ധർമ്മരാജാ/അദ്ധ്യായം ഇരുപത്തിയഞ്ച്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ധർമ്മരാജാ
രചന:സി.വി. രാമൻപിള്ള
അദ്ധ്യായം ഇരുപത്തിയഞ്ച്


<poem>

[ 196 ]

അദ്ധ്യായം ഇരുപത്തിയഞ്ച്


"പുരന്ദരസുതൻ പുരുഷകുഞ്ജരൻ
പുരന്ദരസേനാപതിസമൻ പാർത്ഥൻ,
ചമച്ചു ചന്ദ്രാർദ്ധപ്രഭമാകും വ്യൂഹം
ഭ്രമിച്ചതു കണ്ടു കുരുവരന്മാരും.”


ഭഗവതിയമ്മ കളപ്രാക്കോട്ടയിലേക്കു യാത്രയാക്കപ്പെട്ടദിവസം ഇരുട്ടി, സ്വല്പം ആശ്വാസത്തോടുകൂടി പടത്തലവർ ചെമ്പകശ്ശേരിയിൽ ഇരിക്കുമ്പോൾ, “നിന്തിരുവടിതന്നെ അന്തികേ കണ്ടതിനാൽ സന്തോഷം വളരുന്നു ചിന്തയിൽ—” എന്നിങ്ങനെ ഗാനം ചെയ്തുകൊണ്ട് മാമാവെങ്കിടൻ ഭദ്രദീപാരംഭത്തിന്റെ അത്താഴം ഊട്ടിലുള്ള യഥേഷ്ടഭുക്തിയാൽ ഉദരപുഷ്ടിയോടും ഹൃദയതുഷ്ടിയോടും അറപ്പുരയ്ക്കകത്തു പ്രവേശിച്ചു. മാമന്റെ ഗാനം കേട്ട് ബാലസംഘവും പടത്തലവരുടെ ഭാര്യയും പുത്രിയും അയാളെ വളഞ്ഞുകൂടി.

പടത്തലവർ: (മാമനെ ഇരുത്തീട്ട്) “മനുഷ്യരൊക്കെ വയസ്സാകുന്നു. മാമര് മുപ്പതിനും നാല്പതിനും ഇടയ്ക്ക്, ‘സരിഗമ’ എന്നു കയറുമ്പോൾ ‘സനിധപ’ എന്നു വഴുതുണു. ഹരിപഞ്ചാനനന്റെ കൽപം വല്ലതും സേവിക്കുന്നോ, ഹേ.”

മാമൻ: “ശിവ ശിവ! മാമപ്പട്ടര് ആ ഹരിയല്ല, ശ്രീകൂടിക്കൂട്ടിയ പഞ്ചബാണസാമീടെ ഭക്തനാവുകേ? അവന്റെ ‘ധാ’ടിക്ക് ഒരു ‘ഭീ’ക്കും കൊടുത്തോണ്ട് ‘ഗാഢമിന്നു വാടാ രണത്തിന്’ എന്ന് ഒരു ശിശുപാലവധം കഴിക്കാൻ കൊതിക്കുണൂ.” പോർവട്ടം ചൊല്ലുകയാൽ മാമൻ അതിനു ചേർന്ന ആട്ടവും കഴിച്ചു. അതു കണ്ട് ഉത്സാഹഭ്രാന്തിയിളകിയ കുട്ടികളിൽ ചിലർ തോന്നിയ താളങ്ങളിൽ ആട്ടവും മറ്റുള്ളവർ അർത്ഥശൂന്യമായ പാട്ടുകളും തുടങ്ങി. “വല്ലതും [ 197 ] രണ്ടു മൊഴി ചൊല്ലാനും കേൾപ്പാനും സമ്മതിക്കൂല്ലല്ലോ, ശനിപിടിച്ച കൂട്ടം കൊച്ചുങ്ങള്!” എന്നു പാർവ്വതിപ്പിള്ള ദേഷ്യപ്പെട്ടു. പടത്തലവർ ചിന്താവിഷ്ടനായി പരിസരസംഭവങ്ങൾക്ക് ചേതനനല്ലാതെ ഇരുന്നു. “കൊച്ചമ്മാ! ഇവിടത്തെ ശാരികയല്ലേ മാമൻ? എത്ര കേക്കണം പാട്ട്? വേണെങ്കിൽ രാപ്പകൽ കിടന്ന് കൂപ്പിടാം” എന്നു മാമൻ പറയുന്നതിനിടയിൽ, വൃദ്ധന്റെ കുടുമയെ ഒന്നുരണ്ടു ബാലന്മാർ വിടുർത്തി കടിഞ്ഞാണാക്കി, ചിലർ തുടകളിൽ രഥാരോഹണവും ചെയ്തു. മാമൻ കീഴ്സ്വരത്തിൽ ബാലസ്വരത്തെ അനുകരിച്ച്, ബാലഗാനത്തിന് ഉപഗായകനായി. കുട്ടികൾ വൃദ്ധനിൽനിന്നു പുറപ്പെട്ട ബാലസ്വരസാദൃശ്യസൂക്ഷ്മതയെ അനുമോദിച്ച്, എല്ലാവരുംകൂടി വൃദ്ധന്റെ പുറത്തു കുമിഞ്ഞു. അവരുടെ ഉത്സാഹത്തെ അനുവദിച്ച് വൃദ്ധൻ വായുസ്തംഭവിദ്യയും കാട്ടി ഉരുണ്ടുവീഴുന്നതിനിടയിൽ, കുപ്പായധാരിയായ ഒരാൾ തെക്കപ്പേടിക്കൽ എത്തി, ചില കടലാസുലേഖനങ്ങളെ അകത്തോട്ടു നീട്ടി. പടത്തലവർ അതുകളെ വാതുക്കൽ വാങ്ങി, മടങ്ങി, ഓരോന്നായി വായിച്ച് ഒപ്പിടുന്നതിനിടയിൽ, മാമൻ എഴുന്നേറ്റ് തെക്കേവശത്തിറങ്ങി, കുപ്പായക്കാരനോട് ഒരു വ്യവഹാരവിഹാരം തുടങ്ങി: “സന്യാസിപ്പിള്ളേടെ വേഷത്തിന്റെ പേരെന്താണ്?”

വേഷച്ഛന്നനായ കേശവപിള്ള: (ശബ്ദവിഡംബനത്തോടുകൂടി) “മാതേവൻ—ഇടി താങ്ങി മരിച്ച കാളിയമ്പിപ്പിള്ളേടെ രണ്ടാമത്തെ അനുജൻ.”

മാമൻ: “അടടാ കള്ളാ! കാളിയമ്പിപ്പിള്ളയ്ക്ക് ഏതനുജൻ? പഞ്ചബാണക്കളരിയിൽ കയറാൻ കുരളയ്ക്കും കച്ചകെട്ടി മെയ്യുണ്ടാക്കിയോ നീയ്?”

കേശവപിള്ള: “ക്ഷമിക്കണം ഭാഗവതരേ.”

മാമൻ: “ഫ് കാറോടാ! നിന്റെ ഭാഗവതമോ! യരേ ധൂട്ടയാ! കുലശേഖരപ്പെരുമാളെക്കാൾ നീ വലിയവനോ?” എന്നു പറഞ്ഞു കൊണ്ട് വിഹാരകലഹമായി കേശവപിള്ളയെ താഡിപ്പാൻ ആ യുവാവിന്റെനേർക്കു മാമൻ അടുത്തു. കേശവപിള്ള ഒഴിഞ്ഞുനീങ്ങുന്നതിനു ശ്രമിച്ചു. കാലുകൾ വിരിച്ച്, വട്ടം പിടിച്ച്, ‘തക്കത്തക്കത്തക്കത്ത’ എന്നു താളം ചൊല്ലി, കലാശം ചവുട്ടി, കേശവപിള്ളയെത്തടുത്തു പിടിപ്പാൻ മാമൻ മെയ്പ്രയോഗങ്ങൾ തുടങ്ങി.

കേശവപിള്ള: (ആത്മഗതമായി ഉറക്കെ) “ഗ്രഹപ്പിഴയായി.”

മാമൻ: “ഗ്രഹപ്പിഴയോ? എടാ ഭുങ്കാ! മാമന്റെ പ്രഹരം കിട്ടിയാൽ അരുവിയരുവിയായിത്തകർന്നൊഴുകുന്ന മധുരപ്പുഴയല്ലേ? ഗ്രഹപ്പിഴ—ആ പദം ഇവിടെ ഏശുമോ? അത്” (ദുസ്സഹകോപത്തോട്) “നിന്റെ പെരോഹിതന്—ഇതാ ഞാനും കണ്ടതല്ലേ? ആ പഞ്ചബാണഘാതകൻ, നിന്റെ ഗുരുവ്, കുരുത്തംകെട്ട കാലൻ, ആ ഉമ്മിണിപ്പിള്ളയെ പച്ചയെ ഹനിച്ചത്? എന്റെ അപ്പൻ, ആ കേശവപിള്ളസ്സാധുവെ, ആ പരമദ്രോഹി ചതിക്കയല്ലേ ചെയ്തത്? കാട്ടാളവേഷത്തിൽ അയാളെ ഞാൻ അറിഞ്ഞിട്ടില്ലെന്ന് ഒരു ഗർവ്വു കാണും. മാമന് അവനെ പേടിയില്ല കേട്ടോ. ഇങ്ങട്ടു കൊണ്ടരാൻ പറ ആ വിഷത്തെ. നീ അവിടത്തെ ശിഷ്യനായി ആടിക്കൂടി നടക്ക്. ഒരുദിവസം കാലത്ത്, എന്റെ കുട്ടനും ‘ക്വാക്വാ’ന്നു വാ പൊളിച്ച്, നാലും കാലും പറിച്ച്, അവസ്ഥയ്ക്കു പക്ഷേ, കിഴക്കേനടയിൽ പല്ലു കിറിച്ച് ഉറുമ്പൊരിച്ച്, കിടക്കുന്നതു കാണാം. നമുക്കറിഞ്ഞുകൂടേ കഥയെല്ലാം?” (മാമാ, ഹേ പരമശുദ്ധാ! വാക്കിനാൽ ഗുളികദോഷം എന്നൊരു കഥയുണ്ട്: ആളറിഞ്ഞു പുലമ്പുക.)

