അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/സീതാസ്വയംവരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
ബാലകാണ്ഡം

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ബാലകാണ്ഡം

അയോദ്ധ്യാകാണ്ഡം


വിശ്വാമിത്രനും പരമാനന്ദം പ്രാപിച്ചപ്പോൾ
വിശ്വനായകൻ തന്നോടീവണ്ണമരുൾ ചെയ്‌താൻ:
"ബാലകന്മാരെ!പോക മിഥിലാപുരിക്കു നാം
കാലവും വൃഥാ കളഞ്ഞീടുകയരുതല്ലോ.
യാഗവും മഹദേവചാപവും കണ്ടുപിന്നെ
വേഗമോടയോദ്ധ്യയും പുക്കു താതനെക്കാണാം."
ഇത്തരമരുൾചെയ്‌തു ഗംഗയും കടന്നവർ
സത്വരം ചെന്നു മിഥിലാപുരമകം പുക്കു.
മുനിനായകനായ കൗശികൻ വിശ്വാമിത്രൻ
മുനിവാടംപ്രാപിച്ചിതെന്നതു കേട്ടനേരം
മനസി നിറഞ്ഞൊരു പരമാനന്ദത്തോടും
ജനകമഹീപതി സംഭ്രമസന്വിതം
പൂജാസാധനങ്ങളുമെടുത്തു ഭക്തിയോടു-
മാചാര്യനോടുമൃഷിവാടംപ്രാപിച്ചനേരം
ആമോദപൂർവ്വം പൂജിച്ചാചാരംപൂണ്ടുനിന്ന
രാമലക്ഷ്മണന്മാരെക്കാണാനായി നൃപേന്ദ്രനും
സൂര്യചന്ദ്രന്മാരെന്നപോലെ ഭൂപാലേശ്വര-
നന്ദന്മാരെക്കണ്ടു ചോദിച്ചു നൃപേന്ദ്രനും:
'കന്ദർപ്പൻ കണ്ടു വന്ദിച്ചീടിന ജഗദേക-
സുന്ദരന്മാരാമിവരാരെന്നു കേൾപ്പിക്കേണം.
നരനാരയണന്മാരാകിയ മൂർത്തികളോ
നരവീരാകാരം കൈക്കൊണ്ടു കാണായതിപ്പോൾ?'
വിശ്വാമിതനുമതു കേട്ടരുൾചെയ്‌തീടിനാൻ:
'വിശ്വസിച്ചാലും മമ വാക്യം നീ നരപതേ!
വീരനാം ദശരഥൻ‍തന്നുടെ പുത്രന്മാരിൽ
ശ്രീരാമൻ ജ്യേഷ്‌ഠനിവൻ ലക്ഷ്‌മണൻ മൂന്നാമവൻ.
എന്നുടെ യാഗം രക്ഷിച്ചീടുവാനിവരെ ഞാൻ
ചെന്നു കൂട്ടിക്കൊണ്ടുപോന്നീടിനാനിതുകാലം.
കാടകംപുക്കനേരം വന്നൊരു നിശാചരി
താടകതൻനെയൊരു ബാണംകൊണ്ടെയ്‌തു കൊന്നാൻ.
പേടിയും തീർന്നു സിദ്ധാശ്രമം പുക്കു യാഗ-
മാടൽകൂടാതെ രക്ഷിച്ചീടിനാൻ വഴിപോലെ
ശ്രീപാദാംബുജരജഃസ്‌പൃഷ്ടികൊണ്ടഹല്യതൻ
പാപവും നശിപ്പിച്ചു പാവനയാക്കീടിനാൻ
പരമേശ്വരമായ ചാപത്തെക്കാണ്മാനുള്ളിൽ
പരമാഗ്രഹമുണ്ടു നീയതു കാട്ടിടേണം.'
