ധർമ്മരാജാ/അദ്ധ്യായം നാല്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ധർമ്മരാജാ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം നാല്




[ 32 ]

അദ്ധ്യായം നാല്


"ഏവം നിങ്ങടെ ഭാവമെങ്കിലതു ഞാൻ ചെയ്തീടുവാൻ സാദരം
ഭാവം നോക്കിയുരച്ചിടാമുടനറിഞ്ഞീടാമവൻഭാവവും"


അനുഗ്രഹശാപങ്ങൾക്ക് അധികൃതന്മാരായ പരമഹംസന്മാർക്കു ഭവിഷ്യദ്ദർശനശക്തികൂടിയുണ്ടെന്നു നാനാമതങ്ങളിലും ഇതിഹാസപുരാണങ്ങൾ ഘോഷിക്കുന്നുണ്ട്. ഐശ്വരമായ ഈ ശക്തികൊണ്ടെന്നഭാവത്തിൽ മഹാരാജാവിന്റെ ധാരണത്തിനായി ഹരിപഞ്ചാനനനാൽ സമാദിഷ്ടങ്ങളായ ചില വിപ്ലവങ്ങൾ അടുത്തകാലത്തുതന്നെ സംഭവിച്ചു. രാജഭണ്ഡാരത്തിൽ സൂക്ഷിക്കപ്പെട്ടിരുന്ന മോതിരം ചാക്ഷുഷവിദ്യകൊണ്ടെന്നു തോന്നുമാറ് ആ മുറിയിൽ നിന്ന് അതിന്റെ ആറുവശങ്ങളിലും ബലപ്രയോഗത്തിന്റെ യാതൊരു ചിഹ്നവും കൂടാതെ മോഷ്ടിക്കപ്പെട്ടു. കൊട്ടാരം അധികാരികളും ഭണ്ഡാരരക്ഷികളും ജഡജീവങ്ങൾ യോജിച്ചിരിക്കേ ആത്മവിയോഗം സംഭവിച്ചതുപോലെ വിഷമിച്ചു. മോതിരവിക്രയത്തിന്റെ ഗൗരവത്തെ ഈ മോഷണം ശതഗുണീകരിച്ചു. ഹരിപഞ്ചാനനന്റെ ദീർഘദർശനഫലത്തെ ധരിച്ചിരുന്നവർ അദ്ദേഹത്തിനു കൈലാസാചലരത്നപീഠത്തിലേക്കു കയറ്റവും കൊടുത്തു. ദൃഢമനസ്കനായ മഹാരാജാവിന്റെ നിഷ്കർഷയായ കല്പനകൾകൊണ്ട് ഈ വൃത്താന്തം കൊട്ടാരമതിലുകൾക്കകത്ത് ഉപഗുഹനം ചെയ്യപ്പെട്ടു. അധികൃതന്മാർ ഗൂഢമായ കാവലുകൾ നാനാഭാഗങ്ങളിലും ഉറപ്പിച്ചു. വിദഗ്ദ്ധചാരന്മാർ വിവിധവേഷങ്ങൾ ധരിച്ച് ജനഗൃഹങ്ങളിലെ അന്തർവ്യാപാരങ്ങളെ ആരാഞ്ഞു എങ്കിലും, ഹരിപഞ്ചാനനയോഗീശ്വരന്റെ ഭക്തിമാർഗ്ഗപ്രചരണമല്ലാതെ യാതൊരു വിശേഷസംഭവത്തിന്റെ അറിവും ആർക്കും ലബ്ധമായില്ല. ആശ്ചര്യകരമായ ഈ മോതിരമോഷണത്തിന്റെ വാസ്തവം വെളിപ്പെടാതെ കഴിഞ്ഞ ഓരോ ദിവസവും, ദ്രോഹകേന്ദ്രം പരിചാരകചക്രത്തിനകത്തുതന്നെ എന്നുള്ള ഹരിപഞ്ചാനനയോഗീശ്വരന്റെ വെളിപാടിനെ മഹാരാജാവിന്റെ മനസ്സിൽ സംശയച്ചെടിയായി വേര് ഊന്നിച്ചു. എന്നാൽ അവിടുത്തെ നിഷ്കൽമഷബുദ്ധി സന്ദേഹാസ്പൃഷ്ടമായ തെളിവുകൂടാതെ യാതൊരു ഭൃത്യനേയും പ്രത്യേകം സംശയിപ്പാൻ സന്നദ്ധമാകാത്തതുകൊണ്ട്, അപന്യായമായുള്ള പീഡനങ്ങൾക്കു സംഗതിയുണ്ടായില്ല. അണ്ണാവയ്യന്റേയും മോതിരത്തിന്റേയും കഥകൾ ദിനാവർത്തനങ്ങൾക്കിടയിൽ ക്രമേണ മറഞ്ഞു.

ഏതാനും മാസങ്ങൾ കഴിഞ്ഞ് ഗ്രീഷ്മർത്തുവിൽ ഒരു പൗർണ്ണമി ദിവസം അടുത്തു. സ്വഭർത്തൃദ്രോഹമാകുന്ന അപരാധത്താൽ അവഭ്രഷ്ടമായി ഏകാന്തനിശ്ശബ്ദരോദനം ചെയ്യുന്ന കഴക്കൂട്ടത്തുദേശത്തിനെ പാദസ്പർശത്താൽ സംശുദ്ധമാക്കിച്ചെയ്‌വാൻ ഹരിപഞ്ചാനനൻ എഴുന്നെള്ളുന്ന ശുഭരാത്രി സമാഗതമാകുന്നു. ആ മഹാമഖത്തിന്റെ പൂർവദിവസം സൂര്യോദയത്തിനുമുമ്പ് 'നാം' എന്ന പദത്തെ പരസ്പരം ഉപയോഗിപ്പാൻ അവകാശമുള്ള രണ്ടു മഹാപുരുഷന്മാർ പരിചാരകാദിജനങ്ങളെ ബഹുദൂരത്താക്കീട്ട് അത്യന്തഗൗരവമുള്ളതെന്ന് ഊഹിക്കാവുന്നതായി ഒരു സംഭാഷണത്തെ രാജമന്ദിരത്തിനകത്ത് ഒരു പള്ളിയറയിൽവച്ച് ആരംഭിച്ചിരിക്കുന്നു. ജാമദഗ്ന്യനെപ്പോലെ കോപജ്യോതിഷ്മാനായി ഹരിപഞ്ചാനനയോഗീശ്വരൻ ഒരു പീഠത്തെ സംഭാവനംചെയ്യുന്നു. സംരംഭവേഗം, ധിക്കൃതി, ഭത്സനം, സോൽപ്രാശസ്ഥിതി, അപഹാസം എന്നിങ്ങനെ തപോധർമ്മവിരുദ്ധങ്ങളായ വികാരങ്ങളാൽ കലുഷമായി [ 33 ] പ്രവഹിക്കുന്ന ആ യോഗീശ്വരന്റെ സങ്കീർത്തനധാര, ആശ്ചര്യരസംകൊണ്ടു വികസിക്കുന്ന മുഖകമലത്തോടുകൂടി ഉപധാനങ്ങളെ പരിരംഭണംചെയ്തുകൊണ്ട് സ്വമഞ്ചത്തിൽ ശയിക്കുന്ന രവിവർമ്മാഖ്യനായ യുവരാജകുമാരന്റെ നിദ്രാസക്തിയെ ദുരീകരിക്കുന്നു. ഈ രാജകുമാരൻ ‘സിംഹവിക്രമപരാക്രമനും’ ജ്യേഷ്ഠഭ്രാതാവിന്റെനേർക്കുള്ള ഭക്തിയിൽ ‘ഭരതസമാനനനും’ ആയിരുന്നു എന്നു കവികൾ കീർത്തിച്ചിട്ടുള്ളതുകൂടാതെ, മാർത്താണ്ഡവർമ്മമഹാരാജാവിന്റെ വീര്യസമഗ്രതയേയും അതിലംഘിച്ച്, അനന്തരകാലീനനായ വേലുത്തമ്പിദളവായുടെ ഭൂതദയാവിഹീനത്വമെന്നു ശങ്കിക്കാവുന്ന കഠിനമായ നീതിനിഷ്ഠയെ ഈ തരുണ വയസ്സിലും അനുവർത്തിച്ചിരുന്നു എന്നു കിംവദന്തിയും ഉണ്ട്. ഇവിടുന്നു സരസകലാംഗങ്ങളിൽ അഭിരുചിയും പടുതയും രസികജീവിതത്തിൽ പ്രസക്തിയും കഥാകാലമായ തന്റെ ഈ കൗമാരദശയിലും പ്രദർശിപ്പിച്ചിരുന്നു. മുഖംനോക്കാതെ പരേംഗിതങ്ങളെ നിരസിക്കുന്നതിൽ ഈ യുവരാജാവ് പ്രകടിപ്പിച്ചിരുന്ന സ്വാതന്ത്ര്യബുദ്ധി ദുഷ്കീർത്തിപര്യവസായികളായ മാർഗ്ഗങ്ങളിലേക്കു നയിക്കുന്ന യന്ത്രികളുടെ ദുരുപദേശങ്ങളിൽനിന്ന് അവിടുത്തെ രക്ഷിച്ചു. സ്വരാജ്യത്തിന്റെ ഐശ്വര്യത്തെയും കുടുംബത്തിന്റെ അഭിമാനത്തെയും സംരക്ഷിക്കയെന്നത് അവിടുത്തെ മുഖ്യദീക്ഷയായി അനുഷ്ഠിക്കപ്പെട്ടിരുന്നതിനാൽ മഹാരാജാവിന്റെ വിശ്വാസപാത്രങ്ങളായ കേശവപിള്ള മുതലായവരെ ആ നിലയിൽത്തന്നെ അവിടുന്നും വരിച്ചിരുന്നു.

