കൃഷ്ണഗാഥ/രണ്ടാം ഭാഗം/കുമാരഷൾക്കാനയനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(കുമാരഷൾക്കാനയനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കൃഷ്ണഗാഥ
രണ്ടാം ഭാഗം

കൃഷ്ണഗാഥ
ഒന്നാം ഭാഗത്തിലേക്ക്


1 ദീനത നീക്കി വസിച്ചുനിന്നീടുന്നൊ
2 രാനകദുന്ദുഭിയന്നൊരുനാൾ
3 വന്ദിച്ചുനിന്നുള്ള നന്ദനന്മാരെക്ക
4 ണ്ടുന്നിച്ചു നിന്നവർ കർമ്മമെല്ലാം
5 ശാശ്വതവാക്കുകളാശ്രയിച്ചീടുന്നൊ
6 രീശ്വരന്മാരെന്ന ബോധത്താലേ
7 പുത്രരെന്നുള്ളൊരു ചിത്തവും കൈവിട്ടു
8 ഭക്തിയെപ്പൂണ്ടു പുകണ്ണുനിന്നാൻ.
9 ഉണ്മയെക്കണ്ടുള്ളൊരച്ഛനോടന്നേരം
10 തന്മകനാകിന നിർമ്മലന്താൻ

11 വന്മോഹം പോക്കുന്ന വാക്കുകൾ ചൊന്നവ
12 ന്നുന്മേഷം പൊങ്ങിച്ചാനുള്ളിലേറ്റം.
13 നന്ദനൻ ചൊന്നുള്ള വാർത്തകൾ കേൾക്കയാൽ
14 മന്ദത നീക്കിയുണർന്നു പിന്നെ
15 ആനന്ദംപൂണ്ടുള്ളൊരാനകദുന്ദുഭി
16 ദീനത തീർത്തു തെളിഞ്ഞുനിന്നാൻ.
17 പാവനയായിട്ടു മേവിനിന്നീടുന്ന
18 ദേവകിദേവിതാനന്നൊരുനാൾ
19 പാതകമാണ്ടൊരു മാതുലമ്പണ്ടുതാൻ
20 ചേതന പോക്കിന പൈതങ്ങളേ

21 ചിന്തിച്ചു ചിന്തിച്ചു സന്തതമങ്ങനെ
22 വെന്തുവെന്തീടുന്നൊരുള്ളവുമായ്
23 കാർവർണ്ണന്തന്നോടു ചൊല്ലിനിന്നീടിനാൾ
24 കാതരയായിക്കനിഞ്ഞു തിണ്ണം:
25 "ദേശികന്തന്നുടെ പൈതലെപ്പണ്ടു നീ
26 കൂശാതെ കൊണ്ട്വന്നു നല്കിനാൻപോൽ.
27 നിന്നുടെ മാതുലൻ കൊന്നുകളഞ്ഞുള്ളൊ
28 രെന്നുടെ ബാലകന്മാരെക്കാണ്മാൻ
29 ഏറിയിരുന്നുള്ളൊരാശയുണ്ടാകുന്നു
30 ഏതുമൊന്നാവതോയില്ലയല്ലൊ.

31 നിങ്കനിവുണ്ടാകിലെങ്കലെഴുന്നൊരു
32 വാങ്കൊതി തീർത്തുകൊള്ളായിരുന്നു."
33 അമ്മതാനിങ്ങനെ ചൊന്നതു കേട്ടുള്ളൊ
34 രംബുജലോചനനന്നടേ പോയ്
35 സീരിയും താനുമായ് പാതാളലോകത്തു
36 പാരാതെ ചെന്നങ്ങു നിന്നനേരം
37 വന്നതു കണ്ടു മഹാബലിതാനപ്പോൾ
38 വന്ദിച്ചുനിന്നു പുകണ്ണു പിന്നെ
39 വന്നതിങ്കാരണമെന്തെന്നു ചോദിച്ചാൻ
40 എന്നതു കേട്ടു മുകുന്ദൻ ചൊന്നാൻ:

41 മാതാവിൻവേദന പോക്കുവാനായിട്ടി
42 പ്പാതാളലോകത്തു പോന്നുവന്നു
43 വഞ്ചകനായൊരു കഞ്ചന്തങ്കോപത്താൽ
44 പഞ്ചത പൂണ്ടുള്ള പൈതങ്ങളേ
45 അഞ്ചാതെ കൊണ്ടുപോയമ്മതങ്കൈയിലേ
46 ചെഞ്ചെമ്മേ നല്കേണമിന്നുതന്നെ.
47 നാന്മുഖന്തന്നുടെ ശാപത്തെക്കൊണ്ടവർ
48 ചാമ്മാറു വന്നു പിറന്നു പണ്ടേ.
49 താപംത്തത്തൂകുന്നൊരാപത്തായുള്ളൊരു
50 ശാപത്തെത്തീർക്കയും വേണമിപ്പോൾ."

51 ഇങ്ങനെ ചൊന്നവൻ പൈതങ്ങളാറോടും
52 ഇങ്ങു പോന്നീടുവിനെന്നു ചൊല്ലി
53 സീരിയും താനുമായ് പാരാതെ പോന്നു താൻ
54 ദ്വാരകതന്നിലേ വന്നു പിന്നെ
55 കൈതവം കൈവിട്ടു പൈതങ്ങളാറുമ
56 മ്മാതാവിങ്കൈയിലേ നല്കിനിന്നാൻ.
57 തന്നുടെ പൈതങ്ങൾ വന്നതു കണ്ടപ്പോൾ
58 ധന്യയായുള്ളൊരു ദേവകിതാൻ
59 നന്മുഖംതന്നിലേ ചുബിച്ചുനിന്നു തൻ
60 നന്മുലതന്നെയും നല്കിനിന്നാൾ.

61 മൂർക്ക്വനായുള്ളൊരു കംസനെച്ചിന്തിച്ചു
62 ദീർഘമായ് വീർത്തു പൂണർന്നു പിന്നെ
63 കാണാഞ്ഞുനിന്നുള്ള വേദനതന്നെയും
64 ക്ഷീണമാക്കീടിനാൾ പേടി നീക്കി
65 കന്മഷവൈരിയായ് നിന്നു വിളങ്ങിനോ
66 രംബുജനേത്രനെക്കാണ്കയാലേ
67 നന്മുലയുണ്ണുന്ന ബാലകരെല്ലാരും
68 നല്ലരായ് വന്നതും കാണായ്യപ്പോൾ.
69 ചാരത്തുനിന്നൊരു വാരിജലോചനൻ
70 വാരുറ്റ പാദങ്ങൾ കൂപ്പിപ്പിന്നെ

71 സ്വർഗ്ഗത്തിൽ പോകുന്നായെന്നങ്ങു ചൊന്നുടൻ
72 നിർഗ്ഗമിച്ചീടിനാരഗ്രജന്മാർ.
73 സ്വർഗ്ഗതരായുള്ള ബാലരെക്കണ്ടു നിർ
74 വ്യഗ്രയായുള്ളൊരു ദേവകിതാൻ
75 വിഷ്ണുവിൻ മായയെന്നിങ്ങനെ ചിന്തിച്ചു
76 വിസ്മിതയായി വിളങ്ങിനിന്നാൾ.