പരിശുദ്ധ ഖുർആൻ/ശൂറാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ഹാമീം.

2 ഐൻ സീൻ ഖാഫ്‌.

3 അപ്രകാരം നിനക്കും നിൻറെ മുമ്പുള്ളവർക്കും പ്രതാപിയും യുക്തിമാനുമായ അല്ലാഹു ബോധനം നൽകുന്നു.

4 അവന്നാകുന്നു ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും. അവനാകുന്നു ഉന്നതനും മഹാനുമായിട്ടുള്ളവൻ.

5 ആകാശങ്ങൾ അവയുടെ ഉപരിഭാഗത്ത്‌ നിന്ന്‌ പൊട്ടിപ്പിളരുമാറാകുന്നു. മലക്കുകൾ തങ്ങളുടെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം പ്രകീർത്തിച്ചു കൊണ്ടിരിക്കുന്നു.ഭൂമിയിലുള്ളവർക്ക്‌ വേണ്ടി അവർ പാപമോചനം തേടുകയും ചെയ്യുന്നു. അറിയുക! തീർച്ചയായും അല്ലാഹു തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.

6 അവനു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവരാരോ, അവരെ അല്ലാഹു സൂക്ഷ്മനിരീക്ഷണം ചെയ്തുകൊണ്ടിരിക്കുകയാകുന്നു. നീ അവരുടെ കാര്യത്തിൽ ചുമതല ഏൽപിക്കപ്പെട്ടവനേ അല്ല.

7 അപ്രകാരം നിനക്ക്‌ നാം അറബിഭാഷയിലുള്ള ഖുർആൻ ബോധനം നൽകിയിരിക്കുന്നു. ഉമ്മുൽഖുറാ ( മക്ക ) യിലുള്ളവർക്കും അതിനു ചുറ്റുമുള്ളവർക്കും നീ താക്കീത്‌ നൽകുവാൻ വേണ്ടിയും, സംശയരഹിതമായ സമ്മേളന ദിവസത്തെപ്പറ്റി നീ താക്കീത്‌ നൽകുവാൻ വേണ്ടിയും. അന്ന്‌ ഒരു വിഭാഗക്കാർ സ്വർഗത്തിലായിരിക്കും. മറ്റൊരു വിഭാഗക്കാർ കത്തിജ്വലിക്കുന്ന നരകത്തിലും.

8 അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവരെ ( മനുഷ്യരെ ) യെല്ലാം അവൻ ഒരേ സമുദായമാക്കുമായിരുന്നു. പക്ഷെ, താൻ ഉദ്ദേശിക്കുന്നവരെ തൻറെ കാരുണ്യത്തിൽ അവൻ പ്രവേശിപ്പിക്കുന്നു. അക്രമികളാരോ അവർക്ക്‌ യാതൊരു രക്ഷാധികാരിയും സഹായിയുമില്ല.

9 അതല്ല, അവർ അവന്നുപുറമെ രക്ഷാധികാരികളെ സ്വീകരിച്ചിരിക്കുകയാണോ? എന്നാൽ അല്ലാഹു തന്നെയാകുന്നു രക്ഷാധികാരി. അവൻ മരിച്ചവരെ ജീവിപ്പിക്കുന്നു. അവൻ ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.

10 നിങ്ങൾ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത്‌ ഏത്‌ കാര്യത്തിലാവട്ടെ അതിൽ തീർപ്പുകൽപിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ്‌ എൻറെ രക്ഷിതാവായ അല്ലാഹു. അവൻറെ മേൽ ഞാൻ ഭരമേൽപിച്ചിരിക്കുന്നു. അവങ്കലേക്ക്‌ ഞാൻ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു.

