കൃഷ്ണഗാഥ/രണ്ടാം ഭാഗം/രാജ്യസ്ഥിതികഥ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(രാജ്യസ്ഥിതികഥ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 ദേവകിതന്നുടെ സൂനുവായ്മേവുന്ന
2 കേവലനായൊരു വാസുദേവൻ
3 മംഗലമെങ്ങുമേ പൊങ്ങിനിന്നീടും തൻ
4 മന്ദിരംതന്നിലേ നിന്നകാലം
5 ഭാര്യമാരായുള്ള നാരിമാർ ചൂഴുറ്റു
6 വാരിവിഹാരങ്ങളാചരിപ്പാൻ
7 താമരപ്പൊയ്കയിൽച്ചെന്നിറിങ്ങീടിനാൻ
8 വാമവിലോചനമാരുമായി.
9 ക്ഷ്വേളിതമാളുന്ന ബാലികമാരപ്പോൾ
10 കേളികളോരോന്നയാചരിച്ചാർ.

11 കാന്തനും തങ്ങളും വാശി പറഞ്ഞിട്ടു
12 നീന്തിനിന്നീടിനാരൊട്ടുനേരം
13 തേകിനിന്നീടിനാർ കോമളക്കൈകൊണ്ടു
14 തൂകിനിന്നീടിനാർ പൂഞ്ചിരിയും
15 ആണ്ണൊരുവാരിയിൽ മുങ്ങിനാർ പിന്നെയ
16 ങ്ങാനന്ദമായൊരു വാരിയിലും.
17 ഇങ്ങനെയോരോരോ ലീലകൾചെയ്തുള്ളൊ
18 രംഗനമാരുടെ മാനസത്തേ
19 അംഗജന്തന്നുടെ മന്ദിരമാക്കിനാൻ
20 പങ്കജലോചനൻ തങ്കലാക്കി.

21 ചിത്തത്തിൽനിന്നൊരു ചിത്തജൻ ചൊല്ലാലെ
22 മത്തമാരായുള്ള മാനിനിമാർ
23 അന്നം തുടങ്ങിന പക്ഷികളോടെല്ലാം
24 ചെന്നു പിണഞ്ഞു തെളിഞ്ഞുനിന്നാർ.
25 വാരിനിഹാരങ്ങളാചരിച്ചീടിന
26 ഭാര്യമാരോടു കലർന്നു പിന്നെ
27 രമ്യങ്ങളായുള്ള ഹർമ്മ്യങ്ങളേറിയും
28 നർമ്മങ്ങളോരോന്നേയാചരിച്ചാൻ.
29 എണ്ണുരണ്ടായിരത്തെണ്മരെന്നിങ്ങനെ
30 എണ്ണമാണ്ടീടുന്ന ഭാര്യമാരിൽ

31 ചൊല്പെറ്റുനിന്നുള്ള പുത്രരേയോരോന്നിൽ
32 ഉല്പാദിപ്പിച്ചു പുതുപ്പത്തവൻ
33 ശുദ്ധമായുള്ളൊരു യാദവവംശത്തെ
34 വർദ്ധിപ്പിച്ചീടിനാൻ വാഞ്ഛയോടെ.
35 പിന്നെയും പിന്നെയും ജാതരായിങ്ങനെ
36 എണ്ണമില്ലാതോളമുണ്ടായ് വന്ന
37 യാദവന്മാരുടെ സംഖ്യയെച്ചൊല്ലുവാ
38 നായിരംനാവന്നുമാവതല്ലേ:
39 വല്ലാതെ പോകുമിന്നാവുകൊണ്ടിന്നു നാം
40 ചൊല്ലിനിന്നീടുന്നു പിന്നെയല്ലൊ.

