ആദിഭാഷ/സന്ധിനിരൂപണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ആദിഭാഷ
രചന:ചട്ടമ്പിസ്വാമികൾ
സന്ധിനിരൂപണം
ആദിഭാഷ

ഉള്ളടക്കം[തിരുത്തുക]

  1. പ്രാരംഭം
  2. അക്ഷരനിരൂപണം
  3. സന്ധിനിരൂപണം
  4. പദവ്യവസ്ഥാനിരൂപണം
  5. ലിംഗനിരൂപണം
  6. വചനനിരൂപണം
  7. വിഭക്തിനിരൂപണം
  8. ധാതുനിരൂപണം
  9. തമിഴ് സംസ്കൃതാദി താരതമ്യം
  10. ആദിഭാ‌ഷ


സന്ധിനിരൂപണം
[തിരുത്തുക]

ഇനി, സംസ്കൃതം, തമിഴ് ഈ ഭാ‌ഷകളിലെ സന്ധി കാര്യത്തെക്കുറിച്ചു പരിശോധിക്കാം. ആ രണ്ട് ഭാ‌ഷകളിലും സ്വരങ്ങൾ തമ്മിലും സ്വരങ്ങൾ വ്യജ്ഞനത്തോടും വ്യഞ്ജനങ്ങൾ തമ്മിലും ചേരുമ്പോൾ സന്ധിവികാരങ്ങൾ സംഭവിക്കുന്നുണ്ടെങ്കിലും, അവ അധികവും വ്യത്യസ്തങ്ങളായി കാണപ്പെടുന്നു.

സംസ്കൃതത്തിൽ അകാരത്തിനു പകരമായി അകാരം വരുമ്പോൾ രണ്ട് അകാരങ്ങളും ലോപിച്ചു ഒരു ദീർഘ അകാരം ആ സ്ഥാനത്തു വന്നു ചേരുന്നു. ഉദാഹരണം - സുന്ദര + അരവിന്ദം = സുന്ദരാരവിന്ദം. ‘അകഃ സവർണ്ണേ ദീർഘഃ’ (6-1-101) എന്ന പാണിനീസൂത്രപ്രകാരമാണു ഈ രൂപം സിദ്ധിക്കുന്നത്. അകാരത്തിനു പരമായി ഇകാര ഉകാരങ്ങൾ ഇരിക്കുമ്പോൾ അകാര ഇകാരങ്ങൾ ലോപിച്ചു ഏകാരവും അകാര ഉകാരങ്ങൾ ലോപിച്ച് ഓകാരവും ഏകാദേശം വരുന്നു. ഉദാഹരണം ദേവ+ഇന്ദ്രഃ=ദേവേന്ദ്രഃ, ശീത+ഉദകം=ശീതോദകം, ‘ആദ്ഗുണഃ’ (6-1-87) എന്ന സൂത്രം ഇവിടെ പ്രമാണം. അകാരത്തിനു ഏ, ഐ, ഒ, ഔ, ഈ അക്ഷരങ്ങൾ പരം വന്നാൽ അകാരവും ഏ, ഐ കളിൽ ഒന്നു ലോപിച്ച് ഐകാരവും, അകാരവും ഓകാര ഔകാരകങ്ങളിൽ ഒന്നു ലോപിച്ചു ഔകാരകവും സ്ഥാനികളായി വരും. ഉദാഹരണം അത്ര+ഏകം=അതെകം, ജന+ഐകമത്യം= ജനൈകമത്യം, അത്ര+ഓദനം=അത്രദൗനം, ജല+ഔഷ്ണ്യം= ജലൗഷ്ണ്യം.

പ്രാമാണികസൂത്രം ‘വൃദ്ധിരേചി’ (6-1-88). ഇവിടെ ഹ്രസ്വങ്ങൾക്കുള്ള വിധികൾ തന്നെ അതതുകളുടെ ദീർഘരൂപ[ 35 ]ങ്ങൾക്കും ചേരുന്നതാണ്. ഉദാഹരണം രമാ+ആഗതാ=രമാഗതാ, രമാ+ഈശഃ=രമേശഃ.

തമിഴിൽ അകാരത്തിനുപരമായി സ്വരങ്ങളിൽ ഏതെങ്കിലും ഒന്നു വന്നാൽ വ എന്ന അക്ഷരം മദ്ധ്യത്തിൽ കൂടുതലായി വന്നു ചേരും ഉദാഹരണം പല+അങ്ക=പലവങ്ക, പല+ഉള=പലവുള, പല+എഴുത്തുകൾ=പലവെഴുത്തുകൾ, പല+ഒളികൾ=പലവൊളികൾ, പല+ഐങ്കരർ=പലവൈങ്കരർ, പല+ഔതാര്യർക്കൾ=പലവൗതാര്യർകൾ; പ്രമാണം നന്നൂൽ, പൂണരിയൽ 162, 163. ആകാരത്തിനും ഈ വിധി തന്നെ. ഉദാഹരണം - പല+അങ്കുർ=പലവാങ്കുർ ഇത്യാദി.

