കേരളപാണിനീയം/പീഠിക/മലയാളദേശവും ഭാഷയും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കേരളപാണിനീയം
അദ്ധ്യായങ്ങൾ

സമർപ്പണം

മുഖവുര

Introduction

  1. മലയാളദേശവും ഭാഷയും
  2. ഘട്ടവിഭാഗം
  3. അക്ഷരമാല
  4. വർണ്ണവികാരങ്ങൾ
  1. സന്ധിവിഭാഗം
  2. ശബ്ദവിഭാഗം
  3. പ്രകൃതിപ്രത്യയങ്ങൾ
  1. ലിംഗപ്രകരണം
  2. വചനപ്രകരണം
  3. വിഭക്തിപ്രകരണം
  4. വിഭക്ത്യാഭാസപ്രകരണം
  5. കാരകപ്രകരണം
  6. തദ്ധിതപ്രകരണം
  1. കാലപ്രകരണം
  2. പ്രകാരപ്രകരണം
  3. പ്രയോഗപ്രകരണം
  4. പ്രയോജകപ്രകൃതി
  5. നാമധാതുപ്രകരണം
  6. ഖിലധാതുക്കൾ
  7. അനുപ്രയോഗം
  8. നിഷേധപ്രകരണം
  9. സമുച്ചയം
  10. അംഗക്രിയ
  11. കൃതികൃത്തുക്കൾ
  12. കാരകകൃത്തുക്കൾ
  1. വാക്യപ്രകരണം
  2. സമാസപ്രകരണം

1. മലയാളം എന്ന വാക്ക് ആരംഭത്തിൽ ദേശനാമം മാത്രമായിരുന്നു; മലയാളനാട്ടിലെ ഭാഷ എന്ന അർത്ഥത്തിലാണ് നാം മലയാളഭാഷ എന്നു പറയാറുള്ളതു്. ദേശത്തിന് മലയാളം എന്നും, ഭാഷയ്ക്ക് മലയാണ്മ അല്ലെങ്കിൽ മലയായ്മ എന്നും ഒരു വിവേചനം ഉണ്ടായിരുന്നതു് ക്രമേണ നഷ്ടമായി. ആധുനികമലയാളത്തിന്റെ ആവിർഭാവത്തോടുകൂടിയാണു് ദേശനാമംതന്നെ ഭാഷയ്ക്കും ഉപയോഗിക്കാൻ തുടങ്ങിയതു്. അതിനാൽ ഇപ്പോൾ മലയാണ്മ എന്നതിനു പഴയ മലയാളഭാഷ എന്നുകൂടി ചിലർ അർത്ഥം ഗ്രഹിക്കാറുണ്ടു്.

2. മലയാളദേശത്തിന്റെ വിസ്താരവും വിഭാഗങ്ങളും പല കാലത്തും പലവിധമായിരുന്നു. തിരുവിതാംകൂർ, കൊച്ചി, മലബാർ ജില്ല ഇത്രയും കൂടിയ ഭൂഖണ്ഡത്തിനാണു് ഇപ്പോൾ ഇപ്പേർ. നാട്ടുകാരായ തമിഴർ പാണ്ടിക്കും മധുരയ്ക്കും പടിഞ്ഞാറു കിടക്കുന്ന മലംപ്രദേശത്തിനു് "മലനാട്' എന്നു പേർ പറഞ്ഞുവന്നു. പശ്ചിമഘട്ടം എന്ന പർവ്വതപങ്ക്തിയുടെ പടിഞ്ഞാറു വശത്തുള്ള ഭൂമിയെല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കാം. ആര്യാവർത്തത്തിൽനിന്നുതെക്കോട്ടു കടന്നുവന്ന ആര്യന്മാർ ഈ ഭൂമിക്കു "കേരളം' എന്നു് സംജ്ഞചെയ്തു. കേരം എന്നു പറയുന്ന നാളികേരവൃക്ഷങ്ങളുടെ ധാരാളതയെ ഈ പേർ സൂചിപ്പിക്കുന്നു. ഇതിന്റെ അതിർത്തികൾ "കന്യാകുമാരി മുതൽ ഗോകർണ്ണപര്യന്തം' എന്നാണു വച്ചിട്ടുള്ളതു്. വീരഹത്യാപാപം തീരാൻവേണ്ടി പരശുരാമൻ സമുദ്രരാജാവിനോടു് പിടിച്ചടക്കി ബ്രാഹ്മണർക്കു് ദാനംചെയ്ത ഭൂമി എന്നുള്ള പുരാണപ്രസിദ്ധിപ്രകാരം സംസ്കൃതത്തിൽ ഈ ദേശത്തെ "ഭാർഗ്ഗവക്ഷേത്രം' എന്നും വ്യവഹരിക്കാറുണ്ടു്. മറുദേശങ്ങളിൽനിന്നു കച്ചവടത്തിനു വന്ന അറബി മുതലായ വിദേശിയർ അറബിക്കടലിന്റെ കരയ്ക്കുണ്ടായിരുന്ന രാജ്യങ്ങൾക്കു പൊതുവേ "മലബാർ' അല്ലെങ്കിൽ "മലിബാർ' എന്നു പേർ പറഞ്ഞുവന്നു. ഈ വിഭാഗത്തിൽ കിഴക്കുപടിഞ്ഞാറുള്ള വ്യാപ്തിയുടെ നിശ്ചയം ഇല്ല. യൂറോപ്പുദേശക്കാർ തമിഴുഭാഷയ്ക്കുകൂടി മലബാർ എന്ന പേർ പറഞ്ഞുവന്നിരുന്നു. തമിഴകം എന്നതിനെ "ദിമിലികെ' എന്നാക്കി ഗ്രീക്കുകാർ ഈ നാട്ടിനു പേർകൊടുത്തിരുന്നു.

"തൊൽകാപ്പിയം'എന്ന തമിഴുഗ്രന്ഥപ്രകാരം സംസ്കൃതത്തിൽ "കേരളം' എന്നു പറഞ്ഞുവരുന്ന "ചേര'രാജ്യത്തിനു്, 1. വേണാടു്, 2. പൂഴിനാടു്, 3. കർക്കാനാടു്, 4.ചീതനാടു്, 5. കുട്ടനാടു്, 6. കുടനാടു്, 7. മലയമാനാടു് എന്നു് ഏഴു വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഇതിൽ കുട്ടനാടു് എന്ന പേർ മദ്ധ്യതിരുവിതാംകൂറിലെ ചില താലൂക്കുകൾക്കു് ഇന്നും പറഞ്ഞുവരുന്നുണ്ടു്. "വേണാട്' എന്നതു് ആദികാലത്തു് ഇടവാമുതൽ തെക്കോട്ടുമാത്രം വ്യാപിച്ചിരുന്ന തിരുവിതാംകൂർ സംസ്ഥാനത്തിന്റെ പേർ ആയിരുന്നു. ഏറെക്കുറെ ചേര രാജ്യത്തിനുതന്നെ ആണു് തമിഴിലെ അർവ്വാചീനഗ്രന്ഥകാരന്മാർ "മലെനാട്' അല്ലെങ്കിൽ "മലെമണ്ഡലം' എന്നു പേരിട്ടതു്. ഒരുകാലത്തു് സേലം, കോയംപുത്തൂർ എന്ന ഇപ്പോഴത്തെ രണ്ടു ജില്ലകളും ചേരരാജാക്കന്മാരുടെ കീഴിലായിരുന്നു. പരശുരാമൻ കേരളത്തിൽ സപ്തകൊങ്കണങ്ങളെ നിർമ്മിച്ചു എന്നു പുരാണാദികളിൽ കാണുന്നതു് ഈ ഏഴുനാടുകളെ ഉദ്ദേശിച്ചുതന്നെ ആയിരിക്കാം.


3. ഒരിക്കൽ മലയാളരാജ്യത്തു കടൽ കയറുകയും പിന്നീടു പിൻ വാങ്ങുകയും ഉണ്ടായിട്ടുണ്ടെന്നു ഭൂവിജ്ഞാനീയ (geology) ശാസ്ത്രപ്രകാരം കാണുന്നുണ്ടു്. "പരശുരാമൻ സമുദ്രത്തിൽനിന്നു വീണ്ടെടുത്തു' എന്നു് പുരാണങ്ങൾ ഘോഷിക്കുന്നതും ഈ സംഭവത്തെ ഉദ്ദേശിച്ചായിരിക്കാം. ഇതു തന്നെ ആയിരിക്കയില്ലയോ വേറെ ചില ഇതിഹാസകഥകൾക്കും അടിസ്ഥാനം എന്നു് ഊഹിക്കുവാൻ വഴികാണുന്നു. പുരാണപ്രകാരം, അടുത്തു കഴിഞ്ഞ അവാന്തരപ്രളയം ദ്രമിളദേശത്താണു് ആരംഭിച്ചതു്. ദ്രമിളാധിപതിയായ സത്യവ്രതൻ കൃതമാലാനദിയിൽ സന്ധ്യാവന്ദനത്തിനായിട്ടു് കെയിൽ കോരിയെടുത്ത ജലത്തിൽ ഒരു ചെറിയ മത്സ്യത്തെ കണ്ടുവെന്നും, അതു ജലാഞ്ജലിയിൽ വിട്ടൊഴിയാതെ നില്ക്കയാൽ അതിനെ രാജാവു് ഗൃഹത്തിൽ കൊണ്ടുവന്നു സൂക്ഷിച്ചതിൽ ദിവസംപ്രതി ഇടുന്ന പാത്രം നിറഞ്ഞുവന്നു് നാലഞ്ചുദിവസത്തിനുള്ളിൽ മഹാമത്സ്യമായിത്തീർന്നു് ഏഴുദിവസത്തിനകം പ്രളയമുണ്ടാകുവാൻ പോകുന്ന വിവരവും, അപ്പോൾ ചെയ്യേണ്ടുന്ന കൃത്യങ്ങളും രാജാവിനെ ഗ്രഹിപ്പിച്ചിട്ടു് സമുദ്രത്തിൽ പ്രവേശിച്ചുവെന്നും ആണല്ലോ മത്സ്യാവതാരകഥ. ദ്രമിളരാജ്യത്തിന്റെ കടലോരം ആണു് കേരളം; അതിന്റെ ഒരു അതിർത്തി കൃതമാലാനദി ആയിരുന്നുവെന്നു് ""കൃതമാലാമലയാചലപശ്ചിമാം ഭോധിമദ്ധേ്യ എന്നു് ഇന്നും സങ്കല്പത്തിൽ പറഞ്ഞുവരുന്ന എലുകകളിൽനിന്നു തെളിയുന്നുമുണ്ടു്. അതിനാൽ, "ആറാമതായ ചാക്ഷൂഷമന്വന്തരത്തിന്റെ അന്തത്തിൽ ഉണ്ടായി' എന്നു ഘോഷിക്കുന്ന അവാന്തരപ്രളയം കേരളത്തിൽ സമുദ്രം കയറിയതുതന്നെ ആകരുതോ?

യുക്തിമാർഗ്ഗത്തിൽ കടന്നു് ആലോടിക്കുന്നതായാൽ മത്സ്യാവതാരത്തിന്റെ പ്രയോജനത്തിനും തമിഴുദേശചരിത്രത്തിൽ ഉപപത്തികൾ ഊഹിപ്പാൻ വേണ്ടിടത്തോളം വഴികാണുന്നുണ്ടു്. ഹയഗ്രീവമഹാസുരനാൽ അപഹരിക്കപ്പെട്ട വേദങ്ങളെ വീണ്ടെടുപ്പാനാണു് മഹാവിഷ്ണു മത്സ്യമായി അവതരിച്ചതു്. ഇക്കഥ "ഒരു കാലത്തു ലുപ്തങ്ങളായിപ്പോയ വർണ്ണാശ്രമ ധർമ്മാചാരങ്ങളെ ദ്രമിളദേശത്തു് പ്രത്യുജ്ജീവിപ്പിക്കേണ്ടുന്ന ആവശ്യം നേരിട്ടു' എന്ന സംഗതിയെപ്പറ്റിയുള്ള അർത്ഥവാദമാണെന്നും കല്പിക്കുവാൻ വിരോധമില്ല. ആദികാലത്തു് ചെറിയ സംഘങ്ങളായി തെക്കോട്ടു കടന്നുവന്ന ആര്യന്മാർ ആദിമനിവാസികളായ ദ്രാവിഡർക്കു കീഴടങ്ങി വളരെക്കാലം ഇരുന്നിട്ടുണ്ടെന്നു് തമിഴുപഴമകളിൽനിന്നു കാണുന്നുണ്ടു്. വിശേഷിച്ചും കേരളത്തിൽ ആര്യന്മാർ സിന്ധുനദീമുഖത്തുനിന്നു പുരാതന കാലത്തുതന്നെ സമുദ്രയാത്രചെയ്തു് ഗോകർണ്ണംവഴി തെക്കോട്ടു വ്യാപിച്ചു് കുടിപാർത്തിരുന്നിരിക്കുവാൻ ഇടയുണ്ടു്. സംസ്കൃതശബ്ദങ്ങളെ ഉച്ചരിക്കുന്നതിൽ മലയാളികൾക്കു്, ശേഷമുള്ള ദ്രാവിഡരിൽ ഒരു സംഘത്തിലും ഇല്ലാത്ത ചില വിശേഷവിധികൾ ഈ ഊഹത്തിനു് ഒരു പ്രധാനലക്ഷ്യമാകുന്നു. "ഡ'കാരത്തെ "ള' കാരമാക്കി ഉച്ചരിക്കുന്ന സമ്പ്രദായം ഋഗേ്വദത്തിൽ മാത്രമാണുള്ളതു് ഇന്നും കേരളീയരുടെ സംസ്കൃതോച്ചാരണത്തിൽ സാർവ്വത്രികമായി കാണുന്നു: സമ്രാഡ്ഭ്യാം=സമ്രാൾഭ്യാം, വഷടു് = വഷൾ ഇത്യാദി. ഇങ്ങനെ ആദ്യമായി കടൽവഴി കടന്നുവന്ന ആര്യന്മാർ പശ്ചിമഘട്ടം കയറിക്കടന്നു് കിഴക്കോട്ടും വ്യാപിച്ചിരുന്നാലും പ്രധാനമായി കേരളത്തിൽത്തന്നെ കുടിപാർത്തിരിക്കാം. സംഘബലക്കുറവിനാൽ ഇവർ ചില ദ്രാവിഡാചാരങ്ങളെ സ്വീകരിക്കുകയും ആര്യമതാചാരങ്ങൾക്കു് ലോപം വരുത്തുകയും ചെയ്തിരിക്കാം. പിന്നീടു് ക്രമേണ ആര്യാവർത്തത്തിൽ ആധിപത്യം സ്ഥാപിച്ചിട്ടു് അവിടെനിന്നും വിന്ധ്യപംക്തി ഉല്ലംഘിച്ചു് ദക്ഷിണാപഥത്തെ ആക്രമിച്ച ആര്യസംഘങ്ങൾ പൂർവ്വാഗതന്മാരായ ഈ സ്വവർഗ്ഗക്കാരോടു കൂട്ടിമുട്ടിയപ്പോൾ അവരെ ഭ്രഷ്ടന്മാരെന്നും ലുപ്താചാരന്മാരെന്നും ആക്ഷേപിച്ചിരിക്കുവാൻ ഇടയുണ്ടു്. ദ്രാവിഡരെ ജാതിഭ്രഷ്ടരായ ക്ഷത്രിയരെന്നു മനു പറയുന്നതു നോക്കുക:


പൌണ്ഡ്രകാശ്ചൌഡദ്രവിഡഃ കംബോജാ യവനാഃ ശകാഃ

പാരദാഃ പഹ്ലവാശ്ചീനാഃ കിരാതാ ദരദാഃ ഖശാഃ

ശനകൈസ്തു ക്രിയാലോപാദിമാഃ ക്ഷത്രിയജാതയഃ

വൃഷലത്വം ഗതാ ലോകേ ബ്രാഹ്മണാദർശനേന ച
--(മനുസ്മൃതി X 43, 44)

പ്രളയാനന്തരം മഹാവിഷ്ണു വേദചോരനായ ഹയഗ്രീവനെ വധിക്കുകയും ആര്യാചാരങ്ങൾ യഥാവിധി നടപ്പിൽവരികയും ചെയ്തു. ആചാരഭേദം സ്വീകരിച്ച പ്രഥമാഗതാര്യന്മാരിൽ പ്രളയാനന്തരം ശേഷിച്ചവരുടെ സന്താനങ്ങളായിരിക്കാം ഇപ്പോൾ കേരളത്തിൽ കാണുന്ന വേദമില്ലാത്ത നംപൂരിവർഗ്ഗക്കാർ എന്നും, "കേരളത്തിലെ അനാചാരങ്ങൾ' എന്നു പറയുന്നവ എല്ലാം പ്രസ്തുത വിലക്ഷണാചാരങ്ങളുടെ അവശേഷങ്ങളാണെന്നുംകൂടി കല്പിക്കുന്നതായാൽ എന്റെ അഭ്യൂഹം പൂർണ്ണമാകും. എന്നാൽ ഈവക സംഗതികൾ ദേശചരിത്രകാരന്റെ അധികാരത്തിൽ ഉൾപ്പെട്ടതാകയാൽ വെയാകരണനു് അതിൽ പ്രവേശിക്കുവാൻ അവകാശമില്ല.

4. മലൈനാടായ മലയാളത്തിലെ ആദിമനിവാസികൾ തമിഴരും അവരുടെ ഭാഷ തമിഴും ആയിരുന്നു. എന്നാൽ എല്ലാകാലത്തും ഗ്രന്ഥഭാഷ അല്ലെങ്കിൽ വരമൊഴി, നാടോടിബ്ഭാഷ അല്ലെങ്കിൽ വായ്മൊഴി എന്നു് ഒരു വ്യത്യാസം എല്ലാ ജീവത്ഭാഷകളിലും ഉള്ളതുപോലെ ഈ തമിഴിലും ഉണ്ടായിരുന്നു. ഗ്രന്ഥഭാഷയ്ക്കു് "ചെന്തമിഴ്' എന്നും നാടോടിബ്ഭാഷയ്ക്കു് "കൊടുന്തമിഴ്' എന്നും ആണു് തമിഴുഗ്രന്ഥകാരന്മാർ പേരിട്ടിരിക്കുന്നതു്. പലവക കൊടുന്തമിഴുകൾ ഉണ്ടായിരുന്നതിൽ ഒന്നാണു് നമ്മുടെ മലയാളമായിത്തീർന്നതു്. ഇപ്പോഴത്തെ നിലയിൽ സംസ്കൃതത്തിന്റെ മണിയം പലതും മലയാളഭാഷയിൽ കയറി ഫലിച്ചിട്ടുണ്ടെങ്കിലും അസ്തിവാരവും മേൽപ്പുരയും ഇന്നും തമിഴു പ്രതിഷ്ഠിച്ചിട്ടുള്ളതുതന്നെയാണു്. വിശേഷവിധികളൊന്നും ഉള്ളിലേക്കു തട്ടീട്ടില്ല. മരംകൊണ്ടുള്ള നിര കളഞ്ഞു് ആ സ്ഥാനത്തു് ഇട്ടിക പടുത്തുചുമരുകെട്ടുക, വാതായനങ്ങൾപണിഞ്ഞു് ഇരുട്ടും മുട്ടും തീർക്കുക - ഇത്രയൊക്കെയേ സംസ്കൃതവർത്തകനു തന്റെ മലയാളഗൃഹത്തിൽ പരിഷ്കാരം ചെയ്യുവാൻ സാധിച്ചിട്ടുള്ളു. ഈ സിദ്ധാന്തത്തെ മറ്റൊരിടത്തു പ്രസ്താവിക്കാം.

5. മലയാളത്തിന്റെ പ്രാഗ്രൂപം കൊടുന്തമിഴാണെന്നു പറഞ്ഞുവല്ലോ. ചെന്തമിഴ്തന്നെ ഏതുഭാഷാകുടുംബത്തിൽ ഉൾപ്പെട്ടതാണെന്നു തീർച്ചപ്പെടുത്തേണ്ടതുണ്ടു്. തമിഴു് "ദ്രാവിഡം' എന്നൊരു പ്രത്യേക കുടുംബത്തിൽ ഉൾപ്പെട്ട ഭാഷയാണു്. ആ കുടുംബത്തിലെ അംഗങ്ങളെ താഴെ വിവരിക്കുന്നു.

ഇവയിൽ തമിഴ്-മലയാളങ്ങൾ ഒരു ഭാഷയുടെതന്നെ രൂപാന്തരങ്ങൾ ആകുന്നുവെന്നു മുമ്പുതന്നെ പ്രസ്താവിച്ചല്ലോ. കർണ്ണാടകത്തിനും തമിഴിനോടും വലിയ അടുപ്പമുണ്ട്. തുളു, കൊടക്, തോഡാ എന്ന തായ് വഴി തമിഴുമലയാളങ്ങളുടേയും കർണ്ണാടകത്തിന്റേയും മദ്ധ്യത്തിൽ നില്ക്കുന്നു. അതിലും ഇവയ്ക്ക് അധികം ചാർച്ച കർണ്ണാടകത്തോടാകുന്നു. കുറുക്, മാൽട്ടോ എന്ന രണ്ടു ഭാഷകളുടെ നിലയും മുൻപറഞ്ഞ നാലെണ്ണത്തിന് ഏകദേശം ചേർന്നുതന്നെ ആണ്. ഗോണ്ഡി, കൂയി എന്ന രണ്ടിനും തെലുങ്കിനോടു രക്തസംബന്ധം കൂടും. തെലുങ്ക് പണ്ടേതന്നെ മൂലകുടുംബത്തിൽ നിന്നു വളരെ അകന്നുപോയി. ബ്രാഹൂയി ഒററതിരിഞ്ഞു ബലൂച്ചിസ്ഥാനത്ത് അകപ്പെട്ടു പോകയാൽ അതിന് അന്യഭാഷകളുടെ അതിക്രമം അധികം തട്ടീട്ടുണ്ട്. ദ്രാവിഡഭാഷകളിൽ തമിഴ്, തെലുങ്ക്, കർണ്ണാടകം, മലയാളം, തുളു, കൊടക് ഈ ആറു ഭാഷകൾക്കു ഗ്രന്ഥസാമഗ്രികൊണ്ട് പുഷ്ടി ലഭിച്ചിട്ടുണ്ട്. അവയുടെ അവരോഹക്രമത്തിലാണ് അവയെ ഇവിടെ നിർദ്ദേശിച്ചിരിക്കുന്നത്. നേർവരയുടെ നീളംകൊണ്ട് അകൽച്ചയും, ചരിഞ്ഞ വരകൊണ്ടു ചാർച്ചയും കാണിക്കുന്നപക്ഷം താഴെ കൊടുത്തിട്ടുള്ള വംശാവലി ദ്രാവിഡഭാഷകൾക്കു മൂലഭാഷയുമായുള്ള അകൽച്ചയും അടുപ്പവും അന്യോന്യബന്ധവും കാണിക്കും:

6. ദ്രാവിഡവർഗ്ഗക്കാർ "ദക്ഷിണാപഥം" എന്നു പറയുന്ന തെക്കേ ഇൻഡ്യയിലെ ആദ്യനിവാസികൾതന്നെ ആയിരിക്കണമെന്നാണ് പ്രബലമായ ഊഹം. ഇവർ ആര്യന്മാരുടെ ഇൻഡ്യാപ്രവേശനത്തിനുമുൻപ് വടക്കോട്ട് അങ്ങുമിങ്ങും വ്യാപിച്ചിരിക്കാം എന്നു മാത്രമേ ഉള്ളു. ആര്യന്മാരെപ്പോലെയും മുസൽമാന്മാരെപ്പോലെയും മറ്റും ഇവരും മറുദേശങ്ങളിൽനിന്നു വന്ന് കുടിയേറിപ്പാർത്തതിന് ഒരു ലക്ഷ്യവും കാണുന്നില്ല. അതിനാൽ ഇവരുടെ ഭാഷകളും ഒരു പ്രത്യേകശാഖയിൽ നില്ക്കുന്നു. സംസ്കൃതത്തോടാകട്ടെ, അതിൽനിന്ന് ദുഷിച്ചുണ്ടായ വടക്കേ ഇൻഡ്യയിലെ നാട്ടുഭാഷകളോടാകട്ടെ ദ്രാവിഡഭാഷകൾക്ക് പറയത്തക്കതായി യാതൊരു ബന്ധവും ഇല്ല. ശബ്ദശാസ്ത്രകാരന്മാർ ഭാഷകൾക്കു ചില മഹാവിഭാഗങ്ങൾ ചെയ്തിട്ടുള്ളതിൽ സിഥിയൻ, ടാർട്ടാര്, തുറേനിയൻ എന്നും മറ്റും പറയുന്ന അനിരുക്തസ്വരൂപങ്ങളായ പല ശാഖകളോടും ദ്രാവിഡഭാഷാവർഗ്ഗത്തിനു ചാർച്ചയുള്ളതായി വാദങ്ങൾ പുറപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും സിദ്ധാന്തദശയിൽ എത്തിക്കഴിഞ്ഞിട്ടില്ല. ഇക്കൂട്ടത്തിൽ ആസ്ത്രേലിയാ മഹാദ്വീപിന്റെ വടക്കുഭാഗങ്ങളിൽ പ്രചരിക്കുന്ന ഭാഷകൾക്കും ദ്രാവിഡഭാഷകൾക്കും തമ്മിൽ ചില അംശങ്ങളിൽ കാണുന്ന യോജിപ്പുമാത്രം വക്തവ്യമായിട്ടുണ്ട്.

