ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും/അധ്യായം 1

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും (ശാസ്ത്രം)
രചന:കെ. പാപ്പൂട്ടി
അധ്യായം 1 : ജ്യോതിഷത്തിന്റെ ആരംഭവും വികാസവും

[ 13 ]

നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനവും സ്ഥാനമാറ്റവും അളക്കാൻ ആദ്യകാലത്ത് നേർത്ത കുഴലിലൂടെ നോക്കുകയായിരുന്നു പതിവ്.

അധ്യായം 1
ജ്യോതിഷത്തിന്റെ ആരംഭവും വികാസവും


1.1 ജ്യോതിശാസ്ത്രം: പഴയതും പുതിയതും.

മനുഷ്യൻ എന്നു മുതൽക്കാണ് വാനം നോക്കിത്തുടങ്ങിയത്? കൃത്യമായി ആർക്കും അറിയില്ല. പക്ഷേ, ഒരു കാര്യം തീർച്ചയാണ് പ്രകൃതിയിൽ നിന്ന് കിട്ടുന്നത് ഭുജിച്ചു കഴിഞ്ഞിരുന്ന പ്രാകൃത മനുഷ്യന് വാനനിരീക്ഷണം അത്യാവശ്യമായിരുന്നില്ല. പിന്നീട്, മൃഗങ്ങളെ പരിപാലിച്ചും കൃഷിചെയ്തും സ്ഥിരവാസം തുടങ്ങുകയും ഗ്രാമങ്ങളും നഗരങ്ങളും നിർമിച്ച് സംസ്കാരങ്ങൾ പടുത്തുയർത്തുകയും ചെയ്ത ഘട്ടത്തിലാണ് വാനനിരീക്ഷണം അനുപേക്ഷണീയമായത്. ചുരുക്കത്തിൽ ജ്യോതിഷത്തിന് ഒരു പതിനായിരം കൊല്ലത്തിലേറെ പഴക്കമില്ല. (നാഗരികതയ്ക്ക് പുരാവസ്തു ഗവേഷകർ നൽകുന്ന പഴക്കം അത്രയുമാണല്ലോ.)

നദീതടങ്ങളിലാണ് പ്രാചീന നാഗരികതകൾ വളർന്നു വികസിച്ചതെന്ന് ചരിത്രത്തിൽ നാം പഠിക്കുന്നുണ്ട്. ചൈനയിൽ ഹൊയാങ്ഹോ, യാങ്ത്‌സീ നദികളുടെ തീരത്ത്, ബാബിലോണിയയിൽ (ഇപ്പോഴത്തെ ഇറാക്ക്) യൂഫ്രട്ടീസ്-ടൈഗ്രീസ് നദികളുടെ തീരത്ത്, ഈജിപ്തിൽ നൈൽ നദിയുടെ തീരത്ത്, ഇന്ത്യയിൽ സിന്ധുഗംഗാ തീരങ്ങളിൽ.

മനുഷ്യൻ ഇങ്ങനെ സ്ഥിരവാസമാക്കിയ മിക്കയിടങ്ങളിലും ജ്യോതിശാസ്ത്രം വികാസം പ്രാപിച്ചു എന്നതിന് ധാരാളം തെളിവുകൾ നമുക്കു കിട്ടിയിട്ടുണ്ട്. ഒരു നല്ല കർഷകനാകാനും നല്ല പുരോഹിതനാകാനും നല്ല തച്ചനാകാനും എന്തിന്, നല്ലൊരിടയനാകാൻപോലും അന്ന് ജ്യോതിഷം അറിയണമായിരുന്നു. എന്തുകൊണ്ട് എന്ന് പറയുംമുമ്പ് നമുക്ക് പ്രാചീന ജ്യോതിശാസ്ത്രവും (അഥവാ ജ്യോതിഷവും) ആധുനിക ജ്യോതിശാസ്ത്രവും തമ്മിൽ എന്താണ് വ്യത്യാസം എന്നു നോക്കാം.

പ്രാചീന മനുഷ്യനെ വാനനിരീക്ഷണത്തിന് സഹായിക്കാൻ സ്വന്തം കണ്ണുകൾ മാത്രമെയുണ്ടായിരുന്നുള്ളൂ. ടെലിസ്കോപ്പോ, [ 14 ]

ബാബിലോണിയ: യൂഫ്രട്ടീസ്, ടൈഗ്രിസ് നദികൾ ഒഴുകുന്ന സമതലഭൂമിയാണ് പണ്ട് മെസൊപ്പൊട്ടേമിയ എന്നറിയപ്പെട്ടത്. അതിൽ ഭൂരിഭാഗവും ഇപ്പോഴത്തെ ഇറാക്കിൽപ്പെടും. രണ്ട് വ്യത്യസ്ത ജന വിഭാഗങ്ങൾ അവിടെ അധിവസിച്ചിരുന്നു. വടക്കേ ഭാഗമായ അക്കാദിൽ സെമിറ്റിക്കുകളും തെക്ക് സുമേറിയരും. ഭാഷയിലും ആചാരത്തിലും അവർ വ്യത്യസ്തരായിരുന്നു. ക്രിസ്തുവിന് മുമ്പ് 3000 മുതൽ സുമേറിയൻ നാഗരികത വികസിച്ചു തുടങ്ങി. എറിദു, ഉർ, ഉറുക്ക്, ലഘാഷ്, നിപ്പൂർ, ലാർസ എന്നീ നഗരങ്ങൾ അവിടെ വളർന്നു വന്നു. ഏറെക്കഴിയും മുമ്പ് വടക്കും അഗാദി, സിപ്പാർ, ബോർസിപ്പാ, ബാബിലോൺ എന്നീ നഗരങ്ങൾ ഉയർന്നു വന്നു. ക്രി മു 2500 ഓടെ സെമറ്റുകൾ മോസൊപ്പൊട്ടേമിയയിലാകെ ആധിപത്യം നേടിയെങ്കിലും ഓഫീസർമാരും എഴുത്തുകാരും (രേഖകൾ സൂക്ഷിക്കുന്നവർ) സുമേറിയരായിരുന്നു. ക്യൂണിഫോം ലേഖനരീതി അവരുടെ സംഭാവനയാണ്.

പിന്നീട് പല ഘട്ടങ്ങളിലും മെസൊപ്പൊട്ടേമിയയുടെ ആധിപത്യം രണ്ടു കൂട്ടരും മാറി മാറി കയ്യാളി. ഹമൂറബിയുടെ കാലത്ത് ബാബിലോൺ ഒരു വലിയ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിത്തീർന്നു. പിന്നീട് അധികാരവും തലസ്ഥാനവും പലവട്ടം മാറിയെങ്കിലും ബാബിലോണിയയുടെ പ്രാധാന്യത്തിന് കുറവുണ്ടായില്ല.

പിന്നീട് മണ്ണടിഞ്ഞുപോയ മോസൊപ്പൊട്ടേമിയൻ സംസ്കാരത്തെക്കുറിച്ച് നാമറിയുന്നത് നിനവേ നഗരാവശിഷ്ടങ്ങളിൽ ഹെന്റി ലയാർഡ് നടത്തിയ ഉൽഖനനത്തോടെയാണ്. അസുർ ബാനിപാൽ രാജാവിന്റെ ലൈബ്രറി 1846 ൽ കണ്ടെത്തി. അതിലെ കളിമൺ ഫലകങ്ങൾ ജോർജ് സ്മിത്ത് വായിച്ചെടുത്തു. അസീറിയോളജി എന്നൊരു പഠന ശാഖ തന്നെ ജന്മമെടുത്തു.

ബാബിലോണിയൻ ജ്യോതിശാസ്ത്രത്തെ സംബന്ധിച്ച നമ്മുടെ എല്ലാ അറിവും മൂന്ന് ജസ്യൂട്ട് പാതിരിമാരുടെ സംഭാവനയാണ്. അസീറിയോളജിസ്റ്റായ ജെ.എൻ.സ്റ്റ്റാസ്മയർ , ജ്യോതിശാസ്ത്രജ്ഞരായ ജെ.എപ്പിംഗ്, എഫ്.എക്സ്. കുഗ്ലർ എന്നിവരാണവർ.

[ 15 ] ക്യാമറയോ, സ്പെക്ട്രോമീറ്ററോ ഇല്ല. തെളിഞ്ഞ മാനത്ത് നല്ല ഇരുട്ടുള്ളപ്പോൾ, കഷ്ടിച്ച് 3000-3500 നക്ഷത്രങ്ങളെ ഒരാൾക്ക് കാണാൻ കഴിയും എന്നാൽ ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് സ്വയം കറങ്ങുന്നതുകൊണ്ട് നക്ഷത്രങ്ങൾ പതുക്കെ കിഴക്കു നിന്ന് പടിഞ്ഞാറോട്ടു സഞ്ചരിച്ച് ചക്രവാളത്തിൽ മറയുകയും പുതിയവ കിഴക്കുദിച്ചു വരികയും ചെയ്യുന്നു. ഇപ്രകാരം രാത്രി മുഴുവൻ നോക്കിയിരുന്നാൽ ഏതാണ്ട് ഏഴായിരത്തോളം നക്ഷത്രങ്ങളെവരെ നമുക്ക് കാണാം.
ഗലീലിയോ: ഭാവന മാത്രം എത്തിനോക്കിയിരുന്ന ഇടങ്ങളിൽ കണ്ണുകളെ എത്തിച്ച മഹാനായ ശാസ്ത്രജ്ഞൻ
ഗലീലിയോ സ്വന്തം കൈകൊണ്ടു നിർമിച്ച രണ്ടു ദൂരദർശിനികൾ
ഗലീലിയോ ടെലിസ്കോപ്പിലൂടെ നോക്കി വരച്ച ചന്ദ്രന്റെ ചിത്രം

സൂര്യന്റെ ഇരുവശത്തുമുള്ള നക്ഷത്രങ്ങളെ അപ്പോഴും നമുക്കു കാണാൻ കഴിയില്ല. കാരണം സൂര്യന്റെ തീക്ഷണമായ പ്രഭ തന്നെ. സൂര്യനു താഴെയും മുകളിലും ഏകദേശം 20 ഡിഗ്രിയോളം വരുന്ന ആകാശഭാഗത്തെ നക്ഷത്രങ്ങളാണ് ഇങ്ങിനെ കാണാൻ കഴിയാതെ പോകുന്നത്. അതായത്, സൂര്യൻ അസ്തമിച്ചശേഷവും പടിഞ്ഞാറെ മാനത്ത് 20 ഡിഗ്രിയോളം വരുന്ന ഭാഗത്തെ നക്ഷത്രങ്ങളെ സന്ധ്യാവെളിച്ചം കാരണം കാണാൻ പറ്റില്ല. സൂര്യൻ ചക്രവാളത്തിൽ അത്രയും ഡിഗ്രി താഴ്ന്ന ശേഷമേ പടിഞ്ഞാറ് നക്ഷത്രങ്ങൾ പ്രത്യക്ഷമാകൂ. ഇതിന് ഒരു മണിക്കൂറിലധികം സമയം വേണം. അതുപോലെ പ്രഭാതത്തിൽ സൂര്യൻ ഉദിക്കുന്നതിന് അത്രയും സമയം മുമ്പെ കിഴക്കൻ ചക്രവാളത്തിലെ നക്ഷത്രങ്ങൾ അപ്രത്യക്ഷമാകുകയുംചെയ്യും. ചുരുക്കത്തിൽ, സൂര്യസമീപത്തെ 40-50 ഡിഗ്രി ഒഴികെയുള്ള ആകാശഭാഗങ്ങൾ നമുക്ക് ഒരു രാത്രികൊണ്ടു കാണാം. സൂര്യൻ ഒരുദിവസം ഒരു ഡിഗ്രി വീതം സ്ഥാനം മാറുന്നതുകൊണ്ട് (ഇതു പിന്നീട് വിശദമാക്കാം) ഏകദേശം 40-50 ദിവസം കഴിയുമ്പോൾ മുമ്പു കാണാതിരുന്ന ഭാഗം കൂടി കാണുമാറാകും. (അപ്പോൾ മുമ്പുകണ്ട ചിലഭാഗങ്ങൾ കാണാതെയുമാകും). അവിടെയുള്ള നക്ഷത്രങ്ങളെക്കൂടി ചേർത്താൽ എണ്ണായിരത്തിൽ ചുവടെ നക്ഷത്രങ്ങളാണ് ഒരാൾക്ക് നഗ്നദൃഷ്ടികൊണ്ട് ദൃശ്യമാവുക. ഇതുകൂടാതെ ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നിങ്ങനെ അഞ്ചു ഗ്രഹങ്ങളേയും (പ്രാചീനർ ഇവയെ താരാഗ്രഹങ്ങൾ എന്നാണ് വിളിച്ചത്) സൂര്യചന്ദ്രൻമാരേയും വല്ലപ്പോഴും മാത്രം വന്നണയുന്ന കുറെ ധൂമകേതുക്കളെയും നമുക്ക് കാണാം. ഇവയെ എല്ലാം കുറിച്ചുള്ള പഠനമാണ് പ്രാചീന ജ്യോതിശ്ശാസ്ത്രം അഥവാ ജ്യോതിഷം.

1609-ഓടെ കഥയാകെ മാറി ഗലീലിയോ ദൂരദർശിനി നിർമിച്ചു മാനത്തേക്കു നോക്കി (അതിനു മുമ്പുതന്നെ ലപ്പർഷെ എന്നൊരാൾ ദൂരദർശിനി ഉണ്ടാക്കിയിരുന്നെങ്കിലും മാനത്തേക്കു നോക്കാൻ അദ്ദേഹത്തിനു തോന്നിയില്ല) ചന്ദ്രനിലെ ഗർത്തങ്ങളും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളും സൂര്യനിലെ കളങ്കങ്ങളും മുമ്പ് അദൃശ്യമായിരുന്ന അനേക താരങ്ങളും ഗലീലിയോ കണ്ടു [ 16 ] നക്ഷത്രങ്ങൾ കോടിക്കണക്കിനുണ്ടെന്നു മനസ്സിലായി.

കോപ്പർ നിക്കസ്: സൗരകേന്ദ്രസിദ്ധാന്തത്തിന്റെ ആവിഷ്കർത്താവ്
കോപ്പർനിക്കസ്: വരച്ച സൗരകേന്ദ്രമാതൃക. ഗ്രഹപഥങ്ങൾക്കെല്ലാം വൃത്താകാരമാണ്
റേഡിയോ ടെലിസ്കോപ്പ്

അന്നുവരെ മനുഷ്യന് (ചുരുങ്ങിയത് യൂറോപ്യന്മാർക്കെങ്കിലും) ഭൂമി പരന്നതായിരുന്നു. ആകാശത്തിലെ സകല വസ്തുക്കളും ഭൂമിയെ ചുറ്റുകയായിരുന്നു. വ്യത്യസ്തമായ സിദ്ധാന്തങ്ങൾ ലോകത്ത് പലയിടത്തും പലപ്പോഴായി പ്രത്യക്ഷപ്പെട്ടിരുന്നു എന്നത് നേരാണ്. ഉരുണ്ട ഭൂമിയേയും സൂര്യനേയും കുറിച്ച് ഐതരേയ ബ്രാഹ്മണത്തിലും മറ്റും സൂചനകളുണ്ട്. ആര്യഭടനും ഭൂമിയടക്കം എല്ലാ ആകാശഗോളങ്ങളും ഉരുണ്ടതാണെന്നും ഭൂമി സ്വയം കറങ്ങുന്നതുകൊണ്ടാണ് ആകാശഗോളങ്ങളുടെ ദിന ചലനങ്ങൾ ഉണ്ടാകുന്നതെന്നും സിദ്ധാന്തിക്കുകയുണ്ടായി. ഗ്രീസിൽ അരിസ്റ്റാർക്കസും (ക്രി.മു.മൂന്നാം നൂറ്റാണ്ട്) സമാന ചിന്താഗതിക്കാരനായിരുന്നു. എന്നാൽ ഇതൊന്നും വ്യാപകമായി അംഗീകരിക്കപ്പെടുകയോ നിരീക്ഷണങ്ങൾ വഴി തെളിയിക്കപ്പെടുകയോ ഉണ്ടായില്ല. ഗലീലിയോക്ക് മുമ്പ് കോപ്പർനിക്കസ് സൂര്യനെ കേന്ദ്രമാക്കിക്കൊണ്ടുള്ള സൗരയൂഥ സിദ്ധാന്തം വ്യക്തതയോടെ ആവിഷ്ക്കരിച്ചെങ്കിലും അതിനും സ്വീകാര്യത കൈവരാൻ ദൂരദർശിനിയുടെ കാലം വരെ കാത്തിരിക്കേണ്ടിവന്നു. ഈ കൊച്ചു ഭൂമിയെ ചുറ്റിസഞ്ചരിക്കാൻ മാത്രം ചെറുതല്ല സൂര്യനും ഗ്രഹങ്ങളും നക്ഷത്രങ്ങളുമെന്ന് അപ്പോഴേ മനുഷ്യന് ബോധ്യമായുള്ളു. വ്യാഴത്തിന് ഉപഗ്രഹങ്ങളുണ്ടെന്ന ഗലീലിയോയുടെ കണ്ടെത്തൽ തികച്ചും വിപ്ലവകരമായിരുന്നു.

ഗലീലിയോക്കു ശേഷം കൂടുതൽ വലിയ ദൂരദർശിനികളുണ്ടായി. ദൃശ്യപ്രകാശത്തിനു പുറമെ ഇൻഫ്രാറെഡ് തരംഗങ്ങളും റേഡിയോ തരംഗങ്ങളും എക്‌സ്റേയും സ്വീകരിച്ച് വിദൂര പ്രപഞ്ച സീമകളുടെ ചിത്രം കാണിച്ചു തരുന്ന ദൂരദർശിനികളും ഉണ്ടായി. നക്ഷത്രങ്ങളുടെ പ്രകാശ സ്പെക്ട്രം പഠിക്കാൻ ഉതകുന്ന സ്പെക്ട്രോമീറ്ററുകൾ, ദൂരദർശിനികളുടെ സഹായത്തോടെ എത്ര മങ്ങിയ വിദൂര വസ്തുക്കളുടേയും ചിത്രങ്ങൾ മണിക്കൂറുകളോ ദിവസങ്ങളോ കൊണ്ട് രൂപീകരിച്ചെടുക്കുവാൻ കഴിയുന്ന ക്യാമറകൾ.... ഇങ്ങനെ നിരവധി സംവിധാനങ്ങൾ നിലവിൽ വന്നു. വായുവിന്റെ തടസ്സം പോലുമില്ലാതെ ബഹിരാകാശത്തേക്കു നോക്കാൻ ബഹിരാകാശ വാഹനങ്ങളുടെ വരവോടെ സാധ്യമായി. നവഗ്രഹങ്ങളേയും ഉപഗ്രഹങ്ങളെയും നേരിട്ടു സന്ദർശിക്കുവാനുള്ള കഴിവും മനുഷ്യൻ പിന്നീടു നേടി.

ഇതൊക്കെ ആധുനിക ജ്യോതിശ്ശാസ്ത്രത്തിന്റെ സംഭാവനകളാണ്. ഗലീലിയോ ആരംഭിച്ച വിപ്ലവം നമ്മളെ ബഹുദൂരം മുന്നോട്ടു കൊണ്ടു പോയിരിക്കുന്നു. 1609 എന്ന വർഷം ആധുനിക ജ്യോതിശ്ശാസ്ത്രം പിറന്ന വർഷമായി കണക്കാക്കാം.

1609 വരെയുള്ള ജ്യോതിശ്ശാസ്ത്രത്തിന് ഒരു തുടർച്ചയുണ്ട്. [ 17 ] എല്ലാ പ്രാചീന ശാസ്ത്രങ്ങളെയും പോലെ അതിലും ശാസ്ത്രവും അന്ധവിശ്വാസങ്ങളും കൂടിക്കുഴഞ്ഞുകിടക്കുകയാണ്. രോഗചികിൽസയിൽ മരുന്നും മന്ത്രവും പോലെ, രസതന്ത്രത്തിൽ രസായനവിദ്യയും ആൽക്കെമിയും പോലെ, പ്രാചീന ജ്യോതിശാസ്ത്രത്തിൽ (ജ്യോതിഷത്തിൽ) ശാസ്ത്രവും അശാസ്ത്രീയ ധാരണകളും കെട്ടുപിണഞ്ഞു കിടക്കുന്നു.

ഹബിൾ ടെലിസ്കോപ്പ്: വായുമണ്ഡലത്തിന്റെ തടസ്സം പോലുമില്ലാതെ പ്രപഞ്ചത്തിന്റെ ആഴങ്ങളിലേക്ക് എത്തിനോക്കാൻ ഇതു സഹായിക്കുന്നു. ഹബിൾ ടെലിസ്കോപ് നിരവധി പുതിയ പ്രതിഭാസങ്ങൾ വെളിവാക്കിയിട്ടുണ്ട്
ടൈക്കോബ്രാഹെ: ടെലിസ്കോപ്പുകൾക്കു മുമ്പ് ജീവിച്ച മഹാനായ ജ്യോതിശ്ശാസ്ത്രജ്ഞൻ. നിരീക്ഷണ ഉപകരണങ്ങൾ നിർമിക്കുന്നതിൽ ഇത്രയേറെ പാടവവും ഭാവനയും പ്രദർശിപ്പിച്ച മറ്റൊരു ജ്യോതിശ്ശാസ്ത്രജ്ഞൻ അതിനു മുമ്പ് ജീവിച്ചിരുന്നിട്ടില്ല.

ഗലീലിയോക്കു മുൻപുള്ള മിക്ക ജ്യോതിശാസ്ത്രജ്ഞരും ജ്യോത്സ്യന്മാർ കൂടിയായിരുന്നു. വരാഹമിഹിരനും ബ്രഹ്മഗുപ്തനും ടൈക്കൊബ്രാഹെയും കെപ്ലറും എല്ലാം അക്കൂട്ടത്തിൽ പെടും. കെപ്ലറുടെ പ്രശസ്തമായ പ്രസ്താവനയുണ്ട് “എല്ലാ ജീവികൾക്കും വയറ്റിപ്പിഴപ്പിനുള്ള മാർഗം ദൈവം നൽകിയിട്ടുണ്ട്. ജ്യോതിശാസ്ത്രജ്ഞർക്കു ദൈവം നൽകിയത് ജ്യോതിഷമാണ്“. കെപ്ലറുടെ കാലമായപ്പോഴേയ്ക്കും (1571 - 1630) ജ്യോതിഷം ഏതാണ്ട് പൂർണ്ണമായും ഫലഭാഗമായി മാറിക്കഴിഞ്ഞിരുന്നു. “ബുദ്ധിമതിയായ ജ്യോതിശാസ്ത്രം എന്ന അമ്മയുടെ വിഡ്ഢിയായ മകളാണ് ജ്യോതിഷം” (Astrology is the foolish daughter of wise mother Astronomy) എന്നു പറഞ്ഞ കെപ്ലർ, വല്ലൻ‌സ്റ്റൈൻ രാജാവിന്റെ കൊട്ടാര ജ്യോത്സ്യനായിരുന്നു എന്നുകൂടി അറിയുമ്പോഴാണ് ഈ വയറ്റിപ്പിഴപ്പു പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ നമുക്കു ശരിയ്ക്കും മനസിലാകുക.

പ്രാചീന ജ്യോതിശാസ്ത്രത്തിൽ‌ നിന്ന് നെല്ലും പതിരും വേർതിരിയ്ക്കുക അത്ര എളുപ്പമല്ലെന്നു സാരം. എങ്കിലും അതിനു ശ്രമിച്ചേ പറ്റൂ. ജ്യോതിഷത്തെ വേദാംഗങ്ങളിൽ ഒന്നായാണ് പ്രാചീന ഭാരതീയർ ഗണിച്ചത്. ലോകത്തെല്ലായിടത്തും ജ്യോതിഷത്തിനു വലിയ പ്രാധാന്യം കൽ‌പ്പിയ്ക്കപ്പെട്ടിരുന്നു. എന്തായിരിയ്ക്കാം ഈ പ്രാധാന്യത്തിനു കാരണം? ജ്യോതിർപഠനങ്ങൾക്കായി ഉഴിഞ്ഞുവച്ച നിരവധി ജീവിതങ്ങൾ അക്കലത്തുണ്ടായിരുന്നു എന്നു കാണാം. ആര്യഭടനും, വരാഹമിഹിരനും, ബ്രഹ്മഗുപ്തനും മറ്റും രാത്രി മുഴുവൻ നിരീക്ഷണങ്ങൾ നടത്തുകയും പകൽ ജ്യോതിർഗണിതവുമായി മല്ലിടുകയും ചെയ്തവരാണ്. അതിനും മുൻപ് ജ്യോതിഷം ചില ഗോത്രങ്ങളുടെയോ കുടുംബങ്ങളുടെയോ പാരമ്പര്യത്തൊഴിലുമായിരുന്നു. അത്രിയുടെയും പുലസ്ത്യന്റെയും വസിഷ്ഠന്റെയും മറ്റും കുലങ്ങൾ ജ്യോതിഷം കുലത്തൊഴിലാക്കിയവരായിരുന്നു. (നിരവധി അത്രിമാരും വസിഷ്ഠന്മാരും മറ്റും പരമ്പരയായുണ്ടായി എന്നു വേണം ഊഹിയ്ക്കാൻ. ദിലീപ രാജാവിന്റെ ഉപദേശകനായിരുന്ന വസിഷ്ഠനും തലമുറകൾ പലതു കഴിഞ്ഞു ശ്രീരാമന് നിർദ്ദേശങ്ങൾ നൽ‌കിയ വസിഷ്ഠനും ഒരാളാകാൻ തരമില്ലല്ലോ.) നക്ഷത്ര - ഗ്രഹ സ്ഥാനങ്ങൾ വെച്ചുകൊണ്ട് ശുഭാശുഭങ്ങൾ പറയുക, മുഹൂർത്തങ്ങൾ തീരുമാനിയ്ക്കുക എന്നിവയൊഴിച്ച്, ഗ്രഹനില [ 18 ] വെച്ചുകൊണ്ട് വ്യക്തികളുടെ ഭാവി പ്രവചിക്കുന്ന രീതി അക്കാലത്തുണ്ടായിരുന്നില്ല. അതൊന്നുമില്ലാതെ തന്നെ സമൂഹം അവരെ വിലമതിക്കുകയും ആദരിക്കുകയും ചെയ്തു. രാജകൊട്ടാരങ്ങളിൽ പ്രധാനമന്ത്രിയേക്കാൾ ഉയർന്ന സ്ഥാനം പലപ്പോഴും കൊട്ടാരജ്യോത്സ്യനായിരുന്നു; ഇന്ത്യയിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും.

ജോഹാൻ കെപ്ലർ: ടൈക്കോബ്രാഹെയുടെ നിരീക്ഷണ ഫലങ്ങളെ ഗണിതത്തിന്റെ നൂലിൽ കോർത്ത് കൃത്യമായ ഗ്രഹചലനനിയമങ്ങൾ ആവിഷ്കരിച്ചു.
ആത്മസംതൃപ്തിക്കായി ജ്യോതിശാസ്ത്രവും ജീവിക്കാനായി ജ്യോതിഷവും കെപ്ലർക്ക് സ്വീകരിക്കേണ്ടി വന്നു. കെപ്ലർ രചിച്ച വല്ലൻസ്റ്റൈൻ രാജാവിന്റെ ഗ്രഹനിലയാണ് ചിത്രത്തിൽ.
നക്ഷത്രമാപ്പിൽ ചിങ്ങം(സിംഹം-Leo) നക്ഷത്രഗണം. മകം, പൂരം, ഉത്രം എന്നീ ജന്മനക്ഷത്രങ്ങൾ ചിങ്ങം രാശിയിലാണ്.

എങ്ങനെയാണ് സമൂഹജീവിതത്തിൽ ഇവർക്ക് ഇത്ര വലിയ പ്രാധാന്യം കൈവന്നത്? കാരണം കുറെയൊക്കെ വ്യക്തമാണ്. അത് ചർച്ച ചെയ്യും മുമ്പ് ജ്യോതിഷത്തിന്റെ വികാസത്തെ സംബന്ധിച്ച് നമുക്ക് ലഭിച്ചിട്ടുള്ള ചരിത്രരേഖകൾ എന്തൊക്കെയാണെന്ന് നോക്കാം.

1.2. മാനത്തെ ചിത്രങ്ങൾ

ആകാശത്തു ചിത്രങ്ങൾ വരക്കുന്ന രീതി പണ്ടു മുതൽ‌ക്കേ നിലനിന്നിരുന്നു. മാനത്തുകാണുന്ന നക്ഷത്രങ്ങളെ അന്യോന്യം യോജിപ്പിച്ച് പല രൂപങ്ങളും സങ്കല്പിക്കുക, അത് രേഖപ്പെടുത്തി പേര് നല്കി സൂക്ഷിക്കുക - ഇതായിരുന്നു അന്നത്തെ രീതി. ഭൂമിക്ക് ചുറ്റും സൂര്യചന്ദ്രന്മാരുടെ പാതയിൽ വരുന്ന നക്ഷത്രങ്ങളെ മാത്രം ഇങ്ങനെ ഗണങ്ങളാക്കിത്തിരിച്ചു പേർ നൽകുന്നതിനായിരുന്നു ഭാരതീയർക്ക് ഏറെ താല്പര്യം. ബാബിലോണിയരും ഈജിപ്തുകാരും ചൈനക്കാരും ഗ്രീക്കുകാരുമെല്ലാം ആകാശം മുഴുക്കെ ചിത്രങ്ങൾ വരച്ചു. കാളയും കരടിയും പാമ്പും സിംഹവും മുയലും തേളും ഞണ്ടും കാക്കയും അരയന്നവും എല്ലാം ആകാശത്ത് നിരന്നു. ഇത്തരം 88 ചിത്രങ്ങൾ (അഥവാ നക്ഷത്രരാശികൾ) ആയിട്ടാണ് മനുഷ്യൻ ആകാശത്തെ വേലികെട്ടി തിരിച്ചിരിക്കുന്നത്. ഇതിൽ നല്ലൊരു പങ്ക് ബാബിലോണിയക്കാരുടെ സംഭാവനയാണ് (അസ്സീറിയ, സുമേറിയ, ബാബിലോണിയ എന്നീ നാഗരികതകളെ പൊതുവിലാണ് ഇവിടെ ബാബിലോണിയ എന്ന് പറഞ്ഞിരിക്കുന്നത്).