41 സന്താനം കൊണ്ടു തഴച്ചുനിന്നീടുമ
42 ച്ചെന്താരിൽമാതുതൻ കാന്തമ്പിന്നെ
43 യജ്ഞങ്ങൾകൊണ്ടു യജിച്ചുനിന്നെല്ലാർക്കും
44 വിത്തങ്ങൾകൊണ്ടു വിതച്ചുനിന്നാൻ.
45 വൃഷ്ടിയെപ്പെയ്യിച്ചു പുഷ്ടിയെപ്പൊങ്ങിച്ചു
46 തൂഷ്ടനായുള്ള മഹേന്ദ്രനപ്പോൾ.
47 സസ്യങ്ങൾതന്നുടെ വൃദ്ധിയെക്കാണ്കയാ
48 ലുത്സവമായ് വന്നു കർഷകർക്കും;
49 ദസ്യുക്കളെന്നുള്ള വാർത്തയും മാഞ്ഞുത
50 ങ്ങത്യുഗ്രന്മാരെന്നുമവ്വണ്ണമേ.

51 ദുഃഖമെന്നുള്ളതോ ചിത്തവികാരമോ ?
52 ദുഷ്ടതയെന്തുപോലെന്നു കേൾപ്പൂ?
53 ഇങ്ങനെ തങ്ങളിൽ ചോദിച്ചുനിന്നാര
54 മ്മംഗലംപൊങ്ങിന ലോകരെല്ലാം.
55 കെല്പോടു കൊണ്ടന്ന കല്പകശാഖിതൻ
56 ചൊല്പൊങ്ങും കാറ്റുകളേല്ക്കയാലേ
57 കാരസ്കരങ്ങൾതൻ കായ്കളുമന്നെല്ലാം
58 വാഴപ്പഴങ്ങളായ് വന്നുകൂടി.
59 നിംബങ്ങളായുള്ള വന്മരക്കൂട്ടവും
60 കമ്രങ്ങളായ് നിന്നു തേൻ ചൊരിഞ്ഞു.

61 ഇങ്ങനെയോരോരോ മംഗലജാലങ്ങൾ
62 പൊങ്ങിനിന്നീടുമദ്ദ്വാരകയിൽ
63 ഉത്തമരായുള്ള പുത്രരുമായിട്ടു
64 ചിത്തവും ചാലെത്തെളിഞ്ഞു മേന്മേൽ
65 ശോഷിച്ചു പോയൊരു ധർമ്മജന്തന്നെയും
66 വാഴിച്ചുനിന്നു തൻ നാട്ടിൽ നന്നായ്
67 ദുഃസ്ഥിതിയെന്നതു ദൂരെവച്ചങ്ങനെ
68 സ്വസ്ഥനായ്മേവിനാൻ ഗോവിന്ദന്താൻ.
69 പാതകം പോക്കുവാന്മാധവന്തന്നുടെ
70 നൂതനക്രീഡകളുണ്ടല്ലൊതാൻ.

71 കോലെടുത്തീടിനാൽ കൊൽകയാമെങ്കിലോ
72 വേലെടുത്തീടിനാൽ വേലയെന്ത് ?
73 പീലികളായൊരു പീയുഷവാരിയിൽ
74 മാനസം ചെന്നങ്ങു മുങ്ങുകയാൽ
75 മാധവന്തന്നുടെ ലീലകൾ തന്നെയേ
76 മാനിച്ചു ചൊല്ലുന്നുതിന്നും ഞാനോ.
77 ദ്വാരകതന്നിലേ ഗേഹമായ്പോരുന്നോ
78 രാരണന്തന്നുടെ ദാരകന്മാർ
79 ജാതരായ് മേവുന്നു യാതൊരു ഭൂമിയിൽ
80 പ്രേതരായ്പോകുന്നോരന്നിലത്തേ.

