പരിശുദ്ധ ഖുർആൻ/അൽ കഹഫ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 തൻറെ ദാസന്റെ മേൽ വേദഗ്രന്ഥമവതരിപ്പിക്കുകയും, അതിന്‌ ഒരു വക്രതയും വരുത്താതിരിക്കുകയും ചെയ്ത അല്ലാഹുവിന്‌ സ്തുതി.

2 ചൊവ്വായ നിലയിൽ. തന്റെ പക്കൽ നിന്നുള്ള കഠിനമായ ശിക്ഷയെപ്പറ്റി താക്കീത്‌ നൽകുവാനും, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസികൾക്ക്‌ ഉത്തമമായ പ്രതിഫലമുണ്ട്‌ എന്ന്‌ സന്തോഷവാർത്ത അറിയിക്കുവാനും വേണ്ടിയത്രെ അത്‌.

3 അത്‌ ( പ്രതിഫലം ) അനുഭവിച്ച്‌ കൊണ്ട്‌ അവർ എന്നെന്നും കഴിഞ്ഞുകൂടുന്നതായിരിക്കും.

4 അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്‌ പറഞ്ഞവർക്ക്‌ താക്കീത്‌ നൽകുവാൻ വേണ്ടിയുമാകുന്നു.

5 അവർക്കാകട്ടെ, അവരുടെ പിതാക്കൾക്കാകട്ടെ അതിനെപ്പറ്റി യാതൊരു അറിവുമില്ല. അവരുടെ വായിൽ നിന്ന്‌ പുറത്ത്‌ വരുന്ന ആ വാക്ക്‌ ഗുരുതരമായിരിക്കുന്നു. അവർ കള്ളമല്ലാതെ പറയുന്നില്ല.

6 അതിനാൽ ഈ സന്ദേശത്തിൽ അവർ വിശ്വസിച്ചില്ലെങ്കിൽ അവർ പിന്തിരിഞ്ഞ്‌ പോയതിനെത്തുടർന്ന്‌ ( അതിലുള്ള ) ദുഃഖത്താൽ നീ ജീവനൊടുക്കുന്നവനായേക്കാം.

7 തീർച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന്‌ ഒരു അലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരിൽ ആരാണ്‌ ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്നത്‌ എന്ന്‌ നാം പരീക്ഷിക്കുവാൻ വേണ്ടി.

8 തീർച്ചയായും അതിൻമേലുള്ളതെല്ലാം നശിപ്പിച്ച്‌ നാം തന്നെ അതൊരു മൊട്ടയായ ഭൂപ്രദേശമാക്കി മാറ്റിക്കളയുന്നതുമാണ്‌.

9 അതല്ല, ഗുഹയുടെയും റഖീമിൻറെയും ആളുകൾ നമ്മുടെ ദൃഷ്ടാന്തങ്ങളുടെ കൂട്ടത്തിൽ ഒരു അത്ഭുതമായിരുന്നുവെന്ന്‌ നീ വിചാരിച്ചിരിക്കുകയാണോ ?

10 ആ യുവാക്കൾ ഗുഹയിൽ അഭയം പ്രാപിച്ച സന്ദർഭം: അവർ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, നിൻറെ പക്കൽ നിന്നുള്ള കാരുണ്യം ഞങ്ങൾക്ക്‌ നീ നൽകുകയും ഞങ്ങളുടെ കാര്യം നേരാംവണ്ണം നിർവഹിക്കുവാൻ നീ സൗകര്യം നൽകുകയും ചെയ്യേണമേ.

11 അങ്ങനെ കുറെയേറെ വർഷങ്ങൾ ആ ഗുഹയിൽ വെച്ച്‌ നാം അവരുടെ കാതുകൾ അടച്ചു ( ഉറക്കിക്കളഞ്ഞു )

12 പിന്നെ അവർ ( ഗുഹയിൽ ) താമസിച്ച കാലത്തെപ്പറ്റി കൃത്യമായി അറിയുന്നവർ ഇരുകക്ഷികളിൽ ആരാണെന്ന്‌ അറിയാൻ തക്കവണ്ണം അവരെ നാം എഴുന്നേൽപിച്ചു.

13 അവരുടെ വർത്തമാനം നാം നിനക്ക്‌ യഥാർത്ഥ രൂപത്തിൽ വിവരിച്ചുതരാം. തങ്ങളുടെ രക്ഷിതാവിൽ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു അവർ. അവർക്കു നാം സൻമാർഗബോധം വർദ്ധിപ്പിക്കുകയും ചെയ്തു.

14 ഞങ്ങളുടെ രക്ഷിതാവ്‌ ആകാശഭൂമികളുടെ രക്ഷിതാവ്‌ ആകുന്നു. അവന്നു പുറമെ യാതൊരു ദൈവത്തോടും ഞങ്ങൾ പ്രാർത്ഥിക്കുന്നതേയല്ല, എങ്കിൽ ( അങ്ങനെ ഞങ്ങൾ ചെയ്യുന്ന പക്ഷം ) തീർച്ചയായും ഞങ്ങൾ അന്യായമായ വാക്ക്‌ പറഞ്ഞവരായി പോകും. എന്ന്‌ അവർ എഴുന്നേറ്റ്‌ നിന്ന്‌ പ്രഖ്യാപിച്ച സന്ദർഭത്തിൽ അവരുടെ ഹൃദയങ്ങൾക്കു നാം കെട്ടുറപ്പ്‌ നൽകുകയും ചെയ്തു.

15 ഞങ്ങളുടെ ഈ ജനത അവന്നു പുറമെ പല ദൈവങ്ങളെയും സ്വീകരിച്ചിരിക്കുന്നു. അവരെ ( ദൈവങ്ങളെ ) സംബന്ധിച്ച്‌ വ്യക്തമായ യാതൊരു പ്രമാണവും ഇവർ കൊണ്ടുവരാത്തതെന്താണ്‌? അപ്പോൾ അല്ലാഹുവിന്റെ പേരിൽ കള്ളം കെട്ടിച്ചമച്ചവനെക്കാൾ അക്രമിയായി ആരുണ്ട്‌ ?

16 ( അവർ അന്യോന്യം പറഞ്ഞു: ) അവരെയും അല്ലാഹു ഒഴികെ അവർ ആരാധിച്ച്‌ കൊണ്ടിരിക്കുന്നതിനെയും നിങ്ങൾ വിട്ടൊഴിഞ്ഞ സ്ഥിതിക്ക്‌ നിങ്ങൾ ആ ഗുഹയിൽ അഭയം പ്രാപിച്ച്‌ കൊള്ളുക. നിങ്ങളുടെ രക്ഷിതാവ്‌ അവൻറെ കാരുണ്യത്തിൽ നിന്ന്‌ നിങ്ങൾക്ക്‌ വിശാലമായി നൽകുകയും, നിങ്ങളുടെ കാര്യത്തിൽ സൗകര്യമേർപ്പെടുത്തിത്തരികയും ചെയ്യുന്നതാണ്‌.

