പരിശുദ്ധ ഖുർആൻ/സ്വാദ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 സ്വാദ്‌- ഉൽബോധനം ഉൾകൊള്ളുന്ന ഖുർആൻ തന്നെ സത്യം.

2 എന്നാൽ സത്യനിഷേധികൾ ദുരഭിമാനത്തിലും കക്ഷി മാത്സര്യത്തിലുമാകുന്നു.

3 അവർക്ക്‌ മുമ്പ്‌ എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു. അപ്പോൾ അവർ മുറവിളികൂട്ടി. എന്നാൽ അത്‌ രക്ഷപ്രാപിക്കാനുള്ള സമയമല്ല.

4 അവരിൽ നിന്നുതന്നെയുള്ള ഒരു താക്കീതുകാരൻ അവരുടെ അടുത്തു വന്നതിൽ അവർക്ക്‌ ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികൾ പറഞ്ഞു: ഇവൻ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു

5 ഇവൻ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീർച്ചയായും ഇത്‌ ഒരു അത്ഭുതകരമായ കാര്യം തന്നെ

6 അവരിലെ പ്രധാനികൾ ( ഇപ്രകാരം പറഞ്ഞു കൊണ്ട്‌ ) പോയി: നിങ്ങൾ മുന്നോട്ട്‌ പോയിക്കൊള്ളുക. നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തിൽ നിങ്ങൾ ക്ഷമാപൂർവ്വം ഉറച്ചുനിൽക്കുകയും ചെയ്യുക. തീർച്ചയായും ഇത്‌ ഉദ്ദേശപൂർവ്വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു.

7 അവസാനത്തെ മതത്തിൽ ഇതിനെ പറ്റി ഞങ്ങൾ കേൾക്കുകയുണ്ടായിട്ടില്ല. ഇത്‌ ഒരു കൃത്രിമ സൃഷ്ടി മാത്രമാകുന്നു.

8 ഞങ്ങളുടെ ഇടയിൽ നിന്ന്‌ ഉൽബോധനം ഇറക്കപ്പെട്ടത്‌ ഇവൻറെ മേലാണോ? അങ്ങനെയൊന്നുമല്ല. അവർ എൻറെ ഉൽബോധനത്തെപ്പറ്റി തന്നെ സംശയത്തിലാകുന്നു. അല്ല, അവർ എൻറെ ശിക്ഷ ഇതുവരെ ആസ്വദിക്കുകയുണ്ടായിട്ടില്ല.

9 അതല്ല, പ്രതാപിയും അത്യുദാരനുമായ നിൻറെ രക്ഷിതാവിൻറെ കാരുണ്യത്തിൻറെ ഖജനാവുകൾ അവരുടെ പക്കലാണോ?

10 അതല്ല, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിൻറെയും ആധിപത്യം അവർക്കാണോ? എങ്കിൽ ആ മാർഗങ്ങളിലൂടെ അവർ കയറിനോക്കട്ടെ.

11 പല കക്ഷികളിൽ പെട്ട പരാജയപ്പെടാൻ പോകുന്ന ഒരു സൈനികവ്യൂഹമത്രെ അവിടെയുള്ളത്‌.

12 അവർക്ക്‌ മുമ്പ്‌ നൂഹിൻറെ ജനതയും, ആദ്‌ സമുദായവും, ആണികളുറപ്പിച്ചിരുന്ന ഫിർഔനും നിഷേധിച്ചു തള്ളിയിട്ടുണ്ട്‌,

13 ഥമൂദ്‌ സമുദായവും, ലൂത്വിൻറെ ജനതയും, മരക്കൂട്ടങ്ങളിൽ വസിച്ചിരുന്നവരും ( സത്യത്തെ നിഷേധിച്ചു തള്ളിയിട്ടുണ്ട്‌. ) അക്കൂട്ടരത്രെ ( സത്യത്തിനെതിരിൽ അണിനിരന്ന ) കക്ഷികൾ.

14 ഇവരാരും തന്നെ ദൂതൻമാരെ നിഷേധിച്ചു കളയാതിരുന്നിട്ടില്ല. അങ്ങനെ എൻറെ ശിക്ഷ ( അവരിൽ ) അനിവാര്യമായിത്തീർന്നു.