എങ്ങനെയാണ് നാം ഇക്കാര്യങ്ങൾ മനസ്സിലാക്കുന്നത്? ജ്യോതിശാസ്ത്ര സംബന്ധമായ ഏറ്റവും പഴയരേഖകൾ നമുക്ക് കിട്ടിയിട്ടുള്ളത് ബാബിലോണിയയിൽ നിന്നും ചൈനയിൽ നിന്നുമാണ്. 5000 വർഷത്തിലേറെ പഴക്കമുള്ളവയാണ് അവയിൽ ചിലത്. കടലാസും പേനയുമൊന്നുമില്ലാതിരുന്ന അക്കാലത്ത് ബാബിലാണിയർ ചെയ്തിരുന്നത് ഇപ്രകാരമാണ്: യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടങ്ങളിൽ മികച്ച കളിമണ്ണ് കിട്ടും. അവർ അത് ഫലകങ്ങളാക്കി പരത്തും. എന്നിട്ട് ആകാശത്തിലെ നക്ഷത്രസ്ഥാനങ്ങൾ അതേപോലെ അതിൽ അടയാളപ്പെടുത്തും. നക്ഷത്രസ്ഥാനങ്ങൾ തമ്മിൽ യോജിപ്പിച്ച് ചിത്രങ്ങൾ വരയ്ക്കും; എന്നിട്ട് ഈ കളിമൺ ഫലകം ചുട്ടെടുത്ത് സൂക്ഷിക്കും. ഇത്തരം [ 19 ] നിരവധി ഫലകങ്ങൾ (Clay tablets) ബാബിലോണിയയിൽ നിന്ന് പുരാവസ്തു ഗവേഷകർ കണ്ടെടുത്തിട്ടുണ്ട്. ഓടും ഇഷ്ടികയുംപോലെ ഉറപ്പുള്ള രേഖകൾ. ഹൈറോഗ്ലിഫിക്സ് ചിത്രലിപികളിലുള്ള ലിഖിതങ്ങളും ഇക്കൂട്ടത്തിൽ ധാരാളമുണ്ട്. നിനവേ നഗരത്തിൽ നിന്നുമാത്രം 2500-ഓളം ഫലകങ്ങൾ ലയാർഡ്, റസ്സാം എന്നീ പുരാവസ്തു ഗവേഷകർ ചേർന്ന് കണ്ടെടുക്കുകയുണ്ടായി. ഏറെയും ക്രി. മു. ഏഴാം നൂറ്റാണ്ടിൽ അസ്സീറിയ ഭരി

കളിമൺ ഫലകങ്ങളിൽ കണ്ട പ്രളയകഥ

ഏഷ്യൻ പുരാണങ്ങളിലെല്ലാം ഒരു പ്രളയകഥയുണ്ട്. മഹാവിഷ്ണുവിന്റെ മത്സ്യാവതാരകഥയും ബൈബിളിലെ നോഹയുടെ പെട്ടക കഥയും ബാബിലോണിയരുടെ ഗിൽഗാമിഷിലെ പ്രളയ കഥയും തമ്മിൽ വലിയ സാധർമ്യങ്ങളുണ്ട്. ലോകത്തിൽ ഏറ്റവും പുരാതനമായ കഥാഖ്യാനങ്ങളിലൊന്നാണ് ഗിൽഗാമിഷ് എന്നു കരുതപ്പെടുന്നു. നിനവേയിൽ നിന്ന് കിട്ടിയ കളിമൺ ഫലകങ്ങളിൽ 12 ഫലകങ്ങളിലായി ഈ കഥ ആഖ്യാനം ചെയ്തിരിക്കുന്നു. ഗിൽഗാമിഷ് എന്ന യാത്രികന്റെ യാത്രാനുഭവങ്ങളാണതിലെ ഉള്ളടക്കം 11-ാം ഫലകത്തിലാണ് പ്രളയകഥ പറയുന്നത്. ഗിൽഗാമിഷ് എന്നയാൾ നിത്യജീവൻ ലഭിക്കുന്നതിനു വേണ്ടി തന്റെ പൂർവ്വികനായ ഉത്-നാപിഷ്ടിമിനെ തേടി ദീർഘവും ആപൽക്കരവുമായ ഒരു യാത്ര ആരംഭിക്കുന്നു. നിത്യജീവന്റെ രഹസ്യം ദൈവങ്ങൾ നൽകിയിട്ടുള്ളത് ഉത്-നാപിഷ്ടിമിനാണ്. ഒരു ദ്വീപിൽ ചെന്ന് ഗിൽഗാമിഷ് തന്റെ പൂർവ്വികനെ കണ്ടുപിടിക്കുകയും രഹസ്യം ചോദിക്കുകയും ചെയ്യുന്നു. ഉത്-നാപിഷ്ടിം ഗിൽഗാമിഷിനോട് പറയുന്നതാണ് പ്രളയകഥ. ബെൽ (ഭൂമി) ദേവൻ ഭുമിയിൽ പ്രളയം വരുത്താൻ പോകുന്നു എന്നും ഉത്-നാപിഷ്ടിം സ്വന്തം വീടു പൊളിച്ച് ഒരു കപ്പൽ പണിത് ജീവനുള്ള എല്ലാറ്റിന്റെയും വിത്ത് അതിൽ കയറ്റണമെന്നും പാതാളത്തിന്റെ ദേവനായ ഇയാ ഉപദേശിച്ചു. അയാൾ അപ്രകാരം ചെയ്തു. 7 ദിവസം ഇടമുറിയാതെ മഴ പെയ്തു. മഴ തോർന്നപ്പോൾ കപ്പൽ നിസിർ പർവ്വതത്തിനു മേൽ ഉറച്ചിരുന്നു. പ്രളയ സ്ഥിതി മനസ്സിലാക്കാൻ ഉത്-നാപിഷ്ടിം ആദ്യം ഒരു പ്രാവിനെയും പിന്നെ മീവൽപക്ഷിയേയും അയയ്ക്കുന്നു. അത് തിരിച്ചുവന്നില്ല. അതിനു ഭക്ഷണം കണ്ടെത്താൻ കഴിഞ്ഞു എന്നും അതുകൊണ്ട് പ്രളയം കഴിഞ്ഞു എന്നും മനസ്സിലായി ഉത്-നാപിഷ്ടിമും കുടുംബവും പുറത്തിറങ്ങി. കുന്തിരിക്കം പുകച്ചും ബലികളർപ്പിച്ചും ദൈവങ്ങളെ സ്തുതിച്ചു. "സുഖമാസ്വദിച്ചുകൊണ്ട് ദൈവങ്ങൾ പാറ്റകളെപ്പോലെ ചുറ്റും കൂടി' എന്ന് ‘ഗിൽഗാമിഷ് കഥ' പറയുന്നു. (ദൈവങ്ങൾ എന്നതു മാറ്റി യഹോവ എന്നാക്കിയാൽ ബൈബിൾ കഥയായി)

ചിങ്ങത്തിന്റെ രാശിരൂപം
വൃശ്ചികം നക്ഷത്രഗണം - അനിഴം, തൃക്കേട്ട, മൂലം നക്ഷത്രങ്ങൾ വൃശ്ചികത്തിലാണ്
വൃശ്ചികത്തിന്റെ രാശിരൂപം
ഒരു സുമേറിയൻ കളിമൺ ഫലകം. രാശിചക്രത്തെ ചിത്രീകരിച്ചിരിക്കുന്നു. (ബ്രിട്ടീഷ് മ്യൂസിയം, ലണ്ടൻ
[ 20 ] ച്ചിരുന്ന അസൂർ ബാനിപാലിന്റെ സ്വകാര്യ ഗ്രന്ഥാലയത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ്കിട്ടിയത്.
നിഴൽ ഘടികാരം കുത്തനെ നിർത്തിയ ഒരു വടിയുടെ നിഴലിന്റെ നീളം അളന്നാണ് ആദ്യകാലത്ത് സമയം കണക്കാക്കിയിരുന്നത്.
പിൽക്കാലത്ത് ഭിത്തികളിൽ തൂക്കിയിടാവുന്ന നിഴൽ ഘടികാരങ്ങൾ നിലവിൽ വന്നു.
രാത്രിയിൽ സമയമളക്കാൻ നിഴൽ ഘടികാരങ്ങൾക്കു കഴിയാത്തതു കൊണ്ട് മനുഷ്യൻ ജലഘടികാരവും മണൽ ഘടികാരവും ആവിഷ്കരിച്ചു. ഒരു ജലഘടികാരത്തിന്റെ മാതൃക.

ചൈനയിൽനിന്ന് കളിമൺ ഫലകങ്ങൾക്കു പുറമെ മൃഗങ്ങളുടെ എല്ലുകളിലും ആദ്യകാല രേഖകൾ ലഭ്യമാണ്. എല്ലുകളിലാവുമ്പോൾ ചുട്ടെടുത്തു സൂക്ഷിക്കേണ്ട ആവശ്യമില്ലെന്നു മാത്രമല്ല കൂടുതൽ ഈടു നിൽക്കുകയും ചെയ്യും. ഇന്ത്യ, ഈജിപ്ത്, ഗ്രീസ് മുതലായ രാജ്യങ്ങളിൽനിന്നും ധാരാളം പിൽക്കാല രേഖകൾ കിട്ടിയിട്ടുണ്ട്. പനയോല, മൃഗങ്ങളുടേയും മരത്തിന്റെയും തൊലി, പാപ്പിറസ് ചെടിയുടെ ഇല (ഈജിപ്ത്) എന്നിവയെല്ലാം ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അക്കാലമായപ്പോഴേക്കും ചിത്രങ്ങളിൽ എഴുത്തിനു പ്രാധാന്യം കൈവന്നിരുന്നതായും കാണാം.


1.3 ജ്യോതിഷം സമയമളക്കാൻ

സമയത്തെക്കുറിച്ചുള്ള മനുഷ്യന്റെ ധാരണ ആദ്യം മുതൽക്കേ ആകാശവുമായി ബന്ധപ്പെട്ടാണ് വളർന്നുവന്നത്. സൂര്യോദയം മുതൽ സൂര്യോദയം വരെയുള്ള സമയമായിരുന്നു പണ്ടുകാലത്ത് ഒരു ദിവസമായി കണക്കാക്കിയിരുന്നത്. ഏറെക്കാലത്തിനു ശേഷം അത് അർധരാത്രി മുതൽ അർധരാത്രി വരെ എന്നായി. രണ്ടായാലും ദിവസത്തെ 24 മണിക്കൂറും മണിക്കൂറിനെ 60 മിനുട്ടും മിനുട്ടിനെ അറുപത് സെക്കന്റും ആയി വിഭജിക്കുന്ന രീതി പൊതുവേ അംഗീകരിക്കപ്പെട്ടു. ഈജിപ്തിലാണ് ഈ രീതി ആദ്യം ഉത്ഭവിച്ചതെന്നാണ് സൂചന. അവിടുന്ന് ചുറ്റുപാടുമുള്ള രാജ്യങ്ങളിലേക്കും ഗ്രീസിലേക്കും അതുവഴി യൂറോപ്പിലാകെയും അതു വ്യാപിച്ചു.

ഭാരതീയർ ദിവസത്തെ അറുപത് നാഴികയും നാഴികയെ 60 വിനാഴികയുമായി വിഭജിച്ചു. സമയത്തിന്റെ മറ്റു രീതികളിലുള്ള വിഭജനവും ഭാരതത്തിൽ നിലനിന്നിരുന്നു. പിൽക്കാലത്ത് ഗ്രീസുമായി സമ്പർക്കമുണ്ടായപ്പോൾ അവരുടെ സമയവിഭജന രീതി ഇവിടെയും പ്രചാരം നേടി. മണിക്കൂറിന് ഹോര (Hour എന്നതിന്റെ തൽഭവ രൂപം) എന്നാണ് ഭാരതീയർ പരഞ്ഞിരുന്നത്. ഫലഭാഗ ജ്യോതിഷം പിന്നീട് ഹോരശാസ്ത്രം എന്നും അറിയപ്പെട്ടു.

ആദ്യകാലത്ത് സമയമളക്കാൻ ഏറ്റവുമധികം ആശ്രയിച്ചത് നിഴൽ ഘടികാരങ്ങളെയാണ്. ജലഘടികാരങ്ങളും മണൽ ഘടികാരങ്ങളും മറ്റും പിന്നീട് നിലവിൽ വന്നുവെങ്കിലും കൈകാര്യം ചെയ്യാനുള്ള വിഷമം കാരണം അവ അത്രയൊന്നും വ്യാപകമായില്ല. എങ്കിലും, രാത്രികാലത്തും സമയം നൽകുമെന്നതിനാൽ രാജകൊട്ടാരങ്ങളിലും വലിയ ക്ഷേത്രങ്ങളിലും അവ സ്ഥാപിക്കപ്പെട്ടു. അപ്പോഴും സാധാരണക്കാർക്ക് രാത്രിയിൽ സമയമറി [ 21 ] യാൻ മാർഗമുണ്ടായിരുന്നില്ല.

പ്രാചീന മണിക്കൂറിനു പലപ്പോഴും പല നീളം

ഈജിപ്തുകാർ ദിവസത്തെ 24 മണിക്കൂറുകളായി ഭാഗിച്ചു. ഈജിപ്തിൽ നിന്നാണ് ഗ്രീസിലും, പിന്നീട് യൂറോപ്പിലാകെയും മണിക്കൂർ (Hour) എത്തുന്നത്. വരാഹമിഹിരന്റെ ഹോരയും അതുതന്നെ. തുടക്കത്തിൽ ഈജിപ്തുകാർക്ക് എല്ലാ മണിക്കൂറിനും ഒരേ നീളമായിരുന്നില്ല. ഉച്ചയ്ക്കും അർധരാത്രിയിലും നീളം കൂടുതലായിരുന്നു. നിഴൽ ഘടികാരങ്ങളുടെ ഉപയോഗമാണ് അതിനു കാരണം. വെയിലത്ത് കുത്തനെ നാട്ടിയ ഒരു വടിയായിരുന്നു ആദ്യകാലത്തെ ഘടികാരം. വടിയുടെ നിഴലിന്റെ അറ്റം ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ എടുക്കുന്ന സമയമായാണ് മണിക്കൂറിനെ പരിഗണിച്ചത്. ഒരു പകൽകൊണ്ട് നിഴൽ സഞ്ചരിക്കുന്ന ദൂരത്തെ അവർ 12 സമഭാഗങ്ങളാക്കുകയാണ് ചെയ്തത്. രാവിലെയും വൈകുന്നേരവും നിഴൽ വേഗത്തിൽ നീങ്ങും. കുറഞ്ഞ സമയം കൊണ്ട് ഒരു ഭാഗം പിന്നിടും. അപ്പോൾ 'മണിക്കൂർ' വേഗം കഴിയും. ഉച്ചയോടടുക്കുമ്പോൾ നിഴലിന്റെ വേഗം കുറയും. മണിക്കൂർ നീണ്ടതാകും. സൂര്യന്റെ അയനചലനമനുസരിച്ചും മണിക്കൂറിന്റെ നീളം മാറുമായിരുന്നു. ഹേമന്തത്തിലെ മണിക്കൂറുകൾക്ക് ഗ്രീഷ്മത്തിലെ മണിക്കൂറിനേക്കാൻ ഭാഗം നീളം കുറവായിരുന്നു. (അക്കാലത്ത് പകലിനു നീളം കുറയുമല്ലോ).

പിൽക്കാലത്തു സൂര്യഘടികാരത്തിനു പകരം പകലും രാത്രിയും സമയം കാണിക്കുന്ന ജലഘടികാരം നിർമിച്ചപ്പോഴും ഈജിപ്തുകാർ അവരുടെ സമയബോധത്തിൽ മാറ്റം വരുത്താൻ കൂട്ടാക്കിയില്ല. വെള്ളത്തിന്റെ ഒഴുക്കിൽ ഏറ്റക്കുറവു വരുത്തി നിഴൽഘടികാരവുമായി ഒത്തുപോകാൻ അവർ നിർബന്ധം പിടിച്ചു. അത്തരം ഒരു 'യന്ത്രസംവിധാനം' വികസിപ്പിച്ചെടുക്കാൻ അവർ നടത്തിയ ശ്രമം കഠിനമായിരുന്നു. ഒടുവിൽ ക്രി. മു. 1500ൽ 'ഞാൻ അതിൽ വിജയിച്ചിരിക്കുന്നു' എന്ന് ഉദ്ഘോഷിക്കുന്ന ഒരു ലിഖിതം അമെനംഹെത് രാജകുമാരന്റെ (Prince of Amenemhet) ശവകുടീരത്തിൽ കാണാം.

ഗ്രീക്കുകാർ ക്ലോക്ക് നിർമാണ വിദ്യ നേടിയത് ഈജിപ്തിൽ നിന്നാണ്. ഏതൻസിലെ 'കാറ്റിന്റെ മാളിക' (Tower of winds)യിൽ കാറ്റിന്റെ ഗതി സൂചിപ്പിക്കുന്ന സംവിധാനത്തോടൊപ്പം 8 സൂര്യഘടികാരങ്ങൾ കൂടി ഉണ്ടായിരുന്നു. ചുമരിൽ ലംബമായി സ്ഥാപിച്ച വടികളോടുകൂടിയ ഈ ഘടികാരങ്ങളിലെ സമയം വളരെ ദൂരെനിന്നേ കാണാമായിരുന്നു. പക്ഷേ, അവയും കാണിച്ചത് മുൻപറഞ്ഞ തരത്തിലുള്ള ആപേക്ഷിക സമയം തന്നെയായിരുന്നു.

ഭാരതത്തിൽ ആപേക്ഷിക സമയം ഉണ്ടായിരുന്നതായി സൂചനയൊന്നും ഇല്ല. ഭാരതത്തിലും ചൈനയിലും ബാബിലോണിയയിലും നിർമിച്ചിരുന്ന ജലഘടികാരങ്ങളുടെ വർണനയിൽ സമയദൈർഘ്യം മാറ്റാനുള്ള സംവിധാനങ്ങളെക്കുറിച്ചൊന്നും പറയുന്നില്ല.

ബലികളും ഹോമങ്ങളും മറ്റ് ആരാധനാക്രമങ്ങളും വികസിച്ചു വന്നപ്പോൾ പുരോഹിതർക്ക് സമയം അറിയുക പ്രധാനമായി ഇത്തരം കർമങ്ങളിൽ പലതും സൂര്യോദയത്തിനു മുമ്പ് നടക്കേണ്ടവയാണ്. ബലികർമങ്ങൾക്ക് സമയനിഷ്ഠ പ്രധാനവുമാണ്. രാത്രിയിൽ സമയമളക്കാനുള്ള ഒരു വിദ്യ തേടി നടന്ന അവർക്ക് നക്ഷത്രങ്ങളെ നിരീക്ഷിച്ച് സമയം കണക്കാക്കാം എന്ന കണ്ടെത്തൽ സഹായകമായി. ഒരു നക്ഷത്രത്തിന്റെ ഉദയസമയം അറിയാമെങ്കിൽ പിന്നീട് എപ്പോൾ വേണമെങ്കിലും അതിന്റെ സ്ഥാനം നോക്കി സമയം കണക്കാക്കാൻ പറ്റുമെന്നവർ മനസ്സിലാക്കി. ഉദാഹരണത്തിന്, സന്ധ്യയ്ക്ക് കിഴക്കുദിക്കുന്ന ഒരു നക്ഷത്രം പാതിരനേരത്തു തലയ്ക്കു മുകളിലെത്തും. പ്രഭാതത്തിൽ പടിഞ്ഞാറ [ 22 ] സ്തമിക്കും അതിനിടയ്ക്ക് അതിന്റെ സ്ഥാനം എവിടെയാണെന്നു നോക്കി സമയം പറയാം. ഇന്നും മീൻപിടിക്കാൻ കടലിൽ പോകുന്നവർക്കും അലഞ്ഞു നടക്കുന്ന ഗോത്രവർഗക്കാർക്കും മറ്റും ഈ "ആകാശക്ലോക്ക്" പരിചിതമാണ്.

ആകാശത്തിലെ കോണളവുകൾ

ആകാശത്തിലെ ദൂരങ്ങൾ, സൂര്യ ചന്ദ്രന്മാരുടെ വലിപ്പം, ഇതൊക്കെ പറയുക കോണളവിലാണ്. ഉദാഹരണം സൂര്യന്റെ വലിപ്പം അര ഡിഗ്രിയാണ് മുന്നിലേക്കു നീട്ടിപ്പിടിച്ച കൈയിലെ ചൂണ്ടുവിരലിന്റെ അറ്റം കണ്ണിൽ സൃഷ്ടിക്കുന്ന കോണളവ് ഒരു ഡിഗ്രിയാണ്. അതായത് നീട്ടിപ്പിടിച്ച കൈയിലെ ചൂണ്ടുവിരലറ്റം കൊണ്ട് നമുക്ക് സൂര്യനെ പൂർണമായി മറയ്ക്കാം. നമ്മുടെ വിരലുകളും കൈ മുഷ്ടിയും കൊണ്ട് കോണുകൾ (ഏകദേശം) കണക്കാക്കുന്ന രീതി ചിത്രം നോക്കി മനസ്സിലാക്കുക.(മുന്നിലേക്കു നീട്ടിപ്പിടിച്ച കൈ ആണെന്ന കാര്യം ഓർക്കുക) പകുതി മുഷ്ടികൊണ്ട് (5 ഡിഗ്രി) സപ്തർഷികളിലെ പുലഹൻ, ക്രതു, എന്നീ നക്ഷത്രങ്ങളെ മറയ്ക്കാം.

നക്ഷത്രങ്ങളുടെ ഉന്നതി അളക്കാൻ ബ്രഹ്മഗുപ്തൻ ഉപയോഗിച്ച ധനുസ്സ് യന്ത്രമാണ് വലതു വശത്തെ ചിത്രം.

നക്ഷത്രം നോക്കി സമയം കണക്കാക്കുന്നതിൽ വരാവുന്ന ഒരു പ്രശ്നം ഓരോ കാലത്തും നക്ഷത്രങ്ങളുടെ ഉദയസമയത്തിൽ വരുന്ന മാറ്റമാണ്. എല്ലാ നക്ഷത്രങ്ങളുടെയും ഉദയസമയം ദിവസേന നാലു മിനുട്ട് വീതം നേരത്തേയാകും. (ഇത് എന്തുകൊണ്ടാണെന്ന് പിന്നീട് വ്യക്തമാക്കും) അതുകൊണ്ട് ഇന്നു സന്ധ്യയ്ക്ക് 7 മണിക്ക് ഉദിക്കുന്ന നക്ഷത്രം 3 മാസം കഴിയുമ്പോൾ ഉച്ചയ്ക്ക് ഉദിച്ച് സന്ധ്യയാകുമ്പോൾ തലയ്ക്കു മുകളിൽ എത്തിയിട്ടുണ്ടാകും. അപ്പോൾ സന്ധ്യയ്ക്ക് കിഴക്കുദിക്കുന്നത് സ്വാഭാവികമായും വേറൊരു നക്ഷത്രമായിരിക്കും ഈ മാറ്റം നിശ്ചയമുള്ളവർക്കേ നക്ഷത്രം നോക്കി സമയം കണക്കാക്കാൻ പറ്റൂ. ചുരുക്കത്തിൽ, രാത്രിയിൽ സമയമളക്കാൻ ആകാശം പരിചിതമായിരിക്കണം. അഥവാ ജ്യോതിഷഗണന അറിയണം. പുരോഹിതർ "നക്ഷത്ര പാഠകർ" കൂടിയായിരിക്കണം എന്ന് വേദം അനുശാസിക്കുന്നത് അതുകൊണ്ടാണ്. [ 23 ]

നിഴൽഘടികാരം ഉപയോഗിച്ച് കൃത്യമായി തെക്കു - വടക്കു നിർണയിക്കുന്ന ഒരു രീതി കാത്യായന സൂൽബസൂത്രത്തിലും പിന്നീട് സൂര്യസിദ്ധാന്തത്തിലും പറയുന്നുണ്ട്. വെയിൽ വീഴുന്ന ഒരു സ്ഥാനത്ത് 12 അംഗുലം വ്യാസാർധമുള്ള ഒരു വൃത്തം വരച്ച് അതിന്റെ നടുക്ക് 12 അംഗുലം നീളമുള്ള ഒരു വടി കുത്തനെ നാട്ടുക. അതിന്റെ നിഴലിന്റെ അറ്റം രണ്ടു സമയങ്ങളിൽ, ഒന്ന് ഉച്ചയ്ക്കുമുമ്പും ഒന്ന് ഉച്ചയ്ക്കുശേഷവും, വൃത്തത്തെ സ്പർശിക്കും. ആ രണ്ടു നിഴലുകൾക്കിടയിലുള്ള കോണിനെ സമഭാഗം ചെയ്യുന്ന രേഖ നേർ തെക്കു വടക്കായിരിക്കും.

സന്ധ്യക്ക് ഉദിക്കുന്ന ഒരു നക്ഷത്രത്തിന്റെയോ നക്ഷത്ര ഗണത്തിന്റെയോ കൃത്യമായ ഉദയ സമയം അറിയാമെങ്കിൽ പിന്നെ രാത്രിയിൽ സമയം പറയാൻ എളുപ്പമാണ്. നക്ഷത്രം 4 മിനുട്ട് കൊണ്ട് 1 ഡിഗ്രി വീതം പടിഞ്ഞാറോട്ടു നീങ്ങും (ഭൂമിക്കു സ്വന്തം അക്ഷത്തിൽ 1 ഡിഗ്രി കറങ്ങാൻ വേണ്ട സമയമാണിത്). എത്ര ഡിഗ്രി നീങ്ങിപ്പോയി എന്നളക്കുകയേ വേണ്ടൂ സമയം പറയാൻ. ഡിഗ്രി അളക്കാൻ പറ്റിയ പല 'യന്ത്രങ്ങളും' അന്ന് ഉപയോഗിച്ചിരുന്നതായി പ്രാചീന ജ്യോതിശ്ശാസ്ത്ര ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.

സമയഗണനയും പൂജാദി കർമങ്ങളും തമ്മിലുള്ള ഈ ബന്ധം മൂലമാകാം, പ്രാചീന കാലത്ത് ജ്യോതിശ്ശാസ്ത്രം (ജ്യോതിഷം) വളർത്തിയെടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത് പുരോഹിതരായിരുന്നു.

1.4. ജ്യോതിഷം ദിക്കറിയാൻ

ദിക്കുകളെക്കുറിച്ചുള്ള അറിവ് നാമറിയാതെതന്നെ നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് അല്പം ആലോചിച്ചാൽ മനസ്സിലാകും. ദിക്കറിയാതെ യാത്ര ചെയ്യാനോ ഭരണം നടത്താനോ വീടുണ്ടാക്കാനോ ദൈവത്തോടു യഥാവിധി പ്രാർത്ഥിക്കാൻ പോലുമോ പ്രയാസമാണ്. സ്വാഭാവികമായും സൂര്യനെ ആശ്രയിച്ചായിരുന്നു ആദ്യകാലത്ത് ദിക്കു നിർണയിച്ചിരുന്നത്. സൂര്യൻ ഉദിക്കുന്ന ദിക്കാണ് കിഴക്ക് (കീഴ് അർക്കനാണത്രെ കിഴക്ക്). സൂര്യൻ (ഞായർ) പടിയുന്ന ദിക്ക് പടിഞ്ഞാറ്. ഉദയസൂര്യനെ നോക്കി നിൽക്കുന്ന ആളുടെ വലതുഭാഗം തെക്ക്. ഇടതുഭാഗം വടക്ക്. ഇങ്ങനെയായിരുന്നു ദിക്‌നിർണയം. റോഡുകളും വടക്കുനോക്കിയന്ത്രങ്ങളും ഇല്ലാതിരുന്ന ആദ്യകാലത്ത് സൂര്യനാണ് എല്ലാവരെയും വഴികാട്ടിയത്. അടുത്ത ഗ്രാമത്തിലേക്കു പോലും റോഡുണ്ടാവില്ല. ജനസംഖ്യ നന്നെ കുറവായിരുന്ന അക്കാലത്ത് ഗ്രാമങ്ങൾ തമ്മിൽ നല്ല ദൂരമുണ്ടാകും. ദിവസങ്ങൾ തന്നെ വേണ്ടി വരും ഒരു ഗ്രാമത്തിൽനിന്ന് മറ്റൊന്നിലേക്ക് പോകാൻ. ദിക്കു നോക്കി വേണം യാത്ര. അതുപോലെ, ആടുമാടുകളുമായി അലയുന്ന ഇടയന്മാർക്കും മറ്റും താവളത്തിൽ തിരിച്ചെത്തണമെങ്കിലും ദിക്കറിയണം. യാഗത്തറ കെട്ടാൻ ദിക്കറിയണം. ക്ഷേത്രവും വീടും കൊട്ടാരവും നിർമിക്കാൻ ദിക്കറിയണം. സൂര്യൻ ഊർജദാതാവു മാത്രമായിരുന്നില്ല, വഴികാട്ടികൂടിയായിരുന്നു എന്നർഥം.

പ്രാചീന മനുഷ്യൻ ക്രമേണ ഒരു കാര്യം മനസ്സിലാക്കി. സൂര്യൻ വർഷത്തിൽ രണ്ടേ രണ്ടു ദിവസം മാത്രമേ നേർ കിഴക്ക് ഉദിക്കുന്നുള്ളൂ. ആറു മാസക്കാലം മധ്യരേഖയ്ക്ക് വടക്കുമാറിയും തുടർന്ന് ആറുമാസക്കാലം തെക്കു മാറിയുമാണ് സൂര്യോദയം. [ 24 ] 23 ‍ ഡിഗ്രി വരെ വടക്കോട്ടും തെക്കോട്ടും സൂര്യൻ സഞ്ചരിക്കുന്നു. ഇതിനെ അയന ചലനങ്ങൾ എന്നു വിളിക്കും. ഇക്കാരണത്താൽ സൂര്യനെ നോക്കി ദിക്കു നിർണയിക്കുന്നതിൽ സാരമായ പിശകു വരും.

ധ്രുവനെ കാണുന്ന ദിശ: ധ്രുവനക്ഷത്രത്തെ ഉത്തരധ്രുവത്തിൽ നിൽക്കുന്ന ഒരാൾ തന്റെ തലയ്ക്കു മീതെയും ഭൂമധ്യരേഖയിൽ നിൽക്കുന്ന ആൾ വടക്കെ ചക്രവാളത്തിലും കാണും. ഭൂമിയിൽ ഒരാൾ എത്ര ഡിഗ്രി അക്ഷാംശത്തിൽ നിൽക്കുന്നുവോ, ചക്രവാളത്തിൽ നിന്ന് അത്രയും ഡിഗ്രി ഉയരത്തിൽ അയാൾ ധ്രുവനെ കാണും.

നക്ഷത്രങ്ങൾക്ക് അയന ചലനം ഇല്ലാത്തതുകൊണ്ട് കൂടുതൽ കൃത്യമായി ദിക്കറിയാൻ അവയാണ് മെച്ചം എന്ന് ജ്യോതിഷികൾ മനസ്സിലാക്കി. ബാബിലോണിയരെപ്പോലെ വിദൂരദേശങ്ങളുമായി വ്യാപാരബന്ധങ്ങൾ സ്ഥാപിച്ച ജനതകൾക്ക് മറ്റൊരു വിധത്തിലും നക്ഷത്രനിരീക്ഷണം അത്യാവശ്യമായിവന്നു. ബാബിലോണിയർ ഇന്ത്യയിലെയും ചൈനയിലെയും പല നഗരങ്ങളിലും വന്നു വ്യാപാരം നടത്തിയിരുന്നു എന്നാണല്ലോ ചരിത്രം പറയുന്നത്. ദീർഘമായ യാത്രയ്ക്കിടയിൽ അവർക്കു പലപ്പോഴും മരുഭൂമികൾ താണ്ടേണ്ടി വരും. മരുഭൂമിയിലൂടെ യാത്രചെയ്യാൻ രാത്രിയിലേ പറ്റൂ. അപ്പോൾ ദിക്കു കാണിക്കാൻ സൂര്യനുണ്ടാവില്ലല്ലോ. നക്ഷത്രങ്ങൾ അതിനു സഹായിക്കും എന്നവർ കണ്ടെത്തി.

ദിക്കറിയാൻ പറ്റിയ ചില നക്ഷത്രങ്ങളേയും നക്ഷത്ര ഗണങ്ങളേയും തിരിച്ചറിഞ്ഞതായിരിക്കണം ജ്യോതിഷത്തിന്റെ വളർച്ചയിലെ സുപ്രധാന ഘട്ടം. ധ്രുവനക്ഷത്രമായിരുന്നു അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. വടക്കെ ആകാശത്ത് ചക്രവാളത്തോടു ചേർന്ന്, നല്ല ശോഭയുള്ള ഒരു നക്ഷത്രമാണത്. ചുറ്റുമുള്ള മറ്റു നക്ഷത്രങ്ങളെല്ലാം തീരെ ശോഭ കുറഞ്ഞവയാണ്. ചക്രവാളത്തിൽ നിന്ന് എത്ര ഉയരത്തിലാണ് ധ്രുവനെ കാണുകയെന്നത് നിരീക്ഷകന്റെ അക്ഷാംശം അനുസരിച്ചിരിക്കും. ഉദാഹരണത്തിന് മധ്യരേഖക്കടുത്ത് (0 ഡിഗ്രി അക്ഷാംശം) നിൽക്കുന്ന ഒരാൾ ധ്രുവനെ വടക്കെ ചക്രവാളത്തിലും മധ്യ കേരളത്തിൽ നിൽക്കുന്ന ആൾ (10.5 ഡിഗ്രി അക്ഷാംശം) ധ്രുവനെ ചക്രവാളത്തിൽ നിന്ന് 10.5 ഡിഗ്രി ഉയരത്തിലുമാകും കാണുക. ധ്രുവനെ കണ്ടുകഴിഞ്ഞാൽ വടക്കു ദിക്കുകിട്ടി. പിന്നെ മറ്റു ദിക്കുകൾ തിരിച്ചറിയുക എളുപ്പമാണല്ലോ.

ധ്രുവന്റെ സമീപത്തൊന്നും ശോഭയുള്ള നക്ഷത്രങ്ങളില്ലാത്തതുകൊണ്ട് അതിനെ തിരിച്ചറിയുക എളുപ്പമാണ്. ധ്രുവനു മറ്റൊരു പ്രത്യേകതകൂടിയുണ്ട്. എല്ലാ നക്ഷത്രങ്ങളും കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നതാണല്ലോ നാം കാണുന്നത്. എന്നാൽ ധ്രുവൻ മാത്രം ഉദിക്കുകയുമില്ല, അസ്തമിക്കുകയുമില്ല രാത്രി മുഴുവൻ ഒരേ നില്പ്. (പകലും അവിടെത്തന്നെയുണ്ടാകും, കാണാൻ കഴിയില്ലെന്നു മാത്രം) ധ്രുവനു ചുറ്റുമുള്ള നക്ഷത്രങ്ങളാകട്ടെ (സപ്തർഷികളും മറ്റും) അതിനെ പ്രദക്ഷിണം ചെയ്യുന്നതായും തോന്നും. ഈ [ 25 ] അസാധാരണ നക്ഷത്രത്തെ പ്രാചീനർ ഒരു ദേവനായി ചിത്രീകരിച്ചതിൽ അത്ഭുതമില്ല. മനുഷ്യനെ വഴികാട്ടാൻ മാനത്തു നിൽക്കുന്ന ദേവനായി അത് ലോകം മുഴുവൻ ആരാധിക്കപ്പെട്ടു. ധ്രുവൻ എന്നാൽ സ്ഥിരതയുള്ളവൻ എന്നാണർത്ഥം. ധ്രുവന്റെ ഗ്രീക്ക് രൂപമായ Polaris എന്ന പദത്തിന് തിരിക്കുറ്റി എന്നാണർത്ഥം (എണ്ണയാട്ടു ചക്കുപോലെ നക്ഷത്രങ്ങൾ അതിനെ ചുറ്റുന്നു).

