അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ബാലകാണ്ഡം/ഭാർഗ്ഗവഗർവശമനം
Jump to navigation
Jump to search
←സീതാസ്വയംവരം | അദ്ധ്യാത്മരാമായണം കിളിപ്പാട്ട് (കിളിപ്പാട്ട്) രചന: ബാലകാണ്ഡം |
അയോദ്ധ്യാകാണ്ഡം ആരംഭം→ |
- അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥൻ
- "ദുർനിമിത്തങ്ങളുടെ കാരണം ചൊല്ലുകെ"ന്നാൻ.
- "മന്നവ!കുറഞ്ഞോരു ഭീതിയുണ്ടാകുമിപ്പോൾ
- പിന്നേമഭയമുണ്ടാമെന്നറിഞ്ഞാലും,
- ഏതുമേ പേടിക്കേണ്ട നല്ലതേ വന്നുകൂടൂ
- ഖേദവുമുണ്ടാകേണ്ട കീർത്തിയും വർദ്ധിച്ചീടും."
- ഇത്തരം വിധിസുതനരുളിച്ചെയ്യുന്നെരം
- പദ്ധതിമദ്ധ്യേ കാണായ്‌വന്നു ഭാർഗ്ഗവനെയും.
- നീലനീരദനിഭനിർമ്മലവർണ്ണത്തോടും
- നീലലോഹിതശിഷ്യൻ ബഡവാനലസമൻ
- ക്രുദ്ധനായ് പരശുബാണാസനങ്ങളും പൂണ്ടു
- പദ്ധതിമദ്ധ്യേ വന്നുനിന്നപ്പോൾ ദശരഥൻ
- ബദ്ധസാധ്വസം വീണു നമസ്കാരവും ചെയ്താൻ;
- ബുദ്ധിയും കെട്ടുനിന്നു മറ്റുള്ള ജനങ്ങളും.
- ആർത്തനായ് പംക്തിരഥൻ ഭാർഗ്ഗവരാമന്തന്നെ-
- പ്പേർത്തു വന്ദിച്ചു ഭക്ത്യാ കീർത്തിച്ചാൻ പലതരം:
- "കാർത്തവീര്യാരേ! പരിത്രാഹി മാം തപോനിധേ!
- മാർത്താണ്ഡകുലം പരിത്രാഹി കാരുണ്യാംബുധേ!
- ക്ഷത്രിയാന്തക! പരിത്രാഹി മാം ജമദഗ്നി-
- പുത്ര!മാം പരിത്രാഹി രേണുകാത്മജ! വിഭോ!
- പരശുപാണേ! പരിപാലയ കുലം മമ
- പരമേശ്വരപ്രിയ! പരിപാലയ നിത്യം.
- പാർത്ഥിവസമുദായരക്തതീർത്ഥത്തിൽ കുളി-
- ച്ചാസ്ഥയാ പിതൃഗണതർപ്പണംചെയ്ത നാഥ!
- കാത്തുകൊള്ളുക തപോവാരിധേ!ഭൃഗുപതേ!
- കാൽത്തളിരിണ തവ ശരണം മമ വിഭോ!"
- ഇത്തരം ദശരഥൻ ചൊന്നതാദരിയാതെ
- ബദ്ധരോഷേണ വഹ്നിജ്വാല പൊങ്ങീടുംവണ്ണം
- വക്ത്രവും മദ്ധ്യാഹ്നാർക്കമണ്ഡലമ്പോലെ ദീപ്ത്യാ
- സത്വരം ശ്രീരാമനോടരുളിച്ചെയ്തീടിനാൻ:
- "ഞാനൊഴിഞ്ഞുണ്ടോ രാമനിതിഭുവനത്തിങ്കൽ?