11 ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു ( അവൻ. ) നിങ്ങൾക്ക്‌ വേണ്ടി നിങ്ങളുടെ വർഗത്തിൽ നിന്നു തന്നെ അവൻ ഇണകളെ ( ഉണ്ടാക്കിത്തന്നിരിക്കുന്നു. ) അതിലൂടെ നിങ്ങളെ അവൻ സൃഷ്ടിച്ച്‌ വർധിപ്പിക്കുന്നു. അവന്‌ തുല്യമായി യാതൊന്നുമില്ല. അവൻ എല്ലാം കാണുന്നവനും എല്ലാം കേൾക്കുന്നവനുമാകുന്നു.

12 ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകൾ അവൻറെ അധീനത്തിലാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക്‌ ഉപജീവനം അവൻ വിശാലമാക്കുന്നു. ( മറ്റുള്ളവർക്ക്‌ ) അവൻ അത്‌ ഇടുങ്ങിയതാക്കുകയും ചെയ്യുന്നു. തീർച്ചയായും അവൻ ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

13 നൂഹിനോട്‌ കൽപിച്ചതും നിനക്ക്‌ നാം ബോധനം നൽകിയതും ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട്‌ നാം കൽപിച്ചതുമായ കാര്യം - നിങ്ങൾ മതത്തെ നേരാംവണ്ണം നിലനിർത്തുക, അതിൽ നിങ്ങൾ ഭിന്നിക്കാതിരിക്കുക. എന്നകാര്യം - അവൻ നിങ്ങൾക്ക്‌ മതനിയമമായി നിശ്ചയിച്ചിരിക്കുന്നു. ആ ബഹുദൈവവിശ്വാസികളെ നിങ്ങൾ ഏതൊരു കാര്യത്തിലേക്ക്‌ ക്ഷണിക്കുന്നുവോ അത്‌ അവർക്ക്‌ വലിയ ഭാരമായി തോന്നിയിരിക്കുന്നു. താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു തൻറെ അടുക്കലേക്ക്‌ തെരഞ്ഞെടുക്കുന്നു. താഴ്മയോടെ മടങ്ങുന്നവരെ അവങ്കലേക്കുള്ള മാർഗത്തിൽ നയിക്കുകയും ചെയ്യുന്നു.

14 പൂർവ്വവേദക്കാർ ഭിന്നിച്ചത്‌ അവർക്ക്‌ അറിവ്‌ വന്നുകിട്ടിയതിന്‌ ശേഷം തന്നെയാണ്‌. അവർ തമ്മിലുള്ള വിരോധം നിമിത്തമാണത്‌. നിർണിതമായ ഒരു അവധിവരേക്ക്‌ ബാധകമായ ഒരു വചനം നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന്‌ മുമ്പ്‌ തന്നെ ഉണ്ടായിട്ടില്ലായിരുന്നുവെങ്കിൽ അവർക്കിടയിൽ ( ഉടനെ ) തീർപ്പുകൽപിക്കപ്പെടുമായിരുന്നു. അവർക്ക്‌ ശേഷം വേദഗ്രന്ഥത്തിൻറെ അനന്തരാവകാശം നൽകപ്പെട്ടവർ തീർച്ചയായും അതിനെപ്പറ്റി അവിശ്വാസജനകമായ സംശയത്തിലാകുന്നു.

15 അതിനാൽ നീ പ്രബോധനം ചെയ്തുകൊള്ളുക. നീ കൽപിക്കപ്പെട്ടത്‌ പോലെ നേരെ നിലകൊള്ളുകയും ചെയ്യുക. അവരുടെ തന്നിഷ്ടങ്ങളെ നീ പിന്തുടർന്ന്‌ പോകരുത്‌. നീ പറയുക: അല്ലാഹു അവതരിപ്പിച്ച ഏത്‌ ഗ്രന്ഥത്തിലും ഞാൻ വിശ്വസിച്ചിരിക്കുന്നു. നിങ്ങൾക്കിടയിൽ നീതിപുലർത്തുവാൻ ഞാൻ കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹുവാകുന്നു ഞങ്ങളുടെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവും. ഞങ്ങൾക്കുള്ളത്‌ ഞങ്ങളുടെ കർമ്മങ്ങളും നിങ്ങൾക്കുള്ളത്‌ നിങ്ങളുടെ കർമ്മങ്ങളും. ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ യാതൊരു തർക്കപ്രശ്നവുമില്ല. അല്ലാഹു നമ്മെ തമ്മിൽ ഒരുമിച്ചുകൂട്ടും. അവങ്കലേക്കാകുന്നു ചെന്നെത്താനുള്ളത്‌.

