ധർമ്മരാജാ/ഉത്തരാഖ്യാപനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ധർമ്മരാജാ
രചന:സി.വി. രാമൻപിള്ള
ഉത്തരാഖ്യാപനം


<poem>

[ 233 ]
ഉത്തരാഖ്യാപനം


പ്രക്ഷോഭാകുലിതമായ ഈ രാത്രിയിൽ തിരുവിതാംകൂർസംസ്ഥാനം അത്യുഗ്രമായ ഒരു സന്നിപാതസന്ധിയെ തരണംചെയ്തു എന്ന് സൂക്ഷ്മദൃക്കുകളായുള്ള രാജ്യകാര്യഗ്രഹണേച്ഛുക്കൾ ധരിച്ചു എങ്കിലും, ആ സംഭവത്തിന്റെ സവിസ്തരമായ വിവരങ്ങളെ രാജഭൃത്യപ്രധാനന്മാരുടെ ഹൃദന്തങ്ങൾ നിഗൂഹനം ചെയ്തു. ഇവരും ഈ ബദ്ധജിഹ്വത്വംകൊണ്ട്, കാപഥവർത്തിയായ ഒരു ഉഗ്രബുദ്ധിയുടെ ശ്രമപരിണാമത്തിൽനിന്നു ഗ്രാഹ്യമായുള്ള ദൃഷ്ടാന്തപാഠം വിസ്മൃതി കുടീരിങ്ങളിൽ സംഗ്രാഹ്യങ്ങളായി വിദ്രവത്തെ പ്രാപിച്ചു.

രാജഭടന്മാരാൽ പിടിക്കപ്പെട്ട ഭൈരവന്റെ സാക്ഷ്യം ഹരിപഞ്ചാനനകൗടില്യങ്ങളെകുറിച്ച് കേശവപിള്ളയ്ക്ക് അനുപദം ഉണ്ടായ അനുമാനദർശനങ്ങളെ സ്ഥിരപ്പെടുത്തി. ഉഗ്രശാന്തന്മാരായ സന്താനയുഗളത്തെ അവരുടെ അച്ഛൻതന്നെ മാതൃരക്ഷണത്തിൽനിന്നു തസ്കരിച്ച്, ബ്രാഹ്മണരായ ഓരോ കലാവിദഗ്ദ്ധന്മാരെക്കൊണ്ട് ബ്രഹ്മചര്യവും യോഗചര്യവും നിവർത്തിപ്പിച്ച്, ആദ്യം ഉഗ്രൻ മുഖേന തിരുവിതാംകൂർ സംസ്ഥാനസ്ഥിതികളുടെ പരിശോധനം സാധിച്ചു. അനന്തരം അഷ്ടഗൃഹശക്തിയുടെ ഉദ്ധാരണവും പുനഃസ്ഥാപനവും ചെയ്‌വാനായി പുത്രദ്വന്ദ്വത്തേയും മഹോപദേശസഹിതം നിയോഗിച്ചു. രാജ്യതൃഷ്ണാവശനായ ഹൈദർ കേരളഗ്രസനത്തിന് ഒരുമ്പെടുന്ന വൃത്താന്തത്തെ ഗ്രഹിച്ച ജ്യേഷ്ഠഹരിപഞ്ചാനനൻ, ആ മഹാരാജാവിനെക്കണ്ട് അവിടത്തെ ചാരസ്ഥാനത്തിന് അധികൃതനായി. എന്നാൽ, അതിതന്ത്രകുശലനായിരുന്ന ഹൈദർ ആലിഖാൻ നവാബ് വിശ്വസനീയരായ ചില മഹമ്മദീയപ്രധാനന്മാർ മുഖേന ഹരിപഞ്ചാനനചാരന്റെ ഗതികളെ സൂക്ഷിച്ചുകൊള്ളുന്നതിന് വിശേഷാൽ ഒരു പ്രണിധിയെക്കൂടി നിയോഗിച്ചു. ഇങ്ങനെ നിയമിപ്പെട്ടത് നമ്മുടെ വൃദ്ധസിദ്ധൻ ആയിരുന്നു. വൃദ്ധസിദ്ധന്റെ ജന്മസിദ്ധമായ കായഗരിമയും സ്വഭാവപ്രഭുതയും വൈശിഷ്യവും ഹൈദർമഹാരാജാവിന്റെ അഭിമാനത്തേയും വിശ്വാസത്തേയും സമ്പാദിച്ചു. ആ പ്രണിധിയുടെ റിപ്പോർട്ടുകൾക്ക് അദ്ദേഹം അന്യൂനാദരത്തോട് അനുമതികൾ നൽകിവന്നിരുന്നു. മഠാധിപന്റെ നിലയിൽ പുറപ്പെട്ട ഹരിപഞ്ചാനനന്, ഹൈദർ മഹാരാജാവിന്റെ പ്രധാനകാര്യസ്ഥന്മാർ അണ്ണാവയ്യനെ ബാങ്കറായി ഏർപ്പെടുത്തിക്കൊടുത്തു. വൃദ്ധസിദ്ധന്റെ സാഹചര്യത്താൽ ഹരിപഞ്ചാനനന്റെ സ്വേച്ഛാവിഷവാതം ഏറെക്കുറെ പ്രതിബന്ധിക്കപ്പെട്ടു. സർവവന്ദ്യശ്രീമാനായ മഹാരാജാവിനും, പടത്തലവരുടെ കൃപാഭാജനമായ കേശവപിള്ളയ്ക്കും ഹരിപഞ്ചാനനനിൽനിന്ന് അത്യാപത്തുണ്ടാകാതെ വൃദ്ധസിദ്ധന്റെ ശക്തങ്ങളായ കരങ്ങൾ ഗൂഢമായും നിരന്തരമായും ത്രാണനംചെയ്തു.

രാജഭണ്ഡാരത്തിൽനിന്നുണ്ടായ അനന്തമുദ്രമോതിരത്തിന്റെ അവധാരണം കേശവപിള്ളയുടെനേർക്കു സംശയത്തെ ജനിപ്പിക്കാനായി ഹരിപഞ്ചാനനൻതന്നെ നിവർത്തിച്ചതാണെന്നും, സന്ദർഭം ആവശ്യപ്പെട്ടാൽ അണ്ണാവയ്യനേയും കുടുക്കിലാക്കാൻവേണ്ടി ആ ബ്രാഹ്മണനെ ഏൽപിക്കുന്നതിന് മറ്റൊരു അനന്തമുദ്രമോതിരത്തെ ഹരിപഞ്ചാനനൻ തന്റെപക്കൽ ഏൽപിച്ചിരുന്നു എന്നും, ആ വധരാത്രിയിലും ശ്രീവരാഹക്ഷേത്രത്തിന്റെ പുരോഭാഗവീഥിയിൽ വച്ചും, ആ ബ്രാഹ്മണന്റെപക്കൽ താൻ അതിനെ കൊടുത്തപ്പോൾ ചന്ദ്രികാസഹായംകൊണ്ട് ബ്രാഹ്മണൻ മോതിരം മാറ്റപ്പെട്ടിരിക്കുന്നതായി അറിഞ്ഞ് ഹരിപഞ്ചാനനനെ രാജദ്രോഹിയെന്നും മറ്റും അപഹസിച്ചതിനാൽ അയാളുടെ അന്തം താൻ വരുത്തിയതാണെന്നും, തന്റെ അച്ഛനെ ചന്ത്രക്കാറൻ വധിച്ചതിലേക്ക് കേശവൻകുഞ്ഞിനെ മരിക്കുമാറ് ബന്ധനസ്ഥനാക്കി ദ്രോഹിക്കയും, അതുകൊണ്ടും തൃപ്തിയാകാതെ, പിതൃഹന്താവിനെത്തന്നെ വധിക്കുന്നതിനു ശ്രമിച്ചതിൽ അയാളുടെ പൈശാചത്വം കണ്ട് താൻ തോറ്റു മണ്ടി എന്നും മറ്റും രാജാധികാരികളുടെ മുമ്പിൽ ഭൈരവൻ മൊഴികൊടുത്ത് നിയമകൽപിതമായ അഗ്ര്യദണ്ഡനത്തെ സഹിച്ചു. ഈ കഥകൾ പ്രാഡ്വിപാകന്മാരുടെ കുട്ടിമങ്ങൾക്കടിയിൽ ആഭിചാരനിർമ്മാല്യങ്ങൾ എന്നപോലെ നിക്ഷേപിക്കപ്പെട്ടു. ഹരിപഞ്ചാനനവാടത്തിന്റെ ഒരുഭാഗത്ത് അനന്തരകാലീനനായ ഒരു സംഗീതപ്രവീണന്റെ ഹരികഥാമണ്ഡപം സ്ഥാപിക്കപ്പെട്ടതുകൊണ്ട്, ആ സ്ഥലത്തിന്റെ മാലിന്യം മുഴുവൻ ദുരീകരിക്കപ്പെട്ടു. അണ്ണാവയ്യന്റെ കുണ്ഡലങ്ങൾ അയാളുടെ വിധവയ്ക്കു [ 234 ] തിരിച്ചുകൊടുക്കപ്പെട്ടു. അതുകളുടെ പ്രഭാതിശയപൂർണ്ണിമകൊണ്ട് വിശ്രുതമായ ഒരു കോടീശ്വര കുടുംബത്തെ ഇന്നും മാണിക്യൈശ്വരപ്രഭാവത്താൽ അനുഗ്രഹിക്കുന്നുപോലും.

