കേരളപാണിനീയം/ധാത്വധികാരം/നിഷേധപ്രകരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

  1. മലയാളദേശവും ഭാഷയും
  2. ഘട്ടവിഭാഗം
  3. അക്ഷരമാല
  4. വർണ്ണവികാരങ്ങൾ
  1. സന്ധിവിഭാഗം
  2. ശബ്ദവിഭാഗം
  3. പ്രകൃതിപ്രത്യയങ്ങൾ
  1. ലിംഗപ്രകരണം
  2. വചനപ്രകരണം
  3. വിഭക്തിപ്രകരണം
  4. വിഭക്ത്യാഭാസപ്രകരണം
  5. കാരകപ്രകരണം
  6. തദ്ധിതപ്രകരണം
  1. കാലപ്രകരണം
  2. പ്രകാരപ്രകരണം
  3. പ്രയോഗപ്രകരണം
  4. പ്രയോജകപ്രകൃതി
  5. നാമധാതുപ്രകരണം
  6. ഖിലധാതുക്കൾ
  7. അനുപ്രയോഗം
  8. നിഷേധപ്രകരണം
  9. സമുച്ചയം
  10. അംഗക്രിയ
  11. കൃതികൃത്തുക്കൾ
  12. കാരകകൃത്തുക്കൾ
  1. വാക്യപ്രകരണം
  2. സമാസപ്രകരണം

വിധി എന്നും നിഷേധം എന്നും വാക്യഗതി രണ്ടുവിധമാണെന്നു് ഇതിനു മുൻപുതന്നെ പ്രസംഗവശാൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. സംസ്കൃതം മുതലായ ആര്യഭാഷകൾ അഭാവാർത്ഥകമായ നിപാതംകൊണ്ടു് വിധി വാക്യക്രിയാപദത്തെ വിശേഷിപ്പിച്ചു് നിഷേധാർത്ഥം ഉളവാക്കുന്നു. ദ്രാവിഡങ്ങളിൽ നിഷേധാർത്ഥം, അതിലേക്കു പ്രതേ്യകം ഉള്ള ചില രൂപഭേദങ്ങൾകൊണ്ടു സാധിക്കേണ്ടിയിരിക്കുന്നു.

സംസ്കൃതം

മലയാളം

വിധി നിഷേധം വിധി നിഷേധം

കരോതി ന കരോതി ചെയ്യുന്നു ചെയ്യായുന്നു, ചെയ്യുന്നില്ല. അകാർഷിതു് നാകാർഷിതു് ചെയ്തു ചെയ്യാഞ്ഞു, ചെയ്തില്ല. കരിഷ്യതി ന കർഷ്യതി ചെയ്യും ചെയ്യാ, ചെയ്യുവില്ല, ചെയ്കയില്ല, ചെയ്യില്ല. കരോതു ന കരോതു

ചെയ്യട്ടെ ചെയ്യാതിരിക്കട്ടെ, ചെയ്തുകൂടാ. ചെയ്യാം ചെയ്യാതിരിക്കാം, ചെയ്യരുതു്. കുര്യാതു് ന കുര്യാതു് ചെയ്യണം ചെയ്യേണ്ട. കൃത്വാ ന കൃത്വാ ചെയ്തു് ചെയ്യാതെ. കർത്തും ന കർത്തും ചെയ്യാൻ ചെയ്യായ്വാൻ - - ചെയ്ക ചെയ്യായ്ക - - ചെയ്കിൽ ചെയ്യായ്കിൽ കുർവതു് അകുർവതു് ചെയ്യുന്ന ചെയ്യായുന്ന കൃത അകൃത ചെയ്ത ചെയ്യാഞ്ഞ കരിഷ്യതു് അകരിഷ്യതു് ചെയ്യും ചെയ്യാ കരണം അകരണം ചെയ്യൽ ചെയ്യായൽ

