇരുന്നു ഞാൻ (കേ. രാ. waited till they become invisible) ൧൦൦൦ വത്സരം തികവോളം കാലം (ഭാര.)

പരിണാമാൎത്ഥം (Measure): പൊറുക്കരുതാതോളം കാച്ചുക (മ. മ.) വസ്ത്രം അഴിച്ചോളം ഉണ്ടങ്ങു പിന്നെയും (ഭാര.) as often as he pulled off) സേവിച്ചോളം വൎദ്ധിച്ചു വരും കാമം (ഭാര.) ചിന്തനം ചിന്തിച്ചോളം സാദ്ധ്യമല്ല; (the more you consider, the less); അവൻ ഓൎത്തോളം എത്രയും മൂഢൻ (ഭാര=ഓൎക്കുന്തോറും.) പാൎത്തോളം പിഴയെത്ര നമുക്കു each moment of delay is a mistake more; കേട്ടോളം കേൾപാൻ തോന്നും (ഭാര.) കണ്ടോളം ഭയം ഉണ്ടാം (രാമ.) ചാപം വലുതായോളം വളവേറും (ഗണി. the longer they are the more the bent എന്മോളം ധീരൻ (കൃ. ഗാ. so bold as to say). മാനിനിമാരുടെ സഖ്യവും ഉള്ളോളവും മാധവൻ മേനിയും (ഭിന്നമായി) ഉണ്ടായി (കൃ. ഗാ.) എണ്ണമില്ലാതോളം ഉണ്ടാം അധൎമ്മം (സ. ബ.) കണ്ടു കൂടാതോളം (until he could no longer bear the sight).

11. കാലം: അതു ചെയ്യുന്ന കാലത്തു (when, at the time when).
12. തോറും (ശീലഭാവി): നാഴിക പോകുന്തോറും (as often as, whenever വേ. ച.) ഓൎക്കുന്തോറും വിചിത്രം (ഭാര.) whenever ഇവ കേൾക്കുന്തോറും ഉള്ളിൽ അടങ്ങാതെ വന്നു ദുഃഖം (ഉ. രാ. the more . . . the less). അവൻ അകന്നീടുന്തോറും തനിക്കടുത്തു കൊൾവാൻ മനസ്സിൽ ഉറച്ചു പാൎക്കുന്നു (ചാണ.) ചൂതിങ്കൽ തോല്ക്കുന്തോറും കൌതുകം വൎദ്ധിക്കുന്നു (നള.) ഇവ്വണ്ണം തോന്നുന്നു നിരൂപിക്കുന്തോറും (കേ. രാ. the more) ഭേദം ഉണ്ട് [ 227 ] ഓൎക്കുംതോറും (ഭാര.) കരിക്കട്ട കഴുകുന്തോറും കറുക്കും (പഴ) നിത്യവും തിന്നുന്തോറും നാശവും വരാ (ഉ. രാ.)

ഭൂതം: തിങ്കളെ നോക്കുവിൻ കൺ കുളൃത്തീടുമേ കണ്ടതോറും; കാന്തിയെ കണ്ടതോറും (കൃ. ഗാ.) ഞാൻ ചൊന്നതു കേട്ട തോറും പേ പറഞ്ഞു (കൃ. ഗാ.)

(വൎത്ത) കാണുന്ന തോറും (വേ. ച.)

13. നാൾ: എണ്ണ സേവിക്കുന്നാൾ പുത്തരി ഒല്ലാ വെയിൽ ഒല്ലാ (വൈ. ശാ. as long as). ൫ രാശികളിൽ വൎത്തിക്കുന്നാൾ (സൂൎയ്യഗമനം when).
14. നേര: ചൊല്ലിയ നേരം. അരുളിച്ചെയ്ത നേരത്തു (വൈ. ശാ.) കേട്ടതു നേരം (അതു-നിരൎത്ഥകം). നോകുന്നേരത്ത് ആരേയും കാണരുതായ്ക (വൈ. ശാ. at the time, when).
15. പിൻ: രക്ഷകനായുള്ള നിങ്ങൾ അകന്ന പിൻ (കേ. രാ. after) വൈരി മരിച്ച പിന്നല്ലാതെ കണ്ടിനി വൈരം പോകയില്ല. (കേ. രാ. ഭവിഷ്യഭൂതാൎത്ഥം) കെട്ടിയ പിന്നെ (പ. ത. since) തിരിഞ്ഞപിമ്പെ (ഭാര.) പൂ വിരിഞ്ഞതിൽ പിമ്പെ (കൈ. ന.) ചെയ്തതിൽ പിന്നെ.
അറിയാത്ത പിമ്പെ വെച്ചു (വ്യ. മാ.)
16. പോൾ: ശത്രു വന്നപ്പോൾ—അവളെ തിരഞ്ഞു കാണാഞ്ഞപ്പോൾ (ഭാര.) നിങ്ങളെ കണ്ടപ്പോഴേ (നള.) എഴുതേണ്ടുമ്പോൾ (when one ought) അങ്ങനെ ഇരിക്കുമ്പോൾ (when, whilst, whereas) കണ്ടു കൊണ്ടിരിക്കുമ്പോൾ. പുലരുമ്പോൾ (about down).
17. മദ്ധ്യേ: ഇത്തരങ്ങൾ പറയുന്ന മദ്ധ്യേ (whilst).
18. മുതൽ: ഭവാൻ അടവിയിൽ പ്രവേശിച്ച മുതൽ പലാശൻ കൊല്ലുന്നു മുനികളെ (കേ. രാ. from)
19. മുമ്പേ (സ്പഷ്ടഭാവി): പോകുന്നതിൻ മുന്നം. ഉദിക്കും മുന്നെ. അത്താഴം ഉണ്ണുമ്മുന്നെ സേവിക്ക (വൈ. ശാ.) കണ്ണിമെക്കുന്നമുന്നെ (കേ. രാ.) രാവു പോമ്മുമ്പെ (ശി. പു.) ആണുപോം മുമ്പെ (ഭാര.) മാനഹാനി വരുമ്മുമ്പേ മരിക്ക നല്ലതു (കേ. രാ.) ഇവനെ കൊല്ലെണം മൂക്കുമ്മുമ്പെ (കൃ. ഗാ.) സാധിക്കുന്നതിന്മുമ്പെ (നള.) പോകും മുമ്പിൽ, തുടൎവ്വതിൽ മുമ്പിൽ (ര. ച.) അവൻ വാഴും മുന്നമേയുള്ള രാജാക്കൾ (കേ. ഉ. before).
[ 228 ]
20. വരെ: നിങ്ങൾ എത്തും വരേ. നേരം ഉദിക്കുന്നവരെക്കും (till, until).
21. വിധൌ: കൂപ്പീടും വിധൌ (whilst he saluted, worshipped).
22. ശേഷം: തണ്ണീർ കോരിയ ശേഷം (ഭാര.) പുക്ക ശേഷം (രാമ.) ചെയ്തൊരു ശേഷം (ഒരു-പദ്യം) ചെയ്തതിൻ്റെ ശേഷം; വധിച്ചതിൻ ശേഷം (കേ. രാ.) നിന്നതിൻ ശേഷം (കെ. ഉ.) ഉദയ പൎയ്യന്തം ഇരുന്നതിൽ ശേഷം (കേ. രാ.) കുറഞ്ഞോന്നു പോയൊരു ശേഷത്തിങ്കൽ (ചാണ. after).

c.) Cause "because, as, on account of".

593. കാരണവാചികളോടും പേരെച്ചങ്ങൾ ചേരുന്നു. ഉ-ം.

1. ഓളം: അമ്മ മാറത്തു താഡിച്ച സംഖ്യയോളം ക്ഷത്രിയരെ കൊന്നു (കേ. ഉ.=താഡിക്ക മൂലമായി) 591; 592, 10; 594, 4.
2. കാരണം: കാണായ കാരണം ( രാമ.)
3. കൊണ്ടു: (സാധാരണം) അതു ചെയ്യുന്നതു കൊണ്ടു.
4. നിമിത്തം: പുല്കിയ നിമിത്തം (ഭാര.)
5. മൂലം: പൌരജനം അൎത്ഥിച്ച മൂലം, ഉപദേശിച്ച മൂലം, ആഹാരം ഇല്ലാഞ്ഞ മൂലം (ഉ. രാ.) അൎത്ഥിച്ചില്ലാഞ്ഞ മൂലം (ഭാര.) എന്നെ പിരിഞ്ഞുള്ള മൂലമായി ദുഃഖം (കേ. രാ.) ശരം കൊണ്ട മൂലമയാൎത്തി കലൎന്നു (കേ. രാ.) പ്രാൎത്ഥിച്ചതു മൂലം (സബ. അതു നിരൎത്ഥകം).

d.) The Indicative "that" (see also in 587).

വിഷയാൎത്ഥത്തിൽ പേരെച്ചങ്ങൾ നില്പു ഉ-ം പശുക്കളെ കാലാൽ ചവിട്ടിയ ദോഷം (കേ. രാ.) ചൊല്ലിയ കാലം തപ്പീട്ടുള്ളൊരു ഭയം (കേ. രാ. our fear for having missed the time) മക്കൾ മരിച്ച ദുഃഖം മുഴുത്തു (=മരിച്ച മൂലം, നിമിത്തം ഉള്ള ദുഃഖം-ഭാര. that) പൂൎവ്വന്മാർ വാണ കേളി നിണക്കില്ല (ഭാര.) നിന്നെ കണ്ടു വൃത്താന്തം കേ. രാ.) ജീവിക്കേണം എന്നുള്ള ആഗ്രഹം (എന്നു 698. 699 കാണ്ക).

e.) Manner, Intention, Consequence.

594. പ്രകാരഭാവഫലാൎത്ഥവാചികളോടും പേരെച്ചങ്ങൾ അന്വയിച്ചു വരുന്നു. ഉ-ം. [ 229 ]

1. ആം (668. ആകും) ഭാവിയോടു ചേരും: എട്ടുദിക്കു നടുങ്ങുമാം അട്ടഹാസം (കൃ. ഗാ= നടുങ്ങതക്ക.)
2. അത്ര: കാഞ്ഞരോട്ടുനിന്നു പാണ്ഡവ കുളത്തിലേക്കു പോയത്ര ഉണ്ടു അവിടെനിന്നു സച്ചിദാനന്ദ സ്വാമിയാരുടെ മഠത്തിലേക്കു പോവാൻ; വടക്കു വിളിച്ചാൽ കേൾ്ക്കുമത്ര ദൂരം ദൈവസ്ഥാനം ഇരിക്കുന്നു (കേൾ്ക്കുന്ന ദൂരം-പോലീ) എങ്കിലും: എന്നോടുള്ളതു അത്രയും ഞാൻ എടുത്തു (=എല്ലാം)
3. അറു a.)= വഴി, how (ഭൂതത്തോടു)

എന്നതിന്നവകാശം വന്ന വാറതു ചൊല്ലാം (ഭാര.) മെത്തയിൽ ശയിച്ച വാറെല്ലാം നിനെച്ചു (കേ. രാ.) (ആറെ 592, 6).

ഫലം, ഭാവം, so that, in order that (ഭാവിയോടു) മിന്നുമാറു തെളിഞ്ഞ ശരങ്ങൾ (കേ. രാ.) എല്ലുകൾ നടുങ്ങുമാറു ചുമക്കുന്നു (വേ. ച.) അല്ലൽ പോമാറുതെളിഞ്ഞു (ഭാര.) ഏശു മാറരുളേണം (കൃ. ഗാ.) മാനസാനന്ദം വരുമാറരുൾ ചെയ്തു (ഭാര.) അമ്മാറു d. കാണ്ക.

തോന്നുന്നവാറെന്നേ പറയാവൂ (ഭാര. വൎത്ത.-എന്നു-can only be said to appear thus). ബലം കൊണ്ടു പ്രധാനമാക്കുന്ന വാറില്ല (പ. ത.) നീക്കുന്നതുണ്ടു ഞാൻ എന്നല്ലോ ചൊല്ലി നീ നീക്കുന്നവാറു നീ ഇങ്ങനെയോ (കൃ. ഗാ. is it thus you push me aside?)

മറവിനയെച്ചത്തോടു: നാണമില്ലാതെ വാറെങ്ങനെ ചൊൽ (കൃ. ഗാ. how came you to be so impudent?)

ഒരു പുസ്തകത്തിൻ്റെ അനുക്രമണിക കുറിക്കുന്നതിപ്രകാരം: ഉണ്ടായവാറും-ഉല്പത്തിയും-മരണം പ്രാപിച്ചതും-ചെയ്യാഞ്ഞതും-ചെയ്തവാറും-വിദ്യാഭ്യാസം മുഴുത്തതും-ഗൃഹദാഹം-കാനന പ്രവേശനം-തനയൻ ഉണ്ടായ്തും-ആലയം പുക്കവാറും-വന്ന പ്രകാരവും-ഇത്യാദി.

b.) ആക, ഉണ്ടു, ഇല്ല ഇത്യാദികളോടു ചേൎന്നാൽ ചിലപ്പോൾ പിൻവിനയെച്ചം പോലെ തോന്നും. ഉ-ം

സംശയമില്ലാത്തവ: പണ്ട് ഒരിടത്തിന്നു കണ്ട വാറുണ്ടു (ഭാര.) അവരുടെ ദേഹം സ്വൎണ്ണമയമായ്ചമഞ്ഞ വാറുണ്ടോ? (കൃ. ഗാ.) പോരിൽ കൊല്ലുമാറുണ്ടൂ മാറത്തു തല്ലുമാറില്ല (ഭാര.) ഇരിപ്പാറില്ലയെങ്ങുമേ (കേ. രാ.) വായു മാൎഗ്ഗത്തിൽ തന്നെ സഞ്ചരിപ്പാറേ ഉള്ളു (കേ. രാ.) [ 230 ]

സംശയമുള്ളവ: വാഴുമാറായിതു ധൎമ്മജൻ കാനനം (ഭാര.) രാമൻ വെറുനിലത്തു കിടപ്പാറായല്ലോ (കേ. രാ.) മാറ്റൊലി കേൾ്പാറായി; മരിപ്പാറായി (is dipping) കാണുമാറുണ്ടാം=കാണ്മാനുണ്ടാം. കേൾക്കുമാറില്ല-വാക്കും രൂപവും കാണ്മാനില്ല (വേ. ച. അൎത്ഥാൽ വൃക്ഷങ്ങൾ=കാണ്മാറില്ല) ദേവകൾ തോല്ക്കുമാറും വരും (കോ. കേ. ഉ.) നിങ്ങൾ—ചേൎന്നീടുമാറായി (നള.)
c.) ആറു=ആറാക: നാം ഓരോരൊ രാജാവിനെ ഉണ്ടാക്കുമാറെന്നു കല്പിച്ചു (കേ. ഉ. absolute="let us").

ഹേതുക്രിയകളോടു "ആറാക്ക" ഹിതമാം.

ഉ-ം അവനെ തൻമന്ദിരം കാക്കുമാറാക്കി കൊണ്ടാൻ (കൃ. ഗാ.) അവനതിനെ ചെയ്യുമാറാക്കി. — തൂണു തട്ടിയാൽ പന്തൽ വീഴുമാറാക്കി വെച്ചു that it should or could not but fall.

