രാമരാജാബഹദൂർ/അദ്ധ്യായം പതിനാറ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രാമരാജാബഹദൂർ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പതിനാറ്
[ 174 ]
അദ്ധ്യായം പതിനാറ്

"പണ്ടിനാലുള്ളൊരു വേണ്ടിയും ചാർച്ചയും
രണ്ടുപേരും കുറച്ചെങ്കിലുമോരാതെ
ശുണ്ഠിച്ചിവണ്ണം പറഞ്ഞു പിണങ്ങിനാർ"


രാജശക്തികൾ വിജയോൽക്കണ്ഠയോടെ തന്ത്രപ്രയോഗം തുടങ്ങുമ്പോൾ ചതുർമ്മുഖോക്തികൾ, പരിശുദ്ധസൂക്തികൾ, ബുദ്ധോപദേശങ്ങൾ എന്നിതുകളെല്ലാം അതതു ശക്തികളൊഴികെയുള്ള ലോകം അനുഷ്ഠിക്കേണ്ട ധർമ്മപാത്രങ്ങളായിത്തീരുന്നുവെന്നു ചരിത്രം സാക്ഷിപ്പെടുത്തുന്നു. സംഗ്രാമാങ്കണത്തിൽ അഭിമുഖന്മാരാകുന്ന ശക്തികൾ പാണ്ഡവകൗരവനീതികൾ അനുഷ്ഠിക്കുമ്പോൾ കൗരവശക്തിവിഷം, അഗ്നി, ദ്യൂതം, സൂകം എന്നിത്യാദി ബഹുവിധപ്രയോഗങ്ങളെക്കൊണ്ടു ശത്രുനിഗ്രഹം സാധിപ്പാൻ യത്നിക്കുന്നു. ഇങ്ങനെയുള്ള പ്രയോഗത്തിനിടയിൽ ആഗന്തുകശത്രുക്കളും ധർമ്മാനുഷ്ഠകകക്ഷിയെ ദ്രോഹിച്ചു സ്വാർത്ഥസിദ്ധിയുണ്ടാക്കാനായി വിവിധ കൗടില്യകാർക്കശ്യങ്ങളെയും അനുവർത്തിക്കുന്നു.

പെരിഞ്ചക്കോടൻ സ്വഗൃഹത്തിൽനിന്നു ഭാര്യാപുത്രികളോടു യാത്രപറഞ്ഞ് ആരംഭിച്ച പ്രസ്ഥാനം കൈലാസശിഖരത്തിൽ പ്രവേശിച്ചു ശിവപ്രീതിവരുത്തി വല്ല ഭൂതഗണത്തെയോ കാളികൂളികളെയോ സ്വാധീനത്തിലാക്കി വഞ്ചിരാജവംശത്തെയും ആ വംശത്തിനു തല്ക്കാലം രക്ഷാസാത്യകിയായി സാരഥ്യം വഹിക്കുന്ന മന്തിയെയും സംഹരിപ്പാനായിരുന്നു. ദിവാൻജി വിചാരിച്ചിരുന്നതുപോലെ ഈയാളുടെ സ്വാധീനത്തിലുള്ള പഞ്ചമസൈന്യം തിരുവനന്തപുരത്തു സഞ്ചയിച്ചിരുന്നതും പെരിഞ്ചക്കോടുഭവനത്തെ രക്ഷിച്ചിരുന്നതുമായ രണ്ടു പംക്തികളിലടങ്ങിയ സംഖ്യയോടുകൂടി അവസാനിച്ചിരുന്നില്ല. അയാളുടെ കോപാക്ഷിദ്വന്ദ്വവും തുറന്നു ചില മേഘധ്വനികളും കിളർന്നപ്പോൾ പറപാണ്ടയുടെ സങ്കേതത്തിൽനിന്നു തുല്യഭീമാകരന്മാരായ അഞ്ഞൂറ്റിൽപ്പരം നിഷാദന്മാർ ആ പൈശാചഗണത്തിനു പരിചിതങ്ങളായുള്ള ഗിരിതടങ്ങൾ, ദുർഗ്ഗപഥങ്ങൾ, [ 175 ] വനചരഗ്രാമങ്ങൾ എന്നിതുകളിലൂടെ ഉത്തരദിക്കിനെ ലക്ഷ്യമാക്കി പുറപ്പെട്ടു. ഈ കാട്ടാളപ്പടയുടെ പുറപ്പാടിൽ ശംഖമുദ്രകൊണ്ടു രാജസങ്ങളാക്കപ്പെട്ട കൊടികൾ മുന്നണികളിൽ രാജചിഹ്നത്തിനു ചേരുന്ന ആദരത്തോടും പൂജ്യതയോടും വഹിക്കപ്പെട്ടിരുന്നതിനാൽ ആ പദാതിയുടെ യാത്രാമാർഗ്ഗത്തോടു സമീപിച്ച് അധിവാസം ചെയ്തിരുന്ന വനവാസികൾ രാജഭക്തിയെ പുരസ്കരിച്ച് ആ സൈന്യത്തോടു ചേർന്നു താവളം തോറും സംഖ്യയെ സാരമായി വർദ്ധിപ്പിച്ചു.

