അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/കിഷ്കിന്ധാകാണ്ഡം/സീതാന്വേഷണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
കിഷ്കിന്ധാകാണ്ഡം


ഭക്തിപരവശനായ സുഗ്രീവനും
ഭക്തപ്രിയനോടുണർത്തിച്ചിതന്നേരം
'വന്നു നിൽക്കുന്ന കപികുലത്തെക്കനി-
ഞ്ഞൊന്നു തൃക്കൺപാർത്തരുളേണമാദരാൽ
തൃക്കാൽക്കൽ വേലചെയ്തീടുവാൻ തക്കോരു
മർക്കടവീരരിക്കാണായതൊക്കവേ
നാനാകുലാചലസംഭവന്മാരിവർ
നാനാസരിദ്ദ്വീപശൈലനിവാസികൾ
പർവ്വതതുല്യശരീരികളേവരു-
മുർവ്വീപതേ!കാമരൂപികളെത്രയും
ഗർവ്വം കലർന്ന നിശാചരന്മാരുടെ
ദുർവ്വീര്യമെല്ലാമടക്കുവാൻ പോന്നവർ
ദേവാശസംഭന്മാരിവരാകയാൽ
ദേവാരികളെയൊടുക്കുമിവരിനി
കേചിൽ ഗജബലന്മാരതിലുണ്ടുതാൻ
കേചിൽ ദശഗജശക്തിയുള്ളോരുണ്ട്‌
കേചിദമിതപരാക്രമമുള്ളവർ
കേചിന്മൃഗേന്ദ്രസമന്മാരറിഞ്ഞാലും
കേചിന്മഹേന്ദ്രനീലോപലരൂപികൾ
കേചിൽകനകസമാനശരീരികൾ
കേചന രക്താന്തനേത്രം ധരിച്ചവർ
കേചന ദീർഘവാലന്മാരഥാപരേ
ശുദ്ധസ്ഫടികസങ്കാശശരീരികൾ
യുദ്ധവൈദഗ്ദ്ധ്യമിവരോളമില്ലാർക്കും
നിങ്കഴൽപ്പങ്കജത്തിങ്കലുറച്ചവർ
സംഖ്യയില്ലാതോളമുണ്ടു കപിബലം
മൂലഫലദലപക്വശനന്മാരായ്‌
ശീലഗുണമുള്ള വാനരന്മാരിവർ
താവകജ്ഞാകാരികളെന്നു നിർണ്ണയം
ദേവദേവേശ! രഘുകുലപുംഗവ!
ഋക്ഷകുലാധിപനായുള്ള ജാംബവാൻ
പുഷ്കരസംഭവപുത്രനിവനല്ലോ
കോടിഭല്ലൂകവൃന്ദാധിപതി മഹാ-
പ്രൗഢിമതി ഹനൂമാനിവനെന്നുടെ
മന്ത്രിവരൻ മഹാസത്വപരാക്രമൻ
ഗന്ധവാഹാത്മജനീശാശംസംഭവൻ
നീലൻ ഗജൻ ഗവയൻ ഗവാക്ഷൻ ദീർഘ-
വാലധിപൂണ്ടവൻ മൈന്ദൻ വിവിദനും
കേസരിമാരുതി താതൻ മഹാബലി
വീരൻ പ്രമാഥി ശരഭൻ സുഷേണനും
ശൂരൻ സുമുഖൻ ദധിമുഖൻ ദുർമ്മുഖൻ
ശ്വേതൻ വലീമുഖനും ഗന്ധമാദനൻ
താരൻ വൃഷഭൻ നളൻ വിനതൻ മമ
താരാതനയനാമംഗദനിങ്ങനെ
ചൊല്ലുള്ള വാനരവംശരാജാക്കന്മാർ
ചൊല്ലുവാനാവതല്ലാതോളമുണ്ടല്ലോ
വേണ്ടുന്നതെന്തെന്നിവരോടരുൾചെയ്ക
വേണമെന്നാലിവർ സാധിക്കുമൊക്കവെ’
സുഗ്രീവവാക്യമിത്ഥം കേട്ടു രാഘവൻ
സുഗ്രീവനെപ്പിടിച്ചാലിംഗനം ചെയ്തു
സന്തോഷപൂർണ്ണാശ്രുനേത്രാംബുജത്തോടു-
മന്തർഗ്ഗതമരുൾചെയ്തിതു സാദരം
‘മൽക്കാര്യഗൌരവം നിങ്കലു നിർണ്ണയ-
മുൾക്കാമ്പിലോർത്തു കർത്തവ്യം കുരുഷ്വനീ
ജാനകീമാർഗ്ഗണാർത്ഥം നിയോഗിക്ക നീ
വാനരവീരരെ നാനാദിശി സഖേ!’
