ധർമ്മരാജാ/അദ്ധ്യായം മൂന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ധർമ്മരാജാ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം മൂന്ന്




[ 23 ]

അദ്ധ്യായം മൂന്ന്


“തത്വബോധത്താൽ ബൃഹസ്പതിക്കൊത്തവൻ,
സത്വഗുണംകൊണ്ടു വിഷ്ണുതുല്യോദയൻ,
ശാസ്ത്രവിജ്ഞാനേന ശംഭുതുല്യൻ നല്ല–
ശസ്ത്രാസ്ത്രവിദ്യാ ഭാർഗ്ഗവൻതാനവൻ.


വിദേശീയവസ്ത്രധാരിണികളായ സ്ത്രീകളെ തന്റെ ഭവനത്തിനടുത്തുള്ള ഒരു ചെറിയ ഗൃഹത്തിൽ ചന്ത്രക്കാറൻ പാർപ്പിച്ചു. ആ അതിഥിസംഘത്തിലെ യുവതി ചന്ത്രക്കാറന്റെ ഹൃദയവജ്രത്തെ തസ്കരിച്ചു. ആ അപരാധത്തിനു ശിക്ഷയായി, താൻ ആരായുന്ന നിധിയെകാക്കുന്ന ഭൂതത്തിന് ആ സുരഭിയെ ബലികൊടുത്തേക്കുന്നുണ്ടെന്ന് ചിലമ്പിനഴിയം സംസ്ഥാനത്തെ അസലപ്പീൽക്കോടതിയുടെ നിലയിൽ അദ്ദേഹം വിധി നിശ്ചയിച്ചു. എന്നാൽ, ചന്ത്രക്കാറന്റെ അനന്തരവനായ വിദ്യാർത്ഥിയും സംബന്ധിയായ ഉമ്മിണിപ്പിള്ളയും അദ്ദേഹത്തിന്റെ അന്തർഗ്ഗതങ്ങൾ ധരിക്കാതെ പരിണയകാംക്ഷയോടുകൂടി ബാലികയുടെ വാസഗൃഹത്തെ ചുറ്റി ഭ്രമരപ്രദിക്ഷണം തുടങ്ങിയതുകൊണ്ട് ആ ബലികർമ്മശിക്ഷാവിധിയെ നടത്തുവാൻ സൗകര്യം ഉണ്ടായില്ല. നിക്ഷേപേലബ്ധിക്കു മറ്റൊരു മാർഗ്ഗമായി കണ്ടിരുന്ന യോഗീശ്വരകാമധേനുവും ചന്ത്രക്കാറന്റെ ഹിതാനുവർത്തിയായി അദ്ദേഹത്തിന്റെ ഭവനത്തിലേക്ക്, ‘കെട്ടി എടുപ്പിക്ക’പ്പെടുന്നതിന് അനുഗ്രഹിച്ചില്ല. ഈ സ്ഥിതിയിൽ രവിസംക്രമം രണ്ടുകഴിഞ്ഞ് തുലാവർഷവും ഇടി, മിന്നൽ, സമുദ്രകോപാരവം ഇത്യാദി ആഘോഷങ്ങളോടുകൂടി ആരംഭിച്ചു. അസ്തമനം അടുക്കുമ്പോഴെയ്ക്കും മേഘകംബളം ആകാശത്തേയും, അന്ധകാരനിചോളം ഭൂമിയേയും മറച്ച് ഗതാഗതത്തിന് അതിവൈഷമ്യത്തെ ഉണ്ടാക്കുന്ന ഒരു സന്ധ്യയിൽ ചന്ത്രക്കാറപ്രഭു അനന്തശയനപുരവീഥികളെ തന്റെ പാദപിണ്ഡങ്ങളെക്കൊണ്ടു പരിപൂതമാക്കി. ഉമ്മിണിപ്പിള്ളയുടെ വക തിരുവനന്തപുരത്തുള്ള ഭവനത്തിൽനിന്ന് കട്ടിയും കവണിയും ഉടുത്ത് തെറുത്തുകേറ്റി ഭസ്മക്കുറികളും തലയിൽ വലിയ വട്ടക്കെട്ടും ധരിച്ച്, ചന്ത്രക്കാറൻ പുറപ്പെട്ട യാത്രയിൽ കത്തിജ്ജ്വലിച്ചെരിയുന്ന ചിലവട്ട, വലിയ ഓലക്കുട, ചെല്ലം, പിടിമൊന്ത എന്നീ സൗകര്യസാധനങ്ങളും ചില കാഴ്ചസാമാനങ്ങളും വഹിച്ച് ഉമ്മിണിപ്പിള്ള മുതലായ സേവകന്മാരും ഭൃത്യജനങ്ങളും ചന്ത്രക്കാറന്റെ മുന്നും പിന്നും അകമ്പടിക്കാരായി ഗമനംചെയ്തു. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരത്തിനടുത്തുള്ള ഒരു യോഗീശ്വരമഹാവാടത്തിനകത്ത് ഈ സംഘം പ്രവേശിച്ചു. മണൽത്തരിപോലും വീശാൻ ഒഴിഞ്ഞ സ്ഥലം വിടാതെ തിങ്ങിനില്ക്കുന്ന ആൾക്കൂട്ടത്തിനിടയിൽ ചന്ത്രക്കാറപ്രഭൃതികൾ കടന്നപ്പോൾ കാഷായവസ്ത്രം ധരിച്ച ചില നന്ദികേശ്വരന്മാർ അവരെ എതിരേറ്റു. ഉമ്മിണിപ്പിള്ളയുടെ ചില കടാക്ഷസംജ്ഞകൾ തന്നോടുകൂടി വന്നിരിക്കുന്ന സാർവഭൗമന്റെ ഹിമാദ്രിസന്നിഭമായ കെങ്കേമത്വത്തെ ആ കിങ്കരന്മാരെ മനസ്സിലാക്കി. [ 24 ] ചന്ത്രക്കാറൻ എന്ന നാമത്തിലെ ആരംഭദിവ്യാക്ഷരദ്വയം അദ്ദേഹത്തിന്റെ വിസ്തൃതശരീരത്തിന് കൈകളെ സന്ദർഭയുക്തമാംവണ്ണം വീശി, സ്വൈരഗമനംചെയ്‌വാൻ വേണ്ട മാർഗ്ഗത്തെ തെളിച്ചുകൊടുത്തു.

