പരിശുദ്ധ ഖുർആൻ/അഅ്റാഫ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 അലിഫ്‌-ലാം-മീം-സ്വാദ്‌.

2 ( നബിയേ, ) നിനക്ക്‌ അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമത്രെ ഇത്‌. അതിനെ സംബന്ധിച്ച്‌ നിൻറെ മനസ്സിൽ ഒരു പ്രയാസവും ഉണ്ടായിരിക്കരുത്‌. അതു മുഖേന നീ താക്കീത്‌ നൽകുവാൻ വേണ്ടിയും സത്യവിശ്വാസികൾക്ക്‌ ഉൽബോധനം നൽകുവാൻ വേണ്ടിയുമാണത്‌.

3 നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന്‌ നിങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത്‌ നിങ്ങൾ പിൻപറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങൾ പിൻപറ്റരുത്‌. വളരെ കുറച്ച്‌ മാത്രമേ നിങ്ങൾ ആലോചിച്ച്‌ മനസ്സിലാക്കുന്നുള്ളൂ.

4 എത്രയോ രാജ്യങ്ങളെ നാം നശിപ്പിച്ചിട്ടുണ്ട്‌. രാത്രിയിലോ, അവർ ഉച്ചയുറക്കത്തിലായിരിക്കുമ്പോഴോ നമ്മുടെ ശിക്ഷ അവർക്ക്‌ വന്നുഭവിച്ചു.

5 അവർക്ക്‌ നമ്മുടെ ശിക്ഷ വന്നുഭവിച്ചപ്പോൾ ഞങ്ങൾ അക്രമികളായിപ്പോയല്ലോ എന്ന്‌ പറയുക മാത്രമായിരുന്നു അവരുടെ മുറവിളി.

6 എന്നാൽ ( നമ്മുടെ ദൂതൻമാർ ) ആർക്കിടയിലേക്ക്‌ അയക്കപ്പെട്ടുവോ അവരെ തീർച്ചയായും നാം ചോദ്യം ചെയ്യും. അയക്കപ്പെട്ട ദൂതൻമാരെയും തീർച്ചയായും നാം ചോദ്യം ചെയ്യും.

7 എന്നിട്ട്‌ ശരിയായ അറിവോടുകൂടി നാം അവർക്കു ( കാര്യം ) വിവരിച്ചുകൊടുക്കുന്നതാണ്‌. ഒരിക്കലും നമ്മുടെ അസാന്നിദ്ധ്യം ഉണ്ടായിട്ടില്ല.

8 അന്നത്തെ ദിവസം ( കർമ്മങ്ങൾ ) തൂക്കികണക്കാക്കുന്നത്‌ സത്യമായിരിക്കും. അപ്പോൾ ആരുടെ തുലാസുകൾ ഘനം തൂങ്ങിയോ അവരാണ്‌ വിജയികൾ.

9 ആരുടെ തുലാസുകൾ ഘനം കുറഞ്ഞുവോ അവരാണ്‌ ആത്മനഷ്ടം നേരിട്ടവർ. നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ അവർ അന്യായം കൈക്കൊണ്ടിരുന്നതിൻറെ ഫലമത്രെ അത്‌.

10 നിങ്ങൾക്കു നാം ഭൂമിയിൽ സ്വാധീനം നൽകുകയും, നിങ്ങൾക്കവിടെ നാം ജീവിതമാർഗങ്ങൾ ഏർപെടുത്തുകയും ചെയ്തിരിക്കുന്നു. കുറച്ച്‌ മാത്രമേ നിങ്ങൾ നന്ദികാണിക്കുന്നുള്ളൂ.

11 തീർച്ചയായും നാം നിങ്ങളെ സൃഷ്ടിക്കുകയും, നിങ്ങൾക്ക്‌ രൂപം നൽകുകയും ചെയ്തു. പിന്നീട്‌ നാം മലക്കുകളോട്‌ പറഞ്ഞു: നിങ്ങൾ ആദമിനെ പ്രണമിക്കുക. അവർ പ്രണമിച്ചു; ഇബ്ലീസൊഴികെ. അവൻ പ്രണമിച്ചവരുടെ കൂട്ടത്തിലായില്ല.

12 അവൻ ( അല്ലാഹു ) പറഞ്ഞു: ഞാൻ നിന്നോട്‌ കൽപിച്ചപ്പോൾ സുജൂദ്‌ ചെയ്യാതിരിക്കാൻ നിനക്കെന്ത്‌ തടസ്സമായിരുന്നു ? അവൻ പറഞ്ഞു: ഞാൻ അവനെക്കാൾ ( ആദമിനെക്കാൾ ) ഉത്തമനാകുന്നു. എന്നെ നീ അഗ്നിയിൽ നിന്നാണ്‌ സൃഷ്ടിച്ചത്‌. അവനെ നീ സൃഷ്ടിച്ചത്‌ കളിമണ്ണിൽ നിന്നും.

13 അവൻ ( അല്ലാഹു ) പറഞ്ഞു: നീ ഇവിടെ നിന്ന്‌ ഇറങ്ങിപ്പോകുക. ഇവിടെ നിനക്ക്‌ അഹങ്കാരം കാണിക്കാൻ പറ്റുകയില്ല. തീർച്ചയായും നീ നിന്ദ്യരുടെ കൂട്ടത്തിലാകുന്നു.

14 അവൻ പറഞ്ഞു: മനുഷ്യർ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക്‌ അവധി നൽകേണമേ.

15 അവൻ ( അല്ലാഹു ) പറഞ്ഞു: തീർച്ചയായും നീ അവധി നൽകപ്പെട്ടവരുടെ കൂട്ടത്തിലാകുന്നു.

16 അവൻ ( ഇബ്ലീസ്‌ ) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാൽ നിൻറെ നേരായ പാതയിൽ അവർ ( മനുഷ്യർ ) പ്രവേശിക്കുന്നത്‌ തടയാൻ ഞാൻ കാത്തിരിക്കും.

17 പിന്നീട്‌ അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാൻ അവരുടെ അടുത്ത്‌ ചെല്ലുക തന്നെ ചെയ്യും. അവരിൽ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല.

18 അവൻ ( അല്ലാഹു ) പറഞ്ഞു: നിന്ദ്യനും തള്ളപ്പെട്ടവനുമായിക്കൊണ്ട്‌ നീ ഇവിടെ നിന്ന്‌ പുറത്ത്‌ കടക്കൂ. അവരിൽ നിന്ന്‌ വല്ലവരും നിന്നെ പിൻപറ്റുന്ന പക്ഷം നിങ്ങളെല്ലാവരെയും കൊണ്ട്‌ ഞാൻ നരകം നിറക്കുക തന്നെ ചെയ്യും.

19 ആദമേ, നീയും നിൻറെ ഇണയും കൂടി ഈ തോട്ടത്തിൽ താമസിക്കുകയും, നിങ്ങൾക്ക്‌ ഇഷ്ടമുള്ളേടത്ത്‌ നിന്ന്‌ തിന്നുകൊള്ളുകയും ചെയ്യുക. എന്നാൽ ഈ വൃക്ഷത്തെ നിങ്ങൾ സമീപിച്ചു പോകരുത്‌. എങ്കിൽ നിങ്ങൾ ഇരുവരും അക്രമികളിൽ പെട്ടവരായിരിക്കും എന്നും ( അല്ലാഹു പറഞ്ഞു. )

20 അവരിൽ നിന്ന്‌ മറച്ചു വെക്കപ്പെട്ടിരുന്ന അവരുടെ ഗോപ്യസ്ഥാനങ്ങൾ അവർക്കു വെളിപ്പെടുത്തുവാനായി പിശാച്‌ അവർ ഇരുവരോടും ദുർമന്ത്രണം നടത്തി. അവൻ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ്‌ ഈ വൃക്ഷത്തിൽ നിന്ന്‌ നിങ്ങൾ ഇരുവരെയും വിലക്കിയിട്ടുള്ളത്‌ നിങ്ങൾ ഇരുവരും മലക്കുകളായിത്തീരുമെന്നത്‌ കൊണ്ടോ, നിങ്ങൾ ഇവിടെ നിത്യവാസികളായിത്തീരുമെന്നത്‌ കൊണ്ടോ അല്ലാതെ മറ്റൊന്നുകൊണ്ടുമല്ല.

21 തീർച്ചയായും ഞാൻ നിങ്ങളിരുവരുടെയും ഗുണകാംക്ഷികളിൽപ്പെട്ടവനാണ്‌ എന്ന്‌ അവരോട്‌ അവൻ സത്യം ചെയ്ത്‌ പറയുകയും ചെയ്തു.

22 അങ്ങനെ അവർ ഇരുവരെയും വഞ്ചനയിലൂടെ അവൻ തരംതാഴ്ത്തിക്കളഞ്ഞു. അവർ ഇരുവരും ആ വൃക്ഷത്തിൽ നിന്ന്‌ രുചി നോക്കിയതോടെ അവർക്ക്‌ അവരുടെ ഗോപ്യസ്ഥാനങ്ങൾ വെളിപ്പെട്ടു. ആ തോട്ടത്തിലെ ഇലകൾ കൂട്ടിചേർത്ത്‌ അവർ ഇരുവരും തങ്ങളുടെ ശരീരം പൊതിയാൻ തുടങ്ങി. അവർ ഇരുവരെയും വിളിച്ച്‌ അവരുടെ രക്ഷിതാവ്‌ പറഞ്ഞു: ആ വൃക്ഷത്തിൽ നിന്ന്‌ നിങ്ങളെ ഞാൻ വിലക്കിയിട്ടില്ലേ? തീർച്ചയായും പിശാച്‌ നിങ്ങളുടെ പ്രത്യക്ഷശത്രുവാണെന്ന്‌ ഞാൻ നിങ്ങളോട്‌ പറഞ്ഞിട്ടുമില്ലേ?

23 അവർ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളോട്‌ തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക്‌ പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും.

24 അവൻ ( അല്ലാഹു ) പറഞ്ഞു: നിങ്ങൾ ഇറങ്ങിപ്പോകൂ. നിങ്ങളിൽ ചിലർ ചിലർക്ക്‌ ശത്രുക്കളായിരിക്കും. നിങ്ങൾക്ക്‌ ഭൂമിയിൽ വാസസ്ഥലമുണ്ട്‌. ഒരു നിശ്ചിതസമയം വരെ ജീവിതസൗകര്യങ്ങളുമുണ്ട്‌.

25 അവൻ പറഞ്ഞു: അതിൽ ( ഭൂമിയിൽ ) തന്നെ നിങ്ങൾ ജീവിക്കും. അവിടെ തന്നെ നിങ്ങൾ മരിക്കും. അവിടെ നിന്ന്‌ തന്നെ നിങ്ങൾ പുറത്ത്‌ കൊണ്ട്‌ വരപ്പെടുകയും ചെയ്യും.

26 ആദം സന്തതികളേ, നിങ്ങൾക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങൾ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നൽകിയിരിക്കുന്നു. ധർമ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതൽ ഉത്തമം. അവർ ശ്രദ്ധിച്ച്‌ മനസ്സിലാക്കാൻ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളിൽ പെട്ടതത്രെ അത്‌.

27 ആദം സന്തതികളേ, നിങ്ങളുടെ മാതാപിതാക്കളെ ആ തോട്ടത്തിൽ നിന്ന്‌ പുറത്താക്കിയത്‌ പോലെ പിശാച്‌ നിങ്ങളെ കുഴപ്പത്തിലാക്കാതിരിക്കട്ടെ. അവർ ഇരുവരുടെയും ഗോപ്യസ്ഥാനങ്ങൾ അവർക്ക്‌ കാണിച്ചുകൊടുക്കുവാനായി അവൻ അവരിൽ നിന്ന്‌ അവരുടെ വസ്ത്രം എടുത്തുനീക്കുകയായിരുന്നു. തീർച്ചയായും അവനും അവൻറെ വർഗക്കാരും നിങ്ങളെ കണ്ടുകൊണ്ടിരിക്കും; നിങ്ങൾക്ക്‌ അവരെ കാണാൻ പറ്റാത്ത വിധത്തിൽ. തീർച്ചയായും വിശ്വസിക്കാത്തവർക്ക്‌ പിശാചുക്കളെ നാം മിത്രങ്ങളാക്കി കൊടുത്തിരിക്കുന്നു.

28 അവർ വല്ല നീചവൃത്തിയും ചെയ്താൽ, ഞങ്ങളുടെ പിതാക്കൾ അതിൽ നിലകൊള്ളുന്നതായി ഞങ്ങൾ കണ്ടിട്ടുണ്ടെന്നും, അല്ലാഹു ഞങ്ങളോട്‌ കൽപിച്ചതാണത്‌ എന്നുമാണവർ പറയുക. ( നബിയേ, ) പറയുക: നീചവൃത്തി ചെയ്യുവാൻ അല്ലാഹു കൽപിക്കുകയേയില്ല. നിങ്ങൾ അല്ലാഹുവിൻറെ പേരിൽ നിങ്ങൾക്ക്‌ വിവരമില്ലാത്തത്‌ പറഞ്ഞുണ്ടാക്കുകയാണോ?

29 പറയുക: എൻറെ രക്ഷിതാവ്‌ നീതിപാലിക്കാനാണ്‌ കൽപിച്ചിട്ടുള്ളത്‌. എല്ലാ ആരാധനാവേളയിലും ( അഥവാ എല്ലാ ആരാധനാലയങ്ങളിലും ) നിങ്ങളുടെ മുഖങ്ങളെ ശരിയാം വിധം ( അവനിലേക്ക്‌ തിരിച്ച്‌ ) നിർത്തുകയും കീഴ്‌വണക്കം അവന്‌ മാത്രമാക്കി കൊണ്ട്‌ അവനോട്‌ പ്രാർത്ഥിക്കുകയും ചെയ്യുവിൻ. നിങ്ങളെ അവൻ ആദ്യമായി സൃഷ്ടിച്ചുണ്ടാക്കിയതുപോലുള്ള അവസ്ഥയിലേക്ക്‌ തന്നെ നിങ്ങൾ മടങ്ങുന്നതാകുന്നു.

30 ഒരു വിഭാഗത്തെ അവൻ നേർവഴിയിലാക്കിയിരിക്കുന്നു. ഒരു വിഭാഗമാകട്ടെ വഴിപിഴക്കാൻ അർഹരായിരിക്കുന്നു. അല്ലാഹുവിനെ വിട്ട്‌ പിശാചുക്കളെയാണ്‌ അവർ രക്ഷാധികാരികളാക്കി വെച്ചിരിക്കുന്നത്‌. തങ്ങൾ സൻമാർഗം പ്രാപിച്ചവരാണെന്ന്‌ അവർ വിചാരിക്കുകയും ചെയ്യുന്നു.