മേൽക്കാണിച്ച പട്ടികയിൽ സംസ്കൃതത്തെയും മലയാളത്തെയും വിധിനിഷേധങ്ങളെ ഉളവാക്കുന്ന വിഷയത്തിൽ താരമ്യപ്പെടുത്തിയിരിക്കുന്നു. സംസ്കൃതത്തിൽ ഏതു രൂപമായാലും ന എന്ന നിപാതത്തിന്റെ യോഗംകൊണ്ടു വിധി നിഷേധമാകും; സമാസമുള്ളിടത്തു മാത്രം ന എന്നല്ല, അ എന്നാണു് നിഷേധാർത്ഥക നിപാതം എന്നു മാത്രമേ വിശേഷമുള്ളു. ഭാഷയിലാകട്ടെ പലവിധത്തിലായിട്ടാണു് നിഷേധരൂപത്തിന്റെ നിഷ്പത്തി. നിർദ്ദേശകപ്രകാരത്തിൽ ഏകദേശം സംസ്കൃതത്തോടു യോജിച്ചു് "ഇല്ല' എന്ന പദത്തിന്റെ യോഗംകൊണ്ടും നിഷേധരൂപം ഉളവാകുന്നു; എന്നാൽ അവിടെയും ഭാവി കാലത്തിനു പലേവിധം രൂപങ്ങളുണ്ടു്. വിധായകത്തിൽ അനുപ്രയോഗമായ വേ ധാതുവിന്റെ ഭാവികാലത്തിലുള്ള നിഷേധരൂപമാണു് ഉപയോഗിക്കുന്നതു്. വേണ്ടും- വേണ്ട. നിയോജകത്തിലും അനുജ്ഞായകത്തിലും ശരിയായ നിഷേധരൂപമില്ല. കൂടാ, അരുതു് എന്നു വേറെ പദങ്ങളുടെ സഹായംകൊണ്ടും മുൻവിനയെച്ചത്തിലുള്ള നിഷേധരൂപത്തെ ഉപയോഗിച്ചിട്ടുമാണു് നിഷേധാർത്ഥം സമ്പാദിക്കുന്നതു്. ഇങ്ങനെ രൂപസിദ്ധി ഒാരോ ഇടത്തും ഒാരോ വിധം ആണെങ്കിലും എല്ലാ ഇടത്തും ഒന്നുപോലെ കാണുന്നതായിട്ടു് ഒരു ഭാഗമുണ്ടെന്നു സൂക്ഷിച്ചുനോക്കിയാൽ ബോധപ്പെടും. ഇതു് ആ എന്നുള്ള അംശമാണു്.

ചെയു് + ആ + ഉന്നു = ചെയ്യായുന്നു - വർത്തമാനം ചെയു് + ആ + ന്തു (=ഞ്ചു =ഞ്ഞു) = ചെയ്യാഞ്ഞു - ഭൂതം ചെയു് + ആ = ചെയ്യാ - ഭാവി വേണ്ടു് + ആ = വേണ്ടാ - വിധായകം കൂടു് + ആ = കൂടാ - നിയോജകം ഇൽ + ആ = ഇല്ലാ - (ഇല്ല ചേർന്ന രൂപങ്ങൾ) ചെയു് + ആ + ക = ചെയ്യായ്ക - നടുവിനയെച്ചം ചെയു് + ആ + ആൻ = ചെയ്യാ (യ്വ്) ആൻ- പിൻവിനയെച്ചം.

"ഇല്ല' എന്നതിനു് ദീർഘമില്ലാത്തതിനാൽ അതു് "ഇൽ' എന്ന ധാതുവിന്റെ നടുവിനയെച്ചരൂപമായാൽ പോരയോ? ദീർഘം ചെയ്യാറുള്ളതു ബലത്തിനുവേണ്ടി യാണെന്നു കല്പിച്ചുകൊള്ളാം എന്നൊരു പക്ഷം പ്രഥമദൃഷ്ടിയിൽ തോന്നാം. എന്നാൽ ഇല്ലായ്മ, ഇല്ലായ്ക, ഇല്ലാഞ്ഞു ഇത്യാദിയായ അതിന്റെ മറ്റു രൂപസിദ്ധികൾ നോക്കുമ്പോൾ അതിലും ആ-യുടെ സാന്നിദ്ധ്യമുണ്ടെന്നു തീർച്ചപ്പെടും. ഇല്ലപോലെതന്നെയാണു് അല്ല എന്നു വേറെ ഒരു പദമുള്ളതും. അതുകൊണ്ടു് അൽ ഇൽ എന്ന ധാതുക്കൾ സ്വയമേ നിഷേധാർത്ഥകങ്ങളാണെങ്കിലും അതുകളിലും ആ ചേർത്താലേ പ്രയോഗാർഹമായ പദമുണ്ടാകയുള്ളു എന്നു സിദ്ധിക്കുന്നു. അപ്പോൾ "അല്ല,ഇല്ല' എന്ന പദങ്ങളിൽ നിഷേധാർത്ഥം ഇരട്ടിപ്പടിയായിത്തീരുന്നു എന്നൊരു തരക്കേടുണ്ട്; അതിനു നിർവ്വാഹമില്ല. സംസ്കൃതത്തിൽ ഏകഃ, ദ്വൗ, ത്രയഃ എന്ന സംഖ്യാവാചകങ്ങളിലെ വചനപ്രത്യയങ്ങൾ പോലെ പ്രകൃത്യർത്ഥവും പ്രത്യയാർത്ഥവും ഒന്നുതന്നെ ആകുമ്പോൾ അവയ്ക്കു തങ്ങളിൽ അഭേദാന്വയം വരുന്നുവെന്നു സമാധാനപ്പെടണം.

