പരിശുദ്ധ ഖുർആൻ/ശുഅറാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Holy Quran/Chapter 26 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ത്വാ-സീൻ-മീം

2 സുവ്യക്തമായ ഗ്രന്ഥത്തിലെ വചനങ്ങളാണിവ

3 അവർ വിശ്വാസികളാകാത്തതിൻറെ പേരിൽനീ നിൻറെ ജീവൻ നശിപ്പിച്ചേക്കാം

4 എന്നാൽ ‍നാം ഉദ്ദേശിക്കുന്ന പക്ഷം അവരുടെ മേൽ ആകാശത്ത്‌ നിന്ന്‌ നാം ഒരു ദൃഷ്ടാന്തം ഇറക്കികൊടുക്കുന്നതാണ്‌ അന്നേരം അവരുടെ പിരടികൾ അതിന്ന്‌ കീഴൊതുങ്ങുന്നതായിത്തീരുകയും ചെയ്യും

5 പരമകാരുണികൻറെ പക്കൽ ‍നിന്ന്‌ ഏതൊരു പുതിയ ഉൽബോധനം വന്നെത്തുമ്പോഴും അവർ അതിൽനിന്ന്‌ തിരിഞ്ഞുകളയുന്നവരാകാതിരുന്നിട്ടില്ല

6 അങ്ങനെ അവർ നിഷേധിച്ചു തള്ളിയിരിക്കയാണ്‌ അതിനാൽ അവർ ഏതൊന്നിനെ പരിഹസിക്കുന്നവരായിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള വൃത്താന്തങ്ങൾ അവർക്ക്‌ വന്നെത്തിക്കൊള്ളും

7 ഭൂമിയിലേക്ക്‌ അവർ നോക്കിയില്ലേ? എല്ലാ മികച്ച സസ്യവർഗങ്ങളിൽനിന്നും എത്രയാണ്‌ നാം അതിൽ ‍മുളപ്പിച്ചിരിക്കുന്നത്‌?

8 തീർച്ചയായും അതിൽഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാൽ അവരിൽ ‍അധികപേരും വിശ്വാസികളായില്ല

9 തീർച്ചയായും നിൻറെ രക്ഷിതാവ്‌ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും

10 നിൻറെ രക്ഷിതാവ്‌ മൂസായെ വിളിച്ചു കൊണ്ട്‌ ഇപ്രകാരം പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമത്രെ, ) നീ ആ അക്രമികളായ ജനങ്ങളുടെ അടുത്തേക്ക്‌ ചെല്ലുക

11 അതായത്‌, ഫിർഔൻറെ ജനതയുടെ അടുക്കലേക്ക്‌ അവർ സൂക്ഷ്മത പാലിക്കുന്നില്ലേ? ( എന്നു ചോദിക്കുക )

12 അദ്ദേഹം പറഞ്ഞു: എൻറെ രക്ഷിതാവേ, അവർ എന്നെ നിഷേധിച്ചു തള്ളുമെന്ന്‌ തീർച്ചയായും ഞാൻ ഭയപ്പെടുന്നു

13 എൻറെ ഹൃദയം ഞെരുങ്ങിപ്പോകും എൻറെ നാവിന്‌ ഒഴുക്കുണ്ടാവുകയില്ല അതിനാൽ ‍ഹാറൂന്ന്‌ കൂടി നീ സന്ദേശം അയക്കേണമേ

14 അവർക്ക്‌ എൻറെ പേരിൽ ഒരു കുറ്റം ആരോപിക്കാനുമുണ്ട്‌ അതിനാൽ അവർ എന്നെ കൊന്നേക്കുമെന്ന്‌ ഞാൻ ഭയപ്പെടുന്നു

15 അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട്‌ നിങ്ങൾ ഇരുവരും പോയിക്കൊള്ളുക തീർച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേൾക്കുന്നുണ്ട്‌

16 എന്നിട്ട്‌ നിങ്ങൾ ഫിർഔൻറെ അടുക്കൽചെന്ന്‌ ഇപ്രകാരം പറയുക: തീർച്ചയായും ഞങ്ങൾ ലോകരക്ഷിതാവിങ്കൽനിന്ന്‌ നിയോഗിക്കപ്പെട്ട ദൂതൻമാരാകുന്നു

17 ഇസ്രായീൽ ‍സന്തതികളെ ഞങ്ങളോടൊപ്പം അയച്ചുതരണം എന്ന നിർദേശവുമായിട്ട്‌

18 അവൻ ( ഫിർഔൻ ) പറഞ്ഞു: കുട്ടിയായിരുന്നപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ ‍നിന്നെ ഞങ്ങൾ വളർത്തിയില്ലേ? നിൻറെ ആയുസ്സിൽ ‍കുറെ കൊല്ലങ്ങൾ ഞങ്ങളുടെ ഇടയിൽ ‍നീ കഴിച്ചുകൂട്ടിയിട്ടുമുണ്ട്‌

19 നീ ചെയ്ത നിൻറെ ആ( ദുഷ്‌ ) പ്രവൃത്തി നീ ചെയ്യുകയുമുണ്ടായി നീ നന്ദികെട്ടവരുടെ കൂട്ടത്തിൽതന്നെയാകുന്നു

20 അദ്ദേഹം ( മൂസാ ) പറഞ്ഞു: ഞാൻ അന്ന്‌ അത്‌ ചെയ്യുകയുണ്ടായി എന്നാൽ ‍ഞാൻ പിഴവ്‌ പറ്റിയവരുടെ കൂട്ടത്തിലായിരുന്നു

21 അങ്ങനെ നിങ്ങളെപ്പറ്റി ഭയം തോന്നിയപ്പോൾ ഞാൻ നിങ്ങളിൽനിന്ന്‌ ഓടിപ്പോയി അനന്തരം എൻറെ രക്ഷിതാവ്‌ എനിക്ക്‌ തത്വജ്ഞാനം നൽകുകയും, അവൻ എന്നെ ദൂതൻമാരിൽ ഒരാളാക്കുകയും ചെയ്തു

22 എനിക്ക്‌ നീ ചെയ്തു തന്നതായി നീ എടുത്തുപറയുന്ന ആ അനുഗ്രഹം ഇസ്രായീൽസന്തതികളെ നീ അടിമകളാക്കി വെച്ചതിനാൽ ഉണ്ടായതത്രെ

23 ഫിർഔൻ പറഞ്ഞു: എന്താണ്‌ ഈ ലോകരക്ഷിതാവ്‌ എന്ന്‌ പറയുന്നത്‌?

