കുന്ദലത/കല്യാണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കുന്ദലത
രചന:അപ്പു നെടുങ്ങാടി
കല്യാണം

കുന്ദലത

  • ആമുഖം
  1. യോഗീശ്വരൻ
  2. കുന്ദലത
  3. നായാട്ട്
  4. ചന്ദനോദ്യാനം
  5. രാജകുമാരൻ
  6. അതിഥി
  7. വൈരാഗി
  8. ഗൂഢസന്ദർശനം
  9. അഭിഷേകം
  10. ശിഷ്യൻ
  11. ശുശൂഷകി
  12. ദൂത്
  13. ദുഃഖ നിവാരണം
  14. അനുരാഗവ്യക്തി
  15. നിഗൂഹനം
  16. യുദ്ധം
  17. അഭിഞ്ജാനം
  18. വിവരണം
  19. വിമോചനം
  20. കല്യാണം

കുന്ദലത


കുന്ദലതയും കപിലനാഥനും രാജധാനിയിൽ എത്തിയശേഷം രാജാവിന്റെ ഇഷ്ടപ്രകാരം അദ്ദേഹത്തിന്റെ മന്ദിരത്തിൽതന്നെയാണ് അവർ താമസിച്ചുവന്നിരുന്നത്. താരാനാഥൻ പ്രധാന സേനാപതിയാകയാൽ അയാൾക്കു് പ്രത്യേകിച്ചു് ഒരു മന്ദിരവും ഉണ്ടായിരുന്നു.ഇങ്ങനെ കുന്ദലതയും താരാനാഥനും വേവ്വേറെ മന്ദിരങ്ങളിലാണ് താമസിച്ചിരുന്നത്. എങ്കിലും,രാജാവിന്റെ മന്ദിരത്തിൽവച്ചോ,യുവരാജാവിന്റെ മന്ദിരത്തിൽവച്ചോ ദിവസേന അവർ തമ്മിൽ കണ്ടു കുറേ നേരം ഒരുമിച്ച് കഴിക്കുക പതിവായി.

ഏകദേശം നാലു മാസത്തോളം അങ്ങനെ കഴി‍ഞ്ഞശേ‍ഷം അവർക്കു തങ്ങളുടെ സൂഷ്മാവസ്ഥയെ വെളിപ്പെടുത്തേണമെന്ന് ആഗ്രഹം തോന്നിത്തുടങ്ങി. പക്ഷേ, അതിനു മുമ്പു കാണാത്ത ചില തടസ്സങ്ങൾ ഉണ്ടായിതീർന്നു. കുന്ദലതയുടെയും താരാനാഥന്റെയും സ്ഥിതികൾക്ക് ഇതിനിടയിൽ വളരെ അന്തരംവന്നു. കുന്ദലത രാജസ്ത്രീയുടെ പദവിലായി. താരാനാഥന് എത്രതന്നെ ബഹുമാനവും വലിപ്പവും ഉണ്ടെങ്കിലും രാജാവിന്റെ ഒരു സചിവൻ എന്നല്ലാതെ വരികയില്ലല്ലോ. ആകയാൽ താരാനാഥൻ കുന്ദലതയുടെ പാണിഗ്രഹണത്തിനു രാജാവോടു് അനുജ്ഞയ്ക്കപേക്ഷിക്കുവാൻ ഭംഗി പോരാതെയായി. കുന്ദലത സ്ത്രീയാകയാൽ തന്റെ ആ അഭിലാഷം താൻതന്നെ ഒരുവനോടു പറയുന്നതും ഉചിതമാവുകയും ഇല്ല. എങ്കിലും ആ തടസ്സങ്ങളെ ഇല്ലാതാക്കുവാൻ കുന്ദലത വേഗത്തിൽ വഴി കണ്ടു. ഒരു ദിവസം താൻ സ്വർണമയിയുമായി സംസാരിക്കുമ്പോൾ വളരെ സാമർത്ഥ്യത്തോടുകൂടി തന്റെ വിവാഹ സംഗതിയെക്കുറിച്ചു ചോദിക്കുവാൻ സംഗതി വരുത്തുകയും, ചോദിച്ചപ്പോൾ വസ്തുത ഒക്കെയും സ്വർണമയിയോടു തുറന്നു പറയുകയും ചെയ്തു.സ്വർണമയിക്കു ഏറ്റവും സന്തോഷകരമായ ആ വർത്തമാനം ഒട്ടും താമസിയാതെ പ്രതാപചന്ദ്രനോടറിയിച്ചപ്പോൾ 'എന്റെ സോദരിക്ക് ഇതിലധികം യോഗ്യനായ ഒരു ഭർത്താവിനെ കിട്ടുവാൻ പ്രയാസമാണ്. അവളുടെ ഹിതം സാധിപ്പിക്കുവാൻ ഞാൻതന്നെ വേണമെങ്കിൽ ഉദ്യേഗിക്കാമല്ലോ' എന്നു പറഞ്ഞു് സ്വർണമയിയെ ധൈര്യപ്പെടുത്തി.

