ധർമ്മരാജാ/അദ്ധ്യായം ഇരുപത്തിയേഴ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ധർമ്മരാജാ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഇരുപത്തിയേഴ്


<poem>

[ 213 ]

അദ്ധ്യായം ഇരുപത്തിയേഴ്


“. . . ഈവണ്ണമോരോ—ഘോരതരദുരിതോരു
ജലനിധിതാരണേ ഗതി ആരയേ തവ—ചേരുവതല്ലി–
വയൊന്നുമഹോ ബഹുപാപം—അരുതിനി ജനതാപം.”


മാമാവെങ്കിടനാൽ പ്രേരിതനായ കേശവപിള്ള, മറ്റൊന്നും ആലോചിക്കാതെ, തന്റെ താമസസ്ഥലത്തു പറന്നെത്തി, ആവശ്യോചിതങ്ങളായ ആയുധങ്ങളും ഹരിപഞ്ചാനനശിഷ്യവർഗ്ഗത്തിന്റെ വസ്ത്രങ്ങളും ധരിച്ച്, വഴിയിൽ ചില ഗാഢപരിചിതരെ കണ്ടുമുട്ടി എങ്കിലും, അവരോടു വേണ്ട ഉപചാരങ്ങൾക്കു നിൽക്കാതെ ആ യോഗിവാടത്തിന്റെ പ്രാഗ്ഭാഗപ്രാകാരത്തെ ചാടി, ജീവഭയം കൂടാതെ അകത്തു കടന്ന്, ശിഷ്യസംഘാതത്തിരക്കിനിടയിൽ പ്രവേശിച്ചു. അവിടെ ഉണ്ടായിരുന്ന ഭൃത്യന്മാർ ഗഞ്ജാദിധൂമസേവകൊണ്ട് പ്രമത്തരായി, ചിലർ ഉറങ്ങുകയും ചിലർ ഹരിപഞ്ചാനനാജ്ഞാദീക്ഷിതന്മാരായി കാത്തിരിക്കയും ചെയ്യുന്നു. ഹിന്ദുസ്ഥാനി സംഭാഷകരായ ചില സരസപ്രധാനന്മാരെ ആ ഭാഷയിൽ തന്റെ ചാടുവചനപ്രയുക്തികൾകൊണ്ടു വശീകരിച്ചും, അടുത്തദിവസം ഒരു ഘോഷയാത്രയുണ്ടെന്നറിഞ്ഞ് അതിന് മഹൽദർബാറുകളെ ദർശനംചെയ്തുള്ള ദേശസഞ്ചാരിയുടെ നിലയിൽ പ്രവർത്തനക്രമങ്ങളെ ഉപദേശിച്ചും കേശവപിള്ള ഓരോ മുറികളിലായി ഉലാത്തിത്തുടങ്ങി. നടപ്പുരകൾകൊണ്ട് ശൃംഖലിതമാക്കീട്ടുള്ള ചതുശ്ശാലകളും, ആ ശാലകൾ കണക്കില്ലാത്ത മുറികളായും ഓരോ [ 214 ] നെടുമുറിയും ചിറ്ററകളായും വിഭാഗിക്കപ്പെട്ടിരിക്കുന്നതും, കോണികൾ സംഘടിച്ചുള്ള മച്ചിൻപുറങ്ങളും, കല്ലറകളും, പരിചയരഹിതന്മാരെ കുഴക്കുന്നതായ വാതലുകളുടെ സംഖ്യയും കണ്ട്, ആ മന്ദിരം ദ്രോഹാലോചനകളുടെ സുഖപ്രസവത്തിനുള്ള സൂതികാലയംതന്നെ എന്നു കേശവപിള്ള സമർത്ഥിച്ചു. പാണ്ഡവനാശത്തിനായി നിർമ്മിക്കപ്പെട്ട അരക്കില്ലത്തിലെ കൂരിരുട്ടിന്റെ ആനുകൂല്യത്തിൽ കേശവപിള്ള ഹരിപഞ്ചാനന്റെ ശയനമണിയറയും, വിശ്രമതളിമവും, മന്ത്രമണ്ഡപവും, ഭണ്ഡാഗാരവും, പൂജാരംഗങ്ങളും, സമാധിവേദിയും ഒഴികെ ശേഷമുള്ള എല്ലാ മുറികളേയും പരിശോധിച്ചു. അനേകം കച്ചവടപ്പാണ്ടികശാലകളിൽ വ്യാപാരകനായിരുന്ന കേശവപിള്ളയുടെ നേത്രങ്ങൾകൊണ്ട് ഇരുട്ടുമുറികളിൽ അധികം പ്രയോജനപ്പെട്ടില്ലെങ്കിലും അയാളുടെ ഘ്രാണത്വഗിന്ദ്രിയശക്തികൾ ആശ്രമയോജ്യമായ സമിൽകുശാദികൾക്കു പകരം സംഗ്രാമോപയുക്തിളായ ഖഡ്ഗപട്ടസാദ്യങ്ങളാണ് ആ സ്ഥലത്തു സംഭൃതമായിരിക്കുന്നതെന്ന് അനുഭവപ്പെടുത്തി. അടുത്ത വാതൽ കടന്ന്, വായുപ്രചാരശൂന്യമായ ഒരു മുറിയിൽ പ്രവേശിച്ച്, ഒന്നുരണ്ടടി മുന്നോട്ടു നടന്നപ്പോൾ തുളസി മാടംപോലെ കെട്ടപ്പെട്ടിട്ടുള്ള ഒരു ചെറിയ ഉയർന്ന അറ കാണപ്പെട്ടു. യജ്ഞസംഭാരമായ ആജ്യത്തിന്റെ കുടീരമെന്നു ശങ്കിച്ച് പരിശോധനയെ ഒന്നു സൂക്ഷ്മതരമാക്കി. എന്തൊരു ഗന്ധമാണ് ആ മണ്ഡപകുഡ്യത്തെ ഭേദിച്ചു പുറപ്പെടുന്നത്? ആ ഗന്ധം കേശവപിള്ളയുടെ മനസ്സിൽ എന്തു വികാരങ്ങളെ ഉദിപ്പിക്കുന്നു? അയാളുടെ അവയവസന്ധികൾ ക്ഷീണിക്കുന്നതെന്ത്? കൈയിൽ തടഞ്ഞ ഒരു താക്കോൽക്കൂട്ടത്തെ അയാൾ സാഹസപ്പെട്ടു ഗോപനംചെയ്യുന്നതു മഹാപൽപ്രതീക്ഷണംകൊണ്ടല്ലേ? സേനാരക്ഷിതമായുള്ള നഗരപ്രാകാരങ്ങളെ കടന്ന് അതിശുദ്ധസങ്കേതമായ ഈ സ്ഥലത്ത് ഇത്രയും സന്നാഹം കൂട്ടിയിരിക്കുന്ന സ്ഥിതിക്ക്, പാളയസ്ഥലമായ ആര്യശാലയിലും നഗരത്തിന്റെ ദക്ഷിണഭാഗസ്ഥമായുള്ള യജ്ഞശാലയിലും കോപ്പുകൾ എന്തായിരിക്കും? ഈ ചിന്തയെക്കാൾ പ്രധാനമായുള്ള ഒന്നാണ് ആ യുവാവിനെ ആ സന്ദർഭത്തിൽ പരിഭ്രമിപ്പിച്ചത്. ധൃഷ്ടത കൈവിട്ട്, വഴിയറിയാൻപാടില്ലാതെ കുഴങ്ങി. അങ്ങുമിങ്ങും തടഞ്ഞു മുട്ടിയും, കാൽ ഇടറി മടങ്ങി മുടന്തുകൾ ഏറ്റും, എങ്കിലും വലിയ അപായങ്ങൾ കൂടാതെയും കേശവപിള്ള മറ്റു ഭൃത്യരോടു ചേർന്ന്, അതിശയമായി അനസ്വാസ്ഥ്യത്തെ അഭിനയിച്ചു, ഒരുവന്റേയും സംശയത്തിനും നോട്ടത്തിനും ഇടവരുത്താതെ ഝടിതിയിൽ യോഗിവാടത്തിന്റെ പറമ്പിലേക്കു കടക്കുന്നു. ആ ദൃഷ്ടയുവാവിന്റെ ദൃഢശരീരം ആപാദമസ്തകം വിറയ്ക്കുന്നു. പടത്തലവരുടെ രക്ഷയ്ക്കു വേണ്ട മാർഗ്ഗത്തെ കരുതുന്നതിനു മുമ്പിൽ, പ്രധാനമായി അനുഷ്ടേയമായിട്ടുള്ള കർമ്മം തന്റെ യാത്രാമദ്ധ്യത്തിൽ ദൃഷ്ടനായ ഒരു പുരുഷന്റെ ജീവരക്ഷണമാണെന്നു നിശ്ചയിച്ചു. ഭാഗ്യയോഗംകൊണ്ട് കെട്ടിടത്തിന്റെ അടയ്ക്കപ്പെട്ട ഒരു ജാലകപ്പൊളിവിൽക്കൂടി നോക്കി അകത്തു നടക്കുന്ന സംഭാഷണശ്രവണത്തിനു കർണ്ണദാനം ചെയ്തു നിന്ന ഒരു ആളെക്കണ്ട് സ്വപാർശ്വക്കാരനെന്നു കരുതി അദ്ദേഹത്തിന്റെ സമീപത്തു ചെന്നു. അദ്ദേഹം ‘തേടിയ വള്ളി’ തന്നെ ആയിരുന്നു. തന്റെ അന്തർഗതത്തെ ധരിപ്പിക്കേണ്ടതിനുള്ള മനസ്സാന്നിദ്ധ്യം കേശവപിള്ളയെ കൈവെടിഞ്ഞു. ഗൂഢശോധനംചെയ്തു നിന്നിരുന്ന പുരുഷൻ കേശവപിള്ളയുടെ ആഗമനം കണ്ട്, എന്താണു സംഗതി എന്നു ചോദ്യംചെയ്യുന്ന ഭാവത്തിൽ നിലകൊണ്ടു. ‘നടക്കണം’ എന്നുള്ള ആംഗ്യത്തെ കേശവപിള്ള ആദരവോടുകൂടി കാണിച്ചു. ആജ്ഞാദാനപാത്രങ്ങൾ ആജ്ഞാനുസാരണദൃഷ്ടാന്തങ്ങളായി വർത്തിക്കണമെന്നുള്ള പാഠത്തിനു ദാർഷ്ടാന്തികനായി ആ സ്ഥലത്തു നിന്നിരുന്ന ക്ഷണഗ്രാഹിയായ ഇതരൻ ചോദ്യംകൂടാതെ ആ യുവാവിനെ അനുഗമിച്ചു. അവർ രണ്ടുപേരും പറമ്പിനു പുറത്തു ചാടുന്നതു കണ്ട് അതിനകത്ത് അവിടവിടെ നിന്നിരുന്ന മറ്റു ചിലരും ആ വഴിയെത്തുടർന്നു നിർഗ്ഗമിച്ചു. കേശവപിള്ള പടിഞ്ഞാറെത്തെരുവിലേക്കു നടന്നപ്പോൾ മറ്റുള്ളവരും ആ സ്ഥലത്തേക്കു യാത്രയായി. അവിടത്തെ ജനബഹളത്തിനിടയിൽവച്ച് ശ്രീഘ്രമായി ഒരു ചെറിയ ആലോചന നടന്നു. വേഷപ്രച്ഛന്നരിൽ പ്രധാനി കേശവപിള്ള ധരിപ്പിച്ച വർത്തമാനത്തെ കേട്ട് “എന്നാൽ അതിനകത്ത് ഒരു കച്ചവടവും വേണ്ട പടത്തലവനും ജെണ്ട്റാളൂം അവിടെ എങ്ങാണ്ടോ ഉണ്ട്. അവരും നീയും അവിടന്നു വേഗം പോരണം. ദളവായും ജെണ്ട്റാളുമായി നാളെ വേണ്ടതു നടത്തട്ടെ” എന്നു ഹിന്ദുസ്ഥാനിയിൽ പറഞ്ഞതിന് “ആപത്തുകൂടാതെ അവിടത്തെ ദാസന്മാരായ അടിയങ്ങൾ പോരാം എന്ന് ആ ഭാഷയിൽത്തന്നെ [ 215 ] ധരിപ്പിച്ചുകൊണ്ട് കേശവപിള്ള വീണ്ടും ഹരിപഞ്ചാനനഗുഹയിൽ പ്രവേശിച്ചു.