16 അല്ലാഹുവിൻറെ ആഹ്വാനത്തിന്‌ സ്വീകാര്യത ലഭിച്ചതിന്‌ ശേഷം അവൻറെ കാര്യത്തിൽ തർക്കിക്കുന്നവരാരോ, അവരുടെ തർക്കം അവരുടെ രക്ഷിതാവിങ്കൽ നിഷ്ഫലമാകുന്നു. അവരുടെ മേൽ കോപമുണ്ടായിരിക്കും.അവർക്കാണ്‌ കഠിനമായ ശിക്ഷ.

17 അല്ലാഹുവാകുന്നു സത്യപ്രകാരം വേദഗ്രന്ഥവും ( തെറ്റും ശരിയും തൂക്കിനോക്കാനുള്ള ) തുലാസും ഇറക്കിത്തന്നവൻ. നിനക്ക്‌ എന്തറിയാം. ആ അന്ത്യസമയം അടുത്ത്‌ തന്നെ ആയിരിക്കാം.

18 അതിൽ ( അന്ത്യസമയത്തിൽ ) വിശ്വസിക്കാത്തവർ അതിൻറെ കാര്യത്തിൽ ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു.വിശ്വസിച്ചവരാകട്ടെ അതിനെപ്പറ്റി ഭയവിഹ്വലരാകുന്നു. അവർക്കറിയാം അത്‌ സത്യമാണെന്ന്‌. ശ്രദ്ധിക്കുക: തീർച്ചയായും അന്ത്യസമയത്തിൻറെ കാര്യത്തിൽ തർക്കം നടത്തുന്നവർ വിദൂരമായ പിഴവിൽ തന്നെയാകുന്നു.

19 അല്ലാഹു തൻറെ ദാസൻമാരോട്‌ കനിവുള്ളവനാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക്‌ അവൻ ഉപജീവനം നൽകുന്നു. അവനാകുന്നു ശക്തനും പ്രതാപശാലിയുമായിട്ടുള്ളവൻ.

20 വല്ലവനും പരലോകത്തെ കൃഷിയാണ്‌ ഉദ്ദേശിക്കുന്നതെങ്കിൽ അവൻറെ കൃഷിയിൽ നാം അവന്‌ വർദ്ധന നൽകുന്നതാണ്‌. വല്ലവനും ഇഹലോകത്തെ കൃഷിയാണ്‌ ഉദ്ദേശിക്കുന്നതെങ്കിൽ നാം അവന്‌ അതിൽ നിന്ന്‌ നൽകുന്നതാണ്‌.അവന്‌ പരലോകത്ത്‌ യാതൊരു വിഹിതവും ഉണ്ടായിരിക്കുന്നതല്ല.

21 അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവർക്ക്‌ നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവർക്കുണ്ടോ? നിർണായക വിധിയെ പറ്റിയുള്ള കൽപന നിലവിലില്ലായിരുന്നെങ്കിൽ അവർക്കിടയിൽ ഉടനെ വിധികൽപിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവർക്ക്‌ തീർച്ചയായും വേദനയേറിയ ശിക്ഷയുണ്ട്‌.