വൃദ്ധസിദ്ധന്റെ കഥ ചുരുക്കമായിരുന്നു. ഇദ്ദേഹം ഭർത്താവെന്നുള്ള സ്ഥാനത്തിൽ, ബുദ്ധിസംയുക്തനായ ഒരു കുഞ്ചുത്തമ്പിതന്നെ ആയിരുന്നു. കായപരിചിതിയും ദേഹബലവുംകൊണ്ട് സൃഷ്ടിശക്തിയാൽ അദ്വിതീയനായി അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കിലും, മനഃക്ലേശത്തിൽ ഒട്ടുംതന്നെ സഞ്ചയിക്കപ്പെട്ടിരുന്നില്ല. മാങ്കോയിക്കൽ കൊച്ചുകുറുപ്പായി ജനിച്ച്, മാർത്താണ്ഡൻ വലിയപടവീട്ടിൽ തമ്പിയായി രാജസമക്ഷസേവകനായി വർത്തിച്ചിരുന്ന ഇദ്ദേഹത്തിന്റെ ഈ ന്യൂനതയ്ക്ക് ഭാര്യയായ കൊച്ചുമ്മിണിക്കുട്ടിയാൽ പരിഹസിക്കപ്പെട്ടും മാർത്താണ്ഡവർമ്മമഹാരാജാവിനാലും പടത്തലവരാലും ശാസിക്കപ്പെട്ടും പോന്നിരുന്നു. ഇതുകൾ ഈ സന്ദർഭത്തിൽ ദുസ്സഹമായിത്തീരുകയാൽ, അദ്ദേഹം തന്റെ ഉദ്യോഗത്തേയും ഭാര്യയേയും ഉപേക്ഷിച്ച് സ്വരാജ്യസമുദായരംഗങ്ങളിൽനിന്നു നിഷ്ക്രാന്തനായി. എന്നാൽ തന്റെ അപഹാസകരെ പ്രത്യപഹസിപ്പാൻ ശക്തമാക്കുന്ന ഒരു വിദ്യയെ ഗ്രഹിച്ച്, എന്തെങ്കിലും ഒരു വിജയകൃത്യംകൊണ്ടു പടത്തലവരുടെയും സ്വകളത്രത്തിന്റെയും വിശേഷ സമ്മാന്യതയെ വരിപ്പാനായി, അദ്ദേഹം മർമ്മവിദ്യാചതുരനായ മായപ്പൊടിമലുക്കുവിനു ശിഷ്യപ്പെട്ട് ആ ഗുരുകുലവാസകഷ്ടങ്ങളേയും അനുഷ്ഠിച്ച്, ആ അപൂർവകലയിൽ സമഗ്രപടുത്വം സമ്പാദിച്ചു. ബഹുജനങ്ങൾക്കു സൂക്ഷ്മദർശനലബ്ധി കിട്ടീട്ടില്ലാതിരുന്ന ആ തസ്കരവിദ്വാന്റെ നിര്യാണത്തിൽ, അയാളുടെ നാമത്തെ വിനോദാർത്ഥം ധരിച്ച്, മഹമ്മദീയജനസംഹതിയുടെ ഇടയിൽ പരമ ബന്ധുവും പരമോപകാരിയുമായി കുറച്ചുകാലം കഴിച്ച്, പോക്കു മൂസാമരക്കായരുടെ പരമമിത്രമായിത്തീർന്ന്, പരദേശസഞ്ചാരങ്ങളും ചെയ്ത് തന്റെ വിശിഷ്ടങ്ങളായ മർമ്മവിദ്യാപ്രയോഗങ്ങൾകൊണ്ടു മഹാപ്രഭുജനങ്ങളുടേയും മഹജ്ജനങ്ങളുടേയും അഭിമതിയും മഹാബിരുദങ്ങളും സമ്പാദിച്ച്, ഹൈദരുടെ സമക്ഷത്തിൽ പ്രവേശിച്ച്, ഹരിപഞ്ചാനനസഹചരനായി നിയോഗിപ്പെട്ട് തിരുവിതാംകൂറിൽ സഞ്ചരിച്ചു. ഹരിപഞ്ചാനനവാടത്തിൽ താമസിക്കുന്ന കാലത്ത് തന്റെ ഭാര്യയുടെ വരണത്തിനു പ്രഥമകാംക്ഷിയായി പുറപ്പെട്ടിരുന്ന ഉമ്മിണിപ്പിള്ള രണ്ടാംസ്വയംവരകാംക്ഷിയായും യത്നിക്കുന്നു എന്നറിഞ്ഞ് ആ ചപലന്റെ ചാപല്യങ്ങളെ വൃദ്ധസിദ്ധൻ സൂക്ഷിച്ചു. കേശവപിള്ളയുടെ നാമത്തെ ആ സ്ത്രീയുടെ നാമത്തോട് ഉമ്മിണിപ്പിള്ള സംഘടിപ്പിച്ചുവന്നത് വൃദ്ധസിദ്ധൻ ധരിച്ച്, പരമാർത്ഥസ്ഥിതി അറിയുന്നതിനായി പക്കീർസായുടെ വേഷത്തിൽ ചെമ്പകശ്ശേരിയിലെ ഗാഢമിത്രമായ കേശവപിള്ളയുടെ സഹകാരിയായി. അതിന്റെ പരിണാമം ആ യുവാവിന്റെ ദൃഢധാർമ്മികത്വത്തെ ധരിച്ച വൃദ്ധസിദ്ധൻ അയാളുടെ ആത്മമിത്രമായിത്തീർന്ന് അയാൾക്ക് അപ്പൊഴപ്പോൾ വേണ്ട അറിവുകളും ആജ്ഞകളും കൊടുത്ത് മഹാവിജയിയാക്കിയതായിരുന്നു. ഉമ്മിണിപ്പിള്ളയുടെ വധകർമ്മസമയത്ത് ആ സ്ഥലത്തുകൂടി എത്തിയിരുന്ന വൃദ്ധസിദ്ധൻ ഹരിപഞ്ചാനനനോടുള്ള സഖ്യത്തെ ഖണ്ഡിച്ച്, ആ അപനയവൃത്താന്തം ഹൈദർമഹാരാജാവ് ധരിപ്പാനായി അടുത്ത ദിവസംതന്നെ ഒരു ലേഖനത്തെ അയച്ചു. ഹരിപഞ്ചാനനന്റെ ലേഖനം ഹൈദർസമക്ഷത്തിൽ എത്തുന്നതിനുമുമ്പായി ധരിപ്പിപ്പെട്ടത് വൃദ്ധസിദ്ധന്റെ നിവേദനപത്രമായിരുന്നു. കേശവൻകുഞ്ഞിന്റെ അപഹരണം ഹരിപഞ്ചാനനനാൽ ചെയ്യപ്പെട്ടു എന്ന് വൃദ്ധസിദ്ധൻ ഊഹിച്ചു എങ്കിലും, ആ യുവാവിന് ആ ബന്ധനംകൊണ്ട് യാതൊരാപത്തുമില്ലെന്നും വൃദ്ധസിദ്ധൻ അനുമാനിച്ചിരുന്നു. വൃദ്ധസിദ്ധന് ഹരിപഞ്ചാനനന്റെ കുടുംബസ്ഥിതിപരമാർത്ഥങ്ങളെക്കുറിച്ച് യാതൊരറിവും സംശയവും ആദ്യത്തിൽ ഇല്ലായിരുന്നു. എന്നാൽ, ഹരിപഞ്ചാനനൻ തന്റെ ജന്മഭൂസ്നേഹംകൊണ്ട് കഴക്കൂട്ടത്തെ യാത്രയിലും വൃദ്ധയെ സന്ദർശനംചെയ്തപ്പോഴും, പിന്നീട് കുപ്പശ്ശാരെ കണ്ട സന്ദർഭങ്ങളിലും പ്രകടിപ്പിച്ച മൈത്രീസൂചനങ്ങളിൽനിന്ന് അയാൾ ചിലതെല്ലാം ഊഹിച്ചു വന്നിരുന്നു. അതിന്റെശേഷം ചില അന്വേഷണങ്ങൾ ചെയ്കയും കേശവപിള്ളയുടെ അന്തർഗ്ഗതങ്ങളറിയുകയും ചെയ്തുകൊണ്ട് ഹരിപഞ്ചാനനസംഭാഷണങ്ങളേയും ക്രിയകളേയും സൂക്ഷിച്ചപ്പോൾ, പരമാർത്ഥസ്ഥിതി മിക്കവാറും ധരിച്ചു. ഉമ്മിണിപ്പിള്ളയുടെ നിഗ്രഹാനന്തരം വൃദ്ധസിദ്ധൻ ദക്ഷിണദേശസഞ്ചാരംചെയ്ത് ഹരിപഞ്ചാനനശിഷ്യസംഘങ്ങളെ രാജ്യകാര്യവ്യാപാരങ്ങളിൽനിന്നു പിൻവലിപ്പാൻ ഗുണ [ 235 ] ദോഷിച്ചു. ഈ ഉപദേശം കളപ്രാക്കോട്ടത്തമ്പിയുടെ ഭടജനങ്ങളിലും ഫലിച്ചു. ഭൈരവൻ ഹരിപഞ്ചാനനസേവനത്തെ ഉപേക്ഷിച്ച വൃത്താന്തം അറിഞ്ഞപ്പോൾ, മരുത്വാന്മലയിലെ അവസ്ഥകളെ ആരായുവാൻ വൃദ്ധസിദ്ധൻ പുറപ്പെട്ട് ഭഗവതിയമ്മയോടു സംഘടിച്ചതായിരുന്നു. തിരുവനന്തപുരത്തു മടങ്ങിയെത്തി, കേശവപിള്ളയുടെ മടക്കത്തെ കാത്തു പാർത്ത് പക്കീർസായുടെ വേഷത്തിൽ നടക്കുമ്പോൾ, പടത്തലവർക്കു നേരിടുന്ന ആപത്തിനെക്കുറിച്ച് മാമാവെങ്കിടനിൽനിന്ന് അറിവു കിട്ടി. വൃദ്ധസിദ്ധൻ ഝടിതിയിൽ ഓടിയത് ആര്യശാലയിലുള്ള ഹരിപഞ്ചാനനവാടത്തിലേക്കായിരുന്നു. അവിടെ എത്തി, തന്റെ വൃദ്ധസിദ്ധവേഷത്തെ ധരിക്കുന്നതിനിടയിൽ, ദൈവാധീനവിശേഷംകൊണ്ട് ഹൈദർ നായിക് മഹാരാജാവിന്റെ മറുപടിക്കൽപന അവിടെ എത്തി. അദ്ദേഹത്തെ പരമോത്സാഹത്തിനും തൽക്കാലശ്രമത്തിൽ വിജയത്തിനും ശക്തനാക്കി.