അർദ്ധരാത്രി കഴിഞ്ഞിട്ടും ജനശൂന്യമാകാത്ത രാജവീഥിയിൽ നിലകൊണ്ട സംഘക്കാരിൽ പ്രധാനൻ രാജ്യക്ലേശഭരിതനായ മഹാരാജാവായിരുന്നു. വടക്കുകിഴക്കായി ഉയർന്നുപൊങ്ങിയ കാർമേഘത്തിന്റേയും ആകാശമൂർദ്ധാവിൽ തെളിയുന്ന നക്ഷത്രങ്ങളുടേയും വർണ്ണവ്യത്യാസത്തെ നോക്കി, അതിന്മണ്ണം ആപൽസന്തോഷങ്ങളുടെ സാമീപ്യം ലോകാനുഭവത്തിൽ നിരന്തരസംഭവമായി കാണപ്പെടുന്നതിനെക്കുറിച്ച് അവിടന്നു തത്വവിചാരം തുടങ്ങി. വായുകോണിൽനിന്നു വീശുന്ന ആ ദിശാനാഥൻ ഊർജ്ജിതപ്രവർത്തനനായി നിശാഭ്രശോഭികളായ ദീപമണ്ഡലകോടിയെ മേഘച്ഛന്നരാക്കിയാൽ, സ്വപക്ഷാപഹതിയുടെ സൂചകമാകുമല്ലോ എന്ന് അവിടന്ന് അസംഗതമായി ഒരു അപശകുനത്തെ അന്തർദ്ദർശനംചെയ്ത് ശ്രീപത്മനാഭപാദങ്ങളെ ധ്യാനിച്ചു. കഠിനതന്ദ്രിയോട് ഉറഞ്ഞുനിന്നിരുന്ന ഘനപടലം ക്രമേണ ഉയർന്ന്, പവനപ്രക്ഷിപ്തങ്ങളായി പൂർവ്വാദ്രിതടം നോക്കി യാനമാരംഭിച്ചു. ഈ പ്രാർത്ഥിതാർത്ഥലാഭത്തിൽ സമ്പ്രഹൃഷ്ടനായ മഹാരാജാവ് സ്വധർമ്മനിഷ്ഠാപ്രചോദിതനായിപ്പുറപ്പെട്ടതിന്റെശേഷം ആപച്ഛ്റവണമാത്രത്തിൽ ഭീരുവെന്നപോലെ മടങ്ങിപ്പോന്നതിനെ ചിന്തിച്ചു ലജ്ജിച്ച്, ഹരിപഞ്ചാനനമന്ദിരത്തിന്റെ പുരോഭാഗത്തേക്കുതന്നെ അക്ഷമയോടു തിരിച്ചു. അനുഗാമികൾ രാജഹിതത്തെ അനുവർത്തിച്ചു പിൻതുടർന്നു. ഹരിപഞ്ചാനനാശ്രമത്തിന്റെ ദ്വാരദേശം അടുക്കാറായപ്പോൾ ഗംഭീരമായ ഒരു മുഷ്കാരത്തിരനിര മഹാരാജാവിന്റെ സ്ഥാനമഹത്വത്തേയും നിസ്സാരമാക്കി, ആ സംഘത്തെ വലയംചെയ്ത് അപ്രതിഹതമായ പ്രവാഹത്തിൽ വഹിച്ച്, ശ്രീപത്മനാഭക്ഷേത്രശിലാപ്രകാരത്തിന്റെ അഗ്നികോണായപ്പോൾ ത്വരയമർന്ന്, നിരപിരിഞ്ഞ്, മുഷ്കരശിരസ്സുകൾ ശ്രീപത്മനാഭദാസനെ നമിച്ചു. ശേഷം സർവേന്ദ്രിയസ്തംഭനമാംവണ്ണം ഭയാനകം!

