ധർമ്മരാജാ/അദ്ധ്യായം പത്ത്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ധർമ്മരാജാ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പത്ത്




[ 83 ]

അദ്ധ്യായം പത്ത്
“. . . . . . . . . . . . . . . . . . . . . പ്രതിക്രിയ
ധീരതയോടു ചെയ്തീടുന്നതുമുണ്ടു പിന്നെ
പാരിതു പരിപാലിച്ചിരിക്കുന്നതുമുണ്ട്”

തന്റെ പ്രിയഭാഗിനേയന്റെ ബന്ധനം ചന്ത്രക്കാറനു പാണ്ഡ്യചോളാദി മഹൽസാമ്രാജ്യങ്ങളുടെ അവസാനംപോലെ ചരിത്രകീർത്തനീയവും പ്രജാസ്വാതന്ത്ര്യത്തിനു ഹാനികരവുമായ [ 84 ] ഒരു ഉപഗമമായിരുന്നു. എങ്കിലും തന്റെ യൗവനാരംഭത്തിലെ വിപ്ലവങ്ങൾ എങ്ങനെ തന്റെ ഭാഗ്യസ്ഥിതിക്കു വ്യാഴോദയമായി ഭവിച്ചുവോ, അങ്ങനെയുള്ള ജ്യോതിശ്ചക്രപരിവർത്തനം കൊണ്ടുതന്നെ, അപമാനകരമായ ഈ സംഭവവും തന്റെ ഭാഗ്യഭാസ്കരനെ ‘സ്വോച്ചഗത’നാക്കി സംക്രമിപ്പിച്ചേക്കാമെന്ന് ലോഭാകുലിതനായി ആ മഹാപ്രഭു സമാശ്വസിച്ചു. എന്നാൽ, തൽക്കാലസ്ഥിതികളുടെ രൂക്ഷമായ പാരമാർത്ഥ്യം അയാളുടെ അന്തഃപ്രദേശത്തെ വ്യാകുലപ്പെടുത്തി. തന്റെ കീർത്തിക്കും പ്രതാപത്തിനും മാന്യതയ്ക്കും നേരിട്ട ധിക്കൃതിക്ക് ഭൂമിയുടെ നാനാഭാഗങ്ങളിലും പ്രതിധ്വനിക്കുമാറുള്ള ഒരു പ്രതിക്രിയ ബലിഷ്ഠനായ താൻ നിർവ്വഹിക്കേണ്ടതാണെന്ന് അത്യുൽക്കടമോഹമാകുന്ന സന്നിപാതജ്വരത്തിന്റെ മൂർച്ഛയിൽ അയാൾ സങ്കല്പിക്കുകയും ചെയ്തു. ഭൂകമ്പാരംഭംപോലെ നാഭിനാളംമുതൽ ഒരു ദീർഘനിശ്വാസംചെയ്ത് ചന്ത്രക്കാറൻ അശരണനെന്നപോലെ ഊർദ്ധ്വമുഖനായി നിന്നപ്പോൾ, ആകാശവീഥിയെ ശാന്തമായി തരണംചെയ്യുന്ന ചന്ദ്രൻ അയാളുടെ നേത്രഗോളങ്ങളിൽ പ്രതിബിംബിച്ച് അവയെ രണ്ടു ചന്ദ്രപോതങ്ങളെന്നപോലെ പ്രകാശിപ്പിച്ചു. പ്രേക്ഷകന്മാരായ ജനങ്ങൾ, ആ പൈശാചദർശനം കൊണ്ടു ഭയാതുരന്മാരായി, ആ ദുർമ്മദന്റെ കോപാഗ്നിയിൽ ശലഭദശയെ പ്രാപിച്ചുപോകാതെ അവിടെനിന്നും ജവഗമനം തുടങ്ങി. എന്നാൽ ചന്ത്രക്കാറന്റെ നേത്രശശാങ്കന്മാരുടെ പരിവേഷദ്വന്ദ്വം പിണഞ്ഞിടഞ്ഞു ലസിക്കും വണ്ണം ഉമ്മിണിപ്പിള്ളയായ കണ്ടകവല്ലി അദ്ദേഹത്തെ താണ്ഡവപ്രദക്ഷിണം ചെയ്തുകൊണ്ടു നിന്നു. വൃദ്ധ മുതലായവരുടെ വാസസ്ഥലത്തുവച്ചുണ്ടായ മഹാപരിതാപകരമായ സംഭവത്തിൽ അവരോട് അനുകമ്പാഭാവമൊന്നും കാണിക്കാതെയും, അങ്ങനെ ഒരു വകക്കാരുണ്ടെന്നുള്ള സംഗതിപോലും ഗണിക്കാതെയും, ഋഷഭപ്രകൃതനായിത്തന്നെ ചന്ത്രക്കാറൻ, ഈശനാകട്ടെ ബ്രഹ്മനാകട്ടെ തന്നോടപ്രിയം പ്രവർത്തിച്ച ധൂർത്തനെ വൈരനിര്യാതനംകൊണ്ടു ക്ഷണേന അശ്രുപാനംചെയ്യിക്കുന്നുണ്ടെന്നു ശപഥംചെയ്ത് ചിലമ്പിനേത്തേക്കു തിരിച്ചു.

വൃദ്ധ മുതലായവരോട് ചന്ത്രക്കാറൻ കാണിച്ച മര്യാദാലോപത്തെ തന്റെ സ്വന്തരീതിയിൽ ഉദാരശീലനായ ഉമ്മിണിപ്പിള്ള പരിഹരിച്ചു. മന്ത്രക്കൂടംവിട്ട് തനിക്കു ശർമ്മദനായുള്ള അളിയപ്പെരുമാളെ തുടരുന്നതിനുമുമ്പിൽ തന്റെ പ്രചോദനത്താൽ കേശവൻകുഞ്ഞുള്ളേടം അറിഞ്ഞു സ്വകാമപ്രാപ്തിക്കു പ്രതിബന്ധമായ ആ യുവാവിനെ രാജഭൃത്യന്മാർ മാറ്റുകകൊണ്ട് അയാൾ ഉല്ലാസഭരിതനായിത്തീർന്നിരുന്നു. തന്റെ ശരീരവല്ലരികത്വത്തിന്റെ സരസതയെ അതിശയമായി സ്ഫുടീകരിച്ചും, ഏതു സരസാംഗനാഹൃദയഭിത്തിയേയും കരണ്ടു നശിപ്പിപ്പാൻ നിപുണമൂഷികനാണെന്നു നടിച്ചും മീനാക്ഷിയുടെ നേർക്ക്, “ആരെന്നാലും രക്ഷിപ്പാനിനി അപരൻ വരുമോ കേണാളെ” എന്നു വിജയസന്ദേശമായും, വൃദ്ധയുടെ നേർക്ക്, “എന്തറിഞ്ഞു മമ ശീലഗുണങ്ങളും ബുദ്ധിവിലാസവും” എന്നു ഭത്സനമായും, കുപ്പശ്ശാർ നിൽക്കുമെന്നു വിചാരിച്ചിരുന്ന സ്ഥലത്തെ നോക്കി “വിദ്രുതം തവ രക്തധാര കുടിച്ചിടാതെയടങ്ങുമോ” എന്നു ഗർവ്വദ്യോതകമായും ഓരോ നോട്ടങ്ങളെ പ്രക്ഷേപണം ചെയ്തു. കുപ്പശ്ശാരുടെ ഒരു പൊടിയെങ്കിലും അവിടെ ഇല്ലാതിരുന്നത് ഉമ്മിണിപ്പിള്ളയുടെ ആയുർബലം ശേഷിച്ചതുകൊണ്ടായിരുന്നു.

