കേരളോല്പത്തി/പെരുമാക്കന്മാരുടെ കാലം/ശങ്കരാചാര്യർ കല്പിച്ച കുല ക്രമ വിവരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേരളോല്പത്തി
ശങ്കരാചാര്യർ കല്പിച്ച കുല ക്രമ വിവരം
കേരളോല്പത്തി

[ 58 ]

൬. ശങ്കരാചാര്യർ കല്പിച്ച കുല ക്രമ വിവരം.


പട ജയിച്ചിരിക്കും കാലം ശ്രീമഹാദേവന്റെ [1]പുത്രനായി എത്രയും പ്രസിദ്ധനായിട്ടു ഒരു ദിവ്യനുണ്ടായി, അതാർ പിന്നെ ശങ്കരാചാൎയ്യർ ആയതു. അതുണ്ടായതു ഏതുപ്രകാരം എന്നു കേട്ടുകൊൾക ഒരു ബ്രാഹ്മണസ്ത്രീക്ക് വൈധവ്യം ഭവിച്ചശേഷം അടുക്കള ദോഷം ശങ്കിച്ചു നില്ക്കുംകാലം അവളെ പുറന്നീക്കി വെച്ചു ശ്രീ മഹാദേവൻ വന്നുല്പാദിക്കയും ചെയ്തു. ഭഗവാന്റെ കാരുണ്യത്താൽ അവൾക്ക് പുത്രനായി വന്നവതരിച്ചു. ശൃംഗെരി ശങ്കരാചാൎയ്യർ അവൻ വിദ്യ കുറഞ്ഞൊന്നു പഠിച്ചകാലം തന്റെ അമ്മ മരിച്ച [ 59 ] വാറെ, ആ ഊഴത്തിൽ ക്രിയകൾക്ക് ബ്രാഹ്മണർ എത്തായ്കകൊണ്ടു തന്റെ ഗൃഹത്തിങ്കൽ ഹോമകുണ്ഡം ചമച്ചു മേലേരി കൂട്ടി അഗ്നിയെ ജ്വലിപ്പിച്ചു ശവം ഛേദിച്ചു ദഹിപ്പിച്ചിരിക്കുന്നു. അനന്തരവൻ ചെയ്യേണ്ടും ക്രിയകൾ ശൂദ്രനെ കൊണ്ടു ബ്രാഹ്മണൎക്കടുത്തവനെക്കൊണ്ടു ചെയ്യിപ്പിച്ചു. അങ്ങിനെ താൻ ദഹിപ്പിക്കകൊണ്ടു ബ്രാഹ്മണൻ കൂടാതെ ശൂദ്രനും ഒരു ക്രിയയില്ല; ശൂദ്രൻ കൂടാതെ ബ്രാഹ്മണന്നും ഒരു ക്രിയയില്ല എന്നു കല്പിച്ചു, ശങ്കരാചാര്യൎക്കു വിദ്യ അനേകം ഉണ്ടായവാറെ അവന്നു ശരി മറ്റാരുമില്ല ബ്രാഹ്മണരും നിൽക്കാതെ ആയി. സകല വിദ്യകളും ഗ്രഹിച്ചു പ്രസിദ്ധനായി സൎവ്വജ്ഞ പീഠം ഏറി ഇരിക്കുംകാലം ഗോവിന്ദസന്യാസിയുടെ നിയോഗത്താൽ കേരളഭൂമിയിങ്കലെ അവസ്ഥാ ൨൪000 ഗ്രന്ഥമാക്കി ചമച്ചു. ൬൪ ഗ്രാമത്തെയും വരുത്തി അടുക്കും ആചാരവും നീതിയും നിലയും കുലഭേദങ്ങളും മൎയ്യാദയും യഥാക്രമവും എച്ചിലും വീഴ്പും തീണ്ടലും കുളിയും കുഴി വരഞ്ഞ് നീർ കോരുവാനും കലം വരഞ്ഞ് വെച്ചുണ്മാനും അവരവൎക്കു ഓരോരൊ പ്രവൃത്തികളും ആചാരങ്ങളും ഭാഷകളും അതാത് കലത്തിന്നു തക്കവണ്ണം കല്പിക്കയും ചെയ്തു. നാലു വൎണ്ണം കൊണ്ടു ൧൮ കുലം ആക്കി അതുകൊണ്ടു ൬൮ കുലവൎണ്ണം എന്നും ൭൨ കുലം എന്നും കല്പിച്ചു.

