ധർമ്മരാജാ/അദ്ധ്യായം പതിമൂന്ന്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ധർമ്മരാജാ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം പതിമൂന്ന്


<poem>

[ 106 ]

അദ്ധ്യായം പതിമൂന്ന്


“കാഞ്ജനേർമിഴിയുടെ കാന്തിയാം പീയൂഷംകൊ–
ണ്ടശ്ചസാ സംപൂർണ്ണമായ് വന്നിതു സഭാതലം.”

അനന്തശയനപുരിയിലെ വാർത്തയെ ഇവിടെ സംക്ഷേപിച്ചു കൊള്ളട്ടെ —കേശവൻകുഞ്ഞ് പരിക്കബന്ധത്തിലാക്കപ്പെട്ട വൃത്താന്തവും, തന്റെപേരിൽ പരന്ന അപഖ്യാതിയും ധരിച്ചപ്പോൾ കേശവപിള്ള മന്ത്രക്കൂടത്തു വസിച്ചിരുന്ന ബാലികയുടെ തത്വത്തെ ആരാഞ്ഞുവരുവാനുണ്ടായ നിയോഗത്തെ തൽക്കാലത്തേക്കു വിളംബനംചെയ്തു. കേശവൻകുഞ്ഞിന്റെനേർക്കു വിധിക്കപ്പെട്ട കാരാവാസം നീതിനിർവഹണത്തിൽ ഒരു അപഥഗതിയായി കേശവപിള്ളയുടെ മനസ്സിൽ പതിഞ്ഞു. സ്വാർത്ഥമാത്രബുദ്ധികളായ ശത്രുക്കളുടെ കപടതന്ത്രങ്ങളാൽ ബ്രാഹ്മണനിഗ്രഹാപരാധം തന്റെമേൽ ആരോപിതമായേക്കാമെന്ന് ഒരു വ്യാകുലതയും അയാളുടെ മനസ്സിൽ ജനിച്ചു. അതിനാൽ തന്റെ പക്ഷത്തിലും മതിയായ മിത്രങ്ങളെ സംഭരിച്ചിരിക്കണമെന്നുള്ള താൽപര്യത്തോടുകൂടി അയാൾ രാമവർമ്മത്തു പടത്തലവരേയും പോക്കുമൂസ്സാമരയ്ക്കായർ എന്ന വർത്തകനേയും തന്റെ തൽക്കാലസ്ഥിതിസംബന്ധമായുള്ള യാഥാർത്ഥ്യങ്ങളെ ലേഖനംമൂലം ധരിപ്പിച്ച് ബലസജ്ജീകരണംചെയ്ത് രണ്ടുമൂന്നു ദിവസം കഴിഞ്ഞതിന്റെശേഷം കേശവപിള്ള ഭഗവതിഅമ്മയെ കഴക്കൂട്ടത്തേക്കു യാത്രയാക്കി.

രാജവിശ്വസ്തനും സുയശസ്കനും ആയ കേശവപിള്ളയുടെമേൽ ഹരിപഞ്ചാനനൻ അപവാദാരോപണംചെയ്ത പൈശൂന്യത്തെ, വധപരമാർത്ഥങ്ങളെ അറിഞ്ഞിരുന്ന വൃദ്ധസിദ്ധൻ ശാസനംചെയ്തു. അവർ തമ്മിലുള്ള ബന്ധവിശേഷംകൊണ്ടു ഹരിപഞ്ചാനന് വൃദ്ധസിദ്ധനെ പ്രതിശാസിക്കയെന്നല്ല, അയാളോട് അൽപമായ ദുർമ്മുഖത ഭാവിക്കപോലും ശക്യമായിരുന്നില്ല. ഇങ്ങനെ ഉത്ഭവിച്ച അസ്വരസം ദിവസേന വർദ്ധിച്ചുവന്നു. ഇക്കാലത്തിനിടയിലും ചന്ത്രക്കാറൻ യോഗീശ്വരന്റെ ആജ്ഞാനുസാരമായി തിരുവനന്തപുരത്തു താമസിച്ച് ദളവ മുതലായവരെക്കണ്ട് നിയമവ്യാളിയുടെ ദംഷ്ട്രകൾക്കുള്ളിൽ അകപ്പെട്ടുപോയ തന്റെ ഭാഗിനേയനെ മോചിപ്പാനുള്ള ശ്രമങ്ങൾ ചെയ്തുകൊണ്ടിരുന്നു.

തനിക്ക് ഒരു വല്ലായ്മ എന്നുള്ള വ്യാജകാരണം പറഞ്ഞ് തിരുമുമ്പിൽ പോകാതെ കഴിക്കുന്ന കേശവപിള്ളയ്ക്കു പകരം അടുത്ത ഊദ്യാഗസ്ഥാനികനായ ഉമ്മിണിപ്പിള്ള തിരുമുമ്പിൽ ഹാജരായിത്തുടങ്ങി. ചന്ത്രക്കാറന്റെ കരതലംകൊണ്ട് തന്റെ ഗളത്തിൽ ചാർത്തപ്പെട്ട അർദ്ധചന്ദ്രാലംകൃതിക്കു യുക്തരൂപമായ ഒരു സമ്മാനത്തെ ഗർവിഷ്ഠനായ ആ മഹാപ്രഭുവിനു പ്രത്യർപ്പണംചെയ്‌വാൻ ഉൽക്കണ്ഠിതനായും, കേശവൻകുഞ്ഞുനിമിത്തം തന്റെ പ്രണയസിദ്ധിക്കു നേരിട്ടിരിക്കുന്ന പ്രതിബന്ധത്തെ ഉന്മൂലനം ചെയ്‌വാൻ ജാഗരൂകനായും ഇരിക്കുന്ന ആ വീണാധരൻ അണ്ണാവയ്യന്റെ വധകാര്യത്തിൽ ചന്ത്രക്കാറനും കേശവൻകുഞ്ഞിനും പ്രത്യക്ഷബന്ധമുള്ളതായി തനിക്കു ചില അറിവുകൾ ഉണ്ടെന്ന്, ഒരു ഏഷണി തിരുമനസ്സിൽ കൊള്ളിക്കാൻ ഒന്നു ശ്രമിച്ചു. എന്നാൽ അയാളുടെ കണ്ഠതന്ത്രി പ്രയോഗാരംഭത്തിൽത്തന്നെ നാദശൂന്യമാക്കപ്പെട്ടു. “രേ രേ രാവണ” എന്ന അംഗദപ്രത്യവസ്കന്ദനത്തിന്റെ അവഹേളനത്തെ സ്ഫുരിക്കുന്നതായ ഒരു നോട്ടംകൊണ്ട്, ഉമ്മിണിപ്പിള്ളയും കേശവൻകുഞ്ഞും തമ്മിൽ എത്രത്തോളം അന്തരമുണ്ടെന്ന് മഹാരാജാവ് ആ വികൃതസൃഷ്ടിയെ ധരിപ്പിച്ചു. തന്റെ ഭസ്മചന്ദനക്കുറികളും ശരീരപാംസുക്കളും വിയർത്തൊഴുകി കഷായിച്ച്, ചന്ത്രക്കാറന്റെ ‘മച്ചമ്പി’ ആയിരുന്ന ‘ഉമ്മിണിശ്ശവം’ ശേഷിച്ച പ്രാണനുംകൊണ്ട് തിരുമുമ്പിൽനിന്നു വിടവാങ്ങി.

