താൾ:കല്ലോലമാല.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിരസമിച്ചക്കടാവണ്ടിയിങ്കൽ
മരുവി, മുന്നോട്ടു ഗമിച്ചിടുന്നു.

--നിക്കോളായ് പ്ലാറ്റാനോവിച് ഓഗറേവ്

ഒരു കാവ്യഖണ്ഡം

[താഴെ കൊടുത്തിരിക്കുന്ന ഈരടികൾ ഷെല്ലിയുടെ Ozymandias (of Egypt) എന്ന കവിതയുടെ ആദ്യവരികളുടെ പരിഭാഷയാണ് ; ഒരു കാവ്യഖണ്ഡം.]

ഉജ്ജ്വലപ്രാചീനസംസ്കാരസംപുഷ്ടി-
യുൾകൊണ്ടിടുമൊരു നാട്ടിൽനിന്നങ്ങനെ,
വന്നെത്തിടുമൊരു സഞ്ചരിയെക്കണ്ടി-
തന്നു ഞാ, നോതിനാനിത്ഥമെന്നോടവൻ:

"മുക്തഗാത്രാകാരഭീമങ്ങൾ, നില്പു ര-
ണ്ടശ്മപാദങ്ങൾ കൊടുംമരുഭൂമിയിൽ
താഴത്തു, മണ്ണി, ലവയ്ക്കടുത്തായ്, പാതി
താണു കിടപ്പു വികൃതമൊരു മുഖം
തിങ്ങും മദവുമധികാരഗർവ്വവും
മങ്ങിച്ചുളുങ്ങിയ ചുണ്ടും ചുളികളും
ഓതുന്നിതാ വികാരങ്ങൾ സുസൂക്ഷ്മമാ-
....................................................."

ഒരു വാനമ്പാടിയോട്'

(ഷെല്ലി)

സ്വാഗതമാനന്ദാത്മൻ, വിണ്ണിലോ തദുപാന്ത-
ഭാഗത്തോ നിന്നുംകൊണ്ടു നിൻപൂർണ്ണഹൃദയത്തെ
കേവലമിച്ഛാമാത്രജന്യമാമേതോ ദിവ്യ-
കാവ്യത്തിൽ ഗാനാമൃതപുണ്യനിർഝരികയായ്
ഇക്ഷിതിയിങ്കലൊഴുക്കുന്നല്ലോ ഭവാനൊരു
പക്ഷിയല്ലയി നൂനം ദേവസംഭവനത്രേ!

ധരണീതലം വിട്ടു മേലോട്ടു മേലോട്ടു നീ-
യൊരു ചെങ്കനൽമേഘമെന്നപോലുയരുന്നു;
ആനീലമായീടുമൊരത്യഗാധതയിങ്ക-
ലാലോലപക്ഷം വീശിവീശി നീ വിഹരിപ്പൂ.
ഗാനധോരണി തൂകിത്തൂകി നീ പറക്കുന്നു
വാനിങ്കൽ പാറിപ്പാറിത്തൂകുന്നു ഗാനങ്ങൾ നീ.

"https://ml.wikisource.org/w/index.php?title=താൾ:കല്ലോലമാല.djvu/23&oldid=172989" എന്ന താളിൽനിന്ന് ശേഖരിച്ചത്