അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/അയോദ്ധ്യാകാണ്ഡം/ദശരഥന്റെ ചരമം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
അയോദ്ധ്യാകാണ്ഡം

ആരണ്യകാണ്ഡം


മന്ത്രിവരനാം സുമന്ത്രരുമേറിയോ-
രന്തശ്ശുചാ ചെന്നയൊദ്ധ്യ പുക്കീടിനാൻ.
വസ്ത്രേണ വക്ത്രവുമാച്ഛാദ്യ കണ്ണു നീ-
രത്യർത്ഥമിറ്റിറ്റു വീണും തുടച്ചുമ-
ത്തേരും പുറത്തുഭാഗത്തു നിർത്തിച്ചെന്നു
ധീരതയോടു നൃപനെ വണങ്ങിനാൻ.
‘ധാത്രീപതെ! ജയ വീര മൌലേ ജയ
ശാസ്ത്രമതേ!ജയ ശൌര്യാംബുധേ! ജയ
കീർത്തി നിധേ! ജയ സ്വാമിൻ!ജയ ജയ
മാർത്താണ്ഡഗോത്രജാതോത്തംസമേ! ജയ.’
ഇത്തരം ചൊല്ലി സ്തുതിച്ചു വണങ്ങിയ
ഭൃത്യനോടാശു ചോദിച്ചു നൃപോത്തമൻ:
‘സോദരനോടും ജനകാത്മജയോടു-
മേതൊരു ദിക്കിലിരിക്കുന്നു രാഘവൻ?
നിർല്ലജ്ജനായതി പാപിയാമെന്നോടു
ചൊല്ലുവാനെന്തോന്നു ചൊല്ലിയതെന്നുടെ
ലക്ഷ്മണ,നെന്തു പറഞ്ഞു വിശേഷിച്ചു
ലക്ഷ്മീസമയായ ജാനകീ ദേവിയും?
ഹാ രാമ! ഗുണവാരിധേ! ലക്ഷ്മണ!
വാരിജ ലോചനേ! ബാലേ മിഥിലജേ!
ദു:ഖം മുഴുത്തു മരിപ്പാൻ തുടങ്ങുന്ന
ദുഷ്കൃതിയാമെന്നരികത്തിരിപ്പാനും
മക്കളേയും കണ്ടെനിക്കു മരിപ്പാനും-
മിക്കാലമില്ലാതെ വന്നു സുകൃതവും.’
ഇത്ഥം പറഞ്ഞു കേഴുന്ന നൃപേന്ദ്രനോ-
ടുൾത്താപമോടുരചെയ്തു സുമന്ത്രരും:
“ശ്രീരാമസീതാസുമിത്രാത്മജന്മാരെ-
ത്തേരിലേറ്റിക്കൊണ്ടു പോയേൻ തവാജ്ഞയാ.
ശൃംഗിവേരാഖ്യപുരസവിധേ ചെന്നു
ഗംഗാതടേ വസിച്ചീടും ദശാന്തരേ
കണ്ടുതൊഴുതിതു ശൃഗിവേരാധിപൻ
കൊണ്ടുവന്നു ഗുഹൻ മൂലഫലാദികൾ.
തൃക്കൈകൾ കൊണ്ടതു തൊട്ടുപരിഗ്രഹി-
ച്ചക്കുമാരന്മാർ ജടയും ധരിച്ചിതു.
പിന്നെ രഘൂത്തമനെന്നോടു ചൊല്ലിനാ-
നെന്നെ നിരൂ‍പിച്ചു ദു:ഖിയായ്കാരുമേ.
ചൊല്ലേണമെന്നുടെ താതനോടും ബലാ-
ലല്ലലുള്ളത്തിലുണ്ടാകാതിരിക്കണം.
സൌഖ്യമയോദ്ധ്യയിലേറും വനങ്ങളിൽ
മോക്ഷസിദ്ധിക്കും പെരുവഴിയായ് വരും.
മാതാവിനും നമസ്കാരം വിശേഷിച്ചു
ഖേദമെന്നെക്കുറിച്ചുണ്ടാകരുതേതും.
പിന്നെയും പിന്നെയും ചൊൽകപിതാവതി-
ഖിന്നനായ് വാർദ്ധ്യക്യപീഡിതനാകയാൽ
എന്നെപ്പിരിഞ്ഞുള്ള ദു:ഖമശേഷവും
ധന്യവാക്യാമൃതം കൊണ്ടനക്കീടണം.’
