ക്രിസ്തുമതനിരൂപണം/ത്ര്യേകത്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
ത്ര്യേകത്വം
ക്രിസ്തുമതനിരൂപണം

ത്ര്യേകത്വം
[തിരുത്തുക]

[ 62 ] ഈ വാക്യം ബൈബിളിൽ ഇല്ല പിതാവെന്നു പറയപ്പെടുന്ന യഹോവായെ ദൈവമെന്നു പറയുന്നതല്ലാതെ ഒരിടത്തെങ്കിലും ക്രിസ്തുവിനെ ദൈവം എന്നു പറയുന്നില്ലാ. പിതാവ്, പുത്രൻ, പവിത്രാത്മാവ് എന്നു മൂന്നുനാമങ്ങളും ഒരുമിച്ചു ബൈബിളിൽ എഴുതിയിരിക്കുന്ന വാക്യങ്ങൾ മൂന്നും മൂന്നുതന്നെയാണ്.

ഒന്നാമത് (1 യോഹന്നാൻ 5-അ. 17-വാ. 14-അ. 26-വാ.)പരലോകത്തിൽ സാക്ഷ്യം പറയുന്നവർ മൂവരുണ്ട്. ആത്മാവ്, ജലം, രക്തം, ഇവർ മൂന്നും ഒന്നിലേയ്ക്കാകുന്നു.

രണ്ടാമത് (മത്തായി 28-അ. 19-വാ.) പിതാവ് പുത്രൻ പവിത്രാത്മാവിന്റെ വാക്യത്തിൽ സ്നാനപ്പെടുത്തുക.

മൂന്നാമത് (2 കൊരുന്തിയർ 13-അ. 14-വാ.) കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകുടി ഇരുപ്പൂതാക. ഇവയിൽ ആദ്യത്തെവാക്യം തമിഴിലും ഇംഗ്ളീ‌ഷിലും ഉള്ള ബൈബിളിൽ മാത്രമല്ലാതെ ഇതുകൾക്കു മൂലമായ ഗ്രീക്കുഭാ‌ഷയിലുള്ള ബൈബിളിൽ ഇല്ലാ. പക്ഷപാതംകൂടാതെ ന്യായത്തെ മാത്രം സ്വീകരിക്കുന്നവരായ ഓരോരോ യൂറോപ്യക്രിസ്ത്യന്മാരുപോലും ഈ വാക്യം ബൈബിളിൽ വ്യാജമായിട്ടാണ് ചേർത്തിരിക്കുന്നതെന്നു കണ്ടു അതിനെ നീക്കിക്കളഞ്ഞു. ആകയാൽ അതിനെപ്പറ്റി ഗൗനിക്കുന്നത് അനാവശ്യമാകുന്നു. രണ്ടാമത്തെ വാക്യത്തിൽ പിതാവ്, പുത്രൻ, പവിത്രാത്മാവ് ഈ മൂന്നിനേയും ഒന്നെന്നു പറയുന്നുണ്ടോ? ഇല്ലാ. ഓരോന്നിനെ പ്രത്യേകം പ്രത്യേകമെങ്കിലും ദൈവമെന്നു പറയുന്നുണ്ടോ? അതുമില്ല. മൂന്നും തുല്യമാണെന്നു പറയുന്നുണ്ടോ? അങ്ങനെയും ഇല്ല. ആ മൂന്നിനേയും വന്ദിക്കുന്നതിനു പറയുന്നുണ്ടോ? അതുമില്ല. ഇപ്രകാരം ഒന്നെന്നോ വെവ്വേറെ ദൈവമെന്നോ തുല്യമെന്നോ വന്ദ്യമെന്നോ പറയാതിരിക്കുന്ന സ്ഥിതിക്ക് ആ മൂന്നിനെയും എങ്ങനെയാണ് നിങ്ങൾ ദൈവ ലക്ഷണത്തിലുൾപ്പെടുത്തി ത്യ്രെകത്വമാക്കിസ്വീകരിക്കുന്നത്? [ 63 ] മൂന്നാമതുവാക്യത്തിൽ വേറെ ദൈവമെന്നോ മൂന്നും തുല്യമെന്നോ ഒന്നെന്നോ വന്ദ്യമെന്നോ പറഞ്ഞിട്ടില്ല. എന്നുതന്നയുമല്ല ത്യ്രകത്വത്തെ നി‌ഷേധിക്കുകയും കൂടി ചെയ്യുന്നുണ്ട്. എങ്ങനെ എന്നാൽ പിതാവ്, പുത്രൻ, പവിത്രാത്മാവ് എന്നു പറയാതെ ദൈവം, പുത്രൻ, പവിത്രാത്മാവ് എന്നു പറഞ്ഞിരിക്കുന്നു. ആകയാൽ ആ മൂന്നു പേരിൽ ഒരുത്തൻ ദൈവമെന്നും മറ്റും രണ്ടുപേരും ദൈവമല്ലെന്നും തെളിവാകുന്നു. ദൈവമല്ലാത്തതിനാൽ ക്രിസ്തു ത്യ്രൈകത്വത്തിൽ ചേർന്നവനല്ല. (ടി. വി‌ഷയങ്ങളെപ്പറ്റി വിവരമായി അറിയണമെന്നുള്ളവർ 1827-ആം വർ‌ഷം അക്ടോബർ മാസം 28-ന് റെവറണ്ട് ഹെണ്ട് റിലയർ എന്ന പാതിരിയാൽ ചെയ്യപ്പെട്ട ഉപന്യാസത്തെ നോക്കുക) ഇനി ഇതിനെപ്പറ്റി പിതാവ് ക്രിസ്തു ഇവരുടെ അഭിപ്രായങ്ങളെയും ബൈബിളാചാര്യന്മാരുടെ അഭിപ്രായങ്ങളെയും കാണിച്ച ത്യ്രകത്വം തീരെ ഇല്ലാത്തതാണെന്നും സ്ഥിപിക്കുന്നുണ്ട്.

(പുറപ്പാടുപുസ്തകം 8-അ. 3-വാ.) എന്റെ മുമ്പാകെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത്. (ആവർത്തനപുസ്തകം 32-അ. 39-വാ.) ഞാൻ ഞാൻതന്നെ, അവനാകുന്നു, എന്നോടുകൂടി മറ്റു ദൈവമില്ല.