സംസ്കൃതത്തിൽ ഇകാരത്തിനു ഇകാരവ്യതിരിക്തങ്ങളായ സ്വരങ്ങൾ പരം വന്നാൽ ആ ഇകാരം യകാരമായി മാറും. ഉദാഹരണം ദധി+അത്ര=ദധ്യത്ര; ദധി+ഉദകം=ദധ്യുദകം; ദധി+ഏതത്=ദധ്യേതത്; ദധി+ഐക്യം=ദധ്യൈക്യം; ദധി+ഓദനം=ദധ്യോദനം; ദധി+ഔഷ്ണ്യം=ദധ്യൗഷ്ണ്യം; ഇകാരത്തിനു പരമായി ഇകാരം വന്നാൽ ആ രണ്ടിനും ഏകാദേശമായി ദീർഘം വരുന്നു. ഉദാഹരണം ദധി+ഇഹ=ദധീഹ.

തമിഴിൽ ഇകാരത്തിനുപരമായി മറ്റേതു സ്വരങ്ങൾ പകരം വന്നാലും ഇടയിൽ യ എന്ന അക്ഷരം അധികമായി വരും. ഉദാഹരണം മണി+അഴക്=മണിയഴക്; മണി+ഇത്=മണിയിത്; മണി+ഉണ്ട്=മണിയുണ്ട്; മണി+എങ്ക്=മണിയെങ്ക്; മണി+ഐയം=മണിയൈയ്യം; മണി+ഒലി=മണീയൊലി; മണീ+ഔവിയം=മണീയൗവിയം.

സംസ്കൃതത്തിൽ ഉകാരത്തിനു ഇതര സ്വരാക്ഷരങ്ങൾ പരം വന്നാൽ ആ ഉകാരം വകാരമായി മാറും, [ 36 ] മധു+അത്ര=മധ്വത്ര; മധു+ഇഹ=മധ്വിഹ, മധു+ഏതത്=മധ്വേതത്; മധു+ഐക്യം=മധ്വൈക്യം, മധു+ഓദനം=മധ്വോദനം, മധു+ഔഷ്ണ്യം=മധൗഷ്ണ്യം; ഉകാരത്തിനു ഉകാരം പരം വരുമ്പോൾ ദീർഘസന്ധി വരും. മധു+ഉദകം=മധൂദകം എന്നിങ്ങനെ ഉദാഹരണം.

തമിഴിൽ ഉകാരത്തിനു പരമായി മറ്റു സ്വരങ്ങൾ വരുമ്പോൾ ചിലെടത്ത് വകാരം ആദേശമാവുകയും ചിലെടത്ത് ഹ്രസ്വോകാരം ലോപമാവുകയും ചെയ്യും. ഉദാഹരണം - കടു+അഴക്=കടുവഴക്; പു+ആകി=പൂവാകി; നാകു+അരിതു=നാകരിതു; കതവു+അഴകൂ=കതവഴകു.

സംസ്കൃതത്തിൽ ഏകാരത്തിനു പരമായി അകാരം ലോപിക്കുകയും (പൂർവ്വരൂപമാകുകയും) ചിലേടത്തു ‘അയ്’ എന്ന ആദേശം വരികയും ചെയ്യും. അകാരമൊഴിച്ചുള്ള സ്വരങ്ങൾ പരം വരുമ്പോൾ ‘അയ്’ എന്ന ഒരു രൂപമേ ആദേശം വരികയുള്ളു. ഉദാഹരണം ഹരേ+അവ=ഹരേവ; ജേ+അ=ജയ; ഹരേ+ഇഹ=ഹരയിഹ; ഇവിടെ യകാരം ലോപിച്ചു സന്നികർ‌ഷത്തോടു കൂടാതെ പ്രത്യേകം സ്വരങ്ങൾ നിൽക്കാറുമുണ്ട്. ഉദാഹരണം ഹരേ+ഇഹ=ഹരയിഹ;=ഹരഇഹ.3

തമിഴിൽ ഏകാരത്തിനുപരിയായി സ്വരങ്ങൾ ഇരിക്കുമ്പോൾ ചില സ്ഥലത്തു യകാരവും ചിലേടത്തു വകാരവും ആഗമങ്ങളായും വരും. ഉദാഹരണം അവനേ+ഇവൻ=അവനേയിവൻ; ചേ+അഴകു=ചേവഴകു ഇത്യാദി.