ജാനകൈയും തൊഴുന്നെന്നോടു ചൊല്ലിനാ-
ളാനനപത്മവും താഴ്ത്തി മന്ദം മന്ദം
അശ്രുകണങ്ങളും വാർത്തു സഗദ്ഗദം:
‘ശ്വശ്രുപാദേഷു സാഷ്ടാംഗം നമസ്കാരം.’
തോണികരേറി ഗുഹനോടു കൂടവേ
പ്രാണവിയോഗേന നിന്നേനടിയനും
അക്കരെച്ചെന്നിറങ്ങിപ്പൊയ് മറവോള‌-
മിക്കരെ നിന്നു ശവശരീരം പോലെ.
നാലഞ്ചു നാഴിക ചെന്നവാറെ ധൈര്യ-
മാലംബ്യ മന്ദം നിവൃത്തനായീടിനാൻ.”
തത്ര കൌസല്യ കരഞ്ഞു തുടങ്ങിനാൾ:
‘ദത്തമല്ലൊ പണ്ടു പണ്ടേ വരദ്വയം
ഇഷ്ടയായോരു കൈകേയിക്കു രാജ്യമോ
തുഷ്ടനായ് നൽകിയാൽ പോരായിരുന്നിതോ?
മൽപുത്രനെ കാനനാന്തേ കളവതി-
നിപ്പാപിയെന്തു പിഴച്ചിതു ദൈവമേ!
ഏവരേയും വരുത്തിത്തനിയേ പരി-
ദേവന്ം ചെയ്‌വതിനെന്തൊരു കാരണം?’
ഭൂപതി കൌസല്യ ചൊന്നൊരു വാക്കുകൾ
താപേന കേട്ടു മന്ദം പറഞ്ഞീടിനാൻ:
“പുണ്ണിലൊരു കൊള്ളിവയ്ക്കുന്നതുപോലെ
പുണ്യമില്ലാതെ മാം ഖേദിപ്പിയായ്കു നീ.
ദു:ഖമുൾക്കൊണ്ടു മരിപ്പാൻ തുടങ്ങുമെ-
ന്നുൾക്കാമ്പുരുക്കിച്ചമയ്ക്കായ്കു വല്ലഭേ!
‘പ്രാണപ്രയാണമടുത്തു,തപോധനൻ
പ്രാണവിയോഗേ ശപിച്ചതു കാരണം.
കേൾക്കനീ ശാപ വൃത്താന്തം മനോഹര!
സാക്ഷാൽ തപസ്വീകളീശ്വരന്മാരല്ലോ.
അർദ്ധരാത്രൌ ശരജ്വാലവും ചാപവും
ഹസ്തേധരിച്ചു മൃഗയാവിവശനായ്
വാഹിനീതീരെ വനാന്തരെ മാനസ-
മോഹേന നിൽക്കുന്നനേരമൊരു മുനി
ദാഹേന മാതാപിതാക്കൾ നിയോഗത്താൽ
സാഹസത്തോടിരുട്ടത്തു പുറപ്പെട്ടു
കുംഭവും കൊണ്ട് നീർ കോരുവാൻ വന്നവൻ
കുംഭേന വെള്ളമൻപൊടുമുക്കും വിധൌ
കുംഭത്തിൽ നീരകം പുക്ക ശബ്ദം കേട്ടു
കുംഭി തുമ്പിക്കയ്യിലംഭോഗതമിതി
ചിന്തിച്ചുടൻ നാദഭേദിനം സായകം
സന്ധായ ചാപേ ദൃഡ്ഡമയച്ചീടനേൻ.
‘ഹാ! ഹാ! ഹതോസ്മ്യഹം ഹാ! ഹാ! ഹതോസ്മ്യഹം
ഹാ!’ ഹേതി കേട്ടിതു മാനുഷ വാക്യവും.
‘ഞാനൊരു ദോഷമാരോടുമേ ചെയ്തീല
കേന വാ ഹന്ത! ഹതോഹം വിധേ! വൃഥാ?
പാർത്തിരിക്കുന്നതു മാതാപിതാക്കന്മാ-
രാർത്തി കൈക്കൊണ്ടു കണ്ണീർക്കു ദാഹിക്കയാൽ.’