22 ( പരലോകത്ത്‌ വെച്ച്‌ ) ആ അക്രമകാരികളെ തങ്ങൾ സമ്പാദിച്ചു വെച്ചതിനെപ്പറ്റി ഭയചകിതരായ നിലയിൽ നിനക്ക്‌ കാണാം. അത്‌ ( സമ്പാദിച്ചു വെച്ചതിനുള്ള ശിക്ഷ ) അവരിൽ വന്നുഭവിക്കുക തന്നെചെയ്യും. വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തവർ സ്വർഗത്തോപ്പുകളിലായിരിക്കും. അവർ ഉദ്ദേശിക്കുന്നതെന്തോ അത്‌ അവരുടെ രക്ഷിതാവിങ്കൽ അവർക്കുണ്ടായിരിക്കും. അതത്രെ മഹത്തായ അനുഗ്രഹം.

23 വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്ത തൻറെ ദാസൻമാർക്ക്‌ അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്നതത്രെ അത്‌. നീ പറയുക: അതിൻറെ പേരിൽ നിങ്ങളോട്‌ ഞാൻ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്ത ബന്ധത്തിൻറെ പേരിലുള്ള സ്നേഹമല്ലാതെ. വല്ലവനും ഒരു നൻമ പ്രവർത്തിക്കുന്ന പക്ഷം അതിലൂടെ അവന്ന്‌ നാം ഗുണം വർദ്ധിപ്പിച്ചു കൊടുക്കുന്നതാണ്‌. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ഏറ്റവും നന്ദിയുള്ളവനുമാകുന്നു.

24 അതല്ല, അദ്ദേഹം ( പ്രവാചകൻ ) അല്ലാഹുവിൻറെ പേരിൽ കള്ളം കെട്ടിച്ചമച്ചു എന്നാണോ അവർ പറയുന്നത്‌? എന്നാൽ അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നിൻറെ ഹൃദയത്തിനുമേൽ അവൻ മുദ്രവെക്കുമായിരുന്നു. അല്ലാഹു അസത്യത്തെ മായ്ച്ചുകളയുകയും തൻറെ വചനങ്ങൾ കൊണ്ട്‌ സത്യത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു. തീർച്ചയായും അവൻ ഹൃദങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു.

25 അവനാകുന്നു തൻറെ ദാസൻമാരിൽ നിന്ന്‌ പശ്ചാത്താപം സ്വീകരിക്കുന്നവൻ. അവൻ ദുഷ്കൃത്യങ്ങൾക്ക്‌ മാപ്പുനൽകുകയും ചെയ്യുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതെന്തോ അത്‌ അവൻ അറിയുകയും ചെയ്യുന്നു.

26 വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക്‌ അവൻ ( പ്രാർത്ഥനയ്ക്ക്‌ ) ഉത്തരം നൽകുകയും, തൻറെ അനുഗ്രഹത്തിൽ നിന്ന്‌ അവർക്ക്‌ കൂടുതൽ നൽകുകയും ചെയ്യും. സത്യനിഷേധികളാവട്ടെ കഠിനമായ ശിക്ഷയാണവർക്കുള്ളത്‌.

27 അല്ലാഹു തൻറെ ദാസൻമാർക്ക്‌ ഉപജീവനം വിശാലമാക്കികൊടുത്തിരുന്നെങ്കിൽ ഭൂമിയിൽ അവർ അതിക്രമം പ്രവർത്തിക്കുമായിരുന്നു. പക്ഷെ, അവൻ ഒരു കണക്കനുസരിച്ച്‌ താൻ ഉദ്ദേശിക്കുന്നത്‌ ഇറക്കി കൊടുക്കുന്നുഠീർച്ചയായും അവൻ തൻറെ ദാസൻമാരെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനും കണ്ടറിയുന്നവനുമാകുന്നു.

28 അവൻ തന്നെയാകുന്നു മനുഷ്യർ നിരാശപ്പെട്ടുകഴിഞ്ഞതിനു ശേഷം മഴ വർഷിപ്പിക്കുകയും, തൻറെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവൻ. അവൻ തന്നെയാകുന്നു സ്തുത്യർഹനായ രക്ഷാധികാരി.

