താൾ:Dharmaraja.djvu/131

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നാൽ നമ്മുടെ ഉമ്മിണിപ്പിള്ളയ്ക്ക് ഇതിലും ലഘുവായി വാർത്താപ്രസരണം ചെയ്യുന്നതിനുള്ള വിദ്യ വശമായിരുന്നു. വിഷയസുഖാനുവർത്തിയായ തന്റെ അപകൃഷ്ടകാമത്തിനു പ്രതിബന്ധമായി ഗണിക്കപ്പെട്ടിരുന്ന പുരുഷന്റെ അന്തർമാനത്തിലുണ്ടായ സന്തോഷം പക്കീർസായുടെ കരസ്പർശം നാസികയ്ക്കു സംഭവിപ്പിച്ചതുപോലെ അയാളുടെ തലച്ചോറിനേയും വല്ലാതെ വക്രിപ്പിച്ചു. പത്മതീർത്ഥത്തിൽ ചാടി ഒരു സ്നാനവും, അടുത്തു ശ്രീകണ്ഠേശ്വരത്ത് ഒരു ധാരയും, പാൽക്കുളങ്ങര ഭഗവതിക്ക് ഒരു കുങ്കുമാർച്ചനയും, അവിടന്നു മണക്കാട്ടു പറന്നെത്തി ശാസ്താവിന് ഒരു ശർക്കരപ്പായസവും, വരാഹമൂർത്തിക്ക് ഒരു ഉഷയും ഇങ്ങനെ ആ നഗരത്തിലെ ഓരോ ദിവ്യമൂർത്തികളുടേയും പ്രീണനം സാധിച്ചതോടുകൂടി ആ വൃത്താന്തവും അതിന്റെ കാരണവും അനവധി പത്രാധിപപ്രസംഗംകൊണ്ട് സാധ്യമാകുന്നതിലും അധികം അത്ഭുതവ്യക്തിയോടുകൂടി പ്രസിദ്ധമായി. പശ്ചിമാംബുധിയും പ്രാചീനാചലവും തമ്മിൽ ‘മേഷയുദ്ധം’ ചെയ്ത് അനന്തശയനനഗരത്തെ ജംബുകഗതിയെ പ്രാപിപ്പിക്കാൻ ആരംഭിക്കുന്നതുപോലെ ഒരു ഭയാനകവൈക്ലബ്യം ആ നഗരത്തിലെ ആകാശത്തിൽത്തന്നെ പ്രചരിച്ചു. കേശവൻകുഞ്ഞിനെ അപരാധകനാക്കിയതും, ബന്ധനാലയത്തിൽനിന്നു തിരോഭൂതനാക്കിയതും, ചന്ത്രക്കാറയോഗീശ്വരന്മാരുടെ നേർക്ക് കുനയാനുവർത്തകരായ ചില ഭരണാധികാരികൾ അനുഷ്ഠിക്കുന്ന മിത്രഭേദതന്ത്രമാണെന്ന് ഒരു ഗീതയും വിവിധകാവ്യരൂപമായി വ്യാപരിച്ചു. അനിരുദ്ധാപഹരണം ദ്വാരകാവാസികളുടെ ഇടയിൽ രാജപക്ഷാനുകൂലമായ ഒരു സംരംഭമുണ്ടാക്കിയതിനു വിപരീതമായി കേശവൻകുഞ്ഞിന്റെ ദുരാപത്ത് തിരുവനന്തപുരനിവാസികളിൽ രാജവിദ്വേഷകമായുള്ള അഭിനിവേശപ്രവാഹത്തെ ജനിപ്പിച്ചു. രാജഭൃത്യന്മാർ വഞ്ചിക്കപ്പെട്ടു എന്ന വൃത്താന്തവും രാജമന്ദിരത്തിലെ നൃത്തമണ്ഡപത്തിലുണ്ടായ സർവ്വാധികാര്യക്കാരുടെ അഭിനയങ്ങളും, മഹാരാജാവിന്റെ കോപാപഹാസങ്ങളും, നാനാദിക്കുകളിലും രാജചാരന്മാർ ആ യുവാവിന്റെ ഗതിയെ ആരായുന്നതും, എല്ലാം കേവലം നിർമ്മിതകഥയും നാട്യവും ഭോഷ്കും ഭേഷജവും ആണെന്ന് ഒരു സ്ഥിരശ്രുതി ജനങ്ങളുടെ ഇടയിൽ പരന്നു. “ചൊല്ലെഴുമർജ്ജുനൻതന്റെ തിരുമകൻ, വല്ലവീവല്ലഭാ, നിന്റെ മരുമകൻ” എന്നു ഗാന്ധാരിയാൽ നിർദ്ദേശിക്കപ്പെട്ട അഭിമന്യുവെപ്പോലെ രണ്ടു നിസ്സീമപ്രതാപന്മാരുടെ ഏകവത്സന്റെ തസ്കരണം, രക്ഷാധികാരികളുടെ ദംഷ്ട്രം പ്രജാക്ഷേമത്തെ ഖാദനം ചെയ്യുന്നതിന്റെ പ്രത്യക്ഷലക്ഷ്യമെന്ന് ആബാലവൃദ്ധം സകലജനങ്ങളും സകലജനസംഗമസ്ഥലങ്ങളിലും പ്രമാദവാദം ചെയ്തു. സംഗതിയുടെ സൂക്ഷ്മഗ്രഹണത്തിനു ശ്രമിക്കാതെ അപവാദരസാനുഭൂതിയിൽ ഉത്സുകന്മാരായ ചില നാട്ടുകാര്യസ്ഥശൗണ്ഡന്മാർ ക്ഷണംപ്രതി വളർന്നു വന്ന ഈ ബഹളത്തെ അപരിമിതാകൃതിയാക്കിത്തീർത്തു.