അടുത്തദിവസം ഉദയത്തിനുമുമ്പ്, താൻ ചന്ത്രക്കാറന്റെ അതിഥിയായി ചിലമ്പിനേത്ത് എത്തുവാൻ നിശ്ചയിച്ചിട്ടുണ്ടെന്നു യാത്ര അറിയിച്ചിട്ട്, തിരുമാടമ്പോടടുത്ത പ്രായം മാത്രം ചെന്നിട്ടുള്ള ആ രാജകുമാരനോട് ഹരിപഞ്ചാനനഗുരുഭൂതൻ ചില കലിപ്രേരണങ്ങൾ തുടങ്ങി. സന്ദർഭവശാലെന്നുള്ള ഭാവത്തിൽ അനന്തമുദ്രമോതിരത്തിന്റെ സംഗതിയെക്കുറിച്ച് പ്രസ്താവം ആരംഭിക്കയും കേശവപിള്ളയുടെ പേരിനെ ആ പ്രസ്താവത്തോടു സംഘടിപ്പിക്കയും ചെയ്തു. യുവരാജാവിന്റെ മുഖം ആ ഉദയകാലത്തിനെ അർദ്ധാന്ധകാരത്തിലും മ്ലാനമായി കാണപ്പെട്ടു. തന്റെ ആത്മാവും കേശവപിള്ളയും വേറല്ലെന്നും. എന്നാൽ ശ്രീപത്മനാഭസ്വത്തായ വഞ്ചിരാജ്യത്തിന്റെ ഐശ്വര്യത്തെ കാംക്ഷിച്ചു മാത്രം താൻ മിത്രാമിത്രഭേദം കൂടാതെ ഒരു രാഷ്ട്രീയത്വത്തെ വദിക്കുന്നതാണെന്നും ഹരിപഞ്ചാനനൻ ഉപന്യസിച്ചു. എവരൊരുവനിൽ ധർമ്മസിദ്ധാന്തം, തീക്ഷ്ണബുദ്ധി, സ്ഥിരപ്രജ്ഞത, മരണധൈര്യം എന്നീ ഗുണഭാവങ്ങൾ അന്യാദൃശമായി കാണപ്പെടുന്നുവോ അവൻ രാജ്യത്തിന് അവശ്യം വേണ്ടതായ സന്ദർഭയുക്തോപായങ്ങളെ അനുവർത്തിക്കാതെ ധർമ്മവാദിത്വം കൊണ്ട് മഹാകാര്യങ്ങൾക്കു വിഘാതം വരുത്തിയേക്കാമെന്നും, ഇങ്ങനെയുള്ളവനെ രാജഹൃദയം ഗ്രഹിപ്പാൻ അനുവദിക്കുന്നതു രാജധർമ്മവിലോപത്തിൽ പരിണമിച്ചേക്കാമെന്നും ആ യോഗി പ്രമാണസഹിതം പ്രസംഗിച്ചു.

യുവരാജാവ്: “അവിടുന്ന് ഉള്ളിരിപ്പിൽ മാർത്താണ്ഡപ്പിള്ള സർവ്വാധികാര്യക്കാർ, ദളവാമാരായിരുന്ന ആറുമുഖംപിള്ള, രാമയ്യൻ, അയ്യപ്പൻ മാർത്താണ്ഡപ്പിള്ള എന്നിവരുടെ കഥകൾ കേട്ടിട്ടില്ലേ? ഇപ്പോൾ പറഞ്ഞ ഗുണങ്ങളെല്ലാം അവർക്കുണ്ടായിരുന്നു. അവരും താണസ്ഥിതികളിൽനിന്ന്, അമ്മാവന്മാരെ സേവിച്ച്, വലിയ സ്ഥാനങ്ങളെ പ്രാപിച്ചു. അവരെപ്പോലെ കേശവനും—“

ഹരിപഞ്ചാനനൻ: “വത്സ! എന്തു ചോദ്യമാണിത്? നാം ഈ രാജ്യത്തിന്റെ ചരിത്രവും ഗ്രഹിച്ചിട്ടുണ്ട്. ആ മന്ത്രിമാർ നമ്മുടെ മതാനുയായികളായിരുന്നു. കേശവന്റെ കുടുംബം, മതം, അനുഷ്ഠാനങ്ങൾ, എന്തെന്നു അവിടുന്ന് അറിഞ്ഞിരിക്കുന്നോ? മഹമ്മദിയരുടേയും നവയവനന്മാരുടേയും ഇഷ്ടത്തെ അവൻ സമ്പാദിച്ചിരിക്കുന്നു. മിത്രഭാവത്തിൽ ശത്രുവായിത്തിരിഞ്ഞ് വഞ്ചന തുടങ്ങിയാൽ ഈ രാജ്യമെവിടെ? രാജശക്തിയെവിടെ? അഷ്ടഗ്രഹസ്ഥാനികൾ മൂർഖന്മാരായിരുന്നു. അവരുടെ ദർശനം ഇവിടത്തെ കുന്നുകളേയും മലകളേയും കവിഞ്ഞിരുന്നില്ല. അന്ധമായ പ്രതാപത്തെ ഇച്ഛിച്ചിരുന്ന അവർക്ക് മിത്രങ്ങളുടെ സ്വാധീനതയല്ലാതെ എന്തു ബലം? എന്തു സന്നാഹം ഉണ്ടായിരുന്നു? അവരുടെ ആയുധാഭ്യാസവും പരിചയവും അതിതുച്ഛമായിരുന്നില്ലേ? അവർക്കു ദുഷ്കരമായ കാര്യങ്ങൾ കേശവന് ക്ഷിപ്രസാദ്ധ്യങ്ങളല്ലേ? നമ്മുടെ ബുദ്ധിക്ക് ദൃശ്യമായതിനെ നാം ഇവിടെ [ 34 ] ധരിപ്പിക്കുന്നു. ദുരാപത്തുകൾ നീങ്ങി എന്ന് ധീമനായ മഹാരാജാവും സ്വസ്ഥചിത്തനായി വർത്തിക്കുന്നു. അഹോ! കഷ്ടം! അടുത്ത സൂര്യോദയം — പ്രഭോ രാജകുമാരാ! നമ്മെ ധർമ്മപ്രചാരത്തിന്റെ കാംക്ഷയല്ലാതെ മറ്റെന്തു പ്രേരണംചെയ്യുന്നു? ആപത്തിന്റെ ഉദയം ഏറ്റവും അടുത്തിരിക്കുന്നു. മഹാ കഷ്ടം! ശ്രീകാശീവിശ്വനാഥോ രക്ഷതു!"

