ചൈത്രപ്രഭാവം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ചൈത്രപ്രഭാവം (വഞ്ചിപ്പാട്ട്)

രചന:ഉള്ളൂർ എസ്. പരമേശ്വരയ്യർ (1938)

ഉള്ളൂർ എസ്. പരമേശ്വരയ്യരുടെ
കൃതികൾ

മഹാകാവ്യം

ഉമാകേരളം

ചമ്പു

സുജാതോദ്വാഹം

ഖണ്ഡകാവ്യങ്ങൾ

വഞ്ചീശഗീതി · ഒരു നേർച്ച
ഗജേന്ദ്രമോക്ഷം · മംഗളമഞ്ജരി
കർണ്ണഭൂഷണം · പിങ്‌ഗള
ചിത്രശാല · ചിത്രോദയം
ഭക്തിദീപിക · മിഥ്യാപവാദം
ദീപാവലി · ചൈത്രപ്രഭാവം
ശരണോപഹാരം · അരുണോദയം

കവിതാസമാഹാരങ്ങൾ

കാവ്യചന്ദ്രിക · കിരണാവലി
താരഹാരം · തരംഗിണി
മണിമഞ്ജുഷ · ഹൃദയകൗമുദി
രത്നമാല · അമൃതധാര
കല്പശാഖി · തപ്തഹൃദയം

ഗദ്യം

വിജ്ഞാനദീപിക
കേരളസാഹിത്യചരിത്രം



[ 1 ]


ചൈത്രപ്രഭാവം
(ക്ഷേത്രപ്രവേശവിളംബരം വഞ്ചിപ്പാട്ട്)
1938








[ 2 ]


വിശ്വവിശ്രുതമായ
ക്ഷേത്രപ്രവേശവിളംബരം മൂലം
വഞ്ചിഭൂമിയുടെ
കൃതയുഗസ്രഷ്ടാവായി വാണരുളുന്ന
ശ്രീ ചിത്തിരതിരുനാൾ
പൊന്നുതമ്പുരാൻ തിനുമനസ്സിലെ
തൃപ്പാദപത്മങ്ങളിൽ
സഭക്തിപ്രശ്രയം സമർപ്പിക്കപ്പെടുന്ന
ഗാനോപഹാരം




[ 3 ]

ജയ ജയ മഹാത്മാവേ! വഞ്ചി ഭൂമിമഘവാവേ!
ജയ ജയ ബാലരാമ മഹാരാജാവേ!
ജയ ജയ ദീനജനഭാഗദധേയ വിധാതാവേ!
ജയ ജയ ഹിന്ദുമതസമുദ്ധർത്താവേ!
എത്ര ധർമ്മപ്രവക്താക്ക, ളെത്ര ജഗൽഗുരുഭൂത-
രെത്ര മഹോദാരന്മാരാം രാജർഷിവര്യർ,
വീരമാതാവെന്ന പേരിൽ വിശ്വമെങ്ങും വിളികൊള്ളും
ഭാരതാംബതൻ വയറ്റിൽപ്പണ്ടുദിച്ചീല!
അവിടത്തെ ദൂരദൃഷ്ടി,യവിടത്തെബ്‌ഭൂതദയ,-
യവിടത്തെക്കാലദേശസൂക്ഷ്മാവബോധം
അവിടത്തെക്കൃത്യനിഷ്ഠ,യവിടത്തേ മതശ്രദ്ധ-
യവിടത്തെ മാതൃഭൂമിസപര്യാസക്തി,
അവിടത്തെ മനഃസ്ഥൈര്യം- അജനൊന്നിച്ചിവയെല്ലാ-
മവർക്കാർക്കുമരുളിയില്ല മുക്തഹസ്തൻ.
ക്ഷിപ്രമവരാരെന്നാലുമല്ലയെങ്കിൽ ഭവാന്റെയി-
സ്സൽപ്രവൃത്തി പണ്ടുപണ്ടേ ചെയ്തിരുന്നേനെ.

2


ഭാരതത്തിൽപ്പണ്ടിരുന്ന പാവനരാമൃഷീന്ദ്രന്മാർ
ഭ്രരിദയാമൃതരസപുരിതസ്വാന്തർ,
പരബ്രഹ്മസാക്ഷാൽക്കാരപരിഹൃതദ്വന്ദ്വഭാവർ,
പരഹിതനിർവാഹണപരായണന്മാർ.
സർവചരാചരങ്ങളിൽത്തങ്ങളേയും നിരന്തരം
സർവചരാചരങ്ങളെത്തങ്ങളിലും നാം
ഒന്നുപോലെ കാണണമെന്നോർത്തുറപ്പിൽ പ്രതിഷ്ഠിച്ച
ഹിന്ദുമതം, സനാതനം, വിശ്വമോഹനം.
പരമതിൽ സർവാങ്‌ഗീണസുഷമമാം തനുവിൽപ്പ-
ണ്ടൊരു ചെറുപാണ്ടിൻപൊട്ടു തൊട്ടു ദുഷ്ക്കാലം.
ആയതിൻ പേരയിത്തം പോലാമയമതതിമാത്രം
കായമെങ്ങും പടർന്നേറി കാലക്രംത്തിൽ.
ഹന്ത! തെറ്റിദ്ധരിച്ചുപോയ് കീർത്തിയെന്നു വളരെ നാ-
ളന്ധരാം നാമതിഹേയമാമഹാരോഗം.
അകഞ്ചിനരായി നമ്മ, ളടിമകളായി കഷ്ട-
മഹർന്നിശം ഭ്രാതൃഹത്യാപാപികളായി.

