കല്ലോലമാല

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കല്ലോലമാല (കവിതാസമാഹാരം)

രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള


അദ്ധ്യായങ്ങൾ (പട്ടികയിൽ ഇല്ലാത്തത്)
  1. കല്ലോലമാല
    1. ചൈനീസ് കവിതകൾ
      1. ദുരന്തരാഗം (ചൊ വെൻ ചൂൺ)
      2. സംതൃപ്തി (താ വോ ചീൻ)
      3. പ്രിയതമയെ ഓർത്ത് (വു-ടി)
    2. ഹീനേയുടെ ഗാനങ്ങൾ (ഹെൻറീച് ഹീനേ)
      1. എന്തുകൊണ്ട്?
      2. ആഴിപ്പരപ്പിൽ
      3. അന്ധത
      4. കിളിവാതില്ക്കൽ
      5. അന്ന്
      6. ഞാൻ
      7. എന്റെ ഗാനം
      8. ആശ്വാസം
    3. ഫ്ലെമിഷ് കവിതകൾ
      1. ലജ്ജ (റെനെ ഡെ ക്ലെർക്)
      2. സ്വർഗ്ഗീയരാഗം (റെനെ ഡെ ക്ലെർക്)
    4. മറ്റു കവിതകൾ
      1. ജലകന്യക (തോമസ് ഹുഡ്)
      2. ഇടയന്റെ ഓമന (ക്രിസ്റ്റഫർ മാർലോ)
      3. എന്നെ നീ ധന്യനാക്കണേ! (ജോൺ ഡ്രൈഡൻ)
      4. വൈഷ്ണവഗാനങ്ങൾ (ഗോവിന്ദദാസ്)
      5. വസന്തം (തോമസ് നാഷ്)
      6. ശാകുന്തളത്തിലെ ചില പദ്യങ്ങൾ
      7. നശിക്കാത്ത കവിത (ജോൺ കീറ്റ്സ്)
      8. ഓമലിനോട് (ഗിൽ വിസന്റെ)
      9. നടപ്പാത (നിക്കോളായ് പ്ലാറ്റാനോവിച് ഓഗറേവ്)
      10. ഒരു വാനമ്പാടിയോട്' (ഷെല്ലി)
      11. ഒരു കാവ്യഖണ്ഡം (Ozymandias (of Egypt) -ഷെല്ലി)
      12. സുലൈഖ (ഒരു തുർക്കി കഥ--ബൈറൺ)
      13. ദുഃഖം (ഒരു റഷ്യൻ നാടോടിപ്പാട്ട്)

[ 1 ]

ചൈനീസ് കവിതകൾ[തിരുത്തുക]

ദുരന്തരാഗം[തിരുത്തുക]

(ചൊ വെൻ ചൂൺ)

ഹാ, മൽപ്രഭോ ഹൃദയനായക മാനസത്തിൽ
നാമന്നു കാത്തനുഭവിച്ച നവാനുരാഗം
ആ മാമലയ്ക്കുമുകളിൽ പതിവായ് പതിക്കും
തൂമഞ്ഞുപോൽ ധവളകോമളമായിരുന്നു.

ശ്രീതാവുമംബരതലത്തിലലഞ്ഞുലഞ്ഞു-
ള്ളേതാനുമഭ്രശകലങ്ങളിയന്നിണങ്ങി,
സ്ഥീതാഭമാമവയിലൂടവതീർണ്ണമാ,മ-
ശ്ശീതാംശുപോൽ ധവളകോമളമായിരുന്നു!

ഓതുന്നിതന്യർ തവ ചിന്തകൾ പെട്ടകൂടി
ചേതസ്സിൽ വിങ്ങിഞെരിയുന്ന വിനാശവൃത്തം.
ഏതാനുമുണ്ടു കഴിവെങ്കിലതൊറ്റയാക്കാ-
നേതാദൃശം കരുതിയെത്തി തവാന്തികേ ഞാൻ.

വന്നാലുമിന്നിനി നമുക്കവസാനമായി-
ട്ടൊന്നിച്ചിരുന്നു നറുമുന്തിരിയാസ്വദിക്കാം
എന്നിട്ടു,നാളെ,യവിടെപ്പുഴവക്കിലോള-
മൊന്നിച്ചുചേർന്നിരുവഴിക്കു പിരിഞ്ഞിപോകാം!

അത്തോടു ചെന്നവിടെവെച്ചിരുശാഖയായി-
ത്തത്തിപ്പിടഞ്ഞു പിരിയുന്നവിടത്തിലെത്തി
ചിത്താധിനായക, ഭവാനോടു യാത്രയും ചൊ-
ന്നുൾത്താപമോടിവൾ തനിച്ചു തിരിച്ചുപോരാം!

ഏകാന്തരംഗയുതനായ് നിജപത്നിതന്റെ
കാർകുന്തളത്തിൽ നവവെൺകളി വീശുവോളം
പോകാതെ, യേകനിയലായ്കിലൊരംഗനയ്ക്കു
ശോകാന്ധയായി വിലപിക്കണമിപ്രകാരം:

[ 2 ]

"അയ്യോ, ചതിച്ചു വിധിയെന്നെ,യെനിക്കതൊട്ടും
വയ്യേ സഹിപ്പതി, നിതെന്തിനു വന്നുകൂടി?
അയ്യോ, വിധേ, പരമദുർഭഗ ഞാ,നെനിക്കു
വയ്യേ ജഗത്തിലിനിയെന്തിനു ഞാനിരിപ്പൂ?"

കുറിപ്പ്
സ്റ്റ്യൂ-മാഹ് സ്യാങ്-ജൂ ചെറുപ്പക്കാരനായ ഒരു കവി ആയിരുന്നു. ശാരീരികമായ അസ്വാസ്ഥ്യം നിമിത്തം രാജധാനിയിലെ ഉദ്യോഗം അദ്ദേഹത്തിന് നഷ്ടമായി.

ധനാഢ്യനായ ഒരു മാടമ്പിയുടെ മകളായിരുന്നു ചൊ-വെൻ-ചൂൺ. ഒരു ദിവസം അവളുടെ പിതാവ് പ്രമാണികളായ പലരേയും ക്ഷണിച്ചുവരുത്തി ഒരു സത്കാരം നടത്തി. ഹ്സ്യാങ്-ജൂ അതിൽ പങ്കുകൊണ്ടിരുന്നു. അദ്ദേഹം മധുരമായി പാടി. ആ പാട്ടിൽ മയങ്ങിപ്പോയ അവൾ അന്നു തന്നെ അദ്ദേഹവുമൊന്നിച്ച് അവിടെനിന്നും ഒളിച്ചോടി.

ദൂരെയുള്ള ഒരു നഗരിയിൽച്ചെന്ന് ഒരു 'വൈൻകട' നടത്തിക്കൊണ്ടു പാർപ്പുറപ്പിച്ചു. അധികനാൾ കഴിയുന്നതിന്നുമുമ്പ് ഒരു കവിയെന്ന നിലയിൽ ഹ്സ്യാങ്-ജൂവിന്റെ കീർത്തി നാടെങ്ങും പരന്നു. എന്നാൽ അതോടൊപ്പം പണക്കൊതിയും പെൺകൊതിയും അദ്ദേഹത്തെ അധഃപതിപ്പിക്കാൻ തുടങ്ങി. പ്രേമഗാനരചന അദ്ദേഹം ഒരു വ്യാപാരമാക്കി. ചക്രവർത്തിയുടെ പ്രീതി സമ്പാദിക്കുന്നതിനായി കൊട്ടാരത്തിലെ സ്ത്രീകൾ ആ കവിതകൾ വിലയ്ക്കുവാങ്ങിക്കൊണ്ടുപോയി തിരുമുൽക്കാഴ്ചവച്ചുപോന്നു...

മോ-ലിംങിലെ സ്ത്രീകൾക്കു വിലപിടിച്ച പല സമ്മാനങ്ങളും കൊടുത്ത് അദ്ദേഹം സുന്ദരിയായ ഒരു യുവതിയെ തന്റെ വെപ്പാട്ടിയാക്കി വെച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ അനാശാസ്യമായ ഒരു പ്രവൃത്തിയാണ്, സാധ്വിയും സുശീലയുമായ ചൊ-വെൻ-ചൂണിന്റെ 'ദുരന്തരാഗം' എന്ന പദ്യത്തിലെ വിഷാദാത്മകത്വത്തിന് അടിസ്ഥാനം.

സംതൃപ്തി[തിരുത്തുക]

(താ വോ ചീൻ)

മാമരത്തോപ്പൊന്നു നില്പൂ തണലിട്ടു
മാമകമന്ദിരത്തിൻ പുരോഭൂമിയിൽ
കാളും നിദാഘത്തിലെന്നങ്കണാങ്കത്തിൽ
നീളെ നിറയുന്നു നീലനിഴലുകൾ.
സന്തതം വേനലിൻസ്യന്ദനത്തെ സ്വയം
പിന്തുടർന്നീടുന്നു ദശക്ഷിണാത്യാനലൻ
തൽപ്രയാണോദിതവിശ്ലഥവീചികൾ
തട്ടി ത്രസിപ്പിതെന്നംശുകത്തുമ്പുകൾ!

കൃത്യാന്തരങ്ങൾതൻ ചങ്ങലച്ചുറ്റുക-
ളറ്ററ്റൊടുവിൽ സ്വതന്ത്രനാണിന്നു ഞാൻ.

[ 3 ]

അശ്രദ്ധമിന്നു നയിക്കാം സുഖം പൂത്ത
വിശ്രമത്തിൻറെ തണലിലെൻ ജീവിതം
നിദ്രയിൽനിന്നും സുഖമായുണർന്നേറ്റു
നിസ്തുലകാവ്യങ്ങളാസ്വദിക്കുന്നു ഞാൻ

മാൺപുറ്റ തോപ്പിൽക്കുളിരണിപ്പച്ചില-
ക്കൂമ്പിട്ടുനില്പൂ ഹരിതകത്തയ്യുകൾ.
പോയകാലത്തെ വിളവിലിങ്ങെൻറെ പ-
ത്തായത്തിൽ ബാക്കിയുണ്ടൊട്ടേറെയിപ്പൊഴും!
സ്വാശ്രയശക്തിയെന്നാവശ്യമൊക്കെയുടും
പ്രാപ്തമാക്കും ഞാനതിരിടുമെന്തിനും.
ആവശ്യമുള്ളതിനേക്കാൾ കവിഞ്ഞത-
ല്ലാവശ്യമെൻറെ, യിന്നാശ്വസ്തനാണു ഞാൻ!

ചാമ വറുത്തുപൊടിച്ചു ചെമ്മുന്തിരി-
ച്ചാറിൽക്കുഴച്ചു നല്ലോട്ടട ചുട്ടു. ഞാൻ
തെല്ലൊന്നനത്തിപ്പകർന്നെടുത്തീടുന്നു
നല്ല ചെമ്മുന്തിരച്ചാറു പാത്രങ്ങളിൽ.
കൊഞ്ചുന്നിതവ്യക്തവർണ്ണങ്ങൾ ചാരെയെൻ
പിഞ്ചുപൈതങ്ങൾ പറയാൻ പഠിക്കലിൽ!

ഈവക സർവ്വവും സന്തോഷസമ്പൂർത്തി
താവിത്തരുന്നിതാ പേർത്തുമെൻ ജീവനിൽ.
പൊയ്പോയരുദ്യോഗധാടിതൻ ജീർണ്ണിച്ച
തൊപ്പിയെത്തീരെ മറന്നുപോകുന്നു ഞാൻ
ദൂരത്തുദൂരത്തിലുറ്റനോക്കുന്നു ഞാൻ
ചാരുത ചാർത്തിയ വെള്ളിമേഘങ്ങളെ.
ഹാ, ചിന്തചെയ്വിതത്യാകംക്ഷയാർന്നതി-
പ്രാചീനാരാമാ യതീശ്വരന്മാരെ ഞാൻ!