(യശയാ 4,5-അ. 5 മുതൽ 8 വരെ വാ.) ഞാൻ യഹോവായാകുന്നു. മറ്റൊരുത്തനുമില്ലാ, ഞാനല്ലാതെ മറ്റൊരുരാജാവുമില്ല. ഞാൻ യഹോവായാകുന്നു. (പുറപ്പാടുപുസ്തകം 3-അ. 1,15-വാ.) ഇരിക്കുന്നവനായ ഞാനിരിക്കുന്നു. അബ്രഹാമിന്റെ ദൈവവും ഇസ്സാക്കിന്റെ ദൈവവും യക്കോബിന്റെ ദൈവവും ആയ യഹോവാ ഇത് എന്നേയ്ക്കും എന്റെ നാമവും ഇതു തലമുറയായി എന്റെ ഓർമ്മ പ്രസ്താവവുമാകുന്നു. (മത്തായി 22-അ. 31,32-വാ.) മേൽപറയപ്പെട്ട വി‌ഷയത്തെപ്പറ്റി യേശു സമ്മതിച്ചുകൊള്ളുന്നതിനെ നോക്കുവിൻ ഞാൻ അബ്രഹാമിന്റെ ദൈവവും ആകുന്നു എന്ന് അവൻ പറഞ്ഞിരിക്കുന്നതിനെ നിങ്ങൾ വായിച്ചില്ലയോ. (മത്തായി 19-അ. 17-വാ.) ഒരുവൻ യേശുവിനെ നല്ലവനെന്നു പറഞ്ഞപ്പോൾ യേശു അവനോടായിട്ട് എന്ന നലവനെന്നു പറയുന്നതെന്ത്? ദൈവം ഒരുവനൊഴികെ നല്ലവനൊരുത്തനുമില്ല (മർക്കോസ് 12-അ. 32-വാ.) ഒരുവൻ ഒരു ദൈവമേയൊള്ളു. അവനൊഴികെ മറ്റാരുമില്ല എന്നു പറഞ്ഞപ്പോൾ യേശു ശരിതന്നെയെന്നു സമ്മതിച്ചു. (യോഹന്നാൻ 14-അ. 28-വാ.) പിതാവ് എന്നെക്കാൾ വലിയവനാകുന്നു എന്ന് യേശു പറയുന്നു, (അപ്പൊസ്തലർ 2-അ. 22-വാ.) യേശുക്രിസ്തുവായ മനു‌ഷ്യനെ ദൈവം സമ്മതിച്ചു. ഇംഗ്ളി‌ഷ് ബൈബിളിൽ നോക്കുക. (1 കൊരുന്തി. 11-അ. 3-വാ.) മനു‌ഷ്യനും ക്രിസ്തുവിനും എത്രത്തോളം വ്യത്യാസം ഉണ്ടോ അത്രത്തോളം [ 64 ] വ്യത്യാസം ദൈവത്തിനും ക്രിസ്തുവിനും തമ്മിലുണ്ടെന്നുള്ള അർത്ഥത്തിൽ ഇതാ സകല പുരു‌ഷനും തല ക്രിസ്തുവാകുന്നു. ക്രിസ്തുവിനു തല ദൈവമെന്നും. ഇങ്ങനെ പറഞ്ഞുപോയാൻ അധികവിസ്താരമാകുമെന്നു കരുതി ഇനി പേർ അദ്ധ്യായം വചനം ഇവയെ മാത്രം കാണിക്കുന്നു. ( പുറപ്പാട് പുസ്തകം 3-അ. 14,15- വാ. ടി 20-അ. 3-വാ., ആവർത്തനപുസ്തകം 4-അ. 39-വാ., ടി 6-അ.4-വാ., ടി 32-അ. 39-വാ., ടി 5-അ. 7-വാ., ശാമുവേൽ 7-അ. 22-വാ., 2 രാജാക്കന്മാർ 19-അ. 19-വാ., നെഹെമിയാ 9-അ. 6-വാ., സങ്കീർത്തനം 83-അ. 18-വാ., ടി 36-അ. 10-വാ., യെശായ 37-അ. 16-വാ., ടി 37-അ. 27-വാ., ടി 40-അ. 25-വാ., ടി 41-അ. 4-വാ., ടി. 42-അ. 8-വാ., ടി 44-അ. 68-വാ., ടി 45-അ. 5,6-വാ. , ടി 45-അ. 1, 21, 22-വാ., ടി. 41-അ. 10, 11, 14, 15-വാ. ഒശിയാ 13-അ. 4-വാ., യോവെ 2-അ. 27-വാ., മത്തായി 26-അ. 39-വാ., ടി 5-അ. 42-വാ., യോഹന്നാൻ 17-അ. 3-വാ., ടി 4-അ. 34-വാ., മർക്കോസ് 13-അ. 42-വാ., ടി 22-അ. 29-വാ, രോമർ 17-അ. 27-വാ., ടി 10-അ. 9-വാ., ടി 4-അ. 24-വാ., 1 കൊരിന്തിയർ 8-അ. 3-വാ., 1 തിമോഥെയൂസ് 1-അ. 17-വാ. , ടി 24-അ. 5-വാ., എപ്പീസിയർ 4-അ. 6-വാ., ടി 1-അ. 17-വാ. , യാക്കോബ് 2-അ. 19-വാ., വെളിപ്പാട് 15-അ. 34-വാ., കോലോസിയർ 1-അ. 3-വാ.

ഈ വാക്യങ്ങളാൽ ബൈബിൾ പ്രകാരം തന്നെ ത്യ്രൈകത്വമില്ലെന്നു നിശ്ചയമാകുന്നു. ഇനിയെങ്കിലും ത്യ്രൈകത്വമെന്ന വാക്കിനെ നിങ്ങൾ മറന്നു കളവിൻ.

ആകട്ടെ, എങ്കിലും ഈ വാക്യം ഉള്ളതായിട്ടുതന്നെ നിരൂപിച്ചാലും ആയതു ശരിയായിടുമോ എന്നു നോക്കാം. ത്യ്രൈകത്വം എന്ന പദത്തിനു മൂന്ന് ഒന്നാവും എന്നുള്ളത് എന്നാകുന്നു അർത്ഥം. മൂന്ന് ഒന്നാകുമെങ്കിൽ മൂന്നായിട്ടിരിക്കെ ഒന്നാകുന്നോ? ആ മൂന്നും നശിച്ച് ഒന്നാകുന്നോ മൂന്നും മൂന്നായിട്ടിരുന്ന് ഒന്നാകുന്നു എങ്കിൽ മൂന്ന് മൂന്നായിട്ടുതന്നെ ഇരുന്നാൽ മറ്റൊന്നാകുന്നതെങ്ങനെ? ആയതി ഒരിക്കലും ശരിയാകയില്ല. മൂന്നു മാതളപ്പഴം മൂന്നായിട്ടുതന്നെ ഇരിക്കവേ അവ ഒരു പഴമാകുമോ? ഇല്ലല്ലോ. അതിനാൽ മൂന്നു മൂന്നായിട്ടിരിക്കയിൽ ആ മൂന്നെന്നുള്ളത് ഇല്ലാതെ പോകുമല്ലോ. അല്ലാതെയും മൂന്ന് ഒന്ന് ഇവയിൽ കാരണം [ 65 ] ഏത്? കാര്യം ഏത്? മുൻപ് ഇല്ലാതിരുന്ന് ഉണ്ടാകുന്നതാകുന്നു കാര്യം. ആകയാൽ മുൻപ് ഇല്ലാതിരുന്നുണ്ടായ ഒന്നു കാര്യമാകും. കാര്യത്തിനു നിയതമായി മുൻനിൽപ്പതു കാരണമാകയാൽ കാര്യമായ ഒന്നിനെ നിയതമായി മുൻനിന്ന് മൂന്നു കാരണമാകും. കാരണ്മായ മൂന്ന് ഒന്നാകുമ്പോൾ ആ മുന്നെന്നുള്ളത് നശിക്കുന്നതിനാൽ കാരണമില്ലാതെ പോകുന്നു.

