ഘാതകവധം/അദ്ധ്യായം പതിനഞ്ച്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഘാതകവധം
രചന:കോളിൻസ് മദാമ്മ
അദ്ധ്യായം പതിനഞ്ച്

[ 71 ]

൧൫- ാം അദ്ധ്യായം

സമയം കുറെ പോയി. മറിയത്തിനു അപ്പനുമായിട്ടു തൎർക്കിക്കുന്നതിനുണ്ടായിരുന്ന തക്കവും നഷ്ടമായി. എങ്കിലും അങ്ങോട്ടൊ ഇങ്ങോട്ടൊ മാറാതെ അവിടെ തന്നെ ഇരുന്നു അവൾ തലപൊക്കി നോക്കിയിരുന്നെങ്കിൽ ആ തടിച്ച മനുഷ്യന്റെ കൂടെ വന്ന ചെറുപ്പക്കാരന്റെ ഭാവങ്ങളെക്കണ്ടറിയായിരുന്നു. അവൾ അങ്ങിനെ ചെയ്യാഞ്ഞതുകൊണ്ടുഅവനെപ്പറ്റി അസാരം വൎണ്ണിക്കെണ്ടിയിരിക്കുന്നു അവൻ തിണ്ണയുടെ വിളുമ്പിനു നാണിച്ചു തല ഒരു തുണേൽ ചാരി കാലുതാഴെയോട്ടു ഇട്ടുകൊണ്ടിരിക്കയായിരുന്നു അവന്റെ മുണ്ടുപാദംവരെയും ഉണ്ടായിരുന്നു തോളേലൊരു വല്യ നേൎയ്യതും തലയിൽ ചുവന്ന വില്ലൂസകൊണ്ടു നെറ്റിക്കു നേരെ പൊടിപ്പുമായിട്ടു ഒരു തൊപ്പിയുമുണ്ടായിരുന്നു. ൟ വേഷത്തിനു കുറ്റം ഒന്നുമില്ല. മേത്തരവും വെടിപ്പുള്ളതും തന്നെ മുഖഭാവത്തിൽ ഞായറാഴ്ച മറിയത്തെ വന്നു താല്പൎയ്യത്തോടു ശോധനചെയ്ത പുള്ളിക്കു ശരിയായിരുന്നു. അതുപോലെ തന്നെ തടിച്ച ചിറയോടു കൂടിയ വലിയവായും, ധൈൎയ്യമില്ലായ്മയുടെ അടയാളമായ മൂക്കും, അപ്രകാരം തന്നെയുള്ള ബുദ്ധിക്കുറവിനെ സൂചിപ്പിക്കുന്നുണ്ടായിരുന്നു. ചെറിയ കണ്ണുകളും വീതി കുറഞ്ഞ നെറ്റിയും എല്ലാം ഒത്തിരുന്നു. ചെവി നന്നാ നിവിൎന്നു നിന്നു. അതും മൃഗസ്വഭാവത്തിൽ അധികം സംബന്ധം കാണിക്കുന്നു. അല്പനേരത്തേക്കു കയ്യിലിരുന്ന തൂവാലകൊണ്ടു പലവിധ രൂപങ്ങൾ കെട്ടിയുണ്ടാക്കിക്കളിച്ചുകൊണ്ടിരുന്നു ഒടുക്കം അവൻ ഒരു കരിക്കട്ട കണ്ടു അതെടുത്തു തൂണേലും ചിലവിരൂപങ്ങൾ വരച്ചുതുടങ്ങി. മറിയം അതു കണ്ടു വളരെ ദേഷ്യത്തോടെ ഓടിച്ചെന്ന കരിക്കട്ട തട്ടിപ്പറിച്ചുകളഞ്ഞും വച്ചു കുറെ മണൽവാരി ഇട്ടുകൊടുത്തു അവൻ തിരിഞ്ഞു നോക്കിയപ്പോഴേക്കു "അക്ഷരം എഴുതാൻ പടി" എന്നു ഹാസിച്ചു പറഞ്ഞും വെച്ചു ഓടിക്കളകയും ചെയ്തു.

