താൾ:Dharmaraja.djvu/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തോടുകൂടി തങ്കച്ചി ഒരു അപരാധസമ്മതത്തെ വദിച്ചു. അതുകേട്ട്, തമ്പി ചോദ്യം തുടങ്ങി: ആ! അതെന്തരപ്പീ! കൊണ്ടതാരു കൊടുത്തതാര്, പൊറുപ്പാനുള്ള എടവാടെന്തര്? തങ്കച്ചി തന്റെ അപരാധത്തെ സങ്കോചഹീനമായി വിളിച്ചു പറഞ്ഞു. . . തങ്കച്ചിയുടെ അപരാധവിവരണം കേട്ടു ക്ഷീണചിത്തനും ക്ഷതവീര്യനുമായി ഇരുന്നിരുന്ന തമ്പി പരിപൂർണാനന്ദനായി എഴുന്നേറ്റു കേശവപിള്ളയെ ആലിംഗനചെയ്തു. തന്റെ ഭവനനാശത്തേയും, യശഃക്ഷതത്തേയും, തന്നാൽ അഭ്യസ്തനായ ബാലകാര്യസ്ഥൻ മഹാരാജകാര്യസോപാനത്തിൽ ‘തല തിരിച്ചിൽ’ ഉണ്ടാക്കുന്ന ഒരു പടിയിൽ എത്തിയിരിക്കുന്നതുകൊണ്ടു തട്ടിക്കിഴിച്ചു. കഴിഞ്ഞ ദുഃഖങ്ങളെല്ലാം ഒരു സ്വപ്നം പോലെ തോന്നുകയാൽ തമ്പി പൂർവവൽ തന്റെ ഗൃഹത്തിന്റേയും ഭാര്യയുടേയും ഭർത്താവായി, പ്രതാപോഗ്രതയോട് കാര്യവിചാരം തുടങ്ങി. തന്റെ ചെറുസിക്രട്ടറിയെ “ഈശ്വരൻ തിരിച്ചുകൊടുത്തിരിക്കുമ്പോൾ, തമ്പി കുറയ്ക്കുന്നതെന്തിന്? വെറും ചുമ്മായാണോ ഒക്കെ പേപിടിച്ചു പെയ്യത്? നോവാ നെഞ്ചും കനിയാ മനവും ആളുണടം കൊളം കോരിപ്പെയ്യതോ കൊടുമ?” (ഭാര്യയ്ക്കു ധർമ്മോപദേശമായി) “ആഞ്ചാതിയെ ഒളിച്ചാല് ഇതോ വരൂ?” എന്നിത്യാദി പ്രസംഗങ്ങളോടുകൂടി, തന്റെ രായസക്കാരനെ പിടിച്ചിരുത്തി, ആ മന്ദിരപരിജനാദികളെല്ലാം തനിക്ക് അധീനംതന്നെ എന്നു ഘോഷിച്ചു കൊണ്ടു മൃഷ്ടമായി ഭക്ഷണം കഴിച്ചു. ഊണു കഴിഞ്ഞു ഭഗവതിയമ്മയുടെ സമ്മാനമായി താംബൂലദാനപരിചരണംകൂടി ഉണ്ടായപ്പോൾ തമ്പി ചിന്തകൾകൊണ്ട് അമ്പരന്നു മാറിൽ കൈവച്ചു തടവി. “അക്കൊടുമ്പാവി, കെടുത്ത കെടുവിന എന്തരുതാൻ ചൊല്ലുണെ?” എന്നു കേശവപിള്ളയെ നോക്കി ഒരു ചോദ്യംചെയ്തു. പ്രത്യുക്തിക്കു കേശവപിള്ള വിഷമിക്കുന്നതിനിടയിൽ തമ്പി തന്റെ പരമാർത്ഥങ്ങളുടെ കഥനത്തിനു പീഠികയിട്ടു: “എന്റെ പിള്ളയെ തൊരത്തിയപ്പമേ, അങ്ങ് എല്ലാം അക്കാളടഞ്ഞു നന്മയും തിന്മയും ചൊല്ലിതരാനാളില്ലാണ്ട്, എവ്വഴിയും കെട്ടു കാടുകേറി. ഇനിയെങ്കിലും നേരുവഴി ചൊല്ലിത്തന്ന് ഇവന്റെ കറതീർപ്പിൻ. പൊന്നുതമ്പുരാന്റെ അങ്ങൊണ്ടോ നമ്മുടെ തിരുവടികൾ?” കേശവപിള്ളയ്ക്കു ‘തിരുവടികൾ’ ഹരിപഞ്ചാനനൻ ആണെന്നു മനസ്സിലായി. എന്തു മറുപടി