അപ്പറയുന്ന കുലപ്പേരുകൾ വെവ്വേറെ കേട്ടുകൊൾക; ബ്രാഹ്മണാദി നാലു വൎണ്ണമുള്ളത തന്നെ അനേകം പേരുണ്ടു ബ്രാഹ്മണരിൽ തന്നെ അനേകം പേരുണ്ടു. ഓത്തന്മാർ, മന്ത്രവാദികൾ, സ്മാൎത്തന്മാർ [ 60 ] ശാസ്ത്രാംഗക്കാർ, പിതൃകൎമ്മക്കാർ ഗ്രന്ഥികൾ, ജ്യോതിഷക്കാർ, ഷാരികൾ, വ്യാകരണക്കാർ, ശാന്തിക്കാർ ശാസ്ത്രികൾ, വേദാന്തികൾ, വൈദികന്മാർ, ഗൃഹസ്ഥന്മാർ, സന്ന്യാസികൾ. ബ്രാഹ്മണ സ്ത്രീകൾ അകത്തുനിന്നു പുറപ്പെടാതെ ഇരിക്കുന്നനവരാകകൊണ്ടു അന്തൎജ്ജനങ്ങൾ എന്നും അകത്തമ്മമാർ എന്നും പേരായി. ബ്രാഹ്മണരുടെ ബാലന്മാർ ഉണ്ണി എന്നും ബാലമാർ തങ്ങപ്പിള്ളമാർ എന്നും പറയുന്നു. ആൎയ്യാവൎത്തത്തിങ്കൽ നിന്നുവന്ന ബ്രാഹ്മണർ നമ്പൂതിരിമാർ നമ്പൂരിപ്പാടു എമ്പ്രാന്മാർ എമ്പ്രാന്തിരി എന്നും അവരിൽ പ്രമാണികളെ [2]തിരുമുൽപാടന്മാർ എന്നും ഭട്ടത്തിരിപ്പാടെന്നും വന്ദനാൎത്ഥം പറയുന്നു. ഓരൊ യാഗാദി കൎമ്മളെ ചെയ്കകൊണ്ടു, സോമാതിരിമാർ അഗ്നിഹോത്രികൾ എന്നിങ്ങിനെ ചൊല്ലുന്നു. പരദേശബ്രാഹ്മണർ ഭട്ടന്മാർ പട്ടർ തന്നെ. ഇവർ വൈദികന്മാർ നമ്പിടിക്ക ഓത്തില്ലായ്കകൊണ്ടു മുക്കാൽ ബ്രാഹ്മണൻ അതിൽ പ്രമാണികക്കാട്ട് കാരണപ്പാടു എന്ന നമ്പിടി ആയുധം എടുത്ത അകമ്പടി ചെയ്ത പിതൃപൂജെക്ക് ദൎഭയും സ്രുവവും ചമതക്കോലും വരുത്തിയ വെങ്ങനാട്ടിൽ നമ്പിടി ബ്രാഹ്മണ സഭയിൽ ഒന്നിച്ച ആവണപ്പലക ഇട്ടിരിക്കുന്ന പ്രഭു ഇതിൽ താണതു കറുകനമ്പിടി നമ്പിടിക്ക് മരുമക്കത്തായം ഉണ്ടു. പിന്നെ അന്തരാളത്തിൽ ഉള്ളവർ, അമ്പലവാസികൾ ശൂദ്രങ്കൽ നിന്നു കരേറിയവർ ബ്രാഹ്മണങ്കൽ നിന്നു കിഴിഞ്ഞവർ. അതിൽ പൊതുവാന്മാർ രണ്ടു വകക്കാർ: അകപ്പൊതുവാൾ ശിവബലിക്ക് തിടമ്പു [ 61 ] എഴുന്നെള്ളിക്ക, ദേവസ്വം ക്ഷേത്രം ദേവനേയും പരിപാലിച്ചു സൂക്ഷിക്ക. സോമാനം കഴുക പുറപ്പൊതുവാൾ വഴിപാടു വാങ്ങി കൊടുക്ക, ഇല വിറകു പാൽ തേൻ നെയ്യിത്യാദി ഒരുക്കുക. ഭഗവതി സേവയിൽ ശക്തിപൂജ ചെയ്യുന്നവർക്കു പിടാരന്മാർ പിഷാരകന്മാർ എന്നും അടിയാന്മാര അടിമൾ എന്നും ഓരൊ പേരുണ്ടു. പുഷ്പകൻ നമ്പിയച്ചനും ദേവന്നു പൂകൊടുക്ക, മാലകെട്ടുക, ക്ഷേത്രപ്രവൃത്തി ചെയ്തു കൊള്ളുക, അവന്റെ ഭാർയ്യക്ക് ബ്രാഹ്മിണി എന്നു പേർ. ഗൃഹത്തെ പൂമഠം എന്നും പാദോദകം എന്നും അവനെ പൂനമ്പി എന്നും ചൊല്ലുന്നു. ബ്രാഹ്മിണിക്ക് വെളിച്ചടങ്ങു പാടുക തന്നെ ജീവിതം. പിഷാരോടിക്ക് സന്യാസിയുടെ ആചാരവും ക്ഷേത്രത്തിങ്കൾ അടിച്ചു തളിയും മാലകെട്ടും കല്പിച്ചു, കൈലാസവാസിയെ ക്ഷേത്രപ്രവൃത്തിക്കു കല്പിച്ചു, അവന്റെ പക്കലാക്കിയ സ്ത്രീക്കു അടിച്ചു തളി പ്രധാനമാക്കി വാരിയത്തി എന്നു പേരും വാരിജാതിക്ക ക്ഷത്രിയരുടെ പുലയും പുണ്യാഹവും പുഷ്പകന്റെ പ്രവൃത്തിയും കല്പിച്ചു. ഇതിൽ പെറ്റും പിറന്നും ഉണ്ടായവർ ഒക്കയും ആഴുവാഞ്ചേരിതമ്പ്രാക്കളുടെത് എന്നു പറയുന്നു.ശ്ലാഘ്യാരിൽ പുരുഷന്നു ചാക്യാർ എന്നും സ്ത്രീക്കു നങ്ങ്യാർ എന്നും പേർ. ഈശ്വരകഥകളെ പ്രകടിച്ചു പറക, വ്യാകരണം നാടകപുരാണങ്ങളും വായിക്ക, കൂത്താടുക കൂത്തു പറയിക്ക, അവർക്ക് പല കർമ്മങ്ങൾക്കായിട്ടും ചാർന്നവർ എന്ന ഒരു കൂട്ടത്തെ കല്പിച്ചു; അവർ നമ്പിയാർ, അതിൽ ഇളയതു ശ്രദ്രർക്കു ശ്രാദ്ധത്തിന്നു ചോറുവെപ്പിച്ചു വാങ്ങുക. മൂസ്സതു ഊരിലെ പരിഷ [ 62 ] തങ്ങന്മാർ പരശുരാമദോഷം ഏല്ക്കുകകൊണ്ടു ബ്രാഹ്മണകർമ്മം ഒന്നും ഇല്ല. ഇവരോടു കൂടുന്ന ചെലമ്പാണ്ടികൾ തിരുവന്തപുരത്ത് ഭഗവാന്റെ അടിയാർ, ശാസ്താവിങ്കൽ കൂത്താടുവാൻ തീയാടിനമ്പി എന്നൊരു പരിഷയും കല്പിച്ചു, തൈയമ്പാടി എന്നൊരു ചാർന്ന പരിഷയും ഉണ്ടു. അവർ കളം എഴുതി ദൈവം പാടുന്നവർ; ഭദ്രക്കാളി അടിയാന്മാരുടെ പൂജ ഉള്ളേടത്ത് കഴകപ്പൊഴുതിക്കായിട്ട് ചാർന്നവർ എന്ന മാനാരി പുത്തില്ലം അങ്ങിനെ രണ്ടു കൂട്ടത്തെ കല്പിച്ചു. ഇവരും ഉണിത്തിരിമാരും അമ്പലവാസികളിൽ കൂടിയവർ, മാരയാർ അമ്പലവാസികളിൽ കൂടുക ഇല്ല; അവർ വാദ്യ പ്രയോഗക്കാർ കൊട്ടുമാരയാർ അസ്ഥികുറച്ചി, അസ്ഥിവാരി, ശവസംസ്കാരത്തിൽ പരിചാരം ചെയ്തുകൊണ്ടു പരിയരത്തവരിൽ ആകുന്നു. ഇവർ ഒക്ക നാലു വർണ്ണത്തിൻ ഇടയിൽ പെട്ട അന്തരജാതികൾ.