അടുത്ത സന്ധ്യയോടുകൂടി ചുവന്ന ജടാഭാരംകൊണ്ടു തന്റെ കേശത്തെ മറച്ചും ചില കൃത്രിമചാമരങ്ങൾകൊണ്ടു മീശയുടെ വിസ്തൃതിയെ വർദ്ധിപ്പിച്ചും കവിളിൽ ഒരു ശൂലമിറക്കി വക്ത്രത്തിൽനിന്ന് ഒരു വെള്ളിശൃംഖലയെ പുറത്തോട്ടു ലംബമാക്കിയും പാദത്തോളമെത്തുന്ന കാഷായാംബരക്കുപ്പായം ധരിച്ചും രുദ്രാക്ഷമാലകൾകൊണ്ടു കണ്ഠത്തെയും ഒരു മാൻതോലുകൊണ്ടു പിൻഭാഗത്തെയും ഒരു കാഷായാംബരസഞ്ചി തൂക്കി സ്കന്ധത്തെയും ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മൂർദ്ധാവോടുകൂടിയ ദണ്ഡത്താൽ ഏകഹസ്തത്തെയും, കമണ്ഡലുകൊണ്ട് അപരഹസ്തത്തെയും പാദുകങ്ങളാൽ പാദങ്ങളെയും യോഗിയാഗ്യങ്ങളായ അംഗങ്ങളാക്കിത്തീർത്തും രണചതുരന്മാരായ നാലഞ്ചു വിശ്വസ്തന്മാരാൽ ദൂരത്തു വാങ്ങിയുള്ള പരിസേവനത്തോടും രാത്രി പെരിഞ്ചക്കോടൻ തിരുവനന്തപുരത്തേക്കു യാത്രയാരംഭിച്ചു. പഞ്ചദശി ദിവസം ഉദയത്തിൽ ദിവാൻജി ഒരു ചെറിയ സേനയുമായി വടക്കൻവഴിയാത്ര തീർച്ചയാക്കിയിരിക്കുന്നുവെന്നു തന്റെയും അനുചരന്മാരുടെയും സഞ്ചാരത്തിനിടയിൽ കേട്ട് അതിന്റെ പരമാർത്ഥങ്ങൾ അറിവാൻ അന്വേഷണം ചെയ്തപ്പോൾ, രണ്ടു വൃത്താന്തങ്ങൾ ജനവാദത്തിനു പ്രധാന വിഷയങ്ങളായി പല കേന്ദ്രങ്ങളിലും പ്രഖ്യാപിതങ്ങളാകുന്നതു പെരിഞ്ചക്കോടൻ ധരിച്ചു. കഴക്കൂട്ടം പ്രഭുകുടുംബത്തിന്റെ വക വിശ്രുതനിധി രാജഭണ്ഡാരത്തോടു ചേർന്നുവെന്ന വൃത്താന്തം ഗൗണ്ഡന്റെ പരമാർത്ഥത്തെക്കുറിച്ചു ഗ്രസ്തസംശയനായിരുന്ന പെരിഞ്ചക്കോടന് ആ വ്യാപാരിയെ ഒന്നുകൂടി കാണണമെന്നുള്ള ആഗ്രഹത്തെ ബലവത്തരമാക്കി. രണ്ടാമത്തെ വൃത്താന്തം ആ ആഗ്രഹത്തിന്റെ ഔഷണ്യത്തെ അത്യുഗ്രവുമാക്കി. സ്വേച്ഛാനുസാരമുള്ള തന്ത്രപ്രയോഗത്താൽ ടിപ്പുവിന്റെ ചാരപ്രധാനന്മാരായ മൂന്നുപേരാലും അംഗീകൃതമാക്കപ്പെട്ട നിശ്ചയത്തെ നിരാകരിച്ച് അജിതസിംഹൻ സാവിത്രിയുടെ വിവാഹത്തിനെത്താതെ ഒഴിഞ്ഞുകളഞ്ഞത് ഗൗണ്ഡവൃദ്ധന്റെ അനുമതിയോടുകൂടിയാണെന്ന് അയാൾ വിശ്വസിച്ചു. ഈ വിശ്വാസം ഗൗണ്ഡനെക്കുറിച്ചുള്ള സംശയത്തെ അവിതർക്കിതസ്ഥിതിയിലുള്ള ദൃഢബോധമാക്കിത്തീർത്തു. സ്വപക്ഷം പ്രതിപക്ഷം എന്നുള്ള വിചാരങ്ങൾക്കു ബോധശൂന്യനായി പെരിഞ്ചക്കോടൻ ഗൗണ്ഡനെ പിടികൂടി, വിഘ്നമായിത്തീർന്നിട്ടുള്ള വിവാഹത്തെ വൃദ്ധന്റെ പരമാർത്ഥസ്ഥാനാധികാരം പ്രയോഗിച്ചു നിറവേറ്റിക്കാനും അതും അനുസരിക്കാഞ്ഞാൽ ആ പരമാർത്ഥംതന്നെ [ 176 ] പ്രസിദ്ധമാക്കി അധികൃതന്മാരെക്കൊണ്ട് അയാളെ ശിക്ഷിപ്പിക്കാനും പ്രതിജ്ഞ ചെയ്തുകൊണ്ട് ആ രാത്രിതന്നെ അക്ഷീണകായനായ ആ മഹാവീരൻ മുറിവേറ്റ ശാർദൂലത്തിന്റെ ക്രൗര്യച്ചീറ്റത്തോടെ ഗൗണ്ഡൻ അവലംബിച്ച മാർഗ്ഗത്തെ തുടർന്നു വീണ്ടും യാത്രയാരംഭിച്ചു.

പുരാണകർത്താക്കന്മാരുടെ കല്പനാശക്തിയാൽ നിർമ്മിക്കപ്പെട്ട രക്തബീജവർഗ്ഗവും വിച്ഛിന്നമാകുന്ന കണ്ഠത്തിന്മേൽ അനുക്ഷണം നവശിരസ്സുകൾ ഉത്പന്നമാകുന്നതിന് അനുഗൃഹീതന്മാരായുള്ള ദശാസ്യന്മാരും സാമാന്യമായുള്ള ആധുനികലോകരംഗങ്ങളിലും നടനം ചെയ്തു പ്രശസ്തി നേടുന്ന പാത്രങ്ങളാണ്. "അറുത്തിട്ടാൽ തുടിക്കും" എന്നുള്ള അഭിനന്ദനത്തിൽ അന്തർഭൂതമായ വീര്യോൽക്കർഷം ജീവിതത്തെ കേവലം വ്യവസായ വൃത്തിയാക്കാതെ ഗുണംവാ ദോഷംവാ സ്വാത്മപൗരുഷത്തെ സ്വാദർശരത്യൊ പരിരക്ഷിച്ചുപോരുന്ന ധീമാന്മാരിൽ ഇന്നും കാണുമാറുണ്ട്. ഇങ്ങനെയുള്ള വിക്രമരാശികളെ കാണുന്നതിന് ഒരു മഹേന്ദ്രഗിരിയിൽ ആരോഹണവും നൂറു യോജനവീതമുള്ള സമുദ്രത്തെ തരണവും ചെയ്ത് എഴുന്നൂറു യോജന വിസ്താരമുള്ള ഒരു ദ്വീപത്തിലെത്തി ഒരു മരുൽസുതശക്തിയോടെ ആരായണമെന്നില്ല. നമ്മുടെ ഗൗണ്ഡനായ സാർത്ഥവാഹൻതന്നെ പ്രപഞ്ചധ്വംസനവും സ്വശരീരധ്വംസനവും ഏകമാത്രയിൽ സന്ദർശിച്ചുവെങ്കിലും അരക്ഷണം കഴിഞ്ഞപ്പോൾ, കുഞ്ചൈക്കുട്ടിപ്പിള്ളയുടെ വാഗ്ഭടോപചാരങ്ങളെ അപഹസിച്ചും തന്റെ മുഖാലങ്കാരത്തിൽക്കണ്ട രക്തബിന്ദുക്കളെ സ്വഹസ്തത്താൽ മാർജ്ജനം ചെയ്ത് ഒരു വിദഗ്ദ്ധവ്യവസായിക്കു ചേരുന്ന കർമ്മമായി ദിഗ്‌ദർശനത്തിനും ജനസ്ഥിതികളുടെ ഗ്രഹണത്തിനും പുറപ്പെട്ട വ്യാപാരത്തലവരെ നിസ്പൃഹവീര്യത്തോടെ തന്റെ പാളയത്തിലേക്കു മടങ്ങിക്കളഞ്ഞു. സ്വഹസ്തപ്രാപതമായ കൗബേരസ്ഥാനം നഷ്ടമായിത്തീർന്നിട്ടും ഇങ്ങനെയുള്ള വീര്യത്തെ അവലംബിച്ചവൻ ദിവാൻജിയും കുഞ്ചൈക്കുട്ടിപ്പിള്ളയും തമ്മിൽ ഉണ്ടായ സംഭാഷണത്തിൽ പ്രസ്താവിക്കപ്പെട്ടതുപോലുള്ള ഒരു ചാകാപ്രാണിതന്നെയായിരുന്നു. അപ്രതീക്ഷിതമായ നിധിലബ്ധിയും നിധിനഷ്ടവും ബുദ്ധികളെ വിഭ്രമിപ്പിച്ചു മൃതികളും ഉന്മാദസങ്കേതത്തിലുള്ള ബന്ധനങ്ങളും സംഭവിപ്പിക്കുന്നു. നിധിയുടെ ലബ്ധിയും നഷ്ടവും രണ്ടും ചേർന്ന് ഏതാനും നാഴികയ്ക്കുള്ളിൽത്തന്നെ സംഭവിച്ചിട്ടും ചിത്തത്തിന്റെ സ്ഥായിയുള്ള സ്ഥിതിക്കു വ്യതിയാനമുണ്ടാകാതിരുന്ന വൃദ്ധൻ വിക്രമനായിട്ടല്ലാ അമാനുഷനായിട്ടുതന്നെ പരിഗണിക്കപ്പെടേണ്ടവനാണ്. മന്ത്രക്കൂടപ്പറമ്പിനടുത്തുനിന്നു തന്റെ വ്യാപാരശാലയിൽ മടങ്ങി എത്തിയപ്പോൾ, ഗൗണ്ഡന്റെ മുഖം സംഭ്രമത്തിന്റെയോ, ക്ഷീണത്തിന്റെയോ വിപ്ലവങ്ങൾ യാതൊന്നും പരിസേവകജനങ്ങളുടെ ദൃഷ്ടികൾക്കു വിഷയീഭവിക്കുമാറു ലാഞ്ച്ഛനാമാത്രമായിട്ടെങ്കിലും വഹിച്ചിരുന്നില്ല. എന്നാൽ താൻ വിചാരിച്ചതിൻവണ്ണം ഉള്ള ധനസംഭാവനകൊണ്ടുകൂടി ടിപ്പുവിനെ സമാരാധിക്കാൻ കഴിവില്ലാതായിയെന്നു കണ്ടപ്പോൾ മന്ത്രിയുടെ നിധനം എങ്കിലും താൻതന്നെ [ 177 ] നിർവ്വഹിക്കണമെന്നുള്ള ആശാരക്ഷസ്സ് ഗൗണ്ഡഭൂതത്തിന്റെ ഉള്ളിൽ വീണ്ടും പ്രതിഷ്ഠിതമായി. യാതൊരു വിപ്രലബ്ധിയും ആ സ്ഥലത്തെ വ്യാപാരത്തിനിടയിൽ സംഭവിച്ചിട്ടില്ലാത്തതുപോലെ താമസിച്ചുംകൊണ്ട് പഞ്ചദശിദിവസം ഉദയത്തിൽ ദിവാൻജി യുദ്ധരംഗത്തിലേക്കുള്ള യാത്ര നിശ്ചയിച്ചിരിക്കുന്നു എന്ന വൃത്താന്തത്തെ ചാരന്മാർ മുഖേന ഗ്രഹിച്ചിട്ടു ആ വൃദ്ധൻ തന്റെ ഇംഗിതാപ്തിക്ക് അനുകൂലമായുള്ള രംഗമായി നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്തേക്കു പാളയം നീക്കി.

