പരിശുദ്ധ ഖുർആൻ/ഹൂദ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 അലിഫ്‌-ലാം-റാ. ഒരു പ്രമാണഗ്രന്ഥമത്രെ ഇത്‌. അതിലെ വചനങ്ങൾ ആശയഭദ്രതയുള്ളതാക്കപ്പെട്ടിരിക്കുന്നു. പിന്നീടത്‌ വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിൻറെ അടുക്കൽ നിന്നുള്ളതത്രെ അത്‌.

2 എന്തെന്നാൽ അല്ലാഹുവിനെയല്ലാതെ നിങ്ങൾ ആരാധിക്കരുത്‌. തീർച്ചയായും അവങ്കൽ നിന്ന്‌ നിങ്ങളിലേക്ക്‌ നിയോഗിക്കപ്പെട്ട താക്കീതുകാരനും സന്തോഷവാർത്തക്കാരനുമത്രെ ഞാൻ.

3 നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുകയും എന്നിട്ട്‌ അവനിലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കിൽ നിർണിതമായ ഒരു അവധിവരെ അവൻ നിങ്ങൾക്ക്‌ നല്ല സൗഖ്യമനുഭവിപ്പിക്കുകയും, ഉദാരമനസ്ഥിതിയുള്ള എല്ലാവർക്കും തങ്ങളുടെ ഉദാരതയ്ക്കുള്ള പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്‌. നിങ്ങൾ തിരിഞ്ഞുകളയുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തിലെ ശിക്ഷ നിങ്ങളുടെ മേൽ ഞാൻ നിശ്ചയമായും ഭയപ്പെടുന്നു.

4 അല്ലാഹുവിങ്കലേക്കണ്‌ നിങ്ങളുടെ മടക്കം. അവൻ എല്ലാകാര്യത്തിനും കഴിവുള്ളവനത്രെ.

5 ശ്രദ്ധിക്കുക: അവനിൽ നിന്ന്‌ ( അല്ലാഹുവിൽ നിന്ന്‌ ) ഒളിക്കാൻ വേണ്ടി അവർ തങ്ങളുടെ നെഞ്ചുകൾ മടക്കിക്കളയുന്നു. ശ്രദ്ധിക്കുക: അവർ തങ്ങളുടെ വസ്ത്രങ്ങൾകൊണ്ട്‌ പുതച്ച്‌ മൂടുമ്പോൾ പോലും അവർ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവൻ അറിയുന്നു. തീർച്ചയായും അവൻ നെഞ്ചുകളിലുള്ളത്‌ അറിയുന്നവനാകുന്നു.

6 ഭൂമിയിൽ യാതൊരു ജന്തുവും അതിൻറെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവൻ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്‌.

7 ആറുദിവസങ്ങളിലായി ( അഥവാ ഘട്ടങ്ങളിലായി ) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ അവനത്രെ. അവൻറെ അർശ്‌ ( സിംഹാസനം ) വെള്ളത്തിൻമേലായിരുന്നു. നിങ്ങളിൽ ആരാണ്‌ കർമ്മം കൊണ്ട്‌ ഏറ്റവും നല്ലവൻ എന്നറിയുന്നതിന്‌ നിങ്ങളെ പരീക്ഷിക്കുവാൻ വേണ്ടിയത്രെ അത്‌. തീർച്ചയായും നിങ്ങൾ മരണത്തിന്‌ ശേഷം ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നവരാണ്‌. എന്ന്‌ നീ പറഞ്ഞാൽ അവിശ്വസിച്ചവർ പറയും; ഇത്‌ സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല.

8 ഒരു നിർണിത കാലപരിധി വരെ അവരിൽ നിന്നും നാം ശിക്ഷ മേറ്റീവ്ച്ചാൽ അവർ പറയുക തന്നെ ചെയ്യും; അതിനെ തടഞ്ഞു നിർത്തുന്ന കാര്യമെന്താണ്‌ എന്ന്‌. ശ്രദ്ധിക്കുക. അതവർക്ക്‌ വന്നെത്തുന്ന ദിവസം അതവരിൽ നിന്ന്‌ തിരിച്ചുകളയപ്പെടുന്നതല്ല. എന്തൊന്നിനെപ്പറ്റി അവർ പരിഹസിച്ചിരുന്നുവോ അതവരിൽ വന്നെത്തുകയും ചെയ്യും.

9 മനുഷ്യന്ന്‌ നാം നമ്മുടെ പക്കൽ നിന്നുള്ള വല്ല കാരുണ്യവും ആസ്വദിപ്പിക്കുകയും, എന്നിട്ട്‌ നാം അതവനിൽ നിന്ന്‌ എടുത്തുനീക്കുകയും ചെയ്താൽ തീർച്ചയായും അവൻ നിരാശനും ഏറ്റവും നന്ദികെട്ടവനുമായിരിക്കും.

10 അവന്ന്‌ ഒരു കഷ്ടത ബാധിച്ചതിന്‌ ശേഷം നാമവന്ന്‌ ഒരു അനുഗ്രഹം ആസ്വദിപ്പിച്ചുവെങ്കിലോ നിശ്ചയമായും അവൻ പറയും; തിൻമകൾ എന്നിൽ നിന്ന്‌ ഒഴിഞ്ഞ്‌ പോയിരിക്കുന്നു എന്ന്‌. തീർച്ചയായും അവൻ ആഹ്ലാദഭരിതനും അഹങ്കാരിയുമാകുന്നു.

11 ക്ഷമിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. അവർക്കാകുന്നു പാപമോചനവും വലിയ പ്രതിഫലവുമുള്ളത്‌.

12 ഇയാൾക്ക്‌ ഒരു നിധി ഇറക്കപ്പെടുകയോ, ഇയാളോടൊപ്പം ഒരു മലക്ക്‌ വരികയോ ചെയ്യാത്തതെന്ത്‌ എന്ന്‌ ( നിന്നെപറ്റി ) അവർ പറയുന്ന കാരണത്താൽ നിനക്ക്‌ നൽകപ്പെടുന്ന സന്ദേശങ്ങളിൽ ചിലത്‌ നീ വിട്ടുകളയുകയും, അതിൻറെ പേരിൽ നിനക്ക്‌ മനഃപ്രയാസമുണ്ടാകുകയും ചെയ്തേക്കാം. എന്നാൽ നീ ഒരു താക്കീതുകാരൻ മാത്രമാകുന്നു. അല്ലാഹു എല്ലാകാര്യത്തിൻറെയും സംരക്ഷണമേറ്റവനാകുന്നു.

13 അതല്ല, അദ്ദേഹം അത്‌ കെട്ടിച്ചമച്ചു എന്നാണോ അവർ പറയുന്നത്‌? പറയുക: എന്നാൽ ഇതുപേലെയുള്ള പത്ത്‌ അദ്ധ്യായങ്ങൾ ചമച്ചുണ്ടാക്കിയത്‌ നിങ്ങൾ കൊണ്ട്‌ വരൂ. അല്ലാഹുവിന്‌ പുറമെ നിങ്ങൾക്ക്‌ സാധിക്കുന്നവരെയെല്ലാം നിങ്ങൾ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങൾ സത്യവാൻമാരാണെങ്കിൽ.

14 അവരാരും നിങ്ങളുടെ വിളിക്ക്‌ ഉത്തരം നൽകിയില്ലെങ്കിൽ, അല്ലാഹുവിൻറെ അറിവോട്‌ കൂടി മാത്രമാണ്‌ ഇത്‌ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും, അവനല്ലാതെ യാതൊരു ദൈവവുമില്ലെന്നും നിങ്ങൾ മനസ്സിലാക്കുക. ഇനിയെങ്കിലും നിങ്ങൾ കീഴ്പെടാൻ സന്നദ്ധരാണോ?

15 ഐഹികജീവിതത്തെയും അതിൻറെ അലങ്കാരത്തെയുമാണ്‌ ആരെങ്കിലും ഉദ്ദേശിക്കുന്നതെങ്കിൽ അവരുടെ പ്രവർത്തനങ്ങൾ അവിടെ ( ഇഹലോകത്ത്‌ ) വെച്ച്‌ അവർക്ക്‌ നാം നിറവേറ്റികൊടുക്കുന്നതാണ്‌. അവർക്കവിടെ യാതൊരു കുറവും വരുത്തപ്പെടുകയില്ല.

16 പരലോകത്ത്‌ നരകമല്ലാതെ മറ്റൊന്നും കിട്ടാനില്ലാത്തവരാകുന്നു അക്കൂട്ടർ. അവർ ഇവിടെ പ്രവർത്തിച്ചതെല്ലാം പൊളിഞ്ഞുപോയിരിക്കുന്നു. അവർ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം ഫലശൂന്യമത്രെ.