ക്ഷത്രിയരിൽ സൂര്യവംശവും സോമവശംവും രണ്ടു വകയിൽ മൂഷികക്ഷത്രിയനും മുടിക്ഷത്രിയനും സാമന്തരും ഉണ്ടു. ഏറാടിയും നെടുങ്ങാടിയും വെള്ളൊടിയും അവരിൽ താണ പരിഷ എന്നും അടിയോടികൾ എന്നും പറയുന്നു. മയൂരവർമ്മൻ മലയാളം തൗളവം വാണതിൽ പിന്നെ ഉണ്ടായ രാജാക്കന്മാരുടെ നാമധേയാന്ത്യത്തിങ്കൽ ഒക്കയും വർമ്മൻ ശർമ്മൻ എന്നുള്ള പേർ കൂടുന്നു.

വൈശ്യന്മാർ മലയാളത്തിലുണ്ടു എന്നും ഇല്ല എന്നും പറയുന്നു; വയനാട്ടിലുണ്ടു.

ബ്രാഹ്മണർക്ക് വേദശാസ്ത്രങ്ങളും യാഗാദികർമ്മ [ 63 ] ങ്ങളും ജപഹോമാദിശാന്തികളും ക്ഷത്രിയർക്ക് രാജത്വം രക്ഷാശിക്ഷ പ്രജാപരിപാലനവും. വൈശ്യന്നു കൃഷി ഗോരക്ഷ വാണിഭവും. ശൂദ്രന്നു പട നായാട്ടു മൂന്നാഴിപ്പാടു കാവൽ ചങ്ങാതം അതിൽ കിഴിഞ്ഞവർക്ക് താളി പിഴിഞ്ഞു കുളിപ്പിക്ക, തണ്ടെടുക്ക, ചുമടു കെട്ടുക, എള്ളിടുക, പുഞ്ചേല മുക്കുക, മറ്റും കൂലി ചേകവും ഉണ്ടു.