ഇത്തരം വിശ്വാമിത്രൻതന്നുടെ വാക്യം കേട്ടു
സത്വരം ജനകനും പൂജിച്ചുവഴിപോലെ
സൽക്കാരായോഗ്യന്മാരാം രജപുത്രന്മാരെക്ക-
ണ്ടുൾക്കുരുന്നിങ്കൽ പ്രീതി വർദ്ധിച്ച ജനകനും
തന്നുടെ സചിവനെ വിളിച്ചു നിയോഗിച്ചു
"ചെന്നു നീ വരുത്തേണമീശ്വരനുടെ ചാപം"
എന്നതുകേട്ടു മന്ത്രിപ്രവരൻ നടകൊണ്ടാ-
നന്നേരം ജനകനും കൗശികനോടു ചൊന്നാൻ:
"രാജനന്ദനനായ ബാലകൻ രഘുവരൻ
രാജീവലോചനൻ സുന്ദരൻ ദാശരഥി
വില്ലിതുകുലച്ചുടൻ വലിച്ചു മൂറിച്ചീടിൽ
വല്ലഭനിവൻ മമ നന്ദനയ്‌ക്കെന്നു നൂനം."
"എല്ലാമീശ്വരനെന്നേ ചൊല്ലാവിതെനിക്കിപ്പോൾ
വില്ലിഹ വരുത്തീടു"കെന്നരുൾചെയ്തു മുനി.
കിങ്കരന്മാരെ നിയോഗിച്ചിതു മഹീന്ദ്രനും
ഹുങ്കാരത്തോടു വന്നു ചാപവാഹകൻമാരും
സത്വരമയ്യായിരം കിങ്കരന്മാരും കൂടി
മൃത്യുശാസനചഅപമെടുത്തു കൊണ്ടുവന്നാർ.
ഘണ്ടാസഹസ്രമണിവസ്ത്രാദി വിഭൂഷിതം
കണ്ടാലും ത്രൈയംബകമെന്നിതു മന്ത്രീന്ദ്രനും.
ചന്ദ്രശേഖരനുടെ പള്ളിവിൽ കണ്ടു രാമ-
ചന്ദ്രനുമാനന്ദമുൾക്കൊണ്ടു വന്ദിച്ചീടിനാൻ.
"വില്ലെടൂക്കമോ? കുലച്ചീടാമോ? വലിക്കാമോ?
ചൊല്ലുകെ"ന്നതു കേട്ടുചൊല്ലിനാൻ വിശ്വാമിത്രൻ:
'എല്ലാമാ,മാകുന്നതു ചെയ്താലും മടിക്കേണ്ട
കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ'.
മന്ദഹാസവും പൂണ്ടു രാഘവനിതു കേട്ടു
മന്ദംമന്ദം പോയ് ചെന്നുനിന്നു കണ്ടിതു ചാപം.
ജ്വലിച്ച തേജസ്സോടുമെടുത്തു വേഗത്തോടെ
കുലച്ചു വലിച്ചുടൻ മുറിച്ചു ജിതശ്രമം
നിന്നരുലുന്നനേരമീരേഴുലോകങ്ങളു-
മൊന്നു മാറ്റൊലിക്കൊണ്ടു, വിസ്മയപ്പെട്ടു ജനം
പാട്ടുമാട്ടവും കൂത്തും പുഷ്‌പവൃഷ്‌ടിയുമോരോ
കൂട്ടമേ വാദ്യങ്ങളും മംഗലസ്തുതികളൂം
ദേവകലൊക്കെപ്പരമാനന്ദം പൂണ്ടു ദേവ-
ദേവനെസേവിക്കയുമപ്‌സരസ്ത്രീകളെല്ലാം
ഉത്സാഹം കൈക്കൊണ്ടു വിശ്വേശ്വരനുടെ വിവാ-
ഹോത്സവാരംഭഘോഷം കണ്ടു കൗതുകം പൂണ്ടാർ.
ജനകൻ ജഗത്‌സ്വാമിയാകിയ ഭഗവാനെ-
ജ്ജനസംസദി ഗാഢാശ്ലേഷവും ചെയ്താനല്ലോ.
ഇടിവെട്ടീടും വണ്ണം വിൽമുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
മൈഥിലി മയില്പ്പേടപോലെ സന്തോഷംപൂണ്ടാൾ
കൗതുകമുണ്ടായ്‌വന്നു ചേതസി കൗശികനും.