81 പിന്നെയും പിന്നെയുമിങ്ങനെ കണ്ടപ്പോൾ
82 ഖിന്നനായ് നിന്നുള്ളൊരാരണന്താൻ
83 ചേതന പോയൊരു ബാലകന്തന്നെയും
84 വേദനപൂണ്ടങ്ങെടുത്തു മെല്ലെ
85 മാധവലീലകളായി വിളങ്ങുന്ന
86 പീയുഷവാരിതൻ പൂരംതന്നിൽ
87 മാനസം ചെന്നു തലപ്പെട്ടു നിന്നിട്ടു
88 പാരാതെ തങ്കലേ തങ്ങുകയാൽ
89 രാജാവിൻകോയിക്കൽ പാരാതെ ചെന്നിട്ടു
90 രാജാവോടായിട്ടു ചൊന്നാൻ പിന്നെ

91 "പാലനം വല്ലാത രാജാവു വാഴുന്നാൾ
92 കാലന്തൻ കോയിൽ പൂം ബാലകന്മാർ
93 എന്നുള്ള വാർത്തകൾ നിർണ്ണയമായ് വന്നു
94 തെന്നുടെ ബാലകർ ചാകയാലേ.
95 ധർമ്മിഷ്ഠനായുള്ള രാജാവിൻനാട്ടിലേ
96 നമ്മുടെ വാസത്തിൻചേർച്ചയുള്ളൂ.
97 ഇന്നാടു കൈവെടിഞ്ഞെങ്കിലോ പോകുന്നേൻ
98 നന്നായി വാഴുന്ന നാടു നോക്കി."
99 ആരണനിങ്ങനെ ചൊന്നതു കേട്ടപ്പോൾ
100 വീരനാം പാർത്ഥനുമോർത്തുചൊന്നാൻ

101 "നിന്നുടെ ബാലകന്തന്നുടെ പാലനം
102 എന്നോടു ചൊല്ലുകിലിന്നേ ചെയ്യാം.
103 ഇന്നാടു കൈവടിഞ്ഞന്യമാം നാട്ടിലി
104 ന്നെന്നതുകൊണ്ടു നീ പോകവേണ്ടാ."
105 ഇങ്ങനെ ചൊന്നവന്താനുമായ്പോയവൻ
106 മന്ദിരംതന്നിലും ചെന്നു പിന്നെ
107 ആർത്തിയെപ്പോക്കുമക്കാലവും ചിന്തിച്ചു
108 പാർത്തുനിന്നീടിനാൻ പാർത്ഥനപ്പോൾ.
109 സൂതികകാലങ്ങാഗമിച്ചീടുമ്പോൾ
110 ഭീതനായ് ചൊല്ലിനാനാരണന്താൻ:

111 "പാലിക്കവേണ്ടുന്ന കാലമോ വന്നുതേ
112 പാർത്തുനിന്നീടൊല്ല"യെന്നിങ്ങനെ.
113 പാണ്ഡവന്താനതു കേട്ടൊരുനേരത്തു
114 ഗാണ്ഡീവംവില്ലു തങ്കയ്യിലാക്കി
115 അസ്ത്രങ്ങൾ കൊണ്ടു ചെറുത്തുനിന്നീടിനാ
116 നക്ഷണം ചെന്നുനിന്നാശയെല്ലാം.
117 ബാണങ്ങൾകൊണ്ടൊരു പഞ്ജരം നിർമ്മിച്ചാൻ
118 ത്രാണത്തിനായിട്ടപ്പൈതൽതന്നെ.
119 ചാലെപ്പിറന്നു നിലത്തു വീണീടിനാൻ
120 ബാലകന്താനുമക്കാലത്തപ്പോൾ:

121 ചുറ്റും നിന്നീടുന്നോർ നോക്കിനിന്നീടവേ
122 തെറ്റെന്നു കണ്ടില്ലയെന്നേയുള്ളു.
123 സജ്ജനായ് നിന്നുള്ളൊരർജ്ജുനന്താനപ്പോൾ
124 ലജ്ജയും പൂണ്ടു പുറപ്പെട്ടുടൻ
125 പാരിടമെങ്ങുമേയാരാഞ്ഞുനിന്നിട്ട
126 ദ്ദാരകന്തന്നെയകപ്പെടാതെ
127 പിന്നെയും പോന്നിങ്ങു ഖിന്നനായ് നിന്നിട്ടു
128 തന്നെയും നിന്ദിച്ചു ചൊല്ലീടിനാൻ
129 സാകൂതമായിച്ചിരിച്ചു ചൊല്ലീടിനാൻ
130 മാഴ്കാതെന്നിങ്ങനെ മാധവന്താൻ.