ഇത്തരം മർത്യനാദം കേട്ടു ഞാനതി-
ത്രസ്തനായ് തത്ര ചെന്നത്തലോടും തദാ
താപസബാലകൻ പാദങ്ങളിൽ വീണു
താപേന ചൊന്നേൻ മുനിസുതനോടു ഞാൻ:
‘സ്വാമിൻ ദശരഥനായ രാജാവു ഞാൻ
മാമപരാധിനം രക്ഷിക്ക വേണമേ!
ഞാനറിയാതെ മൃഗയാവിവശനാ-
യാന തണ്ണീർകുടിക്കും നാദമെന്നോർത്തു
ബാണമെയ്തേനതിപാപിയായോരു ഞാൻ
പ്രാണൻ കളയുന്നതുണ്ടിനി വൈകാതെ.’
പാ‍ദങ്ങളിൽ വീണു കേണീടുമെന്നോടു
ഖേദം കലർന്നു ചൊന്നാൻ മുനി ബാലകൻ:
കർമ്മമത്രെ തടുക്കാവതല്ലർക്കുമേ
ബ്രഹ്മഹത്യാപാപമുണ്ടാകയില്ല തേ.
വൈശ്യനത്രേ ഞാൻ മമ പിതാക്കന്മാരെ-
യാശ്വസിപ്പിക്ക നീയേതുമേ വൈകാതെ.
വാർദ്ധക്യമേറി ജരാനരയും പൂണ്ടു
നേത്രവും കാണാതെ പാർത്തിരുന്നീടുന്നു
ദാഹേന ഞാൻ ജലം കൊണ്ടങ്ങു ചെല്ലുവാൻ
ദാഹം കേടുക്ക നീ തണ്ണീർ കൊടുത്തിനി
വൃത്താന്തമെല്ലാമവരോടറിയിക്ക
സത്യമെന്നാലവർ നിന്നെയും രക്ഷിക്കും.
എന്നുറ്റെ താതനു കോപമുണ്ടാകിലോ
നിന്നെയും ഭസ്മമാക്കീടുമറിക നീ.
പ്രാണങ്ങൾ പോകാഞ്ഞു പീഡയുണ്ടേറ്റവും
ബാണം പറിക്ക നീ വൈകരുതേതുമേ.’
എന്നതു കേട്ടു ശല്യോദ്ധാരണം ചെയ്തു
പിന്നെസ്സജലം കലശവും കൈക്കൊണ്ടു
ദമ്പതിമാരിരിക്കുന്നവിടെക്കതി-
സംഭ്രമത്തോടു ഞാൻ ചെല്ലും ദശാന്തരേ,
‘വൃദ്ധതയോടു നേത്രങ്ങളും വേറുപെ-
ട്ടർദ്ധരാത്രിക്കു വിശന്നു ദാഹിച്ചഹോ
വർത്തിക്കുമെങ്ങൾക്കു തണ്ണീർക്കുപോയൊരു
പുത്രനുമിങ്ങു മറന്നു കളഞ്ഞിതൊ?
മറ്റില്ലൊരാശ്രയം ഞങ്ങൾക്കൊരുനാളും
മുറ്റും ഭവാനൊഴിഞ്ഞെന്തു വൈകീടുവാൻ?
ഭക്തിമാനേറ്റവും മുന്നമെല്ലാമതി-
സ്വസ്ഥനായ് വന്നിതോ നീ കുമാരാ! ബലാൽ?’
ഇപ്രകാരം നിരൂപിച്ചിരിക്കും വിധൌ
മൽപാദവിന്യാസജധ്വനി കേൾക്കായി
കാൽപ്പെരുമാറ്റം മദീയം തഥാ കേട്ടു
താൽപര്യമോടു പറഞ്ഞു ജനകനും:
‘വൈകുവാനെന്തു മൂലം മമ നന്ദന!
വേഗേന തണ്ണിർ തരിക നീ സാദരം.’
ഇത്ഥമാകർണ്യ ഞാൻ ദമ്പദിമാർ പദം
ഭക്ത്യാനമസ്കരിച്ചെത്രയും ഭീതനായ്
വൃത്താന്തമെല്ലാമറിയിച്ചിതന്നേരം
‘പുത്രനല്ലയൊദ്ധ്യാധിപനാകിയ
പൃഥ്വീവരൻ ഞാൻ ദശരഥനെന്നു പേർ.
രാത്രൌ വനാന്തേ മൃഗയാവിവശനായ്
ശാർദ്ദൂലമുഖ്യമൃഗങ്ങളെയും കൊന്നു
പാർത്തിരുന്നേൻ നദീതീരെ മൃഗാശയാ.
