ദേവഗീത/സർഗ്ഗം നാല്-സ്നിഗ്ദ്ധമധുസൂദനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവഗീത (ഖണ്ഡകാവ്യം)
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
സർഗ്ഗം നാല്- സ്നിഗ്ദ്ധമധുസൂദനം
(ജയദേവകൃതമായ ഗീതഗാവിന്ദത്തിന്റെ സ്വതന്ത്ര പരിഭാഷ) 1945
ദേവഗീത
  1. സാമോദദാമോദരം
  2. അക്ലേശകേശവം
  3. മുഗ്ദ്ധമധുസൂദനം
  4. സ്നിഗ്ദ്ധമധുസൂദനം
  5. സാകാംക്ഷപുണ്ഡരീകാക്ഷം
  6. സോൽക്കണ്ഠവൈകുണ്ഠം
  7. നാഗരികനാരായണം
  8. സാകാംക്ഷപുണ്ഡരീകാക്ഷം
  9. അമന്ദഗോവിന്ദം
  10. ചതുരചതുർഭുജം
  11. സാനന്ദഗോവിന്ദം
  12. സാമോദദാമോദരം

നാലാം സർഗ്ഗം
സ്നിഗ്ദ്ധമധുസൂദനം
[തിരുത്തുക]

വാരാളും യമുനാതീരേ
വരവാനീരകുഞ്ജകേ,
വാടിവാഴും കൃഷ്ണനോടു
വദിച്ചൂ രാധികാസഖി:

ഗീതം എട്ട്[തിരുത്തുക]

         1

മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെ ദ്ധ്യാനിച്ചിരിപ്പൂ.
ചന്ദനച്ചാറവൾ നിന്ദിച്ചധീരയായ്
ചന്ദ്രികനോക്കിത്തപിപ്പൂ.
കാളസർപ്പാശ്ലിഷ്ടമാലേയമാരുതൻ
കാകോളമെന്നുതാനോർപ്പൂ.

         2

തന്മലർമെയ്യിലിടവിടാതേൽക്കുമാ
മന്മഥാസ്ത്രങ്ങളിൽനിന്നും,
ഉദ്രസമങ്ങയെപ്പാലനംചെയ്യുവാ-
നുദ്യമിക്കുന്നതുപോലേ,
അർപ്പിതശീകരപൂരശിശിരമാ-
മബ്ജദളാവലിയാലേ.
വിശ്ശിഷ്ടകഞ്ചുകമാക്കുകയാണവൾ
വിസ്തൃതോരസ്ഥലം ചാലേ!
മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെ ദ്ധ്യാനിച്ചിരിപ്പൂ.

         3

വിഭ്രമശിൽപവിലാസോജ്ജ്വലസുമ-
വിദ്രുമതൽപമൊരുക്കി,
ഹാ, ചിരം താവകാശ്ലേഷപ്രമോദാർത്ഥ-
മാചരിക്കും വ്രതമ്പോലേ,
തയ്യലതിലിന്നു പഞ്ചശരശര-
ശയ്യാശയനം വഹിപ്പൂ.
മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെ ദ്ധ്യാനിച്ചിരിപ്പൂ.
         4

ഘോരനാം രാഹുവിൻ ദംശനമേൽപിക്കു-
മോരോ വടുക്കളിൽനിന്നും,
വീതവിരാമം സുധാകണമിറ്റിറ്റു-
വീഴും വിധുവിനെപ്പോലെ,
ആരമ്യദർശനമാണശ്രുപൂർണ്ണമാ-
മാരോമലിൻ വദനാബ്ജം!
മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെ ദ്ധ്യാനിച്ചിരിപ്പൂ.

         5

അന്മഥമന്മഥനായീടുമങ്ങതൻ
മംഗളമഞ്ജുളരൂപം,
ഹാ, രഹസ്സിങ്കൽ, മൃഗമദച്ചാറെടു-
ത്താരചിച്ചീടിനശേഷം,
ചേലിൽമകരമത്സ്യത്തിനെക്കീഴിലാ-
യാലേഖനം, ചെയ്തൊടുവിൽ,
സാദരമർപ്പിപ്പുപാണിയിത്സസ്മിതം
സായകമാ, നവചൂതം;
എന്നിട്ടു,കൈകൂപ്പിനിന്നവൾ താവക-
മുന്നിൽപ്രണമിപ്പു പാവം!
മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെ ദ്ധ്യാനിച്ചിരിപ്പൂ.