24 അദ്ദേഹം ( മൂസാ ) പറഞ്ഞു: ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിൻറെയും രക്ഷിതാവാകുന്നു നിങ്ങൾ ദൃഢ വിശ്വാസമുള്ളവരാണെങ്കിൽ

25 അവൻ ( ഫിർഔൻ ) തൻറെ ചുറ്റുമുള്ളവരോട്‌ പറഞ്ഞു: എന്താ നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുന്നില്ലേ?

26 അദ്ദേഹം ( മൂസാ ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവും നിങ്ങളുടെ പൂർവ്വ പിതാക്കളുടെ രക്ഷിതാവുമത്രെ ( അവൻ )

27 അവൻ ( ഫിർഔൻ ) പറഞ്ഞു: നിങ്ങളുടെ അടുത്തേക്ക്‌ നിയോഗിക്കപ്പെട്ട നിങ്ങളുടെ ഈ ദൂതനുണ്ടല്ലോ തീർച്ചയായും അവൻ ഒരു ഭ്രാന്തൻ തന്നെയാണ്‌

28 അദ്ദേഹം ( മൂസാ ) പറഞ്ഞു: ഉദയസ്ഥാനത്തിൻറെയും അസ്തമയസ്ഥാനത്തിൻറെയും അവയ്ക്കിടയിലുള്ളതിൻറെയും രക്ഷിതാവത്രെ ( അവൻ ) നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നവരാണെങ്കിൽ

29 അവൻ ( ഫിർഔൻ ) പറഞ്ഞു: ഞാനല്ലാത്ത വല്ല ദൈവത്തേയും നീ സ്വീകരിക്കുകയാണെങ്കിൽ ‍തീർച്ചയായും നിന്നെ ഞാൻ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്‌

30 അദ്ദേഹം ( മൂസാ ) പറഞ്ഞു: സ്പഷ്ടമായ എന്തെങ്കിലും തെളിവു ഞാൻ നിനക്ക്‌ കൊണ്ടു വന്നു കാണിച്ചാലും ( നീ സമ്മതിക്കുകയില്ലേ? )

31 അവൻ ( ഫിർഔൻ ) പറഞ്ഞു: എന്നാൽ ‍നീ അത്‌ കൊണ്ട്‌ വരിക നീ സത്യവാൻമാരിൽപെട്ടവനാണെങ്കിൽ

32 അപ്പോൾ അദ്ദേഹം ( മൂസാ ) തൻറെ വടി താഴെയിട്ടു അപ്പോഴതാ അത്‌ പ്രത്യക്ഷമായ ഒരു സർപ്പമായി മാറുന്നു

33 അദ്ദേഹം തൻറെ കൈ പുറത്തേക്കെടുക്കുകയും ചെയ്തു അപ്പോഴതാ അത്‌ കാണികൾക്ക്‌ വെള്ളനിറമാകുന്നു

34 തൻറെ ചുറ്റുമുള്ള പ്രമുഖൻമാരോട്‌ അവൻ ( ഫിർഔൻ ) പറഞ്ഞു: തീർച്ചയായും ഇവൻ വിവരമുള്ള ഒരു ജാലവിദ്യക്കാരൻ തന്നെയാണ്‌

35 തൻറെ ജാലവിദ്യകൊണ്ട്‌ നിങ്ങളുടെ നാട്ടിൽനിന്ന്‌ നിങ്ങളെ പുറത്താക്കാൻ അവൻ ഉദ്ദേശിക്കുന്നു അതിനാൽ ‍നിങ്ങൾ എന്ത്‌ നിർദേശിക്കുന്നു?

36 അവർ പറഞ്ഞു: അവന്നും അവൻറെ സഹോദരന്നും താങ്കൾ സാവകാശം നൽകുക ആളുകളെ വിളിച്ചുകൂട്ടാൻ നഗരങ്ങളിലേക്ക്‌ താങ്കൾ ദൂതൻമാരെ നിയോഗിക്കുകയും ചെയ്യുക

37 എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും അവർ താങ്കളുടെ അടുത്ത്‌ കൊണ്ടു വരട്ടെ

38 അങ്ങനെ അറിയപ്പെട്ട ഒരു ദിവസം നിശ്ചിതമായ ഒരു സമയത്ത്‌ ജാലവിദ്യക്കാർ ഒരുമിച്ചുകൂട്ടപ്പെട്ടു

39 ജനങ്ങളോട്‌ ചോദിക്കപ്പെട്ടു: നിങ്ങൾ സമ്മേളിക്കുന്നുണ്ടല്ലോ?

40 ജാലവിദ്യക്കാരാണ്‌ വിജയികളാകുന്നതെങ്കിൽ ‍നമുക്കവരെ പിന്തുടരാമല്ലോ!

41 അങ്ങനെ ജാലവിദ്യക്കാർ വന്നെത്തിയപ്പോൾ ഫിർഔനോട്‌ അവർ ചോദിച്ചു: ഞങ്ങളാണ്‌ വിജയികളാകുന്നതെങ്കിൽ ‍തീർച്ചയായും ഞങ്ങൾക്ക്‌ പ്രതിഫലമുണ്ടായിരിക്കുമോ?