17 സൂര്യൻ ഉദിക്കുമ്പോൾ അതവരുടെ ഗുഹവിട്ട്‌ വലതുഭാഗത്തേക്ക്‌ മാറിപ്പോകുന്നതായും, അത്‌ അസ്തമിക്കുമ്പോൾ അതവരെ വിട്ട്‌ കടന്ന്‌ ഇടത്‌ ഭാഗത്തേക്ക്‌ പോകുന്നതായും നിനക്ക്‌ കാണാം. അവരാകട്ടെ അതിന്റെ( ഗുഹയുടെ ) വിശാലമായ ഒരു ഭാഗത്താകുന്നു. അത്‌ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. അല്ലാഹു ആരെ നേർവഴിയിലാക്കുന്നുവോ അവനാണ്‌ സൻമാർഗം പ്രാപിച്ചവൻ. അവൻ ആരെ ദുർമാർഗത്തിലാക്കുന്നുവോ അവനെ നേർവഴിയിലേക്ക്‌ നയിക്കുന്ന ഒരു രക്ഷാധികാരിയെയും നീ കണ്ടെത്തുന്നതല്ല തന്നെ.

18 അവർ ഉണർന്നിരിക്കുന്നവരാണ്‌ എന്ന്‌ നീ ധരിച്ച്‌ പോകും.( വാസ്തവത്തിൽ ) അവർ ഉറങ്ങുന്നവരത്രെ. നാമവരെ വലത്തോട്ടും ഇടത്തോട്ടും മറിച്ച്‌ കൊണ്ടിരിക്കുന്നു. അവരുടെ നായ ഗുഹാമുഖത്ത്‌ അതിന്റെ രണ്ട്‌ കൈകളും നീട്ടിവെച്ചിരിക്കുകയാണ്‌. അവരുടെ നേർക്ക്‌ നീ എത്തി നോക്കുന്ന പക്ഷം നീ അവരിൽ നിന്ന്‌ പിന്തിരിഞ്ഞോടുകയും, അവരെപ്പറ്റി നീ ഭീതി പൂണ്ടവനായിത്തീരുകയും ചെയ്യും.

19 അപ്രകാരം-അവർ അന്യോന്യം ചോദ്യം നടത്തുവാൻ തക്കവണ്ണം -നാം അവരെ എഴുന്നേൽപിച്ചു. അവരിൽ ഒരാൾ ചോദിച്ചു: നിങ്ങളെത്ര കാലം ( ഗുഹയിൽ ) കഴിച്ചുകൂട്ടി? മറ്റുള്ളവർ പറഞ്ഞു: നാം ഒരു ദിവസമോ ഒരു ദിവസത്തിന്റെ അൽപഭാഗമോ കഴിച്ചുകൂട്ടിയിരിക്കും. മറ്റു ചിലർ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവാകുന്നു നിങ്ങൾ കഴിച്ചുകൂട്ടിയതിനെപ്പറ്റി ശരിയായി അറിയുന്നവൻ. എന്നാൽ നിങ്ങളിൽ ഒരാളെ നിങ്ങളുടെ ഈ വെള്ളിനാണയവും കൊണ്ട്‌ പട്ടണത്തിലേക്ക്‌ അയക്കുക. അവിടെ ആരുടെ പക്കലാണ്‌ ഏറ്റവും നല്ല ഭക്ഷണമുള്ളത്‌ എന്ന്‌ നോക്കിയിട്ട്‌ അവിടെ നിന്ന്‌ നിങ്ങൾക്ക്‌ അവൻ വല്ല ആഹാരവും കൊണ്ടുവരട്ടെ. അവൻ കരുതലോടെ പെരുമാറട്ടെ. നിങ്ങളെപ്പറ്റി അവൻ യാതൊരാളെയും അറിയിക്കാതിരിക്കട്ടെ.

20 തീർച്ചയായും നിങ്ങളെപ്പറ്റി അവർക്ക്‌ അറിവ്‌ ലഭിച്ചാൽ അവർ നിങ്ങളെ എറിഞ്ഞ്‌ കൊല്ലുകയോ, അവരുടെ മതത്തിലേക്ക്‌ മടങ്ങാൻ നിങ്ങളെ നിർബന്ധിക്കുകയോ ചെയ്യും. എങ്കിൽ ( അങ്ങനെ നിങ്ങൾ മടങ്ങുന്ന പക്ഷം ) നിങ്ങളൊരിക്കലും വിജയിക്കുകയില്ല തന്നെ.

21 അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണെന്നും, അന്ത്യസമയത്തിന്റെ കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും അവർ ( ജനങ്ങൾ ) മനസ്സിലാക്കുവാൻ വേണ്ടി നാം അവരെ ( ഗുഹാവാസികളെ ) കണ്ടെത്താൻ അപ്രകാരം അവസരം നൽകി. അവർ അന്യോന്യം അവരുടെ ( ഗുഹാവാസികളുടെ ) കാര്യത്തിൽ തർക്കിച്ചുകൊണ്ടിരുന്ന സന്ദർഭം ( ശ്രദ്ധേയമാകുന്നു. ) അവർ ( ഒരു വിഭാഗം ) പറഞ്ഞു: നിങ്ങൾ അവരുടെ മേൽ ഒരു കെട്ടിടം നിർമിക്കുക-അവരുടെ രക്ഷിതാവ്‌ അവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ- അവരുടെ കാര്യത്തിൽ പ്രാബല്യം നേടിയവർ പറഞ്ഞു: നമുക്ക്‌ അവരുടെ മേൽ ഒരു പള്ളി നിർമിക്കുക തന്നെ ചെയ്യാം.

22 അവർ ( ജനങ്ങളിൽ ഒരു വിഭാഗം ) പറയും; ( ഗുഹാവാസികൾ ) മൂന്ന്‌ പേരാണ്‌, നാലാമത്തെത്‌ അവരുടെ നായയാണ്‌ എന്ന്‌. ചിലർ പറയും: അവർ അഞ്ചുപേരാണ്‌; ആറാമത്തെത്‌ അവരുടെ നായയാണ്‌ എന്ന്‌. അദൃശ്യകാര്യത്തെപ്പറ്റിയുള്ള ഊഹം പറയൽ മാത്രമാണത്‌. ചിലർ പറയും: അവർ ഏഴു പേരാണ്‌. എട്ടാമത്തെത്‌ അവരുടെ നായയാണ്‌ എന്ന്‌ ( നബിയേ ) പറയുക; എൻറെ രക്ഷിതാവ്‌ അവരുടെ എണ്ണത്തെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണ്‌. ചുരുക്കം പേരല്ലാതെ അവരെപ്പറ്റി അറിയുകയില്ല. അതിനാൽ വ്യക്തമായ അറിവിന്റെ അടിസ്ഥാനത്തിലല്ലാതെ അവരുടെ വിഷയത്തിൽ തർക്കിക്കരുത്‌. അവരിൽ ( ജനങ്ങളിൽ ) ആരോടും അവരുടെ കാര്യത്തിൽ നീ അഭിപ്രായം ആരായുകയും ചെയ്യരുത്‌.

23 യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത്‌ തീർച്ചയായും ചെയ്യാം എന്ന്‌ നീ പറഞ്ഞുപോകരുത്‌.