ഒരു മണിക്കൂറു കഴിഞ്ഞപ്പോൾ കോശികുൎയ്യൻ തനിക്കു മരുമകനാകുവാൻ തിരുവിതാങ്കോട്ടേക്കു മുന്തിയ ഒരാളിനെ കിട്ടിയെല്ലൊ എന്നു വിചാരിച്ചു സന്തോഷിച്ചുകൊണ്ടു തന്നെത്താൻ ആ മുറിയിൽ ഇരുന്നു, അവൻ സ്ത്രീധനം നന്നാ കൂട്ടിപ്പറഞ്ഞതിൽ പിന്നെയെ ആ വൃദ്ധൻ സമ്മതി [ 72 ] ച്ചൊള്ളു. എന്നാൽ ആ സമയം ചെറുക്കൻ തീരെ കുഞ്ഞായിരുന്നു. ആറ്റിനക്കരെയുണ്ടായിരുന്ന നിലം നന്നാ വിസ്തീൎണ്ണമായിരുന്നു. ൟ സ്ത്രീധനം നിമിത്തം തരിശു കിടന്ന കുറെ സ്ഥലം കൂടെ തെളിച്ചെടുത്തു. ഇരട്ടിനിലം ഉണ്ടാക്കുവാൻ നല്ല ചേലായിരുന്നു താനും. അവൻ തന്റെ മൂത്തമകൾക്കുവേണ്ടുവോളം കൊടുത്തു എല്ലാവരും അങ്ങിനേ തന്നെ വിചാരിക്കേണ്ടതാണു. ശേഷം പേൎക്കും ഇങ്ങിനെ തന്നെ കൊടുക്കുന്നതിനു അവനു പാങ്ങുണ്ടായിരിക്കയില്ല. അതിനു ആവശ്യവുമില്ലായിരിക്കും അതെ, അവൻ ചെയ്തുനന്നു തന്നെ ൟ സന്തോഷവൎത്തമാനം മറിയത്തെ അറിയിക്കെണ്ടതിനു അവൻ തന്റെ അമ്മയോടു പറയേണ്ടിയിരിക്കുന്നു. എന്നാൽ മകളുടെ വർത്തമാനങ്ങൾകൊണ്ടു അവൻ അവളുടെ ഇഷ്ടത്തിലേക്കു ചാഞ്ഞുപോയേക്കുമെന്നു പേടിച്ചു അല്പനേരത്തേക്കു അവൻ ഒന്നു മാറികളയാം എന്നു വെച്ചു "ഞാൻ കരമ്പിൻവേലിക്കകത്തുപോയി വൃദ്ധനായ പൌലുസിനെക്കുറിച്ചു അവന്റെ ഭാര്യ വല്ലതും കേട്ടൊ എന്നു ചോദിക്കട്ടെ. ഉപദേശി മറിയത്തോടു പറഞ്ഞ വാക്കുകൾ എന്നെ സന്തോഷിപ്പിക്കുന്നു. അവൻ ചത്തിട്ടല്ലായിരിക്കും. എങ്കിലും ഹൊ ആ ചത്ത കൊച്ചിനെയും കൊണ്ടു പോയപ്പോഴത്തെ അവന്റെ ഭാവം എല്ലായ്പോഴും എന്റെ കൂടെ നടക്കുന്നു, എന്റെ കാഴ്ചയിൽനിന്നു അതിനെ മാററുവാൻ ഇനിക്ക് പാടില്ല ഇപ്രകാരം ഒക്കെ ചെയ്തതു ഞാൻ എത്ര ഭോഷനായിട്ടാകുന്നു" അവൻ ഇങ്ങിനെ വിചാരിച്ചപ്പോൾ ആരാണ്ടൊ കതകേൽ പതുക്കെ ഒന്നു മുട്ടിയതു കെട്ടു പൌലുസു തന്നെ അവന്റെ മുമ്പിൽ വന്നതുപോലെ അവൻ ഞടുങ്ങി. "അപ്പാ ഞാൻ കേറിവരട്ടെ" എന്നൊരു നേൎയ്യ ശബ്ദം കേട്ടു ഉത്തരം പറയുന്നതിനു മുമ്പു മറിയം കേറിവരികയും ചെയ്തു. വാതിൽക്കൽ വച്ചു ശബ്ദം നന്നാ പതിഞ്ഞു