31 ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും ( അഥവാ എല്ലാ ആരാധനാവേളകളിലും ) നിങ്ങൾക്ക്‌ അലങ്കാരമായിട്ടുള്ള വസ്ത്രങ്ങൾ ധരിച്ചുകൊള്ളുക നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാൽ നിങ്ങൾ ദുർവ്യയം ചെയ്യരുത്‌. ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല.

32 ( നബിയേ, ) പറയുക: അല്ലാഹു അവൻറെ ദാസൻമാർക്ക്‌ വേണ്ടി ഉൽപാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാർത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്‌? പറയുക: അവ ഐഹികജീവിതത്തിൽ സത്യവിശ്വാസികൾക്ക്‌ അവകാശപ്പെട്ടതാണ്‌. ഉയിർത്തെഴുന്നേൽപിൻറെ നാളിൽ അവർക്കുമാത്രമുള്ളതുമാണ്‌. മനസ്സിലാക്കുന്ന ആളുകൾക്ക്‌ വേണ്ടി അപ്രകാരം നാം തെളിവുകൾ വിശദീകരിക്കുന്നു.

33 പറയുക: എൻറെ രക്ഷിതാവ്‌ നിഷിദ്ധമാക്കിയിട്ടുള്ളത്‌ പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധർമ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട്‌ നിങ്ങൾ പങ്കുചേർക്കുന്നതും, അല്ലാഹുവിൻറെ പേരിൽ നിങ്ങൾക്കു വിവരമില്ലാത്തത്‌ നിങ്ങൾ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്‌.

34 ഓരോ സമുദായത്തിനും ഓരോ അവധിയുണ്ട്‌. അങ്ങനെ അവരുടെ അവധി വന്നെത്തിയാൽ അവർ ഒരു നാഴിക നേരം പോലും വൈകിക്കുകയോ, നേരത്തെ ആക്കുകയോ ഇല്ല.

35 ആദം സന്തതികളേ, നിങ്ങൾക്ക്‌ എൻറെ ദൃഷ്ടാന്തങ്ങൾ വിവരിച്ചുതന്നു കൊണ്ട്‌ നിങ്ങളിൽ നിന്നു തന്നെയുള്ള ദൂതൻമാർ നിങ്ങളുടെ അടുത്ത്‌ വരുന്ന പക്ഷം അപ്പോൾ സൂക്ഷ്മത പാലിക്കുകയും, നിലപാട്‌ നന്നാക്കിത്തീർക്കുകയും ചെയ്യുന്നതാരോ അവർക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടി വരികയുമില്ല.

36 എന്നാൽ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്യുന്നതാരോ അവരാണ്‌ നരകാവകാശികൾ. അവർ അതിൽ നിത്യവാസികളായിരിക്കും.

37 അപ്പോൾ അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയോ, അവൻറെ തെളിവുകളെ നിഷേധിച്ചുതള്ളുകയോ ചെയ്തവനേക്കാൾ കടുത്ത അക്രമി ആരുണ്ട്‌? ( അല്ലാഹുവിൻറെ ) രേഖയിൽ തങ്ങൾക്ക്‌ നിശ്ചയിച്ചിട്ടുള്ള ഓഹരി അത്തരക്കാർക്കു ലഭിക്കുന്നതാണ്‌. അവസാനം അവരെ മരിപ്പിക്കുവാനായി നമ്മുടെ ദൂതൻമാർ ( മലക്കുകൾ ) അവരുടെ അടുത്ത്‌ ചെല്ലുമ്പോൾ അവർ പറയും: അല്ലാഹുവിന്‌ പുറമെ നിങ്ങൾ വിളിച്ച്‌ പ്രാർത്ഥിച്ച്‌ കൊണ്ടിരുന്നവരൊക്കെ എവിടെ? അവർ പറയും : അവരൊക്കെ ഞങ്ങളെ വിട്ടുപോയിക്കളഞ്ഞു. തങ്ങൾ സത്യനിഷേധികളായിരുന്നുവെന്ന്‌ അവർക്കെതിരായി അവർ തന്നെ സാക്ഷ്യം വഹിക്കുകയും ചെയ്യും.

38 അവൻ ( അല്ലാഹു ) പറയും: ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നുമായി നിങ്ങൾക്കു മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ള സമൂഹങ്ങളുടെ കൂട്ടത്തിൽ നരകത്തിൽ പ്രവേശിച്ചുകൊള്ളുക. ഓരോ സമൂഹവും ( അതിൽ ) പ്രവേശിക്കുമ്പോഴൊക്കെ അതിൻറെ സഹോദര സമൂഹത്തെ ശപിക്കും. അങ്ങനെ അവരെല്ലാവരും അവിടെ ഒരുമിച്ചുകൂടിക്കഴിഞ്ഞാൽ അവരിലെ പിൻഗാമികൾ അവരുടെ മുൻഗാമികളെപ്പറ്റി പറയും: ഞങ്ങളുടെ രക്ഷിതാവേ, ഇവരാണ്‌ ഞങ്ങളെ വഴിതെറ്റിച്ചത്‌. അത്‌ കൊണ്ട്‌ അവർക്ക്‌ നീ നരകത്തിൽ നിന്ന്‌ ഇരട്ടി ശിക്ഷ കൊടുക്കേണമേ. അവൻ പറയും: എല്ലാവർക്കും ഇരട്ടിയുണ്ട്‌. പക്ഷെ നിങ്ങൾ മനസ്സിലാക്കുന്നില്ല.

39 അവരിലെ മുൻഗാമികൾ അവരുടെ പിൻഗാമികളോട്‌ പറയും: അപ്പോൾ നിങ്ങൾക്ക്‌ ഞങ്ങളെക്കാളുപരി യാതൊരു ശ്രേഷ്ഠതയുമില്ല. ആകയാൽ നിങ്ങൾ സമ്പാദിച്ചു വെച്ചിരുന്നതിൻറെ ഫലമായി നിങ്ങൾ ശിക്ഷ അനുഭവിച്ച്‌ കൊള്ളുക.

40 നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുതള്ളുകയും, അവയുടെ നേരെ അഹങ്കാരം നടിക്കുകയും ചെയ്തവരാരോ അവർക്ക്‌ വേണ്ടി ആകാശത്തിൻറെ കവാടങ്ങൾ തുറന്നുകൊടുക്കപ്പെടുകയേയില്ല. ഒട്ടകം സൂചിയുടെ ദ്വാരത്തിലൂടെ കടന്ന്‌ പോകുന്നത്‌ വരെ അവർ സ്വർഗത്തിൽ പ്രവേശിക്കുകയുമില്ല. അപ്രകാരമാണ്‌ നാം കുറ്റവാളികൾക്ക്‌ പ്രതിഫലം നൽകുന്നത്‌.

41 അവർക്ക്‌ നരകാഗ്നിയാലുള്ള മെത്തയും അവരുടെ മീതെക്കൂടി പുതപ്പുകളും ഉണ്ടായിരിക്കും. അപ്രകാരമാണ്‌ നാം അക്രമികൾക്കു പ്രതിഫലം നൽകുന്നത്‌.

42 വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ- ഒരാൾക്കും അയാളുടെ കഴിവിൽ പെട്ടതല്ലാതെ നാം ബാധ്യതയേൽപ്പിക്കുന്നില്ല.- അവരാണ്‌ സ്വർഗാവകാശികൾ. അവരതിൽ നിത്യവാസികളായിരിക്കും.

43 അവരുടെ ( വിശ്വാസികളുടെ ) മനസ്സുകളിലുള്ള ഉൾപകയെല്ലാം നാം നീക്കികളയുന്നതാണ്‌. അവരുടെ താഴ്ഭാഗത്ത്‌ കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കും. അവർ പറയുകയും ചെയ്യും: ഞങ്ങളെ ഇതിലേക്ക്‌ നയിച്ച അല്ലാഹുവിന്‌ സ്തുതി. അല്ലാഹു ഞങ്ങളെ നേർവഴിയിലേക്ക്‌ നയിച്ചിരുന്നില്ലെങ്കിൽ ഞങ്ങളൊരിക്കലും നേർവഴി പ്രാപിക്കുമായിരുന്നില്ല. ഞങ്ങളുടെ രക്ഷിതാവിൻറെ ദൂതൻമാർ തീർച്ചയായും സത്യവും കൊണ്ടാണ്‌ വന്നത്‌. അവരോട്‌ വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വർഗം. നിങ്ങൾ പ്രവർത്തിച്ചിരുന്നതിൻറെ ഫലമായി നിങ്ങൾ അതിൻറെ അവകാശികളാക്കപ്പെട്ടിരിക്കുന്നു.

44 സ്വർഗാവകാശികൾ നരകാവകാശികളോട്‌ വിളിച്ചു പറയും: ഞങ്ങളോട്‌ ഞങ്ങളുടെ രക്ഷിതാവ്‌ വാഗ്ദാനം ചെയ്തത്‌ ഞങ്ങൾ യാഥാർത്ഥ്യമായി കണ്ടെത്തിക്കഴിഞ്ഞു. എന്നാൽ നിങ്ങളുടെ രക്ഷിതാവ്‌ ( നിങ്ങളോട്‌ ) വാഗ്ദാനം ചെയ്തത്‌ നിങ്ങൾ യാഥാർത്ഥ്യമായി കണ്ടെത്തിയോ? അവർ പറയും: അതെ അപ്പോൾ ഒരു വിളംബരക്കാരൻ അവർക്കിടയിൽ വിളിച്ചുപറയും: അല്ലാഹുവിൻറെ ശാപം അക്രമികളുടെ മേലാകുന്നു.

45 അതായത്‌, അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌ തടയുകയും, അത്‌ വക്രമാക്കാൻ ആഗ്രഹിക്കുകയും, പരലോകത്തിൽ അവിശ്വസിക്കുകയും ചെയ്യുന്നവരുടെ മേൽ.

46 ആ രണ്ടു വിഭാഗത്തിനുമിടയിൽ ഒരു തടസ്സം ഉണ്ടായിരിക്കും. ഉന്നത സ്ഥലങ്ങളിൽ ചില ആളുകളുണ്ടായിരിക്കും. ഓരോ വിഭാഗത്തെയും അവരുടെ ലക്ഷണം മുഖേന അവർ തിരിച്ചറിയും. സ്വർഗാവകാശികളോട്‌ അവർ വിളിച്ചുപറയും: നിങ്ങൾക്കു സമാധാനമുണ്ടായിരിക്കട്ടെ. അവർ ( ഉയരത്തുള്ളവർ ) അതിൽ ( സ്വർഗത്തിൽ ) പ്രവേശിച്ചിട്ടില്ല. അവർ ( അത്‌ ) ആശിച്ചുകൊണ്ടിരിക്കുകയാണ്‌.

47 അവരുടെ ദൃഷ്ടികൾ നരകാവകാശികളുടെ നേരെ തിരിക്കപ്പെട്ടാൽ അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ അക്രമികളായ ജനങ്ങളുടെ കൂട്ടത്തിലാക്കരുതേ.

48 ഉയർന്ന സ്ഥലങ്ങളിലുള്ളവർ ലക്ഷണം മുഖേന അവർക്ക്‌ തിരിച്ചറിയാവുന്ന ചില ആളുകളെ വിളിച്ചുകൊണ്ട്‌ പറയും: നിങ്ങൾ ശേഖരിച്ചിരുന്നതും, നിങ്ങൾ അഹങ്കരിച്ചിരുന്നതും നിങ്ങൾക്കെന്തൊരു പ്രയോജനമാണ്‌ ചെയ്തത്‌?

49 ഇക്കൂട്ടരെപ്പറ്റിയാണോ അല്ലാഹു അവർക്കൊരു കാരുണ്യവും നൽകുകയില്ലെന്ന്‌ നിങ്ങൾ സത്യം ചെയ്ത്‌ പറഞ്ഞത്‌? ( എന്നാൽ അവരോടാണല്ലോ ) നിങ്ങൾ സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുക, നിങ്ങൾ യാതൊന്നും ഭയപ്പെടേണ്ടതില്ല, നിങ്ങൾ ദുഃഖിക്കേണ്ടി വരികയുമില്ല. ( എന്ന്‌ പറയപ്പെട്ടിരിക്കുന്നത്‌! )

50 നരകാവകാശികൾ സ്വർഗാവകാശികളെ വിളിച്ചുപറയും: ഞങ്ങൾക്ക്‌ അൽപം വെള്ളമോ, അല്ലാഹു നിങ്ങൾക്ക്‌ നൽകിയ ഉപജീവനത്തിൽ നിന്ന്‌ അൽപമോ നിങ്ങൾ ചൊരിഞ്ഞുതരണേ! അവർ പറയും: സത്യനിഷേധികൾക്കു അല്ലാഹു അത്‌ രണ്ടും തീർത്തും വിലക്കിയിരിക്കുകയാണ്‌.

51 ( അതായത്‌ ) തങ്ങളുടെ മതത്തെ വിനോദവും കളിയുമാക്കിത്തീർക്കുകയും, ഐഹികജീവിതം കണ്ടു വഞ്ചിതരാവുകയും ചെയ്തവർക്ക്‌. അതിനാൽ അവരുടെതായ ഈ ദിവസത്തെ കണ്ടുമുട്ടുമെന്നത്‌ അവർ മറന്നുകളഞ്ഞത്‌ പോലെ, നമ്മുടെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചു കളഞ്ഞിരുന്നത്‌ പോലെ ഇന്ന്‌ അവരെ നാം മറന്നുകളയുന്നു.

52 ജ്ഞാനത്തിൻറെ അടിസ്ഥാനത്തിൽ നാം കാര്യങ്ങൾ വിശദമാക്കിയിട്ടുള്ള ഒരു ഗ്രന്ഥം അവർക്കു നാം കൊണ്ടുവന്നുകൊടുത്തു. വിശ്വസിക്കുന്ന ജനങ്ങൾക്കു മാർഗദർശനവും കാരുണ്യവുമത്രെ അത്‌.

