ധർമ്മരാജാ/അദ്ധ്യായം പതിനേഴ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ധർമ്മരാജാ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പതിനേഴ്


<poem>

[ 130 ]

അദ്ധ്യായം പതിനേഴ്


“നല്ലനായുള്ള വിരാധഗുപ്തൻതന്നെ
വല്ലാതെയുള്ളാഹിതുണ്ഡികവേഷമായ്
കണ്ടതുനേരമമാത്യപ്രാരനു–
മുണ്ടായതില്ലവനാരെന്നതും തദാ;
പിന്നെയും പിന്നെയും സൂക്ഷിച്ചനേരത്തു
ധന്യനാം മന്ത്രിക്കു തന്നുള്ളിലുണ്ടായി.”

ബ്രാഹ്മണഘാതകന്റെ ഹരണവൃത്താന്തം സൂര്യോദയത്തിനു പൂർവമായിത്തന്നെ പരന്നു. ആകാശത്തിൽ പ്രഭാദ്യോതനംകൊണ്ട് ഇക്കാലത്തു വാർത്താവ്യാപരണം ചെയ്യപ്പെടുന്നു. [ 131 ] എന്നാൽ നമ്മുടെ ഉമ്മിണിപ്പിള്ളയ്ക്ക് ഇതിലും ലഘുവായി വാർത്താപ്രസരണം ചെയ്യുന്നതിനുള്ള വിദ്യ വശമായിരുന്നു. വിഷയസുഖാനുവർത്തിയായ തന്റെ അപകൃഷ്ടകാമത്തിനു പ്രതിബന്ധമായി ഗണിക്കപ്പെട്ടിരുന്ന പുരുഷന്റെ അന്തർമാനത്തിലുണ്ടായ സന്തോഷം പക്കീർസായുടെ കരസ്പർശം നാസികയ്ക്കു സംഭവിപ്പിച്ചതുപോലെ അയാളുടെ തലച്ചോറിനേയും വല്ലാതെ വക്രിപ്പിച്ചു. പത്മതീർത്ഥത്തിൽ ചാടി ഒരു സ്നാനവും, അടുത്തു ശ്രീകണ്ഠേശ്വരത്ത് ഒരു ധാരയും, പാൽക്കുളങ്ങര ഭഗവതിക്ക് ഒരു കുങ്കുമാർച്ചനയും, അവിടന്നു മണക്കാട്ടു പറന്നെത്തി ശാസ്താവിന് ഒരു ശർക്കരപ്പായസവും, വരാഹമൂർത്തിക്ക് ഒരു ഉഷയും ഇങ്ങനെ ആ നഗരത്തിലെ ഓരോ ദിവ്യമൂർത്തികളുടേയും പ്രീണനം സാധിച്ചതോടുകൂടി ആ വൃത്താന്തവും അതിന്റെ കാരണവും അനവധി പത്രാധിപപ്രസംഗംകൊണ്ട് സാധ്യമാകുന്നതിലും അധികം അത്ഭുതവ്യക്തിയോടുകൂടി പ്രസിദ്ധമായി. പശ്ചിമാംബുധിയും പ്രാചീനാചലവും തമ്മിൽ ‘മേഷയുദ്ധം’ ചെയ്ത് അനന്തശയനനഗരത്തെ ജംബുകഗതിയെ പ്രാപിപ്പിക്കാൻ ആരംഭിക്കുന്നതുപോലെ ഒരു ഭയാനകവൈക്ലബ്യം ആ നഗരത്തിലെ ആകാശത്തിൽത്തന്നെ പ്രചരിച്ചു. കേശവൻകുഞ്ഞിനെ അപരാധകനാക്കിയതും, ബന്ധനാലയത്തിൽനിന്നു തിരോഭൂതനാക്കിയതും, ചന്ത്രക്കാറയോഗീശ്വരന്മാരുടെ നേർക്ക് കുനയാനുവർത്തകരായ ചില ഭരണാധികാരികൾ അനുഷ്ഠിക്കുന്ന മിത്രഭേദതന്ത്രമാണെന്ന് ഒരു ഗീതയും വിവിധകാവ്യരൂപമായി വ്യാപരിച്ചു. അനിരുദ്ധാപഹരണം ദ്വാരകാവാസികളുടെ ഇടയിൽ രാജപക്ഷാനുകൂലമായ ഒരു സംരംഭമുണ്ടാക്കിയതിനു വിപരീതമായി കേശവൻകുഞ്ഞിന്റെ ദുരാപത്ത് തിരുവനന്തപുരനിവാസികളിൽ രാജവിദ്വേഷകമായുള്ള അഭിനിവേശപ്രവാഹത്തെ ജനിപ്പിച്ചു. രാജഭൃത്യന്മാർ വഞ്ചിക്കപ്പെട്ടു എന്ന വൃത്താന്തവും രാജമന്ദിരത്തിലെ നൃത്തമണ്ഡപത്തിലുണ്ടായ സർവ്വാധികാര്യക്കാരുടെ അഭിനയങ്ങളും, മഹാരാജാവിന്റെ കോപാപഹാസങ്ങളും, നാനാദിക്കുകളിലും രാജചാരന്മാർ ആ യുവാവിന്റെ ഗതിയെ ആരായുന്നതും, എല്ലാം കേവലം നിർമ്മിതകഥയും നാട്യവും ഭോഷ്കും ഭേഷജവും ആണെന്ന് ഒരു സ്ഥിരശ്രുതി ജനങ്ങളുടെ ഇടയിൽ പരന്നു. “ചൊല്ലെഴുമർജ്ജുനൻതന്റെ തിരുമകൻ, വല്ലവീവല്ലഭാ, നിന്റെ മരുമകൻ” എന്നു ഗാന്ധാരിയാൽ നിർദ്ദേശിക്കപ്പെട്ട അഭിമന്യുവെപ്പോലെ രണ്ടു നിസ്സീമപ്രതാപന്മാരുടെ ഏകവത്സന്റെ തസ്കരണം, രക്ഷാധികാരികളുടെ ദംഷ്ട്രം പ്രജാക്ഷേമത്തെ ഖാദനം ചെയ്യുന്നതിന്റെ പ്രത്യക്ഷലക്ഷ്യമെന്ന് ആബാലവൃദ്ധം സകലജനങ്ങളും സകലജനസംഗമസ്ഥലങ്ങളിലും പ്രമാദവാദം ചെയ്തു. സംഗതിയുടെ സൂക്ഷ്മഗ്രഹണത്തിനു ശ്രമിക്കാതെ അപവാദരസാനുഭൂതിയിൽ ഉത്സുകന്മാരായ ചില നാട്ടുകാര്യസ്ഥശൗണ്ഡന്മാർ ക്ഷണംപ്രതി വളർന്നു വന്ന ഈ ബഹളത്തെ അപരിമിതാകൃതിയാക്കിത്തീർത്തു.