[ 4 ]

അറിയുന്നീലെന്നിട്ടും നാ,മന്യദേശക്കാർക്കശേഷ-
മയിത്തക്കാരായാൽപ്പോലുമതിൻ വൈരൂപ്യം.
പതിതർ നാമഖിലരും ഭ്രാതാക്കളേ! ഭാരതീയർ-
പതിതരുമുണ്ടോ വേറേ നമുക്കിടയിൽ?

3



വമ്പെഴുമീ രക്ഷസ്സിന്നു വളരെ വീടുണ്ടെന്നാലു-
മമ്പലമാണന്തിമമാമാശ്രയസ്ഥാനം.
ഹന്ത! നമ്മൾ കുറേപ്പേരെ നമ്മളിൽ നിന്നടിച്ചോടി-
ച്ചന്തകൻതൻ മട്ടവരോടാവതും കാട്ടി.
ഉടുക്കുവാൻ തുണിയില്ല; കിടക്കുവാൻ കുടിലില്ല;
കുടിക്കുവാനൊരുതുള്ളിക്കഞ്ഞിനീരില്ല;
ഹരിയെന്നു വാതുറന്നു പറയുവാനറിയില്ല;
കരയുവാൻപോലും കാര്യവിവരമില്ല;-
വെറുമിരുക്കാലിമാട്ടിൻ നിലയിലിമ്മട്ടിലൊരു
വരവരച്ചപ്പുറത്തു ചെറുത്തുതള്ളി,
മരുവുന്നു; മറ്റുപേർക്കു മധുരമായിരിപ്പോരീ
നരലോകമവർക്കയ്യോ! ലുപ്‌ത 'ലോ' വർണ്ണം.
ദൈവമെന്നും ഭക്തിയെന്നും ക്ഷേത്രമെന്നും പൂജയെന്നു-
മേവമുള്ള വാക്കുകൾതന്നർത്ഥംഗ്രഹിപ്പാൻ
അവരല്ലീ നമ്മളെക്കാളധികാരിഭാവർന്നോ-
രഗദത്തിന്നാവശ്യക്കാരാതുരരല്ലീ?
ആരിരുന്നരുളീടുന്നു ദേവതായതനത്തിങ്ക-
ലാരണനല്ലാഢ്യമാനിയജ്ഞതാവിഷ്ടൻ.
പാരിടങ്ങൾ പതിന്നാലും കാത്തിടുന്ന പരൻ പുമാൻ,
പാമരർക്കും പണ്ഡിതർക്കും പ്രാർത്ഥിതദായി,
സത്യശിവശാന്തമൂർത്തി, സച്ചിദാനന്ദസ്വരൂപൻ,
നിത്യശുദ്ധൻ, നിത്യബുദ്ധൻ, നിത്യവിമുക്തൻ.
പൂച്ചകകൾക്കും പുഴുക്കൾക്കും പുല്ലുകൾക്കും പൂഴികൾക്കും
സ്വേച്ഛപോലെ കുടികൊൾവാനുണ്ടവകാശം;
മനുഷർക്കും മാത്രമതിൽ- മനുഷർതൻ സോദരർക്കു-
നൂണുകൂടാ പിതാവിനെ കൈകൂപ്പിപ്പോവാൻ;
അയിത്തമായ് ദേവനപ്പോ, ളഖിലവും കുട്ടിച്ചോറായ്;
ഭയദമാം ഭൂകമ്പമായ്; പ്രളയവുമായ്.
അളക്കുന്നുവല്ലോ മർത്ത്യാ! നിന്റെ പൊട്ടമുഷ്ടികൊണ്ടീ-
യുലകെങ്ങും നിറഞ്ഞൂള്ളോരുടെയോനെ നീ!
നിൻ കിടാങ്ങൾ സമീപിച്ചാൽ നീയകലാൻ മുതിർന്നിടാ-
മങ്കമവരേറിയാൽ നിൻ മുണ്ടഴുക്കാകാം;
അവർക്കു നീ പിതാവായതരോചകമായിത്തോന്നാം;
ഭുവനേശൻ ത്വത്സദൃശനല്ല ചങ്ങാതി!

