അദ്ധ്യാത്മരാമായണം കിളിപ്പാട്ട്/ആരണ്യകാണ്ഡം/കബന്ധസ്തുതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
ആരണ്യകാണ്ഡം


"നിന്തിരുവടിയുടെ തത്ത്വമിതൊരുവർക്കും
ചിന്തിച്ചാലറിഞ്ഞുകൂടാവതല്ലെന്നാകിലും 1810
നിന്തിരുവടിതന്നെ സ്തുതിപ്പാൻ തോന്നീടുന്നു
സന്തതം മന്ദത്വംകൊണ്ടെന്തൊരു മഹാമോഹം.
അന്തവുമാദിയുമില്ലാതൊരു പരബ്രഹ്‌മ-
മന്തരാത്മനി തെളിഞ്ഞുണർന്നു വസിക്കേണം.
അന്ധകാരങ്ങളകന്നാനന്ദമുദിക്കേണം
ബന്ധവുമറ്റു മോക്ഷപ്രാപ്തിയുമരുളേണം.
അവ്യക്തമതിസൂക്ഷ്‌മമായൊരു ഭവദ്രൂപം
സുവ്യക്തഭാവേന ദേഹദ്വയവിലക്ഷണം
ദൃഗ്രുപമേക,മന്യൻ സകലദൃശ്യം ജഡം
ദുർഗ്രാഹ്യമതാന്മകമാകയാലജ്ഞാനികൾ 1820
എങ്ങനെയറിയുന്നു മാനസവ്യതിരിക്തം
മങ്ങീടാതൊരു പരമാത്മാനം ബ്രഹ്‌മാനന്ദം!
ബുദ്ധ്യാത്മാഭാസങ്ങൾക്കുളൈളക്യമായതു ജീവൻ
ബുദ്ധ്യാദിസാക്ഷിഭൂതം ബ്രഹ്‌മമെന്നതും നൂനം.
നിർവികാരബ്രഹ്‌മണി നിഖിലാത്മനി നിത്യേ
നിർവിഷയാഖ്യേ ലോകമജ്ഞാനമോഹവശാൽ
ആരോപിക്കപ്പെട്ടൊരു തൈജസം സൂക്ഷ്‌മദേഹം
ഹൈരണ്യമതു വിരാൾപുരുഷനതിസ്ഥൂലം.
ഭാവനാവിഷയമായൊന്നതു യോഗീന്ദ്രാണാം
കേവലം തത്ര കാണായീടുന്നു ജഗത്തെല്ലാം. 1830
ഭൂതമായതും ഭവ്യമായതും ഭവിഷ്യത്തും
ഹേതുനാ മഹത്തത്ത്വാദ്യാവൃത സ്ഥൂലദേഹേ
ബ്രഹ്‌മാണ്ഡകോശവിരാൾപുരുഷേ കാണാകുന്നു
സന്മയമെന്നപോലെ ലോകങ്ങൾ പതിന്നാലും.
തുംഗനാം വിരാൾപുമാനാകിയ ഭഗവാൻ ത-
ന്നംഗങ്ങളല്ലോ പതിന്നാലു ലോകവും നൂനം.
പാതാളം പാദമൂലം പാർഷ്ണികൾ മഹാതലം
നാഥ! തേ ഗുല്‌ഫം രസാതലവും തലാതലം
ചാരുജാനുക്കളല്ലോ സുതലം രഘുപതേ!
ഊരുകാണ്ഡങ്ങൾ തവ വിതലമതലവും 1840
ജഘനം മഹീതലം നാഭി തേ നഭസ്ഥലം
രഘുനാഥോരസ്ഥലമായതു സുരലോകം
കണ്‌ഠദേശം തേ മഹർലോകമെന്നറിയേണം
തുണ്ഡമായതു ജനലോകമെന്നതു നൂനം
ശംഖദേശം തേ തപോലോകമിങ്ങതിൻമീതേ
പങ്കജയോനിവാസമാകിയ സത്യലോകം
ഉത്തമാംഗം തേ പുരുഷോത്തമ! ജഗൽപ്രഭോ!
സത്താമാത്രക! മേഘജാലങ്ങൾ കേശങ്ങളും.
ശക്രാദിലോകപാലന്മാരെല്ലാം ഭുജങ്ങൾ തേ
ദിക്കുകൾ കർണ്ണങ്ങളുമശ്വികൾ നാസികയും. 1850
വക്ത്രമായതു വഹ്നി നേത്രമാദിത്യൻതന്നെ
ചിത്രമെത്രയും മനസ്സായതു ചന്ദ്രനല്ലോ.
ഭൂഭംഗമല്ലോ കാലം ബുദ്ധി വാക്‌പതിയല്ലോ
കോപകാരണമഹങ്കാരമായതു രുദ്രൻ.
വാക്കെല്ലാം ഛന്ദസ്സുകൾ ദംഷ്‌ട്രകൾ യമനല്ലോ
നക്ഷത്രപങ്‌ക്തിയെല്ലാം ദ്വിജപങ്‌ക്തികളല്ലോ
ഹാസമായതു മോഹകാരിണി മഹാമായ
വാസനാസൃഷ്‌ടിസ്തവാപാംഗമോക്ഷണമല്ലോ.
ധർമ്മം നിൻ പുരോഭാഗമധർമ്മം പൃഷ്‌ഠഭാഗം
ഉന്മേഷനിമേഷങ്ങൾ ദിനരാത്രികളല്ലോ. 1860
സപ്തസാഗരങ്ങൾ നിൻ കുക്ഷിദേശങ്ങളല്ലോ
സപ്തമാരുതന്മാരും നിശ്വാസഗണമല്ലോ.
