കേരളോല്പത്തി/പെരുമാക്കന്മാരുടെ കാലം/ചേരമാൻ പെരുമാൾ കേരളത്തെ വിഭാഗിച്ചു കൊടുത്തതു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേരളോല്പത്തി
ചേരമാൻ പെരുമാൾ കേരളത്തെ വിഭാഗിച്ചു കൊടുത്തതു
കേരളോല്പത്തി

[ 69 ]

൭. ചേരമാൻ പെരുമാൾ കേരളത്തെ വിഭാഗിച്ചു കൊടുത്തതു.


ചേരമാൻ പെരുമാൾ ഇങ്ങിനെ സ്വൈരമായി വാഴും കാലത്ത് തിരുമനസ്സകൊണ്ടു നിരൂപിച്ചു കല്പിച്ചു. ഈ ഭൂമിയെ ബ്രാഹ്മണർക്കല്ലൊ പരശുരാമൻ ഉദകദാനം ചെയ്തതു, വളരെ കാലം ഞാൻ അനുഭവിച്ചതിന്റെ ശേഷം പരിഹാരത്തിന്ന് എന്തു കഴിവുള്ളു എന്നു നിരൂപിച്ചതിന്റെ ശേഷം, പല ശാസ്ത്രികളും ആറു ശാസ്ത്രത്തിങ്കലും ൩ വേദത്തിങ്കലും ഒരു [1]പ്രായശ്ചിത്തം കാണ്മാനില്ല; നാലാം വേദത്തിങ്കൽ തന്നെ അതിന്നു നിവൃത്തി ഉള്ളു [ 70 ] എന്നുണൎത്തിച്ചു. അക്കാലം ചേരമാൻ പെരുമാൾ അകമ്പടിക്കാരനായ പടമലനായരെ പിടിച്ചു ശിക്ഷിക്കേയുള്ളൂ "എന്ന പെൺചൊൽ" കേട്ടു നിശ്ചയിച്ചു. അതിന്റെ കാരണം പെരുമാളുടെ ഭാര്യ ആ മന്ത്രിയെ മോഹിച്ചു കാമവാക്കുകൾ പറഞ്ഞിട്ടും സമ്മതിപ്പിച്ചതുമില്ല. അതുകൊണ്ടു നിന്നെ തപൂതൈലത്തിൽ പാകം ചെയ്കേ ഉള്ളൂ എന്നാണയിട്ടു കൌശലത്താൽ പെരുമാളെ വശമാക്കുകയും ചെയ്തു. അഴിയാറ എന്ന പുഴയിൽ കൊണ്ടു നിർത്തി ശിക്ഷിപ്പാന്തുടങ്ങുമ്പോൾ എന്റെ ജീവിതം തന്നെ എന്നെ കൊല്ലാവൂ എന്ന് പടമല നായർ പറഞ്ഞു, അവന്റെ ജീവിതം അടക്കി കൊടുക്കൂ എന്ന് ചേരമാൻ പെരുമാൾ അരുളിചെയ്തു . പടമല നായരുടെ മുണ്ടിന്മൂടരിഞ്ഞു പുഴയിൽ കാട്ടി , മടിപിടിച്ചു നാളും കോളും തീർത്തു ജീവിതം അടക്കി കൊടുത്തു. അരിയളവും കഴിച്ചു, അന്നഴിയാറെന്ന പുഴെയ്ക്ക് അരിയാറെന്ന പേരുണ്ടായി. ശിക്ഷിപ്പാന്തുടങ്ങുമ്പോൾ, സ്വർഗ്ഗലോകത്തിൽ നിന്നു വിമാനം താഴ്ത്തി "വിമാനത്തിന്മേൽ കയറികൊൾക" എന്ന് ദേവകൾ പറഞ്ഞു "എന്റെ അകമ്പടിസ്ഥാനം നടത്തി കൊൾക" എന്നു പടമലനായർ പതിനായിരത്തോടും പറഞ്ഞു. വിമാനത്തിന്മേൽ കരേറി പോകുമ്പോൾ "എനിക്ക് എന്തു ഗതി" എന്നു പെരുമാൾ അപേക്ഷിച്ചതിനു ശേഷം "ആശുവിങ്കൽ ഹജ്ജ്‌ ചതുരപുരത്തു വേദ ആഴിയാർ എന്ന ഒരു ചോനകൻ ഉണ്ട്, അവനെ ചെന്ന് കണ്ടാൽ നാലാം വേദമുറപ്പിച്ചു അടയാളം കാട്ടി തരും. അതിന്നീവേദക്കരരെ ഒലമാരികപ്പൽ വെപ്പിച്ചു [ 71 ] തിരുവഞ്ചാഴിമുഖത്ത് കരക്കെത്തിച്ചു മാർഗ്ഗം വിശ്വസിപ്പിച്ചു അവരുമായി അശുവിനു പോയി കൊണ്ടാൽ പാതി മോക്ഷം കിട്ടും എന്നും പറഞ്ഞു. പടമലനായർ സ്വർഗ്ഗം പൂക്കു. അതിന്റെ ശേഷം ബ്രാഹ്മണരും പെരുമാളും കൂടി മഹാ മഖത്തിന്നാളത്തെ മഹാ തീർത്ഥമാടും കാലം വേദിയരാൽ വേദം കൊണ്ടിടഞ്ഞു, ബൌദ്ധരുമായി അശുവിനു പോകെണം എന്നുറച്ചു ചേരമാൻ പെരുമാൾ എന്ന തമ്പുരാൻ വാർദ്ധക്യമായതിന്റെ ശേഷം തന്റെ രാജ്യം തനിക്ക്‌ വേണ്ടപ്പെട്ട ജനങ്ങൾക്ക്‌ പകുത്തു കൊടുക്കെണം എന്നു കല്പിച്ചു. കന്യാകുമാരി ഗോകർണ്ണത്തിന്റെ ഇടയിൽ കന്നെറ്റി പുതുപട്ടണത്തിന്റെ നടുവിൽ തെക്കെ ചങ്ങല പുരത്തഴിയും വടക്ക പുതുപട്ടണത്തഴിയും കിഴക്ക് ൧൮ ചുരത്തിൻ കണ്ടിവാതിലും പടിഞ്ഞാറെ, കടല്ക്കു ൧൮ അഴിമുഖവും, വടക്കു പടിഞ്ഞാറ് മൂല അഗ്നികോണ്, വടക്കു കിഴക്ക ൟശാനകോണ്, തെക്കകിഴക്ക മൂല വടപുറായി മൂല, തെക്കപടിഞ്ഞാറെ, മൂല ചെമ്പുറായി മൂല, ഇതിനിടയിൽ ചേരമാൻ നാടു, പരശുരാമഭൂമി, ൧൬0 കാതം വഴിനാടും ൪൪൪൮ ദേവപ്രതിഷ്ഠയും, ൧0൮ ദുർഗ്ഗാലയവും, ൩൬0 ഭൂതപ്രതിഷ്ടയും, ൧00൮ നാല്പത്തീരടിയും, ൬൪ ഗ്രാമവും, ൯൬ നഗരവും, ൧൮ കോട്ടപ്പടിയും, ൧൭ നാടും, തുളുനാടു, കോലത്തുനാടു, പൊലനാടു, കുറുമ്പനാടു, പുറവഴിനാടു, ഏറനാടു, പറപ്പനാടു, വള്ളുവന, രാവണനാടു, വെട്ടത്തുനാടു, തിരുമാശ്ശേരിന, പെരിപടപ്പുന, നെടുങ്ങനാടു, വെങ്ങന, മുറിങ്ങന, ഓണന, വേണനാടു, അണഞ്ഞ ൫ നാടു: പാണ്ടി, കൊങ്ങു, തുളു, വയനാടു, [ 72 ] പുന്നാടും എന്നു പറയുന്നു. കേരളവും, കൊങ്കണവും, കൊടകും കൂടാതെ ൫൬ രാജ്യമുണ്ടെന്നു കേൾപുണ്ടു.