രാജകുമാരന്റെ മുഖത്ത് അസന്തോഷച്ഛായ പ്രസരിച്ച് അവിടുത്തെ സൂക്ഷ്മപ്രകൃതത്തെ പ്രദർശിപ്പിച്ചുതുടങ്ങി. ഹരിപഞ്ചാനനൻ രാജ്യകാര്യങ്ങളെക്കുറിച്ച് ഉപദേശിപ്പാൻ ധൈര്യപ്പെട്ടത് അവിഹിതമെന്ന് അവിടുത്തേക്കു തോന്നി, മഞ്ചത്തിൽനിന്നിറങ്ങി അങ്ങോട്ടുമിങ്ങോട്ടും നടന്നു. ആ യോഗിയാകട്ടെ അപമാനിതനായ ഗുരുവിന്റെ ഗൗരവഭാവത്തോടുകൂടി പീഠത്തിന്മേൽ ഇരുന്ന് ഒന്നു പുളഞ്ഞ്, പുഷ്പമിത്രസുംഗൻ, വൃഷലൻ എന്നിത്യാദി രാജഭൃത്യന്മാർ സ്വസ്വാമിനിഗ്രഹവും കിരീടധാരണവും ചെയ്തിട്ടുള്ള കഥകളെ പ്രഖ്യാപനംചെയ്തു. കേശവപിള്ള പോക്കുമൂസാവർത്തകന്റെ ആശ്രിതനാകയാൽ ഹൈദരുടെ ചാരനാണെന്ന് അദ്ദേഹം വാദിച്ചു. ഹൈദർ, മൈസൂർരാജകുടുംബത്തെ സിംഹാസനഭ്രഷ്ടമാക്കിയതുപോലെ കേശവപിള്ള ഒരു കടുങ്കൈ നോക്കിയേക്കാമെന്നു ബലമായ സൂചകത്തെ ഊന്നി ഉറപ്പിച്ചു; ഈ അഭിപ്രായം മഹാരാജാവും ധരിക്കേണ്ടതാണെന്ന് ഉപദേശിച്ചു. തനിക്ക് ഗംഗാപ്രാന്തങ്ങളിൽ നദീജലകണവാഹിയായുള്ള വാതത്താൽ ശീതളമാക്കപ്പെട്ട ഏകാന്തവനതലങ്ങൾ സുഖവാസദേശങ്ങളായി ഉണ്ടെന്നു പ്രസ്താവിച്ച് യാത്രയാരംഭിക്കയുംചെയ്തു. ബാലനായ രാജകുമാരൻ അല്പനേരത്തേക്കു കുഴങ്ങി. ഹരിപഞ്ചാനനന്റെ കരത്തെ ഗ്രഹിച്ച് തനിക്ക് എന്തോ സംശയ നിവൃത്തി വരാനുണ്ടെന്നും അതിലേക്ക് കുറച്ചുകൂടി സ്ഫുടമായ അറിവുകിട്ടണമെന്നും ഉള്ള ഭാവത്തിൽ യോഗീശ്വരന്റെ മാർഗ്ഗത്തെ നിരോധിച്ചു നിന്നു. യോഗീശ്വരന്റെ അകൃതി ഒന്നുവളർന്ന്, ധ്രുവ രാജകുമാരനെ സാക്ഷാൽ മഹാവിഷ്ണു എന്നപോലെ അദ്ദേഹം സ്വഹസ്തത്താൽ രാജകുമാരനെ തൊട്ടനുഗ്രഹിച്ചു തലോടുകയും നിസർഗ്ഗമായ വാങ്മാധുര്യപ്രവർഷത്തോടെ ഒരു രാജതന്ത്രോപദേശം ചെയ്കയും ചെയ്തു. ഏകച്ഛത്രാധിപനായ സാർവ്വഭൗമനോട് ദ്രോഹപ്രവൃത്തി തുടരുന്നവനെ കായവധം ചെയ്യാതെ തേജോവധം ചെയ്യേണ്ടതാണെന്ന്, ഒരു നവരാജധർമ്മോപനിഷത്ത്, ആ ക്രിയയുടെ അനുഷ്ഠാനപദ്ധതിസഹിതം അരുളിച്ചെയ്യപ്പെട്ടതു കേട്ടപ്പോൾ രാജകുമാരൻ വീണ്ടും മഞ്ചാസനത്തെ അവലംബിച്ചു. തന്റെ ഉപദേശാഭിചാരം നിഷ്ഫലമായില്ലെന്ന് ഹരിപഞ്ചാനനൻ സന്തോഷിച്ചു. ആ രാജകുമാരന്റെ അടുത്തണഞ്ഞ് കർണ്ണത്തിൽ സ്വകാര്യമായി, "അണ്ണാവയ്യൻ തിരുമ്പിവന്തിരിക്ക് – അവൻ എറന്തുപോകലെ— ഇന്ത വെടിയിറ രാത്രിയിലേയും അവനും കുമാരർ ഭക്തനായ കേശവപിള്ളൈ സുമന്ത്രരും സംഘടിത്താർ—ഹരോഹര! ഹരോഹര! എന്നതെല്ലാം തമാശാ കാണപ്പോകിറതോ? അംബികൈ—ഏന്നംബാ— രക്ഷിക്കട്ടും" എന്നു മന്ത്രിച്ചുകൊണ്ട് യോഗീശ്വരൻ തടിത്പ്രഭപോലെ മറഞ്ഞു.