ഇനി ഇൗ ആ- യുടെ സ്വഭാവം എന്തെന്നാലോചിപ്പാനുണ്ടു്. ഇതു് ഒരു അനുപ്രയോഗ ധാതുവോ, ഇടനിലയോ പ്രത്യയമോ? ധാതുവാണെങ്കിൽ ഇല്ല, അല്ല എന്ന രൂപസിദ്ധി യോജിക്കയില്ല; ഒരു പ്രത്യയവും കൂടാതെ രണ്ടു ധാതുക്കൾ മാത്രം തങ്ങളിൽ സമാസിക്ക പതിവില്ലല്ലൊ. ഇടനില എന്നതു് അംഗസംസ്കാരമാകയാൽ അതു സ്വതന്ത്രമായി നില്ക്കുന്നതു ന്യായമല്ല; പ്രത്യയത്തിന്റെയും പ്രകൃതിയുടെയും ഇടയ്ക്കു നില്ക്കുന്നതല്ലേ ഇടനില? അതുകൊണ്ടു പരിശേഷാൽ ആ ഒരു പ്രത്യയം തന്നെ എന്നു സ്വീകരണം. ഇ എന്ന പ്രയോജകപ്രത്യയംപോലെ ആ എന്നൊരു നിഷേധപ്രത്യയം വരുന്നതിനു വിരോധമില്ലല്ലോ, ഇല്ലാ അല്ലാ രണ്ടും അനുപ്രയോഗങ്ങൾ. ഇതുകൾക്കു പുറമേകൂടാ, വഹിയാ (വയ്യാ), ഒല്ലാ, അരുതു് എന്ന പദങ്ങൾക്കും അനുപ്രയോഗത്തിന്റെ നിലതന്നെ. "ഇല്ല' "അല്ലാ' എന്ന രണ്ടിലും ആ സ്വാർത്ഥത്തിൽ; ശേഷം മൂന്നിലും നിഷേധംകുറിക്കുന്നു. കൂടാ= യോജിക്കയില്ല; വഹിയാ= ശേഷിയില്ല, ഒലാ(= വല്ലാ)= ശരിയല്ല. "ചെയ്തുകൂടാ' എന്നു കൂടാ എന്നതിനാൽ പ്രാക്പ്രയോഗത്തിനു ഭൂതമാണു് പതിവ്; ഇതൊരു ശെലി എന്നേ പറവാനുള്ളു. ചെയ്യവയ്യാ, ചെയ്യൊലാ (ചെയ്യവല്ലാ), ചെയ്യ + അരുത്= ചെയ്യരുതു് എന്ന മൂന്നിലും പ്രാക്പ്രയോഗത്തിനു നടുവിനയെച്ചം ന്യായംതന്നെ. അരുതു് എന്നതിൽ നിഷേധാർത്ഥത്തിനു് ആ ചേർന്നിട്ടില്ല. അപൂർവ്വം, അസാദ്ധ്യം എന്നർത്ഥമുള്ള അരു എന്ന ഭേദകപ്രകൃതിയിൽ നിന്നുണ്ടായ നപുംസകരൂപമാണു് "അരുത്'. അതുകൊണ്ടു് അതിനു വാച്യമായിട്ടു നിഷേധമില്ല; സംസ്കൃതത്തിൽ ദുസ്സാദ്ധ്യം ഇത്യാദികളിലോ ദുർ എന്ന ഉപസർഗ്ഗത്തിനും ഇംഗ്ലീഷിൽ hardly possible ഇത്യാദികളിലേ hardly എന്ന ക്രിയാവിശേഷണത്തിനും ഉണ്ടാകുന്നതുപോലെ നിഷേധാർത്ഥം വൃംഗ്യമായിട്ടു് ഉണ്ടാകുന്നതാണു്.