ഇങ്ങിനെ ഉള്ള ചേരമാന്നാട്ടിൽ ഉദയവർമ്മൻ കോലത്തിരി വടക്കമ്പെരുമാൾ കിരീടപതിയും, കേരളാധിപതിയും, എന്നു കല്പിച്ചു. തൊള്ളായിരത്തനാല്പത്തുനാല ഇല്ലത്തിൽ ൩൫0000 നായർ വളഭട്ടത്ത് കോട്ടയുടെ വലതു ഭാഗത്ത മുതുകുനിവിർന്നു ചുരിക കെട്ടി, ചെകിച്ചു സേവിച്ചു കാണ്മാന്തക്കവണ്ണം കല്പിച്ചു, പെരുമാളുടെ കട്ടാരവും കൊടുത്തു. വെന്തൃക്കോവിലപ്പന്റെ അംശം മേല്പെടുക്കേണം എന്ന് കൽപ്പിച്ചു, പെരിഞ്ചെല്ലൂർ പുളിയപ്പടമ്പ് ഗൃഹത്തിൽ നായകനമ്പൂതിരിപ്പാട്ടിലെ വരുത്തി, ദേവന്റെ അംശം നടത്തുവാനാക്കി, ദേവന്റെ അരിയും ചാർത്തി രാജ്യാഭിഷേകം കഴിപ്പിച്ചു. കോലസ്വരൂപത്തിന്റെ മാടമ്പികളായ ചുഴന്നകമ്മൾ ചുഴലി എന്നും നേർവെട്ടകമ്മൾ എന്നും രണ്ടു നമ്പ്യാർക്ക് ൧൨ കാതം വഴി നാട്ടിൽ ഇടവാഴ്ച സ്ഥാനവും ആയിരത്തിരുനൂറീത് നായരെയും കൊടുത്തു. ഉദയവർമ്മനെ അനുഗ്രഹിച്ചു "വരുവിൽ ഇളങ്കൂറു വരായ്കിൽ ചേരമാൻ പട്ടം മേൽക്കോയ്മ സ്ഥാനവും" എന്നരുളി ചെയ്തു "ഇങ്ങിനെ മേൽപ്പെട്ടു ൧00 കൊല്ലം വാഴ്ച വാണോളുക പിന്നെ വമ്പനു വാഴുവാനവകാശം" എന്നും കൽപ്പിച്ചു. തെക്ക് കുലശേഖരന്റെ സ്വരൂപമായ വെണ്ണാടടികൾക്ക് ൩൫0000 നായരെ കൽക്കുളത്തകോട്ടയുടെ വലതുഭാഗത്തു ഓമന പുതിയകോവിലകത്ത് ചുരിക കെട്ടി, ചെകിപ്പാന്തക്കവണ്ണം നാടുകോയ്മ സ്ഥാനവും ഒണനാടും വെണനാടോട് ചേർത്തും കല്പിച്ചു കൊടുത്തു. കോലസ്വരൂ [ 73 ] പത്തിൽ നീ തുണയായിനിന്നു അർത്ഥം ചിലവിട്ടുകൊൾക എന്നരുളിചെയ്തു കൂവളരാജ്യത്തിങ്കൽ വാഴുവാൻ കല്പിക്കുകയും ചെയ്തു. രണ്ടു സ്വരൂപത്തിന്നും ഇന്നും തമ്മിൽ പുലസംബന്ധമുണ്ടു. വളരെ വസ്തുവും കൊടുത്തു ചിത്രകൂടം രക്ഷിപ്പാനും കൽപ്പിച്ചു. പിന്നെ സൂര്യക്ഷത്രിയന്നു ൫൨ കാതം നാടും വളരെ പുരുഷാരവും ൧൮ മാടമ്പികളും ൪൮ കാര്യ്യക്കാരെയും കല്പിച്ചുകൊടുത്തു, പെരിമ്പടപ്പ എന്ന പേരും വിളിച്ചു. കാര്യ്യക്കാരിൽ ബാല്യത്തച്ചൻ മുമ്പൻ എന്നറിക; അവർ യുദ്ധത്തിന്ന് ഒട്ടും കുറകഇല്ല.