മറവിനയോടു: അവർ വരാതെ കണ്ടാക്കി (കേ. രാ. 712.)

d.) ചതുൎത്ഥിസപൂമികളോടു ആമ്മാറു, ആമ്മാർ, ആകുമാറു (=468. ആയ്ക്കൊണ്ടു) രാമേശ്വരത്തിന്നാമാറു എഴുന്നെള്ളുക; മുമ്പിലാമ്മാറു (ദേ. മാ. as before) ഉച്ചത്തിലാമ്മാർ നിലവിളിച്ച (ചാണ. ആമ്മാർ-പ്രാസം നിമിത്തം).

4. ഓളം (592, 10. 593, 1 716, 1): നമ്മെ ചതിപ്പോളം ചഞ്ചലനോ. (കൃ. ഗാ. so bad as to) നടപ്പോളം ധീരനോ താൻ? (കൃ. ഗാ.) ഓടുവോളം എയ്താൻ (till) ചൊല്ലുവാനാവതല്ലോളം (രാമ.) കണ്ടു കൂടാതോളം (ഭാര. so that the sight of it became intolerable).
5. കണക്കെ: ചെയ്തുകണക്കെ (പ. ത.) ചന്ദ്രൻ ഉദിക്കും കണക്കനെ (പദ്യം) (=പോലെ 716, 2).
6. തക്ക: ദുരിതങ്ങൾക്കു തക്കവാറു അനുഭവിപ്പാൻ (ശബ. to suffer according to) 801. തക്കവണ്ണം 12.
7. തരം മഴപൊഴിയും തരം (രാ. ച‌.) മതി പതറും തരം വേഗമുള്ള (രാ. ച.) (=പോലെ 716, 4).
8. പടി=പ്രകാരം: കേളിക്കു ചേരും പടി നിങ്ങൾ ലാളിക്കുന്നു (കൃ. ഗാ. ye indulge). ദിക്കുടയുടമ്പടി വാവിട്ടലറി; വാക്കുകൾ ഉച്ച മേറുമ്പടി ചൊല്ലി (=ആമ്മാറു-3, d.); യുദ്ധം ചെയ്യുന്നപടി കാല്നടയായുള്ളതു (കേ. രാ. learnt to fight on foot) ചിത്രം എഴുംപടി (രാ. ച. nobly) (=പോലെ 716, 6)
[ 231 ]
9. പോലെ: ചെയ്യുന്നതു പോലെ; ചെയ്യുമ്പോലെ; കല്ലുകൊണ്ടങ്ങും ഇങ്ങും എറിയുമ്പോലെ (ചാണ.=കണക്കേ, തരം, പടി.)
10. പ്രകാരം: അവൻ ചെയ്യുന്ന പ്രകാരം (as he does) അവ രക്ഷിച്ച പ്രകാരങ്ങൾ ചെയ്വാൻ (ഭാര.) കാണാവതല്ലാതപ്രകാരം (so that you cannot see); വാഴിച്ച പ്രകാരമുള്ള പാരമ്പൎയ്യം (=പടി, വണ്ണം, ആറു the traditions as to how he made them rulers).
11. വടിവു: ഇളക്കവല്ലാവടിവു (രാ. ച.=പടി, തരം, പ്രകാരം.)
12. വണ്ണം=പരിമാണം, വൎണ്ണം, പ്രകാരം 716, 7 കണ്ക)- ഭാവിയോടു-ശുഭമാംവണ്ണം; അജ്ഞാനം നീങ്ങുംവണ്ണം (രാമ.) സംശയം തീരുംവണ്ണം അറിയിച്ചു (ഭാര.) വിയൎപ്പുകൾ പൊങ്ങുംവണ്ണം-കളിച്ചു (കൃ. ഗാ.=പൊങ്ങുമാറു, പൊങ്ങുമ്പടി).
സൂക്ഷ്മഭാവി: വിശ്വസിക്കുംവണ്ണം ചൊല്ലുന്ന കാൎയ്യം.
നിഷേധ ക്രിയാന്യൂനത്തോടു: അന്യോന്യം ഒഴിഞ്ഞു മറ്റാരാലും ഒരു നാശം വന്നു കൂടാതവണ്ണം നല്കേണം (ഭാര.) ചെയ്യാതവണ്ണം; പെയ്യുന്നമാരി ചോരാതവണ്ണം അടെച്ചു (കൃ. ഗാ.) ആരാലും നോക്കപ്പെടാത്തതിൻ വണ്ണം ഉള്ള തേജസ്സ് (തി. പ.=ദുൎന്നിരീക്ഷ്യം). മൃത്യുവരാതവണ്ണം തരേണം വരം (ഭാഗ.) നിണക്കു ഭീതി കൂടായും വണ്ണം (ഭാഗ.)
ഭൂതത്തോടു: നീ ചെയ്താവണ്ണം (as you did) കണ്ടവണ്ണം പറഞ്ഞു (നള.)
"തക്കവണ്ണം": Consequences likely to follow, but also commands, design etc. (very often unnecessary) ഫലത്തെയും കല്പനാഭിപ്രായാദികളെയും കുറിക്ക നല്ലൂ (പലപ്പോഴും അനാവശ്യം) ചെയ്യതക്കവണ്ണം (so as to do വിപരീതം-ചെയ്യാതവണ്ണം (so as not to do) എനിക്കറിവാൻ തക്കവണ്ണം അരുൾ ചെയ്യേണം (ദേ. മാ.) അതു പറവാന്തക്കവണ്ണം ഉറപ്പുള്ള മനസ്സു=തക്കവാറു 6 a mind strong enough to=so strong as) തക്ക 318. 801. കാണ്ക.
13. വഴി=ആറു: സങ്കടം പോംവഴി; കൂവിടും വഴി.
[ 232 ] B. പുരുഷനാമങ്ങൾ. PERSONAL NOUNS.

1. THEY ARE REAL COMPOSITIONS OF THE VERB WITH DEMONSTRATIVE PRONOUNS.

595. മുൻചൊന്ന പേരെച്ചങ്ങളോടു (586-594) ലിംഗപ്രത്യയങ്ങളായ (ഏ. വ.) അവൻ, അവൾ, അതു; (ബ. വ.) അവർ, അവ ചേൎക്കയാൽ പുരുഷനാമങ്ങൾ ഉളവാകുന്നു (231-237 കാണ്ക.)

1.) രണ്ടാംഭാവി Second Future. 232.

എതിൎപ്പവരെ പൊടിപ്പവൻ (ഭാര.) ആരുമേയില്ല അങ്ങോട്ടു അറിയിപ്പവരിതു (കേ. രാ.) ജ്ഞാനികൾ ഉള്ളിൽ ഉള്ളൊരു ജ്ഞാനം ദഹിപ്പിപ്പതു ഞാനത്രെ-നേൎപ്പവർ (കേ. രാ.)

2.) ഒന്നാം ഭാവി First Future. മഴ പൊഴിയുമതിന്നു സമം (ഭാര.)

നിഷേധഭാവി പുരുഷനാമങ്ങൾ. ചാകാതവർ (ഭൂതാൎത്ഥത്തിലും the surviving ഭാവ്യൎത്ഥത്തിലും the immortal). ഉണ്ണാത്തവൻ ഭൂതാൎത്ഥം one who has not eaten) 587, 4. പ്രീതിവരാതവൎക്കു (ചാണ.) ഇരുന്നവരും ഇരിയാത്തവരും ഒന്നിച്ചു (കേ. ഉ.)

3.) ഭൂതം Past Tense. 231. അവൻ മോഷ്ടിച്ചതിന്നു സാക്ഷിക്കാർ.

മായ പൊയ്യാകിൽ അതു പെറ്റെവ മെയ്യാകുമോ (കൈ. ന. ന. ബ. വ.)

4.) വൎത്തമാനം Present Tense. 231. (ശീലാൎത്ഥം)

അവൻ കാൎയ്യം വന്നാൽ ഉപായം കൊണ്ടു നിവൃത്തിക്കുന്നവൻ

തലവലിയവന്നു, കുടൽവലിയവന്നു (പഴ. 176.)

നന്നേ ചുമടെടുക്കുന്നതായിട്ടൊരു കഴുത. കൊടുക്കന്നതിനെ കാട്ടിൽ പ്രാണത്യാഗം ചെയ്തോളം (ഭാര.)

ഭൂതാൎത്ഥത്തിൽ: അവർ കളിക്കുന്നതു കണ്ടു (=കളിച്ചതു Imperf.) ത്രികാലനപുംസകങ്ങളെ 598 കാണ്ക.

2. SOME PERSONAL NOUNS BECOME REAL NOUNS

596. ചില പുരുഷനാമങ്ങൾ സാക്ഷാൽ നാമങ്ങളായി ഭവിച്ചു. ഉ-ം അവളുടെ കെട്ടിയവൻ, അവൻ്റെ കെട്ടിയവൾ (=അവൻ കെട്ടിയവൾ) അതാതിൻ്റെ ഉടയവർ (എൻ്റെ പെറ്റമ്മ 590, e. കാണ്ക) പെറ്റോർ മുതലായവ 231. [ 233 ] Others again become nearly identical with the Finite Verb.

597. വേറെ ചിലതു ഏകദേശം മുറ്റുവിനയായി നടക്കുന്നു.

ഉ-ം നടക്കാവു വെച്ചീടുന്നവർ . . . . . പോവോർ (cfr. ഗന്താരഃ)=പോകുന്നവൻ=അവൻ പോകും); നമ്മുടെ വേദന ആർ അറിവോർ (കൃ. ഗാ.) പിള്ളകളുടെ ബുദ്ധികൊള്ളുവോർ അറിയാതെ (വേ. ച. — 595.) 202. 204. 206 ഉപമേയം.

വിശേഷിച്ചു നപുംസകം 598 കാണ്ക. 602 തീൎന്നിതു, തീൎന്നിതോ. 793 വേണ്ടതു മുതലായവ.

3. THE NEUTER SINGULAR REFERS TO PERSONS AS YET UNNAMED.

598. വ്യക്തമല്ലാത്ത പുരുഷനെ (കൎത്താവോ കൎമ്മമോ) ഏകവചനനപുംസകത്താൽ സൂചിപ്പിക്ക നടപ്പു (351. ചോദ്യപ്രതിസംജ്ഞാദ്ധ്യായവും നോക്കേണ്ടത് 549. 552. 556). 669, b. ഉപ.

ഉ-ം "ചത്തതു" തൻ്റെ ഭൎത്താവാകുന്നു എന്നറിഞ്ഞു [then only she learned "that what had died (man, woman or other being)" was her own husband] "ഏറെ ഇഷ്ടമായിട്ടുള്ളത്" ഭൎത്താവ് തന്നെ ആകുന്നതു (653 "the dearest person" to me is my husband) കൊന്നതു ചെട്ടി തന്നേ (351. പ. ത.) നല്ല കഥകൾ ചൊന്നതു കേൾക്കയാൽ (ചാണ.=ചൊന്ന നല്ല കഥകൾ-നല്ല കഥകൾ നീ ചൊന്നതു കേൾക്കയാൽ) മരം അറുത്തതു കൂടി (=അറുത്തമരം) അണഞ്ഞതു കേട്ടു (=അണഞ്ഞവാറു) അരിതന്നതു ചെലവായി (=തന്ന അരി) 663. 2 ഉദാഹരണങ്ങൾ.

മറവിനയിൽ: ആർ ഇന്നു വരാഞ്ഞതു? (കേ. രാ.) എങ്ങനെ നിന്മനം എന്നറിയാഞ്ഞു മുമ്പേ പറയാഞ്ഞതു (ചാണ.) മുന്നമേ ചൊല്ലാഞ്ഞതെന്തു (പ. ത. how is it, that you did not tell it before?) മുന്നമേ ക്ഷമിക്കാഞ്ഞത് അന്യായം (നള.) യതിഭോജനം മുട്ടാഞ്ഞതു (ഭാര. was not stopped മുറ്റുവിന.)

ഭാവി: എന്തു നാം ചെയ്വതു സന്തതം ഓൎക്കേണം (രാമ.)

മറവിന:

("ആതു") ഇഛ്ശ ഉണ്ടാകാതോ രത്നങ്ങളിൽ? (കൃ. ഗാ.) എന്മകനേ നീ എന്തു കാണ്മിഴിയാതു? (വേ. ച.) കഷ്ടമിവനെ ഇന്നേരത്തു കൊല്ലാതു! (കേ. രാ.) =മുറ്റുവിന. ഇപ്പോഴത്തേ നടപ്പു: മിഴിയാത്തതു, കൊല്ലാത്തതു തന്നെ.

("ആത്തു") അന്നു കഥിക്കാത്തതെന്തു? (ഭൂതാൎത്ഥത്തിൽ) നീ ബോധിപ്പിക്കാത്തതെന്തു? (ശീലഭാവി അഥവാ വൎത്തമാനാൎത്ഥം). എന്തൊരു മൂലം വാൽ [ 234 ] വെന്തു പോകാത്തു? (കേ. രാ.) എന്തൊന്നു സാധിക്കാത്തു?; അവസരം കിട്ടാത്തു (നള.) എന്നതിനെ കൊണ്ടു മറ്റുള്ള ഗ്രാമങ്ങൾ അവരെ സമ്മതിയാത്തു (കേ. രാ.) മുറ്റുവിന പോലെ.

("ആത്തത്") ചാകാത്തത് എല്ലാം തിന്നാം (പഴ "all by what one does not die").

വൎത്തമാനം: നിൻ്റെ വേല—കൊണ്ടു പോകുന്നത് തന്നെ (ശീലവാചി) 612, 1.

ഇതിന്നു അപൂൎവ്വമായ ഒരു രൂപം ഉണ്ടു: മരുവുന്നു കണ്ടാർ; വരുന്ന കണ്ടു (കൃ. ച.) ഇവ്വണ്ണം ദഹിക്കുന്ന കണ്ടു (ശി. പു. 604.)

"ഊതു, ഇതു, ഉതു" അന്തമുള്ള നപുംസകത്തെ 601. 602. 603 കാണ്ക.

With Verbs of perception a double Accusative may occur.

"കാണ്ക" മുതലായ ക്രിയകളോടു രണ്ടു ദ്വിതീയ കാണാം (രാമായണ ഭാരതാദികളിൽ നടപ്പില്ല; തെക്കേ പ്രയോഗമത്രെ.) (415. 416 കാണ്ക.)

ഉ-ം വാളും എടുത്തു കോപിച്ച ചാണക്യനെച്ചീൾ എന്നു പറഞ്ഞു വരുന്നതു കണ്ടു (ചാണ. I saw him, (saw) the coming) വീരനെ വന്നതു കണ്ടാൽ നാഥനെ പോകുന്നതു കണ്ടില്ലല്ലോ (കൃ. ഗാ.)

വൎത്തമാനനപുംസകം കകാരാന്തമുള്ള ക്രിയാനാമത്തിന്നു പകരം നില്ക്കയാൽ ആകുന്നു ഉ-ം ഒരുത്തനെ പോകക്കണ്ടു ഞാൻ കേ. രാ.) മൽഗമിച്ചതു കണ്ടു-ഭാര=മൽഗമനം കണ്ടു എന്നും സമാസത്താലും സാധു.