17 എന്നാൽ ഒരാൾ തൻറെ രക്ഷിതാവിങ്കൽ നിന്ന്‌ ലഭിച്ച വ്യക്തമായ തെളിവിനെ അവലംബിക്കുന്നു. അവങ്കൽ നിന്നുള്ള ഒരു സാക്ഷി ( ഖുർആൻ ) അതിനെ തുടർന്ന്‌ വരുകയും ചെയ്യുന്നു. അതിന്‌ മുമ്പ്‌ മാതൃകയും കാരുണ്യവുമായിക്കൊണ്ട്‌ മൂസായുടെ ഗ്രന്ഥം വന്നിട്ടുമുണ്ട്‌. ( അങ്ങനെയുള്ള ഒരാൾ ആ ദുൻയാ പ്രേമികളെ പോലെ ഖുർആൻ നിഷേധിക്കുമോ? ഇല്ല. ) അത്തരക്കാർ അതിൽ വിശ്വസിക്കും. വിവിധ സംഘങ്ങളിൽ നിന്ന്‌ അതിൽ അവിശ്വസിക്കുന്നവരാരോ അവരുടെ വാഗ്ദത്തസ്ഥാനം നരകമാകുന്നു. ആകയാൽ നീ അതിനെപ്പറ്റി സംശയത്തിലാവരുത്‌. തീർച്ചയായും അത്‌ നിൻറെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യമാകുന്നു. പക്ഷെ ജനങ്ങളിൽ അധികപേരും വിശ്വസിക്കുന്നില്ല.

18 അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമച്ചവനേക്കാൾ അക്രമിയായി ആരുണ്ട്‌? അവർ അവരുടെ രക്ഷിതാവിൻറെ മുമ്പിൽ ഹാജരാക്കപ്പെടുന്നതാണ്‌. സാക്ഷികൾ പറയും: ഇവരാകുന്നു തങ്ങളുടെ രക്ഷിതാവിൻറെ പേരിൽ കള്ളം പറഞ്ഞവർ, ശ്രദ്ധിക്കുക: അല്ലാഹുവിൻറെ ശാപം ആ അക്രമികളുടെ മേലുണ്ടായിരിക്കും.

19 അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌ തടയുകയും, അതിന്‌ വക്രത വരുത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നവരത്രെ അവർ. അവരാകട്ടെ പരലോകത്തിൽ വിശ്വാസമില്ലാത്തവരുമാണ്‌.

20 അക്കൂട്ടർ ഭൂമിയിൽ ( അല്ലാഹുവെ ) തോൽപിക്കാൻ കഴിയുന്നവരായിട്ടില്ല. അല്ലാഹുവിന്‌ പുറമെ അവർക്ക്‌ രക്ഷാധികാരികളാരും ഉണ്ടായിട്ടുമില്ല. അവർക്ക്‌ ശിക്ഷ ഇരട്ടിപ്പിക്കപ്പെടുന്നതാണ്‌. അവർ കേൾക്കാൻ കഴിയുന്നവരായില്ല. അവർ കണ്ടറിയുന്നവരുമായില്ല.

21 അത്തരക്കാരാകുന്നു ആത്മനഷ്ടം പറ്റിയവർ. അവർ കെട്ടിച്ചമച്ചിരുന്നതെല്ലാം അവരെ വിട്ടുമാറിക്കളയുകയും ചെയ്തു.

22 നിസ്സംശയം, അവർ തന്നെയാണ്‌ പരലോകത്തിൽ ഏറ്റവും നഷ്ടം പറ്റിയവർ.

23 തീർച്ചയായും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, തങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ വിനയപൂർവ്വം മടങ്ങുകയും ചെയ്തവരാരോ അവരാകുന്നു സ്വർഗാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും.

24 ഈ രണ്ട്‌ വിഭാഗങ്ങളുടെയും ഉപമ അന്ധനും ബധിരനുമായ ഒരാളെപ്പോലെയും, കാഴ്ചയും കേൾവിയുമുള്ള മറ്റൊരാളെപ്പോലെയുമാകുന്നു. ഇവർ ഇരുവരും ഉപമയിൽ തുല്യരാകുമോ? അപ്പോൾ നിങ്ങൾ ചിന്തിച്ചുനോക്കുന്നില്ലേ?

25 നൂഹിനെ അദ്ദേഹത്തിൻറെ ജനതയിലേക്ക്‌ നാം നിയോഗിക്കുകയുണ്ടായി. ( അദ്ദേഹം പറഞ്ഞു: ) തീർച്ചയായും ഞാൻ നിങ്ങൾക്ക്‌ സ്പഷ്ടമായ താക്കീത്‌ നൽകുന്നവനാകുന്നു.

26 എന്തെന്നാൽ അല്ലാഹുവെയല്ലാതെ നിങ്ങൾ ആരാധിക്കരുത്‌. വേദനയേറിയ ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേൽ തീർച്ചയായും ഞാൻ ഭയപ്പെടുന്നു.

27 അപ്പോൾ അദ്ദേഹത്തിൻറെ ജനതയിൽ നിന്ന്‌ അവിശ്വസിച്ചവരായ പ്രമാണിമാർ പറഞ്ഞു: ഞങ്ങളെപോലെയുള്ള മനുഷ്യനായിട്ട്‌ മാത്രമേ നിന്നെ ഞങ്ങൾ കാണുന്നുള്ളൂ. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നിസ്സാരൻമാരായിട്ടുള്ളവർ പ്രഥമവീക്ഷണത്തിൽ ( ശരിയായി ചിന്തിക്കാതെ ) നിന്നെ പിന്തുടർന്നതായിട്ട്‌ മാത്രമാണ്‌ ഞങ്ങൾ കാണുന്നത്‌. നിങ്ങൾക്ക്‌ ഞങ്ങളെക്കാൾ യാതൊരു ശ്രേഷ്ഠതയും ഞങ്ങൾ കാണുന്നുമില്ല. പ്രത്യുത, നിങ്ങൾ വ്യാജവാദികളാണെന്ന്‌ ഞങ്ങൾ കരുതുന്നു.

28 അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, നിങ്ങൾ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? ഞാൻ എൻറെ രക്ഷിതാവിങ്കൽ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും അവൻറെ അടുക്കൽ നിന്നുള്ള കാരുണ്യം അവൻ എനിക്ക്‌ തന്നിരിക്കുകയും, എന്നിട്ട്‌ നിങ്ങൾക്ക്‌ ( അത്‌ കണ്ടറിയാനാവാത്ത വിധം ) അന്ധത വരുത്തപ്പെടുകയുമാണ്‌ ഉണ്ടായിട്ടുള്ളതെങ്കിൽ ( ഞാൻ എന്ത്‌ ചെയ്യും? ) നിങ്ങൾ അത്‌ ഇഷ്ടപ്പെടാത്തവരായിരിക്കെ നിങ്ങളുടെ മേൽ നാം അതിന്‌ നിർബന്ധം ചെലുത്തുകയോ ?

29 എൻറെ ജനങ്ങളേ, ഇതിൻറെ പേരിൽ നിങ്ങളോട്‌ ഞാൻ ധനം ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം അല്ലാഹു തരേണ്ടത്‌ മാത്രമാകുന്നു. വിശ്വസിച്ചവരെ ഞാൻ ആട്ടിയോടിക്കുന്നതല്ല. തീർച്ചയായും അവർ അവരുടെ രക്ഷിതാവിനെ കണ്ടുമുട്ടാൻ പോകുന്നവരാണ്‌. എന്നാൽ ഞാൻ നിങ്ങളെ കാണുന്നത്‌ വിവരമില്ലാത്ത ഒരു ജനവിഭാഗമായിട്ടാണ്‌.

30 എൻറെ ജനങ്ങളേ, ഞാനവരെ ആട്ടിയോടിക്കുന്ന പക്ഷം അല്ലാഹുവിൻറെ ശിക്ഷയിൽ നിന്ന്‌ എന്നെ രക്ഷിക്കുവാനാരാണുള്ളത്‌. നിങ്ങൾ ആലോചിച്ച്‌ നോക്കുന്നില്ലേ?

