പരിശുദ്ധ ഖുർആൻ/സബഅ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ആരുടേതാണോ ആ അല്ലാഹുവിന്‌ സ്തുതി. അവൻ യുക്തിമാനും സൂക്ഷ്മജ്ഞനുമത്രെ.

2 ഭൂമിയിൽ പ്രവേശിക്കുന്നതും, അതിൽ നിന്ന്‌ പുറത്ത്‌ വരുന്നതും, ആകാശത്ത്‌ നിന്ന്‌ ഇറങ്ങുന്നതും അതിൽ കയറുന്നതുമായ വസ്തുക്കളെ പറ്റി അവൻ അറിയുന്നു. അവൻ കരുണാനിധിയും ഏറെ പൊറുക്കുന്നവനുമത്രെ.

3 ആ അന്ത്യസമയം ഞങ്ങൾക്ക്‌ വന്നെത്തുകയില്ലെന്ന്‌ സത്യനിഷേധികൾ പറഞ്ഞു. നീ പറയുക: അല്ല, എൻറെ രക്ഷിതാവിനെ തന്നെയാണ, അത്‌ നിങ്ങൾക്ക്‌ വന്നെത്തുക തന്നെ ചെയ്യും. അദൃശ്യകാര്യങ്ങൾ അറിയുന്നവനായ ( രക്ഷിതാവ്‌ ). ആകാശങ്ങളിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിൻറെ തൂക്കമുള്ളതോ അതിനെക്കാൾ ചെറുതോ വലുതോ ആയ യാതൊന്നും അവനിൽ നിന്ന്‌ മറഞ്ഞ്‌ പോകുകയില്ല. സ്പഷ്ടമായ ഒരു രേഖയിൽ ഉൾപെടാത്തതായി യാതൊന്നുമില്ല.

4 വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക്‌ അവൻ പ്രതിഫലം നൽകുന്നതിന്‌ വേണ്ടിയത്രെ അത്‌. അങ്ങനെയുള്ളവർക്കാകുന്നു പാപമോചനവും മാന്യമായ ഉപജീവനവും ഉള്ളത്‌.

5 ( നമ്മെ ) തോൽപിച്ച്‌ കളയുവാനായി നമ്മുടെ ദൃഷ്ടാന്തങ്ങളെ എതിർക്കുന്നതിന്‌ ശ്രമിച്ചവരാരോ അവർക്കത്രെ വേദനാജനകമായ കഠിനശിക്ഷയുള്ളത്‌.

6 നിനക്ക്‌ നിൻറെ രക്ഷിതാവിങ്കൽ നിന്ന്‌ അവതരിപ്പിക്കപ്പെട്ടതു തന്നെയാണ്‌ സത്യമെന്നും, പ്രതാപിയും സ്തുത്യർഹനുമായ അല്ലാഹുവിൻറെ മാർഗത്തിലേക്കാണ്‌ അത്‌ നയിക്കുന്നതെന്നും ജ്ഞാനം നൽകപ്പെട്ടവർ കാണുന്നുണ്ട്‌.

7 സത്യനിഷേധികൾ ( പരിഹാസസ്വരത്തിൽ ) പറഞ്ഞു: നിങ്ങൾ സർവ്വത്ര ഛിന്നഭിന്നമാക്കപ്പെട്ടു കഴിഞ്ഞാലും നിങ്ങൾ പുതുതായി സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യുമെന്ന്‌ നിങ്ങൾക്ക്‌ വിവരം തരുന്ന ഒരാളെപ്പറ്റി ഞങ്ങൾ നിങ്ങൾക്കു അറിയിച്ചു തരട്ടെയോ?

8 അല്ലാഹുവിൻറെ പേരിൽ അയാൾ കള്ളം കെട്ടിച്ചമച്ചതാണോ അതല്ല അയാൾക്കു ഭ്രാന്തുണ്ടോ? അല്ല, പരലോകത്തിൽ വിശ്വസിക്കാത്തവർ ശിക്ഷയിലും വിദൂരമായ വഴികേടിലുമാകുന്നു.