29 ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അവൻറെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ . അവൻ ഉദ്ദേശിക്കുമ്പോൾ അവരെ ഒരുമിച്ചുകൂട്ടുവാൻ കഴിവുള്ളവനാണ്‌ അവൻ.

30 നിങ്ങൾക്ക്‌ ഏതൊരു ആപത്ത്‌ ബാധിച്ചിട്ടുണ്ടെങ്കിലും അത്‌ നിങ്ങളുടെ കൈകൾ പ്രവർത്തിച്ചതിൻറെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവൻ മാപ്പാക്കുകയും ചെയ്യുന്നു.

31 നിങ്ങൾക്ക്‌ ഭൂമിയിൽ വെച്ച്‌ ( അല്ലാഹുവിനെ ) തോൽപിച്ച്‌ കളയാനാവില്ല.അല്ലാഹുവിന്‌ പുറമെ നിങ്ങൾക്ക്‌ യാതൊരു രക്ഷാധികാരിയും സഹായിയുമില്ലതാനും.

32 കടലിലൂടെ മലകളെന്നോണം സഞ്ചരിക്കുന്ന കപ്പലുകളും അവൻറെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ.

33 അവൻ ഉദ്ദേശിക്കുന്ന പക്ഷം അവൻ കാറ്റിനെ അടക്കി നിർത്തും. അപ്പോൾ അവ കടൽ പരപ്പിൽ നിശ്ചലമായി നിന്നുപോകും. തീർച്ചയായും അതിൽ ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവർക്കും ദൃഷ്ടാന്തങ്ങളുണ്ട്‌.

34 അല്ലെങ്കിൽ അവർ പ്രവർത്തിച്ചതിൻറെ ഫലമായി അവയെ (കപ്പലുകളെ) അവൻ തകർത്തുകളയും. മിക്കതും അവൻ മാപ്പാക്കുകയും ചെയ്യും.

35 നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കാര്യത്തിൽ തർക്കം നടത്തുന്നവർ തങ്ങൾക്ക്‌ രക്ഷപ്രാപിക്കുവാൻ ഒരു സ്ഥാനവുമില്ലെന്ന്‌ മനസ്സിലാക്കേണ്ടതിനുമാണത്‌.

36 നിങ്ങൾക്ക്‌ വല്ലതും നൽകപ്പെട്ടിട്ടുണ്ടെങ്കിൽ അത്‌ ഐഹികജീവിതത്തിലെ ( താൽക്കാലിക ) വിഭവം മാത്രമാകുന്നു. അല്ലാഹുവിൻറെ പക്കലുള്ളത്‌ കൂടുതൽ ഉത്തമവും കൂടുതൽ നീണ്ടുനിൽക്കുന്നതുമാകുന്നു. വിശ്വസിക്കുകയും തങ്ങളുടെ രക്ഷിതാവിൻറെ മേൽ ഭരമേൽപിക്കുകയും ചെയ്തവർക്കുള്ളതത്രെ അത്‌.

37 മഹാപാപങ്ങളും നീചവൃത്തികളും വർജ്ജിക്കുന്നവരും, കോപം വന്നാലും പൊറുക്കുന്നവരുമായിട്ടുള്ളവർക്ക്‌.

38 തങ്ങളുടെ രക്ഷിതാവിൻറെ ആഹ്വാനം സ്വീകരിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുകയും, തങ്ങളുടെ കാര്യം തീരുമാനിക്കുന്നത്‌ അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും, നാം നൽകിയിട്ടുള്ളതിൽ നിന്ന്‌ ചെലവഴിക്കുകയും ചെയ്തവരാരോ, അവർക്കും.

39 തങ്ങൾക്ക്‌ വല്ല മർദ്ദനവും നേരിട്ടാൽ രക്ഷാനടപടി സ്വീകരിക്കുന്നവർക്കും.