ഇപ്രകാരം ഉപമേയത്തേയും നോക്കിക്കണ്ടാൽ പിതാവ് പുത്രൻ പവിത്രാത്മാവ് ഈ മൂന്നുപേരും നശിചുപോകും. ഈ മൂന്നും നശിച്ചാലും ഇവയാലുണ്ടാകുന്ന ഒന്നെങ്കിലും നിലനിൽക്കയില്ലയോ? എന്നാൽ അതും നശിച്ചുപോകും.? എന്തുകൊണ്ടെന്നാൽ കാര്യം നശ്വരമാകുന്നു എന്നിരിക്കയാലത്ര? അതിനാൽ പിതാവ് പുത്രൻ പവിത്രാത്മാവ് ഈ കാരണമായ മൂന്നിനോടും കൂടി കാര്യമായ ഒന്ന് നശിക്കുമെന്നുള്ളതു നിശ്ചയമാകുന്നു.

ഇനിയും മൂന്ന് ഒന്നാകുമെന്നുള്ളതിൽ പിന്നെയും ഒരു ദോ‌ഷമിരിക്കുന്നു. അതായത് മൂന്നിനും വികാരത്വമുണ്ടാകലാകുന്നു. മൂന്നിനും ത്രിത്വം നശിചു വികാരത്തെ പ്രാപിക്കതെ ഒന്നാകയില്ല. ഇപ്രകാരം പിതാവ് പുത്രൻ പവിത്രാത്മാവ് എന്ന മുപ്പൊരുളിനും വികാരത്വം കൂടാതെ ഒന്നാകാൻ കഴികയില്ല.

ഇനി ഒന്നു മൂന്നാകുമെങ്കിൽ ഒന്ന് ഒന്നായിരുന്നുകൊണ്ട് മൂന്നാകുന്നോ, ഒന്നു നശിച്ചു മൂന്നാകുന്നോ? ഒന്നായിരുന്നു കൊണ്ട് മൂന്നാകുമെങ്കിൽ ആയതു പാടുള്ളതല്ല. ഒരു മാതളപ്പഴം ഒന്നായിട്ടുതന്നെ മുഴുവനുമിരിക്കെ ആയതു മൂന്നു പഴമാകുന്നതെങ്ങനെ? ആകയാൽ ഒന്ന് ഒന്നായിരുന്നുകൊണ്ടു മൂന്നാകുമെന്നുള്ളപക്ഷം ഛേദിക്കപ്പെട്ടുപോകുന്നു. ഒന്നു മുന്ന് ഇവയിൽ ഒന്ന് കാരണവും മുന്ന് കാര്യവുമാണ്. എന്നുതന്നയുമല്ല കാരണം നശിച്ചു കാര്യമാകയും ചെയ്യുന്നു. ഇപ്രകാരം ഉപമേയത്തേ നോക്കിയാൽ ഏകമായ ദൈവം നശിച്ച്, പിതാവ് പുത്രൻ പവിത്രാത്മാവ് എന്ന് മൂന്നുപേരായി ഭവിക്കുന്നു. കാര്യം നശ്വരമായിട്ടുള്ളതാകുന്നു എന്നിരിക്കയാൽ കാര്യങ്ങളായ ടി. പിതാവ്, പുത്രൻ, പവിത്രാത്മാവ് ഈ മൂന്നുപേരും നശിച്ചുപോകത്തക്കവരാകുന്ന എന്നു നിശ്ചയമാകുന്നു.

ഇനി ടി. മൂന്നുപേരും പ്രത്യേകം പ്രത്യേകം ഉള്ളവർ തന്നെ എന്നുവരികിലും തുല്യശക്തന്മാരാകയാൽ ഒരുത്തൻ തന്നെ എന്നു പറയാം. എങ്കിൽ ചില ഗുണങ്ങളെ കൊണ്ടു തുല്യന്മാരാകയാൽ മനു‌ഷ്യരെല്ലാവരെയും ഒരുത്തൻ എന്നു പറയേണ്ടതാണ്. മനു‌ഷ്യരിൽ ചില ഗുണം [ 66 ] ശരിയായിട്ടും ചില ഗുണം ശരിയിടാതെയും ഇരിക്കയാൽ ഒരുത്തനെന്നു പറഞ്ഞുകൂടാ. ടി. മൂന്നു പേരുടെ അടുക്കലും അൽപവും ഭേദം കൂടാതെ എല്ലാ ഗുണങ്ങളും ശരിയായിട്ടിരിക്കയാൽ അവരെ ഒരുവൻ എന്നു പറയാമെങ്കിൽ മൂന്നു വെള്ളിരൂപകൾ അൽപവും ഭേദം കൂടാതെ എല്ലാ ഗുണങ്ങളും മുഴുവനും ഒത്തിരുന്നിട്ടും അവയെ ഒരു രൂപാ എന്നു പറഞ്ഞുകൂടാത്തതുപോലെ ടി. മൂന്നുപേരും തുല്യന്മാരായിരുന്നാലും ഒരുത്തൻ എന്നു പറഞ്ഞുകൂടാ. അല്ലാതെയും ആ മൂന്നുപേരും ക്രിയകൊണ്ടും കാലദേശ ഗുണങ്ങളെക്കൊണ്ടും തുല്യന്മാരെന്നു പറയുന്നതിന് ഇടയില്ല. പിതാവ് ലോകത്തെ സൃഷ്ടിച്ചു. മനു‌ഷ്യരെ പാപികളാക്കി. ഒഴിവുനാളിൽ വേലചെയ്ത ഒരുത്തനെ കല്ലെറിഞ്ഞു കൊല്ലുന്നതിനു കൽപിച്ചു. വൃദ്ധച്ഛദേനം ചെയ്യാത്ത ഒരുത്തനെ ഒളിച്ചിരുന്നു കൊല്ലുവാൻ നോക്കി. ഈജിപ്ത്യന്മാരോട് കൊള്ളചെയ്യുവാൻ പറഞ്ഞ് പത്തു കൽപ്പനയെ കൊടുത്തു. സൃഷ്ടിക്കു മുൻപിരുന്നു. യേശുവിനെ ഇടത്തുഭാഗത്തിരുന്നു ബലിയെ സ്വീകരിച്ചു. ഇനിയും ഇപ്രകാരമുള്ള അനേകകാര്യങ്ങളെ ചെയ്തു. യേശു രാജ്യദ്രാഹവും ദൈവദ്രാഹവും ചെയ്തു എന്നും ചൊല്ലി കുരിശിൽ തറച്ചു കൊല്ലപ്പെട്ട് പിതാവിന്റെ വലത്തു ഭാഗത്തിരുന്നു.