ഇപ്പോൾ എഞ്ചിനീയർ ഡിപ്പാർട്ടുമെന്റുകാരുടെ സാങ്കേതികവൈദഗ്ദ്ധ്യത്തിന്റെ ലക്ഷ്യമായി ഘോഷിക്കപ്പെടുന്ന കൊല്ലം-തിരുവനന്തപുരം രാജപാത, ദിവാൻ കേശവപിള്ളയാൽ യുദ്ധകാലത്തെ സേനാപാരിവാരാദികളുടെ യാത്രയ്ക്കായി നിർമ്മിക്കപ്പെട്ട നടയ്ക്കാവിനെ സൗകര്യം കുറച്ചും വക്രതകൾകൊണ്ടു വിലക്ഷണീകരിച്ചും ദൈർഘ്യം വർദ്ധിപ്പിച്ചും രാജ്യഭണ്ഡാരത്തെ ദണ്ഡിപ്പിച്ചും തീർത്തിട്ടുള്ള ഒരു പന്ഥാവാണ്. ഈ റോഡിൽ പള്ളിപ്പുറം എന്ന സ്ഥലംമുതൽ വഞ്ചിരാജ്ഞിമാരുടെ തലസ്ഥാനമായ ആറ്റിങ്ങൽവരെ ഇടയ്ക്ക് ഒരു നദിയാലും ഒരു പാടത്താലും മാത്രം വിലംഘിക്കപ്പെട്ടുള്ള ഒരു വനനിരയായിരുന്നു. ഇതിൽ ഒരു ഭാഗത്തു മാർഗ്ഗത്തെ മുറിച്ചു ശശ്വൽജലവാഹിയായുള്ള ഒരു കുല്യാരേഖ കാണ്മാനുണ്ടായിരുന്നു. ഉത്തരദേശോന്മുഖമായി യാത്രചെയ്യുന്ന പാന്ഥന്റെ ദക്ഷിണഭാഗത്തായുള്ള ഈ കുല്യാമുഖം പേക്കരിമ്പുകളാൾ നിബിഡമായി ആവരണംചെയ്യപ്പെട്ടിരുന്നു. ഈ കരിമ്പിൻകൂട്ടത്തിന്റെ ഇരുഭാഗങ്ങളിലും കങ്കണാകൃതിയിൽ സംഘടിക്കുന്ന ഒരു ഭൂപ്രാകാരം വിവിധ വൃക്ഷവർഗ്ഗങ്ങളാൽ കവചിതമായി, അന്തർഭാഗത്തുള്ള ഒരു സരസ്സിനെയും, മനോജ്ഞമായ ശാഡ്വലപ്രദേശത്തെയും പാന്ഥനേത്രങ്ങളിൽനിന്നു ഗോപനംചെയ്തിരുന്നു. മൃഗജാതികളിലെ ക്രൂരവർഗ്ഗങ്ങൾക്കു ഗംഗാതടവും കദളീവനവുമായുള്ള ഈ വിദ്യാധരനഗരത്തിലെ നിർബാധവും വിജനവുമായ ശീതളതളിമങ്ങളിലേക്കാണ് ഗൗണ്ഡൻ തന്റെ പാളയത്തെ മാറ്റിയത്. ശ്രീരാമചാരന്മാരായ വാനരലക്ഷത്തിനു പൈദാഹാദികൾ തീർപ്പാൻ ദൈവഗത്യാ സമ്പ്രാപ്തമായ സ്വയംപ്രഭാരാമത്തിനു തുല്യമായ ഈ പ്രദേശത്തിന്റെ മനോജ്ഞതയും ദിവ്യതയും ഗൗണ്ഡനേത്രത്തിനു ഗോചരമായില്ല. അതിനാൽ അതു തന്റെ ദുഷ്കൃത്യത്തിനായി വ്യഭിചരിപ്പിക്കാൻതന്നെ വസ്തുമാത്രനായുള്ള ആ ബൃഹൽസത്വം വിലമാത്രമായുള്ള തന്റെ ഹൃദയംകൊണ്ടു വിധിച്ചു.

