താൾ:Dharmaraja.djvu/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉജ്ജ്വലിച്ചുള്ള മുഖത്തോടിരിക്കുന്ന മഹാരാജാവിൽനിന്നു പുറപ്പെട്ട “പോകൂ തന്റെ പാട്ടിന്!” എന്നുള്ള സപ്തമുഖശൂലം മാമനെ കുത്തിയെടുത്ത് പത്മതീർത്ഥക്കരയിലാക്കുന്നു. “ഒമ്പത്തി ആരരേമുക്കാൽ ശനി!” എന്നു പുലമ്പിക്കൊണ്ട് ഒരു അശ്വത്ഥത്തിന്റെ ചുവട്ടിലിരുന്ന് രണ്ടാംമുണ്ടുകൊണ്ടു വീശി ക്ഷീണംമാറ്റി, പ്രഭുക്കളായുള്ളവരുടെ നിർഘൃണത്വത്തെ തുഷ്ടിയാവോളം ശകാരിച്ചപ്പോൾ, ഒരു യുക്തിയുദിച്ച്, വൃദ്ധൻ മണക്കാട്ടു മഹമ്മദീയരുടെ വാസദേശത്തേക്കു മണ്ടിത്തുടങ്ങുന്നു. അതികഠിനമായുള്ള കൂരിരുട്ടിൽ, പല ഇടവഴികളിലെ കയ്യാലകളെ ഞെരിച്ചിട്ട്, തിരക്കുന്നതിനിടയിൽ, പ്രാർത്ഥിതനായ ഭീമകായനെ കണ്ടുമുട്ടുന്നു. ആ സരസസാലഗാത്രനെ പിടിച്ചുനിർത്തി, കുലുക്കി, തന്റെ ശ്വാസംമുട്ടിനിടയിൽ പല താഡനങ്ങളൂം മീശക്കൊയ്ത്തും വസ്ത്രാക്ഷപേവും തൊപ്പിഹസനവും കഴിച്ച് അയാളുടെ ‘ഭീമസേന’ വിദ്യകളും കൊണ്ട് ഹരിപഞ്ചാനനവാടത്തിൽ പടത്തലവർക്കു സഹായിയായി എത്തണമെന്നു കൽപിക്കുന്നു. ഹരിപഞ്ചാനന—പടത്തലവന്മാരുടെ നാമദ്വന്ദ്വത്തെ ഒന്നിച്ചു കേട്ടപ്പോൾ ഭീമാകാരനായ പക്കീർസാ മണ്ടിത്തുടങ്ങിയതിന്റെ വേഗവും സംഭ്രമവും മാമാവെങ്കിടനെക്കൊണ്ട് നക്ഷത്രമെണ്ണിപ്പിക്കുന്നു. ഭഗ്നേച്ഛനായി തിരിച്ചുനടന്ന്, കിഴക്കേ പ്രാകാരദ്വാരത്തിൽ എത്തിയപ്പോൾ ബ്രാഹ്മണന്റെ ഭാഗ്യതാരം തെളിഞ്ഞപോലെ, അനുചരന്മാർസഹിതം ഗമനംചെയ്യുന്ന കുപ്പായവസ്ത്രധാരിയായ ഒരാൾ ഇരുട്ടിനിടയിൽകൂടി മാമന്റെ ആകാരത്തെക്കണ്ട് തന്റെ പരമാർത്ഥസ്വരത്തിൽ “അതാര്” എന്നു ചോദ്യംചെയ്യുന്നു. ഊട്ടുപുര വലിയെരിശ്ശേരിവാർപ്പിനെ ഒറ്റക്കൈയാൽ പൊക്കുന്നതിനു സാമർത്ഥ്യമുണ്ടായിരുന്ന മാമന്റെ രണ്ടു കൈകളും ചേർന്ന് പഥികന്റെ ആകാശാരോഹണം നിഷ്പ്രയാസം സാധ്യമാക്കുന്നു. പഥികൻ പിടഞ്ഞ്, പുളഞ്ഞ് കൈകാൽ കുടഞ്ഞ്, പല പ്രാർത്ഥനകളും ചെയ്യുന്നതിനിടയിൽ മാമാവെങ്കിടന്റെ ബുദ്ധിക്കു വിശേഷപ്രകാശമുണ്ടായി, പാന്ഥയുവാവിനെ താഴത്തു നിറുത്തി, “മഞ്ജുതര—” എന്നു പാടി, “വച്ചിരുക്കുനക്ക്—പാർ” എന്നു ഭയപ്പെടുത്തി, ചുംബനവർഷവുംചെയ്ത് പടത്തലവരുടെ ഉദ്യമത്തെ ധരിപ്പിക്കുന്നു. അയാളും പക്കീർസായെപ്പോലെ ചിറകൊതുക്കിപ്പായുന്ന പക്ഷിക്കുതുല്യം ആകാശത്തെ ചീന്തി മറയുന്നു. മാമൻ ആശ്ചര്യഭരിതനായി, തോറ്റ്, അമ്പി, ചെമ്പകശ്ശേരിയിലേക്കു മടങ്ങി. പാർവതിപ്പിള്ളയോടു സഹതപനത്തിന് ഹാജരു കൊടുക്കുന്നു.