31 അല്ലാഹുവിൻറെ ഖജനാവുകൾ എൻറെ പക്കലുണ്ടെന്ന്‌ ഞാൻ നിങ്ങളോട്‌ പറയുന്നുമില്ല. ഞാൻ അദൃശ്യകാര്യം അറിയുകയുമില്ല. നിങ്ങളുടെ കണ്ണുകൾ നിസ്സാരമായി കാണുന്നവരെപറ്റി, അവർക്ക്‌ അല്ലാഹു യാതൊരു ഗുണവും നൽകുന്നതേയല്ല എന്നും ഞാൻ പറയുകയില്ല. അല്ലാഹുവാണ്‌ അവരുടെ മനസ്സുകളിലുള്ളതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവൻ. അപ്പോൾ ( അവരെ ദുഷിച്ച്‌ പറയുന്ന പക്ഷം ) തീർച്ചയായും ഞാൻ അക്രമികളിൽ പെട്ടവനായിരിക്കും.

32 അവർ പറഞ്ഞു: നൂഹേ, നീ ഞങ്ങളോട്‌ തർക്കിച്ചു. വളരെയേറെ തർക്കിച്ചു. എന്നാൽ നീ സത്യവാൻമാരുടെ കൂട്ടത്തിലാണെങ്കിൽ നീ ഞങ്ങൾക്ക്‌ താക്കീത്‌ നൽകിക്കൊണ്ടിരിക്കുന്നത്‌ ( ശിക്ഷ ) ഞങ്ങൾക്ക്‌ നീ ഇങ്ങു കൊണ്ട്‌ വരൂ.

33 അദ്ദേഹം പറഞ്ഞു: അല്ലാഹു മാത്രമാണ്‌ നിങ്ങൾക്കത്‌ കൊണ്ട്‌ വരുക; അവൻ ഉദ്ദേശിച്ചെങ്കിൽ, നിങ്ങൾക്ക്‌ ( അവനെ ) തോൽപിച്ച്‌ കളയാനാവില്ല.

34 അല്ലാഹു നിങ്ങളെ വഴിതെറ്റിച്ചുവിടാൻ ഉദ്ദേശിക്കുന്ന പക്ഷം ഞാൻ നിങ്ങൾക്ക്‌ ഉപദേശം നൽകാൻ ഉദ്ദേശിച്ചാലും എൻറെ ഉപദേശം നിങ്ങൾക്ക്‌ പ്രയോജനപ്പെടുകയില്ല. അവനാണ്‌ നിങ്ങളുടെ രക്ഷിതാവ്‌. അവങ്കലേക്കാണ്‌ നിങ്ങൾ മടക്കപ്പെടുന്നത്‌.

35 അതല്ല, അദ്ദേഹമത്‌ കെട്ടിച്ചമച്ചു എന്നാണോ അവർ പറയുന്നത്‌? പറയുക: ഞാനത്‌ കെട്ടിച്ചമച്ചുവെങ്കിൽ ഞാൻ കുറ്റം ചെയ്യുന്നതിൻറെ ദോഷം എനിക്കു തന്നെയായിരിക്കും. നിങ്ങൾ ചെയ്യുന്ന കുറ്റത്തിൻറെ കാര്യത്തിൽ ഞാൻ നിരപരാധിയുമാണ്‌.

36 നിൻറെ ജനതയിൽ നിന്ന്‌ വിശ്വസിച്ചുകഴിഞ്ഞിട്ടുള്ളവരല്ലാതെ ഇനിയാരും വിശ്വസിക്കുകയേയില്ല. അതിനാൽ അവർ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി നീ സങ്കടപ്പെടരുത്‌ എന്ന്‌ നൂഹിന്‌ സന്ദേശം നൽകപ്പെട്ടു.

37 നമ്മുടെ മേൽനോട്ടത്തിലും, നമ്മുടെ നിർദേശപ്രകാരവും നീ കപ്പൽ നിർമിക്കുക. അക്രമം ചെയ്തവരുടെ കാര്യത്തിൽ നീ എന്നോട്‌ സംസാരിക്കരുത്‌. തീർച്ചയായും അവർ മുക്കി നശിപ്പിക്കപ്പെടാൻ പോകുകയാണ്‌.

38 അദ്ദേഹം കപ്പൽ നിർമിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിൻറെ ജനതയിലെ ഓരോ പ്രമാണിക്കൂട്ടം അദ്ദേഹത്തിൻറെ അടുത്ത്‌ കൂടി കടന്ന്‌ പോയപ്പോഴല്ലാം അദ്ദേഹത്തെ പരിഹസിച്ചു. അദ്ദേഹം പറഞ്ഞു: നിങ്ങൾ ഞങ്ങളെ പരിഹസിക്കുന്ന പക്ഷം തീർച്ചയായും നിങ്ങൾ പരിഹസിക്കുന്നത്‌ പോലെത്തന്നെ ഞങ്ങൾ നിങ്ങളെയും പരിഹസിക്കുന്നതാണ്‌.

39 അപമാനകരമായ ശിക്ഷ ആർക്കാണ്‌ വന്നെത്തുന്നതെന്നും, സ്ഥിരമായ ശിക്ഷ ആരുടെ മേലാണ്‌ വന്നുഭവിക്കുന്നതെന്നും നിങ്ങൾക്ക്‌ വഴിയെ അറിയാം.

40 അങ്ങനെ നമ്മുടെ കൽപന വരികയും അടുപ്പ്‌ ഉറവപൊട്ടി ഒഴുകുകയും ചെയ്തപ്പോൾ നാം പറഞ്ഞു: എല്ലാ വർഗത്തിൽ നിന്നും രണ്ട്‌ ഇണകളെ വീതവും, നിൻറെ കുടുംബാംഗങ്ങളെയും അതിൽ കയറ്റികൊള്ളുക. ( അവരുടെ കൂട്ടത്തിൽ നിന്ന്‌ ) ആർക്കെതിരിൽ ( ശിക്ഷയുടെ ) വചനം മുൻകൂട്ടി ഉണ്ടായിട്ടുണ്ടോ അവരൊഴികെ. വിശ്വസിച്ചവരെയും ( കയറ്റികൊള്ളുക. ) അദ്ദേഹത്തോടൊപ്പം കുറച്ച്‌ പേരല്ലാതെ വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല.

41 അദ്ദേഹം ( അവരോട്‌ ) പറഞ്ഞു: നിങ്ങളതിൽ കയറിക്കൊള്ളുക. അതിൻറെ ഓട്ടവും നിർത്തവും അല്ലാഹുവിൻറെ പേരിലാകുന്നു. തീർച്ചയായും എൻറെ രക്ഷിതാവ്‌ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

42 പർവ്വതതുല്യമായ തിരമാലകൾക്കിടയിലൂടെ അത്‌ ( കപ്പൽ ) അവരെയും കൊണ്ട്‌ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്‌. നൂഹ്‌ തൻറെ മകനെ വിളിച്ചു. അവൻ അകലെ ഒരു സ്ഥലത്തായിരുന്നു. എൻറെ കുഞ്ഞുമകനേ, നീ ഞങ്ങളോടൊപ്പം കയറിക്കൊള്ളുക. നീ സത്യനിഷേധികളുടെ കൂടെ ആയിപ്പോകരുത്‌

43 അവൻ പറഞ്ഞു: വെള്ളത്തിൽ നിന്ന്‌ എനിക്ക്‌ രക്ഷനൽകുന്ന വല്ല മലയിലും ഞാൻ അഭയം പ്രാപിച്ചുകൊള്ളാം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിൻറെ കൽപനയിൽ നിന്ന്‌ ഇന്ന്‌ രക്ഷനൽകാൻ ആരുമില്ല; അവൻ കരുണ ചെയ്തവർക്കൊഴികെ. ( അപ്പോഴേക്കും ) അവർ രണ്ട്‌ പേർക്കുമിടയിൽ തിരമാല മറയിട്ടു. അങ്ങനെ അവൻ മുക്കി നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായി.

44 ഭൂമീ! നിൻറെ വെള്ളം നീ വിഴുങ്ങൂ. ആകാശമേ! മഴ നിർത്തൂ! എന്ന്‌ കൽപന നൽകപ്പെട്ടു. വെള്ളം വറ്റുകയും ഉത്തരവ്‌ നിറവേറ്റപ്പെടുകയും ചെയ്തു. അത്‌ ( കപ്പൽ ) ജൂദി പർവ്വതത്തിന്‌ മേൽ ഉറച്ചുനിൽക്കുകയും ചെയ്തു. അക്രമികളായ ജനതയ്ക്ക്‌ നാശം എന്ന്‌ പറയപ്പെടുകയും ചെയ്തു.