പടത്തലവരുടെ പുത്രിയുടെ വിരഹദുഃഖശാന്തി ആ മഹതിയുടെ പ്രിയതമലബ്ധികൊണ്ടു പരിഹരിക്കപ്പെട്ട്, ചെമ്പകശ്ശേരിയിൽ ഒരു മഹോത്സവം ആയിരിക്കുന്നെങ്കിലും, ആ പ്രഭു അപനീതായുധനായതുകൊണ്ടോ പേക്ഷാവത്തുക്കളായ രണ്ടു തരുണന്മാർ അപനിയന്ത്രണംകൊണ്ട് കാപഥാനുയായികളായി അകാലദുർമ്മരണത്തെ തപിച്ചോ, പടത്തലവർ ക്ലാന്തമനസ്കനായി ഭവിച്ചു. ഉഗ്രശാന്തന്മാരുടെ ദേഹത്യാഗഭാരത്തെ മനസ്സിൽ വഹിച്ചുകൊണ്ടും, അദ്ദേഹം ഉണ്ണിത്താന്റെ അപേക്ഷാനുസാരം അടുത്തദിവസം ഉച്ചയോടുകൂടി മന്ത്രക്കൂടത്തെത്തി, തന്റെ വാഗ്ദത്താനുസാരം മീനാക്ഷിയുടെ സംരക്ഷണത്തെ ഭരമേറ്റ്, ശാന്തപഞ്ചാനനന്റെ പ്രാർത്ഥനാനുസാരം സഹോദരസ്ഥാനത്തിൽ, പുത്രകഥാപ്രസ്താവനകൂടാതെയും പൂർണ്ണബോധത്തോടുകൂടിയും ഭർത്തൃപാദസ്മരണവും ദേവീപദധ്യാനവുംചെയ്ത് ചരമഗതിയെ പ്രാപിച്ച സ്വസംബന്ധിയുടെ ഉദകക്രിയകൾ ചെയ്തു. മരണസംബന്ധമായുള്ള അടിയന്തരങ്ങൾ കഴിഞ്ഞ് പടത്തലവർ ചെമ്പകശ്ശേരിയിലേക്കു മടങ്ങിയപ്പോൾ മീനാക്ഷിയേയും ആ ഭവനത്തിലേക്കു കൂട്ടിക്കൊണ്ടുപോയി.

943–ാം കൊല്ലത്തിന്റെ ഉദയം ഒരു മഹാലോകബന്ധുവെ സാർവത്രികകാരണവത്വത്തിൽനിന്നു നിഷ്കാസനംചെയ്തു. അനന്തശയനപുരത്തിലെ ഗൃഹം ഓരോന്നും ‘മാമ’ എന്ന പ്രാജപത്യമഹാമുദ്രയുടെ അപഹരണവാർത്താശ്രവണംകൊണ്ട് സ്വൈരവിഹീനമായി. ‘ധർമ്മരാജാ ’ എന്ന പദത്തിലെ ‘ധ’കാരം എങ്ങനെയെല്ലാം രൂപാന്തരപ്പെട്ടു എന്ന് ആ പദത്തിന്റെ അനവരതപ്രയോഗം മാറ്റിയും മറിച്ചും തുടങ്ങിയ ‘മാമാ’ ഭാഗവതർക്കേ രൂപമുള്ളു. ഈ സംഭവസംബന്ധമായുള്ള ‘താടകാരാഘവം’ കേശവപിള്ള തന്റെ പ്രത്യേകാധീനതയിൽ ആക്കിയിരിക്കുന്ന പൂർവഭവനത്തിൽവച്ച് അഷ്ടകലാശപുഷ്ടിയോട് അഭിനയിക്കപ്പെട്ടു—താടകയായ ഭഗവതിയമ്മ— “ങ്യേ! അല്യോ, വിശാരിപ്പാരസ്സാമീ! ഇതെന്തൊരു ചൂനെന്നേ! തെരുവഴിയേ മാരടിച്ചോണ്ടു നടന്നാലക്കൊണ്ട്, വാ കഴയ്ക്കൂല്യെന്നോ?”