ഇനി പവിത്രാത്മാവ് മറിയത്തിൽ പ്രവേശിച്ച് യേശുവായി ഭവിച്ച് പ്രാവിനെപ്പോലെ ഭൂമിയിലേയ്ക്കുവന്നു. ഇതിനാൽ മൂന്നു പേരും ഒരുപോലെയുള്ളവരല്ലെന്ന് തെളിവാകുന്നു.

ഒരു വസ്തു രണ്ട് അല്ലെങ്കിൽ മൂന്ന് ആകയെന്നും മൂന്ന് അല്ലെങ്കിൽ രണ്ടുവസ്തുക്കൾ ഒന്നാകയെന്നുമുള്ളത് അപരിപൂർണ്ണ വസ്തുവിൽ അല്ലാതെ പരിപൂർണ്ണവസ്തുവിൽ സംഘടിക്കയില്ല. ജലം നിറഞ്ഞ മേലടപ്പിട്ട ഒരു പാത്രത്തിനകത്ത് ജലം രണ്ടും മൂന്നും ആകെയന്നുള്ളത് ചേരുമോ ഒരു വസ്തു രണ്ടായിട്ടു പിരിയണമെങ്കിൽ അതിനെ വേറെ സ്ഥലം വേണ്ടി വരുന്നു. ഇടവിടാതെ എങ്ങും നിറഞ്ഞിരുന്നാൽ പിരിവുണ്ടാവാൻ പാടില്ല. പിരിക്കയും കൂടുകയും ചെയ്യുന്നവയെല്ലാം വികാരത്തോടുകൂടിയ ജഡവസ്തുക്കൾ ആയിരിക്കണം. അല്ലാതെ പരിപൂർണ്ണമായ ഒന്ന് പലതാകയും പലതൊന്നാകയും ചെയ്കയെന്നുള്ളത് ചേരുകയില്ല. ഇപ്രകാരം പിതാവ്, സുതൻ, പവിത്രാത്മാവ് ഈ മൂവരും ഒരുവനാണെന്നും ഒരുവൻ ആ മൂവരാകുന്നു എന്നും പറയുന്നതു ദോ‌ഷമായിട്ടുതീരും.