7. ആര്യന്മാർ ദക്ഷിണാപഥത്തിൽ പ്രവേശിച്ച് ആര്യമതാചാരങ്ങളും ആര്യപരിഷ്കാരങ്ങളും അവിടെ സ്ഥാപിച്ചകൂട്ടത്തിൽ ആര്യഭാഷയായ സംസ്കൃതം ദ്രാവിഡഭാഷകളിൽ പ്രബലമായി സ്വാധികാരം ചെലുത്തുകയും ഉണ്ടായിട്ടുണ്ട്. സംസ്കൃതത്തിൽനിന്നു പദങ്ങൾ കടംവാങ്ങുകയും സംസ്കൃതവാക്യഭംഗികളെയും അലങ്കാരരീതികളെയും സ്വീകരിക്കുകയും ദ്രാവിഡഭാഷകളിൽ നടപ്പായി. എന്നു വേണ്ട, കാലക്ഷേപത്തിനു മുട്ടുണ്ടായിരുന്ന ചില ഭാഷകൾ സംസ്കൃതത്തിൽനിന്ന് വിഭക്തിരൂപങ്ങളെയും, ആഖ്യാതങ്ങളെയും, നിപാതങ്ങളെയും ദത്തെടുത്തു ചേർത്ത് "മണിപ്രവാളം" എന്നൊരു പുതിയ വേഷം കെട്ടാനുംകൂടി ആരംഭിച്ചു. ഈവക വിശേഷവിധികളെല്ലാം ഗ്രന്ഥഭാഷയെ അല്ലാതെ നാടോടിബ്ഭാഷയെ ബാധിച്ചിട്ടില്ല. തറവാട്ടുമൂപ്പുസ്ഥാനം വഹിക്കുന്ന തമിഴുമാത്രം പുതുമോടികളിൽ ഭ്രമിച്ച് പഴയ പാരമ്പര്യങ്ങളുപേക്ഷിക്കാതെ കഴിച്ചുകൂട്ടി. തെലുങ്ക് എന്ന സംജ്ഞ തന്നെ "ത്രിലിംഗം" അല്ലെങ്കിൽ "ത്രികലിംഗം" എന്ന സംസ്കൃതത്തിന്റെ തത്ഭവമായിത്തീർന്നു. "കരൈനാട്" "കർണ്ണാടകം" എന്ന സംസ്കൃതവേഷം കെട്ടി. ഇക്കൂട്ടത്തിൽ "തമിഴ്" എന്നതിന്റെ സംസ്കൃതീകരണമാണ്, ദ്രാവിഡശബ്ദം. തമിൾ-ദമിള-ദ്രവിളം-ദ്രവിഡം. കുലകൂടസ്ഥന്റെ പേർ ഗോത്രനാമമായിത്തീരാറുള്ള മുറയ്ക്കാണ് "ദ്രാവിഡം" എന്നത് ഭാഷാശാഖയ്ക്ക് പൊതുപ്പേരായിച്ചമഞ്ഞത്.

സംസ്കൃതഗ്രന്ഥകാരന്മാർ ദാക്ഷിണാത്യഭാഷകളെ "ആന്ധ്രദ്രാവിഡങ്ങൾ" എന്നും വ്യവഹരിച്ചുകണ്ടിട്ടുണ്ട്. ഇത് ആന്ധ്രഭാഷയായ തെലുങ്കിന് തമിഴിനോടുള്ള അകൽച്ചയെ ആസ്പദമാക്കിച്ചെയ്തതായിരിക്കാം.

8. മണിപ്രവാളമലയാളത്തിലെ സംസ്കൃതബാഹൂല്യം കണ്ടു ഭ്രമിച്ച് പ്രമാണികന്മാരായ ഗ്രന്ഥകാരന്മാർപോലും സംസ്കൃതത്തിൽ ദ്രാവിഡം കലർന്ന് ഉണ്ടായ ഭാഷയാണ് "മലയാളം" എന്നു ശങ്കിക്കുകയുണ്ടായിട്ടുണ്ട്. അതിനാൽ ദ്രാവിഡസംസ്കൃതങ്ങൾ ഭിന്നവർഗ്ഗങ്ങളിൽപ്പെട്ട ഭാഷകൾ ആണെന്നുള്ളതിലേക്കു ചില പ്രധാനലക്ഷ്യങ്ങൾ ഇവിടെ എടുത്തു കാണിക്കാം. ഒരു വർഗ്ഗത്തിൽപ്പെട്ട ജനസമുദായം മററുവർഗ്ഗത്തിൽപ്പെട്ട ജനസമുദായത്തോടു നിത്യസംസർഗ്ഗം ചെയ്യുമ്പോൾ രണ്ടു വർഗ്ഗങ്ങളുടെയും വേഷഭൂഷാദികൾ, ലൌകികാചാരങ്ങൾ, നടപടിക്രമങ്ങൾ - ഇതെല്ലാം കൂടിക്കലർന്നു ഭേദപ്പെടുമ്പോലെ അവരുടെ ഭാഷകളിലെ ശബ്ദസമുച്ചയവും ഭേദപ്പെടും. എന്നാൽ അങ്ങനെ വരുമ്പോഴും മതാചാരങ്ങൾ, കുടുംബപാരമ്പര്യങ്ങൾ, അവകാശക്രമങ്ങൾ മുതലായവ അപൂർവ്വമായിട്ടേ മാറിപ്പോകാറുള്ളു. അതുപോലെ ഭാഷകളുടെയും അന്വയക്രമം, രൂപനിഷ്പാദന സമ്പ്രദായം, ശൈലികൾ ഇതൊന്നും മാറുക സാധാരണയല്ല. പ്രകൃതത്തിൽ ആര്യന്മാരുടെ പരിഷ്കാരോൽക്കർഷവും പ്രാബല്യാധിക്യവും നിമിത്തം ദ്രാവിഡരുടെ മതാചാരങ്ങൾകൂടി മാറിപ്പോയി; എങ്കിലും ഭാഷകൾക്ക് ബാഹ്യവേഷസ്ഥാനം വഹിക്കുന്ന ശബ്ദങ്ങളിലല്ലാതെ ആന്തരതത്വമായ വ്യാകരണത്തിൽ യാതൊരു മാററവും ഉണ്ടായിട്ടില്ല.

9. സംസ്കൃതത്തിൽനിന്നും പദം കടം വാങ്ങിയിട്ടുള്ളതും ചില അത്യാവശ്യങ്ങൾക്കോ ആഡംബരത്തിനോ മാത്രമേ ഉള്ളു. വീടുകളിൽ പതിവായി പെരുമാറുന്ന വാക്കുകൾക്ക് സംസ്കൃത്തിലും ദ്രാവിഡത്തിലും യാതൊരു സംബന്ധവും ഇല്ലെന്ന് താഴെക്കാണിക്കുന്ന നാമങ്ങളും കൃതികളും നിപാതങ്ങളും നോക്കിയാൽ ബോധ്യപ്പെടും.

I . നാമങ്ങൾ

 

 

 

 

 

 

സംസ്കൃതം

തമിഴ്

മലയാളം

കർണ്ണാടകം

തെലുങ്ക്

തുളു

 

 

 

 

 

 

പിതാ

തന്തൈ

തന്ത

തന്തെ

-

-

മാതാ

തായ്

തായ്

തായ്

തല്ലി

-

സൂനുഃ

മകൻ

മകൻ

മഗൻ

-

മഗ

ശിരഃ

തലൈ

തല

തലെ

തല

തരെ

അക്ഷി

കൺ

കണ്ണ്

കൺ

കന്നു

കണ്ണ്

നാസാ

മൂക്ക്

മൂക്ക്

മൂഗൂ

മൂക്ക്

മൂക്ക്

കരഃ

കൈയ്

കൈയ്

കയ്

ചേയി

കൈയ്

സൂര്യഃ

ഞായർ

ഞായർ

നേസർ

-

-

ചന്ദ്രഃ

തിങ്കൾ

തിങ്കൾ

തിങ്കൾ

-

തിങ്കള്

ദ്യൌഃ

വാൻ

വാൻ

ബാൻ

വിന്നു

-

ദിവസഃ

നാൾ
പകൽ

നാൾ
പകൽ

നാൾ

നാഡു

-

രാത്രിഃ

ഇരവു

ഇരവ്

ഇരുൾ

ഇരുളു

-

അഗ്നിഃ

തീ

തീ

തീ

-

തീ

ഗൃഹം

വീടു

വീട്

വീട്

വീഡു

-

ഗ്രാമഃ

ഊരു

ഊര്

ഊര്

ഊരു

ഊര്

ശ്വാ

നായ്

നായ്

-

-

നായ്

 


മേൽക്കാണിച്ച സംസ്കൃത നാമങ്ങളെല്ലാം തന്നെയും ഇപ്പോൾ മലയാളത്തിൽ നടപ്പിൽവന്നിട്ടുണ്ടെങ്കിലും അതുകൾ ആഡംബരത്തിനു വേണ്ടി സംസ്കൃതത്തിൽ നിന്നും സ്വീകരിച്ച "തത്സമങ്ങൾ" എന്നല്ലാതെ ഭാഷയുടെ സ്വന്തശബ്ദങ്ങളല്ല. നഖം, മുഖം, സുഖം, ദുഃഖം മുതലായ അത്യാവശ്യ പദങ്ങളും ഇപ്പോൾ സംസ്കൃതതത്സമങ്ങൾ മാത്രമായിക്കാണുന്നത് പഴയ ദ്രാവിഡപദങ്ങളെ ഉപേക്ഷിച്ചുകളഞ്ഞതിനാൽ മാത്രമാകുന്നു.

II. കൃതികൾ

 

 

 

 

 

 

സംസ്കൃതം

മലയാളം

തമിഴ്

കർണ്ണാടകം

തെലുങ്ക്

തുളു

 

 

 

 

 

 

ഭക്ഷണം

തിന്നുക

-

തിന്നു

തിനു

തിന്

പാനം

കുടിക്കുക

കുടി

കുടി

ത്രാഗു

-

ഗമനം

പോകുക

പോ

പോകു

പോവു

പോ

സ്ഥാനം

നില്ക്കുക

നിൽ

നില്ലു

നിലു

-

ധാവനം

ഓടുക

ഓടു

ഓടു

പാറു

-

വചനം

ചൊല്ലുക

ചൊൽ

സൊല്

-

-

ശ്രവണം

കേൾക്കുക

കേൾ

കേളു

-

കേണ്

ഹനനം

കൊല്ലുക

കൊൽ

കൊല്ലു

-

കെര്

ആസനം

ഇരിക്കുക

ഇരി

ഇരു

-

-

ആഗമനം

വരുക

വരു

ബാ

രാക

ബല

 

 

 

 

 

 


III. നിപാതങ്ങൾ

 

സംസ്കൃതം

 

ദ്രാവിഡം

ഉം

ത , മ , ക ( സമുച്ചയം അർത്ഥം )

വാ

ത , മ , ക , തെ ( വികല്പം അർത്ഥം )

ഏവ

ത , മ , ക , തു , തെ ( അവധാരണം )

 

 

 

സർവ്വനാമങ്ങളെല്ലാം ദ്രാവിഡങ്ങളിൽ ഏകരൂപങ്ങളും സംസ്കൃതത്തിൽ നിന്നു ഭിന്നങ്ങളുമാണ് .

 

IV . സർവ്വനാമങ്ങൾ

സംസ്കൃതം

ദ്രാവിഡം

സംസ്കൃതം

ദ്രാവിഡം

തദ്

ത്വ , യുഷ്മദ്

നിൻ

ഏതദ്

മ , അസ്മദ്

എൻ

കിമ്

അസദ്

10. ഇനി വ്യാകരണത്തിന്റെ ഏർപ്പാടുകളെപ്പറ്റി നോക്കാം.

1. ഏഴു വിഭക്തി, ഓരോന്നിനും മുമ്മൂന്നു വചനം. ഒാരോ വചനത്തിനും പ്രത്യേകം പ്രത്യയം എന്നു് ഇരുപത്തിയൊന്നായിപ്പിരിയുന്ന സംസ്കൃതത്തിലെ രൂപാവലീകോലാഹലമൊന്നും ദ്രാവിഡങ്ങൾക്കില്ല. രൂപനിഷ്പാദനത്തിലും ആദ്യത്തെ അഞ്ചുവചനം ദൃഢം, ശേഷമെല്ലാം ശിഥിലം എന്നുള്ള പ്രക്രിയാഭേദമില്ല. ദ്രാവിഡങ്ങളിലാകട്ടെ, പ്രഥമയ്ക്കു് പ്രത്യയം ഇല്ല. ശേഷം എല്ലാ വിഭക്തികളിലും പ്രകൃതി ഒന്നുപോലെതന്നെ. വചനം രണ്ടേ ഉള്ളൂ; അതിനുള്ള പ്രത്യയം ഒന്നു വേറെ ആകുകയാൽ വിഭക്തിപ്രത്യയം വചനം തോറും മാറേണ്ട. വിഭക്തിസംബന്ധം കുറിക്കുന്നതിനു് പ്രത്യയം മാത്രമല്ല, ഗതികളും ഉണ്ടു്. "മിടുക്കന്മാരെക്കൊണ്ട്' എന്ന വിഭക്തിരൂപം അപഗ്രഥിച്ചു നോക്കുക:


സംസ്കൃതത്തിലാകട്ടെ "പടുംഭിഃ' എന്നതിൽ "ഭിസ്' എന്ന ഒരു പ്രത്യയം മാത്രമേ ഉള്ളു, ഇവയെല്ലാം കുറിക്കുന്നതിനു്. എന്നു മാത്രമല്ല, ആ പ്രത്യയത്തിനുതന്നെ, കർത്താവു്, ഹേതു, സാഹിത്യം, ദ്വാരത എന്നീ അർത്ഥങ്ങലും ആവാം.

2. സംസ്കൃതത്തിലല്ലാതെദ്രാവിഡങ്ങളിൽ വികരണഭേദം, പദഭേദം, (ആത്മനേപദപരസ്മെ പദങ്ങൾ), കർത്തരി, കർമ്മണി, ഭാവേ എന്ന പ്രയോഗഭേദം ഇതൊന്നും ഇല്ല. കാലപ്രകാരങ്ങൾക്കു് അവാന്തരഭേദങ്ങളും കുറയും. നിഷേധം, സമുച്ചയം, വികല്പം ഇതുകൾ ചെയ്യുന്ന സമ്പ്രദായം അത്യന്തഭിന്നമാണു്. പററുവിനകൾക്കും സംസ്കൃതത്തിലെ ആഖ്യാതങ്ങൾക്കും തമ്മിൽ വലുതായ അന്തരമുണ്ടു്. മുററുവിനകൾക്കു് (ആഖ്യാതങ്ങൾക്ക്) സംസ്കൃതത്തിലില്ലാത്തതായ ലിംഗഭേദം ഒന്നു വിശേഷാൽ ഉണ്ടു്.

3. വ്യപേക്ഷകസർവ്വനാമം ദ്രാവിഡങ്ങളിൽ ഇല്ല. അതിന്റെ പ്രവൃത്തി പേരെച്ചം നടത്തുന്നു. അലിംഗബഹുവചനം ദ്രാവിഡത്തിനുള്ള ഒരു വിശേഷമാണു്. അചേതനവാചികളായ നാമങ്ങൾക്കും അതുകളെ പരാമർശിക്കുന്ന സർവ്വനാമങ്ങൾക്കും ലിംഗഭേദമില്ലാത്തതും അതുപോലെതന്നെ. ഉദാഹരണം:


നപുംസകനാമങ്ങൾക്കു ബഹുവചനം വേണ്ട; സംഖ്യാവിശേഷണം ചേർത്താൽ പ്രയോഗിക്കരുതെന്നുകൂടിയുണ്ട്: പത്തുരൂപാ, എട്ടു പശു.

4. ഭേദകങ്ങൾക്കു ദ്രാവിഡത്തിൽ ലിംഗവചനവിഭക്തികൾക്കു പൊരുത്തംഇല്ല. പടു-പടീയസ്-പടിഷ്ഠ എന്ന മട്ടിലുള്ള അതിശായനരൂപവും ദ്രാവിഡഭാഷകളിൽ ഇല്ല.

5. ദ്രാവിഡഭാഷകളുടെ സ്ഥിതി "സംശ്ലിഷ്ടകക്ഷ്യ'യിലും സംസ്കൃതത്തിന്റെ "വെകൃതകക്ഷ്യ'യിലും ആകുന്നു.

6. സംസ്കൃതത്തിലെ മഹാപ്രാണങ്ങളും ഊഷ്മാക്കളും ദ്രാവിഡത്തിലില്ല. ദ്രാവിഡത്തിലെ ഴ, റ, സംസ്കൃതത്തിലും ഇല്ല.

11. ഉദാത്താദിസ്വരഭേദം ദ്രാവിഡത്തിൽ ഒരിക്കലും ഉണ്ടായിരുന്നില്ല.

മലയാളം തമിഴിന്റെ ഒരു ഉപഭാഷയാണെന്നു് ആദ്യംതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതു് പ്രധാനഭാഷയായ തമിഴിൽനിന്നും ഭേദപ്പെട്ടു് ഒരു പ്രതേ്യകഭാഷ എന്ന നിലയിൽ വന്നുചേർന്നതു് എത്രകാലംകൊണ്ടാണു് എന്നും അതിലേക്കുള്ള കാരണങ്ങൾ എന്തെല്ലാമായിരുന്നു എന്നും ആണു് ഇനി ആലോചിപ്പാനുള്ളതു്. എല്ലാ ഭാഷകൾക്കും രുചിഭേദംനിമിത്തം ദേശ്യ ഭേദങ്ങൾ വരാറുണ്ട്; മലയാളത്തിനുതന്നെ ഇപ്പോൾ മദ്ധ്യമലയാളത്തിനുപുറമെ തെക്കൻഭാഷ, വടക്കൻഭാഷ എന്ന വകഭേദം നാം കൽപിക്കാറുണ്ടല്ലോ. അതുപോലെ തമിഴിനു്.

തെൻ പാണ്ടി കുട്ടം കുടം കർക്കാ വേൺപൂഴി

പൻറിയരുവാവതൻ വടക്കു നൻറായ

ചീതം മലാടു പുനനാടു ചെന്തമിഴ്ചേ

രേതമിൽ പന്നിരുനാട്ടെൺ.

എന്ന വചനപ്രകാരം പന്ത്രണ്ടു നാടുകളിലായിട്ടു് ദേശ്യഭേദങ്ങളുണ്ടായിരുന്നു. ഇപ്പോഴത്തെ മധുരജില്ലയിൽ നടപ്പായിരുന്ന ഭാഷയ്ക്കു് "ചെന്തമിഴ്' എന്നും മേൽപറഞ്ഞ പന്ത്രണ്ടുദേശങ്ങളിൽ നടപ്പായിരുന്ന ഭാഷയ്ക്കു് കൊടുന്തമിഴു് എന്നും ആണു് തമിഴുഗ്രന്ഥകാരന്മാർ പേർ കൊടുത്തിരുന്നതു്. പന്ത്രണ്ടുദേശങ്ങൾ എടുത്തു പറഞ്ഞതിൽ കുട്ടം, കുടം, കർക്കാ, വേ, പൂഴി ഈ അഞ്ചും ഇന്നത്തെ കേരളഖണ്ഡത്തിൽ ഉൾപ്പെട്ടവയാണു്. ഈ അഞ്ചു നാടുകളിലെ കൊടുന്തമിഴു് മലയാളമായി പരിണമിക്കുവാനുള്ള കാരണമെന്ത്?