53 അതിലുള്ളത്‌ പുലർന്ന്‌ കാണുക എന്നതല്ലാതെ മറ്റുവല്ലതുമാണോ അവർ നോക്കിക്കൊണ്ടിരിക്കുന്നത്‌? മുമ്പ്‌ അതിനെ മറന്നുകളഞ്ഞവർ അതിൻറെ പുലർച്ചവന്നെത്തുന്ന ദിവസത്തിൽ പറയും: ഞങ്ങളുടെ രക്ഷിതാവിൻറെ ദൂതൻമാർ സത്യവും കൊണ്ട്‌ തന്നെയാണ്‌ വന്നത്‌. ഇനി ഞങ്ങൾക്കു വേണ്ടി ശുപാർശ ചെയ്യാൻ വല്ല ശുപാർശക്കാരുമുണ്ടോ? അതല്ല, ഞങ്ങളൊന്ന്‌ തിരിച്ചയക്കപ്പെടുമോ? എങ്കിൽ ഞങ്ങൾ മുമ്പ്‌ ചെയ്തിരുന്നതിൽ നിന്ന്‌ വ്യത്യസ്തമായി പ്രവർത്തിക്കുമായിരുന്നു. തങ്ങൾക്ക്‌ തന്നെ അവർ നഷ്ടം വരുത്തിവെച്ചു. അവർ കെട്ടിച്ചമച്ചിരുന്നതെല്ലാം അവരെ വിട്ട്‌ പോയിക്കളയുകയും ചെയ്തു.

54 തീർച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ ആറുദിവസങ്ങളിലായി ( ഘട്ടങ്ങളിലായി ) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവൻ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെക്കൊണ്ട്‌ അവൻ പകലിനെ മൂടുന്നു. ദ്രുതഗതിയിൽ അത്‌ പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തൻറെ കൽപനയ്ക്കു വിധേയമാക്കപ്പെട്ട നിലയിൽ ( അവൻ സൃഷ്ടിച്ചിരിക്കുന്നു. ) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.്‌ ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂർണ്ണനായിരിക്കുന്നു.

55 താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട്‌ പ്രാർത്ഥിക്കുക. പരിധി വിട്ട്‌ പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല.

56 ഭൂമിയിൽ നൻമവരുത്തിയതിനു ശേഷം നിങ്ങൾ അവിടെ നാശമുണ്ടാക്കരുത്‌. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങൾ അവനെ വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹുവിൻറെ കാരുണ്യം സൽകർമ്മകാരികൾക്ക്‌ സമീപസ്ഥമാകുന്നു.

57 അവനത്രെ തൻറെ അനുഗ്രഹത്തിന്ന്‌ ( മഴയ്ക്കു ) മുമ്പായി സന്തോഷവാർത്ത അറിയിച്ചുകൊണ്ട്‌ കാറ്റുകളെ അയക്കുന്നവൻ. അങ്ങനെ അവ ( കാറ്റുകൾ ) ഭാരിച്ച മേഘത്തെ വഹിച്ചുകഴിഞ്ഞാൽ നിർജീവമായ വല്ല നാട്ടിലേക്കും നാം അതിനെ നയിച്ചുകൊണ്ട്‌ പോകുകയും, എന്നിട്ടവിടെ വെള്ളം ചൊരിയുകയും, അത്‌ മൂലം എല്ലാതരം കായ്കനികളും നാം പുറത്ത്‌ കൊണ്ടുവരികയും ചെയ്യുന്നു. അത്‌ പോലെ നാം മരണപ്പെട്ടവരെ പുറത്ത്‌ കൊണ്ട്‌ വരുന്നതാണ്‌. നിങ്ങൾ ശ്രദ്ധിച്ചു മനസ്സിലാക്കുന്നവരായേക്കാം.

58 നല്ല നാട്ടിൽ അതിലെ സസ്യങ്ങൾ അതിൻറെ രക്ഷിതാവിൻറെ അനുമതിയോടെ നന്നായി മുളച്ചു വരുന്നു. എന്നാൽ മോശമായ നാട്ടിൽ ശുഷ്ക്കമായിക്കൊണ്ടല്ലാതെ സസ്യങ്ങൾ മുളച്ച്‌ വരികയില്ല. അപ്രകാരം, നന്ദികാണിക്കുന്ന ജനങ്ങൾക്കുവേണ്ടി നാം ദൃഷ്ടാന്തങ്ങൾ വിവധ രൂപത്തിൽ വിവരിക്കുന്നു.

59 നൂഹിനെ അദ്ദേഹത്തിൻറെ ജനതയിലേക്ക്‌ നാം അയക്കുകയുണ്ടായി. എന്നിട്ട്‌ അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ ആരാധിക്കുവിൻ. അവനല്ലാതെ നിങ്ങൾക്ക്‌ ഒരു ദൈവവുമില്ല. തീർച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങൾക്കു ( വന്നുഭവിക്കുമെന്ന്‌ ) ഞാൻ ഭയപ്പെടുന്നു.

60 അദ്ദേഹത്തിൻറെ ജനതയിലെ പ്രമാണിമാർ പറഞ്ഞു: തീർച്ചയായും നീ പ്രത്യക്ഷമായ ദുർമാർഗത്തിലാണെന്ന്‌ ഞങ്ങൾ കാണുന്നു.

61 അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, എന്നിൽ ദുർമാർഗമൊന്നുമില്ല. പക്ഷെ ഞാൻ ലോകരക്ഷിതാവിങ്കൽ നിന്നുള്ള ദൂതനാകുന്നു.

62 എൻറെ രക്ഷിതാവിൻറെ സന്ദേശങ്ങൾ ഞാൻ നിങ്ങൾക്കു എത്തിച്ചുതരികയും, നിങ്ങളോട്‌ ആത്മാർത്ഥമായി ഉപദേശിക്കുകയുമാകുന്നു. നിങ്ങൾക്കറിഞ്ഞ്‌ കൂടാത്ത പലതും അല്ലാഹുവിങ്കൽ നിന്ന്‌ ഞാൻ അറിയുന്നുമുണ്ട്‌.

63 നിങ്ങൾക്കു മുന്നറിയിപ്പ്‌ നൽകുന്നതിന്‌ വേണ്ടിയും, നിങ്ങൾ സൂക്ഷ്മത പാലിക്കുന്നതിന്‌ വേണ്ടിയും, നിങ്ങൾക്ക്‌ കാരുണ്യം നൽകപ്പെടുന്നതിന്‌ വേണ്ടിയും നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ഉൽബോധനം നിങ്ങളിൽ പെട്ട ഒരു പുരുഷനിലൂടെ നിങ്ങൾക്ക്‌ വന്നുകിട്ടിയതിൽ നിങ്ങൾ അത്ഭുതപ്പെടുകയാണോ?

64 എന്നാൽ അവർ അദ്ദേഹത്തെ നിഷേധിച്ചു തള്ളിക്കളഞ്ഞു. അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിൻറെ കൂടെയുള്ളവരെയും നാം കപ്പലിൽ രക്ഷപ്പെടുത്തുകയും, നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചു തള്ളിക്കളഞ്ഞവരെ നാം മുക്കിക്കൊല്ലുകയും ചെയ്തു. തീർച്ചയായും അവർ അന്ധരായ ഒരു ജനതയായിരുന്നു.

65 ആദ്‌ സമുദായത്തിലേക്ക്‌ അവരുടെ സഹോദരനായ ഹൂദിനെയും ( അയച്ചു. ) അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ ആരാധിക്കുവിൻ. നിങ്ങൾക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങളെന്താണ്‌ സൂക്ഷ്മത പുലർത്താത്തത്‌?

66 അദ്ദേഹത്തിൻറെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാർ പറഞ്ഞു: തീർച്ചയായും നീ എന്തോ മൗഢ്യത്തിൽപ്പെട്ടിരിക്കുകയാണെന്ന്‌ ഞങ്ങൾ കാണുന്നു. തീർച്ചയായും നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലാണെന്ന്‌ ഞങ്ങൾ വിചാരിക്കുന്നു.

67 അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, എന്നിൽ യാതൊരു മൗഢ്യവുമില്ല. പക്ഷെ, ഞാൻ ലോകരക്ഷിതാവിങ്കൽ നിന്നുള്ള ദൂതനാണ്‌.

68 എൻറെ രക്ഷിതാവിൻറെ സന്ദേശങ്ങൾ ഞാൻ നിങ്ങൾക്കു എത്തിച്ചുതരുന്നു. ഞാൻ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു.

69 നിങ്ങൾക്കു മുന്നറിയിപ്പു നൽകാൻ വേണ്ടി നിങ്ങളിൽ പെട്ട ഒരു പുരുഷനിലൂടെ നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ഉൽബോധനം നിങ്ങൾക്കു വന്നുകിട്ടിയതിനാൽ നിങ്ങൾ അത്ഭുതപ്പെടുകയാണോ? നൂഹിൻറെ ജനതയ്ക്കു ശേഷം നിങ്ങളെ അവൻ പിൻഗാമികളാക്കുകയും, സൃഷ്ടിയിൽ അവൻ നിങ്ങൾക്കു ( ശാരീരിക ) വികാസം വർദ്ധിപ്പിക്കുകയും ചെയ്തത്‌ നിങ്ങൾ ഓർത്ത്‌ നോക്കുക. അല്ലാഹുവിൻറെ അനുഗ്രഹങ്ങൾ നിങ്ങൾ ഓർമ്മിക്കുക. നിങ്ങൾക്ക്‌ വിജയം പ്രാപിക്കാം.

70 അവർ പറഞ്ഞു: ഞങ്ങൾ അല്ലാഹുവെ മാത്രം ആരാധിക്കുവാനും, ഞങ്ങളുടെ പിതാക്കൾ ആരാധിച്ചിരുന്നതിനെ ഞങ്ങൾ വിട്ടുകളയുവാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌? എങ്കിൽ ഞങ്ങളോട്‌ നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌ ( ശിക്ഷ ) നീ ഞങ്ങൾക്കു കൊണ്ടുവാ; നീ സത്യവാൻമാരിൽ പെട്ടവനാണെങ്കിൽ.

71 ഹൂദ്‌ പറഞ്ഞു: തീർച്ചയായും നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ശിക്ഷയും കോപവും ( ഇതാ ) നിങ്ങൾക്ക്‌ വന്നുഭവിക്കുകയായി. നിങ്ങളും നിങ്ങളുടെ പിതാക്കൻമാരും പേരിട്ടുവെച്ചിട്ടുള്ളതും, അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ ചില ( ദൈവ ) നാമങ്ങളുടെ പേരിലാണോ നിങ്ങളെന്നോട്‌ തർക്കിക്കുന്നത്‌? എന്നാൽ നിങ്ങൾ കാത്തിരുന്ന്‌ കൊള്ളുക. തീർച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്‌.

72 അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിൻറെ കൂടെയുള്ളവരെയും നമ്മുടെ കാരുണ്യം കൊണ്ട്‌ നാം രക്ഷപ്പെടുത്തുകയും നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചുതള്ളുകയും, വിശ്വസിക്കാതിരിക്കുകയും ചെയ്തവരെ നാം മുരടോടെ മുറിച്ചുകളയുകയും ചെയ്തു.

73 ഥമൂദ്‌ സമുദായത്തിലേക്ക്‌ അവരുടെ സഹോദരൻ സ്വാലിഹിനെയും ( നാം അയച്ചു. ) അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ. അവനല്ലാതെ നിങ്ങൾക്കു ഒരു ദൈവവുമില്ല. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നു വ്യക്തമായ ഒരു തെളിവ്‌ നിങ്ങൾക്കു വന്നിട്ടുണ്ട്‌. നിങ്ങൾക്കൊരു ദൃഷ്ടാന്തമായിട്ട്‌ അല്ലാഹുവിൻറെ ഒട്ടകമാണിത്‌. ആകയാൽ അല്ലാഹുവിൻറെ ഭൂമിയിൽ ( നടന്നു ) തിന്നുവാൻ നിങ്ങൾ അതിനെ വിട്ടേക്കുക. നിങ്ങളതിന്‌ ഒരു ഉപദ്രവവും ചെയ്യരുത്‌. എങ്കിൽ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും.

74 ആദ്‌ സമുദായത്തിനു ശേഷം അവൻ നിങ്ങളെ പിൻഗാമികളാക്കുകയും, നിങ്ങൾക്കവൻ ഭൂമിയിൽ വാസസ്ഥലം ഒരുക്കിത്തരികയും ചെയ്ത സന്ദർഭം നിങ്ങൾ ഓർക്കുകയും ചെയ്യുക. അതിലെ സമതലങ്ങളിൽ നിങ്ങൾ സൗധങ്ങളുണ്ടാക്കുന്നു. മലകൾ വെട്ടിയെടുത്ത്‌ നിങ്ങൾ വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിൻറെ അനുഗ്രഹങ്ങൾ നിങ്ങൾ ഓർത്ത്‌ നോക്കുക. നിങ്ങൾ നാശകാരികളായിക്കൊണ്ട്‌ ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കരുത്‌.

75 അദ്ദേഹത്തിൻറെ ജനതയിൽ പെട്ട അഹങ്കാരികളായ പ്രമാണിമാർ ബലഹീനരായി കരുതപ്പെട്ടവരോട്‌ ( അതായത്‌ ) അവരിൽ നിന്ന്‌ വിശ്വസിച്ചവരോട്‌ പറഞ്ഞു: സ്വാലിഹ്‌ തൻറെ രക്ഷിതാവിങ്കൽ നിന്ന്‌ അയക്കപ്പെട്ട ആൾ തന്നെയാണെന്ന്‌ നിങ്ങൾക്കറിയുമോ? അവർ പറഞ്ഞു: അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതിൽ ഞങ്ങൾ തീർച്ചയായും വിശ്വസിക്കുന്നവരാണ്‌.

76 അഹങ്കാരം കൈക്കൊണ്ടവർ പറഞ്ഞു: നിങ്ങൾ ഏതൊന്നിൽ വിശ്വസിക്കുന്നുവോ അതിനെ ഞങ്ങൾ തീർത്തും നിഷേധിക്കുന്നവരാണ്‌.

77 അങ്ങനെ അവർ ആ ഒട്ടകത്തെ അറുകൊലചെയ്യുകയും, തങ്ങളുടെ രക്ഷിതാവിൻറെ കൽപനയെ ധിക്കരിക്കുകയും ചെയ്തു. അവർ പറഞ്ഞു: സ്വാലിഹേ, നീ ദൈവദൂതൻമാരിൽ പെട്ട ആളാണെങ്കിൽ ഞങ്ങളോട്‌ നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌ ( ശിക്ഷ ) ഞങ്ങൾക്ക്‌ നീ കൊണ്ടുവാ.