ആഗമപ്രകാരം നോക്കുമ്പോൾ മറ്റു ദ്രാവിഡങ്ങളുടെയും മട്ടിതുതന്നെ. ആ പ്രത്യയം ചേർത്തു നിഷേധകപ്രകൃതിയുണ്ടാക്കുകതന്നെയാണു് എല്ലാ ദ്രാവിഡങ്ങളും ആദികാലത്തു ചെയ്തുകൊണ്ടിരുന്നത്; ഇൽ അൽകളുടെ അനുപ്രയോഗം പിന്നീടുണ്ടായതാണു്. കാലഭേദം മലയാളത്തിൽമാത്രമേ സ്ഥുടമായിട്ടുള്ളു; തമിഴു്, കർണ്ണാടകം, തെലുങ്കു് മൂന്നും പ്രായേണ ശീലഭാവിയെത്തന്നെ മൂന്നുകാലത്തിലും ഭേദം കൂടാതെ ഉപയോഗിക്കുന്നു. പുരുഷഭേദവും ശീലഭാവിയിൽ മാത്രമേ കാണുന്നുള്ളു.


മേൽക്കാണിച്ച പട്ടികയിൽ ഒന്നാമതായി നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്നതു തമിഴിൽ പുരുഷഭേദമുള്ള ശീലഭാവിരൂപങ്ങളാകുന്നു. അതിലൊന്നിലും ആ പ്രത്യയം കാണുന്നില്ല. മധേ്യ ഒരു പ്രത്യയവും ചേർക്കാതെ പുരുഷചിഹ്നങ്ങളെ നേരെ ധാതുവിൽത്തന്നെ തൊടുത്തിരിക്കുന്നു. അപ്പോൾ അതുകളിൽ നിഷേധം കുറിക്കുന്നതിനു ചിഹ്നമൊന്നുമില്ലയോ? ഒരടയാളവും ഇല്ലാതിരിക്കുന്നതുതന്നെ നിഷേധത്തിനു് ഒരടയാളം എന്നായിരിക്കുമോ തമിഴരുടെ യുക്തി ? ചെയ്തേൻ, ചെയ്വേൻ, ചെയ്കിറേൻ എന്നു വിധി രൂപത്തിൽ ഒാരോ കാലത്തെയും കുറിക്കുന്നതിൽ വേറെ വേറെ പ്രത്യയമുള്ള സ്ഥിതിക്കു് ഒരു പ്രത്യയവും ചെയ്യാതിരുന്നാൽ അതു നിഷേധാർത്ഥം കാണിക്കാനുള്ള മാർഗ്ഗമാകണമല്ലോ. നിർദ്ദേശികാവിഭക്തി, നിയോജകമധ്യമപുരുഷൻ, ഏകവചനം ഇതുകൾക്കു വാചകമായിട്ടു രൂപവികാരമൊന്നും വേണ്ടെന്നേർപ്പാടു ചെയ്തു ദ്രാവിഡഭാഷകളുടെ വ്യാകരണരീതി നോക്കുമ്പോൾ ഇൗവിധം സംഭവിക്കാവുന്നതുമാണു്. എന്നാൽ പുരുഷഭേദം ഉപേക്ഷിക്കുമ്പോൾ ആ പ്രത്യയം ചേർക്കുന്നതെന്തിനു് ? - എന്നൊരു യുക്തിഭംഗം ഇവിടെ വരുന്നുണ്ടു്. അതിനാൽ പുരുഷപ്രത്യയം ചേർന്ന ചെയ്യേൻ, ചെയ്യായു് ഇത്യാദികളിലും ആ-യുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നതിനാണു് ന്യായം. അങ്ങനെതന്നെ റവറന്റു് കാൽഡെ്വല്ലും അഭിപ്രായപ്പെടുന്നു. ഏൻ, ആയു്, ആൻ മുതലായ പുരുഷപ്രത്യയങ്ങളിലെ ആദ്യസ്വരങ്ങൾ വിധിരൂപങ്ങളിലെല്ലാം ദീർഘമായും ഹ്രസ്വമായും നില്ക്കാമെന്നിരിക്കെ നിഷേധരൂപങ്ങളിൽ സർവ്വത്ര ദീർഘമായിട്ടു മാത്രമേ കാണുന്നുള്ളു. അതുകൊണ്ടു് നിഷേധപ്രത്യയമായ ആ ഇൗ പുരുഷപ്രത്യയങ്ങളുടെ ആദ്യസ്വരങ്ങളിൽ ലയിച്ചു് അതുകളെ ദീർഘീകരിച്ചതായിരിക്കണം എന്നുള്ള കാൽഡെ്വല്ലിന്റെ യുക്തി ഹൃദയംഗമമായിരിക്കുന്നു.