24 അല്ലാഹു ഉദ്ദേശിക്കുന്നവെങ്കിൽ ( ചെയ്യാമെന്ന്‌ ) അല്ലാതെ. നീ മറന്നുപോകുന്ന പക്ഷം ( ഓർമവരുമ്പോൾ ) നിന്റെ രക്ഷിതാവിനെ അനുസ്മരിക്കുക. എന്റെ രക്ഷിതാവ്‌ എന്നെ ഇതിനെക്കാൾ സൻമാർഗത്തോട്‌ അടുത്ത ഒരു ജീവിതത്തിലേക്ക്‌ നയിച്ചേക്കാം എന്ന്‌ പറയുകയും ചെയ്യുക.

25 അവർ അവരുടെ ഗുഹയിൽ മുന്നൂറ്‌ വർഷം താമസിച്ചു. അവർ ഒമ്പതു വർഷം കൂടുതലാക്കുകയും ചെയ്തു.

26 നീ പറയുക: അവർ താമസിച്ചതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു. ആകാശങ്ങളിലെയും ഭൂമിയിലെയും അദൃശ്യജ്ഞാനം അവന്നാണുള്ളത്‌. അവൻ എത്ര കാഴ്ചയുള്ളവൻ. എത്ര കേൾവിയുള്ളവൻ! അവന്നു പുറമെ അവർക്ക്‌ ( മനുഷ്യർക്ക്‌ ) യാതൊരു രക്ഷാധികാരിയുമില്ല. തന്റെ തീരുമാനാധികാരത്തിൽ യാതൊരാളെയും അവൻ പങ്കുചേർക്കുകയുമില്ല.

27 നിനക്ക്‌ ബോധനം നൽകപ്പെട്ട നിന്റെ രക്ഷിതാവിന്റെ ഗ്രന്ഥം നീ പാരായണം ചെയ്യുക. അവന്റെ വചനങ്ങൾക്ക്‌ ഭേദഗതി വരുത്താനാരുമില്ല. അവന്നു പുറമെ യാതൊരു അഭയസ്ഥാനവും നീ ഒരിക്കലും കണ്ടെത്തുകയുമില്ല.

28 തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട്‌ കാലത്തും വൈകുന്നേരവും അവനോട്‌ പ്രാർത്ഥിച്ച്‌ കൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കി നിർത്തുക. ഇഹലോകജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട്‌ നിന്റെ കണ്ണുകൾ അവരെ വിട്ടുമാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്മരണയെ വിട്ടു നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവൻ തന്നിഷ്ടത്തെ പിന്തുടരുകയും അവന്റെ കാര്യം അതിരുകവിഞ്ഞതായിരിക്കുകയും ചെയ്തുവോ, അവനെ നീ അനുസരിച്ചു പോകരുത്‌.

29 പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ. അക്രമികൾക്ക്‌ നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്‌. അതിന്റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവർ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും. അവർക്ക്‌ കുടിക്കാൻ നൽകപ്പെടുന്നത്‌. അത്‌ മുഖങ്ങളെ എരിച്ച്‌ കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത്‌ ( നരകം ) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ.

30 തീർച്ചയായും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അത്തരം സൽപ്രവർത്തനം നടത്തുന്ന യാതൊരാളുടെയും പ്രതിഫലം നാം തീർച്ചയായും പാഴാക്കുന്നതല്ല.

31 അക്കൂട്ടർക്കാകുന്നു സ്ഥിരവാസത്തിനുള്ള സ്വർഗത്തോപ്പുകൾ. അവരുടെ താഴ്ഭാഗത്ത്കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്നതാണ്‌. അവർക്കവിടെ സ്വർണം കൊണ്ടുള്ള വളകൾ അണിയിക്കപ്പെടുന്നതാണ്‌. നേരിയതും കട്ടിയുള്ളതുമായ പച്ചപ്പട്ടു വസ്ത്രങ്ങൾ അവർ ധരിക്കുകയും ചെയ്യും. അവിടെ അവർ അലങ്കരിച്ച കട്ടിലുകളിൽ ചാരിയിരുന്ന്‌ വിശ്രമിക്കുന്നവരായിരിക്കും. എത്ര വിശിഷ്ടമായ പ്രതിഫലം, എത്ര ഉത്തമമായ വിശ്രമസ്ഥലം!

32 നീ അവർക്ക്‌ ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട്‌ പുരുഷൻമാർ. അവരിൽ ഒരാൾക്ക്‌ നാം രണ്ട്‌ മുന്തിരിത്തോട്ടങ്ങൾ നൽകി. അവയെ ( തോട്ടങ്ങളെ ) നാം ഈന്തപ്പനകൊണ്ട്‌ വലയം ചെയ്തു. അവയ്ക്കിടയിൽ ( തോട്ടങ്ങൾക്കിടയിൽ ) ധാന്യകൃഷിയിടവും നാം നൽകി.

33 ഇരു തോട്ടങ്ങളും അവയുടെ ഫലങ്ങൾ നൽകി വന്നു. അതിൽ യാതൊരു ക്രമക്കേടും വരുത്തിയില്ല. അവയ്ക്കിടയിലൂടെ നാം ഒരു നദി ഒഴുക്കുകയും ചെയ്തു.

34 അവന്നു പല വരുമാനവുമുണ്ടായിരുന്നു. അങ്ങനെ അവൻ തന്റെ ചങ്ങാതിയോട്‌ സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ്‌ നിന്നെക്കാൾ കൂടുതൽ ധനമുള്ളവനും കൂടുതൽ സംഘബലമുള്ളവനും.

35 സ്വന്തത്തോട്‌ തന്നെ അന്യായം പ്രവർത്തിച്ച്‌ കൊണ്ട്‌ അവൻ തന്റെ തോട്ടത്തിൽ പ്രവേശിച്ചു. അവൻ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ച്‌ പോകുമെന്ന്‌ ഞാൻ വിചാരിക്കുന്നില്ല.

36 അന്ത്യസമയം നിലവിൽ വരും എന്നും ഞാൻ വിചാരിക്കുന്നില്ല. ഇനി ഞാൻ എന്റെ രക്ഷിതാവിങ്കലേക്ക്‌ മടക്കപ്പെടുകയാണെങ്കിലോ, തീർച്ചയായും, മടങ്ങിച്ചെല്ലുന്നതിന്‌ ഇതിനേക്കാൾ ഉത്തമമായ ഒരു സ്ഥലം എനിക്ക്‌ ലഭിക്കുക തന്നെ ചെയ്യും.

37 അവന്റെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: മണ്ണിൽ നിന്നും അനന്തരം ബീജത്തിൽ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട്‌ നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനിൽ നീ അവിശ്വസിച്ചിരിക്കുകയാണോ?

38 എന്നാൽ ( എന്റെ വിശ്വാസമിതാണ്‌. ) അവൻ അഥവാ അല്ലാഹുവാകുന്നു എന്റെ രക്ഷിതാവ്‌. എന്റെ രക്ഷിതാവിനോട്‌ യാതൊന്നിനെയും ഞാൻ പങ്കുചേർക്കുകയില്ല.

39 നീ നിന്റെ തോട്ടത്തിൽ കടന്ന സമയത്ത്‌, ഇത്‌ അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല എന്ന്‌ നിനക്ക്‌ പറഞ്ഞ്‌ കൂടായിരുന്നോ? നിന്നെക്കാൾ ധനവും സന്താനവും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കിൽ.