ഹരിപഞ്ചാനനയോഗീശ്വരന്റെ ഘോഷയാത്രയെത്തുടർന്നുണ്ടായ ഭഗവതീയോഗീശ്വരിയുടെ ആഗമനത്തിൽ കഴക്കൂട്ടത്തു സൽക്കാരോത്സവാഡംബരങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും, ആ സ്ഥലം അവരുടെ വാസസൗഭാഗ്യത്തെ രണ്ടുമൂന്നു ദിവസത്തോളം വിഘ്നരഹിതമായി അനുഭവിച്ചു. ആ ചിത്രലേഖയുടെ മടക്കത്തിനു താമസം വന്നപ്പോൾ അവരുടെ ദൗത്യം അതിസാമർത്ഥ്യപ്രകടനത്താൽ ദുർഘടത്തിൽ പരിണമിച്ചേക്കുമോ എന്നു ശങ്കിച്ച് ആറേഴു [ 107 ] സ്ഥാനങ്ങളുള്ള സംഖ്യകളെ ഒന്നോടെ സങ്കലനംചെയ്ത് ഫലനിർണ്ണയം ചെയ്യുന്ന കേശവപിള്ളയുടെ ഗണനസാമർത്ഥ്യത്തിനും അൽപമൊരുക്ഷീണമുണ്ടായി. എങ്കിലും തന്റെ വസതിയിലിരുന്നു പോക്കുമൂസ്സാമരയ്ക്കാരുടെ ഏറ്റുമതി ഇറക്കുമതിക്കണക്കുകൾ പരിശോധിക്കുന്നതിനിടയിൽ, വ്യാപാരവർദ്ധനയ്ക്കു പുതുതായി തുറമുഖങ്ങളും താരിപ്പുകളും സ്ഥാപിച്ചാൽ തന്റെ സംസ്ഥാനഭണ്ഡാരത്തിന് അമിതപോഷണമുണ്ടാകുമെന്ന് അങ്കുരിച്ച ആലോചനകളിൽ സ്വരാജ്യവത്സലനായ അയാളുടെ ബുദ്ധി ലയിച്ച് തൽക്കാലത്തെ നിസ്സാരക്ലേശങ്ങളെ വിസ്മരിച്ചു. ആ സ്ഥിതിയിലിരിക്കുമ്പോൾ, ആകാശവർണ്ണമായുള്ള ഒരു റെട്ടുമുണ്ടും, ചീട്ടിക്കുപ്പായവും, തോളിൽ ചുവന്ന ഒരു ഉറുമാലും, തലയിൽ മുസ്ലീംതൊപ്പിയും ധരിച്ച് ഊശാന്താടിക്കുടുമയും, മുണ്ഡിതമായ ശിരസ്സും മേൽച്ചുണ്ടുമായി, പരമപരിചയം നടിച്ച് നെടുതായ ഒരു കാട്ടുവടി ഊന്നി നടന്ന്, വലിയൊരു തുകൽസഞ്ചിയും തൂക്കി ആകാശമാനദണ്ഡംപോലെ ഒരു മഹാകായൻ കേശവപിള്ളയുടെ മുമ്പിൽ പ്രവേശിച്ച്, “സ്ലാം പുള്ളെ!” എന്നു പറഞ്ഞുകൊണ്ട് ഒരെഴുത്തിനെ അയാളുടെ കൈയിൽ കൊടുത്തു. കളപ്രാക്കോട്ടത്തമ്പിയേയും മാമാവെങ്കിടനേയും ജയിക്കുന്ന ഭീമാകാരത്തേയും, പ്രൗഢത പ്രകാശിക്കുന്നതായ വലിയ കണ്ണുകളേയും, സൂക്ഷ്മത്തിൽ പൂർണ്ണചന്ദ്രവൃത്തത്തിലുള്ള മുഖത്തേയും, ഞരമ്പുകൾ പിടിച്ച് വേടുകൾപോലെ വലയംചെയ്തുള്ള പാണിദ്വയത്തേയും നോക്കി ആശ്ചര്യപ്പെടുമ്പോഴെയ്ക്ക്, “ഞമ്മ നല്ലവണ്ണം കറി കിറി തിന്നും പുള്ളെ, അതുവാലെ ഒടമ്പു ബരുത്തു ഭലവസ്സു കൊണ്ടിരിക്കണു” എന്ന് ആ ശരീരപുഷ്ടിസമ്പാദനത്തിനുള്ള ഭക്ഷണചര്യയെ ആഗതൻ ഉപദേശിച്ചു. ആ നിദേശവാഹകന് കായപുഷ്ടിപോലെതന്നെ പരിചിത്തഗ്രഹണത്തിന് ബുദ്ധിപുഷ്ടിയുമുണ്ടെന്ന് അനുമിച്ചുകൊണ്ട് കേശവപിള്ള എഴുത്തു പൊട്ടിച്ചു വായിച്ചു. തന്നെ നിർവ്യാജം സ്നേഹിക്കുന്ന പോക്കുമൂസ്സാമുതലാളി, തന്റെ എഴുത്തിനു മറുപടിയായി, തൽക്കാലാപത്തുകളിൽ തനിക്കു ജീവഭയം നേരിടാതെ സൂക്ഷിക്കുന്നതിന് ഒരു വിശ്വസ്തനെ അയച്ചിരിക്കുന്ന സംഗതിയാണ് മുഖ്യമായി എഴുത്തിൽ അടങ്ങിയിരിക്കുന്നത്. അയാൾ ഈശ്വരന്മാരെപ്പോലെ സഹസ്രനാമനാണെങ്കിലും തന്നോടു താമസിക്കുന്ന കാലത്ത് പക്കീർസാ എന്നു വിളിച്ചുകൊള്ളുന്നതിനും, അയാളെ പൂർണ്ണമായി വിശ്വസിച്ചു നടപ്പാനും എഴുത്തിൽ ഗുണദോഷിച്ചിരുന്നു. തനിക്ക് ഇങ്ങനെ ഒരു അംഗരക്ഷകന്റെ ആവശ്യം വേണ്ടിവരാൻ എന്ത് ആപത്തു നേരിടുന്നു എന്ന് കേശവപിള്ള ആലോചിച്ചു. അങ്ങനെയുണ്ടായ അന്തർഗ്ഗതങ്ങളുടെ സൂക്ഷ്മത്തെ മനസ്സിലാക്കാതെ പക്കീർസാ, താൻ ദേശസഞ്ചാരംകൊണ്ട് ലോകപരിചയസമ്പന്നനാണെന്നും തന്റെ മതനിർബ്ബന്ധങ്ങൾ അനുസരിച്ച് സത്യവാനാണെന്നും, എങ്കിലും ചെറുപ്പകാലത്തെ കൊഴുപ്പുകൊണ്ട് അഹങ്കാരികളായ ധനികന്മാർ വഹിക്കുന്ന ഭാരങ്ങളെ അയാൾ ലഘുവാക്കിവന്ന “ധൗളത്ത് ബഹുപർമാസ(പ്രമാദ)മായിരുന്നു” എന്നും, പരമാർത്ഥത്തിൽ തന്നെക്കാളും അക്രമികളായ ഉദ്യേഗസ്ഥന്മാർക്ക് തന്നെ പിടികിട്ടായ്കയാൽ അവർക്കു തോന്നിയ നാമങ്ങളെ തനിക്കു ദാനംചെയ്തിട്ടുണ്ടെന്നും മറ്റും തന്റെ ചരിത്രത്തെ കേശവപിള്ളയെ ധരിപ്പിച്ചു. രാജശിക്ഷാർഹനായുള്ള ആ ബന്ധുവിന്റെ സഹായലബ്ധി, തന്നെ ബന്ധിച്ചിരിക്കുന്ന അപവദന്തിയെ ബലപ്പെടുത്തുമെന്ന് കേശവപിള്ള വിചാരിച്ചു. പക്കീർസാ ആകട്ടെ, തന്റെ നെടുവടിയെ ഉയർത്തി താൻ നിൽക്കുന്ന കെട്ടിടത്തിന്റെ ഉത്തരത്തിനിടയിൽ കൊടുത്ത് മേൽക്കൂടം മുഴുവനേയും ആയാസഹീനമിളക്കി ഉയർത്തിയതിന്റെ ശേഷം അതിനെ പൂർവ്വസ്ഥിതിയിൽ സ്ഥാപിച്ചു. താൻ ധാരാളം കേട്ടറിഞ്ഞിട്ടുള്ള ‘മായപ്പൊടിമലുക്കു’ എന്ന ഭവനഭേദകനായ മുഷ്കരൻ കേവലം ഐതിഹ്യപാത്രമല്ലെന്നു കേശവപിള്ളയ്ക്കു ബോദ്ധ്യപ്പെട്ടു. ഈ നാമശ്രവണമാത്രത്തെ കുറച്ചുകാലം ജനങ്ങൾ മസൂരിയെക്കാളും ഭയന്നിരുന്നു. ബോധസ്തംഭകമായുള്ള അയാളുടെ ഭസ്മം (മായപ്പൊടി) എപ്പോൾ പതിക്കുമെന്നു ചിന്തിച്ച്, ആളുകൾ നടുങ്ങിപ്പാർത്തിരുന്നു. രാജ്യാധികാരികൾ ത്രിലോകപരിശോധന ചെയ്തിട്ടും ആ മഹാവിരാധനെ കെട്ടുന്നതിനു സാധിച്ചില്ല. കായങ്കുളം, മുളമൂട് മുതലായ സ്ഥലങ്ങളെ അനന്തരകാലങ്ങളിൽ കുപ്രസിദ്ധമാക്കിത്തീർത്ത ജനദ്രാഹകന്മാരുടെ വർഗ്ഗസ്ഥാപകനെന്നു സംശയിക്കപ്പെടാമായിരുന്ന ഈയാളുടെ സാമീപ്യം കേശവപിള്ളയുടെ ധർമ്മനിഷ്ഠയ്ക്ക് ഒരു മഹാപരീക്ഷണമായിരുന്നു. ഈശ്വരനിയമങ്ങളെ അനുസരിക്കുകയോ, ആ നിയമങ്ങളെ തൃണീകരിച്ച് മദോന്മത്തനായി [ 108 ] പെരുമാറുന്ന ദുർവൃത്തന്റെ മൈത്രത്തെ അംഗീകരിക്കയോ, താൻ ചെയ്യേണ്ടതന്ന് അന്തഃശോധനചെയ്തപ്പോൾ തന്റെ ബന്ധുവായ വർത്തകൻ തന്നെ അധർമ്മപഥത്തിൽ ചാടിക്കുമോ എന്നൊരു പ്രശ്നമാണ് അയാളുടെ ഹൃദയത്തിൽ ഉദിതമായത്.