- മാനവനായ ഭവാൻ ക്ഷത്രിയനെന്നാകിലോ
- നില്ലുനില്ലരക്ഷണമെന്നോടു യുദ്ധം ചെയ്‌വാൻ;
- വില്ലിങ്കൽ നിനക്കേറ്റം വല്ലഭമുണ്ടല്ലോ കേൾ.
- നീയല്ലോ ബലാൽ ശൈവചാപം ഖണ്ഡിച്ചതെന്റെ
- കയ്യിലുണ്ടൊരു ചാപം വൈഷ്വം മഹാസാരം
- ക്ഷത്രിയകുലജാതൻ നീയിതുകൊണ്ടു
- സത്വരം പ്രയോഗിക്കിൻ നിന്നോടു യുദ്ധം ചെയ്‌വൻ.
- അല്ലായ്‌കിൽ കൂട്ടത്തോടെ സംഹരിച്ചീടുന്നതു-
- ണ്ടില്ല സന്ദേഹമെനിക്കെന്നതും ധരിച്ചാലും
- ക്ഷത്രിയകുലാന്തകൻ ഞാനെന്നതറിഞ്ഞീലേ?
- ശത്രുത്വം നമ്മിൽ പണ്ടുപണ്ടേയുണ്ടെന്നോർക്ക നീ".
- രേണുകാത്മജനേവം പറഞ്ഞോരന്തരം
- ക്ഷോണിയും പാരമൊന്നു വിറച്ചു ഗിരികളും
- അന്ധകാരം കൊണ്ടൊക്കെ മറഞ്ഞു ദിക്കുകളും
- സിന്ധുവാരിയുമൊന്നു കലങ്ങി മറിഞ്ഞിതു.
- എന്തോന്നുവരുന്നിതെന്നോർത്തു ദേവാദികളും
- ചിന്തപൂണ്ടുഴന്നിതു താപസവരന്മാരും
- പംക്തിസ്യന്ദനൻ ഭീതികൊണ്ടു വേപഥപൂണ്ടു,
- സന്താപമുണ്ടായ് വന്നു വിരിഞ്ചതനയനും.
- മുഗ്ദഭാവവുംപൂണ്ടു രാമനാം കുമാരനും
- ക്രുദ്ധനാം പരശുരാമൻതന്നോടരുൾ ചെയ്‌തു:
- "ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൗഢാത്മാക്കൾ
- വല്ലാതെ ബാലന്മാരോടിങ്ങനെ തുടങ്ങിയാൽ
- ആശ്രയമവർക്കെന്തോന്നുള്ളതു തപോനിധേ!
- സ്വാശ്രമകുലധർമ്മമെങ്ങനെ പാലിക്കുന്നു?
- നിന്തിരുവടിതിരുവുള്ളത്തിലേറുന്നതി-
- ന്നന്തരമുണ്ടോ പിന്നെ വരുന്നു നിരൂപിച്ചാൽ?
- അന്ധനായിരിപ്പൊരു ബാലകനുണ്ടോ ഗുണ-
- ബന്ധനം ഭവിക്കുന്നു സന്തതം ചിന്തിച്ചാലും.
- ക്ഷത്രിയകുലത്തിങ്കലുത്ഭവിക്കയും ചെയ്‌തേൻ
- ശസ്ത്രാസ്ത്രപ്രയോഗസാമർത്ഥ്യമില്ലല്ലോതാനും.
- ശത്രുമിത്രോദാസീനഭേദവുമെനിക്കില്ല
- ശത്രുസംഹാരംചെയ്‌വാൻ ശക്തിയുമില്ലല്ലോ.
- അന്തകാന്തകൻപോലും ലംഘിച്ചീടുന്നതല്ല
- നിന്തിരുവടിയുടെ ചിന്തിത,മതുമൂലം
- വില്ലിങ്ങുതന്നാലും ഞാനാകിലോ കുലച്ചീടാ-
- മല്ലെങ്കിൽ തിരുവുള്ളക്കേടുമുണ്ടാകവേണ്ട."