കേട്ടു എങ്കിലും ആ സാവധാനവും ധൈൎയ്യവുമുള്ള മുഖത്തു കോശികുൎയ്യൻ നോക്കിയപ്പോൾ അവളോടു പെരുമാറത്തക്ക ശീലം തന്നിൽ ഇല്ലെന്നു അവനു തോന്നിപ്പോയി, പെണ്ണിന്റെ മനസ്സു അവന്റെതിനെക്കാൾ ശക്തിയേറിയതായിരുന്നു. അവളുടെ ആന്തരങ്ങളും എത്ര തന്നെ വിസ്തരിച്ചാലും ഒടുക്കം സത്യം എന്നു തന്നെ വന്നു നിൽക്കുന്നവയുമായിരുന്നു. നേരെമറിച്ചു അവന്റെതു സ്വന്ത മനസ്സാക്ഷിക്കുപോലും തീരെ സമ്മതമില്ലാത്തതാ [ 73 ] യിരുന്നു. മറിയം കൈ മേശയേൽ വച്ചു കീഴ്പൊട്ടു നോക്കി നിന്നു അവളുടെ അപ്പൻ തന്റെ സുന്ദരിയായ മകളുടെ ഭാവഭേദങ്ങളെക്കുറിച്ചു ഉരിയാടാതെ വിചാരിച്ചുംകൊണ്ടിരുന്നു. കണ്ണുനീരു കുറയശ്ശ വന്നു തുടങ്ങി. എങ്കിലും അതു തന്നെത്താൻ തുടച്ചുകളഞ്ഞു ഒടുക്കം അവളുടെ പരമാൎത്ഥതയുള്ള കണ്ണുകൾ തെളിച്ചു പിടിച്ചു അപ്പന്റെ കണ്ണിൽ തന്നെ നോക്കി. അപ്പോൾ അവന്റെ ഹൃദയം അല്പനേരത്തേക്കു അവളെക്കുറിച്ചു അലിഞ്ഞു. അതോടു കൂടെ അവൻ അവളെ അടുക്കൽ വിളിച്ചു കെട്ടിപ്പിടിക്കയും ചെയ്തേനെ. എങ്കിലും അപ്പന്റെ ഭാവം അന്നേരം എടുത്താൽ അവൾ പറയുന്നതിലേക്കു താൻ ചാഞ്ഞുപോയേക്കുമെന്നു കരുതി അവൻ തന്നെത്താൻ അടക്കി ദേഷ്യത്തോടു "നിനക്കു എന്തു വേണം മറിയം ഇനിക്കു വേറെ ജോലിയുണ്ടു ഇപ്പോൾ നേരമില്ല നിന്റെ അമ്മയോടു ചെന്നു പറ" എന്നു പറഞ്ഞു.

അപ്പോൾ അവൾ പറഞ്ഞു:--"ഇല്ലപ്പാ എന്റെ മനസ്സിലിരിക്കുന്നതെല്ലാ പറഞ്ഞല്ലാതെ ഞാൻ പോകയില്ല" എന്റെ ഭൎത്താവാകാൻ അപ്പൻ തിരഞ്ഞെടുത്തിരിക്കുന്ന ചെറുക്കനെ ഞാൻ അറിയും. മൂന്നുവൎഷം മുമ്പെ എന്റെ കൂടെ പഠിച്ചിരുന്നതിൽ ഒരു പെണ്ണിനെ അവൻ കെട്ടിയതായിരുന്നു. അവൾ അവന്റെ അമ്മയോടു കൂടെ ഒരു സംവത്സരം പോലെ ആ വീട്ടിൽ പാൎത്തു. മുന്നൂറ്ററുപത്തഞ്ചു തവണ ആ പാവം പെണ്ണു പറമ്പെല്ലാം തൂത്തു അവൾ മരിച്ചന്നു കാലത്തു മാത്രം അതിനിടയായില്ല.