ഏതാനും തളങ്ങൾ കടന്ന് യോഗീശ്വരന്റെ പൂജാമണ്ഡപത്തിൽ ചന്ത്രക്കാറൻ പ്രവേശിച്ചു. പ്രമാണികൾ ഇടതിങ്ങി നിന്നിരുന്ന ആ സ്ഥലത്ത് അനവധി ദീപതാരങ്ങൾ പ്രതിബിംബിക്കുന്ന രത്നങ്ങളാൽ ഖചിതവും, മണമാർന്ന പുഷ്പഹാരങ്ങൾകൊണ്ട് അലംകൃതവും നീരാളാംബരപ്രഭാപൂരിതവും ആയ വിമാനത്തിനകത്ത് ത്രിജഗദംബികാവിഗ്രഹം സജീവപ്രതിഷ്ഠ എന്നപോലെ അനുഗ്രഹമായ പ്രസന്നമുഖമായി കാണപ്പെട്ടു. പുഷ്പസഞ്ചയത്തിന്റെ സമ്മൂർച്ഛകമായ സൗരഭ്യവും, ശ്വാസനാളത്തെ ഭേദിക്കുന്നതായി ധൂപക്കുറ്റിയിൽനിന്നു പുറപ്പെടുന്ന ധൂമഗന്ധവും, പരിചാരകപ്രധാനികൾക്കുള്ള വീര്യസൗന്ദര്യപരിപൂർണ്ണമായ ഗാത്രപ്രൗഢിയും, പൂജാധികാരിയായി നില്ക്കുന്ന ഒരു വൃദ്ധസിദ്ധന്റെ വേഷവിശേഷവും, ഭക്തന്മാരുടെ ബഹുലതയും കണ്ടപ്പോൾ യോഗീശ്വരനും അനൽപസാമർത്ഥ്യവാനായ ഒരു സൂത്രധാരൻതന്നെ എന്ന് അഭിജ്ഞനായ ചന്ത്രക്കാറനു ബോദ്ധ്യപ്പെട്ടു. യോഗീശ്വരനെ കാൺമാനുള്ള തിടുക്കത്തോടുകൂടി ചന്ത്രക്കാറൻ വട്ടമിട്ടു നോട്ടം തുടങ്ങി. 'ക്ഷമിക്കണം, അല്ലെങ്കിൽ അന്തസ്സിനു പോരാ’ എന്ന് ഉമ്മിണിപ്പിള്ള നേത്രക്കമ്പിമാർഗ്ഗം അറിവുകൊടുത്തു. ദീപാരാധന ആരംഭിച്ചു. അതിമനോഹരമായുള്ള നാഗസ്വരവും ഗംഭീരമായുള്ള നഗരാഘോഷവും, അസംഖ്യം ചേങ്ങലകളുടെ നാദവും സന്നിഹിതരായ ജനങ്ങളിൽനിന്നു പുറപ്പെട്ട ഭക്തിപൂരിതമായ ഉൽഘോഷങ്ങളും ചന്ത്രക്കാറന്റെ മനസ്സിനേയും ഇളക്കി. അയാളെകൊണ്ടും ഒന്നു തൊഴുവിച്ചു. ദീപാരാധന അവസാനിച്ചു. വലുതായ ധൂപക്കുറ്റിയിൽ രംഭാപത്രത്തിന്റെ ആകൃതിയിൽ ജ്വലിക്കുന്ന കർപ്പൂരദീപത്തെ ഓരോരുത്തർ തള്ളിത്തിരക്കി അക്ഷിപ്രോക്ഷണം ചെയ്യുന്നതിനിടയിൽ സാക്ഷാൽ വേട്ടയ്ക്കൊരുമകൻതന്നെ പാവകദീപ്തിയോടുകൂടി അവതീർണ്ണനായതുപോലെ ഒരു പുരുഷൻ പ്രത്യക്ഷനായി. ആ പ്രദേശം ശ്വാസോച്ഛ്വാസപര്യന്തം സ്തബ്ധശബ്ദം ആക്കപ്പെട്ടു. ഇപ്രകാരമുണ്ടായ വിഭ്രമണത്തിനിടയിൽ ചന്ത്രക്കാറൻ പുറകോട്ടു കൈനീട്ടി, താൻ കൊണ്ടുവന്നിരുന്ന പട്ടാംബരം, സ്വർണപ്പനിനീർക്കുപ്പി, ഫലപുഷ്പകന്ദങ്ങൾ എന്നീ സാധനങ്ങളെ വാങ്ങി, പഞ്ചമഹാദാനമായി യോഗീശ്വരപാദങ്ങളിൽ സമർപ്പണംചെയ്തു. വരദാനഹസ്തത്തെ ഉയർത്തി യോഗീശ്വരൻ അനുഗ്രഹിച്ചു. യോഗീശ്വരന്റെ മുഖവും ചേഷ്ടകളും ചന്ത്രക്കറന്റെ മനസ്സിൽ ബഹുദൂരമായ ഭൂതകാലത്തെ സ്മൃതികളും തന്മയത്വത്തോടും പക്ഷേ അവ്യക്തമായും ഉണർത്തി, അദ്ദേഹത്തെ അശ്ചര്യസരസ്സിൽ വീഴിച്ചു. ആ അനുഭവത്തിന്റെ രഹസ്യത്തെ ഗ്രഹിപ്പാൻ ബുദ്ധിക്ലേശംചെയ്ത് പരവശപ്പെടുന്ന അദ്ദേഹത്തിന്റെ കർണ്ണങ്ങളിൽ മൂലമന്ത്രോപദേശവും, ഹസ്തത്തിൽ സൂത്രബന്ധവും, ലലാടാദിദേശങ്ങളിൽ മുദ്രാധാരണവും, ശിരസ്പർശം ചെയ്ത് ആത്മസംസ്കരണവും യോഗീശ്വരഗുരുവര്യൻ യഥാനുഷ്ഠാനം നിർവഹിച്ചു. ചന്ത്രക്കാറന്റെ ആത്മാവ് കാന്തത്താൽ അയശ്ശകലമെന്നവണ്ണം യോഗീശ്വരപ്രഭവത്താൽ ആകർഷിക്കപ്പെട്ടു. ചന്ത്രക്കാറന്റെ ഹസ്തങ്ങളെ ഗ്രഹിച്ച്, ബന്ധുവത്സലത്വംകൊണ്ട് ശുദ്ധകേരളീയവാണിയിൽ യോഗീശ്വരൻ കുശലപ്രശ്നങ്ങൾ തുടിങ്ങിയപ്പോൾ ഹ്രസ്വനായ ശിഷ്യ‘മഹിഷൻ’ ഉന്നതനും ഉദ്ധതനും ആയ യോഗീശ്വരന്റെ വൈദ്യുതകാന്തി ഉജ്ജ്വലിക്കുന്ന മുഖത്ത് കൃതജ്ഞതാസൂചകമായി തല ഉയർത്തി ഒന്നു നോക്കുന്നതിനു തുനിഞ്ഞു. യോഗീശ്വരന്റെ കാഞ്ചനപ്രഭമായ മുഖതലത്തിൽ നേത്രമണികൾ കൃഷ്ണസ്ഫടികമയതയോടെ തിളങ്ങി. ചന്ത്രക്കാറന്റെ താമ്രക്ഷശക്തിയെ ആവാഹിച്ച്, അതിന്റെ ചേഷ്ടകളെ ഉദ്വസനംചെയ്തു. യോഗീശ്വരന്റെ കൃഷ്ണമണികളിലെ അണുക്കൾക്ക് അചിന്ത്യമായ വേഗത്തിൽ ഒരു സമ്മിശ്രചലനം തുടങ്ങി. ക്ഷണംകൊണ്ട് സ്ഫടികനൈർമ്മല്യത്തോടുകൂടി പ്രശാന്തനിലയെ പ്രാപിക്കയും, ഉത്തരക്ഷണത്തിൽ ആ നേത്രങ്ങൾ ആകാശമാത്രങ്ങളായ സുഷിരങ്ങളായി ചന്ത്രക്കാറനു തോന്നുകയും ചെയ്തു. നിർജ്ജീവവീക്ഷണനായി നിന്നു പോയ ചന്ത്രക്കാറന് ഭൂഗർഭസ്ഥമായുള്ള ഒരു ദ്രവ്യനിക്ഷേപേത്തെ ‘അഞ്ജനപുട’ പ്രയോഗംകൊണ്ടെന്നപോലെ യോഗീശ്വരന്റെ അനന്തമെന്നു തോന്നപ്പെട്ട നേത്രവിലം കാട്ടിക്കൊടുക്കയും ചെയ്തു. ചന്ത്രക്കാറന്റെ സർവധാതുക്കളും ജ്വാരധിക്യം [ 25 ] കൊണ്ടെന്നപോലെ വിറകൊണ്ടു. അദ്ദേഹത്തിന്റെ മസ്തിഷ്കം അമ്ലമയമായി. കാലസന്ദർഭങ്ങളെ വിവേചനം ചെയ്‌വാനുള്ള അദ്ദേഹത്തിന്റെ ശക്തിയും നശിച്ചു. ആ പ്രഭുവിന്റെ വ്യാമോഹപാരവശ്യം കണ്ട് യോഗീശ്വരൻ പ്രത്യേക ശിഷ്യന്മാരെ ആദരിക്കുന്ന ക്രമത്തിൽ രണ്ടു കൈകളാലും ശിരസ്സുമുതൽ കരനഖപര്യന്തം സാവധാനമായും ശ്വാസബന്ധത്തോടും മൂന്നുരു തലോടി അനുഗ്രഹിച്ചു. ചന്ത്രക്കാറൻ അദ്ദേഹത്തിനുണ്ടായ ആഭിചാരതുല്യമായ സ്വപ്നത്തിൽനിന്നും ഉണർന്നു. ചന്ത്രക്കാറന്റെ നാടകത്തിലെ ‘നിധിലാഭം’ എന്ന രംഗത്തിന് അദ്ദേഹത്തിന്റെ കൃതിയിൽ രണ്ടാമതും സ്ഥലം കിട്ടുവാനുള്ള ഗോപുരകവാടം ഇങ്ങനെ തുറക്കപ്പെട്ടു. സ്വാധികാരായത്തമായ രാഷ്ട്രം, ധനജനപര്യന്തം നശിച്ചാലും തന്റെ പൗരുഷപ്രതാപസാമർത്ഥ്യങ്ങളെ ജ്ഞാനനേത്രവാനായ യോഗീശ്വരനെ ധരിപ്പിച്ചേക്കുന്നുണ്ടെന്ന് ഒരു മഹാനേർച്ച ആ മുഹൂർത്തത്തിൽ ചന്ത്രക്കാറനായ ധനാരാധകൻ ചെയ്തു.

ചന്ത്രക്കാറയോഗീശ്വരന്മാരുടെ സന്ദർശനത്തെ തുടർന്ന് രാജ്യാധികാരികൾക്കു ക്ലേശകരമായ ചില സംഭവങ്ങൾ നടന്നു. തന്നാൽ ഭരിക്കപ്പെടുന്ന രാജ്യത്തിൽ കൃത്രിമകലഹാദ്യങ്ങൾ കൂടാതെ പ്രജകൾ വർത്തിക്കേണ്ടതിലേക്ക് രാമവർമ്മമഹാരാജാവ് തന്റെ മന്ത്രതന്ത്രനൈപുണ്യങ്ങളെ പ്രയോഗിച്ചുവന്നിരുന്നു. ഇതിനു വിഘാതമായി കഴക്കൂട്ടത്തുപിള്ളമാരുടെ വകയായ ഒരു മോതിരം തിരുവനന്തപുരത്ത് പൊൻവാണിഭകുബേരൻ അണ്ണാവയ്യനു വിൽക്കപ്പെട്ടു എന്നൊരു ശ്രുതി ഊട്ടുപുരവർത്തമാനപ്രവർത്തനശാലയിൽനിന്നു പ്രസിദ്ധീകരണം ചെയ്യപ്പെട്ടു. ഈ സംഗതി മന്ത്രിമാർ ധരിച്ച ഉടനെ തന്നെ ദ്രാഹശ്രമശങ്കയോടുകൂടി അണ്ണാവയ്യനെ പിടികൂടാനും അന്വേഷണങ്ങൾ നടത്താനും അവർ ഒരുമ്പെട്ടു. ആ ബ്രാഹ്മണന്റെ മഠത്തിൽനിന്നും മോതിരം കിട്ടി എങ്കിലും അയാളെ കണ്ടുകിട്ടായ്കയാൽ വിചാരണകൾക്കു തടസ്ഥമുണ്ടായി. മഹാരാജാവും മന്ത്രിമാരും സംഭ്രമത്തോടുകൂടി ആലോചനകൾ തുടങ്ങിയപ്പോൾ, അവിടത്തെ പ്രത്യേകതിരുവുള്ളത്തിനു പാത്രമായ നീട്ടെഴുത്തു കേശവപിള്ള ആ അംഗുലീയവിക്രയത്തെക്കുറിച്ച് പര്യാലോചിച്ചതിൽ കൃത്രിമമൊന്നും കാണുന്നില്ലെന്നും ഇങ്ങനെയുള്ള സംഭവത്തെ അധികാരികൾ ഗൗരവമായി ഗണിച്ചു എന്നു പുറത്തുവരുന്നത് അനേകധാതന്ത്രവിരുദ്ധമാണെന്നും തിരുമനസ്സറിയിച്ചു. മഹാരാജാവ് ഈ അഭിപ്രായത്തെ അഭിനന്ദിച്ച്, മോതിരത്തെ കൊട്ടാരത്തിൽ സൂക്ഷിക്കുന്നതിനും തന്റെ ഭൃത്യപ്രധാനന്മാർ അന്വേഷണങ്ങളെ തുടരുന്നതു ഗൂഢമായി വേണ്ടതെന്നും വ്യവസ്ഥചെയ്തു.

