ദേവഗീത/സർഗ്ഗം പന്ത്രണ്ട്-സാമോദദാമോദരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവഗീത (ഖണ്ഡകാവ്യം)
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
സർഗ്ഗം പന്ത്രണ്ട് - സാമോദദാമോദരം
(ജയദേവകൃതമായ ഗീതഗോവിന്ദത്തിന്റെ സ്വതന്ത്ര പരിഭാഷ) 1945
ദേവഗീത
  1. സാമോദദാമോദരം
  2. അക്ലേശകേശവം
  3. മുഗ്ദ്ധമധുസൂദനം
  4. സ്നിഗ്ദ്ധമധുസൂദനം
  5. സാകാംക്ഷപുണ്ഡരീകാക്ഷം
  6. സോൽക്കണ്ഠവൈകുണ്ഠം
  7. നാഗരികനാരായണം
  8. സാകാംക്ഷപുണ്ഡരീകാക്ഷം
  9. അമന്ദഗോവിന്ദം
  10. ചതുരചതുർഭുജം
  11. സാനന്ദഗോവിന്ദം
  12. സാമോദദാമോദരം

പന്ത്രണ്ടാം സർഗ്ഗം
സാമോദദാമോദരം
[തിരുത്തുക]

ആളീവൃന്ദമൊഴിഞ്ഞവാ, റലർശര-
വ്യാധൂതയായ്, മന്ദിത-
വ്രീതാകോമളയായ്, രതിപ്രിയമയ-
സ്മേരാധരാർദ്രാസ്യയായ്,
നീളെപ്പല്ലവപുഷ്പതൽപമഴകിൽ-
പ്പേർത്തും സമീക്ഷിച്ചെഴും
നാളികാക്ഷിയെ നോക്കിനോക്കിയലസം
മല്ലാരി ചൊല്ലീടിനാൻ:


ഗീതം ഇരുപത്തിമൂന്ന്[തിരുത്തുക]

         1

തളിർനിരകൾചിന്നിയ കമനീയശയനീയ-
തലമതിൽ കാല്വെയ്ക്കുക-കാമിനി, നീ!
തവ പദപല്ലവവൈരിയായ് മിന്നുമി-
ത്തളിർമെത്തയിതിയലട്ടേ പാപഭാരം.
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!

         2

വഴിയേറെ നടന്നയ്യോ, വന്നവളല്ലേ! നിൻ
കഴൽ ഞാൻ കരകമലത്താൽ തടവാമല്ലോ.
എന്നെപ്പോലനുഗമനശൂരമാം നൂപുരം
മിന്നുമതീ മെത്തതൻമീതെ വെയ്ക്കൂ.
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!

         3

അയി, നിൻ കുളുർവദനേന്ദുവിൽനിന്നും കനിഞ്ഞിട-
ട്ടനുകൂലവചനങ്ങളമൃതുപോലെ.
കളയുവൻ വിരഹമ്പോൽ ദൂരത്തു നിൻ കുച-
കലശങ്ങൾ മൂടുമീയംശുകം ഞാൻ.
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!

         4

അളവറുമാമാശ്ലേഷമാനന്ദം തന്നപോൽ-
പ്പുളകങ്ങൾപൊടിച്ചൊരിപ്പോർമുലകൾ;
മടിവിട്ടെൻ മാറോടു ചേർക്കൂ നീയോമനേ.
മദനാതപമേവം പരിഹരിക്കൂ!
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!

         5

തവ രൂപംധ്യാനിച്ചു വിരഹാനലസന്ദഗ്ദ്ധ-
തനുവാ, യവിലാസനായ്, മൃതസമനായ്;
അമരുമിദ്ദാസനെ, ജ്ജീവിപ്പിച്ചാലും, ത-
ന്നധരസുധാമധുരരസം ഭാമിനി, നീ!
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!

         6

മദഭരിതമധുമധുരമണിതരുതമൊപ്പിച്ചു
മതിമുഖി, നീ മണിമേഖല മുഖരമാക്കൂ!
പികനാദപീഡിതമെൻ ശ്രൂതിയാളുമവസാദ-
മകലുവാനിടയാക്കിടുകാവിധം നീ,
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!