45 നൂഹ്‌ തൻറെ രക്ഷിതാവിനെ വിളിച്ചുകൊണ്ട്‌ പറഞ്ഞു: എൻറെ രക്ഷിതാവേ, എൻറെ മകൻ എൻറെ കുടുംബാംഗങ്ങളിൽ പെട്ടവൻ തന്നെയാണല്ലോ. തീർച്ചയായും നിൻറെ വാഗ്ദാനം സത്യമാണുതാനും. നീ വിധികർത്താക്കളിൽ വെച്ച്‌ ഏറ്റവും നല്ല വിധികർത്താവുമാണ്‌

46 അവൻ ( അല്ലാഹു ) പറഞ്ഞു: നൂഹേ, തീർച്ചയായും അവൻ നിൻറെ കുടുംബത്തിൽ പെട്ടവനല്ല. തീർച്ചയായും അവൻ ശരിയല്ലാത്തത്‌ ചെയ്തവനാണ്‌. അതിനാൽ നിനക്ക്‌ അറിവില്ലാത്ത കാര്യം എന്നോട്‌ ആവശ്യപ്പെടരുത്‌. നീ വിവരമില്ലാത്തവരുടെ കൂട്ടത്തിലായിപോകരുതെന്ന്‌ ഞാൻ നിന്നോട്‌ ഉപദേശിക്കുകയാണ്‌.

47 അദ്ദേഹം ( നൂഹ്‌ ) പറഞ്ഞു: എൻറെ രക്ഷിതാവേ, എനിക്ക്‌ അറിവില്ലാത്ത കാര്യം നിന്നോട്‌ ആവശ്യപ്പെടുന്നതിൽ നിന്ന്‌ ഞാൻ നിന്നോട്‌ ശരണം തേടുന്നു. നീ എനിക്ക്‌ പൊറുത്തുതരികയും, നീ എന്നോട്‌ കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാൻ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും.

48 ( അദ്ദേഹത്തോട്‌ ) പറയപ്പെട്ടു: നൂഹേ, നമ്മുടെ പക്കൽ നിന്നുള്ള ശാന്തിയോടുകൂടിയും, നിനക്കും നിൻറെ കൂടെയുള്ളവരിൽ നിന്നുള്ള സമൂഹങ്ങൾക്കും അനുഗ്രഹങ്ങളോടുകൂടിയും നീ ഇറങ്ങിക്കൊള്ളുക. എന്നാൽ ( വേറെ ) ചില സമൂഹങ്ങളുണ്ട്‌. അവർക്ക്‌ നാം സൗഖ്യം നൽകുന്നതാണ്‌. പിന്നീട്‌ നമ്മുടെ പക്കൽ നിന്നുള്ള വേദനയേറിയ ശിക്ഷയും അവർക്ക്‌ ബാധിക്കുന്നതാണ്‌.

49 ( നബിയേ, ) അവയൊക്കെ അദൃശ്യവാർത്തകളിൽ പെട്ടതാകുന്നു. നിനക്ക്‌ നാം അത്‌ സന്ദേശമായി നൽകുന്നു. നീയോ, നിൻറെ ജനതയോ ഇതിനു മുമ്പ്‌ അതറിയുമായിരുന്നില്ല. അതുകൊണ്ട്‌ ക്ഷമിക്കുക. തീർച്ചയായും അനന്തരഫലം സൂക്ഷ്മത പാലിക്കുന്നവർക്ക്‌ അനുകൂലമായിരിക്കും.

50 ആദ്‌ ജനതയിലേക്ക്‌ അവരുടെ സഹോദരനായ ഹൂദിനെയും ( നാം നിയോഗിക്കുകയുണ്ടായി. ) അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങൾക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങൾ കെട്ടിച്ചമച്ച്‌ പറയുന്നവർ മാത്രമാകുന്നു.

51 എൻറെ ജനങ്ങളേ, ഞാൻ നിങ്ങളോട്‌ ഇതിൻറെ പേരിൽ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. എനിക്കുള്ള പ്രതിഫലം എന്നെ സൃഷ്ടിച്ചവൻ തരേണ്ടത്‌ മാത്രമാണ്‌. നിങ്ങൾ ചിന്തിച്ച്‌ ഗ്രഹിക്കുന്നില്ലേ?

52 എൻറെ ജനങ്ങളേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക. എന്നിട്ട്‌ അവങ്കലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കിൽ അവൻ നിങ്ങൾക്ക്‌ സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക്‌ അവൻ കൂടുതൽ ശക്തി ചേർത്തുതരികയും ചെയ്യുന്നതാണ്‌. നിങ്ങൾ കുറ്റവാളികളായിക്കൊണ്ട്‌ പിന്തിരിഞ്ഞ്‌ പോകരുത്‌.

53 അവർ പറഞ്ഞു: ഹൂടേ, നീ ഞങ്ങൾക്ക്‌ വ്യക്തമായ ഒരു തെളിവും കൊണ്ടു വന്നിട്ടില്ല. നീ പറഞ്ഞതിനാൽ മാത്രം ഞങ്ങൾ ഞങ്ങളുടെ ദൈവങ്ങളെ വിട്ടുകളയുന്നതല്ല. ഞങ്ങൾ നിന്നെ വിശ്വസിക്കുന്നതുമല്ല.

54 ഞങ്ങളുടെ ദൈവങ്ങളിൽ ഒരാൾ നിനക്ക്‌ എന്തോ ദോഷബാധ ഉളവാക്കിയിരിക്കുന്നു എന്ന്‌ മാത്രമാണ്‌ ഞങ്ങൾക്ക്‌ പറയാനുള്ളത്‌. ഹൂദ്‌ പറഞ്ഞു: നിങ്ങൾ പങ്കാളികളായി ചേർക്കുന്ന യാതൊന്നുമായും എനിക്ക്‌ ബന്ധമില്ല എന്നതിന്‌ ഞാൻ അല്ലാഹുവെ സാക്ഷി നിർത്തുന്നു. ( നിങ്ങളും ) അതിന്ന്‌ സാക്ഷികളായിരിക്കുക.

55 അല്ലാഹുവിന്‌ പുറമെ. അതുകൊണ്ട്‌ നിങ്ങളെല്ലാവരും കൂടി എനിക്കെതിരിൽ തന്ത്രം പ്രയോഗിച്ച്‌ കൊള്ളുക. എന്നിട്ട്‌ നിങ്ങൾ എനിക്ക്‌ ഇടതരികയും വേണ്ട.

56 എൻറെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിൻറെ മേൽ ഞാനിതാ ഭരമേൽപിച്ചിരിക്കുന്നു. യാതൊരു ജന്തുവും അവൻ അതിൻറെ നെറുകയിൽ പിടിക്കുന്ന ( നിയന്ത്രിക്കുന്ന ) തായിട്ടില്ലാതെയില്ല. തീർച്ചയായും എൻറെ രക്ഷിതാവ്‌ നേരായ പാതയിലാകുന്നു.

57 ഇനി നിങ്ങൾ പിന്തിരിഞ്ഞ്‌ കളയുകയാണെങ്കിൽ, ഞാൻ നിങ്ങളുടെ അടുത്തേക്ക്‌ അയക്കപ്പെട്ടത്‌ ഏതൊരു കാര്യവുമായിട്ടാണോ അത്‌ ഞാൻ നിങ്ങൾക്ക്‌ എത്തിച്ചുതന്നിട്ടുണ്ട്‌. നിങ്ങളല്ലാത്ത ഒരു ജനതയെ എൻറെ രക്ഷിതാവ്‌ പകരം കൊണ്ടുവരുന്നതുമാണ്‌. അവന്ന്‌ യാതൊരു ഉപദ്രവവും വരുത്താൻ നിങ്ങൾക്കാവില്ല. തീർച്ചയായും എൻറെ രക്ഷിതാവ്‌ എല്ലാ കാര്യവും സംരക്ഷിച്ച്‌ പോരുന്നവനാകുന്നു.

58 നമ്മുടെ കൽപന വന്നപ്പോൾ ഹൂദിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട്‌ നാം രക്ഷിച്ചു. കഠിനമായ ശിക്ഷയിൽ നിന്ന്‌ നാം അവരെ രക്ഷപ്പെടുത്തി.

59 അതാണ്‌ ആദ്‌ ജനത. തങ്ങളുടെ രക്ഷിതാവിൻറെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിക്കുകയും, അവൻറെ ദൂതൻമാരെ അവർ ധിക്കരിക്കുകയും, മർക്കടമുഷ്ടിക്കാരായ എല്ലാ സ്വേച്ഛാധിപതികളുടെയും കൽപന അവൻ പിൻപറ്റുകയും ചെയ്തു.

60 ഈ ഐഹികജീവിതത്തിലും ഉയിർത്തെഴുന്നേൽപിൻറെ നാളിലും ശാപം അവരുടെ പിന്നാലെ അയക്കപ്പെട്ടു. ശ്രദ്ധിക്കുക: തീർച്ചയായും ആദ്‌ ജനത തങ്ങളുടെ രക്ഷിതാവിനോട്‌ നന്ദികേട്‌ കാണിച്ചിരിക്കുന്നു. ശ്രദ്ധിക്കുക: ഹൂദിൻറെ ജനതയായ ആദിന്‌ നാശം!