അവനു തന്നെ വായിക്കാൻ അറിഞ്ഞു കൂടാ അവൾ വേദപുസ്തകം വായിക്കുമ്പോൾ അവനു കോപംകൊണ്ടു അവളുടെ തല മുടിക്കു പിടിച്ചു വലിച്ചു നിലത്തിടുകയും പുസ്തകം വലിച്ചു കീറുകയും ചെയ്തു. അപ്പോൾ അവന്റെ അമ്മ വീണ്ടും അവനു ഇപ്രകാരം ഇഷ്ടക്കേടുണ്ടാകാതിരിപ്പാൻ വേണ്ടി അവളുടെ പുസ്തകങ്ങൾ എല്ലാം എടുത്തു വച്ചുപൂട്ടിക്കളഞ്ഞു. അപ്പോൾ പെണ്ണു തന്നെ സ്നേഹിപ്പാനും സന്തോഷിപ്പിപ്പാനും ആരും ഇല്ലാതെ ഒരു പൂപോലെ വാടിപ്പോയി. ഒടുക്കം അവൾ കണ്ണടച്ചു ഉറങ്ങുകയും ചെയ്തു അപ്പോൾ ദീനം ഒന്നും കൂടാതെ അവൾ മരിച്ചതിൽ അവർ അതിശയിച്ചു ശരീരത്തിനു ഭക്ഷണം ഏതുപ്രകാരം ആവശ്യമൊ അപ്രകാരം തന്നെ ഹൃദയത്തിനു സ്നേഹവും ദയയും വേണ്ടതാ [ 74 ] കുന്നു എന്നും അതില്ലാതിരുന്നാൽ ക്രമംകൊണ്ടു മരിച്ചുപോകുമെന്നും അവർ അറിഞ്ഞിട്ടില്ല പാവപ്പെട്ട അന്നയുടെ കാൎയ്യം ഇങ്ങിനെയായിരുന്നു മരണത്തിനു ഒരാഴ്ച മുമ്പു അവൾ ഇഴഞ്ഞുപള്ളിക്കൂടത്തിൽ വന്നു ൟ ദുഃഖങ്ങളെ ഒക്കെയും പറഞ്ഞു അതുകേട്ടു ഞങ്ങളെല്ലാം കരഞ്ഞുപോയി. അവൾക്കു വയസ്സു പതിനൊന്നെയുണ്ടായിരുന്നുള്ളു. അവളെ സ്നേഹിക്കയും ചോറുണ്ണുവാൻ വഹിയാഞ്ഞതിന്റെയോ ദിവസേന മെലിഞ്ഞു വന്നതിന്റെയൊ കാരണത്തെക്കുറിച്ചു വിചാരിക്കയും ചെയ്യാത്ത അന്ന്യന്മാരുടെ കൂടെ പാൎപ്പാനായിട്ടു അവളുടെ അപ്പനും അമ്മയും തങ്ങളുടെ മനസ്സിൽ അവളെ തള്ളിക്കളഞ്ഞുവെല്ലൊ എന്നു വിചാരിച്ചു ഞങ്ങൾ അതിശയിച്ചു. കാലു തണുത്തു മരിപ്പാൻ കണ്ണടച്ചതുവരെ അവർ ഒന്നും കണ്ടില്ല. അവളുടെ സ്നേഹിതന്മാരു വന്നു ശവം അടക്കി. ആത്മാവിനു രക്ഷകിട്ടുന്നതിൽ ഒരു ഗുണവും ചെയ്യാത്തതായ കുറെ കുൎബാനയും ചൊല്ലിച്ചു. എന്നാൽ അവളോടു ചെയ്ത ക്രൂരതയും കാഠിന്ന്യവും നിമിത്തം ഹൃദയം അശേഷം ഉണങ്ങിപ്പോയതുവരെ അവൾ ഏകാകിയായി ദുഃഖിച്ചിരുന്നു എന്നുള്ളതു അന്നു പള്ളിക്കൂടത്തിൽ പഠിച്ചിരുന്ന ചില പെൺപൈതങ്ങളല്ലാതെ മറ്റാരും അറിഞ്ഞിട്ടില്ല." ൟ അവസാനവാക്കുകൾ പറവാൻ മറിയത്തിനു നന്നാ പ്രയാസം വന്നതുകൊണ്ടു അവൾ ഇവിടെ നിൎത്തിക്കളഞ്ഞു. എങ്കിലും കണ്ണുനീരൊഴുക്കാതെ സാവധാനതയോടും ധൈൎയ്യത്തോടും അപ്പൻ പറയുന്നതു കേുൾപ്പാനായിട്ടു അവന്റെ മുമ്പിൽനിന്നു.