രാഘവനായ മാമൻ: “ഹടീ! ശപ്പടച്ചീ! ‘വിശാരിപ്പുകാരസ്വാമിയെ’ വൈകുണ്ഠസ്വർഗ്ഗം കടത്ത്—‘കാളീ നീ പോടി കുടിലേ മഹാശഠേ—പാടവമുരയ്ക്കാതെ വിരവേ ദൂരെ—കാളി’ ശാതം പോടറ സ്വാമിയാട്ടം, നീ പേച്ചേച്ചിക്കാളിയും കൂത്താടുന്നോ? വിശാരിപ്പുകാര്! അടിയേ അതുക്കാക നാൻ തപസ്സുശെയ്തനാ?”

ഭഗവതിയമ്മ: “അല്ലല്ലാ എന്നു വല്ലോരും ചൊല്യോ? പാട്ടിന്റെ രാഘം ഉച്ചാണീക്കേറിഥടുക്കനെ വിഴുന്നപ്പം അതുംകൂടി ഇറ്റൂട്ടു.” പിന്നത്തെ സമരം സമപരാക്രമത്തോടുകൂടി നടന്നു. പൂർവകഥയുടെ ചുരുക്കം ഇങ്ങനെ ആയിരുന്നു. പലഹാരശ്രീ വെങ്കിടേശ്വരനണ്ണാവി മഹാരാജാവിന്റെ ഉപാന്തസേവനത്തിന് “അകത്തെ പ്രവൃത്തിവിചാരിപ്പുകാർ” എന്ന ഉദ്യോഗത്തിലേക്കു നിയമിക്കപ്പെട്ടു. ആ സ്ഥാനപ്രാപ്തിയിൽ ‘മാമാ’ എന്നുള്ള കർണ്ണാമൃതം ചന്ദ്രപഥത്തോടു സംഘടിച്ചു. മാമന്റെ ജീവിതാനന്ദം ‘അമ്മാർക്കമേ’ അന്തർദ്ധാനംചെയ്തു. ക്ഷണംപ്രതി തന്റെ നവ‘വിചാരിപ്പുകാരെ’ മഹാരാജാവ് ആവശ്യപ്പെട്ടുതുടങ്ങിയപ്പോൾ, മാമന്റെ ‘അസഹ്യത’ പൊറുത്തുകൂടാഞ്ഞ്, അയാൾ ബധിരതയെ അവലംബിച്ചു. മഹാരാജാവിനുണ്ടായ അസഹ്യതയും വർദ്ധിച്ചു. ‘പൊട്ടാ! ’ എന്ന് അവിടത്തെ തിരുവുള്ളക്കേടു [ 236 ] പൊട്ടിച്ചതിനെ, രാജകീയാസ്ഥാനഭിത്തികൾ പ്രഭുമതമറിഞ്ഞ്, സംഗ്രഹണംചെയ്തു. “അങ്ങനെയെങ്കിലും രണ്ടക്ഷരപ്പട്ടം” വീണ്ടും ലബ്ധമായ ഭാഗ്യത്തിൽ മാമൻ ആശ്വസിച്ചടങ്ങി, മഹാരാജാവിന്റെ ഭക്താഗ്രഗണ്യനായും ബന്ധുലോകത്തിനു സ്നേഹമധുരിമാപ്രവർഷകനായും ജീവിതശേഷത്തെ അതി ലഘുഭാരമായി വഹിച്ചു.

വൃദ്ധയുടെ മരണാനന്തരം തൊണ്ണൂറാംദിവസവും കഴിഞ്ഞ്, മീനാക്ഷിയുടെ വിവാഹം നിശ്ചയിക്കപ്പെട്ടു. ഈ ക്രിയയ്ക്കു കൽപനാനുവാദം വാങ്ങുവാൻ പടത്തലവരും ഉണ്ണിത്താനും ഒന്നുചേർന്നു മുഖം കാണിച്ച് വസ്തുത തിരുമനസ്സറിയിച്ചു. മഹാരാജാവിന്റെ അന്തരംഗത്തിൽ ഉദിച്ച വിചാരങ്ങൾ നേത്രപക്ഷങ്ങളെ ഇളക്കി, അവിടത്തെ കൃപാസ്തോമനിദാനമായുള്ള വദനത്തെ ദന്തുരതരംഗങ്ങൾകൊണ്ടു പ്രചലിതമാക്കി. ഉണ്ണിത്താൻ മഹാരാജാവിന്റെ അന്തർഗതത്തെ മിഥ്യാധാരണംചെയ്തു. “ചിലർക്കുവേണ്ടി ̧ക്ഷമാപ്രാർത്ഥന ചെയ്‌വാൻ അടിയൻ വിടകൊള്ളുമെന്ന് മുമ്പ് അറിയിച്ചിട്ടുണ്ട്. മീനാക്ഷിയുടെ കുടുംബാപരാധത്തെ കൽപിച്ചു തിരുവുള്ളമലിഞ്ഞ്, ക്ഷമിച്ചരുളണം.”

മഹാരാജാവ്: “ഹേ! അതൊന്നുമല്ല വിചാരിച്ചത്. അക്കാര്യത്തിൽ, അപരാധിനിയല്ലെന്നും നമ്മുടെ അനുകൂലയാണെന്നും ജനനം മറ്റെങ്ങാണ്ടോ ആകയാൽ നമ്മുടെ പ്രജയുമല്ലെന്നും, കേശവൻ വാദിച്ചുകഴിഞ്ഞു. പോരേ! വാദക്കാരന്റെ കാര്യത്തിലാണ് ഇവിടെ വിഷമം. ഉണ്ണിത്താൻ തന്നെ പറയൂ. ഇപ്പോൾ, കാര്യം മനസ്സിലായി എന്നു മുഖം പറയുന്നു.”

ഉണ്ണിത്താൻ: “അതിൽ എന്തെങ്കിലും സംശയമുണ്ടായിരുന്നെങ്കിൽ അടിയങ്ങൾ ഇക്കാര്യത്തിൽ കൽപന വാങ്ങാൻ വിടകൊള്ളുകയില്ലായിരുന്നു. അവർ രണ്ടുപേരുംതന്നെ ആ കാര്യങ്ങൾ സംസാരിച്ചൊതുക്കി. ആ ഭഗവതി എന്ന സ്ത്രീയെക്കൂടി മകൻ കിടാത്തനു വേണമെന്നു ശാഠ്യംപിടിച്ചപ്പോൾ ‘അതു പാടില്ല, എല്ലാം യഥാസ്ഥിതിയിലിരിക്കട്ടെ. മീനാക്ഷി നന്തിയത്തേക്കും അക്കൻ പൂർവസ്ഥിതിയിലും പോരട്ടേ’ എന്ന് കേശവപിള്ള ഭംഗംചെയ്തു വിധിച്ചു.”

മീനാക്ഷിയുടെ വിവാഹത്തിന് തിരുമനസ്സിലെ സന്തോഷസാക്ഷ്യങ്ങളായി വേണ്ട പുരകളും വിഭവങ്ങളും കൽപിച്ച് അനുവദിച്ചു എങ്കിലും, അവിടത്തെ നയനങ്ങൾക്ക് പടത്തലവന്റെയും ഉണ്ണിത്താന്റെയും കണ്ണുകളെക്കാൾ ദർശസൂക്ഷ്മം കൂടിയിരുന്നു. തന്നാൽ അവമാനിതനായ ഘട്ടങ്ങളിലും സുസ്ഥിരഭക്തിയെ ദൃഢധർമ്മനിഷ്ഠയോട് അനുഷ്ഠിച്ച ആ ഭൃത്യൻ തന്റെ ശ്രേയസ്സഞ്ചരണത്തിനുള്ള അയാളുടെ പ്രവൃത്തികൾക്കിടയിൽ മീനാക്ഷിയോടു സംഘടിച്ചതുനിമിത്തം, ആജീവനാന്തം നിലനിൽക്കുന്നതായ ഒരു മേഘാവരണം ആ യുവാവിന്റെ മനോമണ്ഡലത്തെ ബാധിച്ചിരിക്കുന്നു എന്ന് അവിടത്തെ ജീവധർമ്മപ്രബുദ്ധത ദർശനംചെയ്തു. കേശവപിള്ളയുടെ മനസ്സ് മീനാക്ഷിയുടെ സൗന്ദര്യപ്രഭാവത്താൽ ആകർഷിക്കപ്പെട്ടു എന്നും, എന്നാൽ, അയാളുടെ സ്വേച്ഛാവർജ്ജനപൗരുഷംകൊണ്ട് അതിനെ പ്രകാശിപ്പിക്കുന്നില്ലെന്നും അവിടത്തേക്കു ബോധ്യമായി. തന്റെ ഭൃത്യന്റെ ദമശക്തിവൈശിഷ്ട്യത്തെ അത്യാശ്ചര്യപൂർവ്വം അഭിനന്ദിച്ചു.