         7

വിഫലമാം കോപത്താൽ വികലീകൃതനാമെന്നെ
വിരവിൽ നോക്കീടുവാൻ ലജ്ജ നീങ്ങി,
കലിതരസം വിടരട്ടേ തവ ലോചനമുകുളങ്ങൾ
കളയുകയേ, രതികദനം കളമൊഴി നീ!
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!

         8

നിരുപമമായനുപദം മധുരിപുത്രന്നാമോദം
നിഗദിതമായുള്ളൊരീ നിരഘഗീതം;
ജയദേവഭണിതമിദം രസികരിലനവരതം
സ്വയമുളവാക്കീടട്ടേ രതിവിനോദം.
ഏതു മഹാദേവൻതൻ മാനസോല്ലാസമീ-
ഗ്ഗീതത്തിൽത്തിങ്ങിത്തുളുമ്പി നിൽപ്പൂ.
അരനിമിഷ, മനുഗതനാ, നാരായണനെത്തെളി-
ഞ്ഞനുഭജിച്ചാലു, മെൻ രാധികേ, നീ!

രോമാഞ്ചമ്പുണരുന്നവേളയി, ലപാം-
ഗാമീലനം തീവ്രമാം
കാമോദ്ദീപകവീക്ഷണത്തി, ലധരം
ചുംബിക്കെ നർമ്മോക്തിയും;
ആ മാരാഹവവേളയിൽ പ്രതിപദം
പ്രത്യൂഹമായ്-ഭാവുക-
ശ്രീമത്താമവർതൻ നിസ്സർഗ്ഗലളിത-
ക്രീഡയ്ക്കു കൂടീ രസം!

ഓമൽക്കൈയിണ ബന്ധനം, കുചയുഗം
സമ്മർദ്ദനം, പാണിജ-
സ്തോമം ദാരുണദാരണം, രദനമ-
ത്താമ്രാധരത്തിൽ ക്ഷതം.
വ്യാമർദ്ദം ജഘനം; കുചഗഹണമാ
ഹസ്തം, സുധാർദ്രാധരം
വ്യാമോഹം, പ്രിയനേകി;-കാമഗതി, ഹാ,
വാമം-സുഖിച്ചൂ ഹരി!

കാമന്തൻ കൊടി പാറിടും രതിരണ-
ത്തിങ്കൽ, സ്വയം കാന്തനെ-
സ്സാമർത്ഥ്യത്തൊടു കീഴിലാക്കി, വിജയം
നേടാൻ പണിപ്പെട്ടഹോ,
ഓമൽശ്രോണിയനങ്ങിടാ, തയവില-
ക്കൈയൂർന്നു മാർത്തട്ടുല-
ഞ്ഞാ മൈക്കൺകളടഞ്ഞുപോയി!-കമനിമാർ-
ക്കൊക്കുന്നതോ വിക്രമം?

മാറിൽച്ചേർന്ന നഖക്ഷതം, കലുഷമാം
നേത്രാന്തരം, ചെന്നിറം
വേറിട്ടോരധരം, വികർഷിതസുമ-
വ്യാകീർണ്ണവേണീഭരം;

വേറാം മട്ടയവാർന്ന കാഞ്ചിയിവയാൽ-
ക്കാമാസ്ത്രമേറെത്തറ-
ഞ്ഞേറിക്കണ്ണിലുഷസ്സി, ലദ്ഭുതമഹോ,
കാമാർത്തനായച്യുതൻ!

അൽപാമീലിതലോചനാകലിതയായ്,
ശീൽക്കാര്യശല്യത്തിനാ-
ലസ്പഷ്ടോദിതകാകുവായ്, രദമയൂ-
ഖാർദ്രാധരസ്മേരയായ്;
ഉൽപന്നോന്മദവേപതാന്തതനുവായ്
മേവിടുമേണാക്ഷിത-
ന്നുൽഫുല്ലത്രസിതസ്തനോപരി ശയി-
ച്ചാസ്യം സ്വദിപ്പൂ വരൻ.