നദികളെല്ലാം തവ നാഡികളാകുന്നതും
പൃഥിവീധരങ്ങൾപോലസ്ഥികളാകുന്നതും.
വൃക്ഷാദ്യൗഷധങ്ങൾ തേ രോമങ്ങളാകുന്നതും
ത്യ്‌രക്ഷനാം ദേവൻതന്നെ ഹൃദയമാകുന്നതും.
വൃഷ്‌ടിയായതും തവ രേതസ്സെന്നറിയേണം
പുഷ്ടമാം മഹീപതേ! കേവലജ്ഞാനശക്തി
സ്ഥൂലമായുളള വിരാൾപുരുഷരൂപം തവ
കാലേ നിത്യവും ധ്യാനിക്കുന്നവനുണ്ടാം മുക്തി. 1870
നിന്തിരുവടിയൊഴിഞ്ഞില്ല കിഞ്ചന വസ്‌തു
സന്തതമീദൃഗ്രൂപം ചിന്തിച്ചു വണങ്ങുന്നേൻ.
ഇക്കാലമിതിൽക്കാളും മുഖ്യമായിരിപ്പോന്നി-
തിക്കാണാകിയ രൂപമെപ്പോഴും തോന്നീടണം.
താപസവേഷം ധരാവല്ലഭം ശാന്താകാരം
ചാപേഷുകരം ജടാവല്‌ക്കലവിഭൂഷണം
കാനനേ വിചിന്വന്തം ജാനകീം സലക്ഷ്‌മണം
മാനവശ്രേഷ്‌ഠം മനോജ്ഞം മനോഭവസമം
മാനസേ വസിപ്പതിന്നാലയം ചിന്തിക്കുന്നേൻ
ഭാനുവംശോൽഭൂതനാം ഭഗവൻ! നമോനമഃ 1880
സർവജ്ഞൻ മഹേശ്വരനീശ്വരൻ മഹാദേവൻ
ശർവനവ്യയൻ പരമേശ്വരിയോടുംകൂടി
നിന്തിരുവടിയേയും ധ്യാനിച്ചുകൊണ്ടു കാശ്യാം
സന്തതമിരുന്നരുളീടുന്നു മുക്ത്യർത്ഥമായ്‌.
തത്രൈവ മുമുക്ഷുക്കളായുളള ജനങ്ങൾക്കു
തത്വബോധാർത്ഥം നിത്യം താരകബ്രഹ്‌മവാക്യം
രാമരാമേതി കനിഞ്ഞുപദേശവും നല്‌കി-
സ്സോമനാം നാഥൻ വസിച്ചീടുന്നു സദാകാലം.
പരമാത്മാവു പരബ്രഹ്‌മം നിന്തിരുവടി
പരമേശ്വരനായതറിഞ്ഞു വഴിപോലെ 1890
മൂഢന്മാർ ഭവത്തത്വമെങ്ങനെയറിയുന്നു!
മൂടിപ്പോകയാൽ മഹാമായാമോഹാന്ധകാരേ?
രാമഭദ്രായ പരമാത്മനേ നമോനമഃ
രാമചന്ദ്രായ ജഗത്സാക്ഷിണേ നമോനമഃ.
പാഹി മാം ജഗന്നാഥ! പരമാനന്ദരൂപ!
പാഹി സൗമിത്രിസേവ്യ! പാഹി മാം ദയാനിധേ!
നിന്മഹാമായാദേവിയെന്നെ മോഹിപ്പിച്ചീടാ-
യ്‌കംബുജവിലോചന! സന്തതം നമസ്‌കാരം."
ഇർത്ഥമർത്ഥിച്ചു ഭക്ത്യാ സ്തുതിച്ച ഗന്ധർവനോ-
ടുത്തമപുരുഷനാം ദേവനുമരുൾചെയ്‌തുഃ 1900
"സന്തുഷ്‌ടനായേൻ തവ സ്തുത്യാ നിശ്ചലഭക്ത്യാ
ഗന്ധർവശ്രേഷ്‌ഠ! ഭവാൻ മൽപദം പ്രാപിച്ചാലും.
സ്ഥാനം മേ സനാതനം യോഗീന്ദ്രഗമ്യം പര-
മാനന്ദം പ്രാപിക്ക നീ മൽപ്രസാദത്താലെടോ!
അത്രയുമല്ല പുനരൊന്നനുഗ്രഹിപ്പൻ ഞാ-
നിസ്‌തോത്രം ഭക്ത്യാ ജപിച്ചീടുന്ന ജനങ്ങൾക്കും
മുക്തി സംഭവിച്ചീടുമില്ല സംശയമേതും;
ഭക്തനാം നിനക്കധഃപതനമിനി വരാ."
ഇങ്ങനെ വരം വാങ്ങിക്കൊണ്ടു ഗന്ധർവശ്രേഷ്‌ഠൻ
മംഗലം വരുവാനായ്‌തൊഴുതു ചൊല്ലീടിനാൻഃ 1910
"മുന്നിലാമ്മാറു കാണാം മതംഗാശ്രമം തത്ര
സമ്പ്രാതി വസിക്കുന്നു ശബരീ തപസ്വിനി.
ത്വൽപാദാംബുജഭക്തികൊണ്ടേറ്റം പവിത്രയാ-
യെപ്പൊഴും ഭവാനേയും ധ്യാനിച്ചു വിമുക്തയായ്‌
അവളെച്ചെന്നു കണ്ടാൽ വൃത്താന്തം ചൊല്ലുമവ-
ളവനീസുതതന്നെ ലഭിക്കും നിങ്ങൾക്കെന്നാൽ."