ദേവഗീത/സർഗ്ഗം പതിനൊന്ന്-സാനന്ദഗോവിന്ദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ദേവഗീത (ഖണ്ഡകാവ്യം)
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
സർഗ്ഗം പതിനൊന്ന് - സാനന്ദഗാവിന്ദം
(ജയദേവകൃതമായ ഗീതഗാവിന്ദത്തിന്റെ സ്വതന്ത്ര പരിഭാഷ) 1945
ദേവഗീത
  1. സാമോദദാമോദരം
  2. അക്ലേശകേശവം
  3. മുഗ്ദ്ധമധുസൂദനം
  4. സ്നിഗ്ദ്ധമധുസൂദനം
  5. സാകാംക്ഷപുണ്ഡരീകാക്ഷം
  6. സോൽക്കണ്ഠവൈകുണ്ഠം
  7. നാഗരികനാരായണം
  8. സാകാംക്ഷപുണ്ഡരീകാക്ഷം
  9. അമന്ദഗോവിന്ദം
  10. ചതുരചതുർഭുജം
  11. സാനന്ദഗോവിന്ദം
  12. സാമോദദാമോദരം

പതിനൊന്നാം സർഗ്ഗം
സാനന്ദഗാവിന്ദം
[തിരുത്തുക]


ഏണാക്ഷീമണിയെച്ചിരം മധുരമയ-
പ്രേമാർദ്രസാമോക്തിയാൽ
പ്രീണിപ്പിച്ചു, വിലാസി, കേളിശയനം
പ്രാപിക്കവേ കേശവൻ;
കാണാനേറെ ഞെരുങ്ങുമാറിരുൾചൊരി-
ഞ്ഞെത്തീടവേ സന്ധ്യ, തൻ
പ്രാണസ്വാമിനി രാധയോടു സഖി ചെ-
ന്നേവം കഥിച്ചീടിനാൾ:


ഗീതം ഇരുപത്[തിരുത്തുക]

         1

മധുരമൊഴി, മടിയരുതേ, മമ സഖി, നീ രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!
ചകിതനായിച്ചാരെയെത്തിച്ചാടുവാക്കുകൾ തൂകി-
ച്ചരണയുഗം, ശരണമെന്നായ് പ്രണമനവുമേകി;
വഞ്ജുളലതാകുഞ്ജകത്തിൽ മഞ്ജുകേളീതൽപം
സഞ്ചയിച്ചു, നഞ്ചിടിപ്പു തഞ്ചുമാറനൽപം;
അനുഗതനായ് തവ രമണൻ കാത്തിരിപ്പൂ കാലേ
അനുചിതമാണിനി വിളംബമിതറിയുക നീ, ബാലേ!
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!

         2

ഘനജഘനസ്തനകലശഭാരഭരേ, ബാലേ,
കനകകോമളമണിമയോജ്ജ്വലനൂപുരങ്ങളാലേ;
ഒലിയലകളിളകി, ബന്ധുരമന്ഥരഗതിയാലേ
കലിതകൗതുകം പ്രിയനികുഞ്ജകം പൂകുക നീ ചാലേ!
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!

         3

ശൃണു സഖീ, നീ, കുതുക മധുകരകലാപം
മനസി മോഹം, തരുണിമാർക്കേകിപ്പെയ്തിടുമാലാപം!
കുസുമസായകചരണസേവകുമുദിതകോകിലജാലം
കുതുകദായകമധുരകാകളി ചൊരിയുവൊരിക്കാലം;
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!

         4

അനിലചഞ്ചലമൃദുലപല്ലവലളിതപാണികളാലേ
അരുതു, താമസമരുതെന്നായ് സ്വയമരുളിടുന്നതുപോലേ;
വനലതാവലി വെമ്പിനിൽപൂ വടിവൊടീ രണമേകി
വനജലോചനേ, വരിക, നേരം വളരെയയ്യോ, വൈകി!
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!