ഇനി വേറെ ഒരു പ്രകാരത്തിൽ ടി. മൂന്നുപേരിൽ രണ്ടു പേരെ എടുത്തുനോക്കാം. ആയതു ശരിപ്പെട്ടാൽ അതിനെ തന്നെ മൂന്നു പേർക്കും വച്ചുകൊള്ളാം. [ 67 ] പാൽ തൈരാകുന്നതുപോലെ പിതാവ് പുത്രനായിരിക്കുന്നു. ഇതിൽ *പൂർണ്ണത്വദോ‌ഷമില്ല[1] എങ്കിൽ ഇത് കാരണം നശിച്ചു കാര്യമാകുന്ന പരിണാമവാദമത്ര. പാലു തന്നെതൈരാകുന്ന എന്നുള്ളതിൽ പാൽ നശിച്ചാണ് തൈരാകുന്നത്. ഇപ്രകാരം ഉപമേയത്തെയും നോക്കിയാൽ പിതാവ് പരമണ്ഡലത്തിലും പുത്രൻ ഭൂമിയിലും ഇരുന്നു എന്നത് അബദ്ധമായിപ്പോകും. എന്തെന്നാൽ തൈരായിട്ടു ഭവിച്ച പാലും ആ തൈരും തമ്മിൽ പിരിഞ്ഞു വേറെ ** സ്ഥലങ്ങളിലിരിക്കയില്ലെന്നുള്ളതുകൊണ്ടത്രേ[2] . ആകയാൽ പിതാവും പുത്രനും തമ്മിൽ പിരിഞ്ഞു രണ്ടു സ്ഥലത്തിരുന്നതായി കാണുകകൊണ്ട് ***ക്ഷീരദധിദൃഷ്ടാന്തം[3] ഘടിക്കയില്ല. ഈ ക്ഷീരദൃഷ്ടാന്തം പറയുന്നതിലിനിയുമൊരു ദോ‌ഷം ഇരിക്കുന്നു. അതായത് പാലു നശിച്ച് തൈരാകുന്നു. അനന്തരം ആ തൈരും തൈരായിട്ടുതന്നെ ഇരിക്കാതെ ആയതു നശിച്ച് മറ്റൊന്നാകും. ആ മറ്റൊന്നു നശിച്ച് വേറൊന്നാകും. ഇപ്രകാരം ഒരു നിലയില്ലാതെ പൊയ്പ്പോകുമെന്നാകുന്നു. ഇതുപോലെതന്നെ പിതാവ് നശിച്ച് യേശുവായി, യേശു നശിച്ച് മറ്റൊരുത്തനായി, അവനും നശിച്ച് വേറൊരുത്തനായി. ഇങ്ങനെ അളവുകടന്നു പൊയ്പോകും. ഈ സ്ഥിതിക്കു തൽക്കാലം പിതാവുമില്ലാ, യേശുവുമില്ല. ഇപ്പോൾ ഇരിക്കുന്നവൻ ഇന്നവനെന്നും അറിയാനും പാടില്ല. ഒരുവേള അറിയുമെന്നും വച്ചുകൊണ്ടാലും ആയവൻതന്നെ ഇനിമേലും ഇരിക്കുമെന്നു നിശ്ചയിപ്പാനും ഇടയില്ല. അല്ലാതെയും ഏവനെങ്കിലും ഒരുവൻ ഇപ്പോൾ ഉള്ളതായിട്ടു നിരൂപിക്കപ്പെടുകിൽ അവൻതന്നെ പരമണ്ഡലത്തിൽ ഇരിക്കുന്നവനെന്നുവരണം. ആ സ്ഥിതിക്ക് ഇപ്പോഴും പിതാവും പുത്രനും ഇരിക്കുന്നു എന്നു പറയുന്നത് ബൈബിളിന് വിരോധമായിട്ടുഭവിക്കും. ബൈബിളിനെ വിരോധമായി നിശ്ചയിക്കുന്നവരെ ക്രിസ്ത്യന്മാരെന്നു പറഞ്ഞുകൂടാ. ഇരിക്കട്ടെ പാലുമുഴുവനും നശിച്ചു തൈരാകുന്നതുപോലെ അല്ല പാലിൽ നിന്നു കുറെ ഭാഗം നശിച്ചു തൈരാകുന്നതായി ഭാവിച്ചു കൊണ്ട് അപ്രകാരംതന്നെ പിതാവിൽ കുറേ ഭാഗം നശിച്ചു പുത്രനാ [ 68 ] കുന്നു എന്നു നിശ്ചയിക്കാമല്ലോ. എങ്കിൽ നി‌ഷ്ക്കളങ്കനും നിർവ്വികാരനുമായ ദൈവത്തിനു കുറേ ഭാഗമെങ്കിലും കളങ്കം ഭവിച്ചാൽ മേൽ പറഞ്ഞ നി‌ഷ്ക്കളങ്കാദിനാമങ്ങൾ ചേരാത്തവയായിത്തീരും. അല്ലാതെയും കളങ്കപ്പെട്ട ഭാഗം ഒഴിച്ചു മറ്റേ ഭാഗമെങ്കിലും നി‌ഷ്ക്കളങ്കമായിരിക്കുമോ? എന്നാൽ അതുമില്ല. എന്തുകാരണത്താൽ ഒരിക്കൽ കുറേഭാഗം കളങ്കപ്പെട്ടുവോ ആ കാരണത്താൽ തന്നെ മറ്റൊരിക്കൽ മറ്റേഭാഗവും കടശിയിൽ മുഴുവനും കളങ്കപ്പെട്ടുപോകും. ഒരുവേള ക്ഷണംകൊണ്ടു മുഴുവനും കളങ്കപ്പെട്ട് വികാരത്തെ പ്രാപിക്കാതിരിന്നാലും സാവകാശത്തിൽ അപ്രകാരമായിപ്പോകുമെന്നുള്ളതിലേയ്ക്കു സന്ദേഹമില്ല. പിതാവിന്റെ കാലം ഇത്രത്തോളം എന്നു ഗണിക്കുന്നതിലേയ്ക്ക് ഒരുത്തരാലും കഴികയില്ലെന്ന് നിങ്ങൾ തന്നെ സമ്മതിക്കകൊണ്ട് ഇതിനു മുമ്പിൽതന്നെ പിതാവ് കളങ്കപ്പെട്ടു നശിച്ചുപോയിരിക്കണം. പാലു നാശിച്ചു തൈരായാൽ വീണ്ടും പാലാകയില്ല. അതുപോലെ പിതാവു നശിച്ചു പുത്രനായാൽ *മറുപടിയും[4] പിതാവാകയില്ല. ഈ സ്ഥിതിക്ക് പിതാവ് ഇപ്പോഴും ഇരിക്കുന്നു എന്നു പറയുന്നതു കള്ളമായിപ്പോകും. ഇനി വേറെ ഒരുവിധത്തിൽ നോക്കാം! മണ്ണു കുടമാകുന്നതുപോലേ പിതാവ് പുത്രനാകുന്നു. ഇതിൽ മണ്ണു നശിക്കാതെ കുടമാകുന്നതൊന്ന്, കുടം മടങ്ങിയും മണ്ണാകുന്നതൊന്ന്. ഇപ്രകാരം പിതാവ് നശിക്കാതെ പുത്രനാകുന്നതൊന്ന് പുത്രൻ മടങ്ങിയും പിതാവാകുന്നതൊന്ന്, മൃത്തികയും ഘടവും പോലെ. പിതാവു പുത്രൻ ഈ രണ്ടുപേരും ഒരുത്തനാകുന്നു എങ്കിൽ മണ്ണും കുടവും വേവേറെ അല്ല ഒരേ വസ്തുവത്ര. പിതാവും പുത്രനും അങ്ങനെയല്ല. വേറെവേറെ ആണല്ലോ. മണ്ണ് ഒരു സ്ഥലത്തും കുടം മറ്റൊരു സ്ഥലത്തും ഇരിക്കുകയില്ല. പിതാവ് ഒരു സ്ഥലത്തും പുത്രൻ (ക്രിസ്തു) മറ്റൊരു സ്ഥലത്തും അതായത് പരമമണ്ഡലത്തിലും ഭൂമിയിലും ഇരുന്നുവെന്നു ബൈബിൾ പറയുന്നു. ആകയാൽ മൃൽഘടദൃഷ്ടാന്തം ചേർച്ചയുള്ളതല്ല. മണ്ണാകട്ടെ **കംബുഗ്രീവാദിവികാരങ്ങളെ[5] പ്രാപിച്ചു കുടമാകുന്നു. അപ്രകാരം പിതാവായ യഹോവായും വികാരപ്പെട്ടു പുത്രനായെന്നും പറയേണ്ടതാണ്. മണ്ണിന്റെ വികാരത്തിനത്രേ കുടമെന്നു പേർ. അതുപോലെ യേശു എന്ന നാമവും പിതാവിന്റെ വികാരത്തിനുള്ളതാണെന്നു വന്നുപോകും. അല്ലാതെയും മണ്ണും കുടവുംപോലെ അഭിന്നമായിട്ടു പറയുന്നതിൽ ഇനിയും ദോ‌ഷങ്ങളായിരിക്കുന്നു. യേശു മുള്ളു മുടി ധരിച്ചു. പിതാവും നിലവിളിച്ചോ? യേശു കുരിശിൽ തൂങ്ങി മരിച്ചു. പിതാവും [ 69 ] അങ്ങനെ മരിച്ചോ? യേശു നിലവിളിച്ചു. പിതാവും നിലവിളിച്ചോ? യേശു പിതാവിനെ നോക്കി എന്നെ എന്തുകൊണ്ടു കൈവിട്ടു എന്നു പറഞ്ഞു നിലവിളിച്ചു. പിതാവും തന്റെ പിതാവിനെ നോക്കി അപ്രകാരം നിലവിളിച്ചു പറഞ്ഞോ? അപ്രകാരം വിളിച്ചു പറഞ്ഞു എങ്കിൽ ആ പിതാവിന്റെ പിതാവായിട്ടു വേറൊരുത്തനും അവന്റെ പിതാവായിട്ടു മറ്റൊരുത്തനും ഇരിക്കണം. ഇങ്ങനെ *അനവസ്ഥാദോ‌ഷമുണ്ടാകും[6]. യേശു ദൈവവും മനു‌ഷ്യനുമായിരുന്നു. പിതാവും അപ്രകാരം ആയിരുന്നോ? യേശു മറിയത്തിന്റെ ഉദരത്തിൽ ജനിച്ചു. പിതാവും അപ്രകാരം ജനിച്ചോ? പിതാവ് പുത്രൻ ഈ രണ്ടുപേരും പരമണ്ഡലത്തിൽ വലതുവശത്തും ഇടതുവശത്തുമായിട്ട് ഇരിക്കുന്നു എന്നു പറയുന്നതിൽ വലതുഭാഗത്തിരിക്കുന്നവൻ ഇടതുഭാഗത്തും ഇടതുഭാഗത്ത് ഇരിക്കുന്നവൻ വലതുഭാഗത്തുമില്ല. ഇതുപോലെ മണ്ണും കുടവും വെവ്വേറെ സ്ഥാനങ്ങളിൽ ഇരിക്കുന്നുണ്ടോ? കാരണമായ മണ്ണിൽ നിന്നും കുടത്തെ ഉണ്ടാക്കുന്നതിന് കുശവൻ വേണമെന്നുള്ളതുപോലെ കാരണമായ പിതാവിൽ നിന്നും യേശുവിനെ ഉണ്ടാക്കുന്നതിലേയ്ക്ക് ഒരുത്തൻവേണം.അവൻ ആർ? അവനെ സൃഷ്ടിച്ചവൻ ഏവൻ? ഇപ്രകാരം അനേക ദോ‌ഷങ്ങൾ നേരിടുന്നതുകൊണ്ടും മൃത്ഘടദൃഷ്ടാന്തം[7] ചേരുകയില്ല.