അപ്പോൾ അവൻ പറഞ്ഞു. "മുമ്പു കെട്ടിയ കാര്യം ഞാൻ അറിഞ്ഞിട്ടുണ്ടു എങ്കിലും ഇങ്ങിനത്ത ക്രൂരതകൾ നടന്നതായി കേട്ടിട്ടില്ല. എന്നാലും നിനക്കു അങ്ങിനെയൊന്നും സംഭവിപ്പാൻ പാടില്ലല്ലോ. ഞങ്ങൾ നന്നാ അടുക്കൽ തന്നെ പാൎക്കുന്നു. നിത്യം നിന്നെ കാണുകയും ചെയ്യാം."

"അപ്പനെന്താ ഞാനിത്രയുമൊക്കെ പറഞ്ഞിട്ടും പിന്നെയും എന്നെ അങ്ങോട്ടു തന്നെ അയക്കെണമെന്നാണൊ പിടുത്തം. ഒരു പെണ്ണു ക്രൂരതകൊണ്ടു പെട്ടു പോയതു പോരായൊ. മകളുടെ പിന്നാലെ ശവക്കുഴിയിലേക്കു ഇറങ്ങേണമെന്നാണൊ താല്ൎയ്യം. ആ ചെറുക്കൻ ഇപ്പൊഴെ വല്യ ദുഷ്ടൻ തന്നെ. അവൻ വളരുമ്പോൾ എങ്ങിനെയായി വരും. അവൻ ഒരു മല്ലനായിത്തന്നെ തീരും. ഇനിക്കു അവ [ 75 ] നോടൊട്ടു സ്നേഹവുമുണ്ടാകയില്ല. അവൻ എന്നെ കെട്ടെണ്ടാ. എന്റെ ശീലം ദയവും സ്നേഹവും കൊണ്ടുവഴങ്ങുന്നത തന്നെ എങ്കിലും അതില്ലാത്ത പക്ഷം ഭയങ്കരവും വഹിച്ചു കൂടാത്തതുമായിത്തീരും. ഞാൻ എത്ര മഹാ ദുഷ്ടയായിപ്പോകുമെന്നു വിചാരിപ്പാനെ ഞാൻ തുനിയുന്നില്ല. അപ്പാ ആ വല്ലാത്ത ചെറുക്കൻ എന്നെ വിവാഹം ചെയ്യെണ്ടാ. അങ്ങിനെ ചെയ്കയേക്കാൾ പാടത്തു പുലയരുടെ കൂടെ വേലയെടുപ്പാൻ എന്നെ വിട്ടേക്കുകയാകുന്നു ഇനിക്കു് നല്ലതു്"

ൟ സമയം കോശി കുൎയ്യൻ എഴുനീറ്റു അവളുടെ അടുക്കൽ ചെന്നു. എന്തെന്നാൽ അവളുടെ സൌന്ദൎയ്യമുള്ള മുഖത്തിന്റെ ഭാവഭേദം കണ്ടു അവൻ പേടിച്ചുപോയി. അവളുടെ അരിഷ്ട ഭാവം കണ്ടു ഉടനെ അവന്റെ ഹൃദയം അലിഞ്ഞു അവളേ അടുക്കലോട്ടു വലിച്ചു ഒന്നും ഉരിയാടാതെ നെഞ്ചോടു ചേൎത്തു പിടിച്ചു മറിയത്തിന്റെ ശീലം മുഴുവൻ പുറത്തു എടുക്കുന്നതിനുള്ള താക്കോൽ ഇതു തന്നെ. ഒരു സമയം കൂടെ അപ്പന്റെ അടുക്കൽ താൻ നില്ക്കന്നെല്ലൊ എന്നു അവൾക്കു തോന്നിയപ്പോൾ കണ്ണനീരു ഇറുവൊ എന്നു ഒഴുകി. അവൾ തന്നെ അതു തുടച്ചുകളകയും ചെയ്തു. അനന്തരം അവൾ “അപ്പന്റെ അടുക്കൽനിന്നു എന്നെ അയച്ചുകളകയില്ല അയയ്ക്കുമൊ അപ്പാ." എന്നിങ്ങിനെ പറഞ്ഞു. അതിനു കോശികുൎയ്യൻ മിണ്ടിയില്ല. കരച്ചിൽ നിന്നിട്ടു വൎത്തമാനം പറഞ്ഞുകൊള്ളാമെന്നു മാത്രം പറഞ്ഞു ചെള്ളയ്ക്കു കൂടെ ഒഴുകിയ കണ്ണുനീരു തുടച്ചുകളവാൻ അവൾ ശ്രമിച്ചു. കണ്ണുനീരു അവൾക്കു ഗുണം ചെയ്തു. അവളിൽ ഉണ്ടായിരുന്ന കോപഭാവം നീങ്ങി സ്നേഹവും സാവധാനവും വന്നു.