യുവരാജയോഗീശ്വരന്മാരുടെ സംവാദത്തിനിടയിൽ വലിയ കൊട്ടാരത്തിനകത്തുതന്നെ മറ്റൊരു സംഭാഷണവും രാജ്യകാര്യസംബന്ധമായി നടന്നുകൊണ്ടിരുന്നു. ഗുരുശിഷ്യന്മാർ തമ്മിലുണ്ടായ സംഭാഷണത്തിന് സാക്ഷിയുണ്ടായിരുന്നില്ല. രണ്ടാമത്തെ സംഭാഷണത്തെ തിരുവിതാംകോട്ടുകാരുടെ ഹൃദയസാക്ഷിപ്രകാരം കളങ്കരാഹിത്യംകൊണ്ട് പ്രഥമഗണനീയനായ കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവുതന്നെ കേൾക്കുന്നതിനു സംഗതിയായി. ഈ മഹാരാജാവിനെ സംബന്ധിച്ച് പ്രജകളുടെയും ചരിത്രകാരന്മാരുടെയും ദേശസഞ്ചാരികളുടെയും അഭിപ്രായം ഐകകണ്ഠ്യേന സ്തോത്രപരിപൂർണ്ണമായിരിക്കുന്നു. മലിനരേഖാസങ്കലനം ഇല്ലാത്ത അവിടുത്തെ യശസ്സുതന്നെ അവിടുത്തെ അനസ്തമയമായ ഭാഗ്യമഹിമയെ പ്രഖ്യാപനംചെയ്യുന്നു. ക്രൗര്യം, കാപട്യം, വഞ്ചനം, ദ്വന്ദ്വവൃത്തി എന്നിത്യാദിയായ കുത്സിതവൃത്തികൾ അവിടുത്തേ ഭരണനയത്തിലാകട്ടെ ദിനചര്യയിലാകട്ടെ ലവലേശവും സംഗിച്ചിരുന്നില്ല. സകല ഹൃദയങ്ങളാലും ആർദ്രമായുള്ള ഭക്തിസ്നേഹങ്ങളുടെ പരിപൂർണ്ണതയോടുകൂടി അന്നും ഇന്നും എന്നും ആരാധനീയനാവാനുള്ള പുണ്യസമ്പത്തിനെ അവിടുത്തെ സുസ്ഥിരമായ ധർമ്മതൽപരത സമ്പാദിച്ചു. "ധർമ്മരാജാവ്" എന്ന ശാശ്വതവിഖ്യാതിയെ സമ്പാദിച്ച രാമവർമ്മമഹാരാജാവുതന്നെ അന്നത്തെ പ്രജാസഭയും അദ്ധ്യക്ഷനും [ 35 ] ആയിരുന്നു. സ്വപ്രജകളുടെ സന്താപങ്ങളേയും അഭിലാഷങ്ങളേയും ചാരമുഖേന ഗ്രഹിച്ച്, അന്നന്ന് അനുകരണീയങ്ങളായ നിവൃത്തികളെ അരുളി, സ്വരാജ്യരക്ഷണം ശ്രീപത്മനാഭനിവേദിതമായ ധർമ്മമെന്നു സങ്കല്പിച്ച് നടത്തിവന്നു. മഹാവിഷ്ണുപ്രസാദത്താൽ രാജവീര്യസഹിതം ക്ഷമാദിഗുണസമ്പത്തും, ലക്ഷ്മീപ്രസാദത്താൽ ഐശ്വര്യവും, ബ്രഹ്മപ്രസാദത്താൽ സൗന്ദര്യദീർഘായുസ്സുകളും, സരസ്വതീപ്രസാദത്താൽ കവന വൈദഗ്ദ്ധ്യവും, മഹേശ്വരപ്രസാദത്താൽ ഖലസംഹാരകത്വവും, പാർവ്വതീപ്രസാദത്താൽ കാര്യനിർവിഘ്നതയും, സുബ്രഹ്മണ്യപ്രസാദത്താൽ സംഗ്രാമവിജയിത്വവും സിദ്ധിച്ചിരുന്ന ഈ പുണ്യശ്ലോകന്റെ നാമധേയത്തെ മഹാജനങ്ങൾ ഇന്നും നിർവ്യാജഭക്തിപൂർവ്വം കൊണ്ടാടുന്നു.

ഈ സംഭവദിവസം പ്രഭാതത്തിൽ വലിയകൊട്ടാരത്തിലെ പലഹാരപ്പുരപ്പടിവാതൽ തുറന്നുനിൽക്കുന്നു. അതിനകത്തോ, പുറത്തു സമീപത്തോ, ആ ശാലയുടെ ഭാഗ്യവാന്മാരായ ഭരിപ്പുകാരുടെ സാന്നിദ്ധ്യത്തിന്റെ ലക്ഷണങ്ങൾ കാൺമാനില്ല. മുൻഭാഗത്തുകൂടി കൊട്ടാരത്തിലെ ജോലിക്കാർ പലരും അങ്ങോട്ടും ഇങ്ങോട്ടും ഗതാഗതം ചെയ്യുന്നു. അവരിൽ അതിദുർമ്മദനായുള്ളവനും അത്യാകർഷണശക്തങ്ങളായ പദാർത്ഥങ്ങളുടെ സംഭാരസ്ഥലമായ ആ ശാലയ്ക്കകത്തേക്കു കടപ്പാൻ, എന്നുവേണ്ട, കണ്ണിടാൻപോലും ധൈര്യപ്പെടുന്നില്ല. എന്തുകൊണ്ടെന്നാൽ, അവരെല്ലാവരും ആ ഹവ്യശാലാഹോത്രിയുടെ വക്ത്രതുണീരത്തിൽ നിക്ഷിപ്തമായുള്ള ജിഹ്വാജൃംഭകാസ്ത്രത്തിന്റെ നീളവും മുനമൂർച്ചയും കൊല്ലാക്കൊലചെയ്യാനുള്ള ശക്തിയും നല്ലതിന്മണ്ണം അനുഭവിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. പലഹാരപ്പുരയുടെ മുഖമുറിയിൽ; ഉയർന്നു 'മൊത്താണം' ഒന്ന് ഹോത്രീഭൂദേവന് അനന്തശയനം ചെയ്‌വാൻ ഉണ്ടാക്കപ്പെട്ടിരുന്നു. മറ്റുഭാഗങ്ങളിൽ നിരത്തി വയ്ക്കപ്പെട്ട പത്തായം, ഭരണി മൺകലം ഉരുളി മുതലായ സാധനങ്ങളും കാണാമായിരുന്നു.

