അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/രാമസീതാതത്ത്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
അയോദ്ധ്യാകാണ്ഡം

ആരണ്യകാണ്ഡം


‘രാമനെച്ചിന്തിച്ചു ദു:ഖിയായ്കാരുമേ
കോമളഗാത്രിയാം ജാനകിമൂലവും
തത്ത്വമായുള്ളതു ചൊല്ലുന്നതുണ്ടു ഞാൻ
ചിത്തം തെളിഞ്ഞുകേട്ടീടുവിനേവരും
രാമനാകുന്നതു സാക്ഷാൽ മഹാവിഷ്ണു
താമരസാക്ഷനാമാദിനാരായണൻ
ലക്ഷ്മണനായതനന്തൻ ജനകജാ
ലക്ഷ്മീഭഗവതി ലോകമായാ പരാ
മായാഗുണങ്ങളെത്താനവലംബിച്ചു
കായഭേദം ധരിയ്ക്കുന്നിതാത്മാപരൻ
രാജസമായഗുണത്തോടുകൂടവേ
രാജീവസംഭവനായ് പ്രപഞ്ചദ്വയം
വ്യക്തമായ് സൃഷ്ടിച്ചു, സത്യപ്രധാനനായ്
ഭക്തപാരായണൻ വിഷ്ണുരൂപം പൂണ്ടു
നിത്യവും രക്ഷിച്ചുകൊള്ളുന്നതീശ്വര-
നാദ്യനജൻ പരമാത്മാവു സാദരം
രുദ്രവേഷത്താൽ തമോഗുണയുക്തനാ-
യദ്രിജാവല്ലഭൻ സംഹരിക്കുന്നതും
വൈവസ്വത മനു ഭക്തിപ്രസന്നനായ്
ദേവൻ മകരാവതാരമനുഷ്ഠിച്ചു
വേദങ്ങളെല്ലാം ഹയഗ്രീവനെക്കൊന്നു
വേധാവിനാക്കിക്കൊടുത്തതീ രാഘവൻ
പാഥോനിഥിമധനേ പണ്ടു മന്ദരം
പാതാളലോകം പ്രവേശിച്ചതു നേരം
നിഷ്ഠുരമായോരു കൂർമ്മാകൃതിയും പൂണ്ടു
പൃഷ്ഠേ ഗിരീന്ദ്രം ധരിച്ചതീ രാഘവൻ
ദുഷ്ടനായോരു ഹിരണ്യാക്ഷനെക്കൊന്നു
ഘൃഷ്ടിയായ് തേറ്റമേൽ ക്ഷോണിയെപ്പൊങ്ങിച്ചു
കാരണവാരിധി തന്നിൽ മേളിച്ചതും
കാരണപൂരുഷനാകുമീ രാഘവൻ
നിർഹ്രാദമോടു നരസിംഹരൂപമായ്
പ്രഹ്ലാദനെപ്പരിപാലിച്ചുകൊള്ളുവാൻ
ക്രൂരങ്ങളായ നഖരങ്ങളെക്കൊണ്ടു
ഘോരനായോരു ഹിരണ്യകശിപു തൻ
വക്ഷപ്രദേശം പ്രപാടനം ചെയ്തതും
രക്ഷാചതുരനാം ലക്ഷ്മീവരനിവൻ
പുത്രലാഭാർത്ഥമദിതിയും ഭക്തിപൂ-
ണ്ടർത്ഥിച്ചു സാദരമർച്ചിക്ക കാരണം
എത്രയും കാരുണ്യമോടവൾ തന്നുടെ
പുത്രനായിന്ദ്രാനുജനായ് പിറന്നതി-
ഭക്തനായോരു മഹാബലിയോടു ചെ-
ന്നർത്ഥിച്ചു മൂന്നടിയാക്കി ജഗത്രയം
സത്വരം വാങ്ങി മരുത്വാന്നു നൽകിയ
ഭക്തപ്രിയനാം ത്രിവിക്രമനുമിവൻ
ധാത്രീസുരദ്വേഷികളായ് ജനിച്ചൊരു
ധാത്രീപതികുലനാശം വരുത്തുവാൻ
ധാത്രിയിൽ ഭാർഗ്ഗവനായിപ്പിറന്നതും
ധാത്രീവരനായ രാഘവനാമിവൻ
