അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/വിരാധവധം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(വിരാധവധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ആരണ്യകാണ്ഡം


അന്നേരമാശു കാണായ്‌വന്നിതു വരുന്നത-
ത്യുന്നതമായ മഹാസത്വമത്യുഗ്രാരവം
ഉദ്ധൂതവൃക്ഷം കരാളോജ്ജ്വലദംഷ്‌ട്രാന്വിത-
വക്ത്രഗഹ്വരം ഘോരാകാരമാരുണ്യനേത്രം
വാമാംസസ്ഥലന്യസ്ത ശൂലാഗ്രത്തിങ്കലുണ്ടു
ഭീമശാർദൂലസിംഹമഹിഷവരാഹാദി
വാരണമൃഗവനഗോചരജന്തുക്കളും
പൂരുഷന്മാരും കരഞ്ഞേറ്റവും തുളളിത്തുളളി.
പച്ചമാംസങ്ങളെല്ലാം ഭക്ഷിച്ചു ഭക്ഷിച്ചുകൊ-
ണ്ടുച്ചത്തിലലറിവന്നീടിനാനതുനേരം. 90
ഉത്ഥാനംചെയ്തു ചാപബാണങ്ങൾ കൈക്കൊണ്ടഥ
ലക്ഷ്‌മണൻതന്നോടരുൾചെയ്തിതു രാമചന്ദ്രൻഃ
"കണ്ടോ നീ ഭയങ്കരനായൊരു നിശാചര-
നുണ്ടു നമ്മുടെനേരേ വരുന്നു ലഘുതരം.
സന്നാഹത്തോടു ബാണം തൊടുത്തു നോക്കിക്കൊണ്ടു
നിന്നുകൊളളുക ചിത്തമുറച്ചു കുമാര! നീ.
വല്ലഭേ! ബാലേ! സീതേ! പേടിയായ്‌കേതുമെടോ!
വല്ലജാതിയും പരിപാലിച്ചുകൊൾവനല്ലോ.
എന്നരുൾചെയ്തു നിന്നാനേതുമൊന്നിളകാതേ
വന്നുടനടുത്തിതു രാക്ഷസപ്രവരനും. 100
നിഷ്‌ഠുരതരമവനെട്ടാശ പൊട്ടുംവണ്ണ-
മട്ടഹാസംചെയ്തിടിവെട്ടീടുംനാദംപോലെ
ദൃഷ്‌ടിയിൽനിന്നു കനൽക്കട്ടകൾ വീഴുംവണ്ണം
പുഷ്ടകോപേന ലോകം ഞെട്ടുമാറുരചെയ്താൻഃ
"കഷ്ടമാഹന്ത കഷ്ടം! നിങ്ങളാരിരുവരും
ദുഷ്‌ടജന്തുക്കളേറ്റമുളള വൻകാട്ടിലിപ്പോൾ
നില്‌ക്കുന്നതസ്തഭയം ചാപതൂണിരബാണ-
വല്‌ക്കലജടകളും ധരിച്ചു മുനിവേഷം
കൈക്കൊണ്ടു മനോഹരിയായൊരു നാരിയോടു-
മുൾക്കരുത്തേറുമതിബാലന്മാരല്ലോ നിങ്ങൾ. 110
കിഞ്ചനഭയം വിനാ ഘോരമാം കൊടുങ്കാട്ടിൽ
സഞ്ചരിച്ചീടുന്നതുമെന്തൊരുമൂലം ചൊൽവിൻ."
രക്ഷോവാണികൾ കേട്ടു തൽക്ഷണമരുൾചെയ്താ-
നിക്ഷ്വാകുകുലനാഥൻ മന്ദഹാസാനന്തരംഃ
"രാമനെന്നെനിക്കു പേരെന്നുടെ പത്നിയിവൾ
വാമലോചന സീതാദേവിയെന്നല്ലോ നാമം.
ലക്ഷ്‌മണനെന്നു നാമമിവനും മൽസോദരൻ
പുക്കിതു വനാന്തരം ജനകനിയോഗത്താൽ,
രക്ഷോജാതികളാകുമിങ്ങനെയുളളവരെ-
ശ്ശിക്ഷിച്ചു ജഗത്ത്രയം രക്ഷിപ്പാനറിക നീ." 120
ശ്രുത്വാ രാഘവവാക്യമട്ടഹാസവും ചെയ്തു
വക്ത്രവും പിളർന്നൊരു സാലവും പറിച്ചോങ്ങി
ക്രുദ്ധനാം നിശാചരൻ രാഘവനോടു ചൊന്നാൻഃ
"ശക്തനാം വിരാധനെന്നെന്നെ നീ കേട്ടിട്ടില്ലേ?
ഇത്ത്രിലോകത്തിലെന്നെയാരറിയാതെയുളള-
തെത്രയും മുഢൻ ഭവാനെന്നിഹ ധരിച്ചോൻ ഞാൻ.
മത്ഭയംനിമിത്തമായ്താപസരെല്ലാമിപ്പോ-
ളിപ്രദേശത്തെ വെടിഞ്ഞൊക്കവേ ദൂരെപ്പോയാർ.
നിങ്ങൾക്കു ജീവിക്കയിലാശയുണ്ടുളളിലെങ്കി-
ലംഗനാരത്നത്തെയുമായുധങ്ങളും വെടി- 130
ഞ്ഞെങ്ങാനുമോടിപ്പോവിനല്ലായ്‌കിലെനിക്കിപ്പോൾ
തിങ്ങീടും വിശപ്പടക്കീടുവേൻ ഭവാന്മാരാൽ."