അവന്റെ അനുജനായ കവിസിംഹമരെറ തമ്പുരാനെ തുളുനാട് രക്ഷിപ്പാൻ കല്പിച്ചു. പെരിമ്പുഴെക്ക് വടക്ക് മേല്ക്കോയ്മസ്ഥാനവും കൊടുത്തു. പരമ്പർനന്ദവാരിലെ ബംഗർ, അജലർ, സവിട്ടർ, മുഡുബിദ്രിയിലെ ചൌടർ, സാമന്തരെറു മുളുക്കിയിലെ സാമന്തർ എന്നിങ്ങനെ ൪ പ്രഭുക്കന്മാരും കവിസിംഹമരെറക്കു തുണ എന്നും കല്പിച്ചു. മികച്ച നാടാകുന്ന പൊലനാടും മനുഷ്യജന്മം പിറന്നനായർ ൧0000വും അതിൽ ൩ കൂട്ടവും ൭൨ തറയും അഞ്ചകമ്പടിയും എന്നിങ്ങനെ മുക്കാതം നാട് പൊറളാതിരി രാജാവിന്നു കൊടുത്തു. മല്ലൂർകോയിലകത്ത് എഴുന്നെള്ളി ൧൮ ആചാരവും നടത്തുവാൻ കല്പിച്ചു. അതാകുന്നതു: തോലും, കാലും, കണയും, കരിമ്പടവും, അങ്കവും, വിരുത്തിയും, ചുങ്കവും, ഏഴയും, കൊഴയും, ആനയും, വാളും, വീരചങ്ങലയും, വിരുതും, വാദ്യം, നിയമവെടി, നെറ്റിപ്പട്ടം പടപീഠം, പറക്കും, കൂത്തു, മുന്നിൽ തളി, ചിരുതവിളി, എന്നിങ്ങനെ ൧൮ പൊല [ 74 ] നാട്ടാചാരം ശേഷം കുറുമ്പാതിരി രാജാവിനു ൩൬ കാതം നാടും ദേവജന്മം പിറന്ന നായർ ൬0000വും അവർക്ക് ൧൨00 തറയും കൊടുത്തു. പിന്നെ കൊല്ലം മുക്കാതം നാടുവാഴാൻ കൊല്ലത്തു രാജാവിനും വെണനാടും ഒണനാടും കൂടിയ നടുവിൽ ഐങ്കാതം വഴിനാടു പന്തളം രാജാവിനും കൊടുത്തു. പറപ്പൂസ്വരൂപം, വെട്ടത്തസ്വരൂപം കായങ്കുളത്തെ ചെറായി സ്വരൂപവും മറ്റും കല്പിച്ചു. ഒടുക്കം മഹാമഖവേല ആചരിച്ചു നടത്തുവാൻ വള്ളുവക്കോനാതിരി രാജാവിനു തിരുനാവായി മണൽപുറവും നാടും൧0000 നായരും കല്പിച്ചു കൊടുത്തു. ആറങ്ങാട്ടു ആർങ്ങൊട്ടൂർ സ്വരൂപം എന്നരുളി ചെയ്തു, സ്വരൂപം രക്ഷിപ്പാൻ ചൊവ്വരക്കൂറ്റിൽ തിരുമാനാംകുന്നത്ത് ഭഗവതിയെ സ്ഥാനപര ദേവതയാക്കി കല്പിക്കുകയും ചെയ്തു. ഇങ്ങനെ ൧൭ നാടും ൧൮ രാജാക്കന്മാർക്ക് കൊടുത്തു, ൧൮ അചാരവും കല്പിച്ചു. പന്നിയൂരും ചോവരവും ൨ കൂറും പരവുകൂറും ഇങ്ങിനെ മൂന്നു ഭാട്ട പ്രഭാകര വ്യാകരണം ഈ മൂന്നു കൂറ്റിൽ ആറാറു ൧൮ സംഘവും അവർക്കു കല്പിച്ചു. അതിന്റെ പേരുകൾ ഭാട്ടകൂറ്റിൽ, നെന്മിനി, ചോവരം, ആട്ടിചുണ്ട, നാട്ടി ഇങ്ങിനെ ആറും പ്രഭാകരകൂറ്റിൽ പാലവാക്ക, വിതി, വെള്ളം, തിട്ടുചാഴി ഇതാറും വ്യാകരണകൂറ്റിൽ തത്തവെഴുവും, വല്ലുകണ്ട, ഇതാറും ഇങ്ങിനെ ൧൮ സംഘം ഓരൊരുത്തനെ ഓരോരു നാട്ടിൽ വാഴ്ച ചെയ്തു ചേരമാൻ പെരുമാൾ എന്ന രാജാവ്.