ഈ ഗുഹാവാസത്തിന്റെ സ്വൈരതയെ രക്ഷിപ്പാൻ ഗൗണ്ഡൻ ആ കുല്യാമുഖസ്ഥമായുള്ള ഗോപുരത്തിനിടയിൽ ദ്വാസ്ഥന്മാരെ നിറുത്തിയിരുന്നു. ആ സങ്കേതത്തിൽ സന്ധ്യാധ്യാനകർമ്മമായി മന്ത്രിനിധനകർമ്മത്തെ ആപദ്‌രഹിതമായി സാധിക്കേണ്ട കൗശലങ്ങളെക്കുറിച്ചു പരിചിന്തനംചെയ്ത് ആദ്യയാമത്തിന്റെ അവസാനത്തിൽ എത്താറായപ്പോൾ, നിബിഡങ്ങളായ വൃക്ഷശാഖകളുടെ ഇടയിൽകൂടി രശ്മികൾ കടന്നു ചന്ദ്രപ്രകാശത്തെ പ്രതിഫലിപ്പിച്ച കനകവൃത്തങ്ങൾ ഒരു [ 178 ] ഭീമാകാരത്തിന്റെ ഛാ‌യാനിപാതത്താൽ അസ്തമിപ്പിക്കപ്പെട്ടു. അല്പനേരം കഴിഞ്ഞപ്പോൾ ഒരു ഭയങ്കരഭൈരാഗി ഗൗണ്ഡന്റെ മുമ്പിൽ ഒരു അനുചരനാൽ ആനീതനായി ദീർഘമായുള്ള ശിരഃകേശത്തെ കവചംചെയ്തിരുന്ന ചെഞ്ചിടയും നീണ്ട മീശയെ വിശാലമാക്കിയിരുന്ന അനുബന്ധമീശയും മറ്റും മാറ്റിയപ്പോൾ ഗൗണ്ഡൻ പൊട്ടിച്ചിരിച്ച് "വാരുംഗയ്യാ! പെരിഞ്ചക്കോടർ. താങ്കൾ പടയും വന്തുട്ടിതാ?" എന്നു കുശലപ്രശ്നംചെയ്തു. ആഗതനായ ഭൈരാഗി ഗൗണ്ഡനെ ആരാഞ്ഞു പുറപ്പെട്ടിരുന്ന പെരിഞ്ചക്കോടൻതന്നെ എന്നു വായനക്കാർ ഊഹിച്ചിരിക്കുമല്ലോ. ഗൗണ്ഡന്റെ സഹാസപ്രശ്നം സംഗതികളുടെ വിഷമഗതിക്കു സന്ദർഭാനുയോജ്യം അല്ലെന്ന് പെരിഞ്ചക്കോടനു തോന്നുകയാൽ അയാളുടെ മറുപടി നീരസസ്വരത്തിലായിരുന്നു. "പടയേതു പാട്ടയേതു മുതലാളി? പാണ്ടേടെ പാളയപ്പറ്റ് അന്നു രാത്രി മൊതലാളി കണ്ടുംകൊണ്ടല്യോ പോന്നിരുന്നത്? അന്നു കണ്ട കൂട്ടം മുച്ചൂടും ആ കാലൻ ദിവാൻജി ഒരു അമുക്കാൽ തിന്നൊടുക്കി. എങ്കിലും പെരിഞ്ചക്കോടന്റെ കയ്യിൽ മറുകരുവൊണ്ടു; കിടുങ്ങണ്ടാ. എന്നുവച്ചാൽ ആ പെണ്ണേ, ഉണ്ണിത്താന്റെ മോളേ, ആ തമ്പുരാൻ കൊമരൻ നേരെ ചെന്നുകൊള്ളാണ്ടു പൊടകൊട മൊടക്കിയേച്ച് ഏതു പാതാളത്തിപ്പോയി എന്നു മൊതലാളിതന്നെ ഉത്തരം ചൊല്ലണം. തൊടക്കത്തിലേ മൊതലാളി തടയിട്ടവണ്ണം അന്തവും വന്നു കൂടി. വാലു കെളത്തിയപ്പോ ചാണോമിടാനെന്നു കണ്ടുകൂടാത്തവൻ എന്തു നിലം പേണി?"

ഗൗണ്ഡൻ: "എന്നയ്യാ! എന്ന ശൊല്ലറാംഗൾ? അജിതസിംഹൻ അന്ത ഉണ്ണിത്താനുടെ പൊണ്ണെ കല്യാണം ശെയ്യാവുടിക്കു പോയിട്ടീർകളാ? യാർ ശൊന്നാർ?"

പെരിഞ്ചക്കോടൻ: "കാട്ടിലും മേട്ടിലും കെടന്നു പണം പണം എന്നു പിടുങ്ങുന്ന കച്ചോടക്കാരനു കാര്യങ്ങൾ തിരിയുണ വഴി എങ്ങിനെറിയാം? നാടു മുച്ചൂടും മൊരശുകൊട്ടി അറിയിക്കണ വർത്ത്വാനം ഇക്കുഴിച്ചാണിയിൽ വന്നു കെടക്കണ തമുക്കയാന്റെ കാതിൽ എങ്ങനെത്തും?"

വിവാഹം വിഘ്നപ്പെട്ട വൃത്താന്തം തന്റെ ഉള്ളിൽ അങ്കുരിപ്പിക്കുന്ന വികാരം സന്തോഷമോ അസന്തോഷമോ എന്ന് ഉടനടി തീർച്ചയാക്കുന്നതിന` ഗൗണ്ഡനു സാധിച്ചില്ല. എങ്കിലും ഗാഢമായി ചിന്തിച്ചപ്പോൾ നിധിനഷ്ടത്തിൽ ചിലമ്പിനേത്തുവീട്ടുകാർ സംബന്ധിച്ചിട്ടില്ലെന്നു ബോദ്ധ്യപ്പെടുകയാൽ ഗൗണ്ഡൻ തന്റെ സന്തോഷത്തെ തുറന്നുതന്നെ പ്രകടിപ്പിച്ചു: "അച്ഛാബർ ബ്ർച്ഛ! അവൻ- അന്ത ഉണ്ണിത്താനാരെന്നവോ, പപ്പാനാട്ടം, എച്നം (യജ്ഞം) കിച്നം പണ്ണിനടക്കറ പൈത്തൻ. പോട്ടും അയ്യാ പോട്ടും. അവൻ പൊണ്ണു എപ്പടിയേ പോട്ടും. നമുക്കെന്ന?"