പ്രാചീനം, മദ്ധ്യം, ആധുനികം എന്നു മലയാളത്തിനു കാണിച്ചതുപോലെ കാലക്രമത്തിൽ ഏർപ്പെട്ടിട്ടുള്ള ഭേദങ്ങൾ മറ്റു ദ്രാവിഡങ്ങളെയും ബാധിച്ചിട്ടുണ്ടു്. അതുകളെ മലയാളവ്യാകരണത്തിൽ വിസ്തരിച്ചിട്ടാവശ്യമില്ലെന്നുപേക്ഷിച്ചതാണു്. ആ ഭാഷകളിലും മലയാളത്തിലെപ്പോലെ ക്രമേണ അനുപ്രയോഗത്തിനു പ്രാധാന്യം വന്നുചേർന്നിട്ടുണ്ടു്. അതിനാലാണു് നിഷേധത്തെ അനുപ്രയോഗങ്ങളുടെ കൂട്ടത്തിൽ ചേർക്കാമെന്നു ചിലേടത്തു പ്രസ്താവിച്ചിട്ടുള്ളതു്. വസ്തുസ്ഥിതി നോക്കുന്നതായാൽ പ്രകൃതി എന്ന ഇനത്തിലാണു് നിഷേധം ഉൾപ്പെടേണ്ടതു്. ഇ എന്ന പ്രത്യയം ചേർത്താൽ പ്രയോജകപ്രകൃതിയുണ്ടാകു മ്പോലെ ആ എന്നു പ്രത്യയം ചേർത്താൽ നിഷേധപ്രകൃതിയുണ്ടാകുന്നു. കേവലപ്രകൃതിയിൽനിന്നു് ഏതെല്ലാം അർത്ഥവിശേഷം കുറിക്കുന്നതിനു പ്രത്യയങ്ങൾ ചേരുമോ അതെല്ലാം പ്രയോജകപ്രകൃതിയിൽ നിഷേധപ്രകൃതിയിൽനിന്നും ഒന്നുപോലെ ചേരുന്നുണ്ടു്. പഴയ സ്ഥിതി നോക്കുമ്പോൾ പ്രകൃതി എന്ന ഇനത്തിലും ഇപ്പോഴത്തെ സ്ഥിതി നോക്കുമ്പോൾ അനുപ്രയോഗത്തിലും നിഷേധത്തെ ഉൾപ്പെടുത്തേണ്ടിവന്നതിൽ രണ്ടും ഉപേക്ഷിച്ചു മാർഗ്ഗഭേദം എന്നൊരു പുതിയ ഉപാധിയെ കല്പിക്കേണ്ടിവന്നു.

ഇനി നിഷേധമാർഗ്ഗത്തിലെ രൂപസിദ്ധികളെ സംഗ്രഹിക്കുന്നതിനു സൂത്രങ്ങളെ അവതരിപ്പിക്കാം;

ആ നിഷേധ പ്രത്യയമാം; ശീലഭാവിക്കതേ മതി, വരാം ഭൂതമതിന്മീതേ, വർത്തമാനം വിലുപ്തമായു്.