9 അവരുടെ മുമ്പിലും അവരുടെ പിന്നിലുമുള്ള ആകാശത്തേക്കും ഭൂമിയിലേക്കും അവർ നോക്കിയിട്ടില്ലേ? നാം ഉദ്ദേശിക്കുകയാണെങ്കിൽ അവരെ നാം ഭൂമിയിൽ ആഴ്ത്തിക്കളയുകയോ അവരുടെ മേൽ ആകാശത്ത്‌ നിന്ന്‌ കഷ്ണങ്ങൾ വീഴ്ത്തുകയോ ചെയ്യുന്നതാണ്‌. അല്ലാഹുവിലേക്ക്‌ ( വിനയാന്വിതനായി ) മടങ്ങുന്ന ഏതൊരു ദാസനും തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്‌.

10 തീർച്ചയായും ദാവൂദിന്‌ നാം നമ്മുടെ പക്കൽ നിന്ന്‌ അനുഗ്രഹം നൽകുകയുണ്ടായി.( നാം നിർദേശിച്ചു: ) പർവ്വതങ്ങളേ, നിങ്ങൾ അദ്ദേഹത്തോടൊപ്പം ( കീർത്തനങ്ങൾ ) ഏറ്റുചൊല്ലുക. പക്ഷികളേ, നിങ്ങളും നാം അദ്ദേഹത്തിന്‌ ഇരുമ്പ്‌ മയപ്പെടുത്തികൊടുക്കുകയും ചെയ്തു.

11 പൂർണ്ണവലുപ്പമുള്ള കവചങ്ങൾ നിർമിക്കുകയും, അതിൻറെ കണ്ണികൾ ശരിയായ അളവിലാക്കുകയും, നിങ്ങളെല്ലാവരും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുക എന്ന്‌ ( നാം അദ്ദേഹത്തിന്‌ നിർദേശം നൽകി. ) തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കാണുന്നവനാകുന്നു.

12 സുലൈമാന്ന്‌ കാറ്റിനെയും ( നാം അധീനപ്പെടുത്തികൊടുത്തു. ) അതിൻറെ പ്രഭാത സഞ്ചാരം ഒരു മാസത്തെ ദൂരവും അതിൻറെ സായാഹ്ന സഞ്ചാരം ഒരു മാസത്തെ ദൂരവുമാകുന്നു. അദ്ദേഹത്തിന്‌ നാം ചെമ്പിൻറെ ഒരു ഉറവ്‌ ഒഴുക്കികൊടുക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ രക്ഷിതാവിൻറെ കൽപനപ്രകാരം അദ്ദേഹത്തിൻറെ മുമ്പാകെ ജിന്നുകളിൽ ചിലർ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. അവരിൽ ആരെങ്കിലും നമ്മുടെ കൽപനക്ക്‌ എതിരുപ്രവർത്തിക്കുന്ന പക്ഷം നാം അവന്ന്‌ ജ്വലിക്കുന്ന നരകശിക്ഷ ആസ്വദിപ്പിക്കുന്നതാണ്‌.

13 അദ്ദേഹത്തിന്‌ വേണ്ടി ഉന്നത സൗധങ്ങൾ, ശിൽപങ്ങൾ, വലിയ ജലസംഭരണിപോലെയുള്ള തളികകൾ, നിലത്ത്‌ ഉറപ്പിച്ച്‌ നിർത്തിയിട്ടുള്ള പാചക പാത്രങ്ങൾ എന്നിങ്ങനെ അദ്ദേഹം ഉദ്ദേശിക്കുന്നതെന്തും അവർ ( ജിന്നുകൾ ) നിർമിച്ചിരുന്നു. ദാവൂദ്‌ കുടുംബമേ, നിങ്ങൾ നന്ദിപൂർവ്വം പ്രവർത്തിക്കുക. തികഞ്ഞ നന്ദിയുള്ളവർ എൻറെ ദാസൻമാരിൽ അപൂർവ്വമത്രെ.

14 നാം അദ്ദേഹത്തിൻറെ മേൽ മരണം വിധിച്ചപ്പോൾ അദ്ദേഹത്തിൻറെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതൽ മാത്രമാണ്‌ അദ്ദേഹത്തിൻറെ മരണത്തെപ്പറ്റി അവർക്ക്‌ ( ജിന്നുകൾക്ക്‌ ) അറിവ്‌ നൽകിയത്‌. അങ്ങനെ അദ്ദേഹം വീണപ്പോൾ, തങ്ങൾക്ക്‌ അദൃശ്യകാര്യം അറിയാമായിരുന്നെങ്കിൽ അപമാനകരമായ ശിക്ഷയിൽ തങ്ങൾ കഴിച്ചുകൂട്ടേണ്ടിവരില്ലായിരുന്നു എന്ന്‌ ജിന്നുകൾക്ക്‌ ബോധ്യമായി.