കേശവപിള്ള: “ആട്ടക്കഥകളോ അറിയാവുന്നത്? മറ്റെന്തറിയാം? അറിയാമെങ്കിൽ, പടത്തലവരദ്ദേഹം ഇന്നലെ പോയതെവിടെയെന്നു കേൾക്കട്ടെ.”

മാമൻ: (തയ്യാറായി) “എന്താ അതിൽ ഒളിക്കാനുള്ളത്?”

കേശവപിള്ള: “എന്തെന്നു കേശവപിള്ള എന്ന ആ പെണ്ണകൊതിയനും, ദൂതനായി നടന്ന ആൾക്കും അറിയാം.”

മാമൻ: “ഫോടാ പൈത്യക്കാറാ! നീ എന്നെത്തെത്തെരിഞ്ചു ശൊല്ലറായെടാ ബാവാജി? ധൂതനായി നടന്ന ആൾക്കും അരിഹാം! അടേ ബിലേ ശിന്നഭിസ്സുണ്ഡീ പോട്ടുടുവൻ പാർ!” [ 198 ] കേശവപിള്ള: “ആവകയൊന്നും ഞാനല്ല.”

മാമൻ: എന്തെടാ മാമനോടു പടവെട്ടിക്കളയാമെന്നോ? അസംബന്ധക്കുക്ഷി! അധികപ്രസംഗി ഹൈരാവണഭീരോ! നിന്റെ അഛച്ഛാഛന്റെ പ്രായമുണ്ട്. അതും നിനയ്ക്കാണ്ട് ശണ്ഠീ!”

പടത്തലവർ ആവശ്യപ്പെടുകയാൽ കേശവപിള്ള വഴക്കുനിറുത്തി, അകത്തു കടന്നു. ഒപ്പിട്ട എഴുത്തുകളെ എല്ലാം പടത്തലവർ കേശവപിള്ളയെ ഏൽപിച്ചും, മഹാരാജാവിനാൽ അനുവദിക്കപ്പെട്ടിട്ടുള്ള ഭൃത്യജനങ്ങളോടുകൂടി, രാജമന്ദിരം വക അശ്വവാടത്തിലെ കുതിരകളിന്മേൽ രാത്രിതന്നെ തിരുനൽവേലിക്കു തിരിച്ച്, എഴുത്തിലെ മേൽവിലാസക്കാരായ പ്രഭുക്കന്മാരെക്കണ്ട്, ആ സ്ഥലങ്ങളിൽ ഹരിപഞ്ചാനനനുണ്ടാകാവുന്ന സഹായങ്ങളെ നശിപ്പിച്ച് വേണ്ടപോലെ വിജയിയായി വരണമെന്നും മറ്റും ഹിന്ദുസ്ഥാനിയിൽ ഗുണദോഷിച്ചും, അനുഗ്രഹിച്ചും, ആ യുവാവിനെ യാത്രയാക്കി. അനന്തരം മാമനെ അകത്തു വിളിച്ച്, “വല്ലതും ഒന്നു ചൊല്ലിമാട്ടുഹേ! അല്ലെങ്കിൽ പാർവ്വതിപിള്ള കലഹിക്കും. ഞാൻ ശ്രുതി പിടിക്കാം” എന്നു പറഞ്ഞ് മാമനെ ഇരുത്തി. മാമൻ രണ്ടുനാഴിക വരെ കുനച്ചും കുരച്ചും കയർത്തും കഫിച്ചിരുന്ന കണ്ഠത്തെ തെളിയിച്ചും ‘തോടി’ രാഗത്തിൽ ‘അ’കാരത്തെ വളച്ചും പുളിച്ചും ത്വരിതഗമനം ചെയ്യിച്ചാൽ എത്ര ദൂരത്തോളം എത്തിക്കാമോ അത്രയും ദൂരം ‘ആനന്ദ’മോ ‘അ—നന്ത’മോ ആയി ഓടിച്ച്, “പ്രീതേയം പ്രിയദർശനത്തിനുഴറിപ്പീഡാം വെടിഞ്ഞാശൂപോയ്” എന്നു പിടിച്ച്, ആ ശ്ലോകത്തിന്റെ നാലു പാദങ്ങളിലും നാലു പടിയായി ക്രമേണ ആരോഹംചെയ്തു കിതച്ചു. അനന്തരം താൻതന്നെ പ്രഥമാനുഭോക്താവായി രസിച്ച്, “എങ്ങാനുമുണ്ടോ കണ്ടു തുംഗാനുഭാവനാം നിൻ ചങ്ങാതിയായുള്ളവനെ” എന്ന്, കേണും കേഴിച്ചും ഉണ്ണായിവാരിയകവിവരന്റെ വാണിമധുരിമയെ പ്രവഹിച്ചു. കൊച്ചമ്മണിക്കുട്ടിയായ സഭാവാസിനിയുടെ മുഖം തുല്യദുഃഖയായ ദമയന്തിയുടെ സംപൃച്ഛനത്തെക്കേട്ടു കറുത്തു. പടത്തലവർ ഭർത്തൃദർശനകാംക്ഷകൊണ്ട് വിവശയായി വലയുന്ന പുത്രിയുടെ മനഃസ്ഥിതിയെധരിച്ച്, ആ ഗാനത്തെ നിറുത്തുന്നതിന്, ആംഗ്യം കൊണ്ട് മാമനെ മനസ്സിലാക്കി. ബ്രാഹ്മണന് ആ പ്രൗഢയുടെ വിരഹദുഖഃത്തെക്കുറിച്ചു സ്മരണയുണ്ടായി, പടത്തലവരോടിങ്ങനെ ചോദിച്ചു: “അങ്ങുന്നേ! നമ്മുടെ കേശവൻകുട്ടി എങ്ങോട്ടാണു പോയിരിക്കുന്നത്?”

പടത്തലവർ: “ഈ പദവും അയാളുടെ പോക്കും തമ്മിൽ എന്താണു സംബന്ധം?”

മാമൻ: “മൈസൂർക്കോ, പാലക്കാട്ടേക്കോ, എങ്ങാണ്ടോ ഒക്കെ ഒരു സവാരി നിശ്ചയിച്ചിട്ടുണ്ടെന്ന് അക്കുട്ടി പറഞ്ഞു. അയാൾ കനകക്കട്ടിയാണ്. നമ്മുടെ ഈ കുഞ്ഞിന്റെ—” മാമൻ വാക്കുകൾ നിറുത്തി.

പടത്തലവർ: “പറയൂ! പറയൂ! ഒന്നും ഒളിക്കണ്ട. ഇവളുടെ ഭർത്താവ് അവിടെ എങ്ങാണ്ടോ ഉണ്ടെന്ന് ഞങ്ങളും കേട്ടു. കേശവൻ എന്തു പറഞ്ഞു എന്നു വിസ്തരിച്ചു പറയണം.”

“അങ്ങത്തേക്കു സന്തോഷമുണ്ടാക്കാൻ, ജീവൻ കളഞ്ഞും, ആ തമ്പിയെ കൊണ്ടരുമെന്ന് എന്റെ കുട്ടൻ സത്യം ചെയ്തു. എന്തോ സൂക്ഷ്മമായ അറിവു കിട്ടീട്ടുണ്ട്. നല്ല ഉറപ്പായിട്ടാണു പറഞ്ഞത്. കൈയിൽ കിട്ടിയപോലെ പറഞ്ഞു.”

പടത്തലവർ പരിഭ്രമത്തോടുകൂടി “ആ കേശവനെ ഇങ്ങു വിളിക്കട്ടെ” എന്നു പറഞ്ഞുപോയി. മാമൻ കണ്ണുകൾ തുറപ്പിച്ച്, കേശവപിള്ള എവിടെ ഉണ്ടെന്ന് ആശ്ചര്യം അഭിനയിച്ചു നോക്കി.

പടത്തലവർ: “അല്ലെങ്കിൽ വേണ്ട. പുറകേ വിളിക്കണ്ട. പോയിട്ട് നാഴികയും രണ്ടുമൂന്നു കഴിഞ്ഞല്ലൊ.” താൻ ശാസിച്ച യുവാവ് കേശവപിള്ളയാണെന്നു തീർച്ചയാക്കി, മാമൻ ഇളിഭ്യനായി.