തന്റെ ഭാര്യാപുത്രിമാരോട് ആന്തരമായി ചെയ്തുകൊണ്ടുപോന്ന പ്രതിജ്ഞയെ നിരന്തരം സ്മരിച്ചുകൊണ്ടിരുന്ന പെരിഞ്ചക്കോടൻ ഗൗണ്ഡന്റെ സന്തോഷത്തെ ഹസ്തതാഡനത്താൽ അനുമതിക്കുന്നതിന് സന്നദ്ധനല്ലായിരുന്നു. എന്നു മാത്രമല്ലാ ഗൗണ്ഡന്റെ 'അവൻ' [ 179 ] പ്രയോഗവും ചിലമ്പിനേത്തുകാരോടുള്ള ദാക്ഷിണ്യവും അയാളുടെ വിശ്വാസത്തെ ഒന്നുകൂടി വേരുറപ്പിച്ചു. അതുകൊണ്ട് ആ കുടിലാശയൻ ചിലമ്പിനഴിയം സംബന്ധിച്ച് അനാസ്ഥാവാന്റെയും ടിപ്പുവിന്റെ കാര്യത്തിൽ ഉത്തമബന്ധുവിന്റെയും നിലയിൽ, കാര്യസാദ്ധ്യത്തെ മാത്രം പ്രതീക്ഷിക്കുന്നവൻ എന്നപോലെ ഗൗണ്ഡനോട് ആ സ്ഥലത്തെത്തി പാളയമടിച്ചു താമസിക്കുന്നതിന്റെ ഉദ്ദേശ്യം എന്തെന്നു ഖണ്ഡിച്ചു ചോദ്യംചെയ്തു. അടുത്ത വെളുത്തവാവുനാൾ സന്ധ്യയോട് എങ്കിലും തങ്ങളുടെ പുരോഭാഗത്തുള്ള രാജപഥത്തെ തരണം ചെയ്യുന്ന ദിവാൻ‌ജിയുടെ കണ്‌ഠവിച്ഛേദനം എന്ന യജ്ഞകർമ്മത്തിന്റെ സമുദ്വ്യാപനം സാധിച്ചുകൊണ്ട് ടിപ്പുവിന്റെ സേനയോടു സന്ധിപ്പാനും അങ്ങനെ യശഃപ്രാർത്ഥനാമാത്രൻ ആയ കണ്ഠീരവന്റെ മോഹം ശിഥിലമാക്കാനും താമസിക്കുന്നു എന്നു ഗൗണ്ഡൻ പെരിഞ്ചക്കോടന്റെ കർണ്ണത്തിൽ ധരിപ്പിച്ചു. തന്റെ കൈവശമുള്ള ആയുധങ്ങൾ, പരന്തിരീസ്സുകമ്പനിയാരുടെ വ്യാപാരശാലയിൽനിന്നു വാങ്ങിയിട്ടുള്ള തോക്കുകൾ ആണെന്നും അവയുടെ പ്രയോഗത്തിൽ ലാക്കു തെറ്റുകയില്ലെന്നും, തന്റെ പാളയരക്ഷികൾ വെടിവയ്പിൽ സവ്യസാചികൾ ആണെന്നും ആ തോക്കുകൾ ഉപയോഗിപ്പാൻ താൻ താമസിക്കുന്ന പ്രാകാരത്തെക്കാൾ ഉത്തമമായ ഒരു കൊത്തളം ഭുമിയിൽ മറ്റൊരു ഭാഗത്തു കിട്ടുകയില്ലെന്നും ഗൗണ്ഡൻ പ്രസംഗിച്ചു.

പെരിഞ്ചക്കോടൻ: "ഹ!ഹ!ഹ! എന്തരു പൈത്യം മൊതലാളി ഇത്? അങ്ങേര് തനിച്ച് ഒരു തടിക്കമ്പുമൂന്നി വെറച്ചോണ്ട് ഇങ്ങേരെക്കുണ്ടുവായിച്ചാടി തരുമെന്നോ നെനക്കണത്? അയ്യെ എന്റെ മൊതലാളിമൂപ്പാ! മാമനാര് എന്നാലു ഇത്തിരി പെരിഞ്ചക്കോട്ടേച്ചെറുക്കൻ ചൊല്ലണതു ചെവിക്കൊണ്ടുകളയണം. അയാന്റെകൂടി-പട്ടാളമെല്ലാം പെയ്യെന്നുവയ്ക്കണം ഒരിരുനൂറെങ്കിലും തോക്കും കാണും. പോരാഞ്ഞാൽ അ ചെറുക്കൻ, അവന്റെ പേരെന്തര് വിക്രമൻ അവൻ, പിന്നെയും ചനിപിടിപ്പാൻ, ആ രായരെ എല്ലൊടിച്ചു വിട്ടില്യോ? ആ കാലൻ ഇയിത്തുങ്ങളെല്ലാം അവന്റെ തൊണയ്ക്കുകൂടിയുണ്ട്. ഇങ്ങേരെ മരക്കോട്ടയിൽ പതുങ്ങിക്കെടന്ന് ഒളിയമ്പെയ്തൂടാമെന്നു വെച്ചാ അവന്റെ കൈയിൽ കന്നന്തിരിവ് ഒരായിരമൊണ്ട്. ചൊല്ലുണതു കേക്കണം മൊതലാളീ! പിടിച്ച പിടിയേ ഒറ്റയ്ക്കു കൈയിൽ തന്നൂടാം. അള്ളാ കത്തി തന്താൻ, മൗൽവി അറക്കച്ചൊന്നാൻ, നാൻ കത്തിവച്ചേൻ എന്ന മട്ടിൽ തീട്ടൂടണം. വരണം."

"എങ്ങോട്ട്?" എന്ന് ഗൗണ്ഡനിൽനിന്നുണ്ടായ ചോദ്യത്തിനു കിട്ടിയ മറുപടിയെക്കുറിച്ച് അല്പനേരം ഗൗണ്ഡൻ ചിന്തയോടിരുന്നു. അതേ, പെരിഞ്ചക്കോടൻ ഉപദേശിക്കുന്ന പദ്ധതി എത്രയും ലഘു എന്നും അത് അനുഷ്ഠിച്ചാൽ ടിപ്പുവിന്റെ സന്തേഷാപ്തിക്കു പുറമേ ചിലമ്പിനേത്തു ഗൃഹച്ഛിദ്രത്തിനു ഒരുപശാന്തി ഉണ്ടാകുകകൂടി ചെയ്യുകയില്ലേ എന്നും തോന്നുകയാൽ ഗൗണ്ഡൻ ആ രാത്രിതന്നെ തന്റെ പരിവാരസംഘത്തിൽ ഒരു ഭാഗത്തോട് ഒന്നിച്ചു ആറേഴുനാഴിക നടന്നുകളയുവാൻ തീർച്ചയാക്കി. പെരിഞ്ചക്കോടൻ തന്റെ വേഷസാമാനങ്ങളെല്ലാം ഒരു [ 180 ] ഭിക്ഷുസഞ്ചിയിൽ ആക്കിയിട്ടു നായന്മാർക്കു ചേരുന്ന വസ്ത്രങ്ങളും ധരിച്ച് ഗൗണ്ഡനെ പിൻതുടർന്നു.

ആ കാലങ്ങളിൽ ഇപ്പോഴത്തെപ്പോലെ ഉള്ള താമസം രാജ്യകാര്യാവശ്യങ്ങൾക്കു വേണ്ട മരാമത്തുപണികളുടെ നിർവഹണത്തിന് ആവശ്യപ്പെട്ടുവന്നില്ല. അതുകൊണ്ട് കഴക്കൂട്ടത്തെ വാപീനിർമ്മാണം ആരംഭംമുതൽ നാലാം സന്ധ്യയോടുകൂടി അവസാനിച്ച് അതു ജനോപയോഗയോഗ്യമായിത്തീർന്നിരുന്നു. ഏതാനും കല്പടികൾ കെട്ടുന്നതിനു വേണ്ട വ്യവസ്ഥകൾ ചെയ്തുകഴിഞ്ഞു എങ്കിലും അതിന്റെ പരിപൂരണം ഈ കഥാനിർമ്മാണകാലത്ത് എന്തോ അത്ഭുതസംയോഗമായി അധികൃതദൃഷ്ടിക്കു വിഷയീഭവിച്ചിരിക്കുന്നുപോലും.