ധാതുവിൽ ആ എന്നു പ്രത്യയം ചേർത്താൽ അതു നിഷേധാർത്ഥം കുറിക്കുന്ന പ്രത്യയമായിത്തീരും. പിന്നീടു് ഇൗ പ്രകൃതിയിൽനിന്നു മുറയ്ക്കു കാലപ്രത്യയങ്ങൾ ചേർക്കാം, എന്നാൽ ഉം പ്രത്യയം കൂടാതെതന്നെ ശീലഭാവിരൂപം പ്രയോഗിക്കാം; "ചെയ്യായും' എന്നതിനു പകരം "ചെയ്യാ' എന്നുതന്നെ രൂപംചെയ്താൽ മതി. ഭൂതത്തിൽ ആരാഞ്ഞു എന്നു് ആകാരാന്തധാതുവിന്റെ മുറയ്ക്കു് ചെയ്യാഞ്ഞു എന്നു രൂപം. ചെയ്യായുന്നു എന്നു വർത്തമാനരൂപം ഉന്നു എന്നു മാറുന്നതിനു മുമ്പുതന്നെ ഇൗ പ്രചാരലോപം സംഭവിച്ചിരിക്കയാൽ" .ചെയ്യായുന്നു' എന്നു് ആധുനിക സമ്പ്രദായപ്രകാരമുള്ള രൂപം വളരെ അപൂർവ്വമായിട്ടേ മലയാളസാഹിത്യത്തിൽ കാണുകയുള്ളു. ഇക്കാലത്താകട്ടെ ആ ചേർന്ന രൂപം എല്ലാംതന്നെ സംഭാഷണത്തിൽ അധികം നടപ്പില്ല; അനുപ്രയോഗം കൊണ്ടാണു് നിഷേധം കുറിക്കുക പതിവു്.

ഇല്ലയല്ലകൾ ചേർന്നിട്ടു- മുണ്ടാം കാലനിഷേധനം

വിധിരൂപത്തിൽ ഇല്ല എന്നോ അല്ല എന്നോ അനുപ്രയോഗിച്ചാലും അതു നിഷേധരൂപമാകും; കാലങ്ങളെ നിഷേധിക്കുന്നതിൽ ഇൗ സമ്പ്രദായമാണു് ഇപ്പോൾ നടപ്പു്. ഉദാ:

ചെയ്യുന്നു, ചെയ്യുന്നില്ല, ചെയ്തു, ചെയ്തില്ല, ചെയ്യും, ചെയ്യുവില്ല.

ഭാവിയിൽ പ്രാക്പ്രയോഗത്തി- ലെച്ചമോ ധാതുവോ വരാം. ഭൂതത്തിലും വർത്തമാനത്തിലും വിധിരൂപമാണല്ലോ പ്രാക്പ്രയോഗം; അതുപോലെ ഭാവിയിലും ഭാവിയിലേ വിധിരൂപം ഉപയോഗിക്കാറുള്ളതിനു പുറമേ നടുവിനയെച്ചരൂപമോ കേവലധാതുതന്നെയോ ആയാലും മതിയാകും. ഉദാ:

ചെയ്യുവില്ല, ചെയ്കയില്ല, ചെയ്യില്ല.

അല്ല- ഇല്ലകൾക്കു് അർത്ഥം ഒന്നാണെങ്കിലും പ്രയോഗഭേദമുണ്ട്: അല്ല നാമത്തോടേ ചേരൂ; അതു് "ആകുന്നില്ല' എന്നതിനു തുല്യമാകുന്നു. ക്രിയയിൽ അന്വയിക്കാത്തതിനാൽ അതിനു കാലഭേദമൊന്നും വരാനില്ല. ഇല്ല ക്രിയയോടെ ചേരൂ; അതു് "ഉണ്ടാകുന്നില്ല' എന്നതിനു തുല്യമാകുന്നു; ക്രിയാന്വയമുള്ളതിനാൽ അതിനു കാലഭേദം കാണും. താർക്കികന്മാരുടെ സങ്കേതഭാഷയിൽ അല്ല അനേ്യാന്യഭാവത്തെയും, ഇല്ല അത്യന്താഭാവത്തേയും കുറിക്കുന്നു എന്നു പറയാം. ഉദാഹരണം:

ആനയ്ക്കു കൊമ്പുണ്ടു്, കുതിരയ്ക്കു കൊമ്പില്ല, മുല്ല ഒരു വള്ളിയാണു്, വൃക്ഷമല്ല, ചെയ്യുന്നില്ല, ചെയ്തില്ല, ചെയ്യുവില്ല, ചെയ്യുന്നതല്ല, ചെയ്തതല്ല, ചെയു് വതല്ല.

ഇല്ല- യെ കവികൾ " ഇൗല' ആക്കാറുണ്ടു്. ഉദാ:

തിരിയുന്നീല തതസ്തു മാനസം മേ- ശാകു.