കൊച്ചമ്മിണി: “അച്ഛാ—”

പടത്തലവർ: ക്ഷമിക്കൂ മകളേ! കേശവൻ ഏറ്റു. എന്റെ ഭാരം നീങ്ങി, നിങ്ങൾക്കും അവൻ നല്ലൊരു തുണയായിരിക്കും. ഇത്ര കാലം പൊറുത്തില്ലേ? ഇനി കുറച്ചുകാലംകൂടി [ 199 ] ക്ഷമിക്കൂ. അവൻ കൊണ്ട‌രുമെന്ന് എന്റെ ഹൃദയവും പറയുന്നു.” മാമൻ എഴുന്നേറ്റു. പടത്തലവരുടെ മകൾ ക്ഷമിക്കട്ടെ, താൻ കേശവപിള്ളയെ കാണുന്ന കാര്യത്തിൽ, ക്ഷമിക്കുന്നതിനു പടത്തലവനല്ല തലത്തലവൻതന്നെ കൽപിച്ചാലും സന്നദ്ധനല്ല. തന്റെ വത്സനെ ഉടനെ വരുത്തണമെന്നു പടത്തലവരോടു നിർബ്ബന്ധമായി. പടത്തലവർ മിണ്ടാതിരുന്നു. തന്നോടു സംഭാഷണംചെയ്തത് കേശവപിള്ളതന്നെയാണെന്നു ധരിക്കാത്ത തന്റെ ബുദ്ധിമോശത്തെ അവഭാഷണങ്ങളാൽ ശാസിച്ചുകൊണ്ട്, ബ്രാഹ്മണൻ പുറത്തു ചാടി കേശവപിള്ളയെ അന്വേഷിച്ച് ഓട്ടം തുടങ്ങി. അപ്പോൾ മുതൽ പരമകാംക്ഷകയാകുന്ന ഒരു മേഘപ്രസരം ആ ഭവനത്തിന്റെ ഉന്മേഷദീപ്തിയെ ആവരണം ചെയ്തു. നിശ്ചലമനസ്കനായ പടത്തലവരും ക്ഷീണസത്വനായിക്കാണപ്പെട്ടു.

അടുത്തദിവസത്തെ സന്ധ്യ പടത്തലവർക്ക് ഇതിലും കഠിനമായ മനശ്ചാഞ്ചല്യത്തെ ഉണ്ടാക്കി. അദ്ദേഹവും നന്തിയത്തുണ്ണിത്താനും മാമനുംകൂടി ചന്ത്രക്കാറനെ ബന്ധനസ്ഥനാക്കീട്ടുള്ള വ്യവസ്ഥയെക്കുറിച്ചു സംഭാഷണം നടത്തുനതിനിടയിൽ, “കലികൃതമഖിലമഘം അകന്നിതു”എന്നു പാടിക്കൊണ്ട് മാമൻ, ഭഗവതിയമ്മ ഇരട്ടജ്ജയശംഖവും വിളിച്ച് പുറപ്പെടുന്നതിനേയും ചന്ത്രക്കാറമൂർക്കപ്പാമ്പ് കൂട്ടിൽ കിടന്നു പലരേയും ദംശനംചെയ്യുന്നതിനേയും അഭിനയിച്ചു. മറ്റു രണ്ടു വൃദ്ധന്മാരും മാമന്റെ വിഡ്ഢിയാട്ടം കണ്ട് പൊട്ടിച്ചിരിച്ചു. ഉണ്ണിത്താൻ “കരയാൻ എന്തോ യോഗമുണ്ട്. അതാണിത്ര ചിരിച്ചുപോകുന്നത്” എന്നു തന്റെ അന്ധവിശ്വാസത്തെ പുറപ്പെടുവിച്ചു. ഇങ്ങനെ ആ വൃദ്ധസദസ്സ് ഗൗരവവിനോദ സങ്കലനങ്ങളോടുകൂടി നടക്കുന്നതിനിടയിൽ, തെക്കേവശത്ത് വാതലിനടുത്ത് ആരോ ചുമച്ചു. പടത്തലവരുടെ ക്ഷണനപ്രകാരം അകത്തു കടന്നത് മാമനു സഹകരിയായി പരിഭ്രമം വിദ്യുജ്ജിഹ്വവേഷം ധരിച്ചു പുറപ്പെട്ടതുപോലെ ആഗമിച്ച ഒരു കഴക്കൂട്ടത്തുകാരനായിരുന്നു. അവന്റെ രൂപം കണ്ട്, തംബുരുവെ മീട്ടി, “ഞരമ്പറക്കടിച്ചുതിന്നു പച്ചമാംസഭക്ഷിരക്ഷസ്സാം” എന്നു പാടാൻ തുടങ്ങിയ മാമൻ ആഗതന്റെ ഭാവം നോക്കീട്ട് അർദ്ധഗാനത്തിൽ വിരമിച്ചു. എന്തോ വലുതായ ആപത്തു സംഭവിച്ചുപോയി എന്ന് ഉണ്ണിത്താൻ തീർച്ചയാക്കി.

പടത്തലവർ: “എന്തോന്നെടാ?”

ഭൃത്യൻ: “അവിടത്തെ കൊച്ച് ചെല്ലി അയച്ചു—” അർദ്ധവിരാമം.

പടത്തലവർ: “എവിടത്തേക്കൊച്ച്?”

ഭൃത്യൻ: “ചൊല്ലി അയച്ചു—ഉണ്ണിത്താനേമാൻ—” പൂർണ്ണവിരാമം. പടത്തലവർ തോറ്റു ചോദ്യം നിറുത്തി.

ഉണ്ണിത്താൻ: “നീ പരിഭ്രമിക്കാതെ. ചിലമ്പിനേത്തുന്നല്ലേ നീ? അവിടെ വിശേഷമെന്ത്?”