സംസ്കൃതത്തിൽ ഐകാരത്തിനു മേലായി സ്വരങ്ങൾ വന്നാൽ ആയ് ആദേശം വന്നു ആ യകാരം ചിലെടത്ത് ലോപിച്ചും ചിലെടത്ത് ലോപിക്കാതെയും വരും. ഉദാഹരണം [ 37 ] സീതായൈ+അത്ര=സീതായായത്ര എന്നും സീതായാഅത്ര എന്നും രണ്ടു വിധം. നൈ+അക=നായക എന്നു യകാരം ലോപിക്കാതെ ഏകരൂപത്തിൽ നിൽക്കുന്നതിനു ദൃഷ്ടാന്തം.

തമിഴ് ഐകാരത്തിനു ശേ‌ഷം സ്വരാക്ഷരങ്ങൾ വരുമ്പോൾ യകാരം അധികമായി വരും. ഉദാഹരണം പനൈ+ഒന്റും=പനയൊന്റും.

സംസ്കൃതഭാ‌ഷയിൽ ഓകാരത്തിനു പരമായി സ്വരങ്ങളിരിക്കുമ്പോൾ അവ് ആദേശം വരും. ഉദാഹരണം ചിലേടത്തു വകാരം ലോപിച്ചും വിഷ്ണോ+ഏ=വിഷ്ണവേ; അല്ലാതെയും വരും. ഉദാഹരണം വിഷ്ണോ+ഇഹ=വിഷ്ണവിഹ; വിഷ്ണ ഇഹ എന്നും ഈ ഓകാരത്തിനു അകാരം പരം വന്നാൽ ചിലെടത്ത് അകാരം ലോപിച്ചു പോകും; എന്നുവച്ചാൽ പൂർവ്വരൂപമായി മാറുമെന്ന് അർത്ഥം. ഉദാഹരണം വിഷ്ണോ+അവ=വിഷ്ണോവ.

തമിഴിൽ ഓകാരത്തിനു പരമായി സ്വരങ്ങൾ ഇരുന്നാൽ ‘വ്‘ എന്ന അർദ്ധാക്ഷരം ആഗമം വരും. കോ+അതു=കോവതു. കോ+ ഇതു=കോവതു; തുടങ്ങിയവ.

സംസ്കൃതത്തിൽ ഔകാരത്തിനു സ്വരങ്ങൾ പരം വന്നാൽ ‘ആവ്‘ ആദേശം വരും. പ+അൗകഃ=പാവകഃ ചിലെടത്തു വകാരംലോപിച്ചും ലോപിക്കാതെയും രൂപസിദ്ധി കാണുന്നുണ്ട്. വിഷ്ണൗ+അത്രം=വിഷ്ണാവത്ര. വിഷ്ണാ അത്ര ഇത്യാദി ഉദാഹരണം.

തമിഴിൽ ഇങ്ങിനെയുള്ളിടത്തു വകാരം കൂടുതലായി വരും. ക+അൗത്=കവൗത് ഇതുപോലെ പലതും ദൃഷ്ടാന്തം. ഇവിടെ ഉദ്ധരിച്ചവിധം സംസ്കൃതത്തിൽ അകാരത്തിനു ശേ‌ഷം [ 48 ] ഓരോ സ്വരങ്ങൾ വരുമ്പോൾ ഗുണം, വൃദ്ധി [1] മുതലായ പല സന്ധിവികാരങ്ങളും അതുപോലെ അ, ഉ, എ തുടങ്ങിയ സ്വരങ്ങൾക്കും നാനാമാതിരി സന്ധികളും വന്നു കാണുന്നു. തമിഴിൽ അ, ഉ, ഒ, ഓ ഈ അക്ഷരങ്ങൾക്ക് യകാരവും ഏകാരത്തിനു യകാരവകാരങ്ങളും സ്വരസന്ധിയിൽ ആഗമവും ചില ദിക്കിൽ ഹ്രസ്വോകാരങ്ങൾക്ക് ലോപവും വരുന്ന വിധം വ്യാകരണവിധികൾ ഇരിക്കുന്നു. ഇതുകൊണ്ട് തമിഴ്സന്ധി വികാരങ്ങൾ സംസ്കൃതഭാ‌ഷയെ അനുസരിക്കുന്നില്ലന്ന് സ്പഷ്ടമാകുന്നു.