മീനാക്ഷിഅമ്മയുടെ നിദ്രയ്ക്കു തെക്കേ പറമ്പിലെ മൾവെട്ടിക്കാരുടെ തകൃതികൾകൊണ്ടുള്ള ബാധ അവസാനിച്ചിരിക്കുന്നു എങ്കിലും സന്താനഗോപാലകഥയിലെ വിപ്രപത്നിയുടെയും, ഭർത്താവിന്റെ ഉന്മാദത്താൽ ഉപേക്ഷിതയായ ദമയന്തിയുടെയും വ്യഥകളുടെ സംയോഗത്താൽ പീഡിപ്പിക്കപ്പെട്ട ആ മഹതി, വിഷാദഭാരത്തോടെ വിഹ്വലയായി നിദ്രാപ്രശാന്തതയ്ക്ക് വിദൂരയായിത്തീർന്നു. ഭൃത്യന്മാർ അവരവരുടെ സ്ഥാനങ്ങളിൽ ഒതുങ്ങി ശയ്യയെ സ്പർശിക്കുംമുമ്പുതന്നെ നിദ്രയാൽ പരിഗൃഹീതരായി. ഏതാണ്ടൊരുവിധമായുള്ള ചിത്തലഘിമയ്ക്ക് ഉപകരിച്ച ഗൗണ്ഡപാളയത്തിലെ ജനകലാപവും അന്ന് ആ പാളയത്തിന്റെ സ്ഥലംമാറ്റത്താൽ ചിലമ്പിനഴിയത്തെ ഏകാകിനിയുടെ ചിത്താസ്വാസ്ഥ്യത്തെ സഹ്യമാക്കുന്നില്ല. സേനാപംക്തികളുടെ യാത്രാഘോഷങ്ങൾ ഇടയ്ക്കിടെ ഉണ്ടായി. ഭർത്തൃകായത്തിനു ലബ്ധമാകുന്ന രക്ഷയുടെ അഭിവൃദ്ധിയെ സ്മരിപ്പിച്ചുകൊണ്ടിരുന്ന സുഖചികിത്സയും ഇപ്പോൾ അവസാനിച്ചിരിക്കുന്നു. മന്ത്രിയുടെ യാത്ര രണ്ടു നാൾക്കുള്ളിൽ ഉണ്ടാകുമ്പോൾ ത്രിവിക്രമന്റെ ദർശനം അരക്ഷണനേരത്തേക്കും കിട്ടും എന്നു മോഹിച്ച് അല്പം ഒരു സന്തോഷത്തെയും ആ സ്ത്രീ അവലംബിച്ചിരിക്കുന്നു. ആ യാത്രയും ഭർത്താവിന്റെ ദൂരവാസത്തെ അവസാനിപ്പിക്കുന്ന കർമ്മമായി ഗണിക്കാമല്ലോ എന്നു വിചാരിച്ചും ആ പതിവ്രത സന്തുഷ്ടയാകുന്നു. സഹശയനം, സരസസംഭാഷണം, പാദശുശ്രൂഷണം എന്നീ വകയായി സുമംഗലികൾക്ക് അനുഭൂതമാകാവുന്ന ജീവിതഭാഗ്യങ്ങൾ തനിക്കു നഷ്ടമായിത്തന്നെ കഴിഞ്ഞേക്കാം എങ്കിലും ഭർത്തൃദേഹിയുടെ സാമീപ്യംകൊണ്ട് പരിസരം പരദേവതാക്ഷേത്രത്തിനു തുല്യം തനിക്കു ആത്മവിഭൂതികൾ പ്രദാനം ചെയ്യുമല്ലോ എന്നുള്ള മോഹത്താൽ മന്ത്രിയുടെ യാത്രയും ക്ഷണം സംഭവിച്ച് ആ പ്രസ്ഥാനം അവിളംബിതമായും ശുഭകരമായും പര്യവസാനിക്കട്ടെ എന്ന് അവർ പ്രാർത്ഥിച്ചു തന്റെ ശയ്യയിന്മേൽ സ്ഥിതിചെയ്യുന്നു.

ചില മുഷ്കരഹസ്തങ്ങളുടെ താഡനങ്ങൾ പുരവാതിലിൽ കേട്ടുതുടങ്ങുന്നു. "കതവു തുറക്കണേ!" എന്നു പ്രത്യക്ഷരം ഘോരധ്വനിയിൽ ഉച്ചരിക്കപ്പെട്ട അപേക്ഷകളും താൻ ഇരിക്കുന്ന തളത്തിൽ എത്തുന്നു. [ 181 ] ഭർത്താവിനോ പുത്രിക്കോ വല്ലതും ദുരാപത്തു സംഭവിച്ചുപോയോ എന്നുള്ള ആധിയോടെ ആ മഹതിതന്നെ എഴുന്നേറ്റു തളത്തിലെ വാതിൽ തുറക്കുന്നു.