കേശവപിള്ളയുടെ അന്നത്തെ സുഹൃൽസമാഗമം ഇതുകൊണ്ടവസാനിച്ചില്ല. പക്കീർസാ യാത്രയായി കുറച്ചു കഴിഞ്ഞ ഉടനെ സമ്പ്രതി രാമയ്യന്റെ പുറപ്പാടായി. ഇദ്ദേഹം കേശവപിള്ളയുടെ പരമാർത്ഥസ്ഥിതികൾ സമഷ്ടിയായി ധരിച്ചിരുന്നഭാവത്തിൽ, ‘അസിധാരാവലേഹനം’ പോലെയുള്ള രാജസേവനത്തിന്റെ വൈഷമ്യങ്ങളെക്കുറിച്ച് പ്രസംഗം തുടങ്ങി. എല്ലാ കാലക്ഷേപമാർഗ്ഗങ്ങളും വൈഷമ്യനിബിഡങ്ങളാണെന്ന് കേശവപിള്ള വാദിച്ചു. അങ്ങനെയാണെങ്കിൽ, ഹരിപഞ്ചാനനൻ നിർബാധമായി സർവ്വാഭീഷ്ടങ്ങളേയും സാധിക്കുന്നത് എങ്ങനെ എന്ന് രാമയ്യൻ ചോദിച്ചു. ദൈവവും ലോകവും ഒന്നുപോലെ ‘നാസ്തി’ ശബ്ദാധീനമായി പരിഗണിക്കുന്ന പാഷണ്ഡമുഷ്കരന്മാരുടെ ഗതികൾ വ്യത്യസ്തസംഗതികളാണെന്നു കേശവപിള്ള ഉത്തരം പറഞ്ഞു. “എന്നാൽ, ആ രാക്ഷസൻ നിങ്ങളെ കൊല്ലാതെ സൂക്ഷിച്ചുകൊള്ളു. ഞാനും ഇടയ്ക്ക് കുറച്ചൊന്നു ഭ്രമിച്ചുപോയി. ചില കഥകൾ എനിക്കിപ്പോൾ മനസ്സിലായി. ഒന്നും തിരുമനസ്സറിയിക്കാൻ പാടില്ല.” (സ്വകാര്യമായി) “നോക്കൂ–എന്റെ സഹായം എന്തു വെണമോ— എന്തുതന്നെ ആയാലും സംശയിക്കേണ്ടേ—ആവശ്യപ്പെട്ടുകൊള്ളു” എന്നു പറഞ്ഞ് രാമയ്യൻ കേശവപിള്ളയുടെ കൈയടിച്ചു, യാത്രയായി. രാമയ്യന്റെ ഈ യാത്രയും സഹായപ്രതിജ്ഞയും മഹാരാജാവിന്റെ ആജ്ഞപ്രകാരമാണെന്ന് കേശവപിള്ളയുടെ സൂക്ഷ്മദൃഷ്ടിക്കു വ്യക്തമായി.