മീനാക്ഷി സാമാന്യേന തന്റെ വംശമഹത്വത്തിനൊത്തവിധം ധീരസിംഹപ്രകൃതിയായിരുന്നു എങ്കിലും, തനിക്കു ദൈവഗത്യാ സിദ്ധിച്ച കാമുകന്റെ സംഗതിയിൽ ഹൃദയമാർദ്ദവം കൊണ്ട് ഹരിണീസ്വഭാവയായിത്തീർന്നിരുന്നു. ആ യുവാവിനെ ഒരു ലളിതദിവ്യസമ്പത്തായി ധ്യാനിച്ച്, ആ ബാലിക മാനസപൂജ ചെയ്തുവന്നിരുന്നു. സമ്പൽസമൃദ്ധിയും ശൃംഗാരപരമാനന്ദാനുഭൂതിയും കാമിച്ചുത്ഭവിക്കുന്നതല്ലായിരുന്നു മീനാക്ഷിയുടെ പ്രണയം. ആ കന്യക ആ യുവാവിനെ ഭർത്തൃസ്ഥാനത്തിൽ സങ്കൽപനംചെയ്തു വരിച്ചത് തന്റെ ഐഹികദേഹിക്ക് ഒരു ആധാരപുരുഷനായും, രാസക്രീഡാരഹസ്യാന്തർഭൂതമായ ആത്മസമ്മേളനസ്വാരസ്യദനായും ആയിരുന്നു. ആ യുവാവും താനും പരസ്പരസർവ്വസ്വതയെ കൈക്കൊണ്ട് അദ്ദേഹത്തിന്റെ ജന്മദേശമായ നാട്ടുമ്പുറത്ത് വൃക്ഷസങ്കലിതമായുള്ള വിജനസ്ഥലത്തിൽ രമ്യമായുള്ള ഒരു ഭവനത്തിൽ അതിന്റെ നായികാസ്ഥാനം വഹിച്ച്, വിശ്രമാവസരങ്ങളിൽ അദ്ദേഹത്തിന്റെ സാഹിത്യ ചാതുരിയെ ആസ്വദിച്ചും, തനിക്കു സിദ്ധമായുള്ള സംഗീതാമൃതത്താൽ [ 85 ] യഥാഹിതം അദ്ദേഹത്തിനെ സന്തർപ്പണം ചെയ്തും, തനിക്കു യഥാക്രമം ഉപദിഷ്ടമായിട്ടുള്ള ഹനുമൽകവചാദിമന്ത്രങ്ങളെക്കൊണ്ട് ഗൃഹൈശ്വര്യസംരക്ഷണംചെയ്തും, ദൈവപ്രസാദത്താൽ സന്തതി ലാഭമുണ്ടാകുമ്പോൾ ബാലപരിചരണംകൂടിച്ചെയ്തും— ഇങ്ങനെയുള്ള ഗൃഹസ്ഥവസതിയുടെ ചാരിത്രമഹിമകൊണ്ട് സ്വകുലത്തിന്റെ കളങ്കം ആസകലം നീക്കിയും പാപരഹിതമായുള്ള കർമ്മസഞ്ചയസമ്പാദനം ചെയ്തും, ഭർത്തൃചരമത്തിൽ സതീവ്രതത്തെ അനുഷ്ഠിപ്പാൻ മീനാക്ഷി മനോരാജ്യവ്യവസ്ഥാപനങ്ങൾ ചെയ്തിരുന്നു. ആ ബാലികയെ ഹതവിധി പൊടുന്നനവേ വഞ്ചിച്ചപ്പോൾ, ആ പരമദുഖഃത്തിന്റെ കാരണം സ്വകുടുംബദുഷ്കൃതികൾതന്നെ എന്ന് അവൾ സങ്കൽപിച്ചു. രാജദ്രാഹാദിപാപങ്ങൾകൊണ്ട് ശൃംഖലിതമായുള്ള തന്റെ കുടുംബത്തോട്, തന്റേയും മാതാമഹിയുടേയും പൂർവ്വനിശ്ചയങ്ങൾക്കു വിരുദ്ധമായി കേശവകുഞ്ഞിന് സംഘടനം ഉണ്ടാക്കുമാറ് നടന്ന നിശ്ചയതാംബൂലക്രിയയുടെ പരിപൂർത്തിയോടുകൂടിത്തന്നെ അദ്ദേഹവും രാജകോപഗ്രസ്തനായിത്തീർന്നിരിക്കുന്നത് വിധിഗതിയുടെ ന്യായമായ പരിണാമമെന്നും ആ കന്യകയ്ക്കു തോന്നി. തന്റെ ഹൃദയത്തിൽ തിങ്ങിപ്പൊങ്ങുന്ന താപത്തെ അശ്രുവർഷംകൊണ്ടു തണുപ്പിക്കാൻ അവളുടെ അതിപ്രൗഢതസമ്മതിക്കായ്കയാൽ, സ്വാന്തഃക്ഷീണത്തെ ഗൗരവബുദ്ധ്യാ ഗോപനം ചെയ്തും ഇതിനിടയിൽ വാടിത്തളർന്നു തന്നിലധികം ഖിന്നയായി നിന്നിരുന്ന മാതാമഹിയെ ഹസ്തഗ്രഹണം ചെയ്തും നാലുകെട്ടിനകത്തു പ്രവേശിച്ചു.