ധ്രുവനും ചെറുകരടിയും: ചെറുകരടി (Ursa Minor) എന്ന നക്ഷത്രഗണത്തിൽ കരടിയുടെ വാലറ്റത്തു കിടക്കുന്ന നക്ഷത്രമാണ് ധ്രുവൻ. ധ്രുവനൊഴികെ ബാക്കി നക്ഷത്രങ്ങളെ ചേർത്താണോ ഭാരതീയർ 'ഉത്താന പാദനെ' സങ്കൽപിച്ചത് എന്ന് സംശയിക്കണം.

എന്താണീ നക്ഷത്രം മാത്രം ചലിക്കാത്തതെന്ന് അന്ന് ആർക്കും മനസ്സിലായില്ല. ഇന്നു നമുക്കു കാരണം അറിയാം. ഭൂമിയുടെ അക്ഷം (അച്ചുതണ്ട്) വടക്കോട്ടു നീട്ടിയതായി സങ്കല്പിച്ചാൽ അതിനു നേർക്കാണു ധ്രുവനക്ഷത്രം നിൽക്കുന്നത്. ഭൂമി പടിഞ്ഞാറുനിന്ന് കിഴക്കോട്ട് കറങ്ങുമ്പോൾ നക്ഷത്രങ്ങളെല്ലാം കിഴക്കുനിന്നു പടിഞ്ഞറോട്ടു നീങ്ങുന്നതായി തോന്നുമെങ്കിലും അക്ഷത്തിനു നേർക്കുള്ള ധ്രുവനു മാത്രം സ്ഥാനം മാറില്ല.

ധ്രുവൻ കേന്ദ്രമായെടുത്ത ഫോട്ടോ: ധ്രുവനിലേക്ക് ഫോക്കസ് ചെയ്ത് ഏതാനും മിനുട്ട് ഒരു ക്യാമറ തുറന്നുവെച്ചാൽ കിട്ടുന്ന ചിത്രം ഇങ്ങനെയിരിക്കും. ധ്രുവൻ ചലിക്കുന്നില്ല. നക്ഷത്രങ്ങൾ ധ്രുവനെ ചുറ്റുന്നു. (ശരിക്കും അത് ഭൂമിയുടെ കറക്കമാണ്). ഫലം ഓരോ നക്ഷത്രവും ഓരോ വൃത്ത ഖണ്ഡം തീർക്കുന്നു. 'ഹയാകുതാകെ' ധൂമകേതുവാണ് ധ്രുവന് സമീപം.

ദിക്ക് നിർണയത്തിന് ധ്രുവനെ മാത്രം ആശ്രയിച്ചാൽ പറ്റില്ല എന്ന് ഏറെ കഴിയുംമുമ്പ് ബോധ്യമായി. ചക്രവാളത്തോടു [ 26 ] ചേർന്നായതുകൊണ്ട് മൂടൽമഞ്ഞും മരുഭൂമിയിലെ പൊടിക്കാറ്റും അതിനെ വേഗം മറച്ചുകളയും. കുന്നുകളും വലിയ മരങ്ങളും ധ്രുവനെ കാണാൻ തടസ്സമാണ്. അതുകൊണ്ട് കുറച്ചുകൂടി ഉയരത്തിലുള്ള നക്ഷത്രങ്ങളെ കണ്ടെത്തിയേ പറ്റൂ എന്നു വന്നു. വടക്കേ ആകാശത്തിൽത്തന്നെ സപ്തർഷികൾ അതിനു യോജിച്ചതാണ്. ഏതാണ്ട് ഒരേ ശോഭയുള്ള 7 നക്ഷത്രങ്ങൾ ഒരു വലിയ സ്പൂൺ കണക്കെ നിൽക്കുന്നു. മരീചി, വസിഷ്ഠൻ, അംഗിരസ്, അത്രി, പുലസ്ത്യൻ, പുലഹൻ, ക്രതു എന്നീ മഹർഷിമാർ -

ദിക്കുകളും അന്ധവിശ്വാസങ്ങളും

ദിക്കുകളുമായി ബന്ധപ്പെട്ട നിരവധി അന്ധവിശ്വാസങ്ങൾ നമ്മുടെ ഇടയിലുണ്ട്. തെക്കോട്ടൂം പടിഞ്ഞാറോട്ടും ദർശനമായി വീടുവെക്കരുതെന്നാണ് 'ശാസ്ത്രവിധി' (ശാസ്ത്രമെന്നാൽ ശാസിക്കപ്പെട്ടത്. അഥവാ ജ്ഞാനികൾ പറഞ്ഞത് എന്നേ പണ്ട് അർഥമുള്ളൂ). പക്ഷേ, നമ്മുടെ ഈ ശാസ്ത്രമൊന്നും പാലിക്കാതെ വീടുവെക്കുന്ന മറ്റു രാജ്യക്കാർക്ക് ഒരു കുഴപ്പവും വന്നുകാണുന്നില്ല. ഇവിടെ പോലും നഗരങ്ങളിൽ ഈ നിയമം ആരുമിപ്പോൾ നോക്കാറില്ല. കാലൻ വരുന്നത് തെക്കു നിന്നാണെന്ന വിശ്വാസത്തിൽ പണ്ടുകാലത്ത് ചിലർ വീടിന്റെ തെക്കുവശത്ത് അധികം ജനലുകൾ വെച്ചിരുന്നില്ല. തല തെക്കോട്ടോ വടക്കോട്ടോ വെച്ചു കിടന്നുറങ്ങാൻ ഇപ്പോഴും മിക്കവർക്കും ഭയമാണ്. അതിനു ചില പുതിയ വിശദീകരണങ്ങൾ (ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ) നൽകാനുള്ള പാഴ്‌വേലയും കാണാം. ഭൂമിയുടെ കാന്തിക ക്ഷേത്രം തെക്കുവടക്കു ദിശയിലായതാണത്രേ കാരണം. എന്തായാലും, ഇതൊന്നുമറിയാതെ, ആയിരക്കണക്കിനാളുകൾ ലോകത്തിന്റെ പല ഭാഗത്തും തെക്കോട്ടും വടക്കോട്ടുമൊക്കെ തലവെച്ചുറങ്ങുന്നു. പ്രത്യേകിച്ചൊരു കുഴപ്പവും അവർക്ക് അനുഭവപ്പെടുന്നതായി കേട്ടിട്ടില്ല. മനുഷ്യനൊഴികെ മറ്റു ജീവികൾക്കാകട്ടെ ഇത്തരം ഒരു ശ്രദ്ധയും കാണാനുമില്ല.

മിക്ക രാജ്യക്കാർക്കും പണ്ടു നാലു ദിക്കുകളായിരുന്നു. പ്രധാനമെങ്കിൽ ഇന്ത്യക്കാർക്ക് 8 ദിക്കുകളും പ്രധാനമായിരുന്നു. ഈ ദിക്കുകൾക്കെല്ലാം ദിക്പാലന്മാരുമുണ്ട്. ദേവീഭാഗവതത്തിൽ അഷ്ടദിക്പതികളെ വിവരിക്കുന്നുണ്ട്. ബ്രഹ്മലോകത്തിന്റെ എട്ടു ഭാഗങ്ങളിലുമായി 2500 യോജന വീതം വിസ്‌തൃതിയിൽ ദിക്പതികളുടെ പുരികൾ സ്ഥിതിചെയ്യുന്നു. മഹാമേരുക്കളുടെ മുകളിലാണിവയെല്ലാം. മധ്യത്തിൽ ബ്രഹ്മാവിന്റെ മനോവതി എന്ന പുരിയും. പുരികൾ ഇവയൊക്കെയാണ്.

  1. കിഴക്ക് ഇന്ദ്രപുരിയായ അമരാവതി.
  2. തെക്കു കിഴക്ക് അഗ്നിയുടെ പുരിയായ തേജോവതി.
  3. തെക്ക് യമപുരിയായ സംയമനി.
  4. തെക്കു പടിഞ്ഞാറ് നിര്യതിപുരിയായ കൃഷ്ണാഞ്ജന.
  5. പടിഞ്ഞാറ് വരുണ പുരിയായ ശ്രദ്ധാവതി.
  6. വടക്കുപടിഞ്ഞാറ് വായുപുരിയായ ഗന്ധവതി.
  7. വടക്ക് കുബേരപുരിയായ മഹോദയം.
  8. വടക്കുകിഴക്ക് ശിവപുരിയായ യശോവതി.

അഷ്ടദിക്പാലകന്മാർക്കെല്ലാം നമ്മുടെ നാട്ടിൽ ക്ഷേത്രങ്ങളുണ്ട്. ഭൂമിശാസ്ത്രം അറിഞ്ഞുകൂടാത്ത കാലത്താണ് ഇത്തരം വിശ്വാസങ്ങൾ ഉണ്ടായിവന്നത്. ഉരുണ്ട ഭൂമിയിൽ ഇതിനൊന്നും അർഥമില്ലെന്നു നമുക്കറിയാം. നമ്മൾ പടിഞ്ഞാറോട്ടുപോയാൽ ഒരു മേരുമുകളിലും എത്തില്ല. ശ്രദ്ധാവതി കാണില്ലെന്നു മാത്രമല്ല കടൽ കാണുകയും ചെയ്യും. തുടർന്നും സഞ്ചരിച്ചാൽ ഭൂമിയെ ചുറ്റി

[ 27 ] എല്ലാവരും പ്രാചീന കാലത്തെ പ്രശസ്ത ജ്യോതിശ്ശാസ്ത്രജ്ഞർ.
കിഴക്കാണ് എത്തുക. ഒടുവിൽ പുറപ്പെട്ടിടത്തു തിരിച്ചെത്തുകയും ചെയ്യും.

ഇന്ത്യയെ കൂടാതെ, ദിക്കുകൾക്ക് ദൈവികമായ പ്രാധാന്യം കൽപിച്ച മറ്റു രാജ്യങ്ങളായിരുന്നു ചൈനയും ഈജിപ്തും. ചൈനക്കാർ വിശ്വസിച്ചത് ലോകം ചതുരത്തിലാണെന്നും അതിന്റെ മധ്യത്തിലാണ് ചൈനയെന്നുമാണ്. 'മധ്യസാമ്രാജ്യം' (Middle Kingdom) എന്നാണവർ സ്വന്തം രാജ്യത്തെ വിശേഷിപ്പിച്ചത്. ധ്രുവനായിരുന്നു ദിക്കുകളുടെ കേന്ദ്രസ്ഥാനത്ത്. 'മഹാരഥം' എന്നവർ വിളിച്ച സപ്തർഷികളും ആരാധ്യനക്ഷത്രഗണമായിരുന്നു. ചൈനയിൽ നിർമിച്ച ഓരോ ക്ഷേത്രവും ഓരോ കെട്ടിടവും ഓരോ ശവകുടീരവും കൃത്യമായും തെക്കുവടക്ക് ദിശയിലാകണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. രാജാവിന്റെ സിംഹാസനം, ഗൃഹനാഥന്റെ ഇരിപ്പിടം, വീടുകളുടെ മുൻവാതിൽ - എല്ലാം തെക്കോട്ടായിരിക്കണം. (നമ്മെപ്പോലെ അവർ കാലനെ പേടിച്ചില്ല). സ്വാഭാവികമായും ജ്യോതിഷിക്ക് ചൈനീസ് സമൂഹത്തിൽ വലിയ സ്ഥാനമായിരുന്നു. യുദ്ധത്തിലും നായാട്ടിനും പുറപ്പെടുമ്പോഴും വിത്തുവിതയ്ക്കുമ്പോഴുമെല്ലാം അയാൾ വേണം മുഹൂർത്തവും ദിക്കും നിശ്ചയിക്കാൻ. ഗവൺമെന്റ് കെട്ടിടങ്ങളുടെ മുഖം കൃത്യമായും തെക്കോട്ടായിരിക്കണം. അത് രാജാവു തന്നെ അളന്ന് തിട്ടപ്പെടുത്തുകയും വേണം. അതൊരു വലിയ ചടങ്ങായിരുന്നു. ചുരുക്കത്തിൽ ചൈനക്കാരുടെ മതം തന്നെ ക്രമേണ ജ്യോതിശ്ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായി മാറി. സപ്തർഷികളുടെ ഉദയവും നിൽപും അർഥഗർഭമായി അവർ കരുതി. ദക്ഷിണായനാന്തത്തിൽ ബീജിങ്ങിലെ ചുവന്ന കുന്നിൽ (Red hill) നടക്കുന്ന ബലികർമങ്ങളിൽ അഞ്ചു ഗ്രഹങ്ങൾക്കൊപ്പം 'മഹാരഥ'ത്തിനും അവർ ബലിപീഠമൊരുക്കി. രാജാവു തന്നെയാണ് ബലികർമങ്ങൾക്കു നേതൃത്വം നൽകുക. (ദിക്കും സമയവും നിർണയിക്കാൻ ചൈനക്കാർ ഏറെയും ആശ്രയിച്ചത് 'മഹാരഥ'ത്തിനെയാണ്)

ചൈനക്കാരുടെ തത്വചിന്തയിലെ പ്രധാനപ്പെട്ട ഒരാശയമായിരുന്നു യാങ്-യിൻ തത്വം. (ഭാരതീയരുടെ പുരുഷനും-പ്രകൃതിയും പോലെ) ആകാശത്ത് അവയെ പ്രതിനിധീകരിച്ചത് സൂര്യനും ചന്ദ്രനുമാണ്. ഈ 'ആകാശമത'ത്തിന്റെ ചട്ടക്കൂടിൽ പിന്നീട് ബുദ്ധമതം ഒരു മേലങ്കിപോലെ വന്നു ചേരുകയാണുണ്ടായത്.

ഈജിപ്തിൽ ദിശാനിർണയകല ഇതിലേറെ വികസിച്ചിരുന്നു. 5000 കൊല്ലം പഴക്കമുള്ള 'ചിയോപ്‌സിന്റെ പിരമിഡിന്റെ' കോണുകളും ചതുർദിക്കുകളുമായുള്ള വ്യതിയാനം ഒരു ഡിഗ്രിയുടെ വളരെ ചെറിയ ഒരളവേ വരുന്നുള്ളൂവത്രേ. പിരമിഡിനുള്ളിൽ നിന്ന് അന്നത്തെ ധ്രുവനായ ത്യൂബനെ ഒരു കുഴലിനുള്ളിലൂടെ എന്നപോലെ കാണാൻ കഴിയും വിധമായിരുന്നു ഉള്ളിലേക്കുള്ള വഴി. ഫറവോ (ഈജിപ്തിലെ രാജാവ്) സ്വയം വിശേഷിപ്പിച്ചത് 'സൂര്യപുത്രൻ' എന്നാണ് (ചൈനക്കാർക്ക് രാജാവ് വാനപുത്രൻ-Son of the Heaven-ആയിരുന്നു). രാജാവ് വേണം ക്ഷേത്രങ്ങളുടെ ദിക്ക് നിർണയിച്ചു നൽകാൻ. ഒരു രാജകീയ ലിഖിതത്തിൽ ഇപ്രകാരം കാണുന്നു. "ഞാൻ കുറ്റിയും ചുറ്റികയും കൈയിലെടുക്കുന്നു. അറിവിന്റെ ദേവതയ്ക്കൊപ്പം ചരട് കൈയിലേന്തുന്നു. നക്ഷത്രങ്ങളുടെ പാതയിലേക്ക് ഞാൻ എന്റെ ദൃഷ്ടി തിരിക്കുന്നു. മഹാരഥത്തിൽ കണ്ണുകളുറപ്പിച്ച് ക്ഷേത്രത്തിന്റെ മൂലകൾ ഞാൻ അളന്ന് തിരിക്കുന്നു."

ഋഗ്വേദത്തിൽ ഇന്ദ്രന്റെ രഥമായിട്ടും ചൈനക്കാർ ദൈവത്തിന്റെ രഥമായിട്ടും ഫിനീഷ്യർ വലിയ കരടി (Dub - Kabir) ആയിട്ടും അതിനെ കണ്ടു. Ursa Major, Big Bear തുടങ്ങിയ യൂറോപ്യൻ പേരുകളും വലിയ കരടിയെ സൂചിപ്പിക്കുന്നു. രൂപം എന്തായാലും ദിക്ക് സൂചിപ്പിക്കാൻ ഈ ഗണം കൊള്ളാം. പുലഹനും ക്രതുവും യോജിപ്പിച്ച് വടക്കോട്ടു നീട്ടിയാൽ നേരെ [ 28 ] ചെല്ലുക ധ്രുവനിലേക്കാണ്.

സപ്തർഷിഗണം: എല്ലാവരും പ്രാചീനകാലത്തെ മഹർഷിമാർ. വസിഷ്ഠന്റെ സഹധർമ്മിണി അരുന്ധതി അദ്ദേഹത്തിന്റെ സമീപത്തുണ്ട്. പുലഹനും ക്രതുവും യോജിപ്പിച്ചു നീട്ടിയാൽ ധ്രുവനക്ഷത്രത്തിൽ ചെന്നു ചേരും.
വൻകരടി: നമ്മുടെ സപ്തർഷികൾ യൂറോപ്യൻമാർക്ക് വൻകരടി (Ursa Major) ആണ്. കരടിയുടെ വാല് ഉദിച്ചു വരുമ്പോൾ കിഴക്കോട്ടും ഏതാനും മണിക്കൂർ കഴിയുമ്പോൾ തെക്കോട്ടും പിന്നെ പടിഞ്ഞാറോട്ടും ആകും. ഈ രൂപമാറ്റമാകാം ഈ ഗണത്തെ കരടിയായി ചിത്രീകരിക്കാൻ പ്രേരിപ്പിച്ചുതുതന്നെ.
തെക്കൻ കുരിശും ത്രിശങ്കുവും: തെക്കേ അർധഗോളത്തിലുള്ളവർക്ക് ദിക്കു കാണിച്ചുതരാൻ തെക്കൻ കരിശുണ്ട്. ഭാരതീയർ ആ ഗണത്തെ മൂന്നു കുറ്റികൾ ആയാണ് ചിത്രീകരിച്ചത്. കഥയിൽ സ്വർഗത്തിൽ നിന്നു ഭൂമിയിലേക്കു പതിക്കുന്ന ത്രിശങ്കു രാജകുമാരനായും.

തെക്കേ ആകാശത്തും ദിക്ക് കാണിച്ചു തരുന്ന നക്ഷത്രങ്ങളുണ്ട്. തെക്കൻ കുരിശ് (Southern Crux) ആണ് അതിൽ പ്രധാനം. നാലു നക്ഷത്രങ്ങൾ ഒരു കുരിശിന്റെ രൂപത്തിൽ. ബാബിലോണിയയിൽ കുറ്റവാളികളെ കുരിശിലേറ്റിക്കൊല്ലുന്ന രീതി നിലവിലുണ്ടായിരുന്നതുകൊണ്ടാകാം അവരതിനു കുരിശു രൂപം സങ്കല്പിച്ചത്. കുരിശിന്റെ മൂടും തലയും ചേർത്ത് ഒരു രേഖ വരച്ചു നീട്ടിയാൽ ഉത്തര - ദക്ഷിണ ധ്രുവങ്ങളിലൂടെ കടന്നു പോകും.

ഭാരതീയർക്കും പണ്ടേ പരിചയമുള്ള ഗണമാണിത്. പക്ഷേ, കുരിശു നമുക്കു പരിചിതമല്ല. അതുകൊണ്ട് ആകാശത്ത് നാട്ടിയ 3 കുറ്റികൾ ആയി നാമതിനെ സങ്കൽപിച്ചു. ശങ്കു എന്നാൽ കുറ്റി, ആണി എന്നെല്ലാമാണർത്ഥം. അപ്പോൾ മൂന്നു കുറ്റി = ത്രിശങ്കു. പുരാണത്തിൽ, വിശ്വാമിത്ര മഹർഷി ഉടലോടെ സ്വർഗ്ഗത്തിലേക്കയച്ച രാജകുമാരനാണ് ത്രിശങ്കു. കഥ എന്തായാലും ധ്രുവനെയും സപ്തർഷികളെയും കാണാൻ കഴിയാത്ത ദക്ഷിണാർധഗോള നിവാസികൾക്ക് (തെക്കേ ആഫ്രിക്ക, ആസ്ത്രേലിയ, തെക്കേ അമേരിക്ക എന്നിവിടങ്ങളിലുള്ളവർക്ക്) ദിക്കറിയാൻ മുഖ്യാശ്രയമായിരുന്നു തെക്കൻ കുരിശ്.

തെക്കും വടക്കും ഉള്ളവർക്ക് ഒരുപോലെ ദിക്കു കാണിച്ചുതരുന്ന ഒരു നക്ഷത്രഗണമാണ് വേട്ടക്കാരൻ. ജനുവരി - ഫെബ്രുവരി മാസങ്ങളിൽ സന്ധ്യക്കുതന്നെ തലയ്ക്കു മുകളിലെത്തുന്ന ഈ ഗണത്തിന്റെ രൂപം ബാബിലോണിയൻ - ഗ്രീക്കു സങ്കല്പമനുസരിച്ച് ഒരു വേട്ടക്കാരന്റേതാണ് - ഓറിയോൺ എന്ന വേട്ടക്കാരൻ (Orion the Hunter). വടക്കോട്ടാണ് അയാളുടെ തല (നമ്മുടെ മകീര്യം അഥവാ മൃഗശീർഷം നക്ഷത്രങ്ങൾ). കിഴക്കെ തോളിലെ ചുവന്ന താരം തിരുവാതിരയും (ആർദ്ര - Betelgeuse) പടിഞ്ഞാറേ തോൾ ബെല്ലാട്രിക്സ് (Bellatrix) നക്ഷത്രവുമാണ്. തെക്ക് രണ്ട് കാൽപാദങ്ങളിൽ പടിഞ്ഞാറെ വശത്തുള്ളത് റീഗൽ (Rigel) നക്ഷത്രമാണ്. സൂര്യന്റെ അമ്പതിനായിരം ഇരട്ടിയോളം പ്രകാശം പൊഴിക്കുന്ന ഈ നക്ഷത്രം 830 പ്രകാശവർഷം അകലെയാണ്. ഗണത്തിന്റെ മധ്യഭാഗത്തായി ഒരേ ശോഭയുള്ള മൂന്നു നക്ഷത്രങ്ങൾ ഒറ്റവരിയായി നിൽക്കുന്നത് വേട്ടക്കാരന്റെ അരയിലെ ബെൽറ്റാണത്രെ. ബെൽറ്റിലെ മധ്യതാരത്തിൽ നിന്ന് തെക്കോട്ട് ഏതാനും മങ്ങിയ നക്ഷത്രങ്ങൾ വരിയായി നിൽക്കുന്നത് ബെൽറ്റിൽ നിന്നു തൂക്കിയിട്ട വാളും. ഈ വാളാണ് സർവ്വപ്രധാനം. വാളും ബെൽറ്റിലെ മധ്യ നക്ഷത്രവും തലയും ചേർത്ത് വരച്ചാൽ ശരിയായ തെക്കു വടക്കു ദിശ കിട്ടും. [ 29 ]

ഓറിയൺ നക്ഷത്ര ഗണം. മകീര്യവും തിരുവാതിരയും ഈ ഗണത്തിലാണ്. തൊട്ടടുത്ത് വലിയ നായ (Canis Major)യും ഉണ്ട്.
ഓറിയൺ എന്ന വേട്ടക്കാരൻ

നവമ്പർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ ഏറെ ഇരുട്ടും മുമ്പെ മാനത്ത് എത്തുന്ന ഈ ഗണം ഒരു ദിക് സൂചകം എന്ന നിലയിൽ പണ്ടു കാലത്ത് വലിയ സേവനമാണ് ചെയ്തിട്ടുള്ളത്. ക്രീറ്റിൽ നിന്നും ബാബിലോണിയയിൽ നിന്നും എത്യോപ്യയിൽ നിന്നുമുള്ള വ്യാപാരി സംഘങ്ങളെ ഏഷ്യയിലേക്കും യൂറോപ്പിലേക്കും അതു നയിച്ചു. പിന്നീട്, പായ്ക്കപ്പലുകളുമായി അറബികളും ഗ്രീക്കുകാരും റോമക്കാരും യാത്രതിരിച്ചപ്പോഴും അവർക്കു വഴികാട്ടിയായി ഓറിയോൺ ഉണ്ടായിരുന്നു (ഒപ്പം ധ്രുവനും ത്രിശങ്കുവും). പിന്നെയും ഏറെക്കാലത്തിനു ശേഷമാണ് വടക്കു നോക്കിയന്ത്രം പ്രചാരത്തിലാവുന്നത്. (ചൈനക്കാർ ക്രി.മു. രണ്ടായിരത്തിനടുത്ത് കാന്തം കണ്ടുപിടിച്ചെങ്കിലും അതു മറ്റിടങ്ങളിൽ പ്രചാരത്തിലാകാൻ ആയിരത്താണ്ടുകളെടുത്തു.) ഇപ്പോൾപോലും പട്ടാളത്തിലും നേവിയിലും മർച്ചന്റ് നേവിയിലും ജോലിചെയ്യുന്ന ഓഫീസർമാരെ നക്ഷത്രഗണം നോക്കിയുള്ള ദിക്നിർണയം പരിശീലിപ്പിക്കുന്നു എന്നത് ദിക് നിർണയത്തിൽ നക്ഷത്രങ്ങൾക്കുണ്ടായിരുന്ന സ്ഥാനം വിളിച്ചോതുന്നു.

വേട്ടക്കാരന്റെ വാളും മൃഗവേധനെയ്ത അമ്പും

എല്ലാ മാനം നോക്കികൾക്കും വേട്ടക്കാരന്റെ രൂപം ഹൃദിസ്ഥമാണ്. അരയിലൊരു ബെൽറ്റും അതിൽ നിന്ന് തൂങ്ങിക്കിടക്കുന്ന വാളും ധരിച്ച ആൾരൂപം ആരും മറക്കില്ല. എന്നാൽ പ്രാചീന ഭാരതത്തിൽ അതേ നക്ഷത്രങ്ങൾക്ക് മറ്റൊരു രൂപമാണ് സങ്കൽപിച്ചിരുന്നത്. വേട്ടക്കാരന്റെ തോളുകളും കാലുകളും നമ്മുടെ രൂപത്തിലില്ല. അയാളുടെ തല നമുക്കു മാനിന്റെ തലയാണ് (മൃഗശീർഷം അഥവാ മകീര്യം). ബെൽറ്റിലെ 3 നക്ഷത്രങ്ങൾ ത്രിമൂർത്തികളാണ് (ബ്രഹ്മാവിഷ്ണു മഹേശ്വരന്മാർ). വാള് നമുക്ക് അമ്പാണ്. വേട്ടക്കാരന്റെ നായ (ബൃഹത് ശ്വാനൻ- Canis Major)യുടെ കണ്ണ് ആയ സിറിയസ് നക്ഷത്രം മൃഗവേധനാണ് (കാട്ടാളൻ). കഥയിതാണ് : ഇന്ദ്രൻ മാനിന്റെ വേഷം ധരിച്ച് മാനത്തുകൂടി പോവുകയാണ്. രോഹിണിയെ പ്രാപിക്കാനാണ് പോക്ക്. മാനണെന്നു ധരിച്ച് മൃഗവേധൻ അമ്പെയ്യുന്നു. തലയ്ക്കു നേരെയാണ് അമ്പ് പോകുന്നത്. ദേവലോകത്തിനു നാഥനില്ലാതാകുമെന്ന് തീർച്ച. തടഞ്ഞേ മതിയാകൂ. ത്രിമൂർത്തികൾ ഇടയ്ക്കു കയറി നിന്നു തടുക്കുകയാണ്.

മനോഹരമായ ഈ കഥയിലും ഉദ്ദേശ്യം ദിക്കു തിരിച്ചറിയൽ തന്നെ. അമ്പും വിഷ്ണുവും മൃഗശീർഷവും ചേർത്തു വരച്ചാൽ നേരെ വടക്ക് ധ്രുവനക്ഷത്രത്തിലാണ് ചെന്നു മുട്ടുക. മൃഗവേധന്റെ അമ്പു കണ്ടാൽ തെക്കു വടക്കു ദിശ കിട്ടുമെന്നർഥം.

[ 30 ]
ധ്രുവനും ത്രിശങ്കുവും

ദിക്കറിയാനും സമയമളക്കാനും മറ്റും സഹായിച്ച നക്ഷത്രഗണങ്ങളെ ഓർമയിൽ വെക്കുക പണ്ടു കാലത്ത് മനുഷ്യന് അത്യാവശ്യമായിരുന്നു. അതിനായി അവയെ ബന്ധിപ്പിച്ച് രസകരമായ കഥകൾ ഉണ്ടാക്കുക എന്ന രീതിയാണ് ഭാരതീയർ കൈക്കൊണ്ടത്. ഓർമിക്കാനുള്ള എളുപ്പത്തിന് സൃഷ്ടിച്ച ഇത്തരം കഥകൾ പിന്നീട് അന്ധവിശ്വാസങ്ങളായി മാറി എന്നത് ഖേദകരം തന്നെ.

വിഷ്ണുപുരാണത്തിൽ ധ്രുവകഥ വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്: പരാക്രമിയായ ഉത്താനപാദന് സുരുചി എന്നും സുനീതി എന്നും പേരുള്ള രണ്ടു ഭാര്യമാരുണ്ടായിരുന്നു. സുരുചിയിൽ ഉത്തമനെന്നും സുനീതിയിൽ ധ്രുവനെന്നും പേരുള്ള ഓരോ പുത്രന്മാർ അദ്ദേഹത്തിനുണ്ടായി. രാജാവിന് സുരുചിയോടായിരുന്നു കൂടുതൽ പ്രിയം. ഒരിക്കൽ, അച്ഛന്റെ മടിയിൽ ഉത്തമൻ ഇരിക്കുന്നതുകണ്ട ധ്രുവനും ഒപ്പമിരിക്കാൻ കൊതിച്ചു ചെന്നു. കോപിഷ്ഠയായ സുരുചി അവനെ പിടിച്ചിറക്കിവിട്ടു. അപമാനിതനായ ധ്രുവൻ യമുനാതീരത്തെ ഘോരവനമായ മധുവനത്തിൽ പോയി വിഷ്ണുവിനെ തപസ്സു ചെയ്തു. ഒടുവിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് അവന് വരം നൽകി. അച്ഛനേക്കാൾ ഉന്നതസ്ഥാനത്ത്, നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും സപ്തർഷികൾക്കും ദേവഗണങ്ങൾക്കും മീതെ, അവനെ പ്രതിഷ്ഠിച്ചു. (ധ്രുവന്റെ സമീപത്ത് ഒരു നക്ഷത്രമായി സുനീതിയും വിരാജിക്കുന്നുണ്ട്.)

ധ്രുവസ്ഥാനത്ത് ശോഭയോടെ കഴിയുന്ന 'ധ്രുവനെ' മാത്രമേ നാം മിക്കപ്പോഴും കാണുകയുള്ളൂവെങ്കിലും തെളിഞ്ഞ മാനത്ത് ശ്രദ്ധയോടെ നോക്കിയാൽ ധ്രുവ സമീപം കുറേ മങ്ങിയ നക്ഷത്രങ്ങളെക്കൂടി കാണാം. അവയെക്കൂടി ചേർത്തുകൊണ്ട് പാശ്ചാത്യർ ഒരു ചെറു കരടിയെ (Ursa Minor) സങ്കൽപിച്ചിരിക്കുന്നു. കരടിയുടെ വാലിലാണ് ധ്രുവൻ. ഭാരതീയർ ചിത്രീകരിച്ചത് അങ്ങനെയല്ലെന്നു തോന്നുന്നു. ധ്രുവനെ തനിച്ചും സമീപത്തുള്ള ആറു നക്ഷത്രങ്ങളെ ചേർത്ത് ഉത്താനപാദനേയും സങ്കൽപിച്ചു. ഉത്താനപാദൻ എന്നാൽ കാല് വിടർത്തിവെച്ചവൻ, നീട്ടിവെച്ചവൻ എന്നൊക്കെയർഥം. ഈ നക്ഷത്ര ഗണം ധ്രുവനെ ചുറ്റുമ്പോൾ ചില സമയത്ത് കൈകൾ നിലത്തൂന്നി കാലുയർത്തിപ്പിടിച്ച് നിൽക്കുന്ന ഒരു മനുഷ്യനാണെന്ന് തോന്നും. ധ്രുവൻ അയാളുടെ മകനാണ്. ധ്രുവസ്ഥാനത്തിന് പരമപദമെന്നും തൃതീയ വിഷ്ണുപദമെന്നും വിഷ്ണുപുരാണത്തിൽ പേരു കാണുന്നു.