15 തീർച്ചയായും സബഅ്‌ ദേശക്കാർക്ക്‌ തങ്ങളുടെ അധിവാസ കേന്ദ്രത്തിൽ തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. അതയാത്‌, വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങൾ. ( അവരോട്‌ പറയപ്പെട്ടു: ) നിങ്ങളുടെ രക്ഷിതാവ്‌ തന്ന ഉപജീവനത്തിൽ നിന്ന്‌ നിങ്ങൾ ഭക്ഷിക്കുകയും, അവനോട്‌ നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും.

16 എന്നാൽ അവർ പിന്തിരിഞ്ഞ്‌ കളഞ്ഞു. അപ്പോൾ അണക്കെട്ടിൽ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ട്‌ തോട്ടങ്ങൾക്ക്‌ പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും, അൽപം ചില വാകമരങ്ങളും ഉള്ള രണ്ട്‌ തോട്ടങ്ങൾ നാം അവർക്ക്‌ നൽകുകയും ചെയ്തു.

17 അവർ നന്ദികേട്‌ കാണിച്ചതിന്‌ നാം അവർക്ക്‌ പ്രതിഫലമായി നൽകിയതാണത്‌. കടുത്ത നന്ദികേട്‌ കാണിക്കുന്നവൻറെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ?

18 അവർക്കും ( സബഅ്‌ ദേശക്കാർക്കും ) നാം അനുഗ്രഹം നൽകിയ ( സിറിയൻ ) ഗ്രാമങ്ങൾക്കുമിടയിൽ തെളിഞ്ഞ്‌ കാണാവുന്ന പല ഗ്രാമങ്ങളും നാം ഉണ്ടാക്കി. അവിടെ നാം യാത്രയ്ക്ക്‌ താവളങ്ങൾ നിർണയിക്കുകയും ചെയ്തു. രാപകലുകളിൽ നിർഭയരായിക്കൊണ്ട്‌ നിങ്ങൾ അതിലൂടെ സഞ്ചരിച്ച്‌ കൊള്ളുക. ( എന്ന്‌ നാം നിർദേശിക്കുകയും ചെയ്തു. )

19 അപ്പോൾ അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ യാത്രാതാവളങ്ങൾക്കിടയിൽ നീ അകലമുണ്ടാക്കണമേ. അങ്ങനെ തങ്ങൾക്കു തന്നെ അവർ ദ്രോഹം വരുത്തി വെച്ചു. അപ്പോൾ നാം അവരെ കഥാവശേഷരാക്കികളഞ്ഞു. അവരെ നാം സർവ്വത്ര ഛിന്നഭിന്നമാക്കി ക്ഷമാശീലനും നന്ദിയുള്ളവനുമായ ഏതൊരാൾക്കും തീർച്ചയായും അതിൽ ദൃഷ്ടാന്തങ്ങളുണ്ട്‌.

20 തീർച്ചയായും തൻറെ ധാരണ ശരിയാണെന്ന്‌ ഇബ്ലീസ്‌ അവരിൽ തെളിയിച്ചു. അങ്ങനെ അവർ അവനെ പിന്തുടർന്നു. ഒരു സംഘം സത്യവിശ്വാസികളൊഴികെ.

21 അവന്ന്‌ ( ഇബ്ലീസിന്‌ ) അവരുടെ മേൽ യാതൊരധികാരവും ഉണ്ടായിരുന്നില്ല. പരലോകത്തിൽ വിശ്വസിക്കുന്നവരെ അതിനെ പറ്റി സംശയത്തിൽ കഴിയുന്നവരുടെ കൂട്ടത്തിൽ നിന്ന്‌ നാം തിരിച്ചറിയുവാൻ വേണ്ടി മാത്രമാണിത്‌. നിൻറെ രക്ഷിതാവ്‌ ഏതു കാര്യവും നിരീക്ഷിച്ച്‌ കൊണ്ടിരിക്കുന്നവനാകുന്നു.