“ലോകവിശുദ്ധി വരുത്തുവാനായ്ക്കൊണ്ടു
ലോകപാലന്മാർ നടക്കുമെല്ലാടവും”

എന്നു ത്രേതായുഗത്തിൽ ശ്രീരാമൻ കൽപിച്ചതുപോലെ, കലികാലധർമ്മസംരക്ഷണാർത്ഥം സഞ്ചരിച്ചിരുന്ന ഒരു അവതാരപുരുഷൻ, അക്കാലത്ത് അനന്തശായിസേവാരതനായി തിരുവനന്തപുരത്ത് ആശ്രമസ്ഥാപനംചെയ്തു പാർത്തിരുന്നു. ഹിമാദ്രിസേതുക്കളായ ഉത്തരദക്ഷിണായനചക്രങ്ങളുടെ മദ്ധ്യത്തിൽ ചരിച്ചിരുന്ന ഈ പ്രഭാകേതു, അന്നത്തെ യുവരാജകുമാരന് ഇന്ദ്രമഹേന്ദ്രാദിജാലങ്ങളിൽ ഉപദേശദാതാവായി. ഈദ്ദഹത്തിന്റെ ജന്മഭൂമി, പരമാർത്ഥനാമം, ജാതി, വയസ്സ് എന്നിതുകളെക്കുറിച്ചു തിരുവതാംകോട്ട് ആർക്കും തന്നെ ഒരു രൂപവുമില്ലായിരുന്നു. എങ്കിലും സപ്തചിരംജീവികളിൽ കല്യാബ്ദാരംഭത്തോട് ഏറ്റവും അടുത്തകാലത്തു ജീവിച്ചിരുന്ന അശ്വത്ഥാമാവ് ശ്രീപത്മനാഭസേവാർത്ഥം അനന്തപുരതീർത്ഥങ്ങളുടെ പ്രാന്തദേശവാസം അനുഷ്ഠിക്കുന്നതാണെന്ന് ഒരു ഐതിഹ്യത്തെ ബഹുജനമനോധർമ്മം സൃഷ്ടിച്ചു. ‘ഹരിപഞ്ചാനനസ്വാമികൾ’ എന്നു ജനവചനംകൊണ്ടു നാമകരണം ചെയ്യപ്പെട്ട ആ സിദ്ധൻ സൗഭദ്രനായ കുമാരനെ നിഗ്രഹിച്ച അശ്വത്ഥാമാവാണെന്നു വിശ്വസിക്കപ്പെട്ടിരുന്നു എങ്കിലും, അദ്ദേഹത്തിന്റെ മുഖത്തു സർവദാ സ്ഫുരിച്ചുകൊണ്ടിരുന്ന രസം ‘ആത്മവൽ സർവഭൂതാനി’ത്വംതന്നെ ആയിരുന്നു. ഹരിപഞ്ചാനനൻ സ്വന്തപൂജസാധനങ്ങളോടും ഭണ്ഡാരത്തോടും ഏതാനും ഭൃത്യരോടും ഒന്നിച്ച് കോട്ടയ്ക്കകത്ത് ചന്ത്രക്കാറനോടുണ്ടായ കൂടിക്കാഴ്ച നടന്ന സ്ഥലത്തും, അനവധി ഭടന്മാർ, ഗജതുരഗാദിമൃഗങ്ങളും, ഒരു മഠാധിപതിക്ക് ഉചിതമായുള്ള മറ്റു സാമഗ്രികളോടുംകൂടി കോട്ടയ്ക്കു പുറത്ത് ആര്യശാല എന്ന [ 26 ] സ്ഥലത്തും താമസിച്ചിരുന്നു. കേരളത്തിൽ പ്രധാനക്ഷേത്രങ്ങളെ സന്ദർശനം ചെയ്ത്, കേരളീയാചാരങ്ങളും ഭാഷയും ഗാഢമായി അദ്ദേഹം ഗ്രഹിച്ചിരുന്നു.

മുൻ പ്രസ്താവിച്ച അംഗുലീയവിക്രയാനന്തരം അടുത്തൊരു ദിവസം ഹരിപഞ്ചാനനസ്വാമി അന്നത്തെ മുത്താഴഭിക്ഷ അമൃതേത്തും കഴിഞ്ഞ് തന്റെ തപോവാടത്തിൽ അന്തർഭാഗത്ത് ഒരു വിശാലശാലയിൽ ഇരുന്ന് സ്വർണ്ണധൂപകുഴലിൽനിന്ന് ഹുക്കാ കുടിക്കുന്നതിനിടയിൽ, ചിലമ്പുക്കൂസായിലെ ജലത്തെക്കൊണ്ട് ഗുളുഗുളുമൃദുവർണ്ണാലാപം ചെയ്യിച്ചു വിഹരിക്കുന്നു. ഇടയ്ക്കിടെ ധൂമത്തെ കൃത്രിമാകൃതികളാക്കി ബഹിഷ്കരിക്കയും ആ രൂപങ്ങളുടെ വിവിധത്വത്തെ കണ്ടു രസിക്കയും ഭിക്ഷാമൃതത്തിന്റെ ഹൃദ്യതയും സമൃദ്ധിയും തിങ്ങിത്തിമർത്തു വിങ്ങുകയാൽ ചില ഓങ്കാരധ്വനികളെ പുറപ്പെടുവിക്കയും ചെയ്യുന്നു. തന്റെ അടുത്തു വച്ചിരിക്കുന്ന വാൽക്കണ്ണാടിയെ എടുത്തു നോക്കി, കോതി ഒതുക്കി പുറകോട്ടിട്ടിരിക്കുന്ന ജടാഭാരത്തേയും, ക്ഷൗരകർമ്മംകൊണ്ട് അരികുകൾ ഭംഗിയാക്കപ്പെട്ട ലലാടദേശത്തേയും, സുന്ദരികൾക്കു ലഭിച്ചിരുന്നാൽ ചക്രവർത്തികളേയും കറക്കുമായിരുന്ന വിജയതോരണഭ്രൂക്കളേയും, നാട്യതരംഗദ്രുതപരമ്പരയാൽ ഭരതശാസ്ത്രപാരംഗതന്മാരേയും വലയ്ക്കുന്ന നേത്രങ്ങളേയും, മധ്യത്തിൽവച്ചു വകുന്ന് ഇരുഭാഗത്തോട്ടും ചീകി ഒതുക്കി മെഴുകിട്ട് കൃഷ്ണമൃഗശൃംഗങ്ങൾപോലെ തിരുകിനിർത്തീട്ടുള്ള മീശയേയും, മല്ലയോഗ്യമായി വിരിഞ്ഞ് ഘനംപൂണ്ടുള്ള വക്ഷപ്രദേശത്തേയും നോക്കി, ‘നാഥനാകുന്നിതു ഞാൻ ജഗത്തിന്ന്’ എന്നു സമർത്ഥിക്കാവുന്നതായ ‘അഹമേവ ജഗത്സർവ്വം’ എന്നുള്ള പരമതത്വത്തെ അഭിനയപരിശീലനംചെയ്യുന്നു. ഏതാണ്ട് ചില ആത്മഗതങ്ങളോടു കൂടി ചിലുമ്പിയുടെ സ്വർണ്ണമുഖത്തെ വായിൽനിന്നും എടുത്ത്, ധൂമത്തെ ഉദ്വമിച്ച് സ്വവക്ത്രത്തിന് ഒരു തിരസ്കൃതിയെ സൃഷ്ടിക്കുന്നു. ധൂമത്തിര നീങ്ങിയതിന്റെ ശേഷം വിജയനോട്ടങ്ങളോടുകൂടി തിരിവിതാംകോട്ടുള്ള ചില പ്രഭുക്കന്മാരുടെ നാമങ്ങളെ ഉച്ചരിച്ച് വിരലുകൾ മടക്കി അവരുടെ എണ്ണത്തെ കണക്കുക്കൂട്ടുന്നു. അനന്തരം വീണ്ടും ധൂമാശനം ആരംഭിച്ച് ചിന്താമഗ്നനായിരിക്കുന്നു. വിശാലനേത്രങ്ങളെ തുറിച്ച്, അതിഭയങ്കരനാട്യത്തോടുകൂടി ‘കേശവൻ’ എന്ന നാമത്തെ ഉദ്ധരിച്ച് ഫൂൽക്കാരത്തോടുകൂടി പുകയെ കഫാദിസഹിതം തുപ്പുന്നു. ഈ അശുദ്ധഹോമത്തിങ്കൽനിന്നും ഉൽഭൂതനായതുപോലെ നെറ്റി മുതലായ സ്ഥലങ്ങളിൽ തിരുവനന്തപുരത്തുള്ള സകലക്ഷേത്രങ്ങളിലെയും ചന്ദനകുങ്കുമമഞ്ചാണാദിപ്രസാദങ്ങളും കുടുമയ്ക്കിടയിലും ചെവിമടക്കിലും നിർമ്മാല്യസഞ്ചയങ്ങളും കരസന്ധികളിൽ ഉദ്യോഗമുദ്രയായ ചൊറിയുടെ ശൽക്കങ്ങളും തന്റെ നിയമേനയുള്ള വിദ്യുല്ലതികാത്വവും വഹിച്ച് പകടശ്ശാലവ്യാസരായ ഉമ്മിണിപ്പിള്ള ആവിർഭവിച്ചു. യോഗീശ്വരന്റെ വിശേഷവിശ്വസ്തതയ്ക്കു പാത്രമായതിനാൽ ആ മഠത്തിൽ ഏതു സ്ഥലത്തും ഏതു സമയത്തും പ്രവേശിക്കുന്നതിന് ഉമ്മിണിപ്പിള്ളയ്ക്കു പൂർണ്ണസ്വാതന്ത്യം കിട്ടിയിരുന്നു. ആ അദ്വൈതാദ്ധ്യേതാവ് തന്റെ നെറ്റിയെ നിലത്തു തൊടുവിക്കാതെ ഒരു കസർത്തുകൊണ്ടു ഗുരുപാദങ്ങളിൽ സാഷ്ടാംഗപ്രണാമംചെയ്ത് എഴുനേറ്റുനിന്നു. ഹരിപഞ്ചാനനൻ തന്റെ ചണ്ഡമായ സ്തോഭങ്ങളെ വെടിഞ്ഞ് പൈത്ര്യമായ വാത്സല്യത്തെ സന്ധാനംചെയ്തുള്ള മുഖത്തോടുകൂടി ഉമ്മിണിപ്പിള്ളയ്ക്ക് ആശിസ്സും സ്വാഗതവും അരുളിച്ചെയ്തു. ആ ശബ്ദഗ്രാഹിയന്ത്രം കൊട്ടാരത്തിലും നഗരവീഥികളിലുംനിന്ന് മോതിരസംഗതി സംബന്ധമായും മറ്റും ഗ്രഹിച്ചിരുന്ന കഥകളെല്ലാം ഒന്നൊഴിയാതെ ഗുരുപാദപത്മങ്ങളിൽ സ്വനവമനംചെയ്തു. യോഗീശ്വരൻ ഒരു ഭൃത്യരെ വിളിച്ച് ചിലുമ്പിയെ അവിടെനിന്നും മാറ്റിച്ചതിന്റെശേഷം ഇങ്ങനെ ശാന്തമായി അരുളിച്ചെയ്തു: “പ്രപഞ്ചം നടക്കത്താൻ ചെയ്യുമപ്പ!—കീരവിത്തു മുളച്ച് അശ്വത്ഥമായി എന്ന് ആരുതാൻ കേട്ടിട്ടുണ്ട്? ആ മോതിരവില്പന ക്ഷീരാബ്ധിജലത്തിലെ ലവണ പ്രവാഹത്തെ ഉണ്ടാക്കിടുമോ? നിസ്സാരമായ ഭയങ്ങൾ! മഹാരാജാ ഘനബുദ്ധി എന്നല്ലോ നാം ചിന്തകൊണ്ടിരുന്നത്? ഹായ്! എന്തു ജളത്വം? ”