(1) മലയാളദേശത്തിന്റെ കിടപ്പു് കിഴക്കേ അതിർത്തിമുഴുവൻ വ്യാപിക്കുന്ന പർവ്വതപംക്തികൊണ്ടു മറ്റു തമിഴുനാടുകളിൽനിന്നും വേർപെട്ടു് ഒറ്റതിരിഞ്ഞായിപ്പോയത്:

ആദികാലത്തു് തെക്കേ ഇൻഡ്യയുടെ തെക്കേ അറ്റം ചേരം, ചോളം, പാണ്ഡ്യം എന്നു മൂന്നു രാജ്യങ്ങളായി വിഭജിച്ചിരുന്നു. അതിൽ പശ്ചിമഘട്ടങ്ങളുടെ പടിഞ്ഞാറുവശവും കൊങ്ങുദേശവും ഉൾപ്പെട്ടിരുന്നു. മൂന്നു സ്വതന്ത്രരാജ്യങ്ങളായിരുന്നെങ്കിലും അനേ്യാന്യം കലഹങ്ങളും ഒന്നിനു മറ്റു രണ്ടു രാജ്യങ്ങളുടെ മേൽക്കോയ്മ ഉണ്ടെന്നുള്ള അഭിമാനവും, അതുമൂലം പലയുദ്ധങ്ങളും ഉണ്ടായിരുന്നു. യുദ്ധങ്ങളിലെ ജയം അനുസരിച്ചു് മേൽക്കോയ്മയും മാറി മാറി വന്നുകൊണ്ടിരുന്നു. മൂവരശർക്കു പുറമേ പല്ലവർ, ചാലൂക്യർ, രാഷ്ട്രകൂടർ മുതലായ വെദേശികരുടെ ആക്രമങ്ങളും അക്രമങ്ങളും നടന്നിട്ടുണ്ടു്. ഈ രാജ്യപരിവർത്തനകോലാഹലങ്ങളിൽ എല്ലാ തമിഴ്നാടുകൾക്കും ഒഴിക്കുവാൻ പാടില്ലാത്തവിധത്തിൽ പരസ്പരസംസർഗ്ഗം വേണ്ടിവന്നു. അന്നത്തെ രാജ്യഭരണ സമ്പ്രദായവും പ്രസ്താവയോഗ്യമാണു്. രാജധാനിയും അതിനു ചുറ്റുമുള്ള ദേശവും മാത്രമേ നേരേ രാജാവിന്റെ കീഴിൽ വർത്തിച്ചിരുന്നുള്ളു. ശേഷം ഭാഗമെല്ലാം നാടുവാഴികളായ ഉദേ്യാഗസ്ഥന്മാരാണു് ഭരിച്ചുവന്നതു്. ഒാരോ രാജ്യവും നാടുകളായി വിഭജിച്ചു് ഒാരോ നാട്ടിനും ഭരിക്കുന്നതിനു് അധികാരികളായി പ്രഭുക്കന്മാരെ നിയമിച്ചിരുന്നു. നാടുവാഴികളായ പ്രഭുക്കന്മാർ പ്രായേണ തങ്ങളുടെ അധികാരം കുലപരമ്പരയായി വഹിച്ചുകൊണ്ടിരുന്നതിനാൽ അവരിൽ ചിലർ പ്രബലന്മാരായിത്തീർന്നു് പേരിനുമാത്രം രാജാവിനു കീഴടങ്ങിക്കൊണ്ടു കാര്യത്തിൽ സ്വതന്ത്രന്മാരായിത്തീരുകയും ചെയ്തിട്ടുണ്ടു്. ഇക്കൂട്ടത്തിൽ കുട്ടനാടിന്റെ അധിപതിയായിരുന്ന ചെംകുട്ടവൻ എന്ന പ്രഭുവിനെപ്പറ്റി പഴയ തമിഴുഗ്രന്ഥങ്ങളിൽ പല കഥകളും കാണുന്നുണ്ടു്. എന്നുവേണ്ട "പതിറ്റിപ്പത്ത്' എന്ന തമിഴുകാവ്യം ചേരരാജാക്കന്മാരുടെയും മലയാളനാടുകൾ ഭരിച്ചിരുന്ന നാടുവാഴികളുടെയും പരാക്രമങ്ങളെ വർണ്ണിച്ചു് മലയാളനാട്ടിൽ ഉണ്ടായിരുന്ന കവികൾ നിർമ്മിച്ചിട്ടുള്ളതാകുന്നു. പതിറ്റിപ്പത്തിന്റെ ആദ്യത്തെയും ഒടുവിലത്തെയും പാട്ടൊഴിച്ചു ശേഷം പാട്ടുകൾ ഇപ്പോഴും നടപ്പുണ്ടു്. ഇതിൽ ഏഴാമത്തെ പാട്ടു് "ചെല്വക്കടുങ്കോ വാഴിയാതൻ' എന്ന ചേരരാജാവിനെ സംബോധനം ചെയ്തു് "കപിലർ' എന്ന ബ്രാഹ്മണകവി ഉണ്ടാക്കിയിട്ടുള്ളതാണു്. ഇക്കവി പാണ്ടിയിൽ തിരുവടവൂർ എന്ന ദേശത്തു ജനിച്ചു്, മലയാളത്തിൽവന്നു താമസിച്ച ആളും "പൊയ്യു പറയാത്തവൻ' എന്നർത്ഥമായ "പൊയ്യാനാവിർക്കപിലർ' എന്ന വിരുതുപേർ ലഭിച്ച മഹാനും ആകുന്നു. ഇദ്ദേഹത്തിന്റെ കവിതകളിലെല്ലാം മലനാട്ടിലെ പ്രഭുക്കന്മാരാണു നായകന്മാർ. "എെങ്കുറുനൂറു', ചിലപ്പതികാരം' മുതലായി വേറെയും കേരളീയകൃതികളായ തമിഴുകവിതകൾ ഉണ്ടു്. അടുത്തകാലത്തു് കൊല്ലവർഷാരംഭംവരെ തമിഴിൽ കവിപാടീട്ടുള്ള കേരളീയരെക്കുറിച്ചു് അറിവുണ്ടു്. "എെയ്യനരിതനാർ' എന്ന കേരളീയതമിഴ്കവി ക്രിസ്ത്വബ്ദത്തിന്റെ ഏഴാം ശതകത്തിലോ എട്ടാമത്തേതിലോ ജീവിച്ചിരുന്നതായിക്കാണുന്നു. "മുകുന്ദമാല' എന്ന സംസ്കൃതസ്തോത്രത്തിന്റെ കർത്താവായ കുലശേഖര ആൾവാരെപ്പറ്റി തിരുവിതാംകൂർകാർ എല്ലാവരും കേട്ടിരിക്കുമല്ലോ. ഈ രാജകവിയും തമിഴുഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ടു്.

മേൽക്കാണിച്ചപ്രകാരം തമിഴ്രാജ്യവും മലയാളരാജ്യവും ഒരേ രാജാവിന്റെ കീഴിൽ ഇരുന്നിടത്തോളംകാലം തമിഴ്ഭാഷയും മലയാളഭാഷയും ഒന്നുതന്നെ ആയിരുന്നു. കേരളീയകൃതികളിൽ ചെന്തമിഴിൽനിന്നും വ്യത്യസ്തങ്ങളായ ചില രൂപങ്ങളും (ഒല്ലാർ), പദങ്ങളും (പോത്തു്, പട്ടി, കെനില മുതലായവ) കാണുന്നില്ലെന്നില്ല; എന്നാൽ അതുകളെല്ലാം ദേശ്യഭേദങ്ങളെന്നേ ഗണിക്കപ്പെട്ടിട്ടുള്ളു. ചിലപ്പതികാരം തമിഴിലെ പ്രധാനപ്പെട്ട അഞ്ചു മഹാകാവ്യങ്ങളിൽ ഒന്നായിട്ടാണു് തമിഴർ ഇന്നും പറഞ്ഞുവരുന്നതു്. മറ്റു തമിഴുനാടുകൾക്കൊപ്പം മലനാട്ടിലും മൂവരശരിൽ ഒരാൾ ഭരിക്കുക എന്ന ഏർപ്പാടു് പെരുമാക്കന്മാരുടെ കാലത്തോടുകൂടി അവസാനിച്ചു. കേരളോൽപത്തി എന്ന പുരാണഗ്രന്ഥത്തെ വിശ്വസിക്കുന്നപക്ഷം പെരുമാക്കന്മാർ തന്നെ രാജപ്രതിനിധികൾ എന്നല്ലാതെ സാക്ഷാൽ രാജാക്കന്മാരായിരുന്നില്ല. ചരിത്രപ്രകാരം നോക്കുന്നതായാലും പെരുമാക്കന്മാർ മൂവരശരിൽ ഒരാളുടെ വെസ്രായിമാരായിരുന്നിരിക്കുവാൻ ഇടയുണ്ടു്. രാഷ്ട്രകൂടർ, ചാലൂക്യർ മുതലായ വിജിഗീഷുക്കളുടെ ആക്രമണങ്ങളാൽ പാണ്ഡ്യചോളചേരന്മാരുടെ ശക്തി കുറഞ്ഞതിനു പുറമേ ചില വംശങ്ങൾ ക്ഷയിക്കുകയും ഒന്നു മറ്റൊന്നിൽ ലയിക്കുകയും എല്ലാം ഉണ്ടായി. ക്രി. അ. 1293നു് അടുത്തു പരലോകംപ്രാപിച്ച സുന്ദരപാണ്ഡ്യരാജാധിരാജനോടുകൂടി മൂവരശരുടെ ശക്തി അസ്തമിച്ചു. 1310-ാം വർഷത്തിൽ മലിക്കു് കഫൂർ എന്ന മഹമ്മദീയവിജിഗീഷു തെക്കേ ഇൻഡ്യയിൽ കടന്നു് രാജ്യമാസകലം കൊള്ളചെയ്തു് സർവ്വസ്വവും കുത്തിക്കവർന്നുകൊണ്ടുപോകുകയും ചെയ്തു. ഈ അനാഥസ്ഥിതിയിൽ കൊല്ലത്തു് ദേശിംഗനാടിന്റെ അധിപതിയായിരുന്ന രവിവർമ്മകുലശേഖരരാജാവു് പാണ്ഡ്യചോളദേശങ്ങളെ വെട്ടിപ്പിടിച്ചു് കാഞ്ചീപുരരാജധാനിയിൽ രാജാധിരാജനായി സ്വല്പകാലം വാഴുകയുണ്ടായി. എന്നാൽ കേരളീയരുടെ ദുർഭാഗ്യത്താൽ അദ്ദേഹത്തിലും രാജലക്ഷ്മി സ്ഥിരയായി വസിച്ചില്ല. ഇതിനുമേൽ വിജയനഗരത്തിലെ ഹിന്ദുരാജാക്കന്മാർക്കും ആർക്കാട്ടിലെ നഭാക്കന്മാർക്കും മറ്റും ശക്തിയും ഊർജ്ജവും ലഭിച്ചിട്ടുണ്ടെങ്കിലും ഈസ്റ്റിൻഡ്യാക്കമ്പനിക്കാർ ടിപ്പുവിനെ ജയിച്ചു് മലബാറിൽ പ്രവേശിച്ചതു വരെ ഉള്ള ദീർഘമായ കാലത്തെങ്ങും മലയാളവും പാണ്ടിയും ഒരേ രാജാവിന്റെ സാക്ഷാൽ ഉള്ള ശാസനയിൽ ഉൾപ്പെട്ടിരിക്കുകയുണ്ടായിട്ടില്ല.

""ഒടുവിലത്തെ പെരുമാൾ, ഭാസ്കരരവിവർമ്മചേരമാൻപെരുമാളായാലും ശരി, പള്ളിബാണപ്പെരുമാളായാലും ശരി, സ്വരാജ്യം മുഴുവനും തന്റെ മക്കൾക്കും മരുമക്കൾക്കും പകുത്തുകൊടുത്തു എന്നാണല്ലോ നമ്മുടെ പഴമ. അന്നുമുതൽ മലയാളത്തുകാർക്കു പാണ്ടിക്കാരുമായുള്ള നിത്യസംസർഗ്ഗം അവസാനിച്ചു. രാജ്യകാര്യം സംബന്ധിച്ചു് ഒരുത്തർക്കും അങ്ങോട്ടുമിങ്ങോട്ടും കടന്നിട്ടാവശ്യമില്ല. ആവശ്യങ്ങളുണ്ടായിരുന്നിടത്തോളം കാലം മാർഗ്ഗനിരോധകമായി ഗണിക്കപ്പെട്ടിട്ടില്ലായിരുന്ന മലയാചലപംക്തി ഇക്കാലംമുതൽ തങ്ങൾക്കു് ഒരു വലിയ പ്രതിബന്ധമായിട്ടും തീർന്നു. തീർത്ഥാടനംചെയ്യുന്ന ഭക്തന്മാരും ദേശസഞ്ചാരത്തിനിറങ്ങുന്ന ഉത്സാഹികളും അല്ലാതെ സാധാരണക്കാർ മലയിടുക്കുകളിലുള്ള ദുർഘടവഴികളിൽക്കൂടി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുക എന്നുള്ളതു വളരെ അപൂർവ്വമായിത്തുടങ്ങി. രണ്ടു സംഘക്കാർക്കും തങ്ങളിലുള്ള പെരുമാറ്റം ചുരുങ്ങിയപ്പോൾ അവരവരുടെ ഭാഷകൾക്കും ദേശ്യഭേദങ്ങൾ വർദ്ധിച്ചുവന്നു. ചിലപ്പതികാരത്തിലും മറ്റും ഉണ്ടായിരുന്ന വ്യത്യസ്തപ്രയോഗങ്ങളിൽ തുലോം പ്രബലപ്പെട്ട മാറ്റങ്ങൾ മലയാളത്തിലെ കൊടുന്തമിഴിൽ കടന്നുകൂടി.

(2) മറുനാട്ടുകാർക്കില്ലാത്ത പല വിശേഷവിധികളും മലയാളത്തുകാർക്കുണ്ടായിരുന്നതിനാൽ അവർക്കു് ഒരു പ്രതേ്യക സംഘമായിതിരിയുന്നതിനുണ്ടായ സൗകര്യം:

മരുമക്കത്തായം, മുൻകുടുമ, മുണ്ടുടുപ്പു് മുതലായതെല്ലാം മലയാളത്തിലെ വിലക്ഷണാചാരങ്ങളാകുന്നു. ഇതൊന്നും ഈ നാട്ടിൽ പുത്തനായിട്ടുണ്ടായതല്ല. "പതിറ്റിപ്പത്തി'ൽ പ്രസംസിച്ചിരിക്കുന്ന പ്രഭുക്കന്മാരും രാജാക്കന്മാരും മരുമക്കത്തായം അനുഷ്ഠിച്ചിരുന്നവരാണെന്നു് ആ ഗ്രന്ഥത്തിൽത്തന്നെ പ്രതിപാദിച്ചിട്ടുണ്ടു്. നിത്യസഹവാസം ഉണ്ടായിരുന്നകാലത്തു് ഈവക വെലക്ഷണ്യങ്ങളൊന്നും ഒരു വിശേഷവിധിയായി പാണ്ടിക്കാർ ഗണിച്ചിരുന്നില്ല. എങ്കിലും ഇതുകളിൽ അവർക്കു തൃപ്തി പോരായിരുന്നു എന്നു തെളിയുന്നുണ്ടു്. "മലയാളനാടു വാഴുന്നതിനു് രാജാക്കന്മാരില്ലാതെ വന്നിട്ടു് നമ്പൂരിമാർ അപ്പോഴപ്പോൾ പരദേശത്തുചെന്നു് പെരുമാക്കന്മാരെ അവരോധിച്ചുകൊണ്ടുവന്നിരുന്നു' എന്നു് കേരളോൽപത്തിക്കാരൻ ഘോഷിക്കുന്ന എെതിഹ്യത്തിനു് നിദാനം ഈ നീരസം ആയിരിക്കണമെന്നു് ഊഹിപ്പാൻ വഴിയുണ്ടു്. പരശുരാമനെ പഴിപറഞ്ഞു് നമ്പൂരിമാർ ക്ഷത്രിയരാജാക്കന്മാരെ സ്വജാതിയിൽ വിവാഹംചെയ്തു മക്കത്തായം അനുഷ്ഠിപ്പാൻ അനുവദിക്കാതിരുന്നതു് തങ്ങളുടെ ശക്തിക്കു കുറവുവന്നേക്കുമോ എന്നു ശങ്കിച്ചിട്ടായിരിക്കാം. "പാണ്ഡ്യചോളരാജ്യങ്ങൾകൂടി ജയിച്ചു് വേഗവതീ (വെകാ) തീരത്തുവച്ചു രാജ്യാഭിഷേകംചെയ്ത ദേശിംഗനാട്ടിലെ രവിവർമ്മ കുലശേഖരൻ' ഒരു പാണ്ഡ്യരാജകുമാരിയെ വിവാഹം ചെയ്തതിനുശേഷം അവരുടെ സന്താനങ്ങളുടെ സ്ഥിതി എന്തായിരുന്നു എന്നറിവാൻ മാർഗ്ഗം കാണുന്നില്ല. ഏതായാലും "മരുമക്കത്തായം മുതലായ അനാചാരങ്ങൾ മലയാളരാജ്യത്തെ ഒറ്റതിരിക്കുന്നതിനും അതുവഴിയായി മലയാളഭാഷയെ തമിഴിൽനിന്നു് അകറ്റുന്നതിനും സഹായിച്ചു' എന്നു നിശ്ചയമാണു്.

(3) നമ്പൂരിമാരുടെ പ്രാബല്യവും ആര്യദ്രാവിഡസംസ്കാരവും:

ക്രിസ്തുവർഷാരംഭത്തിനു മുമ്പുതന്നെ ബ്രാഹ്മണരും, ബൗദ്ധരും, ജെനരും ആയ ആര്യന്മാർ തെക്കേ ഇൻഡ്യയിലേക്കു കടന്നിട്ടുണ്ട്; എന്നാൽ അവർ ഒറ്റയൊറ്റ കുടുംബങ്ങളായിട്ടല്ലാതെ വലിയ സംഘങ്ങളായിട്ടു വന്നിട്ടില്ല. ആര്യബ്രാഹ്മണർ ഗ്രാമമടച്ചു് കേരളത്തിലേക്കു കുടിയേറിപ്പാർക്കുവാൻ ആരംഭിച്ചതും ക്രിസ്ത്വബ്ദം ആറാംശതകംമുതലാണു്. അക്കാലത്തു് കദംബരാജവംശത്തിന്റെ പ്രവർത്തകനായ മയൂരവർമ്മരാജാവു് ഗോകർണ്ണത്തുനിന്നും കേരളത്തിലേക്കു് ആര്യബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി കുടിപാർപ്പിച്ചതായിട്ടു് ലക്ഷ്യങ്ങൾ ഉണ്ടു്. അതിനുശേഷം പാണ്ഡ്യൻ, ചോളൻ മുതലായ മറ്റു രാജാക്കന്മാരും അവരിൽനിന്നും അധികാരം ലഭിച്ച മറ്റു പെരുമാക്കന്മാരും പല പ്രാവശ്യമായി കേരളത്തിൽ ബ്രാഹ്മണപ്രതിഷ്ഠ ചെയ്തിട്ടുണ്ടു്. അടുത്തകാലത്തു് ബ്രാഹ്മണരെ ഗ്രാമംകൊടുത്തു പ്രതിഷ്ഠിച്ചു് പുണ്യം സമ്പാദിച്ച കേരളരാജാവു് ചിറയ്ക്കലെ കോലത്തിരിയാണു്. അദ്ദേഹം രണ്ടുതവണയായി "സാഗരം' (273) എന്നും "സമുദ്രം' (257) എന്നും സംഖ്യയുള്ള ബ്രാഹ്മണഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുണ്ടു്. വഴിയേ വന്നുകയറിയ മതാന്തരസ്ഥരായ ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കുംകൂടി പലവിധം പദവികളും അവകാശങ്ങളും അധികാരങ്ങളും കൊടുക്കത്തക്ക ഒൗദാര്യമുള്ള നാട്ടുകാർ തങ്ങൾ ക്ഷണിച്ചുവരുത്തിയവരും സ്വമതസ്ഥരുമായ നമ്പൂരിമാർക്കു് സൽക്കാരപുരസ്സരം സകലാധികാരങ്ങളും ഉദകപൂർവ്വം ദാനംചെയ്യുവാൻ മടിക്കുമെന്നു സന്ദേഹിക്കുവാൻ പോലും ഇടയില്ല. അതിനാൽ നമ്പൂരിമാർക്കു് സ്വഗ്രാമങ്ങളിൽ സർവ്വവിധാധികാരങ്ങളും ലഭിച്ചിരിക്കണം. ക്രിസ്ത്വബ്ദം 629 നും 645 നും മദ്ധേ്യ ഇൻഡ്യ സന്ദർശിച്ച ഹിയൃൂങ്സാങു് എന്ന ചീനദേശ്യനായ തീർത്ഥയാത്രക്കാരൻ തെക്കേ ഇൻഡ്യയിൽ പറയത്തക്കതായ ആര്യജനനിവേശങ്ങൾ കണ്ടതായി എഴുതിയിട്ടില്ല. ക്രിസ്ത്വബ്ദം 774 ൽ വീരരാഘവചക്രവർത്തി കൊടുങ്ങല്ലൂർവച്ചു് ഇരവികോർത്താൻ എന്ന കച്ചവടക്കാരനു് മണിഗ്രാമാധിപത്യം കൊടുത്ത ചെമ്പുപട്ടയത്തിൽ പന്നിയൂർ, ചൊവ്വര എന്ന ബ്രാഹ്മണഗ്രാമക്കാരെ വേണാടിന്റെയും കുട്ടനാടിന്റെയും ഉടയവരോടൊപ്പമായ നിലയിൽ സാക്ഷിവച്ചുകാണുന്നതിനാൽ 774-ാമാണ്ടിനിടയ്ക്കു് നമ്പൂരിമാർക്കു് കേരളത്തിൽ പറയത്തക്ക ചില അധികാരങ്ങൾ സിദ്ധിച്ചു കഴിഞ്ഞിരിക്കുന്നു എന്നും തെളിയുന്നു. മയൂരവർമ്മ രാജാവു് ആറാംശതവർഷാരംഭത്തിൽ ബ്രഹ്മപ്രതിഷ്ഠചെയ്തിട്ടുള്ള സംഗതി മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടു്. ഇതെല്ലാം കൂട്ടിച്ചേർത്തുനോക്കുമ്പോൾ, 600 മുതൽ 774 വരെയുള്ള ഒന്നേമുക്കാൽ ശതാബ്ദത്തിനകത്തായിരിക്കാം നമ്പൂരിമാർ കേരളത്തിൽ പ്രതിഷ്ഠ ഉറപ്പിച്ചതു് എന്നു് ഊഹിക്കാവുന്നതാണു്. കൊല്ലവർഷാരംഭവത്സരമായ 825-ാം വർഷത്തിനോടടുത്താണു് നാം പ്രസ്താവിക്കുന്ന കാലഘട്ടം. എകദേശം ഇതിനടുത്താണു് പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചതും ശ്രീശങ്കരാചാര്യസ്വാമികൾ അവതരിച്ചു ദിഗ്വിജയംചെയ്തു് അദെ്വതശാങ്കരമതം സ്ഥാപിച്ചതും. ഈ രണ്ടു സംഗതികളിൽ ഒന്നിന്റെ സ്മാരകമായിട്ടാണു് കൊല്ലവർഷം എന്നൊരബ്ദം ആരംഭിച്ചതു് എന്നുംകൂടി പ്രബലമായ അഭിപ്രായമുണ്ടു്. മൂവരശരുടെ കുലങ്ങൾ ക്ഷയിച്ചു് തെക്കേ ഇൻഡ്യയിൽ രാജ്യാവകാശ വഴക്കുകളും കുഴപ്പങ്ങളും അനാഥാവസ്ഥയും ആരംഭിച്ചതു് ഈ ഘട്ടത്തിനു സമീപിച്ചാണു്.

