താൾ:Kundalatha.djvu/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ങ്ങളുടെ അഭിപ്രായം. ആയത് അധികം മാന്യതയുള്ളതാണെന്ന് ധരിച്ചും, അയൽ രാജാക്കന്മാരുട മൈത്രിയെ കാംക്ഷിച്ചും, ആചരിച്ചു പോരുന്ന ഒരു പഴയ നടപ്പാണ്. അവരെല്ലാവരുടെയും മൈത്രിയെക്കാൾ മന്ത്രിപ്രവരന്മാരുടെ മൈത്രി തന്നെയാണ് നമുക്ക് അധികം വലുതായിട്ടുള്ളത്, എന്നു തന്നെയുമല്ല താരാനാഥനെ പോലെ ഇത്ര പൗരുഷവും ഓജസ്സും ബിദ്ധിശക്തിയും മറ്റു് ഗുണങ്ങളും തികഞ്ഞിട്ടുള്ള മറ്റ് രാജാക്കന്മാർ വളരെ ദുർബലവുമാണ്. അതുകൊണ്ട് ഈ ശുഭകർമത്തിന് ഒട്ടും താമസിയരുത്.

എന്നു പറഞ്ഞ് കുന്ദലതയെയും താരാനാഥനെയും ആളയച്ചു വരുത്തി ഏറ്റവും, സന്തോഷത്തോടുകൂടി തന്റെ അനുഞ്ജയും, ആശിസ്സും നൽകി കപിലനാഥനെയും വിവരം അറിച്ചു. കപിലനാഥന് ആ സംയോഗം സംഭവിക്കുമെന്ന് തീർച്ചയായിരുന്നു. എങ്കിലും രാജാവാന്റെ അനുമതിയോടുകൂടി വിവാഹം നിശ്ചയിച്ചുവെന്നറിഞ്ഞപ്പോൾ വളരെ പ്രമോദമുണ്ടായി.

കാലതാമസം കുടാതെ അഘോരനാഥൻ ജാഗ്രതയായി രാജാവാന്റെ കല്പനപ്രകാരം കുന്ദലതയുടെ വിവാഹോത്സവത്തിനു ഒരുക്കുകൾ കൂട്ടിത്തുടങ്ങി. കലിംഗരാജ്യത്തെ പ്രഭുക്കന്മാരും നാടുവാഴികളും പടനായകരും സ്ഥാനികളും ആയ വളരെ ആളുകൾ കല്ല്യാണത്തിനു വേണ്ട സംഭാരങ്ങളുമായി എത്തി തുടങ്ങി. കുന്ദലതയുടെയും കപിലനാഥന്റെയും ആശ്ചര്യ ചരിതം കലിംഗരാജ്യത്തിനു സമീപമുള്ള പല രാജ്യങ്ങളിലും ദൂരപ്രദശങ്ങളിലുംകൂടി അഞ്ചാറുമാസം കൊണ്ടു പ്രസിദ്ധമായിത്തീർന്നിരുന്നു. ആയതുകൊണ്ട് കുന്ദലതയുടെ അനുപമമായ ബുദ്ധിവൈശിഷ്യത്തെയും ലാവണ്യാദിഗുണങ്ങളെയും കേട്ട്, ആ കമനീയരത്നത്തേയും, അവളുടെ ഭാഗ്യശാലിയായ കമിതാവിനെയും കണ്ടു നയന സാഫല്യം വരുത്തുവാൻ ആഗ്രഹത്തോടുകൂടി പല ദിക്കുകളിളിൽ നിന്നും ജനങ്ങൾ വന്നുകൂടി.

ജനബാഹുല്യത്തെ ഭയപ്പെട്ടു രാജധാനിയുടെ പുറത്തുഭാഗത്തു തന്നെ ഒരു മൈതാനത്തിൽ അഘോരനാഥൻ മൂന്ന് വലിയ നെടുമ്പുരകൾ കെട്ടിച്ചിരുന്നു. വളരെ ജനങ്ങൾ ഒന്നായിട്ടിരുന്നു കാണത്തക്കവിധത്തിൽ ചുറ്റും മഞ്ചങ്ങളും പീഠങ്ങളും വെച്ചുകെട്ടി. അതു വളരെ കൗതുകമാകം വിധത്തിൽ അലങ്കരിച്ചിട്ടുണ്ടായിരുന്നു. ഔന്നത്യം കൊണ്ട് സമീപമുള്ള എല്ലാ മന്ദിരങ്ങളെയും നീചങ്ങളാക്കിത്തീർത്തിരുന്ന ആ ഉത്തുംഗമായ നെടുമ്പുര വിവിധ വർണങ്ങളായ പവനോദ്ധൂളിതങ്ങളായിരിക്കുന്ന പതാകാശതങ്ങളെകൊണ്ട് ഭൂഷിതയായി നിൽക്കുന്നത് കണ്ടാൽ അതിന്റെ അന്തർഭാഗത്തിൽ വച്ചു സംഭവിക്കാൻ പോകുന്ന ഉദ്വാഹമഹോത്സവം സ്വർഗലോകത്തില്വെച്ചു കഴിയേണ്ടതാണെന്നുറച്ച് അതിനു വേണ്ടി മേല്പട്ടു് പറക്കാൻ ചിറകുകൾ വിരുത്തി തെയ്യാറായി നിൽക്കു-

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/127&oldid=163010" എന്ന താളിൽനിന്ന് ശേഖരിച്ചത്