40 ഒരു തിൻമയ്ക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിൻമതന്നെയാകുന്നു. എന്നാൽ ആരെങ്കിലും മാപ്പുനൽകുകയും രഞ്ജിപ്പുണ്ടാക്കുകയും ആണെങ്കിൽ അവന്നുള്ള പ്രതിഫലം അല്ലാഹുവിൻറെ ബാധ്യതയിലാകുന്നു. തീർച്ചയായും അവൻ അക്രമം പ്രവർത്തിക്കുന്നവരെ ഇഷ്ടപ്പെടുകയില്ല.

41 താൻ മർദ്ദിക്കപ്പെട്ടതിന്‌ ശേഷം വല്ലവനും രക്ഷാനടപടി സ്വീകരിക്കുന്ന പക്ഷം അത്തരക്കാർക്കെതിരിൽ ( കുറ്റം ചുമത്താൻ ) യാതൊരു മാർഗവുമില്ല.

42 ജനങ്ങളോട്‌ അനീതി കാണിക്കുകയും ന്യായമില്ലാതെ ഭൂമിയിൽ അതിക്രമം പ്രവർത്തിക്കുകയും ചെയ്യുന്നവർക്കെതിരിൽ മാത്രമേ (കുറ്റം ചുമത്താൻ) മാർഗമുള്ളൂ. അത്തരക്കാർക്ക്‌ തന്നെയാകുന്നു വേദനയേറിയ ശിക്ഷയുള്ളതും.

43 വല്ലവനും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്ന പക്ഷം തീർച്ചയായും അത്‌ ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളിൽ പെട്ടതാകുന്നു.

44 അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കിയോ അവന്ന്‌ അതിന്‌ ശേഷം യാതൊരു രക്ഷാധികാരിയുമില്ല. ശിക്ഷ നേരിൽ കാണുമ്പോൾ ഒരു തിരിച്ചുപോക്കിന്‌ വല്ല മാർഗവുമുണ്ടോ എന്ന്‌ അക്രമകാരികൾ പറയുന്നതായി നിനക്ക്‌ കാണാം.

45 നിന്ദ്യതയാൽ കീഴൊതുങ്ങിയവരായിക്കൊണ്ട്‌ അവർ അതിന്‌ (നരകത്തിന്‌) മുമ്പിൽ പ്രദർശിപ്പിക്കപ്പെടുന്നത്‌ നിനക്ക്‌ കാണാം. ഒളികണ്ണിട്ടായിരിക്കും അവർ നോക്കുന്നത്‌. വിശ്വസിച്ചവർ പറയും: ഉയിർത്തെഴുന്നേൽപിൻറെ നാളിൽ സ്വദേഹങ്ങളും തങ്ങളുടെ സ്വന്തക്കാരും നഷ്ടപ്പെട്ടവരാരോ, അവർ തന്നെയാകുന്നു തീർച്ചയായും നഷ്ടക്കാർ. ശ്രദ്ധിക്കുക; തീർച്ചയായും അക്രമികൾ നിരന്തരമായ ശിക്ഷയിലാകുന്നു.

46 അല്ലാഹുവിന്‌ പുറമെ തങ്ങളെ സഹായിക്കുന്ന രക്ഷാധികാരികളാരും അവർക്ക്‌ ഉണ്ടായിരിക്കുകയുമില്ല. ഏതൊരുവനെ അല്ലാഹു വഴിപിഴവിലാക്കിയോ അവന്ന്‌ ( ലക്ഷ്യപ്രാപ്തിക്ക്‌ ) യാതൊരു മാർഗവുമില്ല.

47 ഒരു ദിവസം വന്നെത്തുന്നതിന്‌ മുമ്പായി നിങ്ങളുടെ രക്ഷിതാവിൻറെ ആഹ്വാനം നിങ്ങൾ സ്വീകരിക്കുക. അല്ലാഹുവിങ്കൽ നിന്നുള്ള ആ ദിവസത്തെ തടുക്കുക സാധ്യമല്ല. അന്ന്‌ നിങ്ങൾക്ക്‌ യാതൊരു അഭയസ്ഥാനവുമുണ്ടാവില്ല. നിങ്ങൾക്ക്‌ ( കുറ്റങ്ങൾ ) നിഷേധിക്കാനുമാവില്ല.