15 ഒരൊറ്റ ഘോരശബ്ദമല്ലാതെ മറ്റൊന്നും ഇക്കൂട്ടർ നോക്കിയിരിക്കുന്നില്ല. ( അതു സംഭവിച്ചു കഴിഞ്ഞാൽ ) ഒട്ടും സാവകാശമുണ്ടായിരിക്കുകയില്ല.

16 അവർ പറയുന്നു: ഞങ്ങളുടെ രക്ഷിതാവേ, വിചാരണയുടെ ദിവസത്തിനു മുമ്പ്‌ തന്നെ ഞങ്ങൾക്കുള്ള ( ശിക്ഷയുടെ ) വിഹിതം ഞങ്ങൾക്കൊന്നു വേഗത്തിലാക്കിതന്നേക്കണേ എന്ന്‌.

17 ( നബിയേ, ) അവർ പറയുന്നതിനെപ്പറ്റി നീ ക്ഷമിച്ചു കൊള്ളുക. നമ്മുടെ കൈയ്യൂക്കുള്ള ദാസനായ ദാവൂദിനെ നീ അനുസ്മരിക്കുകയും ചെയ്യുക. തീർച്ചയായും അദ്ദേഹം (ദൈവത്തിങ്കലേക്ക്‌) ഏറ്റവും അധികം ഖേദിച്ചുമടങ്ങിയവനാകുന്നു.

18 സന്ധ്യാസമയത്തും, സൂര്യോദയ സമയത്തും സ്തോത്രകീർത്തനം നടത്തുന്ന നിലയിൽ നാം പർവ്വതങ്ങളെ അദ്ദേഹത്തോടൊപ്പം കീഴ്പെടുത്തുക തന്നെ ചെയ്തു.

19 ശേഖരിക്കപ്പെട്ട നിലയിൽ പറവകളെയും ( നാം കീഴ്പെടുത്തി. ) എല്ലാം തന്നെ അദ്ദേഹത്തിങ്കലേക്ക്‌ ഏറ്റവും അധികം വിനയത്തോടെ തിരിഞ്ഞവയായിരുന്നു.

20 അദ്ദേഹത്തിൻറെ ആധിപത്യം നാം സുശക്തമാക്കുകയും, അദ്ദേഹത്തിന്‌ നാം തത്വജ്ഞാനവും തീർപ്പുകൽപിക്കുവാൻ വേണ്ട സംസാരവൈഭവവും നൽകുകയും ചെയ്തു.

21 വഴക്ക്‌ കൂടുന്ന കക്ഷികൾ പ്രാർത്ഥനാമണ്ഡപത്തിൻറെ മതിൽ കയറിച്ചെന്ന സമയത്തെ വർത്തമാനം നിനക്ക്‌ ലഭിച്ചിട്ടുണ്ടോ?

22 അവർ ദാവൂദിൻറെ അടുത്ത്‌ കടന്നു ചെല്ലുകയും, അദ്ദേഹം അവരെപ്പറ്റി പരിഭ്രാന്തനാകുകയും ചെയ്ത സന്ദർഭം! അവർ പറഞ്ഞു. താങ്കൾ ഭയപ്പെടേണ്ട. ഞങ്ങൾ രണ്ട്‌ എതിർ കക്ഷികളാകുന്നു. ഞങ്ങളിൽ ഒരു കക്ഷി മറുകക്ഷിയോട്‌ അന്യായം ചെയ്തിരിക്കുന്നു. അതിനാൽ ഞങ്ങൾക്കിടയിൽ താങ്കൾ ന്യായപ്രകാരം വിധി കൽപിക്കണം. താങ്കൾ നീതികേട്‌ കാണിക്കരുത്‌. ഞങ്ങൾക്ക്‌ നേരായ പാതയിലേക്ക്‌ വഴി കാണിക്കണം.