കേശവപിള്ള പതിവുപോലെ പകടശ്ശാലയിൽ ഹാജരായി തന്റെ ഉദ്യോഗജോലികൾ ഒതുക്കി, മടങ്ങിവന്ന്, മദ്ധ്യാഹ്നഭോജനവും കഴിച്ച്, തന്റെ ആസ്ഥാനത്തിൽ, വെയിലിന്റെ ചൂടുതട്ടാതെ വിരി താഴ്ത്തിയിട്ട് വിശ്രമിക്കുന്നതിനിടയിൽ “പെണ്ണുങ്ങള് വീട്ടിലില്ലാഞ്ഞാലക്കൊണ്ട് ഇങ്ങനെ തന്നെ! കോട്ടപോലെ തൊറന്നു മലത്തി അല്യോ വച്ചിരിക്കുണു കതവിനെ!” എന്നു ചില കോപവിമർശനങ്ങൾ കേട്ടുതുടങ്ങി. പറമ്പിൽ ഓലമടലുകൾ വിതറിക്കിടക്കുന്ന അനാഥത്വം ആ പരിദേവനംചെയ്യുന്ന ആൾക്ക് ദുസ്സഹദർശനമായിരിക്കുന്നു. “ആളും ആൺചാതിയും വെളിയിക്കാണാത്തെന്ത്?” എന്നൊരപരാധവും ആ ഭവനവാസികളുടെ ശിരസ്സിൽ പ്രക്ഷേപിക്കപ്പെട്ടു. സർവവൈകല്യങ്ങൾക്കും സമാധാനമായി “പവതി പെയ്യപ്പം വൗതിയും (ഐശ്വര്യവും) പെയ്യ്” എന്ന് ആത്മസ്തോത്രം ചെയ്ത്, തന്റെ അധികാരപ്രഭാവത്തെ പുറകിൽ വരുന്ന ആളെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട്, കേശവപിള്ള ഇരിക്കുന്നെടത്തുള്ള വിരി പൊക്കി, ഭഗവതിഅമ്മ പ്രവേശിച്ചു. വിരിയുടെ ജാലരന്ധ്രങ്ങളിൽക്കൂടി ഒരു കനകതേജസ്സു കാണപ്പെടുകയാൽ കേശവപിള്ള: “കൂടി ആരക്കാ?” എന്നു വിസ്മയാകുലനായി ചോദിച്ചു. ഭഗവതിഅമ്മയുടെ മറുപടി, ഉഷാമോഹാപ്തിയിൽ ചിത്രലേഖ ആ കന്യകയോട് എന്തു വിനോദവചനങ്ങളെ പ്രയോഗിച്ചിരിക്കുമോ, അതുകളുടെ സാരമായ അഭിനയം മാത്രമായിരുന്നു. ശ്രീ ഹനുമാൻ വിശല്യകരിണി മുതലായ ഔഷധങ്ങളെ“കാണാഞ്ഞുകോപിച്ചുപർവ്വതത്തെപ്പറിച്ചേണാങ്കബിംബംകണക്കെ”കൊണ്ടു തിരിച്ചതു പോലെ, മന്ത്രക്കൂടത്തുകാരുടെ പരമാർത്ഥം അറിവാൻ സാധിക്കാത്തതുകൊണ്ട് അവിടത്തെ കന്യകയെത്തന്നെ തന്റെ ആജ്ഞാകാരിണി കൊണ്ടുപോന്നു എന്ന് കേശവപിള്ള ഊഹിച്ചു. മാമാവെങ്കിടന്റെ അമാന്തത്തെ ഭഗവതിഅമ്മയുടെ പ്രാഗ്ത്ഭ്യം പരിഹരിച്ചു. എന്നാൽ അതു താൽക്കാലികമായുള്ളതിലും ഉപരിയായ മഹാപവാദത്തെ ഉണ്ടാക്കുമെന്നും അയാൾ നിർണ്ണയിച്ചു. അയാളുടെ പുരുഷരത്നത്വം ആ സന്ദർഭത്തിൽ ഉജ്ജ്വലമായി പ്രകാശിച്ചു. ഭഗവതിയായ സൂത്രധാരിണി, സ്വപുത്രന്റെ മുഖതേജസ്സു കണ്ട്, ചാരിതാർത്ഥ്യപ്രമാദത്തോടുകൂടി, വിരിയായ തിരനീക്കി, മീനാക്ഷിയായ മോഹിനിയെ കേശവപിള്ളയായ രംഗവാസിയുടെ മുമ്പിൽ പ്രവേശിപ്പിച്ചു. കേശവപിള്ളയുടെ കണ്ണുകൾക്കു ദൃശ്യമായ ലാവണ്യപൂരത്തിന്റെ സാദൃശ്യത്തെ, താൻ സഞ്ചരിച്ചിട്ടുള്ള നാനാദേശങ്ങളിലും അയാൾ കണ്ടിട്ടില്ലായിരുന്നു. കൃതയുഗവൃത്തിനൈർമ്മല്യം അപ്രാപ്തകാലത്തിൽ ഭൂജാതംചെയ്ത്, കലികാലപാശവൈകൃതബന്ധങ്ങളിൽ അകപ്പെട്ട് അതുകളിൽനിന്നു മുക്തിയെ പ്രാപിക്കുന്നതിന് നിർഭരശ്രമങ്ങൾ ചെയ്ത് [ 109 ] ക്ലാന്തമായതുപോലെ ആ ലാവണ്യമഞ്ജരി ആ യുവാവിനു കാണപ്പെട്ടു. ദൂരയാത്രയാൽ ക്ഷീണിച്ചും, വെയിൽകൊണ്ടിരുണ്ടും, തന്റെ ക്രിയയുടെ അയുക്തതയെക്കുറിച്ചു ലജ്ജിച്ചും, പരപുരുഷദർശനത്തിനു അഭിമാനമുണർന്നും നില്ക്കുന്ന ആ കന്യകയുടെ സൗന്ദര്യാനർഘതയെ മാമവെങ്കിടന്റെ അതിശയോക്തിപൂർണ്ണമായ വർണ്ണനപോലും പ്രാന്തസ്പർശമാകട്ടെ ചെയ്യുന്നില്ലെന്നു കേശവപിള്ള മതിച്ചു. ആ കന്യകയാകട്ടെ, പ്രൗഢസുന്ദരനായ ഈ യുവാവിന്റെ ദർശനത്തിൽ, താൻ ഭഗവതി എന്ന പ്രിയഭാഷിണിയാൽ വഞ്ചിതയായെന്നു ചിന്തിച്ചും, നിന്ദാവഹമായുള്ള തന്റെ നിഷ്കുലീനവൃത്തിയെ സ്മരിച്ചു പരിതപിച്ചും, അശ്രുസ്പന്ദിതമായ നേത്രങ്ങളോടുകൂടി നിന്നു പോയി. ഇതു കണ്ട് കേശവപിള്ള ആർദ്രമനസ്കനായി ഭഗവതി അമ്മയോട് ഇങ്ങനെ പറഞ്ഞു: “അക്കാ, പത്മനാഭനാണ ഞങ്ങൾ ഇതിനുമുമ്പിൽ തമ്മിൽ കണ്ടിട്ടില്ല —ഇതുപോലെ ഒരു ഉടപ്പുറപ്പ് എനിക്കുമുണ്ട്. എന്റക്കനല്ലയോ? ഞാൻ കൊട്ടാരത്തിൽ പോയി വരാം. കുളി കഴിപ്പിച്ച്, എന്തെങ്കിലും കൊടുക്കണം. നന്നായ് ക്ഷീണിച്ചിരിക്കുന്നു. കണ്ടില്യോ?”