ചന്ത്രക്കാറന്റെ മൂർഖതയും കളപ്രാക്കോട്ടത്തമ്പിയുടെ ജളതയും കൊണ്ട്, ആ രണ്ടുവഴിക്കുമുള്ള ബന്ധുസഹായം നഷ്ടമായിത്തീർന്നെങ്കിലും ഹരിപഞ്ചാനനയോഗികളുടെ പരിശ്രമപക്ഷങ്ങൾ ക്ഷീണങ്ങളാകാതെ കിരീടസ്പൃഹാകാശത്തിന്റെ അത്യുന്നതിയിൽ സ്ഫീതപർണ്ണങ്ങളോടു സഞ്ചരണംചെയ്തു. ദിവ്യങ്ങളും അപ്രത്യക്ഷങ്ങളുമായ അക്ഷയബാണബാണാസനങ്ങൾ ധ്യാനമാത്രത്തിൽ ഹസ്തപ്രാപ്തമാകുംവണ്ണം ഉപദിഷ്ടനായുള്ള ഒരു ധനുർവേദജ്ഞന്, കേവലം ഓണക്കളിക്കുള്ള രണ്ടു ചായവില്ലുകൾ നിഷ്പ്രയോജകീഭവിച്ചാൽ ഇച്ഛാഭംഗകദനത്തിന് അധീനനാവാൻ എന്താണവകാശം? തന്റെ തന്ത്രനൈപുണിയാൽ തിരുവിതാംകൂറിലെ പ്രജാസമുച്ചയത്തിന്റെ ആത്മശക്തികൾ ആവാഹിക്കപ്പെട്ടുകഴിഞ്ഞു. തന്റെ തന്ത്രനൈപുണിയാൽ ദഗ്ദ്ധസ്വാധിഷ്ഠാനന്മാരായുള്ള ആ ദാസന്മാർ സന്ദർഭാഗമനത്തിൽ ക്ഷണക്ഷുഭിതരാക്കി അടർക്കളത്തിലേക്കു മോചിക്കപ്പെടും. തന്റെ മഹാമാന്ത്രികതന്ത്രനൈപുണിയാൽ അനന്തശയനരൂപാങ്കിതമായുള്ള വഞ്ചിരാജേശ്വരഖഡ്ഗം, സ്വഹസ്തരക്തോല്പലപ്രഭയെ സ്വയം വരിച്ച് ശത്രുരാജകുശലങ്ങളുടെ ഗളഖണ്ഡനം ചെയ്യുകയില്ലേ? അടുത്തദിവസത്തെ യാത്രാദർശനത്തിനായി ആഗമിച്ചിട്ടുള്ള ദശസഹസ്രപരമായ ഭക്തതതിയോട് പാണ്ഡ്യദേശത്തുനിന്നു യാത്രാരംഭം ചെയ്തിരിക്കണ്ടേ ‘ശിഷ്യ’നിവഹം സംഘടിക്കുമ്പോൾത്തന്നെ, തന്റെ സൈനികബലം എന്തായിരിക്കും! രാജ്യതന്ത്രാന്ധനായ മഹാരാജാവിന്റെ സേനയിൽ ഭൂരിപക്ഷവും, തന്റെ കൗശലചാതുരിക്ക് അധീനന്മാരായിട്ടുള്ളവർകൂടിയും ഇങ്ങോട്ടു ചേരുമ്പോഴത്തെ കഥ പിന്നെ പറവാനുണ്ടോ? ഇതിനുംപുറമേ, അനുമതിയും അനുഗ്രഹവുംകൊണ്ട് സിംഹാസനരാജ്യസമ്പാദനങ്ങൾക്ക്, തന്നെ നിയുക്തനാക്കിയിരിക്കുന്ന വിജയസിംഹൻ, സാക്ഷാൽ മൈസൂർ ഹൈന്ദവരാജകുലധ്വംസകൻ, സ്വയംവർദ്ധിതജ്യോതിഷ്ഫൂർത്തനായ ധീരധീരോത്തംസൻ, ഹൈദരാലിഖാൻ ബഹദൂർ രാജാധിരാജൻ, നരന്നു ശ്രീനാരായണൻ എന്നപോലെ, അവതീർണ്ണനായി പ്രസരിച്ചരുളുന്നു. അതിനുംപുറമേ, തന്നെ ജീവപ്രതിഷ്ഠയും ജീവപദ്ധതിസംസ്കരണവും ചെയ്ത്, ഈ ഉദ്യമത്തിലേക്കു നിയോഗിച്ചിട്ടുള്ള പ്രതിക്രിയേച്ഛുവായ മഹാത്മാവ് തന്റെ ജീവനെ ആവരണംചെയ്യുന്ന പഞ്ചഭൂതങ്ങളിൽ സമ്മിശ്രനായി, ഭാർഗ്ഗവശക്തിപ്രദനായി സദാ ആവസിക്കുന്നുമുണ്ട്. ഇങ്ങനെ അധൃഷ്ട്യനായിത്തീർന്നിട്ടുള്ള തന്റെ സത്രസാക്ഷിയായി കത്തിക്കപ്പെടുന്ന ദീപം ആചന്ദ്രതാരം [ 216 ] തിരുവിതാംകൂറിലേക്കു ഭദ്രദീപസ്ഥാപനമായി ഭവിക്കും. അപ്പോൾ ഇന്നു ഗുരുപാദങ്ങളെന്നു കൽപിച്ച് തന്റെ പാദങ്ങളിൽ തൊട്ടു നമിക്കുന്ന ജനങ്ങൾ, രാജപാദനഖപത്മരാഗപ്രഭയാൽ നിമീലിതനേത്രന്മാരായി, ദൂരത്തു വാങ്ങിനിന്ന്, ഭൂമിയിൽ ഫാലഘട്ടനം ചെയ്ത്, താണുവീണു നമിക്കും. ഇങ്ങനെയുള്ള പ്രഭാവത്തെ സന്ദർശിച്ച സന്ദർഭത്തിൽ യോഗീശ്വരന്റെ സുഹൃദ്ദയാവസതിയായുള്ള മനസ്സ് ഒരു വിഷമത്തേയും സന്ദർശിച്ചു. തന്നെ വിശ്വസിക്കുന്ന ബന്ധുവും ശിഷ്യനുമായ യുവരാജാവ്! അതേ, ആ രാജകുമാരൻ ശിഷ്യനും ബന്ധുവും തന്നെ. അതിനെന്ത്? ശത്രുശേഷത്തെ ശേഷിപ്പിക്കുന്ന നയം ജളാഗ്രഗണ്യന്റെ ജളത്വമാവുകയില്ലേ? രാജകുമാരന്റെ പുരുഷത്വം വികസിതപ്രായമാകുമ്പോൾ, അദ്ദേഹം ഗുരുവായ തന്നോടും നിഷ്കരുണനയനായിത്തന്നെ വർത്തിക്കും. അകാരണമായുള്ള ബുദ്ധിക്ഷീണത്തിൽ താൻ വലഞ്ഞുതുടങ്ങുന്നതെന്തിന്? എത്ര ജനങ്ങളെ ഈശ്വരൻ തന്റെ കൃത്യഗതികളായ രോഗദാരിദ്ര്യാദികൾകൊണ്ട് ആത്മഹത്യപോലും ചെയ്യിക്കുന്നു? ഹരിപഞ്ചാനനനായ സൂക്ഷ്മപ്രകൃതി തത്വജ്ഞന് ഒരു ഒറ്റ ധൂർത്താദാവിനെ പീഡിപ്പിച്ചുകൂടെന്നോ? യുക്തിഭംഗം! ബ്രഹ്മാണ്ഡഭരണവും രാജ്യഭരണവും തമ്മിൽ ഈഷലും ഭേദമില്ല. രണ്ടിലും ചോദ്യംചെയ്തുകൂടാത്ത ദുഷ്കൃതികളും മർമ്മഭേദകമായ ദുഃഖവിതരണങ്ങളും ജീവികളെ ഞെരിക്കും. അവർ സഹിക്കും; ഇതുകൾ അപ്രമേയഗതികൾ എന്ന് അഭിജ്ഞൻ വാദിക്കും. അങ്ങനെയുണ്ടാകുന്ന പണ്ഡിതസംഹതിയുടെ അഭിഘോഷണം നമ്മുടെ രണ്ടാം പരശുരാമത്വത്തേയും ഏകദശാവതാരസംഹിതയാക്കിത്തീർക്കട്ടെ! ഇങ്ങനെ വാദിച്ചും വാഞ്ഛിച്ചുംകൊണ്ട്, ഹരിപഞ്ചാനനൻ തന്റെ ആശ്രമത്തിലുരുന്ന് സ്വാനുകാരികളായ വൃകങ്ങളെ യുദ്ധാങ്കണവേട്ടയ്ക്ക് ശൃംഖലാബന്ധം വേർപെടുത്തി വിടേണ്ടതിനുള്ള ഒരു കാര്യപരിപാടി പള്ളിച്ചാർത്തുചെയ്തു. സൂര്യനും അസ്തമിച്ചു.

അസ്താചലപ്രാപ്തനായ ആദിത്യനു പകരമായി ഹരിപഞ്ചാനനമന്ദിരത്തിലെ സന്ധ്യാരാധനാദീപങ്ങൾ ലോകപ്രശോഭനമാകുന്നപണിയെ അന്യൂനജഗത്സമ്മതിയോടു നിർവഹിക്കുന്നു. ആ ലക്ഷദീപപ്രഭയുള്ള നക്ഷത്രതതിയുടെ പ്രഭാസമേളനത്തിനിടയിൽ യോഗീശ്വരൻ പൂർണശശാങ്കസമനായി വിലസി ഭക്തഹൃദയകുഡ്മളങ്ങളെ ഹിമജലസേചനംചെയ്തു ഫുല്ലദളങ്ങളാക്കുന്നു. പുഷ്പസമൃദ്ധികാലാനുകൂല്യത്താലും, രത്നസുവർണ്ണങ്ങളുടെ സമൃദ്ധി ഉത്സവാരംഭാനുയോഗ്യതയ്ക്കുവേണ്ടിയും സാമാന്യത്തിലധികം അനവധികത്വത്തോട് ആ പൂജാശാലയെ ഹരിപഞ്ചാനനപട്ടാഭിഷേകമണ്ഡപമാക്കുന്നു. ആ രാജസോന്മത്തതയുടെ സങ്കേതത്തിൽനിന്നു പ്രവഹിക്കുന്ന സുഗന്ധനാനാത്വം അടുത്തുള്ളക്ഷത്രമുറ്റവെളികളിലും വ്യാപിച്ച് അവയെ പരമാസൂയാലുക്കളാക്കിത്തീർക്കുന്നു. ഹരിപഞ്ചാനനന്റെ ദീപാരാധനയെ ദർശനംചെയ്തു പ്രസാദങ്ങൾ വാങ്ങി, അദ്ദേഹത്തിന്റെ അനുഗ്രഹങ്ങളെക്കൊണ്ടു സന്തുഷ്ടചിത്തന്മാരായി പോകുന്നതിന്, ബഹുസഹസ്രജനങ്ങൾ തിക്കിത്തിരക്കി തള്ളിത്തളർന്ന് ആ യോഗിവാടത്തിനകത്തും പുറത്തും അണിയിടുന്നു.