ത്രിശങ്കു കഥ വിചിത്രമാണ്. സൂര്യവംശ രാജാവായ ത്രയ്യാരുണന്റെ ഏകപുത്രനായ സത്യവ്രതൻ അതികാമിയും സാഹസിയും ആയിരുന്നു. വിവാഹവേദിയിൽ നിന്ന് ഒരു ബ്രാഹ്മണ വധുവിനെ തട്ടിക്കൊണ്ടുപോയതിന് അയാളെ കൊട്ടാരത്തിൽ നിന്നു പുറത്താക്കി. അയാൾ ഒരു ചണ്ഡാല കൂടിലിൽ താമസമാക്കി. കുലഗുരുവായ വസിഷ്ഠനാണതിനു പിന്നിൽ എന്നയാൾ വിശ്വസിച്ചു. അങ്ങനെയിരിക്കെ ആ രാജ്യത്ത് കൊടും വരൾച്ച വന്നു. 12 വർഷം മഴയുണ്ടായില്ല. ദുരിതമനുഭവിച്ച കൂട്ടത്തിൽ വിശ്വാമിത്രന്റെ ഭാര്യ സത്യവതിയും മൂന്ന് ആൺമക്കളുമുണ്ടായിരുന്നു. വിശ്വാമിത്രൻ കൗശികീതീരത്ത് തപസ്സനുഷ്ഠിക്കുകയാണ്. മക്കളിൽ രണ്ടാമത്തവനെ വിറ്റുകിട്ടുന്ന പണം കൊണ്ട് മറ്റു രണ്ടുപേരെയും പുലർത്താം എന്നു തീരുമാനിച്ച വിശ്വാമിത്ര പത്നി അവന്റെ കഴുത്തിൽ ദർഭക്കയറിട്ട് ചന്തയിലേക്ക് കൊണ്ടുപോകും വഴി സത്യവ്രതൻ അവരെ കാണുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. മകനെ വിൽക്കേണ്ടതില്ലെന്നും അവർക്ക് വേണ്ട മാംസം എല്ലാ ദിവസവും

1.5. ജ്യോതിഷം കൃഷിചെയ്യാൻ

ഇന്ത്യ, ചൈന, ഈജിപ്റ്റ് തുടങ്ങിയ കാർഷിക രാജ്യങ്ങളിൽ ദിക്ക് കാണിച്ചുതരലും സമയമളക്കലും മാത്രമായിരുന്നില്ല ജ്യോതിഷത്തിന്റെ ധർമ്മം. നന്നായി കൃഷിചെയ്യാനും അവർക്ക് ജ്യോതിഷം വേണമായിരുന്നു. നന്നായി കൃഷിചെയ്യാൻ കാലാവസ്ഥ മുൻകൂട്ടി അറിയുക പ്രധാനമാണല്ലോ. കേരളത്തിലെ [ 31 ] കർഷകന് പണ്ട് നെൽകൃഷി ചെയ്യണമെന്നിരിക്കട്ടെ. ഇടവപ്പാതിക്ക് ഞാറ് നട്ടാലല്ലേ വിളവ് നന്നാകൂ. അതിന് 3-4 ആഴ്ച മുമ്പ് വിത്തു പാകി മുളപ്പിക്കണ്ടെ? പിന്നെ ഞാറു നടലും കള പറിക്കലും വളം ചേർക്കലും കൊയ്ത്തും ഒക്കെ യഥാകാലം നടക്കണം. ഇപ്പോൾ ആലോചിക്കുമ്പോൾ അതിന് ഒരു പ്രയാസവുമില്ല. കലണ്ടറിൽ നോക്കി കാര്യങ്ങൾ ചെയ്താൽ മതി.

താൻ ശേഖരിച്ച് ഒരു വൃക്ഷക്കൊമ്പിൽ കെട്ടിത്തൂക്കാമെന്നും പറഞ്ഞ് യാത്രയായി.

ഒരു നാൾ, എത്ര അലഞ്ഞിട്ടും ഒരു വേട്ടമൃഗത്തേയും കിട്ടാഞ്ഞ്, സത്യവൃതൻ വസിഷ്ഠാശ്രമത്തിൽ എത്തിച്ചേർന്നു. അവിടെ നന്ദിനി മേഞ്ഞുനടക്കുന്നതു കണ്ടു. അയാൾ വിശപ്പും വസിഷ്ഠനോടുള്ള വെറുപ്പും കാരണം, നന്ദിനിയെക്കൊന്ന് ഒരു പങ്ക് ഭക്ഷിക്കുകയും ബാക്കി കൊണ്ടുപോയി മരത്തിൽ കെട്ടിത്തൂക്കുകയും ചെയ്തു. പശുമാംസമെന്നറിയാതെ വിശ്വാമിത്ര പത്നി അതു ഭക്ഷിച്ചു.

വിവരമറിഞ്ഞ വസിഷ്ഠൻ സത്യവൃതനെ ശപിച്ചു. “നീ ഇന്ന് മുതൽ ചണ്ഡാലനായിപ്പോട്ടെ. പിതൃകോപം, പരഭാര്യാപഹരണം, പശുമാംസഭോജനം എന്നീ മൂന്ന് പാപങ്ങളാകുന്ന ശങ്കുക്കൾ (ആണികൾ) നിന്നെ എന്നും പീഡിപ്പിക്കട്ടെ. ഇന്ന് മുതൽ നിന്റെ പേർ ത്രിശങ്കു എന്നായിരിക്കും.”

ചണ്ഡാലനായിത്തീർന്ന ത്രിശങ്കു യാഗം ചെയ്ത് പാപഭാരം പോക്കാൻ ആഗ്രഹിച്ചെങ്കിലും അതിന് ഋഷിമാരാരും തയ്യാറായില്ല. ഒടുവിൽ അയാൾ തീയിൽ ചാടി മരിക്കാൻ ഒരുങ്ങി. അപ്പോൾ ദേവി പ്രത്യക്ഷപ്പെട്ട് വിലക്കി. മൂന്ന് നാൾക്കകം അവൻ രാജാവാകുമെന്ന് പ്രവചിക്കുകയും ചെയ്തു. രാജാവ് സത്യവൃതനെ യുവരാജാവാക്കുകയും തപസ്സനുഷ്ഠിയ്ക്കാൻ വനത്തിലേക്ക് പോവുകയും ചെയ്തു. അയാൾ നന്നായി രാജ്യം ഭരിച്ചു. ഉടലോടെ സ്വർഗ്ഗത്തിൽ പോകാൻ അയാൾക്ക് ആഗ്രഹമുണ്ടായി.

വസിഷ്ഠനെ അതിനായി സമീപിച്ചെങ്കിലും അതിനുള്ള ശാസ്ത്രവിധികളൊന്നും കാണുന്നില്ല എന്നുപറഞ്ഞദ്ദേഹം ഒഴിഞ്ഞുമാറി. 'എങ്കിൽ അതിന് കഴിവുള്ളവരുണ്ടൊ എന്ന് നോക്കട്ടെ' എന്ന് പറഞ്ഞ് യാത്ര തിരിച്ച ത്രിശങ്കുവിനെ വസിഷ്ഠനും പുത്രന്മാരും കൂടി ശപിച്ച് വീണ്ടും ചണ്ഡാലനാക്കി. അയാൾ കാട്ടിൽ അലഞ്ഞ് നടന്നു. അയാളുടെ പുത്രൻ ഹരിശ്ചന്ദ്രൻ അയോധ്യയിലെ രാജാവായി.

ത്രിശങ്കു ദേവീപൂജയുമായി അംബാവനത്തിൽ കഴിയുമ്പോഴാണ് വിശ്വാമിത്രൻ തപസ്സു കഴിഞ്ഞ് തിരിച്ചെത്തിയത്. സത്യവതി കാര്യങ്ങളെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു. വിശ്വാമിത്രൻ ത്രശങ്കുവിനെ സ്വർഗത്തിലേക്കയയ്ക്കാമെന്നു വാക്കുകൊടുത്തു. യാഗാനുഷ്ഠാനങ്ങൾ തുടങ്ങി. മറ്റു മുനികൾ ബഹിഷ്കരിച്ചു. എങ്കിലും വിശ്വാമിത്രന്റെ തപശ്ശക്തി കൊണ്ട് ത്രശങ്കു സ്വർഗത്തിലേക്കുയർന്നു. ഒരു ചണ്ഡാലൻ സ്വർഗവാതിൽക്കലെത്തിയതു കണ്ട ഇന്ദ്രനു കോപം വന്നു. അയാൾ ത്രിശങ്കുവിനെ തലകീഴായി താഴോട്ടു തള്ളിയിട്ടു. 'അവിടെ നിൽക്കട്ടെ' വിശ്വാമിത്രൻ ആജ്ഞാപിച്ചു. നിന്നിടത്ത് ഒരു സ്വർഗം പണിതുകൊടുത്തു. അതാണ് 'ത്രിശങ്കു സ്വർഗം'.

ദേവീഭാഗവതത്തിലും മഹാഭാരതത്തിലും വിവരിക്കുന്ന ഈ കഥ മുനിമാർ തമ്മിലുള്ള മാത്സര്യവും ജാതിവ്യവസ്ഥയുടെ ആധിപത്യവും മാംസ ഭക്ഷണം മുനിമാർക്ക് നിഷിദ്ധമല്ലെന്ന കാര്യവും ഒക്കെ വെളിവാക്കുന്നു. കഥ സാങ്കൽപികമാകാമെങ്കിലും അന്നത്തെ സാമൂഹ്യ വ്യവസ്ഥയുടെ സൂചനകളിതിൽ കാണാം. അക്കാലത്തെ ജ്യോതിശാസ്ത്രജ്ഞരിൽ പ്രമുഖരായിരുന്നു വിശ്വാമിത്രനും വസിഷ്ഠനും. ദിക്‌സൂചകമെന്ന നിലയിൽ ത്രിശങ്കുവിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത് ഈ രണ്ടു ഗോത്രങ്ങളിൽ പെട്ട ആരെങ്കിലും ആയിരിക്കണം.

[ 32 ]

നക്ഷത്ര സ്ഥാനങ്ങൾ നോക്കി കൃഷിക്കുവേണ്ട ഒരുക്കങ്ങൾ നടത്താൻ ചൈനക്കാർക്ക് വശമുണ്ടായിരുന്നു. രഥത്തിന്റെ (സപ്തർഷികളുടെ) വാൽ താഴേക്കു ചൂണ്ടി നിൽക്കുമ്പോളാണ് കൊല്ലത്തിന്റെ തുടക്കം. സന്ധ്യക്ക് തൃക്കേട്ടയെ നേരെ കുത്തനെ കാണുന്നെങ്കിൽ മധ്യവേനലാണ്. വേട്ടക്കാരനാണ് തെക്ക് എങ്കിൽ ശീതകാലമാണ്. ഓരോ ഋതുവിന്റേയും ആരംഭം ചക്രവർത്തിയെ അറിയിക്കുക കൊട്ടാരജ്യോതിഷിയുടെ ചുമതലയായിരുന്നു. വിത്തിറക്കേണ്ട സമയമായാൽ രാജാവുതന്നെ വയലിൽ പോയി മൂന്ന് ചാൽ ഉഴുത് തുടക്കം കുറിക്കും. തുടർന്ന് മന്ത്രിമാരും ഉഴണം. ഇതോടൊപ്പം ചാന്ദ്രമാസവും ചൈനക്കാർ കാലഗണനക്ക് ഉപയോഗിച്ചു.

പക്ഷേ പണ്ട് അങ്ങനെയല്ല. അന്ന് കലണ്ടറില്ല. മേടവും ഇടവവുമില്ല. അതൊക്കെ വന്നിട്ട് രണ്ടായിരത്തിൽ ചുവടെ കൊല്ലങ്ങളേ ആയിട്ടുള്ളു. കൊല്ലത്തിന്റെ നീളം തന്നെ പണ്ടുകാലത്ത് കൃത്യമായറിയില്ല. കാലാവസ്ഥ ആവർത്തിക്കപ്പെടുന്നുണ്ട് എന്നറിയാം. പക്ഷെ എത്ര ദിവസം കൂടുമ്പോൾ എന്നറിയില്ല. ആകെ കൃത്യമായറിയാവുന്നത് ദിവസവും മാസവുമാണ്. അതുതന്നെ ഇപ്പോഴത്തെ മാസമല്ല. ചാന്ദ്രമാസമാണ്. ഒരു വെളുത്തവാവ് (പൗർണമി) മുതൽ അടുത്ത വെളുത്ത വാവു വരെയാണ് ഭാരതീയരുടെ പണ്ടത്തെ മാസം. ഗ്രീസിലും റോമിലും അറബിനാടുകളിലുമെല്ലാം കറുത്ത വാവു (അമാവാസി) മുതൽ കറുത്ത വാവു വരെയോ നവചന്ദ്രൻ മുതൽ നവചന്ദ്രൻ വരെയോ ആണ് മാസം കണക്കാക്കിയത്. ആദ്യത്തേതിനെ പൂർണിമാന്ത (പൗർണമിയിൽ അവസാനിക്കുന്ന) വ്യവസ്ഥ എന്നും രണ്ടാമത്തേതിനെ അമാന്തവ്യവസ്ഥ എന്നും വിളിക്കും. ഏതു വിധത്തിലായാലും ചാന്ദ്രമാസത്തിന്റെ നീളം 29½ ദിവസമാണ്. (കൃത്യമായിപ്പറഞ്ഞാൽ 29ദി. 12മ. 44മി. 2.9സെ). ഒന്നിടവിട്ട് മാസങ്ങൾക്ക് 29ഉം 30ഉം ദിവസങ്ങൾ നൽകുന്ന രീതിയാണ് അന്ന് പലരും സ്വീകരിച്ചിരുന്നത്. അത്തരം 12മാസങ്ങൾ ചേർന്നതായിരുന്നു പ്രാചീനരുടെ കൊല്ലം. സ്വാഭാവികമായും അതിന് 354 ദിവസമേ ഉണ്ടായിരുന്നുള്ളൂ. ഭരണകാര്യങ്ങൾക്കും മറ്റും ഈ കാലഗണന ഉപയോഗിച്ചിരുന്നു. അതിന് ഇന്നു നമ്മളുപയോഗിക്കുന്ന സൗരവർഷവുമായി 11¼ ദിവസത്തിന്റെ വ്യത്യാസമുള്ളതുകൊണ്ട് ഋതുക്കൾ അതനുസരിച്ച് കൃത്യമായി ആവർത്തിക്കപ്പെടില്ല എന്നു തീർച്ച. ചുരുക്കത്തിൽ കൃഷിക്കാരന് കൃഷി ചെയ്യാൻ അതു സഹായകമായില്ല.

അറബി നാടുകൾ ഇപ്പോഴും 12 ചാന്ദ്രമാസങ്ങൾ ചേർന്ന ഇസ്ലാമിക് കലണ്ടർ ആണ് പിന്തുടരുന്നത്. അവർ ജീവിതവ്യത്തിക്ക് കൃഷിയെ ആശ്രയിക്കുന്നില്ല എന്നതാകാം ഇതിനു കാരണം. വർഷത്തിന് 11¼ ദിവസത്തിന്റെ കുറവുള്ളതു കൊണ്ടാണ് റംസാനും പെരുന്നാളുമെല്ലാം ഓരോ വർഷവും നേരത്തെ നേരത്തെ ആവുന്നത്. ഇന്ത്യയിലും മറ്റു ചില രാജ്യങ്ങളിലും എല്ലാ മാസങ്ങൾക്കും 30 ദിവസം വീതം കണക്കാക്കുന്ന ഒരു രീതിയും നിലവിലുണ്ടായിരുന്നു. അതാണ് 360 ദിവസം ചേർന്ന സാവന വർഷം.

എന്തായാലും, കൃഷിക്കാർ ഇത്തരം കാലഗണനകളെ ആശ്രയിച്ചല്ല പണ്ടു കാലത്ത് കൃഷി ചെയ്തിരുന്നത്. പകരം പ്രഭാതത്തിലെ നക്ഷത്ര ഉദയവുമായി ബന്ധിപ്പിച്ച് ഋതുപരിവർത്തനങ്ങൾ മുൻകൂട്ടി കണക്കാക്കുന്ന രീതി അവർ വികസിപ്പിച്ചെടുത്തു. 'ഞാറ്റുവേല' എന്ന കാലഗണനാക്രമമാണ് ഭാരതീയർ സ്വീകരിച്ചത്. (ഈജിപ്തുകാർക്കും ബാബിലോണിയർക്കും ഇതിനു [ 33 ] പകരം ഡിക്കാനൽ വ്യവസ്ഥയായിരുന്നു.) ഞായർ (സൂര്യൻ) ഒരു നക്ഷത്രത്തിൽ (നാളിൽ) നിൽക്കുന്ന 'വേള' (കാലം) ആണ്. ഞാറ്റുവേല എന്താണ് നക്ഷത്രം അഥവാ നാൾ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നു നോക്കാം.

ചന്ദ്രൻ 27 ദിവസവും 8 മണിക്കൂറുംകൊണ്ട് ഭൂമിയെ ഒരു വട്ടം ചുറ്റുന്നു. ചാന്ദ്രപഥം പടിഞ്ഞാറുനിന്നു കിഴക്കോട്ടാണ്.
ചാന്ദ്രപഥത്തെ 27 തുല്യ ഭാഗങ്ങളാക്കിയാൽ 27 നാളുകളായി ഓരോ നാളും 13 1/3 ഡിഗ്രി വീതമാണ്.
അശ്വതി എന്ന കുതിരത്തല

1.6 നാളും നക്ഷത്രവും

ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ സഞ്ചാരവുമായി ബന്ധപ്പെട്ടാണ് നാൾ എന്ന ആശയം വന്നത്. ഇന്നു സന്ധ്യക്ക് നാം ചന്ദ്രനെ ആകാശത്തു കാണുന്ന സ്ഥാനത്തല്ലല്ലോ നാളെ അതേ സമയത്ത് കാണുക. ചന്ദ്രന്റെ സ്ഥാനം കുറച്ചു കിഴക്കോട്ടു മാറിയിരിക്കും. തന്മുലം ചന്ദ്രന്റെ പശ്ചാത്തലത്തിൽ കണ്ട നക്ഷത്രങ്ങളും മാറും. ഇന്നലെ ചന്ദ്രൻ നിന്ന നക്ഷത്രത്തിൽ നിന്ന് 1313 ഡിഗ്രി കിഴക്കു മാറിയുള്ള നക്ഷത്രത്തിനു സമീപമാകും ഇന്നു ചന്ദ്രൻ നിൽക്കുക. ഇങ്ങനെ മാറിമാറി, 27.32 ദിവസം കഴിയുമ്പോൾ ചന്ദ്രൻ വീണ്ടും പൂർവസ്ഥാനത്തെത്തും. 27.32 ദിവസം കൊണ്ട് (കൃത്യമായി 27.321661 ദിവസം) ചന്ദ്രൻ ഭൂമിയെ ഒന്നു ചുറ്റുന്നു എന്ന് ജ്യോതിഷികൾ പണ്ടേ മനസ്സിലാക്കി. ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ പഥത്തെ അവർ 27 സമഭാഗങ്ങളാക്കി ഭാഗിച്ചു. 1313 ഡിഗ്രി വീതം വരുന്ന ഓരോ ഭാഗത്തെയും അവർ 'നാൾ' 'നക്ഷത്രം' 'ചാന്ദ്രസൗധം', എന്നൊക്കെ വിളിച്ചു. ചന്ദ്രൻ ഒരു നാളിൽ ശരാശരി 24 മണിക്കൂറും 18 മിനുട്ടും ഉണ്ടാകും. എന്നാൽ ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് ദീർഘവൃത്തത്തിലായതു കൊണ്ട് ചില നാളുകൾക്ക് നീളം കൂടുകയും ചിലതിന് നീളം കുറയുകയും ചെയ്യും.

ഇനി നാളുകൾക്കു പേരു നൽകുന്ന രീതി നോക്കാം. ചാന്ദ്രപഥത്തിൽ 1313 ഡിഗ്രി വരുന്ന ആകാശഭാഗമാണല്ലോ നാൾ. അശ്വതി നാളിൽ ഒരു മെലിഞ്ഞ ത്രികോണത്തിന്റെ ശീർഷങ്ങൾപോലെ 3 നക്ഷത്രങ്ങൾ നിൽക്കുന്നു. അവയെ യോജിപ്പിച്ച് ഒരു കുതിരയുടെ തല സങ്കല്പിക്കാനാണ് പ്രാചീനർക്കു തോന്നിയത്. കുതിരത്തല പോലെ (അശ്വമുഖം പോലെ) നക്ഷത്രങ്ങളുള്ള നാളായതുകൊണ്ടാണ് അതിനെ അശ്വിനി (മലയാളത്തിൽ അശ്വതി) എന്നു വിളിച്ചത്. അടുത്ത നാൾ ഭരണിയാണ്. അടുപ്പിന്റെ കല്ലുപോലെ (സമഭുജ ത്രികോണംപോലെ) 3 നക്ഷത്രങ്ങൾ. പിന്നെ കൈവട്ടകപോലെ കാർത്തിക (6 - 7 നക്ഷത്രങ്ങൾ). മീൻ പിടിക്കുന്ന ഒറ്റലുപോലെ (V രൂപത്തിൽ) രോഹിണി, ഇങ്ങനെ പോകുന്നു 27 നക്ഷത്രങ്ങൾ. തിരുവാതിരയും ചോതിയും (രണ്ടും ചുവപ്പു ഭീമൻമാർ) ചിത്രയും ഒറ്റ നക്ഷത്രങ്ങളാണ്. ബാക്കി ഗണങ്ങളാണ്. (നക്ഷത്ര രൂപങ്ങൾക്ക് അനുബന്ധം നോക്കുക)

ഒരു കുഞ്ഞു ജനിക്കുമ്പോൾ ചന്ദ്രൻ ഏതു നാളിലാണോ [ 34 ] നിൽക്കുന്നത് അതായിരിക്കും കുഞ്ഞിന്റെ ജന്മനാൾ അഥവാ ജന്മനക്ഷത്രം. കുഞ്ഞു ജനിക്കുമ്പോൾ ചന്ദ്രൻ ചോതി (സ്വാതി) നാളിൽ നിന്നാൽ ജന്മനക്ഷത്രം ചോതിയായി. (തിരുവിതാംകൂർ രാജകുടുംബത്തിലാണു പിറക്കുന്നതെങ്കിൽ ആ കുഞ്ഞ് സ്വാതി തിരുനാളായി) ജനിക്കുന്ന സമയത്ത് ചന്ദ്രനെ കാണുന്നില്ലെങ്കിലും ചന്ദ്രനുള്ള നാൾ ഗണിച്ചു കണ്ടുപിടിക്കാൻ എളുപ്പമാണ്.

ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് ദീർഘവൃത്തത്തിലായതുകൊണ്ട് ഓരോ നാളിലും സഞ്ചരിക്കേണ്ട ദൂരം വ്യത്യസ്തമായിരിക്കും. ഭൂമിയിൽ നിന്ന് അകലെയായിരിക്കുമ്പോൾ സഞ്ചരിക്കേണ്ട ദൂരം കൂടുകയും ചന്ദ്രന്റെ ചലനവേഗത കുറയുകയും ചെയ്യും. തന്മൂലം നാളിന്റെ ദൈർഘ്യം കൂടും. ഭൂമിയോടടുത്തായിരിക്കുമ്പോൾ നാളിനു നീളം കുറവായിരിക്കും. 28 മണിക്കൂർ മുതൽ 20 1/2 മണിക്കൂർ വരെ നാളിന്റെ നീളം വ്യത്യാസപ്പെടാം.

ബാബിലോണിയരുടെ മാസങ്ങളുടെ പേരുകൾ ഇപ്രകാരമായിരുന്നു. നിസാനു, അയ്‌രു, സിമന്നു, ദൂസു, അബു, ഉലുലു, തിഷ്റുതു, അറാഖ് - സമ്മ, കിസ്ലിമു, തെബിതു, സബാതു, അദാരു. അദാരുവാണ് ഇടയ്ക്കിടെ അധികമാസമായി ചേർത്ത് വർഷത്തെ കാലാവസ്ഥയുമായി ബന്ധിപ്പിച്ചത്. ചില വർഷങ്ങളിൽ തുടർച്ചയായി രണ്ടു മാസം അദാരുവായിരിക്കും എന്നർഥം. വിളവു പാകമാന്നതുമായി ബന്ധപ്പെടുത്തിയാണ് എപ്പോൾ അധിവർഷം വേണമെന്നു തീരുമാനിച്ചത്. ഇതോടൊപ്പം കൃഷിക്കാർക്കുവേണ്ടി ഡക്കനൽ വ്യവസ്ഥയും അവർ വികസിപ്പിച്ചെടുത്തു.

നാൾ അഥവാ ജന്മനക്ഷത്രം എന്ന ആശയം ചെറിയ കാലയളവുകൾ പറയാൻ വളരെ സൗകര്യപ്രദമാണ്. വീട്ടിലൊരു കുഞ്ഞുപിറന്നാൽ, പിറന്നിട്ടെത്ര ദിവസമായി എന്നു കണക്കാക്കാൻ ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്നത് 'ആഴ്ച' എന്ന ആശയമാണല്ലോ. കുഞ്ഞുപിറന്നത് തിങ്കളാഴ്ചയും ഇന്നത്തെ ദിവസം ശനിയാഴ്ചയും ആണെങ്കിൽ പിറന്നിട്ട് ആറാം ദിവസമാണിന്ന് എന്നു വ്യക്തം. പ്രാചീന ഭാരതീയ ജ്യോതിഷത്തിൽ 'ആഴ്ച' ഉണ്ടായിരുന്നില്ല. പ്രപഞ്ച സൃഷ്ടിയുമായി ബന്ധപ്പെട്ട് സെമറ്റിക് ജനവിഭാഗങ്ങളുടെ കഥകളിലാണ് (ഉദാ: ബൈബിൾ, പഴയ നിയമം) ഏഴു ദിവസങ്ങൾ ചേർന്ന ആഴ്ച പ്രത്യക്ഷപ്പെടുന്നത്. 'സിദ്ധാന്തകാല'ത്താണ് 'ആഴ്ച' ഇന്ത്യയിൽ എത്തുന്നത്. അതിനുമുമ്പ് ദിവസം കണക്കാക്കാൻ ഭാരതീയർ ഉപയോഗിച്ചിരുന്നത് 'നാൾ' ആണ്. ഉദാ: കുഞ്ഞു ജനിച്ച നാൾ കാർത്തികയും, ഇന്ന് മകവും ആണെങ്കിൽ എട്ടാം ദിവസമാണിന്ന് എന്ന് എളുപ്പം കണക്കു കൂട്ടാം. 27 ദിവസം വരെ ഇപ്രകാരം എണ്ണാം. 27 കഴിഞ്ഞാൽ കുഞ്ഞിന്റെ അരയിൽ '28 കെട്ടും' (ഒരു ചരടാണത്) കഴിഞ്ഞുപോയ സംഭവങ്ങളും വരാനിരിക്കുന്ന സംഭവങ്ങളും സൂചിപ്പിക്കാൻ നാൾ പ്രയോജനപ്പെടുത്താം. ഉദാ: എന്റെ ഗൃഹപ്രവേശം അടുത്ത വിശാഖം നാളിലാണെന്നോ ചേച്ചിയുടെ വിവാഹം അനിഴം നാളിലാണെന്നോ പറഞ്ഞാൽ ഇനി എത്ര ദിവസമുണ്ട് എന്നു കണക്കു കൂട്ടാൻ പ്രയാസമില്ല (ഇന്നത്തെ നാൾ അറിയാമെങ്കിൽ)


1.7 നാളും ഞാറ്റുവേലയും

ഇനി നമുക്കു ഞാറ്റുവേല എന്താണെന്നു നോക്കാം. ഒരു ദിവസം സൂര്യന്റെ ഒപ്പം പ്രഭാതത്തിൽ അശ്വതി നക്ഷത്രഗണം ഉദിക്കുന്നു എന്നിരിക്കട്ടെ. (മേടം ഒന്നാം തിയ്യതിയാണിതു സംഭവിക്കുക. അന്നാണ് വിഷു. സൂര്യപ്രകാശം കാരണം അശ്വതിയെ അന്നു കാണില്ല. അശ്വതിക്കു മുമ്പ് ഉദിക്കേണ്ട ഉത്രട്ടാതിയുടെയോ രേവതിയുടെയോ ഉദയസമയം വെച്ച് കണക്കുകൂട്ടി വേണം സൂര്യന്റെ ഒപ്പം ഉദിക്കുന്നത് അശ്വതിയാണെന്നു തീരുമാനിക്കാൻ) അന്നു മുതൽ അശ്വതി ഞാറ്റുവേല തുടങ്ങി എന്നു നമ്മൾ പറയും. അന്ന് അശ്വതിയും സൂര്യനും ഒപ്പം അസ്തമിക്കുകയും ചെയ്യും. പിറ്റെന്നാൾ അശ്വതി 4 മിനുട്ടു നേരത്തെ ഉദിക്കും (കാരണം പിന്നീടു വ്യക്തമാക്കാം). മൂന്നാം ദിവസം 8 മിനുട്ടു നേരത്തെ, നാലാം ദിവസം 12 മിനുട്ടു നേരത്തെ. ഇങ്ങനെ നക്ഷത്രോദയം നേരത്തെ [ 35 ] നേരത്തെയാകും നക്ഷത്രം ഒരു ദിവസം ഒരു ഡിഗ്രിവീതം സൂര്യനിൽനിന്ന് (പടിഞ്ഞാറോട്ട്) അകന്നു പോകുന്നു എന്നാണ് ഇതിനർഥം. തിരിച്ച് സൂര്യൻ നക്ഷത്രത്തിൽനിന്ന് ഒരു ഡിഗ്രിവീതം കിഴക്കോട്ട് നീങ്ങിപ്പോകുന്നു എന്നും പറയാം. ഈ രണ്ടാമത്തെ സങ്കൽപനമാണ് ജ്യോതിഷികൾക്ക് സ്വീകാര്യമായിത്തോന്നിയത്. കാരണം, നക്ഷത്രങ്ങൾ പരസ്പരം അകലുന്നില്ല. പക്ഷേ, സൂര്യൻ എല്ലാ നക്ഷത്രങ്ങളിൽനിന്നും ഇപ്രകാരം അകന്നകന്നു പോകുന്നു. അതുകൊണ്ടു സൂര്യനാകണം സഞ്ചാരി.

സൂര്യന്റെ നക്ഷത്രചാരവും ഞാറ്റുവേലയും

കേരളത്തിലെ കർഷകന്റെ 'ഞാറ്റുവേല' ജ്യോതിഷിക്ക് 'സൂര്യന്റെ നക്ഷത്രചാര'മാണ്. എല്ലാ പഞ്ചാംഗങ്ങളിലും അതതു വർഷത്തെ സൂര്യന്റെ നക്ഷത്രചാരം (ഒരു നക്ഷത്രത്തിൽ അഥവാ നാളിൽ സൂര്യൻ ചരിക്കുന്ന കാലം) കൊടുത്തിരിക്കും. ഉദാഹരണത്തിന്, കൊല്ലവർഷം 1177 (ക്രി.വ. 2001-02)ലെ നക്ഷത്രചാരം തുടങ്ങുന്നത് ഇപ്രകാരമാണ്.

ചിങ്ങം 14ന് (2000 ആഗസ്റ്റ് 30) 28 നാഴിക 58 വിനാഴികയ്ക്ക് സൂര്യൻ മകത്തിൽ നിന്ന് പൂരത്തിലേക്ക് (അതായത്, പൂരം ഞാറ്റുവേല ആരംഭം) ചിങ്ങം 28ന് 13 നാഴിക 27 വിനാഴികയ്ക്ക് ഉത്രത്തിലേക്ക്...

'നക്ഷത്രചാരം' ഇന്ത്യൻ ജ്യോതിഷത്തിൽ എല്ലായിടത്തും ഉണ്ടെങ്കിലും ഞാറ്റുവേല എന്ന പേരിന് കേരളത്തിലാണ് പ്രചാരം.

സൂര്യനെപ്പോലെ മറ്റു (ജ്യോതിഷ) ഗ്രഹങ്ങൾക്കും നക്ഷത്രചാരമുണ്ട്. എന്നാൽ അവയ്ക്കൊന്നും കാലാവസ്ഥയും കൃഷിയുമായി ബന്ധമില്ല.

ഏകദേശം രണ്ടാഴ്ചകൊണ്ട് സൂര്യൻ അശ്വതി നാളിലൂടെ 13⅓ ഡിഗ്രി സഞ്ചരിച്ചുതീർക്കും. അതോടെ അശ്വതി ഞാറ്റുവേല കഴിഞ്ഞു. സൂര്യൻ ഭരണി നാളിൽ പ്രവേശിക്കുന്നു. ഭരണി ഞാറ്റുവേലയായി. പിന്നെ, കാർത്തിക, രോഹിണി എന്നിങ്ങനെ 27 ഞാറ്റുവേലകളിലൂടെ സൂര്യൻ സഞ്ചരിച്ച് 365 ¼ ദിവസം കഴിയുമ്പോൾ വീണ്ടും അശ്വതിയിൽ വന്നു ചേരുന്നു. 2001--മാണ്ടിലെ ഞാറ്റുവേലയുടെ വിശദാംശങ്ങൾ - ജ്യോതിഷഭാഷയിൽ സൂര്യന്റെ നക്ഷത്രചാരം - പട്ടികയിൽ കൊടുത്തിരിക്കുന്നതു കാണുക.