വ്യജ്ഞനസന്ധിയെക്കുറിച്ചു നോക്കാം. സംസ്കൃതത്തിൽ ക്, ച്, ത്, പ് എന്ന അക്ഷരങ്ങൾക്ക് പരമായി അനുനാസികങ്ങൾ ഇരുന്നാൽ ക് തുടങ്ങിയവ അനുനാസികമായി മാറുന്നു. ഉദാഹരണം വാക്+മാത്രം=വാങ്മാത്രം; ഷട്+നവതി=ഷണ്ണവതി; ഷട്+മുരാരി=ഷണ്മുരാരി; അപ്+മാത്രം=അമ്മാത്രം. തമിഴിൽ ഈ അക്ഷരങ്ങളിൽ അവസാനിക്കുന്ന ശബ്ദങ്ങൾ സിദ്ധിക്കുന്നേ ഇല്ല.

സംസൃതത്തിൽ ത്, ന് ഈ വ്യഞ്ജനങ്ങൾ ച്, ശ് ഈ വ്യഞ്ജനങ്ങളോട് ചേരുമ്പോൾ മുറയ്ക്ക് ച് ഞ് എന്നു മാറുന്നു. തമിഴിൽ ഇങ്ങനെ അർദ്ധാക്ഷരത്തിൽ നിൽക്കുന്ന ശബ്ദങ്ങളും ഇല്ല. തകാരനകാരങ്ങൾ അന്തമായിട്ടുള്ള പദങ്ങൾക്ക് തമിഴിൽ ഈ വിധി കാണുന്നില്ല്. അവൻ + ചൈകൈ = അവൻചൈകൈ എന്നു ഉദാഹരണം സംസ്കൃതത്തിൽ പദാന്തത്തിലുള്ള മകാരത്തിനു പരമായി വ്യഞ്ജനങ്ങൾ ഇരുന്നാൽ അനുസ്വാരം ആദേശമായി വരും. കൃഷ്ണമ് + വന്ദേ = കൃഷ്ണം വന്ദേ. [ 39 ]

തമിഴിൽ അർദ്ധമകാരവും അനുസ്വാരവും പ്രത്യേകമില്ലാത്തതിനാൽ ഈ വിധി പ്രവർത്തിക്കുന്നില്ല. സംസ്കൃതത്തിൽ അനുസ്വാരത്തിനുശേ‌ഷം ക്, ച്, ട്, ത്, പ് ഈ അക്ഷരങ്ങൾ വന്നാൽ ആ അനുസ്വാരം പരമിരിക്കുന്ന അക്ഷരങ്ങളുടെ അനുനാസികങ്ങളായി മാറും. ത്വം+കരോ‌ഷി = ത്വങ്കരോ‌ഷി; കിം+ച= കിഞ്ച; തം+ടീകതേ=തണ്ടീകതേ; സംതരതി = സന്തരതി; സം+പൃച്ഛതി= സമ്പൃച്ഛതി. മേല്പറഞ്ഞ വ്യഞ്ജനങ്ങളുടെ വർഗ്ഗാന്തരിതങ്ങളായ അനുനാസികങ്ങൾ അനുസ്വാരങ്ങൾക്ക് പിമ്പുവന്നാലും ആ അനുനാസികങ്ങൾ തന്നെ അനുസ്വാരസ്ഥാനത്തു നിൽക്കും. ഉദാഹരണം സം+നവതി=സന്നവതി; സം+മതം = സമ്മതം; അയം+qകാരഃ= അയങ്ങകാരഃ; ഇത്യാദി.

തമിഴിൽ അനുസ്വാരത്തിന് പരമായി ഖരങ്ങൾ വന്നാൽ സജാതീയാനുനാസികങ്ങളായി മാറും. ഉദാഹരണം - നാം+കടിയം = നാങ്കടിയം; മരം+ചേതിൽ = മരഞ്ചേതിൽ; നാം+ടാകിനി=നാണ്ടാകിനി; മരം+തോൽ = മരന്തോൽ; നാം+പെരിയം= നാമ്പെരിയം. നന്നൂൽ 219-ആം സുത്രം ഇവിടെ പ്രവർത്തിക്കുന്നു. ഈ വിധി സംസ്കൃതത്തിന് അനുഗുണമായിരിക്കുന്നു. എന്നാൽ അർദ്ധമകാരവും അനുസ്വാരവും ഒന്നെന്ന് വിചാരിച്ചാലും ഇവ ഉചാരണത്തിൽ സ്വാഭാവികമായി വന്നു പോകുന്നതാകയാൽ മറ്റു ഭാ‌ഷയെ അനുകരിച്ചതുകൊണ്ട് സിദ്ധിക്കണമെന്നില്ല. കൂടാതെ തൊൽകാപ്പിയത്തിലെ ‘അമ്മിൻ ഇറുതി കചതക്കാലൈ തൻമെയ്തിരുന്തുqഞന ആകും’ (സൂ.130) എന്ന സൂത്രപ്രകാരം അം എന്നുള്ളതിന്റെ അന്തത്തിലുള്ള അർദ്ധമകാരം കചതങ്ങൾ പരം വരുമ്പോൾ ങഞനങ്ങളായ് മാറും. ഉദാഹരണം - പുളിയം+കോട്=പുളിയങ്കോട്; പുളിയം+ [ 40 ]ചേതിൾ = പുളിയഞ്ചേതിൾ; പുളിയം+തോൽ = പുളിയന്തോൽ. ഇങ്ങനെ അനുനാസികങ്ങളായി മാറും.