മൈഥിലിതന്നെപ്പരിചാരികമാരും നിജ-
മാതാക്കന്മാരും കൂടി നന്നായിചമയിച്ചാർ.
സ്വർണ്ണവർണ്ണത്തെപ്പൂണ്ട മൈഥിലി മനോഹരി
സ്വർണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ
സ്വർണ്ണമാലയും ധരിച്ചാദരഅൽ മന്ദം മന്ദ-
മർണ്ണോജനേത്രൻ മുൻപിൽ സത്രപം വിനീതയായ്‌
വന്നുടൻ നേത്രോത്പലമാലയുമിട്ടാൾ മുന്നേ,
പിന്നാലേ വരണാർത്ഥമാലയുമിട്ടീടിനാൾ
മാലയും ധരിച്ചു നീലോല്പലകാന്തി തേടും
ബാലകൻ ശ്രീരാമനുമേറ്റവും വിളങ്ങീടിനാൻ.
ഭൂമിനന്ദനയ്‌ക്കനുരൂപനായ് ശോഭിച്ചീടും
ഭൂമിപാലകബാലൻതന്നെക്കണ്ടവർകളും
ആനന്ദാബുധിതന്നിൽ വീണുടൻ മുഴുകിനാർ
മാനവവീരൻ വാഴ്‌കെന്നാശിയും ചൊല്ലീടിനാർ
അന്നേരം വിശ്വാമിത്രൻ തന്നോടു ജനകനും
വന്ദിച്ചുചൊന്നാ "നിനിക്കാലത്തെക്കളയാതെ
പത്രവും കൊടുത്തയച്ചീടേണം ദൂതന്മാരെ-
സ്സത്വരം ദശരഥഭൂപനെ വരുത്തുവാൻ."
വിശ്വാമിത്രനും മിഥിലാധിപൻതാനും കൂടി
വിശ്വാസം ദശരഥൻ തനിക്കു വരുംവണ്ണം
നിശ്ശേഷ വൃത്താന്തങ്ങളെഴുതിയയച്ചിതു
വിശ്രമത്തോടു നടകൊണ്ടിതു ദൂതന്മാരും.
സാകേതപുരി പുക്കു ഭൂപാലൻതന്നെക്കണ്ടു
ലോകൈകാധിപൻകൈയിൽ കൊടുത്തു പത്രമതും
സന്ദേശം കൺറ്റു പംക്തിസ്യന്ദനന്താനുമിനി-
സ്സന്ദേഹമില്ല പുറപ്പെടുകെന്നുരചെയ്തു.
അഗ്നിമാനുപാദ്ധ്യായനഅകിയ വസിഷ്‌ഠനും
പത്നിയാമരുന്ധതിതഅനുമായ് പുറപ്പെട്ടു.
കൗതുകം പൂണ്ടു ചതുരംഗവാഹിനിയോടും
കൗസല്യാദികളായ ഭാര്യമാരോടും കൂടി
ഭരതശത്രുഘ്‌നന്മാരാകിയ പുത്രന്മാരും
പരമോത്സവയോഗ്യവാദ്യഘോഷങ്ങളോടും
മിഥിലാപുരമകം പുക്കിതു ദശരഥൻ
മിഥിലാധിപൻതാനും ചെന്നെതിരേറ്റുകൊണ്ടാൻ.
വന്ദിച്ചു ശതാനന്ദൻ തന്നോടും കൂടെച്ചെന്നു
വന്ദ്യനാം വസിഷ്‌ഠനെത്തദനു പത്നിയേയും
അർഘ്യാപാദ്യാദികളാലർപ്പിച്ചു യഥാവിധി
സത്ക്കരിച്ചിതു തഥായോഗ്യമുർവ്വീന്ദ്രൻതാനും.
രാമലക്ഷ്‌മണന്മാരും വന്ദിച്ചു പിതാവിനെ-
സ്സാമോദം വസിഷ്‌ഠനാമാചാര്യപാദാംബ്ജവും
തൊഴുതു മാതൃജനങ്ങളേയും യഥാക്രമം
തൊഴുതു ശ്രീരാമപാദാംഭോജമനുജന്മാർ.