22 പറയുക: അല്ലാഹുവിന്‌ പുറമെ നിങ്ങൾ ജൽപിച്ചുകൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങൾ പ്രാർത്ഥിച്ച്‌ നോക്കുക. ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരു അണുവിൻറെ തൂക്കം പോലും അവർ ഉടമപ്പെടുത്തുന്നില്ല. അവ രണ്ടിലും അവർക്ക്‌ യാതൊരു പങ്കുമില്ല. അവരുടെ കൂട്ടത്തിൽ അവന്ന്‌ സഹായിയായി ആരുമില്ല.

23 ആർക്കു വേണ്ടി അവൻ അനുമതി നൽകിയോ അവർക്കല്ലാതെ അവൻറെ അടുക്കൽ ശുപാർശ പ്രയോജനപ്പെടുകയുമില്ല. അങ്ങനെ അവരുടെ ഹൃദയങ്ങളിൽ നിന്ന്‌ പരിഭ്രമം നീങ്ങികഴിയുമ്പോൾ അവർ ചോദിക്കും; നിങ്ങളുടെ രക്ഷിതാവ്‌ എന്താണു പറഞ്ഞതെന്ന്‌ അവർ മറുപടി പറയും: സത്യമാണ്‌ ( അവൻ പറഞ്ഞത്‌ ) അവൻ ഉന്നതനും മഹാനുമാകുന്നു.

24 ചോദിക്കുക: ആകാശങ്ങളിൽ നിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക്‌ ഉപജീവനം നൽകുന്നവൻ ആരാകുന്നു? നീ പറയുക: അല്ലാഹുവാകുന്നു. തീർച്ചയായും ഒന്നുകിൽ ഞങ്ങൾ അല്ലെങ്കിൽ നിങ്ങൾ സൻമാർഗത്തിലാകുന്നു. അല്ലെങ്കിൽ വ്യക്തമായ ദുർമാർഗത്തിൽ.

25 പറയുക: ഞങ്ങൾ കുറ്റം ചെയ്തതിനെപ്പറ്റി നിങ്ങൾ ചോദിക്കപ്പെടുകയില്ല. നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി ഞങ്ങളും ചോദിക്കപ്പെടുകയില്ല.

26 പറയുക: നമ്മുടെ രക്ഷിതാവ്‌ നമ്മെ തമ്മിൽ ഒരുമിച്ചുകൂട്ടുകയും, അനന്തരം നമുക്കിടയിൽ അവൻ സത്യപ്രകാരം തീർപ്പുകൽപിക്കുകയും ചെയ്യുന്നതാണ്‌. അവൻ സർവ്വജ്ഞനായ തീർപ്പുകാരനത്രെ.

27 പറയുക: പങ്കുകാരെന്ന നിലയിൽ അവനോട്‌ ( അല്ലാഹുവോട്‌ ) നിങ്ങൾ കൂട്ടിചേർത്തിട്ടുള്ളവരെ എനിക്ക്‌ നിങ്ങളൊന്ന്‌ കാണിച്ചുതരൂ. ഇല്ല, ( അങ്ങനെ ഒരു പങ്കാളിയുമില്ല. ) എന്നാൽ അവൻ പ്രതാപിയും യുക്തിമാനുമായ അല്ലാഹുവത്രെ.

28 നിന്നെ നാം മനുഷ്യർക്കാകമാനം സന്തോഷവാർത്ത അറിയിക്കുവാനും താക്കീത്‌ നൽകുവാനും ആയികൊണ്ട്‌ തന്നെയാണ്‌ അയച്ചിട്ടുള്ളത്‌. പക്ഷെ, മനുഷ്യരിൽ അധികപേരും അറിയുന്നില്ല.

29 അവർ ചോദിക്കുന്നു; നിങ്ങൾ സത്യവാദികളാണെങ്കിൽ, ഈ താക്കീത്‌ എപ്പോഴാണ്‌ ( പുലരുക ) എന്ന്‌.

30 പറയുക: നിങ്ങൾക്കൊരു നിശ്ചിത ദിവസമുണ്ട്‌. അത്‌ വിട്ട്‌ ഒരു നിമിഷം പോലും നിങ്ങൾ പിന്നോട്ട്‌ പോകുകയോ, മുന്നോട്ട്‌ പോകുകയോ ഇല്ല.