അപ്പൻ താഴെ വരുന്ന പ്രകാരം പറഞ്ഞുതുടങ്ങി. "മകളെ ഞാൻ ചെയ്തിരിക്കുന്നതിൽനിന്നു എന്റെ ഹൃദയത്തിൽ നിന്നോടു ക്രൂരത എന്തെങ്കിലും ഉണ്ടെന്നു നീ വിചാരിക്കരുതു. കൊച്ചിലെ കെട്ടിക്കുന്നതു നമ്മുടെ മൎയ്യാദയാണു. മുന്തിയ ആളുകളെക്കൊണ്ടു വിവാഹം കഴിപ്പിക്കുന്നതും ൟ നാട്ടാചാരം തന്നെ. എന്റെ സ്ഥിതികൾകൊണ്ടു നിനക്കു സ്ത്രീധനം കൂട്ടിത്തരുവാൻ ഇനിക്കു പ്രാപ്തിയുണ്ടു. അതുകൊണ്ടു എന്നെക്കാൾ സ്ഥാനമാനങ്ങളും വസ്തുവകകളും ഉള്ള ഒരു പുള്ളിയെ തിരക്കേണ്ടതു എന്റെ മുറയാകുന്നു എന്നു ഞാൻ വിചാരിച്ചു. പ്രൊത്തെസ്താന്തു സഭയിൽ ഒരാളിനു [ 76 ] വേണ്ടി ഞാൻ വൃഥാ തിരക്കി. ഒടുക്കം എന്റെ മനോസാക്ഷിക്കും ക്രമങ്ങൾക്കും വിരോധമായി അതിൽ നിന്നു മാറി സുറിയാനി സഭയിൽ ചേരുവാൻ ഇനിക്കു ഇട വന്നു. എന്നിട്ടും പതിന്നാലു വയസ്സു കഴിഞ്ഞ നിന്നെ കെട്ടിപ്പാൻ ഒരു എതകിയ ആളിനെ കിട്ടുന്നതിൽ ഇനിക്കു വളരെ പ്രയാസമുണ്ടായി. എങ്കിലും രണ്ടു വൎഷം മുമ്പു തന്നെ ൟ കാൎയ്യം എന്നോടു പറഞ്ഞിരുന്നു. അതു അങ്ങിനെ തന്നെ നടത്തുന്നതിനു ഇനിക്കു നല്ല ചേലുമുണ്ടു. എന്നാൽ ഇപ്പോൾ കാൎയ്യങ്ങൾ മിക്കവാറും നിശ്ചയിച്ചു. തിരുവിതാങ്കോട്ടേക്കു ധനികനായ ഒരുവന്റെ വീട്ടിൽ എന്റെ മകൾക്കു ഞാൻ ഒരു സ്ഥലം സമ്പാദിച്ചപ്പോൾ അപ്പന്റെ വിധിയെ ഒന്നാമതു എതൃക്കുന്നതു അവൾ തന്നെ" പിന്നെ അവൻ അവളുടെ ചെള്ളയ്ക്കു ഉമ്മ കൊടുത്തുംകൊണ്ടു “ഇതു ശരിയൊ" എന്നു ചോദിച്ചു.