പറയണമെന്ന് ആ യുവാവു ചിന്തിക്കുന്നതിനിടയിൽ, തമ്പി തന്റെ അനുഭവസംക്ഷേപത്തെ പ്രസ്താവിച്ചു: കളപ്രാക്കോട്ട ഭവനത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ഗുരുവായി വരിക്കപ്പെട്ട ഹരിപഞ്ചാനനൻ, ഒരിക്കൽ തമ്പിയെ മരുത്വാന്മലയിലെ ഒരു ഗംഭീരഗുഹയ്ക്കകത്തു പ്രവേശിപ്പിച്ച്, അവിടെവച്ചു നടത്തപ്പെട്ടിരുന്ന ഹോമത്തിനിടയിൽ തമ്പിയെക്കൊണ്ടു രക്തസാക്ഷ്യസഹിതം സത്യംചെയ്യിച്ച്, ആ ദിവ്യപുരുഷന്റെ തത്വത്തെ ധരിപ്പിച്ചു. ആ യോഗിവേഷധരൻ, ശരീരത്തോടുകുടി സ്വർഗ്ഗപ്രാപ്തനായ വേണാട്ടെ ഒരു കുലശേഖരപ്പെരുമാൾ തിരുവടികളാണെന്നും, സ്വവംശജാതനായ രാമവർമ്മമഹാരാജാവിനു ഹൈദരിൽനിന്നു നേരിടാവുന്ന പീഡയെ പരിഹരിപ്പാൻ ഭൂപ്രവിഷ്ടനായിരിക്കുന്നതാണെന്നും ചില പരലോകഗുഹ്യങ്ങളേയും തമ്പിയെ ധരിപ്പിച്ചു. തമ്പിക്കു പൂർണ്ണബോധ്യയമുണ്ടാകുവാൻവേണ്ടി, പെരുമാൾ തിരുവടി ഭൂവാസകാലത്തു വഹിച്ചിരുന്ന കായത്തേയും സ്വർഗ്ഗപ്രാപ്തിയിൽ വ്യാപിച്ചിരിക്കുന്ന ശരീരത്തേയും ഒരേസമയത്തു ദ്വന്ദ്വമായും പരിസ്ഫുടമായും കാട്ടിക്കൊടുത്തു. ഇരണിയൽകൊട്ടാരത്തിൽ ഒരു മഹാരാജാവ് ഉടവാൾവച്ചു സ്വർഗ്ഗപ്രവിഷ്ടനായിട്ടുണ്ടെന്നു നടപ്പുള്ള ഐതിഹ്യത്തെ ആസ്പദമാക്കി, തമ്പി ഹരിപഞ്ചാനനെ പൂർണ്ണമായി വിശ്വസിച്ചു. താൻ അറിഞ്ഞ രഹസ്യത്തെ സ്വപത്നിയിൽനിന്നുപോലും ഗോപനംചെയ്തും, രാജകുടുംബത്തെയും രാജ്യത്തിന്റെ ക്ഷേമത്തെയും കാംക്ഷിച്ചും, തമ്പി ഹരിപഞ്ചാനനന്റെ അപേക്ഷകളേയും ആജ്ഞകളേയും നിസ്സംശയമായും അനർഗ്ഗളഭക്തിയോടും നിർവഹിച്ചു. തമ്പിയുടെ ഈ ഘടഗ്രസ്തമായ രാജഭക്തിക്കു കിട്ടിയ ശിക്ഷയ്ക്കുശേഷം മരുത്വാന്മലയിലും പല ദേശങ്ങളിലും ഹരിപഞ്ചാനനനെ അന്വേഷിച്ചിട്ടും കണ്ടു കിട്ടിയില്ല.

അഞ്ചാറുദിവസം കഴിഞ്ഞപ്പോൾ പരമാർത്ഥമായുള്ള രാജമന്ദിരപ്രവേശനത്തിനും കളപ്രാക്കോട്ടത്തമ്പിക്ക് ഭാഗ്യമുണ്ടായി. തലവർകുളം മുതലായ ഭവനക്കാർ കൂട്ടമിട്ടു തിരുവനന്തപുരത്തെത്തി. തമ്പിയുടെ ശുദ്ധഗതിക്കഥയെക്കേട്ട് മഹാരാജാവ് അസ്തഗൗരവനായി. ബുദ്ധിശൂന്യനെങ്കിലും ഭക്തിപൂർണ്ണനെന്നുള്ള അഭിമാനവും ബുദ്ധിപൂർണ്ണനായ ഭൃത്യന്റെ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/239&oldid=158515" എന്ന താളിൽനിന്ന് ശേഖരിച്ചത്