ചേനാവരൈയർ ഉരൈയിൽ തം, നം, നും, ഉം, ഇത്യാദി ചാരിയകളുടെ അർദ്ധമകാരവും ങ, ഞ, ന, വ, ങ്ങളായി മാറുമെന്ന് വിധിച്ച് 'എല്ലാർതങ്കൈയും എല്ലാർനങ്കൈയും വാനവരിവില്ലുന്തിങ്കളും’ എന്ന് ഉദാഹരണങ്ങളും കാണിച്ചിരിക്കുന്നു. ഇതുകൊണ്ട് ഖരങ്ങൾ പൂർവ്വമിരിക്കുന്ന നിത്യനിയമം തമിഴിലില്ലയെന്നുഹിക്കാം. ഇതിൽനിന്ന് നന്നൂൽ കർത്താവ് സംസ്കൃതവ്യാകരണമുറയനുസരിച്ചായിരുന്നു അർദ്ധമകാരങ്ങളുടെ സന്ധികാര്യം വിധിച്ചതെന്നു നിശ്ചയിക്കാം. സംസ്കൃതത്തിൽ അനുസ്വാരങ്ങൾക്കു പരമായി അനുനാസികങ്ങൾ വന്നാൽ ആ അനുസ്വാരങ്ങൾക്കു പരമിരിക്കുന്ന അനുനാസികങ്ങളായി മാറുന്നു. ഈ നിയമം തമിഴിലില്ല. ഉദാഹരണം എനവും + നിനൈന്ത് = എനവുനിനൈന്ത്; മരം + നാർ = മരനാർ; ഇങ്ങനെയുള്ള സ്ഥലങ്ങളിൽ മകാരം ലോപിച്ചു പോയിരിക്കുന്നു. (നന്നൂൽ സൂ 219).

സംസ്കൃതത്തിൽ ഈ മാതിരി അനുസ്വാരലോപമില്ല. അനുസ്വാരത്തിന് യ, വ, ല എന്ന അക്ഷരങ്ങൾ പരം വരുമ്പോൾ അനുസ്വാരം ആ അക്ഷരങ്ങളായി മാറുന്നു. സം+യന്താ=സയ്യന്താ; സം+വത്സരഃ= സവ്വത്സരഃ യം+ ലോകം=യല്ലോകം.

തമിഴിൽ ങ, ഞ, ണ, ന, മ, ര, ല, വ, ഴ, ള ഈ പത്തു വ്യഞ്ജനങ്ങൾക്കു പൂർവമായി യകാരം വന്നാൽ ഇകാരച്ചാരിയൈ തോന്നും. (നന്നൂൽ, സുത്രം 206) ഉദാഹരണം മൺ+യാതു=മണ്ണിയാതു. സംസ്കൃതത്തിൽ ഇങ്ങനെയുള്ള വികാരവും കാണുവാനില്ല. തനിക്കുറിലോടു ചേരാത്ത ഞ, ന, ക, ര ങ്ങൾക്ക് പിൻപു നകാരം വന്നാൽ ആ നകാരം ലോപിക്കും. (നന്നൂൽ,[ 41 ]സൂ 210). തൂൺ + നന്റു = തൂണന്റു, അരചൻ + നല്ലൻ =അരചനല്ലൻ ഇവ ഉദാഹരണം. ലകാരളകാരങ്ങൾക്കും പിൻപ് ഖരങ്ങൾ വന്നാൽ റകാരടകാരങ്ങളായിട്ടും അനുനാസികം വന്നാൽ നകാരണകാരങ്ങളായും മാറും. ഉദാഹരണം കൽ+കുറിതു=കർകുറിതു; മുൾ+കുറിതു=മുട്കുറിതു; കൽ+ഞരെിന്തത്=കൻഞരെിന്തത്; മുൾ+ഞരെിന്തത്=മുൺഞരെിന്തത്. തകാരം പിമ്പു വന്നാൽ ആയ്തം’ എന്ന എഴുത്തായി മാറും. കൽ+തീതു=ക..റ്റീതു; മുൾ+തീതു=മു...ട്ടീതു; തനിക്കുറലിനോടു കലരാത്ത ലകാരളകാരങ്ങൾ ലോപിക്കും. ഉദാഹരണം = തോൻറൽ+തീയൻ=തോന്റതിയൻ; വേൾ+തിയൻ =വേടിയൻ; വേൾ+നലൻ=വേണല്ലൻ; തോന്റൽ+നന്മൈ=തോന്റ നന്മൈ (നന്നൂൽ, സൂ. 227, 228, 229). ഇവിടെ തകാരം റകാരമായും ടകാരമായും നകാരം നകാരമായും മാറിക്കാണുന്നു. ഇങ്ങനെയുള്ള സന്ധികൾ സംസ്കൃതത്തിലില്ല. സംസ്കൃതത്തിൽ തകാരത്തോടും നകാരത്തോടും ചകാരശകാരങ്ങൾ ചേരുമ്പോൾ ചകാരഞകാരങ്ങൾ ആദേശമായി വരും. തത്+ചരിത = തച്ചരിത; സം+ചരതി=സഞ്ചരതി; തത്+ചരതി=തച്ചരതി; സം+ചരതി = സഞ്ചരതി; തത്+ശാസ്ത്രം=തച്ചാസ്ത്രം; സന്+ശംഭുഃ=സഞ് ശംഭുഃ ഇങ്ങനെ ഉദാഹരണം. തകാരനകാരങ്ങളോടു ടകാരണകാരങ്ങൾ ചേരുമ്പോൾ ടകാരണകാരങ്ങൾ ആദേശമായി വരും. ഉദാഹരണം തത്+ടീകതേ=തട്ടീകതേ;‌ഷട്+നാം =‌ഷണ്ണാം.