ഉമ്മിണിപ്പിള്ള: “ഊഹും! സ്വാമി ഇങ്ങനെയോ കാര്യങ്ങൾ മനസ്സിലാക്കുന്നത്. അ കൊച്ചുമോതിരം ആരുടെ തലയിലെല്ലാം അപരാധം കേറ്റുമെന്നു സ്വാമിക്കറിയാമോ? ഇങ്ങനെ ചില കളികളിച്ച് തലവീച്ചും തൊറകേറ്റും നടന്ന് തലമുറ ഒന്നു കഴിഞ്ഞിട്ടില്ലാ, ഈ തീപ്പൊരി [ 27 ] കുമറിക്കുമറി എവിടെ എല്ലാം കേറിപ്പിടിക്കുമെന്നു ദൈവത്തിനെ അറിയാവൂ.”

ഹരിപഞ്ചാനനൻ: “ന്യായമായ സംശയം. സംഗതി രാജദ്രോഹം — രാജകക്ഷം, ജനകക്ഷം ഈ രണ്ടിലൊന്നിന്റെ നാശംകൊണ്ടേ അതിൽ നിവൃത്തിയുണ്ടാവു. മോതിരം കഴക്കൂട്ടത്തുപിള്ളയുടെ സ്വത്ത് — ”(ശബ്ദം താഴ്ത്തി പാരദേശികത്വത്തെ അവലംബിച്ച്)“നമത് ചന്ത്രക്കാറർക്ക് അന്ത സ്ഥാനിഗൃഹവുമാക ഗോത്രബന്ധമെപ്പടി? എന്ന ഉമ്മിണിപ്പിള്ളെ? നിജത്തെ ശൊല്ലും. ഉടയാൻപിള്ള അവാളെ കാപ്പാത്തവേണ്ടിയത്.”

ഇത്രയും സൂചകം കൊണ്ടുതന്നെ കാര്യം എങ്ങനെ പരിണമിച്ചേക്കാമെന്ന് ഉമ്മിണിപ്പിള്ളയ്ക്ക് സ്പഷ്ടമാവുകയാൽ തനിക്ക് ഉദ്യോഗക്കയറ്റം ഉണ്ടാവാനുള്ള പടി നഷ്ടമായിപ്പോകാമെന്ന് അയാൾ ഭയപ്പെട്ടു. സ്വല്‌പം ഉണർച്ച വന്നപ്പോൾ അതിദയനീയമായ സ്വരത്തിൽ തന്റെ അഭിപ്രായത്തെ യോഗീശ്വരസമക്ഷത്തിൽ ഇങ്ങനെ ധരിപ്പിച്ചു: “ഈ അപവാദം വല്ലതും മച്ചമ്പി കേട്ടാൽ ഉടവാളെടുത്തോണ്ട് വെളിച്ചപ്പെടും. പിന്നത്തെ കഥ പടേനിതന്നെ. നൊണയ്ക്കു നടക്കുന്ന കൂട്ടങ്ങൾ ഇതുവല്ലതും കേട്ടാൽ പൊടിപ്പും തൊങ്ങലുംവച്ച് തിരുമുമ്പിൽ കൊണ്ട് അടിയറവയ്ക്കും. അപ്പോൾ നാട്ടുരാജാ പൂപ്പടവാരും. മച്ചമ്പി കാട്ടുരാജാ കളവുമഴിക്കും. പിന്നെ, ഇന്ദ്രനും ചന്ദ്രനും പൊടി. അല്ലെങ്കിൽ മച്ചമ്പിക്കും അവിടെ ചേർന്നവർക്കും മേക്കാമണ്ഡപം[1] തന്നെ ശരണം. അതും ഒരു യശസ്സുതന്നെ, സ്വാമിതിരുവടികൾ ഇവിടെ ആളുകളെക്കുറിച്ച് എന്തറിഞ്ഞു?”

‘അതും ഒരു യശസ്സുതന്നെ’ എന്നുള്ള വാക്കുകൾ ഉമ്മിണിപ്പിള്ളയുടെ നാവിൽനിന്നും പുറത്തായപ്പോൾ ആ തപോധനപഞ്ചാസ്യന്റെ ശരീരം രോമാഞ്ചംകൊണ്ട് ഒന്നു ചലിച്ചു. ഉമ്മിണിപ്പിള്ളയുടെ ഒടുവിലത്തെ വാക്കുകൾ അദ്ദേഹത്തിന്റെ അധരസൗന്ദര്യത്തെ ഒരു വികടപ്പുഞ്ചിരികൊണ്ട് വക്രിപ്പിക്കുകയും ചെയ്തു. ആവശ്യം പോലെ ചന്ത്രക്കാറനെ തന്റെ ഒരായുധമാക്കി പ്രയോഗിപ്പാൻ സന്ദർഭം ലഭിച്ചിരിക്കുന്നു എന്നു കണ്ട് യോഗീശ്വരൻ കൃഥാർത്ഥനായി, ഉമ്മിണിപ്പിള്ളയുടെ അഭിപ്രയങ്ങളെക്കുറിച്ചു വീണ്ടും പരിചിന്തനം ചെയ്ത്, ‘ചിന്താ നാസ്തി കിലാ നാസ്തി’ എന്നു വീണാനാദത്തിന്റെ സുഖകരമായ മാധുര്യത്തോടുകൂടി കീഴ്സ്വരത്തിൽ ഗാനം ചെയ്തുകൊണ്ട് ചിന്താഗ്രസ്തനായിരുന്നു. യോഗീശ്വരന്റെ ഗാനത്തെ കേട്ടു രസിപ്പാൻ ഉമ്മിണിപ്പിള്ളയുടെ മനസ്സിന്റെ അപ്പോഴത്തെ അസ്വാസ്ഥ്യം അനുവദിച്ചില്ല. ഗാനത്തെത്തടഞ്ഞ് അയാൾ ഇപ്രകാരം പറഞ്ഞു: “മച്ചമ്പി ഈ തിരുസന്നിധികളിൽ മാത്രമേ തോറ്റിട്ടൊള്ളു. ഇവിടെ കുമ്പിട്ടുപോയതു ശരിതന്നെ. മറ്റെടത്തെല്ലാം മച്ചമ്പിതന്നെ രാജാധിരാജൻ, വീരാധിവീരൻ. കാണാൻപോണ പൂരം ഞാനിപ്പോൾ വിസ്തരിച്ചു കേൾപ്പിക്കുന്നതെന്തിന്? അങ്ങനെ ഉള്ള ആൾക്കു വല്ലതും ഇടിവുവന്നാൽ—”