തൊഴുതു ഭരതനെ ലക്ഷ്‌മണകുമാരനും
തൊഴുതു ശത്രുഘ്‌നനും ലക്ഷ്‌മണപാദാംഭോജം.
വക്ഷസി ചേർത്തു താതൻ രാമനെപ്പുണർന്നിട്ടു
ലക്ഷ്‌മണനെയും ഗാഢാശ്ലേഷവും ചെയ്തീടിനാൻ
ജനകൻ ദശരഥൻ തന്നുടെ കൈയുംപിടി-
ച്ചനുമോദത്തോടുരചെയ്തിതു മധുരമായ്‌:
"നാലു കന്യകമാരുണ്ടെനിക്കു കൊടുപ്പാനായ്‌
നാലുപുത്രന്മാർ ഭവാൻതനിക്കുണ്ടല്ലോതാനും
ആകയാൽ നാലു കുമാരന്മാർക്കും വിവാഹം ചെ-
യ്‌താകിലോ നിരൂപിച്ചാലേതുമേ മടിക്കേണ്ട."
വസിഷ്‌ഠൻതാനും ശതാനന്ദനും കൗശികനും
വിധിച്ചു ഘൂർത്തവും നാല്വർക്കും യഥാക്രമം
ചിത്രമായിരിപ്പൊരു മണ്ഡപമതും തീർത്തു
മുത്തുമാലകൾ പുഷ്പഫലങ്ങൾ തൂക്കി നാനാ-
രത്നമഡിതസ്തംഭതോരണങ്ങളും നാട്ടി
രത്നമഡിതസ്വർണ്ണപീഠവും വച്ചു ഭക്ത്യാ
ശ്രീരാമപാദാംഭോജം കഴുകിച്ചനന്തരം
ഭേരിദുന്ദുഭിമുഖ്യവാദ്യഘോഷങ്ങളോടും
ഹോമവും കഴിച്ചു തൻപുത്രിയാം വൈദേഹിയെ
രാമനു നൽകീടിനാൻ ജനകമഹീന്ദ്രനും.
തല്പാദതീർത്ഥം നിജ ശിരസി ധരിച്ചുട-
നാൾപുളകാംഗത്തോടെ നിന്നിതു ജനകനും.
യാതൊരു പാദതീർത്ഥം ശിരസി ധരിക്കുന്നു
ഭൂതേശവിധിമുനീന്ദ്രാദികൾ ഭക്തിയോടെ.
ഊർമ്മിളതന്നെ വേട്ടു ലക്ഷ്‌മണകുമാരനും
കാമ്യാംഗിമാരാം ശ്രുതകീർത്തിയും മാണ്ഡവിയും
ഭരതശറ്ഋരുഘ്‌നന്മാർതന്നുടെ പത്നിമാരായ്;
പരമാനന്ദംപൂണ്ടു വസിച്ചാരെല്ലാവരും.
കൗശികാത്മജനോടും വസിഷ്‌ഠനോടും കൂടി
വിശദസ്മിതപൂർവ്വം പറഞ്ഞു ജനകനും:
"മുന്നം നാരദനരുൾചെയ്തു കേട്ടിരിപ്പു ഞാ-
നെന്നുടെ മകളായ സീതാവൃത്താന്തമെല്ലാം
യാഗഭൂദേശം വിശുദ്ധ്യാർത്ഥമായുഴുതപ്പോ-
ളേകദാ സീതാമദ്ധ്യേ കാണായി കന്യാരത്നം
ജാതയായൊരു ദിവ്യകന്യകതനിക്കു ഞാൻ
സീതയെന്നൊരു നാമം വിളിച്ചേനേതുമൂലം
പുത്രിയായ് വളർത്തു ഞാനിരിക്കും കാലത്തിങ്ക-
ലത്ര നാരദനെഴുന്നള്ളിനാനൊരുദിനം
എന്നോടു മഹാമുനിതാനരുൾചയ്‌താനപ്പോൾ:
'നിന്നുടെ മകളായ സീതാവൃത്താന്തം കേൾ നീ
പരമാനന്ദമൂർത്തി ഭഗവാൻ നാരായണൻ
പരമാത്മാവാമജൻ ഭക്തവത്സലൻ നാഥൻ
ദേവകാര്യാർത്ഥം പംക്തികണ്ഠനിഗ്രഹത്തിനഅയ്
ദേവേന്ദ്രവിരിഞ്ചരുദ്രാദികളർത്ഥിക്കയാൽ
ഭൂമിയിൽ സൂര്യാന്വയേ വന്നവതരിച്ചിതു
രാമനായ് മായാമർത്ത്യവേഷമ്പൂണ്ടറിഞ്ഞാലും.