പെരുമാൾ രാജ്യം അംശിച്ചു കൊടുത്തു കഴിഞ്ഞു എന്നും മക്കത്ത് അശുവിനു പുറപ്പാടായെന്നും കേട്ടു [ 75 ] പൂന്തുറക്കോനും (ഇരിവർ ഏറാടിമാരും) മാനിച്ചൻ കൃഷ്ണരായരോട് പട ഏറ്റു മരിച്ചു എന്നു കേട്ടിരിക്കുന്നു. മങ്ങാട്ടുണ്ണിക്കുമാരമേനോനും (തൃക്കാരിയൂർ ചിത്രകൂടത്തിൽ) ചെന്നു പെരുമാളെ കാണും പോഴെക്ക്, രാജ്യം വേണ്ടപ്പെട്ട ജനങ്ങൾക്ക് പകുത്തു കൊടുത്തു പോയല്ലൊ ഇനി എന്തു വേണ്ടതു എന്നു വിചാരിച്ചു, ഇനി കോഴി കൂക്കുന്ന ദേശവും ചുള്ളിക്കാടും ഉണ്ടു, അതു നിങ്ങൾക്ക് തരാം (നിങ്ങൾ കുറഞ്ഞൊന്നു മുമ്പെ വന്നില്ലല്ലോ) എന്നു പെരുമാൾ അരുളിച്ചെയകാറെ, അതു മതി എന്നു നിശ്ചയിച്ചതിന്റെ ശേഷം ചേരമാൻ പെരുമാൾ വള്ളുവ കോനാതിരിയെ കൂട നിർത്തി പൊൻ ശംഖിൽ വെള്ളം പകർന്നു ശേഷിപ്പുണ്ടായിരുന്ന കോഴിക്കോടും ചുള്ളിക്കാടും ആനക്കോലാൽ മുക്കോൽ വഴിയും (കാതിയാർ മുതലായ ജോനകരേയും മക്കത്തെ കപ്പൽ ഓടിപ്പാനും മാമാങ്ങവേല പാലിപ്പാനും വാളും വാളിൻ (മുന)മേൽ നീരും പകർന്നു കൊടുത്തു. "നിങ്ങൾ ചത്തും കൊന്നും അടക്കി കൊൾക" എന്നാജ്ഞയും "ഈ മനനാട്ടിൽ മുഴുവനും ഞാനിയായിട്ടു മേൽകോയ്മ സ്ഥാനം നടത്തി കോൾക" എന്നനുജ്ഞയും കൊടുത്ത ശേഷം, കൈനിറയെ വാങ്ങി പൂന്തുറകോനാതിരിരാജാവു വഴിഞ്ഞ നീർ മുമ്പിനാൽ കുടിച്ചു കൊണ്ടാൻ. തൊടുവിക്കളത്ത് ഉണ്ണിക്കുമാരനമ്പിയാർ, അന്നേരം പെരുമാൾ തിരുനാവാൽ മങ്ങാട്ടരയരച്ചൻ മേനോൻ എന്നും കുന്നല കോനാതിരിക്ക ഇളങ്കൂറുനമ്പിയാതിരി തിർമുല്പാടെന്നും അരുളിചെയ്തു. അന്നു പരമധാനിയും പതാനി പള്ളിമാറടിയും വെങ്കൊറ്റ കുടപിടിപ്പിക്ക, വെള്ളിക്കാളം വിളിപ്പിക്ക, ആലവട്ടം [ 76 ] വെഞ്ചാമരം വീശിക്ക, കള്ളരേയും ദുഷ്ടരേയും ശിക്ഷിക്ക, പശുക്കളേയും ബ്രാഹ്മണരേയും ആനന്ദിപ്പിക്ക, പെണ്ണുംപിള്ളയും രക്ഷിക്ക, നാട്ടടക്കവും ൧൮ ആചാരവും കുത്തുവിളക്കു, പന്തക്കിഴയും, മുത്തുക്കുടയും, പച്ചത്തഴയും, അനുപമകൊടി, നടവെടി ഇങ്ങിനെ ഉള്ള രാജഭോഗങ്ങളും കൊടുത്തു "അറയും തുറയും തളയും ആമവും കഴുവും തീർത്തു തളിയും സങ്കേതവും രക്ഷിച്ചു രാജ്യാലങ്കാരത്തോടും കൂടി ഏകഛത്രാധിപതിയായി ആഴിചൂഴും ഊഴിയിങ്കൽ കുമാരി ഗോകർണ്ണം പര്യന്തം അടക്കി വാണുകോൾക" എന്നരുളിച്ചെയ്തു. നരപതിയംശത്തോട കൂടി ആറെട്ടു വട്ടം കേട്ടി വാഴുവാന്തക്കവ്വണ്ണം മാനിച്ചന്നു വാളും വിക്രമന്നു നീരും കൊടുത്തു. അതു കണ്ടപ്പോൾ വള്ളുവകോനാതിരി ചേരമാൻ പെരുമാളോടുണർത്തിച്ചു "വെട്ടി ജയിച്ചു കൊൾക എന്നിട്ടല്ലോ വാൾകൊടുത്തതു. ഇനി എനിക്കൊരു രക്ഷ കല്പിക്കേണം" എന്നാറെ, പെരുമാൾ ആകട്ടെ "തടുത്തുനിന്നു കൊൾക" എന്നു കല്പിച്ചു, വള്ളുവകോനാതിരിക്ക് പലിശയും കൊടുത്തു, പലിശക്കു മൂന്നു വെട്ടും കൊടുത്തു. ജയിപ്പാനായിട്ട് വാളും തടത്തു രക്ഷിപ്പാനായി പലിശയും കൊടുത്തു പോകകൊണ്ടു ഇന്നും വള്ളുവകോനാതിരിയോട് പടകൂടിക്കൂടാ. വേണാടടികളം കോലത്തിരിയും ഇവർ ഒഴികെ ഉള്ള രാജാക്കന്മാരോട് എശുപെട്ടു കൊൾക എന്നും അരുളിചെയ്തു (നെടിയിരിപ്പു) നിടിവിരിപ്പിൻ സ്വരൂപം എന്നും കല്പിക്കയും ചെയ്തു. ഇങ്ങിനെ ൧൭ നാട്ടിലും ൧൮ രാജാക്കന്മാരെ വാഴിച്ചതിന്റെ ശേഷം നമ്പി, നമ്പിടി, നമ്പൂരി, നമ്പിയാതിരി എന്നിങ്ങിനെ ഉള്ള [ 77 ] വർക്ക് ഓരൊ ദേശം കൊടുത്തു. അവർ ഓരോ സ്വരൂപത്തിങ്കൽനിന്നു മാടമ്പിയായി കല്പിച്ചു. വെള്ളാളർക്കും പല നാട്ടിലും ഇടവാഴ്ചസ്ഥാനവും വാഴും വാഴുന്നൊർ കർത്താ, കമ്പമ്മികികൾ, നായർ, മേനോൻ, പിള്ള, പണിക്കർ എന്നിങ്ങിനെ ഉള്ള പേരുകളും കല്പിച്ചു. ൧൭ നാട്ടിലും കല്പിച്ച നീതിക്കും നിലെക്കും വാട്ടം വരാതെ നടത്തേണം എന്നും മർയ്യാദയും ആചാരവും പട്ടോലപ്പെടുക്കേണം എന്നും ൪ ആളോടു കല്പിച്ചു. ൧ വെണനാട്ടു തൃപ്പാസ്വരൂപത്തിങ്കൽ കല്ക്കുളത്ത്. ഓമന പുതിയ കോവില്ക്കൽ പണ്ടാരപ്പിള്ള, ൨ പെരിമ്പടപ്പിൽ വാലിയത്തു മേനോൻ. ൩ ഏറനാട്ടു, നെടിവിരിപ്പിൽ മങ്ങാട്ടുരയരച്ചമേനോൻ, ൪ കോലത്തിരി സ്വരൂപത്തിൽ പുതിശ്ശേരി നമ്പിയാർ, നാട്ടധികാരി, കണക്കപിള്ള. മങ്ങാട്ടച്ചന്നു