131 ആർത്തിയെപ്പോക്കുവാന്തേർത്തടം തന്നിലായ്
132 പാർത്ഥനും താനുമായ്മെല്ലെ മെല്ലെ
133 പശ്ചിമയായൊരു ദിക്കിനേ മുന്നിട്ടു
134 നിശ്ചയം പൂണ്ടുള്ളൊരുള്ളവുമായ്
135 പോകുന്ന നേരത്തു കുരിരുട്ടായിട്ടു
136 പോകരുതാതെയങ്ങായനേരം
137 ചക്രത്തെക്കൊണ്ടു ശമിപ്പിച്ചുനിന്നുട
138 നുഗ്രമായ്മേവുമക്കുരിട്ടും.
139 പാരാതെ പിന്നെയും, പോകുന്നനേരത്തു
140 പാലാഴിതന്നെയും കാണായ് വന്നു.

141 രത്നങ്ങളാളുമദ്വീപിന്മേൽ കാണായി
142 തുത്തമമായൊരു മന്ദിരത്തേ.
143 തന്നിലും ചെന്നപ്പളുന്നതമായൊരു
144 പന്നഗനായകന്തന്നുടെമേൽ
145 വേദങ്ങൾതന്നുടെ കാതലായ്മേവുന്ന
146 ദേവനെത്തന്നെയും കാണായ്യപ്പോൾ
147 ശ്രീഭൂമിമാരായ ദേവിമാർപൂണ്ടുള്ള
148 ശോഭയെപ്പൂണ്ടൊരു മെയ്യുമായി.
149 കൂപ്പിനനേരത്തു വായ്പോടു ചൊല്ലിനാൻ
150 കേൾപ്പിനിന്നിങ്ങളെന്നങ്ങവന്താൻ:

151 നിങ്ങളെക്കാണ്മാനിദ്ദാരകന്മാരെയി
152 ന്നിങ്ങനെ നിന്നു ഞാൻ കൊണ്ടുപോന്നു.
153 പാരിടംതന്നുടെ പാലനമെല്ലാമേ
154 പാഴായിപ്പോകാതെ ചെയ്യേണമെ.
155 ഭൂഭാരംതന്നെയും വ്യാപാദിച്ചീടിനാൽ
156 പാരാതെ പോന്നിങ്ങു വന്നുകൊൾവൂ."
157 ഇങ്ങനെ ചൊന്നൊരു വാർത്തയെക്കേട്ടവ
158 രങ്ങനെയാകെന്നു ചൊല്ലിപ്പിന്നെ
159 ബാലകന്മാരെയും പാരാതെ കൊണ്ടന്നി
160 ട്ടാരണനായിട്ടുനല്കിനിന്നാർ.

161 ദാരകന്മാരെത്തൻ ചാരത്തു കണ്ടുള്ളൊ
162 രാരണൻ ചൊന്നുള്ളൊരാശിക്കെല്ലാം
163 ചീർത്തൊരു മോദത്താലാർത്തിയും തീർത്തങ്ങു
164 പാത്രമായുള്ളൊരു പാർത്ഥനുമായ്
165 ധന്യമായുള്ളൊരു തന്നുടെ മന്ദിരം
166 തന്നിലും ചെന്നു സുഖിച്ചു പിന്നെ
167 ആര്യനായുള്ളൊരു രാമനും താനുമായ്
168 കാര്യവിചാരങ്ങളാചരിച്ചാർ.