ഇനി ബിംബപ്രതിബിംബദൃഷ്ടാന്തം നോക്കാം, സൂര്യനായ ബിംബം ജലത്തിൽ പ്രതിബിംബിക്കുന്നതുപോലെ പിതാവായ സൂര്യൻ പ്രതിബിംബിച്ചു യേശുവായിത്തീർന്നു. ഇതിലും ദോ‌ഷമില്ലാതിരിക്കുന്നില്ല. പിതാവിന്റെ സ്ഥാനത്ത് സൂര്യനും യേശുവിന്റെ സ്ഥാനത്ത് പ്രതിബിംബസൂര്യനുമാകുന്നു. ഇവയിൽ സൂര്യൻ ഉള്ള വസ്തു. അപ്രകാരം തന്നെ പിതാവ് ഉള്ളവനും യേശു ഇല്ലാത്തവനും തോന്നൽ മാത്രവും എന്നുവരണം. അപ്പോൾ യേശു ജനിച്ചു കുരിശിൽ തൂങ്ങി മരിച്ച് അത്ഭുതങ്ങളെ ചെയ്തു സ്വർഗ്ഗത്തിരിക്കുന്നു, ന്യായവിധിക്കുവരുമെന്നും മറ്റും ഇതുപോലെയുള്ള അദ്ദേഹത്തിന്റെ ചരിത്രങ്ങൾ അശേ‌ഷവും ഇല്ലാത്തവകളാണെന്നു തീർച്ചയാകും. യേശു ഇല്ലാത്തവനെന്നു വരുമ്പോൾ **തച്ചരിത്രങ്ങൾ[8] നേരാകുമോ? ചരിത്രങ്ങൾ കള്ളമെന്നുവരുമ്പോൾ ബൈബിൾ മാത്രം സത്യമാകുമോ? ഈ ബിംബപ്രതിബിംബദൃഷ്ടാന്തത്തിൽതന്നെ ഇനിയുമൊരു ദോ‌ഷമിരിക്കുന്നു. ഈ ദൃഷ്ടാന്തം അപരിപൂർണ്ണ വസ്തുവിലല്ലാതെ പരിപൂർണ്ണവസ്തുവിൽ ചേരുകയില്ല. സൂര്യൻ ആകാശത്തു നിൽക്കുന്നു. ജലം താഴത്തും ഇരിക്കുന്നു. സൂര്യൻ ഇരിക്കുന്നിടത്തു ജലവും ജലം ഇരിക്കുന്നിടത്തു സൂര്യനും ഇല്ല. ആയതു [ 70 ] കൊണ്ട് സൂര്യൻ പ്രതിബിംബിക്കുന്നു. സൂര്യൻ ഇടവിടാതെ എങ്ങും പരിപൂർണ്ണനായിരുന്നു എങ്കിൽ ജലമിരിക്കുന്നതിനു സ്ഥലവുമില്ല. അപ്പോൾ പ്രതിബിംബവും ഉണ്ടാകയില്ല. നിങ്ങൾ പിതാവിനെ പരിപൂർണ്ണനെന്നു പറയുന്നുമുണ്ട്. ആ സ്ഥിതിക്കു പിതാവിന്റെ പ്രതിബിംബമാണ് യേശു എന്നു പറയുന്നത് ഒരിക്കലും ശരിയായിട്ടുള്ളതല്ല.

ഇനി വേറെ ഒരു ഉപമാനം പറഞ്ഞുനോക്കാം. അതായത് രജ്ജുവിൽ സർപ്പവും കാനലിൽ ജലവും പോലെയാകുന്നു. ഇതിൽ ഉപമേയം കയറ്റിന്റെ സ്ഥാനത്ത് പിതാവും പാമ്പിന്റെ സ്ഥാനത്ത് യേശുവും ആകുന്നു. ഇനി ഇതിലുള്ള ദോ‌ഷമെങ്ങനെയെന്നാൽ കയറ്റിൽ പാമ്പും കാനലിൽ ജലവും എങ്ങനെ മിഥ്യയോ എങ്ങനെ സങ്കൽപം മാത്രമായിട്ടിരിക്കുന്നോ (അങ്ങനെ) കയറ്റിനെയും കാനലിനെയും ഒഴിച്ചു സർപ്പവും ജലവും എങ്ങനെയില്ലയോ അപ്രകാരംതന്നെ യേശുവും മിഥ്യാഭൂതനും പിതാവിനെ ഒഴിച്ചു വേറെ ഇല്ലാത്തവനുമാകുന്നു. കയറ്റിൽ മയക്കം ഹേതുവായിട്ട് കാണപ്പെടുന്ന പാമ്പും കാനലിൽ തോന്നുന്ന ജലവും ഒരു സ്ത്രീയുടെ ഉദരത്തിൽ ചെന്നു ജനിക്കുമോ? *ചിജ്ജഡകർമ്മങ്ങളിലെന്തിനെ[9] എങ്കിലും ചെയ്യുമോ? ഇല്ലല്ലോ. ഇത് ശുദ്ധമേ നുണതന്നെയാണ്. അപ്രകാരംതന്നെ യേശു എന്നൊരാൾ ഉണ്ടായിരുന്നെന്നും അനേക കാര്യങ്ങളേ ചെയ്തു എന്നും പറയുന്നതും കള്ളമായിത്തീരും. കയറ്റിൽ തോന്നുന്ന പാമ്പിനെയും കാനലിൽ തോന്നുന്ന ജലത്തേയും പോലെയാണെന്നു പറഞ്ഞേച്ച പിന്നെ യേശു എന്നൊരാൾ വാസ്തവമായിട്ടുണ്ടായിരുന്നു എന്ന് ആരെങ്കിലും പറയുമോ? ഈ സ്ഥിതിയിലുള്ള ഒരാളക്കുറിച്ച് ഒരു മതവും വേണമെന്നുണ്ടോ? ഉള്ളപക്ഷം ആ മതത്തെ ബുദ്ധിമാന്മാർ അനുസരിക്കണമെന്നും അതിനെ സത്യമായിട്ടുള്ളതാണെന്നും ശാസ്ത്രജ്ഞന്മാരായിരിക്കുന്ന പണ്ഡിതന്മാരുടെമുമ്പാകെ പ്രസംഗിക്കണമെന്നുംകൂടിയുണ്ടോ? കഷ്ടം! കഷ്ടം!