78 അപ്പോൾ ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ നേരം പുലർന്നപ്പോൾ അവർ തങ്ങളുടെ വീടുകളിൽ കമിഴ്ന്ന്‌ വീണ്‌ കിടക്കുന്നവരായിരുന്നു.

79 അനന്തരം സ്വാലിഹ്‌ അവരിൽ നിന്ന്‌ പിന്തിരിഞ്ഞു പോയി. അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, തീർച്ചയായും ഞാൻ നിങ്ങൾക്കു എൻറെ രക്ഷിതാവിൻറെ സന്ദേശം എത്തിച്ചുതരികയും, ആത്മാർത്ഥമായി ഞാൻ നിങ്ങളോട്‌ ഉപദേശിക്കുകയുമുണ്ടായി. പക്ഷെ, സദുപദേശികളെ നിങ്ങൾ ഇഷ്ടപ്പെടുന്നില്ല.

80 ലൂത്വിനെയും ( നാം അയച്ചു. ) അദ്ദേഹം തൻറെ ജനതയോട്‌, നിങ്ങൾക്ക്‌ മുമ്പ്‌ ലോകരിൽ ഒരാളും തന്നെ ചെയ്തിട്ടില്ലാത്ത ഈ നീചവൃത്തിക്ക്‌ നിങ്ങൾ ചെല്ലുകയോ? എന്ന്‌ പറഞ്ഞ സന്ദർഭം ( ഓർക്കുക. )

81 സ്ത്രീകളെ വിട്ട്‌ പുരുഷൻമാരുടെ അടുത്ത്‌ തന്നെ നിങ്ങൾ കാമവികാരത്തോടെ ചെല്ലുന്നു. അല്ല, നിങ്ങൾ അതിരുവിട്ട്‌ പ്രവർത്തിക്കുന്ന ഒരു ജനതയാകുന്നു.

82 ഇവരെ നിങ്ങളുടെ നാട്ടിൽ നിന്നു പുറത്താക്കുക, ഇവർ പരിശുദ്ധിപാലിക്കുന്ന ആളുകളാകുന്നു. എന്നു പറഞ്ഞത്‌ മാത്രമായിരുന്നു അദ്ദേഹത്തിൻറെ ജനതയുടെ മറുപടി.

83 അപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിൻറെ ഭാര്യ ഒഴിച്ചുള്ള കുടുംബക്കാരെയും നാം രക്ഷപ്പെടുത്തി. അവൾ പിന്തിരിഞ്ഞ്‌ നിന്നവരുടെ കൂട്ടത്തിലായിരുന്നു.

84 നാം അവരുടെ മേൽ ഒരു തരം മഴ വർഷിപ്പിക്കുകയും ചെയ്തു. അപ്പോൾ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌ നോക്കുക.

85 മദ്‌യങ്കാരിലേക്ക്‌ അവരുടെ സഹോദരനായ ശുഐബിനെയും ( അയച്ചു. ) അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവെ ആരാധിക്കുക. നിങ്ങൾക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങൾക്ക്‌ നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന്‌ വ്യക്തമായ തെളിവ്‌ വന്നിട്ടുണ്ട്‌. അതിനാൽ നിങ്ങൾ അളവും തൂക്കവും തികച്ചുകൊടുക്കണം. ജനങ്ങൾക്കുഅവരുടെ സാധനങ്ങളിൽ നിങ്ങൾ കമ്മിവരുത്തരുത്‌. ഭൂമിയിൽ നൻമവരുത്തിയതിന്‌ ശേഷം നിങ്ങൾ അവിടെ നാശമുണ്ടാക്കരുത്‌. നിങ്ങൾ വിശ്വാസികളാണെങ്കിൽ അതാണ്‌ നിങ്ങൾക്ക്‌ ഉത്തമം.

86 ഭീഷണിയുണ്ടാക്കിക്കൊണ്ടും, അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌ അതിൽ വിശ്വസിച്ചവരെ തടഞ്ഞുകൊണ്ടും അത്‌ ( ആ മാർഗം ) വക്രമായിരിക്കാൻ ആഗ്രഹിച്ചുകൊണ്ടും നിങ്ങൾ പാതകളിലെല്ലാം ഇരിക്കുകയും അരുത്‌. നിങ്ങൾ എണ്ണത്തിൽ കുറവായിരുന്നിട്ടും നിങ്ങൾക്ക്‌ അവൻ വർദ്ധനവ്‌ നൽകിയത്‌ ഓർക്കുകയും നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌ നോക്കുകയും ചെയ്യുക.

87 ഞാൻ എന്തൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതിൽ നിങ്ങളിൽ ഒരു വിഭാഗം വിശ്വസിച്ചിരിക്കുകയും, മറ്റൊരു വിഭാഗം വിശ്വസിക്കാതിരിക്കുകയുമാണെങ്കിൽ നമുക്കിടയിൽ അല്ലാഹു തീർപ്പുകൽപിക്കുന്നത്‌ വരെ നിങ്ങൾ ക്ഷമിച്ചിരിക്കുക.അവനത്രെ തീർപ്പുകൽപിക്കുന്നവരിൽ ഉത്തമൻ.

88 അദ്ദേഹത്തിൻറെ ജനതയിലെ അഹങ്കാരികളായ പ്രമാണിമാർ പറഞ്ഞു: ശുഐബേ, തീർച്ചയായും നിന്നെയും നിൻറെ കൂടെയുള്ള വിശ്വാസികളെയും ഞങ്ങളുടെ നാട്ടിൽ നിന്ന്‌ പുറത്താക്കുക തന്നെ ചെയ്യും. അല്ലെങ്കിൽ നിങ്ങൾ ഞങ്ങളുടെ മാർഗത്തിൽ മടങ്ങി വരിക തന്നെ വേണം. അദ്ദേഹം പറഞ്ഞു: ഞങ്ങൾ അതിനെ ( ആ മാർഗത്തെ ) വെറുക്കുന്നവരാണെങ്കിൽ പോലും ( ഞങ്ങൾ മടങ്ങണമെന്നോ? )

89 നിങ്ങളുടെ മാർഗത്തിൽ നിന്ന്‌ അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തിയതിന്‌ ശേഷം അതിൽ തന്നെ ഞങ്ങൾ മടങ്ങി വരുന്ന പക്ഷം തീർച്ചയായും ഞങ്ങൾ അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമയ്ക്കുകയായിരിക്കും ചെയ്യുന്നത്‌. അതിൽ മടങ്ങി വരാൻ ഞങ്ങൾക്കു പാടില്ലാത്തതാണ്‌; ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ. ഞങ്ങളുടെ രക്ഷിതാവിൻറെ അറിവ്‌ എല്ലാകാര്യത്തെയും ഉൾകൊള്ളുന്നതായിരിക്കുന്നു. അല്ലാഹുവിൻറെ മേലാണ്‌ ഞങ്ങൾ ഭരമേൽപിച്ചിരിക്കുന്നത്‌. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കും ഞങ്ങളുടെ ജനങ്ങൾക്കുമിടയിൽ നീ സത്യപ്രകാരം തീർപ്പുണ്ടാക്കണമേ. നീയാണ്‌ തീർപ്പുണ്ടാക്കുന്നവരിൽ ഉത്തമൻ.

90 അദ്ദേഹത്തിൻറെ ജനതയിലെ സത്യനിഷേധികളായ പ്രമാണിമാർ പറഞ്ഞു: നിങ്ങൾ ശുഐബിനെ പിൻപറ്റുന്ന പക്ഷം തീർച്ചയായും അത്‌ മൂലം നിങ്ങൾ നഷ്ടക്കാരായിരിക്കും.

91 അപ്പോൾ അവരെ ഭൂകമ്പം പിടികൂടി. അങ്ങനെ നേരം പുലർന്നപ്പോൾ അവർ അവരുടെ വാസസ്ഥലത്ത്‌ കമിഴ്ന്നു വീണു കിടക്കുകയായിരുന്നു.

92 ശുഐബിനെ നിഷേധിച്ചു തള്ളിയവരുടെ സ്ഥിതി അവരവിടെ താമസിച്ചിട്ടേയില്ലാത്ത പോലെയായി. ശുഐബിനെ നിഷേധിച്ചു തള്ളിയവർ തന്നെയായിരുന്നു നഷ്ടക്കാർ.

93 അനന്തരം അദ്ദേഹം അവരിൽ നിന്ന്‌ പിന്തിരിഞ്ഞ്‌ പോയി. അദ്ദേഹം പറഞ്ഞു: എൻറെ ജനങ്ങളേ, തീർച്ചയായും എൻറെ രക്ഷിതാവിൻറെ സന്ദേശങ്ങൾ ഞാൻ നിങ്ങൾക്ക്‌ എത്തിച്ചുതരികയും ഞാൻ നിങ്ങളോട്‌ ആത്മാർത്ഥമായി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്‌. അങ്ങനെയിരിക്കെ സത്യനിഷേധികളായ ജനതയുടെ പേരിൽ ഞാൻ എന്തിനു ദുഃഖിക്കണം.?

94 ഏതൊരു നാട്ടിൽ നാം പ്രവാചകനെ അയച്ചപ്പോഴും അവിടത്തുകാരെ ദുരിതവും കഷ്ടപ്പാടും കൊണ്ട്‌ നാം പിടികൂടാതിരുന്നിട്ടില്ല. അവർ വിനയമുള്ളവരായിത്തീരാൻ വേണ്ടിയത്രെ അത്‌.

95 പിന്നെ നാം വിഷമത്തിൻറെ സ്ഥാനത്ത്‌ സൗഖ്യം മാറ്റിവച്ചുകൊടുത്തു. അങ്ങനെ അവർ അഭിവൃദ്ധിപ്പെട്ടു വളർന്നു. ഞങ്ങളുടെ പിതാക്കൻമാർക്കും ദുരിതവും സന്തോഷവുമൊക്കെ വന്നുഭവിച്ചിട്ടുണ്ടല്ലോ എന്നാണ്‌ അപ്പോൾ അവർ പറഞ്ഞത്‌. അപ്പോൾ അവരറിയാതെ പെട്ടെന്ന്‌ നാം അവരെ പിടികൂടി.

96 ആ നാടുകളിലുള്ളവർ വിശ്വസിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കിൽ ആകാശത്തുനിന്നും ഭൂമിയിൽ നിന്നും നാം അവർക്കു അനുഗ്രഹങ്ങൾ തുറന്നുകൊടുക്കുമായിരുന്നു. പക്ഷെ അവർ നിഷേധിച്ചു തള്ളുകയാണ്‌ ചെയ്തത്‌. അപ്പോൾ അവർ ചെയ്ത്‌ വെച്ചിരുന്നതിൻറെ ഫലമായി നാം അവരെ പിടികൂടി.

97 എന്നാൽ ആ നാടുകളിലുള്ളവർക്ക്‌ അവർ രാത്രിയിൽ ഉറങ്ങിക്കൊണ്ടിരിക്കെ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി അവർ നിർഭയരായിരിക്കുകയാണോ?

98 ആ നാടുകളിലുള്ളവർക്ക്‌ അവർ പകൽ സമയത്ത്‌ കളിച്ചു നടക്കുന്നതിനിടയിൽ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെ പറ്റിയും അവർ നിർഭയരായിരിക്കുകയാണോ?

99 അപ്പോൾ അല്ലാഹുവിൻറെ തന്ത്രത്തെപ്പറ്റി തന്നെ അവർ നിർഭയരായിരിക്കുകയാണോ? എന്നാൽ നഷ്ടം പറ്റിയ ഒരു ജനവിഭാഗമല്ലാതെ അല്ലാഹുവിൻറെ തന്ത്രത്തെപ്പറ്റി നിർഭയരായിരിക്കുകയില്ല.

100 ( പഴയ ) അവകാശികൾക്കു ശേഷം ഭൂമിയുടെ അനന്തരാവകാശികളായിത്തീരുന്നവർക്ക്‌ നാം ഉദ്ദേശിക്കുകയാണെങ്കിൽ അവരുടെ കുറ്റകൃത്യങ്ങളുടെ ഫലമായി നാം ശിക്ഷ ഏൽപിക്കുന്നതാണ്‌ എന്ന ബോധം അവരെ നേർവഴിക്ക്‌ നയിക്കുന്നില്ലേ? നാം അവരുടെ ഹൃദയങ്ങളിൽ മുദ്രവെക്കുകയും ചെയ്യും. അപ്പോൾ അവർ ( ഒന്നും ) കേട്ടു മനസ്സിലാക്കാത്തവരായിത്തീരും.

101 ആ നാടുകളുടെ വൃത്താന്തങ്ങളിൽ ചിലത്‌ നാം നിനക്ക്‌ വിവരിച്ചുതരികയാണ്‌. അവരിലേക്കയക്കപ്പെട്ട ദൂതൻമാർ വ്യക്തമായ തെളിവുകളും കൊണ്ട്‌ അവരുടെ അടുത്ത്‌ ചെല്ലുകയുണ്ടായി. എന്നിട്ടും മുമ്പ്‌ അവർ നിഷേധിച്ചു തള്ളിയിരുന്നതിൽ അവർ വിശ്വസിക്കുകയുണ്ടായില്ല. സത്യനിഷേധികളുടെ ഹൃദയങ്ങളിൻമേൽ അപ്രകാരം അല്ലാഹു മുദ്രവെക്കും.

102 അവരിൽ അധികപേർക്കും കരാറുപാലിക്കുന്ന സ്വഭാവം നാം കണ്ടില്ല. തീർച്ചയായും അവരിൽ അധികപേരെയും ധിക്കാരികളായിത്തന്നെയാണ്‌ നാം കണ്ടെത്തിയത്‌.

103 പിന്നീട്‌ അവരുടെയൊക്കെ ശേഷം മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിർഔൻറെയും അവൻറെ പ്രമാണിമാരുടെയും അടുക്കലേക്ക്‌ നാം നിയോഗിച്ചു. എന്നാൽ അവർ ആ ദൃഷ്ടാന്തങ്ങളോട്‌ അന്യായം കാണിക്കുകയാണ്‌ ചെയ്തത്‌. അപ്പോൾ നോക്കൂ; ആ നാശകാരികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന്‌.

104 മൂസാ പറഞ്ഞു: ഫിർഔനേ, തീർച്ചയായും ഞാൻ ലോകരക്ഷിതാവിങ്കൽ നിന്നുള്ള ദൂതനാകുന്നു.