ഇതൊരു നല്ല തരം എന്നു കരുതി നമ്പൂരിമാർ അവരുടെ അധികാരങ്ങളെ കെകടത്തി പ്രയോഗിച്ചുതുടങ്ങി. മേൽക്കാണിച്ച സംഭവങ്ങൾ അവരുടെ ഉയർന്നതരം ആശകൾക്കു് അനുകൂലിച്ചു. പ്രതേ്യകിച്ചും മരുമക്കത്തായം മുതലായ കേരളീയ വിലക്ഷണാചാരങ്ങൾ അവരുടെ ആശാസിദ്ധിക്കു വേണ്ടതിലധികം ഉപകരിച്ചു. പണ്ടു് ക്ഷത്രിയരാജാക്കന്മാർ നിർബന്ധമായിട്ടനുഷ്ഠിക്കാതിരുന്ന മരുമക്കത്തായം അവരും അനുഷ്ഠിക്കണമെന്നു വിധിച്ചു. നാട്ടിലെ രക്ഷാധികാരികളായ "അറുനൂറർ', "പതിനായിരത്താർ' എന്നും മറ്റും പറയുന്ന നായർയോഗക്കാരാകട്ടെ പ്രസ്തുത സംഗതിയിൽ ഒട്ടും പ്രതിബന്ധം ആചരിച്ചില്ല. നാട്ടുമാമൂലുകൾ നാട്ടിൽ കുടി പാർക്കുന്നവരെല്ലാംതന്നെ ആചരിക്കണമെന്നായിരുന്നു അവരുടെ സ്വദേശാഭിമാനഭ്രമം. ഇതിനുപുറമേ "അതിജാജ്വല്യമാനം' എന്നു പണ്ടേതന്നെ കീർത്തികേട്ടിരിക്കാവുന്ന ആര്യപരിഷ്കാരത്തിന്റെ ആചാര്യന്മാരും അനുഷ്ഠാതാക്കളും ഈ നമ്പൂരിമാർ ആയിരുന്നല്ലോ. ആര്യനാഗരികങ്ങളുടെ നാനാമാർഗ്ഗങ്ങളെല്ലാം തങ്ങളുടെ കെവശമായിരുന്നു എന്നതു് ഇവർക്കും ഒരു വലിയ മെച്ചമായിരുന്നു. ചുരുക്കത്തിൽ നവാഭ്യാഗതന്മാരായ ആര്യന്മാരുടെയും പ്രാചീനനിവാസികളായ ദ്രാവിഡരുടെയും വർഗ്ഗങ്ങൾക്കു് കൂടിക്കലരുന്നതിനു വേണ്ടിയിരുന്ന ഉപകരണങ്ങളെല്ലാം യോജിച്ചുവന്നു. രണ്ടുംകൂടിച്ചേർന്നു് ഒരു കഷായമായി. യോഗം നന്നായി ചേർന്നതിനാൽ കഷായത്തിനു് വീര്യം സ്വയമേ കൂടുതലായിരുന്നു. പോരെങ്കിൽ നസ്രാണി ക്രിസ്ത്യാനികൾ അതിനു് ഒരു മേമ്പൊടിയും ചേർത്തു. അതു സേവിക്കയാൽ കേരളലക്ഷ്മിക്കു് ശരീരപുഷ്ടിയും ബുദ്ധിവികാസവും ഒാജസ്സും വർദ്ധിക്കുകയും ചെയ്തു. പാണ്ഡ്യചോളദേശങ്ങളിലേക്കാൾ കേരളത്തിൽ ആര്യദ്രാവിഡവ്യതികരത്തിനു് യോഗബലം കൂടുതലായിരുന്നു. വിവാഹംമൂലമുള്ള ആര്യരക്തസംബന്ധം മറ്റു ദേശങ്ങളിൽ ഇത്രത്തോളം ദ്രാവിഡർക്കു് സിദ്ധിക്കുവാൻ സൗകര്യം ലഭിച്ചില്ല. അതിനാൽ കേരളീയരുടെ ആര്യപരിഷ്കാരത്തിനു് അതനുസരിച്ചു് ഒരു മാറ്റുകൂടുമെന്നു് സമ്മതിക്കേണ്ടതുണ്ടു്. "നമ്പൂരിമാർ നാട്ടുകാരോടു് യോജിപ്പാൻവേണ്ടി വർണ്ണാശ്രമധർമ്മങ്ങൾക്കു് ലോപം വരുത്തി' എന്നൊരപവാദത്തിനും ഇടയാക്കിയില്ല. പരമാർത്ഥം നിഷ്പക്ഷപാതമായി ആലോചിക്കുന്നതായാൽ സ്മൃതിയിൽ വികൽപം അനുവദിച്ചിട്ടുള്ളിടത്തു് മറ്റു നാട്ടുകാർ ആദരിക്കാത്ത കോടികളെ ഇവർ സ്വീകരിച്ചു എന്നേ ഉള്ളു. "ജേ്യഷ്ഠഭ്രാതാവിനുമാത്രം വെദികഗാർഹസ്ഥ്യം; ശേഷം പേർക്കു സ്നാതകവൃത്തി മതി' എന്നു് ഒരു സൗകര്യം അവർ നടപ്പാക്കി എങ്കിൽ അതിനുപകരം ബ്രഹ്മചര്യവ്രതത്തിലും ഗൃഹസ്ഥാചാരങ്ങളിലും തീവ്രനിർബന്ധങ്ങളും ചെയ്തുവച്ചു. രജസ്വലാവിവാഹം നിഷേധിക്കായ്കയാൽ കന്യകമാർ വയസ്സു ചെന്നിരിക്കാറുണ്ടെങ്കിൽ വിധവകൾക്കു് ശിരോമുണ്ഡനാദികൾ വേണ്ടെന്നു കൽപിച്ചിട്ടുമുണ്ടു്. ഈവക ആചാരപരിവർത്തനങ്ങൾ ലഹളയൊന്നുംകൂടാതെ രമ്യമായി നടന്നതിൽ ആശ്ചര്യം തോന്നുന്നു. ഒഴുകിവരുന്ന നദി കായലിൽ ചെന്നുചേരുമ്പോലെ വന്നുകയറിയവരായ ആര്യർ ഇരിപ്പുകാരായ ദ്രാവിഡരിൽ ലയിച്ചതേ ഉള്ളു. ഭിന്നവർഗ്ഗക്കാരായ ജനങ്ങൾ കൂടിക്കലർന്നതുപോലെ അവരുടെ ഭാഷകളും യഥായോഗ്യം യോജിച്ചു. "ദ്രവിഡഹിമഗിരിഗളിത' യായ കൊടുന്തമിഴ്ഭാഷ ഈ വിധത്തിൽ "സംസ്കൃതവാണീകളിന്ദജാമിളിത' യായിട്ടു് മലയാളമായി ചമഞ്ഞു. കാളിന്ദീസംഗമം ഗംഗയ്ക്കു് പുഷ്ടികരവും മാഹാത്മ്യഹേതുകവും ആണെന്നു വിചാരിക്കുന്ന പക്ഷം മലയാളത്തിനു് കൊടുന്തമിഴായിരുന്ന അവസ്ഥയെക്കാൾ ഉൽക്കർഷവും കൽപിക്കാവുന്നതാണു്.

12. ഇനി, കൊടുന്തമിഴായിരുന്ന ഭാഷ ഏതുവിധം മലയാളമായിച്ചമഞ്ഞു എന്നാണു് ആലോചിപ്പാനുള്ളതു്. ദേശ്യഭേദങ്ങളെക്കൊണ്ടുമാത്രം ഭാഷാഭേദം കൽപിക്കുന്നതിനു് ന്യായം ഇല്ല. അത്രതന്നെയുമല്ല, ദേശ്യഭേദങ്ങൾ "പതിറ്റിപ്പത്ത്' മുതലായ കൃതികളും ഉണ്ടായിരുന്നു എന്നും, എങ്കിലും അതുകൾ ഇന്നും തമിഴുഗ്രന്ഥങ്ങളായിത്തന്നെ ഗണിക്കപ്പെടുന്നു എന്നു നാം കണ്ടുവല്ലോ. അതിനാൽ ഇന്ന ഇന്ന ഇനങ്ങളിൽ മലയാളം തമിഴിൽനിന്നു വ്യത്യാസപ്പെടും എന്നു് തരംതിരിക്കത്തക്കവിധം ചില പൊതുനിയമങ്ങൾ ഉണ്ടെന്നു കാണിച്ചാൽ മാത്രമേ മലയാളത്തിനു് ഒരു സ്വതന്ത്രഭാഷയെന്നുള്ള നില സിദ്ധിക്കുകയുള്ളു. അങ്ങനെ വല്ല നിയമവും ഉണ്ടോ എന്നു പരിശോധിക്കാം. താഴെ വിവരിക്കുന്ന നയങ്ങൾ അനുസരിച്ചു് മലയാളം തമിഴിൽനിന്നു വേർതിരിയുന്നു.

(1) അനുനാസികാതിപ്രസരം (2) തവർഗ്ഗോപമർദ്ദം അല്ലെങ്കിൽ താലവ്യാദേശം (3) സ്വരസംവരണം (4) പുരുഷഭേദനിരാസം (5) ഖിലോപസംഗ്രഹം (6) അംഗഭംഗം.

1. അനുനാസികാതിപ്രസരം:[തിരുത്തുക]

അനുനാസികവർണ്ണം തനിക്കു് അടുത്തു പിന്നാലേ വരുന്ന വർണ്ണം ഖരമാണെങ്കിൽ അതിനെക്കൂടി കടന്നുകയറി ആക്രമിച്ചു് അനുനാസികമാക്കിത്തീർക്കും; അനുനാസികം മുമ്പും ഖരം പിമ്പും ആയി കൂട്ടക്ഷരം വന്നാൽ അനുനാസികം ഇരട്ടിച്ചഫലംചെയ്യും; ഖരത്തിന്റെ ഉച്ചാരണം വേർതിരിച്ചു കേൾക്കാതെ ആകും. അതിനാൽ,

ങ്‌ക= ങ്ങ; ഞ്ച= ഞ്ഞ; ന്‌‌‌ത= ന്ന; മ്‌പ= മ്മ; ന്‌‌റ= ന്ന.

ഉദാഹരണം:

                               നിങ്കൾ = നിങ്ങൾ                 വന്താൻ = വന്നാൻ
                               നെഞ്ചു് = നെഞ്ഞു്                 തിരുമ്പുക = തിരുമ്മുക
                               തിന്താൻ = തിന്നാൻ              പഞ്ചി = പഞ്ഞി
                               ചിമ്പുക = ചിമ്മുക                 ചെൻറാൻ = ചെന്നാൻ
                               മാങ്കായു് = മാങ്ങാ                 ഒൻറു = ഒന്ന്
                               പഞ്ചം = പഞ്ഞം                  കൻറു = കന്നു്.

ഖരവർണ്ണം ഒരു പ്രത്യയത്തിന്റെ ആദ്യക്ഷരമായി വരുന്നിടത്തെല്ലാം ഈ നിയമം സാർവ്വത്രികമായിക്കാണും. അങ്ങനെയുള്ള പ്രത്യയങ്ങൾ രണ്ടെണ്ണം ഉണ്ട്- "തു' എന്ന ഭൂതകാലചിഹ്നം, "കൾ' എന്ന ബഹുവചനം; മറ്റുള്ളിടത്തു് ഈ നിയമം ചിലപ്പോൾ പ്രവർത്തിക്കുമെന്നേ ഉള്ളൂ. അനുനാസികത്തിനു് അടുത്തുവരുന്ന വർണ്ണത്തെക്കൂടി തന്നിൽ ലയിപ്പിച്ചു് സാരൂപ്യം കൊടുക്കത്തക്ക ഒരു പ്രഭാവശക്തി മലയാളത്തിൽ കടന്നുകൂടുകയാൽ അതു് മലയാളികളുടെ സംസ്കൃതോച്ചാരണത്തെയും ബാധിക്കാറുണ്ടു്. സംസ്കൃതത്തിലാകുമ്പോൾ ഖരത്തെക്കാളധികം മൃദുവിനാണു് ഈ മാറ്റം സംഭവിക്കുക:

മങ്ഗലം- മങ്ങലം;
അഞ്ജനം -- അഞ്ഞനം;
മണ്ഡപം -- മണ്ണപം;
ചന്ദനം -- ചന്നനം;
അമ്ബാ -- അമ്മ.

എന്നാൽ തദ്ഭവങ്ങളിലല്ലാതെ തത്സമങ്ങളിൽ അനുനാസികാതിപ്രസരം എഴുതുമ്പോൾ ചെയ്യാറില്ല.

2. തവർഗ്ഗോപമർദ്ദം അല്ലെങ്കിൽ താലവ്യാദേശം:[തിരുത്തുക]

തവർഗ്ഗം എന്നു പറഞ്ഞാൽ തമിഴക്ഷരമാലപ്രകാരം "ത', "ന' എന്നു് രണ്ടു വർണ്ണങ്ങളേ ഉള്ളല്ലോ. ഇവയെ യഥായോഗം കൂട്ടിച്ചേർത്താൽ "ത്ത', "ന്ന', "ന്ത' എന്നു മൂന്നു കൂട്ടക്ഷരം കൂടിയുണ്ടാകും. ഇതുകൾക്കു മുൻവരുന്ന സ്വരം "അ', "ഇ', "എ', "എെ' എന്ന താലവ്യങ്ങളിൽ ഏതെങ്കിലുമായാൽ അതിന്റെ താലവ്യധർമ്മം ഈ ദന്ത്യങ്ങളിൽക്കൂടി വ്യാപിച്ചു് അതുകളെക്കൂടി താലവ്യങ്ങളാക്കും. ദന്ത്യത്തിനു് താലവ്യാദേശം ചെയ്യുകയാലാണു് ഈ നയത്തിനു് "താലവ്യാദേശം' എന്നുകൂടി പേരിട്ടതു്. ആദേശം ചെയ്യുന്നതു് പൊരുത്തം നോക്കി വേണം. എങ്ങനെ എന്നാൽ:

ത -- ച്ച                  ന -- ഞ
ത്ത -- ച്ച                ന്ന -- ഞ്ഞ
             ന്ത-ഞ്ച

ഈ നയവും പ്രത്യയങ്ങളെ സംബന്ധിച്ചിടത്തോളമേ സാർവ്വത്രികമായി കാണുകയുള്ളു. അതിനാൽ "ത്തു', "ന്തു' എന്നവസാനിക്കുന്ന ഭൂതകാലരൂപങ്ങളാണു് ഇവിടെ മുഖേ്യാദാഹരണങ്ങൾ. "ന്ത' എന്നതു് "ഞ്ച' എന്നു മാറുമ്പോൾ മുൻചൊന്ന അനുനാസികാതിപ്രസരംകൂടി വന്നു് അവസാനത്തിൽ "ഞ്ഞ' എന്നു കലാശിക്കും എന്നോർക്കുക:

                                      അല -- അലെന്താൻ= അലഞ്ചാൻ= അലഞ്ഞാൻ
                                      അറി -- അറിന്താൻ= അറിഞ്ചാൻ= അറിഞ്ഞാൻ
                                      പിടി -- പിടിത്താൻ= പിടിച്ചാൻ
                                      വെ -- വെത്താൻ= വെച്ചാൻ (വെച്ചാൻ, വച്ചാൻ)
                                      വാ -- വായ്ത്തു= വായ്ച്ചു
                                      ചീ -- ചീന്തു= ചീഞ്ചു= ചീഞ്ഞു
                                      തേ -- തേന്തു= തേഞ്ചു= തേഞ്ഞു
                    എെന്തു് = അഞ്ചു്                                    നെരുക്കം = ഞെരുക്കം
                    നാൻ = ഞാൻ                                        നണ്ടു = ഞണ്ട്
                                                നരമ്പു = ഞരമ്പു്

3. സ്വരസംവരണം:[തിരുത്തുക]

സ്വരങ്ങളെ വേണ്ടിടത്തോളം വിട്ടു് തുറന്നു് വെളിവായിട്ടു് ഉച്ചരിക്കാതെ അടച്ചൊതുക്കിപ്പിടിച്ചു് ഉച്ചരിക്കുകയാകുന്നു ഇതിന്റെ സ്വഭാവം.

a) ഉകാരോച്ചാരണത്തിലാണു് ഇതു പ്രധാനമായി കാണുന്നതു്. സംവരണം ചെയ്ത (മൂടിപ്പിടിച്ച്) ഉച്ചരിക്കുന്നതുകൊണ്ടു് അതിനു "സംവൃതോകാരം' എന്നു പേർ കൊടുത്തിരിക്കുന്നു. ഇതു തമിഴിലും ഇല്ലാത്തതല്ല. എന്നാൽ തമിഴിൽ ഇതു് ഒരു ഉച്ചാരണവെലക്ഷണ്യം എന്നു മാത്രമല്ലാതെ വ്യാകരണ പ്രക്രിയയെയോ അർത്ഥത്തെയോ സ്പർശിക്കുന്നില്ല. മലയാളത്തിലാകട്ടെ മുൻവിനയച്ചത്തിനും മുറ്റുവിനയ്ക്കും ഉള്ള ഭേദം കുറിക്കുന്നതു പലേടത്തും ഉകാരത്തിന്റെ ധ്വനിഭേദംകൊണ്ടാണു്. ശരിയായ വിവൃതോകാരമായാൽ "മുറ്റുവിന' എന്നു പറയുന്ന ആഖ്യാതരൂപം; സംവൃതോകാരമായാൽ "മുൻവിനയെച്ചം' എന്നു പറയുന്ന പൂർവ്വകാലക്രിയാംഗം എന്നാകുന്നു നിയമം:

             മുറ്റുവിന -- കണ്ടു;               മുൻവിനയെച്ചം -- കണ്ടു്.
             മുറ്റുവിന -- കേട്ടു;                മുൻവിനയെച്ചം -- കേട്ടു്.
             സംജ്ഞാപദം -- വേലു;      ആയുധം -- വേലു്.
             സംജ്ഞാപദം -- ചങ്കു;        ഹൃദയം -- ചങ്കു്.

സംവൃത്തെ ഒതു സ്വരമായി ഗണിക്കാറില്ല. കേവലമായ വ്യഞ്ജനത്തെ ഉച്ചരിച്ചു നിറുത്തുന്നതിനുള്ള അസൗകര്യം പരിഹരിപ്പാൻവേണ്ടി കൊടുക്കുന്ന ഒരു സ്വരലാഞ്ഛനയെന്നേ വ്യാകരണത്തിൽ അതിനെ കൽപിച്ചിട്ടുള്ളു. അതിനാൽ മറ്റൊരു സ്വരം അടുത്തുവന്നാൽ ഇതു സർവ്വത്ര ലോപിക്കും; ദ്വിത്വത്തിനും മറ്റും ഇതു നിമിത്തമാകുകയില്ല. തമിഴ്വ്യാകരണത്തിലാകട്ടെ മറ്റു സ്വരങ്ങൾക്കൊപ്പം സംവൃതത്തിനും വില ഉണ്ടു്. തമിഴ്മട്ടനുസരിച്ചു് "മുത്തുക്കുട', "മാട്ടുപ്പൊങ്കൽ' ഇത്യാദി ചില ദ്വിത്വം വരുത്തിയിട്ടുള്ള പ്രയോഗങ്ങൾ ഇന്നും മലയാളത്തിൽ അവശേഷിച്ചു കിടക്കുന്നുണ്ടു്.

b) പ്രകൃതികളുടെയും പ്രത്യയങ്ങളുടെയും ഒടുവിൽ വരുന്ന എെകാരം ചുരുങ്ങി അകാരമാകും. ഉദാ:

തമിഴു് - മഴെ ഇലെ വിലെ ഉടെയ അടെന്താൻ എെന്ത്

മലയാളം - മഴ ഇല വില ഉടയ അടഞ്ഞാൻ അഞ്ച്

ഒടുവിലത്തെ ഉദാഹരണംപോലെ അപൂർവ്വമായി അന്ത്യമല്ലാത്ത എെകാരവും അകാരമായിത്തീരാറുണ്ടു്. അ+അ+ഇ എന്നു മൂന്നു സ്വരം ചേർന്നുണ്ടായ സന്ധ്യക്ഷരമാകുന്നു "എെ'കാരം എന്നാണു് സംസ്കൃതത്തിൽ ഗണിക്കപ്പെടുന്നതു്. എന്നാൽ മലയാളത്തിനു തമിഴിലെ ഉച്ചാരണമാണു് ആവശ്യം.

അമ്മുനികരം യകരമെൻറിവെ യെയ്തിനെയാ-

ത്തിചെക്കുമവ്വോടുവ്വും വവ്വുമൗവോരന്ന

എന്ന നന്നൂൽസൂത്രത്തിന്റെ സ്വാരസ്യം നോക്കുമ്പോൾ എെ ഒൗ എന്ന സ്വരങ്ങളുടെ ഘടന ഇന്നവിധമെന്നു തെളിയുന്നു:

ഐ = അ+ഇ       അല്ലെങ്കിൽ       അ+യ്
ഔ = അ+ഉ         അല്ലെങ്കിൽ        അ+വ്

ഐകാരം രണ്ടുവിധമായി പിരിക്കാവുന്നതിൽ ആദ്യത്തേതു് കർണ്ണാടകവും രണ്ടാമത്തേതു് മലയാളവും സ്വീകരിച്ചു.

തമിഴ്             മലയാളം          കർണ്ണാടകം
മഴെ              മഴയ്                 മഡഇ, മഡെ

'മഴയ്' എന്ന യകാരം സന്ധിയിലേ തെളിഞ്ഞു കാണുകയുള്ളൂ. ഈ സ്വഭാവവിശേഷംകൊണ്ടു് ഇങ്ങനെ ഉണ്ടാകുന്ന അകാരത്തെ ശരിയായ അകാരത്തിൽനിന്നും വേർതിരിച്ചറിയുവാൻ മാർഗ്ഗമുണ്ട്:

തടെ - തട = തടയുന്നു                               തട-തട = തടവുന്നു

എന്ന മാതിരിയിൽ എെകാരത്തിന്റെ സ്ഥാനത്തുവന്ന അകാരത്തിനു് സന്ധിയിൽ യകാരവും ശുദ്ധമായതിനു വകാരവും തുണയായി വരും, ഈ ഭേദം പ്രമാണിച്ചു മലയാളത്തിലെ അകാരത്തെ "താലവ്യം' എന്നും "ശുദ്ധം' എന്നും വ്യാകരണത്തിൽ വേർതിരിക്കേണ്ടിവന്നിട്ടുണ്ടു്. തമിഴിലെ എെകാരത്തെ കർണ്ണാടകക്കാർ ഏകാരമായിട്ടാണു മാറ്റുന്നതു്. അതിനാൽ കർണ്ണാടകസ്പർശമുള്ള മലയാളദേശങ്ങളിൽ അടുത്തകാലംവരെ ചില രൂപങ്ങളിൽ, വിശേഷിച്ചും "ക്ക' കൊണ്ടാരംഭിക്കുന്ന പ്രത്യയം പരമാകുമ്പോൾ അകാരത്തിനു പകരം എകാരം എഴുതിക്കൊണ്ടിരുന്നു. "മഴെക്കു' "മറെക്കുന്നു' ഇത്യാദി. ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ പലേടത്തും ഈ വിധം അച്ചടിച്ചു കാണും.

c) പൊതുനിയമം ചെയ്യത്തക്ക വിധത്തിലല്ലെങ്കിലും അകാര - എകാരങ്ങളും, ഇകാര- ഉകാരങ്ങളും ചിലയിടത്തു മാറ്റിമറിച്ചു കാണും:

                           തമിഴ്                             മലയാളം
                          
                          ചൊല്ലെണം                      ചൊല്ലണം
                          പരുമാററം                        പെരുമാറ്റം
                          പടുക                               പെടുക
                          പുറാവു                              പിറാവു് > പ്രാവ്
                          പിരാൻ                             പുരാൻ
                          ചൊല്ലിൻറാൻ                    ചൊല്ലുന്നു
                          നാട്ടിൻപുറം                        നാട്ടുമ്പുറം
                          സമയത്തിൻകൽ                സമയത്തുങ്കൽ

ഇതിൽ "എണം' എന്നതു് "അണം' എന്നു് ആയതും, "ഇറാൻ' എന്നതു് "ഉന്നു' ആയതും സാർവ്വത്രികമാകുന്നു.