A strange transposition or ellipsis now and then occurs in this construction.

599. ഈ അന്വയത്തിൽ ചിലപ്പോൾ ഒരു വക അദ്ധ്യാരോപം ജനിക്കുന്നു.

ഉ-ം ഒരു വസ്തു "മേടിച്ചതു" നായിനെ തന്നെ ആയിരിക്കും (അൎത്ഥാൽ: ഒരാട് എന്ന് വിചാരിച്ചു മേടിച്ചതു എന്നാൽ ഒരു നായിനെ അത്രെ മേടിച്ച പ്രകാരം കാണുന്നു-പദ്യം.)

മരത്തിൻ്റെ വണ്ണം എല്ലാടവും "സമമല്ലാത്തതിന്നു" മുരടും, നടുവും, തലയും വെവ്വേറെ ചുറ്റി അളക്ക (ക. സാ. as for timber, whose thickness is not the same throughout, measure first separately). [ 235 ] 4. THE NEUTER OF THE FUTURE STANDS OFTEN FOR POSSIBILITY.

600. a. "അതു" അന്തമുള്ള ഭാവിനപുംസകം (233) പലപ്പോഴും കഴിവിനെ കുറിക്കുന്നു (ആവതു 671 കാണ്ക) ശവം ഗേഹേ വെച്ചിരിപ്പതും ഉണ്ടോ? (വേ. ച. does any one keep). അഴൽ എന്തു ചൊല്വതു (ഭാര. how). മറ്റെന്തു ചെയ്വതും (ശി. പു. നള. ചൊല്വതു=ചൊല്വു.)

The Dative in Poetry is continually interchanging with the Adverbial Future Participle ആയ്ത് പാട്ടിൽ (ചതുൎത്ഥിയിൽ) പിൻവിനയെച്ചത്തോടു കലൎന്നു നടക്കുന്നു 582. 583, 2 കാണ്ക.

5. THE NEUTER ഊതു FOR OPTATIVE.

601. ഊതു പ്രത്യയമുള്ള ഭാവി (236.) നിമന്ത്രണമായി നടക്കുന്നു (രണ്ടാം ഭാവി പോലെ 569, 4) 660 കാണ്ക.

ഉ-ം ജയിപ്പൂതാക രാമൻ (രാമ may). നന്മ വരുവൂതാക; പ്രസാദം ചെയ്വൂതാക; ചൊൽവൂതു (കൃ. ഗാ. may you say) എന്നും മതി.

This Neuter serves for a paraphrastic Finite Verb.

മുറ്റുവിനയെ വിവരിച്ചു ചൊല്ലുന്നതിന്നു പലപ്പോഴും പ്രയോഗിക്കാം.

ഉ-ം കുറഞ്ഞൂതായി; തളൎന്നൂതായി; (649, 4) ചൊല്ലാഞ്ഞൂതാകിലോ; ആതങ്കം ഏറ്റം എഴുന്നൂതപ്പോൾ; നന്മൂലതിണ്ണം ചുരന്നൂത് (കൃ. ഗാ.) പറവൂതും ചെയ്തും തിന്മൂതും ചെയ്തും നാട്ടിൽ നിന്നു കളവൂതും ചെയ്തു (=കളഞ്ഞു) നീളത്തെ അൎദ്ധിപ്പൂതും ചെയ്വൂ (ക. സാ.=അൎദ്ധിപ്പൂ divide by 2).

6. THE NEUTER IN ഇതു SERVES POETICALLY FOR THE FINITE VERB (MASCULINE, FEMININE OR NEUTER.)

602. "ഇതു" എന്നന്തമുള്ള നപുംസകം (234) പദ്യത്തിൽ പ്രധാന ക്രിയക്കും പകരമാം; ത്രിപുരുഷന്മാരേയും ഏക ബഹുവചനങ്ങളേയും കുറിക്കും ഉ-ം

1. വൎത്തമാനം: മുടുകുന്നിതെന്മനം (രാമ.)
2. ഭൂതം: ഇതു തന്നാകിൽ നന്നായിതു (കൃ. ഗാ.) കണ്ടിതു കുമാരന്മാർ (വേ. ച. 649, 4). ശത്രുവായവർ ചത്തിതു തീയിൽ (ഭാര.) അച്ശൻ ചൊല്ലിതിന്നാൾ (said today); കണ്ണുകൾ എല്ലാം അവൾ മേനിയിൽ ചാടീതപ്പോൾ (കൃ. ഗാ.) ലേഖകനായിതേ (ചാണ. became a writer). ആശ്വസിച്ചിതോ ഭവാൻ, തീൎന്നിതോ മോഹാലസ്യം? (ശബ.) സ്നേഹം മറഞ്ഞിതോ? (ചാണ.) [ 236 ]
3. ഭാവി: കേശവൻ ചൊന്നതേ ചെയ്വിതു ധൎമ്മജൻ (ഭാര. Y. will do) മിത്രമായ്വാഴ്വിതെന്നന്യോന്യം ഒന്നിച്ചു സഖ്യം ചെയ്തു കൊണ്ടാർ (രാമ. ഭാവി "we will be friends") എല്ലാപ്പോതും നോവിത് ഇളയാ (വൈ. ശാ.)

7. THE NEUTER IN ഉതു IS RARE AND TREATED LIKE A FINITE VERB.

603. "ഉതു" എന്നന്തമുള്ള നപുംസകം ദുൎല്ലഭം (235) വിശേഷിച്ചു ഭൂതകാലത്തിലും ഏകാരത്തോടും പ്രധാനക്രിയെക്കു പകരമായി പ്രയോഗിക്കാറുണ്ടു (ഗ്രന്ഥതമിഴായ: ഇരുക്കുതു, പടുകുതു, കാണ്പിക്കുതുവ-ഉപമേയം.)

ഉ-ം പാൎക്കരുതാഞ്ഞുത് (കൃ. ഗാ.) അടൽ കാണ്മുതെന്നു ചമെന്താർ (രാ. ചാ. "let us") ഇനി ജീവിച്ചെത്ര ഞാനിരിപ്പുതു (ഭാഗ.-ശുദ്ധഭാവി.)

പന്നഗം കണ്ടുതോ? (ഭാര. hast thou seen?)

അന്നേരം സൂൎയ്യൻ മറഞ്ഞുതേ ദിക്കെങ്ങും എല്ലാം ഇരിട്ടു നിറഞ്ഞുതേ (ഭാര.)

കണ്ടുതാവു മരിക്കുന്നതിന്മുമ്പെ ഞാൻ (സ്തുതി-ആവു 660 കാണ്ക-ഇങ്ങനെ പലപ്പോഴും may I yet see God before death).

8. BECAUSE THE FOREGOING SERVE SO GENERALLY FOR THE FINITE VERB, THE NEUTER IN ൻ FOR തു IN POETRY IS SO FREQUENT.

604. മുൻചൊന്നവ കൂടക്കൂടേ മുറ്റുവിനയുടെ സ്ഥാനത്തെ പ്രാപിക്കയാൽ "ഓൻ, ഓന്ന് " അന്തമുള്ള നപുംസകം പദ്യത്തിൽ മുറ്റുവിന ശക്തിയോടു വളരെ നടപ്പായത് (237. 671, a. കാണ്ക.)

ഉ-ം വഞ്ചിക്ക എന്നുള്ളത് എൻ ചിത്തം തന്നുള്ളിൽ തഞ്ചിനിന്നീടുവോനല്ല ചൊല്ലാം (കൃ. ഗാ.) സ്യമന്തകം എട്ടെട്ടു ഭാരം നല്പൊന്നു മിണ്ണീടുന്നോന്നു (കൃ. ഗാ. is a jewel producing daily). എന്നുടെ മാനസം അന്യമാരിൽ ചെല്ലുവോന്നല്ല (കൃ. ഗാ.) ചേരുവോന്നല്ലിതു (നള.) ഇവ്വണ്ണമറുത്താൽ അറുവോന്നല്ല. (രാ. ചാ. it will not come off).

ബഹുവചനത്തോടു:

ജന്തുക്കൾക്കെന്നുമേ കിട്ടുവോന്നല്ല ഈ സ്വൎഗ്ഗം (കൃ. ഗാ.) വൎത്തമാനങ്ങൾ എങ്ങിനെ ഇരിപ്പോന്നു (കേ. ഉ.)

മറവിന: ഭാരതമൊടുങ്ങാതോന്നാകിയ കഥയല്ലൊ (മ. ഭാ.) ഒല്ലാതോന്നിതു (ഉ. രാ.) കാരിയം ഒട്ടഴകല്ലാതോന്ന് (രാ. ച.)
[ 237 ] മകാരാന്തമുള്ളതു ഏറ്റവും പുരാണം. ഉ-ം നിശാചരനെ മന്നൻ വെന്നമയും ഊഴി ഏഴിനും അത്തൽ അറ്റമയും ഉരെത്താർ; നീ കിടന്തമകണ്ടു; നിന്നെ ഊഴിയിൽ വീഴ്ന്തമ കണ്ടു (രാ. ച.) 613. 598.

9. AS ALL THE RELATIVE PRONOUNS, SO HAVE THE NEUTERS OF THE PERSONAL PRONOUNS AN IMPORTANT INFLUENCE ON THE FORMATION OF SENTENCES.

605. പേരെച്ചം പോലെ പുരുഷപ്രതിസംജ്ഞയുടെ നപുംസകങ്ങൾക്കു വാചകാന്വയത്തിൽ വളരെ അധികാരം ഉണ്ടു.

ഉ-ം 3 സന്യാസികളെ അവൻ കണ്ടപ്പോൾ വടി എടുത്തടിച്ചു കൊന്നു—അതു കേട്ടു രാജാവിൻ്റെ ആളുകൾ വന്നു എന്നീരണ്ടു വാക്യങ്ങളെ പല പ്രകാരത്തിൽ തമ്മിൽ സന്ധിക്കാം . . . . . . കൊന്നു; കൊന്നതു കേട്ടു ഇത്യാദി കഥിക്കുന്നവൻ പറയും; സാധാരണമായിട്ടു: കൊന്നു+അതു=കൊന്നതു ഇത്യാദി പറയാറുണ്ടു.

അപ്രകാരം നപുംസകത്താൽ ചേൎന്ന വാക്യത്തെ രണ്ടാക്കാം: ഇവന്നു 1000 തുലാം ഇരിമ്പു കൊടുപ്പാനുള്ളതു കൊടുത്താൽ (=കൊടുപ്പാൻ ഉണ്ടു അഥവാ ഉള്ളു; അതു ഇത്യാദികൾ).

V. നടുവിനയെച്ചം (ഭാവരൂപം).

THE INFINITIVE.

A. പുരാണ ഭാവരൂപം THE OLD INFINITIVE.

(Corresponds with the English Infinitive without "to" f. i. must go, shall not do etc.)

606. മുൻപിൻ വിനയെച്ചങ്ങളുടെ പ്രയോഗത്താൽ (580. 585) ഈ നടുവിനയെച്ചത്തിന്നു (241. 242) പലവിധത്തിൽ സ്ഥാനഭ്രംശം വന്നപ്രകാരം പറഞ്ഞുവല്ലോ.

1. IT STANDS BEFORE THE FOLLOWING AUXILIARY AND DEFECTIVE VERBS.

607. നടുവിനയെച്ചം താഴെ പറയുന്ന സഹായ ഊനക്രിയകളുടെ മുമ്പിൽ നില്ക്കുന്നു. ഉ-ം

ആക: കാണായി വന്നു, കാണാം (ഉം ചേൎത്താൽ കാണകയും ആം) കൊടുക്കാകുന്നവൻ-647. [ 238 ]

അല്ല: ചെയ്യല്ലേ-776.
അരുതു: നടക്കരുതു-796, b.
ഇല്ല: വരില്ല (=വരികയില്ല)-771.
ഒല്ല: പോകൊല്ല-799.
ചമയുക: പേച ചമന്തനൻ (രാ. ച.) 756.
തക്ക: കിടക്കതക്കവണ്ണം ചെയ്യുന്നു. 594, 12, 801, 3.
പെടുക: കൊല്ലപ്പെട്ടു, നല്കപ്പെടുക ഇത്യാദി-639.
നല്ലൂ: പോകനല്ലൂ-800.
പോക: ഇതുണ്ടാക്ക പോകുമോ? അറിയപ്പൊം (ഗണ.) 745.
പോരുക: പറയപ്പോരും (രാ. ച.) 749.
വല്ല: ചൊല്ല വല്ലേൻ (പയ.) 798.
വേണം: ചെയ്യവേണം=ചെയ്യേണം. (നിഷേധം ദുൎല്ലഭം): മാത്സൎയ്യം ആരും തുടരായ്ക വേണം (കൃ. ഗാ.) 786. 787.
വേണ്ടു: ചെയ്യേണ്ടു, ചെയ്കവേണ്ടു 788.

(സഹായക്രിയകളും 720-758 ഊനക്രിയകളും 759-802 നോക്ക.)

The modern Infinitive is substituted.

608. പുരാണരൂപത്തിന്നു പകരം പുതിയ ഭാവരൂപം വരുന്ന ദിക്കാവിത്:

a.) സഹായക്രിയെക്കു-ഏ-ഉം-അവ്യയങ്ങൾ മുഞ്ചെന്നാൽ.

ഉ-ം ചെയ്കയും വേണം. അലക്കുകേ വേണ്ടു (788. 840.)

മാനവാചിയായി അവ്യയങ്ങൾ കൂടാതെ നില്ക്കിലും ആം.

ഉ-ം കോൾ്കേണമേ-കൊണ്ടന്നു നല്കുക വേണ്ടതു (ഭാ. രാ.)

b.) ഇല്ല പിഞ്ചെന്നാൽ (ഭാവ്യൎത്ഥം ജനിക്കും.)

ഉ-ം ഞാൻ ചെയ്കയില്ല (I shall not do it) നിഷേധഭാവരൂപത്തിൻ്റെ ൟ പ്രയോഗത്താൽ ഭാവികളുടെ കൂട്ടത്തിൽ മുറ്റുവിന പോലെ നടക്കുന്നു ഉ-ം നേരേ നടക്കായ്കയും (neither will he walk straightly) 614.

c.) അരുതു വൃഥാഫലം കളക (രാമ. we must no more spend).

2. A NUMBER OF ADVERBS ARE ORIGINALLY INFINITIVES.

609. ഏറിയ ക്രിയാവിശേഷണങ്ങൾ നടുവിനയെച്ചങ്ങൾ (324.) ആകയാൽ, മുൻപിൻ വിനയെച്ചങ്ങളുടെ അൎത്ഥം പണ്ടു കേവലം നടുവിനയെച്ചത്തിന്നുള്ളത് അല്ലാതെ, ഇന്നും അല്പമായിട്ടു നടക്കുന്നു എന്നു സ്പഷ്ടം (580. 585 കാണ്ക). [ 239 ] a.) They occur in the meaning of the second Adverbial ("so as to," "so that").