തമിഴിൽ തകാരനകാരങ്ങളിൽ അവസാനിക്കുന്ന വാക്കില്ല. ‘ന’ എന്നവസാനിക്കുന്ന തൊഴിൽ നാമങ്ങളിരുന്നാലും അവ വ്യഞ്ജന പൂർവ്വങ്ങളായ ഇതരവാക്കുകളോടു ചേരുമ്പോൾ ചാരിയകൾ വന്നുചേർന്നു. ഉദാ: പൊരുന് + കടിതു=[ 42 ] പൊരുനുക്കടിതു; പൊരുന്+കടുമൈ=പൊരുനുക്കടുമൈ (നന്നൂൽ, സൂ. 207, 208).

സംസ്കൃതത്തിൽ വ്യഞ്ജനങ്ങൾ സ്വരങ്ങൾക്ക് പിൻപ് ഇരിക്കുകയും എന്നാൽ വ്യഞ്ജനങ്ങൾക്കു പരമായി സ്വരങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ മാത്രമേ ദിത്വം വരികയുള്ളു. ഉദാഹരണം രാമാ+ത്.=ത്=രാമാത്ത്. ധാ+ത്+ രംശഃ =ധാത്ത്രംശഃ

തമിഴിൽ അർദ്ധാക്ഷരങ്ങൾക്കു അഥവാ ചില്ലുകൾക്കു പിന്നീട് സ്വരമിരുന്നാൽ ദിത്വം വരും. ഉദാഹരണം മൺ+അരിതു=മണ്ണരിതു; പൊൻ+അരിതു=പൊന്നരിതു; കൽ+അതു=കല്ലതു; മുൾ+അതു= മുള്ളതു. നന്നൂൽ, സൂ 205. സ്വരങ്ങൾക്കു മുമ്പ് ക ച ത പ ഇവ ഇരുന്നാൽ അവയും യകാരത്തിനുശേ‌ഷം വരുന്ന ഞ ന മ ങ്ങ ളും ഇരട്ടിക്കും. (നന്നൂൽ, 158, 167). ഉദാഹരണം നമ്പി + കൊറ്റൻ = നമ്പിക്കൊറ്റൻ; താറാ+ കടിതു=താറാക്കടിതു; ഒറ്റൈ +കൈ= ഒറ്റൈക്കൈ; ചാല+പകൈത്തത് =ചാലപ്പകൈത്തത്; മെല്ല + താഴ്ന്തത് = മെല്ലത്താഴ്ന്തത്; മെയ്+ഞാന്റത്=മെഞാന്റത്; മെയ്+നീണ്ടത്=മെയ്ന്നീണ്ടത്; മെയ്+മാണ്ടത്=മെയ്മ്മാണ്ടത്; ഐകാരത്തെക്കുറിച്ചും ഈ വിധി തന്നെ. ഉദാഹരണം - കൈ + മാണ്ടത്=കൈമ്മാണ്ടത് ഇത്യാദി ഉദാഹരണങ്ങൾ. യകാരരകാരഴകരങ്ങൾക്കു പിമ്പ് വരുന്ന കചതപങ്ങൾ ഇരട്ടിച്ചും അല്ലാതെയും നിൽക്കും. ഉദാഹരണം മെയ്+കീർത്തി=മെയ്ക്കീർത്തി; കാർ+പരുവം=കാർപ്പരുവം; പൂൾ+പറവൈ=പൂൾപ്പറവൈ; വെയ്+കടിതു=വെയ്കടിതു; വേർ+കടിതു=വേർകടിതു; വീഴ്+കടിതു = വീഴ്കടിതു; (ന. സു. 224).[ 43 ]പേരച്ചങ്ങളിലും ‘ഇയ’ എന്ന പ്രത്യയത്തോടുകൂടിയ വിനയച്ചങ്ങളിലും ‌ഷഷ്ഠീ വിഭക്തിയിലും പലവകമുറ്റിലും അ ന റിണൈപന്മയിലും വേറെ ചില വിശേ‌ഷവിധികളിലും ഈ ദിത്വം വരികയില്ല. ഉദാഹരണം ഉണ്ണാനിന്റചാത്തൻ; ഉണ്ണിയകൊണ്ടാൽ; ചിവന്തുപൂ; തനതുകൈ; (നന്നൂൽ. സൂ. 167). സംസകൃതത്തിൽ ഈ സ്ഥാനങ്ങളിൽ ദിത്വം വന്നുകാണുന്നില്ല. ചില ദിത്വങ്ങൾ കാണുന്നുവെങ്കിൽ അവ രണ്ടു വ്യഞ്ജനങ്ങൾ കലരുന്നിടത്തു മാത്രമുള്ളതാകയാൽ ഉച്ചാരണത്തിൽ പ്രയോജനപ്പെടുന്നില്ല.