അലങ്കാരേച്ഛയാൽ, പിന്നീ-
ടേവം, സ്വാധീനഭർത്തൃക
മതിശ്രാന്തൻ കാന്തനോടു
മുഗ്ദ്ധ ചൊന്നിതു രാധിക:


ഗീതം ഇരുപത്തിനാല്[തിരുത്തുക]

         1

ചന്ദനശിശിരമാം സുന്ദരകരങ്ങളാൽ
നന്ദനന്ദന, നീയെൻ മാറിടത്തിൽ,
അംഗജമണിമയമംഗളകലശംപോൽ
ഭംഗിതുളുമ്പിടുമിക്കുളിർമുലകൾ,
ചിത്രമായ്, സുരഭിലകസ്തൂരീകർദ്ദമത്താൽ
പത്രകമാരചിച്ചൊന്നണിഞ്ഞൊരുക്കൂ!
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!

         2

അംഗജശരശതദാരിതരതിരണ-
രംഗത്തിൽ, ത്തവാധരചുംബനങ്ങൾ,
കുഞ്ജളമയമാക്കിത്തീർത്തൊരീയളികുല-
ഭഞ്ജനമഞ്ജുളങ്ങളെന്മിഴികളിൽ വീണ്ടു-
മുജ്ജ്വലിപ്പിക്കുകൊന്നെൻ ജീവനാഥ!
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!

         3

മല്ലികാമലർശരപാശനീകാശതയാ-
ലുല്ലസദ്ദ്യുതിസാരപ്രസരം വീശി;
ലോചനശാബലീലാബന്ധകമായ് ലസിക്കും
ലോലമാകുമീശ്രുതിമണ്ഡലത്തിൽ,
പ്രാണനായക, ഭവാനൊന്നെടുത്തണിയിക്കൂ
ചേണഞ്ചും മണിമയകുണ്ഡലങ്ങൾ.
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!

         4

താമസരേഖയൊരു ലേശവും താവിടാത്ത
താമരത്താരെതിരാമെൻ മുഖത്തിൽ,
നർമ്മകരമാം മട്ടിൽ ഭൃംഗജാലോജ്ജ്വലമി-
ക്കമ്രാളകങ്ങൾ മാടിയൊതുക്കിവെയ്ക്കൂ!
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!

         5

മാനദ, നവനീലനീരദരുചിരമായ്
മാന്മഥജയദ്ധ്വജചാമരമായ്;
മായൂരമനോഹരപിഞ്ഛികാവിസ്തൃതമായ്
മാരമാസ്മരലീലാവിശ്ലഥമായ്;
ലാലസിക്കുമെൻ കുളുർകൂന്തൽ നീ ചീകിക്കെട്ടി-
ച്ചേലെഴും പൂക്കൾ ചൂടിച്ചലങ്കരിക്കൂ!
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!

         6

അംഗജഗജവരസുന്ദരകന്ദരമായ്
സംഗതമാമെൻ ഘനജഘനരംഗം;
കോമളമണിമയഭൂഷണമേഖലകൾ,
പൂമൃദുവസനങ്ങളെന്നിവയാൽ,
ഹാ, രതിരസിക, മജ്ജീവനായക, ശുഭ-
സാരദായക, നീയൊന്നലങ്കരിക്കൂ!
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!

         7

സജ്ജനമണ്ഡനമായ്, സ്സർവ്വേശപാദസ്മൃതി-
സജ്ജമായ്, ക്കലിജ്ജ്വരഖണ്ഡനമായ്;
ആരചിച്ചിയലുമിശ്രീജയദേവഗീതം
സാരജ്ഞർ നുകർന്നിടട്ടാത്തമോദം!
ഏതു ദേവേശപാദപങ്കജപൂജയായി-
പ്പൂതഗീതകസാരം, പരിലസിപ്പൂ?
സുന്ദരി, രതിരസതുന്ദുലനാകും യദു-
നന്ദനൻ നന്ദദനോടോതിയേവം!