പിൻവിനയെച്ചത്തിൻ്റെ കാലാൎത്ഥത്തോടു (581.)

ഉ-ം: ഇരിക്കക്കട്ടിൽ (a bed to sit upon=couch). പൂവും നീരും കൂട (with the addition of) എല്ലു മുറിയ പണീതാൽ പല്ലു മുറിയ തിന്നാം (പഴ.) ചെമ്പുകൊണ്ടുള്ള രൂപം പഴുക്കുച്ചുട്ടു (ഉ. രാ. red hot). അയമോതകം ചുകക്ക വറുത്തു (വൈ. ശാ.) മനക്കാണ്പിൽ മോദം പുലമ്പപ്പുകണ്ണാർ (കൃ. ഗാ.) ഉള്ള പൊരുൾ അടയകൊണ്ടു (ഭാര.) മുറുക തഴുകി (രാമ.) തെളിയകടഞ്ഞ ബാണം (കേ. രാ.) വില്ലു കുഴിയ കുലെച്ചു (ഭാര.) തിങ്ങവിങ്ങ തിന്നുക; വയറു നിറയ കുടിക്ക; ആഴക്കുഴിച്ചു (കേ. രാ.) ചിത്തം കുളുൎക്ക പിടിച്ചു പുല്കി (രാമ.) വെണ്ണിലാവഞ്ച ചിരിച്ചു (കൃ. ഗാ.) ഉള്ളും നടുങ്ങപ്പറഞ്ഞു (ഭാഗ.) തീക്കൽ വെച്ചൊരു പാൽ തൂകക്കണ്ടു (കൃ. ഗാ.) അല്പമായ്ക്കാണത്തുടങ്ങി (കൃ. ഗാ. പോകത്തുടങ്ങി ഭാര. 585) ചാകത്തുണിഞ്ഞു കളിച്ചു (കേ. രാ.) വാനരജാതിയെ തെളിവോടു വരചൊല്ലി (കേ. രാ.) അരക്കർകോൻ അണയകണ്ടു (രാ. ച.) ഉരെക്കപ്പുക്കാൾ (രാ. ച. began to say). മുനി അരുൾച്ചെയ്യക്കേട്ടു (കേ. രാ.) ഭഗവാനെക്കൊള്ള (near Bh.=so as to seize him 508, 6). പാപത്തെ വേരറപ്പോകുവാൻ (കൃ. ഗാ.) കല്ലിനെ കുഴിയ ചെല്ലും (പഴ.)

മറവിനയിൽ: കരിയാതെ വെന്തു (വൈ. ശാ. വിപരീതം: കരിയ വറുത്തു-വൈ. ശാ.)

b.) Double Infinitives are descriptive of colours, sounds, appearances.

നടുവിനയെച്ചയിരട്ടിപ്പു വൎണ്ണം, ശബ്ദം, കാഴ്ച ഇത്യാദികളെ വൎണ്ണിക്കുന്നു. വൎണ്ണനക്രിയകളോടും 291 സമഭിഹാരക്രിയകളോടും 290 തുല്യത ഉണ്ടു.

ഉ-ം ചെങ്ങ ചെങ്ങ, കുലുങ്ങ കുലുങ്ങ, തിങ്ങതിങ്ങ, (so as to be red etc.) മങ്ങമങ്ങ (fading and fading). തുള്ളത്തുള്ള (കൃ. ഗാ.) അമ്പുകൾ മേന്മേൽ പൊഴിയപ്പൊഴിയക്കണ്ടു (ര. ച. pouring down more and more thickly) വെണ്മഴുതൻ വെണ്മ എങ്ങുമേ പൊങ്ങപ്പൊങ്ങ (കൃ. ഗാ. higher and higher). നാഗങ്ങൾ ഒന്നൊന്നെ വീഴ വീഴ തുള്ളി (ശി. പു.) വെള്ളങ്ങൾ തൂകത്തൂക (കൃ. ഗാ.) 859, 2.

തുടുതുട കണ്ണീർ ഒഴുകിയും കൊണ്ടു നിടുനിടശ്വാസം തെരുതെര വീൎത്തു (കേ. രാ.) ചുടുചുട നോക്കി കടുകട ചൊന്നാൻ (കേ. രാ.) കണ്ണുനീർ ഓലോല വാൎത്തു കരകയും (രാമ.) വെളുവെള വിളങ്ങി-860.

എന്നു-ചേൎത്തിട്ടു: കട കട എന്നു കരഞ്ഞു ദീനനായി (കേ. രാ.) 682.

c.) Transition of the Infinitive to the signification of the 1st Adverbial ("whilst"). [ 240 ] 610. നടുവിനയേച്ചത്തിന്നു മുൻവിനയെച്ചാൎത്ഥം ഉണ്ടാകുന്നതു ഏ അവ്യയത്താൽ തന്നെ 324—(573. 579. 580. 585 ഉപമേയം.)

ഉ-ം ഉയരവെ വന്നു തോണി (മത്സ്യ=ഉയൎന്നു). പാപം എല്ലാം അകലേ പോം (സീ. വി=അകന്നു). കണ്ണുകൾ കുളുൎക്കവേ (വേ. ച.) നേത്രം തിരിയവേ മാനിൻ്റെ വേഷം എടുത്തു കളിക്കിൽ-മാൻ മന്നവൻ മുമ്പിൽ കളിക്കവേ കണ്ടിതു (കേ. രാ=കളിക്കുന്നത്, കളിച്ചു). ഉടൽ-പലരും കാണവേ പൊടിപ്പൻ (ഭാര.=കാണ്കേ-കാണകഴിച്ചു-ഭാര.) ഉചിതമല്ല എനിക്കു തമയൻ നില്ക്കുവേ-വയസ്സു മൂത്തവർ ഇരിക്കവേ ഭരിക്കുമോ [(ഞാൻ) കേ. ര. ഇങ്ങനെ ഇരിക്കവേ കേ. രാ. പലപ്പോഴും=ഇരിക്കുമ്പോൾ, ഇരിക്കുന്നാൾ, ഇരുന്നാൽ]. രാവണൻ സീതയെ മുറകൾ വിളിക്കവേ കേട്ടു (കേ. രാ). ദ്വിജന്മാരും ദ്രോണരും മാനിച്ചു കേൾക്കെ ഭീഷ്മർ-ചൊല്ലി [ഭാര. എല്ലാരും കേൾക്കും വണ്ണം-കൃ. ഗാ.] താഴിരിക്കേ (പഴ. whilst there is a lock). വൃദ്ധതയോടും പിതൃമാതൃക്കൾ ഇരിക്കവേ പുത്രന്മാർ മരിക്കും (ഹോര.) അവൻ താൻ ഇരിക്കേ എന്തു സംശയം ഉണ്ടാവാൻ (ഭാര.) ചന്ദ്രികയിടയിടെ മന്ദമായ്ത്തുളുമ്പവേ (കേ. രാ.) അവൾ പറകവേ ചിത്തം ഇളകി (കേ. രാ.) നോക്കി നിന്നീടവേ (കൃ. ഗാ.) അവർ കണ്ടുനില്ക്കേ തന്നെ നിന്നെ വരിക്കുന്നു (നള.) രാഘവ എന്നു കരകവേ അവളെ കൊണ്ടു നടന്നു (കേ. രാ.) ദിക്കുകൾ ഒക്ക മുഴങ്ങവേ (രാമ.)

മറവിനയിൽ: ആരുമേ കാണാതെ (കൃ. ഗാ. വിപരീതം കണ്ടിരിക്കേ കൃ. ഗാ.)

ഇങ്ങിനെ അനുസരിച്ചട്ടു "ഇരിക്കൽ" എന്നൊരു നടുവിനയെച്ചരൂപവും ഉണ്ടു; എന്നാൽ കൎണ്ണാടകത്തിലും മലയാളപ്രയോഗം ചുരുങ്ങും; കാലത്തിലുള്ള മുമ്പും (=പോൾ) സംഭാവനാൎത്ഥവും (എങ്കിൽ) കുറിക്കുന്നു. 252

ഉ-ം പറഞ്ഞിരിക്കവേ കൊടുക്കാവൂ; ഉരെക്കലാം ഇതൊന്നു (ര. ച.) 622 കാണ്ക; 633 ഇരിക്കിലാം ഉപമേയം.

d.) The Infinitive serves as Adverbial especially before the 1st Verbal Participle.

611. നടുവിനയേച്ചം മുൻവിനയെച്ചത്തെ വിശേഷിക്കുന്നു (അവ്യയീഭാവത്തിൽ.)

ഉ-ം കനക്കച്ചുരുക്കി ചൊല്ലുന്നു (ഭാര. 573.) [ 241 ] B. കകാരാന്തമുള്ള ക്രിയാനാമം- THE VERBAL NOUN IN ക—

(പുതിയ നടുവിനയെച്ചം 242.)

1. ITS MONGREL FORM.

612. കകാരാന്തമുള്ള ക്രിയാനാമം സമിശ്രരൂപമത്രെ. ആയ്തു ഭാവരൂപം വിധിക്രിയാനാമങ്ങളുടെ ഭാവത്തോടു നപുംസക പേരെച്ചശക്തിയിൽ നടക്കുന്നു 598.—582 എന്നതു പോലെ ക്രിയകളോടും അഭിപ്രായാദിനാമങ്ങളോടും കാണാം.

a.) ക്രിയകളോടെ (വൎത്തമാനനപുംസകം എല്ലാറ്റിന്നു കൊള്ളുന്നു. 598 കാണ്ക) വെടിക ഒഴിഞ്ഞു (ഭാര. വെടിയുന്നത്) സൎവ്വമാംസങ്ങൾ ഭുജിച്ചീടുക വിധിച്ചതോ? (ശി. പു.)

ഉണ്ടു 761. ഇല്ല 771.

വൃഷ്ടി കാലേ കാലേ ഭവിക്കായ്കയില്ല (നള. rain in due season is never wanting).

b.) നാമങ്ങളോടേ: രാജവസ്ത്രം ആയന്മാർ കോലുക ആചാരമല്ല (കൃ. ഗാ. കോലുന്നതു) പോകതന്നേ ശുഭം (നള.) അഴകോ ഭൂപതിവരന്മാൎക്കോടുക (ഭാര ഓടുന്നത്) ഭ്രമിച്ചീടുക യോഗ്യമല്ല (നള. നില്പാൻ യോഗ്യന്മാർ 582, b. ഉപമേയം). ദൂതരെ കുലചെയ്ക ശാസ്ത്രത്തിൽ വിധിയല്ല (കേ. രാ.) ആചാരധൎമ്മങ്ങളെ രക്ഷിക്ക ഭൂപൻ്റെ ധൎമ്മമായ്തു (വ്യ. മാ.) മല്ലാരിതന്നുടെ നാമങ്ങൾ ചൊല്കയും കേൾക്കയും നന്നു (അഞ്ച. നല്ലൂ 800.) [406-409 നോക്കാം].

പിൻവിനയെച്ച പ്രയോഗത്തിന്നു 582 അവസരം ഉള്ള പ്രകാരം തോന്നുകിലും ബദ്ധസംഗതി ചുരുക്കമത്രെ-ഉ-ം എഞൾക്കടൽ ചെയ്ക വിടനല്കി (രാ. ച=ചെയ്വാൻ.)

2. IT OCCURS IN THE INSTRUMENTAL AND LOCATIVE CASES.

613. എന്നാലും തൃതീയസപ്തമിവിഭക്തികളിൽ പ്രയോഗിച്ചു വരുന്നു. (582. 583, d. ഉപമേയം. ആൽ, ഇൽ പ്രത്യങ്ങളെ കൊണ്ടു 625 പറഞ്ഞതു നോക്കാം).

1. തൃതീയ വിശേഷിച്ചു ഭൂതാൎത്ഥത്തിൽ നടക്കുന്നു (ഭാവിവൎത്തമാനാൎത്ഥങ്ങളിലും അം-ഉ-ം കാൎയ്യം എന്തെടോ നാരിയെ ചതിക്കയാൽ-നള.) [ 242 ] അവൻ അരുളി ചെയ്കയാൽ, ചെയ്കമൂലം, ചെയ്കകൊണ്ടു (=ചെയ്തതുകൊണ്ടു) നോക്കുക ഹേതുവായിട്ടു; നീ തുണയാകമൂലം ജയംവരുന്നു (ഭാര.) വിണ്ണിനെ കാമിക്ക മൂലം (കൃ. ഗാ.) ഉണ്ടാക നിമിത്തമായി (കേ. രാ.) അവർ അപേക്ഷിക്ക കാരണം (സഹ.=അപേക്ഷിക്കയാൽ=അപേക്ഷിച്ചതിനാൽ). ശങ്കിക്ക കാരണാൽ (ശി. പു.) പണ്ടു കൊടുത്തീടുക മൂലമായി (കേ. രാ=കൊടുക്കയാൽ=കൊടുത്തതിനാൽ because he formerly had given.) അമ്പുകൾ കൊണ്ടവൻ എയ്കയാലെ (കൃ. ഗാ.) ഔവ്വണ്ണം ഞാനുമാകയിനാൽ (രാ. ച.)

മറവിനയിൽ: സന്തതി ഉണ്ടാകാഞ്ഞതു മൂലം; പുത്രനില്ലയാഞ്ഞതു മൂലം (ഭാര.) എന്നിവറ്റിൽ: അതു കേളായ്ക മൂലം (ഭാര.) കുളിക്കായ്കകൊണ്ടു സുഖക്കേടായി. സിംഹത്തിന്നു സാമൎത്ഥ്യം പോരായ്കകൊണ്ടു. ഇത്യാദി അധികം നടപ്പു.
ആയ്മ എന്ന പുരാണരൂപമോ: ആ നിനവേതും അറിവില്ലായ്മയാൽ (രാ. ച.=ഇല്ലായ്കയാൽ-വിപരീതം: മാൽ നിന്നുള്ളിൽ വന്തു മുഴുത്തമയാൽ രാ. ച. 604.)
2. സപ്തമി: തിങ്കയിൽ (=തിന്നുകയിൽ) അപേക്ഷ ഉണ്ടു (ഭാര.) അവൻ വിരോധിക്കയിൽ, അറികയിൽ, കേൾക്കയിൽ ആഗ്രഹം ഉണ്ടു (ഭാര.=അറിവാൻ 582, b. 583, d.)
താരതമ്യാൎത്ഥത്തിൽ: മാനവും കെട്ടു പലദേശത്തും നടക്കയിൽ (=482). മാനത്താൽ യുദ്ധംചെയ്തു മരിക്കനല്ലൂ (കേ. രാ. better die in honourable warfare than dishonoured go to exile) അവളുടെ ഞെളിവും ഗൎവ്വവും വളൎന്നു കാണ്കയിൽ മരിക്ക നല്ലതു (കേ. രാ.)
ദ്വിതീയയിലും കാണാം: ത്യജിക്കയെക്കാട്ടിൽ നല്ലതു (നള.)
സൂചകം: ൟ ക്രിയാനാമത്തിന്നു ചൂണ്ടുപേരുകൾ മുഞ്ചെല്ലുകിൽ അദ്ധ്യാരോപത്താലും തസ്യാന്തരേന്യസ്തത്താലും ഭാവസംശയം ജനിപ്പാനിടയുണ്ടു ഉ-ം അവർ നായന്മാർ ആകയാൽ എന്നതിന്നു അവർ നായന്മാർ ആകുന്നു, ആകയാൽ എന്നും അവർ നായന്മാരാകക്കൊണ്ടു എന്നും അൎത്ഥമാം they are Nayers, therefore or since they are അവൻ ആ സ്ത്രീയെക്കണ്ടു അരുളിച്ചെയ്കയാൽ=അവൻ, ആ സ്ത്രീയെക്കണ്ടു (കണ്ടിട്ടു), അരുളിച്ചെയ്കയാൽ അഥവാ കണ്ടുരുളിച്ചെയ്കാൽ (605 ചൊന്നത് ഇവിടേക്കും പറ്റും).
[ 243 ] 3. THIS VERBAL NOUN EXPRESSES THE MERE ACTION OF THE VERB WITHOUT REFERENCE TO TIME, BUT MAY BE OFTEN TAKEN FOR THE INFINITIVE OF THE FUTURE OF ETERNITY AND HABIT, AND STANDS AS SUCH WITH ഉം EVEN BEFORE THE FINITE VERB.