ഇങ്ങനെ കഴിഞ്ഞുകൂടുന്ന ഓരോ വിനാഴികയും പൗരന്മാരുടെ പ്രകോപത്തെ വർദ്ധിപ്പിക്കുന്നു. ജനസംഘങ്ങൾ വ്യാകുലചിത്തരായി നഗരത്തിന്റെ ഓരോഭാഗങ്ങളിൽ സഞ്ചരിച്ച്, ഏകപ്രണോദനത്താൽ ഭരിതന്മാരെന്നപോലെ തീവ്രസാഹസങ്ങളെ പ്രവർത്തിക്കയും വിവേകത്തിന്റേയും ഗുണദോഷചിന്തയുടേയും നിയന്ത്രണങ്ങളെ അതിക്രമിക്കയും ചെയ്യുന്നു. രാജമന്ദിരത്തിലേക്കു പോകുന്ന മന്ത്രിപ്രധാനന്മാരെ ആക്ഷേപഗീതവും ധൂളിവൃഷ്ടിയുംകൊണ്ടു സമ്മാനിതന്മാർ ആക്കുന്നു. വ്യാപാരശാലകൾ തുറന്നുവച്ചിരിക്കുന്ന വാണിജ്യക്കാരെ ഭയപ്പെടുത്തുകയും, ക്ഷേത്രങ്ങളിലേക്കും അഗ്രശാലയിലേക്കും പുറപ്പാടു തുടങ്ങുന്ന ബ്രാഹ്മണരെയും പാഠശാലയിലേക്കു ഗമിക്കുന്ന ബാലന്മാരെയും ബലാൽക്കാരേണ അവരവരുടെ ഗൃഹങ്ങളിലേക്കു തിരിച്ചയയ്ക്കുകയും ചെയ്യുന്നു. പുള്ളിപ്പട്ടാളത്തിന്റെ സാന്നിദ്ധ്യവിഹീനതതന്നെ അന്നത്തെ കലാപത്തിൽ സൈനികമായ രാജശക്തിയുടെ മാഹാത്മ്യത്തെ ജനങ്ങളെക്കൊണ്ട് സ്മരിപ്പിക്കുന്നു. ഈ മഹത്തായ പൗരസംരംഭം അതിന്റെ ഉത്സേചനത്വരകൊണ്ടുതന്നെ വിനിഷ്ടമാകട്ടേ എന്നു വിചാരിച്ചെന്നപോലെ ഭാരവാഹികളും തന്ദ്രീസേവനംചെയ്ത് തങ്ങളുടെ പ്രതാപത്തെ ഘോഷണം ചെയ്യുന്നു. യോഗിവാടത്തിലേക്കു പുറപ്പെട്ടുതുടങ്ങിയ ചന്ത്രക്കാറന് പൗരതതിയിൽനിന്നുണ്ടായ സൽക്കാരാരവംകൊണ്ട് ആകാശമണ്ഡലം പൊടിപൊടിയുന്നു. അരക്കർക്കുലസാകല്യത്തിന്റേയും അകമ്പടികൊണ്ടെന്നപോലെ ഉദ്ദിഷ്ടസ്ഥലത്തെത്തുന്നതു വരെ ചന്ത്രക്കാറലങ്കേശൻ പൗരതതിയാൽ പരിസേവനം

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/131&oldid=158396" എന്ന താളിൽനിന്ന് ശേഖരിച്ചത്