പ്രിയതമയെ ഓർത്ത്[തിരുത്തുക]

(വു-ടി)

ഉയരുകയായി നഭസ്സിലെങ്ങും
ഹിമപാതകാലോഗ്രശീതവാതം
ഇളകുകയായ് വിണ്ണിലെങ്ങുമിങ്ങു-‌
മലസാമായോരോരോ വെള്ളിമേഘം.
തൃണവൃക്ഷരാശിയിൽ മഞ്ഞയാടി
മണലിലിലകൾ കൊഴിഞ്ഞുകൂടി

[ 4 ]

തുടരെയാ ദക്ഷിണദിക്കുനോക്കി
തുരുതുരെ വാർത്തകൾ യാത്രയായി
തൊടികൾ തുടുതുടെപ്പൊന്നടമ്പാ-
ലിടിമുടി പൂചൂടിക്കാന്തി നേടി!
പരിചിൽ 'ക്രിസാന്തിമ' പ്പൂക്കൾപെയ്യും
പരിമളമെങ്ങും തിരയടിപ്പൂ.

നിരുപമയാകുമെന്നോമലാളിൻ
നിനവിൽ നിമഗ്നനായ് ഞാനിരിപ്പൂ.
കഴിയുന്നതില്ല മേ വിസ്മരിക്കാൻ
കനകോജ്ജ്വലാംഗിതൻ ക്രമരൂപം!

അലമുറിച്ചോടുന്നു 'ഫെൻ' നദിയി-
ലിളകിച്ചാഞ്ചാടും 'പെഗോഡ' വള്ളം.
പുഴതൻ നടുനീരൊഴുക്കിലെങ്ങു-
മൊഴികിക്കിളരുന്നു വെൺതിരകൾ.

തുഴയും തുഴക്കാർതൻ പാട്ടിനൊപ്പി-
ച്ചവസരത്തോളങ്ങളേകിയേകി
സ്വരമിട്ടു മേളിപ്പൂ മാറിമാറി
മുരളിയും കൈമണി 'ഗഞ്ചിറ'യും
ചിരിയും കളിയും 'പുളുവടി'യും
നിറയും വിനോദാനുഭൂതികളും,
തിരതല്ലിത്തല്ലിപ്രസന്നമാമി-
സ്സരസസമ്മേളനത്തിന്നിടയിൽ,
നിഴലിട്ടു ശോകാർദ്രമാകുമോരോ
നിനവുകളെത്തുന്നിതെന്മനസ്സിൽ.
വിരളങ്ങളയ്യോ വെറും കിനാക്കൾ
വിലസദ്യുവതതൻ വത്സരങ്ങൾ.
നിഹതവാർദ്ധക്യമേ ഹന്ത നീയോ
നിഖിലർക്കും നിശ്ചയം, നിശ്ചയം നീ!

കുറിപ്പ്
ഹാൻ (Han) രാജവംശത്തിലെ ആറാമത്തെ ചക്രവർത്തിയാണ് വു-ടി -ഇദ്ദേഹം ബി.സി 157 മുതൽ 87 വരെ ജീവിച്ചിരുന്നു. പതിനാറു വയസ്സുമാത്രം പ്രായമുള്ളകാലത്തുതന്നെ അദ്ദേഹം സിംഹാസനാരൂഢനായി.

രാജ്യകാര്യസംബന്ധമായി തന്റെ സചിവസംഘത്തോടൊന്നിച്ച് അദ്ദേഹം യാത്രതിരിച്ചിരിക്കയാണ്. രാജധാനിയിൽ വിരഹാർത്തയായി വർത്തിക്കുന്ന 'പ്രിയതമയെ ഓർത്ത്' വിനോദമദ്ധ്യത്തിലും അദ്ദേഹം വിഷാദമഗ്നനായി മാറുന്നു... [ 5 ]

ഹീനേയുടെ ഗാനങ്ങൾ[തിരുത്തുക]

എന്തുകൊണ്ട്?[തിരുത്തുക]

പനിമലരിത്രമേൽ വിളറുന്നതെന്തെന്നു
പറയാമോ നീയെന്നോടോമലാളേ?
മരതകക്കുന്നിന്റെ ചെരുവിങ്കലതുപോലെ
പരിലസിച്ചീടുമാക്കുറുമൊഴിയും;
ഇതളറ്റു തെരുതെരെപ്പൊടിമണ്ണിൽ പൊഴിയുവാ-
നിടയാവതെന്തെന്നുമരുളുമോ, നീ?
ഗഗനത്തിൽച്ചിതറിയ മുകിലുകൾക്കിടയിലായ്
ഗതിതുടർന്നീടുമാ വാനമ്പാടി,
ചൊരിയുന്നതെന്തിനാണിതുവിധമുൽക്കട-
പരിതാപഭരിതമാം ഗാനപൂരം?
മലർമുകുളങ്ങളിൽനിന്നെന്തിനിങ്ങനെ
മരണത്തിൻ പരിമളമുത്ഭവിപ്പൂ?
പ്രകടിതനീരസം മരുവുന്നതെന്തിനാ
നഗവനനികരത്തിൻ മുകളിലർക്കൻ?
വസുമതിയെന്തിനു ശവകുടീരോപമ-
മസുഖദപരിണാമമേന്തിനിൽപൂ?
അതുവിധമെന്തുകൊണ്ടിവിടെയീ ഞാനുമൊ-
രലസവിരസതയാർന്നിരിപ്പൂ?
അതുവിധമനുപമേ, ഭവതിയുമെന്തുകൊ-
ണ്ടദയമെന്നെ സ്വയം കൈവെടിഞ്ഞൂ?

ആഴിപ്പരപ്പിൽ[തിരുത്തുക]

ആ മഹാസമുദ്രത്തി,ലോമലേ, നമ്മളൊരു-
തോണിയിലിരുന്നന്നു തുഴഞ്ഞുപോയി-
ആലോലകല്ലോലമാലകൾതോറും, നമ്മൾ
താലോലമാടിയാടിത്തുഴഞ്ഞുപോയി-
വിസ്തൃതജലധിതന്മീതേയാ നിശീഥിനി
വിസ്മയപ്രശാന്തയായ് പരിലസിച്ചു.

[ 6 ]

ശീതളചന്ദ്രികയിൽ ദീപങ്ങൾ തെല്ലകലെ
ച്ചേതോഹരങ്ങളായിക്കുളിർത്തുമിന്നി.
സംഗീതതരളിതതുംഗതരംഗകങ്ങ-
ളങ്ങിങ്ങു മദാലസനടനമാടി.
പ്രേമസല്ലാപലോലരായൊരു തോണിയിങ്കൽ
നാമിരുവരും മെല്ലെത്തുഴഞ്ഞുപോയി.

മുന്നോട്ടു മുന്നോട്ടു നാം പോകവേ മനോഹര-
സംഗീതധാരകളുമുയർന്നുപൊങ്ങി.
വീചികൾ പരസ്പരമാശ്ലേഷം ചെയ്തു ചെയ്തു
വീതസന്താപം വീണ്ടുമലിഞ്ഞുപോയി.
കണ്മണി, നമ്മളുമന്നായവയൊരുമിച്ചു,
പിന്നെയുമാത്തമോദം തുഴഞ്ഞുപോയി!

അല്ലലിൽ[തിരുത്തുക]

നിന്നനഘനേത്രങ്ങൾതൻ നീല-
നിർമ്മലോൽപ്പലപുഷ്പങ്ങൾ;
മുന്തിരിച്ചാറുപോലരുണമാം
നിൻകവിൾപ്പനീർപ്പൂവുകൾ;
ഉല്ലസൽസിതപാണികളിളം.
മല്ലികാമലർത്തൊത്തുകൾ,
ഓരോരോ വർഷം പോകവേ, നവ-
ചാരുത വളർന്നങ്ങനെ,
എല്ലാമായവയെല്ലാ,മൊന്നുപോ-
ലുല്ലസിപ്പു, ഹാ, മേല്ക്കുമേൽ!-

കഷ്ട,മെന്നാൽ നിന്മാനസം മാത്രം
വിട്ടുമാറാത്തൊരല്ലലിൽ,
കൊച്ചിതളുകളൊക്കെയും, കൊഴി-
ഞ്ഞെത്രമാത്രം വിളർത്തുപോയ്...

--ഹെൻറീച് ഹീനേ.
[ 7 ]

അന്ധത[തിരുത്തുക]

മന്ദതയെഴും ലോകം
കണ്ണുകാണാത്ത ലോകം,
നിത്യം നിത്യം നിസ്സാരത്തം
മുറ്റിപ്പറ്റും ലോകം,
ചൊന്നീടുകയാണോരോന്നങ്ങനെ
നിന്നെപ്പറ്റിയെൻ കുഞ്ഞേ!
കണ്മണീ, നീ കേവലമൊരു
കുന്ദകോരകമല്ല.

മന്ദതയെഴും ലോകം
കണ്ണുകാണാത്ത ലോകം
കഷ്ട, മിന്നതു തീർപ്പു കല്പിപ്പു
ബുദ്ധിശൂന്യമാംമട്ടിൽ
അമ്പിയന്നു നീയേകും
ചുംബനങ്ങളിലെല്ലാം,
എത്ര മധുരിമയുണ്ടെന്നായതൊ-
രിത്തിരിയറിവീല.
ഉൾക്കടവികാരമാർന്നെത്ര
തപ്തമാണവയെന്നും,
അറിവതില്ല, കഷ്ട-
മറിവതില്ലീ ലോകം!...

--ഹെൻറീച് ഹീനേ

കിളിവാതില്ക്കൽ[തിരുത്തുക]

വിരിയുകയാണെൻ മിഴിനീർമാരിയിൽ
വിരവിലായിരം മലരുകൾ
പരിചിൽ രാക്കുയിലിണകൾ സംഗീതം
പകരുകയാണെൻ നെടുവീർപ്പിൽ.
അണുവെന്നാകിലും ഭവതിക്കെൻപേരിൽ
പ്രണയമുണ്ടെങ്കി,ലമലേ, ഞാൻ,
തരുവൻ കൊണ്ടുവന്നഴകണിയുമാ
വിരിമലരുകൾ മുഴുവനും!
കളകളമ്പെയ്യുമതുപോൽത്തന്നെ നിൻ
കിളിവാതില്ക്കൽ രാക്കുയിലുകൾ

-- ഹെൻറീച് ഹീനേ
[ 8 ]

അന്ന്[തിരുത്തുക]

താവുന്നു വേനലിൽ ചെമ്പനീർ-
പ്പൂവൊളി നിൻതുടുപ്പൊൻ കവിളിൽ
കണ്മണീ, യെന്നാലതുപൊഴുതോ
നിന്മാനസത്തിങ്കലാകമാനം,
മൂടിക്കിടക്കുന്നു വർഷകാലം
കോടക്കാർ കൂടിത്തണുപ്പുകേറി!
എന്നാലിനിമേലിതൊത്തിടും മാ-
റൊന്നൊന്നായ് വർഷങ്ങൾ പോയ്മറഞ്ഞാൽ
അന്നു മഴക്കാലം നിൻകവിള-
ത്തന്നു നിൻചിത്തത്തിൽ വേനലുമാം!...

--ഹെൻറീച് ഹീനേ

ഞാൻ[തിരുത്തുക]

അന്നുമിന്നുമൊരുപോലനാരത-
മെന്മനമൊട്ടലട്ടിയിട്ടുണ്ടവർ;
അത്യധികമാം സ്നേഹത്തിനാൽചിലർ!
മുറ്റുമുഗ്രവിരോധത്തിനാൽചിലർ!