105 അല്ലാഹുവിൻറെ പേരിൽ സത്യമല്ലാതൊന്നും പറയാതിരിക്കാൻ കടപ്പെട്ടവനാണ്‌ ഞാൻ. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ്‌ ഞാൻ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. അതിനാൽ ഇസ്രായീൽ സന്തതികളെ എൻറെ കൂടെ അയക്കൂ.

106 ഫിർഔൻ പറഞ്ഞു: നീ തെളിവും കൊണ്ട്‌ തന്നെയാണ്‌ വന്നിട്ടുള്ളതെങ്കിൽ അതിങ്ങ്‌ കൊണ്ടുവാ; നീ സത്യവാൻമാരിൽ പെട്ടവനാണെങ്കിൽ.

107 അപ്പോൾ മൂസാ തൻറെ വടി താഴെയിട്ടു. അപ്പോഴതാ അത്‌ ഒരു പ്രത്യക്ഷമായ സർപ്പമാകുന്നു.

108 അദ്ദേഹം തൻറെ കൈ പുറത്തെടുത്ത്‌ കാണിച്ചു. അപ്പോഴതാ നിരീക്ഷിക്കുന്നവർക്കെല്ലാം അത്‌ വെള്ളയായി കാണുന്നു.

109 ഫിർഔൻറെ ജനതയിലെ പ്രമാണിമാർ പറഞ്ഞു: ഇവൻ നല്ല വിവരമുള്ള ജാലവിദ്യക്കാരൻ തന്നെ.

110 നിങ്ങളെ നിങ്ങളുടെ നാട്ടിൽ നിന്ന്‌ പുറത്താക്കാനാണ്‌ അവൻ ഉദ്ദേശിക്കുന്നത്‌. അതിനാൽ നിങ്ങൾക്കെന്താണ്‌ നിർദേശിക്കാനുള്ളത്‌?

111 അവർ ( ഫിർഔനോട്‌ ) പറഞ്ഞു: ഇവന്നും ഇവൻറെ സഹോദരന്നും താങ്കൾ കുറച്ച്‌ ഇടകൊടുക്കുക. നഗരങ്ങളിൽ ചെന്ന്‌ വിളിച്ചുകൂട്ടാൻ ആളുകളെ അയക്കുകയും ചെയ്യുക.

112 എല്ലാ വിവരമുള്ള ജാലവിദ്യക്കാരെയും അവർ താങ്കളുടെ അടുക്കൽ കൊണ്ടുവരട്ടെ

113 ജാലവിദ്യക്കാർ ഫിർഔൻറെ അടുത്ത്‌ വന്നു. അവർ പറഞ്ഞു: ഞങ്ങളാണ്‌ ജയിക്കുന്നവരെങ്കിൽ ഞങ്ങൾക്കു നല്ല പ്രതിഫലമുണ്ടായിരിക്കുമെന്ന്‌ തീർച്ചയാണല്ലോ?

114 ഫിർഔൻ പറഞ്ഞു: അതെ, തീർച്ചയായും നിങ്ങൾ ( എൻറെ അടുക്കൽ ) സാമീപ്യം നൽകപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും.

115 അവർ പറഞ്ഞു: ഹേ, മൂസാ ഒന്നുകിൽ നീ ഇടുക. അല്ലെങ്കിൽ ഞങ്ങളാകാം ഇടുന്നത്‌.

116 മൂസാ പറഞ്ഞു: നിങ്ങൾ ഇട്ടുകൊള്ളുക. അങ്ങനെ ഇട്ടപ്പോൾ അവർ ആളുകളുടെ കണ്ണുകെട്ടുകയും അവർക്ക്‌ ഭയമുണ്ടാക്കുകയും ചെയ്തു. വമ്പിച്ച ഒരു ജാലവിദ്യയാണ്‌ അവർ കൊണ്ടു വന്നത്‌.

117 മൂസായ്ക്ക്‌ നാം ബോധനം നൽകി; നീ നിൻറെ വടി ഇട്ടേക്കുക എന്ന്‌. അപ്പോൾ ആ വടിയതാ അവർ കൃത്രിമമായി ഉണ്ടാക്കിയതിനെ വിഴുങ്ങുന്നു.

118 അങ്ങനെ സത്യം സ്ഥിരപ്പെടുകയും, അവർ പ്രവർത്തിച്ചിരുന്നതെല്ലാം നിഷ്ഫലമാകുകയും ചെയ്തു.

119 അങ്ങനെ അവിടെ വെച്ച്‌ അവർ പരാജയപ്പെടുകയും, അവർ നിസ്സാരൻമാരായി മാറുകയും ചെയ്തു.

120 അവർ ( ആ ജാലവിദ്യക്കാർ ) സാഷ്ടാംഗംചെയ്യുന്നവരായി വീഴുകയും ചെയ്തു.

121 അവർ പറഞ്ഞു: ലോകരക്ഷിതാവിൽ ഞങ്ങളിതാ വിശ്വസിച്ചിരിക്കുന്നു.

122 മൂസായുടെയും ഹാറൂൻറെയും രക്ഷിതാവിൽ.

123 ഫിർഔൻ പറഞ്ഞു: ഞാൻ നിങ്ങൾക്ക്‌ അനുവാദം നൽകുന്നതിന്‌ മുമ്പ്‌ നിങ്ങൾ വിശ്വസിച്ചിരിക്കുകയാണോ? ഈ നഗരത്തിലുള്ളവരെ ഇവിടെ നിന്ന്‌ പുറത്താക്കാൻ വേണ്ടി നിങ്ങളെല്ലാം കൂടി ഇവിടെ വെച്ച്‌ നടത്തിയ ഒരു ഗൂഢതന്ത്രം തന്നെയാണിത്‌. അതിനാൽ വഴിയെ നിങ്ങൾ മനസ്സിലാക്കിക്കൊള്ളും.

124 നിങ്ങളുടെ കൈകളും കാലുകളും എതിർവശങ്ങളിൽ നിന്നായി ഞാൻ മുറിച്ചുകളയുക തന്നെ ചെയ്യും. പിന്നെ നിങ്ങളെ മുഴുവൻ ഞാൻ ക്രൂശിക്കുകയും ചെയ്യും; തീർച്ച.

125 അവർ പറഞ്ഞു: തീർച്ചയായും ഞങ്ങളുടെ രക്ഷിതാവിങ്കലേക്കാണല്ലോ ഞങ്ങൾ തിരിച്ചെത്തുന്നത്‌.

126 ഞങ്ങളുടെ രക്ഷിതാവിൻറെ ദൃഷ്ടാന്തങ്ങൾ ഞങ്ങൾക്ക്‌ വന്നപ്പോൾ ഞങ്ങൾ അത്‌ വിശ്വസിച്ചു എന്നത്‌ മാത്രമാണല്ലോ നീ ഞങ്ങളുടെ മേൽ കുറ്റം ചുമത്തുന്നത്‌. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ മേൽ നീ ക്ഷമ ചൊരിഞ്ഞുതരികയും, ഞങ്ങളെ നീ മുസ്ലിംകളായിക്കൊണ്ട്‌ മരിപ്പിക്കുകയും ചെയ്യേണമേ.

127 ഫിർഔൻറെ ജനതയിലെ പ്രമാണിമാർ പറഞ്ഞു: ഭൂമിയിൽ കുഴപ്പമുണ്ടാക്കുവാനും, താങ്കളേയും താങ്കളുടെ ദൈവങ്ങളേയും വിട്ടുകളയുവാനും താങ്കൾ മൂസായെയും അവൻറെ ആൾക്കാരെയും ( അനുവദിച്ച്‌ ) വിടുകയാണോ? അവൻ ( ഫിർഔൻ ) പറഞ്ഞു: നാം അവരുടെ ( ഇസ്രായീല്യരുടെ ) ആൺമക്കളെ കൊന്നൊടുക്കുകയും, അവരുടെ സ്ത്രീകളെ ജീവിക്കാൻ വിടുകയും ചെയ്യുന്നതാണ്‌. തീർച്ചയായും നാം അവരുടെ മേൽ സർവ്വാധിപത്യമുള്ളവരായിരിക്കും.

128 മൂസാ തൻറെ ജനങ്ങളോട്‌ പറഞ്ഞു: നിങ്ങൾ അല്ലാഹുവോട്‌ സഹായം തേടുകയും ക്ഷമിക്കുകയും ചെയ്യുക. തീർച്ചയായും ഭൂമി അല്ലാഹുവിൻറെതാകുന്നു. അവൻറെ ദാസൻമാരിൽ നിന്ന്‌ അവൻ ഉദ്ദേശിക്കുന്നവർക്ക്‌ അവൻ അത്‌ അവകാശപ്പെടുത്തികൊടുക്കുന്നു. പര്യവസാനം ധർമ്മനിഷ്ഠ പാലിക്കുന്നവർക്ക്‌ അനുകൂലമായിരിക്കും.

129 അവർ പറഞ്ഞു: താങ്കൾ ഞങ്ങളുടെ അടുത്ത്‌ ( ദൂതനായി ) വരുന്നതിൻറെ മുമ്പും, താങ്കൾ ഞങ്ങളുടെ അടുത്ത്‌ വന്നതിന്‌ ശേഷവും ഞങ്ങൾ മർദ്ദിക്കപ്പെട്ടിരിക്കുകയാണ്‌. അദ്ദേഹം ( മൂസാ ) പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളുടെ ശത്രുവിനെ നശിപ്പിക്കുകയും, ഭൂമിയിൽ നിങ്ങളെ അവൻ അനന്തരാവകാശികളാക്കുകയും ചെയ്തേക്കാം. എന്നിട്ട്‌ നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന്‌ അവൻ നോക്കുന്നതാണ്‌.

130 ഫിർഔൻറെ ആൾക്കാരെ ( വരൾച്ചയുടെ ) കൊല്ലങ്ങളും, വിളകളുടെ കമ്മിയും കൊണ്ട്‌ നാം പിടികൂടുകയുണ്ടായി; അവർ ചിന്തിച്ച്‌ മനസ്സിലാക്കുവാൻ വേണ്ടി.

131 എന്നാൽ അവർക്കൊരു നൻമ വന്നാൽ അവർ പറയുമായിരുന്നു: നമുക്ക്‌ അർഹതയുള്ളത്‌ തന്നെയാണിത്‌. ഇനി അവർക്ക്‌ വല്ല തിൻമയും ബാധിച്ചുവെങ്കിലോ അത്‌ മൂസായുടെയും കൂടെയുള്ളവരുടെയും ശകുനപ്പിഴയാണ്‌ എന്നാണവർ പറഞ്ഞിരുന്നത്‌. അല്ല, അവരുടെ ശകുനം അല്ലാഹുവിൻറെ പക്കൽ തന്നെയാകുന്നു. പക്ഷെ അവരിൽ അധികപേരും മനസ്സിലാക്കുന്നില്ല.

132 അവർ പറഞ്ഞു: ഞങ്ങളെ മായാജാലത്തിൽ പെടുത്താൻ വേണ്ടി ഏതൊരു ദൃഷ്ടാന്തവുമായി നീ ഞങ്ങളുടെ അടുത്ത്‌ വന്നാലും ഞങ്ങൾ നിന്നെ വിശ്വസിക്കാൻ പോകുന്നില്ല.

133 വെള്ളപ്പൊക്കം, വെട്ടുകിളി, പേൻ, തവളകൾ, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങൾ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവർ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു.

134 ശിക്ഷ അവരുടെ മേൽ വന്നുഭവിച്ചപ്പോൾ അവർ പറഞ്ഞു: ഹേ; മൂസാ, നിൻറെ രക്ഷിതാവ്‌ നിന്നോട്‌ ചെയ്തിട്ടുള്ള കരാർ മുൻനിർത്തി ഞങ്ങൾക്ക്‌ വേണ്ടി അവനോട്‌ നീ പ്രാർത്ഥിക്കുക. ഞങ്ങളിൽ നിന്ന്‌ ഈ ശിക്ഷ അകറ്റിത്തരുന്ന പക്ഷം ഞങ്ങൾ നിന്നെ വിശ്വസിക്കുകയും, ഇസ്രായീൽ സന്തതികളെ നിൻറെ കൂടെ ഞങ്ങൾ അയച്ചു തരികയും ചെയ്യുന്നതാണ്‌; തീർച്ച.

135 എന്നാൽ അവർ എത്തേണ്ടതായ ഒരു അവധിവരെ നാം അവരിൽ നിന്ന്‌ ശിക്ഷ അകറ്റികൊടുത്തപ്പോൾ അവരതാ വാക്ക്‌ ലംഘിക്കുന്നു.

136 അപ്പോൾ നാം അവരുടെ കാര്യത്തിൽ ശിക്ഷാനടപടി എടുത്തു. അങ്ങനെ അവരെ നാം കടലിൽ മുക്കിക്കളഞ്ഞു. അവർ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചുകളയുകയും അവയെപ്പറ്റി അശ്രദ്ധരായിരിക്കുകയും ചെയ്തതിൻറെ ഫലമത്രെ അത്‌.

137 അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്‌, നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങൾ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു. ഇസ്രായീൽ സന്തതികളിൽ, അവർ ക്ഷമിച്ചതിൻറെ ഫലമായി നിൻറെ രക്ഷിതാവിൻറെ ഉത്തമമായ വചനം നിറവേറുകയും, ഫിർഔനും അവൻറെ ജനതയും നിർമിച്ചുകൊണ്ടിരുന്നതും, അവർ കെട്ടി ഉയർത്തിയിരുന്നതും നാം തകർത്ത്‌ കളയുകയും ചെയ്തു.

138 ഇസ്രായീൽ സന്തതികളെ നാം കടൽ കടത്തി ( രക്ഷപ്പെടുത്തി. ) എന്നിട്ട്‌ തങ്ങളുടെ ബിംബങ്ങളുടെ മുമ്പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കൽ അവർ ചെന്നെത്തി. അവർ പറഞ്ഞു: ഹേ; മൂസാ, ഇവർക്ക്‌ ദൈവങ്ങളുള്ളത്‌ പോലെ ഞങ്ങൾക്കും ഒരു ദൈവത്തെ നീ ഏർപെടുത്തിത്തരണം. അദ്ദേഹം പറഞ്ഞു: തീർച്ചയായും നിങ്ങൾ വിവരമില്ലാത്ത ഒരു ജനവിഭാഗമാകുന്നു.