ഒരു നവപ്രഭാകരന്റെ മഹോദയമുണ്ടായി, ഹരിപഞ്ചാനനനിശാകരൻ പെട്ടെന്നുയർന്ന ആ വിന്ധ്യാദ്രിശിരസ്സിന്റെ പുറകിൽ മറയുന്നു. ഇങ്ങനെ അപ്രതീക്ഷിതമായി അസ്തമിച്ച ഹരിപഞ്ചാനനൻ പുനരുദയംചെയ്യുന്നില്ല. അദ്ദേഹത്തിന്റെ ഭക്തസംഘക്കാർ ശ്രീപത്മനാഭക്ഷേത്രത്തിലെ പൂജാകോലാഹലങ്ങളെക്കേട്ടു നിശാവൃത്തിയെ കണക്കാക്കുന്നു. ആ ക്ഷേത്രകർമ്മങ്ങളിലെ പല ഘട്ടങ്ങളിലേയും നാഗസ്വരശംഖനാദങ്ങൾ അപ്രതിബന്ധമായി കഴിയുന്നത് അവരെക്കൊണ്ട് രാജശക്തിയുടേയും രാജയോഗശക്തിയുടേയും ലൗകികാന്തരത്തെ പരിഗണനംചെയ്യിക്കുന്നു. രാത്രിയിലെ ശീവേലിഘോഷങ്ങൾ ചതുഷ്പ്രദക്ഷിണാവൃത്തിയിലും കഴിഞ്ഞത് അവരുടെ ഹൃദയതടങ്ങളേയും ഭേദിച്ച്, ഉദരാഗ്നികുണ്ഡത്തെ പ്രജ്വലിപ്പിച്ചു. ഹരിപഞ്ചാനനയോഗീശ്വരന്റെ (ഇതെങ്ങനെ സാധിച്ചു എന്നറിയുന്നില്ല) നാലെട്ടു തൃക്കൈകളോടും അത്രയും ആയുധങ്ങളോടുംകൂടിയ മഹിഷമർദ്ദിനീനടനം കാണുന്നതിനു കാത്തുനിന്ന ആ ഭക്തന്മാർ ഭക്താകർഷിതരായപ്പോൾ, ഒരു ശിഷ്യപ്രധാനനന്റെ ആസ്വാരസ്യമായുള്ള തീയുഴിച്ചിലിനെ കണ്ടു മുഷിഞ്ഞ്, “സ്വാമികൾക്കെന്തോ ക്ഷീണം” എന്നു പറഞ്ഞു പലഹാരക്കടകളിലേക്കു തുരുതുരെ ഗമനം തുടങ്ങി. [ 217 ] നീശ്ശബ്ദത, ശ്മശാനദേശത്തെ നീശ്ശബ്ദത, പ്രേക്ഷകജനങ്ങളുടെ മനസ്ഖലനംചെയ്യുമാറുള്ള നീശ്ശബ്ദത, ആ യതിവരാശ്രമത്തെ ബന്ധിച്ചിരിക്കുന്നു. ദീപപ്രവാളകോടികൾ വൈധവ്യപാതത്താൽ എന്നപോലെ ശിഖാമുണ്ഡിതരായി മംഗല്യാസ്തമയത്തെ പ്രാപിച്ചിരിക്കുന്നു. അങ്ങുമിങ്ങും ശേഷിക്കുന്ന രണ്ടുമൂന്നു ദീപികാസുമംഗലികൾ സ്വസഹോദരീസംഘാസ്തമയത്തിൽ സഹദീനതയാൽ ക്ലാന്തമായ നേത്രങ്ങളോടുകൂടി നില്ക്കുന്നു. ആ മന്ദിരത്തെ അനന്തശയനാലയവൈകുണ്ഠത്തിലും അത്ഭുതകരമാക്കിത്തീർത്തിരുന്ന രംഗവിതാനപ്രഭയും, ദീപനിർഝരിയോടു സഹപ്രവണംചെയ്തു മറഞ്ഞിരിക്കുന്നു. പരിസരവാതം രാജകോപതൈക്ഷ്ണ്യത്തെ വഹിച്ച് ആതപകാരിയായി പ്രചരിക്കുന്നു. ആ വാടത്തിൽ യോഗധർമ്മപ്രവർത്തനം പ്രവർദ്ധിതമായി, ദ്രോഹഗരിമാത്വത്തെ അവധാനംചെയ്യുന്നു. അതിനാൽ പ്രശാന്തത—ഭൂഗർഭാന്തപ്രശാന്തത, കേശവപിള്ളയുടെ ദൈവാനുഗൃഹീതമായുള്ള വാണിയിൽ ഉദിച്ച് ഹരിപഞ്ചാനനന്റെ അക്ഷോഭ്യതയെ അസ്തമിപ്പിച്ച ‘ദശാസ്യകാലം’ എന്ന അവസ്ഥയെ ആവരണംചെയ്യുന്നു.

രണ്ടുമൂന്നു പ്രധാനമുറികളിലായി, ഹരിപഞ്ചാനനന്റെ പാരദേശികഭടന്മാർ അമ്പതോളം പേർ ആയുധപാണികളായി, ആപൽ പ്രതീക്ഷകരായി, എന്തു കൃത്യത്തിനും ബദ്ധകങ്കണന്മാരായി സഞ്ചയിച്ചിട്ടുള്ളവർ ‘രാമരസ’സരസ്സിൽ മുങ്ങി, ആ ഋഷിവാടസംരക്ഷണത്തിന്, ജീവമോഹസന്ന്യസ്തരായി, ആജ്ഞാപ്രതീക്ഷന്മാരായി ഇരിക്കുന്നു. യോഗീശ്വരന്റെ തൽക്കാലാജ്ഞകളെ നിർവ്വഹിപ്പാനായി നിൽക്കുന്ന ചില ജവാന്മാരും പുരോഭാഗദ്വാരത്തിൽ ഗാട്ടു സേവിക്കുന്ന ഒന്നു രണ്ടു ശല്യധരന്മാരും മാത്രം അന്തർഗൃഹത്തിനു പുറത്തുള്ള ഭാഗങ്ങളിൽ കാണപ്പെടുന്നുണ്ട്. ഹരിപഞ്ചാനനശത്രുവായ കേശവപിള്ളയും, ഗുരുപാദതൽപരന്മാരായ ഏതാനും നാട്ടുഭക്തന്മാരുടെ കൂട്ടത്തിൽ, ആ രംഗകാളിമയിൽ ഒരു നടാംഗത്തെ നിർവ്വഹിച്ചു കൊണ്ടു സഞ്ചരിച്ചിരുന്നു. മാമവെങ്കിടന്റെ കൽപന കേട്ടു മണ്ടിത്തുടങ്ങിയ പക്കീർസായുടെ ഭീമാകാരം, മതപ്രതിബന്ധംകൊണ്ടായിരിക്കാം, ശുദ്ധാശ്രമഭംഗസാഹസത്തിനു സന്നിഹിതമായിട്ടില്ല.

ഹരിപഞ്ചാനനപരമഹംസൻ ആകട്ടെ, അന്നു രാത്രി വിദ്യായോഗാരണ്യങ്ങളിലെ പഞ്ചാനനനായിട്ടല്ല, സാക്ഷാൽ വൃക്ഷനിബിഡമായുള്ള അരണ്യത്തിലെ മൃഗരാജപഞ്ചാസ്യനായിത്തന്നെ തന്റെ പൂജാമുറിയുടെ മുൻഭാഗത്തുള്ള ശാലയിൽ അസ്തക്ഷമനായി, നിസ്സാരമായ ഭക്ഷ്യമൃഗത്താൽ അപഹതനായപോലെ ദംഷ്ട്രാനഖരങ്ങളെ പുറത്തുകാട്ടി, ക്രൂരതയെ പ്രകാശിപ്പിച്ച്, വട്ടക്കൺമണികളെ വിശേഷവേഗോഗ്രതകളോടുരുട്ടി, മേഘനാദകടുതയേയും താഴ്ത്തുന്ന ഋജൂഗർജ്ജനങ്ങൾകൊണ്ടു ശത്രുഭജ്ഞനശപഥങ്ങൾ ചെയ്ത്, ദർശനത്തിന് ഒരു മഹാവിക്രമപുഞ്ജമായി കാണപ്പെടുന്നു. ഐരാവതദന്തചതുഷ്ടയത്തെ തകർത്തതിനോടു തുല്യമായ, ആ യതീശ്വരന്റെ വക്ഷോദേശം കോപാവേഗശ്വാസങ്ങൾകൊണ്ട് ഉയർന്നുതാഴുന്നത് ആ വിസ്തൃതിയിലെ മാംസപുഷ്ടിയെ സംവരണംചെയ്യുന്ന നീല ഞരമ്പുകളെ മരതകതന്ത്രികളെപ്പോലെ പ്രകാശിപ്പിക്കുന്നു. സൈംഹക്രൗര്യത്തിന്റെ പരമകാഷ്ഠയെ പരിഹസിക്കുന്ന കോപാവേശവും കുങ്കുമമായ ശത്രുശോണിതവും രക്താംബരവേഷ്ടനങ്ങളായ കുടൽമാലയും സംയോജിച്ച്, മഹാഭയങ്കരനായി ചമഞ്ഞിരിക്കുന്ന ഹരിപഞ്ചാനനൻ ആ അർദ്ധാന്ധകാരരംഗത്തിൽ സാക്ഷാൽ നരസിംഹനടനത്തെ പുനഃപ്രകടനംചെയ്യുന്നു.

കാപട്യമാകുന്ന അഭേദ്യകൃഷ്ണശിലയാൽ രചിതമായ ആ ‘കലിധർമ്മദ്യോതിനി’ നാടകശാലയുടെ, അന്തർഗൃഹമദ്ധ്യത്തിലെ നൃത്തസോപാനം നിശാദുഷ്കൃതിപ്രവർത്തനത്തിനായി ദീപപ്രസരം താഴ്ത്തി ഒരുക്കപ്പെട്ടിരിക്കുന്നു. അഭിനയിക്കപ്പെടുന്നത് ഒരു ‘അന്തകസഭ’യാണെന്നു വിജ്ഞാപിതമാകുംവണ്ണം, രംഗത്തിന്റെ പാർശ്വാദിഭാഗങ്ങൾ കാളിമാപ്രചുരിമകൊണ്ടു സമർത്ഥരംഗസാമഗ്രികർമ്മാക്കളാൽ സവിശേഷം ഭയാനകരസാനുകൂലമാക്കപ്പെട്ടിരിക്കുന്നു.

ഹരിപഞ്ചാനനയോഗിസിംഹന്റെ വിശ്രമസോപാനം അപ്രാകാശ്യതയും പ്രശാന്തതയും മഹാവിലതുല്യമായുള്ള സാധനശൂന്യതയുംകൊണ്ട് വിലക്ഷണീകൃതമായതിന്റെ പരിഹരണ [ 218 ] ത്തിനായി, അഭൂതപൂർവ്വവും അനന്യസാധാരണവുമായുള്ള ഒരു വൈദ്യുതമഹാശ്ചര്യം ആ സങ്കേതത്തിൽ സംഭവിക്കുന്നു. സർപ്പത്താന്മാർ തങ്ങളുടെ വ്യാവർത്തനത്ത്വക്കിനേയും ശലഭങ്ങൾ ശൽക്കങ്ങളേയും വെടിഞ്ഞ് നവശരീരരാകുന്നതു നാം കണ്ടിരിക്കാം. മൃതിസമീപസ്ഥന്മാർ ഏകദീപശിഖയെ ദ്വിതയമായി കാണുന്ന അവസ്ഥയെക്കുറിച്ചു നാം കേട്ടുമിരിക്കാം. ഏകശരീരം ദ്വന്ദീഭവിക്കുന്ന ബ്രഹ്മവിദ്യാവിധാനം, ഇതാ, നവബ്രഹ്മാത്മകനായ ഹരിപഞ്ചാനനയോഗികൾ പ്രദർശിതമാക്കി, അതിന്റെ സാദ്ധ്യതയെ നമുക്കു ബോദ്ധ്യമാക്കുന്നു. ഉൽകുലകോപാഗ്നിയുടെ നിർഭരത്വംകൊണ്ട് ഭിന്നമായതുപോലെ, ഹരിപഞ്ചാനനകായം ദ്വൈധീഭാവത്തെ കൈക്കൊള്ളുന്നു. യോഗീശ്വരന്റെ രാജയോഗപ്രയോഗങ്ങൾകൊണ്ട് ആ ദിവ്യന്റെ സ്ഥൂലശരീരം സാക്ഷാൽ ജഡകായമായും, അതിൽ ആവാസംചെയ്തിരുന്ന സൂക്ഷ്മശരീരം ഈഷൽഭേദംകൂടാതുള്ള തുല്യതയോട് ആത്മകായമായും ഐക്യയോഗത്തെ ഖണ്ഡനംചെയ്തുള്ള ആർഷപ്രഭാവാത്ഭുതമാണ് ആ ശ്രീമൽപതഞ്ജലിപ്രഭാവപുണ്യാശ്രമത്തിൽ യജ്ഞാരംഭക്രിയയായി സംഭവിക്കുന്നത്. ആ ദേഹദേഹിമൂർത്തികളിൽ പ്രകൃതിസിദ്ധമായുള്ള ഐഹികവും പാരത്രികവുമായ ലക്ഷണങ്ങൾ അതാതു വിഗ്രഹങ്ങളിൽ പ്രത്യേകിച്ചു കാണപ്പെടുന്നു. പൂജാമണ്ഡപത്തിന്റെ കിഴക്കുഭാഗത്താണ് ഈ മഹാരാജയോഗപരമാത്ഭുതം നിവർത്തിതമാകുന്നത്. പരസ്പരാഭിമുഖമായും, നില്ക്കുന്നവരിൽ, ദക്ഷിണപാർശ്വസ്ഥമായ വിഗ്രഹം ആപാദമസ്തകം രൗദ്രാഗ്നേയവും, ഉത്തരപാർശ്വസ്ഥമായുള്ളത് വൈഷ്ണവസൗമ്യവും ആയി പ്രകൃതവിപര്യങ്ങളെ സ്ഖലിപ്പിക്കുന്നു. ദക്ഷിണവിഗ്രഹം അംഗാരാമ്ലഗന്ധകാദ്യാത്മകമായ വെടിമരുന്നുപോലെ സ്വാത്മദാഹകനായും ശീഘ്രസംഹാരകനായും മറ്റേ വിഗ്രഹം തൈലമേദസ്സമ്മിശ്രനായും ആജ്യശീതളനായും പ്രയോഗാനുസരണമായി പോഷണദഹനങ്ങൾക്ക് അനുകൂലനായും നിൽക്കുന്നതിനിടയിൽ, കല്പാന്തകാലേശൻ ഐഹികഭ്രമവശനായി ശഠിക്കുകയും ശപിക്കുകയും, മറ്റേ വിഗ്രഹം ശാന്തതയേ അപേക്ഷിച്ച് 'ദൈവാധീനാ'ദിപ്രമാണങ്ങളെ മന്ദസ്വരത്തിൽ വാദിക്കുകയും ചെയ്യുന്നു. ഈ വിഗ്രഹങ്ങൾ ഹരിപഞ്ചാനനന്റെ ജഡദേഹികൾ ദ്വൈതീഭവിച്ച് മൂർത്തിധാരണം ചെയ്തവയല്ലെങ്കിൽ ആ ഭിന്നധർമ്മാത്മകന്റെ സൃഷ്ടിക്കു സ്വരൂപിക്കപ്പെട്ട ധർമ്മാധർമ്മസാധനങ്ങൾ ഭിന്നിച്ചു മൂർത്തിധാരണംചെയ്തു നിൽക്കുന്ന രൂപങ്ങൾ എന്നു ഖണ്ഡിച്ചു സംവാദിക്കാവുന്നതാണ്. അപരാധാനുകൂലനായി ഭവിച്ചു എങ്കിലും സുപഥനിഷ്ഠകൗതുകനും ദമധനസമ്പന്നനുമായുള്ള ശാന്തവിഗ്രഹത്തിൽ നിന്ന് 'ദൈവാധീന'പ്രമാണം ഉൽഗളിതമായപ്പോൾ, അക്ഷാന്തിമൂർത്തിയായ ഉഗ്രസിംഹം അരോചകമൂർച്ചകൊണ്ടെന്നപോലെ പൈശാചമായി വമനാഹ്വാനങ്ങൾ ചെയ്ത്, അഗൈർവാണിയായ ഒരു ഭാഷയിൽ ഗർജ്ജിക്കുന്നു: 'ദൈവാധീനം! ഹറാം! ആ അനർത്ഥപദം എന്റെ സർവത്രസൂത്രപുടങ്ങളേയും ഭേദിക്കുന്നു. അരേ! യതി, മാത്ര, വൃത്തം ഈ ലക്ഷണങ്ങളുടെ അജ്ഞതകൊണ്ട് ദൂഷിതനായ പദ്യകാരൻ അഭിമാന്യനോ? സൃഷ്ടിസ്ഥിതികടെ സംഹാരകനുംകൂടിയല്ലേ ദൈവം? ജീവകോടികളെ യഥേഷ്ടം പീഡിപ്പിച്ച്, സംഹരിക്കുന്ന ധൂർത്തസ്വേച്ഛാപ്രഭു 'ജ്ഞാനവൈരാഗ്യ'യോഗവാനായ ദൈവമോ? സൃഷ്ടിരക്ഷകളുമില്ല, സംഹാരവുമില്ല. കർത്താവും ഭർത്താവും ഹർത്താവുമില്ല. ചൈതന്യവിഹീനം പ്രപഞ്ചം! അവിജ്ഞേയമായുള്ള ഒരു ശക്തി വളരുന്നു. പണിയുന്നു. രൂപാവർത്തനംചെയ്യുന്നു. സർവ്വവും മഹാ മഹേന്ദ്രജാലം! ഇങ്ങനെ നമ്മുടെ ചാക്ഷുഷാനുഭവം. ഇതിലാകട്ടെ, ഇതരവിഷയങ്ങളിലാകട്ടെ, ഉപദേഷ്ട്യസ്ഥാനത്തെ നീ എടുക്കേണ്ട. ആജ്ഞാനിർവാഹകന്റെ നിലയിൽ ഉപന്യസിക്ക. ആ പാണ്ഡ്യദ്രോഹികൾ, വഞ്ചകന്മാർ എങ്ങനെ നമ്മോട് കരാറുലംഘനം ചെയ്തു? നമ്മുടെ സംഭാവനകൾക്ക് ഇതോ പ്രതിഫലം? അവിടന്ന് ഉണ്ടാകാവുന്ന സഹായം ശുദ്ധമേ നാസ്തിതന്നെയോ?" ഹരിപഞ്ചാനനയോഗികളെ ദീപാരാധനാകർമ്മത്തിനും കാളീനൃത്തത്തിനും അശക്തനാക്കിയ 'ക്ഷീണം', ഇതാ വെളിപ്പെട്ടു.