കുംഭത്തിൽ നീരകം പുക്കുന്ന ശബ്ദം കേട്ടു
കുംഭിവീരൻ നിജ തുമ്പിക്കരം തന്നിൽ
അംഭസ്സു കൊള്ളുന്ന ശബ്ദമെന്നോർക്കയാ-
ലമ്പയച്ചേനറിയാതെ,യതും ബലാൽ
പുത്രനുകൊണ്ടനേരത്തു കരച്ചിൽ കേ-
ട്ടെത്രയും ഭീതനായ് തത്ര ചെന്നീടിനേൻ.
ബാലനെക്കണ്ടു നമസ്കരിച്ചേനതു-
മൂലമവനുമെന്നോടു ചൊല്ലീടിനാൻ:
‘കർമ്മമാത്രേ മമ വന്നതിതു തവ
ബ്രഹ്മഹത്യാപാപമുണ്ടാകയില്ല തേ.
കണ്ണും പൊടിഞ്ഞു വയസ്സുമേറെപ്പുക്കു
പർണ്ണശാലാന്തേ വിശന്നു ദാ‍ഹത്തൊടും
എന്നെയും പാർത്തിരിക്കും പിതാക്കന്മാർക്കു
തണ്ണീർ കൊടുക്ക‘യെന്നെന്നോടു ചൊല്ലിനാൻ.
ഞാനതുകേട്ടുഴറ്റോടു വന്നേനിനി
ജ്ഞാ‍നികളാം നിങ്ങളൊക്കെ ക്ഷമിക്കണം.
ശ്രീപാദപങ്കജമെന്നിയേ മറ്റില്ല
പാപിയായോരടിയന്നവലംബനം
ജന്തുവിഷയ കൃപാവശന്മാരല്ലോ
സന്തതം താപസപുംഗവന്മാർ നിങ്ങൾ.’
ഇത്ഥമാകർണ്യ കരഞ്ഞു കരഞ്ഞവ-
രേത്രയും ദു:ഖം കലർന്നു ചൊല്ലീടിനാർ:
‘പുത്രനെവിടെക്കിടക്കുന്നിതു ഭവാൻ
തത്രൈവ ഞങ്ങളെക്കൊണ്ടു പോയീടണം.’
ഞാനതു കേട്ടവർതമ്മെയെടുത്തതി-
ദീനതയോടെ മകനുറ്റൽ കാട്ടിനേൻ.
കഷ്ടമാഹന്ത! കഷ്ടം! കർമ്മമെന്നവർ
തൊട്ടു തലോടി തനയശരീരവും.
പിന്നെപ്പലതരം ചൊല്ലി വിലാപിച്ചു
ഖിന്നതയോടവരെന്നോടു ചൊല്ലിനാർ:
‘നീയിനി നല്ല ചിത ചമച്ചീടണം
തീയുമേറ്റം ജ്വലിപ്പിച്ചു വൈകിടാതെ.’
തത്ര ഞാനും ചിത കൂട്ടിയേനന്നേരം
പുത്രേണ സാകം പ്രവേശീച്ചവർകളും
ദഗ്ദ്ധദേഹന്മാരുമായ് ചെന്നു മൂവരും
വൃത്രാരിലോകം ഗമിച്ചുവാണീടിനാർ.
വൃദ്ധതപോധനനന്നേരമെന്നോടു
പുത്രശോകത്താൽ മരിക്കുമെന്നു ചൊല്ലിനാൻ.
ശാപകാലം നമുക്കാഗതമായിതു
താപസവക്യമസത്യമായും വരാ.”
മന്നവനേവം പറഞ്ഞുവിലാപിച്ചു
പിന്നേയും പിന്നേയും കേണു തുടങ്ങിനാ‍ൻ:
‘ഹാ രാമ!പുത്ര! ഹാ സീതേ! ജനകജെ!
ഹാ രാമ! ലക്ഷ്മണ! ഹാ ഹാ ഗുണാംബുധേ!
നിങ്ങളേയും പിരിഞ്ഞെന്മനം പുന-
രിങ്ങനെ വന്നതു കൈകേയി സംഭവം.’
രാജീവനേത്രനെ ചിന്തിച്ചു ചിന്തിച്ചു
രാജാ ദശരഥൻ പുക്കു സുരാലയം.