മഹാരാജാവിന്റെ ദർശനവൈശദ്യം വേറൊരുസംഗതിയിലും സ്ഫുടീകരിക്കപ്പെട്ടു. മീനാക്ഷിയുടെ പരിണയദിവസത്തിലും കേശവപിള്ള മഹാരാജസന്നിധാനത്തിൽ തന്റെ ഉദ്യോഗസംബന്ധമായി മുഖംകാണിച്ചു വിടവാങ്ങാൻ ഭാവിച്ചപ്പോൾ, മഹാരാജാവ് ഇങ്ങനെ ചോദ്യം ചെയ്തു. "ഇന്നല്ലേ ചെമ്പകശ്ശേരിയിലെ മുണ്ടുകൊട? നീ ശ്രമക്കാരനായി അവിടെ നിൽക്കേണ്ടതായിരുന്നില്ലേ?”

കേശവപിള്ള: “വേലുത്തമ്പിഅമ്മാവനുണ്ട് ഒരു ലക്ഷംപേർക്ക് ഉത്തരം പറവാൻ. വലിയമ്മാവൻ എപ്പോഴും വലിയ ക്ഷീണത്തിൽ കിടക്കുന്നു. അതു കാണാൻ അടിയന്റെ പഴമനസ്സിന്—”

മഹാരാജാവ് പുഞ്ചിരിയോടുകൂടി “അത്രയുള്ളോ” എന്നു ചോദിച്ചുകൊണ്ട്, ഒരു സഹതാപാവേശത്തോടുകൂടി കേശവപിള്ളയുടെ മുഖത്തു നോക്കി, രാജസമക്ഷത്തിൽ അനു [ 237 ] വദനീയമല്ലാത്ത പ്രതിവീക്ഷണത്തെ അന്നും സ്വാന്തക്ഷോഭംകൊണ്ട് കേശവപിള്ള അനുഷ്ഠിച്ചുപോയി. സമഗ്രധർമ്മഗാംഭീര്യത്തിന്റെ നിലയനമായുള്ള മഹാരാജാവിന്റെ വദനപ്രതീക്ഷണത്തിൽ കേശവപിള്ളയുടെ അന്തർബന്ധമായുള്ള പ്രേമസ്ഥിതിയെക്കുറിച്ചുണ്ടായിരുന്ന സംശയം സ്ഥിരപ്പെട്ടു. കേശവപിള്ളയുടെ ഈ മനഃസ്ഥിതികൊണ്ടുണ്ടായ ജീവിതഗതിഭേദങ്ങൾ ഭാവികഥാഭാഗങ്ങളാകയാൽ ആ വിഷയങ്ങളിൽ ആക്രമിക്കുന്നത് ഈ സന്ദർഭത്തിൽ ഉചിതമായിരിക്കുന്നതല്ല. അതിനാൽ പ്രസ്തുത കാര്യസംബന്ധമായുള്ള ശേഷം കഥയെ മാത്രം വിസ്തരിച്ചുകൊള്ളട്ടെ. കേശവപിള്ളയുടെ ദൈന്യാവസ്ഥ കണ്ട് ദീനദയാലുവായ മഹാരാജാവ് മുന്നോട്ടു നീങ്ങി, തന്റെ ഭക്തനോട് ഇങ്ങനെ കൽപിച്ചു: “കേശവന് ഏതു പ്രഭുകുടുംബം ബോധിച്ചുവോ അതിൽനിന്ന് ഒരു കുട്ടിയെ നിശ്ചയിക്കൂ. ശേഷം നാം ഏറ്റു—എന്നാൽ അതിനുമുമ്പായി ഒരു ക്രിയകൂടി അനുഷ്ഠിക്കേണ്ടതുണ്ട്. 38–ൽ ദേവികോട്ടു വീട്ടുവക അന്യച്ഛേദസംഗതി നാം തീർച്ചയാക്കില്ലേ? അന്ന് നമ്മുടെ മുമ്പിൽ വന്ന സങ്കടം കേശവന്റെ കൈയക്ഷരത്തിലാണെന്ന് നമുക്കു മനസ്സിലായി. ശേഷം ഊഹിച്ചും അന്വേഷിച്ചും അറികയും ചെയ്തു. ഈശ്വരകൃപകൊണ്ട് നിന്റെ അമ്മയും സഹോദരജനങ്ങളും അവിടെ സുഖമായിത്താമസിക്കുന്നു ഇനിപ്പോയി കാണുക. ‘ചെലവിനു വേണ്ട മുതലും കൊണ്ടു ചെല്ലാം’ എന്നൊരു വാതുണ്ട്—ഇല്ലേ? അവിടെ ചെല്ലുമ്പോൾ അതും നിറവേറിയിരിക്കും.”

അധികം താമസം കൂടാതെ കേശവപിള്ള വലിയകൊട്ടാരം സമ്പ്രതിയായി നിയമിക്കപ്പെട്ടു. ബാല്യത്തിൽ വേർപെട്ട മാതാവിനെ പുനർദർശനംചെയ്‌വാനായി രാജപ്രസാദപൂർണ്ണതയുടെ ലക്ഷ്യങ്ങളായ പരിവാരങ്ങളോടും സാമഗ്രികളോടും ധൂർത്തനായ ഒരു മാതുലനാൽ അപഹരിക്കപ്പെട്ടിരുന്ന തന്റെ തറവാട്ടുഗൃഹത്തിലേക്കു പുറപ്പെട്ടു. ഗൃഹപ്രാന്തമടുത്തപ്പോൾ ഏറ്റവും വലഞ്ഞുക്ഷീണിച്ചു നടകൊള്ളുന്ന ഗജവിഗ്രഹരായ ദമ്പതിമാരെക്കണ്ട് കേശവപിള്ള തരളമനസ്കനായി, ആ ഭാര്യാഭർത്താക്കന്മാരെ തന്റെ ഗൃഹത്തിലേക്കു ക്ഷണിച്ച് സ്നാനം കഴിപ്പിച്ചും മറ്റും യഥായോഗ്യം സൽക്കരിക്കുന്നതിന് ആജ്ഞകൾ നൽകീട്ട് തന്റെ ഭവനദ്വാരം കടന്ന് അകത്തു പ്രവേശിച്ചു. ആ ദമ്പതിമാരുടെ ദർശനാനന്തരമായുണ്ടായ ഗൃഹപ്രവേശനം, ആ ദർശനത്തിലുദിച്ച സ്മരണകളും രാജപ്രസാദംകൊണ്ട് ഉടനെ സിദ്ധിച്ച അനുഗ്രഹവും സംയോജിച്ച് സന്ദിഗ്ദ്ധമംഗളമാകുന്നു. തന്റെ നീട്ടെഴുത്തുദ്യോഗത്തിലേക്കു നിയമിക്കപ്പെട്ടിരുന്ന കേശവൻകുഞ്ഞ് കേശവപിള്ളയെ എതിരേൽക്കുന്നു. തന്റെ സ്നേഹിതന്റെ ദർശനത്തിൽ സന്തോഷത്തേക്കാൾ ആശ്ചര്യം മുന്നിട്ട്, കേശവപിള്ള നിൽക്കുന്നതിനിടയിൽ, കേശവൻകുഞ്ഞ് താൻ വഹിച്ചിരുന്ന ഒരു രാജശാസനത്തെ, കേശവപിള്ളയുടെ കൈയിൽ കൊടുത്ത്, ആ ഭാവുകത്തിന്റെ ദീർഘാനുഭൂതിയെ ആശംസിക്കുന്നു. കേശവപിള്ള തന്റെ സ്നേഹിതൻ വഹിച്ചിരുന്ന നീട്ടിനെ അത്യാദരത്തോടു വാങ്ങി, നേത്രങ്ങളിൽ അണച്ച് അഭിവന്ദനംചെയ്തതിന്റെ ശേഷം വായിച്ചുനോക്കിയതിൽ കളപ്രാക്കോട്ടെ വകയായി പണ്ടാരവകയ്ക്കു കണ്ടുകെട്ടപ്പെട്ടിട്ടുള്ള വസ്തുവകകൾ സകലതും തനിക്കു നൽകി, തന്നെ പ്രതിജ്ഞാനിർവഹകനാക്കിയ, തിരുവുള്ളപ്രമാണമാണെന്നു കണ്ട് ആനന്ദാശ്രുപൂർണ്ണങ്ങളായ നേത്രങ്ങളോടുകൂടി മഹാരാജകൃപാധോരിണിയെ അനുസ്മരിച്ചുനിന്നു.

