ദേവഗീത/സർഗ്ഗം പത്ത്-ചതുരചതുർഭുജം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവഗീത (ഖണ്ഡകാവ്യം)
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
സർഗ്ഗം പത്ത് - ചതുരചതുർഭുജം
(ജയദേവകൃതമായ ഗീതഗോവിന്ദത്തിന്റെ സ്വതന്ത്ര പരിഭാഷ) 1945
ദേവഗീത
  1. സാമോദദാമോദരം
  2. അക്ലേശകേശവം
  3. മുഗ്ദ്ധമധുസൂദനം
  4. സ്നിഗ്ദ്ധമധുസൂദനം
  5. സാകാംക്ഷപുണ്ഡരീകാക്ഷം
  6. സോൽക്കണ്ഠവൈകുണ്ഠം
  7. നാഗരികനാരായണം
  8. സാകാംക്ഷപുണ്ഡരീകാക്ഷം
  9. അമന്ദഗോവിന്ദം
  10. ചതുരചതുർഭുജം
  11. സാനന്ദഗോവിന്ദം
  12. സാമോദദാമോദരം

പത്താം സർഗ്ഗം
ചതുരചതുർഭുജം
[തിരുത്തുക]


മാലുൾത്തിങ്ങി, ക്കൊടിയ നെടുവീ-
ർപ്പാൽ മുഖംവാടി, മന്ദാ-
ക്ഷാലസ്യത്താൽ കടമിഴികളാ-
ലാളിതൻ നേരെ നോക്കി,
ചേലിൽ, ക്കോപപ്രചുരിമ ശമി,-
ച്ചാർദ്രയായുല്ലസിക്കും
നീലാപാംഗിക്കരികി, ലലിവാ-
ർന്നച്യുതൻ ചെന്നിതോതി:


ഗീതം പത്തൊൻപത്[തിരുത്തുക]


         1

വല്ലതും കനിഞ്ഞൽപം ചൊല്ലുക നീയിന്നൊന്നു
വല്ലഭേ, നിൻ ദന്തത്തിൻ ചില്ലൊളിനിലാവിനാൽ;
ചേതസ്സിലെനിക്കതിഘോരമായ് മുറ്റിച്ചേരും
ഭീതിയാമിരുട്ടിനിയൽപമൊന്നകലട്ടെ!
നിന്മുഖവിധുബിംബം കമ്രാധരത്തിൽത്തഞ്ചും
രമ്യമാ, മാ മൈരേയമദിരാപാനത്തിന്നായ്;
മദ്വിലോചനങ്ങളാമുദ്വിഗ്നചകോരങ്ങൾ-
ക്കുദ്രസമിടയാക്കാനത്രമേൽക്കൊതിപ്പൂ ഞാൻ!
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!

         2

അത്യന്തം സുദതി നീ കോപിപ്പിതെന്നി, ലതു
സത്യമാണെങ്കി, ലെന്നെശ്ശിക്ഷിക്കൂ യഥേച്ഛം നീ!
ചടുലാപാംഗാസ്ത്രങ്ങൾ മേൽക്കുമേലെയ്തെയ്തിന്നെ-
ന്നുടലും മനസ്സും നീ നിർദ്ദയം ഭേദിച്ചോളൂ!
ബന്ധനം ചെയ്യൂ ഭുജദ്വന്ദ്വത്താൽ, ദന്തങ്ങളാൽ
സന്ധിബന്ധങ്ങൾ മമ ഖണ്ഡനം ചെയ്യൂ, നാഥേ!
എന്തെല്ലാമെന്നെച്ചെയ്താൽ സന്തോഷം ലഭിക്കും നി-
ന്നന്തരംഗത്തി, നവ സർവ്വവുമെന്നെച്ചെയ്യൂ!
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!

         3

നീ മമ മനോഹരഭൂഷണം, മജ്ജീവനം,
മാമകഭവോദധിരത്നം നീ, മമ നാഥേ!
മന്നിൽ നീയെനിക്കനുകൂലയായ് വർത്തിക്കുവാൻ
മന്മനമാത്മാർത്ഥമായ് സതതം പ്രാർത്ഥിക്കുന്നു.
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!

         4

തന്വി, നിൻ നേത്രം കരിങ്കൂവളപ്പൂപോലെയാ-
ണെന്നാലും രക്തോൽപലശോഭയിന്നുൾക്കൊള്ളുന്നു.
രഞ്ജിപ്പിക്കുവാനാണിക്കൃഷ്ണനെയെന്നാ, ലത-
ക്കഞ്ജബാണാസ്ത്രങ്ങളാലാരക്തമാക്കൂ, കൊള്ളാം!
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!

         5

മഞ്ജുളമാം നിൻ കുചകുംഭത്തിൻമേലേ, മണി-
മഞ്ജരി മിന്നിച്ചേർന്നാ മാറിടം ശോഭിക്കട്ടേ!
മന്മഥനിദേശം, ഹാ, ഘോഷിച്ചാ ജഘനശ്രീ-
മണ്ഡലം രശനയാലങ്കിതമായീടട്ടേ!
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!

         6

ഉജ്ജ്വലസ്ഥലപത്മകാന്തിഭഞ്ജകമായി-
ട്ടുത്തമേ, മമ മനോരംഗരഞ്ജകമായി;
ഉൽപ്പന്നരതിരംഗപരഭാഗശ്രീയോലും
ത്വൽപദങ്ങളിൽച്ചേലാർന്നീയലക്തകദ്രവം;
സരസം സമ്മോഹനമായ്, സ്വയമണിയിക്കാൻ
സദയമെനിക്കു നീ സമ്മതം തരൂ, ദേവി!
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!