ഭൃത്യൻ: “മന്തറക്കൊടത്തു, മരുന്തുമ്മറ്റുമൊക്കെ കൊടുക്കണതും, അനത്തിപ്പിഴിയണതും പേരുകളൊന്നും ചൊല്ലാണ്ട്, ഏമാന്റടുത്തു ചെല്ലാൻ അക്കൊച്ച് ചെല്ലി അയച്ചതും—” പറഞ്ഞപ്പോൾ മീനാക്ഷി ആവശ്യപ്പെട്ടതാണെന്ന് ഉണ്ണിത്താൻ ഭാഷാന്തരം ചെയ്തു, പടത്തലവരെ ധരിപ്പിച്ചു. ഈ പരിഭാഷണം ഭൃത്യനെ ഉത്സാഹപ്പെടുത്തുകയാൽ ചന്ത്രക്കാറൻ കഴക്കൂട്ടത്തു കാട്ടിയ കഠിനവിക്രമങ്ങളെ അവൻ വർണ്ണിച്ചു. കുപ്പശ്ശാരുടെ വധവൃത്താന്തം കേട്ടപ്പോൾ വൃദ്ധന്മാർ മൂന്നുപേരും ചന്ത്രക്കാറന്റെനേർക്കു പടവെട്ടാനെന്നപോലെ വിജൃംഭിതകോപാർത്തന്മാരായി എഴുന്നേറ്റു. മാമാവെങ്കിടൻ തലയറഞ്ഞ്, കുപ്പശ്ശാരെ സ്തോത്രങ്ങൾചെയ്ത് ആർത്തനായി വിഷ്ണുശങ്കരനാമങ്ങളെ മണ്ഡപനമസ്കാരത്തിലെന്നപോലെ വിളിച്ചു കരഞ്ഞു. ഉണ്ണിത്താൻ ലോകഗതിയുടെ വക്രതകളെ വിചാരിച്ച്, തത്വചിന്താവശനായി കിടന്നു. പടത്തലവർ “നല്ലോർക്കും ഇങ്ങനെ വരും” എന്നു പറഞ്ഞു ദീർഘമായി നിശ്വസിച്ചിട്ട്, തന്റെ മേനാവിനെ ഉടനെതന്നെ തയ്യാറാക്കി, ഉണ്ണിത്താന്റെ ഭൃത്യരേയും സാമാനങ്ങളേയും വരുത്തി, ആ പ്രഭുവെ മന്ത്രക്കൂടത്തേക്കു യാത്രയാക്കി, പുറത്തെ പടിവാതൽവരെ അനുയാത്രയായിച്ചെന്ന്, വൃദ്ധ ചരമഗതിയെ പ്രാപിക്കുമെന്നുള്ള ലക്ഷണം കണ്ടുതുടങ്ങുമ്പോൾ, ആ വസ്തുത തന്നെ തെര്യപ്പെടുത്തണമെന്ന് അപേക്ഷിച്ച്, അറപ്പുരയിലേക്കു മടങ്ങി. [ 200 ] ഹരിപഞ്ചാനനന്റെ ചാരദോഷം മൂർദ്ധന്യത്തെ പ്രാപിച്ചപ്പോൾ അത് രാജ്യഭരണകേന്ദ്രവർത്തികളുടെ പ്രതികൂലവീക്ഷണത്തിനു ഗോചരീഭവിച്ചു. മന്ത്രിമാരുടെ കേന്ദ്രസംയോജനം ഭദ്രദീപസംക്രമാനന്തരമായിരുന്നു. മഹാരാജാവിന്റെ കൽപന അനുസരിച്ച് രാജ്യകാര്യത്തിൽ സംവർദ്ധിതമായിക്കാണപ്പെട്ട മഹാവ്യാധിയുടെ നിഷ്കാസനത്തിനായി എല്ലാ മന്ത്രിമാരും പടത്തലവരുംചേർന്ന്, ചികിത്സോപായനിരൂപണം തുടങ്ങി. തിരുവിതാംകോടുസംസ്ഥാനത്തിന്റെ ബന്ധുക്കളായ ഇംഗ്ലീഷ് കമ്പനിക്കാർക്കും മറ്റും സമാധാനകാരണമായി ബോധ്യപ്പെടുത്താൻ ജനങ്ങളുടെ ഇടയിൽ കലാപങ്ങളുണ്ടാക്കി, അവരെക്കൊണ്ട് തന്റെ പ്രവേശനത്തെ അപേക്ഷിപ്പിപ്പാൻ ഹൈദർ മഹാരാജാവിന് അന്തർഗ്ഗതമുള്ളതായി പ്രസ്താവിച്ച് അതിലേക്കായി ഹരിപഞ്ചാനനൻ പണിചെയ്യുന്നു എന്നു മന്ത്രിമാർ തങ്ങളുടെ സഭാവേദിയിൽ അർപ്പിതമായ ചാരസാക്ഷ്യങ്ങളിന്മേൽ നിർദ്ദേശിച്ചു. സാമാന്യേന രാജഭക്തിയെ മതസിദ്ധാന്തത്തിന്റെ പരിശുദ്ധഗണ്യതയോടുകൂടി അനുഷ്ഠിക്കുന്ന ജനങ്ങളെ ഹരിപഞ്ചാനനൻ തന്റെ വൈദ്യുതപ്രഭാവം കൊണ്ടു വശീകരിച്ചിരിക്കുന്നതിനേയും ജനങ്ങൾക്ക് ആ യോഗിയോടുള്ള ഊർജ്ജിതമായ ഭക്ത്യാദരങ്ങളേയും രാജസദസ്സിലെ ബുദ്ധിസംഹതി അത്യന്തം ഉൽലികയോടെ പരിച്ചേദിച്ചു. ജനങ്ങളുടെ ഇടയിൽ പ്രജാത്വം വിട്ട് ഉപജാപകൗടില്യങ്ങളെ അനുവർത്തിക്കുന്ന മുഷ്കരന്മാർക്ക് ദൃഷ്ടാന്തപാഠമാകുന്ന ഒരു ദണ്ഡനക്രിയയെ ഉടനെ നിർവ്വഹിക്കണ്ടേതാണെന്ന് അവർ വിധിച്ചു. ഹരിപഞ്ചാനനബന്ധുക്കളായ പ്രധാനികളുടെ പട്ടിക അടുത്തപോലെ ഗൗനിക്കപ്പെട്ടു. ചന്ത്രക്കാറന്റെ പേര് ഒന്നാം നമ്പ്രായി നിന്നു. അയാളുടെമേൽ കൊലക്കുറ്റം ആരോപിക്കപ്പെട്ടും, എന്നാൽ തൽക്കാലം ദൈവഗത്യാ ബുദ്ധിഭ്രമശിക്ഷ ഏറ്റു പരാഭൂതനായും ഇരിക്കുന്നു. അതിനുപുറമെ അയാൾ ആയുധസജ്ജീകരണം ചെയ്ത് ഭജനമഠത്തെ അപരോക്ഷപ്പടക്കളരിയാക്കിതീർത്തിട്ടില്ലെന്നുള്ള അപരാധലഘുതയും കാണപ്പെട്ടു. രണ്ടാം പേരുകാരൻ കളിപ്രാക്കോട്ടയിൽ തമ്പി വിശ്വനാഥൻ കുഞ്ചുപിരാട്ടി. ഇദ്ദേഹം അതിഗോപനഭാവമൊന്നും കൂടാതെ ആയുധസാമഗ്രികളോടുകൂടി സൈന്യശേഖരം ചെയ്യുന്നതും, രാജഭക്തിക്കു പരാങ്മുഖനായി യോഗീശ്വരവിജയത്തിനു ദ്രവ്യസഹായം ചെയ്യുന്നതും മന്ത്രിസഭയിൽ നിവേദിക്കപ്പെട്ടു. ചുരുക്കത്തിൽ പൂർവാദ്ധ്യായത്തിൽ വിവരിക്കപ്പെട്ട ഗൃഹധ്വംസനം മന്ത്രിസഭയിൽ വിധിക്കപ്പെടുകയും ഉണ്ടായി. ഹരിപഞ്ചാനനാപരാധകന്റെ സംഗതി ആലോചനയ്ക്ക് എടുക്കപ്പെട്ടപ്പോൾ, മന്ത്രിമാർ പ്രചണ്ഡമായ ഒരു മാന്ത്രാവർത്തത്തിൽ അകപ്പെട്ടു. പ്രജകളുടെ ദുർമ്മദാഹംകൃതികളോട് ആ പരമദിവ്യനെ എങ്ങനെ സംഘടിപ്പിക്കും? അദ്ദേഹത്തിന്റെ പരമാർത്ഥനിലയും സ്ഥിതിയും എന്ത്? ഏതെല്ലാം ആചാര്യപീഠങ്ങളോടും ആശ്രമങ്ങളോടും ആ യോഗീന്ദ്രനു സാഹിത്യമുണ്ടെന്നും ഏതെല്ലാം രാജ്യാധിപന്മാരുടെ സഖ്യത്താൽ ആ ശാങ്കരസർവകലാവല്ലഭൻ നിർദ്ധൂതശാത്രവനായി, യശോമണ്ഡലതരണം ചെയ്യുന്നു എന്നും എങ്ങനെ നിർണ്ണയിക്കും? ശാലിവാഹനപ്രതാപവാനായ ഹൈദർ മഹാരാജാവിനാൽ നിയുക്തനായ ഒരു പ്രതിപുരുഷനല്ല ഇദ്ദേഹമെന്ന് എങ്ങനെ വ്യവസ്ഥാപിക്കും? തങ്ങളുടെ സ്വച്ഛന്ദപ്രവർത്തനത്തിന് അന്തർഗൃഹപ്രതിബന്ധിയായി, യുവരാജാവ് ഗുരുരക്ഷണത്തിനു സന്നദ്ധനായും ഇരിക്കുന്നു. സ്ഥിതികളുടെ അവിതർക്കിതഗ്രഹണംകൂടാതെ പരാക്രമികളായ വിദേശഭൂപന്മാരോടും സമുദായാധിപന്മാരോടും കലഹത്തിനു സംഗതിയുണ്ടാക്കുന്നത് തുച്ഛസാചിവ്യമായി ഭവിക്കയില്ലേ? ഇങ്ങനെയുള്ള ഗൗരവനിമന്ത്രണങ്ങളോടുകൂടി ദിവസങ്ങൾ കഴിയുന്നു. ഹരിപഞ്ചാനനനയതീന്ദ്രൻ ആരെന്ന് ഏകദേശസൂക്ഷ്മതയോടു ഗ്രഹിച്ചിരിക്കുന്ന പടത്തലവർ ഈ ആലോചനകളിൽ ശ്രോതൃസ്ഥാനത്തെ മാത്രം അവലംബിച്ചു. മന്ത്രക്കൂടത്തു വൃദ്ധയുടെ മൃതിസമീപകാലത്ത് ആ യോഗിനിയോട് ദ്രോഹകൃത്യത്തിനു പുറപ്പെടാൻ അദ്ദേഹം വളരെ ശങ്കിച്ചു. എങ്കിലും, കളപ്രാക്കോട്ട, ചിലമ്പിനകം എന്നീ രണ്ട് ഉദ്ധതബന്ധുക്കൾ നഷ്ടമായിട്ടും, ‘ഹരിപഞ്ചാനനികന്മാർ’ എന്നൊരു ഗണം തിരുവനന്തപുരത്തു നിറഞ്ഞുതുടങ്ങുന്നതായി കാണുകയും തിരുനൽവേലിക്കു പോയിരിക്കുന്ന കേശവപിള്ളയുടെ ചില എഴുത്തുകളിൽനിന്നു യോഗീശ്വരപക്ഷവർത്തികളായി ബഹുസംഘങ്ങൾ ആ പ്രദേശങ്ങളിലും തിരുവിതാംകോട്ടെന്നപോലെ തന്നെ മഠസ്ഥാപനവും സേനാഭ്യസനവും ചെയ്തുവരുന്നു എന്ന് അറിയുകയും ചെയ്കയാൽ പടത്തലവർ ക്ഷണദണ്ഡനൗചിത്യത്തെ പരിഗ്രഹിച്ചു. അടുത്തു കിട്ടിയ ഒരു ലേഖനത്തിൽ പടത്തലവരുടെ അകൃത്രിമമായ [ 201 ] ലോകതത്വജ്ഞാനത്തേയും ഉൽഖനനം ചെയ്തതായ ഒരു വൃത്താന്തംകൂടി അടങ്ങിയിരുന്നു. ഹരിപഞ്ചാനനയോഗീശ്വരൻ സൂക്ഷ്മത്തിൽ ഇന്ദ്രിയനിവൃത്തനായി, ആത്മമാത്രകനായി, വ്യോമചരത്വം സാധിച്ചിട്ടുള്ള ബ്രഹ്മർഷിതന്നെയോ എന്നു പടത്തലവർ ശങ്കിച്ചു. ആ യോഗീശ്വരൻ, തന്റെ ഭവനത്തിനടുത്തുള്ള പാന്ഥവാടത്തിൽ സമഗ്രപ്രതാപനായി, മഹോത്സവാരംഭംചെയ്ത് ബഹുജനവന്ദനത്തെ സമ്പാദിക്കുന്നു എന്ന് അദ്ദേഹം ചാരന്മാർമുഖേന ക്ഷണംപ്രതി അറിയുന്നു. മിത്ഥ്യാവാദങ്ങളും അന്ധഭ്രമങ്ങളുംകൊണ്ട് വഞ്ചിക്കപ്പെടുന്നവനല്ലാതെ തന്നെപ്പോലെതന്നെ സൂക്ഷ്മഗ്രഹണസമർഥനായിരിക്കുന്ന കേശവപിള്ള മറ്റൊരു ഹരിപഞ്ചാനനന്റെ പ്രവർത്തനത്തെ അയാൾ സഞ്ചരിക്കുന്ന ദേശങ്ങളിൽ കാണുന്നുപോലും. എന്താശ്ചര്യം! യോഗീശ്വരൻ ഏതദ്വിധമായുള്ള പരമഹംസതയെ സമ്പാദിച്ചിട്ടുണ്ടെങ്കിൽ, രാജകുടുംബത്തിനും രാജ്യത്തിനും ഭീഷണമായ പ്രളയദുരന്തം ഉപപന്നമാകുന്നു. പരമാർത്ഥപരമഹംസതയും ഹരിപഞ്ചാനനന്റെ തൃഷ്ണാജന്യമായുള്ള കൗടില്യനിഷ്ഠൂരതകളും സംയോജിക്കുന്ന അവസ്ഥ അസംഭാവ്യമെന്നു ശാസ്ത്രങ്ങളും സൂക്ഷ്മബുദ്ധിയും അവിതർക്കിതമായി ദർശിപ്പിക്കുന്നു. എന്നാൽ ഹരിപഞ്ചാനനൻ രണ്ടുസ്ഥലത്ത് ഏകകാലത്തു വ്യാപരിച്ചിട്ടുണ്ടെന്ന് താനും ചില കഥകൾ കേട്ടിട്ടുണ്ടല്ലോ. തന്റെ സംശയനിവൃത്തിക്കുള്ള ഭൂതക്കണ്ണാടി സ്വാധീനമായിരിക്കുമ്പോൾ, ഊഹാപോഹശ്രമങ്ങളിൽ വിഷമപ്പെടുന്നതെന്തിന്? കേശവൻകുഞ്ഞ് അപഹരിക്കപ്പെട്ട രാത്രിയിൽ അയാളെ സൂക്ഷിച്ചിരുന്ന ഭടന്മാരെ ഉടനെ വരുത്തി. ഹരിപഞ്ചാനനൻ പട്ടാംബരങ്ങളും ആഭരണങ്ങളും ചന്ദനകുങ്കുമാദിലേപനങ്ങളൂം അണിഞ്ഞ്, സ്വർണ്ണപ്രഭയോടുകൂടി തങ്ങളുടെ മുമ്പിൽ പ്രത്യക്ഷമായി എല്ലാവരേയും ബോധംക്ഷയിപ്പിച്ചു എന്നും, ഭ്രാമകങ്ങളായ ഭക്ഷണങ്ങൾക്കോ നിദ്രാക്ഷീണത്തിനോ വശപ്പെട്ടു വഞ്ചിക്കപ്പെട്ടതല്ലെന്നും അവർ പരിഭ്രമം കൂടാതെ പടത്തലവരുടെ വിനോദചോദ്യങ്ങൾക്ക് ഉത്തരമായി ധരിപ്പിച്ചു. അവഞ്ചകരും നിർവ്യാജഭക്തന്മാരും ആയ ഭടന്മാരെ യാത്രയാക്കീട്ട്, പടത്തലവർ മീശയെ തടകിത്തിരുകി, ചിലതിന്റെ വേരിളക്കി നാസികയെ കശക്കിച്ചുവപ്പിച്ചു. നെറ്റിത്തടത്തെ മർദ്ദനംചെയ്ത് കപോലങ്ങളിലെ ഞരമ്പുകളെ ജൃംഭമാണങ്ങളാക്കി. ഒടുവിൽ കണ്ണടച്ചിരുന്ന് അത്യാഗാധമായ മാനസികസമാധിയിൽ ലയിച്ചു. അദ്ദേഹത്തിന്റെ മനോനേത്രം ഭൂതസംഭവപടലങ്ങളെ ഭേദനംചെയ്ത് തന്റെ ദാമ്പത്യകാലാരംഭത്തിലെ പ്രഥമസന്താനലാഭദശയിൽ കടന്നു. അക്കാലത്ത് സ്വപത്നീക്ഷേമത്തെ അന്വേഷിക്കുന്നതിനായി വന്ന ത്രിപുരസുന്ദരിക്കുഞ്ഞമ്മ ഗർഭധാരണത്താൽ അസാമാന്യവ്യാകുലയായിരുന്നതിനെ സന്ദർശനം ചെയ്തു. ആ ഗർഭത്തിന്റെ ഫലം—! കൈകൊട്ടി, ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട്, പടത്തലവർ ഉണർന്നു. “പടച്ചതമ്പുരാരേ! പിത്തിയൊണ്ണൊണ്ടെങ്കി മനിയരു ചാമെണ്ണാ?”[1] എന്നു തന്റെ യുവകാല പരിചയങ്ങളുടെ സ്മൃതിയിൽ നാവിലുദിച്ച ഭാഷകൊണ്ടും മനുഷ്യരുടെ ക്ലിപ്തപരിമാണകമായ ബുദ്ധിയെ അപഹസിച്ചു. എന്നാൽ ഈ അപഹസനം കഴിഞ്ഞതിന്റെശേഷം, രാജ്യത്തെ രക്ഷണംചെയ്ത് പരമവിജയിയായി ശ്രമനിവൃത്തനായതുവരെ അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരിപോലും ഉദയംചെയ്തില്ല. ഈ മുഖസ്ഥിതി കണ്ടതുമുതൽ പാർവതിയമ്മ ബാലവർഗ്ഗങ്ങളുടെ ലീലാബഹളങ്ങളേയും അറപ്പുരയിലേക്കുള്ള ബഹുജനഗമനങ്ങളേയും മാമാവെങ്കിടന്റെ വിനോദസ്വാതന്ത്ര്യങ്ങളേയും നിരോധിച്ചു.