ഞാൻ കുടിച്ചൊരാ മുന്തിരിച്ചാറിലും
ഞാനാശിച്ച വിവിധഭോജ്യത്തിലും,
സ്നേഹംകൊണ്ടു വിഷം കലർത്തീ ചിലർ
ദ്രോഹംകൊണ്ടു വിഷം കലർത്തീ ചിലർ.
പാരിലെന്നാലവരിലെല്ലാരിലും
പാരമല്ലലെനിക്കേകിയോരവൾ---
എന്നെയല്പവും ദ്രോഹിച്ചതില്ല, പോ-
ട്ടെന്നെയല്പവും സ്നേഹിച്ചുമില്ലവൾ!...

--ഹെൻറീച് ഹീനേ.

എന്റെ ഗാനം[തിരുത്തുക]

എന്മനോവേദനയിങ്കൽനിന്നാണു ഞാൻ
നിർമ്മിപ്പതെൻ ഗാനമെല്ലാം.
ആയവ മേന്മേൽ ചിറകിട്ടടിക്കയാ-
ണാരോമലാളിൽ മനസ്സിൽ!

[ 9 ]

കണ്ടുപിടിച്ചിതവയുടെ കാര്യത്തിൽ-
ക്കണ്ടെത്തിപ്പോയവ മാർഗ്ഗം.
ആഗമിച്ചീടുന്നിതെന്നിട്ടും പിന്നെയു-
മാവലാതിപ്പെട്ടിടുന്നു.
ആവലാതിപ്പെട്ടിടുകയാണെങ്കിലു-
മാരോമലിൻ ഹൃദയത്തിൽ,
എന്താണവ ചെന്നു കണ്ടതെ,ന്നല്പവും
സന്തോഷമില്ലവയ്ക്കോതാൻ!...

ആശ്വാസം[തിരുത്തുക]

സ്നേഹിപ്പീലെന്നെ, സ്നേഹിപ്പീലെന്നെ
സ്നേഹിപ്പീല നീയോമനേ!
ഇല്ലൊരു നെടുവീർപ്പിനോളവു-
മില്ലതിനു മഹത്വവും.
ഒന്നു നോക്കട്ടെ നിൻമുഖത്തു ഞാ-
നെന്നാ,ലെന്നിലും തൃഷ്ടനായ്,
പാരിലില്ലിന്നു കാണുകില്ലൊരു
വീരരാജാധിരാജനും!

ശക്തിയായെന്നെ നീ വെറുക്കുന്നു
ശക്തിയാ വെറുക്കുന്നു നീ.
ഓമലേം നിൻ ചുണ്ടുകൾതന്നെ-
യോതിയിട്ടുണ്ടാ വാസ്തവം.
എത്തിച്ചീടട്ടെയിന്നെനിക്കവ
തത്തിടുമൊരു ചുംബനം.
ആയതെമ്മട്ടിലാകിലും സ്വയ-
മാശ്വസിക്കുവേനെങ്കിൽ ഞാൻ!...

--ഹെൻറീച് ഹീനേ.

പോരിക[തിരുത്തുക]

നീരാഴിക്കുണ്ടതിൻ നീടുറ്റ രത്നങ്ങൾ
നീലാംബരത്തിനു താരകങ്ങൾ
മന്മനം, മന്മനം;--മന്മനംതന്നിലോ
നിർമ്മലപ്രേമമാണുള്ളതെന്നാൽ!

താരാപഥവും തരംഗിതമായൊരാ
വാരാന്നിധിയുമനന്തമല്ലോ.

[ 10 ]

എന്നിരുന്നീടിലും, മായവയേക്കാളു-
മെന്മനമേറ്റമസീമമത്രേ!
താരഹാരങ്ങളും ഹീരാവലികളും
ചാരുപ്രഭാമയമാണെന്നാലും
ആയവയേക്കാളുമാരമ്യമായിടു-
മായിരമായിരമംശുജാലം,
ചിന്നിച്ചിതറിയും, മിന്നിത്തിളങ്ങിയു-
മെന്നനുരാഗമിതുല്ലസിപ്പൂ!

താരുണ്യതന്ത്രികേ,ലാവണ്യചന്ദ്രികേ
പോരിക പോരികെന്നോമലേ നീ.
നിസ്തുലേ! നിൻമഞ്ജുനൃത്തത്തിനിന്നെന്റെ
നിസ്സീമരാഗാർദ്രചിത്തമില്ലേ?
മന്മനോമണ്ഡപ,മംബരമണ്ഡല-
മമ്മഹാസാഗരമെന്നിതെല്ലാം
രാഗഭാരത്താലുരുകുകയായിതാ
രാഗപരവശേ, പോരിക നീ!

[ 11 ]

ഫ്ലെമിഷ് കവിതകൾ[തിരുത്തുക]

ലജ്ജ[തിരുത്തുക]

(റെനെ ഡെ ക്ലെർക്)

ലജ്ജയെന്നെപ്പിടിച്ചു താഴ്ത്തുന്നു, ഹാ
ലജ്ജയെന്നെച്ചകിതനാക്കീടുന്നു.
ഇല്ലെനിക്കില്ല ധൈര്യമിനിയുമാ-
പ്പല്ലവാംഗിതൻ മുന്നിലണയുവാൻ.
അത്രമാത്രം പരിശുദ്ധയാണവ-
ളത്രമാത്രം സമുന്നതയാണവൾ.

അഞ്ചിതമലർമാല തൊടുക്കുവാൻ
സഞ്ചയിപ്പു ഞാൻ തൂമലർമൊട്ടുകൾ
കഷ്ടമെന്നാലുതിർന്നവ പോകയാം
പട്ടുനൂലിൽ ഞാൻ ചേർപ്പതിൻമുന്നമേ!
കോട്ടമറ്റു പഴയ പല പല
പാട്ടെനിക്കിന്നറിഞ്ഞിടാമെങ്കിലും
പാഴി,ലയ്യോ, മരിച്ചവ പോകയാം
പാടുവാൻ ഞാൻ തുനിവതിൻമുന്നമേ!

സ്വർഗ്ഗീയരാഗം[തിരുത്തുക]

(റെനെ ഡെ ക്ലെർക്)

പരമശോഭനം മമ ഹൃദയത്തിൽ
പരിലസിച്ചിടും പ്രേമം
നിരുപമോജ്ജ്വലപ്രഭമിസ്വർഗ്ഗീയ-
നിരഘനിർമ്മലപ്രേമം
ഇനിയൊരിക്കലുമെനിക്കൊന്നു കാണാ-
നിടയാകാത്തൊരാമട്ടിൽ,
മറച്ചുകൊള്ളുവിനരുണദേവനെ,
മമ മിഴികളിൽനിന്നും.
അനുപമോജ്ജ്വലപ്രഭാമിളിതമെ-
ന്നകതളിരിലെ പ്രേമം

[ 12 ]

പ്രപഞ്ചത്തിലിന്നേതരുണനേക്കാളും
പ്രകാശപൂർണ്ണമിപ്രേമം!

പരിധിയറ്റമട്ടഗാധമാണെന്നിൽ ‌
ഉറവെടുക്കുമിപ്രേമം!
ഗഹനമത്യന്തഗഹനമിസ്വർഗ്ഗ-
മഹിതമംഗളരാഗം.
വരട്ടിക്കൊള്ളുവിൻ മമ ജീവന്നെഴു-
മുറവൊഴുക്കുകളെല്ലാം.
തരുവിൻ വിട്ടെനിക്കുലകിലെന്നിട്ടി-
സ്സുരലോകത്തിലെ പ്രേമം.
അതു മതിയെനിക്കറികെൻ ജീവിത-
മമൃതപൂർണ്ണമാണെന്നും!

അലഘുശക്തമാണടിക്കടിയെന്നി-
ലലയടിക്കുമിപ്രേമം
ബലഭരിതമീമഹിതസ്വർഗ്ഗീയ-
സുലളിതോൽക്കടപ്രേമം.
സമർപ്പിച്ചുകൊൾവിൻ പ്രപഞ്ചത്തിൻ ഭാരം
സമസ്തവുമെടുത്തെന്നിൽ.
സുശക്തമിപ്രേമം കലിതോമോദം ഞാൻ
സഹിപ്പേനക്കൊടും ഭാരം!

[ 13 ]

മറ്റു കവിതകൾ[തിരുത്തുക]

ജലകന്യക[തിരുത്തുക]

(തോമസ് ഹുഡ്)

മർത്ത്യദൃഷ്ടിക്കൊരിക്കലും കാണാ-
നൊത്തിടാത്തൊരാ കാഴ്ചയെ
ഒന്നു കാണിക്കാൻ കഷ്ടമെന്നെന്നും
മിന്നിടേണം നിശാകരൻ!
കണ്ടു ഞാനന്നൊരാറ്റുവക്കിലായ്
കൊണ്ടൽവേണിയൊരുവളെ!
സ്നേഹരൂപിണി മാത്രമല്ലതി-
മോഹനാംഗിയുമാണവൾ

ചില്ലിതൻ ക്രമചക്രവാളത്തി-
ലുല്ലസൽക്കാർമുകിലുകൾ
ചി്ന്നുമാറവളല്ലണിക്കുഴൽ
പിന്നിലേക്കിട്ടു ചിക്കവേ
ഭംഗിവായ്ക്കുമക്കാഴ്ച കാണുവാൻ
തങ്ങിയങ്ങല്പം നിന്നു ഞാൻ!
ശോണിമ വേണ്ടും സ്ഥാനത്തോമലിൻ
ചേണെഴും കവിൾത്തട്ടുകൾ
നീലിമ, ജലപുഷ്പത്തിൻ നേർത്ത
നീലിമ ചാർത്തി നില്ക്കവേ,
ഭംഗിവായ്ക്കുമക്കാഴ്ച കാണുവാൻ
തങ്ങിയങ്ങല്പം നിന്നു ഞാൻ!

അപ്രവാളോജ്ജ്വലാധരോഷ്ഠങ്ങ-
ളല്പമൊന്നു വിടരവേ,
നാകസംഗീതം തൂകുവാനവൾ
പോകയാണെന്ന ശങ്കയാൽ
ഫുല്ലകൗതുകമപ്പുഴവക്കിൽ
തെല്ലിട തങ്ങിനിന്നു ഞാൻ!
ഓമലിൻ വദനത്തിനു മീതെ
തൂമയിൽ ജലവീചികൾ

[ 14 ]

വന്നുകൂടി വലയകോടികൾ
ചിന്നവേ---മറഞ്ഞാളവൾ!

എന്നിട്ടും തങ്ങിത്തെല്ലിടകൂടി
യന്നദീവക്കിൽ നിന്നു ഞാൻ.
കഷ്ടമസ്വപ്നമോഹിനി വീണ്ടു-
മെത്തിടുന്നതില്ലൊരിക്കലും.
അത്തടിനീതടത്തിൽ മേവിയെൻ
കൈത്തലത്തിലെപ്പൂവിതൾ
സസ്പൃഹമെറിഞ്ഞർച്ചനചെയ്തു
നിഷ്ഫലം കാത്തുനില്പു ഞാൻ!
ഞാനറിവു ഹാ, മാഞ്ഞുപോം കഷ്ടം
ക്ഷോണിയിൽ മമ ജീവിതം
ഞാനറിവു ഹാ, നിഷ്ഫലം മമ
മാനസമയ്യോ നീറണം.
മൃത്തിയലുമാ മണ്ണിനാത്തതീർത്ത
മർത്ത്യകീടകനാണു ഞാൻ.
അക്കമനിയോ ദൈവികാംശമുൾ-
പ്പുക്കെഴുമൊരു ദേവിയും.