ശ്രീരാമവാക്യമൃതം കേട്ടു വാനര-
വീരനയച്ചിതു നാലു ദിക്കിങ്കലും
‘നൂറായിരം കപിവീരന്മാർ പോകണ-
മോരോ ദിശി പടനായന്മാരൊടും
പിന്നെ വിശേഷിച്ചു ദക്ഷിണദിക്കിന-
ത്യുന്നതന്മാർ പലരും പോയ്ത്തിരയണം
അംഗദൻ ജാംബവാൻ മൈന്ദൻ വിവിദനും
തുംഗൻ നളനും ശരഭൻ സുഷേണനും
വാതാത്മജൻ ശ്രീഹനുമാനുമായ് ചെന്നു
ബാധയൊഴിഞ്ഞുടൻ കണ്ടു വന്നീടണം
അത്ഭുതഗാത്രിയെ നീളെത്തിരഞ്ഞിങ്ങു
മുപ്പതു നാളിനകത്തു വന്നീടണം
ഉല്പലപത്രാക്ഷിതന്നെയും കാണാതെ
മുപ്പതുനാൾ കഴിഞ്ഞിങ്ങു വരുന്നവൻ
പ്രാണാന്തികം ദണ്ഡമാശു ഭുജിക്കണ-
മേണാങ്കശേഖരൻ തന്നാണെ നിർണ്ണയം’
നാലുകൂട്ടത്തോടുമിത്ഥം നിയോഗിച്ചു
കാലമേ പോയാലുമെന്നയച്ചീടിനാൻ
രാഘവൻ തന്നെത്തോഴുതരികേ ചെന്നു
ഭാഗവതോത്തമനുമിരുന്നീടിനാ‍ൻ
ഇത്ഥം കപികൾ പുറപ്പെട്ട നേരത്തു
ഭക്ത്യാ തൊഴൂതിതു വായുതനയനും
അപ്പോളവനെ വേറെ വിളിച്ചാദരാ-
ലത്ഭുതവിക്രമൻ താനുമരുൾ ചെയ്തു
‘മാനസേ വിശ്വാസമുണ്ടാവതിന്നു നീ
ജാനകി കൈയിൽ കൊടുത്തീടിതു സഖേ!
രാമനാമാങ്കിതമാമംഗുലീയകം
ഭാമിനിയ്ക്കുള്ളിൽ വികല്പം കളവാനായ്
എന്നുടെ കാര്യത്തിനോർക്കിൽ പ്രമാണം നീ-
യെന്നിയേ മറ്റാരുമില്ലെന്നു നിർണ്ണയം’
പിന്നെയടയാളവാകുമരുൾചെയ്തു
മന്നവൻ പോയാലുമെന്നയച്ചീടിനാൻ
ലക്ഷ്മീഭഗവതിയാകിയ സീതയാം
പുഷ്കരപത്രാക്ഷിയെക്കൊണ്ടുപോയൊരു
രക്ഷോവരനായ രാവണൻ വാഴുന്ന
ദക്ഷിണദിക്കുനോക്കിക്കപിസഞ്ചയം
ലക്ഷവും വൃത്രാരിപുത്രതനയനും
പുഷ്കരസംഭവപുത്രനും നീലനും
പുഷ്കരബാന്ധവശിഷ്യനും മറ്റുള്ള
മർക്കടസേനാപതികളുമായ്‌ ദ്രുതം
നാനാനഗനഗരഗ്രാമദേശങ്ങൾ
കാനനരാജ്യപുരങ്ങളിലും തഥാ
തത്ര തത്രൈവ തിരഞ്ഞുതിരഞ്ഞതി-
സത്വരം നീളെ നടക്കും ദശാന്തരേ
ഗന്ധവാഹാത്മജനാദികളൊക്കവേ
വിന്ധ്യാചലാടവി പുക്കു തിരയുമ്പോൾ
ഘോരമൃഗങ്ങളെയും കൊന്നുതിന്നുന്നതി-
ക്രൂരനായോരു നിശാചരവീരനെ-
ക്കണ്ടു വേഗത്തോടടുത്താരിതു ദശ-
കണ്ഠനെന്നോർത്തു കപിവരന്മാരെല്ലാം
നിഷ്ഠൂരമായുള്ള മുഷ്ടിപ്രഹരേണ
ദുഷ്ടനെപ്പെട്ടെന്നു നഷ്ടമാക്കീടിനാൻ
പംക്തിമുഖനല്ലിവനെന്നു മാനസേ
ചിന്തിച്ചു പിന്നെയും വേഗേന പോയവർ