         7

കാമകാകോളം നശിപ്പിച്ചിച്ചിടുമുദാരമാം
കാലടിത്തളിരുകള്മന്ദമെൻ ശിരസ്സിങ്കൽ;
വിന്യസിച്ചലങ്കരിച്ചീടുക, മാരവ്യഥാ-
വഹ്നി മേന്മേലിന്നെന്നിലെരിയുന്നല്ലോ, നാഥേ!
ഉഗമായ്പ്പേർത്തും പേർത്തുമുയരും തജ്ജ്വാലക-
ളുദ്രസം തവ പാദപല്ലവം കെടുത്തട്ടേ!
മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!

         8

രാധയോ, ടതിപ്രിയകരമായ്, സരസമായ്,
മാധവൻ മൊഴിഞ്ഞൊരാച്ചാരുവാം ചാടൂക്തികൾ;
ജയിപ്പൂ, പത്മാവതീകാന്തനായ് ലസിക്കുന്ന
ജയദേവനിൽനിന്നു ഗീതികാരൂപം നേടി!
ഏതുദേവന്തൻ പാദപത്മപൂജയിദ്ദേവ-
ഗീത, യാ മുരവൈരി രാധയോടർത്ഥിക്കുന്നു:
"മൽപ്രിയേ, ശുഭശീലേ, മൃദുമാനസനാകും
ത്വൽപ്രിയനെന്നോടേവമരുതേ വൃഥാ കോപം!
മദനാനലൻ മമ മാനസം ദഹിപ്പിപ്പൂ
സദയം നൽകൂ തവാസ്യാംബുജമധുപാനം!"

പീനശ്രീജഘനസ്തനാകലിത നീ-
യെൻ തപ്തഹൃത്തിൽ, സദാ
സാനന്ദം കുടികൊൾകയാലതനുവ-
ല്ലാതന്യരിന്നാരുമേ,
നൂനം, വന്നണവീ, ലതിങ്കലിടമി-
ല്ലാർക്കും, വൃഥാ ശങ്കിയായ്-
കൂനം വിട്ടനുവാദമേകുകയി, നിൻ
വാർകൊങ്ക പുൽകീടുവാൻ!

കളമൊഴി, വൃഥാ മൗനമ്മൂലം
തപിപ്പിതു മന്മനം
മിളിതമധുരാലാപം താപം
ഹരിക്കൂ മിഴികളാൽ;
കളക വിധുരീഭാവം, കോപാൽ
ത്യജിക്കരുതെന്നെ നീ
തെളിവൊടനുരക്തൻ ഞാൻ മുഗ്ദ്ധേ,
നമിപ്പൂ തവ പദം!

ദന്തോഗക്ഷതമേകി, ദോർലതകളാൽ
ബന്ധി, ച്ചയേ, കോപനേ,
പന്തോടേറ്റിടതൂർന്ന പോർമുലകളാൽ
മർദ്ദിച്ചുകൊൾകെന്നെ നീ;

സന്തോഷിച്ചീടുകേവ, മില്ലതിലെനി-
ക്കപ്രീതി;-ചണ്ഡാളന-
ച്ചെന്താരമ്പനു, ചെമ്പകാംഗി, യിരയായ്-
ത്തീരാതിരിക്കട്ടെ ഞാൻ!
ചേലഞ്ചും ചെമ്പരത്തിക്കുളിർമലരൊളിയാ-
ളുന്ന ചുണ്ടു, ൽപലശ്രീ-
കോലും കണ്ണാ, മധൂകച്ഛവി കലിതരസം
കാന്തിചിന്തും കപോലം;
ലോലത്വം ചേർന്നൊരോമൽത്തിലസുമസരമാം
നാസ, നിന്നാസ്യദാസ്യ-
ത്താലേവം വെൽവു, കന്ദോജ്ജ്വലസുദതിമണേ,
വിശ്വമപ്പുഷ്പബാണൻ!

മദാലസവിലോചനം, വദനമിന്ദുമത്യന്വിതം,
മനോരമഗതിക്രമം, വിജിതരംഭമൂരുദ്വയം;
മനോരതികലാവതീ, ഭ്രുകുടിചിത്രലേഖാ, ശുഭേ,
മഹദ്വീബുധയൗവനം ഭവതി പൂണ്മു, പൃത്ഥീഗതേ!
തവ കടുചടുലഭ്രൂ, താരകേശോജ്ജ്വലാസ്യേ,
തരുണഹൃദി വിമോഹം ചേർത്തിടും കാളസർപ്പം;
തദുദിതഗരളത്തിന്നൗഷധം, ചുണ്ടിലേവം
തടവുമമൃതമൊന്നേ മന്നിതിൽ ഭാഗ്യഭോഗ്യം!

ആ രാധാകുചചിന്തയാലുടൻ വിയ-
ർത്തേകക്ഷണം കണ്ണട-
ച്ചാരാൽത്തെല്ലിട മേവുമാറിയലുമ-
ത്യുത്തുംഗകുംഭത്തൊടേ,
നേരിട്ടീടിനൊരാ മഹാ 'കുവലയാ-
പീഡ'ത്തെ, മർദ്ദിച്ചുകൊ-
ന്നോരക്കംസബലാന്തകൻ, ഹരി, സദാ
നിങ്ങൾക്കു ലൽകും ശുഭം!