ഹരിപഞ്ചാനനന്റെ സത്രമഹോത്സവം വളരെ അടുത്തു. അടുത്തദിവസത്തെ മാധ്യന്ദിനത്തിനുശേഷം തന്റെ യജ്ഞശാലാപ്രവേശനത്തിനുള്ള ഘോഷയാത്ര നടത്താൻ ആ യോഗീശ്വരനും, യജ്ഞധ്വംസനത്തിനുള്ള തന്റെ യാത്രാഘോഷം കോട്ടയ്ക്കകത്തുള്ള യോഗിവാടമുഖമായി നടത്താൻ പടത്തലവരും നിശ്ചയിച്ചു. കേശവപിള്ളയുടേയും ഭഗവതിയമ്മയുടേയും പ്രത്യാഗമനമുണ്ടാകാത്തതിനാൽ അദ്ദേഹം അസ്വസ്ഥനായെങ്കിലും രാജദർശനംകഴിച്ച് ചെമ്പകശ്ശേരിയിലേക്കു മടങ്ങി, കുമാരൻതമ്പിയെ വരുത്തി, തന്റെ അന്തർഗതങ്ങളേയും മഹാരാജാവിന്റെ അഭിമതങ്ങളേയും ധരിപ്പിച്ചു. പടത്തലവർ അനുഷ്ഠിപ്പാൻ നിശ്ചയിച്ചിരിക്കുന്നതിനായി ധരിപ്പിച്ച ഉദ്യമം സാഹസമാണെന്നു സ്ഥാപിക്കുന്നതിന് കുമാരൻതമ്പി ആലോചിച്ചു എങ്കിലും, ഒന്നും മിണ്ടാതെ തന്റെ ഗുരുബന്ധുവേക്കുറിച്ച് അദ്ദേഹം പ്രവൃദ്ധാ [ 202 ] ദരനായി തൊഴുതുകൊണ്ടു നടന്നു. അനന്തരം പടത്തലവർ അനുഷ്ഠിച്ച കൃത്യം തന്റെ ആയുധങ്ങളുടെ പരിശോധനയും ശുശ്രൂഷണവും ആയിരുന്നു. സന്ധ്യയോടുകൂടി ചിന്താവിവശനായി, തന്റെ നിയമസ്ഥാനത്ത് ഉപധാനാവലംബിയായി സ്ഥിതിചെയ്യുന്നതിനിടയിൽ, താൻ പാതിക്കു ദൈവാർദ്ധസ്ഫുടീകരണമായി, മന്ത്രക്കൂടത്തെ വൃദ്ധയ്ക്കു ദീനം അത്യാസന്നമാണെന്നും പടത്തലവരെ കാണുന്നതിന് ആഗ്രഹിക്കുന്നു എന്നും, ഉണ്ണിത്താന്റെ ഒരു ദൂതൻ എത്തി ധരിപ്പിച്ചു. “ശരി! തിരുമേനി മഹാഭാഗ്യവാൻ! അവിടത്തേക്കുവേണ്ടിയുള്ള പുറപ്പാടിലേക്ക് എന്തു ന്യായമായ കാരണം കിട്ടിയിരിക്കുന്നു” എന്നു വിചാരിക്കുന്നതിനിടയിൽ മാമവെങ്കിടൻ എത്തി. അസാധാരണമായുള്ള ഒരു ശുദ്ധഗതികൊണ്ട് “മന്ത്രക്കൂടത്തെ വലിയമ്മ മുട്ടിയ സ്ഥിതിയിലായി. ഹരിപഞ്ചാനനമൂസിനെ കൂട്ടിക്കൊണ്ടുപോകാൻ ഞാൻ അങ്ങോട്ടു പോകുന്നു” എന്ന് പടത്തലവർ മാമനെ ധരിപ്പിച്ചു.

മാമൻ: “എന്നാൽ കുട്ടിപ്പട്ടരായി മാമൻകൂടിയുണ്ട്.”

പടത്തലവർ: “വേണ്ട—ഞാൻ തനിച്ചു മതി.”

മാമൻ: “ആ പഞ്ചമഹാപാതകന്റവിടെ തനിച്ചു പൊയ്ക്കൂടാ.”

പടത്തലവർ: “പോയാൽ—?”

മാമൻ: “അയാളുടെ പേരുതന്നെ നാലുകാലന്മാരുടെ അരചൻ ഇരട്ടിച്ചതല്ലേ?”