ഇടയന്റെ ഓമന[തിരുത്തുക]

(ക്രിസ്റ്റഫർ മാർലോ)

വാണുകൊൾക വന്നെന്നോടൊന്നിച്ചെൻ
പ്രാണനായികയായി നീ.
ആയത്തമാക്കാമെങ്കിൽ നമ്മൾക്കൊ-
രായിരമനുഭൂതികൾ.
കാടും, മേടും, മലകളും, തോടും
പാടങ്ങളും, തൊടികളും,
അർപ്പണംചെയ്തിടുന്നൊരായിര-
മത്ഭുതാത്മാനുഭൂതികൾ!-

ശ്രീലനീലശിലാതലങ്ങളിൽ
തോളുരുമ്മിയിരുന്നു നാം.
ചേലിയിലും വനാപഗാകുല-
കൂലകാനനവീഥിയിൽ.
നിസ്തുലജലപാതസംജാത-
നിസ്വനമൊപ്പിച്ചങ്ങനെ

[ 15 ]

ഉൾക്കുളിരേകിപ്പക്ഷികൾപെയ്യും
നൽക്കളകളധാരകൾ;
കൊച്ചലകളിയറ്റും, പുല്ലണി-
പ്പച്ചമൈതാനഭൂമിയിൽ
മോടിയിൽക്കാണാമാട്ടിടയന്മാ-
രാടുമേയ്ക്കുന്ന കാഴ്ചകൾ!

ലോലസൗരഭമോരുമായിരം
മാലതീമലർമൊട്ടുകൾ;
ഉൾപ്പുളകമിയറ്റുള്ളസൽ-
പ്പൊൽപ്പനീരലർത്തൊത്തുകൾ;
വാരി വാരി വിതറിയിട്ടുള്ള
വാരിളംകുളിർമെത്തകൾ;
സജ്ജമാക്കും നിനക്കിവിടെ ഞാൻ
വിശ്രമിക്കുവാനോമനേ!
കണ്ണിണ കവർന്നീടുമാറൊരു
കമ്രപുഷ്പകോടീരകം;
നൽത്തമാലത്തളിരുകളാലൊ-
രത്യമലോത്തരീയകം
ആത്തമോദം ചമച്ചു നൽകും ഞാൻ
ചാർത്തുവാൻ നിനക്കോമനേ!

അച്ഛകാന്തി വഴിഞ്ഞ ഞങ്ങൾതൻ
കൊച്ചു ചെമ്മരിയാടുകൾ
തന്നിടും ലോലരോമലൂതകൾ
തുന്നിച്ചേർത്ത തുകിലുകൾ;
പട്ടുവാറിൽ പൊതിഞ്ഞു, പൊന്നാണി-
യിട്ട, കൊച്ചു ചെരിപ്പുകൾ,
ആത്തമോദം രചിച്ചു നൽകും ഞാൻ
ചാർത്തുവാൻ നിന്നക്കോമനേ!

പൊൽക്കുതിരവാൽപ്പുല്ലുകൾ മെട-
ഞ്ഞക്കണിക്കൊന്നപ്പൂക്കളാൽ
കിങ്ങിണികൾ കോർത്തിട്ടു, വിദ്രുമ-
ക്കുഞ്ഞലുക്കിട്ടിടയ്ക്കിടെ
ഹീര-ഗൗര-വൈഡൂര-വൈരക-
ചാരുമേഖലയൊന്നു, ഞാൻ
ആത്തമോദം രചിച്ചു നൽകുവൻ
ചാർത്തുവാൻ നിനക്കോമനേ

[ 16 ]

ഇസ്സുഖങ്ങൾ നിന്മാനസത്തിനൊ-
രുത്സവമായിത്തോന്നുകിൽ
വാണുകൊൾക വന്നെന്നൊടൊന്നിച്ചെൻ
പ്രാണനായികയായി നീ!

ദേവകൾ ഭുജിക്കുന്ന രീതിയിൽ
തൂവമൃതവിഭവങ്ങൾ
ചാരുവാമിഭദന്തപീഠത്തി-
ലാരോ വെള്ളിത്തളികയിൽ,
ഹാ, നിനക്കു, മെനിക്കു, മങ്ങനെ
കാണാം സജ്ജമായ് നിത്യവും!

നിന്മനോല്ലാസത്തിന്നു വാസന്ത-
കമ്രകാല്യത്തിൽ നിത്യവും
ആട്ടമാടിടും, പാട്ടുപാടിടു-
മാട്ടിടയന്മാരോമനേ!
ഇസ്സുഖങ്ങൾ നിന്മാനസത്തിനൊ-
രുത്സവമായിത്തോന്നുകിൽ
വാണുകൊൾക വന്നെന്നൊടൊന്നിച്ചെൻ
പ്രാണനായികയായി നീ!...

എന്നെ നീ ധന്യനാക്കണേ![തിരുത്തുക]

(ജോൺ ഡ്രൈഡൻ)

വിജയം നിഴലിച്ചീടും
നിൻ നീലനയനത്തിനായ്
വിധുനേർമുഖി, കൈക്കൊൾകി-
ന്നൊരുസമ്മാന,മോമനേ!       1

തവ ചേവടിതന്മുന്നിൽ
തല താഴ്ത്തുന്നിതൊട്ടുപേർ
എന്നാലവരിൽനിന്നെന്നെ
വേർതിരിച്ചറിയേണമേ!       2

ആയിരം കാന്തവസ്തുക്കൾ
കാണ്മതുണ്ടിവനെങ്കിലും
നിന്നെ മാത്രം വിശേഷിച്ചു
വീക്ഷിച്ചീടുന്നതുണ്ടു ഞാൻ.       3

[ 17 ]

വെൽവു നിൻ വദനാംഭോജം
സർവ്വസൗന്ദര്യസഞ്ചിതം
തവ ചേഷ്ടകളോരോന്നു-
മാകർഷിക്കുന്നു മന്മനം       4

നീ നിശ്ശബ്ദത ഭഞ്ജിച്ചു
നിലകൊള്ളുന്നവേളയിൽ
തൂമരന്ദം തളിച്ചീടും
തവ വാക്കുകൾ കേൾക്കുവാൻ       5

തങ്ങൾ പാടുന്ന സൂക്തങ്ങൾ
സർവ്വവും വിസ്മരിച്ചുടൻ
ആകാശദേവിമാരെല്ലാ-
മാഗമിപ്പൂ തവാന്തികേ!       6

എന്നാലവർ ശുഭേ, നിന്നെ-
ക്കണ്ടുനിൻ മൊഴി കേൾക്കവേ,
പിരിയാൻ മടി പൂണ്ടാശി-
ച്ചിരിക്കാമൊത്തുവാഴുവാൻ.       7

ഒരു സൗന്ദര്യവും നിന്നി-
ലിനിയില്ലൊത്തുചേരുവാൻ
എന്നാലവകൾ ശൂന്യംതാൻ
സ്നേഹിച്ചീടായ്കിലെന്നെ നീ       8

നീയെന്നെ നിരസിച്ചാകിൽ
നിലച്ചൂ നിന്റെ മാധുരി
തേന്മാവിൽ പടരാതുള്ള
തൈമുല്ലയ്ക്കെന്തു കൗതുകം?       9

എന്റെ നേരേയടിച്ചീടും
ദുർവ്വിധിക്കാറ്റിനെ ക്ഷണം
തടുത്തുനിർത്തിയാലും നീ
സദയം സാരസേക്ഷണേ!       10

മരണം വരുമെന്നോടു
മല്ലടിച്ചു ജയിക്കുവാൻ
അതിന്മുമ്പമലേ, വൈകാ-
തെന്നെ നീ ധന്യനാക്കണേ...       11

[ 18 ]

വൈഷ്ണവഗാനങ്ങൾ[തിരുത്തുക]

(ഗോവിന്ദദാസ്)

കാളിയദർപ്പം പോക്കിയോ,രന്നു
കാളിന്ദീനദീതീരത്തിൽ
ചേണിയലും കദംബകാകുല-
കാനനാഞ്ചലച്ഛായയിൽ,
ചേലിലൊന്നിച്ചുകൂടിനാരേറെ-
ശ്രീലഗോപാലബാലകൾ.
നിശ്ചലങ്ങളാം മാഞ്ഞുപോകാത്ത
കൊച്ചുമിന്നൽപ്പിണരുകൾ
മാറിമാറിത്തൊടുത്തെടുത്തൊരു
മാലകോർത്തതുമാതിരി!
മിന്നിയെന്മിഴികൾക്കു മുന്നിലാ-
സ്വർണ്ണവർണ്ണോപമാംഗികൾ
മത്സഖേ, ഹാ, സുബല, ഞാനതു
വിസ്മരിക്കുന്നതെങ്ങനെ?
കഷ്ടമില്ലെനിക്കിന്നതിൽ പിന്നീ-
ടൊട്ടുമുത്സാഹമൊന്നിലും
രാപ്പകൽപോലും വേർതിരിച്ചോതാ-
നാവതല്ല മേ തെല്ലുമേ!
ഉണ്ടവരിലാപ്പെൺകൊടികളിൽ
രണ്ടുമൂന്നുജ്ജ്വലാംഗികൾ
വിശ്വസൗന്ദര്യസാരനിർമ്മിത-
വിസ്മയാവഹഭൂഷകൾ.
കൊണ്ടൽവേണിയായ് കോമളാംഗിയാ-
യുണ്ടവരിലൊരോമലാൾ.
ഇല്ലവരിലഴകിലാരുമേ
വെല്ലുവാനക്കുമാരിയെ.
അത്രമാത്രം കവർന്നിതെൻമന-
മത്തരുണിതൻ സൗഭഗം.
പ്രേമജന്യവിരഹവഹ്നിതൻ
ധൂമവീചികൾ മേൽക്കുമേൽ
മന്മിഴികളിൽനിന്നു നീക്കുന്നി-
തുന്മദപ്രദനിദ്രയെ.
മാമകധ്യാനമെപ്പൊഴുമിന്നാ-
മായികയിങ്കൽ മാത്രമാം.

[ 19 ]

ഹാ, വിരഹത്തിലിത്രമാത്രമൊ-
രാവിലത്വമെഴുതുന്നതായ്
ഇത്തിരിപോലുമോർത്തിരുന്നതി-
ല്ലിത്രനാളും ഞാനേതു മേ.
ഞാനനുദിനം മേല്ക്കുമേലതി-
ക്ഷീണിതനായ്ച്ചമകയാം.
ആവിലത്വമതോർത്തിദമിതാ
ഗോവിന്ദദാസനോതുന്നു;
"ആവലാതിപ്പെടുന്നതേവമാ-
ണേവനും നവപ്രേമത്തിൽ!"