രണ്ടു ഭാ‌ഷകളിലുമുള്ള എല്ലാ വിശേ‌ഷവിധികളേയും ഇവിടെ കാണിക്കാൻ തുടങ്ങിയാൽ വളരെ വിസ്താരമായിപ്പോകുമെന്ന് ചുരുക്കുന്നു. തമിഴിലില്ലാത്ത അക്ഷരങ്ങളെ സംബന്ധിച്ചുള്ള സന്ധിനിയമങ്ങളെ ഇവിടെ ഉദ്ധരിക്കുന്നതിനാവശ്യമെന്നുകണ്ട് അതിനൊരുങ്ങുന്നില്ല. ഈ ഭാ‌ഷകളുടെ സംബന്ധാഭാവം വിശദമാക്കുന്നതിന് മേൽ കാണിച്ച അംശങ്ങൾ ധാരാളം മതിയാകും. അതുകൊണ്ടും ഈ പ്രക്രമത്തെ ഇനി അനുസരിക്കുന്നില്ല.

ഇതരഭാ‌ഷകളിലില്ലാത്ത സന്ധിവികാരങ്ങൾ സംസ്കൃതത്തിലും തമിഴിലും ശാസ്ത്രദൃഷ്ട്യാ കാണുന്നതുകൊണ്ട് അതുതന്നെ ഇവയുടെ അന്യാദൃശസംബന്ധത്തെ സൂചിപ്പിക്കുന്നുവെന്നു പറഞ്ഞാൽ, സന്ധിയെന്നത് ജനങ്ങൾ ഒരു ഭാ‌ഷ സംസാരിച്ചു സംസാരിച്ചു കാലം കൊണ്ട് ദാർഢ്യം സിദ്ധിക്കുമ്പോൾ ഒരു വാക്കിനുശേ‌ഷം മറ്റൊരുവാക്ക് ഉച്ചരിക്കുന്നതിൽ ഉണ്ടാകുന്ന വേഗസകൗര്യങ്ങൾ നിമിത്തം സ്വാഭാവികമായി സംഭവിക്കാറുള്ള ഉച്ചാരണഭേദമാണെന്ന് കാണുന്ന സ്ഥിതിക്ക് വ്യാകരണം കൊണ്ട് നിയമനം ചെയ്തില്ലെങ്കിലും ഈ[ 44 ]വികാരങ്ങൾ വരാവുന്നതാണ്. അതുകൊണ്ട് ഈ വാദം യുക്തിയുക്തമാകുന്നില്ല. തമിഴ് വ്യാകരണങ്ങളിലും ഇന്നത്തെപ്പോലെ ആദികാലത്ത് സന്ധിവികാരങ്ങൾ ഇല്ലാതിരുന്നിക്കണം. സംസ്കൃതഭാ‌ഷാപരി‌ഷ്കരണ കാലത്ത് പ്രബലമായി വ്യവസ്ഥാപിക്കപ്പെട്ട സന്ധിനിയമത്തെ അനുകരിച്ച് സംസ്കൃതപാണ്ഡിത്യം സിദ്ധിച്ചിട്ടുള്ള തമിഴ്വ്യാകരണ കർത്താക്കൾ തൊൽകാപ്പിയൻ മുതലായ ആചാര്യന്മാർ തമിഴിലും ഈ സമ്പ്രദായം കലർത്തിയാതായിരിക്കണം.എന്നാൽ ഈ ശാസ്ത്രകാരന്മാർ നിർബന്ധപൂർവ്വം പ്രവർത്തിച്ച ഏതാണ്ടു ചില വ്യവസ്ഥകൾക്ക് ആനരൂപ്യം സാധിച്ചുവെങ്കിലും അവരുടെ ഇച്ഛപോലെ പൂർണമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും, കഴിയുകയില്ലെന്നും അടിയിൽ വിവരിക്കുന്ന ഭാഗംകൊണ്ട് വിശദമാകും.