ദണ്ഡകവനവാസിയായ കബന്ധനെപ്പോലെ ഹരിപഞ്ചാനന സന്നിധിയിലേക്കു ചന്ത്രക്കാറൻ പാഞ്ഞുപോകുന്നതിനിടയിൽ, അദ്ദേഹത്തിന്റെ മഹാസൗധമായുള്ള ചവുക്കയുടെ പ്രാന്തത്തിൽ നിന്നിരുന്ന വൃദ്ധസിദ്ധാദികൾ ആ ഗഭീരാക്ഷന്റെ അപ്പോഴത്തെ ആകാരമഹാരൂക്ഷതയെക്കണ്ട് ആശ്ചര്യപ്പെട്ടു. അഗ്നിമയമായ ഒരു ലോഹഗോളമെന്നപോലെ ഭൂഭ്രമണവേഗത്തിൽ അദ്ദേഹം ഹരിപഞ്ചാനനദൃഷ്ടിചക്രത്തിൽ പ്രവേശിച്ച് സ്തംഭനിലയെ കൈക്കൊണ്ടു. എന്തതിശയം! തന്റെ ബദ്ധശത്രുവും സ്വാഭീഷ്ടവിഘാതകനും ആയ കുപ്പശ്ശാർ യോഗികരപത്മങ്ങളാൽ സകരുണം തലോടപ്പെട്ടും, ആനന്ദ ബാഷ്പാർദ്രനേത്രങ്ങളോടുകൂടിയും, ബദ്ധപഞ്ചപുച്ഛനായും, ദ്രാവിഡ പ്രാകൃതമെന്നൊരു നവഭാഷയെ പ്രയോഗിച്ചും, പ്രാരബ്ധദുരിതദൂരീകരണപ്രാർത്ഥകനായി നിൽക്കുന്നു. മീനാക്ഷിയേയും, കഴക്കൂട്ടത്തെ വകനിധിയേയും ഇതാ യോഗീശ്വരഗൃദ്ധ്രൻ നഖഗ്രസ്തമാക്കിക്കൊണ്ട്, പക്ഷപുടങ്ങളെ വിടർത്തി അംബരദേശത്തോടുയരുന്നു എന്നു ചന്ത്രക്കാറൻ നിരൂപിച്ചു. യോഗീശ്വരഗുരുവിടനേയും കുപ്പയാശ്ശായ ശത്രുഖലനേയും തന്റെ ‘സർവം ഭക്ഷ്യാമി’ത്വത്തിന് അവകാശവലബ്ധിയിൽ പ്രാതലാക്കുന്നുണ്ടെന്നു ചന്ത്രക്കാറൻ നിശ്ചയിച്ചു. ആ ആഗ്നേയബൃഹൽപിണ്ഡത്തെക്കണ്ടപ്പോൾ യോഗീശ്വരനും കുപ്പശ്ശാരും ഒന്നുപോലെ സംഭ്രമിച്ചു. ഭാഗ്യവശാൽ അത്യാവശ്യം പരസ്പരം ഗ്രഹിപ്പാനുള്ളതു പറഞ്ഞുതീർന്നിരുന്നതിനാൽ യോഗീശ്വരൻ കുപ്പശ്ശാർക്ക് യഥാനിയമം പ്രസാദത്തെ നൽകി, അയാളെ യാത്രയാക്കി. ആ സന്ദർഭത്തിൽ തന്റെ സംബന്ധിയുടെ അവമാനവിപത്തിൽ സഹതാപിയായി അനുകരണംചെയ്യേണ്ടത് തന്റെ ധർമ്മമെന്നു വിചാരിച്ച്, മാളികമുകളിലുള്ള വാതൽപ്പടിയുടേയും അതിനടുത്തു കോപത്തീജ്വാല ചിന്നിക്കൊണ്ടു നിന്നിരുന്ന ചന്ത്രക്കാറന്റേയും ഇടയിൽക്കൂടി, തന്റെ ശരീരതന്തുവെ അകത്തു പ്രവേശിപ്പിക്കാൻ പരിതാപചിഹ്നമായി ദീർഘിപ്പിച്ചുള്ള മുഖാഗ്രത്തെ ഉമ്മിണിപ്പിള്ള കോർത്തു. തന്നെ ഞെരിച്ചുകൊണ്ട് അകത്തോട്ടു പ്രവേശിച്ച അവിവേകിയെ ചന്ത്രക്കാറന്റെ നേത്രകൂശ്മാണ്ഡാന്തങ്ങൾ ദർശനംചെയ്തപ്പോൾ ആ ഹതഭാഗ്യനായ വിദ്യുജ്ജിഹ്വന്റെ കണ്ഠത്തിനു ചന്ത്രക്കാദശകണ്ഠൻ പിടികൂടി പ്രയാണവിഷമംകൂടാതെ കോണിക്കുതാഴത്തുള്ള തളത്തിൽ കിരാതനാൽ ദണ്ഡിതനായ അർജ്ജുനനനെപ്പോലെ പതിപ്പിക്കപ്പെട്ടു. ആ ക്രിയചെയ്ത ചന്ത്രക്കാറനേയും അതുകണ്ടു രസിച്ചുനിന്ന യോഗീശ്വരനേയുംകൊണ്ട് കൈകടിപ്പിച്ചേക്കുന്നുണ്ടെന്ന് ഉമ്മിണിപ്പിള്ള ഘോരമായ ഒരു പ്രതിജ്ഞ ചെയ്തു. യോഗീശ്വരൻ ഈ സംഭവത്താൽ ചന്ത്രക്കാറനും ഉമ്മിണിപ്പിള്ളയും തമ്മിലുള്ള ശ്ലഥബന്ധത്തെ മനസ്സിലാക്കി. അതുകൊണ്ട്—തൽക്കാലം കഥ നടക്കട്ടെ.

അഭിമാനിയായ ചന്ത്രക്കാറൻ ധിക്കാരിയായ തന്റെ സംബന്ധിയെ ഈവിധം ശാസിച്ച [ 86 ] തിന്റെശേഷം വീണ്ടും യോഗീശ്വരന്റെ സന്നിധിയിൽ പ്രവേശിച്ച് അദ്ദേഹത്തിന്റെ അപ്രാപഞ്ചികത്വത്തേയും ജീവമുക്തതയേയും വിസ്മരിച്ച് വീരധർമ്മാനുസാരിയായി ആ മുറിയുടെ ചുവരിൽ തൂക്കിയിരുന്ന ഒരു കഠാരിയെ ഗ്രഹിച്ച് തന്റെ മാറിനു നേർക്കുതന്നെ അതിനെ ഉയർത്തി ഓങ്ങി. തന്റെ സൽക്കാരകനായ ശിഷ്യപ്രധാനനുണ്ടായ അവമാനപരിഹാരകമായ ഈ സാഹസോദ്യമം കണ്ടപ്പോൾ ജന്മനാ രക്തച്ഛിദ്രകനായുള്ള ആ യോഗീശ്വരൻ അഭിമാനപൂർവ്വം വേഗത്തിൽ അടുത്ത് അയാളുടെ ആത്മഹത്യക്കുള്ള ശ്രമത്തെ നിരോധിച്ചു. യോഗീശ്വരനോടുള്ള ശിഷ്യബന്ധത്തെ ഓർക്കാതെയും അവമാനസഹനായി നിൽപാൻ ശക്തനല്ലാതെ ചമഞ്ഞു, ചന്ത്രക്കാറൻ അദ്ദേഹത്തിനെ ഇങ്ങനെ കയർപ്പും വിലപനവും തുടങ്ങി: “വിടണം സാമി! ഇവനിനി ചത്താലെന്ത്, ഇരുന്നാലെന്ത്? മാനവും മതിയുംകെട്ടു! വായ്ക്കരിക്കുതഹണവൻ കാലന്മാരെ വായിലുമായി! എന്റെ പൊന്നുസ്വാമി! ഈ ഒറ്റത്തടിക്കിനി വിലയെന്തര്, നെലയെന്തര്? കൈവിട്ടൂടണം.” യോഗീശ്വരൻ ചന്ത്രക്കാറന്റെ കൈവിടാതെ ശാന്തതയോടുകൂടി ഇങ്ങനെ ഗുണദോഷിച്ചു: “എന്ന ചന്ത്രക്കാറപ്രഭു? അവിവേകമൂർച്ചയാലെ ജന്മജന്മാന്തരസിദ്ധമാന മനുഷ്യാത്മാവെ ഹതംചെയ്തൂടറതാ? ആഹാ? പരമജാള്യം! നമതു ശിഷ്യർ.”

ചന്ത്രക്കാറൻ: “ശിഷ്യര്! നോവിച്ചാൽ കൊത്താത്ത പാമ്പൊണ്ടൊ? തന്തപ്പാമ്പിനേപ്പോലെ കുഞ്ചും മൂക്കുമ്പം കൊത്തും.”

രാമനാമഠത്തിൽപ്പിള്ളയെ തുടർന്ന് താനും രാജദ്രാഹത്തിനു ശക്തൻതന്നെ എന്നു ചന്ത്രക്കാറൻ പറഞ്ഞതിന്റെ താൽപര്യം യോഗീശ്വരനു വ്യാഖ്യാനംകൂടാതെ മനസ്സിലായി. ദന്തങ്ങളെക്കൊണ്ടു സകലദൃശ്യങ്ങളേയും ഭേദനംചെയ്‌വാൻ സന്നദ്ധനായി മദമ്പാടോടുകൂടി നില്ക്കുന്ന ഗജരാജനെപ്പോലെ സംരംഭമൂർച്ഛിതനായ ചന്ത്രക്കാറനോട് തന്റെ ശാന്തവാദവും സാമോപദേശവും വിദേശീയഭാഷയും പ്രയോജകീഭവിക്കയില്ലെന്നു നിശ്ചയിച്ച്, അയാളെ ഒന്നു ശമിതഗർവനാക്കി സ്വപാർശ്വസ്ഥനാക്കിക്കൊണ്ട് അവിടം വിട്ടു വേഗത്തിൽ മടങ്ങുന്നതിന് യോഗീശ്വരൻ ഉപായം നോക്കി. തന്റെ അന്തർഗ്ഗതങ്ങളെ തനിക്കു സഹജമായുള്ള നാട്യവൈദഗ്ദ്ധ്യം കൊണ്ട് ഗോപനം ചെയ്തും, സവിശേഷമായി ആശ്ചര്യമന്ദഹാസത്തെ ചൊരിഞ്ഞും, പുറത്തേക്കുള്ള വാതൽപ്പടിയിൽ കയറിനിന്ന്, ചന്ത്രക്കാറന്റെ കഠാരി വഹിച്ചുള്ള ഹസ്തത്തെ സ്വഹസ്തത്തിൽനിന്നു മോചിച്ച്, യോഗീശ്വരൻ ഇങ്ങനെ പ്രസംഗിച്ചു: “തന്റെ വലിയ മാനഹതിക്ക് നാം നിവൃത്തിയുണ്ടാക്കും. തന്റെ അനന്തരവനെ വിട്ടുകൊടുപ്പാൻ നാംതന്നെ ഉപദേശിച്ചത്. അതിന്റെ കാരണം കേൾക്കൂ: തന്റെ പുറപ്പാടിനെ തടുപ്പാൻ ഒരു വിന്ധ്യനിര ചുറ്റി നില്പുണ്ട്. കുമാരൻതമ്പി ജെൻട്രാളും വലിയൊരു പരിവാരവും ഇപ്പോഴും ഈ സ്ഥലം ചുറ്റിയുണ്ട് .”

ചന്ത്രക്കാറൻ: “അഹഹഹ! എന്തരു സാമീ! ഞാൻ ഏച്ചും പേച്ചും കെട്ടവനെന്നോ? അങ്ങനെയാണെങ്കിൽ വച്ചൂടട്ടൊ തീ പെരുച്ചാഴിപ്പോട്ടില്?”

യോഗീശ്വരൻ: “ഹെയ് ! കാര്യം കളിയല്ല—ഞാനിവിടെ ഉള്ളപ്പോൾ വലിയ കൈ ഒന്നും പാടില്ല. പിന്നെയും, അദ്ദേഹത്തിന്റെ കൂടി ആളെത്രയുണ്ടെന്നറിഞ്ഞുകൂടാ. ഒരു മുന്നൂറോളം ആ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്ന് എനിക്കു തോന്നി; രാത്രിയായപ്പോൾ അത് ഇരട്ടിച്ചിരിക്കും. നമ്മുടെ ദേഹരക്ഷയ്ക്ക് മഹാരാജാവിങ്ങനെ പ്രസാദിച്ചു ചെയ്യുന്ന ഉപചാരത്തെ നാം അനാദരിക്കേ? തനിക്കും അവിടന്നു ചെയ്തിരിക്കുന്നത് ഒരു വലിയ അഭിമാനമല്ലേ?”

ചന്ത്രക്കാറൻ: “അമ്പിച്ചിയൊ! കുശാല് കുശാല്—ഇത്ര നോട്ടത്തിനും മര്യാധയ്ക്കും അവിടെ ആൺപെറന്നവനാര്—?”

യോഗീശ്വരൻ: “അരുതരുത്. അവസ്ഥയായി സംസാരിക്കൂ. മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലമല്ലിത്. അക്കാലത്ത് ആ സിംഹത്തെ മാത്രം ഭയന്നാൽ മതിയായിരുന്നു. രാമവർമ്മമഹാരാജാവും പ്രജാവർഗ്ഗവും ഒരു ശരീരമാണ്. അതിനാൽ അവിടുത്തേയും അവരേയും പേടിക്കണം. നിങ്ങൾ ചില മഹാനുഭാവന്മാർ മാത്രം അവിടുത്തെ ആഭിചാരശക്തിയെ [ 87 ] നീക്കാൻ നോക്കുന്നു. വിടുവാക്കുകൾകൊണ്ട് അങ്ങനെയുള്ള ശ്രമത്തിന് അപകടമുണ്ടാക്കരുത്. ഈ സംഗതികളെല്ലാം സൂക്ഷ്മമായി അറിഞ്ഞിട്ടാണ് തടസ്ഥംകൂടാതെ അനന്തരവനെ കൂട്ടി അയപ്പാൻ ഞാൻ ഗുണദോഷിച്ചത്. നമുക്ക് ഇനി എല്ലാം നല്ലതിന്മണ്ണം ആലോചിച്ചു നടത്തണം. ചുറ്റുമിട്ടിരിക്കുന്ന കാവൽ അവിടെ കിടക്കട്ടെ. അറിഞ്ഞ ഭാവംപോലും നടിക്കണ്ട. നമുക്കു വേറെ കാര്യങ്ങൾ വലുതായി പലതുമുണ്ടല്ലോ.”