പ്രഭുത്വം കൂട കല്പിക്കകൊണ്ടു ശേഷം ൩ ആളും മേനോന്നു വഴക്കം ചെയ്യേണം. കർക്കട വ്യാഴം മകരമാസത്തിൽ വരുന്ന സൽ‌പൂയത്തിന്നാൾ തിരുനാവായി മണല്പുറത്ത് ഈ നാലു പട്ടൊലക്കാരരും ഒരു നിലയിൽ കൂടി ഇരുന്നു. ൪ പട്ടോലയും നിവിർന്നു കന്യാകുമാരി ഗോകർണ്ണത്തിന്നകത്ത് അഴിയുന്ന മർയ്യാദയും അടുക്കും ആചാരവും മേല്പെടുത്തു, ബ്രാഹ്മണരേയും മാടമ്പികളേയും പ്രജകളേയും പ്രഭുക്കന്മാരെയും ബോധിപ്പിച്ചും വള്ളുവകോനിൽ തൃക്കൈകുടെക്കു വേലയായി ൧൭ നാട്ടിലെ പ്രജകൾക്ക് ഒക്കയും അലങ്കാരമായ ഒരു മഹാ മഖ വേല നടത്തേണം എന്നു കല്പിച്ചു. പതിനേഴു നാട്ടിലുള്ള മാടമ്പികളും നാടടക്കി, വളർഭട്ടത്തകോട്ടയിൽ പുരുഷാന്തരത്തിങ്കൽ രാജ്യഭിഷേകത്തിന്നു കെട്ടും കിഴിയും [ 78 ] ഒപ്പിച്ചേപ്പൂ എന്നും കോലത്തിരി വടക്കമ്പെരുമാളുടെ തൃക്കാലു കണ്ടു വഴക്കം ചെയ്‌വു എന്നും അരുളിച്ചെയ്തു.

ഇങ്ങനെ എല്ലാം കല്പിച്ചു തിരുനാവായി മണല്പുറത്തു നിന്നു തിരുപഞ്ചക്കളത്തിന്നു വേദക്കാരരെ കപ്പലിൽനിന്നു കരെക്കെത്തിച്ചു, അശുവിന്നു എഴുന്നെള്ളുവാൻ കൊടുങ്ങല്ലൂർ കോയിൽ എഴുന്നെള്ളുകയും ചെയ്തു. വേദക്കാരുമായി ഒക്കത്തക്ക കപ്പലിൽ കരേറി ചേരമാൻ പെരുമാൾ മക്കത്തിന്നു എഴുന്നെള്ളുകയും ചെയ്തു. ചേരമാൻ ദേശപ്രാപ്യഃ എന്ന കലി. ക്രിസ്താബ്ദം ൩൫൫.

മാപ്പിളമാർ പറയുന്ന പഴമ കേട്ടാലും: ചേരമാൻ പെരുമാൾ കൊടുങ്ങല്ലൂർ തുറമുഖത്തുനിന്നു കപ്പലിൽ ഗൂഢമായി കയറി കൊയിലാണ്ടി കൊല്ലത്തിന്റെ തൂക്കിൽ ഒരു ദിവസം പാർത്തു, പിറ്റെ ദിവസം ധർമ്മപട്ടണത്ത് എത്തി ൩ ദിവസം പാർത്തു, ധർമ്മപട്ടണത്തു കോവിലകം രക്ഷിപ്പാൻ താമൂതിരിയെ ഏല്പിച്ചു, കപ്പലിൽ കയറി പോയതിന്റെ ശേഷം, കൊടുങ്ങല്ലൂർ നിന്നു കപ്പല്ക്കാരും മറ്റും പോയി പെരുമാൾ കയറിയ കപ്പല്ക്കാരുമായി വളരെ യുദ്ധമുണ്ടായി പിടികൂടാതെ സെഹർമുക്കല്ഹ എന്ന വന്തരിൽ ചെന്നിറങ്ങുകയും ചെയ്തു. അപ്പോൾ മഹമ്മതനെബി വിജിദ്ധ എന്ന നാട്ടിൽ പാർത്തുവരുന്നു; അവിടെ ചെന്നു തങ്ങളിൽ കണ്ടൂ മാർഗ്ഗം വിശ്വസിച്ചു, താജുദ്ദീൻ എന്ന പേരുമായി, മാലിക്ക ഹബിബദീനാറെന്ന അറവിൽ രാജാവിന്റെ പെങ്ങളായ റജിയത്ത എന്നവളെ കെട്ടി, ൫ വർഷം പാർത്തതിന്റെ ശേഷം, മേൽ പറഞ്ഞ രാജാവും മക്കൾ പതിനഞ്ചും പെരുമാളും കൂടി സെഹർ [ 79 ] മുക്കല്ഹ എന്ന നാട്ടിൽ വന്നു വിശാലമായ വീടും പള്ളിയും ഉണ്ടാക്കി, സുഖേന പാർത്തുവരുമ്പോൾ മലയാളത്തിൽ വന്നു ദീൻ നടത്തേണ്ടതിനു യാത്ര ഭാവിച്ചു ഒരുങ്ങി ഇരിക്കുമ്പോൾ, ശീതപ്പനി പിടിച്ചു വലഞ്ഞതിന്റെ അനന്തരം, മലയാളത്തിലെ രാജാക്കന്മാർക്ക് കത്തുകളോടും കൂടി പറഞ്ഞ രാജാവെ പുത്രരോടും കൂട പുറപ്പെടീച്ചതിന്റെ ശേഷം, താജുദ്ദീൻ കഴിഞ്ഞു താനുണ്ടാക്കിയ പള്ളിയിൽ തന്നെ മറ ചെയ്കയും ചെയ്തു. ആ രാജാവു പെരുമാളുടെ മുദ്രയും എഴുത്തുകളൂം എടുത്തു, ഭാര്യാപുത്രാദികളോടും കൂടി ൨ കപ്പലിലായി കയറി ഓടിയപ്പോൾ, ഒരു കപ്പൽ മധുരയുടെ തൂക്കിലെത്തി, നാലാം മകനായ തകയുദ്ദീനും മറ്റും ഇറങ്ങി പള്ളിയും മറ്റും എടുത്തു പാർക്കയും ചെയ്തു. മറ്റെ കപ്പൽ കൊടുങ്ങല്ലൂരിൽ എത്തി, രാജസമ്മതത്താലെ അവിടെ ഒരു പള്ളി ഉണ്ടാക്കിച്ചു, മുഹമ്മതകാദിയായ്പാർത്തു. ൩ആമത കൊയിലാണ്ടിക്ക് സമീപം കൊല്ലത്തു പള്ളി അസൻകാദി, ൪ മാടായി പള്ളി അബിദുരഹമാൻകാദി, ൫ വാക്കന്നൂർപള്ളി, ഇബ്രാഹീംകാദി,൬ മൈക്കളത്തപള്ളി മൂസക്കാദി,൭ കാഞ്ഞരോട്ട മാലിക്കകാദി,൮ ശിറവുപട്ടണത്തു പള്ളി ശിഹാബുദ്ദീൻകാദി,൯ ധർമ്മപട്ടണത്തുപള്ളി ഉസൈൻകാദി, ൧൦ പന്തലാനിയിൽപള്ളി സൈദുദ്ദീൻകാദി, ൧൧ ചാലിയത്തു സൈനുദ്ദീൻകാദി ഇങ്ങിനെ അറവിൽ നിന്നു കൊണ്ടുവന്ന കരിങ്കല്ല് ഓരോന്നിട്ട് ൧൧ പള്ളികളെ എടുത്തു രാജാവും മറ്റും വന്നു മലയാളത്തിൽ എല്ലാടവുംദീൻനടത്തിച്ചു സുഖമായിരിക്കുമ്പോൾ, ദീനം പിടിച്ചു [ 80 ] കഴിഞ്ഞു. കൊടുങ്ങല്ലൂർ പള്ളിയിൽ തന്നെ മറ ചെയ്കയും ചെയ്തു. പെരുമാളുമായി കാണുമ്പോൾ നെവിക്ക് ൫൭ വയസ്സാകുന്നു.


കുറിപ്പുകൾ[തിരുത്തുക]

  1. പരിഹാരം