പ്രതിച്ഛായ: "ദൈവവിരോധംകൊണ്ട് — ആ നാമത്തെ ഉപയോഗിക്കുന്നില്ല — നമ്മുടെ ക്രിയയാലൊന്നാവട്ടെ — സർവാനുകൂലവും നഷ്ടമാവുന്നു. രാജഭൃത്യൻ, ഒരു യുവാവ്, ആ പ്രദേശങ്ങളിൽ സഞ്ചരിച്ച്, അദ്വൈതാദ്യാചാര്യന്മാർ ശാക്യമതത്തെപ്പോലെ നമ്മുടെ ശക്തിയെ ധ്വംസിച്ചു. രാജമുദ്രയ്ക്കുപുറമെ, ഒരു പ്രസിദ്ധസ്ഥാനാപതിപ്രഭുവിന്റെ ശാസനാ [ 219 ] പത്രങ്ങളും അവൻ വഹിച്ചിരുന്നു. ആ മഹൽപ്രതിയോഗികളെ ഉണ്ടാക്കിയത് അവിടത്തെ ധർമ്മഭ്രംശമല്ലേ?"

അസൽച്ഛായ: "ധർമ്മഭ്രംശമോ? കർണ്ണേജപന്മാരുടെ ഏഷണികൾക്ക് നീ ദത്തശ്രവണനായി. ശരീരത്തെ ആത്മാവു വഞ്ചിക്കുന്നതാണ് അധമമായുള്ള ധർമ്മഭ്രംശം. സഹജാത്വത്തേയും സഹപ്രതിഷ്ഠിതത്വത്തേയും മറന്ന് അപരമാർഗ്ഗനായി, നീ ഇപ്പോൾ അങ്ങനെയുള്ള ധർമ്മഭ്രംശത്തെ അനുഷ്ഠിക്കുന്നു."

പ്രതിച്ഛായ: "കനിഷ്ഠതകൊണ്ട് ഈ ആത്മാ ജ്യേഷ്ഠശാസനാധീനം തന്നെ എങ്കിലും, ഇങ്ങനെ കല്പിക്കരുത്. നമ്മുടെ പ്രതിഷ്ഠാതാവ് നമ്മെ മാനുഷ്യകമായ ഒരു ഗൗരവകാര്യത്തിലേക്കു നിയോഗിച്ചു. പുരുഷയത്നം, വീരധർമ്മം, ധർമ്മസ്മൃതം, രാജ്യതന്ത്രം ഇതുകളുടെ അനുയായികളായി വർത്തിച്ച്, ദൈവാനുകൂല്യേന നമ്മുടെ പ്രതിഷ്ഠാപനോദ്ദേശ്യത്തെ സാധിപ്പാനാണ് നാം നിയുക്തന്മാരായിരിക്കുന്നത്. ഭവാൻ ആർഷസമ്മതമായും, ശാശ്വതങ്ങളായുള്ള ധർമ്മങ്ങളുടെ ഭ്രംശത്തോട് നമ്മെയും ബന്ധിച്ചു. അവിടത്താൽ വാഗ്ദത്തമായ മാതൃദർശനത്തിലുള്ള തൃഷ്ണകൊണ്ട് ഞാനും പാപകർമ്മപിശൂനനായി. പരമശുദ്ധനും നിർമ്മലപ്രകൃതനും ആയ നമ്മുടെ തമ്പിക്കു നേരിട്ടിരിക്കുന്ന അവസ്ഥാന്തരത്തെ വിചാരിക്കുമ്പോൾ പരമാർത്ഥത്തെ രാജസമക്ഷത്തിൽ ധരിപ്പാനും എന്റെ മനസ്സ് സന്നദ്ധമാകുന്നു." (അസൽച്ഛായയുടെ നീലതീക്കണ്ണുകൾ പുകഞ്ഞു) "ബാല്യം മുതൽ അവിടത്തെ ശക്ത്യുത്സാഹങ്ങളുടെ അതിപ്രസരത്തിന് എന്റെ സഹവാസോപദേശങ്ങൾ കടിഞ്ഞാണായി നിയമനംചെയ്തുവന്നിരുന്നു. ഇപ്പോൾ എന്നെ തിരസ്കരിച്ച്, അവിടന്നു പരമാസുരബുദ്ധിയെ സ്വീകരിച്ചുകളഞ്ഞു. അന്നു ഞാൻ ഇവിടെ വന്നിരുന്നപ്പോൾ ഒന്നും ധരിച്ചില്ല. അതിനു സമയവും സന്ദർഭവും തന്നതുമില്ല. നമ്മുടെ ധനവിക്രേതാവ് അണ്ണാവയ്യൻ ജീവിച്ചിരിക്കുന്നോ?"

അസൽച്ഛായയുടെ കോപപ്രഭ പ്രതിച്ഛായയുടെ ശാസനങ്ങളാൽ വർദ്ധിപ്പിക്കപ്പെട്ടു. "മാനുഷ്യകം, ദൈവികം, ആസുരം, ആർഷം—ഈ വിധം നിരർത്ഥശബ്ദങ്ങളെ അമരസിംഹൻ ഹാരാവലികളായി സംഗ്രഹിച്ചിട്ടുണ്ട്. പാഠശാലാമന്ത്രങ്ങളായി അതുകൾ അവശേഷിക്കെട്ടെ. നാം ഇപ്പോൾ രാജ്യലക്ഷ്മീവരണത്തിന് സൂത്രബന്ധധരനായിരിക്കുന്ന ക്ഷാത്രധർമ്മപ്രബുദ്ധൻ, എന്നുമാത്രമല്ല, സമഗ്രപ്രവീണനും ആണ്. ആ കന്യകാഹരണത്തിനുള്ള ശൃംഗാരകൗമുദികൾ നിരവധി നീതിപ്രവദകന്മാരായ ഭട്ടാര്യന്മാരിൽനിന്നു നാം ഗ്രഹിച്ചിട്ടുണ്ട്. രാജ്യലബ്ധിക്ക് ബഹുജീവമേധങ്ങൾ സമാപിക്കേണ്ടിവരും. ആ വീരസംസ്കൃതത്യംഗത്തെ ധർമ്മഭ്രംശം എന്ന് എങ്ങനെ വിധിക്കും?"

പ്രതിച്ഛായ: "ഹാ കഷ്ടം! അണ്ണാവയ്യൻ അവിടത്തെ വിശ്വസിച്ചിരുന്ന ബന്ധുവല്ലേ? അയാളെ ആ ഭൃത്യൻ ഭൈരവനെകൊണ്ട് വധിപ്പിച്ചു. രാജ്യലക്ഷ്മീപാണിഗ്രഹണത്തിനുള്ള സമാവർത്തനം ഇതാണോ?"

അസൽച്ഛായ: "നീ നമ്മുടെ ജീവാത്മാവിന്റെ പ്രധാനാർദ്ധമെന്നു സമ്മതിക്കം. എന്നാൽ, ആത്മാവെന്നുള്ള അംശത്തിന്റെ സുഷുപ്തിയിൽ നീ അവസരഗ്രഹണംകൂടാതെ ലയിച്ചുപോകുന്നു. ജീവിതധർമ്മിയായ നാം സ്വകർമ്മപ്രതികൂല്യങ്ങളെ ശിഥിലീകരിപ്പാൻ ഉദ്യമിക്കുമ്പോൾ, പ്രസ്തുത വധങ്ങളായ കർമ്മങ്ങൾ വിധേയങ്ങളായേക്കാം. ഒരു ഭൈരവൻ നമ്മുടെ ആജ്ഞയെ നിർവഹിച്ചു. നമ്മുടെ ശ്രമങ്ങൾ ഗംഗാനദിപോലെ ചിലേടത്തു പങ്കസ്പൃഷ്ടയായും, ചിലേടത്തു പങ്കാപഹയായും പ്രവഹിക്കുന്നു. ആ പ്രവാഹഗതിയെ തടയുന്നതിന് വിന്ധ്യനെന്നവണ്ണം മഹാകുമതിയും നിന്നെ പാണ്ഡ്യരാജ്യത്തിൽ പരാജിതനാക്കിയവനും ആയ കേശവനാമവാൻ ഇടയ്ക്കു വീണു. അവൻ എന്റെ കൈകൾക്ക് എത്തായ്കയാൽ, രാജകരത്താൽ ദണ്ഡ്യനാകുന്നതിന്, നമ്മുടെ മതമറിഞ്ഞ് ഭൈരവനും, നാം സ്വയമായും എന്തെല്ലാം അനുഷ്ഠിച്ചു എന്ന് നമുക്കുതന്നെ ഇപ്പോൾ രൂപമില്ല. ശ്രീകൃഷ്ണൻ യവനവൈരിയെ മുചുകുന്ദനെക്കൊണ്ടു കൊല്ലിച്ചില്ലേ?" [ 220 ] പ്രതിച്ഛായ: “പുരണോപമാനത്തെ ഇതിൽ വചിക്കരുത്. ഉപായവും ഖലത്വവും ഭിന്നനീതികളല്ലേ?”