ഞാറ്റുവേലയറിയാൻ സൂര്യനുദിക്കും മുമ്പു നോക്കണമെന്നു നിർബന്ധമില്ല. പ്രാദേശിക അർധരാത്രിക്കു തലയ്ക്കു മുകളിൽ കാണുന്ന നാൾ (നക്ഷത്രം) നോക്കിയാൽ, നേരെ എതിരെ സൂര്യന്റെ ഒപ്പമുള്ള നക്ഷത്രം ഏതെന്ന് ഊഹിക്കാം. ഞാറ്റുവേല നോക്കിയായിരുന്നു പണ്ടുകാലത്തെ കൃഷി. അശ്വതി ഞാറ്റുവേല തുടങ്ങിയാൽ പിന്നെ 1½ മാസം കഴിയുമ്പോൾ കേരളത്തിൽ കാലവർഷം തുടങ്ങും. നെൽകൃഷി ചെയ്യുന്നവർ വിത്ത് ഉണക്കി, ഭൂമി ഉഴുത് ഒരുക്കി, തയ്യാറാകും. ഭരണിയുടെ ഒടുവിലോ കാർത്തികയിലോ വിത്തു പാകി ഞാറു മുളപ്പിക്കാം. രോഹിണിയിൽ കാലവർഷം തുടങ്ങും. രോഹിണിയിലോ മകീര്യത്തിന്റെ തുടക്കത്തിലോ ഞാറു പാകും. തിരുവാതിരയ്ക്ക് തിരിമുറിയാതെ മഴ പെയ്യും. പിന്നെ കളപറിക്കലും വളം ചേർക്കലും കൊയ്ത്തും എല്ലാം ഞാറ്റുവേല നോക്കി ചെയ്യാം.

നക്ഷത്രങ്ങൾക്കു പേരിട്ടതുപോലും കൃഷിയുമായി ബന്ധിപ്പിച്ചാണെന്നു കാണാൻ പ്രയാസമില്ല. കേരളത്തിൽ രോഹിണിയിൽ തുടങ്ങുന്ന മഴ ഒരു മാസം കഴിഞ്ഞ് തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തിലാണ് ഗംഗാതടത്തിൽ എത്തുക. അവിടെയാണല്ലോ പ്രാചീന വൈദിക സംസ്കാരം വികസിച്ചത്. മഴ തരുന്ന ഞാറ്റുവേലയായതുകൊണ്ട് അവർ ആ നക്ഷത്രത്തിന് ആർദ്ര (നനവുള്ളത്) എന്നു പേരിട്ടു. ആർദ്രയാണ് മലയാളികൾ ആതിരയും തിരുവാതിരയും ഒക്കെ ആക്കിയത്. ഗംഗാതടത്തിൽ ആർദ്രയിൽ വിതച്ച വിത്ത് മുളച്ച് സമൃദ്ധിയുടെ വാഗ്ദാനമായി വളർന്നു വരുന്ന കാലമാണ് പുണർതം ഞാറ്റുവേല. [ 36 ] സംസ്കൃതത്തിൽ 'പുനർവസു' ആണ്; 'വീണ്ടും സമൃദ്ധി' എന്നും 'വീണ്ടും മഴ' എന്നും അർഥം പറയാം (വസുവിന് ഐശ്വര്യം, സമ്പത്ത്, ജലം എന്നെല്ലാം അർഥമുണ്ട്). പിന്നെ പൂയം (പൂഷ്യം) ഞാറ്റുവേലയായി. അതു കഴിഞ്ഞാൽ ആയില്യം (ആശ്ലേഷം - വിളകൾ ചില്ല പൊട്ടി ആശ്ലേഷിച്ചു നിൽക്കുന്ന കാലമാകാം)

വേട്ടക്കാരന്റെ നായയുടെ (കാനിസ് മേജർ) തിളങ്ങുന്ന കണ്ണാണ് സിറിയസ് നക്ഷത്രം. ആകാശത്തെ ഏറ്റവും ശോഭയുള്ള നക്ഷത്രമാണത്. വേട്ടക്കാരന്റെ തെക്കു കിഴക്കായി ഡിസംബർ - മാർച്ച് കാലത്ത് സന്ധ്യക്കുതന്നെ കാണാം. ജൂലായ് മാസത്തിൽ സൂര്യനു സമീപമെത്തും. ഉദയവും അസ്തമയവും സൂര്യനൊപ്പം. സിറിയസ് ഒരു നാൾ സൂര്യനോടൊപ്പം ഉദിച്ചാൽ പിന്നീട് എത്ര ദിവസം കഴിഞ്ഞാണ് അത് വീണ്ടും സൂര്യനോടൊപ്പം ഉദിക്കുക എന്നു ശ്രദ്ധാപൂർവ്വം നിരീക്ഷിച്ച അവർ അതിനു ശരാശരി 365 1/4 ദിവസം വേണമെന്നു കണ്ടെത്തി. ഇതാണ് പിന്നീട് സൗരവർഷമായി കണക്കാക്കിയത്.

കേരളത്തിൽ രോഹിണിയിൽത്തന്നെ ഞാറു നടുന്നതു കൊണ്ട് മകം ആകുമ്പോഴേക്കും കൊയ്ത്തു തുടങ്ങും. മകവും പൂരവുമാണ് നമ്മുടെ കൊയ്ത്തുകാലം. സ്വാഭാവികമായും ആ നക്ഷത്രങ്ങൾ ശുഭ നക്ഷത്രങ്ങളായി പരിഗണിക്കപ്പെട്ടു. സമ്പത്ത് ഒരു ചെറിയ വിഭാഗത്തിന്റേതു മാത്രമായിരുന്ന പഴയ കാലത്ത് ആർക്കും പട്ടിണിയില്ലാത്ത കാലം ആ രണ്ടു ഞാറ്റുവേലകൾ (ഇന്നത്തെ ചിങ്ങമാസം) ആയിരുന്നു. കുഞ്ഞുങ്ങൾ പിറന്നാൽ സന്തോഷിക്കുന്ന കാലം ആയതുകൊണ്ടാകം 'മകം പിറന്ന മങ്ക'യും 'പൂരം പിറന്ന പുരുഷ'നും നമ്മുടെ ഭാഷയിൽ സ്ഥാനം പിടിച്ചത്.

ജീവിതത്തിലെ സകല വ്യാപാരങ്ങളും ഞാറ്റുവേല ക്രമമനുസരിച്ചായിരുന്നു പണ്ടു ചിട്ടപ്പെടുത്തിയത്. കൃഷി മാത്രമല്ല, വിവാഹവും ഉത്സവവും എല്ലാം അതനുസരിച്ചായിരുന്നു. ഇന്ത്യയിൽ മാത്രമല്ല ബാബിലോണിയയിലും ഈജിപ്തിലുമെല്ലാം ഇതുപോലത്തെ രീതി കാണാം. നക്ഷത്രങ്ങളുടെ നന്മ-തിന്മകൾ മറ്റു രാജ്യക്കാർ തീരുമാനിച്ചതും നമ്മളെപ്പോലെ തന്നെ. സൂര്യൻ കാർത്തിക നക്ഷത്രങ്ങളോടൊപ്പം ഉദിക്കുന്ന കാലത്ത് ബാബിലോണിയയിലും സിറിയയിലുമെല്ലാം വരണ്ട ചുടുകാറ്റ് അടിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് അവർ കാർത്തികയെ 'ഏഴു ദുഷ്ട സഹോദരികൾ' (Seven evil sisters) എന്നാണ് വിളിച്ചത്. കേരളീയർക്കാകട്ടെ കാർത്തിക പ്രിയപ്പെട്ട നക്ഷത്രമാണ് കാരണം ആ ഞാറ്റുവേലയിൽ നമുക്കു പുതുമഴ കിട്ടും.

സിറിയസ് നക്ഷത്രം സൂര്യനോടൊപ്പം ഉദിക്കുന്ന കാലത്ത് നൈൽ നദിയിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് ഈജിപ്തുകാർ ഏറെക്കാലത്തെ നിരീക്ഷണ ഫലമായി കണ്ടെത്തി. വെള്ളപ്പൊക്കത്തിൽ അടിയുന്ന എക്കൽ മണ്ണിലാണ് അവർ പിന്നീട് കൃഷിയിറക്കുക. സ്വാഭാവികമായും സിറിയസ്സ് ഈജിപ്തുകാർക്ക് ശുഭതാരമായി. യൂറോപ്യന്മാർക്ക് സിറിയസ് 'ഡോഗ്സ്റ്റാർ' ആണ്. കാരണം അതിന്റെ പ്രഭാതോദയം അവിടെ വരണ്ട വേനലിന്റെ തുടക്കമാണ്. ചുരുക്കത്തിൽ, നക്ഷത്രങ്ങളുടെ ശുഭാശുഭത്വം ഓരോ നാട്ടിലേയും ജീവിതരീതിയും കാലാവസ്ഥയും അനുസരിച്ചാണ് തീരുമാനിക്കപ്പെട്ടത്. [ 37 ]
P1ൽ നിൽക്കുന്ന ആൾ സൂര്യനെ തലയ്ക്കു മുകളിൽ കാണുന്നു. ഭൂമി സൂര്യനെ ചുറ്റുന്നില്ലെങ്കിൽ, ഭൂമി ഒരു കറക്കം പൂർത്തിയാക്കുമ്പോൾ സൂര്യൻ വീണ്ടും അയാളുടെ തലയ്ക്കു മുകളിലെത്തും.
ഭൂമി ഒരു ദിവസംകൊണ്ട് സൂര്യനു ചുറ്റും 1 ഡിഗ്രി പോകും. തന്മൂലം ഭൂമി സ്വയം ഒരു കറക്കം (360 ഡിഗ്രി) പൂർത്തിയാക്കുമ്പോൾ സൂര്യൻ തലയ്ക്കു മുകളിൽ എത്തില്ല.
ഭൂമി 361 ഡിഗ്രി കറങ്ങിയാലേ സൂര്യൻ തലയ്ക്കു മുകളിൽ എത്തൂ.

1.8 രാശിചക്രവും സൗരകലണ്ടറിന്റെ ആവിർഭാവവും

ചന്ദ്രൻ 27.32 ദിവസംകൊണ്ട് ഭൂമിയെ ചുറ്റുമെന്നും ചാന്ദ്രപഥത്തെ 27 തുല്യ ഭാഗങ്ങളാക്കിയതാണ് 27 നാളുകൾ അഥവാ ചാന്ദ്രസൗധങ്ങൾ എന്നും നാം കണ്ടു. ഏതാണ്ടിതേവഴി സൂര്യനും ഭൂമിക്കു ചുറ്റും പോകുന്നതായി പ്രാചീന കാലത്തെ ജ്യോതിഷികൾക്കു തോന്നി. അതായത്, സൂര്യൻ നക്ഷത്ര മണ്ഡലത്തിലൂടെ ഭൂമിക്കു ചുറ്റും പടിഞ്ഞാറുനിന്ന് കിഴക്കോട്ട് മന്ദഗതിയിൽ സഞ്ചരിക്കുന്നുണ്ട്. ഒന്നു ചുറ്റാൻ ഒരു കൊല്ലം വേണം.

യഥാർഥത്തിൽ ഭൂമി സൂര്യനെയാണ് ചുറ്റുന്നത്. ഈ ചലനത്തെ ജ്യോതിഷികൾ സൂര്യനു മേൽ ആരോപിക്കുകയാണ് ചെയ്തത്. അതിനുള്ള കാരണം വ്യക്തമാക്കാം. അതിനുമുമ്പ് ഒരു കാര്യം സൂചിപ്പിക്കട്ടെ. സൂര്യചന്ദ്രൻമാർക്ക് രണ്ടും തരം ചലനമുള്ളതായി നാം കാണുന്നുണ്ട്. ഒന്നു ദിനചലനം. ഭൂമിയുടെ സ്വയം ഭ്രമണം കാരണം സൂര്യചന്ദ്രൻമാർ എല്ലാ ദിവസവും കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും പിറ്റേന്ന് വീണ്ടും കിഴക്കുദിക്കുകയും ചെയ്യും. ഇതു കൂടാതെ ഇവ രണ്ടും എതിർദിശയിലും (പടിഞ്ഞാറു നിന്ന് കിഴക്കോട്ട്) മന്ദഗതിയിൽ സഞ്ചരിക്കുന്നുണ്ട്. ചന്ദ്രൻ 27 ⅓ ദിവസംകൊണ്ട് യഥാർഥത്തിൽ ഭൂമിയെ ചുറ്റുമ്പോൾ സൂര്യൻ ഒരു കൊല്ലംകൊണ്ട് ഒന്നു ചുറ്റുന്നതായി അനുഭവപ്പെടുകമാത്രം ചെയ്യുന്നു. ഈ രണ്ടു തരം ചലനങ്ങളെയും വേർതിരിച്ചു വേണം കാണാൻ.

ഇനി നമുക്ക് സൂര്യന്റെ വാർഷിക ചലനത്തിനു കാരണം അന്വേഷിക്കാം. ആദ്യം, സൗരദിനവും (Solar day) നാക്ഷത്രദിനവും (Sidereal day) തമ്മിലുള്ള വ്യത്യാസം എന്താണെന്നു നോക്കാം.

ചിത്രം A നോക്കുക. ഭൂമിയിൽ P1 എന്ന സ്ഥാനത്തു നിന്നു നോക്കുന്ന ഒരാൾ സൂര്യനെ തലയ്ക്കു മുകളിൽ കാണുന്നു. അയാൾക്ക് സമയം നട്ടുച്ച. ഭൂമി സ്വയം കറങ്ങുക മാത്രമെ ചെയ്യുന്നുള്ളൂ എന്നു കരുതുക (അതായത് സൂര്യനെ ചുറ്റുന്നില്ല) എങ്കിൽ P2-ൽ എത്തുമ്പോൾ അയാൾ സൂര്യനെ പടിഞ്ഞാറു ചക്രവാളത്തിൽ കാണും. സമയം സന്ധ്യ. P3-യിൽ എത്തുമ്പോൾ അർധരാത്രി. P4-ൽ എത്തുമ്പോൾ സൂര്യനെ കിഴക്കു ചക്രവാളത്തിൽ കണ്ടുതുടങ്ങുന്നു: പ്രഭാതം. P1-ൽ തിരിച്ചെത്തുമ്പോൾ ദിവസം പൂർത്തിയായി. ഇങ്ങനെ ഭൂമിക്ക് ഒന്നു കറങ്ങാൻ വേണ്ട സമയം 23 മണിക്കൂറും 56മിനുട്ടും 4.09 സെക്കന്റും ആണ്.

എന്നാൽ, യഥാർഥത്തിൽ സംഭവിക്കുന്നത് ഇതല്ല. ഭൂമി സ്വയം ഒന്നു കറങ്ങുന്ന സമയംകൊണ്ട് സൂര്യനെ ചുറ്റി 1 ഡിഗ്രി പോയിട്ടുമുണ്ടാകും (ശരിക്കും ഒരു ഡിഗ്രിയിലും അല്പം കുറവ് 365¼ ദിവസംകൊണ്ട് 360 ഡിഗ്രി കറങ്ങിയാൽ മതിയല്ലോ) P1-ൽ [ 38 ] തിരിച്ചെത്തുമ്പോൾ തലയ്ക്കുമുകളിൽ സൂര്യനെത്തിയിട്ടുണ്ടാവില്ല (ചിത്രം B). ഭൂമി സ്വയം 1 ഡിഗ്രി കൂടി കറങ്ങിയാലേ സൂര്യൻ തലയ്ക്കു മുകളിലെത്തൂ (ചിത്രം C). അതിന് ഏകദേശം 4 മിനുട്ടു കൂടി വേണം. അതുംകൂടി ചേർത്താൽ 24 മണിക്കൂറായി. അതാണ് ഒരു സൗരദിനം (Solar day). അതായത്, ഒരു ദിവസം (സൗരദിനം) എന്നത് ഭൂമിക്ക് 361 ഡിഗ്രി കറങ്ങാൻ വേണ്ട സമയമാണ്.

സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ കറക്കം പ്രാചീന ജ്യോതിഷികൾ സൂര്യനിലാരോപിച്ചു. ഭൂമി A1ൽ നിന്ന് A2ൽ എത്തുമ്പോൾ സൂര്യന്റെ സ്ഥാനം C1 എന്ന നക്ഷത്രഗണത്തിൽ നിന്ന് C2വിലേക്ക് പോയതായി നാം കാണുന്നു. സൂര്യൻ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഒരു ദിവസം ഒരു ഡിഗ്രി വെച്ച്, ചലിക്കുന്നതായി അനുഭവപ്പെടുന്നു.

നക്ഷത്രത്തെ നോക്കിയാണ് ഒരാൾ ദിവസം കണക്കാക്കുന്നതെങ്കിലോ? ഉദാഹരണത്തിന്, ചിത്രം A-യിൽ, P3-യിൽ നിൽക്കുന്ന ഒരാൾ തലയ്ക്കു മുകളിൽ ഒരു നക്ഷത്രത്തെ കാണുന്നുവെന്നിരിക്കട്ടെ. 23 മണിക്കൂറും 56 മിനുട്ടും കഴിയുമ്പോൾ അയാൾ P3 യിൽത്തന്നെ തിരിച്ചെത്തുമല്ലോ (ചിത്രം B). അപ്പോഴും ആ നക്ഷത്രം തലയ്ക്കു മുകളിൽത്തന്നെയുണ്ടാവും. കാരണം നക്ഷത്രത്തിലേക്കുള്ള അനന്ത ദൂരവുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമി ഒരു ദിവസംകൊണ്ടു സഞ്ചരിച്ച ദൂരം തീർത്തും നിസ്സാരമാണ്, നക്ഷത്രം സ്ഥാനം മാറിയതായി തോന്നുകയേയില്ല. ചുരുക്കത്തിൽ നക്ഷത്രത്തെ നോക്കി ദിനദൈർഘ്യം നിശ്ചയിക്കുന്ന ഒരാൾക്ക് 23 മണിക്കൂർ 54 മിനുട്ട് 4.09 സെക്കന്റ് എന്നു കിട്ടും. ഇതിനെയാണ് ഒരു നാക്ഷത്രദിനം (Sidereal day) എന്നു വിളിക്കുന്നത്. ഇന്നു സൂര്യന്റെ ഒപ്പം ഉദിച്ച നക്ഷത്രം നാളെ നാലുമിനുട്ടു നേരത്തെ ഉദിക്കും എന്നാണ് ഇതിനർഥം. എല്ലാ നക്ഷത്രങ്ങളും ഇപ്രകാരം, സൂര്യോദയവുമായി നോക്കുമ്പോൾ, നിത്യേന 4 മിനുട്ടു വീതം നേരത്തെയാകും ഉദിക്കുക. അഥവാ സൂര്യൻ ഓരോ ദിവസവും നക്ഷത്രങ്ങളെ അപേക്ഷിച്ച് നാലു മിനുട്ടു വീതം വൈകിയാവും ഉദിക്കുക. സൂര്യൻ ഒരു ദിവസം 1 ഡിഗ്രി വീതം നക്ഷത്രമണ്ഡലത്തിലൂടെ കിഴക്കോട്ടു നീങ്ങിപ്പോകുന്നു എന്നും പറയാം. ഇതാണ് സൂര്യന്റെ വാർഷിക ചലനമായി അനുഭവപ്പെടുന്നത്.

ഇതേകാര്യം നമുക്കു മറ്റൊരു വിധത്തിൽകൂടി മനസ്സിലാക്കാൻ ശ്രമിക്കാം. ചിത്രം നോക്കൂ. മേടമാസത്തിൽ ഭൂമിയുടെ സ്ഥാനമാണ് A1 എന്നിരിക്കട്ടെ. S സൂര്യനും C1 സൂര്യപശ്ചാത്തലത്തിൽ കാണുന്ന നക്ഷത്രഗണവും ആണ്. ഒരു മാസം കഴിയുമ്പോൾ ഭൂമി 30 ഡിഗ്രി സഞ്ചരിച്ച് A2-ൽ എത്തും. സൂര്യന്റെ പശ്ചാത്തല നക്ഷത്രം അപ്പോൾ C2 ആയിരിക്കും. രണ്ടു മാസം കഴിയുമ്പോൾ ഭൂമി A3-ൽ; പശ്ചാത്തല നക്ഷത്രം C3. ഇങ്ങനെ ഭൂമിയുടെ സ്ഥാനമാറ്റം നമുക്കനുഭവപ്പെടുക സൂര്യന്റെ പശ്ചാത്തല നക്ഷത്രം മാറുന്നതിലൂടെയാണ്. അഥവാ, നക്ഷത്രമണ്ഡലത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി നാം കാണുന്നു, ഒരു ദിവസം ഒരു ഡിഗ്രിവെച്ച്, ഒരു മാസംകൊണ്ട് 30 ഡിഗ്രി

സൂര്യനുള്ളപ്പോൾ പശ്ചാത്തല നക്ഷത്രത്തെ കാണാൻ [ 39 ] കഴിയില്ലല്ലോ, പിന്നെങ്ങനെ സൂര്യന്റെ സഞ്ചാരം തിരിച്ചറിയും? അതിനു രണ്ടു മാർഗ്ഗങ്ങളുണ്ട് ഒന്ന്, പ്രഭാതത്തിൽ ഉണർന്നു നോക്കുക. സൂര്യനുദിക്കുന്നതിനു 1-2 മണിക്കൂർ മുമ്പ് കിഴക്കെ ചക്രവാളത്തിൽ കാണുന്ന നക്ഷത്രഗണം ഏതാണെന്നു നോക്കുക. അതിൽനിന്ന് സൂര്യൻ നിൽക്കുന്ന ഗണം ഏതെന്ന് കണക്കാക്കാം. ഇങ്ങനെ കുറേദിവസം തുടർച്ചയായി നോക്കിയാൽ നക്ഷത്രഗണത്തിന്റെ ഉദയം നേരത്തേയാകുന്നതും കാണാം.
ഭൂമി A1-ൽ ആയിരിക്കുമ്പോൾ സൂര്യന്റെ പരഭാഗത്തുള്ള നക്ഷത്രഗണം C1 നമുക്കു കാണാൻ കഴിയില്ല. എന്നാൽ 6 മാസം കഴിയുമ്പോൾ (ഭൂമി A2-ൽ എത്തുമ്പോൾ) C1 അർധരാത്രിക്കു നമ്മുടെ തലയ്ക്കു മുകളിലെത്തും.
സൂര്യൻ ഭൂമിക്കു ചുറ്റും ഒരുവർഷം കൊണ്ടു പൂർത്തിയാക്കുന്നതായി അനുഭവപ്പെടുന്ന പഥമാണ് ക്രാന്തിവൃത്തം. ഇതു പടിഞ്ഞാറു നിന്ന് കിഴക്കോട്ടാണ് ഇതിനു പറുമേ സൂര്യൻ നിത്യേന കിഴക്കു നിന്നും പടിഞ്ഞാറോട്ടു സഞ്ചരിക്കുന്നതായി കാണുന്നു.

രണ്ടാമത്തെ മാർഗം കുറെക്കൂടി ക്ഷമ ആവശ്യമുള്ളതാണ്. ഇന്ന് സൂര്യപശ്ചാത്തലത്തിലുള്ള നക്ഷത്രഗണം (ഉദാ C1) 6 മാസം കഴിഞ്ഞ്, ഭൂമി A2-ൽ എത്തുമ്പോൾ പാതിരാസമയത്ത് നമ്മുടെ തലയ്ക്കു മീതെ നിൽപുണ്ടാവും എന്നു വ്യക്തം. അങ്ങനെ, ഏതു കാലത്തും സൂര്യ പശ്ചാത്തലത്തിലുള്ള നക്ഷത്രത്തെ 6 മാസം കഴിഞ്ഞാൽ നമുക്ക് അർധരാത്രി ഉച്ചിയിൽ കാണാം. ഒരു വർഷം തുടർച്ചയായി ഓരോ ദിവസവും അർധരാത്രിയിൽ തലക്കുമീതേക്കൂടി കടന്നുപോവുന്ന നക്ഷത്രം (transiting star) ഏതെന്നു നിരീക്ഷിക്കുന്ന ഒരാൾക്ക് ഓരോ ദിവസവും സൂര്യൻ ഏതു നക്ഷത്രസമീപം നിൽക്കുന്നു എന്നു പറയാൻ കഴിയും.

പ്രാചീന ജ്യോതിഷികൾ ശ്രദ്ധയോടും താൽപര്യത്തോടും കൂടി സൂര്യന്റെ പശ്ചാത്തല നക്ഷത്രങ്ങൾ മാറി മാറി വരുന്നതു ശ്രദ്ധിച്ചു. പക്ഷേ, ഭൂമിയുടെ ചലനമാണിതിനു കാരണം എന്നവർക്കു മനസ്സിലായില്ല. സൂര്യൻ തന്നെ നക്ഷത്രമണ്ഡലത്തിലൂടെ പടിഞ്ഞാറുനിന്നു കിഴക്കോട്ടു പതുക്കെ (ഒരു ദിവസം ഒരു ഡിഗ്രി വീതം) സഞ്ചരിക്കുകയാണെന്നാണ് അവർ കരുതിയത്. (ഇതിലപ്പുറം അന്ന് ഊഹിക്കുവാൻ കഴിയുമായിരുന്നില്ല. ആയിരത്താണ്ടുകൾക്കു ശേഷം പോലും ഭൂമിയാണ് സൂര്യനെ ചുറ്റുന്നത് എന്ന സിദ്ധാന്തം കോപ്പർ നിക്കസ് മുന്നോട്ടു വച്ചപ്പോൾ അതു സ്വീകരിക്കാൻ ഏറെപ്പേരുണ്ടായില്ല എന്നോർക്കണം)

സൂര്യന്റെ (ഭൂമിക്കു ചുറ്റുമുള്ള സാങ്കല്പിക) സഞ്ചാരപഥത്തെ പ്രാചീനർ ക്രാന്തിവൃത്തം (ecliptic) എന്നു വിളിച്ചു. ക്രാന്തിവൃത്തത്തിന് ഇരു വശത്തുമായി ആകാശത്തിൽ 18 ഡിഗ്രി വീതിയുള്ള ഒരു നാട സങ്കല്പിച്ചാൽ അതാണ് രാശി ചക്രം, അതായത് പടിഞ്ഞാറുനിന്ന് കിഴക്കോട്ട്, ഭൂമിക്കു ചുറ്റും, മധ്യാകാശത്തിലൂടെ ഒരു നാട അതിനെ 12 തുല്യ ഭാഗങ്ങളാക്കിയാൽ (30 ഡിഗ്രി വീതം) 12 രാശികൾ കിട്ടും.

നാളുകൾക്ക് പേരിട്ട അതേ രീതി തന്നെയാണ് രാശികൾക്കു പേരിടാനും ഉപയോഗിച്ചത്. 30 ഡിഗ്രി വരുന്ന ഒരു രാശിക്കുള്ളിൽ ധാരാളം നക്ഷത്രങ്ങളുണ്ടാകുമല്ലോ അവയെ യോജിപ്പിച്ച് [ 40 ] ഒരു വലിയ ചിത്രം വരയ്ക്കാൻ പറ്റും. ഉദാഹരണത്തിന് ഒരു രാശിയിലെ നക്ഷത്രങ്ങളെ കൂട്ടി യോജിപ്പിച്ചാൽ ഒരു ചെമ്മരിയാടിന്റെ രൂപം കിട്ടുമെന്നിരിക്കട്ടെ. ആ രാശിക്ക് സംസ്കൃതത്തിൽ 'മേഷം' (ചെമ്മരിയാട്) എന്നു പേരിടുന്നു. ലാറ്റിൻ ഭാഷയിൽ Aries എന്നും ഇംഗ്ലീഷിൽ Ram എന്നും പറയും. രൂപം ഒന്നു തന്നെ. മേഷത്തെയാണ് നമ്മൾ മലയാളികൾ മേടമാക്കിയത്.

ക്രാന്തിവൃത്തത്തിനു ചുറ്റും 18 ഡിഗ്രി വീതിയിൽ സങ്കൽപിക്കാവുന്ന ഒരു നാടയാണ് രാശിചക്രം. രാശിചക്രത്തെ 30 ഡിഗ്രി വീതമുള്ള 12 രാശികളാക്കിയിരിക്കുന്നു.

രണ്ടാമത്തെ രാശിയുടെ രൂപം കാളയുടേതാണ്. ഋഷഭം (Taurus) മലയാളത്തിൽ ഇടവം മിഥുനം (Gemini) ഇരട്ടകളാണ്. ഗ്രീക്കുകാർക്ക്, ഇരട്ടപിറന്ന കാസ്റ്റർ, പോളക്സ് എന്നീ ദേവന്മാർ. ഭാരതീയർക്ക് അശ്വിനി ദേവന്മാർ - അവരാണത്രെ നമുക്കു ആയുർവേദം നൽകിയത്. (എന്നാൽ വരാഹഹോര അനുസരിച്ച് അത് സ്ത്രീയും പുരുഷനുമാണ്. പുരുഷൻ ഗദയും സ്ത്രീ വീണയും ധരിച്ചിരിക്കുന്നു. കർക്കിടകം ഞണ്ടും (Cancer) ചിങ്ങം സിംഹവും (Leo) കന്നി കന്യകയും (Virgo) തുലാം തുലാസും [ 41 ] (Libra) വൃശ്ചികം തേളും (Scorpio) ആണ്. ധനു ഭാരതീയർക്കു ധനുസ്സ് (വില്ല്) ആണെങ്കിൽ യൂറോപ്പിൽ മനുഷ്യന്റെ മുഖവും കുതിരയുടെ ശരീരവുമുള്ള വില്ലേന്തിയ രൂപം (Sagittarius) ആണ്. 'സാഗിറ്റ' വില്ലും സാഗിറ്റാറിയസ് തേളിനെ (വൃശ്ചികത്തെ) അമ്പെയ്യുന്ന വില്ലാളിയുമാണ്. ധനുവിനു ധന്വി എന്നുകൂടി സംസ്കൃതത്തിൽ പേരുവന്നത് ഇതിൽനിന്നാവാം (ധന്വി = വില്ലാളി). മകരം മുതലയാണെന്നും കോലാടാണെന്നമുള്ള സങ്കല്പം ഇന്ത്യയിലുണ്ട്. യൂറോപ്പിൽ അതു കടലാട് (Capricornus) ആണ്. ആടിന്റെ ഉടലും മീനിന്റെ വാലുമാണതിന്. കുംഭം (Acquarius) കുടമേന്തിയ ആൾരൂപമാണ്. മീനം (Pisces) രണ്ടു മീനുകളാണ്.

ഇന്ത്യൻ ജ്യേോതിഷത്തിൽ രാശിചക്രം വരയ്‍ക്കുന്നത് ചതുരത്തിലാണ് മുകളിൽ രണ്ടാമത്തെ കള്ളിയാണ് മേടം രാശി
വർഷഗണന ഈജിപ്തിൽ

പ്രാചീനകാലത്ത് ലോകത്തെല്ലായിടത്തും കാലഗണനയ്ക്ക് ചാന്ദ്രവർഷമായിരുന്നു ഉപയോഗിച്ചിരുന്നതെന്നും ക്രമേണ സൂര്യന്റെ രാശിഗതി മനസ്സിലാക്കിയതോടെയാണ് സൗരവർഷം കണക്കാക്കിത്തുടങ്ങിയതെന്നും പറഞ്ഞല്ലോ. എന്നാൽ ഇപ്രകാരമല്ലാതെ സൗരവർഷ ഗണന നടത്തിയ ഒരു ജനതയാണ് ഈജിപ്തിലേത്. 'സോതിസ് വർഷം' എന്നാണതറിയപ്പെടുന്നത്. സിറിയസ് നക്ഷത്രമായിരുന്നു ഈജിപ്തുകാർക്ക് സോതിസ് (Sothis).

