സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
യെഹെസ്കേൽ‌ പ്രവാചകന്റെ പുസ്തകം - അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48

<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 അനന്തരം ഞാൻ കേൾക്കെ അവൻ അത്യുച്ചത്തിൽ വിളിച്ചു നഗരത്തിന്റെ സന്ദർശനങ്ങളെ അടുത്തു വരുമാറാക്കുവിൻ ; ഔരോരുത്തനും നാശകരമായ ആയുധം കയ്യിൽ എടുക്കട്ടെ എന്നു കല്പിച്ചു.

2 അപ്പോൾ ആറു പുരുഷന്മാർ, ഔരോരുത്തനും വെണ്മഴു കയ്യിൽ എടുത്തുകൊണ്ടു വടക്കോട്ടുള്ള മേലത്തെ പടിവാതിലിന്റെ വഴിയായി വന്നു; അവരുടെ നടുവിൽ ശണവസ്ത്രം ധരിച്ചു അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി ഒരുത്തൻ ഉണ്ടായിരുന്നു; അവർ അകത്തു ചെന്നു താമ്രയാഗപീഠത്തിന്റെ അരികെ നിന്നു.

3 യിസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം, അതു ഇരുന്നിരുന്ന കെരൂബിന്മേൽനിന്നു ആലയത്തിന്റെ ഉമ്മരപ്പടിക്കൽ വന്നിരുന്നു; പിന്നെ അവൻ , ശണവസ്ത്രം ധരിച്ചു അരയിൽ എഴുത്തുകാരന്റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനെ വിളിച്ചു.

4 അവനോടു യഹോവ: നീ നഗരത്തിന്റെ നടുവിൽ, യെരൂശലേമിന്റെ നടുവിൽകൂടി ചെന്നു, അതിൽ നടക്കുന്ന സകലമ്ളേച്ഛതകളും നിമിത്തം നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം ഇടുക എന്നു കല്പിച്ചു.

5 മറ്റേവരോടു ഞാൻ കേൾക്കെ അവൻ : നിങ്ങൾ അവന്റെ പിന്നാലെ നഗരത്തിൽകൂടി ചെന്നു വെട്ടുവിൻ ! നിങ്ങളുടെ കണ്ണിന്നു ആദരവു തോന്നരുതു; നിങ്ങൾ കരുണ കാണിക്കയുമരുതു.

6 വൃദ്ധന്മാരെയും യൌവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുകളവിൻ ! എന്നാൽ അടയാളമുള്ള ഒരുത്തനെയും തൊടരുതു; എന്റെ വിശുദ്ധമന്ദിരത്തിൽ തന്നേ തുടങ്ങുവിൻ എന്നു കല്പിച്ചു; അങ്ങനെ അവർ ആലയത്തിന്റെ മുമ്പിൽ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയിൽ തുടങ്ങി.

7 അവൻ അവരോടു: നിങ്ങൾ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറെപ്പിൻ ; പുറപ്പെടുവിൻ എന്നു കല്പിച്ചു. അങ്ങനെ അവർ പുറപ്പെട്ടു, നഗരത്തിൽ സംഹാരം നടത്തി.

8 അവരെ കൊന്നുകളഞ്ഞശേഷം ഞാൻ മാത്രം ശേഷിച്ചു; ഞാൻ കവിണ്ണുവീണു; അയ്യോ, യഹോവയായ കർത്താവേ, യെരൂശലേമിന്മേൽ നിന്റെ ക്രോധം പകരുന്നതിനാൽ യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഒക്കെയും സംഹരിക്കുമോ? എന്നു നിലവിളിച്ചു പറഞ്ഞു.

9 അതിന്നു അവൻ എന്നോടു: യിസ്രായേൽഗൃഹത്തിന്റെയും യെഹൂദാഗൃഹത്തിന്റെയും അകൃത്യം ഏറ്റവും വലുതായിരിക്കുന്നു; ദേശം രക്തപാതകംകൊണ്ടും നഗരം അന്യായംകൊണ്ടും നിറഞ്ഞിരിക്കുന്നു; യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു; യഹോവ കാണുന്നില്ല എന്നു അവർ പറയുന്നുവല്ലോ.

10 ഞാനോ എന്റെ കണ്ണിന്നു ആദരവു തോന്നാതെയും ഞാൻ കരുണ കാണിക്കാതെയും അവരുടെ നടപ്പിന്നു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും എന്നു അരുളിച്ചെയ്തു.

11 ശണവസ്ത്രം ധരിച്ചു അരയിൽ മഷിക്കുപ്പിയുമായുള്ള പുരുഷൻ : എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തിരിക്കുന്നു എന്നു വസ്തുത ബോധിപ്പിച്ചു.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>