42 അവൻ ( ഫിർഔൻ ) പറഞ്ഞു: അതെ, തീർച്ചയായും നിങ്ങൾ സാമീപ്യം നൽകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും

43 മൂസാ അവരോട്‌ പറഞ്ഞു: നിങ്ങൾക്ക്‌ ഇടാനുള്ളതെല്ലാം നിങ്ങൾ ഇട്ടുകൊള്ളുക

44 അപ്പോൾ തങ്ങളുടെ കയറുകളും വടികളും അവർ ഇട്ടു അവർ പറയുകയും ചെയ്തു: ഫിർഔൻറെ പ്രതാപം തന്നെയാണ സത്യം! തീർച്ചയായും ഞങ്ങൾ തന്നെയായിരിക്കും വിജയികൾ

45 അനന്തരം മൂസാ തൻറെ വടി താഴെയിട്ടു അപ്പോഴതാ അത്‌ അവർ വ്യാജമായി നിർമിച്ചിരുന്നതിനെയെല്ലാം വിഴുങ്ങിക്കളയുന്നു

46 അപ്പോൾ ജാലവിദ്യക്കാർ സാഷ്ടാംഗത്തിലായി വീണു

47 അവർ പറഞ്ഞു: ലോകരക്ഷിതാവിൽ ‍ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു

48 അതായത്‌ മൂസായുടെയും ഹാറൂൻറെയും രക്ഷിതാവിൽ

49 അവൻ ( ഫിർഔൻ ) പറഞ്ഞു: ഞാൻ നിങ്ങൾക്ക്‌ അനുവാദം തരുന്നതിന്‌ മുമ്പായി നിങ്ങൾ അവനിൽ ‍വിശ്വസിച്ചുവെന്നോ? തീർച്ചയായും ഇവൻ നിങ്ങൾക്ക്‌ ജാലവിദ്യ പഠിപ്പിച്ച നിങ്ങളുടെ തലവൻ തന്നെയാണ്‌ വഴിയെ നിങ്ങൾ അറിഞ്ഞു കൊള്ളും തീർച്ചയായും നിങ്ങളുടെ കൈകളും, നിങ്ങളുടെ കാലുകളും എതിർ ‍വശങ്ങളിൽനിന്നായിക്കൊണ്ട്‌ ഞാൻ മുറിച്ചു കളയുകയും, നിങ്ങളെ മുഴുവൻ ഞാൻ ക്രൂശിക്കുകയും ചെയ്യുന്നതാണ്‌

50 അവർ പറഞ്ഞു: കുഴപ്പമില്ല തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ മടങ്ങിപ്പോകുന്നവരാകുന്നു

51 ഞങ്ങൾ ആദ്യമായി വിശ്വസിച്ചവരായതിനാൽ ‍ഞങ്ങളുടെ തെറ്റുകൾ ഞങ്ങളുടെ രക്ഷിതാവ്‌ ഞങ്ങൾക്ക്‌ പൊറുത്തുതരുമെന്ന്‌ ഞങ്ങൾ ആശിക്കുന്നു

52 മൂസായ്ക്ക്‌ നാം ബോധനം നൽകി: എൻറെ ദാസൻമാരെയും കൊണ്ട്‌ രാത്രിയിൽ ‍നീ പുറപ്പെട്ടുകൊള്ളുക തീർച്ചയായും ( ശത്രുക്കൾ ) നിങ്ങളെ പിന്തുടരാൻ പോകുകയാണ്‌

53 അപ്പോൾ ഫിർഔൻ ആളുകളെ വിളിച്ചുകൂട്ടാൻ പട്ടണങ്ങളിലേക്ക്‌ ദൂതൻമാരെ അയച്ചു

54 തീർച്ചയായും ഇവർ കുറച്ച്‌ പേർ മാത്രമുള്ള ഒരു സംഘമാകുന്നു

55 തീർച്ചയായും അവർ നമ്മെ അരിശം കൊള്ളിക്കുന്നവരാകുന്നു

56 തീർച്ചയായും നാം സംഘടിതരും ജാഗരൂകരുമാകുന്നു ( എന്നിങ്ങനെ വിളിച്ചുപറയാനാണ്‌ ഫിർഔൻ നിർദേശിച്ചത്‌ )

57 അങ്ങനെ തോട്ടങ്ങളിൽനിന്നും നീരുറവകളിൽനിന്നും നാം അവരെ പുറത്തിറക്കി

58 ഭണ്ഡാരങ്ങളിൽനിന്നും മാന്യമായ വാസസ്ഥലങ്ങളിൽനിന്നും

59 അപ്രകാരമത്രെ ( നമ്മുടെ നടപടി ) അതൊക്കെ ഇസ്രായീൽ ‍സന്തതികൾക്ക്‌ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു

60 എന്നിട്ട്‌ അവർ ( ഫിർഔനും സംഘവും ) ഉദയവേളയിൽ അവരുടെ ( ഇസ്രായീല്യരുടെ ) പിന്നാലെ ചെന്നു

61 അങ്ങനെ രണ്ട്‌ സംഘവും പരസ്പരം കണ്ടപ്പോൾ മൂസായുടെ അനുചരൻമാർ പറഞ്ഞു: തീർച്ചയായും നാം പിടിയിലകപ്പെടാൻ പോകുകയാണ്‌

62 അദ്ദേഹം ( മൂസാ ) പറഞ്ഞു: ഒരിക്കലുമില്ല, തീർച്ചയായും എന്നോടൊപ്പം എൻറെ രക്ഷിതാവുണ്ട്‌ അവൻ എനിക്ക്‌ വഴി കാണിച്ചുതരും

63 അപ്പോൾ നാം മൂസായ്ക്ക്‌ ബോധനം നൽകി; നീ നിൻറെ വടികൊണ്ട്‌ കടലിൽ ‍അടിക്കൂ എന്ന്‌ അങ്ങനെ അത്‌ ( കടൽ ‍) പിളരുകയും എന്നിട്ട്‌ ( വെള്ളത്തിൻറെ ) ഓരോ പൊളിയും വലിയ പർവ്വതം പോലെ ആയിത്തീരുകയും ചെയ്തു

64 മറ്റവരെ ( ഫിർഔൻറെ പക്ഷം ) യും നാം അതിൻറെ അടുത്തെത്തിക്കുകയുണ്ടായി

65 മൂസായെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും മുഴുവൻ നാം രക്ഷപ്പെടുത്തി

66 പിന്നെ മറ്റവരെ നാം മുക്കി നശിപ്പിച്ചു

67 തീർച്ചയായും അതിൽ ( സത്യനിഷേധികൾക്ക്‌ ) ഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാൽ അവരിൽ അധികപേരും വിശ്വസിക്കുന്നവരായില്ല