         8

പത്തിക്കീറ്റെഴുതീടുകെൻ മുലകളിൽ,
ചിത്രം കവിൾത്തട്ടിലും,
പുത്തൻ കാഞ്ചനകാഞ്ചിയെന്നരയിലും,
പൂമാലകേശത്തിലും,
മുത്താളും കടകങ്ങൾ കൈകളിലു, മാ
മഞ്ജീരകം കാലിലും,
മുത്താർന്നൊന്നണിയിക്കു!-സർവ്വവുമുടൻ
സാധിച്ചു പീതാംബരൻ!

പാലാഴിക്കരയിൽ, സ്വയംവരരസം
പൂണ്ടന്നു നീ നിൽക്കവേ
ബാലേ, നിന്നെ ലഭിച്ചിടാഞ്ഞു ഗിരിജാ-
നാഥൻ കുടിച്ചു വിഷം
ചേലിൽപ്പൂർവ്വകഥാപ്രസംഗമിതിനാ-
ലന്യാപ്തഹൃത്തായ്, ക്കര-
ത്താലേ രാധികതൻ കുചങ്ങൾ തഴുകും
ദേവൻ തുണച്ചീടണം!

പാദത്തിൽപ്പരിചര്യചെയ്തു വിലസും
പൂമങ്കതൻ സൗഭഗം
മോദത്തോടു നുകർന്നിടാൻ ശതശതം
നേത്രങ്ങളാർജ്ജിച്ചപോൽ,
ഭേദംവിട്ടണിശയ്യയാമഹിവരൻ
തൻ ശീർഷരത്നങ്ങളാ-
ലാദത്തപ്രതിബിംബകോടിയുതനാം
ദേവൻ തരട്ടേ ശുഭം!
യാതാണുത്തമകൗശലം കലകളിൽ,
ശ്രീവൈഷ്ണവം ചിന്തനം
യാതോ, ന്നേതു രതിപ്രധാനരസത-
ത്ത്വാംശം സകാവ്യങ്ങളിൽ
യാതൊന്നാത്മവിലാസ, മായവ സമ-
സ്താംശങ്ങളും ദിവ്യമി
ശ്രീതാവും ജയദേവഗീതയിൽ മുദാ-
കാണാവു വിദ്വജ്ജനം!

നാനാതത്ത്വപ്രകാണ്ഡപ്രകൃതനിപുണരാം
ബ്രഹ്മരുദ്രാദികൾക്കും
നൂനം, തിട്ടപ്പെടുത്താനൊരു കഴിവിയലാ-
തിപ്പൊഴും നിൽപതേതോ;
ആ നിത്യബ്രഹ്മ, മെല്ലാറ്റിനുമൊരു ചരടാ-
മാദിമൂലം, തെളിഞ്ഞി-
ഗ്ഗാനത്തിൽക്കണ്ടിതാവൂ വിബുധ, രതു രസ-
ജ്ഞർക്കു നൽകാവു മോദം!

തേനേ, നിൻ ചിന്ത തെറ്റാണറിക, പടുശിലാ-
ഖണ്ഡമെൻ ശർക്കരേ നീ,
ഹാ, നിന്നെത്തിന്നുവാനായ് മുതിരുവതിനിയാ-
രാണയേ, മുന്തിരിങ്ങേ?
നൂനം നിർജ്ജീവമായ് നീയറിയുകമൃതമേ,
നീരമെൻക്ഷീരമേ നീ,
മാനമ്പോയീ മരിക്കൂ മധുമയഫലമേ,
മോചമേ, സത്വരം നീ!

പ്രാണപ്രേയസികൾക്കെഴും ചൊടികളേ,
പോരും, മദം, ചെന്നിനി-
ത്താണാലും കുഹരത്തി, ലാരുമിനിമേൽ
മാനിച്ചിടാ നിങ്ങളെ!
ചേണാളും ജയദേവഭാരതി ലസി-
ച്ചീടുന്നിതാകൽപമ-
ക്ഷീണം, ഭക്തജനത്തിനേകി വിജയം,
ചിത്തപ്രസാദം, ശുഭം!