കേശവപിള്ള കുളികഴിഞ്ഞപ്പോൾ “ഊണിനു മൂന്നുപേർക്ക് ഇല ഇടട്ടെ” എന്ന് ആജ്ഞ കൊടുത്ത്, ഗജവിഗ്രഹനായ ഭർത്താവിനെ അറപ്പുരയ്ക്കകത്തു പ്രവേശിച്ച്, അദ്ദേഹത്തെ തൊഴുതു. ഗജവിഗ്രഹൻ തന്റെ മുമ്പിൽ മഹമ്മദീയസമ്പ്രദായത്തിൽ കേശവും മീശയും വളർത്തി ഒതുക്കി നിൽക്കുന്ന യുവപുരുഷകേസരിയെക്കണ്ട്, വല്ലാതെ സങ്കോചപ്പെട്ടു. കേശവപിള്ള ഗജവിഗ്രഹനെ രണ്ടു കൈകളാലും പിടിച്ച്, ഭക്ഷണപ്പന്തിയിൽ മധ്യസ്ഥാനത്തു ബലാൽക്കാരേണ ഇരുത്തി, താനും സ്നേഹിതനും ഓരോ വശത്തായി ഇരുന്നു. അന്നാദിവിഭവങ്ങളും എടുത്തുകൊണ്ട് പരിചരണത്തിനു പുറപ്പെട്ട ജനനിമാതാവിനേയും രണ്ടാം മാതാവായ ഭഗവതിയമ്മയേയും തടഞ്ഞ്, കേശവപിള്ള കണ്ണുകൊണ്ട് തന്റെ അന്തർഗതത്തെ ഭഗവതിയമ്മയെ ധരിപ്പിച്ചു. ക്ഷണംകൊണ്ട് ഭഗവതിയമ്മ ഗജവിഗ്രഹിണിയായ അരത്തമപ്പിള്ളത്തങ്കച്ചിയെ ആ രംഗത്തു പ്രവേശിപ്പിച്ചു. അന്നത്തെ വിളമ്പുപണി ഏൽക്കുന്നതിന് തന്റെ സമീപവർത്തിയായ അതിഥിയുടെ ഭാര്യയോട് കേശവപിള്ള അപേക്ഷിച്ചു . [ 238 ] തങ്കച്ചി: “എന്റപ്പീ! പടുവിനെ ചൂൾന്ന എവൾ വെളമ്പിത്തന്നാല് എന്റപ്പീടെ പൗഞ്ചിയും കെട്ടുപോവും.”