ഗോപുരദ്വാരത്തിൽ എത്തി പ്രൗഢയായ ഗൃഹനായിക "ആര്?" എന്നു ചോദ്യംചെയ്തു. താഡനശബ്ദങ്ങളെയും അപേക്ഷാഘോഷങ്ങളെയും അവസാനിപ്പിക്കുന്നു. "നാൻതാനാമ്മെ, ഗൗണ്ഡൻ. കവലപ്പെടാതിങ്കൾ" എന്ന വാക്കുകളിൽ ഒരു സാക്ഷാത്വം സ്ഫുരിച്ചുപോയതിനാൽ മീനാക്ഷിഅമ്മ വിറകൊണ്ടുനിന്നു. തന്റെ ഉദീകരണത്തിനു പ്രത്യുക്തി ഒന്നും ഉണ്ടാകാത്തതിനാൽ താൻ സ്വീകരിച്ചിട്ടുള്ള സ്വരവിശേഷം പൂർവ്വോച്ചാരണത്തിൽ വിസ്മൃതമായി എന്നു സ്മരിച്ച വൃദ്ധൻ ക്ഷീണചിത്തനായി. അതിനാൽ അനന്തരക്രിയയിൽ കപടദ്ധ്വനിയെ അല്പം കൂടി വികൃതമാക്കി, "എന്നതായീ! അവസരമാന വാർത്തൈ ശൊല്ലിവിട്ടുപോഹട്ടും" എന്നു പ്രാർത്ഥിച്ചു. ഭർത്താവിനും പുത്രിക്കും മറ്റു ബന്ധുക്കൾക്കും ആപത്തൊന്നും ഇല്ലെന്നു ഗ്രഹിച്ച മീനാക്ഷിഅമ്മ വൃദ്ധനിൽനിന്ന് എന്ത് ആപത്തുണ്ടാകാം എന്നു നല്ലതുപോലെ ആലോചിച്ചു. ആദ്യസംഘടനയിൽ തന്റെ മനസ്സിൽ അങ്കുരിച്ചതായ ആദരാദിവികാരങ്ങളെ സ്മരിച്ച ആ സാധ്വി വീതശങ്കയായി കവാടബന്ധങ്ങളെ നീക്കിയിട്ടു വഴിമാറിനിന്നു. ഗൃഹാങ്കണത്തിലോട്ടു പ്രവേശിച്ചത് ഗൗണ്ഡനും ആകാശച്ഛേദിയായ ഒരു ഭീമകായനും ആയിരുന്നു. നിലാവെളിച്ചത്തിനിടയിൽ കാണാമായിരുന്ന വൃദ്ധന്റെ അംഗവിക്ഷേപങ്ങളാൽ മുൻപിൽ നടക്കുന്നതിനു നിയുക്തയായപ്പോൾ, മീനാക്ഷിഅമ്മ മുൻതളത്തിലേക്കു കടന്ന് ആഗതദ്വന്ദ്വത്തെ ക്ഷണിച്ചു, തെളുതെളെ പ്രകാശിക്കുന്ന പടിയിന്മേൽ ആസനസ്ഥർ ആക്കി. ഗൗണ്ഡൻ പെരിഞ്ചക്കോടനായ സഹഗാമിയോട് അല്പം തെക്കുവശത്തോട്ടു നീങ്ങി നില്ക്കണം എന്ന് അപേക്ഷിക്കയാൽ അയാൾ അതിന്മണ്ണം അനുഷ്ഠിച്ചിട്ട് വൃദ്ധനും ഗൃഹനായികയും തമ്മിൽ സംസാരിച്ച് ആ യാത്രാകാര്യം നിവർത്തിതമാകുന്നതിന് അവസരം കൊടുത്തു. മീനാക്ഷിഅമ്മ ഭർത്താവു മടങ്ങി എത്തിയിട്ടില്ലെന്നു ധരിപ്പിച്ച് അപ്പോഴെങ്കിലും മോതിരം എടുത്തുകൊള്ളണം എന്നു ഗൗണ്ഡനോട് അപേക്ഷിച്ചു. "ഗൗണ്ഡനാർ അത്ര പോക്കിരിയോ?" എന്നു ഘോഷിച്ച് അയാൾ ആ മഹതിയുടെ അഭിപ്രായത്തെ ഭർത്സിച്ചുകളഞ്ഞു. അനന്തരം താൻ മഹാശക്തിമാന്മാരായ രാജാക്കന്മാരുടെ ബന്ധു ആണെന്നും എത്രയോ കുടുംബങ്ങൾക്കു നേരിട്ടിട്ടുള്ള ആപത്തുകളെയും ദുഃഖങ്ങളെയും നീക്കി മനസ്സന്തോഷം സമ്പാദിച്ചിട്ടുള്ള ഒരു ലോകപാലൻ ആണെന്നും ആ ഭവനത്തിൽ എന്തോ പിശുനതകൾ വ്യാപരിച്ചു, ദമ്പതിമാരെ ഛിദ്രിപ്പിച്ചിരിക്കുന്നതായി സംശയിക്കുന്നു എന്നും, അതിന് ഛിദ്രകാരനായ ദിവാൻജിയെ അരവിനാഴികനേരം ആ ഭവനത്തിൽവച്ചു തനിക്കു കാണ്മാൻ അവസരം ഉണ്ടാക്കിക്കൊടുത്താൽ ആ മഹതിയെ വ്യസനിപ്പിക്കുന്ന ദുർഘടാവസ്ഥയ്ക്ക് ഉടനെ പരിഹാരം ഉണ്ടാക്കിക്കൊടുപ്പാൻ താൻ ശക്തനാണെന്നു ധരിപ്പിച്ചു. അതിനു താൻ എന്താണു [ 182 ] ചെയ്യേണ്ടതെന്ന് മീനാക്ഷി ചോദിച്ചപ്പോൾ ഒരു 'കടിതം' അയച്ച് അദ്ദേഹത്തിന്റെ വടക്കോട്ടുള്ള യാത്രയിൽ അരനാഴികനേരത്തേക്കു തന്റെ ആതിഥ്യം സ്വീകരിപ്പാൻ മീനാക്ഷിഅമ്മ ക്ഷണിക്കണം എന്ന് ഗൗണ്ഡൻ ഗുണദോഷിച്ചു. ഭർത്താവിന്റെ നിയോഗംകൂടാതുള്ള ഒരു നിമന്ത്രണലേഖനം അയയ്ക്കുന്നതു സ്വധർമ്മത്തിനു വിരുദ്ധം എന്നും അങ്ങനെ ഒരു അപേക്ഷ അദ്ദേഹത്തെ ധരിപ്പിച്ചാൽ രാജ്യത്തിന്റെ ജീവനെത്തന്നെ സംബന്ധിക്കുന്ന ഒരു യാത്രയുടെ ആരംഭത്തിലുണ്ടാകുന്ന ആ താമസം ഒരു ദുശ്ശകുനമായി പരിഗണിക്കപ്പെടുകയില്ലയോ എന്നും ചിന്തിച്ച് അവർ മൗനം അവലംബിച്ചു. എന്തായാലും തന്റെ ഗൃഹകാര്യത്തിൽ, ആ രാത്രിസമയത്തു യാതൊരു ബന്ധവുമില്ലാത്ത ഒരു വിദേശീയൻ പുറപ്പെട്ട് ഇങ്ങനെ ഉള്ള ഒരു അപേക്ഷചെയ്യുന്നതു സംശയകരമായി അവർക്കു തോന്നുകയാൽ ഗൗണ്ഡൻ ഉത്തരം കിട്ടുവാൻ പുറപ്പെടുവിച്ച നാസാസ്വരങ്ങൾക്കു വീണ്ടും നിശ്ശബ്ദയായിത്തന്നെ നിലകൊണ്ടു. ഭർത്താവിന്റെ ജളതനിമിത്തം വിധിക്കപ്പെട്ടിട്ടുള്ള വൈധവ്യത്താൽ ദേഹവും മനസ്സും ക്ഷീണിച്ചിട്ടുണ്ടെങ്കിലും ആ സ്ത്രീ പരന്മാരുടെ ഗുണദോഷങ്ങൾക്കു നമ്യയാകുന്നവൾ അല്ലെന്നു ഗൗണ്ഡൻ ഗ്രഹിച്ചിരുന്നു. ആ ചിത്തസ്ഥൈര്യത്തെ സ്വകുടുംബത്തിനുതന്നെ സംപ്രാപ്തമായുള്ള ഒരു മഹിമ എന്നപോലെ അയാൾ ആന്തരാൽ അഭിനന്ദിക്കുകയും ചെയ്തു. ഗൗണ്ഡൻ പല മധുരവാദങ്ങളും നയവാദങ്ങളും പ്രയോഗിച്ചിട്ടും ജയസൂര്യന്റെ ഉദയാൽപൂർവ്വമായുള്ള അരുണജ്യോതിസ്സുപോലും കണ്ടു തുടങ്ങിയില്ല. ടിപ്പുവിൽനിന്നുള്ള സ്ഥാനലബ്ധി, സ്വപുരുഷാർത്ഥസാകല്യത്തെയും ബലികഴിച്ചു സമ്പാദിച്ചിട്ടുള്ള സന്തുഷ്ടി ഇവ രണ്ടും തമ്മിലുണ്ടായ ഒരു സംഗരത്തിൽ അനിശ്ചിതമായുള്ള ഭാവിവിജയം പരാജയം പ്രാപിച്ച് ഗൗണ്ഡൻ വിച്ഛിന്നജിഹ്വനായി സ്ഥിതിചെയ്തുപോയി.