139 തീർച്ചയായും ഈ കൂട്ടർ എന്തൊന്നിൽ നിലകൊള്ളുന്നുവോ അത്‌ നശിപ്പിക്കപ്പെടുന്നതാണ്‌. അവർ പ്രവർത്തിച്ച്‌ കൊണ്ടിരിക്കുന്നതെല്ലാം നിഷ്ഫലവുമാകുന്നു.

140 അദ്ദേഹം പറഞ്ഞു: അല്ലാഹുവല്ലാത്തവരെയാണോ ഞാൻ നിങ്ങൾക്ക്‌ ദൈവമായി അന്വേഷിക്കേണ്ടത്‌? അവനാകട്ടെ നിങ്ങളെ ലോകരിൽ വെച്ച്‌ ഉൽകൃഷ്ടരാക്കിയിരിക്കുകയാണ്‌.

141 നിങ്ങൾക്ക്‌ കടുത്ത ശിക്ഷ അനുഭവിപ്പിക്കുകയും, നിങ്ങളുടെ ആൺമക്കളെ കൊന്നൊടുക്കുകയും, നിങ്ങളുടെ സ്ത്രീകളെ ജീവിക്കാൻ വിടുകയും ചെയ്ത്‌ കൊണ്ടിരുന്ന ഫിർഔൻറെ കൂട്ടരിൽ നിന്ന്‌ നിങ്ങളെ നാം രക്ഷപ്പെടുത്തിയ സന്ദർഭം ( നിങ്ങൾ ഓർക്കുക. ) നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു കടുത്ത പരീക്ഷണമാണ്‌ അതിലുണ്ടായിരുന്നത്‌.

142 മൂസായ്ക്ക്‌ നാം മുപ്പത്‌ രാത്രി നിശ്ചയിച്ച്‌ കൊടുക്കുകയും, പത്ത്‌ കൂടി ചേർത്ത്‌ അത്‌ പൂർത്തിയാക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹത്തിൻറെ രക്ഷിതാവ്‌ നിശ്ചയിച്ച നാൽപത്‌ രാത്രിയുടെ സമയപരിധി പൂർത്തിയായി. മൂസാ തൻറെ സഹോദരനായ ഹാറൂനോട്‌ പറഞ്ഞു: എൻറെ ജനതയുടെ കാര്യത്തിൽ നീ എൻറെ പ്രാതിനിധ്യം വഹിക്കുകയും, നല്ലത്‌ പ്രവർത്തിക്കുകയും, കുഴപ്പക്കാരുടെ മാർഗം പിന്തുടരാതിരിക്കുകയും ചെയ്യുക.

143 നമ്മുടെ നിശ്ചിത സമയത്തിന്‌ മൂസാ വരികയും, അദ്ദേഹത്തിൻറെ രക്ഷിതാവ്‌ അദ്ദേഹത്തോട്‌ സംസാരിക്കുകയും ചെയ്തപ്പോൾ മൂസാ പറഞ്ഞു: എൻറെ രക്ഷിതാവേ, ( നിന്നെ ) എനിക്കൊന്നു കാണിച്ചുതരൂ. ഞാൻ നിന്നെയൊന്ന്‌ നോക്കിക്കാണട്ടെ. അവൻ ( അല്ലാഹു ) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാൽ നീ ആ മലയിലേക്ക്‌ നോക്കൂ. അത്‌ അതിൻറെ സ്ഥാനത്ത്‌ ഉറച്ചുനിന്നാൽ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിൻറെ രക്ഷിതാവ്‌ പർവ്വതത്തിന്‌ വെളിപ്പെട്ടപ്പോൾ അതിനെ അവൻ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട്‌ അദ്ദേഹത്തിന്‌ ബോധം വന്നപ്പോൾ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധൻ! ഞാൻ നിന്നിലേക്ക്‌ ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാൻ വിശ്വാസികളിൽ ഒന്നാമനാകുന്നു.

144 അവൻ ( അല്ലാഹു ) പറഞ്ഞു: ഹേ; മൂസാ, എൻറെ സന്ദേശങ്ങൾകൊണ്ടും, എൻറെ ( നേരിട്ടുള്ള ) സംസാരം കൊണ്ടും തീർച്ചയായും നിന്നെ ജനങ്ങളിൽ ഉൽകൃഷ്ടനായി ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ ഞാൻ നിനക്ക്‌ നൽകിയത്‌ സ്വീകരിക്കുകയും നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.

145 എല്ലാകാര്യത്തെപ്പറ്റിയും നാം അദ്ദേഹത്തിന്‌ ( മൂസായ്ക്ക്‌ ) പലകകളിൽ എഴുതികൊടുക്കുകയും ചെയ്തു. അതായത്‌ സദുപദേശവും, എല്ലാ കാര്യത്തെപ്പറ്റിയുള്ള വിശദീകരണവും. ( നാം പറഞ്ഞു: ) അവയെ മുറുകെപിടിക്കുകയും, അവയിലെ വളരെ നല്ല കാര്യങ്ങൾ സ്വീകരിക്കാൻ നിൻറെ ജനതയോട്‌ കൽപിക്കുകയും ചെയ്യുക. ധിക്കാരികളുടെ പാർപ്പിടം വഴിയെ ഞാൻ നിങ്ങൾക്ക്‌ കാണിച്ചുതരുന്നതാണ്‌.

146 ന്യായം കൂടാതെ ഭൂമിയിൽ അഹങ്കാരം നടിച്ച്‌ കൊണ്ടിരിക്കുന്നവരെ എൻറെ ദൃഷ്ടാന്തങ്ങളിൽ നിന്ന്‌ ഞാൻ തിരിച്ചുകളയുന്നതാണ്‌. എല്ലാ ദൃഷ്ടാന്തവും കണ്ടാലും അവരതിൽ വിശ്വസിക്കുകയില്ലണേർമാർഗം കണ്ടാൽ അവർ അതിനെ മാർഗമായി സ്വീകരിക്കുകയില്ല. ദുർമാർഗം കണ്ടാൽ അവരത്‌ മാർഗമായി സ്വീകരിക്കുകയും ചെയ്യും. നമ്മുടെ ദൃഷ്ടാന്തങ്ങൾ അവർ നിഷേധിച്ച്‌ തള്ളുകയും , അവയെപ്പറ്റി അവർ അശ്രദ്ധരായിരിക്കുകയും ചെയ്തതിൻറെ ഫലമാണത്‌.

147 നമ്മുടെ ദൃഷ്ടാന്തങ്ങളെയും, പരലോകത്തെ കണ്ടുമുട്ടുന്നതിനെയും നിഷേധിച്ച്‌ കളഞ്ഞവരാരോ അവരുടെ കർമ്മങ്ങൾ നിഷ്ഫലമായിരിക്കുന്നു. അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിൻറെ ഫലമല്ലാതെ അവർക്കു നൽകപ്പെടുമോ?

148 മൂസായുടെ ജനത അദ്ദേഹം പോയതിനു ശേഷം അവരുടെ ആഭരണങ്ങൾ കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ സ്വരൂപത്തെ ദൈവമായി സ്വീകരിച്ചു. അതവരോട്‌ സംസാരിക്കുകയില്ലെന്നും, അവർക്ക്‌ വഴി കാണിക്കുകയില്ലെന്നും അവർ കണ്ടില്ലേ? അതിനെ അവർ ( ദൈവമായി ) സ്വീകരിക്കുകയും അതോടെ അവർ അക്രമികളാവുകയും ചെയ്തിരിക്കുന്നു.

149 അവർക്കു ഖേദം തോന്നുകയും, തങ്ങൾ പിഴച്ച്‌ പോയിരിക്കുന്നു എന്ന്‌ അവർ കാണുകയും ചെയ്തപ്പോൾ അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ്‌ ഞങ്ങളോട്‌ കരുണ കാണിക്കുകയും, ഞങ്ങൾക്ക്‌ പൊറുത്തുതരികയും ചെയ്തിട്ടില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടക്കാരിൽ പെട്ടവരായിരിക്കും.

150 കുപിതനും ദുഃഖിതനുമായിക്കൊണ്ട്‌ തൻറെ ജനങ്ങളിലേക്ക്‌ മടങ്ങി വന്നിട്ട്‌ മൂസാ പറഞ്ഞു: ഞാൻ പോയ ശേഷം എൻറെ പിന്നിൽ നിങ്ങൾ പ്രവർത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിൻറെ കൽപന കാത്തിരിക്കാതെ നിങ്ങൾ ധൃതികൂട്ടിയോ? അദ്ദേഹം പലകകൾ താഴെയിടുകയും, തൻറെ സഹോദരൻറെ തല പിടിച്ച്‌ തൻറെ അടുത്തേക്ക്‌ വലിക്കുകയും ചെയ്തു. അവൻ ( സഹോദരൻ ) പറഞ്ഞു: എൻറെ ഉമ്മയുടെ മകനേ, ജനങ്ങൾ എന്നെ ദുർബലനായി ഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാൽ ( എന്നോട്‌ കയർത്തു കൊണ്ട്‌ ) നീ ശത്രുക്കൾക്ക്‌ സന്തോഷത്തിന്‌ ഇടവരുത്തരുത്‌. അക്രമികളായ ജനങ്ങളുടെ കൂട്ടത്തിൽ എന്നെ കണക്കാക്കുകയും ചെയ്യരുത്‌.

151 അദ്ദേഹം ( മൂസാ ) പറഞ്ഞു: എൻറെ രക്ഷിതാവേ, എനിക്കും എൻറെ സഹോദരന്നും നീ പൊറുത്തുതരികയും, ഞങ്ങളെ നീ നിൻറെ കാരുണ്യത്തിൽ ഉൾപെടുത്തുകയും ചെയ്യേണമേ. നീ പരമകാരുണികനാണല്ലോ.

152 കാളക്കുട്ടിയെ ദൈവമായി സ്വീകരിച്ചവരാരോ അവർക്കു തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള കോപവും, ഐഹികജീവിതത്തിൽ നിന്ദ്യതയും വന്നുഭവിക്കുന്നതാണ്‌. കള്ളം കെട്ടിച്ചമയ്ക്കുന്നവർക്കു നാം പ്രതിഫലം നൽകുന്നത്‌ അപ്രകാരമത്രെ.

153 എന്നാൽ തിൻമകൾ പ്രവർത്തിക്കുകയും, എന്നിട്ടതിനു ശേഷം പശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും ചെയ്തവർക്കു തീർച്ചയായും നിൻറെ രക്ഷിതാവ്‌ അതിന്‌ ശേഷം ഏറെ പൊറുത്തുകൊടുക്കുകയും, കരുണ കാണിക്കുകയും ചെയ്യുന്നവനാകുന്നു.

154 മൂസായുടെ കോപം അടങ്ങിയപ്പോൾ അദ്ദേഹം ( ദിവ്യസന്ദേശമെഴുതിയ ) പലകകൾ എടുത്തു. അവയിൽ രേഖപ്പെടുത്തിയതിൽ തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെടുന്ന ആളുകൾക്ക്‌ മാർഗദർശനവും കാരുണ്യവുമാണുണ്ടായിരുന്നത്‌.

155 നമ്മുടെ നിശ്ചിത സമയത്തേക്ക്‌ മൂസാ തൻറെ ജനങ്ങളിൽ നിന്ന്‌ എഴുപത്‌ പുരുഷൻമാരെ തെരഞ്ഞെടുത്തു. എന്നിട്ട്‌ ഉഗ്രമായ കുലുക്കം അവർക്ക്‌ പിടിപെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: എൻറെ രക്ഷിതാവേ, നീ ഉദ്ദേശിച്ചിരുന്നെങ്കിൽ മുമ്പ്‌ തന്നെ അവരെയും എന്നെയും നിനക്ക്‌ നശിപ്പിക്കാമായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ മൂഢൻമാർ പ്രവർത്തിച്ചതിൻറെ പേരിൽ നീ ഞങ്ങളെ നശിപ്പിക്കുകയാണോ? അത്‌ നിൻറെ പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല. അത്‌ മൂലം നീ ഉദ്ദേശിക്കുന്നവരെ നീ പിഴവിലാക്കുകയും നീ ഉദ്ദേശിക്കുന്നവരെ നീ നേർവഴിയിലാക്കുകയും ചെയ്യുന്നു. നീയാണ്‌ ഞങ്ങളുടെ രക്ഷാധികാരി. അതിനാൽ ഞങ്ങൾക്ക്‌ നീ പൊറുത്തുതരികയും, ഞങ്ങളോട്‌ കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ്‌ പൊറുക്കുന്നവരിൽ ഉത്തമൻ.

156 ഇഹലോകത്തും പരലോകത്തും ഞങ്ങൾക്ക്‌ നീ നൻമ രേഖപ്പെടുത്തുകയും ( അഥവാ വിധിക്കുകയും ) ചെയ്യേണമേ. തീർച്ചയായും ഞങ്ങൾ നിന്നിലേക്ക്‌ മടങ്ങിയിരിക്കുന്നു. അവൻ ( അല്ലാഹു ) പറഞ്ഞു: എൻറെ ശിക്ഷ ഞാൻ ഉദ്ദേശിക്കുന്നവർക്ക്‌ ഏൽപിക്കുന്നതാണ്‌. എൻറെ കാരുണ്യമാകട്ടെ സർവ്വ വസ്തുക്കളെയും ഉൾകൊള്ളുന്നതായിരിക്കും. എന്നാൽ ധർമ്മനിഷ്ഠ പാലിക്കുകയും, സകാത്ത്‌ നൽകുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നവരായ ആളുകൾക്ക്‌ ( പ്രത്യേകമായി ) ഞാൻ അത്‌ രേഖപ്പെടുത്തുന്നതാണ്‌.

157 ( അതായത്‌ ) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇൻജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവർക്ക്‌ കണ്ടെത്താൻ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ ( മുഹമ്മദ്‌ നബിയെ ) പിൻപറ്റുന്നവർക്ക്‌ ( ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്‌. ) അവരോട്‌ അദ്ദേഹം സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കൾ അവർക്ക്‌ അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കൾ അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിൻപറ്റുകയും ചെയ്തവരാരോ, അവർ തന്നെയാണ്‌ വിജയികൾ.

158 പറയുക: മനുഷ്യരേ, തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിൻറെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവൻറെ ( ദൂതൻ. ) അവനല്ലാതെ ഒരു ദൈവവുമില്ല. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ നിങ്ങൾ അല്ലാഹുവിലും അവൻറെ ദൂതനിലും വിശ്വസിക്കുവിൻ. അതെ, അല്ലാഹുവിലും അവൻറെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനിൽ. അദ്ദേഹത്തെ നിങ്ങൾ പിൻപറ്റുവിൻ നിങ്ങൾ നേർമാർഗം പ്രാപിക്കാം.