40 എന്റെ രക്ഷിതാവ്‌ എനിക്ക്‌ നിന്റെ തോട്ടത്തെക്കാൾ നല്ലത്‌ നൽകി എന്ന്‌ വരാം. നിന്റെ തോട്ടത്തിന്റെ നേരെ അവൻ ആകാശത്ത്‌ നിന്ന്‌ ശിക്ഷ അയക്കുകയും, അങ്ങനെ അത്‌ ചതുപ്പുനിലമായിത്തീരുകയും ചെയ്തു എന്ന്‌ വരാം.

41 അല്ലെങ്കിൽ അതിലെ വെള്ളം നിനക്ക്‌ ഒരിക്കലും തേടിപ്പിടിച്ച്‌ കൊണ്ട്‌ വരുവാൻ കഴിയാത്ത വിധം വറ്റിപ്പോയെന്നും വരാം.

42 അവന്റെ ഫലസമൃദ്ധി ( നാശത്താൽ ) വലയം ചെയ്യപ്പെട്ടു. അവ ( തോട്ടങ്ങൾ ) അവയുടെ പന്തലുകളോടെ വീണടിഞ്ഞ്‌ കിടക്കവെ താൻ അതിൽ ചെലവഴിച്ചതിന്റെ പേരിൽ അവൻ ( നഷ്ടബോധത്താൽ ) കൈ മലർത്തുന്നവനായിത്തീർന്നു. എന്റെ രക്ഷിതാവിനോട്‌ ആരെയും ഞാൻ പങ്കുചേർക്കാതിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ എന്ന്‌ അവൻ പറയുകയും ചെയ്ത്കൊണ്ടിരുന്നു.

43 അല്ലാഹുവിന്‌ പുറമെ യാതൊരു കക്ഷിയും അവന്ന്‌ സഹായം നൽകുവാനുണ്ടായില്ല. അവന്ന്‌ ( സ്വയം ) അതിജയിക്കുവാൻ കഴിഞ്ഞതുമില്ല.

44 യഥാർത്ഥ ദൈവമായ അല്ലാഹുവിന്നത്രെ അവിടെ രക്ഷാധികാരം. നല്ല പ്രതിഫലം നൽകുന്നവനും നല്ല പര്യവസാനത്തിലെത്തുക്കുന്നവനും അവനത്രെ.

45 ( നബിയേ, ) നീ അവർക്ക്‌ ഐഹികജീവിതത്തിൻറെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്ത്‌ നിന്ന്‌ നാം വെള്ളം ഇറക്കി. അതുമൂലം ഭൂമിയിൽ സസ്യങ്ങൾ ഇടകലർന്ന്‌ വളർന്നു. താമസിയാതെ അത്‌ കാറ്റുകൾ പറത്തിക്കളയുന്ന തുരുമ്പായിത്തീർന്നു. ( അതുപോലെയത്രെ ഐഹികജീവിതം. ) അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു.

46 സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിൻറെ അലങ്കാരമാകുന്നു. എന്നാൽ നിലനിൽക്കുന്ന സൽകർമ്മങ്ങളാണ്‌ നിന്റെ രക്ഷിതാവിങ്കൽ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷ നൽകുന്നതും.

47 പർവ്വതങ്ങളെ നാം സഞ്ചരിപ്പിക്കുകയും തെളിഞ്ഞ്‌ നിരപ്പായ നിലയിൽ ഭൂമി നിനക്ക്‌ കാണുമാറാകുകയും, തുടർന്ന്‌ അവരിൽ നിന്ന്‌ ( മനുഷ്യരിൽ നിന്ന്‌ ) ഒരാളെയും വിട്ടുകളയാതെ നാം അവരെ ഒരുമിച്ചുകൂട്ടുകയും ചെയ്യുന്ന ദിവസം ( ശ്രദ്ധേയമാകുന്നു. )

48 നിന്റെ രക്ഷിതാവിന്റെ മുമ്പാകെ അവർ അണിയണിയായി പ്രദർശിപ്പിക്കപ്പെടുകയും ചെയ്യും. ( അന്നവൻ പറയും: ) നിങ്ങളെ നാം ആദ്യതവണ സൃഷ്ടിച്ച പ്രകാരം നിങ്ങളിതാ നമ്മുടെ അടുത്ത്‌ വന്നിരിക്കുന്നു. എന്നാൽ നിങ്ങൾക്ക്‌ നാം ഒരു നിശ്ചിത സമയം ഏർപെടുത്തുകയേയില്ല എന്ന്‌ നിങ്ങൾ ജൽപിക്കുകയാണ്‌ ചെയ്തത്‌.

49 ( കർമ്മങ്ങളുടെ ) രേഖ വെക്കപ്പെടും. അപ്പോൾ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയിൽ നിനക്ക്‌ കാണാം. അവർ പറയും: അയ്യോ! ഞങ്ങൾക്ക്‌ നാശം. ഇതെന്തൊരു രേഖയാണ്‌? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത്‌ കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങൾ പ്രവർത്തിച്ചതൊക്കെ ( രേഖയിൽ ) നിലവിലുള്ളതായി അവർ കണ്ടെത്തും. നിന്റെ രക്ഷിതാവ്‌ യാതൊരാളോടും അനീതി കാണിക്കുകയില്ല.

50 നാം മലക്കുകളോട്‌ നിങ്ങൾ ആദമിന്‌ പ്രണാമം ചെയ്യുക എന്ന്‌ പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമത്രെ. ) അവർ പ്രണാമം ചെയ്തു. ഇബ് ലീസ്‌ ഒഴികെ. അവൻ ജിന്നുകളിൽ പെട്ടവനായിരുന്നു. അങ്ങനെ തൻറെ രക്ഷിതാവിന്റെ കൽപന അവൻ ധിക്കരിച്ചു. എന്നിരിക്കെ നിങ്ങൾ എന്നെ വിട്ട്‌ അവനെയും അവന്റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ? അവർ നിങ്ങളുടെ ശത്രുക്കളത്രെ. അക്രമികൾക്ക്‌ ( അല്ലാഹുവിന്‌ ) പകരം കിട്ടിയത്‌ വളരെ ചീത്ത തന്നെ.

51 ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനാകട്ടെ, അവരുടെ തന്നെ സൃഷ്ടിപ്പിനാകട്ടെ നാം അവരെ സാക്ഷികളാക്കിയിട്ടില്ല. വഴിപിഴപ്പിക്കുന്നവരെ ഞാൻ സഹായികളായി സ്വീകരിക്കുന്നവനല്ലതാനും.

52 എന്റെ പങ്കാളികളെന്ന്‌ നിങ്ങൾ ജൽപിച്ച്‌ കൊണ്ടിരുന്നവരെ നിങ്ങൾ വിളിച്ച്‌ നോക്കൂ എന്ന്‌ അവൻ ( അല്ലാഹു ) പറയുന്ന ദിവസം ( ശ്രദ്ധേയമത്രെ. ) അപ്പോൾ ഇവർ അവരെ വിളിച്ച്‌ നോക്കുന്നതാണ്‌. എന്നാൽ അവർ ഇവർക്ക്‌ ഉത്തരം നൽകുന്നതല്ല. അവർക്കിടയിൽ നാം ഒരു നാശഗർത്തം ഉണ്ടാക്കുകയും ചെയ്യും.