ഈ ഘട്ടത്തിൽ പെരിഞ്ചക്കോടൻ മുന്നോട്ടു നീങ്ങി: "നോക്കീനാ പെമ്പറന്നോരേ? ഇത്തറ ഹഹങ്കാരങ്ങള് ഈ ആണുങ്ങടെ അടുത്തെടുക്കണ നിങ്ങക്ക് ഒരു നായരെ വഴിക്കുവഴിയേ കൊണ്ടുപൂവാൻ കഴിയാത്തെന്തു? ആ ധിവാനിജിയെ ശക്കരക്കൊടമായി പൂയിച്ചിട്ടല്യോ മറ്റേ തുളുനമ്പ്യാൻ അതാ കിടാന്നു ഇങ്ങിട്ടേച്ചു തൊങ്ങിയിരിക്കണത്? മൊതലാളി ചൊല്ലുണതു കേട്ടില്ലെങ്കിൽ ഞങ്ങടെ കൈയ്യിച്ചെല വിദ്യകളോണ്ട്."

മീനാക്ഷിഅമ്മ അപഹാസസരസ്വതിയുടെ അമ്പത്തൊന്ന് അക്ഷരമുനെയേറ്റു തിരിഞ്ഞ് ആ ദുർമ്മദവാദിയോട് അഭിമുഖമായി നിന്നപ്പോൾ ആ മുഖത്തു പ്രകാശിച്ച കുലഗൃധ്രതയെ സൂക്ഷ്മമാനം ചെയ്‌വാനുള്ള ബുദ്ധി പെരിഞ്ചക്കോടനുണ്ടായിരുന്നു എങ്കിൽ അയാൾ നിന്നിരുന്ന നിലത്തു താണുപോകുമായിരുന്നു.

മീനാക്ഷിഅമ്മ പ്രൗഢമൗനം അവലംബിച്ചു നില്ക്കുമ്പോൾ പെരിഞ്ചക്കോടൻ തന്റെ കോപഭർത്സനത്തെ തുടർന്നു: "നോക്ക്. നിന്റെ ഈ ഉർവ്വശിയാട്ടങ്ങൾ പെരിഞ്ചക്കോടന്റെടുത്തു കൊണ്ടരരുത്. ഇതുപോലെ പൂവമ്പഴത്തൊലി ഒള്ളവരെ പെരിഞ്ചക്കോടനും കണ്ടിട്ടൊണ്ടു. നിന്റെ [ 183 ] മെരട്ടുകൾ ആ മൊന്തപ്പഴത്താൻ നിന്റെ നായരൊണ്ടല്ലോ, അവന്റടുത്ത് ഒക്കും. എഴുതൂട് ഒരോലനുറുക്ക്. ആ കുലംകെടുത്ത ദ്രോഹിയെ ഇങ്ങുവരുത്തി പിഴ ഏല്പിക്ക്. നെനക്കും മോളുപെണ്ണിനും അപ്പോമുതൽ കാര്യങ്ങളിതോ എന്ന് അന്ന് പെരിഞ്ചക്കോടനോടു കേട്ടോ."

പെരിഞ്ചക്കോടന്റെ നേർക്കുള്ള നോക്കുപോലും അവസാനിപ്പിച്ചിട്ട് മീനാക്ഷിഅമ്മ ഗൗണ്ഡനായ 'മാമനാ'രോടു തന്നെ അപമാനിക്കുന്നതായ ആ അസഭ്യഭാഷണത്തെ അദ്ദേഹവും കേട്ടുകൊണ്ടിരിക്കുന്നതിനെക്കുറിച്ചു വ്യസനിച്ചു തമിഴിൽ പറഞ്ഞു. ഗൗണ്ഡൻ കോപിഷ്ഠനായി ഉത്ഥാനം ചെയ്തു പെരിഞ്ചക്കോടന്റെ അപമര്യാദയെ ശാസിച്ചു. ചില പരമാർത്ഥങ്ങൾ വെളിപ്പെടുത്താൻ താൻ തയ്യാറാണെന്നും അവ പ്രസിദ്ധമാകുമ്പോൾ ചിലർ കഴുകിന്മേൽ ആരോഹണം ചെയ്യും എന്നും വാദിച്ചു പെരിഞ്ചക്കോടൻ ശത്രുനില അവലംബിച്ചു. ഗൗണ്ഡവേഷത്തിന്റെ ഖണ്ഡത്തിൽനിന്ന് ചില ഉഗ്രധ്വനികളും മദ്ധ്യത്തിലെ വസ്ത്രബന്ധത്തിൽനിന്നു ദിവാൻജി ഏന്തിയതുപോലുള്ള ഒരു അയഃഖണ്ഡവും പുറത്തായി. ആയുധത്തെയും, കണ്ഠധ്വനികൾ കേട്ടു ഗൃഹാങ്കണത്തിൽ പ്രവേശിച്ച ഗൗണ്ഡന്റെ അനുചരന്മാരെയും കണ്ടപ്പോൾ പെരിഞ്ചക്കോടൻ മറ്റു ചില ആലോചനകളോടെ മുറ്റത്തു ചാടി, "എന്നാൽ ഇനി കണ്ടിട്ട്" എന്നു മാത്രം പറഞ്ഞുകൊണ്ടു അതിവേഗത്തിൽ പാഞ്ഞു, ഗൗണ്ഡന്റെ നവസങ്കേതത്തിനടുത്തു ഗൂഢമായി പാർപ്പിച്ചിരുന്ന തന്റെ അനുചരസംഘത്തോടു ചെന്നുചേർന്നു. ഗൗണ്ഡൻ ആ രാത്രിയിൽ നിദ്രാഭംഗം ഉണ്ടാക്കിയതിന് മീനാക്ഷിഅമ്മയോടു ക്ഷമാപ്രാർത്ഥനകൾ ചെയ്തും അന്നു പ്രകടിപ്പിക്കപ്പെട്ട സ്ഥിരധീരതയ്ക്കു ഭർത്താവോടു ചേർന്നുള്ള ചിരകാലദാമ്പത്യം ഫലമാകട്ടെ എന്ന് ആശിസ്സു നല്കിയും എന്തോ ചിത്താവേശത്താൽ ആ മഹതിയുടെ ഹസ്തങ്ങൾ ഗ്രഹിച്ചു കണ്ണുനീർ വർഷിച്ചും ചരമശ്വാസം എന്നപോലെ ദീർഘമായി ഒന്നു നിശ്വസിച്ചു പരിസരത്തെ നേത്രങ്ങളാൽ ഭുക്തി കഴിക്കുംവണ്ണം ഒരു അപ്രമേയോല്ത്കണ്ഠയോടെ ചുറ്റി നോക്കിയും ഏതാനും വിനാഴികനേരം നിശ്ചേഷ്ടം നിന്നിട്ടു 'ഹമ്മാ!' എന്നുള്ള ആക്രോശത്തോടെ ത്രുടിതഗാത്രനായി പെരിഞ്ചക്കോടന്റെ ദ്രുതഗതിയിൽത്തന്നെ അവിടെനിന്നു പാഞ്ഞു.