23 ഇതാ, ഇവൻ എൻറെ സഹോദരനാകുന്നു. അവന്ന്‌ തൊണ്ണൂറ്റി ഒമ്പതു പെണ്ണാടുകളുണ്ട്‌. എനിക്ക്‌ ഒരു പെണ്ണാടും. എന്നിട്ട്‌ അവൻ പറഞ്ഞു; അതിനെയും കൂടി എനിക്ക്‌ ഏൽപിച്ചു തരണമെന്ന്‌. സംഭാഷണത്തിൽ അവൻ എന്നെ തോൽപിച്ച്‌ കളയുകയും ചെയ്തു.

24 അദ്ദേഹം ( ദാവൂദ്‌ ) പറഞ്ഞു: തൻറെ പെണ്ണാടുകളുടെ കൂട്ടത്തിലേക്ക്‌ നിൻറെ പെണ്ണാടിനെ കൂടി ആവശ്യപ്പെട്ടതു മുഖേന അവൻ നിന്നോട്‌ അനീതി കാണിക്കുക തന്നെ ചെയ്തിരിക്കുന്നു. തീർച്ചയായും പങ്കാളികളിൽ ( കൂട്ടുകാരിൽ ) പലരും പരസ്പരം അതിക്രമം കാണിക്കുകയാണ്‌ ചെയ്യുന്നത്‌. വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരൊഴികെ. വളരെ കുറച്ച്‌ പേരേയുള്ളു അത്തരക്കാർ. ദാവൂദ്‌ വിചാരിച്ചു; നാം അദ്ദേഹത്തെ പരീക്ഷിക്കുക തന്നെയാണ്‌ ചെയ്തതെന്ന്‌. തുടർന്ന്‌ അദ്ദേഹം തൻറെ രക്ഷിതാവിനോട്‌ പാപമോചനം തേടുകയും അദ്ദേഹം കുമ്പിട്ടു കൊണ്ട്‌ വീഴുകയും ഖേദിച്ചുമടങ്ങുകയും ചെയ്തു.

25 അപ്പോൾ അദ്ദേഹത്തിന്‌ നാം അത്‌ പൊറുത്തുകൊടുത്തു. തീർച്ചയായും അദ്ദേഹത്തിന്‌ നമ്മുടെ അടുക്കൽ സാമീപ്യവും മടങ്ങിവരാൻ ഉത്തമമായ സ്ഥാനവുമുണ്ട്‌

26 ( അല്ലാഹു പറഞ്ഞു: ) ഹേ; ദാവൂദ്‌, തീർച്ചയായും നിന്നെ നാം ഭൂമിയിൽ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു. ആകയാൽ ജനങ്ങൾക്കിടയിൽ ന്യായപ്രകാരം നീ വിധികൽപിക്കുക. തന്നിഷ്ടത്തെ നീ പിന്തുടർന്നു പോകരുത്‌. കാരണം അത്‌ അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌ നിന്നെ തെറ്റിച്ചുകളയും. അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌ തെറ്റിപ്പോകുന്നവരാരോ അവർക്ക്‌ തന്നെയാകുന്നു കഠിനമായ ശിക്ഷയുള്ളത്‌. കണക്കുനോക്കുന്ന ദിവസത്തെ അവർ മറന്നുകളഞ്ഞതിൻറെ ഫലമത്രെ അത്‌.

27 ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം നിരർത്ഥകമായി സൃഷ്ടിച്ചതല്ല. സത്യനിഷേധികളുടെ ധാരണയത്രെ അത്‌. ആകയാൽ സത്യനിഷേധികൾക്ക്‌ നരകശിക്ഷയാൽ മഹാനാശം!

28 അതല്ല, വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെ പോലെ നാം ആക്കുമോ? അതല്ല, ധർമ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടൻമാരെ പോലെ നാം ആക്കുമോ?

29 നിനക്ക്‌ നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവർ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാൻമാർ ഉൽബുദ്ധരാകേണ്ടതിനും വേണ്ടി.

30 ദാവൂദിന്‌ നാം സുലൈമാനെ ( പുത്രൻ ) പ്രദാനം ചെയ്തു. വളരെ നല്ല ദാസൻ! തീർച്ചയായും അദ്ദേഹം ( അല്ലാഹുവിങ്കലേക്ക്‌ ) ഏറ്റവും അധികം ഖേദിച്ചുമടങ്ങുന്നവനാകുന്നു.