53 കുറ്റവാളികൾ നരകം നേരിൽ കാണും. അപ്പോൾ തങ്ങൾ അതിൽ അകപ്പെടാൻ പോകുകയാണെന്ന്‌ അവർ മനസ്സിലാക്കും. അതിൽ നിന്ന്‌ വിട്ടുമാറിപ്പോകാൻ ഒരു മാർഗവും അവർ കണ്ടെത്തുകയുമില്ല.

54 തീർച്ചയായും ജനങ്ങൾക്കുവേണ്ടി എല്ലാവിധ ഉപമകളും ഈ ഖുർആനിൽ നാം വിവിധ തരത്തിൽ വിവരിച്ചിരിക്കുന്നു. എന്നാൽ മനുഷ്യൻ അത്യധികം തർക്കസ്വഭാവമുള്ളവനത്രെ.

55 തങ്ങൾക്കു മാർഗദർശനം വന്നുകിട്ടിയപ്പോൾ അതിൽ വിശ്വസിക്കുകയും, തങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുകയും ചെയ്യുന്നതിന്‌ ജനങ്ങൾക്ക്‌ തടസ്സമായത്‌ പൂർവ്വികൻമാരുടെ കാര്യത്തിലുണ്ടായ അതേ നടപടി അവർക്കും വരണം. അല്ലെങ്കിൽ അവർക്ക്‌ നേരിട്ട്‌ ശിക്ഷ വരണം എന്ന അവരുടെ നിലപാട്‌ മാത്രമാകുന്നു.

56 സന്തോഷവാർത്ത അറിയിക്കുന്നവരായിക്കൊണ്ടും, താക്കീത്‌ നൽകുന്നവരായിക്കൊണ്ടും മാത്രമാണ്‌ നാം ദൂതൻമാരെ നിയോഗിക്കുന്നത്‌. അവിശ്വസിച്ചവർ മിഥ്യാവാദവുമായി തർക്കിച്ച്‌ കൊണ്ടിരിക്കുന്നു; അത്‌ മൂലം സത്യത്തെ തകർത്ത്‌ കളയുവാൻ വേണ്ടി. എന്റെ ദൃഷ്ടാന്തങ്ങളെയും അവർക്ക്‌ നൽകപ്പെട്ട താക്കീതുകളെയും അവർ പരിഹാസ്യമാക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു.

57 തന്റെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഓർമിപ്പിക്കപ്പെട്ടിട്ട്‌ അതിൽ നിന്ന്‌ തിരിഞ്ഞുകളയുകയും, തന്റെ കൈകൾ മുൻകൂട്ടി ചെയ്തത്‌ ( ദുഷ്കർമ്മങ്ങൾ ) മറന്നുകളയുകയും ചെയ്തവനെക്കാൾ അക്രമിയായി ആരുണ്ട്‌? തീർച്ചയായും അവരത്‌ ഗ്രഹിക്കുന്നതിന്‌ ( തടസ്സമായി ) നാം അവരുടെ ഹൃദയങ്ങളിൽ മൂടികളും, അവരുടെ കാതുകളിൽ ഭാര ( അടപ്പ്‌ ) വും ഏർപെടുത്തിയിരിക്കുന്നു. ( അങ്ങനെയിരിക്കെ ) നീ അവരെ സൻമാർഗത്തിലേക്ക്‌ ക്ഷണിക്കുന്ന പക്ഷം അവർ ഒരിക്കലും സൻമാർഗം സ്വീകരിക്കുകയില്ല.

58 നിന്റെ രക്ഷിതാവ്‌ ഏറെ പൊറുക്കുന്നവനും കരുണയുള്ളവനുമാകുന്നു. അവർ ചെയ്ത്‌ കൂട്ടിയതിന്‌ അവൻ അവർക്കെതിരിൽ നടപടി എടുക്കുകയായിരുന്നെങ്കിൽ അവർക്കവൻ ഉടൻ തന്നെ ശിക്ഷ നൽകുമായിരുന്നു. പക്ഷെ അവർക്കൊരു നിശ്ചിത അവധിയുണ്ട്‌. അതിനെ മറികടന്ന്‌ കൊണ്ട്‌ രക്ഷപ്രാപിക്കാവുന്ന ഒരു സ്ഥാനവും അവർ കണ്ടെത്തുകയേയില്ല.

59 ആ രാജ്യങ്ങൾ അക്രമത്തിൽ ഏർപെട്ടപ്പോൾ അവരെ നാം നശിപ്പിച്ച്‌ കളഞ്ഞു. അവരുടെ നാശത്തിന്‌ നാം ഒരു നിശ്ചിത അവധി വെച്ചിട്ടുണ്ട്‌.

60 മൂസാ തന്റെ ഭൃത്യനോട്‌ ഇപ്രകാരം പറഞ്ഞ സന്ദർഭം ( ശ്രദ്ധേയമാകുന്നു: ) ഞാൻ രണ്ട്‌ കടലുകൾ കൂടിച്ചേരുന്നിടത്ത്‌ എത്തുകയോ, അല്ലെങ്കിൽ സുദീർഘമായ ഒരു കാലഘട്ടം മുഴുവൻ നടന്ന്‌ കഴിയുകയോ ചെയ്യുന്നത്‌ വരെ ഞാൻ ( ഈ യാത്ര ) തുടർന്ന്‌ കൊണ്ടേയിരിക്കും.

61 അങ്ങനെ അവർ അവ ( കടലുകൾ ) രണ്ടും കൂടിച്ചേരുന്നിടത്തെത്തിയപ്പോൾ തങ്ങളുടെ മത്സ്യത്തിൻറെ കാര്യം മറന്നുപോയി. അങ്ങനെ അത്‌ കടലിൽ ( ചാടി ) അത്‌ പോയ മാർഗം ഒരു തുരങ്കം ( പോലെ ) ആക്കിത്തീർത്തു.

62 അങ്ങനെ അവർ ആ സ്ഥലം വിട്ട്‌ മുന്നോട്ട്‌ പോയിക്കഴിഞ്ഞപ്പോൾ മൂസാ തന്റെ ഭൃത്യനോട്‌ പറഞ്ഞു: നീ നമുക്ക്‌ നമ്മുടെ ഭക്ഷണം കൊണ്ട്‌ വാ. നമ്മുടെ ഈ യാത്ര നിമിത്തം നമുക്ക്‌ ക്ഷീണം നേരിട്ടിരിക്കുന്നു.

63 അവൻ പറഞ്ഞു: താങ്കൾ കണ്ടുവോ? നാം ആ പാറക്കല്ലിൽ അഭയം പ്രാപിച്ച സന്ദർഭത്തിൽ ഞാൻ ആ മത്സ്യത്തെ മറന്നുപോകുക തന്നെ ചെയ്തു. അത്‌ പറയാൻ എന്നെ മറപ്പിച്ചത്‌ പിശാചല്ലാതെ മറ്റാരുമല്ല. അത്‌ കടലിലൂടെ സഞ്ചരിച്ച വഴി ഒരു അത്ഭുതമാക്കിത്തീർക്കുകയും ചെയ്തിരിക്കുന്നു.