കേശവപിള്ള: “വിളമ്പണം—ഗുണമേ വരൂ. വർത്തമാനങ്ങളെല്ലാം പിന്നീടു പറയാം. നിങ്ങൾ ഈ സമയത്ത്, ഇവിടെ വന്നു ചേരാൻ സംഗതിയായത് ഈശ്വരനും പ്രസാദിച്ചതുകൊണ്ടാണ്. വിളമ്പിത്തരണം,” കേശവപിള്ളയുടെ വാക്കുകൾ കേട്ടപ്പോൾ ഭഗവതിയമ്മയുടെ ഉപദേശം ബുദ്ധിപൂർവ്വമായി നൽകപ്പെട്ടതെന്നു തോന്നി. “അന്നു വെപ്രാളപ്പെടുമ്പം ഈ പവതിക്കൊച്ചച്ചി എന്റടുത്തു പറഞ്ഞു അപ്പി—അപ്പീടടുത്തു വന്നാല് എല്ലാം ചൊവ്വാക്കുമെന്ന്. അടുത്തിരിക്കണ ആദ്യത്തിനെ ഒരു പഞ്ചപാവിസ്സാമി ചൂതും ചുരയും വച്ചു വെളക്കി, രണ്ടു കണ്ണും പൊടിയിട്ടു മയക്കി. കുടിയിരുന്ന വീടും കൊളംകോരിച്ച്, കുടിപാർപ്പും മുട്ടിച്ച്, അപ്പാപനെത്തേടി മുള്ളും പടപ്പും ചൗട്ടി കാലും വെളുത്തു. എന്റപ്പീടടുത്തു വരാൻ വരുമ്പം, വീട്ടി വരുന്നൂന്നു കേട്ട്, ഞങ്ങളും ഇങ്ങു വന്നേ. ഇനി എന്റെ അപ്പൻതന്നെ ചൊല്ലുവിൻ, സാമി പോയപോക്ക് എങ്ങോട്ട്? ഞങ്ങൾക്കു വഴിയെന്തര്? അല്ലാണ്ട്; ഇദ്യം—ഇരിക്കക്കുടിയൊള്ളടമൊണ്ട്; വേണ്ടവരും വേണ്ട്വോളമുണ്ട്; അങ്ങു കേറൂമില്ലാ; അവരെ വേണ്ടേ വേണ്ടാന്നുംവച്ചു, ഒരുപിടിയേ പിടിച്ചിരിക്കണാ. അല്ലും പകലും അറുപതുനാഴികയും പ്നാറ്റീറ്റും, അപ്പടിയേ സാമീ! സാമീന്നു നിക്കണാ—എന്റപ്പി, ദൈവമറിയപ്പെറന്നു പെരുംപെരുമയ്ക്കു വഴികൊണ്ടിരിക്കണാനല്ലൊ, നല്ലരുളൊന്നു ചൊല്ലിന്.” ഈ കഥനവും അപേക്ഷയും കേട്ടു തന്റെ ഭാര്യയുടെ നിർബന്ധത്താൽ ആ സ്ഥലത്തേക്കു പോന്ന തന്റെ ജാള്യത്തെക്കുറിച്ചു കോപിച്ചുകൊണ്ടു കുഞ്ചുതമ്പി കുനിഞ്ഞിരുന്നു. കേശവൻ കുഞ്ഞ് യോഗീശ്വരനാൽ തന്നെപ്പോലെയും, അധികവും പരിഭൂതനാക്കപ്പെട്ട കുഞ്ചുത്തമ്പിയെക്കണ്ടു സഹതപിച്ചു. കേശവപിള്ള പിന്നെയും അരത്തമപ്പിള്ളത്തങ്കച്ചി വിളമ്പിക്കൊടുക്കേണ്ട കാര്യത്തിൽ നിർബന്ധമായി ഞെരുക്കിത്തുടങ്ങി. എന്നിട്ടു; തങ്കച്ചി വൈമനസ്യംകാട്ടിയപ്പോൾ ഭഗവതിയമ്മയുടെ രസനാഗ്രച്ചമ്മട്ടിയെ അവർ പ്രയോഗിച്ചു. “അയ്യേ! ഇതെന്തരു മേമയും കൊണ്ടാട്ടവും? കാര്യം കാണാൻ വന്നവര് കഴുതക്കാലും പിടിക്കെണ്ടയോ? പൊന്നുതമ്പുരാൻപോലും കൊണ്ടാടുണ എന്റെ പിള്ളയ്ക്കു വെളമ്പിയാല്, കൈമുടുവ് ഊര്യൂടുമോ? ശയിയഃ! പിന്നെ മതീന്താനും! കൊച്ചോ കുരുന്തോ ആണോ. ഈക്കൊഴഞ്ച്യാട്ടം ആടാൻ?” ഈ അപഹാസപ്രലോഭനത്തെ തുടർന്ന്, ബലാൽക്കാരത്തെക്കൂടി ആ പ്രിയംവദ ഉപയോഗിച്ചപ്പോൾ, പ്രഭാവതിയായ തങ്കച്ചി കേശവപിള്ളയുടെ മുമ്പിൽ നമ്രാസ്യയായി നിലകൊള്ളിക്കപ്പെട്ടു. ഐശ്വരമായുള്ള ഒരു പ്രബോധനത്തിന്റെ പ്രേരണയാൽ ഓദനപാത്രത്തെ വഹിച്ചു എങ്കിലും, കുലീനയായ ആ മഹതി ഭർത്രാജ്ഞകൂടാതെ പരപുരുഷപരിചരണത്തിന്, വിശേഷിച്ചും അന്യഭവനത്തിൽ വച്ച് സന്നദ്ധയായില്ല. തന്റെ ഗൃഹദാസ്യദശയിലെ സ്വാമിനിയുടെ ഉപാന്തസംസ്ഥിതി കണ്ട്, രക്തപ്ലാവിതമായ മുഖത്തോടുകൂടി കേശവപിള്ള എഴുന്നേറ്റു. ദൈവഗതികൊണ്ടുണ്ടാകുന്ന അവസ്ഥാഭേദങ്ങളെക്കുറിച്ച്, ആത്മനാ തത്വവിമർശനങ്ങൾ ചെയ്തുകൊണ്ടു നമ്രശിരസ്കനായി നിന്ന്, തന്റെ തലമുടിയെ വകന്ന്, മൂർദ്ധാവിൽ ചന്ദ്രക്കലാരൂപമായി വടുകെട്ടീട്ടുള്ള ഒരു തഴമ്പിനെ തങ്കച്ചിയെ കാണിച്ചു. താൻ അന്യനല്ലെന്നും അതിനുമുമ്പും തനിക്കു വിളമ്പീട്ടുണ്ടെന്നും തങ്കച്ചിയെ ബോദ്ധ്യപ്പെടുത്തുവാനായി, കേശവപിള്ളയാൽ അനുഷ്ഠിക്കപ്പെട്ട ഈ ക്രിയയിൽ, ആ മഹതി ഭൂചക്രഭ്രമണം സംഭവിപ്പിച്ചിട്ടുള്ള വിപരീതാവസ്ഥയെക്കാളും തന്റെ ദുഷ്കൃത്യത്തിനു പരമാവധിയായുള്ള ദണ്ഡനത്തെ ദർശനം ചെയ്തു. തന്റെ ദുഷ്കൃത്യത്തിനു മതിയായ അന്തസ്താപസഹനമാകുന്ന പ്രായശ്ചിത്തത്താൽ പാപശാന്തി വരുത്തീട്ടുണ്ടെന്നും, തന്നാൽ അവമാനിതനും പരിപീഡിതനും ആയ ബാലന്റെ ദർശനം നൽകി അനുഗ്രഹിക്കുന്നതിന് അദൃശ്യനായ ദൈവത്തിന്റെ സമക്ഷത്തിൽ തന്റെ ഹൃദയാശ്രുധാരകളെ പ്രവർഷിച്ചിട്ടുള്ളതിനാൽ അന്നത്തെ സംഘടനം തന്റെ പ്രാർത്ഥനയുടെ ഫലമായിരിക്കാമെന്നും, ചിന്തിച്ച് തങ്കച്ചി ധൈര്യത്തെ അവലംബിച്ചു. ഇതിനിടയിൽ “അന്നു തന്നതും കൊണ്ടതും നല്ലവാഴ്ചത്തെന്നു. . .” എന്നു കേശവപിള്ള തങ്കച്ചിയെ ആശ്വസിപ്പിപ്പാൻ തുടങ്ങി. “തന്നതിനും കൊണ്ടതിനും, തന്നടവും കൊണ്ടടവും ഒത്തപോലെ കൊണ്ടു. മകനേ! ഇനി എല്ലാം പൊറുപ്പിൻ” എന്നു ഗൽഗദ [ 239 ] ത്തോടുകൂടി തങ്കച്ചി ഒരു അപരാധസമ്മതത്തെ വദിച്ചു. അതുകേട്ട്, തമ്പി ചോദ്യം തുടങ്ങി: ആ! അതെന്തരപ്പീ! കൊണ്ടതാരു കൊടുത്തതാര്, പൊറുപ്പാനുള്ള എടവാടെന്തര്? തങ്കച്ചി തന്റെ അപരാധത്തെ സങ്കോചഹീനമായി വിളിച്ചു പറഞ്ഞു. . . തങ്കച്ചിയുടെ അപരാധവിവരണം കേട്ടു ക്ഷീണചിത്തനും ക്ഷതവീര്യനുമായി ഇരുന്നിരുന്ന തമ്പി പരിപൂർണാനന്ദനായി എഴുന്നേറ്റു കേശവപിള്ളയെ ആലിംഗനചെയ്തു. തന്റെ ഭവനനാശത്തേയും, യശഃക്ഷതത്തേയും, തന്നാൽ അഭ്യസ്തനായ ബാലകാര്യസ്ഥൻ മഹാരാജകാര്യസോപാനത്തിൽ ‘തല തിരിച്ചിൽ’ ഉണ്ടാക്കുന്ന ഒരു പടിയിൽ എത്തിയിരിക്കുന്നതുകൊണ്ടു തട്ടിക്കിഴിച്ചു. കഴിഞ്ഞ ദുഃഖങ്ങളെല്ലാം ഒരു സ്വപ്നം പോലെ തോന്നുകയാൽ തമ്പി പൂർവവൽ തന്റെ ഗൃഹത്തിന്റേയും ഭാര്യയുടേയും ഭർത്താവായി, പ്രതാപോഗ്രതയോട് കാര്യവിചാരം തുടങ്ങി. തന്റെ ചെറുസിക്രട്ടറിയെ “ഈശ്വരൻ തിരിച്ചുകൊടുത്തിരിക്കുമ്പോൾ, തമ്പി കുറയ്ക്കുന്നതെന്തിന്? വെറും ചുമ്മായാണോ ഒക്കെ പേപിടിച്ചു പെയ്യത്? നോവാ നെഞ്ചും കനിയാ മനവും ആളുണടം കൊളം കോരിപ്പെയ്യതോ കൊടുമ?” (ഭാര്യയ്ക്കു ധർമ്മോപദേശമായി) “ആഞ്ചാതിയെ ഒളിച്ചാല് ഇതോ വരൂ?” എന്നിത്യാദി പ്രസംഗങ്ങളോടുകൂടി, തന്റെ രായസക്കാരനെ പിടിച്ചിരുത്തി, ആ മന്ദിരപരിജനാദികളെല്ലാം തനിക്ക് അധീനംതന്നെ എന്നു ഘോഷിച്ചു കൊണ്ടു മൃഷ്ടമായി ഭക്ഷണം കഴിച്ചു. ഊണു കഴിഞ്ഞു ഭഗവതിയമ്മയുടെ സമ്മാനമായി താംബൂലദാനപരിചരണംകൂടി ഉണ്ടായപ്പോൾ തമ്പി ചിന്തകൾകൊണ്ട് അമ്പരന്നു മാറിൽ കൈവച്ചു തടവി. “അക്കൊടുമ്പാവി, കെടുത്ത കെടുവിന എന്തരുതാൻ ചൊല്ലുണെ?” എന്നു കേശവപിള്ളയെ നോക്കി ഒരു ചോദ്യംചെയ്തു. പ്രത്യുക്തിക്കു കേശവപിള്ള വിഷമിക്കുന്നതിനിടയിൽ തമ്പി തന്റെ പരമാർത്ഥങ്ങളുടെ കഥനത്തിനു പീഠികയിട്ടു: “എന്റെ പിള്ളയെ തൊരത്തിയപ്പമേ, അങ്ങ് എല്ലാം അക്കാളടഞ്ഞു നന്മയും തിന്മയും ചൊല്ലിതരാനാളില്ലാണ്ട്, എവ്വഴിയും കെട്ടു കാടുകേറി. ഇനിയെങ്കിലും നേരുവഴി ചൊല്ലിത്തന്ന് ഇവന്റെ കറതീർപ്പിൻ. പൊന്നുതമ്പുരാന്റെ അങ്ങൊണ്ടോ നമ്മുടെ തിരുവടികൾ?” കേശവപിള്ളയ്ക്കു ‘തിരുവടികൾ’ ഹരിപഞ്ചാനനൻ ആണെന്നു മനസ്സിലായി. എന്തു മറുപടി പറയണമെന്ന് ആ യുവാവു ചിന്തിക്കുന്നതിനിടയിൽ, തമ്പി തന്റെ അനുഭവസംക്ഷേപത്തെ പ്രസ്താവിച്ചു: കളപ്രാക്കോട്ട ഭവനത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ഗുരുവായി വരിക്കപ്പെട്ട ഹരിപഞ്ചാനനൻ, ഒരിക്കൽ തമ്പിയെ മരുത്വാന്മലയിലെ ഒരു ഗംഭീരഗുഹയ്ക്കകത്തു പ്രവേശിപ്പിച്ച്, അവിടെവച്ചു നടത്തപ്പെട്ടിരുന്ന ഹോമത്തിനിടയിൽ തമ്പിയെക്കൊണ്ടു രക്തസാക്ഷ്യസഹിതം സത്യംചെയ്യിച്ച്, ആ ദിവ്യപുരുഷന്റെ തത്വത്തെ ധരിപ്പിച്ചു. ആ യോഗിവേഷധരൻ, ശരീരത്തോടുകുടി സ്വർഗ്ഗപ്രാപ്തനായ വേണാട്ടെ ഒരു കുലശേഖരപ്പെരുമാൾ തിരുവടികളാണെന്നും, സ്വവംശജാതനായ രാമവർമ്മമഹാരാജാവിനു ഹൈദരിൽനിന്നു നേരിടാവുന്ന പീഡയെ പരിഹരിപ്പാൻ ഭൂപ്രവിഷ്ടനായിരിക്കുന്നതാണെന്നും ചില പരലോകഗുഹ്യങ്ങളേയും തമ്പിയെ ധരിപ്പിച്ചു. തമ്പിക്കു പൂർണ്ണബോധ്യയമുണ്ടാകുവാൻവേണ്ടി, പെരുമാൾ തിരുവടി ഭൂവാസകാലത്തു വഹിച്ചിരുന്ന കായത്തേയും സ്വർഗ്ഗപ്രാപ്തിയിൽ വ്യാപിച്ചിരിക്കുന്ന ശരീരത്തേയും ഒരേസമയത്തു ദ്വന്ദ്വമായും പരിസ്ഫുടമായും കാട്ടിക്കൊടുത്തു. ഇരണിയൽകൊട്ടാരത്തിൽ ഒരു മഹാരാജാവ് ഉടവാൾവച്ചു സ്വർഗ്ഗപ്രവിഷ്ടനായിട്ടുണ്ടെന്നു നടപ്പുള്ള ഐതിഹ്യത്തെ ആസ്പദമാക്കി, തമ്പി ഹരിപഞ്ചാനനെ പൂർണ്ണമായി വിശ്വസിച്ചു. താൻ അറിഞ്ഞ രഹസ്യത്തെ സ്വപത്നിയിൽനിന്നുപോലും ഗോപനംചെയ്തും, രാജകുടുംബത്തെയും രാജ്യത്തിന്റെ ക്ഷേമത്തെയും കാംക്ഷിച്ചും, തമ്പി ഹരിപഞ്ചാനനന്റെ അപേക്ഷകളേയും ആജ്ഞകളേയും നിസ്സംശയമായും അനർഗ്ഗളഭക്തിയോടും നിർവഹിച്ചു. തമ്പിയുടെ ഈ ഘടഗ്രസ്തമായ രാജഭക്തിക്കു കിട്ടിയ ശിക്ഷയ്ക്കുശേഷം മരുത്വാന്മലയിലും പല ദേശങ്ങളിലും ഹരിപഞ്ചാനനനെ അന്വേഷിച്ചിട്ടും കണ്ടു കിട്ടിയില്ല.