ഇങ്ങനെ കഴിഞ്ഞുകൂടുന്ന ഓരോ വിനാഴികയും പൗരന്മാരുടെ പ്രകോപത്തെ വർദ്ധിപ്പിക്കുന്നു. ജനസംഘങ്ങൾ വ്യാകുലചിത്തരായി നഗരത്തിന്റെ ഓരോഭാഗങ്ങളിൽ സഞ്ചരിച്ച്, ഏകപ്രണോദനത്താൽ ഭരിതന്മാരെന്നപോലെ തീവ്രസാഹസങ്ങളെ പ്രവർത്തിക്കയും വിവേകത്തിന്റേയും ഗുണദോഷചിന്തയുടേയും നിയന്ത്രണങ്ങളെ അതിക്രമിക്കയും ചെയ്യുന്നു. രാജമന്ദിരത്തിലേക്കു പോകുന്ന മന്ത്രിപ്രധാനന്മാരെ ആക്ഷേപഗീതവും ധൂളിവൃഷ്ടിയുംകൊണ്ടു സമ്മാനിതന്മാർ ആക്കുന്നു. വ്യാപാരശാലകൾ തുറന്നുവച്ചിരിക്കുന്ന വാണിജ്യക്കാരെ ഭയപ്പെടുത്തുകയും, ക്ഷേത്രങ്ങളിലേക്കും അഗ്രശാലയിലേക്കും പുറപ്പാടു തുടങ്ങുന്ന ബ്രാഹ്മണരെയും പാഠശാലയിലേക്കു ഗമിക്കുന്ന ബാലന്മാരെയും ബലാൽക്കാരേണ അവരവരുടെ ഗൃഹങ്ങളിലേക്കു തിരിച്ചയയ്ക്കുകയും ചെയ്യുന്നു. പുള്ളിപ്പട്ടാളത്തിന്റെ സാന്നിദ്ധ്യവിഹീനതതന്നെ അന്നത്തെ കലാപത്തിൽ സൈനികമായ രാജശക്തിയുടെ മാഹാത്മ്യത്തെ ജനങ്ങളെക്കൊണ്ട് സ്മരിപ്പിക്കുന്നു. ഈ മഹത്തായ പൗരസംരംഭം അതിന്റെ ഉത്സേചനത്വരകൊണ്ടുതന്നെ വിനിഷ്ടമാകട്ടേ എന്നു വിചാരിച്ചെന്നപോലെ ഭാരവാഹികളും തന്ദ്രീസേവനംചെയ്ത് തങ്ങളുടെ പ്രതാപത്തെ ഘോഷണം ചെയ്യുന്നു. യോഗിവാടത്തിലേക്കു പുറപ്പെട്ടുതുടങ്ങിയ ചന്ത്രക്കാറന് പൗരതതിയിൽനിന്നുണ്ടായ സൽക്കാരാരവംകൊണ്ട് ആകാശമണ്ഡലം പൊടിപൊടിയുന്നു. അരക്കർക്കുലസാകല്യത്തിന്റേയും അകമ്പടികൊണ്ടെന്നപോലെ ഉദ്ദിഷ്ടസ്ഥലത്തെത്തുന്നതു വരെ ചന്ത്രക്കാറലങ്കേശൻ പൗരതതിയാൽ പരിസേവനം [ 132 ] ചെയ്യപ്പെടുന്നു. ഉദ്യോഗസ്ഥന്മാരുടെ മൗനവും, ഇക്കഥയൊന്നും അറിയാത്തതു പോലെ മഹാരാജാവിന്റെ നിയമപ്രകാരമുള്ള കോവിലെഴുന്നള്ളത്തും, പൗരസംരംഭത്തെ മന്ദീഭവിപ്പിച്ചു. പോരെങ്കിൽ, അഗ്നിയിൽ ഹിമവർഷംപോലെ ആ ഘട്ടത്തിലെ ‘അനിരുദ്ധ’ന്റെ അച്ഛൻ ഉണ്ണിത്താൻ സന്ദർഭമഹിമയ്ക്ക് ഏറ്റവും വിരുദ്ധമായ പ്രശാന്തവദനത്തോടും, ചേഷ്ടാവിഹീനമായുള്ള നോട്ടത്തോടും ജളലോകത്തിനും ആദരണീയമെന്നു തോന്നിയ പൃഥക്ത്വത്തോടും ആ നഗരത്തിൽ പ്രവേശനം ചെയ്തു. ചന്ത്രക്കാറനുണ്ടായതിലും ഗംഭീരമായുള്ള ഒരു കോലാഹലത്തോടുകൂടി അദ്ദേഹം എതിരേൽക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭാവഗൗരവവും, ആ അനർഹമായ ആദരത്തെ ശാസിക്കുന്നതായ ഭ്രൂഭംഗവും കണ്ട് ഭഗ്നോത്സാഹന്മാരായ ദ്രോഹപ്രവർത്തകന്മാർ “അമ്പിളിഅമ്മാച്ചാ—കൂടയിലെന്തോന്ന്— വാളൻപുളിയങ്ങ—” എന്നുള്ള ബാലഗാനംകൊണ്ട് അദ്ദേഹത്തിന്റെ അംഗത്തിന്റെ പ്രഭയേയും പ്രകൃതത്തിന്റെ അനാസ്വാദ്യതയേയും ഹസിച്ചു എങ്കിലും, ആ കൂട്ടരുടെ അപ്പോഴത്തെ ഉന്മാദജ്വാല ആ ശമധനന്റെ സാന്നിധ്യത്താൽ അണയ്ക്കപ്പെട്ടു.