48 ഇനി അവർ തിരിഞ്ഞുകളയുകയാണെങ്കിൽ ( നബിയേ, ) നിന്നെ നാം അവരുടെ മേൽ കാവൽക്കാരനായി അയച്ചിട്ടില്ല. നിൻറെ മേൽ പ്രബോധന ബാധ്യത മാത്രമേയുള്ളു. തീർച്ചയായും നാം മനുഷ്യന്‌ നമ്മുടെ പക്കൽ നിന്നുള്ള ഒരു അനുഗ്രഹം ആസ്വദിപ്പിച്ചാൽ അതിൻറെ പേരിൽ അവൻ ആഹ്ലാദം കൊള്ളുന്നു. അവരുടെ കൈകൾ മുമ്പ്‌ ചെയ്തു വെച്ചതിൻറെ ഫലമായി അവർക്ക്‌ വല്ല തിൻമയും ബാധിക്കുന്നുവെങ്കിലോ അപ്പോഴതാ മനുഷ്യൻ നന്ദികെട്ടവൻ തന്നെയാകുന്നു.

49 അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം.അവൻ ഉദ്ദേശിക്കുന്നത്‌ അവൻ സൃഷ്ടിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക്‌ അവൻ പെൺമക്കളെ പ്രദാനം ചെയ്യുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക്‌ ആൺമക്കളെയും പ്രദാനം ചെയ്യുന്നു.

50 അല്ലെങ്കിൽ അവർക്ക്‌ അവൻ ആൺമക്കളെയും പെൺമക്കളെയും ഇടകലർത്തികൊടുക്കുന്നു. അവൻ ഉദ്ദേശിക്കുന്നവരെ അവൻ വന്ധ്യരാക്കുകയും ചെയ്യുന്നു. തീർച്ചയായും അവൻ സർവ്വജ്ഞനും സർവ്വശക്തനുമാകുന്നു.

51 ( നേരിട്ടുള്ള ) ഒരു ബോധനം എന്ന നിലയിലോ ഒരു മറയുടെ പിന്നിൽ നിന്നായിക്കൊണ്ടോ, ഒരു ദൂതനെ അയച്ച്‌ അല്ലാഹുവിൻറെ അനുവാദപ്രകാരം അവൻ ഉദ്ദേശിക്കുന്നത്‌ അദ്ദേഹം ( ദൂതൻ ) ബോധനം നൽകുക എന്ന നിലയിലോ അല്ലാതെ അല്ലാഹു തന്നോട്‌ സംസാരിക്കുക എന്ന കാര്യം യാതൊരു മനുഷ്യന്നും ഉണ്ടാവുകയില്ല. തീർച്ചയായും അവൻ ഉന്നതനും യുക്തിമാനുമാകുന്നു.

52 അപ്രകാരം തന്നെ നിനക്ക്‌ നാം നമ്മുടെ കൽപനയാൽ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന്‌ നിനക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസൻമാരിൽ നിന്ന്‌ നാം ഉദ്ദേശിക്കുന്നവർക്ക്‌ നാം വഴി കാണിക്കുന്നു. തീർച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാർഗദർശനം നൽകുന്നത്‌.

53 ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ഏതൊരുവന്നുള്ളതാണോ ആ അല്ലാഹുവിൻറെ പാതയിലേക്ക്‌. ശ്രദ്ധിക്കുക; അല്ലാഹുവിലേക്കാകുന്നു കാര്യങ്ങൾ ചെന്നെത്തുന്നത്‌.

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/ശൂറാ&oldid=14182" എന്ന താളിൽനിന്ന് ശേഖരിച്ചത്