4. പുരുഷഭേദനിരാസം:[തിരുത്തുക]

തമിഴിലെ കാലവാചകങ്ങളായ ആഖ്യാതങ്ങൾക്കു് കർത്താവിനോടുള്ള പൊരുത്തത്തിനുവേണ്ടി ലിംഗം, പുരുഷൻ, വചനം ഇതുകളെക്കുറിക്കുന്ന പ്രത്യയങ്ങളെ ചേർത്തു് രൂപഭേദം വരുത്താറുണ്ടു്. മലയാളഭാഷ ഇതെല്ലാം ഒന്നോടെ ഉപേക്ഷിച്ചു.

                           തമിഴു്                                                    മലയാളം 
                      
                      അവൻ വന്താൻ                                 അവൻ
                      അവൾ വന്താൾ                                  അവൾ
                      അവർ വന്താർ                                    അവർ
                     നീ വന്തായു്                                           നീ                 വന്നു
                     നീങ്കൾ വന്തീർകൾ                                നിങ്ങൾ
                     നീർ വന്തീർ                                          നിങ്ങൾ
                     നാൻ വന്തേൻ                                      ഞാൻ
                     നാങ്കൾ വന്തോം                                   ഞങ്ങൾ

നമ്പൂരിബ്രാഹ്മണർ ഇതിൽ സഹായിച്ചിരിക്കണം. സംസ്കൃതമോ അതിന്റെ വല്ല പ്രാകൃതമോ സംസാരിച്ചുകൊണ്ടിരുന്നിരിക്കേണ്ടവരായ നമ്പൂരിമാർക്കു് ആഖ്യാതത്തിനു കർത്താവിനോടു പൊരുത്തം വേണമെന്നുള്ളതു് ഒരു അപൂർവ്വസംഗതിയായി തോന്നിയിരിക്കുവാൻ ഇടയില്ല. എന്നാൽ ഈ വിഷയത്തിൽ സംസ്കൃതത്തിനും തമിഴിനും വലിയ അന്തരം ഉണ്ടു്. സംസ്കൃതത്തിൽ ലിംഗപ്പൊരുത്തം വേണ്ട. തമിഴിൽഅതുംകൂടി വേണം. മലയാളം ഒന്നുമേ വേണ്ടെന്നുവച്ചു. പുരുഷവചനഭേദംതന്നെ ശരിയായി നോക്കി പ്രയോഗിക്കുന്നതു ശ്രമം എന്നു വിചാരിച്ചിരുന്നവർ ലിംഗഭേദം എന്നു മൂന്നാമതൊന്നുകൂടി ചേർക്കണമെന്നുവന്നപ്പോൾ "എന്നാൽ എല്ലാം ഒന്നോടെ പോകട്ടെ' എന്നു തള്ളിക്കളഞ്ഞിരിപ്പാൻ നല്ല ന്യായം ഉണ്ടു്. വിശേഷിച്ചും ആഖ്യാതത്തിൽ പുരുഷാദിഭേദം കുറിക്കുന്നതിനു തമിഴിലുള്ള ഏർപ്പാടു് പിഷ്ടപേഷംപോലെ കുറെ അനാവശ്യകമെന്നു തോന്നിപ്പോകാവുന്നതാണു്. "ഞാൻ', "നീ', "മററുള്ളവർ' എന്നാണല്ലോ പുരുഷഭേദം. ഈ ഭേദം ക്രിയാരൂപത്തിൽ കാണിക്കുന്നതിനു് അതാതു സർവ്വനാമങ്ങളുടെ അംശങ്ങൾതന്നെ എടുത്തു തേച്ചുരച്ചു് "പ്രത്യയം' എന്നു പറഞ്ഞു ചേർക്കുകയാണു് എല്ലാ ഭാഷകളും ചെയ്യുന്നതു്. എന്നാൽ വെകൃതകക്ഷ്യയിൽ ഇരിക്കുന്ന സംസ്കൃതം മുതലായ ഭാഷകളിൽ പ്രത്യയസ്ഥാനം വഹിക്കുന്നതു് സർവ്വനാമങ്ങളുടെ തേഞ്ഞുമാഞ്ഞ കഷണങ്ങൾ ആണെന്നുള്ളതു് ശബ്ദശാസ്ത്രകാരന്മാർക്കു് ഊഹിക്കാവുന്നതല്ലാതെ സാധാരണക്കാർക്കു സ്പഷ്ടമായി കാണാവുന്നതല്ല. സംശ്ലിഷ്ടകക്ഷ്യയിൽ കിടക്കുന്ന തമിഴിലാകട്ടെ, സർവ്വനാമങ്ങളുടെയും പുരുഷപ്രത്യയങ്ങളുടെയും അഭേദം പച്ചയായിട്ടു തെളിഞ്ഞുപോയി. സംസ്കൃതത്തിൽ:

                ഏകവചനം                ബഹുവചനം
                 
                 സ കരോതി                തേ കുർവ്വന്തി
                 ത്വം കരോഷി             യൂയം കുരുഥ
                 അഹം കരോമി           വയം കുർമ്മഃ

"അഹം' ഇത്യാദി സർവ്വനാമരൂപങ്ങൾക്കും "മി' ഇത്യാദി പ്രത്യയങ്ങൾക്കും തമ്മിൽ ഒരടുപ്പവും സ്ഥൂലദൃഷ്ടിയിൽ കാണുന്നില്ല. ഇനി തമിഴിലെ സ്ഥിതി നോക്കുക:

അന്ത പൊത്തയൻ          ഉളറിനാൻ          നാൻ(=ഏൻ)             ചൊന്നേൻ
മാമനാർ                        ചൊന്നാർ           നാങ്കൾ(നോം)           ചൊന്നോം
നീർ                               ചൊന്നീർ            അതു അപ്പടി             വന്തതു
നീങ്കൾ                           ചൊന്നീർകൾ

ഈ ഉദാരഹണങ്ങളിൽ കർത്തൃസ്ഥാനത്തു നില്ക്കുന്ന സർവ്വനാമങ്ങളും അതുകളിൽ കാണുന്ന ലിംഗവചനപ്രത്യയങ്ങളും തന്നെയാണു് ആഖ്യാതരൂപങ്ങളിലും ആവർത്തിക്കപ്പെട്ടിരിക്കുന്നതെന്നു സ്പഷ്ടമായി തെളിയുന്നു. "സംഖ്യാവിശേഷണം ചേർക്കുന്നപക്ഷം നപുംസകനാമങ്ങൾക്കു് ബഹുവചനം വേണ്ട' എന്നു തീർച്ചപ്പെടുത്തിയിട്ടുള്ള ദ്രാവിഡഭാഷയ്ക്കു് ഈ ആവൃത്തി ഒട്ടും യോജിക്കുന്നില്ലെന്ന യുക്തി കരുതി മലയാളികൾ പുരുഷാദിഭേദത്തെ നിശ്ശേഷം ഉപേക്ഷിച്ചു.

വാസ്തവത്തിൽ കാൽഡെ്വൽസായ്പു് അഭിപ്രായപ്പെടുമ്പോലെ തമിഴിൽ ശരിയായ ഒരാഖ്യാതരൂപമേ ഇല്ല. "പാർത്തു' എന്നതു് "പാർ എന്ന പ്രകൃതിയുടെ ഭൂതകാലരൂപമാണു്. അതിൽ "ആൻ', "ആൾ' എന്ന ലിംഗപ്രത്യയങ്ങളിൽ ഒന്നുചേർത്താൽ അതു കർത്താവിനോടുള്ള പൊരുത്തം കൊണ്ടു് "മുററുവിന' എന്നു പറയുന്ന പ്രധാനക്രിയാപദം ആയിത്തീരും. "അ' എന്ന ചുട്ടെഴുത്തു് (പ്രഥമപുരുഷ സർവ്വനാമം) ആണു് ചേർക്കുന്നതെങ്കിൽ പററുവിനയിൽ (അപ്രധാനക്രിയാപദങ്ങളിൽ അല്ലെങ്കിൽ അംഗക്രിയകളിൽ) ഉൾപ്പെട്ട പേരെച്ചമായി ചമയും. "നാൻ പാർത്ത (പാർത്തു+അ) പുസ്തകമാനതു' ഇത്യാദ്യുദാഹരണം. "പാർത്ത' എന്ന പേരെച്ചത്തിൽ പിന്നീടു് "അൻ', "അൾ', "അർ', "തു' എന്ന ലിംഗപ്രത്യയങ്ങൾ ചേർത്താൽ, "പാർത്തവൻ', "പാർത്തവൾ', "പാർത്തവർ', "പാർത്തത്' എന്ന കാരകകൃത്തുകൾ (ചീാശിമഹ അഴലി) ഉെണ്ടാകും. "പാർത്തു' എന്ന ഭൂതകാലരൂപം ഒരു ഭേദഗതിയും ചെയ്യാതെ തനിയേ നിന്നാൽ വിനയെച്ചരൂപമാണു്. ഉദാഹരണം:

"പുസ്തകം പാർത്തു ചൊല്ലറേൻ' (ചൊല്കിറേൻ).

ഇങ്ങനെയാണു് തമിഴ്വ്യാകരണത്തിന്റെ ഗതി. ഇതിൽ "പാർത്തു' എന്ന രൂപം തനിയേ നിന്നാൽ വിനയെച്ചവും "ആൻ', "ആൾ' ഇത്യാദി ലിംഗങ്ങളുടെ കുറികൾ ചേർത്താൽ മുററുവിനയും ആകുമല്ലോ. ഇവിടെ മലയാളി ചെയ്ത ഭേദഗതി ഇത്രയേ ഉള്ളു: ലിംഗാദിഭേദങ്ങൾ ആവശ്യമല്ല; അതിനു പകരം തമിഴിൽ "കുററിയൽ ഉകരം' (സംവൃതം) ആയി കല്പിച്ചിരിക്കുന്ന "തു' എന്ന പ്രത്യയത്തിലെ "ഉ'കാരത്തെ ബലംകൊടുത്തു് ഉറപ്പിച്ചാൽ മുററുവിന ആയി; ളകാരത്തെ ദുർബ്ബലമായിത്തന്നെ വെച്ചേച്ചാൽ "വിനയെച്ചം' എന്നതു തമിഴു് മുറതന്നെ. ആഖ്യാതങ്ങളുടെ ഒടുവിലത്തെ ഉകാരത്തിനു ബലംകൊടുത്തിട്ടുണ്ടെന്നുള്ളതു് -""വന്നു ശരത്സമയമംബുദമൊന്നകന്നു -ഇത്യാദി പ്രയോഗങ്ങൾകൊണ്ടു സ്പഷ്ടമാകും. "പാർത്തല്ല', "പാർത്തിരിക്കുന്ന' ഇത്യാദി വിനയെച്ചരൂപങ്ങളിലാകട്ടെ ഉകാരം ലോപിക്കുന്നതിനാൽ, അവിടെ അതിനെ ദുർബ്ബലപ്പെടുത്തി യിരിക്കുന്നു എന്നും തെളിയുന്നു. ഈവിധം മലയാളത്തിൽ ലിംഗപുരുഷ വചനങ്ങളെ ഉപേക്ഷിക്കുക എന്നതു് വളരെ ലഘുവായി സാധിച്ചു.

5. ഖിലോപസംഗ്രഹം:[തിരുത്തുക]

"ഖിലം' എന്നാൽ അപ്രയുക്തം; ഒരു കാലത്തു് നടപ്പുണ്ടായിരുന്നിട്ടും കാലക്രമത്തിൽ പ്രയോഗമില്ലാതെ വന്നതു്. അങ്ങനെയുള്ള പ്രകൃതികളെയും പ്രത്യയങ്ങളെയും ഉപേക്ഷിക്കാതെ ഉപയോഗിക്കുകയാണു് അതുകളുടെ ഉപസംഗ്രഹം. തമിഴിൽ ഒരേ വ്യാകരണസംബന്ധം കുറിക്കുന്നതിനു് "നന്നൂലി'ൽ പരിഗണനം ചെയ്തിട്ടുള്ള പ്രകാരം വെകല്പികങ്ങളായി പലേ പ്രത്യയങ്ങളുണ്ടായിരുന്നു. അവയിൽ മിക്കതും നാട്ടുഭാഷയിൽ നടപ്പില്ലാതായി. കവിതയിൽത്തന്നെയും എല്ലാം പ്രയോഗിച്ചു കാണുന്നില്ല. അങ്ങനെയുള്ള ഖിലരൂപങ്ങളിൽ ചിലതിനു മലയാളത്തിൽ നടപ്പുവന്നിട്ടുണ്ടു്. ഒന്നുരണ്ടു് ഉദാഹരിക്കാം.

a) പിൻവിനയെച്ചം: സംസ്കൃത്തിലെ "തും' (തുമുൻ) എന്ന പ്രത്യയത്തിന്റെ സ്ഥാനത്തിൽ ഭാവിയായ അംഗക്രിയയെ കുറിക്കുന്ന "ആൻ' എന്ന പ്രത്യയം തമിഴിൽ ഇപ്പോൾ ലുപ്തപ്രചാരമായിപ്പോയി. വർത്തമാനക്രിയയെ കുറിക്കുന്ന നടുവിനയെച്ചംതന്നെ ആണു് ഭാവ്യർത്ഥത്തിലും ഉപയോഗിക്കുന്നതു്. ഉദാ:

                തമിഴു്                            മലയാളം
              
             കുളിക്കവന്തേൻ               കുളിക്കാൻവന്നു
             വാചിക്കപ്പോകിറേൻ        വായിക്കാൻ പോകുന്നു
             ഇരുക്കച്ചൊന്നാർ            ഇരിക്കാൻ ചൊന്നാർ (പറഞ്ഞു)

തമിഴിൽ നടുവിനയെച്ചം ഉപയോഗിക്കേണ്ടുന്ന സ്ഥലങ്ങളിൽ ചിലയിടത്തു മലയാളം മുൻവിനയെച്ചമാക്കിയിട്ടുണ്ടു്.

                തമിഴു്                                മലയാളം
           ചൊല്ലത്തുടങ്കിനാൻ   =         ചൊല്ലിത്തുടങ്ങി
           ചൊല്ലക്കൂടാതു           =         ചൊല്ലിക്കൂടാ

ആകെക്കൂടെ മലയാളത്തിൽ ശരിയായ നടുവിനയെച്ചത്തിന്റെ ഉപയോഗം വളരെ ചുരുങ്ങിപ്പോയി. "ചൊല്ലപ്പെടും' എന്ന കർമ്മണിപ്രയോഗം, "ചൊല്ലവേണം-വേണ്ടാ' ഇത്യാദി വിധായകപ്രകാരങ്ങൾ; "ചൊല്ലാം' (=ചൊല്ല+ആം) എന്ന അനുജ്ഞായകപ്രകാരം ഇത്രയും ദിക്കിലേ ഇപ്പോൾ നടുവിനയെച്ചം ഉപയോഗിക്കാറുള്ളു. വിനയെച്ചപ്രകരണം നോക്കുക.

"ഇൽ' എന്ന സംഭാവകവിനയെച്ചത്തിന്റെ പ്രയോഗത്തിലും ഭേദഗതികൾ വന്നിട്ടുണ്ടു്. പ്രത്യയങ്ങളെ നേരേ നടുവിനയെച്ചത്തിൽ ചേർക്കുക എന്ന സമ്പ്രദായം അപൂർവ്വമായി; അതിനുപകരം "എൻ' എന്ന നിരൂപകകൃതിയുടെ പാക്ഷികവിനയെച്ചത്തെ ഒകു ഘടകനിപാതമായിട്ടു് ഉപയോഗിക്കുകയാണു് അധികം നടപ്പു്. "പോകിൽ' എന്നതിനുപകരം "പോകുന്നെങ്കിൽ' "പോയെങ്കിൽ', "പോകുമെങ്കിൽ' എന്നു പ്രയോഗിച്ചുവരുന്നു. പഴയ രൂപം കാലാംശത്തെ കുറിക്കുന്നില്ല; പൂതിയ രൂപങ്ങളിൽ കാലഭേദംകൂടി സ്പഷ്ടമാകുന്നുണ്ടു്. തമിഴിനു് ഉണ്ടായിരുന്ന ധോരണിയും ആഡംബരവും കളഞ്ഞു് വിനയെച്ചങ്ങളുടെ വിനിയോഗത്തെ മലയാളം ആവശ്യകതയും ഉപയോഗവും നോക്കി ഒന്നു പരിഷ്കരിച്ചിട്ടുണ്ടു്.

b) നിയോജകമദ്ധ്യമബഹുവചനം: മലയാളം മുറ്റുവിനകൾക്കു് പുരുഷഭേദം വേണ്ടെന്നു് ഉപേക്ഷിച്ചു. എന്നാൽ അതിനുള്ള കാരണം പുരുഷപ്രത്യയസ്ഥാനം വഹിക്കുന്നതു് സർവ്വനാമരൂപങ്ങൾതന്നെ ആകുകയാൽ കർത്താവിലും ക്രിയാപദത്തിലും അതുകളുടെ ആവൃത്തി സ്പഷ്ടമായി കാണുന്നതിൽ ഉണ്ടാകുന്ന അസ്വാരസ്യംമാത്രമാകുന്നു. ആവൃത്തി തോന്നാത്തിടത്തു് പുരുഷഭേദംകൂടി കുറിക്കുക മലയാളത്തിനു് ഇഷ്ടംതന്നെയാണു്. അതിനാൽ നിയോജകപ്രകാരത്തിന്റെ മധ്യമപുരുഷനിൽമാത്രം മലയാളവും പുരുഷഭേദം സ്വീകരിച്ചിട്ടുണ്ടു്. കേവലധാതുവിലോ "ഉം' എന്ന ഭാവികാലം ചേർത്ത രൂപത്തിലോ "ഇൻ' എന്നു് പ്രത്യയം ചേർത്താൽ മദ്ധ്യമബഹുവചനം ഉണ്ടാകും. ഉദാ:


ധാതു കേവലം ഭാവികാലരൂപത്തിൽ നിന്നു് തമിഴ്
വരു് = വരിൻ! വരുവിൻ! വാരും
കേൾ = കേൾപ്പിൻ!

കേൾക്കിൻ!

കേൾക്കുവിൻ! കേളും
കാൺ = കാണിൻ!

കാണ്മിൻ!

കാണുവിൻ! കാണ്മിൻ

കാണും

കാണ്മിനീർ

ചെയ് = ചെയ്യിൻ!

ചെയ്‌വിൻ

ചെയ്യുവിൻ! ചെയ്മിൻ!

ചെയ്യും

ചെയ്മിനീർ



തമിഴിൽ "ഇൻ' പ്രത്യയം അപൂർവ്വമായിട്ടു കവിതകളിൽ മാത്രമേ കണ്ടിട്ടുള്ളു. "ഉം' എന്ന പ്രത്യയമാണു് സാധാരണ ഉപയോഗിച്ചുകാണുന്നതു്. അതിലും "ഇൻ' എന്ന പ്രത്യയസ്വരൂപം വേർതിരിച്ചു് നന്നൂൽസൂത്രത്തിൽ എടുത്തു കാണിച്ചിട്ടില്ല; ശേഷമുള്ളതിന്റെ കൂട്ടത്തിൽ "മിൻ' എന്ന ഒരു രൂപം മാത്രമേ കൊടുത്തിട്ടുള്ളു. സന്ധികാര്യങ്ങൾകൊണ്ടു് "ഇൻ' പ്രത്യയം ആദ്യാഗമങ്ങൾ ചേർന്നു് "യിൻ', "വിൻ', "ക്കിൻ', "പ്പിൻ', "മിൻ' എന്നെല്ലാം ആകൃതിയിൽ വരാം. ഇതുപോലെതന്നെ നന്നൂലിൽ പിൻവിനയെച്ചപ്രത്യയമായ "ആൻ' എന്നതിനേയും പൊതുവായി നിർദ്ദേശിക്കാതെ "വാൻ' "പാൻ' എന്നു് ഏതാനും രൂപങ്ങളെ മാത്രമേ എടുത്തിട്ടുള്ളു. ഇതിൽനിന്നും, """ഇൻ' എന്ന മധ്യമബഹുവചനപ്രത്യയവും, "ആൻ' എന്ന പിൻവിനയെച്ച പ്രത്യയവും "നന്നൂൽ' കാരനായ ഭവനന്ദിയുടെ കാലത്തുതന്നെ അപ്രയുക്തങ്ങളുടെ കൂട്ടത്തിലായിക്കഴിഞ്ഞിരിക്കുന്നു എന്നു തെളിയുന്നു. അതിനാൽ, തമിഴിൽ വ്യാകരണം സ്ഥിരപ്പെടുംമുൻപുതന്നെ മലയാളം അതിൽനിന്നും ഭിന്നിച്ചു് പലവഴിയിലും സ്വാതന്ത്ര്യം കാണിക്കുവാൻ ആരംഭിച്ചിരിക്കുന്നു എന്നു് ഊഹിക്കാം. ഈവക തെളിവുകളെ അടിസ്ഥാനപ്പെടുത്തിയിട്ടാണു്, ഡാക്ടർ കാൽഡെ്വൽ, ""തമിഴുഭാഷ സ്വരൂപപ്പെടുംമുൻപുതന്നെ മലയാളം അതിൽനിന്നുംവേർതിരിഞ്ഞു തുടങ്ങിയിട്ടുണ്ട് എന്നു് അഭിപ്രായപ്പെടുന്നതു്. ""മലയാളം തമിഴിൽനിന്നും ദുഷിച്ച ഒരു പ്രാകൃതമേ ആകുകയുള്ളു എന്നു് തമിഴർ അപവദിക്കുന്നതാകട്ടെ, അവരുടെ സ്വഭാഷാഭിമാന വിജൃംഭിതം എന്നേ ഗണിക്കുവാനുള്ളു.