ഇത്തരം പറഞ്ഞവൻ മൈഥിലിതന്നെ നോക്കി-
സ്സത്വരമടുത്തതു കണ്ടു രാഘവനപ്പോൾ
പത്രികൾ കൊണ്ടുതന്നെ ഹസ്തങ്ങളറുത്തപ്പോൾ
ക്രുദ്ധിച്ചു രാമംപ്രതി വക്ത്രവും പിളർന്നതി-
സത്വരം നക്തഞ്ചരനടുത്താനതുനേര-
മസ്ര്തങ്ങൾകൊണ്ടു ഖണ്ഡിച്ചീടിനാൻ പാദങ്ങളും
ബദ്ധരോഷത്തോടവൻ പിന്നെയുമടുത്തപ്പോ-
ളുത്തമാംഗവും മുറിച്ചീടിനാനെയ്തു രാമൻ. 140
രക്തവും പരന്നിതു ഭൂമിയിലതുകണ്ടു
ചിത്തകൌതുകത്തോടു പുണർന്നു വൈദേഹിയും.
നൃത്തവും തുടങ്ങിനാരപ്സരസ്ര്തീകളെല്ലാ-
മത്യുച്ചം പ്രയോഗിച്ചു ദേവദുന്ദുഭികളും.
അന്നേരം വിരാധൻതന്നുളളിൽനിന്നുണ്ടായൊരു
ധന്യരൂപനെക്കാണായ്‌വന്നിതാകാശമാർഗ്ഗേ.
സ്വർണ്ണഭൂഷണംപൂണ്ടു സൂര്യസന്നിഭകാന്ത്യാ
സുന്ദരശരീരനായ്‌ നിർമ്മലാംബരത്തോടും
രാഘവം പ്രണതാർത്തിഹാരിണം ഘൃണാകരം 150
രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം.
ഇന്ദിരാരമണമിന്ദീവരദളശ്യാമ-
മിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതപദം
സുന്ദരം സുകുമാരം സുകൃതിജനമനോ-
മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം
വന്ദിച്ചു ദണ്ഡനമസ്‌കാരവുംചെയ്തു ചിത്താ-
നന്ദംപൂണ്ടവൻ പിന്നെ സ്തുതിച്ചുതുടങ്ങിനാൻഃ
"ശ്രീരാമ! രാമ! രാമ! ഞാനൊരു വിദ്യാധരൻ!
കാരുണ്യമൂർത്തേ! കമലാപതേ! ധരാപതേ!
ദുർവ്വാസാവായ മുനിതന്നുടെ ശാപത്തിനാൽ
ഗർവിതനായോരു രാത്രിഞ്ചരനായേനല്ലോ. 160
നിന്തിരുവടിയുടെ മാഹാത്മ്യംകൊണ്ടു ശാപ-
ബന്ധവുംതീർന്നു മോക്ഷംപ്രാപിച്ചേനിന്നു നാഥാ!
സന്തതമിനിച്ചരണാംബുജയുഗം തവ
ചിന്തിക്കായ്‌വരേണമേ മാനസത്തിനു ഭക്ത്യാ.
വാണികൾകൊണ്ടു നാമകീർത്തനം ചെയ്യാകേണം
പാണികൾകൊണ്ടു ചരണാർച്ചനംചെയ്യാകേണം
ശ്രോത്രങ്ങൾകൊണ്ടു കഥാശ്രവണംചെയ്യാകേണം
നേത്രങ്ങൾകൊണ്ടു രാമലിംഗങ്ങൾ കാണാകേണം.
ഉത്തമാംഗേന നമസ്‌കരിക്കായ്‌വന്നീടേണ-
മുത്തമഭക്തന്മാർക്കു ഭൃത്യനായ്‌ വരേണം ഞാൻ. 170
നമസ്തേ ഭഗവതേ ജ്ഞാനമൂർത്തയേ നമോ
നമസ്തേ രാമായാത്മാരാമായ നമോ നമഃ.
നമസ്തേ രാമായ സീതാഭിരാമായ നിത്യം
നമസ്തേ രാമായ ലോകാഭിരാമായ നമഃ.
ദേവലോകത്തിന്നു പോവാനനുഗ്രഹിക്കേണം
ദേവ ദേവേശ! പുനരൊന്നപേക്ഷിച്ചീടുന്നേൻ.
നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ-
യ്‌കംബുജവിലോചന! സന്തതം നമസ്‌കാരം."
ഇങ്ങനെ വിജ്ഞാപിതനാകിയ രഘുനാഥ-
നങ്ങനെതന്നെയെന്നു കൊടുത്തു വരങ്ങളും. 180
"മുക്തനെന്നിയേ കണ്ടുകിട്ടുകയില്ലയെന്നെ
ഭക്തിയുണ്ടായാലുടൻ മുക്തിയും ലഭിച്ചീടും."
രാമനോടനുജ്ഞയും കൈക്കൊണ്ടു വിദ്യാധരൻ
കാമലാഭേന പോയി നാകലോകവും പുക്കാൻ.
ഇക്കഥ ചൊല്ലി സ്തുതിച്ചീടിന പുരുഷനു
ദുഷ്‌കൃതമകന്നു മോക്ഷത്തെയും പ്രാപിച്ചീടാം.