[ 5 ]

അവനവൻ തൻ മനസ്സിൽ സങ്കല്പത്തിൽക്കവിഞ്ഞാർക്കു-
മവനിയിൽ ദൈവമില്ലെന്നറിയണേ നീ.
അമ്പലത്തിൻ ചടങ്ങവരറിയാത്തോർ പോലു;മവ-
ർക്കംബരവും ശരീരവും മലിനം പോലും!
ആരു ചെയ്‌ത പിഴയതു? നമ്മുടയ പൂർവ്വഗന്മാർ;
ആര, തിന്നു നികത്തേണ്ടോർ? നമ്മൾ താൻ-നമ്മൾ.
എളിയൊരു കനിഷ്ഠനെച്ചേറിൽ വീഴ്‌ത്തിത്തന്റെ മുണ്ടിൽ-
ച്ചളിതെറിച്ചതായ് ജ്യേഷ്ഠൻ പഴി ചൊല്ലുന്നു;
പുറംപൊളിച്ചിറ്റു വീഴും നിണം തന്റെ ചൂരലിന്മേൽ-
പ്പുരണ്ടതായ്ക്കണ്ടു പിന്നെക്കലികൊള്ളുന്നു;
തച്ചുകൊന്നു ശവത്തിന്റെ ചീഞ്ഞ നാറ്റം സഹിക്കാതെ
ലജ്ജവിട്ടു കരംകൊണ്ടു മൂക്കുപൊത്തുന്നു!
മതമെന്നല്ലിതിന്നുപേർ; മതത്തിന്റെ മറക്കുള്ളിൽ
മദം നിന്നു കാട്ടിക്കൂട്ടും മനുഷ്യദ്രോഹം.

4



തന്റെ കാലം കഴിഞ്ഞോട്ടെ വല്ലമട്ടുമെന്നു ചൊല്ലി-
സ്വന്തനിലയുറപ്പിക്കും സൂത്രശാലികൾ;
പഴമയെപ്പേടിച്ചന്തഃകരണം കാട്ടിടുന്ന നേർ-
വഴിയിൽക്കാൽ കുത്തിടാത്ത പശുമതികൾ;
ഒച്ചിഴച്ചിൽ വിമാനത്തിൻ പാച്ചിലെന്നു നിനയ്ക്കുന്ന
നിശ്ചലത്വപ്രണയികൾ നിത്യസുഷുപ്തർ
പത്തുനാലായിരം വർഷം മുമ്പിരുന്ന മനുഷ്യർക്കേ
ബുദ്ധിയുള്ളൂവെന്നുറയ്ക്കും രുദ്രഭക്തർ,
അതികാമ്യം താനീലക്ഷ്യമനവാപ്യമല്ലെന്നാലെ-
ന്നധരാനുകമ്പകാട്ടുമശുദ്ധചിത്തർ;
പൂർവ്വജന്മകർമ്മഫലം ഭുജിപ്പിച്ചിടാഞ്ഞാലുണ്ടാം
ദൈവകോപമെന്നുരയ്ക്കും ദൈവജ്ഞമ്മന്യർ;
ഊരുകൂടിതീർച്ചയാക്കാനുള്ളകാര്യമൊരുവന്റെ
ഭാരമല്ലെന്നൊതുങ്ങീടും പ്രച്ഛന്നസ്വാർത്ഥർ;
അച്ഛനിലുമമ്മയിലും തന്നിലെഴുമപരാധം
വെച്ചുകെട്ടാനൊരുങ്ങുന്ന വിശ്വവഞ്ചകർ;-
പരമേവം പലപല വേഷമാർന്നു നടക്കുന്നു.
ഭാരതോർവീസമുൽഗതിപ്രതിരോധികൾ.
ഒന്നിനൊന്നു നിവർന്നുയർന്നാർത്തയിത്തപ്പിശാചിതാ!
നിന്നിടുന്നു തന്മധ്യത്തിൽ നിർഭയമായി-
ഹോയി ഹോയിയെന്നലറി മപ്പടിച്ചു കലിതുള്ളി
വായിൽ നിന്നു തീവമിച്ചു വല്ലാത്ത ഭൂതം
ഭഗവതി ഭാരതാംബ പതറി വീഴുന്നു പാവം
ശകലവും ശാന്തിക്കൊരു വഴികാണാതെ,

[ 6 ]

വലങ്കണ്ണുമിടങ്കണ്ണും മാറിമാറിത്തുറക്കുന്നു
വളരെനാളായിശ്ശൗരി പകലും രാവും.
"സൂര്യനായിക്കയർത്താലും ചന്ദ്രനായിച്ചിരിച്ചാലും
കാര്യമില്ല; സവർണ്ണർക്കു രണ്ടും സമാനം.
ദഹിപ്പിക്കാമെന്നുവെച്ചാൽത്തീക്കണ്ണില്ല; മനസ്സില്ല;
സഹിക്കാം ഞാനീയനീതി ചിലനാൾകൂടി."
എന്നു നിനച്ചടങ്ങിത്തൻ മെത്തയിന്മേൽക്കിടക്കയാ-
ണൊന്നുമറിയാത്തമട്ടിൽ ശ്രീപത്മനാഭൻ