68 തീർച്ചയായും നിൻറെ രക്ഷിതാവ്‌ തന്നെയാണ്‌ പ്രതാപിയും കരുണാനിധിയും

69 ഇബ്രാഹീമിൻറെ വൃത്താന്തവും അവർക്ക്‌ നീ വായിച്ചുകേൾപിക്കുക

70 അതായത്‌ നിങ്ങൾ എന്തൊന്നിനെയാണ്‌ ആരാധിച്ചു കൊണ്ടിരിക്കുന്നത്‌ എന്ന്‌ തൻറെ പിതാവിനോടും, തൻറെ ജനങ്ങളോടും അദ്ദേഹം ചോദിച്ച സന്ദർഭം

71 അവർ പറഞ്ഞു: ഞങ്ങൾ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയുടെ മുമ്പിൽ ‍ഭജനമിരിക്കുകയും ചെയ്യുന്നു

72 അദ്ദേഹം പറഞ്ഞു: നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ അവരത്‌ കേൾക്കുമോ?

73 അഥവാ, അവർ നിങ്ങൾക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യുമോ?

74 അവർ പറഞ്ഞു: അല്ല, ഞങ്ങളുടെ പിതാക്കൾ അപ്രകാരം ചെയ്യുന്നതായി ഞങ്ങൾ കണ്ടിരിക്കുന്നു ( എന്ന്‌ മാത്രം )

75 അദ്ദേഹം പറഞ്ഞു: അപ്പോൾ നിങ്ങൾ ആരാധിച്ചു കൊണ്ടിരിക്കുന്നത്‌ എന്തിനെയാണെന്ന്‌ നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?

76 നിങ്ങളും നിങ്ങളുടെ പൂർവ്വപിതാക്കളും

77 എന്നാൽ അവർ ( ദൈവങ്ങൾ ) എൻറെ ശത്രുക്കളാകുന്നു ലോകരക്ഷിതാവ്‌ ഒഴികെ

78 അതായത്‌ എന്നെ സൃഷ്ടിച്ച്‌ എനിക്ക്‌ മാർഗദർശനം നൽകിക്കൊണ്ടിരിക്കുന്നവൻ

79 എനിക്ക്‌ ആഹാരം തരികയും കുടിനീർ തരികയും ചെയ്യുന്നവൻ

80 എനിക്ക്‌ രോഗം ബാധിച്ചാൽ അവനാണ്‌ എന്നെ സുഖപ്പെടുത്തുന്നത്‌

81 എന്നെ മരിപ്പിക്കുകയും പിന്നീട്‌ ജീവിപ്പിക്കുകയും ചെയ്യുന്നവൻ

82 പ്രതിഫലത്തിൻറെ നാളിൽ ഏതൊരുവൻ എൻറെ തെറ്റ്‌ പൊറുത്തുതരുമെന്ന്‌ ഞാൻ ആശിക്കുന്നുവോ അവൻ

83 എൻറെ രക്ഷിതാവേ, എനിക്ക്‌ നീ തത്വജ്ഞാനം നൽകുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേർക്കുകയും ചെയ്യേണമേ

84 പിൽക്കാലക്കാർക്കിടയിൽ എനിക്ക്‌ നീ സൽകീർത്തി ഉണ്ടാക്കേണമേ

85 എന്നെ നീ സുഖസമ്പൂർണ്ണമായ സ്വർഗത്തിൻറെ അവകാശികളിൽ ‍പെട്ടവനാക്കേണമേ

86 എൻറെ പിതാവിന്‌ നീ പൊറുത്തുകൊടുക്കേണമേ തീർച്ചയായും അദ്ദേഹം വഴിപിഴച്ചവരുടെ കൂട്ടത്തിലായിരിക്കുന്നു

87 അവർ ( മനുഷ്യർ ) ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസം എന്നെ നീ അപമാനത്തിലാക്കരുതേ

88 അതായത്‌ സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം

89 കുറ്റമറ്റ ഹൃദയവുമായി അല്ലാഹുവിങ്കൽ ‍ചെന്നവർക്കൊഴികെ

90 ( അന്ന്‌ ) സൂക്ഷ്മത പാലിക്കുന്നവർക്ക്‌ സ്വർഗം അടുപ്പിക്കപ്പെടുന്നതാണ്‌

91 ദുർമാർഗികൾക്ക്‌ നരകം തുറന്നു കാണിക്കപ്പെടുന്നതുമാണ്‌

92 അവരോട്‌ ചോദിക്കപ്പെടുകയും ചെയ്യും: നിങ്ങൾ ആരാധിച്ചിരുന്നതെല്ലാം എവിടെപ്പോയി?

93 അല്ലാഹുവിനു പുറമെ അവർ നിങ്ങളെ സഹായിക്കുകയോ, സ്വയം സഹായം നേടുകയോ ചെയ്യുന്നുണ്ടോ?

94 തുർന്ന്‌ അവരും ( ആരാധ്യൻമാർ ) ആ ദുർമാർഗികളും അതിൽ ‍( നരകത്തിൽ ‍) മുഖം കുത്തി വീഴ്ത്തപ്പെടുന്നതാണ്‌

95 ഇബ്ലീസിൻറെ മുഴുവൻ സൈന്യങ്ങളും

96 അവിടെ വെച്ച്‌ അന്യോന്യം വഴക്ക്‌ കൂടിക്കൊണ്ടിരിക്കെ അവർ പറയും:

97 അല്ലാഹുവാണ സത്യം! ഞങ്ങൾ വ്യക്തമായ വഴികേടിൽ ‍തന്നെയായിരുന്നു

98 നിങ്ങൾക്ക്‌ ഞങ്ങൾ ലോകരക്ഷിതാവിനോട്‌ തുല്യത കൽപിക്കുന്ന സമയത്ത്‌

99 ഞങ്ങളെ വഴിപിഴപ്പിച്ചത്‌ ആ കുറ്റവാളികളല്ലാതെ മറ്റാരുമല്ല

100 ഇപ്പോൾ ഞങ്ങൾക്ക്‌ ശുപാർശക്കാരായി ആരുമില്ല

101 ഉറ്റ സുഹൃത്തുമില്ല

102 അതിനാൽ ‍ഞങ്ങൾക്കൊന്നു മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എങ്കിൽ ‍ഞങ്ങൾ സത്യവിശ്വാസികളുടെ കൂട്ടത്തിലാകുമായിരുന്നു

103 തീർച്ചയായും അതിൽ ( മനുഷ്യർക്ക്‌ ) ഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാൽ അവരിൽ അധികപേരും വിശ്വസിക്കുന്നവരായില്ല

104 തീർച്ചയായും നിൻറെ രക്ഷിതാവ്‌ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും

105 നൂഹിൻറെ ജനത ദൈവദൂതൻമാരെ നിഷേധിച്ചു തള്ളി

106 അവരുടെ സഹോദരൻ നൂഹ്‌ അവരോട്‌ ഇപ്രകാരം പറഞ്ഞ സന്ദർഭം: നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?