ഹരിപഞ്ചാനനൻ: (സന്ദർഭംപോലെ ചന്ത്രക്കാക്കാറനെ കുടുക്കിലാക്കാൻ വഴിയുണ്ടെന്നു മനസ്സിലാവുകയാൽ കൃതാർത്ഥനായി) “അഹോ, ശുദ്ധാത്മൻ! നമത് ശിഷ്യാപ്രധാനർ—ചന്ത്രക്കാറപ്പിള്ളൈ അവാളുക്ക്” (ഹിന്ദുസ്ഥാനിയിൽ ചില ഗർജ്ജനങ്ങൾ ചെയ്തുകൊണ്ട്) “അഭയസ്ഥലം, ചൊക്ക്ടാമണ്ഡപ[2] നഭോമണ്ഡലം—”

ഈ യുക്തിവാക്കുകൾ ഊദ്യാഗപ്പാൽപ്പായസം നിറഞ്ഞുള്ള ഒരു വാർപ്പിനെ സാദ്ധ്യാസാദ്ധ്യാവിവേചനശൂന്യനായ ഉമ്മിണിപ്പിള്ളയ്ക്കു ദൃശ്യമാക്കി. അയാൾ തന്റെ സംബന്ധിയായ ചന്ത്രക്കാറൻ രാജ്യഭരണം ചെയ്യുന്ന പ്രതാപത്തെക്കുറിച്ച് അഹസ്സ്വപ്‌നങ്ങൾ കണ്ടു രസിക്കുന്നതിനിടയിൽ, ഹരിപഞ്ചാനനൻ അഭൗമമായുള്ള ഒരു അനിവാര്യശക്തിയുടെ പ്രേരണംകൊണ്ടെന്നപോലെ നിവർന്നിരുന്ന് കണ്ണുകൾ അടച്ച് ശ്വാസവേഗത്തോടുകൂടി ഇങ്ങനെ വെളിപാടുകൊണ്ടു: “ഉത്തരദിശിയിലെ തീക്ഷ്ണഭാസ്കരൻ ഉദയംശെയ്ക്കുറാർ— ഓ! അംബികേച്ഛൈ അപ്പടിയാ? അസ്തമനം മഹേന്ദ്രാദ്രിയിലെയാം അരരെ! അവരുടെ ചണ്ഡകിരണംഗൾ—” ദൈവികമായ ഒരു ഉദ്യോഗത്തോടുകൂടി വിറച്ചുംകൊണ്ട് യോഗീശ്വരൻ

27 [ 28 ] അർദ്ധോക്തിയിൽ വിരമിച്ചു. ഉത്തരമലയാളത്തെ ആച്ഛാദനംചെയ്തിരിക്കുന്ന ഹൈദരാലി മൈസൂർ മഹാരാജാവായ രാഹുബിംബം തിരുവിതാംകൂർ സംസ്ഥാനത്തെയും നിശ്ചയമായി ഗ്രസിക്കുമെന്നു ഹരിപഞ്ചാനനന്റെ അരുളപ്പാട് ഉമ്മിണിപ്പിള്ളയെ മനസ്സിലാക്കി. ഹൈദരാലിയുടെ സൈന്യവും മഹാരാജാവിന്റെ പുള്ളിപ്പട്ടാളവും തമ്മിൽ ഉണ്ടായേക്കാവുന്ന യുദ്ധത്തിൽ തനിക്കും തന്റെ സംബന്ധികൾക്കും അഭയപ്രദനായി ഹരിപഞ്ചാനനസ്വാമികളുണ്ടെന്ന് അയാൾ ആശ്വസിച്ചുകൊണ്ട് ഇങ്ങനെ സ്വന്തമായ ഒരു കാര്യത്തിന്റെ പ്രസ്താവനയിൽ പ്രവേശിച്ചു: “ചെമ്പകശ്ശേരിയിലെ അവളെ ഒന്നിണക്കുന്നതിന്” (താടിത്താളം പിടിച്ചുകൊണ്ട്) “തിലകവും തരൂല്ല, ആ പുത്തൻപെണ്ണിന്റെ കാര്യം പറഞ്ഞിട്ട് അനങ്ങുണുമില്ല– പോട്ട്!” (ഭജനഭാവത്തിൽ കണ്ണടച്ച്)‘സന്യാസവേളിമതി, അതിനേ തലയിൽ വരച്ചിട്ടൊള്ളു!” (വ്യസനം നടിക്കുന്നു.)

ഹരിപഞ്ചാനനൻ: “പൊറുത്തുക്കൊ അപ്പൻ! — പടത്തലവന്റെ പുത്രിയെ മോഹിച്ചൂടാ. പരഭാര്യാവരണം പാടില്ലെന്നു നാം പറയുന്നതു ഭോഷ്കോ? കർമ്മഫലം കിട്ടാത്ത ക്രിയയിൽ നമ്മുടെ സഹായം ഉണ്ടാവൂല്ലാ. ആ പുത്തൻകുട്ടിയുടെ കാര്യത്തിൽ —”(യോഗീശ്വരന്റെ സന്യസ്തസമഭാവനകൾ നീങ്ങി രാജസമായ ധർമ്മഭ്രംശശിക്ഷാഗൗരവം സ്ഫുരിച്ച്)“അന്ത ഉണ്ണിത്താനുടെ മകനിടത്തിൽ അവൾ പോകട്ടുമപ്പാ— ദാരേഷണത്തെ ഹതം ചെയ്തിട്— ശാന്തി!”

ഉമ്മിണിപ്പിള്ള: “എന്നാൽ കൊമ്മിണിയെ കിട്ടാൻ തിരുവുള്ളമുണ്ടായി അനുഗ്രഹിക്കണം.”