5


ആന്ധ്യമത്ര കാൺകമൂലം ശ്രീവിവേകാനന്ദൻ മുന്നം
ഭ്രാന്തശാലയെന്നുചൊന്ന കേരളനാട്ടിൽ-
തൊട്ടുകൂടാ-തീണ്ടീക്കൂടാ-കണ്ടുകൂടാ-തുടങ്ങിയ
ചട്ടമിന്നും നിലനിൽക്കും ശ്വാപദക്കാട്ടിൽ-
ഘോരനാമിദ്ദുരാചാരതാരകനെക്കൊന്നൊടുക്കാ-
നേറെനാളായ് വിബുധന്മാർ ചെയ്ത തപസ്സാൽ
ശ്രീപാർവതീദേവിയുടെ തിരുവുദരത്തിലൊരു
ശോഭനനാം കുമാരൻ പോന്നവതരിച്ചു.
സ്തന്യപാനദശയിലും ധർമ്മവീരനന്നൃപേന്ദു-
വന്യദുഃഖമകറ്റുവാനൗത്സുക്യശാലി
കോലകത്തെഗ്ഗാനമൊന്നുമല്ല കേട്ടതവിടുന്നു,
മാലിയലുമധഃസ്ഥർതൻ തപ്തനിശ്വാസം;
കോമളമാം വസ്തുവൊന്നുമല്ല കണ്ടതവിടുന്നു,
ജാമദഗ്ന്യധരണിതൻ സവ്രീഡവക്ത്രം
അരുളീടുമനുകമ്പാവിവശനായ്ക്കൺനിറഞ്ഞു
തിരുമേനി: "ഇതെന്തൊരു നീതികേടമ്മേ?
അരയൊരു കീറക്കരിത്തുണിത്തുണ്ടുകൊണ്ടു മറ-
ച്ചരിവറ്റു കണ്ടിടാത്ത വയറുമായി
കവിളൊട്ടി, മിഴികുഴി,ഞ്ഞുടൽമെലി,ഞ്ഞെല്ലെടുത്തോ-
രിവരേവർ നമ്മെക്കണ്ടാലോടിയൊളിപ്പോർ?
ഇവരോടെന്തിതരന്മാരിത്തരത്തിൽപ്പെരുമാറാ-
നിവരുമെന്തിക്കണക്കിലൊഴിഞ്ഞുമാറാൻ?
ഇവരും ഹാ! ദയനീയർ നരരല്ലേ നമ്മെപ്പോലെ-
യിവരെയും സൃഷ്ടിച്ചതീശ്വരനല്ലേ?
പാമ്പിനേയും കാവിൽവെച്ചു കൈതൊഴുന്നു കേരളീയർ;
പാമ്പിനെക്കാൾപ്പതിതനോ പാവം മനുഷ്യൻ?"
മറുപടിയതിന്നോതും മനസ്വിനി മഹാറാണി:
"പരമാർത്ഥം നമുക്കിവർ ഭ്രാതാക്കൾതന്നെ
ഹിന്ദുധർമ്മം ചരിക്കുവോർ; ഹിന്ദുനാമം ധരിക്കുവോർ,-
എന്തുചെയ്യാ,മനുല്ലംഘ്യമന്ധവിശ്വാസം!

[ 7 ]

പിറവിയിൽത്തന്നെയിവർ പതിതർപോൽ; ഇജ്ജന്മത്തി-
ലൊരുനാളുമില്ലിവർക്കൊരുന്നമനംപോൽ!
ഏതു വിദ്യാഗങ്‌ഗയിൽച്ചെന്നെത്ര മുങ്ങിക്കുളിച്ചാലും
ജാതിപങ്കപ്രമാർജ്ജനം സാദ്ധ്യമല്ലപോൽ!
എന്നതത്രേ കെടുമാമൂൽവിധി, യതിന്നടിപെട്ടു
നിന്നുപോയി നിരാധാരർ നീണാളിക്കൂട്ടർ.
ഇപ്പുഴുക്കുത്തുള്ള കാലമില്ല വിലയീവൈരത്തി-
ന്നുപ്പുചേർന്നപായസമാർക്കുണീനുകൊള്ളാം?
നാളിൽ നാളിൽ നരർക്കേറ്റം നാശകരമായിപ്പോയി
കാളിയൻ തൻ വിഷത്താലിക്കാളിന്ദീവാരി.
ആരു കണ്ടു? കുട്ടനാവാമാനരകക്കുണ്ടിൽനിന്നി-
ബ്‌ഭാരതത്തെ യഥാപൂർവ്വം സമുദ്ധരിപ്പാൻ;
മാതൃഭൂവിൻ ചുടുകണ്ണീർമാർജ്ജനം ചെയ്താരുമങ്ങു-
മാദരവാർന്നരുളീടുമാശിസ്സുവാങ്ങാൻ;
നമ്മുടയ വഞ്ചിനാടാം ദേവിയുടെ ശിരസ്സിങ്കൽ-
പ്പൊന്മകുടം പണിതൊന്നു പുത്തനായ്ച്ചാർത്താൻ;-
ഭാഗധേയം ഭവിപ്പതു ഭാവിയിങ്കൽ;- അരുളട്ടെ
ലോകനാഥൻ വരമുണ്ണിക്കണ്ണനെ ചെയ്‌വാൻ."