വസന്തം[തിരുത്തുക]

(തോമസ് നാഷ്)

വസന്തം മോഹനവസന്തം വത്സര-
വസുന്ധരാധിപകലാപമൗക്തികം
എഴുന്നള്ളുമ്പൊഴുതഖിലവുമുണർ-
ന്നഴകിലുൽഫുല്ലപ്രസന്നമായ് നിൽപൂ.
ഒരു മനോഹരവലയം നിർമ്മിച്ചു
തരുണികൾ ചെയ്‌വൂ തരളനർത്തനം.
ഒഴിഞ്ഞകലുന്നു തണുപ്പെവിടെയു-
മൊഴുകുന്നു ഗാനതരംഗമാലകൾ.
പല കളകളസ്വനലഹരികൾ
പകരുന്നിതോമല്പതംഗപാളികൾ.
പരിചിലോലകൾ മെടഞ്ഞുമേഞ്ഞതാം
പരിലസൽഗ്രാമഭവനവീഥികൾ
പ്രസരിപ്പിക്കുന്നു പരിസരങ്ങളിൽ
പ്രസന്നഭാവത്തിൻ വിലാസവീചികൾ.
മിളിതകൗതുകമലഞ്ഞു ചാഞ്ചാടി-
ക്കളിപ്പതെമ്പാടുമജകിശോരങ്ങൾ.
പരമസംതൃപ്തി നുകർന്നിടയന്മാർ!
പതംഗപാളികൾ പകരുന്നു മേന്മേൽ
പല കളകളസ്വരലഹരികൾ!
വയലുകളിൽനിന്നതിമധുരമാ-
യുയരുന്നിതോരോ കുളിർത്ത വീർപ്പുകൾ,
നടക്കവേ കാലിൽത്തടവുന്നൂ മഞ്ഞ-
ക്കുടവിടുർത്തിയ ചെറുമുക്കുറ്റികൾ.

[ 20 ]

പ്രണയലോലരാം തരുണരാർജ്ജിപ്പൂ
പ്രണയിനിമാർതൻ സുഖസമ്മേളനം.
ഇളവെയിലേറ്റു രസിപ്പൂ സന്താന-
സുലഭകൾ, രാഗഭരപ്രഗല്ഭകൾ!
തെരുവുകൾതോറും, തരുനിരതോറും
തിരയടിക്കുന്നു തരളഗാനങ്ങൾ
പതംഗപാളികൾ പകർന്നൊഴിക്കുന്നു
പല കളകളസുധാലഹരികൾ!

ശാകുന്തളത്തിലെ ചില പദ്യങ്ങൾ[തിരുത്തുക]

ലിലകണാർദ്രസമീരസാന്ദ്ര-
സരസിജപത്രത്താൽ, മന്ദംമന്ദം,
അരികിലിരുന്നൊരു താലവൃന്ത-
മനുപമേ, വീശിത്തരട്ടയോ ഞാൻ?
വടിവിൽനിൻ രംഭോരു സാദരമെൻ
മടിയിലെടുത്തുവെച്ചാത്തരാഗം,
തുടുചെന്താരൊത്ത നിൻചേവടികൾ
തടവിത്തരട്ടെയോ, ബാലികേ, ഞാൻ?

ചണ്ടികൾ മൂടിയിരിക്കിലെന്ത-
ത്തണ്ടാരിനാഭ കുറവതുണ്ടോ?
പങ്കമൊരല്പമിരിക്കിലെന്ത-
ത്തിങ്കളിനായതും ഭംഗിയല്ലേ?
ആവിധംതന്നെയിത്തയ്യലാളി-
ന്നാകർഷകമാണീ വല്ക്കലവും.
സുന്ദരമാമൊരു വിഗ്രഹത്തി-
നെന്തുവസ്തുക്കളും ഭൂഷണംതാൻ!

അതിലോലപല്ലവതല്ലജംപോ-
ലരുണമനോഹരമാമധരം
കുളിർകാറ്റിൽച്ചാഞ്ചാടും ചില്ലകൾപോൽ
കുതുകദമോമലിൻ പാണിയുഗ്മം.
നവയൗവനക്കുളിരുടലിൽ
നറുമലർപോലെ വിരിഞ്ഞുനില്പൂ.

[ 21 ]

നശിക്കാത്ത കവിത[തിരുത്തുക]

(ജോൺ കീറ്റ്സ്)

ഭൂമണ്ഡലത്തിൽ കവിതയൊരിക്കലും
നാമാവശേഷമായ്ത്തീർന്നിടില്ല.
ഉച്ചക്കൊടുംവെയിലേറ്റു തളർന്നോരോ
പച്ചക്കിളികൾ വിവശരായി
സ്വച്ഛന്ദം പൂമരച്ചാർത്തിൽ കുളിരണി-
പ്പച്ചപ്പടർപ്പിലൊളിച്ചിരിക്കേ,
ഓരോരോ വേലിയിൽനിന്നുമുയർന്നോരു
നേരിയ നാദം തളർന്നൊഴുകും.
'ചാട്ടക്കുതിര' തൻ പാട്ടാണതിനൊരു
കോട്ടവും വേനലിൽ തട്ടുകില്ല.
ഉല്ലാസപൂർവ്വകം ചാടിക്കളിക്കയാൽ
തെല്ലൊരു താന്തത സംഭവിക്കേ-
ചേലിൽ സുഖാലസവിശ്രമം പൂണുന്നി-
താലോലവല്ലിപ്പടർപ്പിലവൻ.
കാളും കൊടുവെയിലാളുന്ന വേനലിൽ-
പ്പോലുമവനു പരമാനന്ദം!

ഭൂമണ്ഡലത്തിൽ കവിതയൊരിക്കലും
നാമാവശേഷമായ്ത്തീരുന്നില്ല.
ഘോരമഹാമാരിയേറ്റു തണുപ്പിനാൽ
പാരാകെയൊട്ടു വിറച്ചുനില്ക്കേ,
കാലവർഷാഗമകാലത്തു മേല്ക്കുമേൽ
കൂരിരുളാളുന്ന യാമിനിയിൽ
ഉഗ്രനിശ്ശബ്ദതയൊന്നെങ്ങും ചേരുമ്പോൾ
ഉദ്ഗമിച്ചീടുന്നു നാദമേകം.
ആയതു ചീകീടിൻ പാട്ടാണതിനെഴു-
മാലാപം മേന്മേലുയർന്നൊഴുകും.
പച്ചപ്പുല്ക്കുന്നിന്നടിയിലായ് പാതിയു-
മച്ചെറുജീവിതൻ ഗാനപൂരം
ചെന്നു മറഞ്ഞു കഴിഞ്ഞെന്നുനിദ്രയാൽ
കണ്ണടഞ്ഞീടുന്നവനു തോന്നും.

[ 22 ]

ഓമലിനോട്[തിരുത്തുക]

ആരോമലേ, നീയുറങ്ങുകയാണെങ്കി-
ലാരാലുണർന്നെണീറ്റാത്തവേഗം,
നിന്മണിവാതിൽ തുറക്കൂ, വിഭാതമായ്
നമ്മൾക്കതിദൂരെച്ചെന്നിടേണ്ടേ?
കുന്നും വനങ്ങളും മൈതാനഭൂമിയും
പിന്നിട്ടു പിന്നിട്ടു പോയിടേണ്ടേ?

അക്കാൽച്ചെരിപ്പുകൾ കണ്ടുപിടിക്കുവാ-
നൊക്കാഞ്ഞു തങ്ങി നീ നിന്നിടൊല്ലേ!
പോരിക നഗ്നമാം പാദയുഗവുമായ്
നേരമത്യന്തമതിക്രമിപ്പൂ!
ആവശ്യമില്ല ചെരിപ്പുകൾ, മഞ്ഞുനീർ
താവുന്ന പച്ചപ്പുൽത്തട്ടുകളിൽ
ആറും പുഴകളും തോടും കടക്കണ-
മേറെ, നാം പോകുന്ന ഭൂമികളിൽ!...

---ഗിൽവിസന്റെ.

നടപ്പാത[തിരുത്തുക]

കുളിർമഞ്ഞുതിർന്ന നിശീഥിനിയിൽ
തെളിയുന്നു മങ്ങി വിദൂരചന്ദ്രൻ.
പൊഴിയും നിലാവിൽ നിർജ്ജീവമാം മ-
ട്ടഴൽമുറ്റും, പാടങ്ങൾ കാണ്മൂ നീളെ.
അവികലനീഹാരധാരയിങ്കൽ
ധവളാഭമായ്ത്തീർന്ന മാമരങ്ങൾ,
അവസാനമില്ലാത്തമാതിരിയി-
ലണിയണിയായ നടപ്പാതവക്കിൽ
ഇലയറ്റ നഗ്നശിഖരവുമായ്
വിലസുന്നു നോക്കെത്തിടാത്തമട്ടിൽ.
ഗളതലാബദ്ധങ്ങൾ ഘണ്ടികക-
ളൊലിചേർക്കെത്താടയിട്ടാട്ടിയാട്ടി
അതിവേഗം കാള കുളമ്പടിച്ചു
കുതികൊണ്ടു മുന്നോട്ടുപോയീടുന്നു.
പകുതിയും നിദ്രയിലാണ്ടു, പാട്ടു
പതറിമൂളുന്നിതെൻ വണ്ടിക്കാരൻ.
അഴലാർന്നു മന്മനോരാജ്യത്തിൽ, ഞാ-
നനുകമ്പപൂണ്ടുകൊണ്ടിപ്രകാരം,

[ 23 ]

വിരസമിച്ചക്കടാവണ്ടിയിങ്കൽ
മരുവി, മുന്നോട്ടു ഗമിച്ചിടുന്നു.

--നിക്കോളായ് പ്ലാറ്റാനോവിച് ഓഗറേവ്

ഒരു കാവ്യഖണ്ഡം[തിരുത്തുക]

[താഴെ കൊടുത്തിരിക്കുന്ന ഈരടികൾ ഷെല്ലിയുടെ Ozymandias (of Egypt) എന്ന കവിതയുടെ ആദ്യവരികളുടെ പരിഭാഷയാണ് ; ഒരു കാവ്യഖണ്ഡം.]

ഉജ്ജ്വലപ്രാചീനസംസ്കാരസംപുഷ്ടി-
യുൾകൊണ്ടിടുമൊരു നാട്ടിൽനിന്നങ്ങനെ,
വന്നെത്തിടുമൊരു സഞ്ചരിയെക്കണ്ടി-
തന്നു ഞാ, നോതിനാനിത്ഥമെന്നോടവൻ:

"മുക്തഗാത്രാകാരഭീമങ്ങൾ, നില്പു ര-
ണ്ടശ്മപാദങ്ങൾ കൊടുംമരുഭൂമിയിൽ
താഴത്തു, മണ്ണി, ലവയ്ക്കടുത്തായ്, പാതി
താണു കിടപ്പു വികൃതമൊരു മുഖം
തിങ്ങും മദവുമധികാരഗർവ്വവും
മങ്ങിച്ചുളുങ്ങിയ ചുണ്ടും ചുളികളും
ഓതുന്നിതാ വികാരങ്ങൾ സുസൂക്ഷ്മമാ-
....................................................."

ഒരു വാനമ്പാടിയോട്'[തിരുത്തുക]

(ഷെല്ലി)

സ്വാഗതമാനന്ദാത്മൻ, വിണ്ണിലോ തദുപാന്ത-
ഭാഗത്തോ നിന്നുംകൊണ്ടു നിൻപൂർണ്ണഹൃദയത്തെ
കേവലമിച്ഛാമാത്രജന്യമാമേതോ ദിവ്യ-
കാവ്യത്തിൽ ഗാനാമൃതപുണ്യനിർഝരികയായ്
ഇക്ഷിതിയിങ്കലൊഴുക്കുന്നല്ലോ ഭവാനൊരു
പക്ഷിയല്ലയി നൂനം ദേവസംഭവനത്രേ!

ധരണീതലം വിട്ടു മേലോട്ടു മേലോട്ടു നീ-
യൊരു ചെങ്കനൽമേഘമെന്നപോലുയരുന്നു;
ആനീലമായീടുമൊരത്യഗാധതയിങ്ക-
ലാലോലപക്ഷം വീശിവീശി നീ വിഹരിപ്പൂ.
ഗാനധോരണി തൂകിത്തൂകി നീ പറക്കുന്നു
വാനിങ്കൽ പാറിപ്പാറിത്തൂകുന്നു ഗാനങ്ങൾ നീ.