         6

"ദണ്ഡനമസ്കൃതി, മാധവ, ത്വൽപദ-
പുണ്ഡരീകത്തിൽ ഞാൻ ചെയ്വൂ.
ഇങ്ങെന്നിലയ്യോ, പരാങ്മുഖനായേവ-
മങ്ങിരിക്കുന്നതുമൂലം.
എൻ തനു മുറ്റും ദഹിപ്പിപ്പു പീയൂഷം
ചിന്തുമച്ചന്ദ്രാദിയെല്ലാം."
ഓതുകയാണവൾ സാതപമങ്ങയോ-
ടോരോനിമേഷവുമേവം.
മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെ ദ്ധ്യാനിച്ചിരിപ്പൂ.

         7

ധ്യാനലയത്താൽ, ദുരാപനാമങ്ങയെ
മാനസദൃഷ്ടിതൻ മുന്നിൽ
കൽപിച്ചുകേഴുന്നു, പൊട്ടിച്ചിരിക്കുന്നു
കഷ്ടം, തപിക്കുന്നു പാരം.
രോദനംചെയ്യുന്നു, പെട്ടെന്നടങ്ങുന്നു
ഖേദം ത്യജിക്കുന്നു, പാവം!
മാധവ, ഹാ, തവ വിപ്രയോഗത്തിനാ-
ലാധിപൂണ്ടാവിലയായി,
അങ്ങവളംഗജസായകഭീതപോ-
ലങ്ങയെ ദ്ധ്യാനിച്ചിരിപ്പൂ.

         8

മാധവദർശനമാശിച്ചു കേഴുന്ന
രാധതൻ, ധന്യയാം തോഴി
ഓതിയതേവം ജയദേവനാം കവി
ഗീതമാക്കീടുമീ വാക്യം-
ആടിനടിക്കാനുമുണ്ടിതിൽ വൈശിഷ്യം
പാടിപ്പഠിക്കാനും പാരം.
ഏതേതുദേവന്റെ തൃച്ചേവടികളിൽ
ഗീതമിതഞ്ജലിചെയ്വൂ.
രാധയാമാധവദ്ധ്യാനനിമഗ്നയാ-
യാധിയുൾച്ചേർന്നാവസിപ്പൂ!
ആവാസം വിപിനം, സഖീകുലമഹോ,
ജാലം, സനിശ്വാസമുൾ-
ത്താവും താപമവൾക്കു ദാവദഹന-
ജ്വാലാകലാപോപമം.
പാവം മത്സഖിപേടമാന്വടിവിലാ-
ണാഹന്ത, കന്ദർപ്പനോ
ഭാവിച്ചന്തകതുല്യ, മാർന്നിടുകയാം
ശാർദ്ദൂലവിക്രീഡിതം!

ഗീതം ഒൻപത്[തിരുത്തുക]

         1

ഹാ, കേശവ്, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജോദ്വേഗം.
മാലേറ്റമുൾലിൽ ജ്വലിച്ചു-കഷ്ടം
ലോലാംഗിതീരെച്ചടച്ചു.
മാറണിമഞ്ജുളഹാരം-പോലും
മാനിനിക്കിന്നുഗഭാരം.

         2

നല്ല പനിനീരിൽമുക്കി-ത്തൂമെയ്-
വല്ലിയിങ്കൽ, സ്നിഗ്ദ്ധമാക്കി,
പൂശുന്ന മാലേയപങ്കം-വിഷാ-
വേശമെന്നോർപ്പൂ സശങ്കം.
ഹാ, കേശവ, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജോദ്വേഗം.

         3

കഷ്ട,മസഹ്യമായ് പാരം-മനം
ചുട്ടെഴും നിശ്വാസപൂരം,
ഉദ്വഹിപ്പൂ മനസ്സാലേ-തന്വി-
യുഗകാമാഗ്നിയെപ്പോലേ.
ഹാ, കേശവ, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജോദ്വേഗം.

         4

ജാതജലകണജാലം-സ്വയം
വീതനാളം ദൃക്കമലം,
ക്ഷേപണംചെയ്വൂ സതതം-ചുറ്റും
വേപവിക്ഷോഭസമേതം.
ഹാ, കേശവ, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജോദ്വേഗം.

         5

തത്ത്വവിവേകപ്രഭാവം-ഹൃത്തി-
ലസ്തമിക്കായ്കിലും, പാവം,
ചിന്തിപ്പൂ പല്ലവതൽപം-കനൽ
ചിന്തുമുഗാനലകൽപം.
ഹാ, കേശവ, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജോദ്വേഗം.