ഹരിപഞ്ചാനനൻ: “എന്നെടാ? അന്ത മോതിരത്തിലെ ഇവളവ് ആസ്തൈ വയ്പാനേ?” ഈ ചോദ്യത്തോടുകൂടി യോഗീശ്വരൻ ഒരു മൂളിപ്പാട്ടും അതിനടുത്ത താളവും തുടങ്ങി. അഷ്ടാദശാവധാനിയായ അദ്ദേഹം പുറത്തുണ്ടായ ചില ചോദ്യോത്തരങ്ങളെക്കേട്ടു. ഒരു ഭൃത്യൻ പ്രവേശിച്ച് മഹാരാജാവിന്റെ ആജ്ഞാകരന്മാർ സ്വാമിപാദങ്ങളെ സന്ദർശനംചെയ്‌വാനായി വന്നിരിക്കുന്നു എന്ന് ഉണർത്തിച്ചു. ഹരിപഞ്ചാനനൻ ചില ആജ്ഞകൾ കൊടുത്ത് അടുത്ത മുറിയിലേക്കു തിരിച്ചു. യോഗീശ്വരന്റെ ധ്യാനസമാധികൾക്കായി ഭൃത്യൻ മറ്റൊരു മുറിയിൽ പീഠമിട്ട് തയ്യാറാക്കി. തൈലമയംകൂടാതെ ചിതറിക്കിടക്കുന്ന ജടാദ്യങ്ങളും, അതുകളിന്മേലും മുഖത്തും കർണ്ണങ്ങളിലും വിതറിയ ഭസ്മവും കണ്ഠംമുതൽ പാദംവരെ മറയ്ക്കുന്ന ഒരു കാഷായനെടുംകുപ്പായവും അതിന്റെ മുകളിൽ വജ്രങ്ങൾ പതിച്ചുള്ള ഒരു ചെറിയ ഗൗരീശങ്കരസമന്വിതമായ കൃഷ്ണവർണ്ണരുദ്രാക്ഷമാലയും ധരിച്ച്, ധ്യാനഭാരത്താൽ നമ്രശിരസ്കനായി, വാമഹസ്തത്തെ അഭയമുദ്രയിൽ വഹിച്ച് ഹരിപഞ്ചാനനയോഗീശ്വരൻ പീഠസ്ഥനായി. ആ വേഷം കണ്ടു പരിചയമുണ്ടായിരുന്ന വലിയകൊട്ടാരം സമ്പ്രതി രാമയ്യനും നീട്ടെഴുത്തുകേശവപിള്ളയും അദ്ദേഹത്തെ യഥോചിതം അഭിവാദനങ്ങൾ ചെയ്കയും, അദ്ദേഹം ‘മഹാരാജോ വിജയീഭവതു!’ എന്ന് അനുഗ്രഹിച്ചുകൊണ്ട് രാമയ്യനു ഭസ്മം കൊടുക്കുകയും ചെയ്തു. ആ ബ്രാഹ്മണൻ അതിനെ വാങ്ങി ശിരോലലാടങ്ങളിൽ ധരിച്ചു കൊണ്ട് ശിഷ്ടത്തെ കേശവപിള്ളയ്ക്കു കൊടുക്കുന്നതിനു ഭാവിച്ചു. അതിനെ സ്വീകരിക്കുന്നതിനുള്ള ഭാവംകൂടാതെ കേശവപിള്ള നിന്നതിനെക്കണ്ട് ഹരിപഞ്ചാനനൻ കേശവപിള്ളയെ സമീപത്തു വിളിച്ചു കൈപിടിച്ച് ഒരനുഗ്രഹമന്ത്രത്തോടുകൂടി ഭസ്മപ്രദാനംചെയ്തു. ഇങ്ങനെ ഉണ്ടായ കരസമ്പർക്കം പരസ്പരവിരുദ്ധാത്മാക്കൾ എന്നപോലെ അനാസ്ഥാനുഭവത്തെ രണ്ടുപേർക്കുമുണ്ടാക്കി. പ്രസാദഭസ്മത്തെ വാങ്ങിക്കൊണ്ട് കേശവപിള്ള പുറകോട്ടു മാറി. പത്മനാഭസ്വാമിക്ഷേത്രത്തിനഭിമുഖമായിത്തിരിഞ്ഞു ധ്യാനത്തോടെ, അതിനെ ശിരസ്സിൽ ധരിച്ചു. സ്വാമികൾ ഏതോ ഭാഷയിൽ തന്റെ ഭൃത്യന് ഒരു ഉത്തരവു കൊടുത്തു. അവൻ സ്വൽപസമയത്തിനിടയിൽ വലിയ ഒരു സ്വർണ്ണധൂപക്കുറ്റിയിൽ നിറയെ കർപ്പൂരമിട്ടു കത്തിച്ച് യോഗീശ്വരന്റെ മുമ്പിൽ കൊണ്ടുവച്ചു. അപ്പോൾ മുറിയിൽ അതിവിശേഷമായ സുഗന്ധം പ്രവഹിച്ചു. രാമയ്യൻ ദീപത്തെ യഥാവിധി വന്ദിച്ചു. കേശവപിള്ള പുറത്തിറങ്ങി സഹചരന്മാരായ പട്ടക്കാർക്ക് ചില ആജ്ഞകൾകൊടുത്ത് സാവധാനത്തിൽ മടങ്ങിവന്നു. ഇച്ഛാഭംഗകാലുഷ്യംകൊണ്ട് ഹരിപഞ്ചാനന്റെ ദന്തനിരകൾ തമ്മിൽ ഉരുമ്മി, ആ യോഗിപഞ്ചാനനൻ ഒരു സമാധിയിരുപ്പിനു കോപ്പിട്ടു. [ 29 ] ഈ അവസരത്തിൽ കേശവപിള്ളയെ ഒന്നു വർണ്ണിക്കാം: ഇരുപത്തിനാലോളം വയസ്സുള്ള ഈ യുവാവ് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ ഒരു രണ്ടാം പതിപ്പായി, വിസ്തീർണ്ണോന്നതലലാടനും ഉന്നതനാസനും സിംഹനേത്രനും പുഷ്കലസ്കന്ധനും ദീർഘബാഹുവും ആയിരുന്നു എന്നു കേട്ടിടുണ്ട്. സ്വമാതുലനായ രാജകേസരിയുടെ സ്മാരകമായ രൂപസാമ്യത്തെ വിചാരിച്ച് രാമവർമ്മമഹാരാജാവിന് ഈ യുവാവിൽ അഭേദ്യമായുള്ള വാത്സല്യവും വിശ്വാസവും ജനിച്ചു. ചന്ത്രക്കാരനെപ്പോലെ ഈ യുവാവും മന്ത്രിപദപ്രാപ്തിവരെ ഒരു നാടകത്തെ മനോരചനംചെയ്തിട്ടുള്ളവനായിരുന്നു. എന്നാൽ സ്വർണ്ണവെഞ്ചാമരാദിസ്വാധികാരപ്രമത്തതാംഗങ്ങളും, കൂടിയാട്ടത്തകൃതികളും ഈ കവിയുടെ അവസാനാങ്കളിൽ സംബന്ധിച്ചിട്ടില്ലായിരുന്നു. ചന്ത്രക്കാറനാകുന്ന കവിക്ക് പ്രമാണം ഏകനായ താൻ; ഈ കവിക്ക് ജനകോടിപൂർണ്ണമായുള്ള ലോകം, ചന്ത്രക്കാറപുരുഷനു കാമ്യം സ്വസുഖം; കേശവയുവാവിന് സ്വരാജ്യങ്ങളുടെ ഐശ്വര്യം; ചന്ത്രക്കാറനെ സ്വനിയന്ത്രണാധീനമായുള്ള ഇഹലോകമല്ലാതെ മറ്റൊന്നില്ലെന്നുള്ള തത്വം സ്വപ്രവൃത്തികളിൽ പരമധൈര്യവാനാക്കിത്തീർത്തിരുന്നു; കേശവപിള്ള സകലം ദൈവാധീനമെന്നുള്ള വിശ്വാസത്താൽ കർത്തവ്യാകർത്തവ്യങ്ങളിൽ സ്വാതന്ത്ര്യചാരിയല്ലായിരുന്നു; ചന്ത്രക്കാറൻ സർവദാ വൃകശീലനായിരുന്നു; ഈ യുവാവ് യുദ്ധത്തിൽ മാത്രം ശാർദ്ധൂലവിക്രമനും രാജസമുദായഗൃഹകാര്യങ്ങളിൽ പരമകാരുണികനും ആയിരുന്നു. ചന്ത്രക്കാറൻ ധൂമകേതുപോലെ സ്വല്‌പകാലത്തേക്ക് അത്യാശ്ചര്യത്തേയും ഭയത്തേയും വ്യാപരിപ്പിച്ച് അസ്തമിച്ച ഒരു ഹാലാഹലപ്രഭയായിരുന്നു; ഈ യുവാവ് ബഹുജനൈശ്വര്യത്തിനുവേണ്ടി സ്വജീവനെത്തന്നെയും നിശ്ചലമനസ്സോടെ ത്യജിപ്പാൻ സന്നദ്ധമായിരുന്ന നായർവർഗ്ഗത്തിലെ ഒരു രത്നസ്തംഭമായിരുന്നുവെന്ന് ഈ കഥയ്ക്കു പുറമേ അനേകം സാക്ഷ്യങ്ങളുണ്ട്.

ഹരിപഞ്ചാനനൻ ആരംഭിച്ച സമാധി ഏകദേശം അരനാഴികകൊണ്ട് അവസാനിക്കകയും അപ്പോൾ സ്വാമിയുടെ ഉപാസനാഫലമായി ഇങ്ങനെ അർത്ഥമാക്കുന്ന ഒരു അരുളപ്പാട്, അദ്ദേഹം സന്ദർഭം പോലെ ഉപയോഗിച്ചുവന്ന മിശ്രഭാഷയിൽ, ഉണ്ടാവുകയും ചെയ്തു "ഓം നമോ! —” (അസ്പഷ്ടം) “രാജാ ധർമ്മകവചത്താലേ സുരക്ഷിതർ! കുടിലകൃത്രിമക്കാർ സമീപവർത്തികളാക പരിസേവിക്കിറാർ! തല്ക്കാലഭയാദി മുച്ചൂടും ഏതൽസ്ഥിതികളുടയഫലങ്കലാള്ളമേൽ വേറന്ന്! അന്ത:ഛിദ്രക്ഷോഭങ്കൾ ബഹളമാക ഭാവിയിലെ കാണപ്പെടുകിറത്. രക്തവർഷജീവനാശ ജനസന്താപ അഗ്നിഭയ മഹായുധ സ്ഥാനഭ്രംശ അനീതിവിജയ– ആഹാ! രംഗാ രംഗാ!—എന്നവയെല്ലാം ദൃശ്യമാകിറത്? യാവതുക്കും സൂത്രധാരനാക, മോഹപ്രരിതനാക, സർവരംഗപാത്രനാക, കാണുകിറത്. അനന്തശായി, കരുണാരാശി രക്ഷിക്കട്ടും. ഹൊം നമോനമഃ! അന്തരൂപം യാരുടേതംബാ?” ഈ ചോദ്യത്തോടുകൂടി ഒരു ബോധക്ഷയത്തിൽനിന്നുണർന്ന് തന്റെ തല്ക്കാലസ്ഥിതികൾക്കു ജാഗരൂകനായതുപോലെ കേശവപിള്ളയെ നോക്കി യോഗീശ്വരൻ കരുണാസ്മേരത്തേയും കടാക്ഷകാരുണ്യത്തേയും പൊഴിച്ചു.

രാജഭൃത്യന്മാരുടെ ആഗമനം, മോതിരവിക്രയത്തിന്റെ മൂലം വ്യാപ്തി പര്യവസാനം ഇതുകളെപ്പറ്റി പ്രശ്നംചെയ്ത് ഹരിപഞ്ചാനനന്റെ മറുപടി അറിഞ്ഞുവരുവാൻ മഹാരാജാവിന്റെ കല്പനയുണ്ടായതുകൊണ്ടായിരുന്നു. എന്നാൽ ആ സിദ്ധൻ ചാരലക്ഷണമാത്രത്താൽ ആഗമനോദ്ദേശത്തെ ധരിച്ചതായും ഭഗവതീപ്രസാദത്താൽ പ്രശ്നങ്ങൾക്ക് ഉത്തരം അരുളിച്ചെയ്തതായും കാണിച്ചപ്പോൾ, സമ്പ്രതി അയ്യൻ അത്യാശ്ച്ചര്യസമ്മതഭാവങ്ങളോടുകൂടി കേശവപിള്ളയുടെ മുഖത്തു നോക്കി. കേശവപിള്ളയുടെ മുഖഭാവം കേവലം അർത്ഥശൂന്യമായിരുന്നതിനാൽ ആ യുവാവിനോട്, സഹോദരസൗഹാർദ്ദവാനായിരുന്ന സമ്പ്രതി അയ്യൻ യോഗീശ്വരന്റെ വെളിപാടുകൊണ്ട് തൃപ്തിയെ പ്രാപിക്കാതെ ഇങ്ങനെ ചോദ്യം തുടങ്ങി: “അവിടത്തെ ശക്തി അതിദിവ്യം! ഞങ്ങൾ കല്‌പനപ്രകാരം വരികയായിരുന്നു. ഉത്തരം കിട്ടിയ വിഷയത്തെക്കുറിച്ചു പ്രശ്നം അറിവാൻതന്നെ വന്നതും. എന്നാൽ ആ മോതിരം എവിടെനിന്നും വന്നു? ആരാൽ, എന്തിനു വില്ക്കപ്പെട്ടു എന്നാണ് തിരുമനസ്സിലേക്കു വ്യക്തമായി അറിവാൻ ആഗ്രഹമുള്ളത്.” [ 30 ] ഹരിപഞ്ചാനനൻ: “അതിനുടയ പൂർവ ഉടമസ്ഥൻ യാരയ്യാ?”