[ 24 ]

മുകളിൽ ചൊകചൊകെയായണിനിരന്നു ന-
ന്മുകിൽമാലകൾ മേന്മേൽത്തെളിഞ്ഞു മിന്നീടവേ,
താണതാം തപനന്റെ തങ്കമിന്നലിലാണ്ടു
ചേണെഴും വിഹായസ്സിൽ നീളെ നീ പാഞ്ഞീടുന്നു.
പാടേ തന്നാലംബമാമാകാരം പരിത്യജി-
ച്ചോടുവാനടുത്താരംഭിച്ചുള്ളൊരാനന്ദം പോൽ!

മങ്ങിയ കടുംചോപ്പുകലർന്ന സായന്തനം
ഭംഗ്യാ നീ പായുന്നതിൻ ചുറ്റുമായുരുകുന്നു.
പരക്കും പകലിന്റെ പാരമ്യപ്രഭയിങ്കൽ
സുരലോകത്തിലുള്ള താരകത്തിനെപ്പോലെ!
നീയദൃശ്യനാണെന്നാലപ്പോഴും നിന്നാനന്ദ-
പീയൂഷമേലും വ്യക്തകളഗാനം ഞാൻ കേൾപ്പൂ

ആ വെള്ളിത്തേജോഗോളത്തിങ്കൽനിന്നുതിരുന്നു
തൂവെള്ളക്കതിരുകൾ വിശിഖങ്ങളെപ്പോലെ!
ആയതിൽ തേജസ്സെല്ലാം പുലർകാലത്തിൽത്തേഞ്ഞു
മായുന്നൂ കാണാനാകാത്തതുപോൽ മന്ദംമന്ദം.
എന്നാലും നമുക്കറിഞ്ഞീടാമതദ്ദിക്കിലു-
ണ്ടെന്നതു --നീയുമേവം ലസിപ്പൂ കാണായ്കിലും!

അന്തരീക്ഷവും ധരാതലവും നിൻഗീതത്താൽ
സന്തതമൊരുപോലെ മറ്റൊലിക്കൊണ്ടീടുന്നു.
ഒരു കാർമുകിൽപോലും നിർമ്മലനിശീഥത്തിൽ
രാകാധിനാഥൻ പെയ്യും ചന്ദ്രികാപൂരത്തിനാൽ
നാകമണ്ഡലം കവിഞ്ഞൊഴുകുന്നതുപോലെ.

എന്താണ് നീയെന്നൊട്ടും ഞങ്ങളിന്നറിവതി-
ല്ലെന്തിനോടുപമിക്കും നിസ്തുലനാകും നിന്നെ?
ചേലിൽ വാർമഴവല്ല്ലു നിഴലിപ്പിക്കും മേഘ-
മാലിക പൊഴിച്ചീടും സൗന്ദര്യകണികകൾ,
കാണുവാനത്രയ്ക്കിമ്പമില്ലല്ലോ തവ ദിവ്യ-
ഗാനത്തിൻ സുധാധാരയാസ്വദിപ്പതിനോളം.

ജയബോധത്താൽ ധരാവലയമനുകമ്പാ-
മയമായ്ത്തീർന്നു ഭീതിയൊഴിയുന്നതുവരെ
തത്ത്വചിന്തനത്തിന്റെ സുപ്രഭാപടലത്തി-
ലെത്രയും നിഗൂഹിതസത്വനായനാരതം.
അർത്ഥനയെന്യേ ദിവ്യമന്ത്രങ്ങൾ പാടിപ്പാടി
മെത്തിടും മുദാ വാണിടുന്നൊരു കവിയെപ്പോൽ.

[ 25 ]

പ്രണയഭാരം താങ്ങുമാത്മാവിനാശ്വാസം, ചെ-
റ്റണയിക്കുവാൻ രഹഃസമയങ്ങളിലെല്ലാം
സ്നേഹം പോൽ മധുരമാം സംഗീതാമൃതപൂരം
മോഹനനികുഞ്ജങ്ങൾ തുളുമ്പും മട്ടിൽത്തൂകി
തന്നണിമണിമാളികയ്ക്കകം വന്നീടുമൊ-
രുന്നതകുലജാതയാകും പെൺകൊടിയെപ്പോൽ;

ഹിമപൂരിതമാകും ഗിരിസാനുവിൽത്തൃണ-
സുമപാളികൾ തന്മെയ് മറച്ചുപിടിക്കവേ,
ഉന്നതമാം തൽക്കാന്തിയാരുമേ കണ്ടീടാതെ
ചിന്നിടുമൊരു പൊന്നുതൈജസകീടമ്പോലെ;

തന്നിലപ്പടർപ്പിനാൽ മറയപ്പെട്ടൂ മന്ദം
മന്ദോഷ്ണമരുത്തിനാൽ പുഷ്പങ്ങൾ കൊഴിയവേ,
ഭാരിച്ച ചിറകേലും തസ്കരന്മാരാക മീ-
മാരുതപോതങ്ങളെ മൂർച്ഛിപ്പിച്ചീടും മട്ടിൽ
ഈടേറും പരിമളപൂരത്തെ പ്രസരിപ്പി-
ച്ചീടുന്നോരിളംപനീർച്ചെമ്പകച്ചെടിയെപ്പോൽ
പരിപാവനാനന്ദസങ്കേതമാകും നിന്നെ-
പ്പരിചിൽ വാഴ്ത്തീടുവാൻ ഞങ്ങൾക്കു പദമില്ല!

വാസന്തകാലപ്പുതുമാരി മിന്നിടും പിഞ്ചു-
ഭാസുരശഷ്പങ്ങളിയറ്റും നാദത്തെയും,
മഴപെയ്യലാൽ തട്ടിയുണർത്തപ്പെട്ട കൊച്ചു-
മലരിൻ നിരയേയു,മെന്നുവേണ്ടുലകത്തിൽ,
ആനന്ദഭരിതമായ് നിഷ്കളങ്കമായ് നവ്യ-
മായ് മിന്നിത്തിളങ്ങീടും സർവ്വവസ്തുക്കളേയും,
വെന്നിടുന്നു, ഹാ, വിണ്ണിൽനിന്നു നീ ചൊരിയുന്ന
സുന്ദരസുധാമയസംഗീതതരംഗിണി.

ഏവമേവനുമിമ്പമേറ്റിടും ഭവാനൊരു
ദേവനാകിലും കൊള്ളാം, പക്ഷിയാകിലും കൊള്ളാം-
സന്തതമധുരമാം നിന്മനോഭാവനക-
ളെന്തെല്ലാമാണെന്നു നീ ഞങ്ങളെപ്പഠിപ്പിക്കൂ!
ഇത്ര മേലനവദ്യമായീടുമൊരാനന്ദ
സത്തുറഞ്ഞെവിടെയുമൊഴുകിപ്പിക്കുന്നതായ്
പ്രേമത്തെയല്ലെന്നാകിൽ മദ്യത്തെ സ്തുതിക്കുന്ന
കോമളസ്തുതിയും ഞാൻ കേട്ടിട്ടില്ലൊരിക്കലും.

കല്യാണവേളയിലെസ്സംഗീതസമ്മേളന-
കല്ലോലങ്ങളോ, ജയകാഹളധ്വനികളോ

[ 26 ]

താവകസ്വരത്തിനോടൊത്തു നോക്കുമ്പോളെല്ലാം
കേവലം പൊള്ളയായ നരർത്ഥസ്തുതി മാത്രം-
എന്തോ പോരായ്മയൊന്നു കാണും നാമവയ്ക്കുള്ളോ-
രന്തർഭാഗത്തിലെല്ലാമൊളിഞ്ഞു കിടപ്പതായ്!

എന്തെല്ലാം വസ്തുക്കളാണോതുകെന്നോടു നിന്റെ
സുന്ദരസംഗീതത്തിൻ ധോരണിക്കുറവുകൾ?
ഗിരിസഞ്ചയങ്ങളോ, പരന്ന പാടങ്ങളോ,
തിരമാലകളോ, വീൺതലമോ, മൈതാനമോ
ചിത്തത്തിലെഴുന്നതാം നൽസ്വജാതിസ്നേഹമോ
മെത്തിടും താപത്തിനെക്കുറിച്ചുള്ളജ്ഞതയോ?

പേശലമാകും നിന്റെയാനന്ദഗാനങ്ങളി-
ലേശുവാൻ തരമില്ല ലേശവുമാലസ്യാംശം
നിത്യമാം മുഷിച്ചിലിൻ പാഴ്നിഴലൊരിക്കലും
നിന്നെ വന്നണുപോലും തീണ്ടിയിട്ടില്ലിന്നോളം;
സ്നേഹിപ്പൂ നീ,യെങ്കിലും താപസമ്പൂർണ്ണമാകും
സ്നേഹത്തിൻ പരിതൃപ്തി നീയറിഞ്ഞിട്ടില്ലല്ലോ!

ഞങ്ങളിപ്രാപഞ്ചികജീവികൾ നിനപ്പതി-
ലങ്ങേറ്റമഗാധമായ് സത്യസമ്മിളിതമായ്,
നാനാതത്ത്വങ്ങളിൽ മേന്മേൽ നിഴലിച്ചീടുന്നതു
കാണുന്നതുകൊണ്ടാകാം നീ മൃത്യുവിൻ വക്ത്രത്തിങ്കൽ.
അല്ലെങ്കിൽ പ്രവഹിപ്പതെങ്ങനെ തവ ഗാന-
തല്ലജാവലികൾ നൽസ്ഫാടികപ്പൂഞ്ചോലയായ്?
ഹാ, തപ്തബാഷ്പങ്ങൾ പൊഴിഞ്ഞീടുന്ന കണ്ണാൽ ഞങ്ങൾ
ഭൂതഭാവികളെ നോക്കീടുന്നു മാറിമാറി
ഇല്ലാത്ത വസ്തുക്കളെക്കൈവശപ്പെടുത്തുവാ-
നെല്ലാനേരവും ഞങ്ങളുദ്യമിച്ചുഴലുന്നു.
എത്രയും ഹാർദ്ദമായ ഞങ്ങൾതൻ ചിരിയിലു-
മുൾത്താപമെന്തെങ്കിലും കലരാതിരിക്കില്ല.
ഏറ്റവും മധുരമാം ഞങ്ങൾതൻ ഗാനങ്ങളി-
ന്നേറ്റവും തപ്തമായ ചിന്തയെ ദ്യോതിപ്പിപ്പൂ!

എന്നിരുന്നാലും ദ്വേഷാഹങ്കാരഭയങ്ങളെ-
യൊന്നാകെ ഞങ്ങൾക്കിന്നു വെറുക്കാൻ സാധിച്ചെങ്കിൽ
ഒരു തുള്ളിയെങ്കിലും കണ്ണുനീർപൊഴിക്കായ്‌വാൻ
ധരയിൽ ജനിച്ചുള്ളോരാണു ഹാ, ഞങ്ങളെങ്കിൽ
ഞാനറിവീലെങ്ങനെ ഞങ്ങളെന്നന്നേക്കും നി-
ന്നാനന്ദസാമ്രാജ്യത്തിൽ വരുമായിരുന്നേനേ!

[ 27 ]

തുംഗമംഗളാനന്ദദായികളായീടുന്ന
സംഗീതമയങ്ങളാം സവർനാദത്തേക്കാളും
ഗ്രന്ഥസഞ്ചയങ്ങളിലാകവേ കണ്ടെത്തീടും
ബന്ധുരനിധികളേക്കാളുമൊട്ടുപരിയായ്
കവിക്കു, ഭഗദീയപാടവം നൽകീടുന്നു
ഭുവിയെ വെറുത്തിടും ദ്വിജമേ, കൗതൂഹലം!