64 അദ്ദേഹം ( മൂസാ ) പറഞ്ഞു: അതുതന്നെയാണ്‌ നാം തേടിക്കൊണ്ടിരുന്നത്‌. ഉടനെ അവർ രണ്ട്‌ പേരും തങ്ങളുടെ കാൽപാടുകൾ നോക്കിക്കൊണ്ട്‌ മടങ്ങി.

65 അപ്പോൾ അവർ രണ്ടുപേരും നമ്മുടെ ദാസൻമാരിൽ ഒരാളെ കണ്ടെത്തി. അദ്ദേഹത്തിന്‌ നാം നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യം നൽകുകയും, നമ്മുടെ പക്കൽ നിന്നുള്ള ജ്ഞാനം നാം അദ്ദേഹത്തെ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌.

66 മൂസാ അദ്ദേഹത്തോട്‌ പറഞ്ഞു: താങ്കൾക്ക്‌ പഠിപ്പിക്കപ്പെട്ട സൻമാർഗജ്ഞാനത്തിൽ നിന്ന്‌ എനിക്ക്‌ താങ്കൾ പഠിപ്പിച്ചുതരുന്നതിന്നായി ഞാൻ താങ്കളെ അനുഗമിക്കട്ടെ?

67 അദ്ദേഹം പറഞ്ഞു: തീർച്ചയായും താങ്കൾക്ക്‌ എൻറെ കൂടെ ക്ഷമിച്ച്‌ കഴിയാൻ സാധിക്കുകയേ ഇല്ല.

68 താങ്കൾ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു വിഷയത്തിൽ താങ്കൾക്കെങ്ങനെ ക്ഷമിക്കാനാകും.?

69 അദ്ദേഹം പറഞ്ഞു: അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമയുള്ളവനായി താങ്കൾ എന്നെ കണ്ടെത്തുന്നതാണ്‌. ഞാൻ താങ്കളുടെ ഒരു കൽപനയ്ക്കും എതിർ പ്രവർത്തിക്കുന്നതല്ല.

70 അദ്ദേഹം പറഞ്ഞു: എന്നാൽ താങ്കൾ എന്നെ അനുഗമിക്കുന്ന പക്ഷം യാതൊരു കാര്യത്തെപ്പറ്റിയും താങ്കൾ എന്നോട്‌ ചോദിക്കരുത്‌: അതിനെപ്പറ്റിയുള്ള വിവരം ഞാൻ തന്നെ താങ്കൾക്കു പറഞ്ഞുതരുന്നത്‌ വരെ.

71 തുടർന്ന്‌ അവർ രണ്ട്‌ പേരും കപ്പലിൽ കയറിയപ്പോൾ അദ്ദേഹം അത്‌ ഓട്ടയാക്കിക്കളഞ്ഞു. മൂസാ പറഞ്ഞു: അതിലുള്ളവരെ മുക്കിക്കളയുവാൻ വേണ്ടി താങ്കളത്‌ ഓട്ടയാക്കിയിരിക്കുകയാണോ? തീർച്ചയായും ഗുരുതരമായ ഒരു കാര്യം തന്നെയാണ്‌ താങ്കൾ ചെയ്തത്‌.

72 അദ്ദേഹം പറഞ്ഞു: തീർച്ചയായും താങ്കൾക്ക്‌ എൻറെ കൂടെ ക്ഷമിച്ചുകഴിയാൻ സാധിക്കില്ല എന്ന്‌ ഞാൻ പറഞ്ഞിട്ടില്ലേ?

73 അദ്ദേഹം പറഞ്ഞു: ഞാൻ മറന്നുപോയതിന്‌ താങ്കൾ എൻറെ പേരിൽ നടപടി എടുക്കരുത്‌. എൻറെ കാര്യത്തിൽ വിഷമകരമായ യാതൊന്നിനും താങ്കൾ എന്നെ നിർബന്ധിക്കുകയും ചെയ്യരുത്‌.

74 അനന്തരം അവർ ഇരുവരും പോയി. അങ്ങനെ ഒരു ബാലനെ അവർ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം അവനെ കൊന്നുകളഞ്ഞു. മൂസാ പറഞ്ഞു: നിർദോഷിയായ ഒരാളെ മറ്റൊരാൾക്കു പകരമായിട്ടല്ലാതെ താങ്കൾ കൊന്നുവോ? തീർച്ചയായും നിഷിദ്ധമായ ഒരു കാര്യം തന്നെയാണ്‌ താങ്കൾ ചെയ്തിട്ടുള്ളത്‌.

75 അദ്ദേഹം പറഞ്ഞു: തീർച്ചയായും താങ്കൾക്കു എന്റെ കൂടെ ക്ഷമിച്ച്‌ കഴിയുവാൻ സാധിക്കുകയേ ഇല്ല എന്ന്‌ ഞാൻ താങ്കളോട്‌ പറഞ്ഞിട്ടില്ലേ?

76 മൂസാ പറഞ്ഞു: ഇതിന്‌ ശേഷം വല്ലതിനെപ്പറ്റിയും ഞാൻ താങ്കളോട്‌ ചോദിക്കുകയാണെങ്കിൽ പിന്നെ താങ്കൾ എന്നെ സഹവാസിയാക്കേണ്ടതില്ല. എന്നിൽ നിന്ന്‌ താങ്കൾക്ക്‌ ന്യായമായ കാരണം കിട്ടിക്കഴിഞ്ഞു.

77 അനന്തരം അവർ ഇരുവരും പോയി. അങ്ങനെ അവർ ഇരുവരും ഒരു രാജ്യക്കാരുടെ അടുക്കൽ ചെന്നപ്പോൾ ആ രാജ്യക്കാരോട്‌ അവർ ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ ഇവരെ സൽക്കരിക്കുവാൻ അവർ വൈമനസ്യം കാണിക്കുകയാണ്‌ ചെയ്തത്‌. അപ്പോൾ പൊളിഞ്ഞുവീഴാനൊരുങ്ങുന്ന ഒരു മതിൽ അവർ അവിടെ കണ്ടെത്തി. ഉടനെ അദ്ദേഹം അത്‌ നേരെയാക്കി. മൂസാ പറഞ്ഞു: താങ്കൾ ഉദ്ദേശിച്ചിരുന്നെങ്കിൽ അതിന്റെ പേരിൽ താങ്കൾക്ക്‌ വല്ല പ്രതിഫലവും വാങ്ങാമായിരുന്നു.

78 അദ്ദേഹം പറഞ്ഞു: ഇത്‌ ഞാനും താങ്കളും തമ്മിലുള്ള വേർപാടാകുന്നു. ഏതൊരു കാര്യത്തിന്റെ പേരിൽ താങ്കൾക്ക്‌ ക്ഷമിക്കാൻ കഴിയാതിരുന്നുവോ അതിന്റെ പൊരുൾ ഞാൻ താങ്കൾക്ക്‌ അറിയിച്ച്‌ തരാം.

79 എന്നാൽ ആ കപ്പൽ കടലിൽ ജോലിചെയ്യുന്ന ഏതാനും ദരിദ്രൻമാരുടെതായിരുന്നു. അതിനാൽ ഞാനത്‌ കേടുവരുത്തണമെന്ന്‌ ഉദ്ദേശിച്ചു. ( കാരണം ) അവരുടെ പുറകെ എല്ലാ ( നല്ല ) കപ്പലും ബലാൽക്കാരമായി പിടിച്ചെടുക്കുന്ന ഒരു രാജാവുണ്ടായിരുന്നു.

80 എന്നാൽ ആ ബാലനാകട്ടെ അവന്റെ മാതാപിതാക്കൾ സത്യവിശ്വാസികളായിരുന്നു. എന്നാൽ അവൻ അവരെ അതിക്രമത്തിനും അവിശ്വാസത്തിനും നിർബന്ധിതരാക്കിത്തീർക്കുമെന്ന്‌ നാം ഭയപ്പെട്ടു.

81 അതിനാൽ അവർക്ക്‌ അവരുടെ രക്ഷിതാവ്‌ അവനെക്കാൾ സ്വഭാവശുദ്ധിയിൽ മെച്ചപ്പെട്ടവനും, കാരുണ്യത്താൽ കൂടുതൽ അടുപ്പമുള്ളവനുമായ ഒരു സന്താനത്തെ പകരം നൽകണം എന്നു നാം ആഗ്രഹിച്ചു.

82 ആ മതിലാണെങ്കിലോ, അത്‌ ആ പട്ടണത്തിലെ അനാഥരായ രണ്ട്‌ ബാലൻമാരുടെതായിരുന്നു. അതിനു ചുവട്ടിൽ അവർക്കായുള്ള ഒരു നിധിയുണ്ടായിരുന്നു. അവരുടെ പിതാവ്‌ ഒരു നല്ല മനുഷ്യനായിരുന്നു. അതിനാൽ അവർ ഇരുവരും യൗവ്വനം പ്രാപിക്കുകയും, എന്നിട്ടവരുടെ നിധി പുറത്തെടുക്കുകയും ചെയ്യണമെന്ന്‌ താങ്കളുടെ രക്ഷിതാവ്‌ ഉദ്ദേശിച്ചു താങ്കളുടെ രക്ഷിതാവിന്റെ കാരുണ്യം എന്ന നിലയിലത്രെ അത്‌. അതൊന്നും എന്റെ അഭിപ്രയപ്രകാരമല്ല ഞാൻ ചെയ്തത്‌. താങ്കൾക്ക്‌ ഏത്‌ കാര്യത്തിൽ ക്ഷമിക്കാൻ കഴിയാതിരുന്നുവോ അതിന്റെ പൊരുളാകുന്നു അത്‌.

83 അവർ നിന്നോട്‌ ദുൽഖർനൈനിയെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാൻ നിങ്ങൾക്ക്‌ ഓതികേൾപിച്ച്‌ തരാം.

84 തീർച്ചയായും നാം അദ്ദേഹത്തിന്‌ ഭൂമിയിൽ സ്വാധീനം നൽകുകയും, എല്ലാകാര്യത്തിനുമുള്ള മാർഗം നാം അദ്ദേഹത്തിന്‌ സൗകര്യപ്പെടുത്തികൊടുക്കുകയും ചെയ്തു.

85 അങ്ങനെ അദ്ദേഹം ഒരു മാർഗം പിന്തുടർന്നു.

86 അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോൾ അത്‌ ചെളിവെള്ളമുള്ള ഒരു ജലാശയത്തിൽ മറഞ്ഞ്‌ പോകുന്നതായി അദ്ദേഹം കണ്ടു. അതിൻറെ അടുത്ത്‌ ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി.( അദ്ദേഹത്തോട്‌ ) നാം പറഞ്ഞു: ഹേ, ദുൽഖർനൈൻ, ഒന്നുകിൽ നിനക്ക്‌ ഇവരെ ശിക്ഷിക്കാം. അല്ലെങ്കിൽ നിനക്ക്‌ അവരിൽ നൻമയുണ്ടാക്കാം.

87 അദ്ദേഹം ( ദുൽഖർനൈൻ ) പറഞ്ഞു: എന്നാൽ ആർ അക്രമം പ്രവർത്തിച്ചുവോ അവനെ നാം ശിക്ഷിക്കുന്നതാണ്‌. പിന്നീട്‌ അവൻ തൻറെ രക്ഷിതാവിങ്കലേക്ക്‌ മടക്കപ്പെടുകയും അപ്പോൾ അവൻ ഗുരുതരമായ ശിക്ഷ അവന്ന്‌ നൽകുകയും ചെയ്യുന്നതാണ്‌.

88 എന്നാൽ ആർ വിശ്വസിക്കുകയും സൽകർമ്മം പ്രവർത്തിക്കുകയും ചെയ്തുവോ അവന്നാണ്‌ പ്രതിഫലമായി അതിവിശിഷ്ടമായ സ്വർഗമുള്ളത്‌. അവനോട്‌ നാം നിർദേശിക്കുന്നത്‌ നമ്മുടെ കൽപനയിൽ നിന്ന്‌ എളുപ്പമുള്ളതായി രിക്കുകയും ചെയ്യും.

89 പിന്നെ അദ്ദേഹം മറ്റൊരു മാർഗം പിന്തുടർന്നു.

90 അങ്ങനെ അദ്ദേഹം സൂര്യോദയസ്ഥാനത്തെത്തിയപ്പോൾ അത്‌ ഒരു ജനതയുടെ മേൽ ഉദിച്ചുയരുന്നതായി അദ്ദേഹം കണ്ടെത്തി. അതിൻറെ ( സൂര്യൻറെ ) മുമ്പിൽ അവർക്കു നാം യാതൊരു മറയും ഉണ്ടാക്കികൊടുത്തിട്ടില്ല.

91 അപ്രകാരം തന്നെ ( അദ്ദേഹം പ്രവർത്തിച്ചു ) അദ്ദേഹത്തിൻറെ പക്കലുള്ളതിനെപ്പറ്റി ( നമ്മുടെ ) സൂക്ഷ്മജ്ഞാനം കൊണ്ട്‌ നാം പൂർണ്ണമായി അറിഞ്ഞിട്ടുണ്ട്‌ താനും.

92 പിന്നെ അദ്ദേഹം മറ്റൊരു മാർഗം പിന്തുടർന്നു.

93 അങ്ങനെ അദ്ദേഹം രണ്ട്‌ പർവ്വതനിരകൾക്കിടയിലെത്തിയപ്പോൾ അവയുടെ ഇപ്പുറത്തുണ്ടായിരുന്ന ഒരു ജനതയെ അദ്ദേഹം കാണുകയുണ്ടായി. പറയുന്നതൊന്നും മിക്കവാറും അവർക്ക്‌ മനസ്സിലാക്കാനാവുന്നില്ല.