ആരും പ്രവേശിക്കാത്തതായ ഈ മുറിക്കകത്ത് പ്രഭാതത്തിൽ വ്യായാമത്തിനായി സ്വച്ഛന്ദസഞ്ചാരം ചെയ്യുന്നതിനിടയിൽ വിശേഷിച്ചൊരുദ്ദേശ്യവും കൂടാതെ മഹാരാജാവു പ്രവേശിച്ചു. അവിടുന്ന് എഴുന്നള്ളുന്നതിനെ അങ്ങുമിങ്ങും നിന്നു കണ്ട ആളുകൾ അത്യാദരത്തോടു മുഖംകാണിച്ച് അവരവരുടെ പണിക്കായി ക്ഷണത്തിൽ പൊയ്ക്കളഞ്ഞു. മഹാരാജാവ് പലഹാരപ്പുരയിൽ സഞ്ചരിക്കുന്നതിനിടയിൽ "സ്വാമി, സ്വാമി," എന്നു വിളിച്ചുകൊണ്ട് വാതുക്കൽ ഒരാൾ വരികയാൽ അവിടുന്ന് ഒരു പത്തായത്തിന്റെ പുറകിൽ മറഞ്ഞു. രണ്ടാമതായി ആ സ്ഥലത്തെത്തിയ നമ്മുടെ കേശവപിള്ള സ്വാമിയെക്കാണായ്കയാൽ വാതൽപ്പടിയിൽ കയറി നില്പായി. ഹരിപഞ്ചാനനന്റെ തപോവാടത്തിൽ ഉദ്യോഗപ്രാഗല്ഭ്യത്തോടുചെന്ന് വിദഗ്ദ്ധവാഗ്മിയായി വാദംചെയ്ത ഉദ്ധതൻ, ശാന്തവും ലളിതശീലനുമായ ഒരു കോമളയുവാവായി അപ്പോൾ കാണപ്പെട്ടു. കുറെക്കഴിഞ്ഞ് പലഹാരപ്പുരസംസ്ഥാനാധിപന്റെ ആഗമനമായി. ചാക്യാന്മാരുടെ പാഞ്ചാലീസ്വയംബരകഥാപ്രസംഗങ്ങളിലെ 'പൊണ്ണബ്രാഹ്മണ'രൂപസങ്കല്പത്തിന്റെ അസൽ ഈ ബ്രാഹ്മണനായിരുന്നിരിക്കാം. ഈ അഭിപ്രായത്തിൽനിന്ന് അയാളുടെ ആകൃതിഗ്രഹണം ഒരുവിധം സാധിക്കാവുന്നതാണ്. എന്നാൽ, മുറുക്കിന്റെ ആധിക്യം കൊണ്ട് വായും ചുണ്ടും ചുകന്നു തഴമ്പിച്ച്, കീഴ്ചുണ്ടിന്റെ ഇരുഭാഗത്തും അരംഗുലംവീതം നീളത്തിൽ ദംഷ്ട്രാകൃതിയിൽ രണ്ടു ചാലുകൾ വീണിട്ടുള്ളവ അയാളുടെ ജീവചരിത്രഗ്രന്ഥത്തിൽ ഒരു പ്രധാനസ്ഥാനത്തിന് അവകാശപ്പെട്ടിരുന്ന സംഗതിയെക്കൂടി ഇവിടെ ചേർത്തുകൊള്ളുന്നു. നാമകരണമുഹൂർത്തം മദ്ധ്യമമായിരുന്നതുകൊണ്ടായിരിക്കാം, 'വെങ്കിടേശ്വരൻ' എന്നു സംസ്കരിക്കപ്പെട്ട ബാലൻ വൃദ്ധശയ്യയിൽ 'മാമാവെങ്കിടൻ' ആയി കലാശിച്ചു. 'വെങ്കിടഘനപാഠികൾ' എന്നിത്യാദി ബഹുമാനസൂചകങ്ങളായ പദങ്ങളെ പ്രയോഗിച്ചാലും വെങ്കിടേശ്വരനണ്ണാവി ചെകിടനെന്നു നടിച്ചുകളയും. സംബോധനയിൽ 'വെങ്കിടമാമ' എന്നും പ്രഥമപുരുഷപദമായി 'മാമാവെങ്കിടൻ' എന്നും അയാളുടെ ഇഷ്ടാനുസാരം ശരിയായി അഭിധാനംചെയ്തില്ലെങ്കിൽ ആ ബ്രാഹ്മണന്റെ ശ്രദ്ധയെ ലഭിപ്പാൻ മഹാരാജാവായിരുന്നാലും വിഷമിക്കുമായിരുന്നു. 'മാമാ' എന്നു മാത്രം പ്രയോഗിക്കുന്ന കന്നന്മാർക്ക് പലഹാരപ്പുരയെ മുഴുവനും അയാൾ നീർവാർത്തു ദാനംചെയ്യുകയും ചെയ്യുമായിരുന്നു.

മാമാവെങ്കിടന് പല നിലഭേദങ്ങളുണ്ട്. കെട്ടാതെ വിതിർത്തിട്ട കുടുമ, നാഭിക്കു താഴെവച്ചു [ 36 ] ധരിച്ച് മുട്ടോളംമാത്രം എത്തുന്ന വാൽക്കുറിത്തോർത്തുമുണ്ട്, സാഹസികത്വം, പ്രമാണിത്വം, കൂക്കുവിളി എന്നിവകളോടുകൂടിയ പലഹാരപ്പുര മൂത്തണ്ണാവി; തലയോടു ചേർത്ത് ഇറുക്കിക്കെട്ടിയ കുടുമ, ചന്ദനഗോപി, നിലത്തിഴയുന്നതും കുടവയറ്റിൽ വച്ചുടുത്തതുമായ കോട്ടാറൻ ഇരട്ടാപ്പാവുമുണ്ട്, വലിയ തീയൻകല്ലുകൾ‌ വച്ച കടുക്കൻ ജോടി, ഊക്കൻ ഉരുട്ടുമോതിരക്കൂട്ടം, പാവുമുണ്ടുകളുടെ മീതെ ധരിച്ചുള്ള സ്വർണ്ണകുത്തരഞ്ഞാണം, ശൃഗാരക്കുഴമ്പത്വം, കാഹളകണ്ഠത്വം, പ്രഹാരദാതൃത്വം എന്നിവകളോടുകൂടിയ കഥകളിഭാഗവതർ; മദ്ധ്യത്തിൽ കെട്ടോടുകൂടിയ കുടുമ, മുരിങ്ങയ്ക്കാ ഭസ്മക്കുറി, നെറ്റിയിൽ പതിച്ച ചന്ദന ഉരുള, ചെവിക്കിടയിൽ തുളസി, രുദ്രാക്ഷക്കടുക്കൻ, വേണ്ടിവന്നാൽ പണയംവയ്ക്കുന്നതിന് ഒന്നോ രണ്ടോ മോതിരം, നാഭിചുറ്റി ഉടുത്ത് മുട്ടിന് ഒരു ചാൺ താഴെ എത്തുന്ന പാണ്ടിക്കട്ടിമുണ്ട്, കക്ഷത്തിൽ മടക്കുപുടവ, വലിയ ഓലക്കുട, മുറുക്കാൻപൊതി, ചതയൻ പാക്കുവെട്ടി, സർവ്വത്രഗുണദോഷകഥനം, 'നാഴികതികച്ചൊരുനാൾ— വാഴുവേനല്ലൊരേടത്തും' എന്നു സമ്മതിച്ച ബ്രഹ്മജ്ഞാനിവര്യന്റെ സഞ്ചാരിത്വം, എന്നിവകളോടുകൂടിയ സമുദായാംഗം—ഇത്യാദി ഭാവഭേദങ്ങൾ അയാളെ അപരിജ്ഞേയനാക്കാതെ പരിചിതലോകത്തിന് 'ശുദ്ധസ്ഫടികസങ്കാശൻ' എന്ന് വിഷമംകൂടാതെ ഗ്രഹിപ്പിപ്പാൻ ഒരു ടീകയായി ഉപയോഗപ്പെട്ടു. മാമാവെങ്കിടന് അറുപതിൽപ്പരം വയസ്സുണ്ടെങ്കിലും ദേഹശക്തി, ഉത്സാഹശീലം, സരസവചനത്വം, മനോലാളിത്യം എന്നിവകളോർക്കുമ്പോൾ, അയാൾ ബാല്യാവസ്ഥയിൽനിന്നും യൗവനപ്പടിയിലേക്കു കയറ്റത്തിന് അപേക്ഷ ബോധിപ്പിച്ച് തീർച്ചയെ പ്രതീക്ഷിച്ചു നിൽക്കുന്നതേയുള്ളു എന്നു തോന്നിപ്പോകും.