ഈ ഘട്ടത്തിൽ ലോകത്തുള്ള സന്തോഷസമഗ്രത രാജപാർശ്വത്തിനും ജനപാർശ്വത്തിനും സമവന്ദ്യനായിത്തീർന്നിരിക്കുന്ന ഹരിപഞ്ചാനനയോഗിയുടെ ഹൃദയകുഡ്യങ്ങൾക്കുള്ളിൽ സംഗ്രഹിക്കപ്പെട്ടു. തന്റെ ഭാഗ്യസമൃദ്ധിയിലുള്ള ആഹ്ലാദലഹരിയെ നിയമനംചെയ്‌വാൻ ശക്തനാകാതെ ജിതേന്ദ്രിയനായ സിദ്ധൻ തന്റെ പൂജാമുറിയിൽ പൂർവരാത്രിയിലെ നൃത്താവശിഷ്ടമായ ഒരു മത്തവിലാസത്തെ അഭിനയിക്കുന്നു. അദ്ദേഹത്തിന്റെ വേദാന്തോപന്യാസങ്ങളും ഉപായോപദേശങ്ങളും, ഹസ്തഗതമായി വിചാരിക്കപ്പെട്ട വിജയത്തിന്റെ വീരവാദങ്ങളും കൊണ്ട് സാന്ത്വിതനാകാതെ അടുത്തുനിൽക്കുന്ന ചന്ത്രക്കാറൻ തന്റെ മുഖത്തിൽ പ്രകടിപ്പിച്ച വിവിധചാപല്യസ്തോഭങ്ങൾകൊണ്ട് ആ അഭിനയത്തിന്റെ വൈരൂപ്യോൽക്കർഷത്തെ ശതഗുണമാക്കുന്നു. യോഗീശ്വരൻ തന്റെ പൂജാബിംബത്തോടണഞ്ഞ് അതിന്റെ മൂർദ്ധാവിൽ കൈവച്ച് കുറച്ചുനേരം ധ്യാനത്തോടുകൂടി നിന്നിട്ട്, കേശവൻകുഞ്ഞിനെ താൻ തൊടുകപോലും ചെയ്തിട്ടില്ലെന്ന്, പാദദേശമായ പാതാളംമുതൽ മൂർദ്ധാവായ സത്യലോകപര്യന്തം ചതുർദ്ദശലോകത്തേയും ഏതു ദേവി സ്വഗാത്രത്തിൽ അടക്കി വിശ്വഭരണംചെയ്യുന്നുവോ, ആ മൂലപ്രകൃതിയും പ്രപഞ്ചസ്വരൂപിണിയും ആയ ജഗദംബികയുടെ വിഗ്രഹത്തെ തൊട്ട് സത്യം ചെയ്തു.

ചന്ത്രക്കാറൻ: “ഭൂലോകം ഫരിക്കണ സാമിയെ പൊന്നിട്ടു മയക്കാനും ഹെ(യ)മപ്പെരട്ടൻ തമ്പുരാനൊണ്ടല്ലോ—പിന്നെന്തിനിസ്സദ്യവും നെടുവാശകവും? നിങ്ങൾ ഇരുവരും ഒരുമയായി ചേർന്ന് സൊർഘം പിടിപ്പിൻ. ഓലച്ചൂട്ടിന് ഒറവു നിനച്ച ചന്ത്രക്കാറൻ ഓച്ചനുമാകട്ടെ. ഒന്നു നെനച്ചോളിൻ—കണ്ടവന്റെ കൊച്ചിനെ ചുട്ടുതിന്നാൽ,—അക്കളിയിൽ കൊതിപെട്ടുപോം! ഓതാൻ മന്ത്രവും കാണൂല്ല—മരുന്തും കാണൂല്ല. ഇക്കൂത്തു കണ്ടൊന്നും ചന്ത്രക്കാറനാടൂല്ല. നിങ്ങടെ തവ്വിനു പൊറുക്കാൻ വിട്ടേക്കുമെന്നു വിത്സാരിക്കീംവേണ്ട—സാമിക്ക് ധൂ(ദൂ)രത്തെ മയിസൂലൊണ്ടെങ്കില്, ചന്ത്രക്കാറനു കൈവാക്കിലെ അഞ്ചുതെങ്ങൊണ്ട്.”

യോഗീശ്വരൻ: “ഏഹെ! അബദ്ധം! നാം രാജബന്ധുവല്ല. അങ്ങനെ ഭ്രമിക്കണ്ട. എത്ര പഞ്ചപാത്രം, ഉദ്ധരണി, സ്വർണ്ണത്തളിക കണ്ടതാണു നമ്മുടെ കണ്ണുകൾ! മഹാരാജാവിന്റെ സംഭാവനകൾ നമ്മുടെ ചെറുവിരൽക്കുള്ള ഒരു മോതിരത്തിന്റെ വിലയ്ക്കു പോരില്ല. ഞങ്ങടെ ബന്ധുത്വമെന്നുള്ള കഥ അഴിച്ചു കഥിക്കൂ. ചന്ത്രക്കാറൻ കൃഷിതന്ത്രങ്ങളല്ലാതെ രാജതന്ത്രങ്ങളറിഞ്ഞിട്ടില്ല. ബന്ധുക്കളായ നമ്മെപ്പിണക്കാൻ കുഞ്ഞിനെ മറച്ചുകൊണ്ട്, നമ്മുടെമേൽ കുറ്റത്തെ ആരോപിക്കുന്നു. ഇന്നലെ രാത്രി കൊട്ടാരത്തിൽ എന്തു മോഹിനിയാട്ടമായിരുന്നു! ഓഹോ നിങ്ങടെ ധർമ്മരാജാവ് എന്തു പാതാളഭോഗീന്ദ്രൻ! നാം പറയുന്നതിനെ വിശ്വസിക്കുന്നില്ലെന്ന് ചന്ത്രക്കാറന്റെ മുഖം പറയുന്നു.”

ചന്ത്രക്കാറൻ: “എന്തരു വിച്ഛ്വസിക്കുണു സാമീ? ചന്ത്രക്കാറനും ഉലഹം ഒട്ടൊന്നു കണ്ടവനാണ്. അതിനെ മുരശുകൊട്ടി തമുക്കടിച്ചില്ലെന്നേ ഒള്ളു. സാമീടെ കൊട്ടും കോലാലഹവും കൂടാതെ ചന്ത്രക്കാരൻ ചെലമ്പിനേത്തിരുന്നോണ്ടു കെട്ടിവന്ന പെരുങ്കോട്ട സാമീടെ ധൃക്കാല് [ 133 ] അതിനഹത്തുവച്ചപ്പം തൊടങ്ങി വാനംപെളർന്നു. ചന്ത്രക്കാറൻ വാണ വാഴ്ക്ക കാറ്റോടെ മഴയ്ക്കോടെ മാനവും പറന്നു. സാമീ! അഞ്ചുതെങ്ങിലേ–അവടം ചെലമ്പിനേത്തുന്നു നടപ്പാടിൽപരം ധൂരത്തല്ല—അവടെ പരിഷ പലരുമൊണ്ട്. അവരെ കയ്യേന്താൽ മെടഞ്ഞ മെടച്ചിലിനെ സാമി തിരുവിളക്കളികൊണ്ട് ശരഫരേന്ന് പിരിച്ചേകളഞ്ഞു! ഇനി എങ്കിലും, അവനോന്റെ പാട്ടിക്കുപെയ്, അതിനെ വീണ്ടും മനയ്ച്ചാൽ ചേലു കൊള്ളുമോ എന്നു നോക്കട്ടെ.” (ദുസ്സഹകോപവ്യസനങ്ങൾകൊണ്ട്) “എന്റെ കൊച്ചിനെ തൊടുണവനെ ഉയിരടക്കി ഉരുളതിന്നാൻ വിടുമെന്ന് എന്റെ ഗുരുപാഥരോ തമ്പുരാൻ തിരുവടികളോ കയ്യേന്തി മോന്തുണ മിടാന്തിലും കരുതണ്ട.”

