ക്രിസ്തുമതനിരൂപണം/പവിത്രാത്മചരിത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ക്രിസ്തുമതനിരൂപണം
രചന:ചട്ടമ്പിസ്വാമികൾ
പവിത്രാത്മചരിത്രം
ക്രിസ്തുമതനിരൂപണം

പവിത്രാത്മചരിത്രം
[തിരുത്തുക]

[ 61 ] പവിത്രാത്മാവ് സൃഷ്ടി മുതലായ കൃത്യങ്ങൾക്കുവേണ്ടുന്ന സഹായം ചെയ്യുന്നു എന്നു നിങ്ങൾ പറയുന്നല്ലോ. യഹോവ സർവ്വശക്തൻ എന്നുവരികിൽ താൻ ചെയ്യുന്ന കൃത്യങ്ങൾക്കു പവിത്രാത്മാവിന്റെ സഹായംകൂടി ഇച്ഛിക്കുമോ? യഹോവ സ്വയം കൃത്യം ചെയ്യുന്നതിനു ത്രാണി ഇല്ലാത്തവനല്ല എങ്കിലും, അദ്ദേഹം ചെയ്യുന്ന കൃത്യങ്ങൾക്കു താനുംകൂടി സമ്മതിച്ചുകൊണ്ടിരിക്കുന്നതിനെയാണ് പവിത്രാത്മാവു ചെയ്യുന്ന സഹായമെന്നുപറയുന്നത് എങ്കിൽ ഈ അഭിപ്രായത്തെ സമ്മതിക്കുന്നതിലേക്കു പ്രമാണം ഇല്ലാത്തതുകൊണ്ടും ഉണ്ടായിരുന്നാലും ഇദ്ദേഹത്തിന്റെ സമ്മതത്തെ ഇച്ഛിച്ചിട്ടേ യഹോവാ കൃത്യം ചെയ്യുകയുള്ളൂ എന്നും അതിനാൽ യഹോവാ അനതശക്തിയുള്ളവനല്ലെന്നും വന്നുപോകും. പവിത്രാത്മാവ് ബൈബിളിനെ താൻതന്നെ ഉണ്ടാക്കാതെ ഭക്തൻന്മാരെ ഉണർത്തി അവരെക്കൊണ്ടുചെയ്യിച്ചത് എന്തിനായിട്ട്? ഈ പവിത്രാത്മാവ് ക്രിസ്തുവിനെ ദോഷരഹിതമനുഷ്യാകൃതിയായിട്ടു സൃഷ്ടിച്ചപ്പോഴെതന്നെ അദ്ദേഹത്തിന്റെ ശുദ്ധിയും ജ്ഞാനവുംകൂടി ഉണ്ടായിരിക്കുമായിരുന്നല്ലോ. ആ സ്തിഥിക്കു പ്രാവിന്റെരൂപം ധരിച്ചുവന്നു പ്രവേശിച്ചതും (യോഹന്നാൻ 1-അ. 32-വ.) അങ്ങനെ പ്രവേശിച്ചിരുന്നിട്ടും ഒടുക്കം ആ ക്രിസ്തു വേദനയോടുകൂടി നിലവിളിച്ചപ്പോൾ രക്ഷിക്കാതെ വിട്ടുകളഞ്ഞതും എന്തിനായിട്ട്? അങ്ങനെ അല്ല രക്ഷിക്കതന്നെ ചെയ്തു എന്നു വരികിൽ യേശു "എന്റെ പിതാവേ എന്റെ പിതാവേ” എന്നുവിളിച്ചപ്പോൾ അദ്ദേഹത്തിന്റെ അമ്മയായ മറിയത്തിനോട് രമിച്ച പിതാവായ താൻ മിണ്ടാതെ ഇരുന്നുകളഞ്ഞതു എന്തുകൊണ്ട്? അത് ഇരിക്കട്ടെ.

ആദിമനുഷ്യനെ വഞ്ചിപ്പാൻവന്ന പിശാച് മറ്റൂള്ള വേശങ്ങളെ ഒന്നും കൈകൊള്ളതെ സർപ്പത്തിന്റെ വേഷത്തെ കൈകൊണ്ടതിനാൽ ആയതു പാപത്തിനു കാരണമായിഭവിച്ചു എന്നുച്ചൊല്ലി സർപ്പങ്ങളെയൊക്കെ ശപിച്ച യഹോവാ പവിത്രാത്മാവ്, മറ്റൂള്ള വേഷങ്ങളെയൊന്നുനെയും എടുക്കാതെ പ്രാവിന്റെ വേഷത്തെതന്നെ സ്വീകരിച്ചതു പുണ്യത്തിങ്കാരണമായല്ലോ എന്നുസന്തോഷിച്ച് പ്രാവുകളെയൊക്കെയും "നിങ്ങളെ ആരും വെടിവെക്കയും തിന്നുകയുമില്ല” എന്നുപറഞ്ഞ് ഒന്നു അനുഗ്രഹിച്ചുകളയാതെ ഇരുന്നത് എന്തുകൊണ്ട്? ഇങ്ങനെ പവിത്രാത്മാവിനെകുറിച്ചു വിചാരിച്ചതിലും ദൈവലക്ഷണമില്ലെന്നു തെളിവായിരിക്കുന്നു.