നീട്ടെഴുത്തു കേശവപിള്ള ഈ ബ്രാഹ്മണന്റെ നിത്യപൂജാമൂർത്തികളിൽ ഒന്നായിരുന്നു. ആ യുവാവിന്റെ ആകൃതിഗുണങ്ങളേയും ബുദ്ധിവിശേഷങ്ങളേയും സ്തുതിക്കുന്നത് സർവ്വലോകബന്ധുവായ ആ ബ്രാഹ്മണന്റെ മാദ്ധ്യാഹ്നികാനുഷ്ഠാനമായിരുന്നു. തന്റെ ഉദ്യോഗശാലയുടെ ഗോപുരപാലകനായി നില്ക്കുന്ന കേശവപിള്ളയെ മാമൻ കണ്ടയുടനെ 'ലീലഗോപകുമാരഹരേ' എന്നും, പിന്നീട് അടുത്തുചെന്ന് ആ യുവാവിന്റെ തലയിലും തോളിലും തലോടിക്കൊണ്ട്, 'വദനസുധാകരകലിതാമൃതരസ' എന്നും ഗാനംചെയ്തു.

കേശവപിള്ള: "ഇങ്ങ് അകത്തുകേറണം. പാടേണ്ട കാലമല്ലിത്. അടിയന്ത്രത്തിൽ ഒരു സ്വകാര്യം പറവാനുണ്ട്. ഈ വാതിലിങ്ങനെ തുറന്നിട്ടിരുന്നാൽ കണ്ടവർ കേറി, പൊന്നുതമ്പുരാന്റെ മുതലിനെ കൊണ്ടുപോകൂല്ലയോ? അതുകൊണ്ട് മാമനു ചേതമില്ലെന്നായിരിക്കാം?"

മാമാവെങ്കിടൻ: (വലതുകരത്തിലെ ചൂണ്ടുവിരൽ നീട്ടി. അങ്ങനെ ഒരു ക്രിയ നടക്കുക അസാദ്ധ്യമെന്നു കാണിച്ച്) "ഏറിനാക്കാൽ 'ദുശ്ശാസനന്റെ രുധിരം' താനിങ്കൈ" (ദാനശീലത്തെ അഭിനയിച്ച് രണ്ടു കൈകളും മലർത്തിനീട്ടി) "കൊണ്ടുപോട്ടുമപ്പേൻ—രാശാ മുതൽ താനേ—എല്ലോരും ശാപ്പടട്ടും. നിറയെ ശാപ്പടട്ടും. എങ്കപ്പൻ വീട്ടുമുതലാ? രാശാ, രാജ്യത്തുക്കേ തോപ്പനാരാച്ചേ— കൊഴന്തകൾ കൊണ്ടുപോകട്ടും —കളവാണ്ട ഇങ്കെ ഏറ്റതാ? അതു നടവാത്—അന്തയവൻ—പിഴച്ചിത്! അടെ! രാശാ താനിങ്കൈ ഏറുവാനാ?" (വാ തുറന്ന് കബന്ധനാട്യത്തോടുകൂടി "വിഴുങ്ഗിടുവൻ—ഒരേ വിഴുങ്ഗ്! രാശാ, കീശാ, എല്ലാം മാമൻ‌കിട്ടെ, 'ഗോത്രനാഥന്മാരെല്ലാരും, അത്ര വന്നു വണങ്ങുന്നു' —അപ്പടിയാക്കും. പെരിയ രാശാ, ഇന്തൈളിയിലെ വളന്തവർതാനേ? വിലേ, ഒനക്കൊരു മണ്ണും പഴങ്കഥൈ തെരിയാത്—കോപപ്പെടാതും, ഉസ്സീ! ഒന്നുടെ കാര്യത്തെ ശൊല്ലിമാട്ട് — വെടിയും മുന്നേ ശൊല്ല് — എന്ത ഉർവ്വശി? എന്ത മേനകൈ, രംഭൈ, തിലോത്തമൈ? എൻ കുഴന്തയ്ക്കു നാലുമിതുക്കട്ടും പിള്ളായ്—എവളവാനാലും നമ്മാൾക്കു ധർമ്മദാരംഗങ്ങൾതാനേ?"

കേശവപിള്ള: "ആട്ടപ്പാട്ടു വിളിക്കുംപോലെ കുപ്പാടുകൂടാതെ വർത്തമാനം പറയണം, മാമാ. അതിസ്വകാര്യമായിട്ടുള്ള ഒരു കാര്യം പറവാനുണ്ട്. മറ്റാരെയും വിശ്വാസമില്ലാഞ്ഞിട്ടാണ് മാമന്റെ അടുത്തു വന്നത്—കിടന്നുവിളിച്ചാൽ എഴുന്നള്ളിയിരിക്കുന്നിടത്തും കേൾക്കും."

മാമാവെങ്കിടൻ: (ഗായകനായ തന്റെ ശബ്ദം ധിക്കരിക്കപ്പെട്ടതിനാലുണ്ടായ നീരസത്താ [ 37 ] ൽ, അത്യുച്ഛത്തിൽ) "ഭോഗീന്ദ്രഭോഗശയനം ഭുവനൈകനാഥം' കേൾക്കട്ടുമേൻ—അങ്കേ—പെരിയരാശാതാൻ കേൾക്കട്ടും. അവരുടെ കൃതിതാനേ മാമൻ പാടറതെല്ലാം."

കേശവപിള്ള: "ഇതെന്തു നാശം! ചെവിതരാഞ്ഞാൽ കാര്യം എങ്ങനെ പറയും? വായേ ഉള്ളു. അതുകൊണ്ട് കൂപ്പിടാനെ കോപ്പുള്ളു."

മാമാവെങ്കിടൻ: (കേൾക്കാത്ത ഭാവത്തിൽ സ്വകാര്യമന്ത്രമായി) "കൊഞ്ചം മലർപ്പൊടി സാപ്പട്—"

കേശവപിള്ള: (അക്ഷമനായി) "അതല്ലാ ഇപ്പോഴത്തെ ആവശ്യം."

മാമാവെങ്കിടൻ: (വാ മാത്രമേയുള്ളു എന്ന് മുമ്പുണ്ടായ ആക്ഷേപത്തിനു പ്രത്യാക്ഷേപമായി) "ഒനക്ക് വായ്, കീയ്, വയർ, കിയർ ഒരെളവുമില്ലൈ. ഇതോ, ഇന്ത ഡാപ്പെക്കേൾ അഷ്ടവൈദ്യർക്കും തെരിയാത്ത യോഗം. പഞ്ചസാരപ്പൊടി ഇതൊ ഇവളവ്, ശീനക്കൽക്കണ്ട് കൈയ്യൊണ്ണ്, പൂനാക്കുങ്കുമപ്പൂ നുള്ളു രെണ്ട്, അറബിപ്പനിനീർ തുടം മുക്കാൽ, നമ്മ നാട്ടേലത്തരി പനിരെണ്ട്, തോവാഴ ഇലമിച്ചം പഴച്ചാറിലേ,— വേണമെന്നാൽ കൊഞ്ചം കരമനയാത്തു ജലവും—ശേർത്ത്; കലഞ്ചു, കുടിച്ചുണ്ടാക്കാൽ, 'സുരഭിലകുസുമൈർ വിരാജമാനം'— അപ്പടി, നവരസം വഴിഞ്ഞൂണ്ടേ ഇരിപ്പാൻ!"

കേശവപിള്ള: "തിന്നാനും കുടിപ്പാനുമല്ലാ ഞാനിപ്പോൾ വന്നത്. തിരുമനസ്സിലെ ഒരു കാര്യത്തിനാണ്."

മാമാവെങ്കിടൻ: "ആമാമാ? രാശാക്കാര്യമാ? പോച്ചൊല്ല്! അമ്പതുവർഷമാച്ച് സേവിക്കിറേൻ. പത്തുപറ നെല്ലുടമൈ— വീരശങ്കിലി തന്തുട്ടിതാ?"