മധ്യബഹുവചനരൂപങ്ങൾ ഉദാഹരിച്ചതിൽ ഭാവികാലരൂപവും തമിഴിൽ നിയോജകാർത്ഥത്തിൽ പ്രയോഗിക്കാറുള്ളതായി കാണിച്ചുവല്ലോ. ഈ നടപ്പു് മലയാളത്തിലും ഉണ്ട്; "ഭാവിരൂപം രണ്ടുള്ളതിൽ തമിഴർ എടുത്ത രൂപം അല്ല മലയാളികൾ എടുത്തത്' എന്നുമാത്രം ഭേദം. തമിഴിൽ "ഉം' എന്ന ഭാവിക്കും മലയാളത്തിൽ "ഊ' എന്ന ഭാവിക്കും ആണു് നിയോഗാർത്ഥത്തിൽ പ്രയോഗം.

ഉദാ:
              തമിഴു്                                                മലയാളം
            നീർ ഇങ്കെ വാരും! ഇരും!                താൻ ഇവിടെ വരൂ! ഇരിക്കൂ!

6. അംഗഭംഗം:[തിരുത്തുക]

ചില പഴയ ദ്രാവിഡപ്രകൃതികളെയും പ്രത്യയങ്ങളെയും മലയാളഭാഷ സൗകര്യത്തിനുവേണ്ടി അക്ഷരലോപംചെയ്തു് ചുരുക്കിയിട്ടുണ്ടു്. ഈവക രൂപങ്ങൾ വാലും തലയും മുറിക്കുമ്പോൾ ഉണ്ടാകാവുന്ന വെരൂപ്യം കൊണ്ടു് കണ്ടാൽ അറിയാത്തവിധം മാറിപ്പോയിരിക്കുന്നു. ഇവയിൽ ചിലതിന്റെ ആഗമത്തെപ്പറ്റി വെയാകരണന്മാർക്കുതന്നെ തർക്കം തീർന്നിട്ടില്ല. ഏതാനും ഉദാഹരണങ്ങൾ.

a) "ക്കു" എന്ന ഉദ്ദേശികാ (ചതുർത്ഥി) വിഭക്തിയുടെയും "ഉടയ' എന്ന സംബന്ധികാ (ഷഷ്ഠി) വിഭക്തിയുടെയും ചിഹ്നങ്ങൾ- ഇതുകളെ ചിലയിടത്തു് ചില നിയമങ്ങൾ അനുസരിച്ചു് "ഉ' എന്നും, "ഉടെ', "ടെ' എന്നും അക്ഷരലോപം ചെയ്തു ചുരുക്കിയിട്ടുണ്ടു്. ഉദാ:

അവൻ-- അവനു്, അവന്നു്                 അവനുടെ; (അവൻടെ = അവന്റെ)
അവൾ-- അവൾക്കു്                          അവളുടെ

നാമപ്രകൃതി സ്വയംതന്നെയോ "ഇൻ' എന്ന ഇടനില ചേർത്തോ "ൻ' എന്നവസാനിക്കുന്നിടത്തുമാത്രമേ "ഉ' ("ൻ' ചേർന്നു് "നു' എന്നോ "ന്നു' എന്നോ ആകാം) എന്നും "ടെ' എന്നും ഉള്ള അതിസങ്കോചിതങ്ങളായ രൂപങ്ങൾ വരികയുള്ളു എന്നാണു നിയമം. "അതിന്നു', മരത്തിന്നു' ഇത്യാദി രൂപങ്ങളിൽ "ഇൻ' എന്നതു് ഇടനിലയാണെന്നു ഗ്രഹിക്കാതെ മലയാളത്തിൽ "ഇന്നു' (ഇ+ൻ+ഉ) എന്നു് വിശേഷാൽ ഒരു ചതുർത്ഥിപ്രത്യയമുണ്ടെന്നും, ആ പ്രത്യയം "തനതു' ഇത്യാദി സംബന്ധിതദ്ധിതങ്ങളിൽ കാണുന്നതും സംസ്കൃതത്തിലെ "തസേ്യദമ്' എന്നവിഗ്രഹവാചകത്തിന്റെ സ്ഥാനം വഹിക്കുന്നതും ആയ "അതു' എന്നതിൽനിന്നും ഉത്ഭവിച്ചതാണെന്നും ഡാക്ടർ ഗുണ്ടർട്ടു് അഭിപ്രായപ്പെടുന്നു. "ടെ' എന്നതിന്റെ ഉത്ഭവവും "അതു' എന്നതിൽനിന്നുതന്നെ എന്നാണു് സായ്പിന്റെ പക്ഷം എന്നു തോന്നുന്നു. വേറെ ഒരു സായ്പു് (ഡാക്ടർ സ്ററീവൻസ) "ടെ' എന്നതിനെ കർണ്ണാടകത്തിലെ "റെ' എന്ന സംബന്ധികാപ്രത്യയത്തോടു യോജിപ്പിക്കുന്നു. ഡാക്ടർ കാൽഡെ്വലാകട്ടെ, ആദ്യം പറഞ്ഞ, രണ്ടു സായ്പന്മാരെയും ഖണ്ഡിക്കുന്നു, എങ്കിലും, അവൻ+ടെ' (=അവന്റെ) എന്നതിലെ "ടെ' നിസ്സന്ദേഹമായിട്ടു് (ക റീൗയ ിേീ' വേല മെ്യ) "അെതു' എന്നതിന്റെ ദുഷിച്ച രൂപംതന്നെ എന്നു ശപഥംചെയ്യുന്നു. ഈ പക്ഷത്തിൽ "അവന്റേത്' എന്നുള്ള പ്രയോഗത്തിൽ (അവൻ+അതു= അവന്റെ; അവന്റെ+അതു=അവന്റേതു) "അതു' എന്നതിനു് ആവൃത്തി വരുന്നല്ലോ എന്നു സ്വയമേ ആക്ഷേപിച്ചും കൊണ്ടു് ഈമാതിരി ആവൃത്തി മറ്റു ഭാഷകളിലും കാണാറുണ്ടെന്നു സമാധാനപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ പ്രകൃതവിഷയത്തിൽ ഡാക്ടരറന്മാർ മൂന്നുപേർക്കും മൂന്നുവിധമാണു് അഭിപ്രായം. ഗുണ്ടർട്ടിനെ തെറ്റിച്ചതു് നിശ്ചയമായിട്ടു് നിഘണ്ടുകാരൻ ബെയിലിസായ്പു് ആണു്. അദ്ദേഹം തന്റെ നിഘണ്ടുവിൽ നാമങ്ങളെ കു-വക, നു-വക എന്നു തരംതിരിച്ചിട്ടുണ്ടു്, "ക്കു' എന്നു് ചതുർത്ഥിയിൽ അവസാനിക്കുന്ന നാമങ്ങൾ "കു-വക", "നു' എന്നവസാനിക്കുന്നവ "നു-വക' എന്നർത്ഥം. വാസ്തവത്തിൽ ഒരു നാമത്തിന്റേയും ചതുർത്ഥി "നു' എന്നു് അവസാനിക്കുന്നില്ല. "ൻ' എന്നു് അവസാനിക്കുന്ന നാമങ്ങളിലേ "ഉ്' മാത്രം ചേർന്നു് ചതുർത്ഥീരൂപം ഉണ്ടാകുകയുള്ളു എന്ന നിയമം ഇവർ ധരിച്ചിട്ടില്ലെന്നു തോന്നുന്നു. വ്യഞ്ജനാന്തങ്ങൾക്കൊക്കെയും "ഇൻ' ഇടനില ചേർക്കേണ്ടതുള്ളതുകൊണ്ടു് പലവിധം നാമങ്ങളും "ൻ' എന്നവസാനിക്കും; അപ്പോൾ പ്രത്യയം "ഇന്നു' എന്നാണെന്നു കല്പിക്കുന്നപക്ഷം, നാമങ്ങളെ നു-വക, കു-വക എന്നു് തരംതിരിക്കേണ്ടിവരുന്നതിൽ ഒരാശ്ചര്യവും ഇല്ല. "അവൻടെ' എന്നെഴുതാതെ "അവന്റെ' എന്നു് "റ' എഴുതിവരുന്ന സമ്പ്രദായം കണ്ടാണു് സ്ററീവൻസ' ഭ്രമിച്ചുവശായതു്. അദ്ദേഹത്തിന്റെ നാമധേയംതന്നെ ശരിയായ ഇംഗ്ലീഷു് ഉച്ചാരണപ്രകാരം മലയാളത്തിൽ എഴുതുകയാണെങ്കിൽ "സ്ററീവൻസ' എന്നാണു് വരുക എന്നദ്ദേഹം ഗ്രഹിച്ചിരുന്നെങ്കിൽ ഈ അപകടത്തിൽ ചാടുകയില്ലായിരുന്നു. "ന്റെ' എന്ന കൂട്ടക്ഷരത്തിന്റെ ഉച്ചാരണം മറ്റെങ്ങുമില്ലാത്ത ഒരു വിശേഷപ്പെട്ട ധ്വനിയിൽ ആണെന്നും ിറല (ൻടെ) പോലെയാണെന്നും അറിഞ്ഞതിന്റെശേഷംകൂടി കാൽഡെ്വൽ ""അതും ഇതും പിടിക്കാൻ പോയതിനു് ഒരു സമാധാനവും കാണുന്നില്ല. എന്നാൽ തങ്ങളുടെ ജീവിതകാലം മുഴുവൻ നമ്മുടെ ഭാഷ അഭ്യസിക്കുന്നതിലേക്കു വ്യയംചെയ്തു് ചരിത്രത്തിനും യുക്തിക്കും ചേർന്നു് അതുകളുടെ വ്യാകരണനിയമങ്ങളെ വ്യവസ്ഥപ്പെടുത്തിത്തന്നിട്ടുള്ള സായ്പന്മാരെ നാം ധന്യവാദപുരസ്സരം അഭിനന്ദിക്കുകയല്ലാതെ പരിഹസിക്കുകയല്ല വേണ്ടതു്. "ന്റെ' എന്ന ഉച്ചാരണം നാം എത്രതന്നെ പറഞ്ഞുകേൾപ്പിച്ചാലും വെദേശികന്മാർക്കു ശരിയായി ഗ്രഹിക്കുവാൻ സാധിക്കുന്നതല്ല. ഇതിലെ "റ' എന്ന എഴുത്തിനെ ഉച്ചരിക്കുന്നതു് ശരിയായ റകാരം പോലെ അല്ലെന്നു് ഏതു മലയാളിയും സമ്മതിക്കും. ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ, എൻെറല്ലാം കേട്ടവനൊരു നുറുങ്ങാശ്വസിക്കിന്റെ നേരം

എന്നും മറ്റും മലയാളത്തിൽത്തന്നെ വട്ടെഴുത്തുമട്ടിൽ എഴുതിയിട്ടുള്ളതു് വായിച്ചു നോക്കട്ടെ. ഇവിടെ "റ' യുടെ ധ്വനി "ട' യുടേയും "ത' യുടേയും മധേ്യ ആണ്; അതുകൊണ്ടുതന്നെ ആണു് ഇതിനു് ഇംഗ്ലീഷിലെ യോടു ധ്വനിസാമ്യം പറഞ്ഞതു്. "റ' ഒറ്റയായിരുന്നാൽ അതു് സ്പഷ്ടമാവുകയില്ല; ഇരട്ടിച്ചു് "റ്റ' ആകുമ്പോൾ അതു് വേണ്ടുംവണ്ണം തെളിയും. ഉദാ: അലേ= അേറ്റെസ്റ്റു്. എന്നാൽ "ൻെററ' എന്നുവേണ്ടേ എഴുതാൻ എന്നു ചോദിച്ചാൽ ൻ-നു് പിൻപു് ഇരട്ടിച്ച വർണ്ണം യോജിക്കുകയില്ല; അനുനാസികങ്ങൾക്കപ്പുറം ഒരെഴുത്തും ഇരട്ടിക്ക പതിവില്ല; ഇരട്ടിക്കുമ്പോൾ ഉള്ള ധ്വനി ഒറ്റയ്ക്കു കൊടുത്താൽ ആവശ്യം നടക്കുകയും ചെയ്യും. ഉച്ചാരണത്തിൽ നിർബന്ധമുള്ളവർ "ൻെററ' എന്നു് ഇരട്ടിച്ചുതന്നെ എഴുതിയിരുന്നുവോ എന്നു നിർണ്ണയിപ്പാനും ഇപ്പോൾ നമുക്കു തരമില്ല. "ൻെറ' എന്നു് ഇപ്പോൾ എഴുതിവരുന്ന ലിപിവിന്യാസം ദ്രാവിഡത്തിലെ ധ്വനിവിജ്ഞാനീയസിദ്ധാന്തങ്ങൾക്കു് അത്യന്തം യോജിച്ചതാണെന്നു പ്രതിപാദിക്കാം. സംസ്കൃതപ്രകാരം സ്പർശാക്ഷരങ്ങൾക്കു് അഞ്ചു വർഗ്ഗങ്ങൾ ഉള്ളതിനുപുറമേ തമിഴിൽ ആറാമതൊരു വർഗ്ഗംകൂടിയുണ്ടു്. സംസ്കൃത്തിൽ ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം എന്നു് ഒാരോ വർഗ്ഗത്തിലും എെയഞ്ചാണു് അക്ഷരം. ഇതിൽ അതിഖരം ഖരത്തിന്റെയും ഘോഷം മൃദുവിന്റെയും, മഹാപ്രാണീകരണം മാത്രമാണെന്നു് ഉച്ചരിച്ചു നോക്കിയാൽ സ്പഷ്ടമാകും. അതിനാൽ സ്വരങ്ങളിലെ ഹ്രസ്വദീർഘഭേദംപോലെ സ്പർശങ്ങളിൽ അല്പപ്രാണമഹാപ്രാണഭേദം ജാതിഭേദം ഉളവാക്കുകയില്ല. ഈ യുക്തിപ്രകാരം നോക്കുമ്പോൾ സംസ്കൃതത്തിൽ ഒാരോ വർഗ്ഗത്തിനും ഖരം, മൃദു, അനുനാസികം എന്നു മൂന്നു വർണ്ണങ്ങളേ ഉള്ളു; ഈ മൂന്നെണ്ണം തമിഴിലെ വർഗ്ഗങ്ങളിലും ഉണ്ട്; മൃദുക്കളെ എഴുതിക്കാണിക്കുന്നതിനു പ്രതേ്യകം ലിപികളെ എർപ്പെടുത്തിയിട്ടില്ല എന്നു മാത്രമേ ഉള്ളു. പദാദിയിൽമാത്രം ഖരത്തിനു് സ്വന്തമായ ഉച്ചാരണം; പദമദ്ധ്യത്തിലായാൽ അതിനെ മൃദുവാക്കി ഉച്ചരിക്കണം- എന്നാണു് തമിഴിന്റെ ഏർപ്പാടു്. അതിൻപ്രകാരം "മകൻ' എന്നു് എഴുതിയാലും "മഗൻ' എന്നപോലെയാണു് വായിക്കേണ്ടതു്. ഇപ്പോഴത്തെ മലയാളത്തിൽ

-യ്ക്കും, ന-യ്ക്കും വേറെ ചിഹ്നം ഏർപ്പെടുത്താത്തതുപോലെ ചെയ്ത ഒരു സൗകര്യമെന്നേ ഉള്ളു ഇതു്. തമിഴിലെ വർഗ്ഗാക്ഷരങ്ങളാവിത്:

(1) ക, ങ; (2) ച, ഞ; (3) ട, ണ;

(4) റ, ; (5) ത, ന; (6) പ, മ.

കണ്ഠാദേ്യാഷ്ഠാന്തമായിട്ടു് ഉള്ളിൽനിന്നു പുറത്തേക്കുള്ള ക്രമത്തിൽ "റ' വർഗ്ഗത്തിന്റെ നില നാലാമതായിട്ടാണു വരുക. അതിന്റെ സ്ഥാനം ദന്തമൂലമാകുന്നു. ഉച്ചാരണം മൂർദ്ധന്യത്തിന്റെയും ദന്ത്യത്തിന്റെയും മധേ്യ നിൽക്കും. "റ' കാരം പദമദ്ധ്യത്തിലല്ലാതെ പദാദിയിൽ വരാത്തതിനാൽ മൃദുഖരോച്ചാരണഭേദം ഇതിനു് ഏർപ്പെട്ടിട്ടില്ല. എങ്കിലും, മറ്റു വർഗ്ഗങ്ങളെപ്പോലെ ഇതിനെയും ആര്യഭാഷാധ്വനികൾകൊണ്ടു പൂരിപ്പിക്കുവാൻ പ്രയാസമില്ല. മലയാളത്തിൽ ലിപികളില്ലായ്കയാൽ റോമൻലിപികളെ ഉപയോഗിക്കാം:

ഖരം   അതിഖരം   മൃദു   ഘോഷം  അനുനാസികം
t             th           d        dh            n

ഈ ലിപികൾക്കു് ഇംഗ്ലീഷിലുള്ള ഉച്ചാരണം ആണു് വിവക്ഷിതം. ഋിലേൃ എന്ന ഇംഗ്ലീഷു് വാക്കു് ൃ കളഞ്ഞുച്ചരിച്ചാൽ "എന്റെ' എന്ന മലയാളത്തിന്റെ ഉച്ചാരണമാകും എന്നു പറഞ്ഞാൽ കഴിഞ്ഞു.

ഇനി "ഉടെ' എന്നതിലെ ഉകാരം ലോപിച്ചതിന്റെശേഷം ടകാരത്തിനു് ഈവിധം മാറ്റം ചെയ്തതെന്തിനു് എന്ന ചോദ്യത്തിനു സമാധാനം പറയേണ്ടതുണ്ടു്. ഇതു് സന്ധികാര്യങ്ങളിൽ ഒന്നാണു്. ക+തു= കണ്ടു; വി+തലം= വിണ്ടലം; മരം+കൾ= മരങ്ങൾ; നിൻ+കൾ= നിങ്കൾ ഇത്യാദി സന്ധികൾ നോക്കുക. അനുനാസികവും ഖരവും മുൻപിൻപായി ചേർന്നു വന്നാൽ ഖരത്തെ അനുനാസികത്തിന്റെ വർഗ്ഗത്തിലുള്ള ഖരമാക്കണം- ഖരത്തെ മുന്നനുനാസികത്തോടു് സവർണ്ണനം (മശൊശഹമശേീി) ചെയ്യണം (പൊരുന്തിക്കണം)- അനുനാസികാൽ പരമായ ഖരത്തിനു് പൂർവ്വസവർണ്ണം വേണം- അനുനാസികത്തിനപ്പുറം സ്വവർഗ്ഗഖരമേ നിന്നുകൂടു- എന്നു് ഒരു സാമാന്യനിയമം ഈ ഉദാഹരണങ്ങളിൽനിന്നും തെളിയുന്നു. ഈ മാതിരി ഒരു സൂത്രം നന്നൂലിൽ ഉണ്ടുതാനും. എന്നാൽ അതിനെ ഒരു പൊതുനിയമമാക്കി കൊടുത്തിട്ടില്ല. ഈ സന്ധിസൂത്രപ്രകാരം "ഉടെ' യുടെ ഉകാരം ലോപിച്ചു് "ടെ' മുൻ നിൽക്കുന്ന "ൻ' എന്ന കാരത്തോടു ചേരുമ്പോൾ ടകാരത്തിനു സ്വവർഗ്ഗഖരമായ "റ' കാരം ആദേശമായി വരുന്നു. ഇത്രയുംകൊണ്ടു് "ൻെറ' എന്നതിന്റെ ലിപിവിന്യാസവും ഉച്ചാരണവും ശരി എന്നു സിദ്ധിച്ചു. ഇതിനുമേൽ ഒരു ചോദ്യമുണ്ടാകും: വന്താൻ = വന്നാൻ എന്നിടത്തെപ്പോലെ മുൻചൊന്ന അനുനാസികാതിപ്രസരനയപ്രകാരം ഖരമായ "റ' എന്നതിനു് അനുനാസികമായ എന്നതിൽ ലയംവന്നു് എെന്നാകാത്തതെന്തു് ? ഇതിനും സമാധാനം പറയാം. ഖരത്തിനു മുന്നനുമാസികം ആദേശം വരുന്നതു് ഖരം പ്രത്യയാദിയിലുള്ളതായാലേ നിത്യമായിട്ടുള്ളു. ഇവിടെ പ്രത്യയം "ഉടെ' എന്നാകയാൽ "ടെ' പ്രത്യയാദി ഖരമല്ല; ഉകാരം ലോപിച്ചതിനുമേൽ പ്രത്യയാദിസ്ഥാനം വരുന്നതിനെ വകവച്ചിട്ടും ഇല്ല. എന്നുമാത്രമല്ല, "എന്നെ' എന്ന ദ്വിതീയെകവചനരൂപത്തിനു് തുല്യമായിപ്പോകുമെന്നു് ഒരു തരക്കേടും ഉണ്ടു്. ടവർഗ്ഗത്തിനെനന്നപോലെ അനുനാസികാതിപ്രസരം റവർഗ്ഗത്തിനും വേണ്ട.

എന്നാൽ ഈ പ്രസംഗത്തിൽ എല്ലാറ്റിനും ഉപരി ഒരു ആക്ഷേപം പുറപ്പെടുന്നു, "റ', " ' എന്ന "റ' വർഗ്ഗം ആറാമതൊന്നാണെന്നു പറഞ്ഞുവല്ലോ. ആ സ്ഥിതിക്കു് അനുനാസികാതിപ്രസരനയപ്രകാരം ൻ+റ എന്നു് കാരറകാരയോഗമെല്ലാം റകാരം പ്രത്യയാദികൂടിയാണെങ്കിൽ അതിനു് സാർവ്വത്രികമായിട്ടു് മുന്നനുനാസികം ആദേശം വന്നു്, "' എന്നുവേണം മാറുന്നതിന്; കാണുന്നതോ അങ്ങനെയല്ല; "ന്ന' എന്നു മാറുന്നതായിട്ടാണു്. എങ്ങനെ എന്നാൽ:

ചെയ്യിൻറു   =     ചെയ്യിന്നു    =      ചെയ്യുന്നു     (- എന്നല്ല)
കുൻറു                                 =        കുന്നു        (- എന്നല്ല)
ഒൻറു                                  =        ഒന്നു (- എന്നല്ല)

ഈ ആക്ഷേപത്തിനും ശരിയായ പരിഹാരം ഉണ്ടു്.

"ൻെറ' എന്ന കൂട്ടക്ഷരത്തെ തമിഴരിൽ സാധാരണക്കാർ ഉച്ചരിക്കുന്നതു് ഒരു വിലക്ഷണസമ്പ്രദായത്തിലാണു്.