അഞ്ചാറുദിവസം കഴിഞ്ഞപ്പോൾ പരമാർത്ഥമായുള്ള രാജമന്ദിരപ്രവേശനത്തിനും കളപ്രാക്കോട്ടത്തമ്പിക്ക് ഭാഗ്യമുണ്ടായി. തലവർകുളം മുതലായ ഭവനക്കാർ കൂട്ടമിട്ടു തിരുവനന്തപുരത്തെത്തി. തമ്പിയുടെ ശുദ്ധഗതിക്കഥയെക്കേട്ട് മഹാരാജാവ് അസ്തഗൗരവനായി. ബുദ്ധിശൂന്യനെങ്കിലും ഭക്തിപൂർണ്ണനെന്നുള്ള അഭിമാനവും ബുദ്ധിപൂർണ്ണനായ ഭൃത്യന്റെ [ 240 ] മന്ത്രോപദേശപ്രാർത്ഥനകളും ചേർന്നപ്പോൾ, മഹാരാജാവിന് തമ്പിയുടെ സന്ദർശനമാകുന്ന പരമവൈഷമ്യത്തെ സഹിപ്പാൻ വേണ്ട പ്രഗത്ഭതയെ നല്കി.

മഹാരാജാവ്: (ഗൗരവഭാവത്തിൽ) “സ്വർഗം ചേർന്ന ഭാഗ്യവാന്മാരെകണ്ട കഥ പുറത്തു പറയരുത്. വലിയ രഹസ്യമാണത്. പുറത്തു പറഞ്ഞാൽ അനർത്ഥങ്ങൾ പലതുമുണ്ട്. തമ്പിയുടെ കാര്യം വേണ്ടപോലെ നാം ഏറ്റു—എല്ലാം ശരിയാകും." ഇങ്ങിനേയും മറ്റും അരുളിച്ചെയ്ത്, കുഞ്ചുത്തമ്പിയുടെ അഭിലാഷനേത്രങ്ങൾക്ക് ഐന്ദ്രപദമായുള്ള ‘കണക്കു തമ്പി ചെമ്പകരാമൻ’ എന്നുള്ള സ്ഥാനങ്ങൾക്ക് അദ്ദേഹത്തെ അവകാശിയാക്കി, ആ സായുജ്യസാലോകസാമീപ്യദാനങ്ങൾക്കുള്ള നീട്ടിനെ തൃക്കൈകൊണ്ടുതന്നെ, വൈഷ്ണവപ്രഭാപ്രസൃതവും, കോമളാനന്ദപരിപൂർണ്ണവും ആയുള്ള വദനത്തോടുകൂടി മഹാരാജാവ് നൽകി. തമ്പിയേയും അദ്ദേഹത്തിന്റെ പത്നിയേയും തുല്യസ്ഥാനികരാക്കി. തമ്പി അമൃതപ്രളയവർഷംകൊണ്ട് അഭിഷിക്തനായതുപോലെ, അകവും പുറവും കുളുർത്ത് ഹ്രസ്വഗാത്രനായി, സങ്കുചിത സർവ്വാംഗനായി താടിവെട്ടികിടുങ്ങുന്ന നാവുകൊണ്ട് തന്റെ ചാരിതാർത്ഥ്യത്തെ പുലമ്പി: “പൊന്നുതിരുമേനി. . . നൂറ്റിരുപതും പിന്നേം ചെന്നു. . . പേരും പെരുമയും ചേർന്ന് . . . നാട്ടാർക്ക്. . . തായും തകപ്പനുമായി. . . ശെൽവവും നിറശെൽവവും പെരുകി. . . എൺ‌തിശയും തുലങ്ക. . . ആണ്ടുരുള. . . മുമ്മൂർത്തിയും ഒരുമകൊണ്ട. . . മൂവുലകുടയ. . . താണു മലയപ്പെരുമാൾ അനുഗ്രഹിക്ക . . . അടിയൻ! അടിയൻ!”

*****************