ചന്ത്രക്കാറനും മന്ദബുദ്ധിയായിരുന്നില്ല. യോഗീശ്വരന്റെ യുക്തിവാദം അയാൾക്കു നല്ലതിന്മണ്ണം ബോദ്ധ്യമാവുകയാൽ ഇങ്ങനെ യോഗീശ്വരന്റെ സാമർത്ഥ്യത്തെ കൊണ്ടാടി: “സാമികള് കൊമ്പിച്ച അരശരുതന്നെ. തമ്പുരാന്റെ എടതിരിക്ക് സാമീടെ മറുതിരി അയ്യമ്പ! ”ഗ്രാമ്യപദങ്ങളെക്കൊണ്ടെങ്കിലും, ഇങ്ങനെതന്നെ സംഭാവനംചെയ്തുകൊണ്ട്, ചന്ത്രക്കാറൻ അയാളുടെ ദേഷ്യപ്പുറപ്പാടിനെ ഉപസംഹരിച്ചപ്പോൾ, ഇനി ഉദ്ദിഷ്ടകാര്യത്തിലേക്കു പ്രവേശിപ്പാൻ താമസിച്ചുകൂടെന്നു യോഗീശ്വരൻ നിശ്ചയിച്ചു. വങ്കനെങ്കിലും മഹാകുബേരരും മഹാന്ധനും അപരിമിതജനസ്വാധീനമുള്ളവനും ആയ ഇയാളെ തന്റെ പാർശ്വത്തിൽ അച്ഛേദ്യമായ വല്ല പാശവും കൊണ്ടു ബന്ധിച്ച് സ്വവ്രതത്തിന്റെ ഉദ്വ്യാപനത്തിന് പ്രയോജ്യമാക്കണമെന്നു ചിന്തിച്ച്, ഉപക്രമണികയായി ഇങ്ങനെ തുടങ്ങി: “എന്റെ കോപ്പെന്തു നിസ്സാരം! ദേശന്തരിയായി സഞ്ചരിക്കുന്ന ഒരവധൂതൻ. എന്റെകൂടി പരികർമ്മിവേഷത്തിൽ സഞ്ചരിക്കുന്ന ധനികന്റെ തേവാരത്തെ ഞാൻ നടത്തുന്നു. നമുക്കു കുലവുമില്ല. ബലവുമില്ല, ധനവുമില്ല–ബ്രഹ്മമെന്നൊരാധാരം മാത്രമേയുള്ളു.”

ചന്ത്രക്കാറൻ: “സാമി ഇങ്ങനെ തന്നത്തൻ ധുഷിക്കരുത്. ആറു ശാസ്സ്രങ്ങളും പഞ്ചവേധങ്ങളും പടിച്ച്, കുടലഴുക്കറുത്ത പുണ്യവാളൻ! സാമിക്കാരുമില്ലെങ്കിൽ ചന്ത്രക്കാറനൊണ്ട്.”

യോഗീശ്വരൻ: (സന്തോഷത്തോടുകൂടി) “ചന്ത്രക്കാറന് ഉറക്കം വന്നില്ലെങ്കിൽ കുറച്ചു പറവാനുണ്ട്. തിരുവനന്തപുരത്ത് ഒരു മോതിരം വിറ്റു എന്നും അതിനെപ്പറ്റി ചില കൃതികൾ നടക്കുന്നു എന്നും കേട്ടില്ലേ?”

ചന്ത്രക്കാറൻ: “ആ ഉമ്മിണിശ്ശവം എന്തോന്നോക്കെ ഇവിടെ ഒഴറി. ഞാൻ വകവച്ചില്ല. മമ്മട്ടിക്കൊണ്ടു പെഴയ്ക്കണവര് വമ്പളപ്പാനിരുന്നാല് അരിയളവിനു കുറവുവരും.”

യോഗീശ്വരൻ: “ശരിതന്നെ. മോതിരം കഴക്കൂട്ടത്തുപിള്ളയുടെ വക എന്ന്—(വളരെ ആലോചനയോടുകൂടി അങ്ങോട്ടും ഇങ്ങോട്ടും നോക്കിക്കൊണ്ട്)—രാജകുമാരനോ—ഉമ്മിണിയോ—ആരോ എന്നോടു പറഞ്ഞു. ചന്ത്രക്കാറനെ വല്ലവിധവും സംബന്ധിക്കുമെന്നു സംശയിച്ച് ഞാനും ചില അന്വേഷണങ്ങൾ ചെയ്തു. അടുത്തു വരൂ, പറയട്ടെ.” (ചന്ത്രക്കാറൻ യോഗീശ്വരന്റെ അടുത്തണഞ്ഞ് എന്താണു വരാമ്പോകുന്നതെന്നുള്ള സംഭ്രമത്തോടുകൂടി നിന്നു.) “മോതിരം വിറ്റത് അനന്തരവൻകുട്ടിയാണ്.”

ചന്ത്രക്കാറൻ: (തലയിൽ തച്ചുകൊണ്ട് അമർത്തിയ അട്ടഹാസമായി) “ഒള്ളതോ സാമി? എങ്കിൽ ചതിച്ചല്ലോ മാവാവി!”

യോഗീശ്വരൻ: “അതുകൊണ്ട് ചന്ത്രക്കാറന്റെ കൈവശത്തു നിന്നും ആ മോതിരം പുറത്തിറങ്ങിയതെന്നു തോന്നി, അന്വേഷണത്തെ നിറുത്തി.”

ചന്ത്രക്കാറൻ: (മനഃപാടവം അസ്തമിച്ച്) “ധാമദ്രാവികള് ഇത്രത്തോളമാക്കിയോ അവനെ? എന്റെ കുഞ്ഞിനെ അരുംചാക്കിനു കൊടുത്തു സാമീ, ആ ശനിപിടിച്ച കൂട്ടം—”

യോഗീശ്വരൻ: “ആ പട്ടരെ പറഞ്ഞൊതുക്കി മഹാരാജാവിനുണ്ടായിരുന്ന സംശയങ്ങളെ തീരുമാനം നീക്കി. ഇപ്പോൾ ആകപ്പാടെ വന്നു കൂടീരിക്കുന്നത് മോതിരം വാങ്ങിയ ആളെ, അതു വിറ്റ ആൾ കൊന്നു എന്നാണ്! അപ്പോൾ കാര്യം എങ്ങനെ തിരിയുമെന്ന് ചന്ത്രക്കാറൻതന്നെ ആലോചിക്കൂ.” [ 88 ] ഈ പ്രസ്താവനയിൽനിന്ന് സംഗതികളുടെ സ്ഥിതിയും സംഭാവ്യമായുള്ള ഗതിയും മനസ്സിലാവുകയാൽ “എന്റെ സാമീ!” എന്നു ചന്ത്രക്കാറന്റെ നാവിൽനിന്ന് അയാൾ അറിയാതൊരു സംബോധന പുറപ്പെട്ട്, ആ മാളികയിൽ എത്രയും അത്യന്താർത്തനാദത്തിൽ മുഴങ്ങി, യോഗീശ്വരനേയും ഒന്നു കുലുക്കി. “എന്റെ പൊന്നു ഗുരുപാഥരെ ചതിച്ചുകളഞ്ഞല്ലൊ ആ നീലികള്! നാലും മൂന്നും തെരിയാത്ത എന്റെ പിള്ളയെ ഇടിച്ചുപിഴിഞ്ഞ് അവിടത്തെ കാലമ്മാര് എന്തെല്ലാം ചെല്ലിക്കുമോ!” (ശ്വാസംമുട്ടോടുകൂടി) “ഫൊയി സാമീ കാര്യം! എന്റെ അരുമച്ചെറുക്കനെ കൊലയ്ക്കു തള്ളിയ മാവാവികളെ—ഹിപ്പം കൊന്നു—കുഴിച്ചുമീടീട്ട്—നേരം വെളുക്കണതു പിന്നെ—”

ചന്ത്രക്കാറന്റെ ഭയാനകത്വത്തെ യോഗീശ്വരൻ അഭിനന്ദിച്ചു. തന്റെ അസ്ത്രം സൂക്ഷ്മമായി യന്ത്രഖണ്ഡനംചെയ്തു എന്ന് അദ്ദേഹം സന്തോഷിക്കയും ചെയ്തു. എന്നാൽ ‘മഹാപാപികൾ’ എന്ന് അവശംസിക്കപ്പെട്ട ആളുകൾ താൻ അന്നു കണ്ട മഹാമനസ്വിനിയായ വൃദ്ധയും കനകകോമളാംഗിയായ കന്യകയും ആയിരിക്കാമെന്നു സംശയിച്ച് ഇങ്ങനെ ചോദ്യം ചെയ്തു: “അനന്തരവന്റെ അപകടം വല്ലാത്ത ദുർഘടംതന്നെ. എന്നാൽ ആരാണയാളെ വഞ്ചനചെയ്തത്? അവരെ കൊല്ലുന്നതെന്തിന്? മഹാപാപികളെന്നു പറഞ്ഞത് ആരെക്കുറിച്ചാണ്?”