61 ഥമൂദ്‌ ജനതയിലേക്ക്‌ അവരുടെ സഹോദരനായ സ്വാലിഹിനെയും ( നാം നിയോഗിക്കുകയുണ്ടായി. ) അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ ആരാധിക്കുക. നിങ്ങൾക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. അവൻ നിങ്ങളെ ഭൂമിയിൽ നിന്ന്‌ സൃഷ്ടിച്ച്‌ വളർത്തുകയും നിങ്ങളെ അവിടെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാൽ നിങ്ങൾ അവനോട്‌ പാപമോചനം തേടുകയും, എന്നിട്ട്‌ അവനിലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീർച്ചയായും എൻറെ രക്ഷിതാവ്‌ അടുത്തു തന്നെയുള്ളവനും ( പ്രാർത്ഥനക്ക്‌ ) ഉത്തരം നൽകുന്നവനുമാകുന്നു.

62 അവർ പറഞ്ഞു: സ്വാലിഹേ, ഇതിനു മുമ്പ്‌ നീ ഞങ്ങൾക്കിടയിൽ അഭിലഷണീയനായിരുന്നു. ഞങ്ങളുടെ പിതാക്കൻമാർ ആരാധിച്ചു വരുന്നതിനെ ഞങ്ങൾ ആരാധിക്കുന്നതിൽ നിന്ന്‌ നീ ഞങ്ങളെ വിലക്കുകയാണോ? നീ ഞങ്ങളെ ക്ഷണിച്ച്‌ കൊണ്ടിരിക്കുന്ന കാര്യത്തെപ്പറ്റി ഞങ്ങൾ അവിശ്വാസജനകമായ സംശയത്തിലാണ്‌.

63 അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഞാൻ എൻറെ രക്ഷിതാവിങ്കൽ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവൻറെ പക്കൽ നിന്നുള്ള കാരുണ്യം അവനെനിക്ക്‌ നൽകിയിരിക്കുകയുമാണെങ്കിൽ -അല്ലാഹുവോട്‌ ഞാൻ അനുസരണക്കേട്‌ കാണിക്കുന്ന പക്ഷം- അവൻറെ ശിക്ഷയിൽ നിന്ന്‌ ( രക്ഷിച്ചുകൊണ്ട്‌ ) എന്നെ സഹായിക്കാനാരുണ്ട്‌? അപ്പോൾ ( കാര്യം ഇങ്ങനെയാണെങ്കിൽ ) നിങ്ങൾ എനിക്ക്‌ കൂടുതൽ നഷ്ടം വരുത്തിവെക്കുക മാത്രമേ ചെയ്യൂ.

64 എൻറെ ജനങ്ങളേ, ഇതാ നിങ്ങൾക്കു ഒരു ദൃഷ്ടാന്തമായിക്കൊണ്ട്‌ അല്ലാഹുവിൻറെ ഒട്ടകം. അല്ലാഹുവിൻറെ ഭൂമിയിൽ നടന്ന്‌ തിന്നുവാൻ നിങ്ങളതിനെ വിട്ടേക്കുക. നിങ്ങളതിന്‌ ഒരു ദോഷവും വരുത്തിവെക്കരുത്‌. അങ്ങനെ ചെയ്യുന്ന പക്ഷം അടുത്തു തന്നെ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്‌.

65 എന്നിട്ട്‌ അവരതിനെ വെട്ടിക്കൊന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങൾ മൂന്ന്‌ ദിവസം നിങ്ങളുടെ വീടുകളിൽ സൗഖ്യമനുഭവിച്ചു കൊള്ളുക. ( അതോടെ ശിക്ഷ വന്നെത്തും. ) തെറ്റാകാനിടയില്ലാത്ത ഒരു വാഗ്ദാനമാണിത്‌.

66 അങ്ങനെ നമ്മുടെ കൽപന വന്നപ്പോൾ സ്വാലിഹിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട്‌ നാം രക്ഷപ്പെടുത്തി. ആ ദിവസത്തെ അപമാനത്തിൽ നിന്നും ( അവരെ നാം മോചിപ്പിച്ചു. ) തീർച്ചയായും നിൻറെ രക്ഷിതാവ്‌ തന്നെയാണ്‌ ശക്തനും പ്രതാപവാനും.

67 അക്രമം പ്രവർത്തിച്ചവരെ ഘോരശബ്ദം പിടികൂടി. അങ്ങനെ പ്രഭാതമായപ്പോൾ അവർ അവരുടെ വീടുകളിൽ കമിഴ്ന്ന്‌ വീണ അവസ്ഥയിലായിരുന്നു.

68 അവർ അവിടെ താമസിച്ചിട്ടില്ലാത്ത പോലെ ( അവർ ഉൻമൂലനം ചെയ്യപ്പെട്ടു. ) ശ്രദ്ധിക്കുക: തീർച്ചയായും ഥമൂദ്‌ ജനത തങ്ങളുടെ രക്ഷിതാവിനോട്‌ നന്ദികേട്‌ കാണിച്ചു.ശ്രദ്ധിക്കുക: ഥമൂദ്‌ ജനതയ്ക്ക്‌ നാശം!

69 നമ്മുടെ ദൂതൻമാർ ഇബ്രാഹീമിൻറെ അടുത്ത്‌ സന്തോഷവാർത്തയും കൊണ്ട്‌ വരികയുണ്ടായി. അവർ പറഞ്ഞു: സലാം. അദ്ദേഹം പ്രതിവചിച്ചു. സലാം വൈകിയില്ല. അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ട്‌ വന്നു.

70 എന്നിട്ട്‌ അവരുടെ കൈകൾ അതിലേക്ക്‌ നീളുന്നില്ലെന്ന്‌ കണ്ടപ്പോൾ അദ്ദേഹത്തിന്‌ അവരുടെ കാര്യത്തിൽ പന്തികേട്‌ തോന്നുകയും അവരെ പറ്റി ഭയം അനുഭവപ്പെടുകയും ചെയ്തു. അവർ പറഞ്ഞു: ഭയപ്പെടേണ്ട. ഞങ്ങൾ ലൂത്വിൻറെ ജനതയിലേക്ക്‌ നിയോഗിക്കപ്പെട്ടിരിക്കുകയാണ്‌.

71 അദ്ദേഹത്തിൻറെ ( ഇബ്രാഹീം നബി ( അ ) യുടെ ) ഭാര്യ അവിടെ നിൽക്കുന്നുണ്ടായിരുന്നു. അവർ ചിരിച്ചു. അപ്പോൾ അവർക്ക്‌ ഇഷാഖിനെപ്പറ്റിയും, ഇഷാഖിൻറെ പിന്നാലെ യഅ്ഖൂബിനെപ്പറ്റിയും സന്തോഷവാർത്ത അറിയിച്ചു.

72 അവർ പറഞ്ഞു: കഷ്ടം! ഞാനൊരു കിഴവിയായിട്ടും പ്രസവിക്കുകയോ? എൻറെ ഭർത്താവ്‌ ഇതാ ഒരു വൃദ്ധൻ! തീർച്ചയായും ഇതൊരു അത്ഭുതകരമായ കാര്യം തന്നെ.

73 അവർ ( ദൂതൻമാർ ) പറഞ്ഞു: അല്ലാഹുവിൻറെ കൽപനയെപ്പറ്റി നീ അത്ഭുതപ്പെടുകയോ? ഹേ, വീട്ടുകാരേ, നിങ്ങളിൽ അല്ലാഹുവിൻറെ കാരുണ്യവും അനുഗ്രഹങ്ങളുമുണ്ടായിരിക്കട്ടെ. തീർച്ചയായും അവൻ സ്തുത്യർഹനും മഹത്വമേറിയവനും ആകുന്നു.

74 അങ്ങനെ ഇബ്രാഹീമിൽ നിന്ന്‌ ഭയം വിട്ടുമാറുകയും, അദ്ദേഹത്തിന്‌ സന്തോഷവാർത്ത വന്നുകിട്ടുകയും ചെയ്തപ്പോൾ അദ്ദേഹമതാ ലൂത്വിൻറെ ജനതയുടെ കാര്യത്തിൽ നമ്മോട്‌ തർക്കിക്കുന്നു.

75 തീർച്ചയായും ഇബ്രാഹീം സഹനശീലനും, ഏറെ അനുകമ്പയുള്ളവനും പശ്ചാത്താപമുള്ളവനും തന്നെയാണ്‌.