ഇങ്ങനെ പറഞ്ഞുകൊണ്ട് ചന്ത്രക്കാറൻ യോഗീശ്വരനോടു പിണങ്ങിപ്പിരിയാൻ ആരംഭിച്ചു. രാജധാനി സ്വപാർശ്വത്തിൽ ചേർന്നിരിക്കുന്ന ആ സന്ദർഭത്തെ സ്മരിച്ച്, യോഗീശ്വരൻ ക്ഷണത്തിൽ ചന്ത്രക്കാറന്റെ ശരീരത്തെ പിടികൂടി ബന്ധുവത്സലത്വംകൊണ്ടെന്നപോലെ മുറുകെപ്പുണർന്ന്; കൃപാതരംഗികനെന്നപോലെ അംബികാവിഗ്രഹത്തിന്റെ പൂർവ്വഭാഗത്തു കൊണ്ടു നിറുത്തി ഭസ്മലേപനവും ചെയ്തു. ചന്ത്രക്കാറന്റെ കോപവും പരിഭവങ്ങളും സ്വപ്നസംഭവങ്ങളെന്നപോലെ മാഞ്ഞുതുടങ്ങി. രാജപുരുഷന്മാരുടെ ചതിയാൽത്തന്നെ തന്റെ മരുമകൻ തസ്കരിക്കപ്പെട്ടിരിക്കുന്നു എന്നുള്ള ശോകപാരവശ്യം മാത്രം അവസാനത്തിൽ അയാളുടെ മനസ്സിൽ ശേഷിച്ചു. യോഗീശ്വരൻ പ്രസാദിച്ച് ഇങ്ങനെ അരുളിച്ചെയ്തു: “ബന്ധുവേ, നമുക്കു ജയകാലം അടുത്തിരിക്കുന്നു. പുറത്തേ കഥകൾ നിങ്ങൾതന്നെ കണ്ടില്ലേ? നിങ്ങടെ മരുമകന്റെ ഒരു രോമത്തെ ആരെങ്കിലും നഷ്ടമാക്കുന്നെങ്കിൽ, തിരുവിതാംകൂർ—കടലും കായലും കരയും മലയുമടക്കം ഭസ്മം! പണ്ട് പൗണ്ഡ്രകവാസുദേവന്റെ കാശീപുരം പോലെ ഒരായിരം വത്സരം ഇപ്പുരം എരിഞ്ഞമരും. അതിന് ജഗദംബികസഹായം. മരുമകൻ എവിടെ എന്നറിയണം—അല്ലേ? നിൽക്കൂ.” ഇങ്ങനെ പറഞ്ഞുകൊണ്ട് യോഗീശ്വരൻ വിശ്വദർശനം ചെയ്‌വാനുള്ള സാക്ഷാൽകാരധ്യാനത്തെ അനുഷ്ഠിച്ചു. പഞ്ചേന്ദ്രിയബന്ധം ചെയ്ത്, തുറന്ന നേത്രങ്ങളോടുകൂടിയും ഇമനിമേഷങ്ങൾ കൂടാതെയും ഹസ്തങ്ങളെ ഉയർത്തി അംഗുലികളുടെ അന്തങ്ങളെ സംഗിപ്പിച്ചും പാദാംഗുഷ്ഠങ്ങൾമാത്രം നിലത്തൂന്നിയും നിൽക്കുന്ന ആ മഹായോഗബന്ധസ്ഥനെക്കണ്ട് ചന്ത്രക്കാറൻ ശിലാവിഗ്രഹംപോലെ നിശ്ചേഷ്ടജീവനായി നിന്നു. ഹരിപഞ്ചാനനന്റെ നേത്രദ്യുതി അസ്തമിച്ച് കേവലം കൃഷ്ണശിലപോലെ പ്രാകാശശൂന്യമായും, മുഖവും കണ്ഠവും ദീർഘമായും, അസ്ഥികൾ സുവ്യക്തമായും, ഉദരം അതിനിമ്നമായി വക്രിച്ചും ചമഞ്ഞു. ഏകദേശം ഒരു നാഴികയോളം ഇങ്ങനെ നിന്നപ്പോൾ, യോഗാഭ്യാസമഹിമകളെക്കുറിച്ചു ചില ഐതിഹ്യങ്ങൾ മാത്രം കേട്ടിട്ടുള്ള ചന്ത്രക്കാറൻ തന്റെ ഗുരുവര്യന്റെ സിദ്ധി പ്രഭാവത്തെ അത്യന്തം ആദരിച്ചു; കുറച്ചുകഴിഞ്ഞപ്പോൾ, യോഗീശ്വരന്റെ ജീവചൈതന്യം ആ ജഡത്തിൽ പുനഃപ്രവേശനംചെയ്ത് അദ്ദേഹത്തിന്റെ അധരങ്ങൾ വിടർന്ന് ഇങ്ങനെ മന്ത്രിച്ചുതുടങ്ങി: “ഹാ ഹാ! വിശ്വംഭരചാതുര്യം! അപ്പനേ, ഉന്നെ രാജഭൃത്യന്മാർ ഉപശാരം ചെയ്യുറതാ? നേത്തി! നേത്തി! സന്തോഷമടയ്ന്തിരിക്കുറയാ? അപ്പടിയിര് ഉന്നെ നാമേ രക്ഷിപ്പോം. അരേംബാ—എന്ന ഘോരവനാന്തരം! മേഘസ്പർശിതമാന ഗന്ധമാദനത്തിലെ മുനികദംബസേവ്യമാന മണ്ഡപത്തിലെ, ഇന്ദ്രകാന്തശിലാസ്തരണത്തിലെ, ഉന്നൈ ചേർത്തുവയ്ക്കറയാ? ഇര്—ഇര്—അങ്കിര്—പതറാമലിര്—ഇദോ—” ഇങ്ങനേയും മറ്റും കുറച്ചുനേരം വിശ്വദർശനഫലത്തെ ഉച്ചരിച്ച്, യോഗീശ്വരൻ വിരമിച്ചു. ഹരിപഞ്ചാനനൻ യോഗബന്ധത്തെ ഖണ്ഡിച്ച്, ബാഹ്യജ്ഞാനത്തെ പ്രാപിച്ചപ്പോൾ, പൂർവവൽ പ്രതാപരുദ്രനായി ഹാസ്യസൂചകമായ ഒരു മന്ദഹാസത്തോടുകൂടി ചന്ത്രക്കാറനോടിങ്ങനെ ചോദിച്ചു: “എന്ന ശൊന്നാൾ പരബ്രഹ്മ സ്വരൂപിണി?”