യോഗേശ്വരൻ മനുഷ്യനായിടുമ്പോളതുകാലം
യോഗമായാദേവിയും മാനുഷവേഷത്തോടെ
ജാതയായിതു തവ വേശ്മനി തൽക്കാരണത്താൽ
സാദരം ശ്രീരാമനു കൊടുക്ക മടിയാതെ'
ഇത്ഥം നാരദനരുളിച്ചെയ്‌തു മറഞ്ഞിതു
പുത്രിയായ് വളർത്തിതു ഭക്തികൈക്കൊണ്ടു ഞാനും
സീതയെ ശ്രീരാഘവനെങ്ങനെ കൊടുക്കാവൂ!
ചേതസി നിരൂപിച്ചാലെങ്ങനെയറിയുന്നു?
എന്നതോർത്തിരിക്കുമ്പോളൊന്നു മാനസേ തോന്നി
പന്നഗവിഭൂഷണൻതന്നനുഗ്രഹശക്ത്യാ.
മൃത്യുശാസനാചഅപം മുറിച്ചീടുന്ന പുമാൻ
ഭർത്താവാകുന്നതു മല്പുത്രിക്കെന്നൊരു പണം
ചിത്തത്തിൽ നിരൂപിച്കുവരുത്തി നൃപന്മാരെ
ശക്തിയില്ലിതിനെന്നു പൃഥ്വീപാലകന്മാരും
ഉദ്ധതഭാവമെല്ലാമകലെക്കളഞ്ഞുടൻ
ബുദ്ധിയും കെട്ടുപോയങ്ങടങ്ങിക്കൊണ്ടാരല്ലോ
അത്ഭുതപുരുഷനാമുല്പലനേത്രൻതന്നെ
ത്വല്പ്രസാദത്തിലിന്നു സിദ്ധിച്ചേൻ ഭാഗ്യവശാൽ."
ദർപ്പകസമനായ ചില്പുരുഷനെ നോക്കി
പില്പാടു തെളിഞ്ഞുരചെയ്‌തിതു ജനകനും:
"അദ്യ മേ സഫലമായ് വന്നു മാനുഷജന്മം
ഖദ്യോതായുതസഹസ്രോദ്യോതരൂപത്തൊടും
ഖദ്യോതാന്വയേ പിറന്നൊരു നിന്തിരുവടി
വിദ്യുത്സംയുതമായ ജീമൂതമെന്നപോലെ
ശക്തിയാം ദേവിയോടും യുക്തനായ് കാൺകമൂലം
ഭക്തവത്സല! മമ സിദ്ധിച്ചു മനോരഥം.
രക്തപങ്കജചരണാഗ്രേ സന്തതം മമ
ഭക്തി സംഭവിക്കേണം മുക്തിയും ലഭിക്കേണം
ത്വൽ പാദാംബുജഗളീതാംബുധഅരണം കൊണ്ടൂ
സർപ്പഭൂഷണൻ ജഗത്തൊക്കെസ്സംഹരിക്കുന്നു;
ത്വൽ പാദാംബുജഗളിതഅംബുധാരണം കൊണ്ടു
സല്പുമാൻ മഹാബലി സിദ്ധിച്ചാനൈന്ദ്രം പദം
ത്വൽ പാദാംബുജരജഃ സ്പൃഷ്ടികൊണ്ടഹല്യയും
കില്‌ബിഷത്തോടു വേർപെട്ടു നിർമ്മലയാൾ.