159 മൂസായുടെ ജനതയിൽ തന്നെ സത്യത്തിൻറെ അടിസ്ഥാനത്തിൽ മാർഗദർശനം ചെയ്യുകയും അതനുസരിച്ച്‌ തന്നെ നീതി പാലിക്കുകയും ചെയ്യുന്ന ഒരു സമൂഹമുണ്ട്‌.

160 അവരെ നാം പന്ത്രണ്ട്‌ ഗോത്രങ്ങളായി അഥവാ സമൂഹങ്ങളായി പിരിച്ചു. മൂസായോട്‌ അദ്ദേഹത്തിൻറെ ജനത കുടിനീർ ആവശ്യപ്പെട്ട സമയത്ത്‌ നിൻറെ വടികൊണ്ട്‌ ആ പാറക്കല്ലിൽ അടിക്കൂ എന്ന്‌ അദ്ദേഹത്തിന്‌ നാം ബോധനം നൽകി. അപ്പോൾ അതിൽ നിന്ന്‌ പന്ത്രണ്ടു നീർചാലുകൾ പൊട്ടി ഒഴുകി. ഓരോ വിഭാഗക്കാരും തങ്ങൾക്ക്‌ കുടിക്കാനുള്ള സ്ഥലം മനസ്സിലാക്കി. നാം അവർക്ക്‌ മേഘത്തണൽ നൽകുകയും, മന്നായും കാടപക്ഷികളും നാം അവർക്ക്‌ ഇറക്കികൊടുക്കുകയും ചെയ്തു. നിങ്ങൾക്കു നാം നൽകിയിട്ടുള്ള വിശിഷ്ട വസ്തുക്കളിൽ നിന്ന്‌ തിന്നുകൊള്ളുക ( എന്ന്‌ നാം നിർദേശിക്കുകയും ചെയ്തു. ) ( അവരുടെ ധിക്കാരം നിമിത്തം ) നമുക്ക്‌ അവർ ഒരു ദ്രോഹവും വരുത്തിയിട്ടില്ല. എന്നാൽ അവർ ദ്രോഹം വരുത്തിവെച്ചിരുന്നത്‌ അവർക്കു തന്നെയാണ്‌.

161 നിങ്ങൾ ഈ രാജ്യത്ത്‌ താമസിക്കുകയും ഇവിടെ നിങ്ങൾക്ക്‌ ഇഷ്ടമുള്ളേടത്ത്‌ നിന്ന്‌ തിന്നുകയും ചെയ്ത്‌ കൊള്ളുക. നിങ്ങൾ പാപമോചനത്തിന്‌ പ്രാർത്ഥിക്കുകയും, തലകുനിച്ച്‌ കൊണ്ട്‌ പട്ടണവാതിൽ കടക്കുകയും ചെയ്യുക. എങ്കിൽ നിങ്ങളുടെ തെറ്റുകൾ നിങ്ങൾക്കു നാം പൊറുത്തുതരുന്നതാണ്‌. സൽകർമ്മകാരികൾക്ക്‌ വഴിയെ നാം കൂടുതൽ കൊടുക്കുന്നതുമാണ്‌ എന്ന്‌ അവരോട്‌ പറയപ്പെട്ട സന്ദർഭവും ( ഓർക്കുക. )

162 അപ്പോൾ അവരിലുള്ള അക്രമികൾ അവരോട്‌ നിർദേശിക്കപ്പെട്ടതിൽ നിന്ന്‌ വ്യത്യസ്തമായിട്ട്‌ വാക്കു മാറ്റിപ്പറയുകയാണ്‌ ചെയ്തത്‌. അവർ അക്രമം ചെയ്ത്കൊണ്ടിരുന്നതിൻറെ ഫലമായി നാം അവരുടെ മേൽ ആകാശത്ത്‌ നിന്ന്‌ ഒരു ശിക്ഷ അയച്ചു.

163 കടൽത്തീരത്ത്‌ സ്ഥിതിചെയ്തിരുന്ന ആ പട്ടണത്തെപ്പറ്റി നീ അവരോട്‌ ചോദിച്ച്‌ നോക്കൂ. ( അതായത്‌ ) ശബ്ബത്ത്‌ ദിനം ( ശനിയാഴ്ച ) ആചരിക്കുന്നതിൽ അവർ അതിക്രമം കാണിച്ചിരുന്ന സന്ദർഭത്തെപ്പറ്റി. അവരുടെ ശബ്ബത്ത്‌ ദിനത്തിൽ അവർക്ക്‌ ആവശ്യമുള്ള മത്സ്യങ്ങൾ വെള്ളത്തിനു മീതെ തലകാണിച്ചുകൊണ്ട്‌ അവരുടെ അടുത്ത്‌ വരുകയും അവർക്ക്‌ ശബ്ബത്ത്‌ ആചരിക്കാനില്ലാത്ത ദിവസത്തിൽ അവരുടെ അടുത്ത്‌ അവ വരാതിരിക്കുകയും ചെയ്തിരുന്നസന്ദർഭം. അവർ ധിക്കരിച്ചിരുന്നതിൻറെ ഫലമായി അപ്രകാരം നാം അവരെ പരീക്ഷിക്കുകയായിരുന്നു.

164 അല്ലാഹു നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാൻ പോകുന്ന ഒരു ജനവിഭാഗത്തെ നിങ്ങളെന്തിനാണ്‌ ഉപദേശിക്കുന്നത്‌? എന്ന്‌ അവരിൽ പെട്ട ഒരു സമൂഹം പറഞ്ഞ സന്ദർഭം ( ശ്രദ്ധിക്കുക ) അവർ മറുപടി പറഞ്ഞു: നിങ്ങളുടെ രക്ഷിതാവിങ്കൽ ( ഞങ്ങൾ ) അപരാധത്തിൽ നിന്ന്‌ ഒഴിവാകുന്നതിന്‌ വേണ്ടിയാണ്‌. ഒരു വേള അവർ സൂക്ഷ്മത പാലിച്ചെന്നും വരാമല്ലോ.

165 എന്നാൽ അവരെ ഓർമപ്പെടുത്തിയിരുന്നത്‌ അവർ മറന്നുകളഞ്ഞപ്പോൾ ദുഷ്പ്രവൃത്തിയിൽ നിന്ന്‌ വിലക്കിയിരുന്നവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളായ ആളുകളെ അവർ ധിക്കാരം കാണിച്ചിരുന്നതിൻറെ ഫലമായി നാം കഠിനമായ ശിക്ഷ മുഖേന പിടികൂടുകയും ചെയ്തു.

166 അങ്ങനെ അവരോട്‌ വിലക്കപ്പെട്ടതിൻറെ കാര്യത്തിലെല്ലാം അവർ ധിക്കാരം പ്രവർത്തിച്ചപ്പോൾ നാം അവരോട്‌ പറഞ്ഞു: നിങ്ങൾ നിന്ദ്യൻമാരായ കുരങ്ങൻമാരായിക്കൊള്ളുക.

167 അവരുടെ ( ഇസ്രായീല്യരുടെ ) മേൽ ഉയിർത്തെഴുന്നേൽപിൻറെ നാളുവരെ അവർക്കു ഹീനമായ ശിക്ഷ ഏൽപിച്ച്‌ കൊണ്ടിരിക്കുന്നവരെ നിൻറെ രക്ഷിതാവ്‌ നിയോഗിക്കുക തന്നെ ചെയ്യുമെന്ന്‌ അവൻ പ്രഖ്യാപിച്ച സന്ദർഭവും ഓർക്കുക. തീർച്ചയായും നിൻറെ രക്ഷിതാവ്‌ അതിവേഗം ശിക്ഷ നടപ്പാക്കുന്നവനാണ്‌. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.

168 ഭൂമിയിൽ അവരെ നാം പല സമൂഹങ്ങളായി പിരിക്കുകയും ചെയ്തിരിക്കുന്നു. അവരുടെ കൂട്ടത്തിൽ സദ്‌വൃത്തരുണ്ട്‌. അതിന്‌ താഴെയുള്ളവരും അവരിലുണ്ട്‌. അവർ മടങ്ങേണ്ടതിനായി നാം അവരെ നൻമകൾകൊണ്ടും തിൻമകൾ കൊണ്ടും പരീക്ഷിക്കുകയുണ്ടായി.

169 അനന്തരം അവർക്ക്‌ ശേഷം അവരുടെ പിൻഗാമികളായി ഒരു തലമുറ രംഗത്ത്‌ വന്നു. അവർ വേദത്തിൻറെ അനന്തരാവകാശമെടുത്തു. ഈ നിസ്സാരമായ ലോകത്തിലെ വിഭവങ്ങളാണ്‌ അവർ കൈപ്പറ്റുന്നത്‌. ഞങ്ങൾക്ക്‌ അതൊക്കെ പൊറുത്തുകിട്ടുന്നതാണ്‌ എന്ന്‌ അവർ പറയുകയും ചെയ്യും. അത്തരത്തിലുള്ള മറ്റൊരു വിഭവം അവർക്ക്‌ വന്നുകിട്ടുകയാണെങ്കിലും അവരത്‌ സ്വീകരിച്ചേക്കും. അല്ലാഹുവെപ്പറ്റി സത്യമല്ലാതെ ഒന്നും അവർ പറയുകയില്ലെന്ന്‌ വേദഗ്രന്ഥത്തിലൂടെ അവരോട്‌ ഉറപ്പ്‌ മേടിക്കപ്പെടുകയും, അതിലുള്ളത്‌ അവർ വായിച്ചുപഠിക്കുകയും ചെയ്തിട്ടില്ലേ? എന്നാൽ പരലോകമാണ്‌ സൂക്ഷ്മത പാലിക്കുന്നവർക്ക്‌ ഉത്തമമായിട്ടുള്ളത്‌. നിങ്ങൾ ചിന്തിച്ച്‌ മനസ്സിലാക്കുന്നില്ലേ?

170 വേദഗ്രന്ഥത്തെ മുറുകെപിടിക്കുകയും, പ്രാർത്ഥന മുറപോലെ നിർവഹിക്കുകയും ചെയ്യുന്നവരാരോ ആ സൽകർമ്മകാരികൾക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല; തീർച്ച.

171 നാം പർവ്വതത്തെ അവർക്കു മീതെ ഒരു കുടയെന്നോണം ഉയർത്തി നിർത്തുകയും അതവരുടെ മേൽ വീഴുക തന്നെ ചെയ്യുമെന്ന്‌ അവർ വിചാരിക്കുകയും ചെയ്ത സന്ദർഭം ഓർക്കുക. ( നാം പറഞ്ഞു: ) നാം നിങ്ങൾക്ക്‌ നൽകിയത്‌ മുറുകെപിടിക്കുകയും, അതിലുള്ളത്‌ നിങ്ങൾ ഓർമിക്കുകയും ചെയ്യുക. നിങ്ങൾ സൂക്ഷ്മത പാലിക്കുന്നവരായേക്കാം.

172 നിൻറെ രക്ഷിതാവ്‌ ആദം സന്തതികളിൽ നിന്ന്‌, അവരുടെ മുതുകുകളിൽ നിന്ന്‌ അവരുടെ സന്താനങ്ങളെ പുറത്ത്‌ കൊണ്ട്‌ വരികയും, അവരുടെ കാര്യത്തിൽ അവരെ തന്നെ അവൻ സാക്ഷി നിർത്തുകയും ചെയ്ത സന്ദർഭം ( ഓർക്കുക. ) ( അവൻ ചോദിച്ചു: ) ഞാൻ നിങ്ങളുടെ രക്ഷിതാവല്ലയോ? അവർ പറഞ്ഞു: അതെ, ഞങ്ങൾ സാക്ഷ്യം വാഹിച്ചിരിക്കുന്നു. തീർച്ചയായും ഞങ്ങൾ ഇതിനെപ്പറ്റി ശ്രദ്ധയില്ലാത്തവരായിരുന്നു. എന്ന്‌ ഉയിർത്തെഴുന്നേൽപിൻറെ നാളിൽ നിങ്ങൾ പറഞ്ഞേക്കും എന്നതിനാലാണ്‌ ( അങ്ങനെ ചെയ്തത്‌. )

173 അല്ലെങ്കിൽ മുമ്പ്‌ തന്നെ ഞങ്ങളുടെ പൂർവ്വപിതാക്കൾ അല്ലാഹുവോട്‌ പങ്കചേർത്തിരുന്നു. ഞങ്ങൾ അവർക്കു ശേഷം സന്തതിപരമ്പരകളായി വന്നവർ മാത്രമാണ്‌. എന്നിരിക്കെ ആ അസത്യവാദികൾ പ്രവർത്തിച്ചതിൻറെ പേരിൽ നീ ഞങ്ങളെ നശിപ്പിക്കുകയാണോ എന്ന്‌ നിങ്ങൾ പറഞ്ഞേക്കും എന്നതിനാൽ.

174 അപ്രകാരം നാം തെളിവുകൾ വിശദമായി വിവരിക്കുന്നു. അവർ മടങ്ങിയേക്കാം.

175 നാം നമ്മുടെ ദൃഷ്ടാന്തങ്ങൾ നൽകിയിട്ട്‌ അതിൽ നിന്ന്‌ ഊരിച്ചാടുകയും, അങ്ങനെ പിശാച്‌ പിന്നാലെ കൂടുകയും, എന്നിട്ട്‌ ദുർമാർഗികളുടെ കൂട്ടത്തിലാവുകയും ചെയ്ത ഒരുവൻറെ വൃത്താന്തം നീ അവർക്ക്‌ വായിച്ചുകേൾപിച്ചു കൊടുക്കുക.

176 നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവ ( ദൃഷ്ടാന്തങ്ങൾ ) മൂലം അവന്ന്‌ ഉയർച്ച നൽകുമായിരുന്നു. പക്ഷെ, അവൻ ഭൂമിയലേക്ക്‌ ( അത്‌ ശാശ്വതമാണെന്ന ഭാവേന ) തിരിയുകയും അവൻറെ തന്നിഷ്ടത്തെ പിൻപറ്റുകയുമാണ്‌ ചെയ്തത്‌. അപ്പോൾ അവൻറെ ഉപമ ഒരു നായയുടെത്‌ പോലെയാകുന്നു. നീ അതിനെ ആക്രമിച്ചാൽ അത്‌ നാവ്‌ തൂക്കിയിടും. നീ അതിനെ വെറുതെ വിട്ടാലും അത്‌ നാവ്‌ തൂക്കിയിടും. അതാണ്‌ നമ്മുടെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ച്‌ തള്ളിയവരുടെ ഉപമ. അതിനാൽ ( അവർക്ക്‌ ) ഈ കഥ വിവരിച്ചുകൊടുക്കൂ. അവർ ചിന്തിച്ചെന്ന്‌ വരാം.