ചന്ത്രക്കാറൻ: “സാമീടെ തിരുമുമ്പില് ഇന്ന് ആടാനും കൊഞ്ചാനും വന്നില്ലയോ? ആ തെരുവാടിക്കൂട്ടംതന്നെ. (അദ്ദേഹത്തിന്റെ നേത്രദ്യുതി അശ്രുജലദ്രവംകൊണ്ട് അല്പംകൂടി തിളങ്ങി) മായവും മന്ത്രവുംകൊണ്ട്, തെക്കുവടക്കു തിരിയാക്കുഞ്ഞിനെ, തെന്തനമാട്ടി, കൊലയ്ക്കും കൊടുത്ത കാക്കക്കൊറക്കോലം! പെണ്ണു–പേപ്പിഞ്ചെന്നു വച്ചാല്, കരും കാഞ്ഞിരക്കുരു. തൊലിതെളിച്ചം കണ്ട് സാമീ കലങ്ങല്ലെ, ആ കൂട്ടത്തിനെ വെച്ചേപ്പാനോ? തൊറകേറ്റാതെ, പടിഞ്ഞാറെക്കടപ്പുറത്ത് പുതമൺ അടിയില്, ഈ രാകൊണ്ടു കുഴിച്ചുമൂടി, കള്ളിയും നടണം.”

അശ്രുക്കൾകൊണ്ടു മറയ്ക്കപ്പെട്ടിരുന്ന ഹരിപഞ്ചാനനന്റെ ഇന്ദ്രനീലനേത്രങ്ങളിൽനിന്ന് രാമയ്യന്റെനേർക്കു പുറപ്പെട്ടതായി കേശവപിള്ള ശങ്കിച്ചതുപോലുള്ളതിലും തീക്ഷ്ണമായ ചില ജ്വാലാരശ്മികൾ ചന്ത്രക്കാറന്റെനേർക്കു പുറപ്പെട്ടു. ആ കൃതഘ്നരാക്ഷസന്റെ വദനത്തിൽനിന്ന് ‘തുറകേറ്റാതെ’ എന്നുള്ള പദം പുറപ്പെട്ടപ്പോൾ, യോഗീശ്വരന്റെ ദന്തങ്ങൾ അദ്ദേഹത്തിന്റെ അധരത്തെ ക്രൂരമായി ദംശനംചെയ്തു. മസ്തകധ്വംസനത്തിനു യുക്തനായ കൊലയാനയെ കണ്ട കേസരിയെപ്പോലെ താൻ ഇരുന്നിരുന്ന പീഠത്തിൽനിന്ന് ഹരിപഞ്ചാനനൻ താഴത്തുചാടി, ലാംഗൂലപിഞ്ഛത്തെ ചുഴറ്റുന്നതിനുപകരം മുഷ്ടികൾ ചുരുട്ടി ഞെരിച്ചുകൊണ്ട് ആ മുറിയിൽ ക്രാന്തി വൃത്തലേഖനം ചെയ്യുംവണ്ണം ദ്രുതസഞ്ചരണംചെയ്തു. ഇങ്ങനെ കുറച്ചു നേരം നടന്ന് കോപം ശമിപ്പിച്ചുകൊണ്ട്, ചന്ത്രക്കാറന്റെ മുഖത്തോടടുത്തുചേർന്ന് അയാളെ ലോമകൂപംപ്രതി ദൃഷ്ടിസൂചികൾകൊണ്ടു ക്ഷതംചെയ്തു. അനന്തരം അയാൾ ഉദ്യോഗിക്കുന്ന വധത്തെക്കുറിച്ച് ഇങ്ങനെ അപഹസനം ചെയ്തു: “രാജവധം കഴിഞ്ഞ് സ്ത്രീവധത്തിനാലോചനയായോ? അടുത്ത കൈ ഗുരുവധമായിരിക്കാം. എല്ലാം കഴിയട്ടെ. അപ്പോൾ രാജസ്ഥാനത്തിന് പരശുരാമനെപ്പോലെ രക്തതീർത്ഥസ്നാനം കഴിച്ച് ഒരുങ്ങാം.”

തന്നാൽ സങ്കല്പിതമായുള്ള നാടകത്തിന്റെ പരിണാമത്തെ യോഗീശ്വരൻ ഇങ്ങനെ സ്തുതിനിന്ദനംചെയ്തപ്പോൾ നിധിദർശനം ചെയ്യിക്കാൻ ശക്തനായ ഗുരുവിൽനിന്നു ശാപമേറ്റുവെങ്കിൽ നിധിയും നാടകപരിണാമവും നഷ്ടമാകുമല്ലോ എന്നു ചന്ത്രക്കാറൻ ഒന്നു സന്ദേഹിച്ചു. എന്തെങ്കിലും പരശുരാമബ്രഹ്മർഷിയുടെ ജ്യോതിസ്സോടുകൂടി നിൽക്കുന്ന യോഗീശ്വരനോട്, അനുസരണഭാവത്തെ കൈകൊള്ളുകയാണുത്തമമെന്നു നിശ്ചയിച്ച് “സാമീടെ മനംപോലല്ലാണ്ട് എനിക്കെന്തരെന്നേ? പെണ്ണുങ്ങള് അവിടെ കെടക്കട്ടു എന്നു കല്പനയെങ്കിൽ, അവർ പെലരട്ടെ. തുരത്തൂടാൻ കല്പിച്ചാൽ പറത്തൂടാനും അടിയൻ ആളുതന്നെ. അവരെ ആ വിശാരമാണ് എന്റെ കുഞ്ഞിനെ മയക്കി കഴുകിന് എരയാക്കണതെന്നുമാത്രം സാമിയും കരുതണം.” [ 89 ] ചന്ത്രക്കാറന്റെ സ്വരം ഇങ്ങനെ താഴ്ന്നു വിനയസമ്മതി ഉണ്ടായി എങ്കിലും, അയാളുടെ കരങ്ങളെ സ്വേച്ഛാഭംഗഭയമാകുന്ന പാശംകൊണ്ടു സുസ്ഥിരമായി ബന്ധിച്ചില്ലെങ്കിൽ ആ സാധുക്കൾക്കു നിരന്തരപീഡനത്തെ ആ ധർമ്മവിമുഖൻ ചെയ്യുമെന്നു ശങ്കിച്ച്, യോഗീശ്വരൻ ബുദ്ധിപൂർവ്വമായുള്ള ഒരു അഭിപ്രായത്തെ പ്രകടിപ്പിച്ചു: “മഹാനുഭാവ! തന്റെ കുടുംബമാഹാത്മ്യം എനിക്കു ഗ്രഹിപ്പാൻ കഴിയുന്നില്ല. അനന്തരവൻ ബ്രഹ്മഹത്യചെയ്തതിനെ അമ്മാവൻ സ്ത്രീവധംകൊണ്ടു പൂർത്തിയാക്കുന്നു. ഈ ക്രിയകൾ മഹത്തായ ഈ മാളികയ്ക്കും ഭവനത്തിനും ആചന്ദ്രതാരം യശസ്സുണ്ടാക്കും. ഏതുവിധമുള്ള യശസ്സെന്നു ഞാൻ പറയേണ്ടതില്ലല്ലൊ. എന്നാൽ ബ്രാഹ്മണന്റെ മരണംകൊണ്ട് മോതിരം വിറ്റയാൾ അമ്മാവനല്ലെന്നു തെളിയിപ്പാനുള്ള ഏകസാക്ഷി കിട്ടാസ്സാക്ഷിയായി. ‘മഹാപാപികൾ’ എന്നു താൻ പറഞ്ഞ പെണ്ണുങ്ങൾ മരിച്ചാൽ അത് എവിടന്നു പുറത്തിറങ്ങി എന്നുള്ളതിലേക്ക് തനിക്കു ഹാജരാക്കാവുന്ന സാക്ഷികളും മറയും, അപ്പോൾ കൊലയ്ക്കു ശേഷക്കാരനും, രാജദ്രാഹശ്രമത്തിനു കാരണവനും രാജസമ്മാനം നിശ്ചയം. ഇതു നന്നേ വിചാരിക്കൂ.”