6



ചില സംവത്സരം മേലുമുദിച്ചുയർന്നസ്തമിച്ചു;
ഫലവത്തായ് ജനങ്ങൾതൻ പ്രാർത്ഥനശാഖി;
കാലമനുകൂലമായി; വഞ്ചിഭൂവിൻ നാഥനായി
ബാലരാമവർമ്മനൃപപീയൂഷഭാനു.
ഉല്പതിഷ്ണുവാമവിടുന്നുത്തമമാം മുഹൂർത്തത്തിൽ
പത്മനാഭനരുളിന പള്ളിവാൾ വാങ്ങി
ചേരമാൻപൊൻ മുടി ചൂടിത്തിരുവിതാംകൂറുകാക്കാ-
നാരംഭിച്ചു- മൂർത്തിമത്താം യുവചൈതന്യം.
പര്യടനംകൊണ്ടും ഗ്രന്ഥപാരായണംകൊണ്ടും ലോക-
ചര്യയുടെ പരമാർത്ഥം തമ്പുരാൻ കണ്ടു.
എവിടെയുമുദാത്തമാമേകയോഗക്ഷേമചിന്ത
എവിടെയുമുജ്ജ്വലമാം ദേശാഭിമാനം;
എവിടെയുമഹമഹമികകൈകൊണ്ടുന്നതിക്കാ-
യവിരതം ധീരർചെയ്യുമകുണ്ഠയത്നം.
ഒരുതെല്ലുമതുകാണ്മാൻ മിഴിയെന്ന്യേ കിടപ്പതു
ഭരതഭൂഖണ്ഡം മാത്രം പ്രക്ഷീണപുണ്യം.
എവിടെയുമുയർച്ചയ്ക്കു തടസ്ഥമില്ലേതൊരാൾക്കു-
മെവിടെയും സ്‌പൃഹണീയം മനുഷ്യജന്മം;
ശോഭനമാം ഭായിയുടെ നിർമ്മിതിക്കങ്ങാർക്കും പോരും
സ്വാഭിലാഷം, സ്വസാർമർത്ഥ്യം സ്വവ്യവസായം.

[ 8 ]

നികൃഷ്ടമല്ലാർക്കും ജന്മം; നിഷിദ്ധമല്ലേതും കർമ്മം
സുഖിക്കുവാനാർക്കുമുണ്ടു തുല്യാവകാശം.
ഭഗവതി! ഭാരതോർവി! ഭവതിയിൽ മാത്രമെന്തീ
വികൃതമാം വിധിവാക്യം, വിഷാദസ്ഥാനം?
അയിത്തമാണവിടുത്തേയഴലുകൾക്കാദിമൂല,-
മയൽവക്കക്കാർക്കശേഷമപസാസർഹം.
ഇപ്പഴങ്കൈവിലങ്ങമ്മയെത്രകാലം ചുമക്കേണ-
മിപ്പെരിയ ശാപത്തിന്നുമില്ലയോ മോക്ഷം?
ശ്രുതികളും സ്മൃതികളും ചികഞ്ഞു നോക്കുകിൽക്കാണാ-
മതിലെല്ലാമനുസ്യൂതമായൊരുതത്വം.
ഒരിക്കലുമസ്മൽപൂർവരിരുന്നവരല്ലന്നന്നു
പരിഷ്കരിച്ചിടാതെ തന്മതാചാരങ്ങൾ.
അല്ലയെങ്കിൽപ്പഴയോരീഹർമ്മ്യമെന്നേ കാലത്തിന്റെ
മല്ലുതട്ടിൽ മൺമറഞ്ഞുപോയിരുന്നേനേ.
നിയതം നാം നീളെ മേലും നിവസിക്കേണ്ടോരിസ്സൗധ-
മയിത്തപ്പാഴ്ചിതൽപ്പുറ്റായ്ക്കിടന്നുകൂടാ.
വളരെനാളായിപ്പോയി വലയടിക്കാതെ; വെള്ളം
തളിച്ചൊന്നു തറപോലും മെഴുകിടാതെ;
ഇളകിപ്പോയ് ചുവരിലെയിഷ്ടികകൾ; വിടവുക-
ള്ളകളായ്‌പ്പോ, യഹികൾക്കകത്തു നൂഴാൻ.
പറന്നുപോയ് പണ്ടു മേഞ്ഞ പഴയോല; നമ്മുടെയി-
ത്തറവാടു തകരാറായ്, തരിപ്പണമായ്.
ഉടനിതിൻ കേടുപാടു ശരിപ്പെടുത്താഞ്ഞാൽ മറി-
ഞ്ഞിടിഞ്ഞിതു വന്നുവീഴും തലയിൽത്തന്നെ.
സവർണ്ണർക്കു മാത്രമല്ല തമ്പുരാനും ജനകനു-
മവർണ്യവൈഭവനാമെന്നംഭോജനാഭൻ.
എന്തുകൊണ്ടീയഗതികൾ കൈതൊഴുവാൻ വരുമ്പോൾ നാം
ബന്ധനം ചെയ്തിരിക്കേണം ക്ഷേത്രകവാടം?
ആയവർ തൻ ഹൃദയത്തിൽ വാണരുളും ഹരിയെ നാം
ധീയകന്നു ചെറുക്കാമോ? ഹരി രണ്ടുണ്ടോ?
സ്നേഹബുദ്ധിയോടുകൂടിയാഗമിക്കും സഹജരിൽ
ദ്രോഹവൃത്തി തുടങ്ങുവോർ ദുഷ്ടരിൽ ദുഷ്ടർ.
ഹരിജനസേവനം താൻ ഹരിയുടെ സേവനമെ-
ന്നറിയുന്നു വേദശാസ്ത്രപുരാണവിജ്ഞർ.
കായനാശം മനുഷ്യർക്കു സാരമില്ല; കായമൊന്നു
പോയാൽ പോകും; വരും വീണ്ടും മറ്റൊരു കായം;
അഭിമാനഹാനിവന്നാലരുന്തുദമാമാവ്രണ-
മപവർഗംവരെ നിൽക്കുമന്തരംഗത്തിൽ