177 നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ തള്ളുകയും, സ്വദേഹങ്ങൾക്ക്‌ തന്നെ ദ്രോഹം വരുത്തിക്കൊണ്ടിരിക്കുകയും ചെയ്ത ആളുകളുടെ ഉപമ വളരെ ചീത്ത തന്നെ.

178 അല്ലാഹു ഏതൊരാളെ നേർവഴിയിലാക്കുന്നുവോ അവനാണ്‌ സൻമാർഗം പ്രാപിക്കുന്നവൻ. അവൻ ആരെ പിഴവിലാക്കുന്നുവോ അവരാണ്‌ നഷ്ടം പറ്റിയവർ.

179 ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നും ധാരാളം പേരെ നാം നരകത്തിന്‌ വേണ്ടി സൃഷ്ടിച്ചിട്ടുണ്ട്‌. അവർക്ക്‌ മനസ്സുകളുണ്ട്‌. അതുപയോഗിച്ച്‌ അവർ കാര്യം ഗ്രഹിക്കുകയില്ല. അവർക്കു കണ്ണുകളുണ്ട്‌. അതുപയോഗിച്ച്‌ അവർ കണ്ടറിയുകയില്ല. അവർക്ക്‌ കാതുകളുണ്ട്‌. അതുപയോഗിച്ച്‌ അവർ കേട്ടു മനസ്സിലാക്കുകയില്ല. അവർ കാലികളെപ്പോലെയാകുന്നു. അല്ല; അവരാണ്‌ കൂടുതൽ പിഴച്ചവർ. അവർ തന്നെയാണ്‌ ശ്രദ്ധയില്ലാത്തവർ.

180 അല്ലാഹുവിന്‌ ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാൽ ആ പേരുകളിൽ അവനെ നിങ്ങൾ വിളിച്ചുകൊള്ളുക, അവൻറെ പേരുകളിൽ കൃത്രിമം കാണിക്കുന്നവരെ നിങ്ങൾ വിട്ടുകളയുക. അവർ ചെയ്തു വരുന്നതിൻറെ ഫലം അവർക്കു വഴിയെ നൽകപ്പെടും.

181 സത്യത്തിൻറെ അടിസ്ഥാനത്തിൽ മാർഗദർശനം നൽകുകയും, അതനുസരിച്ച്‌ തന്നെ നീതി നടത്തുകയും ചെയ്യുന്ന ഒരു സമൂഹം നാം സൃഷ്ടിച്ചവരുടെ കൂട്ടത്തിലുണ്ട്‌.

182 എന്നാൽ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച്‌ കളഞ്ഞവരാകട്ടെ, അവരറിയാത്ത വിധത്തിൽ അവരെ നാം പടിപടിയായി പിടികൂടുന്നതാണ്‌.

183 അവർക്കു ഞാൻ ഇടകൊടുക്കുകയും ചെയ്യും. തീർച്ചയായും എൻറെ തന്ത്രം സുശക്തമാണ്‌.

184 അവർ ചിന്തിച്ച്‌ നോക്കിയില്ലേ: അവരുടെ കൂട്ടുകാരന്‌ ( മുഹമ്മദ്‌ നബിക്ക്‌ ) ഭ്രാന്തൊന്നുമില്ല. അദ്ദേഹം വ്യക്തമായി താക്കീത്‌ നൽകിക്കൊണ്ടിരിക്കുന്ന ഒരാൾ മാത്രമാണ്‌.

185 ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും, അവരുടെ അവധി അടുത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും അവർ ചിന്തിച്ച്‌ നോക്കിയില്ലേ? ഇനി ഇതിന്‌ ( ഖുർആന്ന്‌ ) ശേഷം ഏതൊരു വൃത്താന്തത്തിലാണ്‌ അവർ വിശ്വസിക്കാൻ പോകുന്നത്‌?

186 ഏതൊരുവനെ അല്ലാഹു പിഴവിലാക്കുന്നുവോ അവനെ നേർവഴിയിലാക്കാൻ പിന്നെ ആരുമില്ല. അവരുടെ ധിക്കാരത്തിൽ അന്ധമായി വിഹരിച്ചുകൊള്ളാൻ അല്ലാഹു അവരെ വിട്ടേക്കുന്നതുമാണ്‌.

187 അന്ത്യസമയത്തെപ്പറ്റി അവർ നിന്നോട്‌ ചോദിക്കുന്നു; അതെപ്പോഴാണ്‌ വന്നെത്തുന്നതെന്ന്‌. പറയുക: അതിനെപ്പറ്റിയുള്ള അറിവ്‌ എൻറെ രക്ഷിതാവിങ്കൽ മാത്രമാണ്‌. അതിൻറെ സമയത്ത്‌ അത്‌ വെളിപ്പെടുത്തുന്നത്‌ അവൻ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത്‌ ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത്‌ നിങ്ങൾക്കു വരുകയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു മനസ്സിലാക്കിയവനാണെന്ന മട്ടിൽ നിന്നോടവർ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ്‌ അല്ലാഹുവിങ്കൽ മാത്രമാണ്‌. പക്ഷെ അധികമാളുകളും ( കാര്യം ) മനസ്സിലാക്കുന്നില്ല.

188 ( നബിയേ, ) പറയുക: എൻറെ സ്വന്തം ദേഹത്തിന്‌ തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തൽ എൻറെ അധീനത്തിൽ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക്‌ അദൃശ്യകാര്യമറിയാമായിരുന്നുവെങ്കിൽ ഞാൻ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിൻമ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങൾക്ക്‌ സന്തോഷമറിയിക്കുന്നവനും മാത്രമാണ്‌.

189 ഒരൊറ്റ സത്തയിൽ നിന്ന്‌ തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവൻ. അതിൽ നിന്ന്‌ തന്നെ അതിൻറെ ഇണയേയും അവനുണ്ടാക്കി. അവളോടൊത്ത്‌ അവൻ സമാധാനമടയുവാൻ വേണ്ടി. അങ്ങനെ അവൻ അവളെ പ്രാപിച്ചപ്പോൾ അവൾ ലഘുവായ ഒരു ( ഗർഭ ) ഭാരം വഹിച്ചു. എന്നിട്ട്‌ അവളതുമായി നടന്നു. തുടർന്ന്‌ അവൾക്ക്‌ ഭാരം കൂടിയപ്പോൾ അവർ ഇരുവരും അവരുടെ രക്ഷിതാവായ അല്ലാഹുവോട്‌ പ്രാർത്ഥിച്ചു. ഞങ്ങൾക്കു നീ ഒരു നല്ല സന്താനത്തെ തരികയാണെങ്കിൽ തീർച്ചയായും ഞങ്ങൾ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും.

190 അങ്ങനെ അവൻ ( അല്ലാഹു ) അവർക്കൊരു നല്ല സന്താനത്തെ നൽകിയപ്പോൾ അവർക്കവൻ നൽകിയതിൽ അവർ അവന്ന്‌ പങ്കുകാരെ ഏർപെടുത്തി. എന്നാൽ അവർ പങ്കുചേർക്കുന്നതിൽ നിന്നെല്ലാം അല്ലാഹു ഉന്നതനായിരിക്കുന്നു.

191 അവർ പങ്കുചേർക്കുന്നത്‌ യാതൊന്നും സൃഷ്ടിക്കാത്തവരെയാണോ? അവർ ( ആ ആരാധ്യർ ) തന്നെ സൃഷ്ടിച്ചുണ്ടാക്കപ്പെടുന്നവരുമാണ്‌.

192 അവർക്കൊരു സഹായവും ചെയ്യാൻ അവർക്ക്‌ ( പങ്കാളികൾക്കു ) സാധിക്കുകയില്ല. സ്വദേഹങ്ങൾക്കു തന്നെ അവർ സഹായം ചെയ്യുന്നതുമല്ല.

193 നിങ്ങൾ അവരെ സൻമാർഗത്തിലേക്ക്‌ ക്ഷണിച്ചാൽ അവർ നിങ്ങളെ പിൻപറ്റുന്നതുമല്ല. നിങ്ങൾ അവരെ ക്ഷണിച്ചിരുന്നാലും, നിങ്ങൾ നിശ്ശബ്ദത പാലിച്ചിരുന്നാലും നിങ്ങൾക്ക്‌ സമമാണ്‌.

194 തീർച്ചയായും അല്ലാഹുവിന്‌ പുറമെ നിങ്ങൾ വിളിച്ച്‌ പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസൻമാർ മാത്രമാണ്‌. എന്നാൽ അവരെ നിങ്ങൾ വിളിച്ച്‌ പ്രാർത്ഥിക്കൂ; അവർ നിങ്ങൾക്ക്‌ ഉത്തരം നൽകട്ടെ; നിങ്ങൾ സത്യവാദികളാണെങ്കിൽ.

195 അവർക്ക്‌ നടക്കാൻ കാലുകളുണ്ടോ? അവർക്ക്‌ പിടിക്കാൻ കൈകളുണ്ടോ? അവർക്ക്‌ കാണാൻ കണ്ണുകളുണ്ടോ? അവർക്ക്‌ കേൾക്കാൻ കാതുകളുണ്ടോ? ( നബിയേ, ) പറയുക: നിങ്ങൾ നിങ്ങളുടെ പങ്കാളികളെ വിളിച്ചിട്ട്‌ എനിക്കെതിരായി തന്ത്രങ്ങൾ പ്രയോഗിച്ച്‌ കൊള്ളുക. എനിക്ക്‌ നിങ്ങൾ ഇടതരേണ്ടതില്ല.

196 തീർച്ചയായും ഈ ഗ്രന്ഥം അവതരിപ്പിച്ചവനായ അല്ലാഹുവാകുന്നു എൻറെ രക്ഷാധികാരി. അവനാണ്‌ സജ്ജനങ്ങളുടെ സംരക്ഷണമേൽക്കുന്നത്‌.

197 അവന്ന്‌ പുറമെ നിങ്ങൾ വിളിച്ച്‌ പ്രാർത്ഥിക്കുന്നവർക്കൊന്നും നിങ്ങളെ സഹായിക്കാൻ സാധിക്കുകയില്ല. സ്വദേഹങ്ങൾക്ക്‌ തന്നെയും അവർ സഹായം ചെയ്യുകയില്ല.

198 നിങ്ങൾ അവരെ നേർവഴിയിലേക്ക്‌ ക്ഷണിക്കുന്ന പക്ഷം അവർ കേൾക്കുകയില്ല. അവർ നിൻറെ നേരെ നോക്കുന്നതായി നിനക്ക്‌ കാണാം. എന്നാൽ അവർ കാണുന്നില്ല താനും.

199 നീ വിട്ടുവീഴ്ച സ്വീകരിക്കുകയും സദാചാരം കൽപിക്കുകയും, അവിവേകികളെ വിട്ട്‌ തിരിഞ്ഞുകളയുകയും ചെയ്യുക.

200 പിശാചിൽ നിന്നുള്ള വല്ല ദുഷ്പ്രേരണയും നിന്നെ ബാധിക്കുകയാണെങ്കിൽ നീ അല്ലാഹുവോട്‌ ശരണം തേടിക്കൊള്ളുക. തീർച്ചയായും അവൻ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്‌.

201 തീർച്ചയായും സൂക്ഷ്മത പാലിക്കുന്നവരെ പിശാചിൽ നിന്നുള്ള വല്ല ദുർബോധനവും ബാധിച്ചാൽ അവർക്ക്‌ ( അല്ലാഹുവെപ്പറ്റി ) ഓർമവരുന്നതാണ്‌. അപ്പോഴതാ അവർ ഉൾകാഴ്ചയുള്ളവരാകുന്നു.

202 എന്നാൽ അവരുടെ ( പിശാചുക്കളുടെ ) സഹോദരങ്ങളെയാവട്ടെ, അവർ ദുർമാർഗത്തിൽ അയച്ചുവിട്ടുകൊണ്ടിരിക്കുന്നു. പിന്നെ അവർ ( അധർമ്മത്തിൽ ) ഒട്ടും കമ്മിവരുത്തുകയില്ല.

203 നീ അവർക്ക്‌ ഏതെങ്കിലും ദൃഷ്ടാന്തം കൊണ്ട്‌ വന്ന്‌ കൊടുത്തില്ലെങ്കിൽ അവർ പറയും: നിനക്ക്‌ തന്നെ അത്‌ സ്വയം കെട്ടിച്ചമച്ചുണ്ടാക്കിക്കൂടേ? ( നബിയേ, ) പറയുക: എൻറെ രക്ഷിതാവിങ്കൽ നിന്ന്‌ ബോധനം നൽകപ്പെടുന്നതിനെ പിൻപറ്റുക മാത്രമാണ്‌ ഞാൻ ചെയ്യുന്നത്‌. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള കണ്ണുതുറപ്പിക്കുന്ന തെളിവുകളും വിശ്വസിക്കുന്ന ജനങ്ങൾക്ക്‌ മാർഗദർശനവും കാരുണ്യവുമാണ്‌ ഇത്‌ ( ഖുർആൻ. )

204 ഖുർആൻ പാരായണം ചെയ്യപ്പെട്ടാൽ നിങ്ങളത്‌ ശ്രദ്ധിച്ച്‌ കേൾക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങൾക്ക്‌ കാരുണ്യം ലഭിച്ചേക്കാം.

205 വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക്‌ ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിൻറെ രക്ഷിതാവിനെ മനസ്സിൽ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്‌.

206 തീർച്ചയായും നിൻറെ രക്ഷിതാവിൻറെ അടുക്കലുള്ളവർ ( മലക്കുകൾ ) അവനെ ആരാധിക്കുന്നതിനെപ്പറ്റി അഹംഭാവം നടിക്കുകയില്ല. അവർ അവൻറെ മഹത്വം പ്രകീർത്തിക്കുകയും അവനെ പ്രണമിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/അഅ്റാഫ്&oldid=52290" എന്ന താളിൽനിന്ന് ശേഖരിച്ചത്