വൃദ്ധയും ദൗഹിത്രിയും തനിക്ക് അനുകൂലസാക്ഷികളാകയാൽ അവരെ ശിക്ഷിക്കുകയോ വിപരീതപ്പെടുത്തുകയോ ചെയ്തുകൂടെന്നും ചന്ത്രക്കാറനു മനസ്സിലായി. യോഗീശ്വരന്റെ ബുദ്ധിയേയും, തന്റെ നേർക്കുള്ള കരുണയേയും അയാൾ എത്രയും വിനീതിയോടെ അഭിനന്ദിച്ച്, തന്റെ മതിഭ്രമംകൊണ്ടു കാണിച്ച നിസ്സീമമായ ഗർവത്തിനും, വദിച്ച ധിക്കൃതികൾക്കും, ആലോചിച്ച ദുഷ്ടതകൾക്കുംക്ഷമായാചനംചെയ്കയും ചെയ്തു. മാമാവെങ്കിടന്റെ കൗശലംകൂടാതെ, സന്ദർഭവശാൽ ബാലിസുഗ്രീവന്മാരായിത്തിരിഞ്ഞ് ദ്വന്ദ്വയുദ്ധത്തിനു കോപ്പിടാൻ ഭാവിച്ച ആ ഭിന്നപ്രകൃതശക്തികൾ, ഇതിന്റെ ശേഷം തന്നെ സംഭാഷണത്തിനിടയിൽ ഏകമതന്മാരായി, അവർ തമ്മിൽ പൂർവസ്ഥിതിയിലും ഊർജ്ജിതമായ സഖ്യസംഘടനയും നടന്നു.