31 കുതിച്ചോടാൻ തയ്യാറായി നിൽക്കുന്ന വിശിഷ്ടമായ കുതിരകൾ വൈകുന്നേരം അദ്ദേഹത്തിൻറെ മുമ്പിൽ പ്രദർശിപ്പിക്കപ്പെട്ട സന്ദർഭം.

32 അപ്പോൾ അദ്ദേഹം പറഞ്ഞു: എൻറെ രക്ഷിതാവിൻറെ സ്മരണയുടെ അടിസ്ഥാനത്തിലാണ്‌ ഐശ്വര്യത്തെ ഞാൻ സ്നേഹിച്ചിട്ടുള്ളത്‌. അങ്ങനെ അവ ( കുതിരകൾ ) മറവിൽ പോയി മറഞ്ഞു.

33 ( അപ്പോൾ അദ്ദേഹം പറഞ്ഞു: ) നിങ്ങൾ അവയെ എൻറെ അടുത്തേക്ക്‌ തിരിച്ചു കൊണ്ട്‌ വരൂ. എന്നിട്ട്‌ അദ്ദേഹം ( അവയുടെ ) കണങ്കാലുകളിലും കഴുത്തുകളിലും തടവാൻ തുടങ്ങി.

34 സുലൈമാനെ നാം പരീക്ഷിക്കുകയുണ്ടായി. അദ്ദേഹത്തിൻറെ സിംഹാസനത്തിൻമേൽ നാം ഒരു ജഡത്തെ ഇടുകയും ചെയ്തു. പിന്നീട്‌ അദ്ദേഹം താഴ്മയുള്ളവനായി മടങ്ങി.

35 അദ്ദേഹം പറഞ്ഞു. എൻറെ രക്ഷിതാവേ, നീ എനിക്ക്‌ പൊറുത്തുതരികയും എനിക്ക്‌ ശേഷം ഒരാൾക്കും തരപ്പെടാത്ത ഒരു രാജവാഴ്ച നീ എനിക്ക്‌ പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീർച്ചയായും നീ തന്നെയാണ്‌ ഏറ്റവും വലിയ ദാനശീലൻ.

36 അപ്പോൾ അദ്ദേഹത്തിന്‌ കാറ്റിനെ നാം കീഴ്പെടുത്തികൊടുത്തു. അദ്ദേഹത്തിൻറെ കൽപന പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക്‌ സൗമ്യമായ നിലയിൽ അത്‌ സഞ്ചരിക്കുന്നു.

37 എല്ലാ കെട്ടിടനിർമാണ വിദഗ്ദ്ധരും മുങ്ങൽ വിദഗ്ദ്ധരുമായ പിശാചുക്കളെയും ( അദ്ദേഹത്തിന്നു കീഴ്പെടുത്തികൊടുത്തു. )

38 ചങ്ങലകളിൽ ബന്ധിക്കപ്പെട്ട മറ്റു ചിലരെ ( പിശാചുക്കളെ )യും ( അധീനപ്പെടുത്തികൊടുത്തു. )

39 ഇത്‌ നമ്മുടെ ദാനമാകുന്നു. ആകയാൽ നീ ഔദാര്യം ചെയ്യുകയോ കൈവശം വെച്ച്‌ കൊള്ളുകയോ ചെയ്യുക. കണക്കു ചോദിക്കൽ ഉണ്ടാവില്ല. ( എന്ന്‌ നാം സുലൈമാനോട്‌ പറയുകയും ചെയ്തു. )

40 തീർച്ചയായും അദ്ദേഹത്തിന്‌ നമ്മുടെ അടുക്കൽ സാമീപ്യമുണ്ട്‌. മടങ്ങിയെത്താൻ ഉത്തമമായ സ്ഥാനവും.

41 നമ്മുടെ ദാസനായ അയ്യൂബിനെ ഓർമിക്കുക. പിശാച്‌ എനിക്ക്‌ അവശതയും പീഡനവും ഏൽപിച്ചിരിക്കുന്നു എന്ന്‌ തൻറെ രക്ഷിതാവിനെ വിളിച്ച്‌ അദ്ദേഹം പറഞ്ഞ സന്ദർഭം.