         5

വിമലജലധാരപോലീവിചലമണിഹാരം
വിലസിടുമിക്കുചകലശമിളകിടുന്നൂ പാരം;
ഹരിമൃദുകരപരിരംഭാമൃതപുളകസൂചനചാർത്തി-
പ്പരിലസിപ്പൂ കാമവീചീവീഥികളിൽത്തത്തി!
ശകുനമിതു പിശുനം വാമസ്തനചലനം, നൂനം.
ശരി, യതിനോടറിക ചോദിച്ചരുതിനിയഭിമാനം.
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!

         6

തവസഖികൾ സകലരുമിക്കാര്യമിന്നറിഞ്ഞു
തവ തനുവും രതിസമരസജ്ജമായ്ക്കഴിഞ്ഞു.
അതിരസിതരശനരവഡിണ്ഡിമസമേതം
മതി, കുപിതേ, ലജ്ജ, വേഗം പൂകുക സങ്കേതം!
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!

         7

സ്മരശരസമനഖരുചിരമാം
കരമൊരാളിതൻ തോളിൽ
അരിചിൽച്ചേർത്തു, നിൻ കനകകങ്കണ-
സ്വനമിളകവേ, ചേലിൽ;
ഗമനംചെയ്ക നീ സസുഖമങ്ങനെ-
തവസുഖഗതിശീലം
കമനി, നിൻ പ്രിയനറിവു നൽകട്ടെ
ശിഥിലശിഞ്ജിതജാലം!
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!

         8

മുഗ്ദ്ധമോഹനമായി മിന്നിടും മുത്തുമാലകൾപോലും
മുക്തമായിത്തീർന്നിടുമാറത്ര കാന്തികോലും;
വസ്ത്രഭൂഷാദ്യുജ്ജ്വലശ്രീഭഞ്ജനസമാനം
സദ്രസമനർഗ്ഗളമായ് നിർഗ്ഗളിക്കുമിഗ്ഗാനം;
ഹരിപദയുഗനളിനസേവനനിരതതൻ ഗളംതന്നിൽ
പരിലസിക്കട്ടേ പരമനിർവൃതിപകർന്നു നിത്യവും മന്നിൽ!
ശ്രീജയദേവൻ ഭജിപ്പതേതു ദേവപാദം
ഹാ, ജവ, മക്കേശവനോടങ്കുരിതമോദം;
മധുരമൊഴി, മടിയരുതേ, മമ സഖി, നീ, രാധേ,
മധുമഥനനോടനുഭജനമാചരിക്കൂ, മുഗ്ദ്ധേ!

കാണും വന്നെന്നെ, യോതും സ്മരകഥയവൾ, പ്ര-
ത്യംഗമാശ്ലേഷമേകി-
പ്രീണിപ്പിക്കും, രമിക്കും, മനസിയിതുവിധം
ചിന്തയാലാർത്തനായി;
പ്രാണേശൻ നോക്കിനിന്നെപ്പുളകിതതനുവായ്
വേപമാളുന്നു, ഹർഷം
പൂണുന്നൂ മെയ് വിയർത്താ സ്ഥിരതിമീരനികു-
ഞ്ജത്തിൽ മൂർച്ചിച്ചിടുന്നു!
കണ്ണിന്നഞ്ജനരേഖ, കാതിൽ നവമാം
താപിഞ്ഛകം, ശ്യാമമാ-
മർണ്ണോജാളി ശിരസ്സി, ലാ മുലകളിൽ
കസ്തൂരികാകർദ്ദമം;
എന്നീമട്ടണിയിച്ചു, നീലവസന-
ശ്രീചേർന്നു, കുഞ്ജം നിറ-
ഞ്ഞൊന്നായ് സ്വൈരിണിമാർക്കു, മത്സഖി, തമ-
സ്സേകുന്നിതാലിംഗനം!

പോവുന്നോരഭിസാരലോലുപകളാം
കാഷ്മീരഗൗരാംഗിമാർ
താവും കാഞ്ചനകാന്തികന്ദളികളാ-
ലാബദ്ധരേഖാളിയായ്
മേവും തിഗ്മതമാലപത്രനിരപോ-
ലാനീലമാമിത്തമ-
സ്സേവം തൽപ്രിയരാഗഹേമനികഷ-
സ്ഥാനം വഹിപ്പൂ, സഖി!