76 ഇബ്രാഹീമേ, ഇതിൽ നിന്ന്‌ പിന്തിരിഞ്ഞേക്കുക. തീർച്ചയായും നിൻറെ രക്ഷിതാവിൻറെ കൽപന വന്നു കഴിഞ്ഞു. തീർച്ചയായും അവർക്ക്‌ റദ്ദാക്കപ്പെടാത്ത ശിക്ഷ വരുകയാകുന്നു.

77 നമ്മുടെ ദൂതൻമാർ ( മലക്കുകൾ ) ലൂത്വിൻറെ അടുക്കൽ ചെന്നപ്പോൾ അവരുടെ കാര്യത്തിൽ അദ്ദേഹത്തിന്‌ ദുഃഖം തോന്നുകയും അവരെ പറ്റി ചിന്തിച്ചിട്ട്‌ അദ്ദേഹത്തിന്‌ മനഃപ്രയാസമുണ്ടാവുകയും ചെയ്തു. ഇതൊരു വിഷമകരമായ ദിവസം തന്നെ എന്ന്‌ അദ്ദേഹം പറയുകയും ചെയ്തു.

78 ലൂത്വിൻറെ ജനങ്ങൾ അദ്ദേഹത്തിൻറെ അടുത്തേക്ക്‌ ഓടിവന്നു. മുമ്പു തന്നെ അവർ ദുർനടപ്പുകാരായിരുന്നു. അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, ഇതാ എൻറെ പെൺമക്കൾ. അവരാണ്‌ നിങ്ങൾക്ക്‌ കൂടുതൽ പരിശുദ്ധിയുള്ളവർ. ( അവരെ നിങ്ങൾക്ക്‌ വിവാഹം കഴിക്കാമല്ലോ? ) അതിനാൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും എൻറെ അതിഥികളുടെ കാര്യത്തിൽ എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക. നിങ്ങളുടെ കൂട്ടത്തിൽ വിവേകമുള്ള ഒരു പുരുഷനുമില്ലേ?

79 അവർ പറഞ്ഞു: നിൻറെ പെൺമക്കളെ ഞങ്ങൾക്ക്‌ ആവശ്യമില്ലെന്ന്‌ നിനക്ക്‌ അറിവുണ്ടല്ലോ? തീർച്ചയായും നിനക്കറിയാം; ഞങ്ങൾ എന്താണ്‌ ഉദ്ദേശിക്കുന്നതെന്ന്‌.

80 അദ്ദേഹം പറഞ്ഞു: എനിക്ക്‌ നിങ്ങളെ തടയുവാൻ ശക്തിയുണ്ടായിരുന്നുവെങ്കിൽ! അല്ലെങ്കിൽ ശക്തനായ ഒരു സഹായിയെ എനിക്ക്‌ ആശ്രയിക്കാനുണ്ടായിരുന്നുവെങ്കിൽ.

81 അവർ പറഞ്ഞു: ലൂത്വേ, തീർച്ചയായും ഞങ്ങൾ നിൻറെ രക്ഷിതാവിൻറെ ദൂതൻമാരാണ്‌. അവർക്ക്‌ ( ജനങ്ങൾക്ക്‌ ) നിൻറെ അടുത്തേക്കെത്താനാവില്ല. ആകയാൽ നീ രാത്രിയിൽ നിന്നുള്ള ഒരു യാമത്തിൽ നിൻറെ കുടുംബത്തേയും കൊണ്ട്‌ യാത്ര പുറപ്പെട്ട്‌ കൊള്ളുക. നിങ്ങളുടെ കൂട്ടത്തിൽ നിന്ന്‌ ഒരാളും തിരിഞ്ഞ്‌ നോക്കരുത്‌. നിൻറെ ഭാര്യയൊഴികെ. തീർച്ചയായും അവർക്ക്‌ ( ജനങ്ങൾക്ക്‌ ) വന്നുഭവിച്ച ശിക്ഷ അവൾക്കും വന്നുഭവിക്കുന്നതാണ്‌. തീർച്ചയായും അവർക്ക്‌ നിശ്ചയിച്ച അവധി പ്രഭാതമാകുന്നു. പ്രഭാതം അടുത്ത്‌ തന്നെയല്ലേ?

82 അങ്ങനെ നമ്മുടെ കൽപന വന്നപ്പോൾ ആ രാജ്യത്തെ നാം കീഴ്മേൽ മറിക്കുകയും, അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകൾ നാം അവരുടെ മേൽ വർഷിക്കുകയും ചെയ്തു.

83 നിൻറെ രക്ഷിതാവിൻറെ അടുക്കൽ അടയാളം വെക്കപ്പെട്ടവയത്രെ ( ആ കല്ലുകൾ ) അത്‌ ഈ അക്രമികളിൽ നിന്ന്‌ അകലെയല്ല.

84 മദ്‌യങ്കാരിലേക്ക്‌ അവരുടെ സഹോദരനായ ശുഐബിനേയും ( നാം നിയോഗിക്കുകയുണ്ടായി. ) അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങൾക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. അളവിലും തൂക്കത്തിലും നിങ്ങൾ കുറവ്‌ വരുത്തരുത്‌. തീർച്ചയായും നിങ്ങളെ ഞാൻ കാണുന്നത്‌ ക്ഷേമത്തിലായിട്ടാണ്‌. നിങ്ങളെ ആകെ വലയം ചെയ്യുന്ന ഒരു ദിവസത്തെ ശിക്ഷ നിങ്ങളുടെ മേൽ തീർച്ചയായും ഞാൻ ഭയപ്പെടുന്നു.

85 എൻറെ ജനങ്ങളേ, നിങ്ങൾ അളവും തൂക്കവും നീതിപൂർവ്വം പൂർണ്ണമാക്കികൊടുക്കുക. ജനങ്ങൾക്ക്‌ അവരുടെ സാധനങ്ങളിൽ നിങ്ങൾ കമ്മിവരുത്താതിരിക്കുകയും ചെയ്യുക. നാശകാരികളായിക്കൊണ്ട്‌ ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കരുത്‌.

86 അല്ലാഹു ബാക്കിയാക്കിത്തരുന്നതാണ്‌ നിങ്ങൾക്ക്‌ ഗുണകരമായിട്ടുള്ളത്‌; നിങ്ങൾ വിശ്വാസികളാണെങ്കിൽ. ഞാൻ നിങ്ങളുടെ മേൽ കാവൽക്കാരനൊന്നുമല്ല.

87 അവർ പറഞ്ഞു: ശുഐബേ, ഞങ്ങളുടെ പിതാക്കൻമാർ ആരാധിച്ച്‌ വരുന്നതിനെ ഞങ്ങൾ ഉപേക്ഷിക്കണമെന്നോ, ഞങ്ങളുടെ സ്വത്തുക്കളിൽ ഞങ്ങൾക്ക്‌ ഇഷ്ടമുള്ള പ്രകാരം പ്രവർത്തിക്കാൻ പാടില്ലെന്നോ നിനക്ക്‌ കൽപന നൽകുന്നത്‌ നിൻറെ ഈ നമസ്കാരമാണോ? തീർച്ചയായും നീ സഹനശീലനും വിവേകശാലിയുമാണല്ലോ ?

88 അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, നിങ്ങൾ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? ഞാൻ എൻറെ രക്ഷിതാവിങ്കൽ നിന്നുള്ള വ്യക്തമായ തെളിവിനെ അവലംബിക്കുന്നവനായിരിക്കുകയും, അവൻ എനിക്ക്‌ അവൻറെ വകയായി ഉത്തമമായ ഉപജീവനം നൽകിയിരിക്കുകയുമാണെങ്കിൽ ( എനിക്കെങ്ങനെ സത്യം മറച്ചു വെക്കാൻ കഴിയും. ) നിങ്ങളെ ഞാൻ ഒരു കാര്യത്തിൽ നിന്ന്‌ വിലക്കുകയും, എന്നിട്ട്‌ നിങ്ങളിൽ നിന്ന്‌ വ്യത്യസ്തനായിക്കൊണ്ട്‌ ഞാൻ തന്നെ അത്‌ പ്രവർത്തിക്കുകയും ചെയ്യണമെന്ന്‌ ഉദ്ദേശിക്കുന്നുമില്ല. എനിക്ക്‌ സാധ്യമായത്ര നൻമവരുത്താനല്ലാതെ മറ്റൊന്നും ഞാൻ ഉദ്ദേശിക്കുന്നില്ല. അല്ലാഹു മുഖേന മാത്രമാണ്‌ എനിക്ക്‌ ( അതിന്‌ ) അനുഗ്രഹം ലഭിക്കുന്നത്‌. അവൻറെ മേലാണ്‌ ഞാൻ ഭരമേൽപിച്ചിരിക്കുന്നത്‌. അവനിലേക്ക്‌ ഞാൻ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു.

