താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യാൻ മാർഗമുണ്ടായിരുന്നില്ല.

പ്രാചീന മണിക്കൂറിനു പലപ്പോഴും പല നീളം

ഈജിപ്തുകാർ ദിവസത്തെ 24 മണിക്കൂറുകളായി ഭാഗിച്ചു. ഈജിപ്തിൽ നിന്നാണ് ഗ്രീസിലും, പിന്നീട് യൂറോപ്പിലാകെയും മണിക്കൂർ (Hour) എത്തുന്നത്. വരാഹമിഹിരന്റെ ഹോരയും അതുതന്നെ. തുടക്കത്തിൽ ഈജിപ്തുകാർക്ക് എല്ലാ മണിക്കൂറിനും ഒരേ നീളമായിരുന്നില്ല. ഉച്ചയ്ക്കും അർധരാത്രിയിലും നീളം കൂടുതലായിരുന്നു. നിഴൽ ഘടികാരങ്ങളുടെ ഉപയോഗമാണ് അതിനു കാരണം. വെയിലത്ത് കുത്തനെ നാട്ടിയ ഒരു വടിയായിരുന്നു ആദ്യകാലത്തെ ഘടികാരം. വടിയുടെ നിഴലിന്റെ അറ്റം ഒരു നിശ്ചിത ദൂരം സഞ്ചരിക്കാൻ എടുക്കുന്ന സമയമായാണ് മണിക്കൂറിനെ പരിഗണിച്ചത്. ഒരു പകൽകൊണ്ട് നിഴൽ സഞ്ചരിക്കുന്ന ദൂരത്തെ അവർ 12 സമഭാഗങ്ങളാക്കുകയാണ് ചെയ്തത്. രാവിലെയും വൈകുന്നേരവും നിഴൽ വേഗത്തിൽ നീങ്ങും. കുറഞ്ഞ സമയം കൊണ്ട് ഒരു ഭാഗം പിന്നിടും. അപ്പോൾ 'മണിക്കൂർ' വേഗം കഴിയും. ഉച്ചയോടടുക്കുമ്പോൾ നിഴലിന്റെ വേഗം കുറയും. മണിക്കൂർ നീണ്ടതാകും. സൂര്യന്റെ അയനചലനമനുസരിച്ചും മണിക്കൂറിന്റെ നീളം മാറുമായിരുന്നു. ഹേമന്തത്തിലെ മണിക്കൂറുകൾക്ക് ഗ്രീഷ്മത്തിലെ മണിക്കൂറിനേക്കാൻ ഭാഗം നീളം കുറവായിരുന്നു. (അക്കാലത്ത് പകലിനു നീളം കുറയുമല്ലോ).

പിൽക്കാലത്തു സൂര്യഘടികാരത്തിനു പകരം പകലും രാത്രിയും സമയം കാണിക്കുന്ന ജലഘടികാരം നിർമിച്ചപ്പോഴും ഈജിപ്തുകാർ അവരുടെ സമയബോധത്തിൽ മാറ്റം വരുത്താൻ കൂട്ടാക്കിയില്ല. വെള്ളത്തിന്റെ ഒഴുക്കിൽ ഏറ്റക്കുറവു വരുത്തി നിഴൽഘടികാരവുമായി ഒത്തുപോകാൻ അവർ നിർബന്ധം പിടിച്ചു. അത്തരം ഒരു 'യന്ത്രസംവിധാനം' വികസിപ്പിച്ചെടുക്കാൻ അവർ നടത്തിയ ശ്രമം കഠിനമായിരുന്നു. ഒടുവിൽ ക്രി. മു. 1500ൽ 'ഞാൻ അതിൽ വിജയിച്ചിരിക്കുന്നു' എന്ന് ഉദ്ഘോഷിക്കുന്ന ഒരു ലിഖിതം അമെനംഹെത് രാജകുമാരന്റെ (Prince of Amenemhet) ശവകുടീരത്തിൽ കാണാം.

ഗ്രീക്കുകാർ ക്ലോക്ക് നിർമാണ വിദ്യ നേടിയത് ഈജിപ്തിൽ നിന്നാണ്. ഏതൻസിലെ 'കാറ്റിന്റെ മാളിക' (Tower of winds)യിൽ കാറ്റിന്റെ ഗതി സൂചിപ്പിക്കുന്ന സംവിധാനത്തോടൊപ്പം 8 സൂര്യഘടികാരങ്ങൾ കൂടി ഉണ്ടായിരുന്നു. ചുമരിൽ ലംബമായി സ്ഥാപിച്ച വടികളോടുകൂടിയ ഈ ഘടികാരങ്ങളിലെ സമയം വളരെ ദൂരെനിന്നേ കാണാമായിരുന്നു. പക്ഷേ, അവയും കാണിച്ചത് മുൻപറഞ്ഞ തരത്തിലുള്ള ആപേക്ഷിക സമയം തന്നെയായിരുന്നു.

ഭാരതത്തിൽ ആപേക്ഷിക സമയം ഉണ്ടായിരുന്നതായി സൂചനയൊന്നും ഇല്ല. ഭാരതത്തിലും ചൈനയിലും ബാബിലോണിയയിലും നിർമിച്ചിരുന്ന ജലഘടികാരങ്ങളുടെ വർണനയിൽ സമയദൈർഘ്യം മാറ്റാനുള്ള സംവിധാനങ്ങളെക്കുറിച്ചൊന്നും പറയുന്നില്ല.

ബലികളും ഹോമങ്ങളും മറ്റ് ആരാധനാക്രമങ്ങളും വികസിച്ചു വന്നപ്പോൾ പുരോഹിതർക്ക് സമയം അറിയുക പ്രധാനമായി ഇത്തരം കർമങ്ങളിൽ പലതും സൂര്യോദയത്തിനു മുമ്പ് നടക്കേണ്ടവയാണ്. ബലികർമങ്ങൾക്ക് സമയനിഷ്ഠ പ്രധാനവുമാണ്. രാത്രിയിൽ സമയമളക്കാനുള്ള ഒരു വിദ്യ തേടി നടന്ന അവർക്ക് നക്ഷത്രങ്ങളെ നിരീക്ഷിച്ച് സമയം കണക്കാക്കാം എന്ന കണ്ടെത്തൽ സഹായകമായി. ഒരു നക്ഷത്രത്തിന്റെ ഉദയസമയം അറിയാമെങ്കിൽ പിന്നീട് എപ്പോൾ വേണമെങ്കിലും അതിന്റെ സ്ഥാനം നോക്കി സമയം കണക്കാക്കാൻ പറ്റുമെന്നവർ മനസ്സിലാക്കി. ഉദാഹരണത്തിന്, സന്ധ്യയ്ക്ക് കിഴക്കുദിക്കുന്ന ഒരു നക്ഷത്രം പാതിരനേരത്തു തലയ്ക്കു മുകളിലെത്തും. പ്രഭാതത്തിൽ പടിഞ്ഞാറ