ചന്ത്രക്കാരൻ: “സാമീ! അറിയാതെ പറഞ്ഞതെല്ലം ഷമിക്കണം. സാമിതന്നെ അവനെ രഷ്ഷിച്ചുതരണം. ഏതു വനാന്ധരത്തിൽ കൊണ്ടുപെയ് അവനെ ഒളിച്ചിരിക്കണോ, ധൈവത്തിനറിയാം. ഇങ്ങനെ ഒക്കെ—”

യോഗീശ്വരൻ: “നിങ്ങൾ മഹാരാജാതിരുമനസ്സിലെ അടിയാരിൽ ഒരു ഭാരിച്ച ഗൃഹസ്ഥനാണ്. കേൾക്കാൻ സംഗതിയായ ബ്രഹ്മവചനങ്ങളിൽ രാജാപ്രകൃതിയുണ്ടെങ്കിൽ പുറത്തു [ 134 ] പറയരുത്. നമ്മുടെ സന്നാഹങ്ങൾ പരിപൂർണ്ണമാകുംവരെക്ഷമിക്കണം. ഇതിനെല്ലാം കണക്കെണ്ണി ശിക്ഷ കൊടുത്തുകൊള്ളാം.” ഇപ്രകാരം യോഗീശ്വരനും ചന്ത്രകാറനും സംഭാഷണങ്ങൾചെയ്തു നിൽക്കുന്നതിനിടയിൽ, ഒരു ഭൃത്യൻ പ്രവേശിച്ച്, നന്തിയത്ത് ഉണ്ണിത്താൻ എന്ന പ്രഭു യോഗീശ്വരപാദങ്ങളെ വന്ദിപ്പാൻ കാത്തുനിൽക്കുന്നു എന്നു ധരിപ്പിച്ചു. ഉണ്ണിത്താന്റെ ആനുകൂല്യംകൂടി ലഭിക്കുമ്പോൾ അരാജകകക്ഷിക്ക് പൂർണ്ണബലം സിദ്ധിക്കുമെന്ന് യോഗീശ്വരനും ചന്ത്രക്കാറനും ആശിച്ചിരുന്നു. എങ്കിലും ഈ വാർത്താശ്രവണത്തിൽ ചന്ത്രക്കാറൻ ഇച്ഛാഭംഗഭയംകൊണ്ടു ഞെട്ടി. ഹരിപഞ്ചാനനൻ ഹൃദയംഗമമായ ഭക്തിപ്രകടനത്തോടുകൂടി ഭഗവതിവിഗ്രഹത്തിന്റെ സന്നിധിയിൽ മുകളീകൃതപാണിയായി നിന്നു. മനുഷ്യരുടെ അന്തരംഗപരിശോധനയോളം വിഷമമായുള്ള മറ്റൊരു വ്യാപാരമില്ലെങ്കിലും, അതിനെ തുടരുന്നവർക്കു മനോഹരമായ ദർശനഫലങ്ങളും ചിലപ്പോൾ പ്രാപ്തമാകുന്നതാണ്. ഹരിപഞ്ചാനനന്റെ അന്തരംഗത്തെ അപ്പോൾ പരിശോധിച്ചു എങ്കിൽ, ആദരം പ്രശ്രയം ഗുരുഭക്തി എന്നീ ധർമ്മങ്ങളും സൽക്കാരദാനവൈമുഖ്യവും തമ്മിൽ പോർചെയ്യുന്ന അസംഭവ്യത്തെ വാസ്തവസംഭവമായി സാധനപാഠമെന്നപോലെ ദർശനംചെയ്യാമായിരുന്നു. അദ്ദേഹം ആംഗ്യംകൊണ്ട് ആ പ്രഭുവിനെ എതിരേൽക്കാൻ ചന്ത്രക്കാറനു കൽപന കൊടുത്തു. ആ പ്രഭുവെയും ഒരു വൈമനസ്യം ബാധിച്ചുതുടങ്ങി എങ്കിലും, ആജ്ഞാനുസാരമായി പുറത്തെ കെട്ടിൽ കടന്നു. പുത്രനെ സംബന്ധിച്ചുള്ള ആപൽസംഭവങ്ങളുടെ ദുഃഖംകൊണ്ടു കലുഷമായിരിക്കുന്ന ഉണ്ണിത്താന്റെ പ്രൗഢമായ മുഖം കണ്ടപ്പോൾ ചന്ത്രക്കാറപ്രഭു ഗുളികാകാരനായി, താൻ വഹിക്കുന്ന പ്രാതിനിദ്ധ്യത്തേയും അനുഷ്ഠിക്കേണ്ട ഉപചാരത്തേയും മറന്നു. വിഷ്ണുനാമഘടനയാൽ മഹിതമായ ഒരു മന്ത്രോച്ചാരണധ്വനി പൂജാശാലയിൽനിന്നു കേട്ടുതുടങ്ങി. യോഗികളുടെ സ്തോത്രം അജ്ഞന്മാർക്ക് കേട്ടുകൂടാത്തവകയിലുള്ളതായിരുന്നു എങ്കിലും, ഉണ്ണിത്താൻ വിജ്ഞനായിരുന്നതിനാൽ അതിനെ ശ്രവണംചെയ്ത് ശുഭസൂചകമായ ഉപശ്രുതിയെന്ന് ആനന്ദിച്ചു. ചന്ത്രക്കാറന് വേദധ്വനിയും കാകശബ്ദവും ഒന്നുപോലുള്ള അർത്ഥശൂന്യഗീതങ്ങളായിരുന്നതുകൊണ്ട്, “സാമികള് വലിയ അടവേതോ തൊടങ്ങണ്” എന്നു വ്യാഖ്യാനിക്ക മാത്രം ചെയ്തു. ഐഹികാമുഷ്മികങ്ങളെ ത്യജിച്ചുള്ള സിദ്ധനായ ഹരിപഞ്ചാനനൻ കർമ്മികളുടെ അനുഷ്ഠനങ്ങളെ തുടരുന്നത് പണ്ഡിതവൃദ്ധൻ അക്ഷരമാലാഭ്യസനം ചെയ്യുന്നതുപോലെ തോന്നി, ഉണ്ണിത്താന് ഒരു സംശയമുദിച്ചു. ഇങ്ങനെ നിൽക്കുമ്പോൾ ദീപാരാധനാഫലമായി യോഗീശ്വരവാടത്തിനു സഹജമായുള്ള ദിവ്യസുഗന്ധം വീശിത്തുടങ്ങി. “കന്നൻ! ഏമാനെ കുരുക്കാൻ മായപ്പൊടി കരിക്കണാ!” എന്നു ചന്ത്രക്കാറൻ ബന്ധുസ്വാതന്ത്ര്യത്തോടുകൂടി ഉണ്ണിത്താനോടു പറഞ്ഞു. ഭഗവൽസ്തോത്രത്തിന്റെ മധുപ്രവാഹത്താൽ സിക്തമായ ഹൃദയവല്ലിയോടുകൂടി നിൽക്കുന്ന ഉണ്ണിത്താന്റെ നാസാപുടത്തെ ആ ഗന്ധം പ്രീണനംചെയ്തു. ആപാദമസ്തകം ഭക്തിയാൽ കവചിതമായ ഒരു ശരീരം ഉണ്ണിത്താന്റെ മുമ്പിൽ പ്രവേശിച്ചു. കാഷായവസ്ത്രംകൊണ്ടുള്ള കുത്തിയുടുപ്പും യോഗവേഷ്ടിയുമല്ലാതെ, സ്വാമികൾ ആഭരണങ്ങളോ കുങ്കുമലേപനങ്ങളോ അപ്പോൾ അണിഞ്ഞിരുന്നില്ല. ചന്ത്രക്കാറൻ സ്വഗുരുവിനെ ഭക്തിപൂർവ്വം ആ ദർശനത്തിലും തൊഴുതു. ഉണ്ണിത്താന്റെ മുമ്പിൽ ആ രൂപം പ്രത്യക്ഷമായപ്പോൾ, അദ്ദേഹം ബ്രാഹ്മണ്യത്തോടു കാണിക്കേണ്ടതായ ഭക്തിയേയോ ഹരിപഞ്ചാനനനുള്ളതായി കേട്ടിട്ടുള്ള യോഗസിദ്ധിക്ക് അനുരൂപമായ വിനയാദരങ്ങളേയോ യഥോചിതം പ്രകടിപ്പിക്കാതെ താൻ കാണുന്ന രൂപത്തിന്റേയും കേട്ട ശബ്ദത്തിന്റേയും വിശിഷ്ടതയാൽ ബദ്ധേന്ദ്രിയനായി നിന്നു. അതീതമായ മനശ്ചാഞ്ചല്യം കൊണ്ട് ഉണ്ണിത്താന്റെ ബുദ്ധി സ്വൽപമൊന്നു ഭ്രമിച്ചു. എങ്കിലും, യോഗീശ്വരന്റെ ആദ്യദർശനത്തിൽ രൂപസാമ്യംകൊണ്ടും മറ്റും ചന്ത്രക്കാറൻ അമ്പരന്നുനിന്നതുപോലെ, ഉണ്ണിത്താൻ തന്റെ ആത്മപൗരുഷത്തെ യോഗീശ്വരനു പാദകാണിക്കയാക്കിയില്ല. അദ്ദേഹം മുമ്പിൽ നില്ക്കുന്ന രൂപത്തെ നിശ്ശങ്കനായി ഒന്നു പരിശോധിച്ച്, താൻ കേട്ട സൂക്തഘോഷത്തെ വീണ്ടും സ്മരിച്ചു. ആ ആകാരത്തെ അദ്ദേഹം അതിനുമുമ്പ് കാണുകയും സ്വരത്തെ കേൾക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ബുദ്ധി സ്ഫുടവാദം ചെയ്തു. യോഗീശ്വരന്റെ ഭാവചേഷ്ടകൾ നാട്യവൈഭവത്താൽ സരളതരങ്ങളായിരുന്നെങ്കിലും ഉണ്ണിത്താന്റെ ശങ്കയെ സ്ഥിരീകരിച്ചതേയുള്ളു. സാമാന്യമനീഷിയുടെ നിലയിൽ ഇങ്ങനെ ത്രിവിധമായുള്ള ഒരു സാമ്യസ്മരണ അദ്ദേഹത്തിന്റെ മനസ്സിൽ [ 135 ] ഉല്പാദിച്ചു എങ്കിലും, ആയുർവ്വേദസാങ്കേതികജ്ഞന്റെ ദൃഷ്ടിയെ പ്രയോഗിച്ച് തന്റെ ആവിശങ്കയെ വിവേചിച്ചപ്പോൾ അതു കേവലം അസംഗതമായ അന്തഃപ്ലവമെന്ന് അദ്ദേഹംതന്നെ നിരൂപണംചെയ്തു. ച്യവനമഹർഷിക്കു രോഗമോചനവും സുഖാവസ്ഥയും ആ തപോധനനാമത്തെ ധരിക്കുന്ന സിദ്ധൗഷധംകൊണ്ട് പരിപൂർണ്ണമായി ലഭിച്ചു എന്ന് ആയുർവ്വേദം സമ്മതിക്കുന്നുണ്ടെങ്കിലും, ദന്തവിഹീനമായും രോമംകൊഴിഞ്ഞുമുള്ള പടുവാർദ്ധക്യത്തെ ഉദ്ധതതാരുണ്യമാക്കി ഉദ്ധരിപ്പിക്കുക ആ ദിവ്യൗഷധത്തിനും ശക്യമല്ലെന്ന് അദ്ദേഹം ഖണ്ഡിച്ചു. എന്നാൽ, യോഗിസാമ്യമായുള്ള കല്പസേവനംകൊണ്ട് കായരൂപാന്തരം നിവൃത്തിക്കാവുന്നതിന്റെ തത്വങ്ങൾ അദ്ദേഹത്തിനു ദൃഢമല്ലായിരുന്നു. വിശേഷിച്ചും തന്റെ മുമ്പിൽ നിൽക്കുന്ന ആകാരം തന്റെ മനസ്സിൽ സ്മൃതമാകുന്ന രൂപത്തെക്കാൾ ഹ്രസ്വമായും കാണപ്പെടുകയും ചെയ്യുന്നു. എന്നാൽ കാർക്കോടകദംശനംകൊണ്ട് നളന്റെ ശരീരത്തിന് ഇങ്ങനെയുള്ള ഭേദവും സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. നന്തിയത്തുണ്ണിത്താന്റെ ചക്ഷുരാദീന്ദ്രിയങ്ങളും അദ്ദേഹത്തിന്റെ പാണ്ഡിത്യവും തമ്മിൽ ഇങ്ങനെ ഇടഞ്ഞു പോരാടി തന്റെ മനസ്സിനെ അസ്വസ്ഥമാക്കിത്തീർക്കുന്നതിനിടയിൽ ചന്ത്രക്കാറൻ, “സാമികള്! തൊഴണം—സാഷ്ഷാൽ വേധവ്യാസര്!” എന്ന് ഓരോ ഗൂഢോപദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട്, “നമ്മുടെ മച്ചിണൻ നന്തിയത്തേമാൻ—അനന്തരവൻകൊച്ചന്റെ തന്ത— അഷ്ടാങ്ഘൃധവും മറ്റും മെച്ചം—വലിയ സൗപതീകൻ— എളയടസ്സൊരുവത്തിലെ മന്ത്രിമാര്—കൊള്ളച്ചക്രവും നെല്ലും—” എന്നിത്യാദി സ്തോത്രങ്ങളാൽ നന്തിയത്തുണ്ണിത്താന്റെ സ്തുതിപാഠകത്വത്തെ വഹിച്ച് അദ്ദേഹത്തെ യോഗീശ്വരനു പരിചയപ്പെടുത്തി. ഉണ്ണിത്താൻ ഇതിനും നിശ്ചലനായി നിന്നതേയുള്ളു. അപ്പോഴത്തെ വേഷത്തെ അവലംബിക്കാൻ പ്രേരിപ്പിച്ച തന്റെ ജളത്വത്തെക്കുറിച്ചു പരിതപിച്ച ഹരിപഞ്ചാനനൻ ഉണ്ണിത്താന്റെ മനസ്സിനെ വലയ്ക്കുന്ന ചിന്തയുടെ ആഴത്തേയും വിസ്താരത്തേയും ഒരു നോട്ടത്താൽ അളന്നു നിർണ്ണയിച്ചു. സ്വഹസ്തങ്ങളാൽ കേശത്തേയും മീശയേയും ഒന്നു ശുശ്രൂഷണംചെയ്ത്, നേത്രത്തിൽ അൽപമായ ധാർഷ്ട്യത്തേയും അധരത്തിൽ പ്രൗഢമായ ശൃംഗാരത്തേയും സ്ഫുരിപ്പിച്ചപ്പോൾ, അദ്ദേഹത്തിന്റെ സാക്ഷാലുള്ള സൗന്ദര്യസമുത്ക്കർഷവും വിജ്ഞാനജ്യോതിസും പകർന്ന് ബീഭത്സമൂർഖതയായി രൂപാന്തരിച്ചു. ഇതുമെന്യേ അദ്ദേഹം അനഭിജ്ഞന്റെ സംസ്കൃതത്തിൽ ഉണ്ണിത്താനോടു കുശലപ്രശ്നം ചെയ്തു. അതിൽ നാരായണീയാദി കേരളീയസംസ്കൃതഗ്രന്ഥങ്ങളുടെ രസം കലർന്നിട്ടുള്ളതായി, വിവിധകാലദേശങ്ങളിലെയും സംസ്കൃതസാഹിത്യത്തിന്റെ നാനാശാഖകളിൽ അഭിജ്ഞനായിരുന്ന ഉണ്ണിത്താനു തോന്നി. യോഗീശ്വരൻ, നർമ്മദാതീരത്തിൽ അവതീർണ്ണനായി ആശ്രമത്രയത്തേയും അനുഷ്ഠിച്ച് അന്ത്യത്തിൽ തപസ്സുകൊണ്ട് ബ്രഹ്മപദത്തിൽ പ്രാപിച്ച തന്റെ പിതാവിന്റെയും പരലോകഗതയായ മാതാവു മുതലായവരുടെയും ചരിത്രങ്ങളേയും അദ്വൈതാദി സിദ്ധാന്തങ്ങളേയും സംബന്ധിച്ച് ഒട്ടു പ്രസംഗിച്ചു. ഉണ്ണിത്താൻ അതുകൾക്കുത്തരമായി അഭിവന്ദനം മാത്രം ചെയ്തു. പുത്രവാർത്താന്വേഷണത്തിലുള്ള കൗതുകം ചോർന്നുപോയതുപോലെ, ആ സംഗതിയിൽ ഉപദേഷ്ടാവായി കരുതിയിരുന്ന യോഗീശ്വരന്റെ സന്നിധിയിൽനിന്നു പിരിയുന്നതിന് ഉണ്ണിത്താൻ അവമര്യാദമായുള്ള ഒരു അക്ഷമയേയും കാണിക്കുകയാൽ, അദ്ദേഹത്തെ സ്വാധീനത്തിലാക്കുന്നതിനു സുകരമായ മറ്റൊരു മാർഗ്ഗം ബുദ്ധിയിൽ പ്രകാശിച്ച ഹരിപഞ്ചാനനൻ, തനിക്ക് ചില വിശേഷമായ അനുഷ്ഠാനങ്ങളുണ്ടെന്നും, അതുകൊണ്ട് പിന്നീടൊരുദിവസം കാണുന്നതിനു മോഹമുണ്ടെന്നും പറഞ്ഞ് ആ പ്രഭുവിനെ യാത്രയാക്കി. ആ സന്ദർശനത്തിന്റെ അപ്രതീക്ഷിതവും ആശാഭഞ്ജകവുമായ പരിണാമത്താൽ കുപിതനായ ചന്ത്രക്കാറൻ തന്റെ ഹസ്തപിണ്ഡങ്ങളും നഖദന്തങ്ങളും പ്രയോഗിച്ച്, ‘മച്ചിണനെ’ നാമാവശേഷനാക്കിക്കളയട്ടയോ എന്ന് ആലോചിച്ചു. ഉണ്ണിത്താൻ പുറത്തിറങ്ങിയ ഉടനെ തന്നെ ഹരിപഞ്ചാനനൻ നിന്നിരുന്നിടത്തുനിന്ന് ഒന്നു പുഞ്ചിരിക്കൊണ്ടതിനെ വ്യാഖ്യാനിക്കുന്നതായാൽ, അതിലേക്കു പ്രത്യേകമൊരു ഗ്രന്ഥം വിനിയോഗിക്കേണ്ടിവരും. അദ്ദേഹം ചന്ത്രക്കാറമാന്ദിയേയും മാർജ്ജനംചെയ്തു ബഹിഷ്കരിക്കുമാറുള്ള വേഗബലത്തോടുകൂടി പൂജാമുറിയിൽ പ്രവേശിച്ച്, തന്റെ കൃഷ്ണമുഖനായ ഭൃത്യനെ വരുത്തി, ഉടനെ മന്ത്രക്കൂടത്തു പോയി, കുപ്പശ്ശാരോടു ചില സംഗതികൾ ധരിപ്പിപ്പാൻ ഒരു കല്പന കൊടുത്തു. [ 136 ] നന്തിയത്തുണ്ണിത്താൻ അന്നുതന്നെ സമുചിതമായുള്ള കാഴ്ചകളോടുകൂടി മഹാരാജാവിനെ മുഖംകാണിച്ചു. ഇക്കാലത്തെപ്പോലെതന്നെ അന്നും പ്രജകൾക്ക് മഹാരാജാവിന്റെ തൃപ്പാദദർശനം സുലഭമായിരുന്നു. ദ്രാണാദ്യാചാര്യജനങ്ങളെ ജ്യേഷ്ഠപാണ്ഡവൻ ആദരിച്ചുപോന്നതുപോലുള്ള ഉപചാരങ്ങളോടുകൂടി മഹാരാജാവ് ഉണ്ണിത്താനു സ്വാഗതമരുളി. വിദ്വൽകേസരികളായ ആ രണ്ടുപേരും ബഹുകലാരാഷ്ട്രങ്ങളിൽ ത്വരിതസഞ്ചാരംചെയ്തിട്ടും, പുത്രവിഷയത്തിൽ പ്രവേശിപ്പാൻ ഉണ്ണിത്താൻ ഉൽക്കൺഠാലേശത്തേയും പ്രകടിപ്പിക്കാത്തതിനാൽ, മഹാരാജാവ് അദ്ദേഹത്തിന്റെ പ്രഭുബുദ്ധിയെക്കുറിച്ച് അനൽപമായി പ്രസാദിച്ച്, അവസാനത്തിൽ “വിശേഷിച്ച്?—” എന്നുള്ള ഏകപദംകൊണ്ട് അഭിപ്രായഗർഭമായ ചോദ്യം ചെയ്ത്, ഉത്തരം എത്രതന്നെ ദീർഘമോ അപഥ്യമോ ആയാലും കേൾക്കാൻ സന്നദ്ധനും സന്തോഷവാനും എന്നുള്ള ഭാവത്തിൽ നിന്നു. ഉണ്ണിത്താൻ മഹാരാജാവിന്റെ ആന്തരാർത്ഥമായ ഹിതത്തെ മനസ്സിലാക്കി ഇങ്ങനെ അറിയിച്ചു: “അടിയന്റെ മകൻ ബന്ധനത്തെ ലംഘിച്ചു എന്നു തിരുമനസ്സിൽ സംശയിക്കുന്നുണ്ടോ?”