42 ( നാം നിർദേശിച്ചു: ) നിൻറെ കാലുകൊണ്ട്‌ നീ ചവിട്ടുക, ഇതാ! തണുത്ത സ്നാനജലവും കുടിനീരും

43 അദ്ദേഹത്തിന്‌ അദ്ദേഹത്തിൻറെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്യുകയും ചെയ്തു. നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യവും ബുദ്ധിമാൻമാർക്ക്‌ ഒരു ഉൽബോധനവുമെന്ന നിലയിൽ.

44 നീ ഒരു പിടി പുല്ല്‌ നിൻറെ കൈയിൽ എടുക്കുക. എന്നിട്ട്‌ അതു കൊണ്ട്‌ നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക. തീർച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസൻ! തീർച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു.

45 കൈക്കരുത്തും കാഴ്ചപ്പാടുകളും ഉള്ളവരായിരുന്ന നമ്മുടെ ദാസൻമാരായ ഇബ്രാഹീം, ഇഷാഖ്‌, യഅ്ഖൂബ്‌ എന്നിവരെയും ഓർക്കുക.

46 നിഷ്കളങ്കമായ ഒരു വിചാരം കൊണ്ട്‌ നാം അവരെ ഉൽകൃഷ്ടരാക്കിയിരിക്കുന്നു. പരലോക സ്മരണയത്രെ അത്‌.

47 തീർച്ചയായും അവർ നമ്മുടെ അടുക്കൽ തെരഞ്ഞെടുക്കപ്പെട്ട ഉത്തമൻമാരിൽ പെട്ടവരാകുന്നു.

48 ഇസ്മാഈൽ, അൽയസഅ്‌, ദുൽകിഫ്ല് എന്നിവരെയും ഓർക്കുക. അവരെല്ലാവരും ഉത്തമൻമാരിൽ പെട്ടവരാകുന്നു.

49 ഇതൊരു ഉൽബോധനമത്രെ. തീർച്ചയായും സൂക്ഷ്മതയുള്ളവർക്ക്‌ മടങ്ങിച്ചെല്ലാൻ ഉത്തമമായ സ്ഥാനമുണ്ട്‌.

50 അവർക്ക്‌ വേണ്ടി കവാടങ്ങൾ തുറന്നുവെച്ചിട്ടുള്ള സ്ഥിരവാസത്തിൻറെ സ്വർഗത്തോപ്പുകൾ.

51 അവർ അവിടെ ചാരി ഇരുന്നു വിശ്രമിച്ചു കൊണ്ട്‌ സമൃദ്ധമായുള്ള ഫലവർഗങ്ങൾക്കും പാനീയത്തിനും ആവശ്യപ്പെട്ട്‌ കൊണ്ടിരിക്കും.

52 അവരുടെ അടുത്ത്‌ ദൃഷ്ടി നിയന്ത്രിക്കുന്ന സമവയസ്ക്കരായ സ്ത്രീകളുണ്ടായിരിക്കും.

53 ഇതത്രെ വിചാരണയുടെ ദിവസത്തേക്ക്‌ നിങ്ങൾക്ക്‌ വാഗ്ദാനം നൽകപ്പെടുന്നത്‌.

54 തീർച്ചയായും ഇത്‌ നാം നൽകുന്ന ഉപജീവനമാകുന്നു. അത്‌ തീർന്നു പോകുന്നതല്ല.

55 ഇതത്രെ ( അവരുടെ അവസ്ഥ ). തീർച്ചയായും ധിക്കാരികൾക്ക്‌ മടങ്ങിച്ചെല്ലാൻ മോശപ്പെട്ട സ്ഥാനമാണുള്ളത്‌.

56 നരകമത്രെ അത്‌. അവർ അതിൽ കത്തിഎരിയും. അതെത്ര മോശമായ വിശ്രമസ്ഥാനം!