സമ്പ്രതി: “കഴക്കൂട്ടത്തുപിള്ള എന്ന എട്ടുവീട്ടിൽപ്പിള്ളമാരിൽ ഒരു നീചരാജദ്രോഹി.”

ഹരിപഞ്ചാനനൻ: (സതീദഹനവൃത്താന്തത്തെ കേട്ടപ്പോൾ ശ്രീപരമേശ്വരന്റെ മൂന്നാം തൃക്കണ്ണിൽനിന്നു പ്രവഹിച്ചതുപോലെ യോഗീശ്വരന്റെ നേത്രങ്ങളിൽനിന്നു ചില കനൽക്കട്ടകൾ രാമയ്യന്റെ നേർക്കു പുറപ്പെട്ടു എന്ന് കേശവപിള്ളയുടെ സൂക്ഷ്മദൃഷ്ടിക്കു കാണപ്പെട്ടു.) “ആം! ആം! അവരെങ്കേ? അവരുടെ കുടുംബമെങ്കേ? അവരുടെ സ്വത്തുക്കളെങ്കെ?”

സമ്പ്രതി: “യാവതും രാജശിക്ഷയ്ക്കു ഭക്ഷ്യമായ് വിട്ടാർ. സ്വത്തെല്ലാം പണ്ടാരവകയിലെ എടുത്തുമാച്ച്”.

ഹരിപഞ്ചാനനൻ: (ചിരിച്ചുകൊണ്ട്) “അപ്പടിയാനാൽ, അംഗുലീയം രാജഭണ്ഡാരത്തിലിരുന്തുതാനെ വന്തിരുവേണും? എന്നാ? അപ്പടിയല്ലവാ, കേശവപിള്ളേ? രാജഭൃത്യാൾതാൻ ഇതുക്കെല്ലാം ജവാബ് ശൊല്ലവേണ്ടിയത്. അന്ത രാജശത്രുവംശം ശേഷിക്കറുതുണ്ടാ?

കേശവപിള്ള: “ആ വംശശക്തി ഇന്നും തിരുവിതാംകോട്ട് മുളച്ചുതഴച്ചുവരുന്നു.”

ഹരിപഞ്ചാനനൻ: (ഈ ഉത്തരം ഉദ്ദേശിക്കാത്ത ഒരു മുസലതാഡനമായി ഫലിച്ചു എങ്കിലും, യോഗീശ്വരന്റെ മുഖശാന്തതയ്ക്ക് രേഖാമാത്രത്തോളം ഭേദമുണ്ടായില്ല.) “അരേ! അതെന്ന? അതെപ്പടിയപ്പാ? ശൊല്ലു, കേൾക്കട്ടും. എന്ന ശക്തി? ”

കേശവപിള്ള: “ആ കഥകളെല്ലാം സമ്പ്രതി അണ്ണാവികൾക്കേ വിവരമായി അറിയാവൂ. ആ കാലം കഴിഞ്ഞാണ് എന്റെ ജനനം.”

ഹരിപഞ്ചാനനൻ: “ശൊല്ലുമയ്യാ സമ്പ്രതിഅയ്യരെ! അന്തരാജദ്രോഹത്തുടെ ഉത്ഭവതീർത്ഥം എങ്കെ?”

സമ്പ്രതി: “എട്ടുവീട്ടിൽപ്പിള്ളമാർതാൻ അതുക്കെല്ലാം കാര്യകാരണകർത്താക്കൾ”

കേശവപിള്ള: “അതിൽ ഒരു തെറ്റുണ്ട്. ധ്വംസനംചെയ്യപ്പെട്ട കൂട്ടത്തിൽ ബ്രാഹ്മണരും ഉൾപ്പെട്ടിരുന്നു. വൈദികരും അവൈദികന്മാരും യോജിച്ചു നടത്തുന്ന കാര്യങ്ങളിൽ, വൈദികശക്തിയാണ് ബുദ്ധി–മറ്റുള്ളവർ അവയവങ്ങളും ആയുധങ്ങളും മാത്രമേ ആകൂ. ഇന്നും നായന്മാർ രാജദ്രോഹത്തിനു ശ്രമിക്കുന്നെങ്കിൽ അതിന്റെ ഉല്‌പത്തി സ്വാമിയുടെ സിദ്ധികൊണ്ടു കാണാവുന്നതായിരിക്കണം. നാടുനീങ്ങിയ തിരുമനസ്സിലെ കാലത്ത് വീരനയംകൊണ്ടും ഇപ്പഴത്തെ പൊന്നുതമ്പുരാൻ തിരുമനസ്സിലെ കാലത്തു കരുണാനയംകൊണ്ടും സങ്കടത്തിനും ശണ്ഠയ്ക്കും ഉള്ള വഴികളടഞ്ഞു. ഇപ്പോൾ ദ്രോഹമുണ്ടാകണമെങ്കിൽ പൊന്നുതമ്പുരാൻതിരുമേനിയുടെ അധികാരത്തോടു മത്സരമുള്ള ഒരധികാരമോ ശക്തിയോ പണിചെയ്തുതുടങ്ങിയിരിക്കണം. സ്വാമിക്കു ദിവ്യചക്ഷുസ്സുണ്ടെന്ന് ജനങ്ങൾ പറയുന്നു. പൊന്നുതമ്പുരാനുവേണ്ടി ഒന്നു മനസ്സിരുത്തി നോക്കി തിരുമനസ്സിലെ പ്രശ്നത്തിന് ഉത്തരമുണ്ടാകണം. തിരുമനസ്സിലെ ചുറ്റുപാട്ടുകാരാണ് ദ്രോഹത്തിനു ശ്രമിക്കുന്നതെന്നു മാത്രം ഞങ്ങൾ ചെന്നറിവിക്കുന്നതെങ്ങനെ? മോതിരത്തെ വാങ്ങിയ ബ്രാഹ്മണനെ കാൺമാനില്ല. ഉരുപ്പടിയെ അയാളുടെ ഭവനത്തിൽനിന്ന് എടുത്തുമിരിക്കുന്നു.” (ഹരിപഞ്ചാനനൻ പ്രയോഗിക്കുന്ന സമ്പ്രദായത്തിലുള്ള ഒരു നോട്ടത്തെ പ്രത്യസ്ത്രമായി ഉപയോഗിച്ച്) “അണ്ണാവയ്യൻ പോയ മാർഗ്ഗം അറിവാൻ ഇവിടത്തേക്കു സാധിക്കുമെന്ന് അറിവു കിട്ടിയുമിരിക്കുന്നു. അണ്ണാവയ്യൻ ഹാജരാകട്ടെ—രാജസേവകന്മാരാണ് ദ്രോഹികളെങ്കിൽ അവരുടെ പേരുകളെ അയാൾ വിളിച്ചുപറയട്ടെ. അതു വേണ്ട, അവിടുത്തെ ഉപാസനകൊണ്ട് കൃത്രിമക്കാരെ പ്രത്യക്ഷമാക്കാമെങ്കിൽ അങ്ങനെ ചെയ്യണം. അല്ലെങ്കിൽ രാജസേവകന്മാരെ ചേർത്തുനിർത്തി, അവിടുന്നു ചൂണ്ടിക്കാണിക്കണം. അസ്പഷ്ടമായുള്ള ഉപദേശങ്ങൾ ചെയ്ത് പരിശുദ്ധാത്മാവായ തിരുമനസ്സിലെക്കൊണ്ട് അപനയം പ്രവർത്തിപ്പിക്കരുത്. എന്തു മറുപടിയാണ് ഞങ്ങൾ ഉണർത്തിക്കേണ്ടതെന്ന് ഒന്നുകൂടി ആലോചിച്ചു പറയണം.” [ 31 ] കേശവപിള്ളയുടെ ഈ പ്രസംഗം എന്തോ യവനഭാഷയാണെന്നു രാമയ്യനു തോന്നി. എന്നാൽ, അതിന്റെ ഒടുവിലത്തെ ഭാഗം തന്റെ അന്തർഗ്ഗതങ്ങളേയും പ്രതിബിംബിച്ചതിനാൽ കേശവപിള്ളയെ മനസ്സുകൊണ്ട് അഭിനന്ദിച്ച് അയാളോടടുത്തു ചേർന്നുനിന്നു. ഹരിപഞ്ചാനനന്റെ മനസ്സ് അപ്പോൾ വിരുദ്ധക്ഷോഭങ്ങളുടെ ഒരു യുദ്ധാങ്കണമായിരുന്നു. കേശവപിള്ളയുടെ അഭിപ്രായത്തിലെ പൂർവ്വഭാഗം, അയാൾക്കു സമുദായങ്ങൾ തമ്മിലുള്ള മത്സരജീവിതത്തെക്കുറിച്ചുള്ള സൂക്ഷ്മഗ്രഹണത്തെ സ്ഫുടമാക്കിയതുകൊണ്ടായിരിക്കാം, യോഗീശ്വരന് ഏറ്റവും രുചിച്ചു. താനും കേശവപിള്ളയും ഒന്നുപോലെ യുവരാജാവിന്റെ ഇഷ്ടത്തെ സമ്പാദിക്കയും, ആ തിരുമ്പിൽവച്ചു പരസ്പരം സന്ദർശിക്കയും ചെയ്തിട്ടുണ്ടെങ്കിലും അവർ തമ്മിൽ മത്സരികളെന്ന പോലെ വർത്തിച്ചുവന്നിരുന്നു. ബഹുകലാപാണ്ഡിത്യം കൊണ്ടു ഹരിപഞ്ചാനനൻ അനൽപപൗരുഷനായിരുന്നു. കേശവപിള്ള ദൈവദത്തമായുള്ള ബുദ്ധിമാത്രംകൊണ്ടു രാജസേവനംചെയ്ത് ഉപജീവിക്കുന്നവനുമായിരുന്നു എങ്കിലും, രണ്ടുപേരും പരസ്പരമഹിമകളെ ധരിച്ചിരുന്നു. കേശവപിള്ളയെ സ്വശിഷ്യവർഗ്ഗത്തിൽ ചേർത്താൽ തന്റെ ശ്രമങ്ങൾ ലഘൂകരിക്കപ്പെടുമെന്നു വിചാരിച്ച് അതിലേക്കായി ഹരിപഞ്ചാനനൻ പല വിദ്യകളും പ്രയോഗിച്ചു. അവയെല്ലാം ആ യുവാവിന്റെ പ്രപഞ്ചാനുസാരിത്വംകൊണ്ടു നിഷ്ഫലമായി ഭവിച്ചു. അന്നത്തെ ദിവസത്തിലുണ്ടായ കൂടിക്കാഴ്ചയിൽ ആ യുവാവിന്റെ ആഗമനം ഒരു അനുകൂലസന്ദർഭമെന്നു ഹരിപഞ്ചാനനൻ കരുതി, അസാധാരണമായ ലൗകികത്തോടുകൂടി അയാൾക്ക് അദ്ദേഹം വിഭൂതി ദാനം ചെയ്തു. അതു ഫലപ്പെട്ടില്ല എന്നു മാത്രമല്ല, തന്റെ സിദ്ധിയുടെ ഫലമായും മറ്റും ഉണ്ടായ പ്രസ്താവനകളെ കേശവപിള്ളയുടെ പ്രസംഗം ഖണ്ഡിക്കുകയും ചെയ്തു. ഹരിപഞ്ചാനനന് അതു ശല്യസമാനമായി അന്തർമർമ്മങ്ങളിൽ തറച്ചു. അണ്ണാവയ്യന്റെ നാമപ്രസ്താവനത്തിൽ അഭിനയിച്ച നാട്യത്തിന്റെ അർത്ഥത്തേയും ഹരിപഞ്ചാനനൻ സൂക്ഷ്മമായി ഗ്രഹിച്ചു. ഇങ്ങനെ മധുരവിഷരസങ്ങളുടെ സങ്കലനാനുഭവമുണ്ടായപ്പോൾ കേശവപിള്ള തനിക്കൊരു നീങ്ങാശത്രുവും തന്നോടു തുല്യമായ ഒരു മഹച്ഛക്തിയും ആണെന്നു ഹരിപഞ്ചാനനൻ അനുമാനിച്ചു. തന്റെ അന്തർവികാരങ്ങളെ നിയമപ്രകാരമുള്ള ശാന്തശീതളമന്ദഹാസങ്ങളാൽ മറച്ചുകൊണ്ട് അദ്ദേഹം സമ്പ്രതിഅയ്യനോട് ഇങ്ങനെ പറഞ്ഞു: "ദേവീവദനപ്രോക്തത്തെ നാൻ ശൊന്നേൻ. അതൈ മഹാരാജസന്നിധിയിലെ ധരിപ്പിക്കവേണ്ടിയത്. മേലും പൂജാവേളയിലെ ജഗദാംഗികാപ്രസാദത്തെ പ്രാർത്ഥിച്ചുകൊള്ളുകിറേൻ. രാജ്യത്തിലെ എവ്വളവു സമാധാനമിരുന്താലും അരമനയ്ക്കുള്ളൈ രാജക്കള്ളന്മാരിരുക്ക്." ആ സംവാദത്തിൽ യോഗീശ്വരന്റെ അഭിപ്രായങ്ങൾ മിക്കവാറും തന്റെ നേർക്കു രാജകോപത്തെ ഉണ്ടാക്കുവാൻ രാമയ്യൻ വഹിച്ചു. രാജകർണങ്ങളിൽ യഥാവസരം ചേർക്കുന്നതിനുള്ള അസ്ത്രങ്ങളാണെന്നു മനസ്സിലായി, കേശവപിള്ളയുടെ രക്തത്തിന് അല്പമായ ചൂടു തട്ടി, അടക്കാൻ ശ്രമിച്ചിട്ടും അടങ്ങാത്ത യുവരക്തത്തിളപ്പിൽനിന്ന് ഇങ്ങനെ ഒരു മറുപടി പൊട്ടിപ്പുറപ്പെട്ടുപോയി: "ലോകത്തിൽ ബ്രഹ്മാണ്ഡക്കള്ളന്മാരുള്ളതുപോലെ."

ഹരിപഞ്ചാനനൻ: (ശാന്തതകൊണ്ടു പദങ്ങളെ ദീർഘമായി ഉച്ചരിച്ച്) "ആമ—ഇന്തക്കാലം കലികാലംതാനേ?"

കേശവപിള്ള: (നയകോവിദനായ രാമയ്യനാൽ പ്രത്യക്ഷമായി തടുക്കപ്പെട്ടിട്ടും)"ദശാനനൻകാലമായ ത്രേതായുഗവുമായിരിക്കാം."

ശകലംപോലും മേഘം കൂടാതെയിരിക്കുന്ന ആകാശത്തിൽനിന്നു സൂര്യകിരണങ്ങളെ ഭേദിച്ചു വിദ്യുച്ഛലാക ഭൂമിയിൽ പതിക്കുന്നതു വായനക്കാർ കണ്ടിരിക്കുമല്ലോ. അതിന്മണ്ണംതന്നെ കേശവപിള്ളയുടെ ശാന്തപ്രസന്നമായുള്ള മുഖത്തുനിന്നും ഗൂഢാർത്ഥോദ്ദേശ്യം കൂടാതെ പുറപ്പെട്ട ഒടുവിലത്തെ ജല്പനം ബ്രഹ്മജ്യോതിസ്ഫൂർത്തി പരിലസിക്കുന്ന ആ സാന്നിദ്ധ്യത്തിന്റെ മഹിമാവിനെ ലംഘിച്ച് ഹരിപഞ്ചാനനന്റെ സ്വതത്വസംഗ്രാഹിയായ ഹൃദയക്ഷമാവെ ഭേദനം ചെയ്തു. അരനിമിഷത്തേക്കു കാളുന്ന തീപോലെ ഹരിപഞ്ചാനനന്റെ ശരീരം തീക്ഷ്ണപ്രകാശമായി. അദ്ദേഹം പെട്ടെന്നു സ്വസ്ഥാനത്തെ ഉപേക്ഷിച്ച് രാമയ്യനു യാത്രാനുഗ്രഹവും നല്കി പൂജാമുറിയിലേക്കു തിരിച്ചു. ആ ബ്രാഹ്മണന്റെ ബുദ്ധിക്കു ഹരിപഞ്ചാനനന്റെ സംഭ്രമണത്തിനു മതിയായ കാരണമൊന്നും കാണപ്പെടാത്തതിനാൽ അയാ ൾക്കും ആ യോഗീശ്വരനെക്കുറിച്ചുണ്ടായിരുന്ന ബഹുമതിക്ക് അല്പം വിഘാതം സംഭവിച്ചു. രാമയ്യനും കേശവപിള്ളയും അവിടെനിന്നും യാത്രയായ ഉടനെ ഹരിപഞ്ചാനനൻ പുറത്തുവന്നു വാതലടച്ചിട്ട്, ഒരു യുവമനുഷ്യക്കരടിയെ വിളിച്ച് ഈർഷ്യാകോപങ്ങളോടുകൂടി ചില കല്പനകൾ കൊടുത്തു. അതിന്റെശേഷം ഉമ്മിണിപ്പിള്ളയെ വരുത്തി, തനിക്ക് ഒട്ടും താമസംകൂടാതെ ചന്ത്രക്കാറനെ കാണണമെന്നും, അതിലേക്കു താൻതന്നെ ചിലമ്പിനേത്തുഭവനത്തിലേക്കു യാത്രചെയ്‌വാൻ തയ്യാറാണെന്നും അരുളിച്ചെയ്തു.




  1. എട്ടുവീട്ടിൽപ്പിള്ളമാരെ നിഗ്രഹിച്ച വിജനപ്രദേശം.
  2. രാമയ്യൻദളവായ്ക്ക് മഹാരാജാവ് മന്ത്രിപദത്തെ നല്കിയ മണ്ഡപം. ഈ ഇടക്കാലത്തും ഈ സ്ഥലം ഈ വക ആവശ്യങ്ങൾക്ക് ഉപയോഗപ്പെട്ടിട്ടുണ്ട്.