അർദ്ധരാത്രി കഴിഞ്ഞു. ചിലമ്പിനേത്തുള്ള ജനസംഘവും ഗാഢമായ നിദ്രയിൽ ലയിച്ചു. തിരുവിതാംകൂർ നിവാസികളായ പ്രജാലക്ഷങ്ങളുടെ ഹൃദയസിംഹാസനത്തിൽ ധർമ്മനിരതനായി എഴുന്നരുളി, ശ്രീപദനാഭപ്രിയയായ രാജ്യലക്ഷ്മിയെ പരിചരണംചെയ്യുന്ന രാമവർമ്മ മഹാരാജാവിന്റെ സ്ഥാനഭ്രംശവും ഖലകുലശേഖരപ്പെരുമാളായ ചിലമ്പിനേത്തു കാളിയുടയാൻപിള്ളയുടെ കിരീടധാരണയജ്ഞകർമ്മം അവഭൃഥസ്നാനപര്യന്തവും ഹരിപഞ്ചാനനസിദ്ധന്റെ പേശലവാഗ്ദാനങ്ങൾകൊണ്ടും ചന്ത്രക്കാറദുർമ്മതിയുടെ മൂഢമനോരാജ്യങ്ങൾകൊണ്ടും ആഘോഷിച്ചും കഴിഞ്ഞു. അത്യാവശ്യം ഗോപനംചെയ്യേണ്ടതായ അവരവരുടെ അഭിമതിളെ മറച്ചുകൊണ്ടു രണ്ടുപേരുടേയും ഹൃദയങ്ങളെ തുറന്നും സങ്കോചവിഹീനമായും നിർബാധമായും രാജദ്രാഹാലോചനകൾ യഥേഷ്ടം അവർ പരിപൂർത്തിയാക്കി. ഏത് അൽപബുദ്ധിക്കും അതിമഹത്തെന്നും നിഷ്പ്രയാസം അനുഷ്ഠേയമെന്നും പ്രത്യക്ഷമാകുമാറുള്ള ഒരു കാര്യപരിപാടിയെ, ദക്ഷിണഭാരതഖണ്ഡത്തെ അക്കാലത്തു വിറപ്പിച്ചുകൊണ്ടിരുന്നതായ ഒരു നാമമന്ത്രത്തിന്റെ പല ഘട്ടത്തിലുമുണ്ടായ ഉരുക്കഴിക്കലോടുകൂടി, യോഗീശ്വരൻ ചന്ത്രക്കാറന്റെ മുമ്പിൽ സമർപ്പിച്ചു. ഉമ്മിണിപ്പിള്ളയാൽ തന്റെ കർണ്ണങ്ങളിൽ തിരുവോണസംഭാവനകളുടെ സ്വീകരണസന്ദർഭത്തിൽ മന്ത്രിക്കപ്പെട്ട രഹസ്യം പരമാർത്ഥം തന്നെ എന്നു ബോദ്ധ്യപ്പെട്ട്, പരിപാടി അനുസരിച്ചുള്ള കാര്യങ്ങളുടെ നിർവഹണത്തിനു കഴിയുന്ന ജനസഹായവും, വേണ്ട ധനം വെങ്കലപ്പറവച്ച് കിലുകിലരവത്തോടുകൂടിത്തന്നെ അളന്നുതട്ടി ചെലവുംചെയ്‌വാൻ ചന്ത്രക്കാറൻ ഭരമേറ്റു. ചന്ത്രക്കാറൻ യോഗീശ്വരനെ വന്ദിച്ചും യോഗീശ്വരൻ ചന്ത്രക്കാറനെ അനുഗ്രഹിച്ചും ആ മനോഹരമായുള്ള ശാലയ്ക്കകത്ത് ഇങ്ങനെയുള്ള പ്രതിജ്ഞകൾ, കഴിച്ചു നിൽക്കുമ്പോൾ, യോഗീശ്വരൻ അഷ്ടഗൃഹപ്രധാനികളുടെ വീര്യോഗ്രതാസഞ്ചയങ്ങൾ ഏകീഭവിച്ചും മൂർത്തീകരിച്ചും ആ സ്ഥലത്ത് അവതീർണ്ണനായതുപോലെ കാണപ്പെട്ടു. ഹീനവൃത്തനായ ചന്ത്രക്കാറരും ആ പ്രഭുവർഗ്ഗത്തിന്റെ ദൗഷ്ട്യം അഗ്നിസ്ഫുടസംശുദ്ധികൊണ്ട് വർദ്ധിതശക്തിയോടെ അവിടെ സാന്നിദ്ധ്യം ചെയ്യുന്നപോലെയും കാണപ്പെട്ടു. ഇങ്ങനെ പ്രതിക്രിയേച്ഛുക്കളും രാജദ്രാഹോന്മുഖമായി സംസ്കരണം ചെയ്തുപോന്നിട്ടുള്ളവരുമായ ആ രണ്ടു ശക്തികളുടേയും അർദ്ധരാത്രിയിലെ സമ്മേളനമുഹൂർത്തത്തിൽ, ആ മുറിയിലും പരിസരങ്ങളിലും ഒരു ഭയാനകത്വം പ്രസരിച്ചു. ആ രണ്ടംഗങ്ങൾക്കുംതന്നെ അവരുടെ ആ നിലയിലുള്ള സംഗമത്തിന്റെ നിസർഗ്ഗമാഹാത്മ്യത്തെക്കുറിച്ച് ഒരു മഹത്തായ അഭിമാനം സഞ്ജാതമായി. തന്നാൽ പ്രാതിനിധ്യം വഹിക്കപ്പെടുന്ന എട്ടുവീട്ടിൽപ്പിള്ളമാരെന്ന് മഹാവീരസമിതിയുടെ ഗൂഢസഭായോഗങ്ങളിൽ പുഷ്പദീപസുവർണ്ണങ്ങളുടെ സാക്ഷ്യത്തോടുകൂടി, അതുകളിലെ അംഗങ്ങൾ പ്രതിജ്ഞാബദ്ധന്മരായിത്തീരുമാറുണ്ടായിരുന്നതുപോലെ അന്നത്തെ സഖ്യവും ഈ അനുഷ്ഠാനം കൊണ്ട് സുസ്ഥിരീകൃതമാകണമെന്ന് ചന്ത്രക്കാറൻ അഭിപ്രായപ്പെട്ടു. രോമാഞ്ചസമന്വിതം യോഗീശ്വരൻ ആ അഭിപ്രായത്തെ സ്വീകരിച്ചു. ചന്ത്രക്കാറന്റെ ഏകഗർജ്ജനംകൊണ്ട് പ്രതിജ്ഞാസാമഗ്രികളെല്ലാംക്ഷണമാത്രത്തിൽ സജ്ജീകരിക്കപ്പെട്ടു. ചന്ത്രകാറൻ സത്യവാചകം ചൊല്ലി തന്റെ ഭാഗം ക്രിയയെ പരിപൂർത്തിയാക്കി. സകല ജഗദ്രക്ഷാശക്തി പ്രപഞ്ചമണ്ഡലത്തെ ശശാങ്കകരമാർഗ്ഗമായി മൃദുസ്പർശം ചെയ്തനുഗ്രഹിക്കുന്ന ആ മംഗലമുഹൂർത്തത്തെ, രാജദ്രാഹവിഷയവും രാജ്യക്ഷമേവിഘാതകവുമായ നിഷ്കൃതിചിന്തകൾ കൊണ്ട് ദുർമ്മുഹൂർത്തമാക്കിച്ചെയ്തും, സ്വയംവൃതമായുള്ള യോഗസന്യസ്ത മുദ്രകളെ വ്യഭിചരിപ്പിച്ചും, ഹരിപഞ്ചാനനൻ തന്റെ വലതുകരത്തെ നീട്ടി ഉൽക്കടവീര്യത്തോടുകൂടി ദീപത്തിന്റെ മുകളിൽ മാംസം കരിയെപ്പിടിച്ച്, സത്യവാചകത്തെ ഉച്ചരിപ്പാൻ തുടങ്ങി. മായകൊണ്ടെന്നപൊലെ മൂന്നാമതായ ഒരാൾ അകത്തു പ്രവേശിച്ച് വിളക്കണച്ചു. ഈ ക്രിയ മഹത്സത്യങ്ങൾക്കു പ്രവൃദ്ധസാന്നിദ്ധ്യത്തെ നൽകുമെന്നുള്ള ചിന്തയോടുകൂടി, ഹരിപഞ്ചാനനൻ സത്യക്രിയയെ പ്രതിബന്ധത്തിനിടയിലും, നിർവഹിപ്പാൻ ആരംഭിച്ചു. എന്നാൽ ഹിന്ദുസ്ഥാനിയിൽ ഉണ്ടായ ഒരാജ്ഞകൊണ്ട് ആ പ്രതിജ്ഞ നിരോധിക്കപ്പെട്ടു. അവിടെ ഇങ്ങനെ പ്രത്യക്ഷനായ പുരുഷൻ രൂപവും സ്വരവുംകൊണ്ട് വൃദ്ധസിദ്ധനെന്ന് ഊഹ്യമായിരുന്നുവെങ്കിലും, താൻ കുറച്ചുമുമ്പു കണ്ടിട്ടുള്ള വാർദ്ധക്യം അപ്പോഴത്തെ രൂപത്തിലോ സ്വരത്തിലോ ചന്ത്രക്കാറനു കാണപ്പെട്ടില്ല.

അല്പനേരംകൊണ്ട് ഹരിപഞ്ചാനനന്റെ മടക്കയാത്രയ്ക്ക് വൃദ്ധസിദ്ധൻ വേണ്ട ഏർപ്പാടുകൾ ചെയ്തുകഴിഞ്ഞു. പുറകെ ‘പുറപ്പെടുന്നതിന് ചന്ത്രക്കാറനും ഒരുക്കങ്ങൾചെയ്തു. ഇതിന്മണ്ണം ഈ അഭീഷ്ടപ്രാർത്ഥകന്മാരിൽ, മീനാക്ഷി എന്ന കന്യകയേയും, നിധിയും രാജ്യാധികാരവും കിട്ടുന്നതിലേക്ക് ഹരിപഞ്ചാനനാനുകൂല്യമുണ്ടാകണമെന്നു ചന്ത്രക്കാറനുണ്ടായിരുന്ന അഭിലാഷങ്ങളിൽ, ഒടുവിലത്തേതുമാത്രം അയാൾക്കും, യോഗീശ്വരന്റെ യാത്രാദ്ദേശ്യങ്ങളായ ഉമ്മിണിപ്പിള്ളയുടെ ഹൃദയതസ്കരിണി ആരെന്നറിക, താൻ സംശയിക്കുന്ന തരുണിയാണെങ്കിൽ ചന്ത്രക്കാറനാദിഖലന്മാരുടെ ബാധ കൂടാതിരിപ്പാൻ വേണ്ട വ്യവസ്ഥകൾ ചെയ്ക, ചന്ത്രക്കാറന്റെ പുരുഷധനസഹായങ്ങളെ സ്വാധീനമാക്കുക എന്നീ മൂന്നും ഒന്നൊഴിയാതെ യോഗീശ്വരനും സാധിച്ചു.