614. ഈ ക്രിയാനാമം കാലവിശേഷം കൂടാതെ വെറുംക്രിയയേ സൂചിപ്പിക്കുന്നു. ചിലപ്പോൾ നിത്യത്വശീലഭാവിയായി ഉം അവ്യയത്തോടു മുറ്റുവിനെക്ക് മുമ്പിലും നടക്കുന്നു.

a.) ഉ-ം സൃഷ്ടിക്ക തവ ധൎമ്മം രക്ഷിക്ക മമ ധൎമ്മം (ശബ. to create) വിധിച്ച കൎമ്മം ചെയ്ക നിഷിദ്ധകൎമ്മം ചെയ്യായ്കയും ഇങ്ങിനെ ഇരിപ്പവർ (ശബ.)

b.) With ഉം it is the Descriptive Infinitive കഥനഭാവരൂപത്തിൽ ഉം ധാരാളമായി പ്രയോഗിക്കാറുണ്ടു (840.) (മുറ്റുവിനയുടെ ഭാവിക്കും പകരമാം 608, b.)

ഉ-ം യുദ്ധവൎണ്ണന: അന്നേരം ഭൂപതിവൎഗ്ഗം ഉറക്കം ഇളെക്കയും, കോപം മുഴുക്കയും, ഖേദം പേരുക്കയും, സാദം പിടിക്കയും, മോദം ക്ഷയിക്കയും, ബോധം മറക്കയും, പോരിന്നടുക്കയും ഇത്യാദി . . . . . കുന്തം തൂകിനാർ (ഭാര.) കൂടി തുടങ്ങിനാർ—കോപ്പുകൾ തീൎപ്പിക്കയും ചിലർ-സമൂഹിക്കയും ചിലർ-പരീക്ഷിക്കയും ചിലർ-ഉറപ്പിക്കയും ചിലർ-വിജൃംഭിക്കയും ചിലർ-മോദിക്കയും ചിലർ-ഖേദിക്കയും ചിലർ-ഘോഷിക്കയും ചിലർ-ഇങ്ങനെ ഭൂപാല കോലാഹലം തദാ ഭംഗ്യാ ഭവിച്ചിതു (നള.)

ഒരുത്തൻ) . . . . പൊഴിക്കയും-എതിൎക്കയും-ശല്യരോടേല്ക്കയും-മുല്പുക്കെതിൎത്തു കരിമുതുകിൽ ഏറിനാൻ (ഭാര.)

ദീൎഘദൎശ്ശനങ്ങളിൽ: വരാ: . . . . . വരും . . . . കെടായ്കയും . . . . . ഇല്ലായ്കയും . . . . അകപ്പെടും . . . പറിക്കയും . . . . . പ്രവൃത്തിക്കും ഇതിൽ [അതാത് വിനെക്കു തൻ്റെ തൻ്റെ കൎത്താവിനെ ചൊല്ലുന്നു].

സമരദ്വന്ദ്വയുദ്ധവൎണ്ണനകളാൽ ഓരൊ ഗ്രന്ഥങ്ങളിൽ പല ഏടുകൾ നിറഞ്ഞു കാണാം..

c.) ചോദ്യത്തിൽ സംശയാൎത്ഥം പ്രാപിക്കുന്നതു ഭാവിശക്തിയാലേ ഉ-ം ചന്ദ്രഗുപ്തൻ തരികയോ എന്നതുകേട്ടു (ചാണ.=ഭൂതം how did you [ 244 ] gain your riches? Is that Ch. has etc.) എന്നതു ബോധിക്കാതെ പോകയോ മഹാമതേ? (നള. did you lose sight of this?). നരപതി വേട്ടെക്കു വരികയോ (കേ. രാ. sc. is that the reason of the noise?) നീ കൂട പോരികയോ ഇവിടെ ഇരിക്കയോ എന്നു (ക. ന.-ഭാവി will you?) ഉന്മദിക്കയോ ഭവാൻ (നള.) സേവിപ്പാൻ വരികയോ സന്താപം ഏതാനും ഉണ്ടാകയോ ചൊല്ലീടുവിൻ (രാമ.-ഭാ.-ഭൂ.) യോധാക്കൾ ഇല്ലാതെ പോകയോ വൈരം വിസ്മൃതമാകയോ-മിണ്ടാതിരിക്കയോ വൃത്താന്തം എന്തെന്നുര ചെയ്ക (നള.) നിക്ഷേപമായുള്ള നിന്നെ ത്യജിക്കയോ (കേ. രാ. and leave thee a deposit in my hands?=potential) [അതു പോറുതിയോ (ഭാര. can that be borne?) എന്ന പോലെ].

d.) The Dative is rare ചതുൎത്ഥിപ്രയോഗവും ദുൎല്ലഭമെങ്കിലും കാണാം.

ഉ-ം മൂവൎക്കും ഇഷ്ടമല്ലായ്കെയ്ക്കു അവധി ഇല്ലാ (ചാണ. no end to the dislike of these three against you). ഏതുമേ കുഴിക്കെക്കു താൻ, പടുക്കെക്കു താൻ, വേണ്ടുകിൽ കോൽക്കനം വരുത്താം (ക. സാ.)

These Verbal Nouns are in a transition to the state of real Nouns.

615. ഈ ക്രിയാനാമങ്ങൾ 251-273 സാക്ഷാൽ നാമങ്ങളായി മാറിപ്പോകുന്ന പ്രകാരം പറയാം ഉ-ം (എൻ്റെ കെട്ടിയവൾ എന്ന പോലെ).

ഉ-ം "ഒരിരിക്കയിൽ" നാനാഴി അരി ചോറുണ്ണാം (lit "in one sitting" ഒരു എന്നതു പിൻവരുന്ന പദത്തെ നാമമായി കുറിക്കുന്നു.) അവൻ്റെ വരിക എന്നതു കേൾ്പാറില്ല അവൻ വരിക അഥവാ അവൻ്റെ വരവു എന്നവ സാധു (സംസ്കൃതത്തിൽ ഛേത്താമായാം ഇത്യാദി നോക്കുക. [plautus: curatio hane rem]).

4. SANSCRIT INFLUENCE IS APPARENT IN THE FORMATION OF THE PERIPHRASTIC VERB.

616. സംസ്കൃതത്തെ അനുസരിച്ചിട്ടാകുന്നു ഓരോ വൃത്തിക്രിയകൾ ഈ നടുവിനയെച്ചത്താൽ ജനിച്ചതു. (643, d. ഉപമേയം).

ഉ-ം കല്പിക്ക ചെയ്തു, കല്പിക്കയായി (കല്പിപ്പൂതും ചെയ്തു) ഇത്യാദി=കല്പിച്ചു (=കല്പന കൊടുത്തു 643, d.)

അവറ്റിന്നു വിശേഷിച്ചു ഏ-ഓ-ഉം അവ്യയങ്ങളും, താൻ അല്ലൊ എന്നവയും ചേരും. [ 245 ]

1. ചെയ്ക: ചിന്തിക്കയും ചൊല്കയും കേൾക്കയും ചെയ്കിൽ (ഭാര.) പോകയും വരികയും ഇങ്ങനെ പല കുറി നളൻ ചെയ്തിതു (നള.) തൻ്റെ കഴുത്തുന്നഴിച്ചു തരിക തവ ചെയ്തതു (ചാണ. gave to thee പുരുഷാരത്തെ അടുപ്പിക്കുന്നതും ചെയ്തു. കേ. ഉ.) . . . . മരിച്ചു അവൾക്കു വൈധവ്യം ഭവിക്കയും ചെയ്തു (died, and she). വന്നു പോകയും ചെയ്തു.
ചതിച്ചു വില്ക്കയോ ചെയ്തതു? (ചാണ. has he perhaps). വില്ക്കയോ വാങ്ങുകയോ ചെയ്താൽ. കൊല്കയോ കൊണ്ടു പോയ്നില്ക്കയോ പലതും ചെയ്യും ഇന്നാശരർ സീതയെ (കേ. രാ.)
2. ചെയ്യിപ്പിക്ക: പാദത്തെ ക്ഷാളിക്കയും ചെയ്യിപ്പിക്കരുതു (നള. do not order me to wash one's feet). ഹേതുക്രിയക്കു പകരം.
3. ആചരിക്ക=ചെയ്തു നടക്ക: 17 വട്ടം ആഗതനായി യുദ്ധങ്ങൾ ചെയ്കയും ബദ്ധനായ്പോകയും ആചരിച്ചാൻ (കൃ. ഗ.)
4. ആക: (647) സുശീലെക്കു ഹോമാദികളും മുടങ്ങിപ്പാൎക്കയല്ലോ ആകുന്നതു (കോ. കേ. രാ.) അവൻ അതു ചെയ്യിക്കായി. (he got it made) നമ്മോടുപദേശം ചെയ്കയായതും (ഭാര.) അതിന്നായി പറകേ ആയതു for this purpose it is that he said.
5. താൻ: കൊല്ലുക വെട്ടുക തല്ലുക താൻ ഇഹ വല്ലതും ചെയ്തുകൊൾ (കേ. രാ.) ചെയ്കതാൻ, ചെല്കതാൻ ചെയ്കിൽ (ഭാര.) 540, 3.
6. ഉണ്ടു: (762) നിന്നുടെ ഒരു ശിഷ്യനാകയും ഉണ്ടു (ഭാര. and he is) അവർ നിൎജ്ജീവന്മാരാകയും ഉണ്ടാകും (and they will even become lifeless).

5. THIS INFINITIVE IS ALSO USED AS OPTATIVE AND IMPERATIVE.

617. ഈ നടുവിനയെച്ചം പുരുഷവചന ഭേദങ്ങൾ കൂടാതെ നിമന്ത്രണവും വിധിയും ആയ്നടക്കുന്നു. ഉ-ം

a.) കൂടിച്ചാക എന്നുറച്ചു (ചാണ. let us). അന്നേ ഉണ്ടാക ഗൎഭം എന്നൊരു ശാപം ഇട്ടാൻ (രാമ. conceive thou!) നിങ്ങൾ തീയിൽ വീണു ചാക (ഭാര: ശാപം may you). സിദ്ധിക്ക മനോഹരം എല്ലാം (ശബ: അനുഗ്രഹം). വനം പൂക നാം (ഭാര.) അക്കഥ നില്ക്ക (സഹ. 618 let that pass; let that matter rest കൂടക്കൂടെ വായിക്കാം-"അങ്ങിനെ പോകതെല്ലാം നില്ക്കതെല്ലാം. ഭാര." ഈ അൎത്ഥതാല്പൎയ്യത്തിൽ നടക്കുന്നു.) [ 246 ] ഭൂസുരന്മാരേ കാണ്കെടോ (ഭാര. ബ. വ. look here !) കാനന ദേവഗണങ്ങളേ - രാഘവനോടു ചൊല്ലുക (കേ. രാ. ബ. വ. മ. പു.)

മറനടുവിനയെച്ചത്തോടു: ചൊല്ലുവാൻ ആരും മടിയായ്ക (ഭാ. ര.-പ്ര. പു. ഇരിപ്പതിന്നു മടിയായ്ക-ചാണ.-ന. വി-ക്രി. നാ.) മന്ദത്വം ചിന്തിയായ്ക ഭവാൻ (ശി. പു.) എന്നുമേ ധൎമ്മസ്ഥിതി പിഴയായ്ക (ഉ. രാ. അനുഗ്രഹം). ഇനി ഒരിക്കലും നീ ഭൂമി ആക്രമിക്കായ്ക എന്നു സത്യം വാങ്ങി (ബ്രഹ്മ). അഗ്നിയിൽ വീഴായ്ക (may he not fall); അരചരായ്വന്നു ജനിക്കായ്ക ഒരുത്തരും (ഭാര. let none be borne). നീ കൊടായ്ക (don't give). നാശം വന്നു കൂടായ്ക (ഭാര.) വിഷം ഉദരേ താഴായ്ക (ഭാഗ.) [ആതെ 578, 2. 619 കൂട നോക്കാം.]

b.) The ട്ടേ Optative.

618. "ഒട്ടു" പ്രത്യയമുള്ള നിമന്ത്രണം (244) വിശേഷിച്ചു തെക്കേ പ്രയോഗം അത്രെ; പ്രഥമോത്തമ പുരുഷന്മാരിലേ പല അൎത്ഥവികല്പത്തോടു നടപ്പു. (674.)

കല്പനാൎത്ഥം: എല്ലാരും വഴിയിൽ ആകട്ടേ!-പടയാളികളും നടപ്പാറാകട്ടേ! രഥത്തെ യോജിക്ക! (കേ. രാ. പ്ര. പു.) നിന്നോടു കൂടിന സാഗരം നില്ക്കട്ടിമ്മന്നവന്മാരിലാർ എന്നേ വേണ്ടു (കൃ. ഗാ.)
അനുഗ്രഹ ശാപാൎത്ഥങ്ങൾ: നന്മ ഉണ്ടാകട്ടേ എന്നുരെച്ചു (കേ. രാ. may you prosper സംശയാൎത്ഥത്തിലും കേൾപു: നന്നായ്വരട്ടേ=കെട്ടു പോകട്ടേ മറ്റൊന്നും കിട്ടാതെ ആയ്പോകട്ടേ എന്നേ ശപിച്ചു (may you get nothing more "ഒന്നു" കൎത്താവത്രേ.)
അനുജ്ഞാൎത്ഥം: (ലക്ഷ്മി) അവങ്കൽ നില്ക്കട്ടേ എന്നുറപ്പിച്ചു കേട്ടീടിനേൻ (ചാണ. inducing her to the resolution "well I stay with him" അവൻ തരട്ടേ (let him come in).
മുഷിച്ചൽ: പറഞ്ഞു കേൾക്കട്ടേ പരമാൎത്ഥം എന്നു (ഭാര. well then let me) അക്കഥ ഇരിക്കട്ടേ (ഭാര.=ഇക്കഥ നില്ക്കട്ടേ. കൃ. ഗാ.=അക്കഥ നില്ക്ക 617. but enough of this) വരുന്നതു വരട്ടേ (come what may).
ആഗ്രഹാൎത്ഥം: ചേലയിൽ ചേറു തേച്ചീടിന ഉണ്ണിക്കാൽ കാണട്ടേ! (oh, that I could see കൃ. ഗാ.) ഏതിതിൽ അവൾക്കിഛ്ശ കേൾക്കട്ടേ! (കേ. രാ. I should like to hear).
[ 247 ]
അപേക്ഷാൎത്ഥം: ഞാൻ പോകട്ടേ?! may I go? Do you permit me to go? Please let me withdraw. ഞാൻ പോകട്ടോ അതിലും താഴ്മയുള്ളതു-ഞാൻ പോയ്വരട്ടേ എന്നതു മിത്ര സംപൎക്കത്തിൽ നടക്കുന്നു. good bye, a് revoir or I hope, you will allow me to call another time etc. വഴി പോകട്ടേ എന്നു യാചിച്ചു (കേ. രാ. let me pass, I pray).

c. Other Optatives.