31 ഈ ഖുർആനിലാകട്ടെ, ഇതിന്‌ മുമ്പുള്ള വേദത്തിലാകട്ടെ ഞങ്ങൾ വിശ്വസിക്കുന്നതേ അല്ല എന്ന്‌ സത്യനിഷേധികൾ പറഞ്ഞു. ( നബിയേ, ) ഈ അക്രമികൾ തങ്ങളുടെ രക്ഷിതാവിൻറെ അടുക്കൽ നിർത്തപ്പെടുന്ന സന്ദർഭം നീ കണ്ടിരുന്നെങ്കിൽ! അവരിൽ ഓരോ വിഭാഗവും മറുവിഭാഗത്തിൻറെ മേൽ കുറ്റം ആരോപിച്ച്‌ കൊണ്ടിരിക്കും. ബലഹീനരായി ഗണിക്കപ്പെട്ടവർ വലുപ്പം നടിച്ചിരുന്നവരോട്‌ പറയും: നിങ്ങളില്ലായിരുന്നെങ്കിൽ ഞങ്ങൾ വിശ്വാസികളായിരുന്നേനെ.

32 വലുപ്പം നടിച്ചവർ ബലഹീനരായി ഗണിക്കപ്പെട്ടവരോട്‌ പറയും: മാർഗദർശനം നിങ്ങൾക്ക്‌ വന്നെത്തിയതിന്‌ ശേഷം അതിൽ നിന്ന്‌ നിങ്ങളെ തടഞ്ഞത്‌ ഞങ്ങളാണോ? അല്ല, നിങ്ങൾ കുറ്റവാളികൾ തന്നെയായിരുന്നു.

33 ബലഹീനരായി ഗണിക്കപ്പെട്ടവർ വലുപ്പം നടിച്ചവരോട്‌ പറയും: അല്ല, ഞങ്ങൾ അല്ലാഹുവിൽ അവിശ്വസിക്കാനും, അവന്ന്‌ സമൻമാരെ സ്ഥാപിക്കുവാനും നിങ്ങൾ ഞങ്ങളോട്‌ കൽപിച്ചു കൊണ്ടിരുന്ന സന്ദർഭത്തിൽ ( നിങ്ങൾ ) രാവും പകലും നടത്തിയ കുതന്ത്രത്തിൻറെ ഫലമാണത്‌. ശിക്ഷ കാണുമ്പോൾ അവർ ഖേദം മനസ്സിൽ ഒളിപ്പിക്കും. സത്യനിഷേധികളുടെ കഴുത്തുകളിൽ നാം ചങ്ങലകൾ വെക്കുകയും ചെയ്യും. തങ്ങൾ പ്രവർത്തിച്ചിരുന്നതിൻറെ ഫലമല്ലാതെ അവർക്ക്‌ നൽകപ്പെടുമോ

34 ഏതൊരു നാട്ടിൽ നാം താക്കീതുകാരനെ അയച്ചപ്പോഴും, നിങ്ങൾ എന്തൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതിൽ ഞങ്ങൾ അവിശ്വസിക്കുന്നവരാകുന്നു എന്ന്‌ അവിടത്തെ സുഖലോലുപർ പറയാതിരുന്നിട്ടില്ല.

35 അവർ പറഞ്ഞു: ഞങ്ങൾ കൂടുതൽ സ്വത്തുക്കളും സന്താനങ്ങളുമുള്ളവരാകുന്നു. ഞങ്ങൾ ശിക്ഷിക്കപ്പെടുന്നവരല്ല.

36 നീ പറയുക: തീർച്ചയായും എൻറെ രക്ഷിതാവ്‌ താൻ ഉദ്ദേശിക്കുന്നവർക്ക്‌ ഉപജീവനം വിശാലമാക്കുകയും ( താൻ ഉദ്ദേശിക്കുന്നവർക്ക്‌ ) അത്‌ ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. പക്ഷെ ജനങ്ങളിൽ അധികപേരും അറിയുന്നില്ല.

37 നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കൽ നിങ്ങൾക്ക്‌ സാമീപ്യമുണ്ടാക്കിത്തരുന്നവയല്ല. വിശ്വസിക്കുകയും നല്ലത്‌ പ്രവർത്തിക്കുകയും ചെയ്തവർക്കൊഴികെ. അത്തരക്കാർക്ക്‌ തങ്ങൾ പ്രവർത്തിച്ചതിൻറെ ഫലമായി ഇരട്ടി പ്രതിഫലമുണ്ട്‌. അവർ ഉന്നത സൗധങ്ങളിൽ നിർഭയരായി കഴിയുന്നതുമാണ്‌.