ധാത്രിയിലിപ്പോൾ ദശരഥപുത്രനായ്
ധാത്രീസുതാവരനായ് പിറന്നീടിനാൻ
രാത്രീഞ്ചരകുലമൊക്കെ നശിപ്പിച്ചു
ധാത്രീഭാരം തീർത്തു ധർമ്മത്തെ രക്ഷിപ്പാൻ
ആദ്യനജൻ പരമാത്മാ പരാപരൻ
വേദ്യനല്ലാത്ത വേദാന്ത വേദ്യൻ പരൻ
നാരായണൻ പുരുഷോത്തമനവ്യയൻ
കാരണമാനുഷൻ രാമൻ മനോഹരൻ
രാവണനിഗ്രഹാർത്ഥം വിപിനത്തിനു
ദേവഹിതാർത്ഥം ഗമിക്കുന്നതിന്നതിൻ
കാരണം മന്ഥരയല്ല, കൈകേയിയ-
ല്ലാരും ഭ്രമിയ്ക്കാക രാജാവുമല്ലല്ലോ
വിഷ്ണു ഭഗവാൻ ജഗന്മയൻ മാധവൻ
വിഷ്ണു മഹാമായാദേവി ജനകജാ
സൃഷ്ടിസ്തിതിലയകാരിണിതന്നോടും
പുഷ്ടപ്രമോദം പുറപ്പെട്ടിതിന്നിപ്പോൾ
ഇന്നലെ നാരദൻ വന്നുചൊന്നാനവൻ
തന്നോടു രാഘവൻ താനുമരുൾ ചെയ്തു:
‘നക്തഞ്ചരാന്വയ നിഗ്രഹത്തിന്നു ഞാൻ
വ്യക്തം വനത്തിന്നു നാളെ പുറപ്പെടും.’
എന്നതു മൂലം ഗമിയ്ക്കുന്നു രാഘവ-
നിന്നു വിഷാദം കളവിനെല്ലാവരും
രാമനെച്ചിന്തിച്ചു ദു:ഖിയായ്കാരുമേ
രാമരാമേതി ജപിപ്പിനെല്ലാരുമേ
സിദ്ധിക്കയില്ലതേയല്ല കൈവല്യവും
സിദ്ധിക്കുമേവനുമെന്നതു നിർണ്ണയം
ദു:ഖസൌഖ്യാദി വികല്പങ്ങളില്ലാത്ത
നിഷ്ക്കളൻ നിർഗുണനാത്മാ രഘൂത്തമൻ
ന്യൂനാതിരേകവിഹീനൻ നിരഞ്ജന-
നാനന്ദപൂർണ്ണനനന്തനനാകുലൻ
അങ്ങനെയുള്ള ഭഗവത്സ്വരൂപത്തി-
നെങ്ങനെ ദു:ഖാദി സംഭവിച്ചീടുന്നു?
ഭക്തജനാനാം ഭജനാർത്ഥമായ് വന്നു
ഭക്തപ്രിയൻ പിറന്നീടിനാൻ ഭൂതലേ
പംക്തിരഥാഭീഷ്ടസിദ്ധ്യർത്ഥമായ് വന്നു
പംക്തികണ്ഠൻ തന്നെക്കൊന്നു ജഗത്രയം
പാലിപ്പതിന്നായവതരിച്ചീടിനാൻ
ബാലിശന്മാരേ! മനുഷ്യനായീശ്വരൻ’
രാമവിഷയമീവണ്ണമരുൾ ചെയ്തു
വാമദേവൻ വിരമിച്ചോരനന്തരം
വാമദേവവചനാമൃതം സേവിച്ചു
രാമനെ നാരായണനെന്നറിഞ്ഞുടൻ
പൌരജനം പരമാനന്ദമായൊരു
വാരാന്നിധിയിൽ മുഴുകിനാരേവരും
‘രാമസീതാരഹസ്യം മുഹുരീദൃശ-
മാമോദപൂർവകം ധ്യാനിപ്പവർക്കെല്ലാം
രാമദേവങ്കലുറച്ചൊരു ഭക്തിയു-
മാമയനാശവും സിദ്ധിയ്ക്കുമേവനും
ഗോപനീയം രഹസ്യം പരമീദൃശം
പാപവിനാശനം ചൊന്നതിൻ കാരണം
രാമപ്രിയന്മാർ ഭവാന്മാരെന്നോർത്തു ഞാൻ
രാമതത്വം പരമോപദേശം ചെയ്തു’
താപവും തീർന്നിതു പൌരജനങ്ങൾക്കു
താപസശ്രേഷ്ഠനും മോദാലെഴുന്നള്ളി.