57 ഇതാണവർക്കുള്ളത്‌. ആകയാൽ അവർ അത്‌ ആസ്വദിച്ചു കൊള്ളട്ടെ. കൊടും ചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവും.

58 ഇത്തരത്തിൽപ്പെട്ട മറ്റു പല ഇനം ശിക്ഷകളും.

59 ( നരകത്തിൽ ആദ്യമെത്തിയവരോട്‌ അല്ലാഹു പറയും: ) ഇതാ, ഒരുകൂട്ടം നിങ്ങളോടൊപ്പം തള്ളിക്കയറി വരുന്നു. ( അപ്പോൾ അവർ പറയും: ) അവർക്ക്‌ സ്വാഗതമില്ല. തീർച്ചയായും അവർ നരകത്തിൽ കത്തിഎരിയുന്നവരത്രെ.

60 അവർ ( ആ കടന്ന്‌ വരുന്നവർ ) പറയും; അല്ല, നിങ്ങൾക്ക്‌ തന്നെയാണ്‌ സ്വാഗതമില്ലാത്തത്‌. നിങ്ങളാണ്‌ ഞങ്ങൾക്കിത്‌ വരുത്തിവെച്ചത്‌. അപ്പോൾ വാസസ്ഥലം ചീത്ത തന്നെ.

61 അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്ക്‌ ഇത്‌ ( ശിക്ഷ ) വരുത്തിവെച്ചതാരോ അവന്ന്‌ നീ നരകത്തിൽ ഇരട്ടി ശിക്ഷ വർദ്ധിപ്പിച്ചു കൊടുക്കേണമേ.

62 അവർ പറയും: നമുക്കെന്തു പറ്റി! ദുർജനങ്ങളിൽ പെട്ടവരായി നാം ഗണിച്ചിരുന്ന പല ആളുകളെയും നാം കാണുന്നില്ലല്ലോ.

63 നാം അവരെ ( അബദ്ധത്തിൽ ) പരിഹാസപാത്രമാക്കിയതാണോ? അതല്ല, അവരെയും വിട്ട്‌ കണ്ണുകൾ തെന്നിപ്പോയതാണോ?

64 നരകവാസികൾ തമ്മിലുള്ള വഴക്ക്‌- തീർച്ചയായും അതൊരു യാഥാർത്ഥ്യം തന്നെയാണ്‌.

65 ( നബിയേ, ) പറയുക: ഞാനൊരു മുന്നറിയിപ്പുകാരൻ മാത്രമാണ്‌. ഏകനും സർവ്വാധിപതിയുമായ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ല.

66 ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിൻറെയും രക്ഷിതാവും പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമത്രെ അവൻ.

67 പറയുക: അത്‌ ഒരു ഗൗരവമുള്ള വർത്തമാനമാകുന്നു.

68 നിങ്ങൾ അത്‌ അവഗണിച്ചു കളയുന്നവരാകുന്നു.

69 അത്യുന്നത സമൂഹം വിവാദം നടത്തിയിരുന്ന സന്ദർഭത്തെപ്പറ്റി എനിക്ക്‌ യാതൊരു അറിവും ഉണ്ടായിരുന്നില്ല.

70 ഞാനൊരു സ്പഷ്ടമായ താക്കീതുകാരനായിരിക്കേണ്ടതിന്‌ മാത്രമാണ്‌ എനിക്ക്‌ സന്ദേശം നൽകപ്പെടുന്നത്‌.

71 നിൻറെ രക്ഷിതാവ്‌ മലക്കുകളോട്‌ പറഞ്ഞ സന്ദർഭം: തീർച്ചയായും ഞാൻ കളിമണ്ണിൽ നിന്നും ഒരു മനുഷ്യനെ സൃഷ്ടിക്കാൻ പോകുകയാണ്‌.

72 അങ്ങനെ ഞാൻ അവനെ സംവിധാനിക്കുകയും, അവനിൽ എൻറെ ആത്മാവിൽ നിന്ന്‌ ഞാൻ ഊതുകയും ചെയ്താൽ നിങ്ങൾ അവന്ന്‌ പ്രണാമം ചെയ്യുന്നവരായി വീഴണം.