ഈജിപ്തുകാരുടെ പുണ്യനദിയാണ് നൈൽ. എല്ലാ വർഷവും വളരെ കൃത്യതയോടെ നൈൽ കരകവിഞ്ഞൊഴുകും. അപ്പോൾ അടിയുന്ന ഫലഭൂയിഷ്ഠമായ എക്കൽമണ്ണിലാണവർ കൃഷി ചെയ്യുക. കൃഷി നടത്താൻ പ്രളയം കാത്തിരിക്കുന്ന ഈജിപ്തുകാർ ഒരു കാര്യം ശ്രദ്ധിച്ചു. പ്രളയാരംഭകാലത്ത് സിറിയസ് നക്ഷത്രം സൂര്യന് തൊട്ടുമുമ്പാണ് ഉദിക്കുക. പിന്നെ ഓരോ ദിവസവും ഉദയം നേരത്തെ നേരത്തെയാകും. അടുത്ത വർഷത്തെ പ്രളയാരംഭത്തിൽ സിറിയസ് വീണ്ടും പ്രഭാതത്തിൽ ഉദിച്ചുയരും. നൂറ്റാണ്ടുകൾ നീണ്ട നിരീക്ഷണത്തിലൂടെ അവർ മനസ്സിലാക്കി, ശരാശരി 365 ദിവസം കൊണ്ടാണ് ഈ ആവർത്തനം സംഭവിക്കുന്നതെന്ന്. എന്നാണ് അവർ ഈ കണ്ടെത്തൽ നടത്തിയതെന്ന് കൃത്യമായി അറിയില്ല. എങ്കിലും ബി സി. 1500നു മുമ്പാണെന്നു തീർച്ച. വർഷദൈർഘ്യം 365 ദിവസം വെച്ച് കണക്കാക്കിയിട്ടും കുറേ വർഷം കഴിയുമ്പോൾ കാലാവസ്ഥയുമായി പിശകുന്നു എന്നവർക്കു മനസ്സിലായി. ക്രി.മു. 236ൽ, ടോളമി ഓയർഗറ്റസിന്റെ (Ptolemy Euergetes) ഭരണകാലത്ത്, ഈജിപ്ഷ്യൻ പുരോഹിതന്മാർ ചേർന്ന് എല്ലാ നാലാം വർഷത്തിനും 366 ദിവസം നൽകാൻ തീരുമാനിച്ചു.

ഭാരതീയർക്കും സൗരചക്രത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നു എന്ന് വ്യക്തമാണ്. സൂര്യന്റെ അയനചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച അവർക്ക് കൃത്യമായി അയനാരംഭം പ്രവചിക്കാനും ബലികളും പൂജകളും ആവിഷ്കരിക്കാനും കഴിഞ്ഞിരുന്നു. എന്നാൽ, പ്രായോഗികമായി കാലയളവിന്റെ ഒരു മാത്രയായി, സൗരവർഷം ഇവിടെ നിലവിൽ വന്നത് ഏറെ കാലത്തിനു ശേഷമാണ്.

ഈ രൂപങ്ങളെല്ലാം പ്രാചീന ബാബിലോണിയരുടെ കല്പനയാണെന്നു പൊതുവേ അംഗീകരിക്കപ്പെടുന്നു. (ബി സി 2900മാണ്ടിനു മുമ്പെ സൂമേറിയക്കാർ സൗരപഥത്തിലെ 12 നക്ഷത്രരൂപങ്ങളേയും മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. പക്ഷേ, തുല്യ അളവുള്ള (30 ഡിഗ്രി വീതം) 12 രാശികൾ എന്ന ധാരണ പ്രയോഗത്തിലായത് വളരെ കഴിഞ്ഞാണ്) വ്യാപാരികളും സഞ്ചാരികളും [ 42 ] ആയിരുന്ന ബാബിലോണിയരാണ് ഈ ആശയങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെത്തിച്ചതെന്നും ഓരോ രാജ്യക്കാരും ചെറിയ മാറ്റങ്ങളേ അതിൽ വരുത്തിയുള്ളൂ എന്നും തോന്നുന്നു. യൂറോപ്പിലും ഇന്ത്യയിലും രാശികൾക്കു നൽകിയ പേരുകൾ ബാബിലോണിയരുടേതു തന്നെ. അവർക്കു മഴക്കാലം തുടങ്ങുന്ന അക്വാറിയസ് (കുടമേന്തിയ രൂപം) തന്നെയാണ് കൊടും വേനലിൽ വരുന്ന നമ്മുടെ കുംഭവും. ഭാരതത്തിലാണ് ജ്യോതിഷം ഉടലെടുത്തതെന്നും ഇവിടെ നിന്നു മറ്റിടങ്ങളിലേക്കു വ്യാപിക്കുകയാണുണ്ടായതെന്നും വാദിക്കുന്നവർ ഇക്കാര്യം മറന്നുകളയുന്നു. എന്നു മാത്രമല്ല, ബാബിലോണിയരുടേതുപോലെ നാലഞ്ച് ആയിരം വർഷം പഴക്കമുള്ള രേഖകളൊന്നും ഇവിടെ നിന്നു കണ്ടെത്തിയിട്ടുമില്ല. രാശിനാമങ്ങൾ മിക്കതും അവരുടെ കാലാവസ്ഥയുമായും പുരാണേതിഹാസങ്ങളുമായും ബന്ധപ്പെട്ടാണ് വന്നതെന്ന് കാണാൻ എളുപ്പമാണ്.

ഭൂമി സൂര്യനെ ചുറ്റുന്നത് അൽപം ദീർഘവൃത്തമായ ഒരു പഥത്തിലാണ്. സൂര്യൻ ദീർഘവൃത്തത്തിന്റെ ഫോക്കസ്സിൽ സുര്യനിൽ നിന്നു ഭൂമിയിലേക്കുള്ള കൂടിയ ദൂരം 15.21 കോടി കിലോമീറ്ററും കുറഞ്ഞ ദൂരം 14.71 കോടി കിലോമീറ്ററുമാണ്. ഭൂമി സൂര്യനോടടുത്ത് സഞ്ചരിക്കുന്ന കാലത്ത് വേഗത കൂടുതലും ഒരു രാശിയിൽ സഞ്ചരിച്ചു തീർക്കേണ്ട ദൂരം കുറവുമായിരിക്കും. അത്തരം മാസങ്ങൾക്ക് നീളം കുറയും. ഭൂമി അകലെ സഞ്ചരിക്കുന്ന മാസങ്ങൾക്ക് നീളം കൂടും.

സൂര്യൻ 12 മാസംകൊണ്ട് 12 രാശികളിലൂടെ സഞ്ചരിക്കുന്നു. ഒരു രാശിയിൽ സൂര്യൻ ഒരു മാസക്കാലം ഉണ്ടാകും എന്നർത്ഥം. ആ മാസത്തിന് ആ രാശിയുടെ പേരായിരിക്കും. മേടം രാശിയിൽ സൂര്യനുള്ള കാലം മേടമാസം. മേടം ഒന്നാം തിയ്യതി സൂര്യൻ മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്ക് കടക്കുന്നു. മേടത്തിന്റെ ആരംഭ ബിന്ദുവെ മേഷാദി എന്നു വിളിക്കും.

സുര്യൻ ഒരു രാശിയിൽനിന്ന് അടുത്ത രാശിയിലേക്കു കടക്കുന്നതിനെ (രാശിപ്പകർച്ചയെ) സംക്രമം, സംക്രാന്തി (ശങ്കരാന്തി) എന്നൊക്കെ വിളിക്കും. മേട സംക്രാന്തി നമുക്കു വിഷുവാണ് (പണ്ട് വിഷു 'വിഷുവം' എന്ന ജ്യോതിശ്ശാസ്ത്ര പ്രതിഭാസവുമായി ബന്ധപ്പെട്ടായിരുന്നു. വിഷുവവും അയനവും എന്ന അനുബന്ധം കാണുക) സൂര്യൻ ഇടവത്തിൽ പ്രവേശിക്കുന്നതാണ് ഇടവ സംക്രാന്തി. ഇങ്ങനെ 12 സംക്രാന്തികളുണ്ട്.

മേടം ഒന്നാം തിയ്യതി സുര്യൻ മേടം രാശിയോടൊപ്പം കിഴക്കുദിക്കും. രണ്ടു മണിക്കൂർകൊണ്ട് മേടം രാശി പൂർണമായും ഉദിച്ചുയർന്നു പോകും. (ഒരു രാശി 30 ‍ഡിഗ്രിയും ഭൂമി ഒരു മണിക്കൂർ കൊണ്ട് സ്വയം കറങ്ങുന്നത് 15 ഡിഗ്രിയും ആണെന്നോർക്കുക.) തുടർന്ന് ഇടവം, മിഥുനം എന്നിങ്ങനെ 12 രാശികളും 24 മണിക്കൂർകൊണ്ട് ഉദിച്ച് ഭൂമിക്കു ചുറ്റും സഞ്ചരിക്കും. മേടത്തോടൊപ്പം സഞ്ചരിച്ച് അസ്തമിക്കുന്ന സൂര്യൻ പിറ്റേ ദിവസവും മേടത്തോടൊപ്പം ഉദിക്കും. പക്ഷേ, മേഷാദിയിൽ നിന്ന് ഏകദേശം ഒരു ഡിഗ്രി പിന്നോക്കം (കിഴക്കോട്ട്) പോയിരിക്കും. ഇങ്ങനെ 31 ദിവസം കൊണ്ട് സൂര്യൻ മേടത്തിലെ 30 ഡിഗ്രി പിന്നിട്ട്, ഇടവ സംക്രാന്തി നാൾ, ഇടവത്തിലേക്കു കടക്കും. ഇടവ മാസവും 31 ദിവസമാണ്. മിഥുനവും കർക്കിടവും നീളം കൂടിയ [ 43 ] മാസങ്ങളാണ്, 32 ദിവസത്തോളം വരും. വൃശ്ചികം, ധനു, മകരം ഇവയ്‍ക്കു നീളം കുറവാണ്, 29-30 ദിവസം മാത്രം. എല്ലാ രാശികളും 30 ഡിഗ്രി വീതമാണെങ്കിൽ പിന്നെ എന്താണീ വ്യത്യാസത്തിനു കാരണം? സൂര്യനെ ഭൂമി ചുറ്റുന്നത് ദീർഘവൃത്തത്തിലായതുകൊണ്ടാണിതു സംഭവിക്കുന്നത്. മിഥുനം-കർക്കിടക മാസങ്ങളിൽ ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെയാണ് സഞ്ചരിക്കുന്നത്. അപ്പോൾ സഞ്ചരിക്കേണ്ട ദൂരം കൂടുതലും സഞ്ചാരവേഗം അല്പം കുറവും ആയിരിക്കും (ചിത്രം കാണുക) ഈ ചലനമാണ് നാം സൂര്യനിൽ ആരോപിക്കുന്നത്. അതുകൊണ്ട് സൂര്യൻ രാശി കടക്കാൻ കൂടുതൽ ദിവസമെടുക്കും. ധനു - മകര മാസങ്ങളിൽ നേരെ തിരിച്ചും സംഭവിക്കും. മലയാള മാസങ്ങളും ഋതുക്കളുമായുള്ള ബന്ധം വളരെ വ്യക്തമാണ്. ആ അർത്ഥത്തിൽ നമ്മുടെ കലണ്ടർ വളരെ ശാസ്‍ത്രീയമാണെന്നു പറയാം. (കാലാകാലങ്ങളിൽ വരുത്തേണ്ട ചില തിരുത്തലുകൾ വരുത്തിയില്ല എന്നൊരു കുഴപ്പമുണ്ട്. അതു പിന്നീടു പറയാം)

സുര്യനും ചന്ദ്രനും ഏതാണ്ട് ഒരേ വഴിക്ക് സഞ്ചരിക്കുന്നതുകൊണ്ട് 12 രാശികളിൽ ആണ് 27 നാളുകളും സ്ഥിതി ചെയ്യുന്നത്. ഒരു രാശി - 2 ¼ നാൾ. ഇതാണ് രാശിക്കൂറ്.

1.9 രാശിക്കൂറും ഞാറ്റുവേലയും

മധ്യാകാശ നക്ഷത്രങ്ങളുടെ 'ദ്രേക്കാണ' വിഭജനം


12 സൗരരാശികളിലൂടെയുള്ള സൂര്യന്റെ ഗതി കണ്ടെത്തും മുമ്പു തന്നെ നക്ഷത്രങ്ങളുടെയും നക്ഷത്ര ഗണങ്ങളുടെയും സ്ഥാനം കണ്ടുപിടിച്ച് സമയവും കാലവും അളക്കുന്ന വിദ്യ ബാബിലോണിയർ വശമാക്കിയിരുന്നു. 'ദശദിന' വ്യവസ്ഥ അഥവാ ദ്രേക്കാണരീതി (Dekanal System) എന്നാണതറിയപ്പെടുന്നത്. ഒരു നിശ്ചിത സമയത്ത് കിഴക്കുദിക്കുന്ന നക്ഷത്രഗണം ഏതെന്നു നോക്കിയാണവർ ഈ രീതി ആവിഷ്‍കരിച്ചത്. ഭൂമിക്കു ചുറ്റും ഖമധ്യരേഖയിൽ വരുന്ന നക്ഷത്രങ്ങളെ അവർ 36 ഗണങ്ങളാക്കി വിഭജിച്ചു. ഓരോ ഭാഗത്തെയും ഓരോ ദ്രേക്കാണം (Decan) എന്നുവിളിച്ചു. (ഡെക്കാൻ എന്ന ഗ്രീക്കു പദത്തിന് വരാഹമിഹിരൻ നൽകിയ തത്സമയ പരിഭാഷയമാണ് ദ്രേക്കാണം. ബാബിലോണിയർ എന്താണതിനെ വിളിച്ചിരുന്നതെന്നറിയില്ല) ഒരു ദ്രേക്കാണം ഖമധ്യരേഖയിലെ 10 ഡിഗ്രിയാണ്

ഒരു ദിവസം രാത്രി 8 മണിക്ക് ഒരു ദ്രേക്കാണം ഉദിക്കുന്നു എന്നിരിക്കട്ടെ. പിന്നീട് ഓരോ ദിവസവും 4 മിനിട്ടു വീതം നേരത്തെയാകുമല്ലോ അതിന്റെ ഉദയം. 10 ദിവസം കഴിയുമ്പോൾ 8 മണി ആവുമ്പോഴേക്കും പ്രസ്തുത ദ്രേക്കാണം 10 ഡിഗ്രി ഉദിച്ചുയർന്നിരിക്കും. അപ്പോൾ മറ്റൊരു ദ്രേക്കാണം കിഴക്കുദിക്കുകയാവും. ഇങ്ങനെ ഓരോ 10 ദിവസം കഴിയുമ്പോഴും ഉദയദ്രേക്കാണം മാറിമാറിവരും. 36 ദ്രേക്കാണങ്ങൾ കഴിയുമ്പോൾ 360 ദിവസമാകും. പിന്നീട് 'എണ്ണപ്പെടാത്ത' (അവഗണിക്കപ്പെടുന്ന) 5 ദിവസമാണ്. അതോടെ വർഷം പൂർത്തിയായി. നമ്മുടെ ഞാറ്റുവേലയും (13-14 ദിവസം) ഈ ദശദിന വ്യവസ്ഥയും തമ്മിലുള്ള സാധർമ്യം ശ്രദ്ധിക്കുമല്ലോ. ഞാറ്റുവേലനക്ഷത്രങ്ങൾ ചാന്ദ്രപഥത്തിലാണ്; ദ്രേക്കാണനക്ഷത്രങ്ങൾ ഖഗോള മധ്യരേഖയിലാണ്; രാശി നക്ഷത്രങ്ങൾ ക്രാന്തിവൃത്തത്തിലാണ് എന്ന കാര്യവും ശ്രദ്ധിക്കുക. കാലാവസ്ഥാ പ്രവചനത്തിനു മാത്രമല്ല, രാത്രിയിൽ സമയം ഗണിക്കാനും ദ്രേക്കാണ നക്ഷത്രങ്ങൾ പ്രയോജനപ്പെട്ടിരുന്നു.

ഓർത്തുനോക്കൂ. ചന്ദ്രൻ 27 ദിവസവും 8 മണിക്കൂറുംകൊണ്ട് ഭൂമിയെ ചുറ്റുന്നു. സൂര്യൻ ഒരു കൊല്ലംകൊണ്ട് ഭൂമിയെ ചുറ്റുന്നതായി അനുഭവപ്പെടുന്നു. രണ്ടും ഏതാണ്ട് ഒരേ വഴിയാണ്. അതാ [ 44 ] യത് 27 നാളുകൾ ചേർന്ന ചന്ദ്രന്റെ പഥവും 12 രാശികൾ ചേർന്ന ക്രാന്തിവൃത്തവും ആകാശ മധ്യത്തിലൂടെ പടിഞ്ഞാറുനിന്നു കിഴക്കോട്ട് സ്വാഭാവികമായും, 27 നാളുകളും 12 രാശികളിൽ പെടും. അപ്പോൾ ഒരു രാശിയിൽ 2 ¼ നാൾ വീതം വരും. ഇതിനെയാണ് രാശിക്കൂറ് എന്ന് പറയുന്നത്. മേടം രാശിയിൽ അശ്വതിയും ഭരണിയും കാർത്തിക നാളിന്റെ ¼ ഭാഗവും ഉൾപ്പെടും. അതു കൊണ്ട് 'അശ്വതി, ഭരണി, കാർത്തികക്കാൽ മേടക്കൂറ്' എന്നു നാം പറയും. ബാക്കി 'കാർത്തിക മുക്കാലും, രോഹിണിയും മകീര്യപ്പാതിയും ഇടവക്കൂറാ'ണ് ഇപ്രകാരം മറ്റു കൂറുകളും.

സൂര്യൻ ഒരു രാശിയിൽ ഒരു മാസക്കാലമാണല്ലോ കാണുക. ഒരു രാശിയാകട്ടെ 2 ¼ നാൾ ചേർന്നതും അപ്പോൾ സൂര്യൻ ഒരു നാളിൽ 13-14 ദിവസം ഉണ്ടാകും. ഈ കാലയളവാണ് നാം മുമ്പു വിവരിച്ച ഞാറ്റുവേല. രാശി തിരിച്ചറിയും മുമ്പുതന്നെ മനുഷ്യൻ ഞാറ്റുവേല തിരിച്ചറിഞ്ഞിരുന്നുവെന്നു മാത്രം.. 2 ¼ ഞാറ്റുവേലയാണ് ഒരു മാസം, 27 ഞാറ്റുവേല ഒരു കൊല്ലവും.

രാഹുകേതുക്കളും ഗ്രഹണവും


രാഹുകേതുക്കളും ഗ്രഹണവുമായുള്ള ബന്ധം പ്രാചീനകാലത്തേ തിരിച്ചറിഞ്ഞിരുന്നു. ഭൂമി, ചന്ദ്രൻ, സൂര്യൻ ഇവ ഒരേ നേർരേഖയിൽ വരുമ്പോഴാണല്ലോ ഗ്രഹണം നടക്കുക. സൂര്യപഥവും ചാന്ദ്രപഥവും തമ്മിൽ 5 ഡിഗ്രിയിലധികം ചരിവുള്ളതുകൊണ്ട് സൂര്യനും ചന്ദ്രനും ഭൂമിയുമായി ഒരേ നേർരേഖയിൽ വരിക സർവ്വസാധാരണമല്ല. അവ രാഹുകേതുക്കളിൽ എത്തുമ്പോൾ മാത്രമാണ് ഇതു സംഭവിക്കുന്നത്. സൂര്യൻ രാഹുവിലും ചന്ദ്രൻ കേതുവിലും ആണെന്നിരിക്കട്ടെ, ഭൂമി നടുക്കും. അപ്പോൾ ഭൂമിയുടെ തടസ്സം കാരണം സൂര്യപ്രകാശം ചന്ദ്രനിലെത്താതെ വരും. അഥവാ, ഭൂമിയുടെ നിഴലിൽ പെടും. ഇതാണ് ചന്ദ്രഗ്രഹണം. പൗർണ്ണമിയിലാണിതു സംഭവിക്കുക. സൂര്യൻ കേതുവിലും ചന്ദ്രൻ രാഹുവിലും എത്തുമ്പോഴും ചന്ദ്രഗ്രഹണം തന്നെ സംഭവിക്കുമെന്നു കാണാൻ പ്രയാസമില്ലല്ലോ.

സൂര്യനും ചന്ദ്രനും ഒരേ സമയം രാഹുവിൽ എത്തുന്നു എന്നിരിക്കട്ടെ. സൂര്യന്റെ മുമ്പിൽ ചന്ദ്രൻ പെടും. അതിന്റെ നിഴൽ ഭൂമിയിൽ വീഴും. പൂർണ നിഴലിൽ പെടുന്ന പ്രദേശത്തുള്ളവർക്ക് അപ്പോൾ സൂര്യനെ കാണാൻ

സൂര്യപഥവും ചാന്ദ്രപഥവും രണ്ടുതലങ്ങളിലായതുകൊണ്ട് സൂര്യനും ചന്ദ്രനും ഭൂമിയും ഒരേ നേർ രേഖയിൽ വരിക സർവ്വ സാധാരണമല്ല. എന്നാൽ സൂര്യൻ രാഹൂവിലും ചന്ദ്രൻ കേതുവിലും വരുമ്പോൾ (അല്ലെങ്കിൽ നേരെ മറിച്ച്) മൂന്നും ഒരേ നേർരേഖയിൽ വരും. അപ്പോൾ ചന്ദ്രഗ്രഹണം സംഭവിക്കും.
[ 45 ]
സൂര്യ ചന്ദ്രന്മാരുടെ പഥങ്ങൾ തമ്മിൽ 5ഡിഗ്രി 9 മിനുട്ട് ചരിവുണ്ട്. തന്മൂലം അവ, ഭൂമിയുടെ ഇരുവശത്തുമായി, അന്യോന്യം ഛേദിക്കും. ഇതാണ് രാഹുവും കേതുവും.

1.10 രാഹുവും കേതുവും

ചന്ദ്രപഥവും ക്രാന്തിപഥവും ഏകദേശം ഒരേ വഴിതന്നെയാണെന്നു പറഞ്ഞല്ലോ. എന്നാൽ രണ്ടും കൃത്യമായി സംപതിക്കുന്നില്ല. അവ തമ്മിൽ 5 ഡിഗ്രി 9മിനുട്ടിന്റെ (മിനുട്ട് = ഡിഗ്രിയുടെ 160 ) ഭാഗം ചരിവുണ്ട്. തന്മൂലം അവ രണ്ടു സ്ഥാനങ്ങളിൽ അന്യോന്യം മുറിച്ചു കടക്കും; രണ്ടും ഭൂമിയുടെ ഇരുവശത്തുമായി വരും. (മുറിച്ചു കടക്കുന്നതായി നമുക്ക് തോന്നുന്നതാണ്. ചാന്ദ്രപഥം ഭൂമിയിൽനിന്ന് 3,84,000 കി.മീ. അകലെയും സൂര്യപഥം 15 കോടി കി.മീ. അകലെയുമാണ്.) ഈ രണ്ടു സ്ഥാനങ്ങളെയാണ് രാഹു എന്നും കേതു എന്നും പറയുന്നത്. ചാന്ദ്രപഥം ക്രാന്തിവൃത്തത്തെ തെക്കുനിന്നു വടക്കോട്ടു ഖണ്ഡിക്കുന്ന സ്ഥാനം കേതുവും എതിരെയുള്ളത് രാഹുവും എന്നാണ് സങ്കല്പം. (രാഹു 2000 ജൂലൈ മുതൽ - മിഥുനത്തിലാണ്. 1½ വർഷം കഴിയുമ്പോൾ ഇടവത്തിൽ എത്തും. കേതു ധനുവിൽ നിന്ന് വൃശ്ചികത്തിലും).

കഴിയുകയില്ല. അതാണ് സൂര്യഗ്രഹണം. സൂര്യചന്ദ്രൻമാർ ഒരേ സമയം കേതുവിൽ എത്തിയാലും സൂര്യഗ്രഹണമാണ് നടക്കുക. ചന്ദ്രൻ വളരെ ചെറുതായതുകൊണ്ട് ഭൂമിയിൽ അതിന്റെ പൂർണ നിഴൽ വീഴുന്ന വിസ്തൃതിയും ചെറുതായിരിക്കും. (ഏറിയാൽ 272 കി. മീ. ചുറ്റളവിൽ മാത്രം.) ചന്ദ്രന്റെ ചലനവും ഭൂമിയുടെ ഭ്രമണവും കാരണം നിഴൽ അതിവേഗം നീങ്ങിപ്പോകും. ഏതാനും സെക്കന്റു മുതൽ 7മി. 31സെ. വരെ ഒരിടത്ത് സൂര്യഗ്രഹണം അനുഭവപ്പെടാം. എന്നാൽ ചന്ദ്രഗ്രഹണം മണിക്കൂറുകളോളം നീണ്ടു നിൽക്കും. ഭൂമിയുടെ നിഴൽ വലുതായതുകൊണ്ട് ചന്ദ്രനെ ഏറെ സമയം മറയ്ക്കാൻ അതിനു കഴിയും.

ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ സൂര്യഗ്രഹണം ക്രി. മു. 2136-ൽ ചൈനയിൽ ആണ്. സിറിയയിൽ നിന്നു കണ്ടെടുത്ത ഉഗാരിത് ഫലകത്തിൽ ക്രിസ്തുവിനു മുമ്പ് 1375-ൽ നടന്ന ഗ്രഹണത്തിന്റെ വിവരണം കാണാം.

ഗ്രഹണങ്ങൾ ഉണ്ടാക്കി തമസ്സ് (ഇരുട്ട്) സൃഷ്ടിക്കുന്ന സ്ഥാനങ്ങൾ ആയതുകൊണ്ടാകാം, ആര്യഭടനും മറ്റും രാഹുകേതുക്കളെ തമോഗ്രഹങ്ങൾ എന്നാണു വിളിച്ചത്. രാഹു കേതുക്കൾ ഒരു രാശിയിൽ 1½ വർഷം ഉണ്ടാകും എന്നു സൂചിപ്പിച്ചുവല്ലോ. 18.6 വർഷംകൊണ്ട് അവ ഭൂമിയെ (രാശി ചക്രത്തിലൂടെ) ഒന്നു ചുറ്റിവരും. സൂര്യചന്ദ്രൻമാരും ഗ്രഹങ്ങളും എല്ലാം സഞ്ചരിക്കുന്നതായി നാം കാണുന്നത് പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ആണെങ്കിൽ (വക്രഗതിയുള്ളപ്പോൾ ഒഴികെ) രാഹുകേതുക്കൾ ചുറ്റുന്നത് എതിർ ദിശയിലാണ്. അവ എപ്പോഴും വക്രത്തിലാണ് എന്നർഥം.
[ 46 ]
സ്വർഭാനുവും സൂര്യനെ വിഴുങ്ങുന്ന പാമ്പും

ആദികാലം മുതൽക്കേ മനുഷ്യനെ അന്ധാളിപ്പിച്ച ഒരു പ്രതിഭാസമായിരുന്നു സൂര്യഗ്രഹണം. ജ്വലിച്ചു നിൽക്കുന്ന സൂര്യബിംബത്തിന്റെ ഒരറ്റം പതുക്കെ കറുത്തുതുടങ്ങുന്നു. കറുപ്പ് ക്രമേണ വ്യാപിച്ച് സൂര്യനെ മുഴുവൻ മറയ്ക്കുന്നു. ചുറ്റും ഇരുട്ട് വ്യാപിക്കുന്നതോടെ പക്ഷിമൃഗാദികൾ അസ്വസ്ഥരാകുകയും കരഞ്ഞ് ബഹളം കൂട്ടുകയും കൂടണയാൻ ബദ്ധപ്പെടുകയും ചെയ്യുന്നു. അപൂർവമായേ ഈ പ്രതിഭാസം സംഭവിക്കുന്നുള്ളുവെങ്കിലും അതിന്റെകാരണം കണ്ടത്താൻ പ്രാചീന മനുഷ്യന് കഴിഞ്ഞില്ല. ശാസ്ത്രം പരാജയപ്പെട്ടിടത്ത് ഭൂതപ്രേതാദികൾ കടന്നുവന്നു. ഋഗ്വേദം പറയുന്നു "സ്വർഭാനു എന്ന അസുരൻ അന്ധകാരം കൊണ്ട് ആദിത്യനെ ഗ്രസിക്കുകയും ഭൂവാസികൾക്ക് തങ്ങൾ നിൽക്കുന്നതെവിടെയാണെന്ന് നിശ്ചയമില്ലാതാവുകയും ചെയ്തു. അപ്പോഴാണ് അത്രി മഹർഷി തന്റെ മന്ത്രശക്തികൊണ്ട് സ്വർഭാനുവിന്റെ മാന്ത്രികശക്തിയെ അവസാനിപ്പിച്ച് സൂര്യന് പഴയ ചൈതന്യം നേടിക്കൊടുത്തത്". (അത്രിഗോത്രക്കാർ അക്കാലത്തെ പ്രമുഖ ജ്യോതിഷികളാണ്)

പിന്നീടെന്നോ ആണ് രാഹു-കേതു കഥ വരുന്നത്. ദുർവാസാവ് മഹർഷി ഇന്ദ്രന് സമ്മാനിച്ച പൂമാല ഇന്ദ്രവാഹനമായ ഐരാവതം എന്ന ആന നിലത്തെറിഞ്ഞു നശിപ്പിച്ചുകളഞ്ഞു. രോഷം പൂണ്ട മഹർഷി ദേവന്മാരെ ശപിച്ചു. അവർക്ക് ജരാനരകൾ ബാധിച്ചു. രക്ഷക്കായി അവർ വിഷ്ണുവിനെ സമീപിച്ചു. പാലാഴി കടഞ്ഞുകിട്ടുന്ന അമൃത് കഴിച്ചാൽ ദേവന്മാർ വീണ്ടും അമൃതരാകുമെന്നും അതിന് അസുരന്മാരുടെ സഹായത്തോടെ മന്ഥര പർവതത്തെ കടകോലും വാസുകി സർപ്പത്തെ കയറുമാക്കി കടയണമെന്നും വിഷ്ണു ഉപദേശിച്ചു. ദേവന്മാർ അസുരസഹായം തേടി. പാലാഴി മഥനം തുടങ്ങി; ദീർഘകാലത്തെ കഠിനയയത്നത്തിന്റെ ഒടുവിൽ ധന്വന്തരി അമൃതകുംഭവുമായി പൊങ്ങിവന്നു. അസുരന്മാർ അതു തട്ടിപ്പറിച്ചോടി. വിഷ്ണു, മോഹിനിയുടെ വേഷം ധരിച്ച്, അസുരലോകത്തെത്തി അമൃത് വിളമ്പാൻ സന്നദ്ധയായി. വിളമ്പുമ്പോൾ എല്ലാവരും കണ്ണടച്ച് ഇരിക്കണമെന്നും ഏറ്റവും ഒടുവിൽ കണ്ണ് തുറക്കുന്നയാളെ താൻ വരിക്കുമെന്നും പറഞ്ഞു. അവർ കണ്ണടച്ച തക്കത്തിന് അമൃതകുംഭവുമായി മോഹിനി സ്ഥലം വിട്ടു. ചതി മനസ്സിലാക്കിയ അസുരന്മാർ പിന്നാലെയും. അമൃത് വിളമ്പുന്ന ദേവന്മാരുടെ പന്തിയിൽ വേഷപ്രച്ഛന്നനായി പ്രവേശിച്ച ദൈത്യപുത്രനായ കേതുവിനെ കാവൽക്കാരായിനിന്ന സൂര്യ ചന്ദ്രന്മാർ തിരിച്ചറിഞ്ഞു. വിഷ്ണു തന്റെ വജ്രായുധം കൊണ്ട് അയാളുടെ കഴുത്തറുത്തു. അല്പം അമൃത് ഭുജിച്ചിരുന്നതിനാൽ അയാൾ മരിച്ചില്ല. വേർപെട്ട ശരീരഭാഗങ്ങൾ രണ്ടു പാമ്പുകളായി മാറി. അതാണ് രാഹുവും കേതുവും. അവർ സൂര്യചന്ദ്രന്മാരോടുള്ള പ്രതികാരം മൂലം ഇടക്കിടെ അവരെ വിഴുങ്ങും. പക്ഷെ, ശരീരം ഛേദിക്കപ്പെട്ടതിനാൽ മറുവശത്തുകൂടി പുറത്തുപോകും. അതാണ് ഗ്രഹണം എന്നാണ് കഥ.

സൂര്യനെ വിഴുങ്ങുന്ന വ്യാളി. രാഹുകേതു സങ്കല്പത്തിന്റെ ചൈനിസ് രൂപം.

പ്രഥമദൃഷ്ട്യാ തന്നെ പരിഹാസ്യമായ ഈ കഥയുടെ പിൻബലത്തിലാണ് ഗ്രഹണവുമായി ബന്ധപ്പെട്ട ഇത്രയധികം അന്ധവിശ്വാസങ്ങൾ നിലനിന്നത് എന്ന വസ്തുത നമ്മെ അത്ഭുതപ്പെടുത്തുന്നു. ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കരുത്, ഗ്രഹണം കഴിഞ്ഞാൽ കുളിച്ച് ശുദ്ധിവരുത്തണം, ഗ്രഹണദോഷം പോക്കാൻ പ്രത്യേക പൂജകളും ബലികളും വേണം, ഗ്രഹണ സമയത്ത് പാമ്പിന് ഉഗ്രവിഷമായിരിക്കും. ഇങ്ങനെ പോകുന്നു വിശ്വാസങ്ങൾ. 1995 ഒക്ടോബറിലെ ഗ്രഹണസമയത്ത് വിദ്യാസമ്പന്നരായ കേരളീയർ വാതിലും ജനലും അടച്ച് അകത്തിരുന്നതും ചിലർ (സർപ്പവിഷം വീണാലോ എന്ന് കരുതി?), കിണർ പോലും മൂടിയിട്ടതും നാണക്കേടുണ്ടാക്കിയ സംഭവമാണല്ലോ.