89 എൻറെ ജനങ്ങളേ, നൂഹിൻറെ ജനതയ്ക്കോ, ഹൂദിൻറെ ജനതയ്ക്കോ, സ്വാലിഹിൻറെ ജനതയ്ക്കോ ബാധിച്ചത്‌ പോലെയുള്ള ശിക്ഷ നിങ്ങൾക്കും ബാധിക്കുവാൻ എന്നോടുള്ള മാത്സര്യം നിങ്ങൾക്ക്‌ ഇടവരുത്താതിരിക്കട്ടെ. ലൂത്വിൻറെ ജനത നിങ്ങളിൽ നിന്ന്‌ അകലെയല്ല താനും.

90 നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുകയും എന്നിട്ട്‌ അവനിലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീർച്ചയായും എൻറെ രക്ഷിതാവ്‌ ഏറെ കരുണയുള്ളവനും ഏറെ സ്നേഹമുള്ളവനുമത്രെ.

91 അവർ പറഞ്ഞു: ശുഐബേ, നീ പറയുന്നതിൽ നിന്ന്‌ അധികഭാഗവും ഞങ്ങൾക്ക്‌ മനസ്സിലാകുന്നില്ല. തീർച്ചയായും ഞങ്ങളിൽ ബലഹീനനായിട്ടാണ്‌ നിന്നെ ഞങ്ങൾ കാണുന്നത്‌. നിൻറെ കുടുംബങ്ങൾ ഇല്ലായിരുന്നെങ്കിൽ നിന്നെ ഞങ്ങൾ എറിഞ്ഞ്‌ കൊല്ലുക തന്നെ ചെയ്യുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചേടത്തോളം നീയൊരു പ്രതാപവാനൊന്നുമല്ല.

92 അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, എൻറെ കുടുംബങ്ങളാണോ നിങ്ങളെ സംബന്ധിച്ചിടത്തോളം അല്ലാഹുവെക്കാൾ കൂടുതൽ പ്രതാപമുള്ളവർ? എന്നിട്ട്‌ അവനെ നിങ്ങൾ നിങ്ങളുടെ പിന്നിലേക്ക്‌ പുറം തള്ളിക്കളഞ്ഞിരിക്കുകയാണോ? തീർച്ചയായും എൻറെ രക്ഷിതാവ്‌ നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.

93 എൻറെ ജനങ്ങളേ, നിങ്ങളുടെ നിലപാടനുസരിച്ച്‌ നിങ്ങൾ പ്രവർത്തിച്ച്‌ കൊള്ളുക. തീർച്ചയായും ഞാനും പ്രവർത്തിച്ച്‌ കൊണ്ടിരിക്കുകയാണ്‌. ആർക്കാണ്‌ അപമാനകരമായ ശിക്ഷ വരുന്നതെന്നും ആരാണ്‌ കള്ളം പറയുന്നവരെന്നും പുറകെ നിങ്ങൾക്കറിയാം. നിങ്ങൾ കാത്തിരിക്കുക. തീർച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്‌.

94 നമ്മുടെ കൽപന വന്നപ്പോൾ ശുഐബിനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും നമ്മുടെ കാരുണ്യം കൊണ്ട്‌ നാം രക്ഷപ്പെടുത്തി. അക്രമം ചെയ്തവരെ ഘോരശബ്ദം പിടികൂടുകയും ചെയ്തു. അങ്ങനെ നേരം പുലർന്നപ്പോൾ അവർ തങ്ങളുടെ പാർപ്പിടങ്ങളിൽ കമിഴ്ന്നു വീണുകിടക്കുകയായിരുന്നു.

95 അവർ അവിടെ താമസിച്ചിട്ടില്ലാത്ത പോലെ ( സ്ഥലം ശൂന്യമായി ) ശ്രദ്ധിക്കുക: ഥമൂദ്‌ നശിച്ചത്‌ പോലെതന്നെ മദ്‌യനിന്നും നാശം.

96 നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവുമായി മൂസായെ നാം നിയോഗിക്കുകയുണ്ടായി.

97 ഫിർഔൻറെയും അവൻറെ പ്രമാണികളുടെയും അടുത്തേക്ക്‌. എന്നിട്ട്‌ അവർ ( പ്രമാണിമാർ ) ഫിർഔൻറെ കൽപന പിൻപറ്റുകയാണ്‌ ചെയ്തത്‌. ഫിർഔൻറെ കൽപനയാകട്ടെ വിവേകപൂർണ്ണമല്ലതാനും.

98 ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവൻ ( ഫിർഔൻ ) തൻറെ ജനതയുടെ മുമ്പിലുണ്ടായിരിക്കും. എന്നിട്ട്‌ അവരെ അവൻ നരകത്തിലേക്കാനയിക്കും. ( അവർ ) ആനയിക്കപ്പെടുന്ന ആ സ്ഥാനം എത്ര ചീത്ത!

99 ഈ ലോകത്തും ഉയിർത്തെഴുന്നേൽപിൻറെ നാളിലും ശാപം അവരുടെ പിന്നാലെ അയക്കപ്പെട്ടിരിക്കുന്നു. ( അവർക്ക്‌ ) നൽകപ്പെട്ട ആ സമ്മാനം എത്ര ചീത്ത!

100 വിവിധ രാജ്യങ്ങളുടെ വൃത്താന്തങ്ങളിൽ ചിലതത്രെ അത്‌. നാമത്‌ നിനക്ക്‌ വിവരിച്ചുതരുന്നു. അവയിൽ ( ആ രാജ്യങ്ങളിൽ ) ചിലതു നിലനിൽക്കുന്നുണ്ട്‌. ചിലത്‌ ഉൻമൂലനം ചെയ്യപ്പെട്ടിട്ടുമുണ്ട്‌.

101 നാം അവരോട്‌ അക്രമം ചെയ്തിട്ടില്ല. പക്ഷെ അവർ അവരോട്‌ തന്നെ അക്രമം പ്രവർത്തിക്കുകയാണുണ്ടായത്‌. എന്നാൽ നിൻറെ രക്ഷിതാവിൻറെ കൽപന വന്ന സമയത്ത്‌ അല്ലാഹുവിന്‌ പുറമെ അവർ വിളിച്ച്‌ പ്രാർത്ഥിച്ച്‌ കൊണ്ടിരിക്കുന്ന അവരുടെ ദൈവങ്ങൾ അവർക്ക്‌ യാതൊരു ഉപകാരവും ചെയ്തില്ല. അവർ ( ദൈവങ്ങൾ ) അവർക്ക്‌ നാശം വർദ്ധിപ്പിക്കുക മാത്രമാണ്‌ ചെയ്തത്‌.

102 വിവിധ രാജ്യക്കാർ അക്രമികളായിരിക്കെ അവരെ പിടികൂടി ശിക്ഷിക്കുമ്പോൾ നിൻറെ രക്ഷിതാവിൻറെ പിടുത്തം അപ്രകാരമാകുന്നു. തീർച്ചയായും അവൻറെ പിടുത്തം വേദനയേറിയതും കഠിനമായതുമാണ്‌.

103 പരലോകശിക്ഷയെ ഭയപ്പെടുന്നവർക്ക്‌ തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്‌. സർവ്വ മനുഷ്യരും സമ്മേളിപ്പിക്കപ്പെടുന്ന ഒരു ദിവസമാണത്‌. ( സർവ്വരുടെയും ) സാന്നിദ്ധ്യമുണ്ടാകുന്ന ഒരു ദിവസമാകുന്നു അത്‌.

104 നിർണിതമായ ഒരു അവധിവരെ മാത്രമാണ്‌ നാമത്‌ നീട്ടിവെക്കുന്നത്‌.

105 ആ അവധി വന്നെത്തുന്ന ദിവസം യാതൊരാളും അവൻറെ ( അല്ലാഹുവിൻറെ ) അനുമതിയോടെയല്ലാതെ സംസാരിക്കുകയില്ല. അപ്പോൾ അവരുടെ കൂട്ടത്തിൽ നിർഭാഗ്യവാനും സൗഭാഗ്യവാനുമുണ്ടാകും.

106 എന്നാൽ നിർഭാഗ്യമടഞ്ഞവരാകട്ടെ അവർ നരകത്തിലായിരിക്കും. അവർക്കവിടെ നെടുവീർപ്പും തേങ്ങിക്കരച്ചിലുമാണുണ്ടായിരിക്കുക.