പിതാവ്, പുത്രൻ, ആത്മാവ് ഈ മുന്നുപേരും ഒന്നാണെന്നുള്ളതിലേയ്ക്ക് ഇനിയുമൊരു ദൃഷ്ടാന്തം പറയുന്നു. അതായതു (സൂരൻ) പ്രകാശം, വർണ്ണം, ഉ‌ഷ്ണം ഈ മൂന്നും ഒന്നായിരിക്കുന്നതുപോലെ ഈ മൂന്നുപേരും ഒരുവൻതന്നെ എന്നാകുന്നു. ഇതുകൊണ്ട് ഒരോ പദാർത്ഥങ്ങൾക്കും ഇതുപോലെതന്നെ ദ്വ്യേകത്വം, ത്യേകത്വം, ചതുരേകത്വം, പഞ്ചൈകത്വം, ‌ഷഡേകത്വം, അഷ്ടൈകത്വം മുതലായ അനേകം ഏകത്വങ്ങൾ പറയേണ്ടിവരും. പൃഥിവിക്കു കഠിനഗുണമിരിക്കകൊണ്ട് ഏകൈകത്വമെന്നും ആ പൃഥിവിക്കുതന്നെ കഠിനത്തോടുകൂടി ഗന്ധം, രസം, രൂപം, സ്പർശം, ശബ്ദം, [ 71 ] വർണ്ണം, ജഡത്വം, പ്രകാശം അല്ലെങ്കിൽ അപ്രകാരം; ഉ‌ഷണം അല്ലെങ്കിൽ ശീതം ഇവകളും ഇരിക്കയാൽ ക്രമത്തിനു ചതുരേകത്വം, പഞ്ചൈകത്വം, ദ്വ്യേകത്വം, ത്യ്രകത്വം, ‌ഷഡേകത്വം, ദശൈകത്വം എന്നും ഇങ്ങനെ ഗുണങ്ങൾ പലതായിരിക്കയാൽ ഓരോ വസ്തുവിന് ഒന്നുമുതൽ അനേകൈകത്വം പറയേണ്ടതായി വരും. സൂര്യനു നിങ്ങൾ (ക്രിസ്ത്യന്മാർ ) പറയുന്നപ്രകാരം, നിറം, ഉ‌ഷ്ണം ഈ മുന്നു ഗുണങ്ങൾ മാത്രമല്ല സ്പർശം, ജഡം, ദൂരം, വൃത്തം, അളവ്, ആകൃതിവിശേ‌ഷം മുതലായ ഗുണങ്ങൾ ഇരിക്കുന്നു. പിതാവ്, പുത്രൻ, ആത്മാവ് ഇവർ മൂന്നുപേരും ഗുണങ്ങളാണെങ്കിൽ അതിനു 1ഗുണി[10] ഏത്? ആ ഗുണിക്ക് ഈ ഗുണങ്ങൾ ഭിന്നങ്ങളോ, അഭിന്നങ്ങളോ? ഗുണിക്കു ഗുണങ്ങൾ അഭിന്നങ്ങളാണെന്നുള്ളത് ആർക്കും അനുഭവമത്ര. ഗുണങ്ങളായവ ഗുണിയോടു വേർപ്പെട്ടു തനിച്ചു പ്രവർത്തിക്കുമോ? ഉദരത്തിൽചെന്നു ജനിച്ച് അന്തഃകരണ ബഹി‌ഷ്ക്കരണങ്ങളോടുകൂടി മനു‌ഷ്യാകൃതിഎടുത്തു ഉണ്ടുടുത്ത് വാഴ്ന്ന് ചിരിച്ചുകരഞ്ഞ് മരിക്കുമോ? ഇതി തീരേ ചേർച്ചയില്ലാത്തതാകയാൽ ഇച്ചെയ്വനകൾക്കുൾപ്പെട്ടവരായ പിതാവ്, പുത്രൻ, ആത്മാവ് ഈ മൂവരും ഗുണങ്ങളെന്നു പറയുന്നത് ശരിയല്ലാത്തതാകുന്നു.

ഇനി ചിലർ ഹസ്തകരപാണി എന്നപോലെ ഒന്നെന്നു പറയുന്നു. ഇത് ഒരു വസ്തുവിനുതന്നെ മൂന്നു നാമങ്ങളാണ്. ഇങ്ങനെ ഒരുവനുതന്നെ പിതാവ്, പുത്രൻ, ആത്മാവ് എന്നു മൂന്നു നാമങ്ങളായിരിക്കേണ്ടതാണ്. അങ്ങനെയാകുമ്പോൾ പിതാവ് ഒരു സ്ഥലത്തും പുത്രൻ വേറൊരു സ്ഥലത്തും ആത്മാവ് മറ്റൊരിടത്തും ഇരുന്നു കൂടാ. ഒരു സ്ഥലത്ത് ഹസ്തവും ഒരു സ്ഥലത്ത് കരവും ഒരു സ്ഥലത്ത് പാണിയും വേറെ വേറെയിരിക്കുന്നുണ്ടോ? ഇല്ലല്ലോ. അതുകൊണ്ട് ഈ ഉപമാനവും ചേരുന്നില്ല.

മനു‌ഷ്യൻ ഒരുത്തൻതന്നെ ജീവനും, ദേഹവും എന്ന രണ്ടും ആയിരിക്കുന്നു. അതുപോലെ ഒരുത്തൻ മൂന്നു പേരായിരിക്കുമെന്നു പറയുന്നുവെങ്കിൽ നിങ്ങൾ എടുത്തു കൊണ്ടുവരുന്ന 2ദൃഷ്ടാന്തത്തിനു[11] പറഞ്ഞ 3ദൃഷ്ടാന്തികം[12] ചേരുകയില്ല 4നിസ്സർഗ്ഗേണ[13] ചേതനത്വം, അചേതനത്വം, [ 72 ] രൂപം, അരൂപം, വ്യാപകത്വം, *പ്രരകത്വം[14], **പ്രര്യത്വം[15], അനന്തത്വം, അന്തത്വം മുതലായ ധർമ്മങ്ങളിൽ ഉൾപ്പെടാത്ത സ്വഭാവമുള്ള ജീവനും, ദേഹവും രണ്ടും ഒന്നായി ചേർന്ന് ഒരുത്തൻ ആകുമെന്നുള്ളത് ചേരും. അല്ലാതെ തനിതനിയെ ചേതനത്വം, വ്യാപകത്വം, പ്രരകത്വം, നിത്യത്വം മുതലായ ധർമ്മങ്ങളെക്കൊണ്ടു തുല്യസ്വഭാവങ്ങൾ ഉള്ളവരായ പിതാ, പുത്രൻ, പവിത്രാത്മാ എന്നു പേരുള്ള മുന്നു പേരും ഒരുത്തനാകുന്നു എന്നുള്ളതും ഈ ദൃഷ്ടാന്തം കൊണ്ട് സിദ്ധിക്കപ്പെട്ടില്ല. അല്ലാതെയും മൂന്നു പേരും പ്രത്യേകം പ്രത്യേകം ദൈവമെന്നു പറയപ്പെടുന്നതുപോലെ ജീവനെയും ദേഹത്തെയും ഒന്നിച്ചിരിക്കുമ്പോഴല്ലാതെ വേറെ വേറെ മനു‌ഷൻ എന്നു പറയുന്നത് ചേരാത്തതായിട്ടേ ഭവിക്കു. മേലും സുതൻ പാടുപെട്ടപ്പോൾ പിതാവും അദ്ദേഹത്തിനെ വിട്ടുപിരിഞ്ഞു എന്നു പറഞ്ഞിരിക്കകൊണ്ടുതന്നെ അവരു രണ്ടുപേരും തുല്യന്മാരല്ലെന്നു തെളിവായിരിക്കുന്നു.