കൊട്ടാരത്തിൽ പോകുന്ന കാര്യം പ്രസ്തവിച്ചപ്പോൾ മീനാക്ഷിക്ക് ഒരു ശോകാവേശം നവമായി ഉണ്ടായി. പരമാർത്ഥം ഓർത്തു നോക്കിയപ്പോൾ, തന്റെ ഉദ്ദേശ്യത്തെ നിവർത്തിക്കാൻ സഹായിയാകുന്ന ഒരു കൊട്ടാരം ഉദ്യോഗസ്ഥനോടു പരിചയപ്പെടുത്താമെന്നല്ലാതെ, അദ്ദേഹത്തിന്റെ പ്രായത്തേയും മറ്റും ഭഗവതിഅമ്മ വർണ്ണിച്ചില്ലെന്നും, അതുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം സ്വകല്പിതം മാത്രമാണെന്നും, മീനാക്ഷിക്ക് ഓർമ്മ വന്നു. അതുകൊണ്ട് ആ സ്ത്രീയെക്കുറിച്ച് ഉദിച്ചുതുടങ്ങിയ ദുരഭിപ്രായത്തിൽ ക്ഷമായാചനംചെയ്യുന്ന ഭാവത്തിൽ, കൃതജ്ഞതാപ്രചുരമായ മുഖത്തോടുകൂടി അവരുടെ സമീപത്ത് ആ കന്യക ചേർന്നുനിന്നു കേശവപിള്ളയുടെ ചേഷ്ടകളിൽ പ്രേമച്ഛായ ലവലേശമെങ്കിലും കാണാത്തതിനാൽ, ഭഗവതിഅമ്മ സന്തോഷിച്ച്, കൃപയോടുകൂടി സ്വാതിഥിയെ ഊണിനുക്ഷണിച്ചു. തന്റെ താമസസ്ഥലത്തു വഴിയാത്രക്കാരിയായിച്ചെന്ന് കഥാമാലകൾകൊണ്ടുതന്നെയും മാതാമഹിയേയും വിനോദിപ്പിച്ച്, ചില ഗ്രഹരക്ഷാക്രിയകളും ചെയ്ത്, രണ്ടുമൂന്നു ദിവസം താമസിച്ച ഭഗവതിഅമ്മയോടൊന്നിച്ചു സ്വരക്ഷകരെ വഞ്ചിച്ചു പുറപ്പെട്ടപ്പോൾ, ഭക്ഷണത്തിന്റെ കാര്യത്തെക്കുറിച്ച് മീനാക്ഷി ഒന്നും ആലോചിച്ചിട്ടില്ലായിരുന്നു. തന്നെ ആ സാഹസോദ്യമത്തിലേക്കു പ്രേരിപ്പിച്ച പ്രേമമാകട്ടെ, ധർമ്മതല്പരതയാകട്ടെ, സത്യനിഷ്ഠയാകട്ടെ, ആ ക്രിയയുടെ ഔചിത്യത്തേയോ മാന്യതയേയോകൂടി ചിന്തിക്കേണ്ടേതാണെന്നു ഗുണദോഷിച്ചില്ല. മഹാരാജാവിന്റെ അത്യന്തസേവകനും രാജ്യകാര്യങ്ങളിൽ പ്രധാനയന്ത്രകനും ആയ കേശവപിള്ളയുടെ അരിവയ്പുകാരിയാണു ഭഗവതിഅമ്മ എന്നു ധരിച്ചപ്പോൾ മുതൽ, ആ ഉദ്യോഗസ്ഥനെ കണ്ടാൽ തന്റെ അഭിലാഷസിദ്ധി ഉണ്ടാകുമെന്നു മീനാക്ഷിക്കുട്ടി ഭ്രമിച്ചുപോയി. ഈ അഭീഷ്ടപര്യാപ്തിക്ക്, ആവശ്യമുള്ളപക്ഷം, മഹാരാജസന്നിധിയിലും പ്രവേശിച്ച്, സങ്കടത്തെ ധരിപ്പിപ്പാനായിട്ടാണ് മീനാക്ഷിക്കുട്ടി പുറപ്പെട്ടിരിക്കുന്നത്. രാജസന്നിധികൊണ്ടും സാധ്യമായില്ലെങ്കിൽ ശ്രീപത്മനാഭദിവ്യപാദാരവിന്ദങ്ങളിൽത്തന്നെ തന്റെ പ്രാർത്ഥനാശ്രുക്കളെ സമർപ്പിപ്പാനും അവൾ ഒരുമ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്തു നടക്കുന്ന കലാപത്തിന്റെ ചില അംശങ്ങൾ മാത്രമേ അവൾ കേട്ടിട്ടുള്ളൂ എങ്കിലും തന്റെ സാക്ഷ്യം കൊലപാതകസംഗതിയിലെ ചില വിഷമഗ്രന്ഥികളുടെ അപഗ്രഥനത്തിന് ഉപയുക്തമാകുമെന്ന് ആ ബുദ്ധിമതി അനുമാനിച്ചു. തന്റെ സാക്ഷ്യങ്ങളെ അധികാരസ്ഥലങ്ങളിൽ എത്തിക്കുന്നതിനു രാജപക്ഷ്യരല്ലാതെ മറ്റാരും അനുവദിക്കയില്ലെന്നും അവൾ ശരിയായി മനസ്സിലാക്കിയിരുന്നു. ആ പരിശ്രമത്തിൽ നേരിടാവുന്ന കഷ്ടതകളേയും അവമാനങ്ങളേയും മറന്ന് പ്രേമാനുതാപോപദേശം ഒന്നിനെ മാത്രം അനുസരിച്ച് അവൾ പുറപ്പെട്ടു. കേശവപിള്ളയുടെ പ്രായത്തിൽ സൂക്ഷ്മസ്ഥിതിയോ, മാമാവെങ്കിടൻ വർണ്ണിച്ച കേശവൻകുഞ്ഞിന്റെ സന്നിധിയിലേക്കാണു താൻ നയിക്കപ്പെടുന്നതെന്നോ, ആ കന്യക അറിഞ്ഞിരുന്നുവെങ്കിൽ ഈ സാഹസത്തിനു പുറപ്പെടുകയെക്കാൾ സീതാദേവിയുടെ ദൃഷ്ടാന്തത്തെ അനുകരിച്ച് ഭൂമിക്കുള്ളിൽ അന്തർദ്ധാനം ചെയ്തുകളയുമായിരുന്നു. രാജ്യഭരണാധികാരികൾ ജരയും നരയും ബാധിച്ച് മുമ്മടിഞ്ഞുള്ള കുടവയറും തൂക്കി, പല്ലുകൊഴിഞ്ഞുള്ള കോളാമ്പിവായും പൊളിച്ച്, മൂത്തുമുരങ്ങിച്ച മൂപ്പീ [ 110 ] ന്നന്മാരായി, കന്യകകൾക്കും കാണത്തക്ക വിരക്തരായി, ഹസ്തങ്ങളിൽ അനുഗ്രഹങ്ങൾ വഹിച്ചുകൊണ്ടിരിക്കുമെന്ന് ആ ബാലിക പ്രമാദിച്ചിരുന്നു. തനിക്ക് ആലംബനമായി ഗണിച്ചിരുന്ന നീട്ടെഴുത്തുപിള്ള, യുവാവും വിശേഷിച്ചു സുന്ദരനും ആയിരിക്കുന്ന അനർത്ഥം കേവലം അസമ്പ്രേക്ഷിതമല്ലേ? എന്നാൽ തന്നെ സഹോദരഭാവത്തിൽ സൽക്കരിക്കുന്ന ആ യുവാവ് അനുചിതചേഷ്ടാവർജ്ജിതനായി കാണപ്പെട്ടത് വലിയൊരാശ്വാസമായി. അദ്ദേഹം തന്റെ സ്നേഹബഹുമാനങ്ങൾക്കും നിവേദനശ്രവണത്തിനും പാത്രമാണെന്നും മീനാക്ഷിക്കുട്ടിക്കു തോന്നിത്തുടങ്ങി. തന്റെ ഹൃദയം ഏതു യുവാവിന്റെ പ്രേമക്ഷേത്രമായിരിക്കുന്നുവോ, അയാളുടെ രൂപദർശനം തന്റെ ചിത്തത്തിൽ അങ്കുരിപ്പിക്കുന്നപോലുള്ള വികാരങ്ങൾ ഒന്നുംതന്നെ ഈ യുവാവിന്റെ ദർശനം ഉദിപ്പിക്കുന്നില്ല. എങ്കിലും ഭക്ഷണകാര്യത്തിൽ അദ്ദേഹം ആരംഭിച്ച സൽക്കാരം കഴക്കൂട്ടത്തു കുഞ്ഞമ്മയുടെ ആഭിജാത്യമർമ്മത്തിൽ ശൂലമുനപോലെ തറച്ചു. ആ കന്യകയുടെ വൈമനസ്യം കേശവപിള്ളയ്ക്കു സുഗ്രാഹ്യമായിരുന്നു. ആ മൂന്നാളുകളും അനന്തകരണീയത്തെ നിർണ്ണയിപ്പാൻ ശക്തരല്ലാതെ നില്ക്കുമ്പോൾ “. . . ഗണ്ഡമണ്ഡലമണ്ഡിതകുണ്ഡല— ചണ്ഡവൈരിഖണ്ഡന ഹരേ കൃഷ്ണ!” എന്നിങ്ങനെ വടക്കൻ കോട്ടയത്തിലമർന്നിരുന്ന രാജവംശകവികോകിലഗളോൽഗളിതവും, ഭക്തിമധുരിമാപ്രചുരവും ആയുള്ള ഒരു ഗാനത്തോടുകൂടി ഒരാളിന്റെ പുറപ്പാടുണ്ടായി. മാമാവെങ്കിടൻ ‘ക്രൂരയാകുന്ന നക്രതുണ്ഡി’ എന്നും മറ്റും പാടാറുള്ളത് ആ സ്ത്രീയെക്കുറിച്ചുള്ള സ്തോത്രങ്ങളാണെന്നു ഭഗവതിഅമ്മ വിചാരിച്ചിരുന്നു. ഈ പുറപ്പാടിലെ ഗാനം കേട്ട ഉടനേതന്നെ അർദ്ധനീരസഭാവത്തിൽ അവർ ഇങ്ങനെ പറഞ്ഞു: “എന്ന ആഷ്ഷമിച്ച് അതാ അപ്പൂന്തൻ തൊറക്കുണു. ഈ കൊച്ചിനെ എന്തു ചെയ്യും? എക്കും പിടിച്ചോ വെന? നെല്ലിലോ പുല്ലിലോ പതുക്കാമോ?” (നെഞ്ചിൽ അടിച്ചുകൊണ്ട്) “ഇവിടെക്കെടന്നിപ്പം രാവണാട്ടമാടൂല്ലിയോ, വീമൻപട്ടര്?” മീനാക്ഷിയെ ഒളിക്കാൻ കഴിയുന്നതിനു മുമ്പിൽത്തന്നെ ഗൃഹസ്ഥവേഷത്തിൽ മാമാവെങ്കിടൻ പ്രവേശിച്ച് ആ രംഗത്തിലെ ശൈത്യമെല്ലാം ദൂരീകരിച്ചു. അദ്ദേഹത്തിന്റെ ഗാനത്തെ, വിശേഷിച്ചും “പാണ്ഡുപുത്രരാം ഞങ്ങളെ നീ മുകിൽവർണ്ണാ കൈവെടിഞ്ഞിതോ” എന്ന ഭാഗത്തെ രസജ്ഞയായ മീനാക്ഷിക്കുട്ടി കർണ്ണപീയൂഷമായി ആസ്വദിച്ചു സുഖിച്ചു. കേശവൻകുഞ്ഞിനെക്കൊണ്ട് തന്നെ പരിണയംകഴിപ്പിക്കണമെന്നു ഗുണദോഷിച്ച അ ബ്രാഹ്മണൻ തനിക്കു മിത്രമായിത്തന്നെ ഇരിക്കുമെന്നുള്ള ചിന്തയോടുകൂടി, അദ്ദേഹം പ്രവേശിച്ച ഉടനെ ആ കുട്ടി അദ്ദേഹത്തിനോട് ചേഷ്ടകൊണ്ട് സ്വാഗതോച്ചാരണം ചെയ്തു. ആ യുവതിയേയും കേശവപിള്ളയേയും ഒരുമിച്ചു കണ്ട മാത്രയിലുണ്ടായ മാമാവെങ്കിടന്റെ ഭാവരസങ്ങളും പ്രഹസനങ്ങളും, കൈകൊട്ടിക്കളിയും അവർണ്ണനീയങ്ങളായിരുന്നു. “അടെ തിരുട്ടുക്കാമാ—മായമയച്ചൂതാ—കൊണ്ടേവംതൂട്ടിയാ? കീഴട്ടുപ്പൂണിയെപ്പോട്ടു മെരട്ടിയുണ്ട്, മോടി വിദ്യയാലേ, കന്നി നിയാളെ ഇഴയ്ത്തുണ്ടേ വന്തുട്ടാക്കും? അടേ, വിവാഹത്തൂക്ക് ദക്ഷിണയാവതു ബ്രാഹ്മണനുക്കില്ലിയാ? ഓഹൊ! അതുവും പൊയ്‌വിട്ടുതെ.” (മീനാക്ഷിയോട്) “എന്നമ്മിണീ? ‘അനന്തഗുണനിധിപരന്തപൻ, ഇവനവന്തിജനപദപുരന്ദരൻ?—അണ്ണയ്ക്കു ശൊന്നാപ്പോലെ താൻ പറ്റിത്തൂട്ടിയേ? എൻ ശെൽവച്ചേലേ! കിഴവനെപ്പോട്ടുനീയും മെരട്ടൂട്ടിയേ? ആനാലും ‘അനൽപം വാമസ്തു ഭവ്യം മമ പ്രസാദേന.’" ഈ പ്രസംഗത്തിനിടയിൽ, എന്തു ക്രിയയെ അനുഷ്ഠിക്കേണ്ടതെന്നുള്ള പരിഭ്രമത്തോടുകൂടി മറ്റുള്ളവർ നിന്നു പോയി. ആ ബ്രാഹ്മണന്റെ കേശവൻകുഞ്ഞ്, തന്റെ മുമ്പിൽ നില്ക്കുന്ന യുവാവാണെന്നും, അല്ലാതെ തന്റെ പ്രണയാസ്പദമായ ലളിതസുന്ദരനല്ലെന്നും, ആ കമനന്റെ ആപന്മോചനത്തിനായി ഈ തുല്യവയസ്കനും തുല്യപ്രഭാവനും ആയ യുവാവിന്റെ അടുത്ത് അപേക്ഷിപ്പാൻപോകുന്നത് വിധിവിലാസത്തിന്റെ ഗതിവിശേഷമാണെന്നും മീനാക്ഷിക്കു തോന്നി. ഇനി മാമാവെങ്കിടൻതന്നെ തനിക്കൊരാധാരമെന്നുള്ള വിചാരത്തോടുകൂടി അവൾ ആ ബ്രാഹ്മണന്റെ അടുത്തണഞ്ഞ് “പോവോമാ മാമാ? കാലഗതിയാലെ വന്തുട്ടേൻ” എന്നുക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു. മാമാവെങ്കിടൻ ആകപ്പാടെ കുഴക്കിലായി. എന്നാൽ ഭഗവതിഅമ്മയുടെ പാടവങ്ങൾക്ക് ഉണർച്ചയുണ്ടായി, മാമന്റെനേർക്കു തന്റെ കാലുഷ്യത്തെ പ്രവർഷിച്ചു: “കൂനിലെ കുരുപോലെ വന്നൂട്ടതു കണ്ടില്യോ. ഇക്കുന്തത്തിന് ഒരു കാലനുമില്ലേന്നോ?” [ 111 ] മാമാവെങ്കിടൻ: “മൊള്ളേടി, കാളമേഘനിറമാണ്ട ദാനവീ!”