107 ആകാശങ്ങളും ഭൂമിയും നിലനിൽക്കുന്നേടത്തോളം () അവരതിൽ നിത്യവാസികളായിരിക്കും. നിൻറെ രക്ഷിതാവ്‌ ഉദ്ദേശിച്ചതൊഴികെ. തീർച്ചയായും നിൻറെ രക്ഷിതാവ്‌ താൻ ഉദ്ദേശിക്കുന്നത്‌ തികച്ചും നടപ്പിലാക്കുന്നവനാകുന്നു.

108 എന്നാൽ സൗഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവർ സ്വർഗത്തിലായിരിക്കും. ആകാശങ്ങളും ഭൂമിയും നിലനിൽക്കുന്നിടത്തോളം അവരതിൽ നിത്യവാസികളായിരിക്കും. നിൻറെ രക്ഷിതാവ്‌ ഉദ്ദേശിച്ചതൊഴികെ. നിലച്ചുപോകാത്ത ഒരു ദാനമായിരിക്കും അത്‌.

109 അപ്പോൾ ഇക്കൂട്ടർ ആരാധിച്ച്‌ വരുന്നതിനെ സംബന്ധിച്ച്‌ നീ യാതൊരു സംശയത്തിലും അകപ്പെടരുത്‌. മുമ്പ്‌ ഇവരുടെ പിതാക്കൻമാർ ആരാധിച്ചിരുന്ന അതേ രീതിയിൽ ആരാധന നടത്തുക മാത്രമാണിവർ ചെയ്യുന്നത്‌. തീർച്ചയായും അവർക്കുള്ള ഓഹരി കുറവൊന്നും വരുത്താതെ നാമവർക്ക്‌ നിറവേറ്റികൊടുക്കുന്നതാണ്‌.

110 മൂസായ്ക്ക്‌ നാം വേദഗ്രന്ഥം നൽകുകയുണ്ടായി. എന്നിട്ട്‌ അതിൻറെ കാര്യത്തിൽ അഭിപ്രായഭിന്നതകൾ ഉണ്ടായി. നിൻറെ രക്ഷിതാവിങ്കൽ നിന്ന്‌ ഒരു വചനം മുൻകൂട്ടി ഉണ്ടായിരുന്നില്ലെങ്കിൽ അവർക്കിടയിൽ വിധി നടത്തപ്പെടുമായിരുന്നു. തീർച്ചയായും അവർ ഇതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു.

111 തീർച്ചയായും അവരിൽ ഓരോ വിഭാഗത്തിനും നിൻറെ രക്ഷിതാവ്‌ അവരവരുടെ കർമ്മങ്ങൾക്കുള്ള പ്രതിഫലം പൂർണ്ണമായി നൽകുകതന്നെ ചെയ്യും. തീർച്ചയായും അവൻ അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.

112 ആകയാൽ നീ കൽപിക്കപ്പെട്ടതു പോലെ നീയും നിന്നോടൊപ്പം ( അല്ലാഹുവിങ്കലേക്ക്‌ ) മടങ്ങിയവരും നേരായ മാർഗത്തിൽ നിലകൊള്ളുക. നിങ്ങൾ അതിരുവിട്ട്‌ പ്രവർത്തിക്കരുത്‌. തീർച്ചയായും അവൻ നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാണ്‌.

113 അക്രമം പ്രവർത്തിച്ചവരുടെ പക്ഷത്തേക്ക്‌ നിങ്ങൾ ചായരുത്‌. എങ്കിൽ നരകം നിങ്ങളെ സ്പർശിക്കുന്നതാണ്‌. അല്ലാഹുവിന്‌ പുറമെ നിങ്ങൾക്ക്‌ രക്ഷാധികാരികളേയില്ല. പിന്നീട്‌ നിങ്ങൾ സഹായിക്കപ്പെടുന്നതല്ല.

114 പകലിൻറെ രണ്ടറ്റങ്ങളിലും, രാത്രിയിലെ ആദ്യയാമങ്ങളിലും നീ നമസ്കാരം മുറപോലെ നിർവഹിക്കുക. തീർച്ചയായും സൽകർമ്മങ്ങൾ ദുഷ്കർമ്മങ്ങളെ നീക്കികളയുന്നതാണ്‌. ചിന്തിച്ചു ഗ്രഹിക്കുന്നവർക്ക്‌ ഒരു ഉൽബോധനമാണത്‌.

115 നീ ക്ഷമിക്കുക. സുകൃതവാൻമാരുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുകയില്ല;തീർച്ച.

116 ഭൂമിയിൽ നാശമുണ്ടാക്കുന്നതിൽ നിന്ന്‌ ( ജനങ്ങളെ ) തടയുന്ന, ( നൻമയുടെ ) പാരമ്പര്യമുള്ള ഒരു വിഭാഗം നിങ്ങൾക്കുമുമ്പുള്ള തലമുറകളിൽ നിന്ന്‌ എന്തുകൊണ്ട്‌ ഉണ്ടായില്ല? അവരിൽ നിന്ന്‌ നാം രക്ഷപ്പെടുത്തി എടുത്ത കൂട്ടത്തിൽ പെട്ട ചുരുക്കം ചിലരൊഴികെ. എന്നാൽ അക്രമകാരികൾ തങ്ങൾക്ക്‌ നൽകപ്പെട്ട സുഖാഡംബരങ്ങളുടെ പിന്നാലെ പോകുകയാണ്‌ ചെയ്തത്‌. അവർ കുറ്റവാളികളായിരിക്കുന്നു.

117 നാട്ടുകാർ സൽപ്രവൃത്തികൾ ചെയ്യുന്നവരായിരിക്കെ നിൻറെ രക്ഷിതാവ്‌ അന്യായമായി രാജ്യങ്ങൾ നശിപ്പിക്കുന്നതല്ല.

118 നിൻറെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നെങ്കിൽ മനുഷ്യരെ അവൻ ഒരൊറ്റ സമുദായമാക്കുമായിരുന്നു. ( എന്നാൽ ) അവർ ഭിന്നിച്ചുകൊണേ്ടയിരിക്കുന്നതാണ്‌.

119 നിൻറെ രക്ഷിതാവ്‌ കരുണ ചെയ്തവരൊഴികെ. അതിന്നുവേണ്ടിയാണ്‌ അവൻ അവരെ സൃഷ്ടിച്ചത്‌. ജിന്നുകൾ, മനുഷ്യർ എന്നീ രണ്ട്‌ വിഭാഗത്തെയും കൊണ്ട്‌ ഞാൻ നരകം നിറക്കുക തന്നെ ചെയ്യുന്നതാണ്‌ എന്ന നിൻറെ രക്ഷിതാവിൻറെ വചനം നിറവേറിയിരിക്കുന്നു.

120 ദൈവദൂതൻമാരുടെ വൃത്താന്തങ്ങളിൽ നിന്ന്‌ നിൻറെ മനസ്സിന്‌ സൈ്ഥര്യം നൽകുന്നതെല്ലാം നിനക്ക്‌ നാം വിവരിച്ചുതരുന്നു. ഇതിലൂടെ യഥാർത്ഥ വിവരവും, സത്യവിശ്വാസികൾക്ക്‌ വേണ്ട സദുപദേശവും, ഉൽബോധനവും നിനക്ക്‌ വന്നുകിട്ടിയിരിക്കുകയാണ്‌.

121 വിശ്വസിക്കാത്തവരോട്‌ നീ പറയുക: നിങ്ങൾ നിങ്ങളുടെ നിലപാടനുസരിച്ച്‌ പ്രവർത്തിച്ച്‌ കൊള്ളുക. തീർച്ചയായും ഞങ്ങളും പ്രവർത്തിക്കുകയാണ്‌.

122 നിങ്ങൾ കാത്തിരിക്കുക. തീർച്ചയായും ഞങ്ങളും കാത്തിരിക്കുകയാണ്‌.

123 ആകാശഭൂമികളിലെ അദൃശ്യയാഥാർത്ഥ്യങ്ങളെ പറ്റിയുള്ള അറിവ്‌ അല്ലാഹുവിന്നുള്ളതാണ്‌. അവങ്കലേക്ക്‌ തന്നെ കാര്യമെല്ലാം മടക്കപ്പെടുകയും ചെയ്യും. ആകയാൽ നീ അവനെ ആരാധിക്കുകയും, അവൻറെ മേൽ ഭരമേൽപിക്കുകയും ചെയ്യുക. നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയൊന്നും നിൻറെ രക്ഷിതാവ്‌ അശ്രദ്ധനല്ല.

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ഹൂദ്&oldid=52339" എന്ന താളിൽനിന്ന് ശേഖരിച്ചത്