ഹാരങ്ങൾ, കാഞ്ചി, മണിനൂപുരകങ്കണങ്ങ-
ളാരമ്യദീപ്തരുചിചേർത്ത ലതാഗൃഹത്തിൽ
ആരാലണഞ്ഞ, ഹരിദർശനജാതലജ്ജാ-
ഭാരാവനമ്രമുഖി രാധയോ, ടോതി തോഴി:


ഗീതം ഇരുപത്തൊന്ന്[തിരുത്തുക]

         1

രതിരസരഭസജഹസിതേ, രാധേ,
രമിക്കുക ചെന്നു നീ ഹരിസവിധേ!
മലർവല്ലിക്കുടിലിൽ നീ കടന്നു ചെല്ലൂ,
മദനോത്സവങ്ങളിൽപ്പങ്കുകൊള്ളൂ!

         2

കുചഹേമമയകുംഭതരളഹാരേ!
കുളിർനവാശോകദളശയനസാമേ,
രമിക്കുവാൻ രഹസ്യമായ് ഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!

         3

മനസിജഖരശരരഭസഭാവേ1
മധുമത്തമധുകരകലിതരാവേ,
രമിക്കുവാൻ രഹസ്യമായ് ഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!

         4

സുമസമസുലളിതമൃദുലദേഹേ!
സുരഭിലസുമദളര ചിതഗഹേ,
രമിക്കുവാൻ രഹസ്യമായ് ഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!

         5

മദകരരസഭരഗാനലോലേ!
മലയനവാനിലശീതകാലേ,
രമിക്കുവാൻ രഹസ്യമായ് ഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!

         6

വിലസിതപീനസ്തനഘനജഘനേ!
വിതതലതാശതപത്രഘനേ,
രമിക്കുവാൻ രഹസ്യമായ് ഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!

         7

സിതരദസ്മിതരുചിജിതശിഖരേ!
ശതശതപരഭൃതസ്വരമുഖരേ,
രമിക്കുവാൻ രഹസ്യമായ് ഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!

         8

വിഹിതപത്മാവതിസുഖവിഭവൻ,
വിബുധനാം ജയദേവൻ, കവിതിലകൻ,
അടിയറവെപ്പിതിദ്ദിവ്യഗീതം,
അരുളുക മുരഹര, മമ സുകൃതം!
മഹിയിലേതീശൻതൻ ചരണപത്മം
മഹിതമിഗ്ഗീതത്തിൻ ശയനസത്മം,
രമിക്കുവാനാ ദിവ്യഹരിസവിധേ
രതിരസഭരിതേ, നീ ചെല്ലു രാധേ!

നിന്നെത്തന്നെ വഹിച്ചു ഹൃത്തി, ലതിയായ്
ക്ഷീണിച്ചു, കന്ദർപ്പനാ-
ലുന്നിദ്രവ്യഥയാർന്നു നിന്നധരപീ-
യൂഷം കൊതിക്കുന്നിവൻ;
ചെന്നൊന്നൽപമിരിക്കുകാ മടിറ്റിൽ, നിൻ
കണ്ണേറിലാകൃഷ്ടനായ്
നിന്നീടുന്നു നമിച്ചിതാ, സഖി, നിന-
ക്കെന്തിന്നിനിസ്സംഭ്രമം?
ഉടനവളതിമോദമാർന്നു, ചഞ്ചൽ-
ക്കടമിഴിയാൽക്കടൽവർണ്ണനെത്തലോടി,
സ്ഫുടതരമണിനൂപുരാരവശ്രീ
തടവി നടന്നു ലതാഗൃഹത്തിലെത്തി.


ഗീതം ഇരുപത്തിരണ്ട്[തിരുത്തുക]

         1

രാധാനനശുഭദർശനതരളവികാരവിഭംഗിതനായ്
രാകേശോദയദീപ്തതരംഗജലാശയകൽപകനായ്
സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!

         2

അമലതരോജ്ജ്വലഹാരമുരസ്സതിലൊളിചേർത്തതിനാലേ
സമുദിതബുദ്ബുദനിബിഡിതയമുനാജലപൂരമ്പോലേ;
സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!

         3

അതിമൃദുഗൗരദുകൂലം ശ്യാമളതനുവിലണിഞ്ഞനിശം
വിതതപരാഗസമൂഹസമുജ്ജ്വലനീലാംബുജസദൃശം;
സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!