അസൽച്ഛായ: “ശട്ട് ശട്ട് അമാന്തം! ബുദ്ധിയുടെ ദർശനസ്ഫുടത ആത്മസത്വവാന്മാർക്ക് ഉണ്ടാവില്ല. രണ്ടും വധംതന്നല്ലേ?” (തമിഴിൽ) “യബ്ബാ! ശ്രീകൃഷ്ണരാലും അജയ്യനാന യവനസിംഹർ എങ്കേ, അണ്ണാപ്പട്ടർ പണപ്പാപ്പാനെങ്കേ?”

പ്രതിച്ഛായ: (കർണ്ണങ്ങൾ പൊത്തി നിന്നിട്ട്) “കഷ്ഠം! കഷ്ഠം! ആ ഉപമാപ്രമാണം—”

അസൽച്ഛായ: (മലയാളത്തിൽ) “എന്തപ്പനേ എന്ത്? സിംഹാസങ്ങൾ, കിരീടങ്ങൾ, ഉടവാളുകൾ—ഇതുകൾ ധർമ്മശാലകളിൽ ദാനം ചെയ്യപ്പെടുന്നില്ല. വൃക്ഷങ്ങളിൽ കായ്ക്കുന്നില്ല. മഴയോടും മഞ്ഞോടും വർഷിക്കുന്നില്ല. ഭൂഖനനംചെയ്താലും കിട്ടുകയില്ല! അങ്ങാടികളിൽ വിൽക്കപ്പെടുന്നുമില്ല. അതിനാൽ ശൈലൂകമുകിലപ്രഭൃതികളുടെ നയത്തെത്തുടർന്ന് കൊന്നും വെന്നും തീവച്ചു മുടിച്ചും അവയെ നേടണം നിന്നോടിതാ അന്തർഗ്ഗതത്തെ തുറന്നു പറയുന്നു.”

പ്രതിച്ഛായ: “വധിക്കണം. ജയിക്കണം. കൃപയുണ്ടെങ്കിൽ ഇവനെ ഉപേക്ഷിച്ചേക്കണം. അമ്മയെ കാട്ടിത്തരാമെന്നു പറഞ്ഞതു കൊണ്ടല്ലേ ആ കേശവൻകുഞ്ഞിനെ ഞാൻ വഞ്ചിച്ചു കൊണ്ടുപോയി പിന്നെയും വഞ്ചിച്ചത്. എനിക്ക് വാഗ്ദത്തമായുള്ള ആനന്ദമയമായ ദർശനം തന്ന് അനുഗ്രഹിക്കണം. നമുക്ക് ഭൂശർമ്മപ്രദായിനികളായ ആ ദേവിമാർ എവിടെ? ഭൈരവന്റെ കൈകളിൽ അവിടത്തെ നിയോഗമനുസരിച്ച് ഏൽപിക്കപ്പെട്ട മധുരാംബികപ്രിയൻ എവിടെ?”

അസൽച്ഛായ: (അത്യാധികമായ പരിഭവം നടിച്ച്) “ആഹാ! നഷ്ടസാഹയ്യനായിത്തീർന്നിരിക്കുന്ന ഈ അവസരത്തിൽ കൃപർ കർണ്ണനെ എന്നപോലെ ഭത്സനംകൊണ്ട് നമ്മെ ക്ഷീണിതനാക്കുന്നതിനാണോ നീ പോന്നിരിക്കുന്നത്? കൃത്യമാർഗ്ഗങ്ങളെല്ലാം നാം നിശ്ചയിച്ചുപോയി. നിന്റെ സഹകരണംകൊണ്ട് നമുക്കു ശക്തിപൂർണതയെ ദത്തംചെയ്യുക. ധർമ്മോപദേശങ്ങൾ, പിതുരാജ്ഞയെ നിർവഹിച്ച് പിതൃപ്രീതി വരുത്തിയതിന്റെശേഷം ആവാം. വധം നരഹത്യ, ബ്രഹ്മഹത്യ—ഫൂ്! എന്തു സ്ത്രീത്വം! പരശുരാമതപോവൃത്തന്റെ കൃത്യങ്ങളെ സ്മരിക്കുക.”

പ്രതിച്ഛായ: “പിതുരാജ്ഞയനുസരിച്ച്, പിതുരാത്മപ്രീതിക്കായി—”

അസൽച്ഛായ: “അഹഹഹ! നമ്മുടെ ജന്മകാരകൻ മാതൃജാരനോ? പിതാവല്ലെന്നോ? ആ ഗാന്ധർവ്വമഹിമപൂർണ്ണൻ ജമദഗ്നിതുല്യനല്ലന്നോ?” എന്നു ചോദ്യം ചെയ്തും, ആശ്ചര്യത്തെ നടിച്ച് തൊഴുതുപിടിച്ച് കൈവിരലുകലെ നാസികാഗ്രത്തിൽ മുട്ടിച്ചു കൊണ്ടും, നിലയായി.

പ്രതിച്ഛായ: “പ്രബുദ്ധാത്മാവേ! പിതൃപ്രീതിക്ക്, ആ ഉമ്മിണിപ്പിള്ളയുടെ നിഗ്രഹം ആവശ്യമായിരുന്നോ?”

ജഡപഞ്ചാനനന്റെ ജഠരാഗ്നി കത്തിജ്വലിച്ചു. ആ പശുസമനായ ആത്മധർമ്മാനുഷ്ഠാപകനെ തന്റെ കോപാഹുതിക്ക് ‘പശു’വാക്കാനും അദ്ദേഹത്തിനു മനസ്സുണ്ടായി എങ്കിലും, “ചിത്രതരമോർക്കുന്നേരം അത്ര നിന്റെ ദുർവിചാരം” എന്നു ചൂണ്ടുവിരൽകൊണ്ട് ഒരു വിചിത്രനൃത്തം കഴിച്ചിട്ട്, “മഹാബദ്ധം! ദ്വന്ദ്വയുദ്ധത്തിൽ അവൻ ഹതനായി. പ്രതിയോഗി യുദ്ധസമർത്ഥനായിരുന്നതുകൊണ്ട് മറ്റവനെ ഹനിച്ചു. ഹനിക്കുമെന്ന് അതിനുമുമ്പുതന്നെ പ്രതിജ്ഞയും ചെയ്തിരുന്നു” എന്നു വാദിച്ചു.

പ്രതിച്ഛായ: “കഷ്ടം! പിന്നെയും ആത്മാവെന്നു സമ്മതിക്കുന്നവനെ വഞ്ചിക്കുന്നല്ലോ! അവിടത്തെ ആയുധങ്ങൾ എനിക്കു പരിചയമില്ലേ? ആ നായർ പ്രതിയോഗിയാൽ വീഴ്ത്തപ്പെട്ടെടത്തുവച്ചു മരിച്ചു എങ്കിൽ അവിടത്തെ വാദം സാധുതന്നെ. അവിടന്ന്, തൊട്ടു നടകൊള്ളിച്ചതിന്റെ ശേഷമണ് അയാൾ മരിച്ചത്. ഒക്കപ്പാടെ നമ്മുടെ ഭുജീവിതം ഇനി അവസാനിപ്പിക്കണമെന്നാണു തോന്നുന്നത്. അവിടന്ന് ജനകോടിയെ അന്തകപുരയിലേക്കുള്ള [ 221 ] ഗമനത്തിന് ദർഭശയനം ചെയ്യിച്ചിരിക്കുന്നു. പതിയുന്ന ഇടി എവിടമെല്ലാം, എന്തെല്ലാം നഷ്ടമാക്കുമെന്ന് ആരറിയുന്നു? നാം ശ്രീപത്മനാഭന്റെ പുറകിൽ പാർക്കുന്നെങ്കിലും ആ പരമപുരുഷന് നേത്രങ്ങൾ പുരോഭാഗത്തു മാത്രമല്ല. മഹാരാജാവ് ധർമ്മപരൻ. നമുക്കു പരാജയത്തിനേ മാർഗ്ഗമുള്ളു. ഹൈദർസഖ്യമാണ് നമ്മുടെ പ്രഥമധർമ്മവിഗതി. പിതൃശാസനത്താൽ ശ്രമമാത്രത്തിനേ നാം നിയുക്തരായിട്ടുള്ളൂ. നാം സഞ്ചയിച്ച സകല സഞ്ചയങ്ങളും ഇപ്പോൾ നഷ്ടമായിരിക്കുന്ന സ്ഥിതിക്ക് ഈ രാത്രിതന്നെ ഇവിടെ നിന്നു പുറപ്പെട്ടു രക്ഷപ്പെടാം. പാപനിവർത്തനം ചെയ്തതിന്റെശേഷം, നവപഥത്തെ അവിടന്ന് അനുഷ്ഠിച്ചുകൊള്ളണം. ഞാൻ വല്ല പുണ്യക്ഷേത്രത്തേയും ശരണംപ്രാപിച്ചുകൊള്ളാം. ആ ഭക്തനായ വൃദ്ധഭൃത്യനെ ലോഭിയും തൃഷ്ണാവശനും ആത്മവിഹീനനുമായ ആ മാംസമാത്രനെക്കൊണ്ടു വധിപ്പിക്കാൻ സംഗതിയാക്കിയതും വലുതായ ഒരു ശത്രുവെ ഉണ്ടാക്കിയിരിക്കുന്നു. ഭൈരവന്റെ അച്ഛനാണ് ആ ഭൃത്യൻ. അവൻ നമ്മുടെ അച്ഛന്റെ ആജ്ഞയെ അനുസരിച്ച് നമ്മെ അതിഭക്തിപൂർവ്വം സേവിച്ചു. എന്നിട്ടും, അവന്റെ അച്ഛനെ അവിടന്നു രക്ഷിച്ചുകൊണ്ടില്ല. ആ നരഹത്യയും അവിടത്തെ ദുരുപദേശകാരണത്താൽ സംഭവിച്ചതെന്ന് ഭൈരവൻ ധരിച്ചിട്ടുണ്ട്. ലക്ഷണങ്ങൾ ഒന്നും ശുഭമല്ല.”