നിന്നുടെ മസ്തിഷ്കത്തിന്നറിയാവുന്നാനന്ദ-
മെന്നെ നീ, സഖേ, പാതിയെങ്കിലും പഠിപ്പിക്കൂ.
ഇത്തരം മാധുര്യസമ്പൂർണ്ണമാം സ്വരോന്മാദം
സത്വരം മമാധരത്തിങ്കൽനിന്നുതിരട്ടെ!
എന്നാൽ, ശ്രദ്ധിക്കുമായതു കേൾപ്പാൻ നൂന-
മിന്നിപ്പോൾ ശ്രദ്ധിച്ചുതാനിരുന്നു. കേൾക്കുമ്പോലെ!

സുലൈഖ[തിരുത്തുക]

(ഒരു തുർക്കി കഥ--ബൈറൺ)

ഭാഗം ഒന്ന്

പാരാകെപ്പേർകേട്ടൊരാ രാജ്യമന്നൊക്കെ-
ച്ചാരുശ്രീയേലുന്നതായിരുന്നു
പശ്ചിമസാമ്രാജ്യപ്പട്ടുടലാൾ തൊട്ട്
കൊച്ചുതിലകമാണപ്രദേശം.
പൊന്നൊളിചിന്നുന്ന പിഞ്ചിളംപൂവുക-
ളെന്നുമവിടെ വിരിഞ്ഞുലയും.
തൻകരരാജിയാലന്നാടിലാദിത്യൻ
തങ്കപ്പൊടിപൂശുമേതുനാളും.
താരുണ്യലാവണ്യം വീശുന്ന ചെമ്പനീർ-
ത്താരണിവാടിയിലാടിയാടി
സുന്ദരസൗരഭം, പൂശിയങ്ങെന്നെന്നും
മന്ദസമീരണൻ സഞ്ചരിക്കും.
മാമരച്ചാർത്തുകൾ സന്തതം തേനൊലി-
ക്കോമളപക്വങ്ങളേന്തിനിൽക്കും.
ഭൂമിതൻ ഭാസുരമായ വിലാസവും
വ്യോമത്തിൻ വാരഞ്ചും കാന്തിവായ്പും.
ഭിന്നത വർണ്ണത്തിൽ വന്നാലും ഭംഗിയി-
ലൊന്നുപോലെന്നെന്നുമുല്ലസിക്കും.
മംഗലാപാംഗികളാണവിടെക്കാണു-
മംഗനാവല്ലികളാകമാനം.
ഓരോ ഞരമ്പിലും ചോരയേറ്റുന്നതാ-
ണാരാജ്യത്തിന്റെ കഥകളെല്ലാം

[ 28 ]

ഇങ്ങനെയുള്ളൊരാ നാടിന്നതാണെന്നു
നിങ്ങളാരാനുമറിവതുണ്ടോ?
'അർക്കന്റെ രാജ്യ' മാമായതിന്നത്രേ നാം
തുർക്കിസ്ഥാനാ'ഖ്യയിന്നേകിടുന്നു.

ഭാഗം രണ്ട്

ഉന്മേഷശീലരാമായിരം കാവല്ക്കാ-
രമ്മണിമേടയിൽ കാത്തുനില്പൂ.
ഊരിയ വാളുമായൊന്നല്ല രണ്ടല്ല
ധീരന്മാർ നില്പതാ മണ്ഡപത്തിൽ.
കൂപ്പുകൈമൊട്ടുമായ് ചെങ്കോലിൻ ചുറ്റുമായ്
നില്പതുണ്ടെത്രയോ സേവകന്മാർ.
മദ്ധ്യത്തിൽ തങ്കസിംഹാസനത്തിങ്കലാ-
വൃദ്ധനാം മന്നവൻ ലാലസിപ്പൂ!
പ്രായം കവിഞ്ഞു ചുളിഞ്ഞ തൻകൺകളിൽ
പായുന്നതുണ്ടൊരു ചിന്താഭാരം.
തെല്ലല്ല പാടവമുള്ളതു പാർത്ഥിവ-
നുള്ളിൽ മറയ്ക്കുവാനല്ലലെല്ലാം;
എന്നാലടക്കാൻ കഴിയാത്ത തന്നുടെ-
യുന്നതാഹങ്കാരഭാവപൂരം;
തെല്ലു ചുളിഞ്ഞ കപോലതലത്തിലും
വല്ലാതെ വക്രിച്ച ചില്ലിയിലും,
സ്വൈരം നിഴലിച്ചു; ജാത്യമായുള്ള തൻ
ഗൗരവത്തിന്നൊരു മാറ്റുകൂട്ടി.

ഭാഗം മൂന്ന്

"പൊയ്ക്കൊൾവിനേവരും"--മുൻകണ്ട മാനവ-
രൊക്കെപ്പിരികയായങ്ങുമിങ്ങും.
"കൊണ്ടുവന്നീടട്ടേ നമ്മുടെ മുമ്പിലി-
ന്നന്തഃപുരദ്വാരപാലകനെ!"
തന്നേകപുത്രനും ഭൃത്യനുമല്ലാതെ
മന്നവപാർശ്വത്തിലില്ലയാരും.
"ദൂരെ നീ നോക്കുകപ്പോകുവോർ ഗോപുര-
ദ്വാരം കടന്നുകഴിഞ്ഞാൽപ്പിന്നെ,
പൂമണിമേടയിൽചെന്നറിയിക്കുകെ-
ന്നോമനപ്പുത്രിയോടിങ്ങണയാൻ
ഉള്ളിലുറച്ചുപോയ് ഞാനവൾതൻ വിധി-
യെള്ളോളം മാറ്റമിനിയണയാ.
പക്ഷേ, നീയെന്മനോനിശ്ചയമൊന്നുമ-
പ്പക്ഷ്മളനേത്രയോടോതിടേണ്ട.

[ 29 ]

കർത്തവ്യമൊക്കെയും ഞാൻതന്നെ വേണമെൻ
പുത്രിയോടോതി മനസ്സിലാക്കാൻ!"
എന്തി 'നടിയ' നെന്നല്ലാതാക്കിങ്കര-
നെന്തോതും, തമ്പുരാൻ ചൊന്നതല്ലേ?
തിങ്ങിപ്പരന്നിതൊരുഗ്രനിശ്ശബ്ദത-
യെങ്ങുമാ വിസ്തൃതശാലയിങ്കൽ
ഭീതിദമാമതു ഭഞ്ജിക്കുമാറുട-
നോതാൻതുടങ്ങി 'സലിം' കുമാരൻ.

"കൊച്ചനുജത്തിയേക്കോപിച്ചിടേണ്ടിപ്പോ-
ളച്ഛാ, ഞാനാണതിൽ തെറ്റുകാരൻ--
വല്ലതും തെറ്റതിലുണ്ടെങ്കിൽ--ശിക്ഷക--
ളെല്ലാം പതിക്കേണ്ടതെന്നിലത്രേ
അത്രമേൽ ചിത്തം കവർന്നിടുംമട്ടിലാ-
ണെത്തിയതിന്നത്തെസുപ്രഭാതം.
ആകയാൽ, ക്ഷീണിതരായൊരു വൃദ്ധന്മാ-
രാകെയുറങ്ങിക്കിടക്കവേ, ഞാൻ
സദ്രസം നിദ്രയെ വിട്ടുപിരിഞ്ഞുടൻ
ഭദ്രമായ് ചുറ്റീ വെളിയിലെങ്ങും.
ആകർഷണീയകമായൊരക്കാഴ്ചക--
ളേകനായ് ചുറ്റിനടന്നു കാണ്മാൻ.
തെല്ലുമൊരു രസം തോന്നീലെനിക്കിഷ്ട-
മില്ലണുപോലുമേകാന്തതയിൽ.
ആകയാൽ ചെന്നു 'സുലൈഖ'യെ ഞാൻ വിളി-
ച്ചാനന്ദനിദ്രയിൽനിന്നുണർത്തി.
അന്തഃപുരാന്തത്തിലേക്കെന്റെ മാർഗ്ഗത്തെ-
ബ്ബന്ധിക്കും താക്കോലിങ്ങില്ലയല്ലോ!
ചേലിൽ നിലത്തു കിടന്നിടും ശുദ്ധാന്ത--
പാലകൻ ഞെട്ടിയുണരും-മുൻപേ
ഞങ്ങളിരുവരും പാഞ്ഞെത്തി മോദമാർ-
ന്നങ്ങെഴും പച്ചച്ചെടിത്തൊടിയിൽ.
മംഗലപൂർണ്ണമാം ലോകവും നാകവും
ഞങ്ങളിരുവരും സ്വന്തമാക്കി
വാണിതാ വാടിയിൽ 'സാഡി' ഗാനങ്ങളും
വായിച്ചുകൊണ്ടേറെനേരം ഞങ്ങൾ.
ഇമ്പം വളർത്തുമാറന്നേരം കേൾക്കായി
തമ്പോടിയുടെ കോലാഹലം!
കർത്തവ്യമോർത്തപ്പൂന്തോപ്പിങ്കൽനിന്നോടി-
യെത്തീ തിരുമുമ്പിലക്ഷണം ഞാൻ.
എന്നാലിപ്പോഴും 'സുലൈഖ'യാപ്പൂവനം
തന്നിലലഞ്ഞു നടക്കയത്രേ.

[ 30 ]

ഹന്ത, മറക്കരുതച്ഛനിക്കാര്യ, മി-
തെന്തിനാണീവിധം കോപഭാവം!
അന്തഃപുരാന്തത്തെ സൂക്ഷിച്ചുപോരുമ-
ച്ചെന്താമരാക്ഷിമാർക്കല്ലാതാർക്കും,
ഇല്ലച്ഛാ, സാധിക്കുകില്ലിന്നക്കല്പക-
വല്ലീമതല്ലി പിളർത്തിടുവാൻ!"

ഭാഗം നാല്

"ആരെടാ, നീയിദം ചൊല്ലുവാൻ?- " കേൾക്കായി-
താ രാജസിംഹിതന്നട്ടഹാസം.
"നീയൊരടിമതന്നാത്മജൻ, നിന്നുടെ
ജായയോ ദുർവൃത്തതന്നെയല്ലോ!
നിന്നെപ്പുരുഷനായ്ത്തീർക്കുവാനിന്നോള-
മുന്നിയ ഞാനെത്ര ബുദ്ധിഹീനൻ?
വിൽഞാൺ വലിച്ചു കുലയ്ക്കേണ്ടതല്ലയോ
ചൊല്ലുക നിന്നുടെ പാണി രണ്ടും?
പോരിനായശ്വപരീക്ഷകൾ ശീലിച്ചു-
പോരേണ്ടതല്ലീ നിൻകാലമിപ്പോൾ.
അങ്ങനെയുള്ള നീ വെൺനുരപ്പൂഞ്ചിരി
ചിന്നുന്ന കൊച്ചുപൂഞ്ചോലകളും
പാതി വിടർന്ന പനീരലർമൊട്ടുകൾ
പാടേ പരന്ന പൂവാടികളും
തേടിത്തളർന്നേവം നിന്നുടെ യൗവ്വന-
ധാടി നശിപ്പിക്കയല്ലേ? കഷ്ടം!
നിർണ്ണയം നീയൊരു പെണ്ണിനേക്കാട്ടിലും
പെണ്ണായിത്തീരുവാനാണു ഭാവം.
ആക്രമിച്ചീടട്ടേ സാമ്രാജ്യം ശത്രുക്ക-
ളാർക്കെന്തതു നോക്കീട്ടെന്തു കാര്യം?
ചന്ദ്രനും, മിന്നലും മന്ദാരവാടിയും
ചന്ദനക്കാറ്റുമുണ്ടെങ്കിൽപ്പോലും
അത്ഭുതമത്ഭുതമെന്നോടിതോതുവാ-
നല്പവും ലജ്ജ നിനക്കില്ലല്ലോ!
ആകട്ടെ; ഭൃത്യ സുലൈഖയെ, വേഗം പോ-
യാനയിച്ചീടുകെൻ സന്നിധിയിൽ.
നിൽക്കിതുകൂടിപ്പറയട്ടെ:-യങ്ങോട്ടു
നോക്കുക; മേലാൽ സുലൈഖയെങ്ങാൻ
അന്തഃപുരംവിട്ടു പോയാ,ലതാ ദൂരെ
പൊന്തൻമരമൊന്നു കാണുന്നില്ലേ?
ഉണ്ടതിൽ നീണ്ട കയറൊന്നിന്നും; നിന്റെ
കണ്ഠം മുറുകെപ്പുണർന്നുകൊൾവാൻ!"