‘കിളന്തവല്ല ചെയ്യുളുൾ തിരിനവും വഴങ്കിയൽ മരുങ്കിൽ മരുവൊടു തിരിനവും വിളമ്പിയ ഇയർക്കൈയ്യിൻ വെറുപടത്തോന്റിൻ വഴങ്കിയൽ മരുങ്കിൻ ഉണർന്ത നർ ഒഴുക്കൽ നമ്മതിനാട്ടത്തു എന്മനാർ പുലവർ’ (തൊ. എഴു. സൂ 484). ഇവിടെ പറഞ്ഞിട്ടുള്ളതു കൂടാതെ പദ്യത്തിൽ മാറി വരുന്നവയും ആയ സന്ധികൾ മേൽ പറഞ്ഞ നിയമങ്ങളിൽ നിന്നും വ്യത്യസ്തമായി കണ്ടാൽ ബുദ്ധികൊണ്ട് ആരാഞ്ഞു പ്രയോഗത്തിനൊത്തവണ്ണം നിയമം ഉണ്ടാക്കികൊള്ളണമെന്ന് പണ്ഡിതന്മാർ പറയുന്നു (തൊൽ. ഏഴു. 484).


 ‘ഇടൈഉരിവട ചൊലിൽ ഇയമ്പിയ കൊളാതവും
 പൊലിയും മരുഉവും പൊരുന്തിയ ആറ്റിർക്കു
 ഉയൈയപ്പുണർത്തൽയാവർക്കും നെറിയേ’
       (നന്നുൽ, സൂത്രം. 239)

[ 45 ]

ഇവിടെ പറഞ്ഞ നിയമങ്ങൾക്കു യോജിക്കാത്ത ദ്യോതകം, ഭേദകം, സംസ്കൃതപദം എന്നിവയേയും അക്ഷരവ്യത്യാസമുണ്ടെങ്കിലും അർത്ഥ വ്യത്യാസമില്ലാത്ത പദങ്ങളെയും പ്രയോഗത്തിൽ രൂപം മാറിവരുന്നവയെയും യോജിക്കുന്നവണ്ണം ചേർക്കുന്നതു പണ്ഡിതന്മാരുടെ പ്രയോഗരീതിയനുസരിച്ചാണ്.


 ‘ഇതർക്ക് ഇതു മുടിപു എന്റു എഞ്ചാതുയാവും
 വീതിപ്പിഅളവു ഇൻമൈയിൻ വിതിത്ത വറ്റു
 ഇയലാൻവകുത്ത ഉരൈയാതവും വകുത്തനർ കോളലേ’
       (ടി. 257).


ഇന്ന പദം ഇന്ന പദത്തോടു ഇന്നവണ്ണം സന്ധിചേരും എന്നു ഒന്നും വിടാതെ പറയാൻ തുനിഞ്ഞാൽ അന്തമില്ലാത്തതുകൊണ്ട് മേൽ പറഞ്ഞരീതിയിൽ പറയാത്തവയ്ക്കും നിയമം കല്പിച്ചുകൊള്ളണം. [ 46 ]


കുറിപ്പുകൾ[തിരുത്തുക]

  1. ഗുണം = അ. ഏ, ഓ എന്നീ സ്വരങ്ങൾ, വൃദ്ധി= ആ, ഐ, ഔ അ. ഏ, ഓ എന്നീ സ്വരങ്ങൾ
"https://ml.wikisource.org/w/index.php?title=ആദിഭാഷ/സന്ധിനിരൂപണം&oldid=53355" എന്ന താളിൽനിന്ന് ശേഖരിച്ചത്