[ 47 ]

ഗ്രഹണഭയം മുമ്പ് ലോകത്തെല്ലായിടത്തും ഉണ്ടായിരുന്നു. ചൈനക്കാരുടെ ഐതിഹ്യമനുസരിച്ച് വ്യാളി (Dragon) ആണ് സൂര്യചന്ദ്രന്മാരെ വിഴുങ്ങുന്നത്. ഭാരതത്തിൽ നിന്നാണ് ഈ ആശയം കടംകൊണ്ടത് എന്ന് തോന്നുന്നു. 'നവഗ്രഹം' എന്ന ഭാരതീയ പഞ്ചാംഗഗ്രന്ഥത്തിന്റെ ചൈനീസ് പരിഭാഷയായ പ്യൂച്ച്-ൽ ആണ് വ്യാളി കഥ ആദ്യം പ്രത്യക്ഷപ്പെടുന്നത്.

ബാലി ദ്വീപുകാർക്ക് സൂര്യനെ വിഴുങ്ങുന്നത് 'കാലരാഹു'വാണ്. ഈജിപ്തുകാർക്ക് 'അപെപി' (Apepi) എന്ന പാമ്പാണ്. ഗ്രഹണം നടക്കുമ്പോൾ അവർ അപെപിയെ തുരത്താൻ വമ്പിച്ച ചടങ്ങുകൾ നടത്തുമായിരുന്നു.

ഗ്രഹണഭയം മുതലെടുക്കാൻ ജ്യോതിഷികൾ എല്ലായിടത്തും ശ്രമിച്ചു. ഗ്രഹണം ദൈവകോപത്തിന്റെ സൂചനയാണെന്നും രാജാവിന്റെ ഭരണത്തോടുള്ള അതൃപ്തിയാണത് കാണിക്കുന്നതെന്നും അവർ രാജാക്കന്മാരെ ധരിപ്പിച്ചു. ഗ്രഹണത്തെ തുടർന്ന് രാജാവിന്റെ മരണം, യുദ്ധം, പഞ്ഞം, പകർച്ചവ്യാധി തുടങ്ങിയ ആപത്തുകൾ സംഭവിക്കും. പരിഹാരത്തിനായി രാജാവ് ഉപവാസവും വ്രതവും അനുഷ്ഠിക്കണം, പുരോഹിതർക്ക് ദാനങ്ങൾ നൽകണം. ഭാരതത്തിൽ പശുക്കളും ചൈനയിൽ സ്വർണനാണയങ്ങളുമായിരുന്നു മുഖ്യ ദാനവസ്തു. എല്ലായിടത്തും നേട്ടം പുരോഹിതർക്കായിരുന്നു (അവർ തന്നെയായിരുന്നു ജ്യോതിഷികളും).

സറോസ് ചക്രം (Saros cycle) കണ്ടെത്തിയതോടെ ജ്യോതിഷികൾ ഗ്രഹണം പ്രവചിക്കാനുള്ള കഴിവു നേടി. 18 വർഷവും 11 ദിവസവും കൂടുമ്പോൾ ഗ്രഹണപരമ്പര അതേ ഇടവേളയോടെ ആവർത്തിക്കപ്പെടുന്നു എന്നതായിരുന്നു ഈ കണ്ടെത്തൽ. ഗ്രഹണം പ്രവചിച്ചുകൊണ്ട് ജ്യോതിഷികൾ രാജാക്കന്മാരെയും സാധാരണ ജനങ്ങളെയും ഒരുപോലെ അത്ഭുതപ്പെടുത്തുകയും വിശ്വാസത്തിനടിമകളാക്കുകയും ചെയ്തു. ഒരു ശാസ്ത്രവിജ്ഞാനം പോലും എങ്ങനെ അന്ധവിശ്വാസം വർധിപ്പിക്കാൻ ഉപയോഗിക്കാം എന്നതിന്റെ നല്ല ഉദാഹരണമാണിത്.

സറോസ് ചക്രം കണ്ടെത്തിയത് ആരോണെന്നോ എന്നാണെന്നോ കൃത്യമായി അറിയില്ല. ഗ്രീക്കു തത്വജ്ഞാനിയും സഞ്ചാരിയുമായിരുന്ന ഥെയിൽസ് ആ തത്വം ഉപയോഗിച്ച് BC 585 മെയ് 25ന് ഒരു സൂര്യഗ്രഹണം പ്രവചിക്കുകയും അതുപ്രകാരം സംഭവിക്കുകയും ചെയ്തു എന്ന് ഗ്രീക്കു ചരിത്രം പറയുന്നു. ലിഡിയയിലേയും മീഡ്സിലെയും സൈന്യങ്ങൾ തമ്മിൽ യുദ്ധം നടന്നുകൊണ്ടിരിക്കവേയാണ് പൊടുന്നനെ ഗ്രഹണം സംഭവിച്ചത്. ഥെയിൽസ് പറഞ്ഞ സമയത്തു തന്നെ ഗ്രഹണം നടക്കുന്നതുകണ്ട് ഭയവിഹ്വലരായ സൈന്യാധിപന്മാർ യുദ്ധം നിർത്തി സന്ധി ചെയ്യാൻ തയ്യാറായി എന്നാണ് കഥ. ഥെയിൽസിന് ഈ വിജ്ഞാനം കിട്ടിയത് ഈജിപ്തിൽ നിന്നാണെന്നു കരുതപ്പെടുന്നു.

ആധുനിക ശാസ്ത്രത്തിന്റെ സഹായത്തോടെ അന്ധവിശ്വാസങ്ങളെ ന്യായീകരിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ ധാരാളമായി കാണാം. ഗ്രഹണസമയത്ത് സൂര്യനിൽ നിന്ന് വളരെയധികം അൾട്രാവയലറ്റ് രശ്മികൾ വരുന്നുണ്ടെന്നും അത് കണ്ണിന് കേടുവരുത്തുന്നതുകൊണ്ടാണ് ഗ്രഹണസമയത്ത് പുറത്തിറങ്ങരുതെന്ന് അനുശാസിക്കുന്നതെന്നുമാണ് ഒരു വിശദീകരണം. ഇത് തനി വിവരക്കേടാണ്. ഭൂമിയ്ക്കും സൂര്യനുമിടയ്ക്ക് ചന്ദ്രൻ വന്നു നിന്ന് ഭൂമിയിൽ അൽപം സ്ഥലത്ത് (ഏറിയാൽ 272 കിലോമീറ്റർ വ്യാസാർധം വരുന്ന വൃത്തത്തിൽ) നിഴൽ വീഴ്ത്തുന്നതറിഞ്ഞ് കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ പുറത്തു വിടാൻ സൂര്യനു കഴിയുമോ? യഥാർഥത്തിൽ, ചന്ദ്രന്റെ മറവ്കാരണം, അൾട്രാവയലറ്റിന്റെ അംശവും കുറയുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഗ്രഹണസമയത്ത് പുറത്തിറങ്ങാൻ ഒട്ടും ഭയപ്പെടേണ്ടതില്ല. എങ്കിലും ഗ്രഹണത്തെ നേരിട്ടു നോക്കുമ്പോൾ

[ 48 ]
സൂക്ഷിക്കണം അതിനുരണ്ടു കാരണങ്ങളുണ്ട്.ഒന്ന് ഗ്രഹണസമയത്ത് ചന്ദ്രൻ സൂര്യന്റെ പ്രഭാമണ്ഡലത്തെ(നാം കാണുന്ന ജ്വലിക്കുന്ന ഭാഗം) മാത്രമേ മറയ്ക്കൂ. സൂര്യനു ചുറ്റും കൊറോണ എന്ന സൗരാന്തരീക്ഷമുണ്ട് അവിടെ നിന്ന് കുറേശ്ശെയാണെങ്കിലും അൾട്രാവയലറ്റ് രശ്മികൾ വരുന്നുണ്ട്. ഗ്രഹണസമയത്ത് വെളിച്ചം കുറയുമ്പോൾ നമ്മുടെ കണ്ണിന്റെ കൃഷ്ണ മണി വികസിക്കുകയും കൂടുതൽ പ്രകാശത്തെ കടത്തിവിടുകയും ചെയ്യും ഏറെ നേരം ഗ്രഹണം നോക്കി നിന്നാൽ ഈ അൾട്രാവയലറ്റ് കണ്ണിന്റെ റെറ്റിനയ്ക്ക് കേടുവരുത്തിയേക്കാം അൽപനേരം നോക്കിയതുകൊണ്ട് കുഴപ്പമുണ്ടാകില്ല.

രണ്ടാമത്തെ കാരണം ഇതാണ്. ഗ്രഹണം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് ചന്ദ്രബിംബത്തിന്റെ വക്ക് സൂര്യബിംബത്തിന്റെ വക്കിനു ചേർന്നായിരിക്കുമല്ലോ. ചന്ദ്രനിലെ ഗർത്തങ്ങളിലൊന്ന്ഈ വക്കിൽ ആയിരുന്നാൽ അതിലൂടെസൂര്യന്റെവെളിച്ചം പെട്ടെന്ന് കടന്നുവരും വജ്രമോതിരം (Diamond ring ) എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിനിടക്ക് അമിതമായ അളവില് പ്രകാശം കടന്ന് റെറ്റിനയെ തകർക്കും. വളരെ ഹ്രസ്വമായ ഗ്രഹണ വേളകളിൽ ഈ അപകടം ഏറെയാണ്. ഇതൊന്നും വീട്ടിലിരുന്നു ഭക്ഷണം കഴിക്കാതിരിക്കാൻ കാരണമല്ലെന്നോർക്കണം.

ഗ്രഹണസമയത്ത് സൂര്യപ്രകാശം തടയപ്പെടുന്നതുമൂലം ചില രോഗാണുക്കൾ വല്ലാതെ പെരുകുമെന്നും അതുകൊണ്ടാണ് പുറത്തിറങ്ങുന്നത് വിലക്കുന്നതെന്നുമാണ് മറ്റൊരു വാദം. ഇതും ശുദ്ധ അസംബന്ധമാണ്. ഏതാനും സെക്കണ്ടോ മിനിട്ടോ സൂര്യപ്രകാശം തടയപ്പെടുമ്പോൾ (അതും ഏതാനും ചതുരശ്ര കിലോമീറ്ററിൽ മാത്രം) ഇങ്ങനെ വർദ്ധിക്കുന്ന രോഗാണുക്കൾ സാധാരണ രാത്രികളിൽ ഭൂമിയുടെ ഒരു പകുതി മുഴുവൻ ഇരുട്ടിലായിരിക്കുമ്പോൾ എത്രമാത്രം വർദ്ധിക്കേണ്ടതാണ്.

[ 49 ]
അനുബന്ധം - 1

വിഷുവവും അയനവും

ജ്യോതിശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ളതാണ് വിഷുവസ്ഥാനങ്ങൾ. രാഹു-കേതുക്കളെപ്പോലെ രണ്ട് ആകാശവൃത്തങ്ങളുടെ സന്ധികൾ തന്നെയാണ് ഇവയും. ഏതാണീ വൃത്തങ്ങൾ എന്നു നോക്കാം.
ഖഗോള മധ്യരേഖയും ക്രാന്തി വൃത്തവുംഅന്യോന്യം ഛേദിയ്ക്കുന്ന സ്ഥാനങ്ങളാണ് വിഷുവങ്ങൾ. സൂര്യൻ വിഷുവസ്ഥാനങ്ങളിലായിരിയ്ക്കുമ്പോൾ ഭൂമധ്യരേഖയ്ക്കു മുകളിലായി കാണപ്പെടും. അന്നു ഭൂമിയിലെല്ലായിടത്തും പകലും രാത്രിയും തുല്യം (12 മണിക്കൂർ) ആയിരിയ്ക്കും.

ഭൂമിയ്ക്കു ചുറ്റും ഒരു വലിയ ഗോളമായി ആകാശം. അതിനെ ജ്യോതിശാസ്ത്രജ്ഞർ ‘ഖഗോളം’ (Celestial Sphere) എന്നു വിളിയ്ക്കും. അതിൽ കിഴക്കു-പടിഞ്ഞാറു ദിശയിൽ, ഭൂമധ്യരേഖയ്ക്കു സമാന്തരമായി, സങ്കൽപിയ്ക്കാവുന്ന ആകാശമധ്യരേഖ - അതാണ് ‘ഖഗോള മധ്യരേഖ’ അഥവാ ‘ഖമധ്യരേഖ’ (Celestial Equator). മുൻപറഞ്ഞ വൃത്തങ്ങളിലൊന്നിതാണ്. മറ്റേത് ക്രാന്തി വൃത്തവും. ഇവ തമ്മിൽ 23½ ഡിഗ്രി (ശരിയ്ക്കും 23o 27") ചരിവുണ്ട്. (ഭൂമിയുടെ ഭ്രമണാക്ഷവും പരിക്രമണ അക്ഷവും തമ്മിലുള്ള ചരിവിനു തുല്യം). അതുകൊണ്ട് ഈ രണ്ട് വൃത്തങ്ങളും രണ്ട് സ്ഥാനങ്ങളിൽ അന്യോന്യം മുറിച്ച് കടക്കും. അതാണ് വിഷുവസ്ഥാനങ്ങൾ. അവയിൽ ഒന്ന് മീനം രാശിയുടെ ആരംഭബിന്ദുവിൽ നിന്ന് ഏകദേശം 7 ഡിഗ്രി മാറിയും മറ്റേത് കന്നിയിൽ അത്രതന്നെ മാറിയുമാണ്. രണ്ടും ഭൂമിയുടെ ഇരുവശങ്ങളിൽ, 180o വ്യത്യാസത്തിൽ ആയിരിയ്ക്കുമെന്ന് വ്യക്തം. ആദ്യത്തേതിനെ പൂർവവിഷുവം അഥവാ വസന്തവിഷുവം (Vernal Equinox) എന്നും, രണ്ടാമത്തേതിനെ ഉത്തരവിഷുവം അഥവാ തുലാവിഷുവം (Autumnal Equinox) എന്നും വിളിയ്ക്കുന്നു.

സൂര്യൻ, ക്രാന്തിപഥത്തിലൂടെയുള്ള അതിന്റെ സഞ്ചാരത്തിനിടയ്ക്ക്, മീനം 7-ആം തീയതി (മാർച്ച് 21 ന്) വസന്ത വിഷുവത്തിലെത്തും. അന്ന് സൂര്യൻ ഭൂമദ്ധ്യരേഖയ്ക്കു നേർമുകളിലായതു കൊണ്ട് മധ്യരേഖാ പ്രദേശത്ത് സൂര്യരശ്മികൾ കുത്തനെ വീഴും. ഭൂമിയിൽ എല്ലായിടത്തും അന്ന് രാത്രിയും പകലും തുല്യമായിരിയ്ക്കും. ഇതാണ് സമരാത്ര ദിനം(Equinox).

മീനം 7 കഴിഞ്ഞാൽ സൂര്യന്റെ ഉദയാസ്തമയ സ്ഥാനങ്ങൾ അൽ‌പാൽ‌പം (ദിവസേന ഏകദേശം ¼ ഡിഗ്രി വീതം) വടക്കോട്ടു നീങ്ങും. അങ്ങനെ നീങ്ങി നീങ്ങി, മിഥുനം 8 ന് (ജൂൺ 22 ന്), 23½ ഡിഗ്രി വടക്കു മാറിയുള്ള ഉത്തരായന രേഖയ്ക്കു മേലാകും സൂര്യന്റെ സ്ഥാനം. ഉത്തര അയനാന്തം (Summer Solstice) എന്നാണിതിനു പറയുക. സൂര്യൻ ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിനു [ 50 ] മീതെ ആയതുകൊണ്ട് അവിടെ ഇക്കാലമത്രയും ചൂടു കൂടിക്കൂടിവരും. പകലിനു നീളം കൂടുകയും രാത്രിയുടെ നീളം കുറയുകയും ചെയ്യും. ദക്ഷിണാർധ ഗോളത്തിൽ നേരെ തിരിച്ചും. (ഈ കാലത്ത് ഇന്ത്യയിൽ നമുക്ക് കാലവർഷമായതുകൊണ്ട് ചൂട് അറിയുന്നില്ല.)

അയനാന്തസ്ഥാനങ്ങൾ: സൂര്യൻ ഉത്തരായനത്തിലായിരിക്കുമ്പോൾ (ജൂൺ 22 – ചിത്രത്തിൽ ഇടത്ത്) ഉത്തരായന രേഖയ്ക്കു നേർമുകളിലായിരിക്കും അതു കാണപ്പെടുക. വടക്കെ അർധഗോളത്തിലുള്ളവർക്ക് ഏറ്റവും നീണ്ട പകലും നീളം കുറഞ്ഞ രാത്രിയുമായിരിക്കും. സൂര്യൻ ദക്ഷിണായനത്തിലായിരിക്കുമ്പോൾ (ഡിസംബർ 22 – ചിത്രത്തിൽ വലത്ത്) ദക്ഷിണായനാന്ത രേഖയ്ക്കു മുകളിലായിരിക്കും അതിന്റെ സ്ഥാനം. നമുക്കപ്പോൾ ശൈത്യത്തിന്റെ പാരമ്യമായിരിക്കും.

മിഥുനം 8 മുതൽ സൂര്യൻ തിരിച്ചുള്ള പ്രയാണം ആരംഭിക്കും. കന്നി 7ന് (സെപ്തംബർ 23) മധ്യരേഖയിൽ, ഉത്തര വിഷുവത്തിലെത്തും. വീണ്ടും ഭൂമിയിലെല്ലായിടത്തും സമരാത്ര ദിനം. തുടർന്നും തെക്കോട്ടു തന്നെ സഞ്ചരിച്ച് ധനു 7ന് (ഡിസംബർ 22) സൂര്യൻ ദക്ഷിണായന രേഖയ്ക്കു മേലെത്തും. ഇതാണ് ദക്ഷിണായനാന്തം (Winter Solstice), ദക്ഷിണാർധ ഗോളത്തിൽ പകലിനു നീളവും ചൂടും കൂടിവരുന്ന കാലമാണിത്. ധനു 7നു ശേഷം സൂര്യൻ തിരിച്ച് യാത്രയാകും.

ധനു 7 മുതൽ മിഥുനം 8 വരെ (ഡിസംബർ 22 മുതൽ ജൂൺ 22 വരെ) 6 മാസക്കാലം സൂര്യൻ ദക്ഷിണായനാന്തത്തിൽ നിന്ന് ഉത്തരായനാന്തത്തിലേക്ക് സഞ്ചരിക്കുകയാണല്ലോ. ഇക്കാലത്തെ നാം ഉത്തരായന കാലം എന്നു വിളിക്കും. അടുത്ത 6 മാസം ദക്ഷിണായന കാലവും ആയിരിക്കും. വേദഭാഷയിൽ ദേവയാനവും പിതൃയാനവും ആണിവ (ശ്രദ്ധിക്കുക: ഉത്തരായനകാലത്തെ ആദ്യത്തെ 3 മാസം സൂര്യൻ ദക്ഷിണാർധഗോളത്തിലാണുള്ളത്. ദക്ഷിണായനാന്തത്തിൽ നിന്ന് വടക്കോട്ടു യാത്ര തിരിച്ചാൽ ഉത്തരായനമായി. ഇതുപോലെ തന്നെ ഉത്തരായനാന്ത്യം കഴിഞ്ഞ് സൂര്യൻ തെക്കോട്ടു യാത്രയായാൽ ദക്ഷിണായനവും തുടങ്ങും).

[ 51 ]

സൂര്യന്റെ അയനചലനങ്ങൾ നമ്മുടെ പൂർവികരെ ഒട്ടൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. കാലാവസ്ഥയിൽ അതുണ്ടാക്കുന്ന മാറ്റങ്ങൾ അവർ ശ്രദ്ധയോടെ നിരീക്ഷിച്ചു. ജീവന്റെ നിലനിൽപിൽ സൂര്യനുള്ള സ്ഥാനം അവർ തിരിച്ചറിഞ്ഞു. മിക്ക ജനതകൾക്കിടയിലും ആദിത്യപൂജ നിലനിന്നിരുന്നു. ഇന്ത്യയിൽ ഓരോ അയനാരംഭത്തിലും ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ബലികളും ഹോമങ്ങളും നടത്തി അശുഭങ്ങൾ മാറ്റിയാണ് ആദിത്യനെ യാത്രയാക്കുക. വസന്ത വിഷുവത്തിൻനാൾ ഉദിക്കുന്ന സൂര്യന്റെ നേർക്ക് ദർശനം വരും വിധമാണ് പ്രാചീന ഈജിപ്തിലും പാലസ്തിനിലും മെക്സിക്കോയിലും മറ്റും ചില ക്ഷേത്രങ്ങൾ നിർമ്മിച്ചിരുന്നത്. സോളമൻ രാജാവ് (ക്രി.മു.1015-980?) ജറുസലേമിൽ പണിത സുവർണക്ഷേത്രം വിഷുവദർശനമുള്ളതായിരുന്നുവത്രേ. ക്ഷേത്രത്തിന്റെ അൾത്താരയിൽ, വിഷുവദിനത്തിൽ സുവർണ അങ്കി ധരിച്ചുനിൽക്കുന്ന മുഖ്യ പുരോഹിതന്റെ ശരീരത്തിലെ രത്നങ്ങളിൽ, പ്രത്യേകിച്ച് വലതു തോളിൽ അണിഞ്ഞ 'സാർഡോണിക്സ്' എന്ന രത്നത്തിൽ, ഉദയസൂര്യന്റെ കിരണങ്ങൾ സൃഷ്ടിച്ച അത്ഭുതശോഭ യഹൂദരിൽ ഭക്തിയും വിസ്മയവും സൃഷ്ടിക്കുമായിരുന്നു. എന്നാൽ ജൂതചരിത്രകാരനായ ജൊസീഫസ് (ക്രി.വ.38-100) ഏകദേശം 200 വർഷം മുമ്പു മുതൽ അതു സംഭവിക്കാതായി എന്നു രേഖപ്പെടുത്തിയിരിക്കുന്നു. വിഷുവസ്ഥാനങ്ങളുടെ പുരസ്സരണം എന്ന പ്രതിഭാസമാകാം ഇതിനു കാരണം.

അനുബന്ധം - 2

വിഷുവ-ധ്രുവ ബിന്ദുക്കളുടെ പുരസ്സരണം

ഭൂമിയുടെ അക്ഷം വടക്കോട്ടും തെക്കോട്ടും നീട്ടിയാൽ അതു ഖഗോളത്തിൽ സ്പർശിക്കുന്ന സ്ഥാനങ്ങളാണ് ഖഗോളധ്രുവങ്ങൾ (Celestial Poles ) എന്നാണല്ലോ സങ്കൽപം. ഉത്തര ഖഗോളധ്രുവത്തിൽ ഇപ്പോൾ ധ്രുവ നക്ഷത്രമുണ്ട്. ദക്ഷിണ ധ്രുവത്തിൽ നക്ഷത്രമൊന്നും കാണാനില്ല.

ഭൂമിയുടെ ഭ്രമണം കാരണം ധ്രുവസമീപത്തുള്ള നക്ഷത്രങ്ങൾ ധ്രുവനെ ചുറ്റും പോലെ കാണപ്പെടും. സപ്തർഷികൾ വടക്കു കിഴക്കായി ഉദിക്കുമ്പോൾ അതിന്റെ വാൽഭാഗം കിഴക്കോട്ടാണെങ്കിൽ 6 മണിക്കൂർ കഴിയുമ്പോൾ വാൽ നേരെ വടക്കോട്ടാവും. പിന്നീട് പടിഞ്ഞാറോട്ടു ചെരിയും. നിൽപിൽ വരുന്ന ഈ മാറ്റം മൂലമാകാം ചിലർ അതിനെ കരടിയായി ചിത്രീകരിച്ചത്. (കൈ നിലത്തൂന്നി മറിയുന്ന കരടിയാവാം.)

ഭൂമി സ്വന്തം അക്ഷത്തിൽ പടിഞ്ഞാറു നിന്ന് കിഴക്കോട്ടു കറങ്ങുന്നതായി നമുക്ക് അനുഭവപ്പെടുന്നു. മണിക്കൂറിൽ 15o വീതമാണി കറക്കം. ധ്രുവന് മാത്രം സ്ഥാനചലനമുണ്ടാകില്ലെന്ന് നാം കണ്ടു. ധ്രുവസമീപമുള്ള നക്ഷത്രങ്ങൾ (സപ്തർഷികളും കാസിയോപ്പിയയും മറ്റും) ധ്രുവനെ വലംവെക്കുന്നതായി കാണപ്പെടും. ഇതുപോലെ ദക്ഷിണ ധ്രുവ ബിന്ദുവെ ത്രിശങ്കുവും സെന്റാറസും മറ്റും വലം വെക്കുന്നുണ്ട്. പക്ഷെ, ദക്ഷിണ ധ്രുവ സ്ഥാനത്ത് നക്ഷത്രമൊന്നുമില്ല.

ഉത്തരധ്രുവത്തിൽ എല്ലാ കാലത്തും ഇന്നത്തെപ്പോലെ ഒരു [ 52 ]

ഭൂമിയുടെ അക്ഷം 26,000 വർഷം കൊണ്ട് ആകാശത്ത് ഒരു വൃത്തം ചമയ്ക്കുന്നു. അതാതു കാലത്ത് അക്ഷത്തിന്റെ നേർക്ക് കാണപ്പെടുന്ന നക്ഷത്രങ്ങളാണ് ധ്രുവനക്ഷത്രങ്ങൾ. മിക്ക കാലത്തും ധ്രുവത്തിൽ നക്ഷത്രമൊന്നും ഉണ്ടാവില്ല.

നക്ഷത്രമുണ്ടായിരുന്നോ? അത് ഇപ്പോഴുള്ള നക്ഷത്രം (ധ്രുവൻ അഥവാ ആൽഫാ ഉർസാമൈനോറിസ്) തന്നെ ആയിരുന്നോ? കണക്കുകൾ കാണിക്കുന്നത് പല കാലത്തും അവിടെ നക്ഷത്രമേ ഉണ്ടായിരുന്നില്ല എന്നാണ്. ഉള്ളപ്പോൾത്തന്നെ ഇന്നുള്ള നക്ഷത്രമായിരുന്നുമില്ല. ഭൂ അക്ഷത്തിന്റെ പുരസ്സരണം (Precession) എന്ന പ്രതിഭാസമാണിതിനു കാരണം. ക്രി.മു. 120ൽ ഹിപ്പാർക്കസ് എന്ന ഗ്രീക്കു ശാസ്ത്രജ്ഞനാണ് ആദ്യമായി ഈ ആശയം അവതരിപ്പിച്ചത് (ഒരു പക്ഷേ, അദ്ദേഹത്തിനത് ബാബിലോണിയയിൽ നിന്നോ ഈജിപ്തിൽനിന്നോ കിട്ടിയതുമാകാം). ഭൂ അക്ഷത്തിന്റെ നീട്ടിയ അഗ്രം ഏകദേശം 26,000 വർഷം കൊണ്ട് ഖഗോളത്തിൽ ഒരു വൃത്തം ചമയ്ക്കും എന്നായിരുന്നു ഹിപ്പാർക്കസിന്റെ കണ്ടെത്തൽ. ഇതാണ് പുരസ്സരണം. ഒരു പമ്പരത്തിന്റെ കറക്കം നിലയ്ക്കും മുമ്പ് അതിന്റെ അക്ഷദണ്ഡിന്റെ മുകളറ്റം ശ്രദ്ധിച്ചാൽ പുരസ്സരണം ദൃശ്യമാകും. ക്രാന്തി വൃത്തത്തിന്റെ അക്ഷവുമായി (പരിക്രമണ അക്ഷവുമായി) 23 ഡിഗ്രി 27 മിനിറ്റ് അർധകോൺ വരുന്ന ഒരു വൃത്ത സ്തൂപിക ചമച്ചുമൊണ്ടാണ് ഭൂ അക്ഷം കറങ്ങുന്നത്.

ഏകദേശം 5000 കൊല്ലം മുമ്പ് ഡ്രാക്കോ നക്ഷത്രഗണത്തിലെ ത്യൂബൻ (Thuban അഥവാ ആൽഫാഡ്രാക്കോണിസ്) എന്ന നക്ഷത്രത്തിന് നേർക്കായിരുന്നു ഭൂമിയുടെ അക്ഷം. അന്ന് ത്യൂബനായിരുന്നു ധ്രുവനക്ഷത്രം. 72 വർഷത്തിൽ ഒരു ഡിഗ്രി എന്ന തോതിൽ അക്ഷം കറങ്ങിക്കൊണ്ടിരുന്നു. ദീർഘകാലം ഒരു നക്ഷത്രവും ധ്രുവസ്ഥാനത്തില്ലാതെയും വന്നു. ഇപ്പോൾ ഉർസാ മൈനർ (ചെറുകരടി) ഗണത്തിലെ ആൽഫാ താരമാണ് (അതിലെ ഏറ്റവും ശോഭകൂടിയ താരം എന്നർഥം) നമുക്ക് ധ്രുവൻ. ധ്രുവസ്ഥാനത്തു നിന്ന് അൽപം മാത്രം മാറിയാണ് അതു നിൽക്കുന്നത്. 2012ൽ അതു ശരിക്കും ധ്രുവത്തിലെത്തും (അതായത് അക്ഷം അതിനു നേർക്കാകും) ഇനി 5500 വർഷം കഴിയുമ്പോൾ സെഫിയൂസ് ഗണത്തിലെ 'ആൽഫാ സെഫി' എന്ന നക്ഷത്രമാകും നമുക്ക് ധ്രുവനക്ഷത്രം. 12000 വർഷം കഴിയുമ്പോൾ ലൈറ ഗണത്തിലെ 'വേഗ' ആയിരിക്കും ധ്രുവൻ. അതിനിടയ്ക്ക് ധ്രുവത്തിൽ നക്ഷത്രമില്ലാത്ത കാലമാകും ഏറെയും.

ത്യൂബൻ ധ്രുവനക്ഷത്രമായിരുന്ന കാലത്താണ് ഈജിപ്തിൽ ഗിസ്സെ, അബുസ്സേർ എന്നിവിടങ്ങളിലെ പിരമിഡുകൾ നിർമ്മിക്കപ്പെട്ടത്. ഈ പിരമിഡുകളിൽ 'മമ്മി' അടക്കം ചെയ്തിരിക്കുന്ന സ്ഥാനത്തേക്ക് ഇറങ്ങിച്ചെല്ലാനുള്ള തുരങ്കങ്ങൾ നിർമ്മിച്ചിരിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. അതിന്റെ അടിയിൽ നിന്നു നോക്കിയാൽ ധ്രൂവനക്ഷത്രത്തെ അന്ന് പകൽപോലും കാണാമായിരുന്നുവത്രേ. അന്തരീക്ഷത്തിൽ നിന്നുള്ള വിസരിത പ്രകാശം ആഴത്തിലെത്താത്തതുകൊണ്ടാണ് തുരങ്കത്തിനു [ 53 ]

ഭൂ അക്ഷത്തിന്റെ അഗ്രം മാനത്തു ചമയ്ക്കുന്ന വൃത്തം. ബി സി 2500ൽ ത്യൂബൻ നക്ഷത്രത്തിലായിരുന്നു അക്ഷാഗ്രം. ചെറു കരടിയിലെ ഇപ്പോഴത്തെ ധ്രുവൻ, സെഫിയസ് ഗണം , വേഗാ നക്ഷത്രം ഇവയ്ക്കടുത്ത് കൂടി സഞ്ചരിച്ച് എ. ഡി. 23500 നടുത്ത് അത് ത്യൂബനിൽ തിരിച്ചെത്തും.

നേർക്കുള്ള ത്യൂബനെ പകലും കാണാൻ കഴിയുന്നത്.