മഹാരാജാവ്: (ഉണ്ണിത്താന്റെ വാക്കുകളെ തടഞ്ഞ്) “ഏഹെ! ആ വിധമുള്ള സംശയമേ ഇവിടില്ല. അങ്ങനെ വരില്ലെന്നു നമുക്കു തന്നെ നിശ്ചയമുണ്ട്! അവൻ ആൾ വീരനാണ്.”

ഉണ്ണിത്താൻ : “ഇവിടെ വന്നതിന്റെശേഷം കേൾക്കുന്ന കഥകൾ ബുദ്ധിയെത്തന്നെ ചലിപ്പിക്കുന്നു.”

മഹാരാജാവ്: “നമ്മുടെ ആജ്ഞയാൽ മറയ്ക്കപ്പെട്ടിരിക്കുന്നു എന്നും കേട്ടില്ലേ?”

ഉണ്ണിത്താൻ: “കേട്ടു; കഷ്ടം! തിരുമനസ്സിലെ കല്പനയെ ഉണ്ണി ലംഘിച്ചില്ലെന്നു തിരുമനസ്സിൽ ബോധ്യമുള്ളത് അടിയന് ആശ്വാസമായി. ശേഷം ഈശ്വരേച്ഛപോലെ നടക്കട്ടെ.”

ഇത്രയല്ലാതെ തന്റെ മകന്റെമേൽ ചുമത്തപ്പെട്ട നരഹത്യാപരാധത്തെപ്പറ്റി ഉണ്ണിത്താൻ ഒന്നും ഉണർത്തിച്ചില്ല. ഉണ്ണിത്താന്റെ പ്രഭുബുദ്ധിയെക്കുറിച്ചു മഹാരാജാവ് അന്തരാത്മനാ പിന്നെയും അഭിനന്ദിച്ചു.

മഹാരാജാവ്: “ചന്ത്രക്കാറന്റെ ഗുരുവായ ഹരിപഞ്ചാനനയോഗിയെ കണ്ടില്ലേ?”

ഉണ്ണിത്താൻ: (പുത്രവിഷയത്തിലും പ്രദർശിപ്പിക്കാത്ത മുഖസ്തോഭത്തോടുകൂടി) “കണ്ടു, സുന്ദരൻ, വീരൻ, നല്ല നടൻ.” (കുറച്ചു നേരം ആലോചനയോടുകൂടിനിന്ന്) “അടിയന് തിരുമനസ്സിലെ പ്രജയായി കഴിയാനേ വൈഭവമുള്ളു. സന്ന്യസിക്കയും മറ്റും (ക്ലേശഭാവത്തിൽ) മറ്റുള്ളവർ കഴിക്കട്ടെ. തൃപ്പാദശരണത്തെ താമസംകൂടാതെ ചിലർ പ്രാപിക്കും. അപ്പോൾ വിടകൊണ്ടു കേഴുന്ന കൂട്ടത്തിൽ അടിയനുമുണ്ടാവും. വൈഷ്ണവമായ കൃപാതിരേകത്തെ വർഷിച്ച് അന്നു ത്രാണനം ചെയ്യണം.”

മഹാരാജാവ് ഈ വാക്കുകളെ വ്യാഖ്യാനിപ്പാൻ ആവശ്യപ്പെടാതെയും, എന്നാൽ ആ വിഷയത്തെത്തുടരാൻ സന്നദ്ധനല്ലാതെയും, അത്യാർദ്രമനസ്കനായി ഇങ്ങനെ ഉപദേശിച്ചു: “മകന്റെ ഭാഗത്തേക്കു വേണ്ടതെല്ലാം ദളവായോടും കാര്യക്കാരന്മാരോടും പറയണം. വേണ്ട ഉത്സാഹങ്ങൾ ചെയ്ത് തെളിവു കൊടുക്കണം. ഉണ്ണിത്താന് പോരാത്തതെന്നു തോന്നുകയില്ലെങ്കിൽ ഒന്നുകൂടി ഗുണദോഷിക്കാം. നീട്ടെഴുത്തു കേശവനുണ്ട്. അവനോടാലോചിച്ച് ഈ സംഗതികൾ വേണ്ടതു നടത്തുന്നതിനു നാം അനുവദിക്കുന്നു. ഈ ഗുണദോഷം സ്വകാര്യമായിരിക്കട്ടെ.”

മഹാരാജാവ് ചോദ്യഗുണദോഷാദികൾ നിറുത്തി. ഐശ്വരമായ ബുദ്ധിയും പരമാർത്ഥസത്പ്രഭുത്വവും ചേർന്നുള്ളടം അനർഹസ്തോത്രവും കിഴിഞ്ഞുള്ള സമ്പ്രാർത്ഥനയും ഞെക്കിപ്പിഴിഞ്ഞുള്ള കണ്ണുനീരും കൂടാതെ കാമധേനുവെപ്പോലെ ചിന്തിതാനുഗ്രഹത്തെ കാലോചിതം അനർഗ്ഗളമായി ദാനം ചെയ്യുമെന്നു ദൃഢമായി വിശ്വസിച്ചിരുന്ന ഉണ്ണിത്താൻ അന്നത്തെ മുഖംകാണിപ്പും അവസാനിപ്പിച്ചു.