107 തീർച്ചയായും ഞാൻ നിങ്ങൾക്ക്‌ വിശ്വസ്തനായ ഒരു ദൂതനാകുന്നു

108 അതിനാൽ ‍നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിൻ

109 ഇതിൻറെ പേരിൽ ‍യാതൊരു പ്രതിഫലവും ഞാൻ നിങ്ങളോട്‌ ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കൽ ‍നിന്ന്‌ മാത്രമാകുന്നു

110 അതിനാൽ ‍നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുക

111 അവർ പറഞ്ഞു; നിന്നെ പിന്തുടർന്നിട്ടുള്ളത്‌ ഏറ്റവും താഴ്ന്ന ആളുകളായിരിക്കെ ഞങ്ങൾ നിന്നെ വിശ്വസിക്കുകയോ?

112 അദ്ദേഹം പറഞ്ഞു: അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി എനിക്ക്‌ എന്തറിയാം?

113 അവരെ വിചാരണ നടത്തുക എന്നത്‌ എൻറെ രക്ഷിതാവിൻറെ ബാധ്യത മാത്രമാകുന്നു നിങ്ങൾ ബോധമുള്ളവരായെങ്കിൽ !

114 സത്യവിശ്വാസികളെ ഞാൻ ഒരിക്കലും ആട്ടിക്കളയുന്നതല്ല

115 ഞാൻ വ്യക്തമായ ഒരു താക്കീതുകാരൻ മാത്രമാകുന്നു

116 അവർ പറഞ്ഞു: നൂഹേ, നീ ( ഇതിൽനിന്നു ) വിരമിക്കുന്നില്ലെങ്കിൽതീർച്ചയായും നീ എറിഞ്ഞു കൊല്ലപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും

117 അദ്ദേഹം പറഞ്ഞു: എൻറെ രക്ഷിതാവേ, തീർച്ചയായും എൻറെ ജനത എന്നെ നിഷേധിച്ചു തള്ളിയിരിക്കുന്നു

118 അതിനാൽ എനിക്കും അവർക്കുമിടയിൽ ‍നീ ഒരു തുറന്ന തീരുമാനമെടുക്കുകയും, എന്നെയും എൻറെ കൂടെയുള്ള വിശ്വാസികളെയും നീ രക്ഷപ്പെടുത്തുകയും ചെയ്യേണമേ

119 അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിൻറെ കൂടെയുള്ളവരെയും ഭാരം നിറക്കപ്പെട്ട കപ്പലിൽ ‍നാം രക്ഷപ്പെടുത്തി

120 പിന്നെ ബാക്കിയുള്ളവരെ അതിന്‌ ശേഷം നാം മുക്കി നശിപ്പിക്കുകയും ചെയ്തു

121 തീർച്ചയായും അതിൽ ‍( മനുഷ്യർക്ക്‌ ) ഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാൽ അവരിൽഅധികപേരും വിശ്വസിക്കുന്നവരായില്ല

122 തീർച്ചയായും നിൻറെ രക്ഷിതാവ്‌ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും

123 ആദ്‌ സമുദായം ദൈവദൂതൻമാരെ നിഷേധിച്ചു തള്ളി

124 അവരുടെ സഹോദരൻ ഹൂദ്‌ അവരോട്‌ പറഞ്ഞ സന്ദർഭം : നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?

125 തീർച്ചയായും ഞാൻ നിങ്ങൾക്ക്‌ വിശ്വസ്തനായ ഒരു ദൂതനാകുന്നു

126 അതിനാൽ ‍നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിൻ

127 ഇതിൻറെ പേരിൽ ‍ഞാൻ നിങ്ങളോട്‌ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കൽനിന്ന്‌ മാത്രമാകുന്നു

128 വൃഥാ പൊങ്ങച്ചം കാണിക്കുവാനായി എല്ലാ കുന്നിൻ പ്രദേശങ്ങളിലും നിങ്ങൾ പ്രതാപചിഹ്നങ്ങൾ ( ഗോപുരങ്ങൾ ) കെട്ടിപൊക്കുകയാണോ?

129 നിങ്ങൾക്ക്‌ എന്നെന്നും താമസിക്കാമെന്ന ഭാവേന നിങ്ങൾ മഹാസൗധങ്ങൾ ഉണ്ടാക്കുകയുമാണോ?

130 നിങ്ങൾ ബലം പ്രയോഗിക്കുകയാണെങ്കിൽ ‍നിഷ്ഠൂരൻമാരായിക്കൊണ്ട്‌ നിങ്ങൾ ബലം പ്രയോഗിക്കുന്നു

131 ആകയാൽ ‍നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക

132 നിങ്ങൾക്ക്‌ തന്നെ അറിയാവുന്നവ ( സുഖസൗകര്യങ്ങൾ ) മുഖേന നിങ്ങളെ സഹായിച്ചവനെ നിങ്ങൾ സൂക്ഷിക്കുക

133 കന്നുകാലികളും സന്താനങ്ങളും മുഖേന അവൻ നിങ്ങളെ സഹായിച്ചിരിക്കുന്നു

134 തോട്ടങ്ങളും അരുവികളും മുഖേനയും

135 നിങ്ങളുടെ കാര്യത്തിൽ ‍ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തീർച്ചയായും ഞാൻ ഭയപ്പെടുന്നു