സ്വർണമയി: അങ്ങുന്നല്ലാതെ അവരുടെ അഭിലാഷം സാധിപ്പിക്കുവാൻ അത്ര തരത്തിൽ ആരെയും എനിക്കു തോന്നുന്നില്ല.അങ്ങേടെ സഹായം ഇപ്പോൾ അവക്കു വളരെ ആവശ്യവുമായിരിക്കും

പ്രതാപചന്ദ്രൻ: താരാനാഥൻ എന്റെ സോദരിക്കു് ഏറ്റവും അനുരൂപൻതന്നെ

സ്വർണമയി: കുന്ദലതയുടെ അവസ്ഥ വിചാരിച്ചു നോക്കിയാൽ ജ്യേഷ്ഠനെക്കാൾ വളരെ അധികം ആഭിജാത്യവും മഹിമയും ഉള്ള ഒരാൾ അവളെ വിവാഹംചെയ്യേണ്ടതാണെന്നു് ജനങ്ങൾ പറയുമായിരിക്കാം കുന്ദലതയുടെ സ്വയംവരം ഉണ്ടെന്നു് പ്രസിദ്ധപ്പെടുത്തിയാൽ അവളുടെ പാണിഗ്രഹണത്തെ കാംക്ഷിച്ചു വരാത്ത കിരീടപതിരാജാക്കന്മാർ ഉണ്ടെന്നും തോന്നുന്നില്ല

പ്രതാപചന്ദ്രൻ: അച്ഛന്നു് ആ വക മോഹങ്ങൾ ഒന്നും ഉണ്ടെന്നു തോന്നുന്നില്ല. അഥവാ ഉണ്ടെങ്കിൽത്തന്നെ കപിലനാഥന്റെ മനോരഥത്തെ തെറ്റി നടക്കുകയുമില്ല.

സ്വർണമയി: അച്ഛൻ ജ്യേഷ്ഠന്നുവേണ്ടി ഒന്നും ഈ കാര്യത്തിൽ പറയുകയില്ല, നിശ്ചയം തന്നെ. രാജാവിന്നു കുന്ദലതയെ ഒരു രാജപത്നിയായി കാണേണമെന്നുതന്നെ ആഗ്രഹമുണ്ടെന്നുവരികിൽ, ഇനി ജ്യേഷ്ഠനെ ഒരു രാജാവാക്കുകയല്ലാതെ ഒരു നിർവാഹവുമില്ല.

പ്രതാപചന്ദ്രൻ: (വിസ്മയത്തോടുകൂടി) അതെന്തുകൊണ്ട്?

സ്വർണമയി: കുന്ദലത ജ്യേഷ്ഠനെ വരിച്ചിരിക്കുന്നു. അത് അവർ വില്വാദ്രിയുടെ മുകളിൽനിന്നുതന്നെ കഴിച്ചിരിക്കുന്നുപോൽ. ഇനി അവരുടെ അന്തരംഗം അറിഞ്ഞു കല്ല്യാണം നിശ്ചയിച്ചിട്ടില്ലെങ്കിൽ കുന്ദലതതന്നെ രാജാവിനോടു പറയുവാൻ നിശ്ചയിച്ചിരിക്കുന്നു എന്നും, അവൾ തന്നെയാണു എന്നോടു പറഞ്ഞതു്.