കുൻറു- കുൻദ്റു- (സൗിറൃൗ)
ഒൻറു- ഒൻദ്റു- (ീിറൃൗ)

ഇതിലെ റകാരധ്വനി മലയാളികൾക്കു് ഒട്ടും രസിച്ചിട്ടില്ല; അവർ അതിനെ തീരെ വേണ്ടെന്നുവച്ചു. അപ്പോൾ മലയാളപ്രകാരം പ്രകൃതശബ്ദങ്ങൾ,

    ഒൻദു (ീിറൗ)             കുൻദു (സൗിറൗ)

എന്ന മട്ടിലായി, റകാരം ലോപിച്ചപ്പോൾ ദകാരത്തിനു് പ്രാധാന്യം സിദ്ധിച്ചു. ഈ കൂട്ടക്ഷരത്തിൽ കാരവും ദകാരവും ഭിന്നവർഗ്ഗങ്ങളാകയാൽ സവർണ്ണനം വേണം. പതിവിൻപ്രകാരം (ക + തു = കണ്ടു) അനുനാസികത്തോടു് ഖരത്തിനു് (ഇവിടെ മൃദുവിന്) പൊരുത്തം വരത്തക്കവിധം സവർണ്ണീകരിക്കുന്നതായാൽ ""പുനരായാന്മഹാകപിഃ എന്ന മട്ടിൽ നിരസിച്ചുകളഞ്ഞ റകാരംതന്നെ പിന്നെയും ചാടിവീഴും. അതിനാൽ നേരെ മറിച്ചു് മൃദുവിനോടു് പൊരുന്താൻവേണ്ടി അനുനാസികത്തെ മാറ്റി. അപ്പോൾ "ദു' എന്നതു് "ന്ദു' എന്നായി. ഈ സ്ഥിതിയിൽ വന്നതിനുശേഷം അനുനാസികാതിപ്രസരനയം പ്രയോഗിക്കുമ്പോൾ "മന്ദം' എന്നതു് "മന്നം' എന്നു് ആകുന്നതുപോലെ, "കുന്ദു' എന്നതു് "കുന്നു' എന്നും "ഒന്ദു' എന്നതു് "ഒന്നു' എന്നും വേഷം മാറിച്ചമഞ്ഞു. തമിഴിലെ "റ ' എല്ലാം മലയാളത്തിൽ മുറപ്രകാരം "' ആകാതെ ഈ വിധത്തിൽ "ന്ന' ആയിത്തീർന്നു.

ഇനി തമിഴിലെ ഉച്ചാരണം ഈ വിധം വരുവാനുള്ള കാരണം ഊഹിക്കുക തന്നെ; അതിലേക്കു് ആരംഭിക്കുംമുമ്പു് നാം പുതുതായി കൽപിച്ച വർഗ്ഗത്തിന്റെ ഖരത്തിനു് ഒരു പുതിയ ലിപിയുംകൂടി കൊടുക്കണം; അല്ലാഞ്ഞാൽ അതിനെ "നിറയുക' എന്ന വാക്കിലെ റകാരമാണെന്നു വിചാരിച്ചുപോകും. എന്നു മാത്രമല്ല, നമ്മുടെ വിചാരണയിൽ റകാരത്തെപ്പറ്റിയും പ്രസ്താവിക്കേണ്ടതുണ്ടു്. അതിനാൽ "ൻെറ' എന്നതിലേ "റ'യ്ക്കു് "' എന്നു് ചിഹ്നനംചെയ്യാം. ഇതു് തമിഴു് ഗ്രന്ഥത്തിൽ ടകാരത്തിന്റെ ചിഹ്നമാകുന്നു. പുതിയ വർണ്ണത്തിന്റെ ധ്വനി ടകാരത്തിനും തകാരത്തിനും മദ്ധേ്യ ആകയാൽ തമിഴ്ഗ്രന്ഥടകാരലിപി അതിനു് യോജിക്കുകയുംചെയ്യും. അപ്പോൾ പുതിയവർഗ്ഗം "' , "' എന്ന വർണ്ണങ്ങളാണു്. അതിൽ "' ഖരവും "' അനുനാസികവും ങകാരംപോലെ കാരവും സാധാരണയിൽ ഒറ്റയായി നിൽക്കുന്നില്ല. ഒന്നുകിൽ ഇരട്ടിക്കും; അല്ലെങ്കിൽ സ്വവർഗ്ഗത്തിൽ വേറെ ഒരു വർണ്ണമുള്ളതിനോടു ചേർന്നു കൂട്ടക്ഷരമായി വരും. ഉദാ:


അങ്ങനെ

ഇെങ്ങനെ

മരങ്കൾ

തൊങ്കുന്നു

തീ

തെ

എ (= എന്നു)


ഇനി "നിറയുക' എന്നതിലെപ്പോലെ തമിഴ്- മലയാളങ്ങളിൽ "റ' എന്നു് സംസ്കൃതത്തിൽ ഇല്ലാത്ത ഒരു വർണ്ണം ഉണ്ടല്ലോ. അതിന്റെ ആഗമവും സ്വഭാവവും നോക്കാം. മറ്റു ദ്രാവിഡഭാഷകളിൽ ആദികാലത്തു് ഇങ്ങനെ ഒരു വർണ്ണം ഉണ്ടായിരുന്നിരിക്കാം; എങ്കിലും ഇപ്പോൾ അതു് തമിഴിലും മലയാളത്തിലും മാത്രമേ കാണുന്നുള്ളു. തെലുങ്കിൽ "ശകടരേഫം' എന്നു പറഞ്ഞു കവികൾ മാത്രം ചിലയിടത്തു് ഇതിനെ എഴുതാറുണ്ടെന്നേ ഉള്ളു; എഴുതിയാലും ഉച്ചാരണത്തിൽ ഭേദം ഇല്ലെന്നായി. തമിഴ്


തമിഴ് മലയാളം കർണ്ണാടകം തെലുങ്ക് തുളു
നൂറു നൂറ് നൂരു നൂരു നൂദു= 100


മേൽക്കാണിച്ച വാക്കിൽ തെലുങ്കും കർണ്ണാടകവും "ര' ഉപയോഗിക്കുന്നതിനാൽ രേഫത്തിന്റെ വകഭേദംതന്നെയാണു് "റ' എന്നു് ഊഹിക്കാം. വേറെയും ലക്ഷ്യങ്ങൾ ഉണ്ട്: "മലര്+പൊടി= മലറ്പ്പൊടി. ഇതിൽ "പൊടി' ചേരുമ്പോൾ മലരിന്റെ "ര" എന്നതു് "റ' ആയിത്തീരുന്നു. ഉച്ചാരണ സ്വഭാവം ആലോചിച്ചാൽ "ര' യെ ഖരമാക്കിയാൽ "റ' വരും എന്നു് ബോധപ്പെടും. അപ്പോൾ മൃദുവായ രേഫത്തെ ഖരമാക്കുന്നതാണു് "റ'കാരം എന്നു സിദ്ധിച്ചു. "ഖരം' എന്നു പറഞ്ഞെങ്കിലും ക, ച, ട , ത,പ എന്ന മറ്റു ഖരങ്ങളിൽ ഇല്ലാത്ത നാദമോ ഘോഷമോ ഏതെങ്കിലും ഒരു ധ്വനിവിശേഷംകൂടി അതിൽ ഉണ്ടു്.

റകാരത്തെ ഇരട്ടിക്കേണ്ടി വന്നാൽ ഉച്ചാരണം എങ്ങനെ? മുൻചൊന്ന വിശേഷധ്വനിയോടുകൂടി ഇരട്ടിച്ചു പറയുവാൻ സാധിക്കുകയില്ല. അപ്പോൾ ആ അംശം വിട്ടേച്ചു് ഇരട്ടിക്കണം. അതു വിട്ടാൽ രേഫധ്വനി ശേഷിക്കും. ഇങ്ങനെ വരുന്ന ഉച്ചാരണമാകുന്നു "കുറ്റം' (=കുര്റം) ഇത്യാദികളിൽ കേൾക്കുന്നതു്. വർണ്ണദ്വിത്വത്തിൽ ഈവിധം ഏതാനും അംശം വിട്ടേച്ചു് ഇരട്ടിക്കുക എന്നതു് ഒരു വിശേഷവിധി എന്നു പറയുവാൻ ഇല്ല. സംസ്കൃതത്തിൽ ഘോഷങ്ങളെ ഇരട്ടിക്കുന്നതു നോക്കുക: ഭ്ഭ= ബ്ഭ; ധ്ധ=ദ്ധ; ഇവിടെ ഘോഷത്തിലെ മഹാപ്രാണാംശം നീക്കിവച്ചിട്ടാണു് ഇരട്ടിപ്പ്; ഇരട്ടിച്ചതിന്റെ പൂർവ്വഭാഗം മൃദുപ്പെട്ടുപോകുന്നു. അപ്പോൾ ഘോഷത്തെ ഇരട്ടിച്ചാൽ മൃദുവും ഘോഷവും കൂട്ടിച്ചേർത്ത ഫലമേ ഉള്ളു. അതുപോലെതന്നെയല്ലേ "റ'-യെ ഇരട്ടിക്കുമ്പോൾ പൂർവ്വഭാഗം "ര'-യും ഉത്തരഭാഗം "റ'-യും ആകുന്നത്? ഇരട്ടിച്ച റകാരത്തെ മലയാളികൾ ഉച്ചരിക്കുന്നതിൽ കുറെ ഭേദമുണ്ട്; അവർ കുര്റം എന്നല്ല കുര്രം എന്നാണു് ശബ്ദിക്കുന്നതു്. അതുകൊണ്ടു് മലയാളത്തിൽ റകാരത്തെ അല്ല, രേഫത്തെ ആണു് ഇരട്ടിക്കുക പതിവു് എന്നു് പറയേണ്ടിയിരിക്കുന്നു. തെലുങ്കരും കർണ്ണാടകരും റ-യെ മുഴുവൻ കളഞ്ഞകൂട്ടത്തിൽ മലയാളികൾ ദ്വിത്വത്തിൽ "റ' വേണ്ടാ, "ര' തന്നെമതി എന്നു വെച്ചതായി സമാധാനപ്പെടാം.

ഇത്രയും സംഗതികൾ തീർച്ചപ്പെട്ടുവല്ലോ. ഇനി ഇരട്ടിച്ച കാരം ചേർത്തുണ്ടാക്കി വെച്ചിട്ടുള്ള തെ "', തീ ി എന്ന വാക്കുകളേയും ഇരട്ടിച്ച റകാരം കൊണ്ടുണ്ടാക്കുന്ന "മാറ്റം', "നീറ്റൽ' എന്ന വാക്കുകളെയും അടുത്തടുത്തുച്ചരിച്ചു് അതുകളുടെ ധ്വനികളെ ഒത്തുനോക്കുക. രണ്ടും ഒന്നുപോലെതന്നെ ഇരിക്കും. രേഫത്തിനും കാരത്തിനും ഒറ്റയായി നിൽക്കുമ്പോൾതന്നെ ധ്വനിസാമ്യം വേണ്ടുവോളം ഉണ്ട്; ഇരട്ടിച്ചാൽപ്പിന്നെ രണ്ടും തിരിച്ചറിയുവാൻതന്നെ പ്രയാസം ആകട്ടെ; ""ഒന്നു് കാരം ഇരട്ടിച്ചതും, മറ്റേതു് റകാരം ഇരട്ടിച്ചതും ആകണമെന്നുണ്ടോ? രണ്ടും എതെങ്കിലും ഒന്നിന്റെതന്നെ ഇരട്ടിപ്പാണെന്നുതന്നെ വിചാരിച്ചുകൊള്ളാം എന്നു് ഒരു ആശങ്കയ്ക്കു് ഇവിടെ വകയുണ്ടു്. അതു തീർക്കാം:


കേവലം
പ്രയോജകം
നീങ്ങുന്നു

മുങ്ങുന്നു

കാണുന്നു


ഉണ്ണുന്നു

തിന്നു

തെന്നു

നീക്കുന്നു

മുക്കുന്നു

കാട്ടുന്നു


ഊട്ടുന്നു

തീന്നു

തെന്നു


മേൽക്കാണിച്ച രൂപങ്ങൾ "ധാത്വന്താനുനാസികത്തെ സ്വവർഗ്ഗഖരമാക്കി ഇരട്ടിച്ചാൽ കേവലപ്രകൃതി പ്രയോജകപ്രകൃതിയായി വരും' എന്ന നിയമത്തിനു് ഉദാഹരണങ്ങളാകുന്നു. ഇതിൽ ങ' എന്നതു് "ക' ആയതുപോലെയും, "ണ' എന്നതു് "ട' ആയതുപോലെയും എന്നത്ആയി എന്നു് തെളിയുന്നു. അതിനാൽ "തെ ്ന്നു, "തീ ന്നു' എന്ന വാക്കുകളിൽ റകാരത്തിന്റെ സ്പർശമേ ഇല്ലെന്നു സമ്മതിച്ചേ തീരു. ഇനി, മാറുന്നു- മാററുന്നു നീറുന്നു- നീററുന്നു,

എന്ന രൂപനിഷ്പത്തി നോക്കുക, അകർമ്മധാതുക്കളുടെ അന്ത്യവർണ്ണം ഇരട്ടിച്ചാൽ കേവലം പ്രയോജകമായിത്തീരും എന്ന നിയമപ്രകാരം ഉണ്ടാകുന്ന രൂപങ്ങളാണു് ഇവ. ഇവയ്ക്കു് കാരത്തോടു് യാതൊരു ബന്ധവും ഇല്ലെന്നും സ്പഷ്ടമാകുന്നു. അതിനാൽ യും ററ- യും ഉച്ചാരണത്തിൽ മിക്കതും എന്നല്ല മുഴുവൻതന്നെ ഏകരൂപങ്ങളാണെന്നു സിദ്ധമായി.

കാരത്തിനു് എന്നിരട്ടിച്ചിട്ടോ എന്നു് സ്വവർഗ്ഗാനുനാസികം ചേർത്തിട്ടോ അല്ലാതെ ഉപയോഗമില്ലെന്നു കാണിച്ചിട്ടുണ്ടു്. അപ്പോൾ ധ്വനിമാത്രം പ്രമാണമാക്കി എഴുതുന്നതായാൽ ഇംഗ്ലീഷിൽ രീിിലരശേീി എന്നതിനുപകരം രീിിലരശേീി എന്നും എഴുതാറുള്ളതുപോലെ "തീ ' എഴുതേണ്ടിടത്തു് "തീററുന്നു' എന്നു് ആളുകൾ എഴുതുവാൻ തുടങ്ങിയിരിക്കണം. ശരിയായ ആഗമം മറന്നുപോയിട്ടു മാത്രമല്ല; ധാടിക്കു വേണ്ടിയും എഴുത്തിൽ ഈവക സാമർത്ഥ്യം കാട്ടുന്ന മട്ടു് എല്ലാ ഭാശഷകളിലും കാണും. ""ക ീംല ്യീൗ എന്നതിനു് ഇംഗ്ലീഷിൽ ""ക.ഛ.ഡ"" എന്നു് സംക്ഷേപരൂപം സൃഷ്ടിച്ച ആളുടെ മനോധർമ്മം നോക്കുക! ആരംഭത്തിൽ "തെറ്റ്' എന്നു് "ററ' ചേർത്തെഴുതുന്നതു തെറ്റെന്നു് വെയാകരണന്മാർ ശഠിച്ചിരിക്കാമെങ്കിലും കാലക്രമത്തിൽ അവർക്കും "അടിക്കുന്ന വഴിയേ പോകാഞ്ഞാൽ പോകുന്ന വഴിയേ അടി'ക്കേണ്ടിവന്നിരിക്കും. ഇത്രയും ആയിക്കഴിഞ്ഞതിന്റെ ശേഷം "' എന്നൊരു കൂട്ടക്ഷരത്തിനുമാത്രം വേണ്ടി "'എന്ന ഒരു ലിപിയെ വ്യാകരണക്കാർ എത്ര ഭദ്രമായി സൂക്ഷിച്ചാലും അതു് എത്രകാലം നിലനില്ക്കും? ""തീററുന്നു എന്നിടത്തു് ഇരട്ട റ ആണെങ്കിൽ എന്നതിനു് ഒററ "റ' ധാരാളം മതിയാകും എന്നു് ജനങ്ങൾ സ്വാതന്ത്ര്യം കാണിച്ചുതുടങ്ങി. ഇങ്ങനെ കാരത്തിന്റെ കഥ അവസാനിച്ചു. നാം അതിനെ ശവക്കല്ലറയിൽനിന്നു കുഴിച്ചെടുത്തു് കഴുകി മിനുക്കി പ്രദർശിപ്പിച്ചുവെന്നേ ഉള്ളു. എന്നാൽ "പശു ചത്താലും മോരിലെ പുളി പോകുകയില്ല' എഴുത്തിൽമാത്രമേ തമിഴർ "തെററു ചെയ്കിറാർ' ഉള്ളു. ഉച്ചാരണത്തിൽ കാരത്തിന്റെ അധിവാസംഇന്നും ഉണ്ടെന്നു തൃപ്തിപ്പെടാം. ചെയ്കി റാൻ എന്ന ഇപ്പോഴത്തെ ഉച്ചാരണത്തിൽ റകാരധ്വനി, കൂടിക്കലർന്നിട്ടുണ്ടെന്നുമാത്രമേ ദോഷമുള്ളു. റ എഴുതിക്കാണുന്നതുകൊണ്ടു് അതിന്റെ ധ്വനി, പൂർവവാസനകൊണ്ടു് തങ്ങൾ അറിയാതെ വരുന്ന കാരധ്വനി ഇങ്ങനെ രണ്ടും കലർന്നു് തമിഴർ ഉച്ചരിക്കുന്നു. (ൻെറ) എന്ന മലയാളത്തിലെ ഷഷ്ഠേ്യകവചനരൂപത്തിൽ മാത്രമേ ഇപ്പോൾ കാരത്തിന്റെ ശരിയായ ഉച്ചാരണം ശേഷിച്ചു കിടപ്പുള്ളു. അതിന്റെ ഉത്ഭവം തേടിപ്പിടിക്കുവാനായി പുറപ്പെട്ടപ്പോഴാണല്ലോ അന്യായമായി സർവസ്വവും അപഹരിച്ചു നാടുകടത്തുശിക്ഷയിൽ തള്ളിവിട്ടിരുന്ന ഈ സാധുവായ വർണ്ണത്തിന്റെ വക ചില വിലപിടിച്ച സ്വത്തുക്കൾ അന്യാധീനപ്പെട്ടുകിടക്കുന്നതു് കണ്ടെത്തുവാനും അതുകൾ വഴിയായി ചെന്നു്, കണ്ടാൽ ആളറിയാത്തവിധം ചടച്ചു് ക്ഷീണിച്ചു് മൃതപ്രായനായി കിടന്നിരുന്ന ഉടമസ്ഥനെത്തന്നെ നിശ്ചയിച്ചറിഞ്ഞു് മഹാജനസമക്ഷം അവതരിപ്പിക്കുവാനും നമുക്കു് ഇടയായതു്. മലയാളികളുംകൂടി കാരോച്ചാരണം ദുഷിപ്പിക്കാഞ്ഞതു് വലിയ ഭാഗ്യമായി.

എന്നാൽ നാം ഇത്രയും ശ്രമപ്പെട്ടു് പ്രത്യുജ്ജീവിപ്പിച്ചുകൊണ്ടുവന്ന കാരത്തിനു് ഏതുകാലത്തെങ്കിലും അക്ഷരമാലയിൽ ഒരു പ്രതേ്യകലിപി ഉണ്ടായിരുന്നതായി ഊഹിപ്പാൻ വഴിയുണ്ടോ? ഈ ചോദ്യത്തിനു് ഉത്തരം എളുപ്പത്തിൽ പറയാവുന്നതല്ല. അക്ഷരമാല പലപ്പോഴും മാറിമാറി വന്നിട്ടുണ്ടു്. ഇപ്പോഴത്തെ അക്ഷരമാല തമിഴിൽ സ്ഥിരപ്പെട്ടതു് 14-ാം ശതവർഷത്തിലാണു്. അതിനു വളരെ മുൻപുതന്നെ കാരത്തിന്റെ സ്ഥാനത്തെ റകാരം കടന്നാക്രമിച്ചിരിക്കണം. വ്യാകരണഗ്രന്ഥങ്ങളിൽനിന്നു് വല്ലതും തുമ്പുണ്ടാകുമോ എന്നു നോക്കിയാൽ ആ ഗ്രന്ഥകാരന്മാർ അക്ഷരമാലയിലെ വർണ്ണങ്ങളുടെ ഉച്ചാരണത്തെപ്പറ്റിയല്ലാതെ ലിപിയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല; വല്ലതും പറഞ്ഞിരുന്നാലും ലിപികൾ പലപ്രാവശ്യം ഭേദപ്പെടുത്തിയ കൂട്ടത്തിൽ അതു് നമുക്കു് ഇപ്പോൾ തിരിച്ചറിയുവാൻ പാടില്ലാത്തവിധത്തിൽ ആക്കിയിട്ടുണ്ടു്. വെയാകരണന്മാർ എഴുതിയിരുന്ന ലിപികളും അതുകളുടെ ധ്വനികളും ഇപ്പോൾ നാം എങ്ങനെ അറിയും? പഴയ ഗ്രന്ഥങ്ങളെല്ലാം പുതിയ അക്ഷരമാലയിൽ പകർത്തിയിട്ടേ നാം കണ്ടിട്ടുള്ളു. എന്നുമാത്രമല്ല, തമിഴിലെ പ്രധാന വെയാകരണനായ "തൊൽകാപ്പിയർ' തന്നെ എട്ടാം ശതവർഷത്തിൽ ജീവിച്ചിരുന്നതായിട്ടാണു് ഡാക്ടർ ബർണൽ സ്ഥാപിക്കുന്നത്; നന്നൂൽകാരനായ "ഭവനന്ദി' അതിലും അർവ്വാചീനനാണു്. ""വല്ലിനം കചടതപറ വെന വാറേ ""മെല്ലിനം ങഞണനമ വെന വാറേ

എന്നും സൂത്രങ്ങളാൽ ഭവനന്ദി റയെ ഖരങ്ങളുടെ കൂട്ടത്തിലും ...യെ അനുനാസികങ്ങളുടെ കൂട്ടത്തിലും മറ്റു് അഞ്ചുവർഗ്ഗങ്ങളോടു ചേർത്തു പരിഗണിച്ചതും,

""അണ്ണം നുി നാ നിയുറിററു് റ വരും

എന്നു് റ ങ്ങൾക്കു് ഒരേ സ്ഥാനത്തിൽ ഉൽപ്പത്തി പറഞ്ഞതും നോക്കുമ്പോൾ ഇന്നു് റകാര ചിഹ്നമായിക്കാണുന്ന എന്ന ലിപി കാര ചിഹ്നമായിരുന്നിരിക്കുകയില്ലേ എന്നു ശങ്കിപ്പാൻ വഴിയുണ്ടു്. റകാരം രേഫത്തിന്റെ ഒരു വകഭേദംമാത്രമേ ഉള്ളു എന്നുവച്ചു് അതിനെ ശബ്ദശാസ്ത്രകാരന്മാർ ഗണിച്ചില്ലായിരിക്കാം. എന്നാൽ അപ്പോൾ "അരിയുകയും' "അറിയുകയും' ഒന്നായിപ്പോകും; പോയ്ക്കൊള്ളട്ടെ! കർണ്ണാടകത്തിൽ എങ്ങനെയാണോ അതുപോലെ തമിഴിലും' എന്നു വിചാരിച്ചുകൊള്ളാം. മലയാളത്തിൽ കാരത്തിനും നകാരത്തിനും ഒരു ലിപിയേ ഉള്ളുവല്ലോ; നാം ശരിയായി എഴുത്തു വായിച്ചു വരുന്നില്ലേ? അതുപോലെ തമിഴരും കഴിച്ചുകൂട്ടിയിരിക്കാം. ഇങ്ങനെ കല്പിക്കുകയാണെങ്കിൽ യ്ക്കും റയ്ക്കും കൂടി എന്നൊരു ലിപി ആയിരുന്നു എന്നാണു് കല്പനചെയ്യുവാൻ കുറേക്കുടി നന്നു്. "തീററ' എന്നിടത്തു് യ്ക്കു പകരമായും "മാററം' എന്നിടത്തു് ററ-യ്ക്കുതന്നെ ചിഹ്നമായിട്ടും "ററ' എന്ന ലിപി ഉപയോഗിച്ചു എന്നിരിക്കട്ടെ. മലയാളത്തിൽ "നനച്ചു' എന്നെഴുതിക്കാണുമ്പോൾ ആദ്യത്തേതിനെ നാം നകാരമായിട്ടും രണ്ടാമതത്തേതിനെ കാരമായിട്ടും വായിക്കുന്നതുപോലെ ഭവനന്ദിയും വായിച്ചിരുന്നിരിക്കാം.