ഇതിനിടയിൽ ചെമ്പകശ്ശേരിയിൽ ചില വിശേഷസംഭവങ്ങൾ നടക്കുന്നു. മാമാവെങ്കിടൻ പടത്തലവരെ വിട്ടുപിരിഞ്ഞ്, ആ പ്രഭു ചിന്തകളോടുകൂടി ഇരിക്കുമ്പോൾ, വിജയാത്മകമൂർത്തി തന്നെ ഉത്സാഹപൂർണ്ണമനസ്കനാക്കുന്നതിനായി അവതരണം ചെയ്തതു പോലെ സൗന്ദര്യേശ്വര്യലാളിത്യങ്ങളുടെ ധാമമായ ഒരു യുവാവ് അദ്ദേഹത്തിന്റെ മുമ്പിൽ പ്രത്യക്ഷനായി, മുകുളീകൃതപാണിയായി നിന്നു. തന്റെ മുമ്പിൽ അശുവർഷംചെയ്തു നില്ക്കുന്ന സമ്മോഹനകരനായ കോമളകുമാരനെക്കണ്ട്, പടത്തലവർ ആനന്ദക്ഷീണനായി എങ്കിലും എഴുന്നേറ്റു യുവാവിന്റെ അടുത്തുചെന്നു മുഖത്തെ നല്ലവണ്ണം സൂക്ഷിച്ചുനോക്കീട്ട് സ്നേഹവിവശനായി അയാളെ തലോടി വിജയലബ്ധിയാൽ സമ്പ്രഹൃഷ്ടനായി. “കഴക്കൂട്ടത്തുനിന്നു വരികയാണോ?” എന്നു ചോദ്യംചെയ്തു. ആഗതനായ കേശവൻകുഞ്ഞ്, “അല്ലാ, എനിക്ക് ഒരു ജന്മം കഴിഞ്ഞുപോയി. രണ്ടാംജനിക്ക് അച്ഛൻ അവിടന്നാണ്. അതുകൊണ്ട്, ആദ്യമായി ഇവിടെ കണ്ടു തൊഴാൻ പോന്നു.” ശബ്ദാകർഷണം പടത്തലവരെ പനിനീർക്കുളത്തിൽ മുക്കി. എന്നാൽ, ഇതിനിടയിൽ നാലുകെട്ടിനകത്ത് ഒരു വലിയ തകൃതി കേട്ടുതുടങ്ങി. അതു ഭഗവതിയമ്മയുടെ വിജയപൂർവ്വമായ പ്രത്യാഗമനംകൊണ്ടുണ്ടായ ബഹളംതന്നെ ആയിരുന്നു. ആ വിജയിനി കളപ്രാക്കോട്ടമർദ്ദിനി എന്ന പ്രഭാവത്തോടുകൂടി, പടത്തലവരോടു വിടുവായ്പടവെട്ടാൻ അറപ്പുരയ്ക്കകത്തു പ്രവേശിച്ചു. “പവതി പെയ്യാ ചുമ്മാ വരുമോങ്ങുന്നേ? അമ്പമ്പടോ! പവതിപ്പെണ്ണ് എലങ്കചാടിയ രാമായണം ചൊല്ലിയ പൂരായമാഹും. ആണുങ്ങളു കെട്ടിച്ചമ്മച്ചാലല്യോ, പൊരാണങ്ങള്? പവതി പെട്ടപാടും കണ്ടവരോണ്ടെ. അതൊക്കെ എന്റെ പിള്ള കവിസക്കെരന്ധമാക്കുമ്പം അങ്ങത്തേക്കും കേൾക്കാം.”

പടത്തലവർ ആ സന്ദർഭത്തിൽ കളിവാക്കുകൾ കേൾക്കുന്നതിനും പറയുന്നതിനും സന്നദ്ധനായിരുന്നില്ല. കേശവൻകുഞ്ഞിനെ പിടിച്ച്, അടുത്തിരുത്തി, വീണ്ടും തലോടി സംഗതിക

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/203&oldid=158476" എന്ന താളിൽനിന്ന് ശേഖരിച്ചത്