136 അവർ പറഞ്ഞു: നീ ഉപദേശം നൽകിയാലും, ഉപദേശിക്കുന്നവരുടെ കൂട്ടത്തിൽ ആയില്ലെങ്കിലും ഞങ്ങളെ സംബന്ധിച്ചിടത്തോളം സമമാകുന്നു

137 ഇത്‌ പൂർവ്വികൻമാരുടെ സമ്പ്രദായം തന്നെയാകുന്നു

138 ഞങ്ങൾ ശിക്ഷിക്കപ്പെടുന്നവരല്ല

139 അങ്ങനെ അവർ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും, അതിനാൽ ‍നാം അവരെ നശിപ്പിക്കുകയും ചെയ്തു തീർച്ചയായും അതിൽ ( മനുഷ്യർക്ക്‌ ) ഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാൽ അവരിൽ അധികപേരും വിശ്വസിക്കുന്നവരായില്ല

140 തീർച്ചയായും നിൻറെ രക്ഷിതാവ്‌ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും

141 ഥമൂദ്‌ സമുദായം ദൈവദൂതൻമാരെ നിഷേധിച്ചു തള്ളി

142 അവരുടെ സഹോദരൻ സ്വാലിഹ്‌ അവരോട്‌ പറഞ്ഞ സന്ദർഭം: നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?

143 തീർച്ചയായും ഞാൻ നിങ്ങൾക്ക്‌ വിശ്വസ്തനായ ഒരു ദൂതനാകുന്നു

144 അതിനാൽ ‍നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിൻ

145 നിങ്ങളോട്‌ ഞാൻ ഇതിൻറെ പേരിൽ ‍യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കൽ ‍നിന്ന്‌ മാത്രമാകുന്നു

146 ഇവിടെയുള്ളതിൽ( സമൃദ്ധിയിൽ) നിർഭയരായിക്കഴിയാൻ നിങ്ങൾ വിട്ടേക്കപ്പെടുമോ?

147 അതായത്‌ തോട്ടങ്ങളിലും അരുവികളിലും

148 വയലുകളിലും, കുല ഭാരം തൂങ്ങുന്ന ഈന്തപ്പനകളിലും

149 നിങ്ങൾ സന്തോഷപ്രമത്തരായിക്കൊണ്ട്‌ പർവ്വതങ്ങളിൽ ‍വീടുകൾ തുരന്നുണ്ടാക്കുകയും ചെയ്യുന്നു

150 ആകയാൽനിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിൻ

151 അതിക്രമകാരികളുടെ കൽപന നിങ്ങൾ അനുസരിച്ചു പോകരുത്‌

152 ഭൂമിയിൽ ‍കുഴപ്പമുണ്ടാക്കുകയും, നൻമവരുത്താതിരിക്കുകയും ചെയ്യുന്നവരുടെ

153 അവർ പറഞ്ഞു: നീ മാരണം ബാധിച്ചവരിൽപെട്ട ഒരാൾ മാത്രമാകുന്നു

154 നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാണ്‌ അതിനാൽ ‍നീ സത്യവാൻമാരിൽപെട്ടവനാണെങ്കിൽ ‍വല്ല ദൃഷ്ടാന്തവും കൊണ്ട്‌ വരൂ

155 അദ്ദേഹം പറഞ്ഞു: ഇതാ ഒരു ഒട്ടകം അതിന്ന്‌ വെള്ളം കുടിക്കാൻ ഒരു ഊഴമുണ്ട്‌ നിങ്ങൾക്കും ഒരു ഊഴമുണ്ട്‌; ഒരു നിശ്ചിത ദിവസത്തിൽ

156 നിങ്ങൾ അതിന്‌ യാതൊരു ദ്രോഹവും ഏൽപിക്കരുത്‌ ( അങ്ങനെ ചെയ്യുന്ന പക്ഷം ) ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങളെ പിടികൂടും

157 എന്നാൽ അവർ അതിനെ വെട്ടിക്കൊന്നു അങ്ങനെ അവർ ഖേദക്കാരായിത്തീർന്നു

158 ഉടനെ ശിക്ഷ അവരെ പിടികൂടി തീർച്ചയായും അതിൽ( മനുഷ്യർക്ക്‌ ) ഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാൽ അവരിൽ അധികപേരും വിശ്വസിക്കുന്നവരായില്ല

159 തീർച്ചയായും നിൻറെ രക്ഷിതാവ്‌ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും

160 ലൂത്വിൻറെ ജനത ദൈവദൂതൻമാരെ നിഷേധിച്ചു തള്ളി

161 അവരുടെ സഹോദരൻ ലൂത്വ്‌ അവരോട്‌ പറഞ്ഞ സന്ദർഭം: നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?

162 തീർച്ചയായും ഞാൻ നിങ്ങൾക്ക്‌ വിശ്വസ്തനായ ഒരു ദൂതനാകുന്നു

163 അതിനാൽ ‍നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിൻ

164 ഇതിൻറെ പേരിൽ ‍നിങ്ങളോട്‌ ഞാൻ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കൽ ‍നിന്ന്‌ മാത്രമാകുന്നു

165 നിങ്ങൾ ലോകരിൽ ‍നിന്ന്‌ ആണുങ്ങളുടെ അടുക്കൽ ‍ചെല്ലുകയാണോ?

166 നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങൾക്ക്‌ വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങൾ അതിക്രമകാരികളായ ഒരു ജനത തന്നെ

167 അവർ പറഞ്ഞു: ലൂത്വേ, നീ ( ഇതിൽനിന്ന്‌ ) വിരമിച്ചില്ലെങ്കിൽ ‍തീർച്ചയായും നീ ( നാട്ടിൽനിന്ന്‌ ) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും

168 അദ്ദേഹം പറഞ്ഞു: തീർച്ചയായും ഞാൻ നിങ്ങളുടെ പ്രവൃത്തിയെ വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു

169 അദ്ദേഹം (പ്രാർത്ഥിച്ചു: ) എൻറെ രക്ഷിതാവേ, എന്നെയും എൻറെ കുടുംബത്തേയും ഇവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിൽ ‍നിന്ന്‌ നീ രക്ഷപ്പെടുത്തേണമേ

170 അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിൻറെ കുടുംബത്തേയും മുഴുവൻ നാം രക്ഷപ്പെടുത്തി

171 പിൻമാറി നിന്നവരിൽ ഒരു കിഴവി ഒഴികെ

172 പിന്നീട്‌ മറ്റുള്ളവരെ നാം തകർത്തുകളഞ്ഞു

173 അവരുടെ മേൽ ‍നാം ഒരു തരം മഴ വർഷിപ്പിക്കുകയും ചെയ്തു താക്കീത്‌ നൽകപ്പെട്ടവർക്ക്‌ ലഭിച്ച ആ മഴ എത്ര മോശം!