619. രണ്ടാം ഭാവിയും 569, 4, ഭാവിനപുംസകവും 601, അനുവാദകങ്ങളും 634, (സംഭാവനകളും 627), വേണം എന്ന സഹായക്രിയയും 787, കണ്ടുതാവു, കണ്ടാവു എന്നവയും 660, "ആതെ" മറവിനയെച്ചവും 578, 2, d. നിമന്ത്രണത്തിന്നു സാധു.

1. അനുവാദകം ഓരോ രൂപങ്ങളോടു പദ്യത്തിൽ നില്ക്കും.

ഉ-ം

എടുത്താലും ശൌൎയ്യപ്രതാപിയെ തന്നെ ഭയപ്പെടു (കേ. രാ.=സൂൎയ്യനെ). ചാരവന്നാലും അതിദൂര നില്ലായ്ക (ഭാര.)

2. വേണം: അതു തോന്നുക-കാണാകേണം-വരേണം-അരുളേണം-പാദസേവ വഴങ്ങുനീ-അരുളേണമേ-മനക്കാതൽ മദ്ധ്യേ വസിക്കേണമേ നീ-ആനന്ദം പൂരിച്ചു വാണീട വേണമേ ദേയ്വമേ ഞാൻ (കൃ. ഗാ.-പ്രാൎത്ഥന). ഇങ്ങനെ പദ്യത്തിൽ പല രൂപങ്ങളെ കോക്കുമാറുണ്ടു.
3. ആതെ: വിലക്കി ലോകരേ "കരയാതെ" എന്നു പറഞ്ഞു (കേ. രാ.) 578, 2, d. 617.
4. ആം 655- ചൊല്ലലാം 622. 610.നോക്കാം.

6. THE OLD IMPERATIVE.

620. വിധി സാധാരണ ഭാഷയിലും മാനവാചിയായും നടപ്പു. ബഹുവചനം വിശേഷിച്ചു പദ്യത്തിൽ വഴങ്ങും.

ഉ-ം കേളെടോ മഹാത്മാവേ! കേൾപിൻ, ക്ഷമിപ്പിൻ ബുധജനം ഒക്കയും (സഹ.) [ 248 ] അടങ്ങു നീ (ഭാര=കോപത്തോടെ). വൈകാതെ വാടാ നരാധമ (ശി. പു=വാ. എടാ-പുഛ്ശം).

ചെല്ലുവിൻ നിങ്ങൾ മുമ്പിൽ നടക്ക (ആ. രാമ. 2. ബ. വ.)

ഇരട്ടിപ്പു: വദ വദ ബാലേ (കേ. രാ. സംസ്കൃ.) പറക പറക വിശേഷങ്ങൾ (tell, oh tell).

ഏകാരത്തോടുള്ളത് എത്രയും പുരാതനം.

ഉ-ം എനിക്കരുൾ ചെയ്യേ-വരം തന്നരുളേ (രാച.) കളകളേ ഖേദം (കേ. രാ.)

7. THE POSITION OF THE IMPERATIVE AND OPTATIVE IS OFTEN MORE REGULATED BY RHETORICAL EFFECT THAN BY GRAMMAR.

വ്യാകരണ വിധാനത്താൽ അല്ല അധികമായിട്ടു വാഗ്വിശേഷത്താൽ വിധി നിമന്ത്രണങ്ങൾക്ക് അന്വയം ഭവിക്കുന്നത്.

ഉ-ം ദേഹം ഒക്കവേ കാണ്ക മുറിഞ്ഞതു (ഭാര. see, how I am wounded all over). ഇപ്പൈതല്ക്കു കണ്ടാലും കേഴുമാറാക്ക നാം (കൃ. ഗാ. let us make him weep). ചെയ്യുന്നതെന്തിന്നു ചൊല്ലു നീ-തരാഞ്ഞിട്ടോ (കൃ. ഗാ. say, do you this perhaps because).

c. ശേഷം ക്രിയാനാമങ്ങൾ. THE OTHER VERBAL NOUNS.

621. They have, on the whole, become firm Nouns ശേഷം ക്രിയാനാമങ്ങൾ ഏകദേശം സ്ഥിരനാമങ്ങൾ ആയിപോയി: അവൻ വരിക കണ്ടു എന്നതു അവൻ്റെ വരവു കണ്ടു എന്നതിനോടു ഉപമിക്കേണ്ടു. എല്ലാറ്റിലും വിശേഷിച്ചു ക്രിയാപ്രകൃതികളിൽ 265 ക്രിയാഭാവം വിളങ്ങുന്നു; പലപ്പോഴും നടുവിനയെച്ചത്തിന്നു പകരം നില്ക്കിലും ആം.

a. ക്രിയാപ്രകൃതികൾ.

ഉ-ം പിടിപെടുക, ഏശുപെടുക 638=പിടിക്കപ്പെടുക, ഏശുക, അടി തുടങ്ങുക=അടിക്ക; കടികൂടുക=കടിക്ക; ചതചെയ്ക=ചതെക്ക-വെട്ടിന്നടുക്ക (ഭാര.=വെട്ടുവാൻ അടുക്ക.)

സമാസത്തിൽ മുൻവിനയെച്ചങ്ങൾ അവറ്റെ മുഞ്ചെല്ലും (574 നോക്ക): തേച്ചുകുളി, തിരിച്ചറിവു, കെട്ടിവെപ്പു, നൊന്തുവിളി (സ. ഗോ.) കേട്ടുകേൾവി; ഇട്ടുകെട്ടു മുതലായവ.

കുത്തികൊല്ലി [=കുത്തി (=ട്ടു) കൊല്ലുന്നവൻ a (stabbing) murderer]; കൊണ്ടോടി (=സൂചി) എന്ന പുരുഷനാമങ്ങളാകട്ടേ അന്വയത്തിൽ സ്പഷ്ടവിനയെച്ചങ്ങൾ അത്രെ. [ 249 ] 622. b. വേറെ മലയാളക്രിയാനാമങ്ങളെ ചൊല്ലുന്നു (574. 610. നോക്ക).

ഉ-ം പാച്ചൽ തുടങ്ങി (കൃ. ഗാ.) ജന്തുക്കൾ പിടച്ചൽ തുടങ്ങി (ഭാര.) കഥ ചൊല്ലലാം കേ. (രാ=ചൊല്ലാം 656). കൊല്ലലാമരികളെ (കേ. രാ. തമിഴ് അനുരാഗവും കൎണ്ണാടകവിനയെച്ചവും പോലേ). ഇനിപ്പമായി ഉരക്കൽ ഉറ്റാൻ (ര. ച. ആക-ഉറുക).

മുതുമാൻ ഓട്ടം വല്ലാ (പഴ.=ഓട). കോപിച്ചു നിന്നിനികാലം കളയാതെ ഗോവിന്ദനോടിനി ചേൎച്ച നല്ലൂ (കൃ. ഗാ.) നടക്കൊണ്ടാർ (മത്സ്യ=കൃ. ഗാ. നടത്തം കൊണ്ടാർ=നടന്നാർ) പാട്ടും ആട്ടവും തുടങ്ങിനാർ (ഭാര. ചാട്ടം, അത്തൽ തുടങ്ങീതു കൃ. ഗാ. 585.)

നാട്ടുവാക്കു: പറയലുണ്ടു one says, is used to say. അവിടെ നേൎച്ച നേരൽ ഉണ്ടു=നേരാറുണ്ടു. ഞാനവനോടു വാങ്ങലും കൊടുക്കലും ഉണ്ടു (=വാങ്ങുന്നതും 598.) അവൻ പുത്രൻ എന്നു നിനവില്ല. പാൎപ്പു എവിടെ? മുതലായവ.

ക്രിയാനാമങ്ങൾ കൂടക്കൂടെ ഉത്ഭവിച്ച ക്രിയകളോടു ചേരുക പ്രിയം.

ഉ-ം തിര തുള്ളുന്ന തുള്ളൽ, കണ്ണൻ കളിച്ച കളി, വീൎക്കുന്ന വീൎപ്പു (പാട്ടു.) ശബരി രാമൻ വരുന്ന വരവു പാൎത്തിരുന്നു (വില്വ.) അവൻ പൊരുത പോർ (പ. രാ.)

623. c. സംസ്കൃതത്തിൽനിന്നുള്ള ക്രിയാനാമങ്ങൾക്കും ഒരു വിധത്തിൽ നാമസ്ഥിരതയെ കാണാം (582; b. നോക്കുക.)

ഉ-ം: തമ്മിൽ സംസാരം തുടങ്ങിനാർ (ഭാര.) വിക്രമം പ്രയോഗിപ്പു ദുൎബ്ബലന്മാരിലില്ല (പ. ത.) എന്നിങ്ങനെ ചിന്താ തുടങ്ങി (കൃ. ഗാ. അവന്നു ചിന്തതുടങ്ങി കൃ. ഗാ.=ചിന്തിച്ചു). ശോകം തീൎപ്പാൻ അരുൾ ചെയ്തതും പുത്രനെ കാണ്മാൻ മാൎക്കണ്ഡേയാഗമനം (ഭാര=ആഗമിച്ചതും-ഒരു പൎവ്വത്തിൻ്റെ അടക്കം that . . . that). സൃഷ്ടി തുടങ്ങിനാൻ മുന്നേപ്പോലെ (മത്സ്യ. 614. 585). വാനവർ നാഥനക്കാനനപാലനം വല്ലീല്ല (കൃ. ഗാ=പാലിക്ക could not). മകനാം നിങ്കൽ അവനിയാക്കി വനവാസം യോഗ്യം (കേ. രാ.) ഭരതനു രാജ്യപ്രദാനത്തിന്നായും (കേ. രാ.) കള്ളനാകിയകാൎമ്മുകിൽ വൎണ്ണനെ ഉള്ളോളം ബഹുമാനവും വേണ്ടാ (കൃ. ഗാ.=ബഹുമാനിക്ക). വല്ലതും ചെയ്തു പ്രാണരക്ഷണത്തിന്നു ദോഷം ഇല്ല (ഹ. ന. കീ=രക്ഷിക്കുന്നതിന്നു). നിഗ്രഹം അനുഗ്രഹം ചെയ്തവൎക്കെന്തു ദണ്ഡം? (ഭാര.=നിഗ്രഹിക്ക). അങ്ങനെ തന്നെ എന്നു രാഘവൻ നിയോഗത്താൽ (രാമ.) നാരിമാരെയും നൃപന്മാരെയും സൎപ്പത്തെയും സ്വാദ്ധ്യായത്തേയും ജീവിതകാലത്തേയും വിശ്വാസം ഉണ്ടാകവേണ്ടാ (ഭാര.)

മൂത്രം വീഴ്ത്തരുതാതെ വ്യസനം (വൈ. ശാ.) ഏവനെന്നാലും ശീലം എന്തെന്നു ബോധിക്കാതെ സല്ക്കാരം മഹാ ദോഷം (പ. ത. "ബോധിക്കാതെ" എന്ന വിന [ 250 ] യെച്ചം നിമിത്തം സല്ക്കാരം=സല്ക്കരിക്ക എന്ന് നിരൂപിക്കേണ്ടതു,628, c. നോക്കാം.)

സൂചകം: ചിലപ്പോൾ അന്വയക്രമത്താൽ സംശയം ജനിക്കും.

ഉ-ം അവർ ബദ്ധപ്പാടുകൊണ്ടു=ബദ്ധപ്പെടുകകൊണ്ടു. എന്നു മാരുതിചൊല്ലിനെ കേട്ടു (കേ. രാ.=ചൊല്ലിയതിനെ). ദൂരത്തിങ്കൽനിന്നു ധനംവരവു ആദിത്യൻ്റെഫലം (തി. പ.=വരുന്നതു).


VI. സംഭാവനാദികൾ.

CONDITIONALS AND CONCESSIVES.

These are the secondary formations from the Adverbial Participle and the Infinitive.

624. സംഭാവനയും അനുവാദകവും മുൻ നടുവിനയെച്ചങ്ങളിൽനിന്നുത്ഭവിച്ച രൂപങ്ങൾ 245.

A. സംഭാവനകൾ. THE TWO CONDITIONALS.

1. ആൽ EXPRESSES MORE THE REASON WHY AND ഇൽ THE CASE, IN WHICH SOMETHING WILL HAPPEN.

625. രണ്ടു സംഭാവനാരൂപങ്ങൾ (245. 247) ഉള്ളതിൽ "ആൽ" പ്രത്യയം സംഭവകാരണത്തേയും, "ഇൽ" പ്രത്യയം സംഭവാവസ്ഥയേയും സൂചിപ്പിച്ചാലും, രണ്ടും പകൎന്നു പ്രയോഗിക്കാറുണ്ടു. ഭാവിയോ (569. 1.) ഭൂതമോ (567, 5. 6.) ഇവറ്റെ പിഞ്ചെല്ലുക ഞായം ഉ-ം.

a.) (ഭാവി): ചൊല്കിൽ പോവേൻ, ചൊല്ലായ്കിൽ പോവേൻ (പയ.) അപ്രകാരം ചെയ്കിൽ (ചെയ്താൽ) നാശം വരും. ഇതു കേൾക്കിൽ ഫലം വരും (ഭാര.)

ഭൂതം (567, 5): എയ്തു മുറിക്കിലവൻ തന്നെ വല്ലഭനാകുന്നതു കന്യകെക്കു (ഭാര=മുറിക്കുന്നവൻ.)