അസൽച്ഛായ: (കേശവൻകുഞ്ഞിനെ ഭൈരവന്റെ രക്ഷയിലാക്കിയതു ബുദ്ധിയുടെ അമർഷമായിപ്പോയി എന്നു തോന്നി എങ്കിലും, തന്റെ നിലയെ ഭേദപ്പെടുത്താൻ സന്നദ്ധനാകാതെ) “ലക്ഷണങ്ങളുടെ ശുഭാശുഭപരിഗണനം ചെയ്‌വാൻ അവകാശം ബുദ്ധിക്കാണ്. ആത്മാവായ മൃദുസത്വവാന് അതിനെന്തവകാശം? നിന്റെ ആത്മപൂർണ്ണമായ സഹകരണംകൊണ്ട് എന്റെ ശക്തിക്കു പൂർണ്ണത്വം നൽകിയാൽ മാത്രംമതി. നമ്മെക്കൊണ്ടു ചെയ്യിച്ചിട്ടുള്ള സത്യത്തെ ഓർമ്മിക്ക. ശ്രമമാത്രമല്ല നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. സാധുപ്രകൃതനായ നിനക്ക് അവിടത്തെ ദിവ്യഹൃദയത്തിന്റെ പൂർണ്ണഗതി ഉപദിഷ്ടമായിട്ടില്ല. അവിടത്തെ വത്സൻ നാം ആയിരുന്നു; നീ മാതൃസ്വവും. കേൾക്ക: ഗുരുത്വം അതിശ്രേഷ്ഠമായിട്ടുള്ള ധർമ്മം. നമ്മുടെ ജന്മകാരൻ സകല ക്രിയകളെയും അന്തർഗതങ്ങളെയും അറിയുകയും കാണുകയും ചെയ്യുന്നു. സ്ത്രീബാലവർഗ്ഗങ്ങൾക്ക് സഹജമായുള്ള ലോലമാനസതയോടുകൂടി നീ കാംക്ഷിക്കുന്ന മാതൃദർശനപുണ്യവിഭവത്തിന് നാം ഉടനെ മാർഗ്ഗമുണ്ടാക്കാം.” (പ്രതിച്ഛായയുടെ മുഖം വലുതായ ആനന്ദസ്തോഭംകൊണ്ടു ശോഭിച്ചു.) “നിന്റെ ആനന്ദപ്രസാദം നമുക്ക് വലുതായ ശക്തിയെ പ്രദാനംചെയ്യുന്നു. സ്വർഗ്ഗങ്ങൾ പിളർന്നു പതിക്കട്ടെ. നരകങ്ങൾ കിളർന്നു പൊതിയട്ടെ. സമുദ്രരാശികൾ പ്രളയപ്രവാഹംകൊണ്ടു കഴുകട്ടെ. നാം വിജയപതാകയെ ഈ ഭൂസ്വർഗ്ഗത്തിൽ പ്രതിഷ്ഠിക്കും. മാതാപിതാക്കന്മാരായ ലക്ഷ്മീനാരായണവൈകുണ്ഠപരിസരത്തിൽ, കൗപീനമാത്രന്മാരായി കിങ്ങിണീകടകങ്ങളുടെ മധുരക്വണിതങ്ങളോടു വിഹരിച്ച ആ വിഭ്രതിയെ സ്മരിക്ക.” ആ കുടിലഹൃദയൻ സ്വാർദ്ധമായ മൃദുലമനസ്കനെ ഇങ്ങനെയുള്ള മോഹോൽപാദനംകൊണ്ടു വഞ്ചിച്ചും, “ശാന്തം—ശരണ്യം—വരേണ്യം” എന്നു ഛന്ദസ്സ്വരൂപത്തിൽ, സാക്ഷാൽ ചതുർമുഖോൽഗളിതഗാംഭീര്യത്തോടുകൂടി ആ പദങ്ങളെ വദിച്ചും, തന്റെ കരദണ്ഡങ്ങളെ വിടുർത്തിയും, സർവ്വാംഗങ്ങളും കൊണ്ട് സ്വാപേക്ഷയെ ആജ്ഞാരൂപമാക്കിത്തീർത്തും, ആ രണ്ടു കായങ്ങളാലും ആരാധനീയനായുള്ള ഒരു മൃതഗാത്രന്റെ തൽച്ഛായയായി, പ്രവൃദ്ധമായ ഗാന്ധർവ്വഗാംഭീര്യത്തോടു നിലകൊണ്ടു. ആ ദർശനത്തിൽ പ്രതിച്ഛായയുടെ ആത്മധാമോഗ്രത കേവലം ‘മാതൃസ്വ’നായ ശാന്തകുമാരന്റെ നിലയിൽ പൊലിഞ്ഞു. “അമ്മയെ ഒന്നു കാണാൻ അനുവദിച്ചാൽ—” എന്നു പറഞ്ഞു തുടങ്ങിയതിനെ അസൽച്ഛായ തടഞ്ഞു: “വിജയികളായി കണ്ടുകൊള്ളാനല്ലേ അച്ഛന്റെ അനുജ്ഞ?”

പ്രതിച്ഛായ: ‘ജ്യേഷ്ഠൻ കണ്ടുവല്ലോ—”

അസൽച്ഛായ: “നീ എന്തു വിഡ്ഢിക്കുട്ടൻ! ആ യദൃച്ഛാസംഭവം എന്നെ ഭ്രമിപ്പിച്ച കഥ–‘നാരായണാ’” (ഈശ്വരനാമത്തേയും സന്ദർഭയോജ്യതയ്ക്കുവേണ്ടി ഉപയോഗിച്ചു) “രണ്ടുമൂന്നു ദിവസത്തേക്കു മാത്രം ക്ഷമിക്കൂ. നമുക്കു രണ്ടുപേർക്കും ചേർന്ന്, ആ പരിശുദ്ധപാദങ്ങളിൽ നമസ്കരിച്ച്, കുട്ടി മീനാക്ഷികനകബാലികയേയും ദർശനം ചെയ്ത്, പൂർവ്വകഥകളെ ധരിപ്പിക്കാം. നാം ജീവിച്ചിരിക്കുന്നത് ആ മഹതി അറിഞ്ഞിട്ടില്ല. പോരൂ—ഒന്നിച്ചു പോകാം. എന്റനുജൻ—ഇതാ നോക്കൂ—അച്ഛൻ കൽപിക്കുന്നപോലെ—അതേ—അച്ഛൻതന്നെ—നമ്മുടെ അച്ഛൻ കൽപിക്കുന്നപോലെ വിചാരിക്കൂ. അമ്മ പരമസാധു, അമ്മയുടെ അരുളപ്പാടെന്നും ആദരിക്കൂ.” ഇങ്ങനെ കരുണാനിദാനകേന്ദ്രഭേദിയായുള്ള മൃദുമഞ്ജുളയാചനയോട് അസൽച്ഛായ പിന്നെയും കരങ്ങളെ വിടുർത്തി. പ്രതിച്ഛായ, സ്നേഹശാഠ്യം കൊണ്ടു കലഹിച്ചിരുന്ന ബാലൻ മാതൃവക്ഷസ്സോടു ചേരുംവണ്ണം, ആ കരങ്ങൾക്കിടയിൽ പാഞ്ഞു പതിച്ചു. ആ മൂർത്തിദ്വയം വീണ്ടും ഏകീഭവിച്ചു. . . പടിവാതുക്കൽ കാത്തുനിന്നിരുന്ന ഒരു ഭടൻ പ്രവേശിച്ച് “പടത്തലവനാർ” എന്നു ബോധിപ്പിച്ചു.

ഹരിപഞ്ചാനനൻ: “ഏകനാ?”

ഭടൻ: “ആം സ്വാമി.”

ഹരിപഞ്ചാനനൻ: “ആയുധപാണിയാ?”

ഭടൻ: “അപ്പടിയേ, തിരുവടി!”

ഹരിപഞ്ചാനനൻ: “നല്ലത്? വരച്ചൊൽ.”

ഭടൻ തന്റെ ആജ്ഞാനിർവഹണകൃത്യത്തിനു തിരിച്ചു.