38 ( നമ്മെ ) തോൽപിക്കുവാനായി നമ്മുടെ ദൃഷ്ടാന്തങ്ങളെ എതിർക്കുവാൻ ശ്രമിക്കുന്നവരാരോ അവർ ശിക്ഷയിൽ ഹാജരാക്കപ്പെടുന്നവരാകുന്നു.

39 നീ പറയുക: തീർച്ചയായും എൻറെ രക്ഷിതാവ്‌ തൻറെ ദാസൻമാരിൽ നിന്ന്‌ താൻ ഉദ്ദേശിക്കുന്നവർക്ക്‌ ഉപജീവനം വിശാലമാക്കുകയും, താൻ ഉദ്ദേശിക്കുന്നവർക്ക്‌ ഇടുങ്ങിയതാക്കുകയും ചെയ്യുന്നതാണ്‌. നിങ്ങൾ എന്തൊന്ന്‌ ചെലവഴിച്ചാലും അവൻ അതിന്‌ പകരം നൽകുന്നതാണ്‌. അവൻ ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനത്രെ.

40 അവരെ മുഴുവൻ അവൻ ഒരുമിച്ചുകൂട്ടുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. ) എന്നിട്ട്‌ അവൻ മലക്കുകളോട്‌ ചോദിക്കും: നിങ്ങളെയാണോ ഇക്കൂട്ടർ ആരാധിച്ചിരുന്നത്‌ ?

41 അവർ പറയും: നീ എത്ര പരിശുദ്ധൻ! നീയാണ്‌ ഞങ്ങളുടെ രക്ഷാധികാരി. അവരല്ല. എന്നാൽ അവർ ജിന്നുകളെയായിരുന്നു ആരാധിച്ചിരുന്നത്‌ അവരിൽ അധികപേരും അവരിൽ ( ജിന്നുകളിൽ ) വിശ്വസിക്കുന്നവരത്രെ.

42 ആകയാൽ അന്ന്‌ നിങ്ങൾക്ക്‌ അന്യോന്യം ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിവുണ്ടായിരിക്കുന്നതല്ല. അക്രമം ചെയ്തവരോട്‌ നിങ്ങൾ നിഷേധിച്ച്‌ തള്ളിക്കൊണ്ടിരുന്ന ആ നരക ശിക്ഷ നിങ്ങൾ ആസ്വദിച്ച്‌ കൊള്ളുക. എന്ന്‌ നാം പറയുകയും ചെയ്യും.

43 നമ്മുടെ ദൃഷ്ടാന്തങ്ങൾ സ്പഷ്ടമായ നിലയിൽ അവർക്ക്‌ വായിച്ചുകേൾപിക്കപ്പെട്ടാൽ അവർ ( ജനങ്ങളോട്‌ ) പറയും: നിങ്ങളുടെ പിതാക്കൻമാർ ആരാധിച്ച്‌ വന്നിരുന്നതിൽ നിന്ന്‌ നിങ്ങളെ തടയുവാൻ ആഗ്രഹിക്കുന്ന ഒരാൾ മാത്രമാണിത്‌. ഇത്‌ കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളം മാത്രമാണ്‌ എന്നും അവർ പറയും. തങ്ങൾക്ക്‌ സത്യം വന്നുകിട്ടിയപ്പോൾ അതിനെ പറ്റി അവിശ്വാസികൾ പറഞ്ഞു: ഇത്‌ സ്പഷ്ടമായ ജാലവിദ്യ മാത്രമാകുന്നു.

44 അവർക്ക്‌ പഠിക്കാനുള്ള വേദഗ്രന്ഥങ്ങളൊന്നും നാം അവർക്ക്‌ നൽകിയിരുന്നില്ല. നിനക്ക്‌ മുമ്പ്‌ അവരിലേക്ക്‌ ഒരു താക്കീതുകാരനെയും നാം നിയോഗിച്ചിരുന്നുമില്ല.

45 ഇവർക്ക്‌ മുമ്പുള്ളവരും നിഷേധിച്ച്‌ തള്ളിയിട്ടുണ്ട്‌. അവർക്ക്‌ നാം കൊടുത്തിരുന്നതിൻറെ പത്തിലൊന്നുപോലും ഇവർ നേടിയിട്ടില്ല. അങ്ങനെ നമ്മുടെ ദൂതൻമാരെ അവർ നിഷേധിച്ചു തള്ളി. അപ്പോൾ എൻറെ രോഷം എങ്ങനെയുള്ളതായിരുന്നു!