174 തീർച്ചയായും അതിൽ( മനുഷ്യർക്ക്‌ ) ഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാൽ അവരിൽ ‍അധികപേരും വിശ്വസിക്കുന്നവരായില്ല

175 തീർച്ചയായും നിൻറെ രക്ഷിതാവ്‌ തന്നെയാണ്‌ പ്രതാപിയും കരുണാനിധിയും

176 ഐക്കത്തിൽ( മരക്കൂട്ടങ്ങൾക്കിടയിൽ) താമസിച്ചിരുന്നവരും ദൈവദൂതൻ ‍മാരെ നിഷേധിച്ചുതള്ളി

177 അവരോട്‌ ശുഐബ്‌ പറഞ്ഞ സന്ദർഭം: നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?

178 തീർച്ചയായും ഞാൻ നിങ്ങൾക്ക്‌ വിശ്വസ്തനായ ഒരു ദൂതനാകുന്നു

179 അതിനാൽ ‍നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിൻ

180 ഇതിൻറെ പേരിൽ ‍യാതൊരു പ്രതിഫലവും ഞാൻ നിങ്ങളോട്‌ ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കൽ ‍നിന്ന്‌ മാത്രമാകുന്നു

181 നിങ്ങൾ അളവു പൂർത്തിയാക്കികൊടുക്കുക നിങ്ങൾ ( ജനങ്ങൾക്ക്‌ ) നഷ്ടമുണ്ടാക്കുന്നവരുടെ കൂട്ടത്തിലാകരുത്‌

182 കൃത്രിമമില്ലാത്ത തുലാസ്‌ കൊണ്ട്‌ നിങ്ങൾ തൂക്കുക

183 ജനങ്ങൾക്ക്‌ അവരുടെ സാധനങ്ങളിൽ ‍നിങ്ങൾ കമ്മിവരുത്തരുത്‌ നാശകാരികളായിക്കൊണ്ട്‌ നിങ്ങൾ ഭൂമിയിൽ അതിക്രമം പ്രവർത്തിക്കരുത്‌

184 നിങ്ങളെയും പൂർവ്വതലമുറകളെയും സൃഷ്ടിച്ചവനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക

185 അവർ പറഞ്ഞു: നീ മാരണം ബാധിച്ചവരിൽ ഒരാൾ മാത്രമാകുന്നു

186 നീ ഞങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു തീർച്ചയായും നീ വ്യാജവാദികളിൽപെട്ടവനാണെന്നാണ്‌ ഞങ്ങൾ വിചാരിക്കുന്നത്‌

187 അതുകൊണ്ട്‌ നീ സത്യവാൻമാരിൽപെട്ടവനാണെങ്കിൽ ‍ആകാശത്ത്‌ നിന്നുള്ള കഷ്ണങ്ങൾ ഞങ്ങളുടെ മേൽ ‍നീ വീഴ്ത്തുക

188 അദ്ദേഹം പറഞ്ഞു; നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി എൻറെ രക്ഷിതാവ്‌ നല്ലവണ്ണം അറിയുന്നവനാകുന്നു

189 അങ്ങനെ അവർ അദ്ദേഹത്തെ നിഷേധിച്ചുതള്ളി അതിനാൽ ‍മേഘത്തണൽമൂടിയ ദിവസത്തെ ശിക്ഷ അവരെ പിടികൂടി തീർച്ചയായും അത്‌ ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ തന്നെയായിരുന്നു

190 തീർച്ചയായും അതിൽ( മനുഷ്യർക്ക്‌ ) ഒരു ദൃഷ്ടാന്തമുണ്ട്‌ എന്നാൽ അവരിൽഅധികപേരും വിശ്വസിക്കുന്നവരായില്ല

191 തീർച്ചയായും നിൻറെ രക്ഷിതാവ്‌ തന്നെയാകുന്നു പ്രതാപിയും കരുണാനിധിയും

192 തീർച്ചയായും ഇത്‌ ( ഖുർആൻ ) ലോകരക്ഷിതാവ്‌ അവതരിപ്പിച്ചത്‌ തന്നെയാകുന്നു

193 വിശ്വസ്താത്മാവ്‌ ( ജിബ്‌രീൽ) അതും കൊണ്ട്‌ ഇറങ്ങിയിരിക്കുന്നു

194 നിൻറെ ഹൃദയത്തിൽ ‍നീ താക്കീത്‌ നൽകുന്നവരുടെ കൂട്ടത്തിലായിരിക്കുവാൻ വേണ്ടിയത്രെ അത്‌

195 സ്പഷ്ടമായ അറബി ഭാഷയിലാണ്‌ ( അത്‌ അവതരിപ്പിച്ചത്‌ )

196 തീർച്ചയായും അത്‌ മുൻഗാമികളുടെ വേദഗ്രന്ഥങ്ങളിലുണ്ട്‌

197 ഇസ്രായീൽസന്തതികളിലെ പണ്ഡിതൻമാർക്ക്‌ അത്‌ അറിയാം എന്ന കാര്യം ഇവർക്ക്‌ ( അവിശ്വാസികൾക്ക്‌ ) ഒരു ദൃഷ്ടാന്തമായിരിക്കുന്നില്ലേ ?