ശൂദ്രജാതികൾ പലപ്രകാരവും പറയുന്നു അതിൽ വെള്ളാളസ്സ്വരൂപത്തിൽ പേരുകൾ തങ്ങൾ എന്നും കമ്മൾ എന്നും കുറുപ്പെന്നും പണിക്കർ എന്നും നായകൻ നായർ എന്നും അടിയോടി നമ്പിയാർ ചെല്ലട്ടന്മാർ തലച്ചെണ്ണൊർ തലപ്പെണ്ണൊർ മേനോക്കി മേനൊൻ അപ്പൻ എന്നും അമ്മൊന്മാർ അമ്മാവൻ എന്നും ഓരോ സ്വരൂപത്തിങ്കൽ ഓരൊ പേർ പറയുന്നു. ഈ തറവാട്ടുകാർ ഒക്കയും ൧൧[3] കിരിയത്തിൽ ഉളവായുള്ളവരാകുന്നു ൧. മുതുക്കിരിയം, ൨. ഇളങ്കിരിയം, ൩. അടുങ്കുടിക്കിരിയം, ൪. അമയങ്ങലത്തുകിരിയം, ൫. എടത്തു കുടികി, ൬. നെല്ലുളികി, ൭. നീലഞ്ചെരികി, ൮. ഇടിമകി, ൯. മമ്പാടുകി, ൧0. തിരുമങ്ങലത്തുകി, ൧൧. പുത്തുർകി ഇതിൽ കിഴിഞ്ഞു പോയ പരിഷകൾ ചാർന്നു പരിഷകൾ നാലുവർണ്ണത്തിൽ ചാർന്നവർ ഉണ്ടു: സാമന്തർക്കും ചാർന്നവരുണ്ടു എന്നു പറകകൊണ്ടു ൫ എന്നും നാലെന്നും പറയുന്നു. അകത്തു ചാർന്നവർ, പുറത്തുചാർന്നവർ, പരപ്പൂവർ, പ്രഭുസേവകർ പള്ളിച്ചേകവർ, പള്ളിച്ചാന്മാർ, മടവർ എന്നിങ്ങിനെ ഉള്ളവർ ക്ഷേത്രത്തിലും എടത്തിലും മടത്തി [ 64 ] ലും മാടത്തിലും കൊയിലത്തും നിന്നു വേല ചെയ്യേണ്ടും പരിഷകൾ അവർ ഉള്ളാളർ, ഉള്ളാട്ടിൽനായർ, ഉള്ളകത്തു നായന്മാർ എറന്നട്ടിലും മറ്റു കൂലിച്ചേകവർ, പള്ളിച്ചാന്മാർ പണ്ടെ തളിയാതിരിമാരുടെ പള്ളി തണ്ടു എടുത്തവർ.

അതിൽ കീഴപെട്ടുള്ള ജാതികൾ വെളുത്തേടൻ, ൟരങ്കൊല്ലി, വണ്ണത്താൻ, അലക്കി പിഴിഞ്ഞു കൊടുക്ക തിരപുടാടഞെറിക വിളക്കത്തറവൻ വളിഞ്ചിയൻ, ക്ഷൗരം കഴിക്ക, പിതൃകർമ്മം. കുശവൻ കുലാലൻ, കൊയപ്പൻ ആന്ത്രൂൻ. മൺകലം നിർമ്മിക്ക. ഊരാളി കല്ലെരിനായർ മനയാളികൾ ഏരുമാൻ മതിൽ മാടുക, മച്ചു പടുക്ക, കുന്നിടിക്ക, കുഴിതൂർക്കുക, കളങ്കിണറു കുഴിക്ക, കൂലിക്കു കുത്തുക. വട്ടക്കാട്ടവൻ (വാണിയൻ പതിയാരും ചക്കാല വാണിയന്നും എൾആട്ടി പിഴിക) എന്നിങ്ങിനെ ൫ ജാതിയും. പിന്നെ കുടുമ്പർ കടുപ്പട്ടർ ചുമടു കെട്ടുക ഉപ്പും മീനും വിൽക്ക. കച്ചേരിനായർ പീടിക കെട്ടി വാണിഭം അവനും വട്ടക്കാട്ടവനും ഒന്നു തന്നെ. നായിക്കന്മാർ കൊട്ടി കൂടും കുറിക്ക കൂട്ടാൻ നായർ, കണ്ടത്തിൽ നായർ ക്ഷേത്രത്തിൽ അരികുത്തുക, പാത്ര തേക്ക, ഗോപുരം