നിന്തിരുവടിയുടെ നാമകീർത്തനം കൊണ്ടു
ബന്ധവുമകന്നു മോക്ഷത്തെയും പ്രാപിക്കുന്നു
സന്തതം യോഗസ്ഥൻമാരാകിയ മുനീന്ദ്രന്മാർ;
ചിന്തിക്കായ് വരേണമേ പാദപങ്കജദ്വയം"
ഇത്ഥമോരോന്നേ ചൊല്ലി സ്തുതിച്ചു ജനകനും
ഭക്തികൈക്കൊണ്ടു കൊടുത്തീടിനാൻ മഹാധനം;
കരികളറുനൂറും പതിനായിരം തേരും
തുരഗങ്ങളെയും നൽകീടിനാൻ നൂറായിരം;
പത്തിയുമൊരുലക്ഷം മുന്നൂറു ദാസികളും
വസ്ത്രങ്ങൾ ദിവ്യങ്ങളായുള്ളതും ബഹുവിധം.
മുത്തുമാലകൾ ദിവ്യരത്നങ്ങൾ പലതരം
പ്രത്യേകം നൂറുകോടിക്കാഞ്ചനഭാരങ്ങളും
സീതാദേവിക്കു കൊടുത്തീടിനാൻ ജനകനും;
പ്രീതികൈക്കൊണ്ടു പരിഗ്രഹിച്ചു രാഘവനും.
വിധിനന്ദനപ്രമുഖന്മാരാം മുനികളെ
വിധിപൂർവ്വം ഭക്ത്യാ പൂജിച്ചു വണങ്ങിനാൻ.
സമ്മാനിച്ചിതു സുമന്ത്രാദി മന്ത്രികളെയും
സമ്മോദം പൂണ്ടു ദശരഥനും പുറപ്പെട്ടു
കല്‌മഷമകന്നൊരു ജനകനൃപേന്ദ്രനും
തന്മകളായ സീതതന്നെയുമാശ്ലേഷിച്ചു
നിർമ്മലഗാത്രിയായ പുത്രിക്കു പതിവ്രതാ-
ധർമ്മങ്ങളെല്ലാമുപദേശിച്ചു വഴിപോലെ.
ചിന്മയൻ മായാമയനായ രാഘവൻ നിജ-
ധർമ്മാദാരങ്ങളൊടും കൂടവേ പുറപ്പെട്ടു.
മൃദംഗാനകഭേരീതൂര്യാഘോഷങ്ങളോടും
മൃദുഗാനങ്ങൾ തേടും വീനയും കുഴലുകൾ
ശൃംഗകാഹളങ്ങളും മദ്ദളമിടക്കകൾ
ശൃംഗാരരസപരിപൂർണ്ണവേഷങ്ങളോടും
ആന തേർ കുതിര കാലാളായ പടയോടു-
മാനന്ദമോടും പിതൃമാതൃഭ്രാതാക്കളോടും
കൗശികവസിഷ്‌ഠാദിതാപസേന്ദ്രന്മാരായ
ദേശികന്മാരോടും ഭൃത്യാമാത്യാദികളോടും
വേഗമോടെഅയോദ്ധ്യയ്‌ക്കാമ്മാറങ്ങു തിരിച്ചപ്പോ-
ളാകാശദേശേ വിമാനങ്ങളും നിറഞ്ഞുതേ.
സന്നാഹത്തോടു നടന്നീടുമ്പോൾ ജനകനും
പിന്നാലെ ചെന്നു യാത്രയയച്ചോരനന്തരം
വെൺകൊറ്റക്കുട തഴ വെൺചാമരങ്ങളോടും
തിങ്കൾമണ്ഡലം തൊഴുമാലവട്ടങ്ങളോടും
ചെങ്കൊടിക്കൂറകൾകൊണ്ടങ്കിതധ്വജങ്ങളും
കുങ്കുമമലയജകസ്തൂരിഗന്ധത്തോടും
നടന്നു വിരവോടു മൂന്നു യോജന വഴി
കടന്നനേരം കണ്ടു ദുർന്നിമിത്തങ്ങളെല്ലാം.