198 നാം അത്‌ അനറബികളിൽ ഒരാളുടെ മേൽഅവതരിപ്പിക്കുകയും,

199 എന്നിട്ട്‌ അയാൾ അത്‌ അവർക്ക്‌ ഓതികേൾപിക്കുകയും ചെയ്തിരുന്നുവെങ്കിൽ അവരതിൽ ‍വിശ്വസിക്കുമായിരുന്നില്ല

200 അപ്രകാരം കുറ്റവാളികളുടെ ഹൃദയങ്ങളിൽ ‍നാം അത്‌ ( അവിശ്വാസം ) കടത്തിവിട്ടിരിക്കയാണ്‌

201 വേദനയേറിയ ശിക്ഷ കാണുന്നത്‌ വരേക്കും അവരതിൽ ‍വിശ്വസിക്കുകയില്ല

202 അവർ ഓർക്കാത്ത നിലയിൽ ‍പെട്ടെന്നായിരിക്കും അതവർക്ക്‌ വന്നെത്തുന്നത്‌

203 ഞങ്ങൾക്ക്‌ ( ഒരൽപം ) അവധി നൽകപ്പെടുമോ? എന്ന്‌ അപ്പോൾ അവർ ചോദിച്ചേക്കും

204 എന്നാൽ ‍നമ്മുടെ ശിക്ഷയെപ്പറ്റിയാണോ അവർ ധൃതികൂട്ടികൊണ്ടിരിക്കുന്നത്‌?

205 എന്നാൽ ‍നീ ആലോചിച്ചിട്ടുണ്ടോ? നാം അവർക്ക്‌ കുറെ കൊല്ലങ്ങളോളം സുഖസൗകര്യം നൽകുകയും,

206 അനന്തരം അവർക്ക്‌ താക്കീത്‌ നൽകപ്പെട്ടു കൊണ്ടിരിക്കുന്ന ശിക്ഷ അവർക്ക്‌ വരികയും ചെയ്തുവെന്ന്‌ വെക്കുക

207 ( എന്നാലും ) അവർക്ക്‌ നൽകപ്പെട്ടിരുന്ന ആ സുഖസൗകര്യങ്ങൾ അവർക്കൊരു പ്രയോജനവും ചെയ്യുമായിരുന്നില്ല

208 ഒരു രാജ്യവും നാം നശിപ്പിച്ചിട്ടില്ല; അതിന്‌ താക്കീതുകാർ ഉണ്ടായിട്ടല്ലാതെ

209 ഓർമപ്പെടുത്തുവാൻ വേണ്ടിയത്രെ അത്‌ നാം അക്രമം ചെയ്യുന്നവനായിട്ടില്ല

210 ഇതുമായി ( ഖുർആനുമായി ) പിശാചുക്കൾ ഇറങ്ങി വന്നിട്ടില്ല

211 അതവർക്ക്‌ അനുയോജ്യമാവുകയുമില്ല അതവർക്ക്‌ സാധിക്കുന്നതുമല്ല

212 തീർച്ചയായും അവർ ( ദിവ്യസന്ദേശം ) കേൾക്കുന്നതിൽനിന്ന്‌ അകറ്റപെട്ടവരാകുന്നു

213 ആകയാൽ അല്ലാഹുവോടൊപ്പം മറ്റൊരു ദൈവത്തേയും നീ വിളിച്ചു പ്രാർത്ഥിക്കരുത്‌ എങ്കിൽ ‍നീ ശിക്ഷിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും

214 നിൻറെ അടുത്ത ബന്ധുക്കൾക്ക്‌ നീ താക്കീത്‌ നൽകുക

215 നിന്നെ പിന്തുടർന്ന സത്യവിശ്വാസികൾക്ക്‌ നിൻറെ ചിറക്‌ താഴ്ത്തികൊടുക്കുകയും ചെയ്യുക

216 ഇനി അവർ നിന്നെ അനുസരിക്കാതിരിക്കുന്ന പക്ഷം, നിങ്ങൾ പ്രവർത്തിക്കുന്നതിനൊന്നും ഞാൻ ഉത്തരവാദിയല്ലെന്ന്‌ നീ പറഞ്ഞേക്കുക

217 പ്രതാപിയും കരുണാനിധിയുമായിട്ടുള്ളവനെ നീ ഭരമേൽപിക്കുകയും ചെയ്യുക

218 നീ നിന്നു പ്രാർത്ഥിക്കുന്ന സമയത്ത്‌ നിന്നെ കാണുന്നവനത്രെ അവൻ

219 സാഷ്ടാംഗംചെയ്യുന്നവരുടെ കൂട്ടത്തിലുള്ള നിൻറെ ചലനവും ( കാണുന്നവൻ )

220 തീർച്ചയായും അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ

221 നബിയേ, പറയുക: ) ആരുടെ മേലാണ്‌ പിശാചുക്കൾ ഇറങ്ങുന്നതെന്ന്‌ ഞാൻ നിങ്ങൾക്ക്‌ അറിയിച്ചു തരട്ടെയോ?

222 പെരും നുണയൻമാരും പാപികളുമായ എല്ലാവരുടെ മേലും അവർ ( പിശാചുക്കൾ ) ഇറങ്ങുന്നു

223 അവർ ചെവികൊടുത്ത്‌ കേൾക്കുന്നു അവരിൽ അധികപേരും കള്ളം പറയുന്നവരാകുന്നു

224 കവികളാകട്ടെ, ദുർമാർഗികളാകുന്നു അവരെ പിൻപറ്റുന്നത്.‌

225 അവർ എല്ലാ താഴ്‌വരകളിലും അലഞ്ഞു നടക്കുന്നവരാണെന്ന്‌ നീ കണ്ടില്ലേ?

226 പ്രവർത്തിക്കാത്തത്‌ പറയുന്നവരാണ്‌ അവരെന്നും

227 വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും, അക്രമത്തിന്‌ ഇരയായതിനെത്തുടർന്ന്‌ ആത്മരക്ഷയ്ക്ക്‌ നടപടി എടുക്കുകയും ചെയ്തവർ ഇതിൽനിന്ന്‌ ഒഴിവാകുന്നു അക്രമകാരികൾ അറിഞ്ഞു കൊള്ളും; തങ്ങൾ തിരിഞ്ഞുമറിഞ്ഞ്‌ എങ്ങനെയുള്ള പര്യവസാനത്തിലാണ്‌ എത്തുകയെന്ന്

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ശുഅറാ&oldid=52332" എന്ന താളിൽനിന്ന് ശേഖരിച്ചത്