പടത്തലവർ: “എപ്പോഴെങ്കിലും ഒന്നു മരിക്കണ്ടേ ഹേ?”

മാമൻ: “മരിപ്പാൻ നല്ല വാരാണസി നോക്കിച്ചെല്ലുണു. അയാളുടെ കൈയിൽ എട്ടടിവീരന്റെ വിഷമാണുള്ളത്. മാമനിതാ—ഓം! ഭുഃ! സ്വഹഃ ബ്രഹ്മസ്വം പിടിച്ചു സത്യംചെയ്യാം. ആ ഉമ്മിണിപ്പിള്ളേടെ ഉടല്—”

പടത്തലവർ: “നാശം! അക്കഥ കേട്ടു കാതു തഴമ്പിച്ചു—”

മാമൻ: “കൊണ്ടു തഴമ്പിക്കുന്നതിനേക്കാൾ സുഖമല്ലേ?”

പടത്തലവർ: “ഇന്നത്തെ എന്റെ യാത്ര തനിച്ചാണ്. നേരത്തെ കാലത്തെ പോയി ഉറങ്ങണം. ഒറ്റപ്പട്ടർ ശകുനത്തിന് ഇവിടെ നിൽക്കണ്ട.”

മാമൻ: (അർദ്ധനിർബന്ധമായി) “അങ്ങുന്നേ—”

പടത്തലവർ: “പോകൂ ഹേ!”

പടത്തലവരുടെ നിശ്ചയത്തിനു ബലമായി ഏതോ ഒരു പരോക്ഷവേരുണ്ടെന്നു മാമനു മനസ്സിലായി. അദ്ദേഹം എന്തെങ്കിലും കരുതീട്ടുണ്ടെങ്കിൽ, കണ്ടിട്ടാവട്ടെ, മാമനും ചിലതു കരുതുന്നു. സംശയം കൂടാതെ എഴുന്നേറ്റ്, മിണ്ടാതേയും അങ്ങോട്ടും ഇങ്ങോട്ടും കുരങ്ങനെപ്പോലെ നോക്കി ചൂണ്ടുവിരലുകളെ മറിച്ചും തിരിച്ചും മുട്ടി ചില നീശ്ശബ്ദതാളങ്ങൾ പിടിച്ചും മാമൻ പുറത്താകുന്നതുവരെ സാവധാനപ്രൗഢിയോടു നടന്ന്, മുറ്റത്തിറങ്ങി, പറന്നോ പറന്നില്ലയോ, ബ്രാഹ്മണൻ ഇതാ ജനറൽ കുമാരൻതമ്പിയുടെ ഭവനത്തിൽ എത്തി. അദ്ദേഹത്തിനെ അന്വേഷിക്കുന്നു. ആ സേനാനി കുറച്ചു മുമ്പ് തന്റെ ഉദ്യോഗസ്ഥലത്തേക്കു പുറപ്പെട്ടിരുന്നു എന്നു കേട്ട്, ദളവാമഠത്തിലെത്തി, ആ ബ്രാഹ്മണൻ ഉരുട്ടി ഉയർത്തിയ ചോറ്റിനെ തടഞ്ഞ്, ഒരു ‘പാർത്ഥവധം’ നാട്യപ്രബന്ധത്തെ കഥനംചെയ്യുന്നു. കഥാമധ്യമായപ്പോൾ, ആ മന്ത്രിപ്രവരന്റെ ക്ഷുത്കോപവും അക്ഷമതയും ചേർന്ന് “പോം പാട്ടാ!” എന്നു കൊടുത്ത ഒരാട്ട്, മാമനെ മഹാരാജാവിന്റെ മണിയറദ്വാരത്തിൽ എത്തിക്കുന്നു. അവിടത്തെ നിശ്ശബ്ദതയും താറുമാറും കണ്ടിട്ടും മാമൻ സങ്കോചപ്പെടാതെ ദ്വാസ്ഥന്മാരെ തകർത്തിട്ട് തിരുമുമ്പിൽ കടന്നു വീഴുന്നു. “നല്ലൊരു പ്രഭു—പ്രജൈ–ശാകപ്പോറാർ സ്വാമീ! നാങ്കളാരുശൊന്നാലും കേക്കമാട്ടാർ. ഹരിപഞ്ചവാനര—രാവണ—ചതുരാനന—” എന്നിങ്ങനെ തന്റെ സങ്കടത്തെ ഉണർത്തിക്കുന്നു. പടത്തലവരുടെ ഗൗരവതീവ്രതയെ പാർവണേന്ദുത്വമാക്കുന്ന നൈഷ്ഠൂര്യം [ 203 ] ഉജ്ജ്വലിച്ചുള്ള മുഖത്തോടിരിക്കുന്ന മഹാരാജാവിൽനിന്നു പുറപ്പെട്ട “പോകൂ തന്റെ പാട്ടിന്!” എന്നുള്ള സപ്തമുഖശൂലം മാമനെ കുത്തിയെടുത്ത് പത്മതീർത്ഥക്കരയിലാക്കുന്നു. “ഒമ്പത്തി ആരരേമുക്കാൽ ശനി!” എന്നു പുലമ്പിക്കൊണ്ട് ഒരു അശ്വത്ഥത്തിന്റെ ചുവട്ടിലിരുന്ന് രണ്ടാംമുണ്ടുകൊണ്ടു വീശി ക്ഷീണംമാറ്റി, പ്രഭുക്കളായുള്ളവരുടെ നിർഘൃണത്വത്തെ തുഷ്ടിയാവോളം ശകാരിച്ചപ്പോൾ, ഒരു യുക്തിയുദിച്ച്, വൃദ്ധൻ മണക്കാട്ടു മഹമ്മദീയരുടെ വാസദേശത്തേക്കു മണ്ടിത്തുടങ്ങുന്നു. അതികഠിനമായുള്ള കൂരിരുട്ടിൽ, പല ഇടവഴികളിലെ കയ്യാലകളെ ഞെരിച്ചിട്ട്, തിരക്കുന്നതിനിടയിൽ, പ്രാർത്ഥിതനായ ഭീമകായനെ കണ്ടുമുട്ടുന്നു. ആ സരസസാലഗാത്രനെ പിടിച്ചുനിർത്തി, കുലുക്കി, തന്റെ ശ്വാസംമുട്ടിനിടയിൽ പല താഡനങ്ങളൂം മീശക്കൊയ്ത്തും വസ്ത്രാക്ഷപേവും തൊപ്പിഹസനവും കഴിച്ച് അയാളുടെ ‘ഭീമസേന’ വിദ്യകളും കൊണ്ട് ഹരിപഞ്ചാനനവാടത്തിൽ പടത്തലവർക്കു സഹായിയായി എത്തണമെന്നു കൽപിക്കുന്നു. ഹരിപഞ്ചാനന—പടത്തലവന്മാരുടെ നാമദ്വന്ദ്വത്തെ ഒന്നിച്ചു കേട്ടപ്പോൾ ഭീമാകാരനായ പക്കീർസാ മണ്ടിത്തുടങ്ങിയതിന്റെ വേഗവും സംഭ്രമവും മാമാവെങ്കിടനെക്കൊണ്ട് നക്ഷത്രമെണ്ണിപ്പിക്കുന്നു. ഭഗ്നേച്ഛനായി തിരിച്ചുനടന്ന്, കിഴക്കേ പ്രാകാരദ്വാരത്തിൽ എത്തിയപ്പോൾ ബ്രാഹ്മണന്റെ ഭാഗ്യതാരം തെളിഞ്ഞപോലെ, അനുചരന്മാർസഹിതം ഗമനംചെയ്യുന്ന കുപ്പായവസ്ത്രധാരിയായ ഒരാൾ ഇരുട്ടിനിടയിൽകൂടി മാമന്റെ ആകാരത്തെക്കണ്ട് തന്റെ പരമാർത്ഥസ്വരത്തിൽ “അതാര്” എന്നു ചോദ്യംചെയ്യുന്നു. ഊട്ടുപുര വലിയെരിശ്ശേരിവാർപ്പിനെ ഒറ്റക്കൈയാൽ പൊക്കുന്നതിനു സാമർത്ഥ്യമുണ്ടായിരുന്ന മാമന്റെ രണ്ടു കൈകളും ചേർന്ന് പഥികന്റെ ആകാശാരോഹണം നിഷ്പ്രയാസം സാധ്യമാക്കുന്നു. പഥികൻ പിടഞ്ഞ്, പുളഞ്ഞ് കൈകാൽ കുടഞ്ഞ്, പല പ്രാർത്ഥനകളും ചെയ്യുന്നതിനിടയിൽ മാമാവെങ്കിടന്റെ ബുദ്ധിക്കു വിശേഷപ്രകാശമുണ്ടായി, പാന്ഥയുവാവിനെ താഴത്തു നിറുത്തി, “മഞ്ജുതര—” എന്നു പാടി, “വച്ചിരുക്കുനക്ക്—പാർ” എന്നു ഭയപ്പെടുത്തി, ചുംബനവർഷവുംചെയ്ത് പടത്തലവരുടെ ഉദ്യമത്തെ ധരിപ്പിക്കുന്നു. അയാളും പക്കീർസായെപ്പോലെ ചിറകൊതുക്കിപ്പായുന്ന പക്ഷിക്കുതുല്യം ആകാശത്തെ ചീന്തി മറയുന്നു. മാമൻ ആശ്ചര്യഭരിതനായി, തോറ്റ്, അമ്പി, ചെമ്പകശ്ശേരിയിലേക്കു മടങ്ങി. പാർവതിപ്പിള്ളയോടു സഹതപനത്തിന് ഹാജരു കൊടുക്കുന്നു.