46 നീ പറയുക: ഞാൻ നിങ്ങളോട്‌ ഒരു കാര്യം മാത്രമേ ഉപദേശിക്കുന്നുള്ളൂ. അല്ലാഹുവിന്‌ വേണ്ടി നിങ്ങൾ ഈരണ്ടു പേരായോ ഒറ്റയായോ നിൽക്കുകയും എന്നിട്ട്‌ നിങ്ങൾ ചിന്തിക്കുകയും ചെയ്യണമെന്ന്‌ നിങ്ങളുടെ കൂട്ടുകാരന്ന്‌ ( മുഹമ്മദ്‌ നബി (സ)ക്ക്‌ ) യാതൊരു ഭ്രാന്തുമില്ല. ഭയങ്കരമായ ശിക്ഷയുടെ മുമ്പിൽ നിങ്ങൾക്കു താക്കീത്‌ നൽകുന്ന ആൾ മാത്രമാകുന്നു അദ്ദേഹം.

47 നീ പറയുക: നിങ്ങളോട്‌ ഞാൻ വല്ല പ്രതിഫലവും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത്‌ നിങ്ങൾക്ക്‌ വേണ്ടിതന്നെയാകുന്നു. എനിക്കുള്ള പ്രതിഫലം അല്ലാഹുവിങ്കൽ നിന്ന്‌ മാത്രമാകുന്നു. അവൻ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.

48 തീർച്ചയായും എൻറെ രക്ഷിതാവ്‌ സത്യത്തെ ഇട്ടുതരുന്നു. ( അവൻ ) അദൃശ്യകാര്യങ്ങൾ നല്ലവണ്ണം അറിയുന്നവനാകുന്നു.

49 നീ പറയുക: സത്യം വന്നു കഴിഞ്ഞു. അസത്യം ( യാതൊന്നിനും ) തുടക്കം കുറിക്കുകയില്ല. ( യാതൊന്നും ) പുനസ്ഥാപിക്കുകയുമില്ല.

50 നീ പറയുക: ഞാൻ പിഴച്ച്‌ പോയിട്ടുണ്ടെങ്കിൽ ഞാൻ പിഴക്കുന്നതിൻറെ ദോഷം എനിക്കു തന്നെയാണ്‌. ഞാൻ നേർമാർഗം പ്രാപിച്ചുവെങ്കിലോ അത്‌ എനിക്ക്‌ എൻറെ രക്ഷിതാവ്‌ ബോധനം നൽകുന്നതിൻറെ ഫലമായിട്ടാണ്‌. തീർച്ചയായും അവൻ കേൾക്കുന്നവനും സമീപസ്ഥനുമാകുന്നു.

51 അവർ ( സത്യനിഷേധികൾ ) പരിഭ്രാന്തരായിപോയ സന്ദർഭം നീ കണ്ടിരുന്നെങ്കിൽ എന്നാൽ അവർ ( പിടിയിൽ നിന്ന്‌ ) ഒഴിവാകുകയില്ല. അടുത്ത സ്ഥലത്ത്‌ നിന്ന്‌ തന്നെ അവർ പിടിക്കപ്പെടും.

52 ഇതിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്നവർ പറയുകയും ചെയ്യും. വിദൂരമായ ഒരു സ്ഥലത്ത്‌ നിന്ന്‌ അവർക്ക്‌ എങ്ങനെയാണ്‌ ( ആ വിശ്വാസം ) നേടിയെടുക്കാൻ കഴിയുക.

53 മുമ്പ്‌ അവർ അതിൽ അവിശ്വസിച്ചതായിരുന്നു. വിദൂരസ്ഥലത്ത്‌ നിന്ന്‌ നേരിട്ടറിയാതെ അവർ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

54 അങ്ങനെ മുമ്പ്‌ അവരുടെ പക്ഷക്കാരെക്കൊണ്ട്‌ ചെയ്തത്‌ പോലെത്തന്നെ അവർക്കും അവർ ആഗ്രഹിക്കുന്ന കാര്യത്തിനുമിടയിൽ തടസ്സം സൃഷ്ടിക്കപ്പെട്ടു. തീർച്ചയായും അവർ അവിശ്വാസജനകമായ സംശയത്തിലായിരുന്നു.

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/സബഅ്&oldid=134769" എന്ന താളിൽനിന്ന് ശേഖരിച്ചത്