         6

അമ്പിളിത്തെല്ലിനെച്ചാലേ-മിന്നു-
മന്തിമസന്ധ്യയെപ്പോലേ,
ഹസ്തവിന്യസ്തമലോലം-സാധ്വി
വിത്യജിപ്പീലക്കപോലം.
ഹാ, കേശവ, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജോദ്വേഗം.

         7

തപ്തവിരഹത്തിനാലേ-കഷ്ടം
മൃത്യു സമീപിച്ചപോലേ,
ഉത്തേജിതോൽക്കടകാമം-അവ-
ളുച്ചരിപ്പൂ ഹരിനാമം.
ഹാ, കേശവ, നിൻ വിയോഗം-രാധ-
യ്ക്കേകുന്നു ശോകജോദ്വേഗം.

         8

ദേവേശപാദോപനീതം-ജയ-
ദേവഭണിതമീ ഗീതം;
ശോകഹരം, പരിപൂതം-നിങ്ങൾ-
ക്കേകട്ടെ നിത്യമാമോദം!
യാതൊരു ദേവേശപാദം-പുൽകി-
പ്പൂതമാകുന്നിതിഗ്ഗീതം,
അക്കേശവൻതൻ വിയോഗം രാധ-
യ്ക്കർപ്പിപ്പു ശോകജോദ്വേഗം!
ത്വദംഗസംഗാമൃതമൊന്നിനാല
സ്മരാർത്തയാം രാധയെ വീണ്ടെടുക്കാൻ,
അമർത്ത്യവൈദ്യാദൃത, നോക്കിടുന്നി-
ല്ലുപേന്ദ്രവജ്രാധികരൂക്ഷനാം നീ.
സീൽക്കാരം, രോമഹർഷം, നിലവിളി, വിറ, യാ-
ലസ്യ, മെന്തോ, കുറച്ചൊ-
ന്നോർക്കും ഭാവം, പ്രയാനം, നയനമുകുളനം,
മോഹ, മുത്ഥാന, മേവം,
വായ്ക്കും ചേഷ്ടാവികാരോൽബണതയൊടതനു-
ഭ്രാന്തി കേന്ദ്രീകരിച്ചി-
ന്നാർക്കും ദൈന്യംജനിക്കുംവടിവിലിവൾ വിയോ-
ഗത്തിലയ്യോ, ദഹിപ്പൂ!
സ്വർവൈദ്യപ്രതിമ, ഭവദ്രസൗഷധത്താൽ
നിർവ്വാദം വധുവിനു ജീവനം ലഭിക്കും.
ഗർവ്വാലിന്നതിനു ഭവാനുപേക്ഷചെയ്താൽ
ദുർവ്വാരം-പരമിനിയെന്തു ഞാൻ കഥിപ്പൂ!
സൂനാസ്ത്രഭ്രാന്തിമൂലം മലയജരസമോ,
ചന്ദ്രനോ, സത്സരസ്സോ,
താനിപ്പോൾ തേടിടേണ്ടൂ മനസിയൊരു സമാ-
ശ്വാസസിദ്ധിക്കിവണ്ണം
താനേചിന്തിച്ചൊടുക്കം തരളഹൃദയയാ-
യോമലാൾ താന്തയായി-
ദ്ധ്യാനിപ്പൂ, ഹാ, രഹസ്സിൽ ശിശിരശിശിരമാം
താവകം മൂർത്തിമാത്രം!
ശിവശിവ, മിഴിചിമ്മുമൽപനേരം
തവ വിരഹാർത്തി സഹിച്ചിടാതിരുന്നോൾ,
അവൾ വിരഹിണി പുഷ്പിതാഗചൂത-
ച്ഛവിയിതിലെങ്ങനെ ജീവനോടിരിക്കും?
പാലിക്കാൻ ഗാകുലത്തെ,പ്പെരുമഴപൊഴികെ,
പ്രീതിയോ, ടുന്നതശ്രീ-
കോലും ഗാവർദ്ധനത്തെപ്പിഴുതു, കുടപിടി-
ച്ചേതുകൈലാലസിച്ചോ,
ചേലിൽ ഗാപീസഹസ്രാധരവിനിഹിതസി-
ന്ദൂര, മന്തസ്ഥദർപ്പം
മേലേലും പോലുലാവും ഹരികര, മതു, നി-
ങ്ങൾക്കു നൽകട്ടെ മോദം!