         4

തരളദൃഗഞ്ചലചലനമനോഹരമാകിന നിജവദനം
തരുണീമണിതൻഹൃത്തിലനങ്കുശരതിചോദനനടനം;
രഞ്ജിപ്പിച്ചക്കഞ്ജോദരഭുവിസന്ദീപിതകാമം
ഖഞ്ജനമിഥുനമിണങ്ങും ശാരദശാന്തതടാകസമം;
സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!

         5

വദനാംബുജപരിസേവിതരവിസമകുണ്ഡലമണ്ഡിതനെ
മൃദുഹസിതോജ്ജ്വലിതാധരപല്ലവകൃതരതിചോദനനെ;
സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!

         6

ശിശിരകരാമലകരനികരാകുലജലധരപടലസമം
ശിരസിജഭാരം വിധൃതവാമോഹനവികസിതവിശദസുമം.
തിമിരോദരമതിൽനിന്നുയരുന്നൊരു വിധുബിംബമ്പോലേ
തിരളൊളി കിളരും മലയജതിലകം ചേർന്നിഹ നിജഫാലേ;
സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!

         7

പുളകിതനായ്, രതിലീലാകലകളിലതിധീരതയേന്തി-
ക്കുളിർമെയ് മലരണിമണിഭൂഷണഗണകിരണശ്രീ ചിന്തി;
സുചിരാർത്ഥിതരതിരസതുന്ദിലനായ്, സ്മരശരപരവശനെ
സുന്ദരികണ്ടാളമിതോന്മദമൊടു വിലസും കേശവനെ!

         8

ശ്രീജയദേവകവീശ്വരഭണിതദ്വിഗുണീകൃതഭൂഷൻ
രാജിക്കുന്നൂ രാധാകാമുകനങ്കിതപരിവേഷൻ.
ധ്യാനിച്ചീടുക ഹൃത്തിൽ സുചിരം ഹരിഭക്തന്മാരേ,
ഹാ, നിങ്ങൾക്കു ലഭിക്കും സുകൃതം പ്രണമിക്കുക നേരേ!
ഏതൊരു ദേവപദാർച്ചനയിതു മമ ഭൂവി, യബ്ഭഗവാനെ
ശാതോദരി കണ്ടാളുന്മദമൊടു വിലസും കേശവനെ!

കാതോളം ഗമനംനടത്തിയതിനാൽ-
ത്താന്തങ്ങളായ്ത്തീർന്നപോൽ
കാതര്യം കലരുന്നൊരക്കമനിതൻ
കാന്താർദ്രനേത്രങ്ങളിൽ,
ജാതാനന്ദമയാശ്രുബിന്ദുനിവഹം
പ്രാണേശനെക്കാൺകവേ
വീതാലസ്യമുദിക്കുമാ ശ്രമജലം-
പോലുൽപതിച്ചു തദാ!

അൽപം പുഞ്ചിരി ചുണ്ടിൽ വന്നതു മാ-
ച്ചീടാൻ നയത്തിൽത്തിരി-
ഞ്ഞപ്പോൾത്തന്നെ മുഖം ചൊറിഞ്ഞു വെളിയിൽ-
പ്പോയീടിനാമാളിമാർ,
തൽപാന്തത്തിലണ, ഞ്ഞനംഗരതിസാ-
കൂതപ്രിയാസ്യേന്ദു ക-
ണ്ടപ്പോളുൾത്രപയും ത്രപാഭരിതപോൽ-
ക്കൈവിട്ടിതേണാക്ഷിയെ!

വാരാളും ജയലക്ഷ്മിതൻ ശ്ലഥിതമാം
മന്ദാരപുഷ്പങ്ങൾപോൽ-
ച്ചോരത്തുള്ളികൾ തത്തി, യുഗസമരോ-
ല്ലാസം വെളിപ്പെട്ടപോൽ,
പാരം കുങ്കുമമാർന്നു, ഹാ, കുവലയാ-
പീഡത്തിനെക്കേവലം
നേരമ്പോക്കിനു, കൊന്നൊരാ ഹരിഭുജ-
ദ്വന്ദ്വം ജയിപ്പൂ ചിരം!