[ 9 ]

മനംതന്നിലേവമോർത്തു മഹനീയൻ മഹീനാഥ-
നനന്തരകരണീയവിധാനവ്യഗ്രൻ
സചിവോത്തമൻ സർ സീ. പി. രാമസ്വാമിയയ്യരോടു
രചിക്കുവാനരുൾചെയ്തു രാജശാസനം

7


ഒരു മഹാശ്ചര്യമെന്തുണ്ടിൽപ്പരം? വഞ്ചിനാട്ടി-
ലൊരു നരവരൻ നവയൗവനാരൂഢൻ-
ഒരു വെള്ളക്കടലാസു തിരുമുമ്പിൽ-അതിനുള്ളി-
ലൊരു ചെറുവിളംബരമോങ്കാരപ്രായം-
ഒരു പേന മേശമേൽനിന്നെടുക്കൽ-ആ വിളംബര-
മൊരു കുറി വഴിപോലെ വായിച്ചു നോക്കൽ-
ഒരു സന്തോഷാശ്രുധാര തിരുമിഴിവിട്ടൊഴുകൽ-
ഒരു സർവാങ്ഗീണമാകും കോൾമയിർക്കൊള്ളൽ
ഒരു തൃക്കൈവിളയാട്ടം-;ലഭിക്കുകയായ് ജഗതി-
ക്കൊരു കൃതയുഗത്തിന്റെ ശുഭാവതാരം!
തിരുവിതാംകൂറിലേതു രാജകീയക്ഷേത്രത്തിലു-
മൊരു ഹിന്ദുവിന്നു കേറിത്തൊഴുവാൻ മേലിൽ
ഒരു തടസ്ഥവുമില്ല ജാതികൊണ്ടെന്നുൽഘോഷിക്കു-
മൊരു ദിവ്യനിദേശമാണാ വിളംബരം;
ഒരു വിശിഷ്ടോപനിഷ,ത്തീശാവാസ്യപ്രതീകാശ,-
മൊരുധർമ്മദിഗ്വിജയദുന്ദുഭിധ്വാനം,
ഒരു പൂർവദുരാചാരപരമ്പരാധ്വംസമന്ത്ര-
മൊരു നവ്യസപ്തതന്തുസാമഗഗാനം
സ്ഫുടമതു കൃഷ്ണവർണം തനുരൂപമനല്പാർത്ഥം
വടപത്രശായിയായ ഹരികണക്കെ
ഒരുതെല്ലും പതറിയില്ലവിടത്തെക്കരൾത്തട-
മൊരുശങ്കാദോലയിലുമൂയലാടീല;
വരയ്ക്കുകയത്രേചെയ്തു തൂലികകൊണ്ടവിടുന്നു
ഭാരതഭൂദേവിയുടെ യഥാർത്ഥചിത്രം
കുറിക്കുകയത്രേ ചെയ്തൂഗുണനിധി ഭാഗധേയ-
ഗരിഷ്ഠമാം കേരളത്തിൻ കീർത്തിജാതകം;
തിരുത്തുകയത്രേ ചെയ്തു ഹരിജനനിടിലത്തിൽ-
പ്പരമേഷ്ഠി വിന്യസിച്ച ദുരക്ഷരങ്ങൾ
ഒരു തുള്ളിമഷി ഹിന്ദുമതഭഗവതിയുടെ
തിരുനെറ്റിയിൽക്കസ്തൂരിതിലകമായി;
തിരുമിഴിക്കഴകെഴുമഞ്ജനമായ്; തൃക്കഴുത്തി-
ന്നരിയോരു നീലരത്നപ്പതക്കമായി.
അയിത്തമാം വിന്ധ്യനെത്തൻ പദപ്രഹാരത്താൽത്താഴ്ത്തി-
യയത്നമീനരവരനഗസ്ത്യകല്പൻ;

[ 10 ]