ഇതിനിടയിൽ ചെമ്പകശ്ശേരിയിൽ ചില വിശേഷസംഭവങ്ങൾ നടക്കുന്നു. മാമാവെങ്കിടൻ പടത്തലവരെ വിട്ടുപിരിഞ്ഞ്, ആ പ്രഭു ചിന്തകളോടുകൂടി ഇരിക്കുമ്പോൾ, വിജയാത്മകമൂർത്തി തന്നെ ഉത്സാഹപൂർണ്ണമനസ്കനാക്കുന്നതിനായി അവതരണം ചെയ്തതു പോലെ സൗന്ദര്യേശ്വര്യലാളിത്യങ്ങളുടെ ധാമമായ ഒരു യുവാവ് അദ്ദേഹത്തിന്റെ മുമ്പിൽ പ്രത്യക്ഷനായി, മുകുളീകൃതപാണിയായി നിന്നു. തന്റെ മുമ്പിൽ അശുവർഷംചെയ്തു നില്ക്കുന്ന സമ്മോഹനകരനായ കോമളകുമാരനെക്കണ്ട്, പടത്തലവർ ആനന്ദക്ഷീണനായി എങ്കിലും എഴുന്നേറ്റു യുവാവിന്റെ അടുത്തുചെന്നു മുഖത്തെ നല്ലവണ്ണം സൂക്ഷിച്ചുനോക്കീട്ട് സ്നേഹവിവശനായി അയാളെ തലോടി വിജയലബ്ധിയാൽ സമ്പ്രഹൃഷ്ടനായി. “കഴക്കൂട്ടത്തുനിന്നു വരികയാണോ?” എന്നു ചോദ്യംചെയ്തു. ആഗതനായ കേശവൻകുഞ്ഞ്, “അല്ലാ, എനിക്ക് ഒരു ജന്മം കഴിഞ്ഞുപോയി. രണ്ടാംജനിക്ക് അച്ഛൻ അവിടന്നാണ്. അതുകൊണ്ട്, ആദ്യമായി ഇവിടെ കണ്ടു തൊഴാൻ പോന്നു.” ശബ്ദാകർഷണം പടത്തലവരെ പനിനീർക്കുളത്തിൽ മുക്കി. എന്നാൽ, ഇതിനിടയിൽ നാലുകെട്ടിനകത്ത് ഒരു വലിയ തകൃതി കേട്ടുതുടങ്ങി. അതു ഭഗവതിയമ്മയുടെ വിജയപൂർവ്വമായ പ്രത്യാഗമനംകൊണ്ടുണ്ടായ ബഹളംതന്നെ ആയിരുന്നു. ആ വിജയിനി കളപ്രാക്കോട്ടമർദ്ദിനി എന്ന പ്രഭാവത്തോടുകൂടി, പടത്തലവരോടു വിടുവായ്പടവെട്ടാൻ അറപ്പുരയ്ക്കകത്തു പ്രവേശിച്ചു. “പവതി പെയ്യാ ചുമ്മാ വരുമോങ്ങുന്നേ? അമ്പമ്പടോ! പവതിപ്പെണ്ണ് എലങ്കചാടിയ രാമായണം ചൊല്ലിയ പൂരായമാഹും. ആണുങ്ങളു കെട്ടിച്ചമ്മച്ചാലല്യോ, പൊരാണങ്ങള്? പവതി പെട്ടപാടും കണ്ടവരോണ്ടെ. അതൊക്കെ എന്റെ പിള്ള കവിസക്കെരന്ധമാക്കുമ്പം അങ്ങത്തേക്കും കേൾക്കാം.”

പടത്തലവർ ആ സന്ദർഭത്തിൽ കളിവാക്കുകൾ കേൾക്കുന്നതിനും പറയുന്നതിനും സന്നദ്ധനായിരുന്നില്ല. കേശവൻകുഞ്ഞിനെ പിടിച്ച്, അടുത്തിരുത്തി, വീണ്ടും തലോടി സംഗതിക [ 204 ] ളെല്ലാം ചോദിച്ചറിഞ്ഞു. ഭഗവതിയമ്മയെ അടുത്തു വിളിച്ച്, തന്റെ കൈയിൽ കിടന്നിരുന്ന ഒരു വിലയേറിയ മോതിരത്തെ അവരുടെ കൈ പിടിച്ച് വരലിൽ ഇട്ടുകൊടുത്തു. “ഇത്രയുമല്ലാ അകത്തുപോയിരിപ്പിൻ. ഇനി എനിക്കു കുറച്ചു ജോലിയുണ്ട്.”

ഭഗവതിയമ്മ: “ഇനി എന്റെ പിള്ളേത്തരണം.”

പടത്തലവർ: “നിങ്ങടെപിള്ള രാജ്യത്തെ രക്ഷിച്ചുകൊണ്ടു വരുന്നു. അവൻ നിങ്ങൾക്കു കനകം ചൊരിയും. അതു ചുമക്കാൻ അകത്തുപോയി നിറച്ചുണ്ട് കരുത്തുണ്ടാക്കിൻ.” കേശവൻകുഞ്ഞിനെ പടത്തലവർ ക്ഷണത്തിൽ ഊണുകഴിപ്പിച്ച്, ഉണ്ണിത്താൻ ഉപയോഗിച്ച മേനാവിൽത്തന്നെ കയറ്റി ചിലമ്പിനേത്തെയ്ക്കു യാത്രയാക്കി. അങ്ങനെ യാത്രയാക്കുന്നതിനുമുമ്പിൽ ആ യുവാവോട് ഒരു ചോദ്യം ചെയ്തു: “കൽപിച്ച് ഒരു മോതിരം കാണിച്ചത് എന്റെ അപ്പൻ വിറ്റതല്ലേ?”

കേശവൻകുഞ്ഞ്: “അതുപോലെ ഞാനൊന്നു വിറ്റു. എന്നെക്കാണിച്ചതിൽ കല്ലുകൾ കൂടുതലുണ്ട്. ഉപയോഗിച്ചുവന്നതുമാണ്.” ഈ ഉത്തരം കേട്ട ഉടനെ ആ യുവാവു നിരപരാധി എന്നു വിധിച്ചുണ്ടായിട്ടുള്ള കൽപനനീട്ട് താൻ വാങ്ങിവച്ചിരുന്നതിനെ പടത്തലവർ ആ വിദ്യാധനന്റെ കൈയിൽ കൊടുത്ത്, ആ കോമളവദനന്റെ ചെകിട്ടിൽ തട്ടി, “ഞാൻ പുറകെയുണ്ട്. മീനാക്ഷിക്കുട്ടിയെ ഒരു ദിവ്യരത്നമായി വിചാരിക്കണം” എന്നും മറ്റും ചില ഉപദേശങ്ങൾ നൽകി. പടത്തലവരുടെ പാദങ്ങളെ രണ്ടു കൈകൊണ്ടും ഭക്തിപൂർണ്ണതയോടു തൊട്ട്, അദ്ദേഹത്തെയും വടക്കേക്കെട്ടിൽ കടന്ന് ഗൃഹനായികയെയും, നവമായ ഒരു സ്ഥാനത്തിലേക്ക് ആരോഹംചെയ്യുമാറ് ഭഗവതിയമ്മയേയും തൊഴുതുകൊണ്ട് കേശവൻകുഞ്ഞ് യാത്രയാരംഭിച്ചു. ഒടുവിലത്തെ ക്രിയയെ, യുവാവിനെ തുടർന്നു ചെന്നിരുന്ന പടത്തലവർ സൂക്ഷിച്ചു. ‘പവതിക്കൊച്ചി’ ആ മുഹൂർത്തംമുതൽ പവതിപ്പിള്ളയെന്ന ജ്യോതിഷ്മതിയായി രാജ്യസമുദായമണ്ഡലങ്ങളെ വിതാനിച്ചു.