കേശവപിള്ള: "മാമന്റെ തലമുതൽ ഉള്ളങ്കാലുവരെ പന്തിരുക്കോൽ ചുറ്റിൽപ്പക്കം, ഇടപ്പക്കം, കൊച്ചുമഠപ്പള്ളി, തേവാരപ്പുര, ഹോമപ്പുര കളരി, മാർത്താണ്ഡമഠം, സാക്ഷി, മൃഷ്ടാന്നം, ഗണപതി ഹോമപ്പുര ഈ സ്ഥലങ്ങളിലെ ചോറൂറ്റം എവിടെവിടെ എന്ന് ഞാൻ യമപടംപോലെ കാണിക്കാം."

മാമാവെങ്കിടൻ: "'കേശവ വദ തവ വചസാ മാമക ചേതസി മോദം വളരുന്നധികം' അടെ! വിളയാട്ടുക്കു ശൊന്നതെല്ലാം കാര്യമായെടാതെ. രാശാവിടത്തിൽ ചൊല്ലൂടാതെ—കെടുത്തൂടാതും പിള്ളായ്! എന്നപ്പൻ സർവാധിയാനാൽ എൻപിള്ളൈകാര്യത്തെയും വിശാരിച്ചുക്കൊ— വെങ്കിടൻ മണ്ണുക്കടിയിലെ പോയ്‌വിടുവാൻ അവനെ പാട്ടുക്കും കൂപ്പാട്ടുക്കും പലഹാരത്തൂക്കും വിടാതെ. ഒംകൂടി എഴുതുറാനെ? എങ്കെയാവതു കൈതാങ്കി ശാപ്പാട്ടുക്കു വഴി കൊടുത്തുവിട്. ഹരി! ഹരി! കേശവപിള്ളയ്ക്കു മാമന്റെ സമറാഴ്യമല്ലിയോ കാണണം? പരീക്ഷിച്ചുകൊള്ളു. രാജാ, അന്നദാനപ്രഭു കാര്യം —കേശവപിള്ളയുടെ നിർദേശം—മാമാവെങ്കിടൻ ത്രിലോകസ്വർഗ്ഗങ്ങളെ പൊടിപെടുക്കൂല്ലിയോ? ശൊല്ലു—കാര്യത്തെ അല്ലാം ശൊല്ല്—മൂണ്ണു ശെവിയാലെ കേൾക്കിറേൻ."

കേശവപിള്ള: "മാമൻ ചിലമ്പിനേത്ത് ചന്ത്രക്കാറൻ എന്നൊരാളെ കേട്ടിട്ടുണ്ടോ?"

മാമാവെങ്കിടൻ: "കേട്ടിട്ടുണ്ടോന്നൊ? ആ അറ്റകെയ്ക്കുപ്പിടാപ്പുണ്യവാളനെ അറിയുമെന്നോ? ഓഹോ! 'ഞാനറിയുമെന്നല്ലവൻ നൂനമെന്നെയുമറിയും'"

കേശവപിള്ള: "അവിടെ നാളെ കാലത്ത് ഹരിപഞ്ചാനനസ്വാമി പോകുന്നുണ്ട്."

മാമാവെങ്കിടൻ: "അന്ത ധൂമകേതുവാ? ആനാൽ കലിപുഷ്കരരാച്ച്! ഉത്സാഹിനാഥകലിനാ"

കേശവപിള്ള: "ഉറച്ചുകിടന്ന് വിളിക്കരുതെന്റെ മാമാ—"

മാമാവെങ്കിടൻ: (അട്ടഹാസം ചെയ്യുംവണ്ണം—യോഗീശ്വരനെ ഭത്സിച്ചും) "ജാതിയിന്നതെന്നിവനറിഞ്ഞിട്ടുണ്ടോ" (കേശവപിള്ള വാ പിടിച്ചമർത്തി വിട്ട ഉടനെ) "ജാതിധർമ്മമിവനിന്നതെന്നുമുണ്ടോ" (കേശവപിള്ള ദേഷ്യത്തോടുകൂടി മാമാവെങ്കിടനെ പിടിച്ചുകുലുക്കി) "ഇന്നു [ 38 ] പാതകപുണ്യങ്ങളെന്നതിവനുണ്ടൊ"—(കേശവപിള്ള കയർത്ത് അവിടെനിന്നു പോകാൻ ഭാവിച്ചു.)

മാമാവെങ്കിടൻ, "നില്ലപ്പാ, ശൊല്ലപ്പാ!" എന്നു പറഞ്ഞുകൊണ്ട് മൗനത്തെ അവലംബിച്ച്, കഥകളിയിൽ മഹർഷിവേഷക്കാരെപ്പോലെ കാലിന്മേൽ കാലുമിട്ട് ജപത്തോടുകൂടി ഇരിപ്പായി.

കേശവപിള്ള: "നാളെക്കാലത്തു ചിലമ്പിനേത്ത് എത്താൻ തയ്യാറുണ്ടോ?" (മാമൻ കഥകളിക്കാരുടെ രീതിയിൽ സമ്മതത്തെ അഭിനയിച്ച്)— "അവിടെത്തെ മേളങ്ങളെല്ലാം സൂക്ഷിച്ചറിഞ്ഞുവരണം." (അത്രേ വേണ്ടുവോ എന്ന് ശിരസ്സും കരങ്ങളുംകൊണ്ട് ചോദ്യംചെയ്തു.) "നിസ്സാരമായ സംഗതിപോലും, ഒന്നും വിട്ടുപോകരുത്" (ഛേ! ഛേ! ഒന്നും വിടുകയില്ലെന്ന് അഭിനയിച്ച്) "തിരുമനസ്സിലെ ക്ഷേമത്തെ സംബന്ധിക്കുന്ന ഒരു കാര്യമാണ്. തിരുമനസ്സിലേക്കുവേണ്ടി അങ്ങ് ജീവൻ കളയേണ്ട ആളാണ്." (തന്റെ ഭക്തിയോടുകൂടിയ ശുശ്രൂഷയ്ക്കു പാത്രമായ ഉണ്ണിയാണ് മഹാരാജാവ് എന്ന് അഭിനയിച്ചു.) കേശവപിള്ള തന്റെ സ്വരത്തെ വളരെ താഴ്ത്തി. "ഇപ്പോഴത്തെ ആ മോതിരസംഗതിയുണ്ടല്ലൊ—" (മാമാവെങ്കിടൻ ചാടി എഴുന്നേറ്റു. താൻതന്നെ ശത്രുസംഹാരം ചെയ്യുന്നുണ്ടെന്ന് അതിരൗദ്രത്തോടുകൂടി അഭിനയിച്ചു. കുടുമയെ മുറുക്കിക്കെട്ടി 'പ്രമദാവനമിതു ഭഞ്ജിക്കുന്നേൻ' എന്നു പാടി, ഏകദേശം ആട്ടവും തുടങ്ങി. പിന്നീട് തിരിഞ്ഞുനിന്നു കേശവപിള്ളയോട് ഇങ്ങനെ പറഞ്ഞു.) "പൊറുത്തുക്കോ അപ്പൻ! ഇതെല്ലാം കേശവൻകുഞ്ഞുടെ വിനോദത്തുക്ക്. അങ്കെ പോനാൽ മാമാവെങ്കിടൻ 'രാജമന്ത്രി സമോ ഭവ' ഇങ്കെ അലുവലുക്കാർ? ചോദ്യം വന്തുട്ടാൽ—"