അയിത്തമാം ബലിക്കേകി, യഹിലോകവാസം ഹരി-
ഹയസഹോദരനാമീ വാമനോപമൻ
അതുവരെയധഃസ്ഥരായശുദ്ധരായെവിടെയോ
ഗതികെട്ടു കിടന്നോരു ഹരിജനങ്ങൾ
സവർണർതൻ ക്ഷേത്രംകണ്ടാൽ ശത്രുദുർഗ്ഗമെന്നുകല്പി-
ച്ചവശരായരണ്ടോടുമശരണന്മാർ
കുളിച്ചോരോകുറിയിട്ടു വെളുത്തമുണ്ടുടുത്തതാ
വിളംബരവിമാനത്തിൽക്കയറി നീളേ
തൊഴുകൈപ്പൂമൊട്ടുയർത്തി മിഴിയിണയിങ്കൽനിന്നു
വഴിയുന്ന വിൺപുഴയിൽ വീണ്ടും മുഴുകി
അണിനിര,ന്നഴിനിലയക,ന്നകതളിർ തെളി-
ഞ്ഞണയുന്നു ദേവസേവയ്ക്കനന്യതന്ത്രർ
'വരുവിനിങ്ങോട്ടു;വേഗം വരുവിൻ നിങ്ങളെക്കാത്തു
മരുവുന്നു ഞങ്ങ'ളെന്നു സവർണമുഖ്യർ
പറയുന്നു; നയിക്കുന്നു ഭഗവാന്റെ തിരുമുമ്പിൽ
പരിചയിപ്പിച്ചിടുന്നു പരിസരങ്ങൾ
മൂർത്തിയേതെന്നറിവാനും കീർത്തനത്താൽ സ്തുതിക്കാനും
ക്ഷേത്രമര്യാദകൾ പേർത്തും ഗ്രഹിക്കുവാനും
അവർ പഠിച്ചവരല്ലെന്നിരിക്കിലെന്തൊരു ഹാനി?-
യവയൊന്നുമല്ലയല്ലോ യഥാർത്ഥഭക്തി.
അവർക്കില്ല കാണിക്കയ്ക്കു പണമെങ്കിൽ വേണ്ട; ദേവ-
ന്നവർകാഴ്ചവെയ്പതന്തഃകരണരത്നം
അന്തണനുമന്ത്യജനുമൊന്നുചേർന്നു കൈകൾകോർത്തു
ബന്ധുതപൂണ്ടമ്പലത്തിനകത്തുകേറി
താണു ജഗദീശ്വരനെക്കൈതൊഴുതു പോരും കാഴ്ച
കാണുമെന്റെ കണ്ണേ; നിനക്കെന്തു മേൽക്കാമ്യം?
ഇതുതാനോ നാമിന്നോളമിരുന്നതാം ലോകം? മാറ്റ-
മിതിന്നൊരുനിമിഷം കൊണ്ടിത്ര വരാമോ?
ഗാന്ധിജിക്കുപോലുമൊരു മോഹനമാം ദിവാസ്വപ്നം;
ഭ്രാന്തരാകും കവികൾക്കു ഭാവനാചിത്രം
വിപ്ലവത്തിൻ വിദൂരമാം വിഹായസമണ്ഡലത്തി-
ന്നപ്പുറത്തുള്ളൊരു ഗോള, മസ്പഷ്ടദൃശ്യം;-
അതിനെയിങ്ങാകർഷിച്ചു ഹസ്തഗതമാക്കിയല്ലോ
വിധിവത്താ,യൊരുസൂക്തമോതിയിദ്ദേവൻ
തന്നുടയ തൂലികയാം യോഗദണ്ഡം നിലത്തൂന്നി-
ത്തന്നുവല്ലോ നാകമൊന്നീ നവ്യഗാധേയൻ
വളരെവർഷങ്ങളായിസ്സഹസ്രശാഖകൾ വാച്ചു
വളർന്നീടുമയിത്തമാം വിഷവൃക്ഷത്തെ
ഒരുവെട്ടാഞ്ഞോങ്ങിവെട്ടി മുറിച്ചിട്ടുവല്ലോ താഴെ-
പ്പരശുരാമോർവിയിലിപ്പരശുരാമൻ

[ 11 ]