94 അവർ പറഞ്ഞു: ഹേ, ദുൽഖർനൈൻ, തീർച്ചയായും യഅ്ജൂജ്‌ - മഅ്ജൂജ്‌ വിഭാഗങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരാകുന്നു. ഞങ്ങൾക്കും അവർക്കുമിടയിൽ താങ്കൾ ഒരു മതിൽകെട്ട്‌ ഉണ്ടാക്കിത്തരണമെന്ന വ്യവസ്ഥയിൽ ഞങ്ങൾ താങ്കൾക്ക്‌ ഒരു കരം നിശ്ചയിച്ച്‌ തരട്ടെയോ?

95 അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ്‌ എനിക്ക്‌ അധീനപ്പെടുത്തിത്തന്നിട്ടുള്ളത്‌ ( അധികാരവും, ഐശ്വര്യവും ) ( നിങ്ങൾ നൽകുന്നതിനെക്കാളും ) ഉത്തമമത്രെ. എന്നാൽ ( നിങ്ങളുടെ ശാരീരിക ) ശക്തികൊണ്ട്‌ നിങ്ങളെന്നെ സഹായിക്കുവിൻ. നിങ്ങൾക്കും അവർക്കുമിടയിൽ ഞാൻ ബലവത്തായ ഒരു മതിലുണ്ടാക്കിത്തരാം.

96 നിങ്ങൾ എനിക്ക്‌ ഇരുമ്പുകട്ടികൾ കൊണ്ട്‌ വന്ന്‌ തരൂ. അങ്ങനെ ആ രണ്ട്‌ പർവ്വതപാർശ്വങ്ങളുടെ ഇട സമമാക്കിത്തീർത്തിട്ട്‌ അദ്ദേഹം പറഞ്ഞു: നിങ്ങൾ കാറ്റൂതുക. അങ്ങനെ അത്‌ ( പഴുപ്പിച്ച്‌ ) തീ പോലെയാക്കിയപ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങളെനിക്ക്‌ ഉരുക്കിയ ചെമ്പ്‌ കൊണ്ട്‌ വന്നു തരൂ ഞാനത്‌ അതിൻമേൽ ഒഴിക്കട്ടെ.

97 പിന്നെ, ആ മതിൽക്കെട്ട്‌ കയറിമറിയുവാൻ അവർക്ക്‌ ( യഅ്ജൂജ്‌ - മഅ്ജൂജിന്ന്‌ ) സാധിച്ചില്ല. അതിന്ന്‌ തുളയുണ്ടാക്കുവാനും അവർക്ക്‌ സാധിച്ചില്ല.

98 അദ്ദേഹം ( ദുൽഖർനൈൻ ) പറഞ്ഞു: ഇത്‌ എന്റെ രക്ഷിതാവിങ്കൽ നിന്നുള്ള കാരുണ്യമത്രെ. എന്നാൽ എന്റെ രക്ഷിതാവിന്റെ വാഗ്ദത്ത സമയം വന്നാൽ അവൻ അതിനെ തകർത്ത്‌ നിരപ്പാക്കിക്കളയുന്നതാണ്‌. എന്റെ രക്ഷിതാവിന്റെ വാഗ്ദാനം യാഥാർത്ഥ്യമാകുന്നു.

99 അന്ന്‌ ) അവരിൽ ചിലർ മറ്റുചിലരുടെ മേൽ തിരമാലകൾ പോലെ തള്ളിക്കയറുന്ന രൂപത്തിൽ നാം വിട്ടേക്കുന്നതാണ്‌. കാഹളത്തിൽ ഊതപ്പെടുകയും അപ്പോൾ നാം അവരെ ഒന്നിച്ച്‌ ഒരുമിച്ചുകൂട്ടുകയും ചെയ്യും.

100 അവിശ്വാസികൾക്ക്‌ അന്നേ ദിവസം നാം നരകത്തെ ശരിയാംവണ്ണം കാണിച്ചുകൊടുക്കുന്നതാണ്‌.

101 എൻറെ സന്ദേശത്തിന്റെ മുമ്പിൽ ആരുടെ കണ്ണുകൾക്ക്‌ മൂടിവീണ്‌ പോകുകയും അതുകേട്ട്‌ ഗ്രഹിക്കാൻ ആർക്ക്‌ സാധിക്കാതാവുകയും ചെയ്തിരുന്നുവോ അവരത്രെ( ആ അവിശ്വാസികൾ ) .

102 എനിക്ക്‌ പുറമെ എന്റെ ദാസൻമാരെ രക്ഷാകർത്താക്കളായി സ്വീകരിക്കാമെന്ന്‌ അവിശ്വാസികൾ വിചാരിച്ചിരിക്കുകയാണോ? തീർച്ചയായും അവിശ്വാസികൾക്ക്‌ സൽക്കാരം നൽകുവാനായി നാം നരകത്തെ ഒരുക്കിവെച്ചിരിക്കുന്നു.

103 ( നബിയേ, ) പറയുക: കർമ്മങ്ങൾ ഏറ്റവും നഷ്ടകരമായി തീർന്നവരെ സംബന്ധിച്ച്‌ നാം നിങ്ങൾക്ക്‌ പറഞ്ഞുതരട്ടെയോ?

104 ഐഹികജീവിതത്തിലെ തങ്ങളുടെ പ്രയത്നം പിഴച്ചുപോയവരത്രെ അവർ. അവർ വിചാരിക്കുന്നതാകട്ടെ തങ്ങൾ നല്ല പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ്‌.

105 തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവർ. അതിനാൽ അവരുടെ കർമ്മങ്ങൾ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാൽ നാം അവർക്ക്‌ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ യാതൊരു തൂക്കവും ( സ്ഥാനവും ) നിലനിർത്തുകയില്ല.

106 അതത്രെ അവർക്കുള്ള പ്രതിഫലം. അവിശ്വസിക്കുകയും, എന്റെ ദൃഷ്ടാന്തങ്ങളെയും, ദൂതൻമാരെയും പരിഹാസ്യമാക്കുകയും ചെയ്തതിന്നുള്ള ( ശിക്ഷയായ ) നരകം.

107 തീർച്ചയായും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക്‌ സൽക്കാരം നൽകാനുള്ളതാകുന്നു സ്വർഗത്തോപ്പുകൾ.

108 അവരതിൽ നിത്യവാസികളായിരിക്കും. അതിൽ നിന്ന്‌ വിട്ട്‌ മാറാൻ അവർ ആഗ്രഹിക്കുകയില്ല.

109 ( നബിയേ, ) പറയുക: സമുദ്രജലം എന്റെ രക്ഷിതാവിന്റെ വചനങ്ങളെഴുതാനുള്ള മഷിയായിരുന്നെങ്കിൽ എന്റെ രക്ഷിതാവിന്റെ വചനങ്ങൾ തീരുന്നതിന്‌ മുമ്പായി സമുദ്രജലം തീർന്ന്‌ പോകുക തന്നെ ചെയ്യുമായിരുന്നു. അതിന്‌ തുല്യമായ മറ്റൊരു സമുദ്രം കൂടി നാം സഹായത്തിനു കൊണ്ട്‌ വന്നാലും ശരി.

110 ( നബിയേ, ) പറയുക: ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നൽകപ്പെടുന്നു. അതിനാൽ വല്ലവനും തന്റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സൽകർമ്മം പ്രവർത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/അൽ_കഹഫ്&oldid=134770" എന്ന താളിൽനിന്ന് ശേഖരിച്ചത്