പ്രതാപചന്ദ്രൻ അതുകേട്ട ഉടനെ കുന്ദലതയെ ചെന്നു കണ്ടു് വിവരം അത്രയും ചോദിച്ചറിഞ്ഞു. അധികം താമസിയാതെ തന്റെ സോദരിയുടെ മനോരഥം അച്ഛനെയും അറിയിച്ചു

രാജാവ്: ഇത് ഞാൻ ഒട്ടും ഓർത്തില്ല. താമസിയാതെ കുന്ദലതക്കു സ്വയംവരം നിശ്ചയിക്കേണമെന്നായിരുന്നു എന്റെ മനോരാജ്യം. അതു് ഒന്നും കൂടാതെ കഴിഞ്ഞു. രാജകന്യകമാർക്കു രാജകുമാരന്മാരെങ്കിലും വേണമെന്നുതന്നെയായിരിക്കും അധികം ജന

[ 127 ] ങ്ങളുടെ അഭിപ്രായം. ആയത് അധികം മാന്യതയുള്ളതാണെന്ന് ധരിച്ചും, അയൽ രാജാക്കന്മാരുട മൈത്രിയെ കാംക്ഷിച്ചും, ആചരിച്ചു പോരുന്ന ഒരു പഴയ നടപ്പാണ്. അവരെല്ലാവരുടെയും മൈത്രിയെക്കാൾ മന്ത്രിപ്രവരന്മാരുടെ മൈത്രി തന്നെയാണ് നമുക്ക് അധികം വലുതായിട്ടുള്ളത്, എന്നു തന്നെയുമല്ല താരാനാഥനെ പോലെ ഇത്ര പൗരുഷവും ഓജസ്സും ബിദ്ധിശക്തിയും മറ്റു് ഗുണങ്ങളും തികഞ്ഞിട്ടുള്ള മറ്റ് രാജാക്കന്മാർ വളരെ ദുർബലവുമാണ്. അതുകൊണ്ട് ഈ ശുഭകർമത്തിന് ഒട്ടും താമസിയരുത്.

എന്നു പറഞ്ഞ് കുന്ദലതയെയും താരാനാഥനെയും ആളയച്ചു വരുത്തി ഏറ്റവും, സന്തോഷത്തോടുകൂടി തന്റെ അനുഞ്ജയും, ആശിസ്സും നൽകി കപിലനാഥനെയും വിവരം അറിച്ചു. കപിലനാഥന് ആ സംയോഗം സംഭവിക്കുമെന്ന് തീർച്ചയായിരുന്നു. എങ്കിലും രാജാവാന്റെ അനുമതിയോടുകൂടി വിവാഹം നിശ്ചയിച്ചുവെന്നറിഞ്ഞപ്പോൾ വളരെ പ്രമോദമുണ്ടായി.

കാലതാമസം കുടാതെ അഘോരനാഥൻ ജാഗ്രതയായി രാജാവാന്റെ കല്പനപ്രകാരം കുന്ദലതയുടെ വിവാഹോത്സവത്തിനു ഒരുക്കുകൾ കൂട്ടിത്തുടങ്ങി. കലിംഗരാജ്യത്തെ പ്രഭുക്കന്മാരും നാടുവാഴികളും പടനായകരും സ്ഥാനികളും ആയ വളരെ ആളുകൾ കല്ല്യാണത്തിനു വേണ്ട സംഭാരങ്ങളുമായി എത്തി തുടങ്ങി. കുന്ദലതയുടെയും കപിലനാഥന്റെയും ആശ്ചര്യ ചരിതം കലിംഗരാജ്യത്തിനു സമീപമുള്ള പല രാജ്യങ്ങളിലും ദൂരപ്രദശങ്ങളിലുംകൂടി അഞ്ചാറുമാസം കൊണ്ടു പ്രസിദ്ധമായിത്തീർന്നിരുന്നു. ആയതുകൊണ്ട് കുന്ദലതയുടെ അനുപമമായ ബുദ്ധിവൈശിഷ്യത്തെയും ലാവണ്യാദിഗുണങ്ങളെയും കേട്ട്, ആ കമനീയരത്നത്തേയും, അവളുടെ ഭാഗ്യശാലിയായ കമിതാവിനെയും കണ്ടു നയന സാഫല്യം വരുത്തുവാൻ ആഗ്രഹത്തോടുകൂടി പല ദിക്കുകളിളിൽ നിന്നും ജനങ്ങൾ വന്നുകൂടി.