വിരൽചൂണ്ടിക്കാട്ടി ലോകം ചിരിക്കും കല്ലായിരുന്ന
ഭരതക്ഷ്മാഭിധയാകുമഹല്യയാളെ
ശ്രീലമാം തൻ പുരാതനരൂപമേകിക്കാത്തുവല്ലോ
ബാലരാമചന്ദ്രനാകുമിബ്ബാഹുജശ്രേഷ്ഠൻ.
ലോകഗുരു ശങ്കരനുജന്മദാത്രി വഞ്ചിഭൂമി
കാകവന്ധ്യയല്ലയെന്നു കാണിച്ചു കാലം.
തെക്കറ്റത്താണിരിപ്പതിദ്ദേവതയെന്നാലു; മില്ല
തർക്ക,മിന്നു സർവോത്തരമായി തൽസ്ഥാനം.
ഈ മലയവായുവിന്റെ വെന്നിക്കൊടിക്കൂറ പാറും
സോമചൂഡശ്വശുരൻതൻ ശിരസ്സിൽപ്പോലും.
മറയുമിച്ചന്ദനത്തിൻ പരിമളത്തിങ്കൽ മേലി-
ദ്ധരയിലെദ്ദുരാചാരപൂതിഗന്ധങ്ങൾ.
മഞ്ജുളാംഗി! ഭരതോർവി! ഭവതിയിന്നർഹയായി
മഞ്ഞമലവൈരമുടി മൗലിയിൽച്ചൂടാൻ;
വിൺപുഴയാം മുത്തുമാല മാറിടത്തിലണിയുവാ-
നുമ്പർപോലുമൃഷിമാതാവെന്നു പുകഴ്ത്താൻ.
ചിലരുണ്ടാമങ്ങുമിങ്ങുമിതിലരോചകികളാ,-
യുലകമാം വെണ്മതിക്കെന്നില്ലിക്കളങ്കം?
സാധ്യമല്ല കല്പകാലസാഗരത്തിൻ തിരകൾക്കു-
മാർദ്രമാക്കാനവർ പേറുമശ്മഹൃദയം.
വരം തരാൻ ഹരിവന്നാൽ നിറംകണ്ടു വിരണ്ടോടി-
യൊരുജലാശയത്തിൽപോയ് മുഴുകിനിൽപോർ;
പരബ്രഹ്മത്തോടുചേർന്നു ലയിച്ചിടുമ്പൊഴുമതി-
ന്നൊരുശുദ്ധികർമ്മം ചെയ്‌വാനുറച്ചിരിപ്പോർ;-
ഇരുന്നുകൊള്ളട്ടെ നമുക്കവർകൂടിസ്സമീപത്തിൽ-
പരിഷ്കാരചിത്രങ്ങൾ തൻ പശ്ചാത്തലങ്ങൾ.
ഹരിജനപരമ്പരയവിരതം സന്ദർശിക്കും
തിരുപ്പതിയിനിത്തിരുവനന്തപുരം,
ചിദംബരം തിരുവൈക്കും, മധുര കുമാരീക്ഷേത്രം;
ശ്രുതിസുഖദമാം ശബ്ദം ദ്വ്യക്ഷരി വഞ്ചി.
ജയ ജയ ചിത്രോദയ! വഞ്ചിഭൂമീകമിതാവേ!
ജയ ജയ സാധുജനശർമ്മദാതാവേ!
ജയ ജയ ദുരാചാരധ്വാന്തബാലസവിതാവേ!
ജയ ജയ ഹിന്ദുധർമ്മമർമ്മവേത്താവേ!
അവിടുത്തേ ഹൃദയത്തിൻ വിരിവിനുമുറപ്പിന്നു-
മവികലം ധന്യവാദമരുളുമാരും;
അവിടുത്തേ മഹത്താമീയപദാനം ഭക്തിപൂർവ്വ-
മെവിടെയും വാഴ്ത്തും ലോകമേതുകാലത്തും;
അവിടത്തേത്തിരുനാമമവനിയിലായുഗാന്ത-
മെവിടെയും പ്രകാശിക്കുമേകാന്തശോഭം.

[ 12 ]

അവിടത്തേക്കവധിവിട്ടരുളുവാൻ കനിയട്ടെ
ഭവികങ്ങൾ പരാർദ്ധ്യങ്ങൾ പഥോജനാഭൻ.
അവിടേയ്ക്കീയനിതരസുലഭമാം ഗുണഗണ-
മെവിടുന്നുളവായെന്നേവർ കാണ്മീല!
അവിടത്തെ പ്രിയതമാ, വനശ്വരയശസ്വിനി,
വിവിധസൽകലാവലീവിലാസഹർമ്മ്യം;
സരസ്വതീദേവിയുടെ സമഗ്രമാമവതാര,-
മരിവയർകുലം ചാർത്തുമനഘരത്നം;
പാരിടത്തിൻ പ്രതിനവഭാഗ്യതാര,മവിടുന്നി-
പ്പാരിജാതലതയിലെ പ്രഫുല്ലപുഷ്പം.
അവിടത്തേ മന്ത്രിവര്യനനവദ്യവിദ്യാരാശി,
ദിവിഷദാചാര്യകല്പൻ, ദീനദയാലു,
അഭിനവരാജ്യതന്ത്രജ്ഞാഗ്രയായി, ഭാരതത്തി-
ന്നഭിമാനധ്വജസ്തംഭ, മത്ഭുതചര്യൻ,
രാജാരാമമോഹനാദികുർമ്മശൂരസമശീർഷൻ,
രാജമാനയശസ്തോമൻ, രാമസ്വാമ്യാര്യൻ.
മഹതിയാമവിടത്തെജ്ജനനിക്കും സഹജയ്ക്കും
സഹജനും സചിവനും ബാന്ധവന്മാർക്കും
അരുളട്ടെ പകലിരവനുഗ്രഹമതിമാത്രം
നിരുപമകൃപാസിന്ധു നീരജനേത്രൻ.

"https://ml.wikisource.org/w/index.php?title=ചൈത്രപ്രഭാവം&oldid=70263" എന്ന താളിൽനിന്ന് ശേഖരിച്ചത്