ഈ സ്തോത്രംകൊണ്ട് ഭഗവതിഅമ്മ പ്രസന്നയായി. പ്രതിസ്തോത്രത്തിന് ഒരുമ്പെട്ടു. എങ്കിലും കേശവപിള്ള സംഭാഷണത്തിനാരംഭിച്ചതുകൊണ്ട്, അതിനെ അവർ അമർത്തിക്കൊണ്ടു. അനവരതഭ്രമണത്തോടുകൂടി കഴിയുന്ന തന്റെ ജാതകവിശേഷത്തെക്കുറിച്ച് ആ യുവാവു പരിതപിച്ചു. അപ്രതീക്ഷിതമായി സ്ത്രീകൾ തന്റെ ജീവഗതിയെ വക്രിപ്പിക്കാൻ ഉദയംചെയ്യുന്നതിനെക്കുറിച്ച് അയാൾ ആശ്ചര്യപ്പെട്ടു. തന്നെ കാൺമാനായി ഈ കന്യക പുറപ്പെട്ടിരിക്കുന്നത് എന്തൊരു ഗ്രഹപ്പിഴയാണ്! ഇവൾ പുറമേ കാണപ്പെടുന്നതുപോലുള്ള ഒരു സ്ത്രീയല്ല. താൻ സംശയിച്ചതുപോലെ രാജ്യകാര്യസംഭ്രമണങ്ങളെ ഭരിക്കുന്ന ഒരു ഉപഗ്രഹമെങ്കിലും ആയിരിക്കണം. ഇവളുടെനേർക്ക് മാമാവെങ്കിടൻ രാജകന്യക എന്നപോലെ ആദരത്തെ കാണിക്കുന്നു. പരിശുദ്ധതമിൾഭാഷയിലും സ്വരത്തിലും ഇവൾ സംസാരിക്കുന്നുമുണ്ട്. ഇനി സംശയിപ്പാനുണ്ടോ? തന്റെ അനുമാനങ്ങൾ ശരിയായിത്തന്നെ പരിണമിക്കുന്നു. ഇവൾ കേശവൻകുഞ്ഞിനെ രക്ഷപ്പെടുത്താൻ പുറപ്പെട്ടിരിക്കുന്നതുകൊണ്ട് ശേഷവും സ്പഷ്ടം. ദോഷൈകദൃക്കുകളായ ജനങ്ങൾ എന്തു ദുഷ്പ്രവാദങ്ങളേയും പറയട്ടെ. രാമയ്യൻമുഖേന തന്റെ വാദങ്ങൾകൊണ്ട്, തന്റെ അനുമാനങ്ങളുടെ അവിതർക്കിതത്വത്തെ മഹാരാജാവിന് ബോദ്ധ്യം വരുത്തും. ഈവിധമുള്ള ചിന്തകളോടുകൂടി കേശവപിള്ള ഇങ്ങനെ പറഞ്ഞു:

“മാമാ, ഈ കുട്ടി ഉണ്ടായിട്ടില്ല. എവിടെയെങ്കിലും താമസിപ്പിക്കണമല്ലോ. ചെമ്പകശ്ശേരിയിൽ കൊണ്ടാക്കിയാൽ വേണ്ടൂല്ല.”

ഒരു കഴക്കൂട്ടത്തുപിള്ളയുടെ ഭാര്യാഗൃഹമായ ചെമ്പകശ്ശേരിയിലേക്ക് ആ കന്യകയെ അയപ്പാൻ കേശവപിള്ള ആലോചിച്ചത് അവളുടെ പരമാർത്ഥത്തെ അറിഞ്ഞുകൊണ്ടാണെന്നു മാമൻ മനസ്സിലാക്കി. ആ നിശ്ചയത്തോളം ഉചിതമായ മറ്റൊരു മാർഗ്ഗം തനിക്കു തോന്നായ്കയാലും, ചെമ്പകശ്ശേരി എന്ന ഭവനനാമത്തെ കേട്ടതിൽ ആ കന്യകയും വിപരീതഭാവമൊന്നും കാണിക്കാത്തതിനാലും, മാമൻ “ആമാമാം—അങ്കെ താൻ ‘കിന്ദേവീ കിമു കിന്നരി സുന്ദരി’ ആടറതുക്കുതകിന രംഗം” എന്നു മറുപടി പറഞ്ഞു. എന്നാൽ ‘നിനച്ചവണ്ണമല്ല ദൈവമാർക്കുമേ’ എന്നു ദൃഷ്ടാന്തപ്പെടുത്തുമാറ്, കേശവപിള്ള ബഹുദൂരദേശങ്ങളിലും തിരുവിതാംകൂറിലും കണ്ടിട്ടില്ലാത്ത ഒരു സത്വം അയാളുടെ മുമ്പിൽ പ്രത്യക്ഷമായി. അങ്ങനെ പ്രത്യക്ഷമായത് മനുഷ്യവിഗ്രഹമോ, ത്രേതായുഗത്തിൽ ദണ്ഡകാരണ്യവാസംചെയ്ത് തപോവിഘാതകന്മാരായി ചരിച്ച വർഗ്ഗത്തിന്റെ ഒരു പ്രതിനിധി അവശേഷിച്ച് അവിടെ അന്നത്തെ നാടകത്തിൽ ഭരതവാക്യകഥനത്തിനായി ആവിർഭവിച്ചതോ എന്നു ശങ്കിക്കത്ത രൂപമായിരുന്നെങ്കിലും, പൂർവശിലാശിഷ്ടത്തെക്കണ്ട് സ്വജാതീയനെന്ന് കേശവപിള്ള അഭിമാനിച്ച്, സ്വർഗ്ഗമഹിമാവിന് സാക്ഷ്യമായുള്ള ആ വിഗ്രഹത്തെ വീണ്ടും, പരിശോധിച്ചു. മാമാവെങ്കിടൻ തിരിഞ്ഞുനോക്കി, ചാടി എഴുന്നേറ്റ്, ആഗമിച്ച അപ്രാകൃതരൂപത്തിന്റെ ചുറ്റും നൃത്തംചെയ്തു. എന്നാൽ അയാളുടെ വരവിന്റെ കാരണത്തെപ്പറ്റി എന്തെങ്കിലും ഒരു ചോദ്യം ചെയ്യുന്നതിനിടയിൽ, ചിലമ്പിനേത്തു ചന്ത്രക്കാറൻ, ഉമ്മിണിപ്പിള്ള മുതലായി ബഹുജനങ്ങൾ ആ മുറ്റത്തു നിറഞ്ഞു. ദ്യൂതവിജയിയായ പുഷ്കരൻ നളന്റെ നേർക്കെന്നപോലെ ഉമ്മിണിപ്പിള്ള ബഹുവാചാലതയോടെ ഒരു ഭത്സനം തുടങ്ങി: “നീട്ടെഴുത്തങ്ങത്തെ പൂച്ചെല്ലാം പുറത്ത്! പട്ടണത്തിലും പട്ടാപ്പകലും, പത്താമുദയം കഴിഞ്ഞും മണ്ണാപ്പേടി ഇതിനുമുൻപു കേട്ടിട്ടില്ല. ഇതാർക്കടുത്ത വേല? ഇതെല്ലാം തമ്പുരാൻ കേൾക്കണം. എവിടെ—പെണ്ണെവിടെ? ആണുങ്ങൾ വന്നിരിക്കുണൂ ഉടയവരായിട്ട്. ഉത്തരം പറയിക്കാതെ തന്നെ വിടുമെന്നോ? മേത്തനോ കീത്തനോ പിറന്ന നീചൻ—”

ചിലമ്പിനേത്തു ചന്ത്രക്കാറൻ ഉമ്മിണിപ്പിള്ളയെ തടുത്തു: “ഛീ! ഛി! ഏറെപ്പേച്ച് എരപ്പത്തനം! മര്യാധക്കാർക്ക് ഏഴരാണ്ടംപിടിച്ചിരിക്കണ ഇക്കാലത്ത്, ഒത്തി, ഒതുങ്ങി നടയെടാ—”

ഉമ്മിണിപ്പിള്ള: “അങ്ങനെയല്ലങ്ങുന്നേ! ഇയ്യാൾക്കു തിരുമുമ്പിൽസേവയുണ്ടൊന്നൊരു ഹുങ്കുണ്ട്. തമ്പുരാനും മാലോകരുമറിയിട്ട്, ധർമ്മപുത്രരുചമഞ്ഞു നടക്കുന്ന വയ്മ്പുകള്. [ 112 ] ഇവന്റെ പല്ലു പറിക്കേണ്ടയോ?” ആദ്യമായി മുറ്റത്ത് ആഗമിച്ച കുപ്പശ്ശാർ “ഛ്ണീ! ഛ്ണീ! എല്ലും ഫല്ലും ഫണിക്കണതു ഫിന്നെ. കുഞ്ഞെവിണേന്നു ണോക്കിൻ!” (ഭഗവതിയമ്മയെ ചൂണ്ടിക്കാണിച്ച്) “ഇപ്പെമ്പണന്നവര്—”

ഭഗവതിഅമ്മ: “ഛീ! മൂക്കറമാടൻ തുള്ളാണ്ടു നിയ്ക്കു കൂവാ. തന്റെ ‘പെമ്പറന്നവരൊ’ ഞാൻ? എടാ നെട്ടപ്പനയാ! തന്നെപ്പെറ്റടിച്ചത് ആമ്പറന്നവരൊ?”