ഇല്ല- അല്ലകൾ നിഷേധാർത്ഥകധാതുക്കൾതന്നെ ആകയാൽ അതുകളെത്തന്നെ "ഉണ്ടാകുന്നില്ല', ആകുന്നില്ല' എന്നതുകൾക്കുപകരം സ്വതന്ത്രമായി പ്രയോഗിക്കാം.

പ്രകാരങ്ങൾ അനുപ്രയോഗം കൊണ്ടുണ്ടാകുന്നവയാകയാൽ അനുപ്രയോഗ ധാതുവിന്റെ നിഷേധരൂപംതന്നെ ഉപയോഗിക്കുന്നതിനാണു് ന്യായം; വിധായകത്തിൽ അതിൻപ്രകാരംതന്നെ നടപ്പും. നിയോജകാനുജ്ഞായകങ്ങളിൽ അനുപ്രയോഗധാതുക്കളെക്കൂടെ മാറ്റാറുണ്ടു്. ഇതിൽ അനുജ്ഞായകത്തിൽ അനുപ്രയോഗമായ ആവുക ധാതുവിന്റെ "ആകാ' എന്ന നിഷേധരൂപം ഒരു വിധം യോജിക്കായ്കയില്ല; നിയോജകത്തിന്റെ അനുപ്രയോഗം വളരെ വികൃതമായിപ്പോയതിനാൽ ഒട്ടുംതന്നെ യോജിക്കയില്ല.

വിധായകത്തിൽ വേണിന്റെ ശീലാഭാവി ശരിപ്പെടും; നിയോഗാനുജ്ഞകൾക്കില്ല ശരിയായ നിഷേധകം. വയ്യാ കൂടാ അരുതൊലാ ഇതിലൊന്നു യഥോചിതം.

നിയോജകാനുജ്ഞായകങ്ങളിൽ സ്വന്തമായ അനുപ്രയോഗം യോജിക്കായ്കയാൽ വയ്യാ, കൂടാ, അരുതു, ഒലാ എന്ന നാലു നിഷേധരൂപങ്ങളിൽ ഒന്നു് ഉചിതംപോലെ ഉപയോഗിച്ചുവരുന്നു.

(വയ്യാ = വഹിയാ = ശരിയല്ല. അരുതു = ശ്രമസാധ്യം = അകാര്യം.

കൂടാ= കൂടുക (സാധിക്ക) ഇല്ല, ഒലാ = വല്ലാ = അശക്യം, അനുചിതം)

ഉദാഹരണം: വിധി

നിഷേധം നിയോ: ചെയ്യട്ടെ = ചെയ്തുകൂടാ ചെയ്യൊലാ, ചെയ്യാതിരിക്കട്ടെ. അനു : ചെയ്യാം= ചെയ്യവയ്യാ, ചെയ്യരുതു്.

ചെയ്യാതിരിക്കട്ടെ എന്നു വളച്ചുകെട്ടിയ രൂപമാണു് നിയോജകത്തിലധികം നടപ്പു്. ചെയ്യേണ്ട എന്നു വിധായകനിഷേധകവും ചിലപ്പോൾ ഉപയോഗിക്കാറുണ്ടു്.

ശീലാർത്ഥക്ലീബരൂപത്താൽ പേരെച്ചം വിനയെച്ചവും.

"ചെയ്യാ' എന്ന ശീലാഭാവിയിൽ തു എന്ന നപുംസകപ്രത്യയം ചേർത്തുണ്ടാകുന്ന രൂപത്തിൽ മുറയ്ക്കുള്ള അ ചേർത്താൽ പേരെച്ചമുണ്ടാകും; ഏ എന്ന നിപാതയോഗത്തിൽ വിനയെച്ചവുമായി. ചെയ്യാതു-ചെയ്യാതെ എന്നു പേരെച്ചം; ചെയ്യാത എന്നു വിനയെച്ചം. ക്ലീബരൂപത്തിൽ നിന്നുണ്ടാകുന്നു എന്നുള്ളതുമാത്രമാണു് ഇതിൽ വ്യത്യസ്തം. ശീലഭാവിതന്നെ പേരെച്ചത്തിൽ വർത്തമാനകാലത്തിനും ഉപയോഗിക്കുന്നു; ചെയ്യായുന്ന എന്നു മുറയ്ക്കു വരേണ്ടുന്ന രൂപം ഉപയോഗിക്കാറില്ല. തകാരം ഇരട്ടിച്ചു് ആത ആത്ത ആയിട്ടുണ്ടെന്നുമാത്രം വിശേഷം. വിനയെച്ചത്തിൽ ഭൂതത്തിനു "ചെയ്യാഞ്ഞ്' എന്നു മുറയ്ക്കുള്ള രൂപമുണ്ടെങ്കിലും "ആതെ' എന്ന ശീലഭാവിതന്നെ ഭൂതത്തിനും ഉതകും. "അറിഞ്ഞും അറിയാതെയും' ഇത്യാദ്യുദാഹരണഹങ്ങൾ നോക്കുക.