യേശു സ്നാനംചെയ്തപ്പോൾ പരമണ്ഡലത്തിൽ നിന്നും പവിത്രാത്മാവ് അദ്ദേഹത്തിന്റെ അടുത്തു വരേണ്ടതായിരുന്നതുകൊണ്ടും തന്റെ ശി‌ഷ്യന്മാരെ നോക്കിക്കൊണ്ടു ഞാൻ വാനലോകത്തെയ്ക്കു പോയാൽ അല്ലാതെ നിങ്ങൾക്കു പവിത്രാത്മാവിനെ അയച്ചുതരുന്നതിലേയ്ക്കു ഇടയില്ല അന്നു പറഞ്ഞിരിക്കകൊണ്ടും അവർ രണ്ടുപേരും ഒരുത്തനല്ലാ എന്നും ഇതിനുമുമ്പിൽ ക്രിസ്തുചരിതത്തിൽ തെളിവായി കാണിച്ചിരിക്കുന്നതുപോലെതന്നെ ക്രിസ്തു വാനലോകമായ പിതാവിന്റെ അടുക്കൽ പോയില്ല എന്നുള്ളത് സത്യമാകകൊണ്ടും ക്രിസ്ത്യന്മാരായ ശി‌ഷ്യന്മാർക്കും നിങ്ങൾക്കും ക്രിസ്തു അങ്ങു പോയാലല്ലാതെ വരാൻ ഇടയില്ലെന്നും പറയപ്പെട്ടിരിക്കുന്ന പവിത്രാത്മാവ് വന്നിട്ടില്ലെന്നും ആ സ്ഥിതിക്കു നിങ്ങളുടെ അഭിപ്രായങ്ങളെല്ലാം ദുരിതകാരണങ്ങളായിരിക്കേയുള്ളു എന്നും നരകത്തിൽ പോയാൽ തിരിച്ചു കരേറ്റമില്ലെന്നുള്ളതും അതിനാൽ പാതാളത്തിൽപോയ ക്രിസ്തുവിനും മടങ്ങി കരേറ്റവും വാനലോകപ്രവേശവും ഇല്ലാത്തതും കൊണ്ട് നിങ്ങൾക്കു ഇനി മേലും ഒരുകാലത്തു പവിത്രാത്മാവ് വരികയില്ലെന്ന് ഊഹിക്കാനേ മാർഗ്ഗം കാണുന്നൊള്ളു, ആയതുകൊണ്ടും, പിതാവ്, പുത്രൻ, പവിത്രാത്മാവ് ഈ മൂന്നുപേരും ഒരുവാനാണെന്നു പറയുന്നതു ചേരുകയില്ലാ.

ഇങ്ങനെ ത്യ്രകത്വത്തെക്കുറിച്ചു വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു സാധിക്കപ്പെട്ടിരിക്കുന്നു.

കുറിപ്പുകൾ[തിരുത്തുക]

  1. പൂർണ്ണത്വദോഷം : പാൽ തൈരാകുന്നത്, പാലിന്റെ ഗുണങ്ങൾക്ക് മാറ്റം സംഭവിച്ചു തൈരിന്റെ വികാരങ്ങൾ സ്വീകരിച്ചു കൊണ്ടുള്ള പൂർണ്ണമാറ്റമാണ്. പാല് തൈരായശേഷം പാലും തൈരും ഒന്നുതന്നെ എന്നുവാദിക്കുന്നത്. രണ്ടിനെയും അഭേദം കൽപ്പിക്കുന്നത് പൂർണ്ണത്വദോഷമാണ്. യഹോവയും വലതു വശത്ത് യേശുവും ഒരേ സമയം ഇരിക്കുന്നതായിട്ടാണ് ബൈബിൾ പറയുന്നത്. അതിനാൽ ഇവർ രണ്ടുപേരും രണ്ടു തന്നെയാണ്.
  2. പാല് തൈരായാൽ പിന്നെ ഒന്നേയുള്ളൂ. തൈര് മാത്രം. രണ്ടുസ്ഥലത്ത് പാലും തൈരുമായിട്ടിരിക്കാൻ സാധ്യമല്ല.
  3. ക്ഷീരദധിദൃഷ്ടാന്തം = പാലാണ് തൈരായിട്ട് മാറിയത് എന്നപോലെ പിതാവ് പുത്രനായി എന്നത്
  4. മറുപടിയും = വീണ്ടും (തമിഴ്)
  5. കംബുഗ്രീവാദിവികാരങ്ങൾ = ശംഖിന്റെ കഴുത്ത് ഇടുങ്ങിയിരിക്കുന്നതുപോലെയാണെല്ലോ കുടത്തിന്റെ കഴുത്ത് ആകാരം പ്രാപിക്കുന്നത് അഥവാ രൂപം കൊള്ളുന്നത്‌.
  6. അനവസ്ഥാദോ‌ഷം = കാര്യങ്ങൾക്ക് സുനിശ്ചിതത്വമില്ല എന്ന ദോഷം.
  7. മൃത്ഘടദൃഷ്ടാന്തം = മൃത് അഥവാ മൃത്തികാ = മണ്ണ്; ഘടം = കുടം.
  8. തച്ചരിത്രങ്ങൾ = അദ്ദേഹത്തിന്റെ ചരിത്രങ്ങൾ
  9. ചിജ്ജഡകർമ്മങ്ങൾ =‍ ചിത്, ജഡവസ്തു എന്നിവയുടെ കർമ്മങ്ങൾ.
  10. ഗുണി = ഗുണമുള്ളവൻ
  11. ഇവിടെ ദൃഷ്ടാന്തം = ജീവനും ദേഹവും ചേർന്ന ഒന്നിനെ ഒരാളെന്ന് പറയുന്നു. അതുപോലെ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് ഇവ മൂന്നും ചേർന്ന് ഒന്നാണെന്ന് ബൈബിൾ പ്രകാരം തെളിയുന്നില്ല.
  12. ദൃഷ്ടാന്തികം = പ്രേരിപ്പിക്കുന്നത്, ആജ്ഞ
  13. നിസ്സർഗ്ഗേണ = പരി പൂർണ്ണമായ സൃഷ്ടികൊണ്ട്
  14. പ്രരകത്വം = പ്രേരിപ്പിക്കാനുള്ള യോഗ്യത
  15. പ്രര്യത്വം = പ്രേരനക്ക് യോഗ്യമായതേതോ, അത് പ്രേര്യം.