കാക്കുക ഇവർ ചാർന്ന പരിഷയിൽ നിന്നു കിഴിഞ്ഞവർ. അകത്തൂട്ടു പരിഷ കച്ചേരിചെട്ടിയാൻ ഒഴികെ ൩ കച്ചോടക്കാർ: രാവാരി യാവാരി വ്യാപാരി കപ്പലോട്ടം പാണ്ടിശാല കെട്ടിവാണിഭം ചരക്കുകൾ ഓട്ടക്കാർക്ക് കൊടുത്തുംകൊണ്ടും കച്ചോടം ചെട്ടി പൊൻവാണിഭം, കമ്മട്ടത്തിൽ പണം അടിപ്പിച്ചാൽ പൊൻ മാറുക, തുറമരക്കാരെ മക്കത്തു കപ്പൽ വെപ്പിക്ക, ഓട്ടവൊഴുക്കവും കച്ചോടം [ 65 ] കണക്കെഴുത്തും ചോനകർ ബൗദ്ധന്മാർ അസുര വംശത്തിങ്കലുണ്ടായവർ. കച്ചോടം കപ്പോലോട്ടം പിന്നെ ചീനർ, കുഞ്ചരാത്തിക്കാർ, പൗരവർ ഇവർ ഓരൊരു ദ്വീപിങ്കൽ നിന്നു കപ്പിലിൽ കൂടി വന്നു മലയാളത്തിൽ ഇരിപ്പുണ്ടു. ഇതിൽ കൊങ്ങിനിയർ, ചെരിപ്പുകുത്തി, നസ്രാണി, ഒത്താന്മാർ, പൗരൻ ഇത്യാദി ൧൮ വംശം ഉണ്ടു. പറുങ്കി, ലാന്താ, പരിന്തിരീസ്സ്, ഇങ്കിരിസ്സ് എന്നിങ്ങിനെ നാലു വട്ടത്തൊപ്പിക്കാർ അതാത് ദ്വീപുകളിൽ കടന്നിരുന്നു കോട്ടയിട്ടുറപ്പിച്ചു, കച്ചോടം തുടങ്ങി ഇരിക്കുന്നു. ചാലിയർ പരദേശത്തു നിന്നു വന്നു, തെരു കെട്ടി നെയ്തു തുടങ്ങിയവർ ചെട്ടിയാർ, ചെടർ ൟഴവരും [4]തീയരും[5]ൟഴം എന്ന ദ്വീപിങ്കന്നു വന്നവർ മരം കയറ്റും ൟർച്ച മൂർച്ചയും കാച്ചും വാണിഭവും അവരിൽ തണ്ടായ്മസ്ഥാനമുണ്ടു. കാവുതിയൻ ക്ഷുരകൻ അവരോട് കൂട മുകർവർ മുകയർ പുഴയിൽ മീൻ പിടിക്ക. മുക്കുവരും കടവർ വല കെട്ടി മീൻ പിടിക്ക, തോണി കടത്തുക, കെട്ടെടുക്ക ൟഴെത്തനിന്നു വന്നവർ എന്നു പറയുന്നു. കമ്മാളർ കർമ്മാളർ ഐവർ ഐങ്കുടി എന്നും നാൽവർ എന്നും പറയുന്നു. അതിൽ ബ്രാഹ്മണൻ ആചാരി ആശാരി മരംവെട്ടി കുറെക്ക. ക്ഷത്രിയൻ തട്ടാൻ പെരുന്തട്ടാൻ ആഭരണവും വിഗ്രവും ഉണ്ടാക്കുക. ചൊഴിതട്ടാൻ കമ്മട്ടം പുക്കു പണമടിക്ക, പൊൻവാണി ചക്രകുത്തിയാർക്കു കുത്തുപണി. വൈശ്യൻ മൂചാരി മൂശാരി ഓട്ടു പണി, പൂജാപാത്രങ്ങൾ മറ്റും വാർത്തുണ്ടാക്കുക. [ 66 ] ശൂദ്രൻ കൊല്ലൻ പെരുംകൊല്ലൻ ഇരിമ്പു പണി. ചെമ്പുകൊട്ടി ചെമ്പൊട്ടി ചെമ്പു പണി. കമ്മാളരിൽ നിന്ന് പിരിഞ്ഞു കഴിഞ്ഞു പോയവർ നാല് കൊല്ലർ, അതിൽ തീകൊല്ലൻ, കരുവാൻ, അമ്പുകെട്ടിക്കൊല്ലൻ, പടക്കുറുപ്പു, വില്ലുഴിക,അമ്പുകെട്ടുക, പയറ്റിക്ക. പലിശക്കൊല്ലൻ, കിടാരൻ പലിശ എടുത്തു കൊടുക്ക, തോല്പണി. വാൾകൊല്ലൻ(കടച്ചകൊല്ലൻ) ആയുധം വെളുപ്പിക്ക, എടുത്തുകൊടുക്ക, കൂലിച്ചേകം ഇല്ലാത്ത നാലു കുറുപ്പും ഉണ്ടു: വടികുറുപ്പു കുന്തവടി തീർക്ക. പരകുറുപ്പ് കുമ്മായം ഉണ്ടാക്കുക. പരവൻ കാട്ടുക്കുറുപ്പു, വേലക്കുറുപ്പു. വേലൻ, പേറ്റി, ചികിത്സ, ൟറ്റെടുക്ക, ശസ്ത്രപ്രയോഗവും സൂതികാകർമ്മവും. പാണർ മുന്നൂറ്റൻ, അഞ്ഞൂറ്റൻ, വേലൻ, പരവൻ, മരം ഏറുക, കളം മനിയുക, കെട്ടിയാട്ടം, കുളി അടക്കുക, ഒടി തീർക്ക, മന്ത്രവാദം. കമ്മാളർക്കു അടിമയായി നിൽക്കുന്നു.അതിൽ ൪ വക മൺകുത്തി, മരം കയറി, കൊടഞ്ചി, കൊട്ടമുട്ടി ഇവർ ഒന്നു തന്നെ. വണ്ണാൻ മണ്ണാൻ, പെരുവണ്ണാൻ. ഏറ്റും മാറ്റും കെട്ടിയാട്ടം ചാഴിയും പുഴുവും വിലക്കുക മന്ത്രവാദം കുത്തുപണി. പിന്നെ കണിശൻ കണിയാൻ ജ്യോതിശാസ്ത്രം, മന്ത്രവാദം, നാല്പതീരടിസ്ഥാനത്തിൽ ആയുധം എടുത്തുകൊടുക്ക, കളരിയിൽ ആചാര്യസ്ഥാനം, കൂട്ടം ബാധതിരിക്ക. വേട്ടുവർക്കു ഉപ്പു വിളെക്കുക, മണ്പണി. പുള്ളുവന്നും (ഔഷധക്കാരൻ) വള്ളുവന്നും കൂലിപ്പണി. പിന്നെ കുന്നുവാഴികൾ ൧൬ വംശം എന്ന് പറയുന്നു. പുളിയർ (ഇവർക്ക്‌ കുറുമ്പിയാതിരി കുന്നിൻകൂർ വാഴ്ച വെട്ടിയടക്കം, കെട്ടിപാച്ചൽ നായാട്ടു, പട, കൂലിച്ചേകം, [ 67 ] ൟ അവകാശങ്ങൾ കൊടുത്തു. മലയിൽ പണിയന്മാർ (പയറ്റുക) പണിയർ, കാടർ, കാട്ടുവർ, കുറിച്ചിയപണിക്കർ, മാവിലവർ, കരിമ്പാലർ, തുളുവർ, കുളുവർ കാട്ടുവാഴ്ച, നായാട്ടു, വല്ലിപ്പൊഴുത്തി, ഇറയവൻ, എറവാളൻ, തേൻ കുറുമ്പർ, മലയർ, കള്ളാടിമാർ (ഏറവക്കളി കെട്ടിയാട്ടം കൂളിയടക്കം) ആളർ പെരാളർ, ഉള്ളാളർ, ഉള്ളവർ മലയാളർ, കുറുമ്പർ, പല വിത്തുകളും എടുക്ക. മൂത്തൊരൻ (നായാട്ടു വലകെട്ടുക ഉറി മിടക) കുറവൻ വിഷം കിഴിക്ക, പാമ്പാട്ടം, ചപ്പിടിക്കളി, കൈ നോക്കുക, കാക്കമാംസം ഭക്ഷിക്ക, പുല്പായിടുക. പറയൻ (പറയിപെറ്റ പന്തീരുകുലം വായില്ലാകുന്നിലപ്പൻ പരദേവത, കുടയും മുറവും കെട്ടുക, ഒടിക്ക, മാട്ടുക, പശുമാംസം ഭക്ഷിക്ക. ചെറുമരിൽ കയറിയവർ ഇരുളർ, എരളൻ, കണക്കരും, ഒടുക്കം പുലയരും പായുണ്ടാക്കുക നായാടികളും നായടിച്ചു തിന്നുക.

