അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/യുദ്ധകാണ്ഡം/മാല്യവാന്റെ വാക്യം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
യുദ്ധകാണ്ഡം


ചാരനായോരു ശുകൻ പോയനന്തരം

ഘോരനാം രാവണൻ വാഴുന്ന മന്ദിരേ 1390

വന്നിതു രാവണമാതാവുതൻ പിതാ-

ഖിന്നനായ് രാവണനെക്കണ്ടു ചൊല്ലുവാൻ

സൽക്കാരവും കുശലപ്രശ്നവും ചെയ്തു

രക്ഷോവരനുമിരുത്തി യഥോചിതം

കൈകസീതാതൻ മതിമാൻ വിനീതിമാൻ

കൈകസീനന്ദനൻ തന്നോടു ചൊല്ലീടിനാൻ

“ചൊല്ലുവൻ ഞാൻ തവ നല്ലതു പിന്നെ നീ-

യെല്ലാം നിനക്കൊത്തപോലെയനുഷ്ഠിക്ക

ദുർന്നിമിത്തങ്ങളീ ജാനകി ലങ്കയിൽ

വന്നതിൽപ്പിന്നെപ്പലതുണ്ടു കാണുന്നു 1400

കണ്ടീലയോ നാശഹേതുക്കളായ് ദശ-

കണ്ഠപ്രഭോ? നീ നിരൂപിക്ക മാൻസേ

ദാരുണമായിടി വെട്ടുന്നിതന്വഹം

ചോരയും പെയ്യുന്നിതുഷ്ണമായെത്രയും

ദേവലിംഗങ്ങളിളകി വിയർക്കുന്നു

ദേവിയാം കാളിയും ഘോരദംഷ്ട്രാന്വിതം

നോക്കുന്ന ദിക്കിൽ ചിരിച്ചു കാണാകുന്നു

ഗോക്കളിൽ നിന്നു ഖരങ്ങൾ ജനിക്കുന്നു

മൂഷികൻ മാർജ്ജാരനോടു പിണങ്ങുന്നു

രോഷാൽ നകുലങ്ങളോടുമവ്വണ്ണമേ 1410

പന്നഗജാലം ഗരുഡനോടും തഥാ

നിന്നെതിർത്തീടാൻ തുടങ്ങുന്നു നിശ്ചയം

മുണ്ഡനായേറ്റം കരാളവികടനായ്

വർണ്ണവും പിംഗലകൃഷ്ണമായ് സന്തതം

കാലനെയുണ്ടു കാണുന്നിതെല്ലാടവും

കാലമാപത്തിനുള്ളോന്നിതു നിർണ്ണയം

ഇത്തരം ദുർന്നിമിത്തങ്ങളുണ്ടായതി-

നത്രൈവ ശാന്തിയെച്ചെയ്തു കൊള്ളേണമേ

വംശത്തെ രക്ഷിച്ചുകൊള്ളുവാനേതുമേ

സംശയമെന്നിയേ സീതയെക്കൊണ്ടുപോയ് 1420

രാമപാദേ വച്ചു വന്ദിക്ക വൈകാതെ

രാമനാകുന്നതു വിഷ്ണു നാരായണൻ

വിദ്വേഷമെല്ലാം ത്യജിച്ചു ഭജിച്ചുകൊൾ-

കദ്വയനാം പരമാത്മാനമവ്യയം

ശ്രീരാമപാദപോതം കൊണ്ടു സംസാര-

വാരാന്നിധിയെക്കടക്കുന്നു യോഗികൾ

ഭക്തികൊണ്ടന്തഃകരണവും ശുദ്ധമായ്

മുക്തിയെ ജ്ഞാനികൾ സിദ്ധിച്ചു കൊള്ളുന്നു

ദുക്ഷ്ടനാം നീയും വിശുദ്ധനാം ഭക്തികൊ-

ണ്ടൊട്ടുമേ കാലം കളയാതെ കണ്ടു നീ 1430

രാക്ഷസവംശത്തെ രക്ഷിച്ചുകൊള്ളുക

സാക്ഷാൽ മുകുന്ദനെസ്സേവിച്ചു കൊള്ളുക

സത്യമത്രേ ഞാൻ പറഞ്ഞതു കേവലം

പഥ്യം നിനക്കിതു ചിന്തിക്ക മാനസേ”

സാന്ത്വനപൂർവ്വം ദശമുഖൻ തന്നോടു

ശാന്തനാം മാല്യവാൻ വംശരക്ഷാർത്ഥമായ്

ചൊന്നതുകേട്ടു പൊറാഞ്ഞു ദശമുഖൻ

പിന്നെയമ്മാല്യവാൻ തന്നോടു ചൊല്ലിനാൻ:

“മാനവനായ കൃപണനാം രാമനെ

മാനസേ മാനിപ്പതിനെന്തു കാരണം? 1440

മർക്കടാലംബനം നല്ല സാമർത്ഥ്യമെ-

ന്നുൾക്കാമ്പിലോർക്കുന്നവൻ ജളനെത്രയും

രാമൻ നിയോഗിക്കയാൽ വന്നിതെന്നോടു

സാമപൂർവ്വം പറഞ്ഞൂ ഭവാൻ നിർണ്ണയം

നേരത്തേ പോയാലുമിന്നി വേണ്ടുന്ന നാൾ

ചാരത്തു ചൊല്ലിവിടുന്നുണ്ടു നിർണ്ണയം

വൃദ്ധൻ ഭവാനതിസ്നിഗ്ദ്ധനാം മിത്രമി-

ത്യുക്തികൾ കേട്ടാൻ പൊറുത്തുകൂടാ ദൃഢം”

ഇഥം പറഞ്ഞമാത്യന്മാരുമായ് ദശ-

വക്ത്രനും പ്രാസാദമൂർദ്ധനി കരേറിനാൻ 1450