"അപ്പാ ഞാൻ ഒരു കുഞ്ഞു മാത്രം. വരുന്ന ആഴ്ച കൂടെ കഴിഞ്ഞെ ഇനിക്കു പതിന്നാലു വയസ്സു തികയൂ. ൟ ലോകത്തിൽ എന്റെ അപ്പനേയും അമ്മയേയും പോലെ മറ്റാരെയും ഞാൻ സ്നേഹിക്കുന്നില്ല. ഞാൻ ഒരു വൎഷം കൂടെ നിങ്ങളോടു കൂടെ പാൎക്കട്ടെ.

"എന്നാൽ ഇപ്പോൾ തന്നെ ആയില്ലെങ്കിൽ ൟ തക്കം പൊയ്പോകുമല്ലോ"

"അപ്പാ അതത്ര വല്യ നഷ്ടമാകുമൊ". ൟ ലോകത്തിൽ ഭാഗ്യം തരുന്നവയായിട്ടു ചക്രവും രൂപായുമെയുള്ളൊ. അമ്മക്കു സ്ത്രീധനം ഒട്ടും തന്നെ ഇല്ലായിരുന്നു എന്നു അമ്മുമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ടു. എന്നിട്ടു അപ്പൻ ഒരിക്കലും അടിച്ചു കാണുന്നില്ലല്ലൊ. പാത്രങ്ങൾ നല്ലവണ്ണം തേച്ചിട്ടില്ലാത്തപ്പോൾ തലമുടിക്കു പിടിച്ചു വലിക്കയോ പുസ്തകം വായിച്ചു കണ്ടാൽ അതു വലിച്ചു കീറുകയൊ ചെയ്യുന്നില്ലെല്ലൊ. പിന്നെയും അപ്പന്റെ കയ്യിൽനിന്നു വല്ലതും അമ്മ തട്ടിപ്പറിച്ചുകളകയും ദേഷ്യത്തോടു നോക്കുകയും കാലുകൊണ്ടു ചവിട്ടി അരയ്ക്കത്തക്കവണ്ണം തോന്നുകയും ചെയ്തുതായിട്ടും ഞാൻ കണ്ടിട്ടില്ലാ. എങ്കിലും ഇനിക്കതു പെട്ടെന്നു തോന്നിപ്പോയി, ആ ഭാവം ഞാൻ പുറത്തു കാണിക്കുന്നതിനു മുമ്പു തന്നെ അതെന്റെ ഹൃദയത്തിൽ ഉണ്ടായിരുന്നു എന്നുള്ളതു ഞാൻ അറിഞ്ഞില്ല. എന്നേക്കാൾ മിടുക്കും ബുദ്ധിയും കരുണയും സാവധാനവുമുള്ളവനായി എന്നെ സന്മാ [ 77 ] ൎഗ്ഗത്തിൽ നടത്തുവാൻ കഴിയുന്ന ഒരാൾ എന്നെ കെട്ടിയില്ലെങ്കിൽ ഞാൻ അശേഷം ദുൎമ്മാഗ്ഗക്കാരി ആയിപ്പോകുമെന്നുള്ളതു ഇനിക്കു നല്ലപോലെ അറിയാം" ൟ സംസാരം തുലോം നിമിഷത്തിലും മുമ്പു പറഞ്ഞതിനു അല്പമായ ഉത്തരമായിട്ടും ആയിരുന്നു. കോശികുൎയ്യനു അതിന്റെ സത്യവും കാര്യവും മനസ്സിലായി. അവന്റെ നിയമങ്ങൾക്ക് സമ്മതിപ്പാൻ വീണ്ടും അവളെ നിൎബന്ധിച്ചതുമില്ല.“മറിയം നീ ഇപ്പോൾ പോ ഞാൻ ഇതിനെക്കുറിച്ചു വിചാരിച്ചു നിന്നോടു പറയാം കണ്ണുനീരു തുടച്ചുകളഞ്ഞു. സന്തോഷ ഭാവത്തോടിരി ഒരു മണിക്കൂറു കഴിഞ്ഞു തിരികെ വാ" എന്നിങ്ങിനെ അല്പനേരം മിണ്ടാതിരുന്നും വച്ച അവൻ അവളോടു പറഞ്ഞു.