ഇങ്ങിനെ ൭൨ കുലത്തിന്നും ചിലർ തമ്മിൽ തമ്മിൽ തൊട്ടുകുളി തീണ്ടിക്കുളി എന്നുള്ള ക്രമങ്ങൾ അടുക്കും, ആചാരം, നീതിയും, നിലയും, തളിയും, കുളിയും, പുലയും, പുണ്യാഹവും, ഏറ്റും, മാറ്റും, ദിനവും, മാസവും എന്നിങ്ങനെ ഉള്ളത് എല്ലാം ശങ്കരാചാര്യ്യർ ൬൪ ഗ്രാമം ബ്രാഹ്മണരെയും മറ്റു ഊരും ഗ്രാമവും സ്വരൂപവും നാനാവർണ്ണങ്ങളും നിറയപ്പെട്ടിരിപ്പൊരു സമയം കർക്കടവ്യാഴം പുക്കു വരുന്ന കുംഭമാസത്തിൽ വന്ന മഹാ മഖത്തിൽ പിറ്റെ നാൾ തിരുന്നവായെ പേരാറ്റിൽ മണപ്പുറത്തനിന്നു മഹാരാജാവായി മലയാളത്തിൽ ൧൭ നാടു മടക്കി വാഴും പെരുമാളെയും നമ്പിമാടമ്പിസ്മാർത്തൻ മറ്റും പല പ്രഭുക്കന്മാരെയും [ 68 ] വരുത്തി ബോധിപ്പിച്ചു, സർവ്വജ്ഞരായിരിപ്പോരു ശങ്കരാചാർയ്യർ എന്നറിക. ഈശ്വരന്നു ആരിലും ഒരു കുലഭേദവിമില്ല. പരദേശികൾ ഒരു ജാതിക്കും തീണ്ടിക്കുളിയുമില്ല; ഏകവർണ്ണിച്ചിരിക്കുമത്രെ; അതു പോര ഈ കർമ്മഭൂമിയിൽ ഭൂമിക്ക് കർമ്മംകൊണ്ട ശുദ്ധി വരുത്തുകെ ഉള്ളു. ജ്ഞാനഭൂമിയാകുന്ന രാജ്യങ്ങളിൽ ഒന്നിച്ചു നടക്കാം. കർമ്മഭൂമിയിങ്കൽ കർമ്മം കൊണ്ടു ഗതി വരുത്തി കൂടും അതു കൊണ്ടീവണ്ണം കല്പിച്ചുറപ്പിച്ചിരിക്കുന്നു. അതിനു വിഘ്നം വരുത്തുന്നവർക്ക് ദാരിദ്ര്യവും മഹാവ്യാധിയും അല്ലലും മനോദു:ഖവും ഒരിക്കലും തീരുകയില്ല. അതുകൊണ്ട അതിന്നു നീക്കം വരുത്തിക്കൂടാ എന്നു ൬൪ ഗ്രാമവും ശങ്കരാചാര്യ്യരും രാജാക്കന്മാരും പല ദിവ്യജനങ്ങളും മഹാലോകരും കൂടിയ സഭയിങ്കൽനിന്നു കല്പിച്ചു.


കുറിപ്പുകൾ[തിരുത്തുക]

  1. അംശമായി.
  2. തിരുമുമ്പു.
  3. ഗൃഹത്തിൽ
  4. ദ്വീപർ
  5. സിംഹളം = ചിങ്ങളം