73 അപ്പോൾ മലക്കുകൾ എല്ലാവരും ഒന്നടങ്കം പ്രണാമം ചെയ്തു;

74 ഇബ്ലീസ്‌ ഒഴികെ. അവൻ അഹങ്കരിക്കുകയും സത്യനിഷേധികളുടെ കൂട്ടത്തിലാകുകയും ചെയ്തു.

75 അവൻ ( അല്ലാഹു ) പറഞ്ഞു: ഇബ്ലീസേ, എൻറെ കൈകൊണ്ട്‌ ഞാൻ സൃഷ്ടിച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിന്‌ നിനക്കെന്ത്‌ തടസ്സമാണുണ്ടായത്‌? നീ അഹങ്കരിച്ചിരിക്കുകയാണോ, അതല്ല നീ പൊങ്ങച്ചക്കാരുടെ കൂട്ടത്തിൽ പെട്ടിരിക്കുകയാണോ?

76 അവൻ ( ഇബ്ലീസ്‌ ) പറഞ്ഞു: ഞാൻ അവനെ ( മനുഷ്യനെ )ക്കാൾ ഉത്തമനാകുന്നു. എന്നെ നീ അഗ്നിയിൽ നിന്ന്‌ സൃഷ്ടിച്ചു. അവനെ നീ കളിമണ്ണിൽ നിന്നും സൃഷ്ടിച്ചു.

77 അവൻ ( അല്ലാഹു ) പറഞ്ഞു: എന്നാൽ നീ ഇവിടെ നിന്ന്‌ പുറത്ത്‌ പോകണം. തീർച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.

78 തീർച്ചയായും ന്യായവിധിയുടെ നാൾ വരെയും നിൻറെ മേൽ എൻറെ ശാപം ഉണ്ടായിരിക്കുന്നതാണ്‌.

79 അവൻ ( ഇബ്ലീസ്‌ ) പറഞ്ഞു: എൻറെ രക്ഷിതാവേ, എന്നാൽ അവർ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്ന ദിവസം വരെ നീ എനിക്ക്‌ അവധി അനുവദിച്ചു തരേണമേ.

80 ( അല്ലാഹു ) പറഞ്ഞു: എന്നാൽ നീ അവധി അനുവദിക്കപ്പെട്ടവരുടെ കൂട്ടത്തിൽ തന്നെയാകുന്നു.

81 നിശ്ചിതമായ ആ സമയം സമാഗതമാകുന്ന ദിവസം വരെ.

82 അവൻ ( ഇബ്ലീസ്‌ ) പറഞ്ഞു: നിൻറെ പ്രതാപമാണ സത്യം; അവരെ മുഴുവൻ ഞാൻ വഴിതെറ്റിക്കുക തന്നെ ചെയ്യും.

83 അവരിൽ നിൻറെ നിഷ്കളങ്കരായ ദാസൻമാരൊഴികെ

84 അവൻ ( അല്ലാഹു ) പറഞ്ഞു: അപ്പോൾ സത്യം ഇതത്രെ- സത്യമേ ഞാൻ പറയുകയുള്ളൂ-

85 നിന്നെയും അവരിൽ നിന്ന്‌ നിന്നെ പിന്തുടർന്ന മുഴുവൻ പേരെയും കൊണ്ട്‌ ഞാൻ നരകം നിറക്കുക തന്നെ ചെയ്യും.

86 ( നബിയേ, ) പറയുക: ഇതിൻറെ പേരിൽ നിങ്ങളോട്‌ ഞാൻ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. ഞാൻ കൃത്രിമം കെട്ടിച്ചമയ്ക്കുന്നവരുടെ കൂട്ടത്തിലുമല്ല.

87 ഇത്‌ ലോകർക്കുള്ള ഒരു ഉൽബോധനം മാത്രമാകുന്നു.

88 ഒരു കാലയളവിനു ശേഷം ഇതിലെ വൃത്താന്തം നിങ്ങൾക്ക്‌ മനസ്സിലാവുക തന്നെ ചെയ്യും.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/സ്വാദ്&oldid=52336" എന്ന താളിൽനിന്ന് ശേഖരിച്ചത്