കേശവൻകുഞ്ഞിനെ യാത്രയാക്കി, അഞ്ചാറുനാഴിക കഴിയുന്നതുവരെ പടത്തലവർ ഭഗവതിയമ്മയോടു സംഭാഷണംചെയ്തിരുന്നു. അനന്തരം ആ സ്ത്രീയെ അടുക്കളക്കെട്ടിലേക്കു യാത്രയാക്കീട്ട് വടക്കുപടിഞ്ഞാറുള്ള ഒരു മുറിക്കകത്തു കടന്നു. കാൽനാഴിക കഴിഞ്ഞപ്പോൾ ആ അറയ്ക്കകത്തുനിന്നു നിഷ്ക്രമിച്ചത് രാമവർമ്മത്ത് അനന്തപത്മനാഭനല്ല, രാമവർമ്മ മഹാരാജനിയുക്തനായ ഒരു വീരഭദ്രൻ തന്നെ ആയിരുന്നു. കൃത്രിമവേലകൾചെയ്തുള്ള ചല്ലടമിട്ട് നടുക്കച്ച വലിച്ചുകെട്ടി മുറുക്കിയും, അതിന്റെ മുകളിൽ ഇരട്ടവസ്ത്രം ഇറുകെ ഉടുത്തും അതിനിടയിൽ ത്രികോണാകൃതിയായ ഒരു കഠാരി തിരുകിയും ഇതെല്ലാം മറച്ച് ഒരു വെണ്ണപട്ടുസാൽവ പുതച്ചും, തലചേർന്നമരുന്ന ഉരുക്കുതൊപ്പിയെ ചെമ്പട്ടുകൊണ്ടു വാലിട്ട് പുറം ചുറ്റിയും, വലതുകൈയിൽ ഉറയിൽ ഇട്ടിട്ടുള്ള ഒരു നെടിയ വാൾ ധരിച്ചും, മുഖം വീരപ്രചുരിമയാൽ അരുണിതമായും പടത്തലവർ പുറപ്പെട്ടിരിക്കുന്നു. കൃതാവ് ഇരുഭാഗത്തോട്ടും കോതി വികസിക്കപ്പെട്ടിട്ടുള്ളതു പ്രസരിപ്പിക്കുന്ന സുഗ്രീവോഗ്രതയും, സ്വസാങ്കേതികാഭ്യസനത്തിന്റെ പ്രയോഗസംഭാവനയാൽ ഉണർന്നുള്ള വിക്രാന്തിയും, കച്ചകെട്ടി മുറുക്കിയതുകൊണ്ട് വർദ്ധിച്ച വക്ഷോവിസ്തൃതി ആവിഷ്കരിക്കുന്ന സംഹാരകത്വവും, ആ പുരുഷനെ ഒരു സിംഹപ്രഭനായി പ്രജ്വലിപ്പിക്കുന്നു. ക്രൂരഖഡ്ഗം ധരിച്ചുള്ള ദീർഘപാണിയായി, ശത്രുരക്തമധുഭ്രമംകൊണ്ട് ഉന്മത്തനെന്നപോലെ, രണരസോദ്യതനായ മല്ലന്റെ പടുതയോടു പടത്തലവവൃദ്ധൻ പ്രസ്ഥിതനാകുന്നത് അന്ന് ആദ്യമായി കാണുകയാൽ, പതുങ്ങി നോക്കിനിന്നിരുന്ന ആശ്രിതജനങ്ങൾ വിഷണ്ണരായി. കാൽനാഴിക കഴിഞ്ഞപ്പോൾ കൈത്തോക്കു മുതലായ ആയുധങ്ങൾ ധരിച്ച് മറ്റുവിധങ്ങളിൽ പടത്തലവരെപ്പോലെതന്നെ ഒരുങ്ങിയ ഒരാൾ അറപ്പുരയുടെ തെക്കേശത്തെത്തി. പടത്തലവർ എഴുന്നേറ്റ്, തുല്യവേഷനായി ആഗമിച്ച സേനാനായകൻ കുമാരൻതമ്പിയെ മുന്നിട്ട്, യാത്ര തുടങ്ങി.

രാത്രി ഏകദേശം പതിനഞ്ചുനാഴിക അടുത്തു എങ്കിലും നഗരത്തിലെ പ്രധാനവീഥികൾ ഉൽഗതജീവപ്രസരങ്ങളായിരിക്കുന്നു. രാത്രി പകലായിത്തീർന്നിരിക്കുന്ന ആ അവസ്ഥ ഹരിപഞ്ചാനനപരമഹംസരുടെ യജ്ഞദിവസത്തിന്റെ ഉപസ്ഥിതികൊണ്ടുതന്നെ ആയിരുന്നു. കാഷായവസ്ത്രപ്രചുരിമ രാത്രിയുടെ ശ്യാമതയെ പിശംഗതയും ശാന്തതയെ ഉത്സവകോലാഹലവും ആക്കി, സ്ഥലകാല സ്ഥിതികളെ പാടെ അവസ്ഥാന്തരീകരിച്ചിരിക്കുന്നു. ഹരിപഞ്ചാനനജയപ്രണാദങ്ങൾ മാർഗ്ഗസന്ധികളിൽ മുഴങ്ങുന്നു. ഭക്ഷ്യതാംബൂലാദി വാണിജ്യസങ്കേതങ്ങൾ രാജ്യസമൃദ്ധിയെ ബഹുധാ ലക്ഷീകരിക്കുന്നു. എന്നാൽ രാജ്യലക്ഷ്മീകാന്തൻ മുഖത്തെ വിവർണ്ണപ്പെടുത്തി, പടത്തലവരുടെ തച്ഛായയിൽ വേഷം ധരിച്ച്, ‘കല്ലുമണ്ഡപം’ എന്ന (ഇപ്പോൾ നഷ്ടമായിരിക്കുന്ന) രാജനിലയത്തിൽ അവസ്ഥിതനായി, അവിടെയുള്ള ഒരു കൃഷ്ണവിഗ്രഹത്തെ നോക്കി ആത്മഗതം ചെയ്യുന്നു. “പാർത്ഥസാരഥിയായി അവിടന്നു പോർക്കളത്തിൽ പരിക്ലേശിച്ചില്ലേ? സത്യത്തെ ലംഘിച്ചും ആശ്രിതരക്ഷണത്തിനായി ഭീഷ്മനിധനത്തിന് ആയുധമെടുത്തില്ലേ? കഷ്ടം! ഞാൻ ഇവിടെ സുഖമായി ഉറങ്ങുകയും, ആ ഭക്തശിരോമണിയായ യോദ്ധാവ് അവിടെ—കൊല്ലുമെന്നല്ലേ മാമൻ പറഞ്ഞത്? ആ വൃദ്ധബ്രാഹ്മണന്റെ സ്നേഹമഹത്വം എന്റെ കർത്തവ്യമെന്തെന്നുള്ള പാഠത്തെത്തരുന്നു. എന്നിട്ടും ഇങ്ങനെ ചഞ്ചലമനസ്സോടെ നിൽക്കുകേ? ഭഗവത്പ്രസാദം പോലെ വരട്ടെ.” രണ്ടുമൂന്നു യുദ്ധവിദഗ്ദ്ധന്മാരായ സേവകരോടൊന്നിച്ച് മഹാരാജാവും നടതുടങ്ങി. രാജമന്ദിരത്തിലെ ഗാട്ടുകൾ ഇരട്ടിയും മൂവിരട്ടിയുമായി ഉറപ്പിക്കപ്പെട്ടിരിക്കുന്നു. ഇളയരാജാവ് തന്റെ മണിയറയിൽ രാജാജ്ഞയാൽ ആ രാത്രികാലത്തോളം ബന്ധിക്കപ്പെടുകകൊണ്ട്, അവിടെ അസ്വസ്ഥനായി ഉഴന്ന് നിദ്രകൂടാതെ സഞ്ചരിക്കുന്നു. ശ്രീപാദനിലയനവാസിനിയായ അമ്മതമ്പുരാട്ടി എന്തോ സംരംഭമുണ്ടെന്നു ശങ്കിച്ച്, ശ്രീപത്മനാഭസേവിനിയായിത്തന്നെ രാത്രി കഴിക്കുന്നു. രാജനിലയനങ്ങളിലെ പരിചാരകജനങ്ങൾ അന്നു രാജസേവനമൗനത്തേയും സങ്കോചത്തേയും സശ്രമം അനുഷ്ഠിക്കുന്നു. മതിലകത്തെ ഗോപുരദ്വാരപാലന്മാർ അന്നത്തെ രാത്രിയിൽ നിന്നുറങ്ങാതെ, ദ്വാരരക്ഷണത്തെ അത്യുജാറായി അനുവർത്തിക്കുന്നു. അടുത്തദിവസത്തെ ഘോഷയാത്രാഡംബരത്തെക്കുറിച്ച് ‘ഹരിപഞ്ചാനനിക’ന്മാരിൽ കവികളായുള്ളവർ അഡ്വാൻസ് (മുമ്പേറ്) കവനങ്ങൾ ഉണ്ടാക്കാൻ ഘോഷിക്കുന്നു. ഇതിനിടയിൽ, ഹരിപഞ്ചാനനവാടത്തിന്റെ അന്തർഭാഗം പുറത്തെന്നപോലെ അസാധാരണമായുള്ള ജീവജാലപ്രചുരിമകൊണ്ടു നിബിഡമായിരിക്കുന്നെങ്കിലും, നിശ്ശബ്ദതയാൽ ആ സാങ്കേതാധിപന്റെ സമാധിസമഗ്രതയെ സ്ഫുടീകരിക്കുന്നു. രാജപഥസഞ്ചരന്മാരായ കാഷായവസ്ത്രക്കാരുടെ സംഖ്യ പെട്ടെന്നു പെരുകുന്നു. തിക്കിത്തിരക്കിക്കൂടുന്ന നവസംഘക്കാരിൽ ചിലർ മൃദുപദന്മാരായും ശീമക്കന്നക്കുഴലുകളെ വസ്ത്രങ്ങൾക്കിടയിൽ മിടുക്കോടു മറച്ചും അവരവരുടെ സാന്നിദ്ധ്യത്തെത്തന്നെ ശങ്കിക്കുന്ന ചോരന്മാരെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയും, ഒന്നൊന്നായി ഹരിപഞ്ചാനനവാടത്തിനു ചുറ്റുമുള്ള പറമ്പുകളിലെ മരച്ചുവടുകളിലും കെട്ടിടങ്ങളുടെ മറവുകളിലും ചുവരുകളുടെ പുറകിലും ചേർന്നൊതുങ്ങുന്നു. ഈ മഹാതിമിരേച്ഛൂക്കളായ ഗണം ഹരിപഞ്ചാനനമഹാഹുതിക്കു ശ്രീപത്മനാഭസങ്കേതത്തിൽത്തന്നെ ഹോമഗർത്തനിർമ്മാണം ചെയ്‌വാൻ നിയുക്തന്മാരായുള്ള നന്ദിഭൃംഗിപ്രമുഖന്മാരായ ഭൂതങ്ങളോ—വൈഷ്ണവകിങ്കരന്മാരോ, അല്ല, ധർമ്മരാജഭടന്മാരോ?


  1. ബുദ്ധിയുണ്ടെങ്കിൽ മനുഷ്യർ ചാകുമോ?