സംസ്കൃതക്കാരായ ആര്യന്മാരുടെ ആഗമനമായിരിക്കണം ദ്രാവിഡരുടെ അക്ഷരമാലയിൽ കുഴപ്പങ്ങൽ ഉണ്ടാക്കിത്തീർത്തതു്. , റ രണ്ടും സംസ്കൃത്തിൽ ഇല്ലാത്ത ദ്രാവിഡവർണ്ണങ്ങളാണ്; അതുകളിലാണു് വലിയ കുഴപ്പം കാണുന്നതും. തൊൽകാപ്പിയം തന്നെ എെന്ദ്രവ്യാകരണം നോക്കി ഉണ്ടാക്കിയിട്ടുള്ളതാണു്. സംസ്കൃതത്തിൽ ട വർഗമേ ഇല്ലായിരുന്നു അതിന്റെ സ്ഥാനത്തു് (ഇപ്പോൾ ടവർഗ്ഗം കാണുന്നിടത്ത്) തവർഗ്ഗമാണു് ഉപയോഗിച്ചിരുന്നതു്. പ്രാതിശാഖ്യക്കാർ "വിനാമം' എന്നും, പാണിനീയന്മാർ ണത്വം, ഷ്ടുത്വം, മൂർദ്ധന്യാദേശം എന്നും പറയുന്ന വർണ്ണവികാരങ്ങൾ നോക്കുക. തമിഴിലാകട്ടെ, ദന്ത്യമായ തവർഗ്ഗത്തിന്റെ കീഴിലായിട്ടു് ടവർഗ്ഗം, വർഗ്ഗം എന്നു് രണ്ടു വർഗ്ഗങ്ങൾ ഉണ്ടായിരുന്നു. ആര്യാവർത്തത്തിൽത്തന്നെ ആര്യരും ദ്രാവിഡരും കൂടിക്കലർന്നപ്പോൾ ആര്യർ തവർഗ്ഗത്തിൽനിന്നും സ്ഫുടാന്തരമായ ടവർഗ്ഗത്തെ ദ്രാവിഡരിൽനിന്നു സ്വീകരിച്ചു. ദ്രാവിഡദേശത്തുതന്നെ ആര്യർ വ്യാപിച്ചപ്പോൾ, ദ്രാവിഡർ തവർഗ്ഗ-ടവർഗ്ഗങ്ങളുടെ മദ്ധേ്യ നില്ക്കുകയാൽ അസ്ഫുടഭേദമായ വർഗ്ഗത്തെ ഉപേക്ഷിച്ചു. തമിഴിൽ വർഗ്ഗം എന്നു പറഞ്ഞാൽ ഖരം, അനുനാസികം എന്നു് രണ്ടേ ഉള്ളുവല്ലോ അതിൽ ഖരമായ കാരത്തെ മൂർദ്ധന്യമധ്യമമായ രേഫത്തിലും അതിനെ ഖരീകരിച്ചു റകാരത്തിലും ഉൾപ്പെടുത്തിയിട്ടു് അനുനാസികമായ കാരത്തെ മാത്രം സ്വീകരിച്ചു. ഈ കാരവും ദന്ത്യാനുനാസികമായ തവർഗ്ഗനകാരവും തമ്മിലുള്ള ഭേദം സൂക്ഷ്മമാകയാൽ ഉച്ചാരണത്തിൽ രണ്ടും ഒന്നുപോലെ ആയിത്തീരുകയും ചെയ്തു. ഈ വിധം ആയിരിക്കാം ഇപ്പോൾ കാണുന്ന കുഴപ്പം സംഭവിച്ചതു്. ഇക്കാലത്താകട്ടെ, തമിഴിലെ ഉച്ചാരണം വളരെ മോശപ്പെട്ടിരിക്കുന്നു. -കൾക്കും --കൾക്കും (നകൾക്കും, ര-റകൾക്കും) എഴുത്തിലല്ലാതെ ഉച്ചാരണത്തിൽ ഒരു ഭേദവും കാണുന്നില്ല. "അറിയുകയും' "അരിയുകയും' എഴുതിക്കണ്ടാൽ വേറെ; തമിഴിൽ ഉച്ചരിച്ചാൽ ഒന്നുതന്നെ. "ന' എന്നും എന്നും ഉള്ള ലിപികളെ എവിടെ ഉപയോഗിക്കണമെന്നു് വ്യാകരണം വായിച്ചവനേ അറിയാവൂ. ഡാക്ടർ കാൽഡെ്വൽതന്നെ ന-കൾക്കു് എഴുത്തിൽ മാത്രമേ ഭേദമുള്ളു എന്നു തള്ളിക്കളഞ്ഞു. അദ്ദേഹം ഈ വർണ്ണങ്ങൾക്കുള്ള വാസ്തവഭേദത്തെ സൂക്ഷിച്ചുനോക്കിയിരുന്നെങ്കിൽ നാം പ്രത്യുജ്ജീവിപ്പിച്ച കാരത്തെ ഇതിനു മുൻപുതന്നെ കണ്ടുപിടിക്കുമായിരുന്നു. തമിഴിന്റെ അവസ്ഥ നോക്കുമ്പോൾ മലയാളത്തിലെ ഉച്ചാരണരീതി വളരെ ഉയർന്ന നിലയിലാണു്. നകാരത്തിനും കാരത്തിനും വെവ്വേറെ ലിപികൾ ഇല്ലെങ്കിലും മലയാളികൾ രണ്ടു വർണ്ണങ്ങളെയും വേണ്ടിടത്തു് വേർതിരിച്ചു് ഉച്ചരിക്കുന്നു. രേഫറകാരങ്ങൾക്കു ലിപിഭേദവുംകൂടി ഉള്ളതിനാൽ ചെറിയ കുട്ടികൾക്കു പോലും ഉച്ചാരണത്തിൽ തെററുവരാറില്ല. എന്തിനേറെപ്പറയുന്നു, മലയാളികൾ "ൻെറ' എന്നു് നകാരവും റകാരവും എഴുതിയാലും എെന്നു് കാര കാരങ്ങളെത്തന്നെ ഉച്ചരിക്കുന്നു. ഈ പ്രകരണം പ്രസക്താനുപ്രസക്തിയാൽ വളരെ നീണ്ടുപോയി. ഇനിയെങ്കിലും അതു നിർത്തിയിട്ടു പ്രകൃതത്തിൽ പ്രവേശിക്കാം.

"ഉടയ' എന്ന ഷഷ്ഠീവിഭക്തിചിഹ്നത്തെ ആദ്യം അന്തലോപംചെയ്തു് "ഉടെ' എന്നാക്കി; ആദിലോപവുംകൂടി ചെയ്തു് "ടെ=' എെന്നാക്കിത്തീർത്തതു കാലക്രമത്തിലായിരിക്കാം. "ടെ' എന്ന അതിസങ്കോചിതരൂപം "ൻ' മുൻപിൽ ഉള്ളിടത്തു മാത്രമേ സർവ്വസമ്മതമായിത്തീർന്നുള്ളു. "അവന്റെ' "നാത്തൂൻെറ' എന്ന രൂപങ്ങൾപോലെ "കുട്ടീടെ' എന്ന സങ്കോചരൂപം ഗ്രന്ഥഭാഷയിൽ ഉപയോഗിക്കാറില്ല. "ക്ക്' എന്ന ചതുർത്ഥിയുടെ ഇരട്ടിച്ച കകാരം ലോപിച്ചതു് "അവനുക്ക്', "വീട്ടുക്ക്' ഇത്യാദി രൂപങ്ങളിൽ സംവൃതോകാരത്തിനു പിൻപു് വ്യഞ്ജനം വരുമ്പോൾ ഉണ്ടാകുന്ന ദുശ്ശ്രവതനിമിത്തമായിരിക്കാം. "അവൾ-ക്ക്', "അവർ-ക്ക്' ഇത്യാദിപോലെ ഇരട്ടിച്ച കകാരം യോജിക്കുന്നിടത്തു ലോപംചെയ്യാറുമില്ല. സംവൃതത്തെ കഴിയുന്നതും ലേശാക്കി (?) ഉച്ചരിക്കണമെന്നാണു് മലയാളത്തിന്റെ പോക്കു്.

(യ) വേണ്ടും > വേണും > വേണം > ഏണം > എണം > അണം >. "ചെയ്യവേണ്ടും' എന്നിരുന്നതു് ഈ വിധത്തിൽ "ചെയ്യണം' എന്നായിച്ചമച്ചു. ഇതുപോലെതന്നെ "ആകും > ആം'

ഉദാ : ചെയ്യ ആകും > ചെയ്യാം.

ഇക്കാണിച്ച ആറു നയങ്ങൾമൂലം ഉണ്ടായിട്ടുള്ള വികാരങ്ങൾക്കു പുറമേ സംസ്കൃതത്തിലെ അക്ഷരമാല സ്വീകരിച്ചതുമുതൽ മലയാളത്തിനു പലവിധത്തിലും വേഷഭേദങ്ങൾ ഏർപ്പെട്ടിട്ടുണ്ടു്. എങ്ങനെ എന്നാൽ,


(1) തിരുക്കാൽ = തൃക്കാൽ

എതിർവശം = എതൃവശം

അതിർത്തി = അതൃത്തി

ഋകാരസ്വീകാരം
(2) നയുന്നു = നനയുന്നു

എടു = എന്നോടു

അ്യായം = അന്യായം

നകാരകാരങ്ങൾക്കു

ലിപിഭേദമില്ലായ്ക

(3) ഗ്രന്ഥം = ഗ്രന്ഥം

പ്റകാരം = പ്രകാരം

മര്യാദ = മാദ

മറ്കടം = മടം

രേഫറകാരങ്ങളെ ഒരേ

ചിഹ്നംകൊണ്ടു കുറിക്കുക

(4)


ഇടമു് = ഇടം

ധനമു് = ധനം

മകാരത്തിന്റെ സ്ഥാനത്ത്

അനുസ്വാരം

(5)


പാലു് = പാൽ

മരത്തിലു് = മരത്തിൽ

ലകാരചില്ലിനു പകരം തകാര

ചില്ല്


ഒന്നു്, അതു്, കാടു് എന്നു് സംവൃതോകാരം വേണ്ടിടത്തു് ഒന്ന, അത, കാട എന്നു് അകാരം എഴുതുന്ന സമ്പ്രദായവും, എ, ഒ എന്ന സ്വരങ്ങളെ ഹ്രസ്വദീർഘ ഭേദം കൂടാതെ ഏകരൂപമായി എഴുതുന്ന മട്ടും സംസ്കൃതാക്ഷരമാലയുടെ പ്രവേശനത്തോടു കൂടി മലയാളത്തിൽ കടന്നുകൂടുകയുണ്ടായി. എന്നാൽ, ഈ ദോഷങ്ങൾ ഇപ്പോൾ പരിഹൃതപ്രായങ്ങളായി എന്നു സമാധാമപ്പെടാം. "സംവൃതത്തിനു് ഏതെങ്കിലും ഒരു ചിഹ്നം വേണ്ടതാണു് എന്നും, ഏ, ഒാ ദീർഘങ്ങൾക്കു് -േഎന്ന കെട്ടുപുള്ളി ഉപയോഗിക്കണം' എന്നും എല്ലാ അച്ചുകൂടക്കാരും സമ്മതിച്ചിട്ടുണ്ടു്.

മേൽപ്രതിപാദിച്ച നയങ്ങളെ ഉപയോഗിച്ചാൽ മലയാളത്തെ തമിഴും തമിഴിനെ മലയാളവും ആക്കാം എന്നു ബോധപ്പെടുന്നതിനായി ഏതാനും ഉദാഹരണങ്ങളെ താഴെ ചേർക്കുന്നു:

മലയാളം

കററക്കാർമൽക്കുഴലികളൊരോ രാഗഭേദം പുണർത്തി-

ട്ടിററിറ്റോലും മധുരസമയം ചിന്തുപാടും ദശായാം മുററംതോറും കിളികളതിനെക്കേട്ടിരുന്നക്കണക്കേ മുറ്റും പാടിൻറടമയി! സഖേ! മററമങ്ങേതു പിന്നെ.,
-ഉണ്ണുനീലിസന്ദേശം

തമിഴു്

കറെറക്കാർമർക്കുഴലികളൊരോ രാകപേതം പുണർത്തീ-

ട്ടിററിറ്റോലും മതുരചമയം ചിന്തുപാടും തചായാം മുററംതോറും കിളികളതനെക്കേട്ടിരുന്തക്കണക്കേ മുററും പാടുകിൻറ ഇടം ഏ തോഴ മററമപ്പുറത്തതു പിമ്പു.

മലയാളം

ഇങ്ങനെ പോയങ്ങു ഭംഗികളോടുമേ

തങ്ങിന പൂങ്കാവിൽ പുക്കനേരം മെല്ലവേ ചൊല്ലിനാൻ വല്ലവീനായക- നല്ലേലും ചായലാരെല്ലാരോടും പൂമണമായൊരു കാഴ്ചയും കെക്കൊണ്ടു തൂമകലർന്നൊരു തെന്നലിവൻ സേവിപ്പാനായിങ്ങു വന്നതു കണ്ടാലും മേവുമിപ്പൂങ്കാവുതന്നിലൂടെ?

-കൃഷ്ണഗാഥ

തമിഴു്

ഇങ്ങനം പോയങ്കു പങ്കികളോടുമേ

തങ്കിന പൂങ്കാവിൽ പുക്കനേരം മെല്ലവേ ചൊല്ലിനാൻ വല്ലവീനായക- നല്ലേലും ചായലാരെല്ലാരോടും പൂമണമായോരു കാട്ചിയും കെയ്ക്കൊണ്ടു തൂമെ കലർന്തൊരു തെന്നലിവൻ ചേവിപ്പാനായിങ്കു വന്തതു കാൺ മേവുമിപ്പൂങ്കാവുതന്നിലൂടെ.

തമിഴു്

പേയരേ യെനക്കു യാവരും യാനുമോർ

പേയനേ യേവർക്കു ഇതു പേശിയേൻ? ആയനേ അരങ്കാ എൻറഴെക്കിൻേറൻ; പേയനായൊഴിന്തേനെൻപിരാനുക്കേ.

മലയാളം

പേയരേയെനിക്കേവരും ഞാനുമൊരു

പേയേയേവർക്കും ഇതു ചൊല്ലിയെന്ത് ആയനേ രംഗേശാ എന്നഴലുന്നേൻ പേയായൊഴിഞ്ഞേനെൻ തമ്പുരാനു താൻ

തമിഴു്

വാനാളും മാമതിപോൽ വെണ്ടകുടെക്കീഴു മന്നവർത-

ങ്കോനാകി വീററിരുന്തു കൊണ്ടാടും ചെലവറിയേൻ തേനാർ പൂഞ്ചോലെത്തിരുവെങ്കിടമലെമേൽ കാനാറായ്പ്പായും കരുത്തുടെയേനാവേനേ

-പെരുമാൾതിരുമൊഴി

മലയാളം

വാനാളും മാമതിപോൽ വെകുടക്കീഴു മന്നവർതൻ-

കോനായി വെന്നിരുന്നു കൊണ്ടാടും മട്ടറിയേണ്ടാ! തേനാർന്ന പൂഞ്ചോലയെഴും തിരുവെങ്കിടമലമേൽ കാട്ടാറായു് പായാനഭിപ്രായമുടയോനാവൂ ഞാൻ.

തമിഴു്

മുമ്മെ ചാലുലകുക്കെല്ലാ മൂലമന്തിരത്തെ മുററും

തമ്മെയേ തമക്കു നൽകും തനിപ്പെരുമ്പതത്തെത്താനേ ഇമ്മെയേയെഴുമെ നോയ്ക്കു മരുന്തിനെ യിരാമനെന്നും ചെമ്മെചേർ നാമം തന്നെക്കകളിറെറരിയെക്കണ്ടാൻ.

-കമ്പരാമായണം

മലയാളം

ത്രിത്വമാർന്ന മൂന്നാകുമുലകിന്നെല്ലാം മൂലമന്ത്രത്തെ മുററും

തന്നെത്താൻ തന്നാളുകൾക്കു നൽകും തനിപ്പെരുംപദത്തെത്താൻ ഇജ്ജന്മത്തിലേ ഏഴു നോവിന്നും മരുന്നിനെ രാമനെന്നും ചെമ്മചേരും നാമം തന്നെക്കകളാൽ തെരിയെക്കണ്ടാൻ.

തെലുങ്കു്

താമസിംചി സേയ തഗദു എട്ടി കാര്യംബു

വേഗിരംപൻ അദിയു വിഷമം അഗനു

മലയാളം

താമസിച്ചു ചെയ്യതകാത്ത കാര്യത്തെ

വേഗിപ്പിക്കൽ അതും വിഷമം ആകും.

തെലുങ്കു്

പച്ചികായ തെച്ചി പഡവേയ ഫലം ഒൗനേ?

വിശ്വാഭിരാമ വിനര വേമ!

മലയാളം

പച്ചക്കായു് എടുത്തു പഴുക്കവയ്ക്കവേ ഫലമാകുമോ,

വിശ്വാഭിരാമനായ അല്ലയോ വേമ, കേളെടോ!

തെലുങ്കു്

ദേവീ ഈ സഭ വിദ്വാംസുല മയമെ ഉന്നദി. കാവുന ഇപ്പുഡു ചേയവലയു പനിനി വിനുമു. പൂർവ്വമു കാളിദാസകവിചേ രചയിംപബഡിന അഭിജ്ഞാന ശാകുന്തളം അനു നാടകമു ലോകമുന വില്ലസില്ലുചു ഉന്നദിഗദാ?

മലയാളം

ദേവീ ഈ സഭ വിദ്വാന്മാർമയമായി ഇരിക്കുന്നു. ആകയാൽ ഇപ്പോൾ ചെയ്യ വേണ്ടുന്ന പണിയെ (വേലയെ) കേൾക്കു! പൂർവ്വം കാളിദാസകവിയാൽ രചിക്കപ്പെട്ട അഭിജ്ഞാനശാകുന്തളം എന്ന നാടകം ലോകത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നില്ലയോ?

കർണ്ണാടകം (ശ്ലോകം)

ആ ദേവിയിം ശൂന്യവിദാഗി ലോകം

മെ ദോർപ്പുദീരാരനെയബ്ദമീഗള് വെദേഹിയെംബീ പെസരും നിരസ്തം മെ ദാള്ദു ബാളില്ലവെ രാമനിന്നും. (പദച്ഛേദം: ആ ദേവിയിം ശൂന്യ ഇദു ആഗി ലോകം മെ തോർപ്പുദു. ഈർ-ആർ-അനെ അബ്ദം ഈഗളു്. വെദേഹി എംബ ഈ പെസരും നിരസ്തം. മെദാള്ദുബാളി ഇല്ലവെ രാമൻ ഇന്നും)

-ഛന്ദസ്സാരം.

മലയാളം

ആ ദേവിയാൽ (യോടു) ശുന്യമായിട്ടു ലോകം മെയ്യു് തോന്നിപ്പിക്കുന്നു (ആവിർഭവിക്കുന്നു). ഈരാറാമത്തെ (12) അബ്ദം ഇപ്പോൾ വെദേഹി എന്ന ഈ പേരും നിരസ്തം; ണെയ്യു ധരിച്ചിട്ടു് വാഴുക ഇല്ലയോ രാമൻ ഇന്നും.

കർണ്ണാടകം

പൂർവ്വദല്ലി ഉദ്ദാലകന പത്നിയു പതിഗെ അനുരൂപളാഗി നഡെയദെ ഇദ്ദുദരിന്ദല്ലവെ കല്ലാഗി ഹോദദു. അനസൂയാദേവിയു പതിഗെ അനുഗുണവാഗിനഡെദദ്ദരിന്ദ സൂര്യനു സഹാ ഉദയിസദേ ഹോഗി ദേവഗർളിന്ദലു സ്തോത്രമാഡിസി കൊണ്ഡളു. സീതാദേവിയു അരണ്യക്കെ ഹോഗുത്തിദ്ദ പതിയന്നൂ അനുസരിസി അവന ഹിന്ദയേ അരണ്യക്കെ താനു ഹൊരഡലു ശ്രീരാമനുനീനു അരണ്യക്കെ ബരവേഡവെന്ദു നന്നന്തെ നീനു ഏകെ കഷ്ട പഡബേ കെന്ദുകേളിദനു.

മലയാളം

പൂർവ്വത്തിൽ ഉദ്ദാലകന്റെ പത്നി പതിക്കു് അനുരൂപയായി നടക്കാതെ ഇരുന്നതിനാലല്ലേ കല്ലായിപ്പോയതു്. അനസൂയാദേവി പതിക്കു് അനുഗുണമായി നടന്നതിനാൽ സൂര്യനുംകൂടി ഉദിക്കാതെപോയിട്ടു് ദേവതകളാലും സ്തോത്രംചെയ്യിച്ചുകൊണ്ടാൾ. സീതാദേവി അരണ്യത്തിനുപോയിക്കൊണ്ടിരുന്ന പതിയെ അനുസരിച്ചു് അവന്റെ പിന്നാലെ അരണ്യത്തിനു താനും പുറപ്പെടവേ ശ്രീരാമൻ നീ അരണ്യത്തിനു വരവേണ്ടാ എന്നും, എന്നെപ്പോലെ നീയും എന്തിനു കഷ്ടപ്പെടവേണമെന്നും കേട്ടാൻ.

തമിഴും പഴമലയാളവും ഒന്നുതന്നെ എന്നു പറയാമെന്നിരിക്കെ തെലുങ്കും കർണ്ണാടകവും വളരെ അകന്നിട്ടുണ്ടെന്നു കാണിപ്പാനാണു് ആ ഭാഷകൾകൂടി എടുത്തു് തർജ്ജമചെയ്തു കാണിച്ചതു്.