എന്നുടെ പാതിവ്രത്യം സത്യം എന്നുണ്ടെങ്കിൽ ഇന്നിവൻ ഭസ്മമായീടേണം (നള. ആണ.)

b.) Conditionals referring to what is past കഴിഞ്ഞതിനെ ഉദ്ദേശിക്കുമ്പോൾ (ഭവിഷ്യ ഭൂതാൎത്ഥം 567, 6 ഉപമേയം) അനുമാനാ [ 251 ] ൎത്ഥം ഉളവാം. ആദിത്യ ദേവ-നീ ഇന്നെഴുന്നെള്ളായ്കിൽ നന്നായിരുന്നതുമെങ്ങൾക്കിപ്പോൾ (കൃ. ഗാ. it would have been well if thou hadst not risen=oh that). കണ്ടുവെന്നിരിക്കിൽ ഞാൻ ഗോപനം ചെയ്തീടുമോ (നള. if I had seen him, would I hide it?) നീ ഇതു ചെയ്യായ്കിൽ ഞാൻ ശപിപ്പാൻ നിരൂപിച്ചു (ഭാര. if you had not done this I meant to curse you) 568, 4 കാണ്ക.

c.) അവധാരണാൎത്ഥമുള്ള "ഏ" അവ്യയം കൂടിയാൽ ക്ലിപ്താൎത്ഥം ഭവിക്കും 569. 811. കാണ്ക.

d.) Two conditions in one Sentence ഒരു വാചകത്തിൽ രണ്ടു സംഭാവനകൾ കണ്ടാൽ, രണ്ടാമത്തേതു ഒന്നാം സംഭാവനെക്കു കാലശക്തി നല്കും.

ഉ-ം: പെരുങ്കുരമ്പവേർ അരച്ചു പുണ്ണിൽ ഇട്ടാൽ ചുടുകിൽ വിഷമില്ല. (വൈ. ശാ.) പുൺ പഴുത്താൽ അമ്പു താനെ വീണു പോകിൽ ശമിക്കും (മ. മ.) രാമനെ വണങ്ങുകിൽ സാധിക്കും മോക്ഷം-സദ്വ്യത്തൻ എന്നായീടിൽ (അ. രാ. if one worship R. he will attain bliss, at least if he mend his conduct). കുംഭം തൂക്കിയാൽ ഏറുകിൽ ഛിദ്രമാകും (പ. രാ.=തൂക്കുമ്പോൾ, തൂക്കുന്നേരം 592, 16 —628, b. കാണ്ക.

e.) Conditionals stand often for the Infinitive with "to" പിൻ വിനയെച്ചത്തിൻ്റെ അൎത്ഥത്തോടു പലപ്പോഴും നില്ക്കും.

ഉ-ം നന്നല്ല മഹാവാക്യം ആചരിയാഞ്ഞാൽ (ഭാര. not to do is bad). മുമ്പിലേ നിന്നുടെ മന്ദിരം പൂകിലോ വമ്പിഴയാമല്ലൊ ഞങ്ങൾക്കു (കൃ. ഗാ=പൂകുവാൻ, പൂകുന്നതു "to" enter first your house would be a great sin).

2. ആൽ HAS AN INCLINATION TO EXPRESS REAL CONSEQUENCES IN TIME (NOT ONLY SUPPOSED) BUT IT STANDS ALSO WITH TEMPORAL POWER.

626. "ആൽ" അനുമാനത്തെ അല്ലാതെ സംഭവിപ്പാനുള്ളതു കുറിക്കുന്നതു മുണ്ടു (കാലശക്തി).

a.) സമ്പ്രദായാൎത്ഥത്തിൽ=തോറും as often as.

ഉ-ം മുമൂന്നു നാൾ കഴിഞ്ഞാൽ ഒരു നാൾ-ഫലങ്ങൾ ഭുജിക്കും (ഭാഗ.) അത്താഴം ഉണ്ടാൽ സേവിക്ക (വൈ. ശാ.=to be taken daily after supper). പ്രസവിച്ചാൽ-കുഞ്ഞിയെ ഒക്കയും സൎപ്പം തിന്നു (കേ. ഉ. whenever). അസ്തമിച്ചാൽ വിളക്കു വെച്ചു (കേ. ഉ. at every=daily at sunset they kindled a light) (വിഭാഗാൎത്ഥവും പ്രമാണാൎത്ഥവും 426, 1 and 427, 2 ഉപമേയം.) [ 252 ] b.) കാലാവധി കഴിഞ്ഞാലുള്ള ഫലം=ആറെ after, when, as soon as.

ഉ-ം മരിച്ചാലുള്ള അവസ്ഥ എല്ലാം എനിക്കു കാണായ്വരെണം (ശബ.) I wish to see all, what happens after death). വന്നാൽ അന്നേരം വിചാരിക്കാം (let the danger first approach, then we may see about it). തിന്നാൽ ദഹിയാത വസ്തു (കേ. രാ. when eaten=after).

രാജാവെ കണ്ടിട്ട് കാഴ്ചയും നല്കിനാൽ പാരാതെ വന്നുണ്ടു നിൻ വീട്ടിലും (കൃ. ഗാ. as soon as we . . . we shall certainly) വറുത്തു ഞെരിഞ്ഞാൽ വാങ്ങുക; രണ്ടു നാഴിക കഴിഞ്ഞാൽ വാങ്ങുക (വൈ. ശാ.)

സംശയലേശവും ജനിക്കാതവാറു "പിന്നേ" (as soon as) ചേൎക്കാം. അഞ്ചുനാൾ കഴിഞ്ഞാൽ പിന്നെ വരെണം (ഭാര.) പാലം കടക്കുമ്പോൾ നാരായണ പാലം കടന്നാൽ പിന്നെ കൂരായണ (പഴ.) നീ സാന്ത്വനം കൊണ്ടു തണുപ്പിച്ചാൽ പിന്നെ വേണം ഞാൻ ചെന്നു കാണ്മാനും (കേ. രാ. 789, a.) ഇരിവരും കാലം കഴിഞ്ഞാൽ പുനഃ വിവാദിക്കിലോ (വ്യ. മാ. if after their death 846, a). പുലൎന്നാൽ അനന്തരം ഉടനേ ഞാൻ വരും (പ. ത.)

3. SHORT CONDITIONALS.

627. (Peculiar Phrases) അനേകം സംഭാവനകൾ സ്ഥിരവാചകങ്ങളായി പോയി:

ഉ-ം കണ്ടാൽ ആശ്ചൎയ്യം, ചൊല്കിൽ സരസം, കേട്ടാൽ പൊറുക്കരുതാത വാക്കുകൾ (ഭാര.) കണ്ടാൽ മതിയാകയില്ല (കേ. രാ.) കേട്ടാൽ ഒട്ടുമേ മതിവരാ (നള.) കേൾക്കിലേ ഉള്ളു (ഭാര. 811.)

(Occurring in parenthesis) ഓരോന്നു അഭിപ്രായ മദ്ധ്യാന്തങ്ങളിൽ മനോഹരനായ ശീലാദി പദങ്ങൾ ആയ്നടക്കുന്നു 864.

(=you will agree with me upon consideration, —is it not so? only reflect etc.) നാടതു പാൎത്താൽ ബഹുനായകം എന്നാകിലും (പാൎത്താൽ നിരൎത്ഥകമായി). ശില്പ ശാസ്ത്രത്തിന്നവൻ-ഓൎത്തു കാണുന്ന നേരം-കല്പക വൃക്ഷം തന്നെ (ചാണ.=ഓൎക്കുമ്പോൾ "well considered" ഭാര.) അപ്രകാരം ഓൎത്താൽ, നിരൂപിച്ചാൽ, വിചാരിച്ചാൽ, പാൎത്തുകണ്ടാൽ ഇത്യാദികൾ നടപ്പു.

നിമന്ത്രണമായും: ചെയ്താൽ വലിയ ഉപകാരം-കല്പന ഉണ്ടായാൽ കൊള്ളായിരുന്നു it were well if I had an order or leave=oh, that I had.

4. SURROGATES FOR CONDITIONALS.

628. a. മുൻ വിനയെച്ചം സംഭാവനാനുവാദകാൎത്ഥങ്ങൾ്ക്ക് പലപ്പോഴും മതി ഉ-ം. ആന തൊടുന്നതു പോലെ ഭാവിച്ചു കൊല്ലും (=ഭാവിച്ചാൽ, ഭാവിച്ചാലും) 572, b. കാണ്ക. [ 253 ] b. കാലാൎത്ഥമായ "നേരം, പോൾ" 592, 14. 16. പലപ്പോഴും സംഭാവന ശക്തി ധരിക്കും.

ഉ-ം: വസ്ത്രം കീറുന്നേരം ദേവിയും ഉണൎന്നു പോം (നള. If I should) അങ്ങനെ ഇരിക്കുമ്പോൾ എന്തിനു പേടിക്കുന്നു? [since (if) things are as you say].

പറഞ്ഞാൽ, പറയുമ്പോൾ ഇവ പല ഗ്രന്ഥങ്ങളിൽ സമിശ്രമായി പ്രയോഗിച്ചു കാണുന്നത് സംഭാവനെക്കുള്ള കാലശക്തിയാൽ തന്നെ. ഉ-ം പറഞ്ഞാൽ ഇല്ലരണ്ടു (അഞ്ചു. I never treat a given word lightly).

c. "ആതെ" മറവിനയെച്ചത്തിന്നുള്ള സംഭാവനാൎത്ഥം 578, 2-623 കാണ്ക.

5. CONDITIONALS AFTER OR WITH INTERROGATIVES.

629. സംഭാവനകൾ ചോദ്യപ്രതിസംജ്ഞകളോടും ചേരും. (555 കാണ്ക)

ഉ-ം എന്തു ചെയ്താൽ അതു നീങ്ങും (ശി. പു. what to be done to remove it).

Conditionals stand rarely as suggestions without an apodosis ഫലം ചൊല്ലാത സംശയൂഹത്തിന്നു അപൂൎവ്വമാം.

ഉ-ം ബാലനെ കൊന്നു കൊള്ളാകിലോ ഭോജനാഥ? (കൃ. ഗാ.) how then? if perhaps you would kill the boy (would not that do ?)

B. അനുവാദകങ്ങൾ. THE TWO CONCESSIVES.

1. THE CONCESSIVE FORMS ARE ESPECIALLY USED IN MERELY HYPOTHETICAL CASES.

630. അനുവാദകത്താൽ അനുമാന മനസ്സങ്കല്പിതങ്ങളെ സൂചിപ്പിക്കുന്നു. അതിന്നു തമ്മിൽ ഏറെ ഭേദമില്ലാത രണ്ടു രൂപങ്ങൾ ഉണ്ടു (246. 247.)

ഉ-ം അവൻ വരികിലും (വന്നാലും) എന്തു (though). ഈരേഴു ലോകം ഒക്കിലും തടുപ്പാൻ അരിപ്പം (രാ. ച. although). ആന കൊടുക്കൂലും ആശ കൊടുക്കരുതു (പഴ if or though). ചിലൎക്കു തെളികിലും മതി (ഭാര. if) പറയായ്കിലും ദോഷം ഉണ്ടു (ഭാര.)

Temporal for future and future exact ഭൂതം ഭാവിക്കും (ഭവിഷ്യഭൂതത്തിന്നും) പകരം കാലാൎത്ഥത്തിൽ നില്ക്കും (567, 5. 6.)

ഉ-ം പതിന്നാലാം ആണ്ടു കഴിഞ്ഞാലും ഞാൻ വരുവാൻ വൈകിയാൽ അഗ്നിയിൽ പതിച്ചു മരിപ്പൻ (കേ. രാ. even after the 14th year will have passed). [ 254 ] 2. THE ഉം SERVES AT THE SAME TIME AND SOMETIMES MERELY FOR THE PURPOSE OF A COPULATIVE (താൻ IS OCCASIONALLY SUBSTITUTED IN THAT CASE).

631. അനുവാദകത്തിന്നുള്ള ഉം അവ്യയത്തിന്നു സംബന്ധശക്തി ഉണ്ടു.

ഉ-ം നരകത്തിൽ മേവും മരിച്ചാലും (രാമ. whenever he dies, he will).

a.) പ്രത്യേകാൽ രണ്ടു അനുവാദകങ്ങൾ ഉള്ളപ്പോൾ.

ഉ-ം മരിച്ചാലും വേണ്ടതില്ല സാക്ഷി ഉണ്ടാകിലും സഖേ (വ്യ. മാ. no matter if one die, if he have but a witness for the transaction) പതിക്കു കൃപ എന്നോടിരിക്കിലും-ഇനിക്കു ഭാഗ്യശേഷം ഉണ്ടെന്നു വരികിലും-എനിക്കു ചേരാൻ ബുദ്ധി രാമനോടുണ്ടെന്നാകിലും-തണുക്ക ഹനുമാൻ്റെ വാലതിന്നഗ്നി തന്നെ (കേ. രാ. if-if-if-then oh A. spare H's tail).

b.) അനുവാദകശക്തി വിട്ടു വെറും സംബന്ധവും ആം [താൻ പകരമാം]=whether—or (633, c കിലും ആം-ഉപമേയം)

ഉ-ം ചത്താലും പെറ്റാലും പുലയുണ്ടു. കേൾക്കിലും കേളായ്കിലും (ഭാര.) നില്ക്കിലും കണക്കിനി, പോകിലും കണക്കിനി (ഭാര=പോകേണം എന്നു വരികിൽ താൻ പാൎക്കേണം എന്നു വരികിൽ താൻ). ചാകിലും കൊല്കിലും (ഭാഗ.=ചാകതാൻ, കൊല്ലതാൻ). കാൎയ്യങ്ങൾ ചെയ്യായ്കിലും ചെയ്കിലും ആ കാൎയ്യങ്ങൾ ആൎയ്യന്മാർ ഭയപ്പെടും എപ്പോഴും രണ്ടിങ്കലും (ഭാര=സപ്തമികൾ the noble are equally afraid of leaving undone the good as of doing the evil).

3. "ആലും" WITH INTERROGATIVES GIVES RISE TO INDEFINITE RELATIVE SENTENCES.

632. ഒന്നാം അനുവാദകത്തിന്നു യഛ്ശബ്ദപ്രയോഗത്തിൽ (555, 4) സാധാരണാൎത്ഥം ജനിക്കും.

ഉ-ം എത്ര ബലവാന്മാരായ ശത്രുക്കൾ വന്നു യുദ്ധം ചെയ്താലും ഒരുത്തൎക്കും ജയിച്ചു കൂടാതേയായി സൂൎയ്യൻ എത്ര ചൂടുള്ളവനായാലും താമരയെ വികസിപ്പിക്കും (how hot soever the sun be, it only makes the lotus to expand).

4. കിലും WITH ആം IS USED FOR POSSIBILITY (PERHAPS)=ONE MAY ETC.

633. രണ്ടാം അനുവാദകത്തോടു "ആം" ചേൎത്താൽ പക്ഷേ എന്ന അൎത്ഥം കൊള്ളും "possibly" (perhaps).

a. (Second Concessive) അൎത്ഥാൎത്ഥമായി . . . . . . ഭോഗാൎത്ഥമായി പക്ഷേ സംബന്ധമിത്രാൎത്ഥമായി ചെയ്തു കൊള്ളുകിലുമാം (most marry for money's sake, some . . . . . some also it may to get friends, yet) ധൎമ്മാൎത്ഥമായി വിവാഹം [ 255 ] ചെയ്കയില്ലാരും മറ്റൊരു പ്രകാരം സംഖ്യകളെ പെരുകിലുമാം (ഗണി.) നിനക്കാതിരിക്കുന്നവൻ അകപ്പെടൂലുമാം (കേ. രാ.) പക്ഷേ വനത്തിന്നു പോയ്ക്കൊൾ്ക വേണ്ടതും ഭക്ഷണം ഉള്ളേടം എങ്കിലും ആമെടോ (ഭാര. perhaps we must retire into the jungles or to any other place where food may be found).

b. (First Concessive) ഒന്നാം അനുവാദകത്തോടും ഉം ആം ദുൎല്ലഭമായി ചേരും.