കുപ്പശ്ശാർ ഈ വാഗ്വിഷമേറ്റു പൊട്ടിച്ചിരിച്ചതേയുള്ളു. അതിന്റെ കൂർത്ത ശ്രുതിയും വക്താവിന്റെ ആട്ടുകളും കൂടിയാട്ടവും കണ്ട് ചന്ത്രക്കാറനും അണഞ്ഞ ദീപംപോലെ സ്വല്പം ഒന്നു പുകഞ്ഞുനിന്നു. ഭഗവതിഅമ്മ മാമാവെങ്കിടനേയും കേശവപിള്ളയേയും ഞെരിച്ചു കൊണ്ട് അകത്തു കയറി. ചന്ത്രക്കാറൻ മാമാവെങ്കിടനോടു കയർത്ത് കാര്യമെടുത്ത്, ചില ചോദ്യങ്ങൾചെയ്തു.

മാമാവെങ്കിടൻ: “ചന്ത്രക്കാറങ്ങുന്നെ, ‘സാ’എന്നു തുടങ്ങണം. ‘നീ’യിൽ എടുത്താൽ അങ്ങുവരെ നിൽക്കൂല്ല. ഈ അപ്പനു കുറ്റമൊന്നുമില്ല. ആ ഉമ്മിണിപ്പിള്ള ശുദ്ധ വിദ്യുജ്ജിഹ്വൻ! ഹ! എന്തെല്ലാമാണു പറഞ്ഞത്? പല്ലു പറിക്കയോ? പല്ലിനു കൊതിയുണ്ടെങ്കിൽ, പുത്തൻകോട്ട ശ്മശാനത്തിൽ പോയിപ്പെറുക്കണം. അതിന്റെ ഗ്രഹപ്പിഴ ഇക്കുഞ്ഞിനെ ഇവിടെക്കിഴുത്തു, അതിലേക്ക് കേശവപിള്ളയാണോ കുറ്റക്കാരനായത്? ചന്ത്രക്കാറനങ്ങുന്ന് നല്ലതിന്മണ്ണം ബുദ്ധി ഉറപ്പിച്ചാലോചിക്കണം. നിങ്ങടെ കുഞ്ഞുപോലെതന്നെ, മാമന്റെ കുഞ്ഞുമാണ്. പുറകോട്ടേക്കഥകളിൽ കേറിയാൽ മുള്ളു ചവിട്ടും. അങ്ങനെ അല്ലേ അങ്ങുന്നേ? മിണ്ടാതെ കുഞ്ഞിനെ കൊണ്ടുപൊയ്ക്കൊള്ളിൻ! അതാണുത്തമം.”

ഉമ്മിണിപിള്ള: “താൻ വയ്പടവെട്ടാൻ വലിയ കട്ടിയക്കാറൻതന്നെ—”

മാമാവെങ്കിടൻ: “നിന്റെ ‘ഗ്വാഗ്വാ’യ്ക്ക് ആരെങ്കിലും ക്ഷണത്തിൽ പൊലിക്കും. ഞാൻ വായ്പടയനാണല്ലേ? നല്ലകാലത്ത് ആ ഊട്ടുപുരയിലെ എരിശ്ശേരിവാർപ്പ് ഒരുതല പൊക്കുന്ന കയ്യായിരുന്നു ഇത്. അന്നായിരുന്നുവെങ്കിൽ, നീ ഒരു കശക്കിന്റെ കഷണത്തിന്നുണ്ടോ? ഇന്നു തരത്തിന് തരം ഇതാ വിട്ടിരിക്കുണു. അതാ നില്ക്കുന്നു കേശവപിള്ള–പയറ്റുകാണട്ടെ–അക്കൈയ്യ് ഒന്നു മടക്ക്— കാണിക്ക്—പ്രാഗ്ത്ഭ്യം—‘കിന്തു ഭോ ചൊന്നതും വാസുദേവ!’ എന്ന്. ഏറെക്കുതിക്കേണ്ട. കൈവിലാസങ്ങൾ അങ്ങു ദൂരത്തു വച്ചേക്ക്. ഈന്തപ്പനച്ചീന്തലിലാണ് നിന്റെ ധനാശി എന്നു കണ്ടോ.”

ഇങ്ങനെ തന്റെ വത്സനുവേണ്ടി തലകൊടുത്ത് മാമൻ കലശൽ മുറുക്കുന്നതിനിടയിൽ, ഭഗവതിഅമ്മ മീനാക്ഷിക്കുട്ടിയെ പുറത്തിറക്കിക്കൊണ്ടുവന്നു. അവളെ കണ്ട ഉടനെതന്നെ ചന്ത്രക്കാറൻ “നുമ്പേ നട” എന്ന് ഉത്തരവുകൊടുത്തു.

മീനാക്ഷി : “ഞാൻ വരുന്നില്ലാ.”

ചന്ത്രക്കാറൻ: “വരുണില്ലയോ? എ! ഇവിടെ പൊറുതിക്കൊണ്ടേച്ചോ? പിള്ളേടെ കണ്ണെന്ത്? ചെമ്പിടാംകുഴിയിലോ ചെന്ന് ഇരിക്കുന്നത്?”

മീനാക്ഷി: (കേശവപിള്ളയോടും മാമനോടും) “ഇദ്ദേഹത്തിന് എന്റെമേൽ ഒരവകാശവുമില്ല. ശാസിപ്പാനും കൊണ്ടുപോകാനും ഒരധികാരവുമില്ല. എന്നെ ആരും തൊടാതെ നിങ്ങളെങ്കിലും രക്ഷിക്കണം.”

ചന്ത്രക്കാറൻ: (ദ്വേഷ്യത്തോട്) “പെണ്ണേ! എന്തു ചലമ്പുണു നീ? ആരെന്നു കണ്ടാണീഹവങ്കാരങ്ങള്?”

അധികം വാക്കുകൾക്ക് ഇടകൊടുക്കാതെ കുപ്പശ്ശാർ മുമ്പോട്ടുകടന്ന് മീനാക്ഷിക്കുട്ടിയോടു സ്നേഹപുരസ്സരമായി ചില കർണ്ണമന്ത്രങ്ങൾ ജപിച്ച്, അവളെ വശത്താക്കിക്കൊണ്ട് അവിടെനിന്നു തിരിച്ചു. ചന്ത്രക്കാറനും ഉമ്മിണിപ്പിള്ളയും അനുഗാമികളും കേശവപിള്ളയുടെ നേർക്ക് ഒരു ലഹളയ്ക്കൊരുമ്പെട്ടു. കൂട്ടത്തിനിടയിൽ കാഴ്ചക്കാരനായി പ്രവേശിച്ചു നിന്നിരുന്ന പക്കീർസാ മുമ്പോട്ടു കടന്നു. അയാളുടെയും ചന്ത്രക്കാറന്റെയും നേത്രങ്ങളിടഞ്ഞു.

ചന്ത്രക്കാറഭാസ്കരൻ ഭൂതചരിത്രസ്മൃതികൊണ്ട് ആ മഹമ്മദീയാഞ്ജനേയനാൽ ഭക്ഷിക്കപ്പെടുമെന്നു ഭയന്നപോലെ അരനിമിഷം അവിടെ താമസിക്കാതെ നടന്നുകളഞ്ഞു. പക്കീർസാ ചിരിച്ചുകൊണ്ട് ഉമ്മിണിപ്പിള്ളയുടെ പുറങ്കഴുത്തിൽ ഒരു വിരൽകൊണ്ട് ഒന്നു തലോടിവിട്ടു. അരനാഴിക കഴിഞ്ഞപ്പോൾ ആ സരസന്റെ നാസിക വാമകർണ്ണമുഖമായി വക്രിച്ചു പോയതായി കാണപ്പെട്ടു.