ജനബാഹുല്യത്തെ ഭയപ്പെട്ടു രാജധാനിയുടെ പുറത്തുഭാഗത്തു തന്നെ ഒരു മൈതാനത്തിൽ അഘോരനാഥൻ മൂന്ന് വലിയ നെടുമ്പുരകൾ കെട്ടിച്ചിരുന്നു. വളരെ ജനങ്ങൾ ഒന്നായിട്ടിരുന്നു കാണത്തക്കവിധത്തിൽ ചുറ്റും മഞ്ചങ്ങളും പീഠങ്ങളും വെച്ചുകെട്ടി. അതു വളരെ കൗതുകമാകം വിധത്തിൽ അലങ്കരിച്ചിട്ടുണ്ടായിരുന്നു. ഔന്നത്യം കൊണ്ട് സമീപമുള്ള എല്ലാ മന്ദിരങ്ങളെയും നീചങ്ങളാക്കിത്തീർത്തിരുന്ന ആ ഉത്തുംഗമായ നെടുമ്പുര വിവിധ വർണങ്ങളായ പവനോദ്ധൂളിതങ്ങളായിരിക്കുന്ന പതാകാശതങ്ങളെകൊണ്ട് ഭൂഷിതയായി നിൽക്കുന്നത് കണ്ടാൽ അതിന്റെ അന്തർഭാഗത്തിൽ വച്ചു സംഭവിക്കാൻ പോകുന്ന ഉദ്വാഹമഹോത്സവം സ്വർഗലോകത്തില്വെച്ചു കഴിയേണ്ടതാണെന്നുറച്ച് അതിനു വേണ്ടി മേല്പട്ടു് പറക്കാൻ ചിറകുകൾ വിരുത്തി തെയ്യാറായി [ 128 ] നിൽക്കുകയോ എന്നു തോന്നും അങ്ങനെ ഇരിക്കുന്ന ആ വലിയ വെടുമ്പുരയിൽ വിവാഹത്തിനു നിശ്ചയിച്ച ദിവസം, മുഹൂർത്തത്തിനു നാലു നാഴിക മുമ്പായിട്ടു മഹാജനങ്ങൾ വാതിലുകളിൽക്കൂടി തിക്കിത്തിരക്കി കടന്നു. കടുകിട്ടാൽ ഉതിരുവാൻ പഴുതില്ലാതെ നിറഞ്ഞിരുന്നു. നടുവിൽ മഹാരാജാവും, കപിലനാഥൻ മുതലായവരും പുരോഹിതന്മാരും വിശിഷ്ട്ടന്മാരായ ബ്രാഹ്മണരും മാന്യന്മാരായ മറ്റു് ജനങ്ങളും മണിമയങ്ങളായ ആസനങ്ങളിന്മേൽ വന്നിരുന്നു.

അങ്ങനെ ആ സദസ്സുനിറഞ്ഞു. മുഹൂർത്തസമയം സമീപിച്ചപ്പോൾ സ്വർണമയമായ ഒരു പല്ലക്കിൽ കുന്ദലതയും മറ്റു രണ്ടു പല്ലക്കുകളിൽ അഘോരനാഥന്റെ പത്നിയും സ്വർണമയിദേവിയും വന്നിറങ്ങി. കുന്ദലതയെ നടുവിലാക്കി മൂന്നു പേരും കൂടി നടന്ന് സഭയുടെ ഇടത്തുഭാഗത്തുള്ള മണ്ഡപത്തിൻ മീതെ രത്നഖചിതങ്ങളായ ആസനങ്ങളിന്മേൽ ചെന്നിരുന്നു. കുന്ദലതയും തോഴിമാരും എത്തിയപ്പോഴേക്കും, വീണാവേണുമൃദംഗാദികളുടെ മഞ്ജുളനാദം കൊണ്ടും മറ്റും അതുവരെ ശബ്ദായമാനമായിരുന്ന ആ സദസ്സ് ഏറ്റവും നിശബ്ദമായി. രാജകുമാരിയുടെ അസീമമായ കോമളിമാവു് കാണ്മികളായ മഹാജനങ്ങളുടെ കണ്ണുകൾക്കു പീയുഷമായി ഭവിച്ചു. ആ കണ്ണുകളാവട്ടെ മധുപാനകേളിയിങ്കൽ ആസക്തിയോടും കൂടി സാദ്ധ്യസംഫുല്ലങ്ങളായ പ്രസൂനനിചയങ്ങളിൽ പ്രവേശിച്ചിരിക്കുന്ന ഭ്രമരപടലികളെപ്പോലെ ആയതിനെ പിന്നെയും പിന്നെയും ആദരവോടുകൂടെ ആസ്വദിച്ചിട്ടും തൃപ്തിയെ പ്രാപിച്ചില്ല.