കേശവപിള്ള: "അതിനെല്ലാം സമാധാനമുണ്ടാക്കിക്കൊള്ളാം. മുറുകിവരികയാണെങ്കിൽ കാര്യത്തെത്തന്നെ തിരുമനസ്സറിയിച്ചേക്കാം. അടിക്കടി തിരുമുമ്പിൽ ചെന്നുപദ്രവിക്കാതെ, ഇങ്ങനെയുള്ള ചില്ലറ കാര്യങ്ങൾ ഉപ്പും ചോറും തിന്നുന്ന നാം തന്നെ സാധിക്കണം. ഞാനിനി പകടശാലയിൽ പോട്ടെ. അപകടമൊന്നുമുണ്ടാക്കരുത്. സ്ഥലം വീട്, ആളുകൾ—ആണും പെണ്ണും—കാര്യക്കിടപ്പ്, നടപടി എല്ലാം ഒന്നും വിടാതെ സൂക്ഷിച്ചറിഞ്ഞുപോരണം. മിടുക്കുണ്ടെങ്കിൽ എന്തു കൗശലംകൊണ്ടെങ്കിലും സ്വാമിയാരേയും സൽക്കാരിയേയും—" (നഖം ചുരണ്ടി നേത്രവിക്ഷേപംകൊണ്ട്) 'പിണക്കാമോ' എന്ന് ചോദ്യം ചെയ്തു.

മാമാവെങ്കിടൻ: (കാര്യസ്ഥനായി) "അന്ത ബ്രഹ്മരക്ഷസാക്കളിടയിലെ പോറാതേ തിക്തകകഷായമാട്ടമിരുക്ക്. ആനാലും അന്നദാനപ്രഭു സ്വാമികാര്യത്തിലെ മാമാവെ 'പങ്കജാക്ഷപാഹി ശൗരെ!" (പ്രാർത്ഥനകൊണ്ടു വിക്രമനായിട്ട്) "ശണ്ഡാളപ്പയകളെ! രാമരാവണരാക്കമാട്ടനാ?—എൻ കുഴന്തയാനാൽ ഒരു വായ് മലർപ്പൊടി ശാപ്പട്ടുകൊണ്ടു പോ."

കേശവപിള്ള: "വേണ്ട മാമാ, വയർ പത്തായം പോലെ വീർത്തിരിക്കുന്നു."

മാമാവെങ്കിടൻ: "കള്ളപ്പയൽ! കാലത്താലെ പഴഞ്ചിക്കലത്തിലെ മുംഗിയുട്ടാനാക്കും." (കേശവപിള്ള തല കുലുക്കി.) "ആമാ— തലകുലുക്ക്. ഒൻ കച്ചവടമെല്ലാം നമുക്കു തെരിഞ്ചാച്ച്! അന്ത അണ്ണാക്കുട്ടി കറുത്തവാവാട്ടം തിരുമ്പിവന്തിരുക്കിറാനേ അവനെങ്കേ പോയിരുന്താൻ? ഏൻ തിരുമ്പിവന്താൻ? അവനിടത്തിൽ ഉനക്കെന്ന ഇടപാട്?"

കേശവപിള്ള: "ഉറക്കത്തിലെ കിനാവിനെ പകൽ പുലമ്പിക്കൊണ്ടു നടന്നാൽ വല്ലവരും ഭ്രാന്തനെന്നു പറയും."

മാമാവെങ്കിടൻ: "കഴുവുക്കു കഴുത്തെക്കൊടാതും പിള്ളായ്, തുറന്ത കണ്ണാലെ കണ്ടത് കിനാവാ?" (വിനോദവാർത്ത എന്ന ഭാവത്തിൽ) "ചിന്നപ്പയൽ! രാത്രിയിലെ 'അങ്ങോടടൻ പുനരിങ്ങോടടൻ' അപ്പടി പോറപോത് ആരാവത് രണ്ടു പോട്ടൂടാവടിക്കു മാമനും തുടർന്തേൻ." (ഗൗരവത്തിൽ അഭിനന്ദനമായി) "അന്ത അണ്ണാക്കയ്യിലെ ചരക്കെന്നത്തെ?—കട്ടിക്കാറപ്പയൽ! നീ മുന്നുക്കു വരുവാൻ തെള്ളിവിട്! അന്ത മോതിരം കുഴന്തകളെ തൂങ്കുറുതുക്കും വിടറതില്ലെ—" മാമന്റെ അഭിപ്രായങ്ങളെ പൂർത്തിയാവാൻ സമ്മതിക്കാതെ അയാളെ ഊക്കോടു പിടിച്ചു തള്ളീട്ട് കേശവപിള്ള പകടശാല[1]യിലേക്കും വാതലിനെ വലിച്ചു ചാരിക്കൊണ്ട് മാമാവെങ്കിടൻ തന്റെ യാത്രയ്ക്ക് സ്വന്തം ചില ഏർപ്പാടുകൾ ചെയ്‌വാനും തിരിച്ചു. പത്തായത്തിനടിയിൽക്കൂടി മാമാവെങ്കിടന്റെ അഭിനയങ്ങളെ കണ്ടപ്പോഴുണ്ടായ ചിരിയെ അമർത്തുന്നതിന് ടിപ്പുവിന്റെ ആക്രമണത്തെ തടയുവാനുണ്ടായതിലും അധികം വൈഷമ്യം മഹാരാജാവിനു നേരിട്ടു. അന്നുതന്നെ മാമാവെങ്കിടന്റെ മകന് പകടശ്ശാലയിൽ ഏഴു പണവും മാമന് അഞ്ചുപറ നെല്ല് ഉടമയിൽ കൂടുതലും പതിഞ്ഞു. ഈ ഭാഗ്യത്തെക്കുറിച്ച് ആ ബ്രാഹ്മണൻ കേട്ടപ്പോൾ കേശവപിള്ളയോടന്നുണ്ടായ കൂടിക്കാഴ്ചയുടെ ഫലമെന്ന് അയാൾ വ്യാഖ്യാനിച്ചു. അണ്ണാവയ്യനെക്കുറിച്ച് മാമൻ ചെയ്ത പ്രസ്താവനകൾ കേട്ടപ്പോൾ സ്വപ്നവിഭ്രമമോ എന്നു മഹാരാജാവ് അത്യാശ്ചര്യപ്പെട്ടു എങ്കിലും, തന്റെ ചാരന്മാരും തോല്ക്കുന്ന സംഗതിയിൽ കേശവപിള്ളയുടെ ദൃഷ്ടി എത്തുന്നതിനെക്കുറിച്ച് സന്തോഷിച്ചു. യാദൃച്ഛികമായി കിട്ടിയ ആ അറിവിന്മേൽ യാതൊരു ക്രിയയ്ക്കും പുറപ്പെടാതെ, തന്റെ ബുദ്ധിമാനായ സേവകൻ കൈയേറ്റ് നിർവഹിക്കുന്ന അന്വേഷണത്തെ പര്യവസാനം വരെ അയാൾ തുടരട്ടെ എന്നുള്ള നിശ്ചയത്തെക്കൊണ്ട് അവിടത്തെ തൽക്കാലചിന്തകളെ സമാപിപ്പിച്ചു. മാമനെ ഭരമേല്പിച്ച ദൗത്യം ഫലപ്രാപ്തമായില്ലെങ്കിലും അപകടത്തിൽ പര്യവസാനിക്കാതെ കഴിയണേ എന്ന് ഒരു പ്രാർത്ഥനയും അവിടത്തെ അകക്കാമ്പിൽനിന്നു വാർന്നു.




  1. സർവ്വാധിക്കാര്യക്കാരുടെ ആഫീസ്