ശേഷമാകാരാന്തമായ ധാതുവിൽ രൂപമാലതാൻ.

വ്യത്യസ്തങ്ങളെ എടുത്തു പറഞ്ഞല്ലോ. അതുകൾ ഒഴിച്ചുള്ള രൂപമെല്ലാം നിഷേധക പ്രകൃതിയിൽ ആ ചേർന്നു് ധാതു ആകാരന്തമാകുന്നതിനാൽ കേവലപ്രകൃതിയിൽ ആകാരാന്തത്തിനുള്ള രൂപങ്ങൾതന്നെ. അതിനാൽ പിൻവിനയെച്ചം "ചെയ്യായ്വാൻ; നടുവിനയെച്ചം "ചെയ്യായ്ക'; നിയോജകബഹുവചനം "ചെയ്യായ്വിൻ; ഭൂതപേരെച്ചം "ചെയ്യാത്ത' എന്നും മറ്റും രൂപസിദ്ധി.

ഇവിടെ വിവരിച്ചപ്രകാരം മലയാളത്തിൽ നിഷേധവാക്യം നിർമ്മിക്കുന്നതിനു രണ്ടു മാർഗ്ഗങ്ങളുണ്ടു്. "അല്ല-ഇല്ല' നിർദ്ദേശകത്തിന്; "ഒലാ-അരുത്' നിയോജകവിധായങ്ങൾക്കു്, "വഹിയാ' അനുജ്ഞായകത്തിനു് എന്നു് അനുപ്രയോഗങ്ങളെക്കൊണ്ടുണ്ടാവുന്നതു് ഒന്നാമതു്. ആ എന്നു പ്രത്യയം ചേർത്താലുളവാകുന്നതു് രണ്ടാമതു്. ഇവ തമ്മിൽ അർത്ഥത്തിൽ ചിലെടത്തു ഭേദം തോന്നുന്നുണ്ടു്.

എങ്ങനെ:

രാമൻ വന്നു -വന്നില്ല. വരാഞ്ഞു. രാമൻ വന്നിരുന്നു -വന്നിരുന്നില്ല, വരാതെയിരുന്നു.

ഇവയിൽ വരാഞ്ഞു-വും വരാതെയിരുന്നു-വും സൂക്ഷ്മത്തിൽ പര്യായങ്ങളാകുന്നു.

അനേകധാതുകങ്ങളായ ആഖ്യാതങ്ങളെ നിഷേധിക്കുമ്പോൾ പ്രാക്പ്രയോഗ ത്തിനോ അനുപ്രയോഗത്തിനോ ഇച്ഛപോലെ നിഷേധം ചേർക്കാവുന്നതിനാലും നിഷേധിപ്പാൻതന്നെ രണ്ടുവഴിയുള്ളതിലും ആ വകസ്ഥലങ്ങളിൽ ഒന്നിലധികം നിഷേധരൂപം ഉത്ഭവിപ്പാൻ ഇടയുണ്ടു്. ഇൗമാതിരി ഒരവസരം വന്നാൽ പ്രാക്പ്രയോഗത്തിൽ ആ-യെ ചേർക്കൂ, അനുപ്രയോഗത്തിൽ ഇല്ല മുതലായ അനുപ്രയോഗങ്ങളെ ചേർക്കു എന്നാണു് കീഴ്നടപ്പിൻപടി ഏർപ്പെട്ടിട്ടുള്ള പതിവു്. നിഷേധം ചേരുന്നതിനു തക്കതായി അർത്ഥവും സ്വല്പം ഭേദിക്കും. ഉദാഹരണം:

വിധി

നിഷേധം കാര്യം നടന്നുപോയി

ക്രാര്യം നടക്കാതെ പോയി കാര്യം നടന്നുപോയില്ല.