കുന്ദലത ആസനത്തിൻമേൽ വന്നിരുന്ന ഉടനെ ചുറ്റും ഇരിക്കുന്ന മഹാജനങ്ങളെ വിസ്മയത്തോട് കൂടി നോക്കി കണ്ടു. ചില പ്രധാനികളെ അഘോരനാഥന്റെ പത്നിയോട് ചോദിച്ചറിയുമ്പോഴേക്ക് ദൂരത്ത് നിന്ന് ചിലർ കുതിരപ്പുറത്ത് കയറി വരുന്ന ശബ്ദം കേൾക്കുമാറായി. എല്ലാവരും സശ്രദ്ധന്മാരായി വരുന്നവരെ കാത്തിരിക്കെ താരാനാഥനും യുവരാജാവും അഘോരനാഥനും രപ്പുറത്ത് നിന്നിറങ്ങി താരാനാഥനെ നടുവിലാക്കിയിട്ടും മൂന്ന്പേരും സഭയിലേക്ക് കടന്നു. ഏറ്റവും ചേർച്ചയുളള കാഷണീഷണങ്ങൾക്കു പുറമെ, ഉണ്ടായ യുദ്ധത്തിൽ തന്റെ പരാക്രമം കണ്ടു സന്തോഷിക്കുകയാൽ യുവരാജാവിനാൽ രാജസഭയിൽ വെച്ച് കുറെ ദിവസം മുൻപ് സമ്മാനിക്കപ്പെട്ടതും, മരതക വൈഡൂര്യദികങ്ങളെ കൊണ്ട് ഉചിതമായ ചന്ദ്രകലയുടെ ആകൃതിയും ദീപ്തി കലർന്നതുമായ ഒരു കീർത്തി മുദ്ര താരാനാഥൻ മാറിടത്തിൽ ഇടത്തു ഭാഗത്ത് ധരിച്ചിട്ടുണ്ടായിരുന്ന മുഖം സ്വതേ രക്തപ്രസാദമുളളതാകായാലും അപ്പോൾ കുതിരപ്പുറത്ത് ഓടിച്ച് വന്നതാകായാലും താരാനാഥൻ കാണുന്നവർക്ക് ഏറ്റവും തീയാകൃതിയായി തോന്നി. മൂന്ന് ആളുകളും കൂടി സഭയിലേക്ക് കടന്നപ്പോൾ വാദ്യഗാനങ്ങളുടെ ഘോഷവും മറ്റും നിന്നു. സഭ രണ്ടാമതും നിശബ്ദമായി താരാനാഥൻ മഹാജനങ്ങൾക്കു തന്റെ [ 129 ] വന്ദനത്തെ കാണിപ്പാൻ രണ്ടു മൂന്നു പ്രാവശ്യം തല കുമ്പിട്ടു അഘോരനാഥനും യുവരാജാവും ഒരുമിച്ച് സഭയുടെ വലത്തു ഭാഗത്ത് അലങ്കരിച്ചുവച്ചിരിക്കുന്ന ആസനങ്ങളിമേൽ കുന്ദലതക്ക് അഭിമുഖനായി ഇരിക്കുകയും ചെയ്തു.

മുഹൂർത്തത്തിനു രണ്ടു വിനാഴികകൂടി ഉണ്ടായിരുന്നതിനാൽ, താരനാഥനും കുന്ദലതയും തങ്ങളുടെ പാണിഗ്രഹണമഹോൽസവത്തെ കാണ്മാൻ വന്നവരായ മഹാജനങ്ങളെ നോക്കി വിസ്മയിച്ചുകൊണ്ടും അവരുടെ നേത്രാവലിയെ തങ്ങളുടെ രൂപമാധുര്യത്താൽ കുളിർപ്പിച്ചുകൊണ്ടും ഇരുന്നു. ആ മഹാജനങ്ങളും കുന്ദലതാ താരനാഥന്മാരുടെ സൗഭാഗ്യത്തെയും ദമ്പതിമാരാകാൻ പോകുന്ന അവരുടെ അന്യാന്യമുള്ള ചേർച്ചയെയും മറ്റു് ഗുണങ്ങളെയും കുറിച്ചു വളരെ കൊണ്ടാടി സ്തുതിക്കുകയുംചെയ്യ്തു.