[ 31 ]

ഭാഗം അഞ്ച്
ഊറ്റവാക്കെങ്കിലുമുച്ചരിച്ചീടുവാൻ
പറ്റാതെ നിന്നും സലീംകുമാരൻ.
എന്നാലാ വക്ത്രത്തിലങ്കുരിച്ചീടിനാൻ
വർണ്ണനാതീതമാം കോപഭാവം.
താതന്റെ നാവെയ്ത ഭർത്സനബാണങ്ങൾ
കാതും കരളും പിളർന്നൊടുവിൽ
ആ യുവരാജകുമാരൻതന്നാത്മാവി-
ലാറാത്തൊരാതങ്കവഹ്നിയേറ്റി.
"നീയൊരടിമതന്നാത്മജൻ!"-- ചിത്തത്തിൽ
ഭീയാർന്നു വർഷിച്ച ഭർത്സനങ്ങൾ
തെറ്റില്ലാവാക്കുകൾ സൂചനചെയ്തതു
മറ്റാരെയെങ്കിലുമായിരിക്കാം.
"നീയൊരടിമതന്നാത്മജ, നാത്മജൻ
ന്യായമായ് ഞാനല്ലാതാരൊരുവൻ?"
കൂരിരുൾച്ചിന്തകളിവിധം തന്നക-
താരിലുയർന്നു പരക്കമൂലം
ചെന്തീപ്പൊരികൾ ചിതറിനാൻ പെട്ടെന്ന-
സ്സന്തപ്തചിത്തന്റെ കണ്മിഴികൾ.
ക്രുദ്ധനായ്‌നിൽക്കും തൻപുത്രനെക്കാൺകെയാ
വൃദ്ധനരേന്ദ്രൻ നടുങ്ങിപ്പോയി.
വിസ്മയമാ യുവനേത്രങ്ങൾ വീശുന്നു
വിപ്ലവത്തിൻ ചില ലക്ഷണങ്ങൾ.
"ഉണ്ണീ, വരികെടു, ത്തെന്തേ നീ മിണ്ടാത്ത-
തെന്നോടു കഷ്ടം, പിണങ്ങിയോ നീ?
നിന്നെയിന്നോളവുമാദികാലം മുതൽ
നന്നായറിയാമെനിക്ക് കുഞ്ഞേ!
എന്നാലും ചെയ്യരുതാത്തൊരു കൃത്യങ്ങ-
ളൊന്നും നീ ചെയ്യുവാൻ വയ്യയല്ലോ.
വീരപരാക്രമപൗരുഷരക്തം നിൻ
ധീരഹസ്തങ്ങളിലുണ്ടെന്നാകിൽ,
ഭീരുതയെള്ളോളമേശാത്തതാണു നിൻ
താരുണ്യമോലും ഹൃദന്തമെങ്കിൽ
പുഞ്ചിരിക്കൊള്ളും ഞാൻ, നിന്നരവാളല്പം
ചെഞ്ചോരപൂശുന്ന കാഴ്ച കൺകെ;
ധീരരിപുവിനോടെന്നോടിതന്നെയും
നേരിടാറാകണം നിൻകൃപാണം."
ഏവം കഥിച്ചു തൻപുത്രാനനത്തിലെ-
ബ്ഭാവാന്തരങ്ങളെ നോക്കിനോക്കി
തെല്ലിട മൗനമായ് ചിന്താതരംഗങ്ങൾ
തല്ലുമുൾക്കാമ്പുമായ് നിൻ ഭൂപൻ.

[ 32 ]

തീരെക്കുലുങ്ങാതെ, തീക്ഷ്ണനേത്രാഞ്ചല-
ഘോരാഗ്നേയാസ്ത്രങ്ങൾ മാറി മാറി
അന്യോന്യമെയ്തുകൊണ്ടാത്മജതാതന്മാ-
രങ്ങനെമേവിനാരല്പനേരം.
"എന്നെങ്കിലുമൊരുനാളിലിക്കശ്മല-
നെന്നോടുതന്നെയെതിർത്തണയും.
ദ്രോഹിയിവനെജ്ജനിമുതലിന്നോളം
സ്നേഹിച്ചിട്ടില്ല ഞാൻ ചെറ്റുപോലും.
എന്നാലും ഭീതിപ്പെടേണ്ട ഞാൻ--തൽക്കൈക-
ളെന്നോടെതിരിടാൻ ദുർബ്ബലങ്ങൾ.
തൽക്കരപ്രാഭവം നായാട്ടിൽ കാട്ടിലെ
മർക്കടപോതമോ, മാൻകിടാവോ
വല്ലിപ്പടർപ്പിലെപ്പച്ചക്കിളികളോ
വല്ലപ്പോളെങ്ങാനറിഞ്ഞിരിക്കാം.
അല്ലാതൊരുത്തമയോധനോടേൽക്കുവാ-
നില്ലവനെള്ളോളം ധൈര്യമിന്നും!
കർശനമായൊരാ വാക്കുകൾ, നോക്കുകൾ
വിശ്വസിക്കില്ല ഞാനേതുനാളും.
ഇല്ലില്ല, മേലിൽ ഞാൻ സൂക്ഷിക്കുമെത്രയും
വല്ലതും വഞ്ചന പറ്റിയാലോ?
മാമകനേത്രങ്ങൾക്കെന്നും 'ചതുർത്ഥി'യാ-
ണീ മുഖം,--ആട്ടെ ഞാൻ നോക്കിക്കൊള്ളാം.
എന്താണക്കേൾപ്പതെൻ സൗഭാഗ്യലോലയാം
സന്താനവല്ലിതൻ ശബ്ദമല്ലേ?

ഓതാവതല്ലാത്ത മാരന്ദധാരയെൻ
കാതിലാ നാദം പകരുന്നല്ലോ!
ഓമനപ്പൈതലേ, നീയല്ലാതാരുമി-
ല്ലീ മന്നിലാമോദമേകുവാൻ മേ.
സ്നേഹിപ്പതുണ്ടു നിന്നമ്മയേക്കാളും ഞാൻ
മോഹനേ, നിന്നെ മരിക്കുവോളം.
വന്നാലും വന്നാലും വേഗത്തിലോമനേ,
നിന്നെ ഞാൻ കാണുവാനാശിക്കുന്നു.
ഘോരമരുഭൂവിൻ മദ്ധ്യത്തിൽ മിന്നുന്ന
നീരുറവിൻ‌മൃദുകല്ലോലങ്ങൾ
കൂടുന്ന തൃഷ്ണയാൽ പാരം വിവശമായ്
വാടിയ ചുണ്ടുകൾക്കെന്നപോലെ
എത്ര സമാധാനദായകം നേത്രങ്ങൾ-
ക്കുത്തമേ, നിന്മുഖദർശനം മേ.."


(അപൂർണ്ണം)

[ 33 ]

ദുഃഖം[തിരുത്തുക]

(ഒരു റഷ്യൻ നാടോടിപ്പാട്ട്)

എവിടെ ഞാൻ, സുന്ദരി, ദുഖത്തിൻ പിടിയിൽനി-
ന്നെവിടെ ഞാനൊന്നിനി പാഞ്ഞൊളിക്കും?
പരിതാപത്തിൻ ചാരെനിന്നു വനാന്തത്തിൽ
പറപറക്കുന്നു ഞാനെന്നിരിക്കൽ
വിടുകില്ലെൻ പിന്നാലേ പാഞ്ഞെത്തിടുമഴൽ
കൊടുതാം മഴുവൊന്നു കൈയിലേന്തി
കടവെട്ടും പച്ചതരുനിരതൻ കടവെട്ടും ഞാൻ...
കമനിയെത്തിരയും കണ്ടെത്തിടും ഞാൻ...
പരിതാപത്തിൻ ചാരെനിന്നു പാടത്തേക്കു
പറപറക്കുന്നു ഞാനെന്നിരിക്കൽ
വിടുകില്ലെൻ പിന്നാലേ പാഞ്ഞെത്തിടുമഴൽ
കൊടുതാമരിവാളൊന്നു കൈയിലേന്തി.
അരിയും ഞാൻ വയൽമുഴുവനുമരിയുമന്വേഷിക്കു-
മരുവയർമണിയെക്കണ്ടെത്തിടും ഞാൻ...
എവിടെയാണെവിടെയാണഴലിൻ പിടിയിൽനി-
ന്നെവിടെപ്പന്നൊന്നിനി ഞാൻ പാഞ്ഞൊളിപ്പൂ?
പരിതാപത്തിൻചാരെനിന്നുമാ നീലമാം
പരവയിലേക്കു ഞാൻ പറപറക്കിൽ,
വിടുകി,ല്ലെൻ പിന്നാലെപാഞ്ഞെത്തിടുമൊരു
കൊടുതാമൊരു മത്സ്യത്തിൻമാതിരിയിൽ.
മുഴുവൻ കുടിക്കും വിഴുങ്ങും ഞാൻ നീലക്കടൽ
തിരയും ഞാൻ കളമൊഴിയെക്കണ്ടുമുട്ടും.
പരിതാപത്തിൻ ചാരെനിന്നഭയംതേടി-
പ്പരിണയത്തിങ്കൽ ഞാനണയുന്നെങ്കിൽ
വിടുകില്ലെൻ പിന്നാലെ പാഞ്ഞെത്തിടുമഴൽ
കൊടുതാം സ്ത്രീധനമെന്ന വടിവുമേന്തി
അഴലിൻ പിടി വിട്ടൊന്നു രക്ഷനേടിടാ,നെൻ
ശയനീയം പ്രാപിക്കുംവേളയിങ്കൽ
ഫലമെന്തു?-പിൻവാങ്ങുകയില്ലവിടേയുമെൻ
തലയണതന്നരികിലുണ്ടഴലിരുപ്പൂ!
കുതിർമണ്ണിനകമൊടുവിൽ കദനത്തെ വിട്ടു ഞാൻ
കുതികൊണ്ടൊളിക്കുമാ വേളയിലും,
വിടുകില്ലെൻ പിന്നാലെ പാഞ്ഞെത്തും പരിതാപം
കൊടുതാമൊരു കൈക്കോട്ടും കൈയിലേന്തി,
എന്നിട്ടഴലെൻമീതെ വന്നു നിന്നുച്ചത്തിൽ
ചൊന്നിടും വിജയസ്വരത്തിലേവം:
"ആട്ടിയോടിച്ചു ഞാൻ കുതിർമണ്ണിനുള്ളിലെ-
ക്കാട്ടിയോടിച്ചു ഞാൻ സുന്ദരിയെ!"

--1948
"https://ml.wikisource.org/w/index.php?title=കല്ലോലമാല&oldid=70275" എന്ന താളിൽനിന്ന് ശേഖരിച്ചത്