ഭൂ അക്ഷത്തിന്റെ പുരസ്സരണം കാരണം വിഷുവസ്ഥാനങ്ങളും ക്രമേണ മാറിക്കൊണ്ടിരിക്കും. 72 വർഷം കൊണ്ട് 1 ഡിഗ്രി എന്ന തോതിൽ പടിഞ്ഞാറോട്ടാണ് ഈ പുരസ്സരണം. ഏകദേശം 4000 വർഷം മുമ്പ് പൂർവ വിഷുവസ്ഥാനം കാർത്തികയിലായിരുന്നു. അതുകൊണ്ടാവാം അഥർവ വേദത്തിൽ ജന്മ നക്ഷത്രങ്ങളുടെ പട്ടിക തുടങ്ങുന്നത് കാർത്തികയിലാണ്. (അഥർവ വേദത്തിന്റെ പഴക്കം അത്രയ്ക്കുണ്ടെന്ന് ഇതിനർഥമില്ല. കുറെക്കാലമായി നിലനിന്ന ഒരു രീതി അതിൽ സ്വീകരിച്ചതാകാനും മതി.) വേദാംഗ ജ്യോതിഷത്തിൽ ഭരണി തൊട്ടാണ് നക്ഷത്രപ്പട്ടിക തുടങ്ങുന്നത്. അതിനർഥം, അത് രചിക്കപ്പെട്ടത് 3600മുതൽ 2800 വരെ വർഷങ്ങൾക്ക് മുമ്പ് (ക്രി.മു. 1600-800 കാലത്ത്) എപ്പോഴോ ആണെന്നാണ്. (ഭരണിനാളിലെ ഏതോ സ്ഥാനത്തുനിന്ന് ഇപ്പോഴുള്ള ഉത്രട്ടാതിയിലേക്ക് വിഷുവബിന്ദു പുരസ്സരണം ചെയ്ത് എത്താൻ വേണ്ടിവരുന്ന കാലമാണിത്. അന്ന് വിഷുവം ഭരണിയിൽ എത്ര ഡിഗ്രിയിൽ ആയിരുന്നെന്ന് വേദാംഗ ജ്യോതിഷക്കാരൻ പറയാത്തതുകൊണ്ടാണ് കൃതിയുടെ പഴക്കം കൃത്യമായി പറയാൻ കഴിയാത്തത്. ബി.സി. 1200-900 എന്നാണ്, മറ്റു പല പരിഗണനകളും വെച്ച് ചരിത്രകാരന്മാർ പറയുന്നത്.) ഏകദേശം 1600 കൊല്ലം മുമ്പ് വിഷുവബിന്ദു മേഷാദിയിൽ (മേടം രാശിയുടെ പ്രാരംഭ സ്ഥാനം) എത്തി. കേരളത്തിലെ ഒടുവിലത്തെ പ്രധാന കലണ്ടർ പരിഷ്കരണം നടന്നത് അതിനടുത്തെപ്പോഴോ ആയിരിക്കണം. അതുകൊണ്ടാണ് നാം മേടം ഒന്നാം തിയതി വർഷാരംഭമായെടുത്തതും വിഷുദിനമായി ആചരിച്ചതും. വിഷുവസ്ഥാനത്തിന് പിന്നീടുണ്ടായ മാറ്റം നമ്മുടെ പഞ്ചാംഗങ്ങളിൽ ഉൾപ്പെടുത്താതെ പോയി. ഇപ്പോൾ അത് മേഷാദിയിൽ നിന്ന് 23 ഡിഗ്രിയോളം പിന്നോക്കം പോയി, മീനം രാശിയിൽ (ഉത്രട്ടാതി നക്ഷത്രത്തിൽ) ആണുള്ളത്. മീനം 7നാണ് ഇപ്പോൾ സമരാത്രദിനം. അന്നാണ് വിഷു ആഘോഷിക്കേണ്ടത്. (കണിക്കൊന്നയ്ക്ക് അക്കാര്യം നിശ്ചയമുള്ളതുകൊണ്ടാകാം അത് നേരത്തെ പൂത്തുലയുന്നത്.) വിഷുവസ്ഥാനം ഇനിയും മാറിക്കൊണ്ടിരിക്കും, അതനുസരിച്ച് കാലാവസ്ഥയും.

വിഷുവസ്ഥാനങ്ങളുടെ മാറ്റം അനുസരിച്ച് കലണ്ടറും ആചാരങ്ങളും മാറ്റാഞ്ഞതുകൊണ്ടാകണം ജറുസ്സലേം ദേവാലയത്തിലെ പുരോഹിതന്റെ വലതുതോളിലെ സാർഡോണിക്സ് രത്നത്തിൽ സൂര്യന്റെ ഉദയകിരണങ്ങൾ പതിക്കാതായത്. സൂര്യൻ നേർ കിഴക്ക് ഉദിച്ചാൽ മാത്രം പ്രകാശം പുരോഹിതനുമേൽ പതിക്കത്തക്ക വിധമായിരുന്നു ദേവാലയത്തിന്റെ മേൽക്കൂരയിൽ പഴുതിട്ടിരുന്നത്. വിഷുവം നേരത്തെയായപ്പോൾ ചടങ്ങും നേരത്തെയാക്കേണ്ടിയിരുന്നു. അതുണ്ടായില്ല. കേരളീയരുടെ പഞ്ചാംഗവും അതുപോലെതന്നെ. [ 54 ]







വരാഹമിഹിരൻ രാശികൾക്കു നൽകിയിട്ടുള്ള പേരുകൾ ഇവയാണ്.

ക്രിയ താവുരു ജൂതുമ
കുളീര
ലേപാർത്ഥോന ജൂക
കേർപ്പ്യാഖ്യാഃ
തൗക്ഷിക ആകോകേരോ
ഹൃദ്രോഗശ്ചാന്ത്യ
ഭഞ്ചേത്ഥം
(ബൃ.ജാ. 1,8)

എല്ലാം ഗ്രീക്കുനാമങ്ങളാണ്.( അവയുടെ ഗ്രീക്ക് രൂപങ്ങൾ അന്യത്ര ചേർത്തിട്ടുണ്ട്)
അനുബന്ധം 3


ജന്മനക്ഷത്രങ്ങളുടെ രൂപവും താരസംഖ്യകളും.

ജന്മനക്ഷത്രങ്ങളിൽ മിക്കതും താരഗണങ്ങളാണ്; ഒറ്റ നക്ഷത്രങ്ങൾ നാലെണ്ണമേയുള്ളു. (തിരുവാതിര, മകം, ചിത്തിര, ചോതി എന്നിവ മാത്രം) ജന്മനക്ഷത്രങ്ങളെ ഓരോ കാലത്തും എവിടെയാണ് കാണുക, ഓരോ ഗണത്തിലും എത്ര നക്ഷത്രങ്ങളുണ്ട്, അവയുടെ രൂപമെന്താണ് തുടങ്ങിയ കാര്യങ്ങൾ 'നക്ഷത്രപ്പാന' പോലുള്ള പഴയ കൃതികളിൽ വിവരിക്കുന്നുണ്ട്. ഒരു ജന്മ നക്ഷത്രം നമ്മുടെ തലയ്ക്ക് മുകളിൽ എത്തുന്ന നേരത്ത് കിഴക്കുദിക്കുന്ന രാശി ഏതായിരിക്കും, അത് എത്ര നാഴിക ചെന്നിരിക്കും എന്ന് നക്ഷത്രപ്പാന പറയുന്നത് നോക്കുക:

ഓണം മൂന്നും മുഴക്കോൽ പോലുച്ചയ്ക്ക്
ഒന്നര ചെല്ലും മേടത്തിൽ നാഴിക.
അജത്തല പോലവിട്ടം വന്നുച്ചയ്ക്ക്
അജത്തിൽ മൂന്നേമുക്കാലും ചെന്നീടും.
ഇടവം തുടർന്നൊന്നര ചെല്ലുമ്പോൾ
വട്ടമൊത്ത ചതയം വന്നുച്ചയാം.
പൂരുരുട്ടാതി രണ്ടും വന്നുച്ചയ്ക്ക്,
പിന്നിലാമിടവം നാലേമുക്കാലും.
ഉത്രട്ടാതതി രണ്ടുച്ച, മിഥുനത്തിൽ
കുറയാതുടൻ രണ്ടേമുക്കാൽ ചെല്ലും.
മിഥുനം കഴിഞ്ഞീടുമീ രേവതി
മിഴാവുപോലുച്ചയാകുന്ന നേരത്ത്.
കർക്കടകത്തിൽ രണ്ടേകാൽ ചെല്ലുമ്പോൾ
കാണാമശ്വതിയുച്ച കൊടുവാൾപോൽ.
കർക്കടകത്തിലഞ്ചങ്ങുചെല്ലുമ്പോൾ
അടുപ്പിൻനേരാം ഭരണി വന്നുച്ചയാം.
കൃത്തികയാറും വന്നുച്ചയാകുമ്പോൾ
കീഴിലാം ചിങ്ങത്താലൊരു നാഴിക.
ചിന്നം പോലുള്ള രോഹിണിയുച്ചയ്ക്ക്,
ചിങ്ങത്തിൽ മൂന്നുനാഴിക ചെന്നീടും.
തേങ്ങാക്കൺപോൽ മകയിരമുച്ചയ്ക്ക് ,
നീക്കമെന്നിയേ കന്നിയിൽ കാൽചെല്ലും.
കന്നിരാശിയിലൊന്നര ചെല്ലുമ്പോൾ
കാണാം വന്നുച്ചയാം തിരുവാതിര.
പുണർതം കൊമ്പൻപാർപോലെ വന്നുച്ചയ്ക്ക്,
പഴുതെന്യേ തുലാത്തിൽ കാലു ചെന്നീടും.
പൂയം വാൽക്കണ്ണാടിക്കുനേർ മധ്യാഹ്നേ,
പൊന്നിറക്കോലിൽ രണ്ടര ചെന്നീടും.

[ 55 ]

സ്കന്ദഹോരയിൽ രാശികൾക്കു നൽകിയിരിക്കുന്ന പര്യായ പദങ്ങൾ താഴെ പറയുന്നു. അവിടെയും ഗ്രീക്കുനാമങ്ങൾ മുഴച്ചു നിൽക്കുന്നു. വേദാംഗ ജ്യോതിഷത്തിൽ അത്തരം കാര്യങ്ങൾ ഇല്ലെന്ന കാര്യം ശ്രദ്ധേയമാണ്. 'ദേശാന്തരങ്ങളിലെ രാശി സ്വരൂപത്തിൽ നിന്നാണ് ഈ പര്യായ പദങ്ങൾ ഉണ്ടായത്' എന്ന് ബൃഹജ്ജാതക വ്യാഖ്യാതാവ് ഓണക്കൂർ ശങ്കരഗണകൻ എടുത്തു പറയുന്നുമുണ്ട്.

അജോ മേഷഃ ക്രിയ ച്ഛാഗോ
മേഷരാശിർ നിഗദ്യതേ

താവുരുഃ
സൗരഭേയ ശ്ച
വൃഷോ വൃഷഭവാചകഃ

മിഥുനം ജൂതുമം പ്രാഹുർനൃ
യുഗ്മമിതി ചാപരേ

കുടീ (ളീ) രഃ കർക്കടഃ കർക്കി
കൃകാട ശ്ചാഭിധീയതേ

സിംഹോ ലേയോ മൃഗേന്ദ്രശ്ച
കന്യാ സ്ത്രീ കന്യകാപിച
ജൂക സ്തുലാധര സ്തൗലി
തുലാച സമവാചകാ:
വൃശ്ചികോ മധുപഃ കോർപ്പീ
ധനുർ ധന്വീ ച തൗക്ഷികഃ
ആകോ കേരോ മൃഗോനക്രോ
മകരഃ സമ്പ്രഗീയതേ
കുംഭഃ കലശനാമാ ച
ഹൃദ്രോഗ ഇതിചോച്യതേ
അനിമേഷാഗ്വ യോമിനോ
ബോദ്ധ്യശ്ചേത്ഥസിരിത്യപി

ആയില്യമുച്ച അമ്മി ചരിച്ചപോൽ
അഞ്ചുനാഴികയും കഴിയും തുലാം.
വൃശ്ചികത്തിലങ്ങൊന്നര ചെല്ലുമ്പോൾ
നിശ്ചയം നുകം പോൽ മകമുച്ചയാം.
പൂരം രണ്ടുച്ച, വൃശ്ചികം നാലും പോം
ഉത്രം രണ്ടുച്ച, വില്ലിലര ചെല്ലും.
അത്തമമ്പുറപോലെ വന്നുച്ചയ്ക്ക്,
അളവേ മൂന്നേമുക്കാലു ചെല്ലും ധനു.
ചിത്തിര നൽ ചിരവ പോലുച്ചയ്ക്ക്
ചിലയിൽ ചെല്ലുമേ അഞ്ചേകാൽ നാഴിക.
ചോതി ചെന്നിറമേകും വന്നുച്ചയ്ക്ക്,
ചെന്നീടും മൃഗമൊന്നരനാഴിക.
കൂപത്തിൻനേർ വിശാഖം വന്നുച്ചയ്ക്ക്,
മകരത്തിലഞ്ചു നാഴിക ചെന്നീടും,
അനിഴം തെക്കങ്ങു വട്ടവില്ലുച്ചയ്ക്ക്,
അരനാഴിക ചെന്നീടും കുംഭത്തിൽ
കേട്ടയീട്ടിപോലുച്ച, കുടംതന്നിൽ
ചെല്ലുമൊന്നേകാൽ നാഴിക നീങ്ങാതെ.
മൂലം കാളം പോലുച്ചയാകുന്നേരം
മുൻകടന്നീടും കുംഭത്തിൽ നാലേകാൽ.
പൂരാടദ്വയമുച്ചയ്ക്കു, മീനത്താൽ
ചെല്ലുമൊന്നേകാൽ നാഴിക നീങ്ങാതെ,
മീനം മൂന്നരചെല്ലുമ്പോളുത്രാടം
മീതെ നാലും വന്നുച്ചയാം നിശ്ചയം.

അതായത്, ഏതു ദിവസവും തിരുവോണം നക്ഷത്രങ്ങൾ (3 എണ്ണം) തലയ്ക്കു മുകളിൽ (ഉച്ചയ്ക്ക് = ഉച്ചിയിൽ) എത്തുമ്പോൾ കിഴക്കു മേടം രാശി 1½ നാഴിക ഉദിച്ചിരിക്കും (ഒരു രാശി പൂർണമായി ഉദിച്ചുയരാൻ വേണ്ട സമയം 5 നാഴിക = 2 മണിക്കൂർ ആണ്). ഓരോ കാലത്തും മേടം എപ്പോൾ ഉദിക്കും എന്ന് നമുക്കറിയാം. മേടമാസത്തിൽ സൂര്യനോടൊപ്പം രാവിലെ; ഇടവമാസത്തിൽ പ്രഭാതത്തിനു രണ്ടുമണിക്കൂർമുമ്പ്.... എന്നിങ്ങനെ. അപ്പോൾ തിരുവോണം നക്ഷത്രങ്ങൾ എപ്പോൾ തലയ്ക്കു മുകളിലെത്തും എന്നും കണക്കാക്കാം. അവിട്ടം ഉച്ചിയിലെത്തുമ്പോൾ മേടം (അജം) 3¾ നാഴിക ഉദിച്ചിരിക്കും; ചതയം ഉച്ചിയിലെത്തുമ്പോൾ ഇടവം 1½ നാഴിക ഉദിച്ചിരിക്കും.... ഇങ്ങനെ പോകുന്നു നക്ഷത്രപ്പാന വർണന. 'ചിന്നം', 'കാളം' ഇവ കാഹളം എന്ന കുഴലും 'മൃഗം' മകരവും 'ചില' വില്ലും 'ഈട്ടി' ഒരു തരം കുന്തവുമാണ്.

പാന പറയുന്ന കാര്യങ്ങൾ തന്നെ തുള്ളൽപാട്ടു പ്രമാണത്തിലും പറയുന്നത് ശ്രദ്ധിക്കുക : [ 56 ]

ബൃഹജ്ജാതകത്തിൽ രാശി രൂപങ്ങൾ പറയുന്നതിപ്രകാരമാണ്:

മത്സ്യൗഘടീ നൃമിഥുനം
സഗദം സവീണം
ചാപീ നരോശ്വജഘനോ
മകരോ മൃഗാസ്യഃ
തൗലീസസസ്യദഹനാ
പ്ലവഗാ ച കന്യാ
ശേഷാസ്സ്വനാമസദൃശാസ്സ്വച
രാശ്ചസർവ്വേ


മീനം രണ്ടു മത്സ്യങ്ങളാണ്. 'ലഗ്നം സമേത്യുഭയതഃ പൃഥുരോമയുഗ്മം' എന്നിനി പറയുന്നതുകൊണ്ട് അന്യോന്യ പുഛാഭിമുഖമായി കിടക്കുന്ന രണ്ടു മത്സ്യങ്ങളെന്നു ധരിക്കണം. രിക്തകുംഭം ചുമലിൽ ധരിച്ചിരിക്കുന്ന ജലാർഥിയായ ഒരു പുരുഷനാണ്. കുംഭം മിഥുനമെന്ന വാക്കിന് ആണും പെണ്ണും

ഓണത്തിന്നിഹ മേടം തൊട്ടി-
ട്ടൊന്നര നാഴിക ചെന്നീടുന്നു.
പിന്നെയവിട്ടം മധ്യാഹ്നത്തിനു
മേഷേ നാഴിക മൂന്നേമുക്കാൽ.
ഇടവത്താലങ്ങൊന്നര ചെല്ലും
ചതയത്തിന്നിഹ ചതിവില്ലേതും.
പുനരുടനിടവം കഴിയുന്നേരം
പൂരുട്ടാതിയുമുച്ചതിരിഞ്ഞു.
ഉത്രട്ടാതിക്കുണ്ടിഹ പണ്ടേ
രണ്ടേമുക്കാൽ നാഴിക മിഥുനേ.
രേവതി വിരവിനൊടോടി വരുമ്പോൾ
തെരുതെരെ മിഥുനം നടനം ചെയ്യും.
അശ്വതി നാൾക്കോ കർക്കടകത്തിൽ
വിശ്വാസത്തൊടു രണ്ടേകാലാം.
ഭരണിക്കങ്ങുകുളീരേനാഴിക
പരിചിനൊടഞ്ചും പരമിഹ ചെല്ലും.
കാർത്തിക നാൾക്കോ ചിങ്ങം തന്നിൽ
കീർത്തി വളർന്നൊരു നാഴിക ചെല്ലും.
രോഹിണിയുച്ചയ്ക്കാദരവോടെ
സിംഹേ നാഴിക മൂന്നും ചെല്ലും.
പിന്നെ മകൈരം മുന്നിൽ നടന്നാൽ
കന്നിയിൽ നാഴിക പാദം ചെല്ലും.
കന്നിയിലാതിര തിരിയും മുമ്പേ
ഒന്നരനാഴിക ചെന്നീടുന്നു.
പുണർതത്തിന്നു തുലാത്തിൽ കാലാം,
പൂയത്തിന്നിഹ രണ്ടര ചെല്ലും.
ആയില്യം വന്നുച്ചയതാമ്പോൾ
നാസ്തി പിണഞ്ഞു തുലാത്തിലിദാനീം.
ആദരവോടെ മകമുച്ചയ്ക്ക്

  • അളിയതിലൊന്നര നാഴിക ചെല്ലും.

പൂരം നാളിഹ നേരേ വന്നാൽ
കീടേ നാഴിക നാലും ചെല്ലും.
ഉത്രം നാൾക്കര നാഴിക ചെല്ലുമി-
തത്രേ ധനുവിലിതത്തൊടു പണ്ടേ.
അത്തം നാളിന് ധനുവിൽ ചെല്ലും
കൃത്യം നാഴിക മൂന്നേമുക്കാൽ
ഇത്തിരി തിരിയും നാഴിക ചാപേ,
ചിത്തിരയുച്ചയ്ക്കഞ്ചേകാലാം.
ചോതിക്കൻപൊടു മകരം തന്നിൽ
മീതേ വന്നാലൊന്നര ചെല്ലും

[ 57 ]

നല്ല വിശാഖം നാൾക്കിഹ കേൾക്കുക
മകരേ നാഴികയഞ്ചും ചെല്ലും.
ഇമ്പമൊടനിഴമതോടിവരുമ്പോൾ
കുംഭത്തേലരനാഴിക ചെല്ലും.
കേട്ടാലും തവ തൃക്കേട്ടക്കിഹ
കുംഭം രാശിയിലൊന്നേകാലാം.
മുഴുവൻ കുംഭം മൂലം നാളിനു
കഴിവാൻ നാഴിക പാദം പോരാ.
പൂരാടം വന്നുച്ചയതാമ്പോൾ
മീനം രാശിയിലൊന്നേകാലാം.
ഉത്രാടം വന്നുച്ചയതാമ്പോൾ
തത്രഹി നാഴിക മൂന്നര ചെല്ലും.

ചേർന്ന ഇരട്ടയെന്നർഥം. പുരുഷൻ ഗദയും സ്ത്രീ വീണയും ധരിച്ചിരിക്കുന്നു. ധനുസ്സു ധരിച്ച ഒരു പുരുഷന്റെ അരയ്ക്കു കീഴ്ഭാഗം കുതിരയുടെ ആകൃതിയുള്ളതാണ് ധനുരാശി. മകരമെന്നാൽ മുതലയാണ്. അതിന്റെ മുഖം മാനിന്റെയാണ്. തുലാം രാശി തുലാസ്സു ധരിച്ചു നിൽക്കുന്ന ഒരു പുരുഷന്റെതാണ്. കന്നിരാശിയുടെ ആകൃതി ഒരു കന്യകയുടെതാണ്. അവൾ ഒരു കയ്യിൽ സസ്യം (നെന്മണി) മറ്റെകയ്യിൽ തീയുമായി ഒരു വള്ളത്തിലിരിക്കുന്നു. മറ്റുള്ള രാശികൾ അവയുടെ പേരിനു തുല്യമായ ആകൃതിയുള്ളവയാണ്. മേഷം (മേടം) ആട്, വൃഷഭം (എടവം) കാള, (കർക്കടകം) ഞണ്ട്, സിംഹം (ചിങ്ങം), വൃശ്ചികം തേള്

ഇതേ കാര്യം കടപയാദിയിൽ വരരുചി ചുരുക്കിപ്പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്:

പ്രിയോഗ്നിർ ബലാനാം പ്രിയായാ നനാരി
ഗുരുശ്രീ നനാഗഃ പുരോഗോ നമാർഗ്ഗഃ
നടോവാ നഗോവാ പുനർമേ പ്രിയേശ
പുനസ്തേ ഖരാർത്തിർ നമസ്തേ പ്രിയോസൗ
നവാസാ പ്രനിന്ദാ ബലേഹാ കണാദി
പ്രിയോബ്ധിർ നമേധാ പ്രനിന്യേ പടാന്യേ.

ഹരേർ ഭാൽ ക്രമാൽ എന്നു പിന്നീട് വരരുചി പറയുന്നതു കൊണ്ട് വിഷ്ണുവിന്റെ നക്ഷത്രമായ തിരുവോണം മുതൽ നക്ഷത്ര ക്രമം തുടങ്ങുന്നു എന്നു കരുതണം. അപ്പോൾ, പ്രിയോഗ്നി = ര,യ,ന (കൂട്ടക്ഷരങ്ങളിൽ രണ്ടാമക്ഷരം ആണ് എടുക്കുക) = 2,1,0 തിരിച്ചിട്ട് എണ്ണിയാൽ 012. അതായത് 1 നാഴികയും 2 കാൽ നാഴികയും. തിരുവോണം ഉച്ചിയിലെത്തുമ്പോൾ മേടം 1 ½ നാഴിക ഉദിച്ചിരിക്കും എന്നു തന്നെ അർഥം. ബലാനാം = 330. അതായത് 033 = 3 ¾ നാഴിക. അവിട്ടം ഉച്ചിയിലെത്തുമ്പോൾ മേടം 3 ¾ നാഴിക ഉദിച്ചിരിക്കും. ഇതുപോലെ മറ്റുള്ളവയും.

ഇടവം 8-ാം തീയ്യതി രാത്രി 2 മണിക്ക് ഒരു കുഞ്ഞ് പിറക്കുന്നു എന്നിരിക്കട്ടെ. അതിന്റെ ജന്മലഗ്നം ഏതായിരിക്കും? അപ്പോൾ ഉച്ചിയിൽ ഏതു നക്ഷത്രമായിരിക്കും? കാണാൻ ഒരു പ്രയാസവുമില്ല. അന്ന് സൂര്യോദയം 6.08നാണ്. അതായത് 6.08ന് ഇടവം രാശി ഏകദേശം ¼ ഭാഗം ഉദിച്ചിരിക്കും. (8-ാംനു ആയതുകൊണ്ട്). അതിനും ഏകദേശം 4 മണിക്കൂർ മുമ്പാണല്ലോ ജനനം. അതുകൊണ്ട് ലഗ്നം മീനം ആണ്. മീനം ¼ ഭാഗത്തോളം ഉദിച്ചിരിക്കും (1 ½ നാഴിക). നക്ഷത്രപ്പാന പ്രകാരം ഉച്ചിയിൽ പൂരാടമായിരിക്കും. [ 58 ]
ഒരു പഴയ ചൈനീസ് നക്ഷത്രമാപ്പ്: ഏറ്റവും ചുവട്ടിൽ സപ്തർഷികൾ, അതിനു മുകളിൽ 'അരുണാവലയം (purple enclosure) എന്നവർ വിളിച്ചിരുന്ന നക്ഷത്രസമൂഹം, ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.

ജന്മനക്ഷത്ര രൂപങ്ങൾ മാധവീയം പറയുന്നതിപ്രകാരമാണ്.

(ഹയമുഖം അഥവാ അശ്വതി മുതൽ)
    ക്രമശോ ഹയമുഖ, യോനി
    ക്ഷുര ശകട, മൃഗോത്തമാംഗ, മണി, ഗൃഹവൽ (പുണർതം)
    ശരചക്രവച്ച, ശയനവ (ആയില്യം)
    ദഥ പര്യങ്കാനുരൂപ മൃക്ഷയുഗം (പൂരം, ഉത്രം)
    കര, മുക്താഫല, വിദ്രുമ (ചോതി)
    തോരണ, മുക്താവലിശ്ച, കുണ്ഡലവൽ (കേട്ട)
    മൃഗപതി വിക്രമശയ്യാ (പൂരാടം)
    ഗജപതി ശൃംഗാടക, ത്രിവിക്രമവൽ (ഓണം)
    കുശ്മാണ്ഡവച്ച, വൃത്തം (ചതയം)
    യമലദ്വയവൽ തതോന്യ മൃക്ഷയുഗം (പുരു-ഉത്ര)
    പര്യങ്കവ, ന്മുരജവ – (രേവതി)
    ദിതി ഭാന്യശ്വാദികാനി ദൃശ്യന്തേ

ചാന്ദ്രഗണങ്ങൾക്ക് മാധവീയവും നക്ഷത്രപ്പാനയും നൽകുന്ന രൂപവർണനയും നക്ഷത്ര സംഖ്യയും (ബ്രാക്കറ്റിൽ) പട്ടികയായി ചുവടെ കൊടുക്കുന്നു. ഒപ്പം മറ്റു ചില ഗ്രന്ഥങ്ങളിലെ രൂപവർണനയും. ഓരോ ഗണത്തിലെയും പ്രമുഖ നക്ഷത്രത്തിന് (യോഗതാരയ്ക്ക്) ആധുനിക ജ്യോതിശ്ശാസ്ത്രത്തിൽ ഉള്ള പേരും അതിന്റെ അറബി/ബാബിലോണിയൻ/ലാറ്റിൻ പേരും കൊടുത്തിട്ടുണ്ട്.

ഉത്രാടത്തിനും തിരുവോണത്തിനും ഇടയിൽ അഭിജിത് എന്നൊരു നക്ഷത്രത്തെക്കൂടി അഥർവവേദത്തിലും സൂര്യസിദ്ധാന്തത്തിലും ചാന്ദ്രപഥ നക്ഷത്രമായി പറയുന്നുണ്ട്. വേദാംഗ ജ്യോതിഷത്തിൽ 27 എണ്ണമേ പറയുന്നുള്ളൂ.

ജന്മനക്ഷത്രങ്ങൾ എല്ലാം ചന്ദ്രന്റെ നേർപഥത്തിൽ വരുന്നില്ല. 8 നക്ഷത്രങ്ങളെ മാത്രമേ ചന്ദ്രൻ ഗ്രഹണം ചെയ്യുന്നുള്ളൂ. അശ്വതി, രോഹിണിയിലെ ബ്രഹ്മർഷി (Aldeberan), പുണർതത്തിലെ പോളക്സ്, മകം, ചിത്ര, കേട്ട, തിരുവോണം, പൂരുരുട്ടാതിയിൽ മർക്കാബ്ബ് എന്നിവയാണവ. നക്ഷത്രപ്പാനയിലും മറ്റും പറയുന്ന വിശാഖം ചാന്ദ്രപഥത്തിൽ നിന്ന് വളരെ മാറി സ്ഥിതി ചെയ്യുന്നതുകൊണ്ട് ചിലർ തുലാം രാശിയിലെ മുഖ്യ താരമായ a Libre വിശാഖമായെടുക്കാറുണ്ട്. [ 59 ]

ക്രമസംഖ്യ മലയാളനാമം സംസ്കൃതനാമം മാധവീയം നക്ഷത്രപ്പാന മറ്റുചിലകൃതികൾ ജ്യോതിശാസ്ത്രനാമം അറബി നാമം രാശിക്കൂറ്
1 അശ്വതി അശ്വനി കുതിര മുഖം കൊടുവാൾ ആട്ടിൻതല Arietis ഹമാൽ മേടം
2 ഭരണി ഭരണി യോനി (3) അടുപ്പ് അടുപ്പ് 41-Arietis മുസ്കാ, അൽബൊതയ്ൻ മേടം
3 കാർത്തിക കൃത്തിക ക്ഷുരകന്റെ കത്തി - കൈവട്ടക, കോഴിയും കുഞ്ഞും Tauri അൽസിയോൺ, പ്ലയാസിഡ് മേടം, ഇടവം
4 രോഹിണി രോഹിണി ശകടം (5) കാഹളം ഒറ്റാൽ Tauri അൽഡിബാറൻ, ഹയാഡ്സ് ഇടവം
5 മകയിരം മൃഗശീർഷം മാൻതല (3) l തേങ്ങാക്കണ്ണ് മാൻതല Orionis - ഇടവം, മിഥുനം
6 തിരുവാതിര ആദ്ര രത്നം (മണി) (1) - തീക്കട്ട Orionis ബെറ്റൽ ജ്യൂസ് മിഥുനം
7 പുണർതം പുനർവസു വീടുപോലെ (4) കൊമ്പൻപാറ് തോണി (6) Geminorum പോളക്സ് മിഥുനം, കർക്കിടകം
8 പൂയ്യം പുഷ്യം ശരം (3) വാൽക്കണ്ണാടി ഓന്ത് Cancri പ്രിസിപ്പോ കർക്കിടകം
9 ആയില്യം ആശ്ലേഷം ചക്രം അമ്മിക്കല്ല് സർപ്പത്തല Hydrae - കർക്കിടകം
10 മകം മഘം ശയനം(4) നുകം തൊട്ടിൽ Leonis മെലേഖ്, റെഘുലസ് ചിങ്ങം
11 പൂരം പൂർവഫൽഗുനി കട്ടിൽക്കാൽ (2) തൊട്ടിൽക്കാൽ കണ്ണ് Leonis - ചിങ്ങം
12 ഉത്രം ഉത്തരഫൽഗുനി കട്ടിൽക്കാൽ (2) തൊട്ടിൽക്കാൽ കണ്ണ് Leonis സനബ് അൽ ആസാദ്, ഡെനബോള ചിങ്ങം - കന്നി
13 അത്തം ഹസ്തം കൈ (5) ആവനാഴി - Corvi - കന്നി

[ 60 ]

14 ചിത്തിര ചിത്ര മുത്ത്(1) ചിരവ(6) - Virginis സ്പികാ കന്നി-തുലാം
15 ചോതി സ്വാതി പവിഴം(1) ചെന്നിറം പൊൻകട്ട,മാണിക്യം Bootes ആർക്ടറസ് തുലാം
16 വിശാഖം വിശാഖം തോരണവാതിൽ(4) വട്ടക്കിണർ(9) കുശവന്റെ ചക്രം Librae(?) കൊറോണ ബോറിയാലിസ് തുലാം-വൃശ്ചികം
17 അനിഴം അനുരാധ മുത്തുമാല(4) വട്ടവില്ല് (9) ഓലക്കുട Scorpii - വൃശ്ചികം
18 തൃക്കേട്ട ജ്യേഷഠ കുണ്ഡലം (4) കുന്തം കാഹളം Scorpii അന്റാറസ് വൃശ്ചികം
19 മൂലം മൂലം സിംഹവിക്രമം (5) കാഹളം (4) സിംഹവാൽ Scorpii ശൗല ധനു
20 പൂരാടം പൂർവ ആഷാഡം കട്ടിൽക്കാൽ (4) മുറം മുറം 94) Sagittarii - ധനു
21 ഉത്രാടം ഉത്തര ആഷാഡം നാല്കവല (4) മുറം മുറം Sagittarii - ധനു-മകരം
22 തിരുവോണം ശ്രാവണം വാമനപാദം(3) മുഴക്കോൽ - Aquilae ആൾട്ടയർ മകരം
23 അവിട്ടം ശ്രവിഷ്ഠം കുമ്പളങ്ങ (5) ആട്ടിൻതല - Delphini സ്വാലോസിൻ മകരം-കുംഭം
24 ചതയം ശതഭിഷജ് വൃത്തം (100) വട്ടം (6) പുഷ്പം(100) Aquarii - കുംഭം
25 പൂരുരുട്ടാതി പൂർവഭാദ്രപദം - (2) - - Pegasi മർക്കാബ് കുംഭം-മീനം
26 ഉത്രട്ടാതി ഉത്തരഭാദ്രപദം - (2) കട്ടിൽക്കാൽ (4) - Andromedae - മീനം
27 രേവതി രേവതി മിഴാവ് (6) മിഴാവ് മീൻ Piscium - മീനം