മുഹൂർത്തസമയത്തു പുരോഹിതൻ അഗ്നിസാക്ഷിയായി താരാനാഥനും കുന്ദലതയും തമ്മിൽ പാണിഗ്രഹണം ചെയ്യിച്ചു. അപ്പോൾ തന്നെ പുറത്തുനിന്ന് പല മംഗളശബ്ദങ്ങവും മുഴങ്ങി. മേഘനിസ്വനം പോലെ അതിഗംഭീരമായ ശംഖദ്ധ്വനി എല്ലാറ്റിനും ഉച്ചത്തിൽ കേൾക്കുമാറായി. എല്ലാ ജനങ്ങൾക്കും ആ അവസ്ഥയുടെ ഗൗരവം നല്ലവണ്ണം മനസിൽ തോന്നി. മുമ്പു തന്നെ ഹൃദയങ്ങൾ തമ്മിൽ ഐക്യം പ്രാപിച്ചിട്ടുള്ള ആ സ്ത്രീപുരുഷൻമാർക്ക് ഈ ലൗകികമായ പാണിഗ്രഹണം എന്ന മംഗലക്രീയകൊണ്ട് അല്പ്പം പോലും അധികമായ ഒരു സംബന്ധം ഉണ്ടാവാനില്ല. എങ്കിലും അവർ ലോകമര്യാദയെ അനുസരിച്ച് അന്യോന്യം പാണിഗ്രഹണം ചെയ്തു നിൽക്കുമ്പോൾ അവർ പ്രാപിച്ചിരിക്കുന്ന ആ നിരന്തരമായ സംബന്ധത്തിന്റെ ഗൗരവം മുഴുവനും അവർക്ക് അനുഭവമായി. ആ സമയം അന്തരംഗത്തിൽ താങ്ങിവിങ്ങുന്നതായി പലവിധ വികാരം ഹേതുവായി പുളകിതമായിരിക്കുന്ന ഗാത്രങ്ങളോടും അല്പം ഉന്നമ്രമായിരിക്കുന്ന വദനാരവിന്ദങ്ങളോടും കൂടി പരസ്പരം പാണിഗ്രഹണം ചെയ്തുകൊണ്ട് നിൽക്കുന്ന ആ ദമ്പതിമാരുടെ ത‌ലയിൽ പലപ്രാവശ്യം പുഷ്പവൃഷ്ട്ടി ചെയ്യുകയും, ശംഖനാദം പിന്നേയും പിന്നേയും മുഴക്കുകയും കാണികൾ പലവിധമായ മംഗളവാദ്യങ്ങളെ ഘോഷിക്കുകയും ചെയ്തു.

പാണിഗ്രഹണം കഴിഞ്ഞ് അഗ്നികുണ്ഠത്തെയും സഭയിൽ അഗ്രാസനാസീനന്മാരായ യോഗ്യന്മാരെയും പ്രദക്ഷിണം ചെയ്ത ശേഷം ആ ജയാപതിമാരായ യുവാക്കളെ മഹാരാജാവും കപിലനാഥനും മറ്റും ആശിർവാദം ചെയ്തു.പിന്നെ പലവിധ വാദ്യഗാനങ്ങളോടും മഹാജനങ്ങൾ ജയ ശബ്ദംഘോഷിച്ചുകൊണ്ടും കുന്ദലതയും താരനാഥനും രണ്ടു പുറത്തും ഉറ്റുനിൽക്കുന്ന പട്ടണവാസികൾ കാൺകെ രാജധാനിയിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു.

ശുഭം
"https://ml.wikisource.org/w/index.php?title=കുന്ദലത/കല്യാണം&oldid=54316" എന്ന താളിൽനിന്ന് ശേഖരിച്ചത്