ഉ-ം ഇങ്ങു നിന്നുടെ ദേവിയെ കണ്ടാലുമാം (കേ. രാ.)

c. (Two Concessives) രണ്ടു അനുവാദകങ്ങളും "കിലും ആം"=ഒന്നുകിൽ അല്ലായ്കിൽ 781. 830 എന്നൎത്ഥത്തിൽ നടന്നാലും ഉം അവ്യയം സംബന്ധാൎത്ഥമുള്ളതേ (631. b.)

ഉ-ം ധനുഷ്മാൻ എയ്തൊരസ്ത്രം ഏകനെ ഹനിക്കിലാം ഹനിച്ചില്ലെന്നാകിലും ആം (പ. ത.=ഹനിക്കിലുമാം ഹനിക്കായ്കിലുമാം. ഭാര=ഹനിക്കയും ആം ഹനിക്കായ്കയും ആം) . . . . . ആ രണ്ടു മതി ഗ്രഹസ്ഫുടയുക്തി നിരൂപിപ്പാൻ എന്നാകിലും . . . . . . . . . ഇവ രണ്ടേ മതി എന്നാകിലുമാം . . . . . . . . ഇച്ചൊല്ലിയ വൃത്താന്തങ്ങൾ നാലും കൂടിക്കല്പിക്കിലുമാം (ഗണി. either those two or these two may enable one to comprehend).

d. (Second Conditional) രണ്ടാം സംഭാവനത്തിന്നും ആം പറ്റും.

ഉ-ം കോപം ഉണ്ടാകിലാം എന്തറിവു? (കൃ. ഗാ. he may). ചോരൻ തസ്കരിച്ചീടിലാം (പ. ത.) എന്നറിഞ്ഞീടിലാം; ഇന്നിയും ഒരു മകൻ ഉണ്ടെന്നുറച്ചു ജീവിച്ചിരിക്കിലാം (കേ. രാ. may mother may be retained in life=ഇരിക്കലാം 610. 622=ഇരിക്കാം) അതിൽ ഒന്നു രണ്ടാകിലാം (there may be one or two amongst them) എങ്കിലതാം (പ. രാ. then it may be done).

5. AS CONDITIONALS SERVE FOR POLITE IMPERATIVES OR OPTATIVES IT IS BUT BY A KIND OF ELLIPSE THAT "ആലും" BECOMES AN IMPERATIVE.

634. സംഭാവനകൾ നിമന്ത്രണങ്ങളായ്നടക്കയാൽ 627. (അപ്രകാരം: ചെയ്തേ കഴിയും must do 572, b. വന്നേ മതിയാവു should come 661) "ആലും" അന്തമുള്ള അനുവാദകത്തിന്നു ഒരു വക അദ്ധ്യാരോപത്താലേ വിശേഷിച്ചു പദ്യത്തിൽ (വിധി) നിമന്ത്രണശക്തി ഭവിക്കുന്നുള്ളു — 246 — 248. 619, 1.

ഉ-ം അച്ചൻ എന്നെ കൊല്കിലും കൊള്ളാം (അഞ്ച-ഉം=even—may he) ശൂദ്രൻ മൂന്നടിതിരിഞ്ഞാലും മതി (if the S. recede) അണഞ്ഞാലും അന്തികേ (നള. condescend to draw nigh=come near). [ 256 ] വിധിഭാവം ഏറീട്ടു: കഴുത്തു കുത്തി നീ മരിക്കിലും കൊളേ (കേ. രാ. oh, that you did die). അങ്ങിരുന്നു മരിച്ചാലും മുക്തി സിദ്ധിക്കും എന്നാൽ (ഹ. stay there till you die—if you do so you will have bliss) മുനീന്ദ്രൻ്റെ ചെവി പിടിച്ചാലും (ശി. പു.) ഭൂദേവ വന്നാലും ഉണ്ടാലും വേ. ച. come Brahman and eat) സാമ്പ്രതം ശ്രവിച്ചാലും (well, hear it). ഇവ കണ്ടാലും (ഭാര. behold! only look at these).

പദ്യത്തിൽ പലപ്പോഴും: എന്നറിഞ്ഞാലും (=അറിക), എന്നു ധരിച്ചാലും (mark this) എന്നു കൂടാതെ: അറിഞ്ഞാലും മുതലായവ വായിക്കാം 688 കാണ്ക.

6. CONCESSION OR ADMISSION OF REALLY EXISTANT FACTS IS NOT GENERALLY EXPRESSED BY ആലും ("THOUGH").

635. ഉണ്മയിലുള്ളതു അനുവദിപ്പാൻ അനുവാദകങ്ങൾ പോരാ.

ഉ-ം അമ്പതു പേട ഉണ്ടായിരുന്നാലും അവരെ-നടക്കതക്കവണ്ണം ചെയ്യുന്നു (ഒരു പാചകൻ്റെ വാക്കു.) പണ്ടൊരു നാളുമേ കണ്ടറിയായ്കിലും അവൻ ചൊല്ലി (ഭാര. though he had never before seen him).

ഈ അൎത്ഥതാല്പൎയ്യം ജനിക്കുന്നതു "ഉം" അവ്യയത്താൽ (=though).

1. ഉം അവ്യയം ഏതു മുൻവിനയെച്ചത്തോടും ഇണങ്ങും (ദുൎല്ലഭം) ഉൎവ്വശിരമിപ്പിച്ചും—അലംഭാവം വന്നില്ല (ഭാര.) മറന്നവൻ നൂറുവൎഷം കരഞ്ഞും ലഭിച്ചീടാ; ആയിരം യുഗം കൎമ്മം അനുഷ്ഠിച്ചും തന്നെത്താനറിയാ (കൈ. ന.) നിങ്ങൾ എങ്ങും ഒരു പോലെ തേടിയും തന്നെ കാണാതെ പോകിലോ (കേ. രാ. though ye will have sought her) 572, b.

2. "ഇട്ടും": എന്നു പറഞ്ഞിട്ടും വ്യൎത്ഥമായി (728, b. കാണ്ക.)

3. "എങ്കിലും": കണ്ടിട്ടുണ്ടെങ്കിലും കണ്ടില്ല എന്നു പറഞ്ഞു (707, b.

4. പേരെച്ചം കൂടിയ "ആറെ" കാലാൎത്ഥമുള്ളതെങ്കിലും (592, 6 കാണ്ക) ഉം അവ്യയത്താൽ അനുവാദകാൎത്ഥം ഭവിക്കും: പറഞ്ഞാറേയും ഇത്യാദി-839.

Likewise other temporals (with ഉം) നേരാദികാലവാചികൾക്കും ആ മാറ്റം ഉണ്ടു.

ഉ-ം നേരുകേടായി പറയുന്ന നേരവും ചേരുന്നതേ പറഞ്ഞാൽ നിരപ്പൂദൃഢം (ചാണ. and though) [592, 14 കാണ്ക-628, b. ഉപമേയം].

5. But the Participles, Adverbial and Relative, include also this shade of meaning വിനയെച്ചപേരെച്ചങ്ങൾക്കും ഈ അൎത്ഥവികല്പം ഉണ്ടാം. ഉ-ം ഞാൻ പോറ്റി വരുന്ന പുത്രൻ അപ്രകാരം ചെയ്താൽ (if this son, though treated with preference, does behave so) 625, b. ഉപമേയം. [ 257 ] VII. "പെടുക" എന്ന സഹായക്രിയ.


THE AUXILIARY VERB. പെടുക.


Although the Malayalam requires no Passive, this Verb is employed for the formation of Passive Verbs.

636. This however is but its secondary importance മലയാളത്തിന്നു കൎമ്മത്തിൽ ക്രിയകൊണ്ടു ആവശ്യമില്ലെങ്കിലും (588) പെടുക (പുരാതനം: പടുക) എന്ന ക്രിയയാൽ പടുവിനകളെ ചമെക്കാറുണ്ടു. എന്നാൽ ഈ ഉപപ്രയോഗം അല്ലാത്ത മുഖ്യ പ്രയോഗം നാനാവിധമുള്ളതു.

1. IT IS USED AS FINITE VERB (INTR. VERB).

അതു തൻവിനയായി നടക്കുന്നു.

ഉ-ം പടയിൽ പട്ടു പോയി (fell). ഇനിക്കു പട്ടുപോയി (lost) അവൎക്കു ഈ അബദ്ധം പെടും (befall, happen) നട്ടുച്ച നേരത്തു പെട്ടൊരു വെയിൽ ഏറ്റു (കൃ. ഗാ. taking place, occuring) അതിൽപ്പെട്ട മുത്തുരത്നങ്ങൾ എല്ലാം (നള. belonging to).

2. THIS VERB EXPRESSES "DIRECTION TOWARDS", CHIEFLY IN THE ADVERBIALS.

637. മുൻവിനയെച്ചം "പട്ടു" നാമങ്ങളോടും മറ്റും സമാസരൂപേണ ചേൎന്നാൽ സ്ഥലചതുൎത്ഥ്യൎത്ഥമുള്ള ഓരോ അവ്യയങ്ങൾ ഉളവാകുന്നു (323. 126).

ഉ-ം തെക്കോട്ടു (=തെക്കു-പട്ടു 508, 2); കീഴ്പട്ടു (കീഴോട്ടു); പടിഞ്ഞാറോടൊഴുകും ഹ്ലാദിനിനദി (കേ. രാ.) അങ്ങോട്ടു (126=അങ്ങോക്കി).

ക്രിയാനാമങ്ങളും ഉത്ഭവിക്കും (264): പില്പാടു, മുല്പാടു ഇത്യാദികൾ.

3. IT ENTERS INTO COMPOSITION WITH THE SHORTEST OBLIQUE CASE (OF A NOUN) AND THEN REPRESENTS DIRECTION INTO, SITUATION IN, SUFFERING FROM ETC.

688. ഏറ്റവും കുറിയ (107) (നാമ) വളവിഭക്തിയോടു (പെടുക) ചേൎന്നാൽ, ഗതി, അധിവാസം, അനുഭവം, സംഭവാദി പൊരുളുള്ള സമാസക്രിയകൾ ഉളവാം (=ആക 646) 621 കാണ്ക.

മല: ഇടപ്പെടുക (ദേ. മ. ഇടമ്പെടുക-ദേ. മാ-വിസ്താരമായി ഇരിക്ക). കാട്ടു തീപ്പെട്ട വന്മരം (കേ. രാ.) താമൂതിരിപ്പാട്ടുന്നു തീപ്പെട്ടാൻ (=മരിച്ചു-
[ 258 ]
മാനവാചി.) എൻ സന്താപം പാതിപ്പെട്ടു (നള=പാതിയായി കൃ. ഗാ.) അകപ്പെടുക, ഉൾപ്പെടുക (അതിൻ്റെ ഇടയിൽ-ച. സ. കളോടു=സംഭവിക്ക to happen to, fall on one). തിട്ടപ്പെടുക, എത്തപ്പെടുക, വഴിപ്പെടുക, (=കീഴ്പെടുക, ഇണങ്ങുക) പാടുപെടുക (പെട്ടപാടൊരു ജനം എന്തയ്യോ പറവതും. ഭാര.)
സംസ്കൃ: ദൂരപ്പെടുക (=ദൂരം ആക) പ്രധാനപ്പെട്ട ജനങ്ങൾ (=പ്രധാനമായ) കഷ്ട-, ദുഃഖ-, പരവശ-, പരിതാപ-, ഭയ-ഇത്യാദി-പ്പെടുക (=കഷ്ടം മുതലായതു അനുഭവിക്ക.) പ്രിയപ്പെടുക (=പ്രിയം ഭാവിക്ക).

a അവറ്റിൻ ക്രിയാനാമങ്ങളോ: വഴിപാടു, ഭയപ്പാടു ഇത്യാദികൾ.

4. IT IS OFTEN FOUND WITH THE INFINITIVES OF NEUTRAL VERBS (WITH THE APPEARANCE OF PASSIVE VERBS).

639. പലപ്പോഴും തൻവിനകളുടെ (അകൎമ്മകങ്ങളുടെ) നടുവിനയെച്ചത്തോടു ചേരുന്നത് അൎത്ഥകേമത്തിന്നായല്ലാതെ നിരൎത്ഥകമായും തന്നെ-(പടുവിനയുടെ വാസന അടിക്കുന്നു) ഈ പ്രയോഗത്തിൽ പിൻവിനയെച്ചാൎത്ഥമുണ്ടു എന്നു പറയാം-ഉ-ം നിറയപ്പെട്ടു=നിറയ (അവ്യയാൎത്ഥത്തിൽ=നിറവാൻ തക്കവണ്ണം) പെട്ടു (തൻ വിന.)

ഉ-ം അവിടെ ഇരിക്കപ്പെട്ട ജനങ്ങൾ (തമിഴ്‌നുഴവ്.) ആ സ്വരൂപത്തിൽ വേണ്ടപ്പെട്ടോരും (കോല.=വേണ്ടുന്നോർ.) എങ്ങും നിറയപ്പെട്ടിരിക്കുന്ന മൂൎത്തികൾ.

(അകൎമ്മകം പോലെ നിനെക്കാവത്) അങ്ങുന്നു അവളുടെ സ്വപ്നത്തിൽ കാണപ്പെട്ടു. കാണായ്പെട്ടുള്ള ഈശ്വരനാകുന്നതു ബ്രാഹ്മണർ തന്നെ (=കാണായ്വരുന്ന) എന്നു ആശ്ചൎയ്യമാംവണ്ണം (കൊ. കേ. മാ.) വായിക്കുന്നു.

The Instrumental increases its appearance of a Passive തൃതീയയോടു നിന്നാൽ പടുവിനയുടെ ഛായ ഏറും.

ഉ-ം ദേവിയാൽ വിശ്വം എല്ലാം നിറയപ്പെട്ടിരിപ്പതും (ഉണ്ടു. ദേ. മാ.) ഈശ്വരനാൽ നടക്കപ്പെട്ട ലോകത്തിൽ (വൈ. ശാ.)

5. ACTIVE VERBS ARE FORMED FROM THESE NEUTRAL OR MEDIAL VERBS.

640. (പെടുക എന്നതിന്നു പകരം) "പെടുക്ക" (പുരാണരൂപം) "പെടുത്തുക" എന്ന ഹേതുക്രിയകളാൽ തൻവിനകളിൽനിന്നും പുറവിനകൾ ഉളവാകുന്നു. [ 259 ] ഉ-ം (ഭയപ്പെടുക=) ഭയപെടുക്ക (ഭാഗ.) ഭയപെടുത്തുക. വെളിപ്പെടുക (to lie open, become revealed=) വെളിപ്പെടുത്തുക (to reveal). ചെണ്ടപ്പെടുത്തുക (to get into mischief). കെട്ടു പെടുക്കൊല്ലാ രോഗങ്ങൾ കൊണ്ടെന്നെ (ശങ്ക. do not confine me with). പില്പെടുക